2 John

1:1 നമ്മില്‍ വസിക്കുന്നതും നമ്മോടുകൂടെ എന്നേക്കും ഇരിക്കുന്നതുമായ സത്യംനിമിത്തം ഞാന്‍ മാത്രമല്ല, 2 സത്യത്തെ അറിഞ്ഞിരിക്കുന്നവര്‍ എല്ലാവരും സത്യത്തില്‍ സ്നേഹിക്കുന്ന മാന്യനായകിയാര്‍ക്കും മക്കള്‍ക്കും മൂപ്പനായ ഞാന്‍ എഴുതുന്നതു: 3 പിതാവായ ദൈവത്തിങ്കല്‍നിന്നും പിതാവിന്‍റെ പുത്രനായ യേശുക്രിസ്തുവിങ്കല്‍നിന്നും സ്നേഹത്തിലും സത്യത്തിലും കൃപയും കനിവും സമാധാനവും നമ്മോടു കൂടെ ഇരിക്കുമാറാകട്ടെ. 4 നമുക്കു പിതാവിങ്കല്‍നിന്നു കല്പന ലഭിച്ചതുപോലെ അവിടത്തെ മക്കളില്‍ ചിലര്‍ സത്യത്തില്‍ നടക്കുന്നതു ഞാന്‍ കണ്ടു അത്യന്തം സന്തോഷിച്ചു. 5 ഇനി നായകിയാരേ, നാം അന്യോന്യം സ്നേഹിക്കേണം എന്നു പുതിയ കല്പനയായിട്ടല്ല, ആദിമുതല്‍ നമുക്കു ഉള്ളതായിട്ടു തന്നേ ഞാന്‍ അവിടത്തേക്കു എഴുതി അപേക്ഷിക്കുന്നു. 6 നാം അവന്‍റെ കല്പനകളെ അനുസരിച്ചുനടക്കുന്നതു തന്നേ സ്നേഹം ആകുന്നു. നിങ്ങള്‍ ആദിമുതല്‍ കേട്ടതുപോലെ അനുസരിച്ചുനടപ്പാനുള്ള കല്പന ഇതത്രേ. 7 യേശുക്രിസ്തുവിനെ ജഡത്തില്‍ വന്നവന്‍ എന്നു സ്വീകരിക്കാത്ത വഞ്ചകന്മാര്‍ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കുന്നുവല്ലോ. വഞ്ചകനും എതിര്‍ക്രിസ്തുവും ഇങ്ങനെയുള്ളവന്‍ ആകുന്നു. 8 ഞങ്ങളുടെ പ്രയത്നഫലം കളയാതെ പൂര്‍ണ്ണപ്രതിഫലം പ്രാപിക്കേണ്ടതിന്നു സൂക്ഷിച്ചുകൊള്‍വിന്‍ . 9 ക്രിസ്തുവിന്‍റെ ഉപദേശത്തില്‍ നിലനില്‍ക്കാതെ അതിര്‍ കടന്നുപോകുന്ന ഒരുത്തന്നും ദൈവം ഇല്ല; ഉപദേശത്തില്‍ നിലനിലക്കുന്നവന്നോ പിതാവും പുത്രനും ഉണ്ടു. 10 ഒരുത്തന്‍ ഈ ഉപദേശവുംകൊണ്ടു അല്ലാതെ നിങ്ങളുടെ അടുക്കല്‍ വന്നുവെങ്കില്‍ അവനെ വീട്ടില്‍ കൈക്കൊള്ളരുതു; അവന്നു കുശലം പറകയും അരുതു. 11 അവന്നു കുശലം പറയുന്നവന്‍ അവന്‍റെ ദുഷ്പ്രവൃത്തികള്‍ക്കു കൂട്ടാളിയല്ലോ. 12 നിങ്ങള്‍ക്കു എഴുതുവാന്‍ പലതും ഉണ്ടു: എങ്കിലും കടലാസ്സിലും മഷികൊണ്ടും എഴുതുവാന്‍ എനിക്കു മനസ്സില്ല. നിങ്ങളുടെ സന്തോഷം പൂര്‍ണ്ണമാകേണ്ടതിന്നു നിങ്ങളുടെ അടുക്കല്‍ വന്നു മുഖാമുഖമായി സംസാരിപ്പാന്‍ ആശിക്കുന്നു. 13 അവിടത്തെ മാന്യസഹോദരിയുടെ മക്കള്‍ വന്ദനം ചൊല്ലുന്നു.