2 Corinthians

1:1 ദൈവേഷ്ടത്താല്‍ ക്രിസ്തുയേശുവിന്‍റെ അപ്പൊസ്തലനായ പൌലൊസും സഹോദരനായ തിമൊഥെയൊസും കൊരിന്തിലെ ദൈവസഭെക്കും അഖായയില്‍ എല്ലാടത്തുമുള്ള സകലവിശുദ്ധന്മാര്‍ക്കും കൂടെ എഴുതുന്നതു: 2 നമ്മുടെ പിതാവായ ദൈവത്തിങ്കല്‍നിന്നും കര്‍ത്താവായ യേശുക്രിസ്തുവിങ്കല്‍ നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. 3 മനസ്സലിവുള്ള പിതാവും സര്‍വ്വാശ്വാസവും നലകുന്ന ദൈവവുമായി നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പിതാവായ ദൈവം വാഴ്ത്തപ്പെട്ടവന്‍ . 4 ദൈവം ഞങ്ങളെ ആശ്വസിപ്പിക്കുന്ന ആശ്വാസംകൊണ്ടു ഞങ്ങള്‍ യാതൊരു കഷ്ടത്തിലുമുള്ളവരെ ആശ്വസിപ്പിപ്പാന്‍ ശക്തരാകേണ്ടതിന്നു ഞങ്ങള്‍ക്കുള്ള കഷ്ടത്തില്‍ ഒക്കെയും അവന്‍ ഞങ്ങളെ ആശ്വസിപ്പിക്കുന്നു. 5 ക്രിസ്തുവിന്‍റെ കഷ്ടങ്ങള്‍ ഞങ്ങളില്‍ പെരുകുന്നതുപോലെ തന്നേ ക്രിസ്തുവിനാല്‍ ഞങ്ങളുടെ ആശ്വാസവും പെരുകുന്നു. 6 ഞങ്ങള്‍ കഷ്ടം അനുഭവിക്കുന്നു എങ്കില്‍ അതു നിങ്ങളുടെ ആശ്വാസത്തിന്നും രക്ഷെക്കും ആകുന്നു; ഞങ്ങള്‍ക്കു ആശ്വാസം വരുന്നു എങ്കില്‍ അതു ഞങ്ങള്‍ സഹിക്കുന്ന കഷ്ടങ്ങള്‍ തന്നേ നിങ്ങളും സഹിക്കുന്നതില്‍ നിങ്ങളുടെ ആശ്വാസത്തിന്നായി ഫലിക്കുന്നു. 7 നിങ്ങള്‍ കഷ്ടങ്ങള്‍ക്കു കൂട്ടാളികള്‍ ആകുന്നതു പോലെ ആശ്വാസത്തിന്നും കൂട്ടാളികള്‍ എന്നറികയാല്‍ നിങ്ങള്‍ക്കു വേണ്ടി ഞങ്ങളുടെ പ്രത്യാശ ഉറപ്പുള്ളതു തന്നേ. 8 സഹോദരന്മാരേ, ആസ്യയില്‍ ഞങ്ങള്‍ക്കു ഉണ്ടായ കഷ്ടം നിങ്ങള്‍ അറിയാതിരിപ്പാന്‍ ഞങ്ങള്‍ക്കു മനസ്സില്ല; ജീവനോടിരിക്കുമോ എന്നു നിരാശ തോന്നുമാറു ഞങ്ങള്‍ ശക്തിക്കു മീതെ അത്യന്തം ഭാരപ്പെട്ടു. 9 അതേ, ഞങ്ങളില്‍ അല്ല, മരിച്ചവരെ ഉയിര്‍പ്പിക്കുന്ന ദൈവത്തില്‍ തന്നേ ആശ്രയിപ്പാന്‍ തക്കവണ്ണം ഞങ്ങള്‍ മരിക്കും എന്നു ഉള്ളില്‍ നിര്‍ണ്ണയിക്കേണ്ടിവന്നു. 10 ഇത്ര ഭയങ്കരമരണത്തില്‍നിന്നു ദൈവം ഞങ്ങളെ വിടുവിച്ചു, വിടുവിക്കയും ചെയ്യും; അവന്‍ മേലാലും വിടുവിക്കും എന്നു ഞങ്ങള്‍ അവനില്‍ ആശ വെച്ചുമിരിക്കുന്നു. 11 അതിന്നു നിങ്ങളും ഞങ്ങള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയാല്‍ തുണെക്കുന്നുണ്ടല്ലോ; അങ്ങനെ പലര്‍ മുഖാന്തരം ഞങ്ങള്‍ക്കു കിട്ടിയ കൃപെക്കു വേണ്ടി പലരാലും ഞങ്ങള്‍നിമിത്തം സ്തോത്രം ഉണ്ടാകുവാന്‍ ഇടവരും. 12 ഞങ്ങള്‍ ലോകത്തില്‍ , വിശേഷാല്‍ നിങ്ങളോടു, ജഡജ്ഞാനത്തില്‍ അല്ല, ദൈവകൃപയിലത്രേ, ദൈവം നലകുന്ന വിശുദ്ധിയിലും നിര്‍മ്മലതയിലും പെരുമാറിയിരിക്കുന്നു എന്നു ഞങ്ങളുടെ മനസ്സാക്ഷിയുടെ സാക്‍ഷ്യം തന്നേ ഞങ്ങളുടെ പ്രശംസ. 13 നിങ്ങള്‍ വായിക്കുന്നതും ഗ്രഹിക്കുന്നതും അല്ലാതെ മറ്റൊന്നും ഞങ്ങള്‍ നിങ്ങള്‍ക്കു എഴുതുന്നില്ല; 14 നമ്മുടെ കര്‍ത്താവായ യേശുവിന്‍റെ നാളില്‍ നിങ്ങള്‍ ഞങ്ങള്‍ക്കു എന്നപോലെ ഞങ്ങള്‍ നിങ്ങള്‍ക്കും പ്രശംസ ആകുന്നു എന്നു നിങ്ങള്‍ ഞങ്ങളെ ഏറക്കുറെ ഗ്രഹിച്ചതുപോലെ അവസാനത്തോളം ഗ്രഹിക്കും എന്നു ഞാന്‍ ആശിക്കുന്നു. 15 ഇങ്ങനെ ഉറെച്ചിട്ടു നിങ്ങള്‍ക്കു രണ്ടാമതു ഒരു അനുഗ്രഹം ഉണ്ടാകേണം എന്നുവെച്ചു 16 മുമ്പെ നിങ്ങളുടെ അടുക്കല്‍ വരുവാനും ആ വഴിയായി മക്കെദോന്യെക്കു പോയി പിന്നെയും മക്കെദോന്യയില്‍നിന്നു നിങ്ങളുടെ അടുക്കല്‍ വരുവാനും നിങ്ങളാല്‍ യെഹൂദ്യയിലേക്കു യാത്ര അയക്കപ്പെടുവാനും ഞാന്‍ വിചാരിച്ചിരുന്നു. 17 ഇങ്ങനെ വിചാരിച്ചതില്‍ ഞാന്‍ ചാപല്യം കാണിച്ചുവോ? അല്ലെങ്കില്‍ എന്‍റെ വാക്കു ഉവ്വു, ഉവ്വു; ഇല്ല, ഇല്ല എന്നു ആകുവാന്തക്കവണ്ണം എന്‍റെ നിരൂപണം ജഡികനിരൂപണമോ? 18 നിങ്ങളോടുള്ള ഞങ്ങളുടെ വചനം ഒരിക്കല്‍ ഉവ്വു എന്നും മറ്റൊരിക്കല്‍ ഇല്ല എന്നും ആയിരുന്നില്ല എന്നതിന്നു വിശ്വസ്തനായ ദൈവം സാക്ഷി. 19 ഞാനും സില്വാനൊസും തിമൊഥെയോസും നിങ്ങളുടെ ഇടയില്‍ പ്രസംഗിച്ച ദൈവപുത്രനായ യേശുക്രിസ്തു ഒരിക്കല്‍ ഉവ്വു എന്നും മറ്റൊരിക്കല്‍ ഇല്ല എന്നും ആയിരുന്നില്ല; അവനില്‍ ഉവ്വു എന്നത്രേയുള്ളു. 20 ദൈവത്തിന്‍റെ വാഗ്ദത്തങ്ങള്‍ എത്ര ഉണ്ടെങ്കിലും അവനില്‍ ഉവ്വു എന്നത്രേ; അതുകൊണ്ടു ഞങ്ങളാല്‍ ദൈവത്തിന്നു മഹത്വം ഉണ്ടാകുമാറു അവനില്‍ ആമേന്‍ എന്നും തന്നേ. 21 ഞങ്ങളെ നിങ്ങളോടുകൂടെ ക്രിസ്തുവില്‍ ഉറപ്പിക്കുന്നതും നമ്മെ അഭിഷേകം ചെയ്തതും ദൈവമല്ലോ. 22 അവന്‍ നമ്മെ മുദ്രയിട്ടും ആത്മാവു എന്ന അച്ചാരം നമ്മുടെ ഹൃദയങ്ങളില്‍ തന്നുമിരിക്കുന്നു. 23 എന്നാണ, നിങ്ങളെ ആദരിച്ചിട്ടത്രേ ഞാന്‍ ഇതുവരെ കൊരിന്തില്‍ വരാഞ്ഞതു; അതിന്നു ദൈവം സാക്ഷി. 24 നിങ്ങളുടെ വിശ്വാസത്തിന്മേല്‍ ഞങ്ങള്‍ കര്‍ത്തൃത്വം ഉള്ളവര്‍ എന്നല്ല, നിങ്ങളുടെ സന്തോഷത്തിന്നു ഞങ്ങള്‍ സഹായികള്‍ അത്രേ; വിശ്വാസസംബന്ധമായി നിങ്ങള്‍ ഉറെച്ചു നിലക്കുന്നുവല്ലോ.

2:1 എന്നാല്‍ ഞാന്‍ വീണ്ടും നിങ്ങളുടെ അടുക്കല്‍ വരുന്നതു ദുഃഖത്തോടെ ആകരുതു എന്നു ഞാന്‍ നിര്‍ണ്ണയിച്ചു. 2 ഞാന്‍ നിങ്ങളെ ദുഃഖിപ്പിച്ചാല്‍ എന്നാല്‍ ദുഃഖിതനായവന്‍ അല്ലാതെ എന്നെ സന്തോഷിപ്പിക്കുന്നതു ആര്‍ ? 3 ഞാന്‍ ഇതു തന്നേ എഴുതിയതു ഞാന്‍ വന്നാല്‍ എന്നെ സന്തോഷിപ്പിക്കേണ്ടിയവരാല്‍ ദുഃഖം ഉണ്ടാകരുതു എന്നുവെച്ചും എന്‍റെ സന്തോഷം നിങ്ങള്‍ക്കു എല്ലാവര്‍ക്കും സന്തോഷം ആയിരിക്കും എന്നു നിങ്ങളെ എല്ലാവരെയും കുറിച്ചു വിശ്വസിച്ചിരിക്കകൊണ്ടും ആകുന്നു. 4 വളരെ കഷ്ടവും മനോവ്യസനവും ഉണ്ടായിട്ടു വളരെ കണ്ണുനീരോടുകൂടെ ഞാന്‍ നിങ്ങള്‍ക്കു എഴുതിയതു നിങ്ങള്‍ ദുഃഖിക്കേണ്ടതിന്നല്ല; എനിക്കു നിങ്ങളോടുള്ള വലിയ സ്നേഹം നിങ്ങള്‍ അറിയേണ്ടതിന്നത്രേ. 5 ഒരുവന്‍ എന്നെ ദുഃഖിപ്പിച്ചു എങ്കില്‍ അവന്‍ എന്നെയല്ല ഒരുവിധത്തില്‍ — ഞാന്‍ കണക്കില്‍ ഏറെ പറയരുതല്ലോ — നിങ്ങളെ എല്ലാവരെയും ദുഃഖിപ്പിച്ചിരിക്കുന്നു. 6 അവന്നു ഭൂരിപക്ഷത്താല്‍ ഉണ്ടായ ഈ ശിക്ഷ മതി. 7 അവന്‍ അതിദുഃഖത്തില്‍ മുങ്ങിപ്പോകാതിരിക്കേണ്ടതിന്നു നിങ്ങള്‍ അവനോടു ക്ഷമിക്കയും അവനെ ആശ്വസിപ്പിക്കയും തന്നേ വേണ്ടതു. 8 അതുകൊണ്ടു നിങ്ങളുടെ സ്നേഹം അവന്നു ഉറപ്പിച്ചുകൊടുപ്പാന്‍ ഞാന്‍ നിങ്ങളോടു അപേക്ഷിക്കുന്നു. 9 നിങ്ങള്‍ സകലത്തിലും അനുസരണമുള്ളവരോ എന്നു പരീക്ഷിച്ചറിയേണ്ടതിനുമായിരുന്നു ഞാന്‍ എഴുതിയതു. 10 നിങ്ങള്‍ വല്ലതും ക്ഷമിക്കുന്നവനോടു ഞാനും ക്ഷമിക്കുന്നു; എന്നാല്‍ ഞാന്‍ വല്ലതും ക്ഷമിച്ചിരിക്കുന്നു എങ്കില്‍ നിങ്ങള്‍ നിമിത്തം ക്രിസ്തുവിന്‍റെ സന്നിധാനത്തില്‍ ക്ഷമിച്ചിരിക്കുന്നു. 11 സാത്താന്‍ നമ്മെ തോല്പിക്കരുതു; അവന്‍റെ തന്ത്രങ്ങളെ നാം അറിയാത്തവരല്ലല്ലോ. 12 എന്നാല്‍ ഞാന്‍ ക്രിസ്തുവിന്‍റെ സുവിശേഷം അറിയിപ്പാന്‍ ത്രോവാസില്‍ വന്നാറെ കര്‍ത്താവിന്‍റെ പ്രവൃത്തിക്കായി എനിക്കു ഒരു വാതില്‍ തുറന്നുകിട്ടിയപ്പോള്‍ 13 എന്‍റെ സഹോദരനായ തീതൊസിനെ കാണാഞ്ഞിട്ടു മനസ്സില്‍ സ്വസ്ഥതയില്ലായ്കയാല്‍ ഞാന്‍ അവരോടു യാത്രപറഞ്ഞു മക്കെദോന്യെക്കു പുറപ്പെട്ടു. 14 ക്രിസ്തുവില്‍ ഞങ്ങളെ എപ്പോഴും ജയോത്സവമായി നടത്തുകയും എല്ലാടത്തും ഞങ്ങളെക്കൊണ്ടു തന്‍റെ പരിജ്ഞാനത്തിന്‍റെ വാസന വെളിപ്പെടുത്തുകയും ചെയ്യുന്ന ദൈവത്തിന്നു സ്തോത്രം . 15 രക്ഷിക്കപ്പെടുന്നവരുടെ ഇടയിലും നശിക്കുന്നവരുടെ ഇടയിലും ഞങ്ങള്‍ ദൈവത്തിന്നു ക്രിസ്തുവിന്‍റെ സൌരഭ്യവാസന ആകുന്നു; 16 ഇവര്‍ക്കും മരണത്തില്‍നിന്നു മരണത്തിലേക്കുള്ള വാസന, അവര്‍ക്കോ ജീവനില്‍നിന്നു ജീവങ്കലേക്കുള്ള വാസന തന്നേ. എന്നാല്‍ ഇതിന്നു ആര്‍ പ്രാപ്തന്‍ ? 17 ഞങ്ങള്‍ ദൈവവചനത്തില്‍ കൂട്ടുചേര്‍ക്കുംന്ന അനേകരെപ്പോലെ അല്ല, നിര്‍മ്മലതയോടും ദൈവത്തിന്‍റെ കല്പനയാലും ദൈവസന്നിധിയില്‍ ക്രിസ്തുവില്‍ സംസാരിക്കുന്നു.

3:1 ഞങ്ങള്‍ പിന്നെയും ഞങ്ങളെത്തന്നേ ശ്ലാഘിപ്പാന്‍ തുടങ്ങുന്നുവോ? അല്ല ചിലര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ക്കു ശ്ലാഘ്യപത്രം കാണിപ്പാനാകട്ടെ നിങ്ങളോടു വാങ്ങുവാനാകട്ടെ ഞങ്ങള്‍ക്കു ആവശ്യമോ? 2 ഞങ്ങളുടെ ഹൃദയങ്ങളില്‍ എഴുതിയതായി സകലമനുഷ്യരും അറിയുന്നതും വായിക്കുന്നതുമായ ഞങ്ങളുടെ പത്രം നിങ്ങള്‍ തന്നേ. 3 ഞങ്ങളുടെ ശുശ്രൂഷയാല്‍ ഉണ്ടായ ക്രിസ്തുവിന്‍ പത്രമായി നിങ്ങള്‍ വെളിപ്പെടുന്നുവല്ലോ. അതു മഷികൊണ്ടല്ല, ജീവനുള്ള ദൈവത്തിന്‍റെ ആത്മാവിനാല്‍ അത്രേ. കല്പലകയില്‍ അല്ല, ഹൃദയമെന്ന മാംസപ്പലകയില്‍ തന്നേ എഴുതിയിരിക്കുന്നതു. 4 ഈ വിധം ഉറപ്പു ഞങ്ങള്‍ക്കു ദൈവത്തോടു ക്രിസ്തുവിനാല്‍ ഉണ്ടു. 5 ഞങ്ങളില്‍നിന്നു തന്നേ വരുമ്പോലെ സ്വയമായി വല്ലതും സങ്കല്പിപ്പാന്‍ ഞങ്ങള്‍ പ്രാപ്തര്‍ എന്നല്ല; ഞങ്ങളുടെ പ്രാപ്തി ദൈവത്തിന്‍റെ ദാനമത്രേ. 6 അവന്‍ ഞങ്ങളെ പുതുനിയമത്തിന്‍റെ ശുശ്രൂഷകന്മാര്‍ ആകുവാന്‍ പ്രാപ്തരാക്കി; അക്ഷരത്തിന്‍റെ ശുശ്രൂഷകന്മാരല്ല, ആത്മാവിന്‍റെ ശുശ്രൂഷകന്മാരത്രേ; അക്ഷരം കൊല്ലുന്നു, ആത്മാവോ ജീവിപ്പിക്കുന്നു. 7 എന്നാല്‍ കല്ലില്‍ അക്ഷരമായി കൊത്തിയിരുന്ന മരണശുശ്രൂഷ, നീക്കം വരുന്നതായ മോശെയുടെ മുഖതേജസ്സുനിമിത്തം യിസ്രായേല്‍മക്കള്‍ക്കു അവന്‍റെ മുഖത്തു നോക്കിക്കൂടാതവണ്ണം 8 തേജസ്സുള്ളതായെങ്കില്‍ ആത്മാവിന്‍റെ ശുശ്രൂഷ അധികം തേജസ്സുള്ളതാകയില്ലയോ? 9 ശിക്ഷാവിധിയുടെ ശുശ്രൂഷ തേജസ്സാകുന്നു എങ്കില്‍ നീതിയുടെ ശുശ്രൂഷ തേജസ്സേറിയതായിരിക്കും. 10 അതേ, തേജസ്സോടുകൂടിയതു ഈ കാര്‍യ്യത്തില്‍ ഈ അതിമഹത്തായ തേജസ്സുനിമിത്തം ഒട്ടും തേജസ്സില്ലാത്തതായി. 11 നീക്കം വരുന്നതു തേജസ്സുള്ളതായിരുന്നെങ്കില്‍ നിലനിലക്കുന്നതു എത്ര അധികം തേജസ്സുള്ളതായിരിക്കും! 12 ഈ വിധം പ്രത്യാശയുള്ളവരായി ഞങ്ങള്‍ വളരെ പ്രാഗത്ഭ്യത്തോടെ സംസാരിക്കുന്നു. 13 നീങ്ങിപ്പോകുന്നതിന്‍റെ അന്തം യിസ്രായേല്‍ മക്കള്‍ കാണാതവണ്ണം മോശെ തന്‍റെ മുഖത്തു മൂടുപടം ഇട്ടതുപോലെ അല്ല. 14 എന്നാല്‍ അവരുടെ മനസ്സു കഠിനപ്പെട്ടുപോയി. പഴയനിയമം വായിക്കുമ്പോഴൊക്കെയും ആ മൂടുപടം നീങ്ങാതെ ഇന്നുവരെ ഇരിക്കുന്നുവല്ലോ; അതു ക്രിസ്തുവില്‍ നീങ്ങിപ്പോകുന്നു. 15 മോശെയുടെ പുസ്തകം വായിക്കുമ്പോള്‍ മൂടുപടം ഇന്നേയോളം അവരുടെ ഹൃദയത്തിന്മേല്‍ കിടക്കുന്നു. 16 കര്‍ത്താവിങ്കലേക്കു തിരിയുമ്പോള്‍ മൂടുപടം നീങ്ങിപ്പോകും. 17 കര്‍ത്താവു ആത്മാവാകുന്നു; കര്‍ത്താവിന്‍റെ ആത്മാവുള്ളേടത്തു സ്വാതന്ത്ര്യം ഉണ്ടു. 18 എന്നാല്‍ മൂടുപടം നീങ്ങിയ മുഖത്തു കര്‍ത്താവിന്‍റെ തേജസ്സിനെ കണ്ണാടിപോലെ പ്രതിബിംബിക്കുന്നവരായി നാം എല്ലാവരും ആത്മാവാകുന്ന കര്‍ത്താവിന്‍റെ ദാനമായി തേജസ്സിന്മേല്‍ തേജസ്സു പ്രാപിച്ചു അതേ പ്രതിമയായി രൂപാന്തരപ്പെടുന്നു.

4:1 അതുകൊണ്ടു ഞങ്ങള്‍ക്കു കരുണ ലഭിച്ചിട്ടു ഈ ശുശ്രൂഷ ഉണ്ടാകയാല്‍ ഞങ്ങള്‍ അധൈര്‍യ്യപ്പെടാതെ 2 ലജ്ജാകരമായ രഹസ്യങ്ങളെ ത്യജിച്ചു ഉപായം പ്രയോഗിക്കാതെയും ദൈവവചനത്തില്‍ കൂട്ടു ചേര്‍ക്കാതെയും സത്യം വെളിപ്പെടുത്തുന്നതിനാല്‍ ദൈവസന്നിധിയില്‍ സകലമനുഷ്യരുടെയും മനസ്സാക്ഷിക്കു ഞങ്ങളെത്തന്നേ ബോദ്ധ്യമാക്കുന്നു. 3 എന്നാല്‍ ഞങ്ങളുടെ സുവിശേഷം മറഞ്ഞിരിക്കുന്നു എങ്കില്‍ നശിച്ചുപോകുന്നവര്‍ക്കത്രേ മറഞ്ഞിരിക്കുന്നു. 4 ദൈവപ്രതിമയായ ക്രിസ്തുവിന്‍റെ തേജസ്സുള്ള സുവിശേഷത്തിന്‍റെ പ്രകാശനം ശോഭിക്കാതിരിപ്പാന്‍ ഈ ലോകത്തിന്‍റെ ദൈവം അവിശ്വാസികളുടെ മനസ്സു കുരുടാക്കി. 5 ഞങ്ങളെത്തന്നേ അല്ല, ക്രിസ്തുയേശുവിനെ കര്‍ത്താവു എന്നും ഞങ്ങളേയോ യേശു നിമിത്തം നിങ്ങളുടെ ദാസന്മാര്‍ എന്നും അത്രേ ഞങ്ങള്‍ പ്രസംഗിക്കുന്നതു. 6 ഇരുട്ടില്‍ നിന്നു വെളിച്ചം പ്രകാശിക്കേണം എന്നു അരുളിച്ചെയ്ത ദൈവം യേശുക്രിസ്തുവിന്‍റെ മുഖത്തിലുള്ള ദൈവതേജസ്സിന്‍റെ പരിജ്ഞാനം വിളങ്ങിക്കേണ്ടതിന്നു ഞങ്ങളുടെ ഹൃദയങ്ങളില്‍ പ്രകാശിച്ചിരിക്കുന്നു. 7 എങ്കിലും ഈ അത്യന്തശക്തി ഞങ്ങളുടെ സ്വന്തം എന്നല്ല, ദൈവത്തിന്‍റെ ദാനമത്രേ എന്നു വരേണ്ടതിന്നു ഈ നിക്ഷേപം ഞങ്ങള്‍ക്കു മണ്‍പാത്രങ്ങളില്‍ ആകുന്നു ഉള്ളതു. 8 ഞങ്ങള്‍ സകലവിധത്തിലും കഷ്ടം സഹിക്കുന്നവര്‍ എങ്കിലും ഇടുങ്ങിയിരിക്കുന്നില്ല; ബുദ്ധിമുട്ടുന്നവര്‍ എങ്കിലും നിരാശപ്പെടുന്നില്ല; 9 ഉപദ്രവം അനുഭവിക്കുന്നവര്‍ എങ്കിലും ഉപേക്ഷിക്കപ്പെടുന്നില്ല; വീണുകിടക്കുന്നവര്‍ എങ്കിലും നശിച്ചുപോകുന്നില്ല; 10 യേശുവിന്‍റെ ജീവന്‍ ഞങ്ങളുടെ ശരീരത്തില്‍ വെളിപ്പെടേണ്ടതിന്നു യേശുവിന്‍റെ മരണം ശരീരത്തില്‍ എപ്പോഴും വഹിക്കുന്നു. 11 ഞങ്ങളുടെ മര്‍ത്യശരീരത്തില്‍ യേശുവിന്‍റെ ജീവന്‍ വെളിപ്പെടേണ്ടതിന്നു ജീവിച്ചിരിക്കുന്ന ഞങ്ങള്‍ എല്ലായ്പോഴും യേശുനിമിത്തം മരണത്തില്‍ ഏല്പിക്കപ്പെടുന്നു. 12 അങ്ങനെ ഞങ്ങളില്‍ മരണവും നിങ്ങളില്‍ ജീവനും വ്യാപരിക്കുന്നു. 13 “ഞാന്‍ വിശ്വസിച്ചു, അതുകൊണ്ടു ഞാന്‍ സംസാരിച്ചു” എന്നു എഴുതിയിരിക്കുന്നതു പോലെ വിശ്വാസത്തിന്‍റെ അതേ ആത്മാവു ഞങ്ങള്‍ക്കുള്ളതിനാല്‍ ഞങ്ങളും വിശ്വസിക്കുന്നു അതുകൊണ്ടു സംസാരിക്കുന്നു. 14 കര്‍ത്താവായ യേശുവിനെ ഉയിര്‍പ്പിച്ചവന്‍ ഞങ്ങളെയും യേശുവോടു കൂടെ ഉയിര്‍പ്പിച്ചു നിങ്ങളോടുകൂടെ തിരുസന്നിധിയില്‍ നിറുത്തും എന്നു ഞങ്ങള്‍ അറിയുന്നു. 15 കൃപ പലരിലും പെരുകി ദൈവത്തിന്‍റെ മഹിമെക്കായി സ്തോത്രം വര്‍ദ്ധിപ്പിക്കേണ്ടതിന്നു സകലവും നിങ്ങള്‍നിമിത്തമല്ലോ ആകുന്നു. 16 അതുകൊണ്ടു ഞങ്ങള്‍ അധൈര്യപ്പെടാതെ ഞങ്ങളുടെ പുറമെയുള്ള മനുഷ്യന്‍ ക്ഷയിച്ചുപോകുന്നു എങ്കിലും ഞങ്ങളുടെ അകമേയുള്ളവന്‍ നാള്‍ക്കുനാള്‍ പുതുക്കം പ്രാപിക്കുന്നു. 17 നൊടിനേരത്തേക്കുള്ള ഞങ്ങളുടെ ലഘുവായ കഷ്ടം അത്യന്തം അനവധിയായി തേജസ്സിന്‍റെ നിത്യഘനം ഞങ്ങള്‍ക്കു കിട്ടുവാന്‍ ഹേതുവാകുന്നു. 18 കാണുന്നതിനെ അല്ല, കാണാത്തതിനെ അത്രേ ഞങ്ങള്‍ നോക്കിക്കൊണ്ടിരിക്കുന്നു; കാണുന്നതു താല്‍ക്കാലികം, കാണാത്തതോ നിത്യം.

5:1 കൂടാരമായ ഞങ്ങളുടെ ഭൌമഭവനം അഴിഞ്ഞുപോയാല്‍ കൈപ്പണിയല്ലാത്ത നിത്യഭവനമായി ദൈവത്തിന്‍റെ ദാനമായോരു കെട്ടിടം ഞങ്ങള്‍ക്കു സ്വര്‍ഗ്ഗത്തില്‍ ഉണ്ടെന്നു അറിയുന്നു. 2 ഈ കൂടാരത്തില്‍ ഞരങ്ങിക്കൊണ്ടു ഞങ്ങള്‍ നഗ്നരായിട്ടല്ല ഉടുപ്പുള്ളവരായിരിക്കുന്നു എങ്കില്‍ 3 സ്വര്‍ഗ്ഗീയമായ ഞങ്ങളുടെ പാര്‍പ്പിടം അതിന്നു മീതെ ധരിപ്പാന്‍ വാഞ്ഛിക്കുന്നു. 4 ഉരിവാനല്ല മര്‍ത്യമായതു ജീവനാല്‍ നീങ്ങിപ്പോകേണ്ടതിന്നു മീതെ ഉടുപ്പാന്‍ ഇച്ഛിക്കയാല്‍ ഞങ്ങള്‍ ഈ കൂടാരത്തില്‍ ഇരിക്കുന്നേടത്തോളം ഭാരപ്പെട്ടു ഞരങ്ങുന്നു. 5 അതിന്നായി ഞങ്ങളെ ഒരുക്കിയതു ആത്മാവിനെ അച്ചാരമായി തന്നിരിക്കുന്ന ദൈവം തന്നേ. 6 ആകയാല്‍ ഞങ്ങള്‍ എല്ലായ്പോഴും ധൈര്‍യ്യപ്പെട്ടും ശരീരത്തില്‍ വസിക്കുമ്പോള്‍ ഒക്കെയും കര്‍ത്താവിനോടു അകന്നു പരദേശികള്‍ ആയിരിക്കുന്നു എന്നു അറിയുന്നു. 7 കാഴ്ചയാല്‍ അല്ല വിശ്വാസത്താലത്രേ ഞങ്ങള്‍ നടക്കുന്നതു. 8 ഇങ്ങനെ ഞങ്ങള്‍ ധൈര്‍യ്യപ്പെട്ടു ശരീരം വിട്ടു കര്‍ത്താവിനോടുകൂടെ വസിപ്പാന്‍ അധികം ഇഷ്ടപ്പെടുന്നു. 9 അതുകൊണ്ടു ശരീരത്തില്‍ വസിച്ചാലും ശരീരം വിട്ടാലും ഞങ്ങള്‍ അവനെ പ്രസാദിപ്പിക്കുന്നവര്‍ ആകുവാന്‍ അഭിമാനിക്കുന്നു. 10 അവനവന്‍ ശരീരത്തില്‍ ഇരിക്കുമ്പോള്‍ ചെയ്തതു നല്ലതാകിലും തീയതാകിലും അതിന്നു തക്കവണ്ണം പ്രാപിക്കേണ്ടതിന്നു നാം എല്ലാവരും ക്രിസ്തുവിന്‍റെ ന്യായാസനത്തിന്‍റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു. 11 ആകയാല്‍ കര്‍ത്താവിനെ ഭയപ്പെടേണം എന്നു അറിഞ്ഞിട്ടു ഞങ്ങള്‍ മനുഷ്യരെ സമ്മതിപ്പിക്കുന്നു; എന്നാല്‍ ദൈവത്തിന്നു ഞങ്ങള്‍ വെളിപ്പെട്ടിരിക്കുന്നു; നിങ്ങളുടെ മനസ്സാക്ഷികളിലും വെളിപ്പെട്ടിരിക്കുന്നു എന്നു ഞാന്‍ ആശിക്കുന്നു. 12 ഞങ്ങള്‍ പിന്നെയും ഞങ്ങളെത്തന്നേ നിങ്ങളോടു ശ്ളാഘിക്കയല്ല, ഹൃദയം നോക്കീട്ടല്ല, മുഖം നോക്കീട്ടു പ്രശംസിക്കുന്നവരോടു ഉത്തരം പറവാന്‍ നിങ്ങള്‍ക്കു വക ഉണ്ടാകേണ്ടതിന്നു ഞങ്ങളെക്കുറിച്ചു പ്രശംസിപ്പാന്‍ നിങ്ങള്‍ക്കു കാരണം തരികയത്രേ ചെയ്യുന്നതു. 13 ഞങ്ങള്‍ വിവശന്മാര്‍ എന്നുവരികില്‍ ദൈവത്തിന്നും സുബോധമുള്ളവര്‍ എന്നു വരികില്‍ നിങ്ങള്‍ക്കും ആകുന്നു. 14 ക്രിസ്തുവിന്‍റെ സ്നേഹം ഞങ്ങളെ നിര്‍ബന്ധിക്കുന്നു; എല്ലാവര്‍ക്കും വേണ്ടി ഒരുവന്‍ മരിച്ചിരിക്കെ എല്ലാവരും മരിച്ചു എന്നും 15 ജീവിക്കുന്നവര്‍ ഇനി തങ്ങള്‍ക്കായിട്ടല്ല തങ്ങള്‍ക്കു വേണ്ടി മരിച്ചു ഉയിര്‍ത്തവന്നായിട്ടു തന്നേ ജീവിക്കേണ്ടതിന്നു അവന്‍ എല്ലാവര്‍ക്കും വേണ്ടി മരിച്ചു എന്നും ഞങ്ങള്‍ നിര്‍ണ്ണയിച്ചിരിക്കുന്നു. 16 ആകയാല്‍ ഞങ്ങള്‍ ഇന്നുമുതല്‍ ആരെയും ജഡപ്രകാരം അറിയുന്നില്ല; ക്രിസ്തുവിനെ ജഡപ്രകാരം അറിഞ്ഞു എങ്കിലും ഇനിമേല്‍ അങ്ങനെ അറിയുന്നില്ല. 17 ഒരുത്തന്‍ ക്രിസ്തുവിലായാല്‍ അവന്‍ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീര്‍ന്നിരിക്കുന്നു. 18 അതിന്നൊക്കെയും ദൈവം തന്നേ കാരണഭൂതന്‍ ; അവന്‍ നമ്മെ ക്രിസ്തുമൂലം തന്നോടു നിരപ്പിച്ചു, നിരപ്പിന്‍റെ ശുശ്രൂഷ ഞങ്ങള്‍ക്കു തന്നിരിക്കുന്നു. 19 ദൈവം ലോകത്തിന്നു ലംഘനങ്ങളെ കണക്കിടാതെ ലോകത്തെ ക്രിസ്തുവില്‍ തന്നോടു നിരപ്പിച്ചു പോന്നു. ഈ നിരപ്പിന്‍റെ വചനം ഞങ്ങളുടെ പക്കല്‍ ഭരമേല്പിച്ചുമിരിക്കുന്നു. 20 ആകയാല്‍ ഞങ്ങള്‍ ക്രിസ്തുവിന്നു വേണ്ടി സ്ഥാനാപതികളായി ദൈവത്തോടു നിരന്നു കൊള്‍വിന്‍ എന്നു ക്രിസ്തുവിന്നു പകരം അപേക്ഷിക്കുന്നു; അതു ദൈവം ഞങ്ങള്‍ മുഖാന്തരം പ്രബോധിപ്പിക്കുന്നതുപോലെ ആകുന്നു. 21 പാപം അറിയാത്തവനെ, നാം അവനില്‍ ദൈവത്തിന്‍റെ നീതി ആകേണ്ടതിന്നു, അവന്‍ നമുക്കു വേണ്ടി പാപം ആക്കി.

6:1 നിങ്ങള്‍ക്കു ദൈവത്തിന്‍റെ കൃപ ലഭിച്ചതു വ്യര്‍ത്ഥമായിത്തീരരുതു എന്നു ഞങ്ങള്‍ സഹപ്രവൃത്തിക്കാരായി നിങ്ങളെ പ്രബോധിപ്പിക്കുന്നു. 2 “പ്രസാദകാലത്തു ഞാന്‍ നിനക്കു ഉത്തരം അരുളി; രക്ഷാദിവസത്തില്‍ ഞാന്‍ നിന്നെ സഹായിച്ചു” എന്നു അവന്‍ അരുളിച്ചെയ്യുന്നുവല്ലോ. ഇപ്പോള്‍ ആകുന്നു സുപ്രസാദകാലം; ഇപ്പോള്‍ ആകുന്നു രക്ഷാദിവസം . 3 ശുശ്രൂഷെക്കു ആക്ഷേപം വരാതിരിക്കേണ്ടതിന്നു ഞങ്ങള്‍ ഒന്നിലും ഇടര്‍ച്ചെക്കു ഹേതു കൊടുക്കാതെ സകലത്തിലും ഞങ്ങളെത്തന്നേ 4 ദൈവത്തിന്‍റെ ശുശ്രൂഷകന്മാരായി കാണിക്കുന്നു; ബഹുസഹിഷ്ണുത, കഷ്ടം, ബുദ്ധിമുട്ടു, സങ്കടം , തല്ലു, 5 തടവു, കലഹം, അദ്ധ്വാനം, ഉറക്കിളെപ്പു, പട്ടിണി, നിര്‍മ്മലത, പരിജ്ഞാനം, 6 ദീര്‍ഘക്ഷമ, ദയ, പരിശുദ്ധാത്മാവു, നിര്‍വ്യാജസ്നേഹം, സത്യവചനം , ദൈവശക്തി 7 എന്നിവയിലും ഇടത്തും വലത്തും നീതിയുടെ ആയുധങ്ങള്‍ ധരിച്ചുകൊണ്ടു 8 മാനാപമാനങ്ങളും ദുഷ്കീര്‍ത്തിസല്‍ക്കീര്‍ത്തികളും അനുഭവിച്ചും ചതിയന്മാരെന്നിട്ടും സത്യവാന്മാര്‍ 9 ആരും അറിയാത്തവരെന്നിട്ടും എല്ലാവരും നല്ലവണ്ണം അറിയുന്നവര്‍ , മരിക്കുന്നവരെന്നിട്ടും ഇതാ, ഞങ്ങള്‍ ജീവിക്കുന്നു; ശിക്ഷിക്കപ്പെടുന്നവരെന്നിട്ടും കൊല്ലപ്പെടാത്തവര്‍ , 10 ദുഃഖിതരെങ്കിലും എപ്പോഴും സന്തോഷിക്കുന്നവര്‍ ; ദരിദ്രരെങ്കിലും പലരെയും സമ്പന്നര്‍ ആക്കുന്നവര്‍ ; ഒന്നും ഇല്ലാത്തവര്‍ എങ്കിലും എല്ലാം കൈവശമുള്ളവരായിത്തന്നേ. 11 അല്ലയോ കൊരിന്ത്യരേ, ഞങ്ങളുടെ വായി നിങ്ങളോടു തുറന്നിരിക്കുന്നു; ഞങ്ങളുടെ ഹൃദയം വിശാലമായിരിക്കുന്നു. 12 ഞങ്ങളുടെ ഉള്ളില്‍ നിങ്ങള്‍ക്കു ഇടുക്കമില്ല, നിങ്ങളുടെ ഹൃദയങ്ങളില്‍ അത്രേ ഇടുക്കമുള്ളതു. 13 ഇതിന്നു പ്രതിഫലമായി നിങ്ങളും വിശാലതയുള്ളവരായിരിപ്പിന്‍ എന്നു ഞാന്‍ മക്കളോടു എന്നപോലെ നിങ്ങളോടു പറയുന്നു. 14 നിങ്ങള്‍ അവിശ്വാസികളോടു ഇണയല്ലാപ്പിണ കൂടരുതു; നീതിക്കും അധര്‍മ്മത്തിന്നും തമ്മില്‍ എന്തോരു ചേര്‍ച്ച? വെളിച്ചത്തിന്നു ഇരുളോടു എന്തോരു കൂട്ടായ്മ? 15 ക്രിസ്തുവിന്നും ബെലീയാലിന്നും തമ്മില്‍ എന്തു പൊരുത്തം? അല്ല, വിശ്വാസിക്കു അവിശ്വാസിയുമായി എന്തു ഓ‍ഹരി? 16 ദൈവാലയത്തിന്നു വിഗ്രഹങ്ങളോടു എന്തു യോജ്യത? നാം ജീവനുള്ള ദൈവത്തിന്‍റെ ആലയമല്ലോ. “ഞാന്‍ അവരില്‍ വസിക്കയും അവരുടെ ഇടയില്‍ നടക്കയും ചെയ്യും; ഞാന്‍ അവര്‍ക്കും ദൈവവും അവര്‍ എനിക്കു ജനവും ആകും” എന്നു ദൈവം അരുളിച്ചെയ്തിരിക്കുന്നുവല്ലോ. 17 അതുകൊണ്ടു “അവരുടെനടുവില്‍ നിന്നു പുറപ്പെട്ടു വേര്‍പ്പെട്ടിരിപ്പിന്‍ എന്നു കര്‍ത്താവു അരുളിച്ചെയ്യുന്നു; അശുദ്ധമായതു ഒന്നും തൊടരുതു; എന്നാല്‍ ഞാന്‍ നിങ്ങളെ കൈക്കൊണ്ടു 18 നിങ്ങള്‍ക്കു പിതാവും നിങ്ങള്‍ എനിക്കു പുത്രന്മാരും പുത്രിമാരും ആയിരിക്കും” എന്നു സര്‍വ്വശക്തനായ കര്‍ത്താവു അരുളിച്ചെയ്യുന്നു.

7:1 പ്രിയമുള്ളവരേ, ഈ വാഗ്ദത്തങ്ങള്‍ നമുക്കു ഉള്ളതുകൊണ്ടു നാം ജഡത്തിലെയും ആത്മാവിലെയും സകല കന്മഷവും നീക്കി നമ്മെത്തന്നേ വെടിപ്പാക്കി ദൈവഭയത്തില്‍ വിശുദ്ധിയെ തികെച്ചുകൊള്‍ക. 2 നിങ്ങളുടെ ഉള്ളില്‍ ഞങ്ങള്‍ക്കു ഇടം തരുവിന്‍ ; ഞങ്ങള്‍ ആരോടും അന്യായം ചെയ്തിട്ടില്ല, ആരെയും കെടുത്തീട്ടില്ല; ആരോടും ഒന്നും വഞ്ചിച്ചെടുത്തിട്ടുമില്ല. 3 കുറ്റം വിധിപ്പാനല്ല ഞാന്‍ ഇതു പറയുന്നതു; ഒരുമിച്ചു മരിപ്പാനും ഒരുമിച്ചു ജീവിപ്പാനും നിങ്ങള്‍ ഞങ്ങളുടെ ഹൃദയങ്ങളില്‍ ഇരിക്കുന്നു എന്നു ഞാന്‍ മുമ്പുതന്നെ പറഞ്ഞിട്ടുണ്ടല്ലോ. 4 നിങ്ങളോടു എനിക്കുള്ള പ്രാഗത്ഭ്യം വലിയതു; നിങ്ങളെക്കുറിച്ചുള്ള എന്‍റെ പ്രശംസ വലിയതു; ഞാന്‍ ആശ്വാസംകൊണ്ടു നിറഞ്ഞിരിക്കുന്നു; ഞങ്ങളുടെ സകല കഷ്ടതയിലും സന്തോഷം എനിക്കു കവിഞ്ഞിരിക്കുന്നു. 5 ഞങ്ങള്‍ മക്കെദോന്യയില്‍ എത്തിയ ശേഷവും ഞങ്ങളുടെ ജഡത്തിന്നു ഒട്ടും സുഖമല്ല എല്ലാവിധത്തിലും കഷ്ടമത്രേ ഉണ്ടായതു; പുറത്തു യുദ്ധം, അകത്തു ഭയം. 6 എങ്കിലും എളിയവരെ ആശ്വസിപ്പിക്കുന്ന ദൈവം തീതൊസിന്‍റെ വരവിനാല്‍ ഞങ്ങളെ ആശ്വസിപ്പിച്ചു. 7 അവന്‍റെ വരവിനാല്‍ മാത്രമല്ല, അവന്നു നിങ്ങളെക്കൊണ്ടു ലഭിച്ച ആശ്വാസത്താലുംകൂടെ; നിങ്ങളുടെ വാഞ്ഛയും നിങ്ങളുടെ വിലാപവും എനിക്കായുള്ള നിങ്ങളുടെ എരിവും ഞങ്ങളോടു അറിയിച്ചതിനാല്‍ തന്നേ. അതുകൊണ്ടു ഞാന്‍ അധികമായി സന്തോഷിച്ചു. 8 ഞാന്‍ ലേഖനത്താല്‍ നിങ്ങളെ ദുഃഖിപ്പിച്ചു എന്നു വരികിലും ഞാന്‍ അനുതപിക്കുന്നില്ല; ആ ലേഖനം നിങ്ങളെ കുറയനേരത്തേക്കെങ്കിലും ദുഃഖിപ്പിച്ചു എന്നു കാണുന്നതുകൊണ്ടു മുമ്പെ അനുതപിച്ചു എങ്കിലും ഇപ്പോള്‍ ഞാന്‍ സന്തോഷിക്കുന്നു; 9 നിങ്ങള്‍ ദുഃഖിച്ചതിനാലല്ല, മാനസാന്തരത്തിന്നായി ദുഃഖിച്ചതിനാല്‍ അത്രേ. നിങ്ങള്‍ക്കു ഞങ്ങളാല്‍ ഒന്നിലും ചേതം വരാതവണ്ണം ദൈവഹിതപ്രകാരമല്ലോ നിങ്ങള്‍ ദുഃഖിച്ചതു. 10 ദൈവഹിതപ്രകാരമുള്ള ദുഃഖം അനുതാപം വരാത്ത മാനസാന്തരത്തെ രക്ഷെക്കായി ഉളവാക്കുന്നു; ലോകത്തിന്‍റെ ദുഃഖമോ മരണത്തെ ഉളവാക്കുന്നു. 11 ദൈവഹിതപ്രകാരം നിങ്ങള്‍ക്കുണ്ടായ ഈ ദുഃഖം എത്ര ഉത്സാഹം, എത്ര പ്രതിവാദം, എത്ര നീരസം, എത്ര ഭയം, എത്ര വാഞ്ഛ, എത്ര എരിവു, എത്ര പ്രതികാരം നിങ്ങളില്‍ ജനിപ്പിച്ചു; ഈ കാര്‍യ്യത്തില്‍ നിങ്ങള്‍ നിര്‍മ്മലന്മാര്‍ എന്നു എല്ലാവിധത്തിലും കാണിച്ചിരിക്കുന്നു. 12 ഞാന്‍ നിങ്ങള്‍ക്കു എഴുതിയതു അന്യായം ചെയ്തവന്‍ നിമിത്തം അല്ല, അന്യായം അനുഭവിച്ചവന്‍ നിമിത്തവുമല്ല, ഞങ്ങള്‍ക്കു വേണ്ടിയുള്ള നിങ്ങളുടെ ഉത്സാഹം ദൈവത്തിന്‍ മുമ്പാകെ നിങ്ങളുടെ ഇടയില്‍ വെളിപ്പെടേണ്ടതിന്നു തന്നേ. 13 അതുകൊണ്ടു ഞങ്ങള്‍ക്കു ആശ്വാസം വന്നിരിക്കുന്നു; ഞങ്ങളുടെ ആശ്വാസമൊഴികെ തീതൊസിന്‍റെ മനസ്സിന്നു നിങ്ങളെല്ലാവരാലും തണുപ്പു വന്നതുകൊണ്ടു അവന്നുണ്ടായ സന്തോഷംനിമിത്തം ഞങ്ങള്‍ എത്രയും അധികം സന്തോഷിച്ചു. 14 അവനോടു നിങ്ങളെക്കുറിച്ചു വല്ലതും പ്രശംസിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ ലജ്ജിച്ചു പോയിട്ടില്ല; ഞങ്ങള്‍ നിങ്ങളോടു സകലവും സത്യമായി പറഞ്ഞതുപോലെ തീതൊസിനോടു ഞങ്ങള്‍ പ്രശംസിച്ചതും സത്യമായി വന്നു. 15 അവനെ ഭയത്തോടും വിറയലോടും കൈക്കൊണ്ടതില്‍ നിങ്ങളെല്ലാവരും കാണിച്ച അനുസരണം അവന്‍ ഓ‍ര്‍ക്കുമ്പോള്‍ നിങ്ങളോടുള്ള അവന്‍റെ അനുരാഗം അത്യന്തം വര്‍ദ്ധിക്കുന്നു. 16 നിങ്ങളെ സംബന്ധിച്ചു എല്ലാ കാര്യത്തിലും ധൈര്യപ്പെടുവാന്‍ ഇടയുള്ളതിനാല്‍ ഞാന്‍ സന്തോഷിക്കുന്നു.

8:1 സഹോദരന്മാരേ, മക്കെദോന്യസഭകള്‍ക്കു ലഭിച്ച ദൈവകൃപ ഞങ്ങള്‍ നിങ്ങളോടു അറിയിക്കുന്നു. 2 കഷ്ടത എന്ന കഠിന ശോധനയില്‍ ആയിരുന്നിട്ടും അവരുടെ സന്തോഷസമൃദ്ധിയും മഹാദാരിദ്ര്യവും ധാരാളം ഔദാര്യം കാണിപ്പാന്‍ കാരണമായിത്തീര്‍ന്നു. 3 വിശുദ്ധന്മാരുടെ സഹായത്തിന്നുള്ള ധര്‍മ്മവും കൂട്ടായ്മയും സംബന്ധിച്ചു അവര്‍ വളരെ താല്പര്‍യ്യത്തോടെ ഞങ്ങളോടു അപേക്ഷിച്ചു 4 പ്രാപ്തി പോലെയും പ്രാപ്തിക്കു മീതെയും സ്വമേധയായി കൊടുത്തു എന്നതിന്നു ഞാന്‍ സാക്ഷി. 5 അതും ഞങ്ങള്‍ വിചാരിച്ചിരുന്നതുപോലെയല്ല; അവര്‍ മുമ്പെ തങ്ങളെത്തന്നേ കര്‍ത്താവിന്നും പിന്നെ ദൈവേഷ്ടത്തിന്നൊത്തവണ്ണം ഞങ്ങള്‍ക്കും ഏല്പിച്ചു. 6 അങ്ങനെ തീതൊസ് ആരംഭിച്ചതുപോലെ നിങ്ങളുടെ ഇടയില്‍ ഈ ധര്‍മ്മശേഖരം നിവര്‍ത്തിക്കേണം എന്നു ഞങ്ങള്‍ അവനോടു അപേക്ഷിച്ചു. 7 എന്നാല്‍ വിശ്വാസം, വചനം, പരിജ്ഞാനം, പൂര്‍ണ്ണജാഗ്രത, ഞങ്ങളോടുള്ള സ്നേഹം ഇങ്ങനെ എല്ലാറ്റിലും നിങ്ങള്‍ മുന്തിയിരിക്കുന്നതുപോലെ ഈ ധര്‍മ്മകാര്യത്തിലും മുന്തിവരുവിന്‍ . 8 ഞാന്‍ കല്പനയായിട്ടല്ല, മറ്റുള്ളവരുടെ ജാഗ്രതകൊണ്ടു നിങ്ങളുടെ സ്നേഹത്തിന്‍റെ പരമാര്‍ത്ഥതയും ശോധന ചെയ്യേണ്ടതിന്നത്രേ പറയുന്നതു. 9 നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു സമ്പന്നന്‍ ആയിരുന്നിട്ടും അവന്‍റെ ദാരിദ്ര്യത്താല്‍ നിങ്ങള്‍ സമ്പന്നര്‍ ആകേണ്ടതിന്നു നിങ്ങള്‍ നിമിത്തം ദരിദ്രനായിത്തീര്‍ന്ന കൃപ നിങ്ങള്‍ അറിയുന്നുവല്ലോ. 10 ഞാന്‍ ഇതില്‍ എന്‍റെ അഭിപ്രായം പറഞ്ഞുതരുന്നു; ചെയ്‍വാന്‍ മാത്രമല്ല, താല്പര്യപ്പെടുവാനുംകൂടെ ഒരു ആണ്ടു മുമ്പെ ആദ്യമായി ആരംഭിച്ച നിങ്ങള്‍ക്കു ഇതു യോഗ്യം. 11 എന്നാല്‍ താല്പര്യപ്പെടുവാന്‍ മനസ്സൊരുക്കം ഉണ്ടായതുപോലെ നിങ്ങളുടെ പ്രാപ്തിക്കു ഒത്തവണ്ണം നിവൃത്തി ഉണ്ടാകേണ്ടതിന്നു ഇപ്പോള്‍ പ്രവൃത്തിയും അനുഷ്ഠിപ്പിന്‍ . 12 ഒരുത്തന്നു മനസ്സൊരുക്കം ഉണ്ടെങ്കില്‍ പ്രാപ്തിയില്ലാത്തതുപോലെയല്ല പ്രാപ്തിയുള്ളതു പോലെ കൊടുത്താല്‍ അവന്നു ദൈവപ്രസാദം ലഭിക്കും. 13 മറ്റുള്ളവര്‍ക്കും സുഭിക്ഷവും നിങ്ങള്‍ക്കു ദുര്‍ഭിക്ഷവും വരേണം എന്നല്ല സമത്വം വേണം എന്നത്രേ. 14 സമത്വം ഉണ്ടാവാന്‍ തക്കവണ്ണം അവരുടെ സുഭിക്ഷം നിങ്ങളുടെ ദുര്‍ഭിക്ഷത്തിന്നു ഉതകേണ്ടതിന്നു ഇക്കാലം നിങ്ങള്‍ക്കുള്ള സുഭിക്ഷം അവരുടെ ദുര്‍ഭിക്ഷത്തിന്നു ഉതകട്ടെ. 15 “ഏറെ പെറുക്കിയവന്നു ഏറെയും കുറെ പെറുക്കിയവന്നു കുറവും കണ്ടില്ല” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നേ. 16 നിങ്ങള്‍ക്കു വേണ്ടി തീതൊസിന്‍റെ ഹൃദയത്തിലും ഈ ജാഗ്രത നല്കിയ ദൈവത്തിന്നു സ്തോത്രം. 17 അവന്‍ അപേക്ഷ കൈക്കൊണ്ടു എന്നു മാത്രമല്ല, അത്യുത്സാഹിയാകയാല്‍ സ്വമേധയായി നിങ്ങളുടെ അടുക്കലേക്കു പുറപ്പെട്ടു. 18 ഞങ്ങള്‍ അവനോടുകൂടെ ഒരു സഹോദരനെയും അയച്ചിരിക്കുന്നു; സുവിശേഷസംബന്ധമായുള്ള അവന്‍റെ പുകഴ്ച സകലസഭകളിലും പരന്നിരിക്കുന്നു. 19 അത്രയുമല്ല, കര്‍ത്താവിന്‍റെ മഹത്വത്തിന്നായും നമ്മുടെ മനസ്സൊരുക്കം കാണിപ്പാനായും ഞങ്ങളുടെ ശുശ്രൂഷയാല്‍ നടക്കുന്ന ഈ ധര്‍മ്മകാര്യത്തില്‍ അവന്‍ ഞങ്ങള്‍ക്കു കൂട്ടുയാത്രക്കാരനായി സഭകളാല്‍ തിരഞ്ഞെടുക്കപ്പെട്ടവനും ആകുന്നു. 20 ഞങ്ങള്‍ നടത്തിവരുന്ന ഈ ധര്‍മ്മശേഖരകാര്‍യ്യത്തില്‍ ആരും ഞങ്ങളെ അപവാദം പറയാതിരിപ്പാന്‍ സൂക്ഷിച്ചുകൊണ്ടു 21 ഞങ്ങള്‍ കര്‍ത്താവിന്‍റെ മുമ്പാകെ മാത്രമല്ല മനുഷ്യരുടെ മുമ്പാകെയും യോഗ്യമായതു മുന്‍ കരുതുന്നു. 22 ഞങ്ങള്‍ പലതിലും പലപ്പോഴും ശോധനചെയ്തു ഉത്സാഹിയായി കണ്ടും ഇപ്പോഴോ തനിക്കു നിങ്ങളെക്കുറിച്ചു ധൈര്യം പെരുകുകയാല്‍ അത്യുത്സാഹിയായുമിരിക്കുന്ന നമ്മുടെ സഹോദരനെയും അവരോടുകൂടെ അയച്ചിരിക്കുന്നു. 23 തീതൊസ് എനിക്കു കൂട്ടാളിയും നിങ്ങള്‍ക്കായിട്ടു കൂട്ടുവേലക്കാരനും ആകുന്നു; നമ്മുടെ സഹോദരന്മാര്‍ സഭകളുടെ ദൂതന്മാരും ക്രിസ്തുവിന്നു മഹത്വവും തന്നേ. 24 ആകയാല്‍ നിങ്ങളുടെ സ്നേഹത്തിന്നും നിങ്ങളെച്ചൊല്ലി ഞങ്ങള്‍ പറയുന്ന പ്രശംസെക്കും ഒത്ത ദൃഷ്ടാന്തം സഭകള്‍ കാണ്‍കെ അവര്‍ക്കും കാണിച്ചുകൊടുപ്പിന്‍ .

9:1 വിശുദ്ധന്മാര്‍ക്കും വേണ്ടി നടത്തുന്ന ദ്രവ്യശേഖരത്തെക്കുറിച്ചു നിങ്ങള്‍ക്കു എഴുതുവാന്‍ ആവശ്യമില്ലല്ലോ. 2 അഖായ കിഴാണ്ടുമുതല്‍ ഒരുങ്ങിയിരിക്കുന്നു എന്നു ഞാന്‍ നിങ്ങളെക്കുറിച്ചു മക്കെദോന്യരോടു പ്രശംസിച്ചുവരുന്ന നിങ്ങളുടെ മനസ്സൊരുക്കം ഞാന്‍ അറിയുന്നു; നിങ്ങളുടെ എരിവു മിക്കപേര്‍ക്കും ഉത്സാഹകാരണമായിത്തീര്‍ന്നിരിക്കുന്നു. 3 നിങ്ങളെക്കുറിച്ചു ഞങ്ങള്‍ പറയുന്ന പ്രശംസ ഈ കാര്യത്തില്‍ വ്യര്‍ത്ഥമാകാതെ ഞാന്‍ പറഞ്ഞതുപോലെ നിങ്ങള്‍ ഒരുങ്ങിയിരിക്കേണ്ടതിന്നു തന്നേ ഞാന്‍ സഹോദരന്മാരേ അയച്ചതു. 4 അല്ലെങ്കില്‍ പക്ഷെ മക്കെദോന്യര്‍ എന്നോടുകൂടെ വരികയും നിങ്ങളെ ഒരുങ്ങാത്തവരായി കാണുകയും ചെയ്താല്‍ നിങ്ങള്‍ എന്നല്ല ഞങ്ങള്‍ തന്നേ ഈ അതിധൈര്‍യ്യം നിമിത്തം ലജ്ജിച്ചുപോകുമല്ലോ. 5 ആകയാല്‍ സഹോദരന്മാര്‍ ഞങ്ങള്‍ക്കു മുമ്പായി അങ്ങോട്ടു വരികയും നിങ്ങള്‍ മുമ്പെ വാഗ്ദത്തം ചെയ്ത അനുഗ്രഹം പിശുക്കായിട്ടല്ല അനുഗ്രഹമായിട്ടു ഒരുങ്ങിയിരിപ്പാന്‍ തക്കവണ്ണം മുമ്പുകൂട്ടി ഒരുക്കിവെക്കയും ചെയ്യേണ്ടതിന്നു അവരോടു അപേക്ഷിപ്പാന്‍ ആവശ്യം എന്നു ഞങ്ങള്‍ക്കു തോന്നി. 6 എന്നാല്‍ ലോഭമായി വിതെക്കുന്നവന്‍ ലോഭമായി കൊയ്യും; ധാരാളമായി വിതെക്കുന്നവന്‍ ധാരളമായി കൊയ്യും എന്നു ഓ‍ര്‍ത്തുകൊള്‍വിന്‍ . 7 അവനവന്‍ ഹൃദയത്തില്‍ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ. സങ്കടത്തോടെ അരുതു; നിര്‍ബ്ബന്ധത്താലുമരുതു; സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു. 8 നിങ്ങള്‍ സകലത്തിലും എപ്പോഴും പൂര്‍ണ്ണതൃപ്തിയുള്ളവരായി സകല സല്‍പ്രവൃത്തിയിലും പെരുകി വരുമാറു നിങ്ങളില്‍ സകലകൃപയും പെരുക്കുവാന്‍ ദൈവം ശക്തന്‍ ആകുന്നു. 9 “അവന്‍ വാരിവിതറി ദരിദ്രന്മാര്‍ക്കും കൊടുക്കുന്നു; അവന്‍റെ നീതി എന്നേക്കും നിലനിലക്കുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ. 10 എന്നാല്‍ വിതെക്കുന്നവന്നു വിത്തും ഭക്ഷിപ്പാന്‍ ആഹാരവും നലകുന്നവന്‍ നിങ്ങളുടെ വിതയും നല്കി പൊലിപ്പിക്കയും നിങ്ങളുടെ നീതിയുടെ വിളവു വര്‍ദ്ധിപ്പിക്കയും ചെയ്യും. 11 ഇങ്ങനെ ദൈവത്തിന്നു ഞങ്ങളാല്‍ സ്തോത്രം വരുവാന്‍ കാരണമായിരിക്കുന്ന ഔദാര്‍യ്യം ഒക്കെയും കാണിക്കേണ്ടതിന്നു നിങ്ങള്‍ സകലത്തിലും സമ്പന്നന്മാര്‍ ആകും. 12 ഈ നടത്തുന്ന ധര്‍മ്മശേഖരം വിശുദ്ധന്മാരുടെ ബദ്ധിമുട്ടു തീര്‍ക്കുന്നതുമല്ലാതെ ദൈവത്തിന്നു അനവധി സ്തോത്രം വരുവാന്‍ കാരണവും ആകുന്നു. 13 ഈ സഹായത്താല്‍ തെളിയുന്ന സിദ്ധത ഹേതുവായി ക്രിസ്തുവിന്‍റെ സുവിശേഷം നിങ്ങള്‍ സ്വീകരിച്ച അനുസരണംനിമിത്തവും അവരോടും എല്ലാവരോടും നിങ്ങള്‍ കാണിക്കുന്ന കൂട്ടായ്മയുടെ ഔദാര്യം നിമിത്തവും അവര്‍ ദൈവത്തെ മഹത്വപ്പെടുത്തും. 14 നിങ്ങള്‍ക്കു ലഭിച്ച അതിമഹത്തായ ദൈവകൃപനിമിത്തം അവര്‍ നിങ്ങളെ കാണ്മാന്‍ വാഞ്ഛിച്ചു നിങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കും. 15 പറഞ്ഞുതീരാത്ത ദാനം നിമിത്തം ദൈവത്തിന്നു സ്തോത്രം.

10:1 നിങ്ങളുടെ സമക്ഷത്തു താഴ്മയുള്ളവന്‍ എന്നും അകലത്തിരിക്കെ നിങ്ങളോടു ധൈര്യപ്പെടുന്നവന്‍ എന്നുമുള്ള പൌലൊസായ ഞാന്‍ ക്രിസ്തുവിന്‍റെ സൌമ്യതയും ശാന്തതയും ഓ‍ര്‍പ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നു. 2 ഞങ്ങള്‍ ജഡത്തെ അനുസരിച്ചു നടക്കുന്നു എന്നു നിരൂപിക്കുന്ന ചിലരോടു ധീരത കാണിപ്പാന്‍ ഞാന്‍ ഭാവിക്കുന്നു; ഞാന്‍ നിങ്ങളുടെ അടുക്കല്‍ വരുമ്പോള്‍ അങ്ങനെ ഖണ്ഡിതമായ ധൈര്യം കാണിപ്പാന്‍ ഇടവരരുതു എന്നു അപേക്ഷിക്കുന്നു. 3 ഞങ്ങള്‍ ജഡത്തില്‍ സഞ്ചരിക്കുന്നവര്‍ എങ്കിലും ജഡപ്രകാരം പോരാടുന്നില്ല. 4 ഞങ്ങളുടെ പോരിന്‍റെ ആയുധങ്ങളോ ജഡികങ്ങള്‍ അല്ല, കോട്ടകളെ ഇടിപ്പാന്‍ ദൈവസന്നിധിയില്‍ ശക്തിയുള്ളവ തന്നേ. 5 അവയാല്‍ ഞങ്ങള്‍ സങ്കല്പങ്ങളും ദൈവത്തിന്‍റെ പരിജ്ഞാനത്തിന്നു വിരോധമായി പൊങ്ങുന്ന എല്ലാ ഉയര്‍ച്ചയും ഇടിച്ചുകളഞ്ഞു, ഏതു വിചാരത്തെയും ക്രിസ്തുവിനോടുള്ള അനുസരണത്തിന്നായിട്ടു പിടിച്ചടക്കി, 6 നിങ്ങളുടെ അനുസരണം തികഞ്ഞു വരുമ്പോള്‍ എല്ലാ അനുസരണക്കേടിന്നും പ്രതികാരം ചെയ്‍വാന്‍ ഒരുങ്ങിയുമിരിക്കുന്നു. നിങ്ങള്‍ പുറമെയുള്ളതു നോക്കുന്നു. 7 താന്‍ ക്രിസ്തുവിന്നുള്ളവന്‍ എന്നു ഒരുത്തന്‍ ഉറച്ചിരിക്കുന്നു എങ്കില്‍ അവന്‍ ക്രിസ്തുവിന്നുള്ളവന്‍ എന്നപോലെ ഞങ്ങളും ക്രിസ്തുവിനുള്ളവര്‍ എന്നു അവന്‍ പിന്നെയും നിരൂപിക്കട്ടെ. 8 നിങ്ങളെ ഇടിച്ചുകളവാനല്ല പണിവാനത്രേ കര്‍ത്താവു ഞങ്ങള്‍ക്കു തന്ന അധികാരത്തെക്കുറിച്ചു ഒന്നു അധികം പ്രശംസിച്ചാലും ഞാന്‍ ലജ്ജിച്ചുപോകയില്ല. 9 ഞാന്‍ ലേഖനങ്ങളെക്കൊണ്ടു നിങ്ങളെ പേടിപ്പിക്കുന്നു എന്നു തോന്നരുതു. 10 അവന്‍റെ ലേഖനങ്ങള്‍ ഘനവും ഊറ്റവും ഉള്ളവ തന്നേ; ശരീരസന്നിധിയോ ബലഹീനവും വാക്കു നിന്ദ്യവുമത്രേ എന്നു ചിലര്‍ പറയുന്നുവല്ലോ. 11 അകലെയിരിക്കുമ്പോള്‍ ഞങ്ങള്‍ ലേഖനങ്ങളാല്‍ വാക്കില്‍ എങ്ങനെയുള്ളവരോ അരികത്തിരിക്കുമ്പോള്‍ പ്രവൃത്തിയിലും അങ്ങനെയുള്ളവര്‍ തന്നേ എന്നു അങ്ങനത്തവന്‍ നിരൂപിക്കട്ടെ. 12 തങ്ങളെത്തന്നേ ശ്ലാഘിക്കുന്ന ചിലരോടു ഞങ്ങളെത്തന്നേ ചേര്‍ത്തൊരുമിപ്പാനോ ഉപമിപ്പാനോ തുനിയുന്നില്ല; അവര്‍ തങ്ങളാല്‍ തന്നേ തങ്ങളെ അളക്കുകയും തങ്ങളോടു തന്നേ തങ്ങളെ ഉപമിക്കയും ചെയ്യുന്നതുകൊണ്ടു തിരിച്ചറിവുള്ളവരല്ല. 13 ഞങ്ങളോ അളവില്ലാത്തവണ്ണമല്ല, നിങ്ങളുടെ അടുക്കലോളം എത്തുമാറു ദൈവം ഞങ്ങള്‍ക്കു അളന്നുതന്ന അതിരിന്‍റെ അളവിന്നു ഒത്തവണ്ണമത്രേ പ്രശംസിക്കുന്നതു. 14 ഞങ്ങള്‍ നിങ്ങളുടെ അടുക്കലോളം എത്താതെ അതിര്‍ കടന്നു പോകുന്നു എന്നല്ല; ക്രിസ്തുവിന്‍റെ സുവിശേഷം പ്രസംഗിച്ചുകൊണ്ടു ഞങ്ങള്‍ നിങ്ങളുടെ അടുക്കലോളം വന്നിട്ടുണ്ടല്ലോ. 15 ഞങ്ങള്‍ മറ്റുള്ളവരുടെ പ്രയത്നഫലം കൈവശമാക്കി അളവില്ലാതെ പ്രശംസിക്കുന്നു എന്നുമില്ല. നിങ്ങളുടെ വിശ്വാസം വര്‍ദ്ധിച്ചാല്‍ ഞങ്ങളുടെ അതിരിന്നകത്തു നിങ്ങളുടെ ഇടയില്‍ അത്യന്തം വലുതായ ഫലം പ്രാപിപ്പാനും 16 മറ്റൊരുത്തന്‍റെ അതിരിന്നകത്തു സാധിച്ചതില്‍ പ്രശംസിക്കാതെ നിങ്ങള്‍ക്കു അപ്പുറത്തുള്ള ദിക്കുകളോളം സുവിശേഷം പ്രസംഗിപ്പാനും ആശിക്കയത്രേ ചെയ്യുന്നു. 17 പ്രശംസിക്കുന്നവന്‍ കര്‍ത്താവില്‍ പ്രശംസിക്കട്ടെ. 18 തന്നെത്താന്‍ പുകഴ്ത്തുന്നവനല്ല കര്‍ത്താവു പുകഴ്ത്തുന്നവനത്രേ കൊള്ളാകുന്നവന്‍ .

11:1 നിങ്ങള്‍ എന്‍റെ പക്കല്‍ അസാരം ബുദ്ധിഹീനത പൊറുത്തുകൊണ്ടാല്‍ കൊള്ളായിരുന്നു; അതേ, നിങ്ങള്‍ എന്നെ പൊറുത്തുകൊള്ളുന്നുവല്ലോ. 2 ഞാന്‍ നിങ്ങളെക്കുറിച്ചു ദൈവത്തിന്‍റെ എരിവോടെ എരിയുന്നു; ഞാന്‍ ക്രിസ്തു എന്ന ഏകപുരുഷന്നു നിങ്ങളെ നിര്‍മ്മലകന്യകയായി ഏല്പിപ്പാന്‍ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു. 3 എന്നാല്‍ സര്‍പ്പം ഹവ്വയെ ഉപായത്താല്‍ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സു ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിര്‍മ്മലതയും വിട്ടു വഷളായിപ്പോകുമോ എന്നു ഞാന്‍ ഭയപ്പെടുന്നു. 4 ഒരുത്തന്‍ വന്നു ഞങ്ങള്‍ പ്രസംഗിക്കാത്ത മറ്റൊരു യേശുവിനെ പ്രസംഗിക്കയോ നിങ്ങള്‍ക്കു ലഭിക്കാത്ത വേറൊരു ആത്മാവെങ്കിലും നിങ്ങള്‍ കൈക്കൊള്ളാത്ത വേറൊരു സുവിശേഷമെങ്കിലും ലഭിക്കയോ ചെയ്യുമ്പോള്‍ നിങ്ങള്‍ പൊറുക്കുന്നതു ആശ്ചര്യം. 5 ഞാന്‍ അതിശ്രേഷ്ഠതയുള്ള അപ്പൊസ്തലന്മാരെക്കാള്‍ ഒട്ടും കുറഞ്ഞവനല്ല എന്നു നിരൂപിക്കുന്നു. 6 ഞാന്‍ വാക്സാമര്‍ത്ഥ്യമില്ലാത്തവന്‍ എങ്കിലും പരിജ്ഞാനമില്ലാത്തവനല്ല; ഞങ്ങള്‍ അതു നിങ്ങള്‍ക്കു എല്ലായ്പോഴും എല്ലാവിധത്തിലും വെളിപ്പെടുത്തിയിരിക്കുന്നുവല്ലോ. 7 അല്ലെങ്കില്‍ ഞാന്‍ ദൈവത്തിന്‍റെ സുവിശേഷം നിങ്ങള്‍ക്കു സൌജന്യമായി പ്രസംഗിച്ചുകൊണ്ടു നിങ്ങള്‍ ഉയരേണ്ടതിന്നു എന്നെത്തന്നേ താഴ്ത്തുകയാല്‍ പാപം ചെയ്തുവോ? 8 നിങ്ങളുടെ ഇടയില്‍ ശുശ്രൂഷ ചെയ്‍വാന്‍ ഞാന്‍ മറ്റു സഭകളെ കവര്‍ന്നു അവരോടു ചെലവിന്നു വാങ്ങി. 9 നിങ്ങളുടെ ഇടയില്‍ ഇരുന്നപ്പോള്‍ മുട്ടുണ്ടായാറെ ഞാന്‍ ഒരുത്തനെയും ഭാരപ്പെടുത്തിയില്ല. മക്കെദോന്യയില്‍നിന്നു വന്ന സഹോദരന്മാര്‍ അത്രേ എന്‍റെ മുട്ടു തീര്‍ത്തതു. ഞാന്‍ ഒരുവിധേനയും നിങ്ങള്‍ക്കു ഭാരമായിത്തീരാതവണ്ണം സൂക്ഷിച്ചു, മേലാലും സൂക്ഷിക്കും. 10 എന്നിലുള്ള ക്രിസ്തുവിന്‍റെ സത്യത്താണ അഖായപ്രദേശങ്ങളില്‍ ഈ പ്രശംസ എനിക്കു ആരും ഇല്ലാതാക്കുകയില്ല. 11 അതു എന്തുകൊണ്ടു? ഞാന്‍ നിങ്ങളെ സ്നേഹിക്കായ്കകൊണ്ടോ? ദൈവം അറിയുന്നു. 12 എന്നെ നിന്ദിപ്പാന്‍ കാരണം അന്വേഷിക്കുന്നവര്‍ക്കും കാരണം അറുത്തുകളയേണ്ടതിന്നു ഞാന്‍ ചെയ്യുന്നതു മേലാലും ചെയ്യും; അവര്‍ പ്രശംസിക്കുന്ന കാര്യത്തില്‍ ഞങ്ങളെപ്പോലെ അവരെ കാണട്ടെ. 13 ഇങ്ങനെയുള്ളവര്‍ കള്ളയപ്പൊസ്തലന്മാര്‍ , കപടവേലക്കാര്‍ , ക്രിസ്തുവിന്‍റെ അപ്പൊസ്തലന്മാരുടെ വേഷം ധരിക്കുന്നവരത്രേ; അതു ആശ്ചര്യവുമല്ല; 14 സാത്താന്‍ താനും വെളിച്ചദൂതന്‍റെ വേഷം ധരിക്കുന്നുവല്ലോ. 15 ആകയാല്‍ അവന്‍റെ ശുശ്രൂഷക്കാര്‍ നീതിയുടെ ശുശ്രൂഷക്കാരുടെ വേഷം ധരിച്ചാല്‍ അതിശയമല്ല; അവരുടെ അവസാനം അവരുടെ പ്രവൃത്തികള്‍ക്കു ഒത്തതായിരിക്കും. 16 ആരും എന്നെ ബുദ്ധിഹീനന്‍ എന്നു വിചാരിക്കരുതു എന്നു ഞാന്‍ പിന്നെയും പറയുന്നു; വിചാരിച്ചാലോ ഞാനും അല്പം പ്രശംസിക്കേണ്ടതിന്നു ബുദ്ധിഹീനനെപ്പോലെയെങ്കിലും എന്നെ കൈക്കൊള്‍വിന്‍ . 17 ഞാന്‍ ഈ സംസാരിക്കുന്നതു കര്‍ത്താവിന്‍റെ ഹിതപ്രകാരമല്ല, പ്രശംസിക്കുന്ന ഈ അതിധൈര്യത്തോടെ ബുദ്ധിഹീനനെപ്പോലെ അത്രേ സംസാരിക്കുന്നതു. 18 പലരും ജഡപ്രകാരം പ്രശംസിക്കയാല്‍ ഞാനും പ്രശംസിക്കും. 19 നിങ്ങള്‍ ബുദ്ധിമാന്മാര്‍ ആകയാല്‍ ബുദ്ധിഹീനരെ സന്തോഷത്തോടെ പൊറുക്കുന്നുവല്ലോ. 20 നിങ്ങളെ ഒരുവന്‍ അടിമപ്പെടുത്തിയാലും ഒരുവന്‍ തിന്നുകളഞ്ഞാലും ഒരുവന്‍ പിടിച്ചുകൊണ്ടുപോയാലും ഒരുവന്‍ അഹംകരിച്ചാലും ഒരുവന്‍ നിങ്ങളെ മുഖത്തു അടിച്ചാലും നിങ്ങള്‍ പൊറുക്കുന്നുവല്ലോ. 21 അതില്‍ ഞങ്ങള്‍ ബലഹീനരായിരുന്നു എന്നു ഞാന്‍ മാനംകെട്ടു പറയുന്നു. എന്നാല്‍ ആരെങ്കിലും ധൈര്യപ്പെടുന്ന കാര്യത്തില്‍ - -ഞാന്‍ ബുദ്ധിഹീനനായി പറയുന്നു--ഞാനും ധൈര്യപ്പെടുന്നു. 22 അവര്‍ എബ്രായരോ? ഞാനും അതേ; അവര്‍ യിസ്രായേല്യരോ? ഞാനും അതേ; അവര്‍ അബ്രാഹാമിന്‍റെ സന്തതിയോ? ഞാനും അതേ; 23 ക്രിസ്തുവിന്‍റെ ശുശ്രൂഷക്കാരോ?--ഞാന്‍ ബുദ്ധിഭ്രമമായി സംസാരിക്കുന്നു--ഞാന്‍ അധികം; ഞാന്‍ ഏറ്റവും അധികം അദ്ധ്വാനിച്ചു, അധികം പ്രാവശ്യം തടവിലായി, അനവധി അടി കൊണ്ടു, പലപ്പോഴും പ്രാണഭയത്തിലായി; 24 യെഹൂദരാല്‍ ഞാന്‍ ഒന്നു കുറയ നാല്പതു അടി അഞ്ചുവട്ടം കൊണ്ടു; 25 മൂന്നുവട്ടം കോലിനാല്‍ അടികൊണ്ടു; ഒരിക്കല്‍ കല്ലേറുകൊണ്ടു, മൂന്നുവട്ടം കപ്പല്‍ച്ചേതത്തില്‍ അകപ്പെട്ടു, ഒരു രാപ്പകല്‍ വെള്ളത്തില്‍ കഴിച്ചു. 26 ഞാന്‍ പലപ്പോഴും യാത്ര ചെയ്തു; നദികളിലെ ആപത്തു, കള്ളന്മാരാലുള്ള ആപത്തു, സ്വജനത്താലുള്ള ആപത്തു, ജതികളാലുള്ള ആപത്തു, പട്ടണത്തിലെ ആപത്തു, കാട്ടിലെ ആപത്തു, കടലിലെ ആപത്തു, കള്ളസ്സഹോദരന്മാരാലുള്ള ആപത്തു; 27 അദ്ധ്വാനം, പ്രയാസം, പലവട്ടം ഉറക്കിളപ്പു, പൈദാഹം, പലവട്ടം പട്ടിണി, ശീതം, നഗ്നത 28 എന്നീ അസാധാരണസംഗതികള്‍ ഭവിച്ചതു കൂടാതെ എനിക്കു ദിവസേന സര്‍വ്വസഭകളെയും കുറിച്ചുള്ള ചിന്താഭാരം എന്ന തിരക്കും ഉണ്ടു. 29 ആര്‍ ബലഹീനനായിട്ടു ഞാന്‍ ബലഹീനനാകാതെ ഇരിക്കുന്നു? ആര്‍ ഇടറിപ്പോയിട്ടു ഞാന്‍ അഴലാതിരിക്കുന്നു? 30 പ്രശംസിക്കേണമെങ്കില്‍ എന്‍റെ ബലഹീനതസംബന്ധിച്ചു ഞാന്‍ പ്രശംസിക്കും. 31 നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവന്‍ ഞാന്‍ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു. 32 ദമസ്കൊസിലെ അരേതാരാജാവിന്‍റെ നാടുവാഴി എന്നെ പിടിപ്പാന്‍ ഇച്ഛിച്ചു, ദമസ്കപട്ടണത്തെ കാവല്‍ വെച്ചു കാത്തു. 33 എന്നാല്‍ അവര്‍ എന്നെ മതിലിലുള്ള ഒരു കിളിവാതില്‍വഴിയായി ഒരു കൊട്ടയില്‍ ഇറക്കിവിട്ടു, അങ്ങനെ ഞാന്‍ അവന്‍റെ കയ്യില്‍നിന്നു തെറ്റി ഓ‍ടിപ്പോയി.

12:1 പ്രശംസിക്കുന്നതിനാല്‍ പ്രയോജനമില്ല എങ്കിലും അതു ആവശ്യമായിരിക്കുന്നു. ഞാന്‍ കര്‍ത്താവിന്‍റെ ദര്‍ശനങ്ങളെയും വെളിപ്പാടുകളെയും കുറിച്ചു പറവാന്‍ പോകുന്നു. 2 ക്രിസ്തുവിലുള്ള ഒരു മനുഷ്യനെ ഞാന്‍ അറിയുന്നു: അവന്‍ പതിന്നാലു സംവത്സരം മുമ്പെ മൂന്നാം സ്വര്‍ഗ്ഗത്തോളം എടുക്കപ്പെട്ടു; ശരീരത്തോടെയോ എന്നു ഞാന്‍ അറിയുന്നില്ല, ശരീരം കൂടാതെയോ എന്നുമറിയുന്നില്ല; ദൈവം അറിയുന്നു. 3 ആ മനുഷ്യന്‍ പരദീസയോളം എടുക്കപ്പെട്ടു; ശരീരത്തോടെയോ ശരീരം കൂടാതെയോ എന്നു ഞാന്‍ അറിയുന്നില്ല; ദൈവം അറിയുന്നു. 4 മനുഷ്യന്നു ഉച്ചരിപ്പാന്‍ പാടില്ലാത്തതും പറഞ്ഞുകൂടാത്തതുമായ വാക്കുകളെ അവന്‍ കേട്ടു എന്നു ഞാന്‍ അറിയുന്നു. 5 അവനെക്കുറിച്ചു ഞാന്‍ പ്രശംസിക്കും; എന്നെക്കുറിച്ചോ എന്‍റെ ബലഹീനതകളില്‍ അല്ലാതെ ഞാന്‍ പ്രശംസിക്കയില്ല. 6 ഞാന്‍ പ്രശംസിപ്പാന്‍ വിചാരിച്ചാലും മൂഢനാകയില്ല; സത്യമല്ലോ പറയുന്നതു; എങ്കിലും എന്നെ കാണുന്നതിനും എന്‍റെ വായില്‍നിന്നു കേള്‍ക്കുന്നതിനും മീതെ ആരും എന്നെക്കുറിച്ചു നിരൂപിക്കരുതു എന്നുവെച്ചു ഞാന്‍ അടങ്ങുന്നു. 7 വെളിപ്പാടുകളുടെ ആധിക്യത്താല്‍ ഞാന്‍ അതിയായി നിഗളിച്ചുപോകാതിരിപ്പാന്‍ എനിക്കു ജഡത്തില്‍ ഒരു ശൂലം തന്നിരിക്കുന്നു; ഞാന്‍ നിഗളിച്ചുപോകാതിരിക്കേണ്ടതിന്നു എന്നെ കുത്തുവാന്‍ സാത്താന്‍റെ ദൂതനെ തന്നേ. 8 അതു എന്നെ വിട്ടു നീങ്ങേണ്ടതിന്നു ഞാന്‍ മൂന്നു വട്ടം കര്‍ത്താവിനോടു അപേക്ഷിച്ചു. 9 അവന്‍ എന്നോടു: എന്‍റെ കൃപ നിനക്കുമതി; എന്‍റെ ശക്തി ബലഹീനതയില്‍ തികഞ്ഞുവരുന്നു എന്നു പറഞ്ഞു. ആകയാല്‍ ക്രിസ്തുവിന്‍റെ ശക്തി എന്‍റെമേല്‍ ആവസിക്കേണ്ടതിന്നു ഞാന്‍ അതിസന്തോഷത്തോടെ എന്‍റെ ബലഹീനതകളില്‍ പ്രശംസിക്കും. 10 അതുകൊണ്ടു ഞാന്‍ ക്രിസ്തുവിന്നു വേണ്ടി ബലഹീനത, കയ്യേറ്റം, ബുദ്ധിമുട്ടു, ഉപദ്രവം, ഞെരുക്കം എന്നിവ സഹിപ്പാന്‍ ഇഷ്ടപ്പെടുന്നു; ബലഹീനനായിരിക്കുമ്പോള്‍ തന്നേ ഞാന്‍ ശക്തനാകുന്നു. 11 ഞാന്‍ മൂഢനായിപ്പോയി; നിങ്ങള്‍ എന്നെ നിര്‍ബ്ബന്ധിച്ചു; നിങ്ങള്‍ എന്നെ ശ്ലാഘിക്കേണ്ടതായിരുന്നു; ഞാന്‍ ഏതുമില്ല എങ്കിലും അതിശ്രേഷ്ഠതയുള്ള അപ്പൊസ്തലന്മാരില്‍ ഒട്ടും കുറഞ്ഞവനല്ല. 12 അപ്പൊസ്തലന്‍റെ ലക്ഷണങ്ങള്‍ പൂര്‍ണ്ണ സഹിഷ്ണുതയിലും അടയാളങ്ങളാലും അത്ഭുതങ്ങളാലും വീര്യപ്രവൃത്തികളാലും നിങ്ങളുടെ ഇടയില്‍ വെളിപ്പെട്ടുവന്നുവല്ലോ. 13 ഞാന്‍ നിങ്ങള്‍ക്കു ഭാരമായിത്തീര്‍ന്നില്ല എന്നുള്ളതല്ലാതെ ശേഷം സഭകളെക്കാള്‍ നിങ്ങള്‍ക്കു ഏതൊന്നില്‍ കുറവു വന്നു? ഈ അന്യായം ക്ഷമിച്ചുകൊള്‍വിന്‍ . 14 ഈ മൂന്നാം പ്രാവശ്യം നിങ്ങളുടെ അടുക്കല്‍ വരുവാന്‍ ഞാന്‍ ഒരുങ്ങിയിരിക്കുന്നു; നിങ്ങള്‍ക്കു ഭാരമായിത്തീരുകയുമില്ല; നിങ്ങള്‍ക്കുള്ളതിനെയല്ല നിങ്ങളെത്തന്നേ ഞാന്‍ അന്വേഷിക്കുന്നു; മക്കള്‍ അമ്മയപ്പന്മാര്‍ക്കല്ല അമ്മയപ്പന്മാര്‍ മക്കള്‍ക്കായിട്ടല്ലോ ചരതിക്കേണ്ടതു. 15 ഞാന്‍ അതിസന്തോഷത്തോടെ നിങ്ങളുടെ ജീവന്നു വേണ്ടി ചെലവിടുകയും ചെലവായ്പോകയും ചെയ്യും. ഞാന്‍ നിങ്ങളെ അധികമായി സ്നേഹിച്ചാല്‍ നിങ്ങള്‍ എന്നെ അല്പമായി സ്നേഹിക്കുന്നുവോ? 16 ഞാന്‍ നിങ്ങള്‍ക്കു ഭാരമായിത്തീര്‍ന്നില്ല എങ്കിലും ഉപായിയാകയാല്‍ കൌശലംകൊണ്ടു നിങ്ങളെ കൈവശമാക്കി എന്നു നിങ്ങള്‍ പറയുമായിരിക്കും. 17 ഞാന്‍ നിങ്ങളുടെ അടുക്കല്‍ അയച്ചവരില്‍ വല്ലവനെക്കൊണ്ടും നിങ്ങളോടു വല്ലതും വഞ്ചിച്ചെടുത്തുവോ? 18 ഞാന്‍ തീതൊസിനെ പ്രബോധിപ്പിച്ചു, ആ സഹോദരനെയും കൂടെ അയച്ചിരുന്നു; തീതൊസ് നിങ്ങളോടു വല്ലതും വഞ്ചിച്ചെടുത്തുവോ? ഞങ്ങള്‍ നടന്നതു അതേ ആത്മാവില്‍ അല്ലയോ? അതേ കാല്‍ചുവടുകളില്‍ അല്ലയോ? 19 ഇത്രനേരം ഞങ്ങള്‍ നിങ്ങളോടു പ്രതിവാദിക്കുന്നു എന്നു നിങ്ങള്‍ക്കു തോന്നുന്നുവോ? ദൈവത്തിന്‍ മുമ്പാകെ ക്രിസ്തുവില്‍ ആകുന്നു ഞങ്ങള്‍ സംസാരിക്കുന്നതു; പ്രിയമുള്ളവരേ, സകലവും നിങ്ങളുടെ ആത്മീകവര്‍ദ്ധനെക്കായിട്ടത്രേ. 20 ഞാന്‍ വരുമ്പോള്‍ ഞാന്‍ ഇച്ഛിക്കാത്തവിധത്തില്‍ നിങ്ങളെ കാണുകയും നിങ്ങള്‍ ഇച്ഛിക്കാത്ത വിധത്തില്‍ എന്നെ കാണുകയും ചെയ്യുമോ എന്നും പിണക്കം, ഈര്‍ഷ്യ, ക്രോധം, ശാഠ്യം, ഏഷണി, കുശുകുശുപ്പു, നിഗളം, കലഹം എന്നിവ ഉണ്ടാകുമോ എന്നും 21 ഞാന്‍ വീണ്ടും വരുമ്പോള്‍ എന്‍റെ ദൈവം എന്നെ നിങ്ങളുടെ ഇടയില്‍ താഴ്ത്തുവാനും പാപംചെയ്തിട്ടു തങ്ങള്‍ പ്രവര്‍ത്തിച്ച അശുദ്ധി, ദുര്‍ന്നടപ്പു, ദുഷ്കാമം എന്നിവയെക്കുറിച്ചു മാനസാന്തരപ്പെടാത്ത പലരെയും ചൊല്ലി ഖേദിപ്പാനും സംഗതിവരുമോ എന്നും ഞാന്‍ ഭയപ്പെടുന്നു.

13:1 ഈ മൂന്നാം പ്രാവശ്യം ഞാന്‍ നിങ്ങളുടെ അടുക്കല്‍ വരുന്നുണ്ടു. “രണ്ടു മൂന്നു സാക്ഷികളുടെ വാമൊഴിയാല്‍ ഏതുകാര്യവും ഉറപ്പാകും” 2 ഞാന്‍ രണ്ടാം പ്രവാശ്യം നിങ്ങളുടെ ഇടയില്‍ ഇരുന്നപ്പോള്‍ ; ഞാന്‍ വീണ്ടും വന്നാല്‍ ക്ഷമിക്കയില്ല എന്നു പറഞ്ഞതുപോലെ ഞാന്‍ ഇപ്പോള്‍ ദൂരത്തിരുന്നുകൊണ്ടു ആ പാപം ചെയ്തവരോടും മറ്റെല്ലാവരോടും മുന്‍ കൂട്ടി പറയുന്നു. 3 ക്രിസ്തു എന്നില്‍ സംസാരിക്കുന്നു എന്നതിന്നു നിങ്ങള്‍ തുമ്പു അന്വേഷിക്കുന്നുവല്ലോ അവന്‍ നിങ്ങളെ സംബന്ധിച്ചു ബലഹീനനല്ല, നിങ്ങളില്‍ ശക്തന്‍ തന്നേ. 4 ബലഹീനതയാല്‍ അവന്‍ ക്രൂശിക്കപ്പെട്ടിട്ടും ദൈവശക്തിയാല്‍ ജീവിക്കുന്നു; ഞങ്ങളും അവനില്‍ ബലഹീനര്‍ എങ്കിലും അവനോടു കൂടെ ദൈവശക്തിയാല്‍ നിങ്ങള്‍ക്കു വേണ്ടി ജീവിക്കുന്നു. 5 നിങ്ങള്‍ വിശ്വാസത്തില്‍ ഇരിക്കുന്നുവോ എന്നു നിങ്ങളെത്തന്നേ പരീക്ഷിപ്പിന്‍ ; നിങ്ങളെത്തന്നേ ശോധനചെയ്‍വിന്‍ . നിങ്ങള്‍ കൊള്ളരുതാത്തവര്‍ അല്ല എന്നുവരികില്‍ , യേശുക്രിസ്തു നിങ്ങളില്‍ ഉണ്ടു എന്നു നിങ്ങളെത്തന്നേ അറിയുന്നില്ലയോ? 6 ഞങ്ങള്‍ കൊള്ളരുതാത്തവര്‍ അല്ല എന്നു നിങ്ങള്‍ അറിയും എന്നു ഞാന്‍ ആശിക്കുന്നു. 7 നിങ്ങള്‍ ഒരു ദോഷവും ചെയ്യാതിരിക്കേണ്ടതിന്നു ഞങ്ങള്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നു; ഞങ്ങള്‍ കൊള്ളാകുന്നവരായി തോന്നേണ്ടതിന്നല്ല, ഞങ്ങള്‍ കൊള്ളരുതാത്തവര്‍ എന്ന പോലെ ഇരുന്നാലും നിങ്ങള്‍ നന്മ ചെയ്യേണ്ടതിന്നത്രേ. 8 സത്യത്തിന്നു അനുകൂലമല്ലാതെ സത്യത്തിന്നു പ്രതിക്കുലമായി ഞങ്ങള്‍ക്കു ഒന്നും കഴിവില്ലല്ലോ. 9 ഞങ്ങള്‍ ബലഹീനരും നിങ്ങള്‍ ശക്തരും ആയിരിക്കുമ്പോള്‍ ഞങ്ങള്‍ സന്തോഷിക്കുന്നു; നിങ്ങളുടെ യഥാസ്ഥാനത്വത്തിന്നായി തന്നേ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. 10 അതുനിമിത്തം ഞാന്‍ വന്നെത്തിയാല്‍ ഇടിച്ചുകളവാനല്ല പണിവാനത്രേ കര്‍ത്താവു തന്ന അധികാരത്തിന്നു തക്കവണ്ണം ഖണ്ഡിതം പ്രയോഗിക്കാതിരിക്കേണ്ടതിന്നു ദൂരത്തുനിന്നു ഇതു എഴുതുന്നു. 11 തീര്‍ച്ചെക്കു, സഹോദരന്മാരേ, സന്തോഷിപ്പിന്‍ ; യഥാസ്ഥാനപ്പെടുവിന്‍ ; ആശ്വസിച്ചുകൊള്‍വിന്‍ ; ഏകമനസ്സുള്ളവരാകുവിന്‍ ; സമാധാനത്തോടെ ഇരിപ്പിന്‍ ; എന്നാല്‍ സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും ദൈവം നിങ്ങളോടുകൂടെ ഇരിക്കും. 12 വിശുദ്ധചുംബനംകൊണ്ടു അന്യോന്യം വന്ദനം ചെയ്‍വിന്‍ . 13 വിശുദ്ധന്മാര്‍ എല്ലാവരും നിങ്ങള്‍ക്കു വന്ദനം ചൊല്ലുന്നു. 14 കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കൃപയും ദൈവത്തിന്‍റെ സ്നേഹവും പരിശുദ്ധാത്മാവിന്‍റെ കൂട്ടായ്മയും നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ.