The New Testament of our Lord and Saviour Jesus Christ

Matthew 1

1 അബ്രാഹാമിന്‍റെ പുത്രനായ ദാവീദിന്‍റെ പുത്രനായ യേശുക്രിസ്തുവിന്‍റെ വംശാവലി: 2 അബ്രാഹാം യിസ്ഹാക്കിനെ ജനിപ്പിച്ചു; യിസ്ഹാക്ക് യാക്കോബിനെ ജനിപ്പിച്ചു; യാക്കോബ് യെഹൂദയെയും അവന്‍റെ സഹോദരന്മാരെയും ജനിപ്പിച്ചു; 3 യെഹൂദാ താമാരില്‍ പാരെസിനെയും സാരഹിനെയും ജനിപ്പിച്ചു; പാരെസ് ഹെസ്രോനെ ജനിപ്പിച്ചു; 4 ഹെസ്രോന്‍ ആരാമിനെ ജനിപ്പിച്ചു; ആരാം അമ്മീനാദാബിനെ ജനിപ്പിച്ചു; അമ്മീനാദാബ് നഹശോനെ ജനിപ്പിച്ചു; നഹശോന്‍ ശല്മോനെ ജനിപ്പിച്ചു; 5 ശല്മോന്‍ രഹാബില്‍ ബോവസിനെ ജനിപ്പിച്ചു; ബോവസ് രൂത്തില്‍ ഓബേദിനെ ജനിപ്പിച്ചു; ഓബേദ് യിശ്ശായിയെ ജനിപ്പിച്ചു; 6 യിശ്ശായി ദാവീദ് രാജാവിനെ ജനിപ്പിച്ചു; ദാവീദ് ഊരീയാവിന്‍റെ ഭാര്യയായിരുന്നവളില്‍ ശലോമോനെ ജനിപ്പിച്ചു; 7 ശലോമോന്‍ രെഹബ്യാമെ ജനിപ്പിച്ചു; രെഹബ്യാം അബീയാവെ ജനിപ്പിച്ചു; അബീയാവ് ആസയെ ജനിപ്പിച്ചു; 8 ആസാ യോശാഫാത്തിനെ ജനിപ്പിച്ചു; യോശാഫാത്ത് യോരാമിനെ ജനിപ്പിച്ചു; യോരാം ഉസ്സീയാവെ ജനിപ്പിച്ചു; 9 ഉസ്സീയാവു യോഥാമിനെ ജനിപ്പിച്ചു; യോഥാം ആഹാസിനെ ജനിപ്പിച്ചു; ആഹാസ് ഹിസ്കീയാവെ ജനിപ്പീച്ചു; 10 ഹിസ്കീയാവു മനശ്ശെയെ ജനിപ്പിച്ചു; മനശ്ശെ ആമോസിനെ ജനിപ്പിച്ചു; ആമോസ് യോശിയാവെ ജനിപ്പിച്ചു; 11 യോശീയാവു യെഖൊന്യാവെയും അവന്‍റെ സഹോദരന്മാരെയും ബാബേല്‍പ്രവാസകാലത്തു ജനിപ്പിച്ചു. 12 ബാബേല്‍പ്രവാസം കഴിഞ്ഞിട്ടു യെഖൊന്യാവു ശെയല്തീയേലിനെ ജനിപ്പിച്ചു; ശെയല്തീയേല്‍ സെരുബ്ബാബേലിനെ ജനിപ്പിച്ചു; 13 സെരുബ്ബാബേല്‍ അബീഹൂദിനെ ജനിപ്പിച്ചു; അബീഹൂദ് എല്യാക്കീമിനെ ജനിപ്പിച്ചു; എല്യാക്കീം ആസോരിനെ ജനിപ്പിച്ചു. 14 ആസോര്‍ സാദോക്കിനെ ജനിപ്പിച്ചു; സാദോക്ക്‍ ആഖീമിനെ ജനിപ്പിച്ചു; ആഖീം എലീഹൂദിനെ ജനിപ്പിച്ചു; 15 എലീഹൂദ് എലീയാസരെ ജനിപ്പിച്ചു; എലീയാസര്‍ മത്ഥാനെ ജനിപ്പിച്ചു; മത്ഥാന്‍ യാക്കോബിനെ ജനിപ്പിച്ചു. 16 യാക്കോബ് മറിയയുടെ ഭര്‍ത്താവായ യോസേഫിനെ ജനപ്പിച്ചു. അവളില്‍ നിന്നു ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു. 17 ഇങ്ങനെ തലമുറകള്‍ ആകെ അബ്രാഹാം മുതല്‍ ദാവീദുവരെ പതിന്നാലും ദാവീദു മുതല്‍ ബാബേല്‍പ്രവാസത്തോളം പതിന്നാലും ബാബേല്‍പ്രവാസം മുതല്‍ ക്രിസ്തുവിനോളം പതിന്നാലും ആകുന്നു. 18 ​എന്നാല്‍ യേശുക്രിസ്തുവിന്‍റെ ജനനം ഈ വണ്ണം ആയിരുന്നു. അവന്‍റെ അമ്മയായ മറിയ യോസേഫിന്നു വിവാഹം നിശ്ചയിക്കപ്പെട്ടശേഷം അവര്‍ കൂടിവരുമ്മുമ്പെ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയായി എന്നു കണ്ടു. 19 അവളുടെ ഭര്‍ത്താവായ യോസേഫ് നീതിമാനാകകൊണ്ടും അവള്‍ക്കു ലോകാപവാദം വരുത്തുവാന്‍ അവന്നു മനസ്സില്ലായ്കകൊണ്ടും അവളെ ഗൂഢമായി ഉപേക്ഷിപ്പാന്‍ ഭാവിച്ചു. 20 ഇങ്ങനെ നിനെച്ചിരിക്കുമ്പോള്‍ കര്‍ത്താവിന്‍റെ ദൂതന്‍ അവന്നു സ്വപ്നത്തില്‍ പ്രത്യക്ഷനായി, ദാവീദിന്‍റെ മകനായ യോസേഫേ, നിന്‍റെ ഭാര്യയായ മറിയയെ ചേര്‍ത്തുകൊള്‍വാന്‍ ശങ്കിക്കേണ്ടാ; അവളില്‍ ഉല്പാദിതമായതു പരിശുദ്ധാത്മാവിനാല്‍ ആകുന്നു. 21 അവള്‍ ഒരു മകനനെ പ്രസവിക്കും; അവന്‍ തന്‍റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേര്‍ ഇടേണം എന്നു പറഞ്ഞു. 22 ​“കന്യക ഗര്‍ഭിണിയായി ഒരു മകനെ പ്രസവിക്കും. അവന്നു ദൈവം നമ്മോടു കൂടെ എന്നര്‍ത്ഥമുള്ള ഇമ്മാനൂവേല്‍ എന്നു പേര്‍ വിളിക്കും” 23 എന്നു കര്‍ത്താവു പ്രവാചകന്‍മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാന്‍ ഇതൊക്കെയും സംഭവിച്ചു. 24 യോസേഫ് ഉറക്കം ഉണര്‍ന്നു. കര്‍ത്താവിന്‍റെ ദൂതന്‍ കല്പിച്ചതുപോലെ ചെയ്തു, ഭാര്യയെ ചേര്‍ത്തുകൊണ്ടു. 25 മകനെ പ്രസവിക്കുംവരെ അവന്‍ അവളെ പരിഗ്രഹിച്ചില്ല. മകന്നു അവന്‍ യേശു എന്നു പേര്‍ വിളിച്ചു.

Matthew 2

1 ​ഹെരോദാരാജാവിന്‍റെ കാലത്തു യേശു യെഹൂദ്യയിലെ ബേത്ത്ളേഹെമില്‍ ജനിച്ചശേഷം, കിഴക്കുനിന്നു വിദ്വാന്മാര്‍ യെരൂശലേമില്‍ എത്തി: 2 യെഹൂദന്മാരുടെ രാജാവായി പിറന്നവന്‍ എവിടെ? ഞങ്ങള്‍ അവന്‍റെ നക്ഷത്രം കിഴക്കു കണ്ടു അവനെ നമസ്കരിപ്പാന്‍ വന്നിരിക്കുന്നു എന്നു പറഞ്ഞു. 3 ഹെരോദാരാജാവു അതു കേട്ടിട്ടു അവനും യെരൂശലേം ഒക്കെയും ഭ്രമിച്ചു, 4 ജനത്തിന്‍റെ മഹാപുരോഹിതന്മാരെയും ശാസ്ത്രിമാരെയും എല്ലാം കൂട്ടിവരുത്തി: ക്രിസ്തു എവിടെ ആകുന്നു ജനിക്കുന്നതു എന്നു അവരോടു ചോദിച്ചു. 5 അവര്‍ അവനോടു: യെഹൂദ്യയിലെ ബേത്ത്ളേഹെമില്‍ തന്നേ: 6 ​“യെഹൂദ്യദേശത്തിലെ ബേത്ത്ളേഹെമേ, നീ യെഹൂദ്യപ്രഭുക്കന്മാരില്‍ ഒട്ടും ചെറുതല്ല; എന്‍റെ ജനമായ യിസ്രായേലിനെ മേയ്പാനുള്ള തലവന്‍ നിന്നില്‍ നിന്നു പുറപ്പെട്ടുവരും” എന്നിങ്ങനെ പ്രവാചകന്‍ മുഖാന്തരം എഴുതിയിരിക്കുന്നു എന്നു പറഞ്ഞു. 7 ​എന്നാറെ ഹെരോദാവു വിദ്വാന്മാരെ രഹസ്യമായി വിളിച്ചു, നക്ഷത്രം വെളിവായ സമയം അവരോടു സൂക്ഷ്മമായി ചോദിച്ചറിഞ്ഞു. 8 അവരെ ബേത്ത്ളേഹെമിലേക്കു അയച്ചു: നിങ്ങള്‍ ചെന്നു ശിശുവിനെക്കുറിച്ചു സൂക്ഷ്മമായി അന്വേഷിപ്പിന്‍ ; കണ്ടെത്തിയാല്‍ ഞാനും ചെന്നു അവനെ നമസ്ക്കരിക്കേണ്ടതിന്നു, വന്നു എന്നെ അറിയിപ്പിന്‍ എന്നു പറഞ്ഞു. 9 രാജാവു പറഞ്ഞതു കേട്ടു അവര്‍ പുറപ്പെട്ടു; അവര്‍ കിഴക്കു കണ്ട നക്ഷത്രം ശിശു ഇരിക്കുന്ന സ്ഥലത്തിന്നു മീതെ വന്നു നിലക്കുവോളം അവര്‍ക്കുമുമ്പായി പൊയ്ക്കൊണ്ടിരുന്നു. 10 നക്ഷത്രം കണ്ടതുകൊണ്ടു അവര്‍ അത്യന്തം സന്തോഷിച്ചു 11 ആ വീട്ടില്‍ ചെന്നു, ശിശുവിനെ അമ്മയായ മറിയയോടുകൂടെ കണ്ടു, വീണു അവനെ നമസ്കരിച്ചു; നിക്ഷേപപാത്രങ്ങളെ തുറന്നു അവന്നു പൊന്നും കുന്തുരുക്കവും മൂരും കാഴ്ചവെച്ചു. 12 ഹെരോദാവിന്‍റെ അടുക്കല്‍ മടങ്ങിപ്പോകരുതു എന്നു സ്വപ്നത്തില്‍ അരുളപ്പാടുണ്ടായിട്ടു അവര്‍ വേറെ വഴിയായി സ്വദേശത്തേക്കു മടങ്ങിപ്പോയി. 13 ​അവര്‍ പോയശേഷം കര്‍ത്താവിന്‍റെ ദൂതന്‍ യോസേഫിന്നു സ്വപ്നത്തില്‍ പ്രത്യക്ഷനായി: നീ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു മിസ്രയീമിലേക്കു ഓടിപ്പോയി, ഞാന്‍ നിന്നോടു പറയുംവരെ അവിടെ പാര്‍ക്കുക. ഹെരോദാവു ശിശുവിനെ നശിപ്പിക്കേണ്ടതിന്നു അവനെ അന്വേഷിപ്പാന്‍ ഭാവിക്കുന്നു എന്നു പറഞ്ഞു. 14 അവന്‍ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും രാത്രിയില്‍ തന്നേ കൂട്ടിക്കൊണ്ടു പുറപ്പെട്ടു മിസ്രയീമിലേക്കു പോയി. 15 ഹെരോദാവിന്‍റെ മരണത്തോളം അവന്‍ അവിടെ പാര്‍ത്തു: “മിസ്രയീമില്‍ നിന്നു ഞാന്‍ എന്‍റെ മകനെ വിളിച്ചുവരുത്തി” എന്നു കര്‍ത്താവു പ്രവാചകന്‍ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാന്‍ സംഗതിവന്നു. 16 ​വിദ്വാന്മാര്‍ തന്നെ കളിയാക്കി എന്നു ഹെരോദാവു കണ്ടു വളരെ കോപിച്ചു, വിദ്വാന്മാരോടു ചോദിച്ചറിഞ്ഞ കാലത്തിന്നു ഒത്തവണ്ണം രണ്ടു വയസ്സും താഴെയുമുള്ള ആണ്‍കുട്ടികളെ ഒക്കെയും ബേത്ത്ളേഹെമിലും അതിന്‍റെ എല്ലാ അതിരുകളിലും ആളയച്ചു കൊല്ലിച്ചു. 17 ​“റാമയില്‍ ഒരു ശബ്ദം കേട്ടു, കരച്ചിലും വലിയ നിലവിളിയും തന്നേ; റാഹേല്‍ മക്കളെച്ചൊല്ലി കരഞ്ഞു; അവര്‍ ഇല്ലായ്കയാല്‍ ആശ്വാസം കൈക്കൊള്‍വാന്‍ മനസ്സില്ലാതിരുന്നു” 18 എന്നു യിരെമ്യാപ്രവാചകന്‍ മുഖാന്തരം അരുളിച്ചെയ്തതു അന്നു നിവൃത്തിയായി. 19 ​എന്നാല്‍ ഹെരോദാവു കഴിഞ്ഞുപോയശേഷം കര്‍ത്താവിന്‍റെ ദൂതന്‍ മിസ്രയീമില്‍ വെച്ചു യോസേഫിന്നു സ്വപ്നത്തില്‍ പ്രത്യക്ഷനായി: 20 ശിശുവിന്നു പ്രാണഹാനി വരുത്തുവാന്‍ നോക്കിയവര്‍ മരിച്ചുപോയതുകൊണ്ടു നീ എഴുന്നേറ്റു ശിശുവിനെയും അമ്മയേയും കൂട്ടിക്കൊണ്ടു യിസ്രായേല്‍ദേശത്തേക്കു പോക എന്നു പറഞ്ഞു. 21 അവന്‍ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു യിസ്രായേല്‍ദേശത്തു വന്നു. 22 എന്നാല്‍ യെഹൂദ്യയില്‍ അര്‍ക്കെലയൊസ് തന്‍റെ അപ്പനായ ഹെരോദാവിന്നു പകരം വാഴുന്നു എന്നു കേട്ടതുകൊണ്ടു അവിടെ പോകുവാന്‍ ഭയപ്പെട്ടു, സ്വപ്നത്തില്‍ അരുളപ്പാടുണ്ടായിട്ടു ഗലീലപ്രദേശങ്ങളിലേക്കു മാറിപ്പോയി. 23 അവന്‍ നസറായന്‍ എന്നു വിളിക്കപ്പെടും എന്നു പ്രവാചകന്മാര്‍മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാവാന്‍ തക്കവണ്ണം നസറെത്ത് എന്ന ഗ്രാമത്തില്‍ ചെന്നു പാര്‍ത്തു.

Matthew 3

1 ​ആ കാലത്തു യോഹന്നാന്‍ സ്നാപകന്‍ വന്നു, യെഹൂദ്യമരുഭൂമിയില്‍ പ്രസംഗിച്ചു: 2 സ്വര്‍ഗ്ഗ രാജ്യം സമീപിച്ചിരിക്കയാല്‍ മാനസാന്തരപ്പെടുവിന്‍ എന്നു പറഞ്ഞു. 3 ​“മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്‍റെ വാക്കാവിതു: കര്‍ത്താവിന്‍റെ വഴി ഒരുക്കി അവന്‍റെ പാത നിരപ്പാക്കുവി‍൯"എന്നിങ്ങനെ യെശയ്യാ പ്രവാചകന്‍ പറഞ്ഞവന്‍ ഇവന്‍ തന്നേ. 4 യോഹന്നാന്നു ഒട്ടക രോമംകൊണ്ടുള്ള ഉടുപ്പും അരയില്‍ തോല്‍വാറും ഉണ്ടായിരുന്നു; അവന്‍റെ ആഹാരമോ വെട്ടുക്കിളിയും കാട്ടുതേനും ആയിരുന്നു. 5 അന്നു യെരൂശലേമ്യരും യെഹൂദ്യദേശക്കാരൊക്കയും യോര്‍ദ്ദാന്‍റെ ഇരുകരെയുമുള്ള എല്ലാ നാട്ടുകാരും പുറപ്പെട്ടു അവന്‍റെ അടുക്കല്‍ ചെന്നു 6 തങ്ങളുടെ പാപങ്ങളെ ഏറ്റുപറഞ്ഞുകൊണ്ടു യോര്‍ദ്ദാന്‍ നദിയില്‍ അവനാല്‍ സ്നാനം ഏറ്റു. 7 തന്‍റെ സ്നാനത്തിന്നായി പരീശരിലും സദൂക്യരിലും പലര്‍ വരുന്നതു കണ്ടാറെ അവന്‍ അവരോടു പറഞ്ഞതു: സര്‍പ്പസന്തതികളെ, വരുവാനുള്ള കോപത്തെ ഒഴിഞ്ഞു ഓടിപ്പോകുവാന്‍ നിങ്ങള്‍ക്കു ഉപദേശിച്ചുതന്നതു ആര്‍ ? 8 മാനസാന്തരത്തിന്നു യോഗ്യമായ ഫലം കായ്പിന്‍ . 9 അബ്രാഹാം ഞങ്ങള്‍ക്കു പിതാവായിട്ടു ഉണ്ടു എന്നു ഉള്ളം കൊണ്ടു പറവാന്‍ തുനിയരുതു; ഈ കല്ലുകളില്‍ നിന്നു അബ്രാഹാമിന്നു മക്കളെ ഉളവാക്കുവാന്‍ ദൈവത്തിന്നു കഴിയും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. 10 ഇപ്പോള്‍ തന്നേ വൃക്ഷങ്ങളുടെ ചുവട്ടിന്നു കോടാലി വെച്ചിരിക്കുന്നു; നല്ലഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയില്‍ ഇട്ടുകളയുന്നു. 11 ഞാന്‍ നിങ്ങളെ മാനസാന്തരത്തിന്നായി വെള്ളത്തില്‍ സ്നാനം ഏല്പിക്കുന്നതേയുള്ളു; എന്‍റെ പിന്നാലെ വരുന്നവനോ എന്നെക്കാള്‍ ബലവാന്‍ ആകുന്നു; അവന്‍റെ ചെരിപ്പു ചുമപ്പാന്‍ ഞാന്‍ മതിയായവനല്ല; അവന്‍ നിങ്ങളെ പരിശുദ്ധാത്മാവിലും തീയിലും സ്നാനം ഏല്പിക്കും. 12 വീശുമുറം അവന്‍റെ കയ്യില്‍ ഉണ്ടു; അവന്‍ കളത്തെ മുറ്റും വെടിപ്പാക്കി കോതമ്പു കളപ്പുരയില്‍ കൂട്ടിവെക്കയും പതിര്‍ കെടാത്ത തീയില്‍ ഇട്ടു ചുട്ടുകളകയും ചെയ്യും. 13 ​അനന്തരം യേശു യോഹന്നാനാല്‍ സ്നാനം ഏലക്കുവാന്‍ ഗലീലയില്‍ നിന്നു യോര്‍ദ്ദാന്‍കരെ അവന്‍റെ അടുക്കല്‍ വന്നു. 14 യോഹന്നാനോ അവനെ വിലക്കി: നിന്നാല്‍ സ്നാനം ഏല്ക്കുവാന്‍ എനിക്കു ആവശ്യം; പിന്നെ നീ എന്‍റെ അടുക്കല്‍ വരുന്നുവോ എന്നു പറഞ്ഞു. 15 യേശു അവനോടു: ഇപ്പോള്‍ സമ്മതിക്ക; ഇങ്ങനെ സകലനീതിയും നിവര്‍ത്തിക്കുന്നതു നമുക്കു ഉചിതം എന്നു ഉത്തരം പറഞ്ഞു; എന്നാറെ അവന്‍ അവനെ സമ്മതിച്ചു. 16 യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തില്‍നിന്നു കയറി അപ്പോള്‍ സ്വര്‍ഗ്ഗം തുറന്നു ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്‍റെ മേല്‍ വരുന്നതു അവന്‍ കണ്ടു; 17 ഇവന്‍ എന്‍റെ പ്രിയ പുത്രന്‍ ; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്നു സ്വര്‍ഗ്ഗത്തില്‍ നിന്നു ഒരു ശബ്ദവും ഉണ്ടായി.

Matthew 4

1 ​അനന്തരം പിശാചിനാല്‍ പരീക്ഷിക്കപ്പെടുവാന്‍ യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നടത്തി. 2 അവന്‍ നാല്പതു പകലും നാല്പതു രാവും ഉപവസിച്ച ശേഷം അവന്നു വിശന്നു. 3 അപ്പോള്‍ പരീക്ഷകന്‍ അടുത്തു വന്നു: നീ ദൈവപുത്രന്‍ എങ്കില്‍ ഈ കല്ലു അപ്പമായ്തീരുവാന്‍ കല്പിക്ക എന്നു പറഞ്ഞു. 4 അതിന്നു അവന്‍ “മനുഷ്യന്‍ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്‍റെ വായില്‍കൂടി വരുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു” എന്നു എഴുതിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു. 5 പിന്നെ പിശാചു അവനെ വിശുദ്ധ നഗരത്തില്‍ കൊണ്ടുപോയി ദൈവാലയത്തിന്‍റെ അഗ്രത്തിന്മേല്‍ നിറുത്തി അവനോടു: 6 നീ ദൈവപുത്രന്‍ എങ്കില്‍ താഴത്തോട്ടു ചാടുക; “നിന്നെക്കുറിച്ചു അവന്‍ തന്‍റെ ദൂതന്മാരോടു കല്പിക്കും; അവന്‍ നിന്‍റെ കാല്‍ കല്ലിനോടു തട്ടാതവണ്ണം നിന്നെ കയ്യില്‍ താങ്ങികൊള്ളും” എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു. 7 യേശു അവനോടു “നിന്‍റെ ദൈവമായ കര്‍ത്താവിനെ പരീക്ഷിക്കരുതു” എന്നും കൂടെ എഴുതിയിരിക്കുന്നു എന്നു പറഞ്ഞു. 8 പിന്നെ പിശാചു അവനെ ഏറ്റവും ഉയര്‍ന്നോരു മലമേല്‍ കൂട്ടികൊണ്ടുപോയി ലോകത്തിലുള്ള സകല രാജ്യങ്ങളെയും അവയുടെ മഹത്വത്തെയും കാണിച്ചു: 9 വീണു എന്നെ നമസ്കരിച്ചാല്‍ ഇതൊക്കെയും നിനക്കു തരാം എന്നു അവനോടു പറഞ്ഞു. 10 യേശു അവനോടു: സാത്താനേ, എന്നെ വിട്ടുപോ; “നിന്‍റെ ദൈവമായ കര്‍ത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു” എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു. 11 അപ്പോള്‍ പിശാചു അവനെ വിട്ടുപോയി; ദൂതന്മാര്‍ അടുത്തുവന്നു അവനെ ശുശ്രൂഷിച്ചു. 12 ​യോഹന്നാന്‍ തടവില്‍ ആയി എന്നു കേട്ടാറെ അവന്‍ ഗലീലെക്കു വാങ്ങിപ്പോയി, 13 നസറെത്ത് വിട്ടു സെബൂലൂന്‍റെയും നഫ്താലിയുടെയും അതിരുകളില്‍ കടല്‍ക്കരെയുള്ള കഫര്‍ന്നഹൂമില്‍ ചെന്നു പാര്‍ത്തു; 14 “സെബൂലൂന്‍ ദേശവും നഫ്താലിദേശവും കടല്‍ക്കരയിലും യോര്‍ദ്ദാന്നക്കരെയുമുള്ള നാടും ജാതികളുടെ ഗലീലയും. 15 ഇങ്ങനെ ഇരുട്ടില്‍ ഇരിക്കുന്ന ജനം വലിയോരു വെളിച്ചം കണ്ടു; മരണത്തിന്‍റെ ദേശത്തിലും നിഴലിലും ഇരിക്കുന്നവര്‍ക്കും പ്രകാശം ഉദിച്ചു” 16 എന്നു യെശയ്യാപ്രവാചകന്‍ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാന്‍ ഇടവന്നു. 17 അന്നുമുതല്‍ യേശു: സ്വര്‍ഗ്ഗരാജ്യം സമീപിച്ചിരിക്കയാല്‍ മാനസാന്തരപ്പെടുവിന്‍ എന്നു പ്രസംഗിച്ചു തുടങ്ങി. 18 ​അവന്‍ ഗലീലക്കടല്പുറത്തു നടക്കുമ്പോള്‍ പത്രൊസ് എന്നു പേരുള്ള ശിമോന്‍ , അവന്‍റെ സഹോദരനായ അന്ത്രെയാസ് എന്നിങ്ങനെ മീന്‍പിടിക്കാരായ രണ്ടു സഹോദരന്മാര്‍ കടലില്‍ വല വീശുന്നതു കണ്ടു 19 എന്‍റെ പിന്നാലെ വരുവിന്‍ ; ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും എന്നു അവരോടു പറഞ്ഞു. 20 ഉടനെ അവര്‍ വല വിട്ടേച്ചു അവനെ അനുഗമിച്ചു. 21 അവിടെ നിന്നു മുമ്പോട്ടു പോയാറെ സെബെദിയുടെ മകന്‍ യാക്കോബും അവന്‍റെ സഹോദരന്‍ യോഹന്നാനും എന്ന വേറെ രണ്ടു സഹോദരന്മാര്‍ പടകില്‍ ഇരുന്നു അപ്പനായ സെബദിയുമായി വല നന്നാക്കുന്നതു കണ്ടു അവരെയും വിളിച്ചു. 22 അവരും ഉടനെ പടകിനെയും അപ്പനെയും വിട്ടു അവനെ അനുഗമിച്ചു. 23 പിന്നെ യേശു ഗലീലയില്‍ ഒക്കെയും ചുറ്റി സഞ്ചരിച്ചുകൊണ്ടു അവരുടെ പള്ളികളില്‍ ഉപദേശിക്കയും രാജ്യത്തിന്‍റെ സുവിശേഷം പ്രസംഗിക്കയും ജനത്തിലുള്ള സകലദീനത്തെയും വ്യാധിയെയും സൌഖ്യമാക്കുകയും ചെയ്തു. 24 അവന്‍റെ ശ്രുതി സുറിയയില്‍ ഒക്കെയും പരന്നു. നാനാവ്യാധികളാലും ബാധകളാലും വലഞ്ഞവര്‍ , ഭൂതഗ്രസ്തര്‍ , ചന്ദ്രരോഗികള്‍ , പക്ഷവാതക്കാര്‍ ഇങ്ങനെ സകലവിധ ദീനക്കാരെയും അവന്‍റെ അടുക്കല്‍ കൊണ്ടു വന്നു. 25 അവന്‍ അവരെ സൌഖ്യമാക്കി; ഗലീല, ദെക്കപ്പൊലി, യെരൂശലേം, യെഹൂദ്യ, യോര്‍ദ്ദന്നക്കരെ എന്നീ ഇടങ്ങളില്‍ നിന്നു വളരെ പുരുഷാരം അവനെ പിന്തുടര്‍ന്നു.

Matthew 5

1 അവന്‍ പുരുഷാരത്തെ കണ്ടാറെ മലമേല്‍ കയറി. അവന്‍ ഇരുന്നശേഷം ശിഷ്യന്മാര്‍ അടുക്കല്‍ വന്നു. 2 അവന്‍ തിരുവായ്മൊഴിഞ്ഞു അവരോടു ഉപദേശിച്ചതെന്തെന്നാല്‍ ; 3 ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍ ; സ്വര്‍ഗ്ഗരാജ്യം അവര്‍ക്കുള്ളതു. 4 ദുഃഖിക്കുന്നവര്‍ ഭാഗ്യവാന്മാര്‍ ; അവര്‍ക്കു ആശ്വാസം ലഭിക്കും. 5 സൗമ്യതയുള്ളവര്‍ ഭാഗ്യവാന്മാര്‍ ; അവര്‍ ഭൂമിയെ അവകാശമാക്കും. 6 ​നീതിക്കു വിശന്നു ദാഹിക്കുന്നവര്‍ ഭാഗ്യവാന്മാര്‍ ; അവര്‍ക്കു തൃപ്തിവരും. 7 ​കരുണയുള്ളവര്‍ ഭാഗ്യവാന്മാര്‍ ; അവര്‍ക്കു കരുണ ലഭിക്കും. 8 ​ഹൃദയ ശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍ ; അവര്‍ ദൈവത്തെ കാണും. 9 ​സമാധാനം ഉണ്ടാക്കുന്നവര്‍ ഭാഗ്യവാന്മാര്‍ അവര്‍ ദൈവത്തിന്‍റെ പുത്രന്മാര്‍ എന്നു വിളിക്കപ്പെടും. 10 ​നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവര്‍ ഭാഗ്യവാന്മാര്‍ ; സ്വര്‍ഗ്ഗരാജ്യം അവര്‍ക്കുള്ളതു. 11 എന്‍റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ടു എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍. 12 സ്വര്‍ഗ്ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതാകകൊണ്ടു സന്തോഷിച്ചുല്ലസിപ്പിന്‍ ; നിങ്ങള്‍ക്കു മുമ്പെയുണ്ടായിരുന്ന പ്രവാചകന്മാരെയും അവര്‍ അങ്ങനെതന്നെ ഉപദ്രവിച്ചുവല്ലോ. 13 ​നിങ്ങള്‍ ഭൂമിയുടെ ഉപ്പാകുന്നു; ഉപ്പു കാരമില്ലാതെപോയാല്‍ അതിന്നു എന്തൊന്നുകൊണ്ടു രസം വരുത്താം? പുറത്തു കളഞ്ഞിട്ടു മനുഷ്യര്‍ ചവിട്ടുവാന്‍ അല്ലാതെ മറ്റൊന്നിന്നും പിന്നെ കൊള്ളുന്നതല്ല. 14 നിങ്ങള്‍ ലോകത്തിന്‍റെ വെളിച്ചം ആകുന്നു; മലമേല്‍ ഇരിക്കുന്ന പട്ടണം മറഞ്ഞിരിപ്പാന്‍ പാടില്ല. 15 വിളക്കു കത്തിച്ചുപറയിന്‍ കീഴല്ല തണ്ടിന്മേലത്രെ വെക്കുന്നതു; അപ്പോള്‍ അതു വീട്ടിലുള്ള എല്ലാവര്‍ക്കും പ്രകാശിക്കുന്നു. 16 അങ്ങനെ തന്നേ മനുഷ്യര്‍ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ. 17 ​ഞാന്‍ ന്യായ പ്രമാണത്തെയൊ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവര്‍ത്തിപ്പാനത്രെ ഞാന്‍ വന്നതു. 18 സത്യമായിട്ടു ഞാന്‍ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തില്‍നിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല. 19 ആകയാല്‍ ഈ ഏറ്റവും ചെറിയ കല്പനകളില്‍ ഒന്നു അഴിക്കയും മനുഷ്യരെ അങ്ങനെ പഠിപ്പിക്കയും ചെയ്യുന്നവന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ ഏറ്റവും ചെറിയവന്‍ എന്നു വിളിക്കപ്പെടും; അവയെ ആചരിക്കയും പഠിപ്പിക്കയും ചെയ്യുന്നവന്നോ സ്വര്‍ഗ്ഗരാജ്യത്തില്‍ വലിയവന്‍ എന്നു വിളിക്കപ്പെടും. 20 നിങ്ങളുടെ നീതി ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയെ കവിയുന്നില്ലെങ്കില്‍ നിങ്ങള്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. 21 ​കുല ചെയ്യരുതു എന്നും ആരെങ്കിലും കുല ചെയ്താല്‍ ന്യായവിധിക്കു യോഗ്യനാകും എന്നും പൂര്‍വന്മാരോടു അരുളിച്ചെയ്തതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. 22 ഞാനോ നിങ്ങളോടു പറയുന്നതു: സഹോദരനോടു കോപിക്കുന്നവന്‍ എല്ലാം ന്യായവിധിക്കു യോഗ്യനാകും; സഹോദരനോടു നിസ്സാര എന്നും പറഞ്ഞാല്‍ ന്യായാധിപസഭയുടെ മുമ്പില്‍ നില്‍ക്കേണ്ടി വരും; മൂഢാ എന്നു പറഞ്ഞാലോ അഗ്നി നരകത്തിനു യോഗ്യനാകും. 23 ആകയാല്‍ നിന്‍റെ വഴിപാടു യാഗപീഠത്തിങ്കല്‍ കൊണ്ടുവരുമ്പോള്‍ സഹോദരന്നു നിന്‍റെ നേരെ വല്ലതും ഉണ്ടെന്നു അവിടെവെച്ചു ഓര്‍മ്മവന്നാല്‍ 24 നിന്‍റെ വഴിപാടു അവിടെ യാഗപീഠത്തിന്‍റെ മുമ്പില്‍ വെച്ചേച്ചു, ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊള്‍ക; പിന്നെ വന്നു നിന്‍റെ വഴിപാടു കഴിക്ക. 25 നിന്‍റെ പ്രതിയോഗിയോടുകൂടെ വഴിയില്‍ ഉള്ളപ്പോള്‍ തന്നേ വേഗത്തില്‍ അവനോടു ഇണങ്ങിക്കൊള്‍ക; അല്ലാഞ്ഞാല്‍ പ്രതിയോഗി നിന്നെ ന്യായാധിപന്നും ന്യായാധിപന്‍ ചേവകന്നും ഏല്പിച്ചിട്ടു നീ തടവില്‍ ആയ്പോകും. 26 ഒടുവിലത്തെ കാശുപോലും കൊടുത്തു തീരുവോളം നീ അവിടെനിന്നു പുറത്തു വരികയില്ല എന്നു ഞാന്‍ സത്യമായിട്ടു നിന്നോടു പറയുന്നു. 27 വ്യഭിചാരം ചെയ്യരുതു എന്നു അരുളിച്ചെയ്തതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. 28 ഞാനോ നിങ്ങളോടു പറയുന്നതു: സ്ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവന്‍ എല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്തുപോയി. 29 എന്നാല്‍ വലങ്കണ്ണു നിനക്കു ഇടര്‍ച്ചവരുത്തുന്നു എങ്കില്‍ അതിനെ ചൂന്നെടുത്തു എറിഞ്ഞുകളക; നിന്‍റെ ശരീരം മുഴുവനും നരകത്തില്‍ പോകുന്നതിനെക്കാള്‍ അവയവങ്ങളില്‍ ഒന്നു നശിക്കുന്നതു നിനക്കു പ്രയോജനമത്രേ. 30 വലങ്കൈ നിനക്കു ഇടര്‍ച്ചവരുത്തുന്നു എങ്കില്‍ അതിനെ വെട്ടി എറിഞ്ഞുകളക; നിന്‍റെ ശരീരം മുഴുവനും നരകത്തില്‍ പോകുന്നതിനെക്കാള്‍ അവയവങ്ങളില്‍ ഒന്നു നശിക്കുന്നതു നിനക്കു പ്രയോജനമത്രേ. 31 ആരെങ്കിലും ഭാര്യയെ ഉപേക്ഷിച്ചാല്‍ അവള്‍ക്കു ഉപേക്ഷണപത്രം കൊടുക്കട്ടെ എന്നും അരുളിച്ചെയ്തിട്ടുണ്ടല്ലോ. 32 ഞാനോ നിങ്ങളോടു പറയുന്നതു: പരസംഗം ഹേതുവായിട്ടല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നവനെല്ലാം അവളെക്കൊണ്ടു വ്യഭിചാരം ചെയ്യിക്കുന്നു; ഉപേക്ഷിച്ചവളെ ആരെങ്കിലും വിവാഹം കഴിച്ചാല്‍ വ്യഭിചാരം ചെയ്യുന്നു. 33 ​കള്ളസത്യം ചെയ്യരുതു എന്നും സത്യം ചെയ്തതു കര്‍ത്താവിന്നു നിവര്‍ത്തിക്കേണം എന്നും പൂര്‍വന്മാരോടു അരുളിച്ചെയ്തതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. 34 ഞാനോ നിങ്ങളോടു പറയുന്നതു: അശേഷം സത്യം ചെയ്യരുതു; സ്വര്‍ഗ്ഗത്തെക്കൊണ്ടു അരുതു, അതു ദൈവത്തിന്‍റെ സിംഹാസനം; 35 ഭൂമിയെക്കൊണ്ടു അരുതു, അതു അവന്‍റെ പാദപീഠം; യെരൂശലേമിനെക്കൊണ്ടു അരുതു, അതു മഹാരാജാവിന്‍റെ നഗരം. 36 നിന്‍റെ തലയെക്കൊണ്ടും സത്യം ചെയ്യരുതു; ഒരു രോമവും വെളുപ്പിപ്പാനോ കറുപ്പിപ്പാനോ നിനക്കു കഴികയില്ലല്ലോ. 37 നിങ്ങളുടെ വാക്കു ഉവ്വു, ഉവ്വു എന്നും ഇല്ല, ഇല്ല എന്നും ആയിരിക്കട്ടെ; ഇതില്‍ അധികമായതു ദുഷ്ടനില്‍നിന്നു വരുന്നു. 38 ​കണ്ണിനു പകരം കണ്ണും പല്ലിന്നു പകരം പല്ലും എന്നു അരുളിച്ചെയ്തതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. 39 ഞാനോ നിങ്ങളോടു പറയുന്നതു: ദുഷ്ടനോടു എതിര്‍ക്കരുതു; നിന്നെ വലത്തെ ചെകിട്ടത്തു അടിക്കുന്നവന്നു മറ്റേതും തിരിച്ചുകാണിക്ക. 40 നിന്നോടു വ്യവഹരിച്ചു നിന്‍റെ വസ്ത്രം എടുപ്പാന്‍ ഇച്ഛിക്കുന്നവനു നിന്‍റെ പുതപ്പും വിട്ടുകൊടുക്ക. 41 ഒരുത്തന്‍ നിന്നെ ഒരു നാഴിക വഴി പോകുവാന്‍ നിര്‍ബന്ധിച്ചാല്‍ രണ്ടു അവനോടുകൂടെ പോക. 42 നിന്നോടു യാചിക്കുന്നവനു കൊടുക്ക; വായിപ്പ വാങ്ങുവാന്‍ ഇച്ഛിക്കുന്നവനെ ഒഴിഞ്ഞുകളയരുതു. 43 ​കൂട്ടുകാരനെ സ്നേഹിക്ക എന്നും ശത്രുവിനെ പകെക്ക എന്നും അരുളിച്ചെയ്തതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. 44 ഞാനോ നിങ്ങളോടു പറയുന്നതു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിന്‍ ; നിങ്ങളെ ഉപദ്രവിക്കുന്നവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിപ്പിന്‍ ; 45 സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു പുത്രന്മാരായി തീരേണ്ടതിന്നു തന്നേ; അവന്‍ ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും തന്‍റെ സൂര്യനെ ഉദിപ്പിക്കയും നീതിമാന്മാരുടെമേലും നീതികെട്ടവരുടെ മേലും മഴപെയ്യിക്കയും ചെയ്യുന്നുവല്ലോ. 46 നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാല്‍ നിങ്ങള്‍ക്കു എന്തു പ്രതിഫലം? ചുങ്കക്കാരും അങ്ങനെ തന്നേ ചെയ്യുന്നില്ലയോ? 47 സഹോദരന്മാരെ മാത്രം വന്ദനം ചെയ്താല്‍ നിങ്ങള്‍ എന്തു വിശേഷം ചെയ്യുന്നു? ജാതികളും അങ്ങനെ തന്നേ ചെയ്യുന്നില്ലയോ? 48 ആകയാല്‍ നിങ്ങളുടെ സ്വര്‍ഗ്ഗീയപിതാവു സല്‍ഗുണപൂര്‍ണ്ണന്‍ ആയിരിക്കുന്നതുപോലെ നിങ്ങളും സല്‍ഗുണപൂര്‍ണ്ണരാകുവി൯.”

Matthew 6

1 ​മനുഷ്യര്‍ കാണേണ്ടതിന്നു നിങ്ങളുടെ നീതിയെ അവരുടെ മുമ്പില്‍ ചെയ്യാതിരിപ്പാന്‍ സൂക്ഷിപ്പിന്‍ ; അല്ലാഞ്ഞാല്‍ സ്വര്‍ഗ്ഗത്തിലുള്ള നിങ്ങളുടെ പിതാവിന്‍റെ പക്കല്‍ നിങ്ങള്‍ക്കു പ്രതിഫലമില്ല. 2 ​ആകയാല്‍ ഭിക്ഷകൊടുക്കുമ്പോള്‍ മനുഷ്യരാല്‍ മാനം ലഭിപ്പാന്‍ പള്ളികളിലും വീഥികളിലും കപടഭക്തിക്കാര്‍ ചെയ്യുന്നതുപോലെ നിന്‍റെ മുമ്പില്‍ കാഹളം ഊതിക്കരുതു; അവര്‍ക്കു പ്രതിഫലം കിട്ടിപ്പോയി എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു. 3 നീയോ ഭിക്ഷകൊടുക്കുമ്പോള്‍ നിന്‍റെ ഭിക്ഷ രഹസ്യത്തിലായിരിക്കേണ്ടതിന്നു വലങ്കൈ ചെയ്യുന്നതു എന്തു എന്നു ഇടങ്കൈ അറിയരുതു. 4 രഹസ്യത്തില്‍ കാണുന്ന നിന്‍റെ പിതാവു നിനക്കു പ്രതിഫലം തരും. 5 ​നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ കപടഭക്തിക്കാരെപ്പോലെ ആകരുതു; അവര്‍ മനുഷ്യര്‍ക്കും വിളങ്ങേണ്ടതിന്നു പള്ളികളിലും തെരുക്കോണുകളിലും നിന്നുകൊണ്ടു പ്രാര്‍ത്ഥിപ്പാന്‍ ഇഷ്ടപ്പെടുന്നു; അവര്‍ക്കും പ്രതിഫലം കിട്ടിപ്പോയി എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു. 6 നീയോ പ്രാര്‍ത്ഥിക്കുമ്പോള്‍ അറയില്‍ കടന്നു വാതില്‍ അടെച്ചു രഹസ്യത്തിലുള്ള നിന്‍റെ പിതാവിനോടു പ്രാര്‍ത്ഥിക്ക; രഹസ്യത്തില്‍ കാണുന്ന നിന്‍റെ പിതാവു നിനക്കു പ്രതിഫലം തരും. 7 പ്രാര്‍ത്ഥിക്കയില്‍ നിങ്ങള്‍ ജാതികളെപ്പോലെ ജല്പനം ചെയ്യരുതു അതിഭാഷണത്താല്‍ ഉത്തരം കിട്ടും എന്നല്ലോ അവര്‍ക്കും തോന്നുന്നതു. 8 അവരോടു തുല്യരാകരുതു; നിങ്ങള്‍ക്കു ആവശ്യമുള്ളതു ഇന്നതെന്നു നിങ്ങള്‍ യാചിക്കുമ്മുമ്പെ നിങ്ങളുടെ പിതാവു അറിയുന്നുവല്ലോ. 9 നിങ്ങള്‍ ഈവണ്ണം പ്രാര്‍ത്ഥിപ്പിന്‍ ; സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്‍റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; 10 നിന്‍റെ രാജ്യം വരേണമേ; നിന്‍റെ ഇഷ്ടം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ; 11 ഞങ്ങള്‍ക്കു ആവശ്യമുള്ള ആഹാരം ഇന്നു തരേണമേ; 12 ഞങ്ങളുടെ കടക്കാരോടു ഞങ്ങള്‍ ക്ഷിമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ; 13 ഞങ്ങളെ പരീക്ഷയില്‍ കടത്താതെ ദുഷ്ടങ്കല്‍നിന്നു ഞങ്ങളെ വിടുവിക്കേണമേ. രാജ്യവും ശക്തിയും മഹത്വവും എന്നേക്കും നിനക്കുള്ളതല്ലോ. 14 നിങ്ങള്‍ മനുഷ്യരോടു അവരുടെ പിഴകളെ ക്ഷമിച്ചാല്‍ , സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളോടും ക്ഷമിക്കും. 15 നിങ്ങള്‍ മനുഷ്യരോടു പിഴകളെ ക്ഷമിക്കാഞ്ഞാലോ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല. 16 ​ഉപവസിക്കുമ്പോള്‍ നിങ്ങള്‍ കപടഭക്തിക്കാരെപ്പോലെ വാടിയ മുഖം കാണിക്കരുതു; അവര്‍ ഉപവസിക്കുന്നതു മനുഷ്യര്‍ക്കു വിളങ്ങേണ്ടതിന്നു മുഖം വിരൂപമാക്കുന്നു; അവര്‍ക്കു പ്രതിഫലം കിട്ടിപ്പോയി എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു. 17 നീയോ ഉപവസിക്കുമ്പോള്‍ നിന്‍റെ ഉപവാസം മനുഷ്യര്‍ക്കല്ല രഹസ്യത്തിലുള്ള നിന്‍റെ പിതാവിന്നു വിളങ്ങേണ്ടതിന്നു തലയില്‍ എണ്ണ തേച്ചു മുഖം കഴുകുക. 18 രഹസ്യത്തില്‍ കാണുന്ന നിന്‍റെ പിതാവു നിനക്കു പ്രതിഫലം നലകും. 19 ​പുഴുവും തുരുമ്പും കെടുക്കയും കള്ളന്മാര്‍ തുരന്നു മോഷ്ടിക്കയും ചെയ്യുന്ന ഈ ഭൂമിയില്‍ നിങ്ങള്‍ നിക്ഷേപം സ്വരൂപിക്കരുതു. 20 പുഴുവും തുരുമ്പും കെടുക്കാതെയും കള്ളന്മാര്‍ തുരന്നു മോഷ്ടിക്കാതെയുമിരിക്കുന്ന സ്വര്‍ഗ്ഗത്തില്‍ നിക്ഷേപം സ്വരൂപിച്ചുകൊള്‍വിന്‍. 21 നിന്‍റെ നിക്ഷേപം ഉള്ളേടത്തു നിന്‍റെ ഹൃദയവും ഇരിക്കും. 22 ശരീരത്തിന്‍റെ വിളക്കു കണ്ണു ആകുന്നു; കണ്ണു ചൊവ്വുള്ളതെങ്കില്‍ നിന്‍റെ ശരീരം മുഴുവനും പ്രകാശിതമായിരിക്കും. 23 കണ്ണു കേടുള്ളതെങ്കിലോ നിന്‍റെ ശരീരം മുഴുവനും ഇരുണ്ടതായിരിക്കും; എന്നാല്‍ നിന്നിലുള്ള വെളിച്ചം ഇരുട്ടായാല്‍ ഇരുട്ടു എത്ര വലിയതു! 24 രണ്ടു യജമാനന്മാരെ സേവിപ്പാന്‍ ആര്‍ക്കും കഴികയില്ല; അങ്ങനെ ചെയ്താല്‍ ഒരുത്തനെ പകെച്ചു മറ്റവനെ സ്നേഹിക്കും; അല്ലെങ്കില്‍ ഒരുത്തനോടു പറ്റിച്ചേര്‍ന്നു മറ്റവനെ നിരസിക്കും; നിങ്ങള്‍ക്കു ദൈവത്തെയും മാമോനെയും സേവിപ്പാന്‍ കഴികയില്ല. 25 അതുകൊണ്ടു ഞാന്‍ നിങ്ങളോടു പറയുന്നതു: എന്തു തിന്നും എന്തു കുടിക്കും എന്നു നിങ്ങളുടെ ജീവന്നായിക്കൊണ്ടും എന്തു ഉടുക്കും എന്നു ശരീരത്തിന്നായിക്കൊണ്ടും വിചാരപ്പെടരുതു; ആഹാരത്തെക്കാള്‍ ജീവനും ഉടുപ്പിനെക്കാള്‍ ശരീരവും വലുതല്ലേയോ? 26 ആകാശത്തിലെ പറവകളെ നോക്കുവിന്‍ ; അവ വിതെക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയില്‍ കൂട്ടിവെക്കുന്നതുമില്ല എങ്കിലും സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു അവയെ പുലര്‍ത്തുന്നു; അവയെക്കാള്‍ നിങ്ങള്‍ ഏറ്റവും വിശേഷതയുള്ളവരല്ലയോ ? 27 വിചാരപ്പെടുന്നതിനാല്‍ തന്‍റെ നീളത്തോടു ഒരു മുഴം കൂട്ടുവാന്‍ നിങ്ങളില്‍ ആര്‍ക്കും കഴിയും? 28 ഉടുപ്പിനെക്കുറിച്ചു വിചാരപ്പെടുന്നതും എന്തു? വയലിലെ താമര എങ്ങനെ വളരുന്നു എന്നു നിരൂപിപ്പിന്‍; അവ അദ്ധ്വാനിക്കുന്നില്ല, നൂല്ക്കുന്നതുമില്ല. 29 എന്നാല്‍ ശലോമോന്‍ പോലും തന്‍റെ സര്‍വ്വ മഹത്വത്തിലും ഇവയില്‍ ഒന്നിനോളം ചമഞ്ഞിരുന്നില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. 30 ഇന്നുള്ളതും നാളെ അടുപ്പില്‍ ഇടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ ചമയിക്കുന്നു എങ്കില്‍ , അല്പവിശ്വാസികളേ, നിങ്ങളെ എത്ര അധികം. 31 ആകയാല്‍ നാം എന്തു തിന്നും എന്തു കുടിക്കും എന്തു ഉടുക്കും എന്നിങ്ങനെ നിങ്ങള്‍ വിചാരപ്പെടരുതു. 32 ഈ വക ഒക്കെയും ജാതികള്‍ അന്വേഷിക്കുന്നു; സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു ഇതൊക്കെയും നിങ്ങള്‍ക്കു ആവശ്യം എന്നു അറിയുന്നുവല്ലോ. 33 മുമ്പെ അവന്‍റെ രാജ്യവും നീതിയും അന്വേഷിപ്പിന്‍ ; അതോടുകൂടെ ഇതൊക്കെയും നിങ്ങള്‍ക്കു കിട്ടും. 34 അതുകൊണ്ടു നാളെക്കായി വിചാരപ്പെടരുതു; നാളത്തെ ദിവസം തനിക്കായി വിചാരപ്പെടുമല്ലോ; അതതു ദിവസത്തിന്നു അന്നന്നത്തെ ദോഷം മതി ”

Matthew 7

1 നിങ്ങള്‍ വിധിക്കപ്പെടാതിരിക്കേണ്ടതിന്നു വിധിക്കരുതു. 2 നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ നിങ്ങളെയും വിധിക്കും; നിങ്ങള്‍ അളക്കുന്ന അളവിനാല്‍ നിങ്ങള്‍ക്കും അളന്നു കിട്ടും. 3 എന്നാല്‍ സ്വന്തകണ്ണിലെ കോല്‍ ഓര്‍ക്കാതെ സഹോദരന്‍റെ കണ്ണിലെ കരടു നോക്കുന്നതു എന്തു? 4 അല്ല, സ്വന്ത കണ്ണില്‍ കോല്‍ ഇരിക്കെ നീ സഹോദരനോടുനില്ലു, നിന്‍റെ കണ്ണില്‍ നിന്നു കരടു എടുത്തുകളയട്ടേ, എന്നു പറയുന്നതു എങ്ങനെ? 5 കപട ഭക്തിക്കാരാ, മുമ്പെ സ്വന്തകണ്ണില്‍നിന്നു കോല്‍ എടുത്തുകളക; പിന്നെ സഹോദരന്‍റെ കണ്ണില്‍നിന്നു കരടു എടുത്തുകളവാന്‍ വെടിപ്പായി കാണും. 6 ​വിശുദ്ധമായതു നായ്ക്കള്‍ക്കു കൊടുക്കരുതു; നിങ്ങളുടെ മുത്തുകളെ പന്നികളുടെ മുമ്പില്‍ ഇടുകയുമരുതു; അവ കാല്‍കൊണ്ടു അവയെ ചവിട്ടുകയും തിരിഞ്ഞു നിങ്ങളെ ചീന്തിക്കളകയും ചെയ്‍വാന്‍ ഇടവരരുതു. 7 ​യാചിപ്പിന്‍ എന്നാല്‍ നിങ്ങള്‍ക്കു കിട്ടും; അന്വേഷിപ്പിന്‍ എന്നാല്‍ നിങ്ങള്‍ കണ്ടെത്തും; മുട്ടുവിന്‍ എന്നാല്‍ നിങ്ങള്‍ക്കു തുറക്കും. 8 യാചിക്കുന്ന ഏവന്നും ലഭിക്കുന്നു; അന്വേഷിക്കുന്നവന്‍ കണ്ടെത്തുന്നു; മുട്ടുന്നവന്നു തുറക്കും. 9 മകന്‍ അപ്പം ചോദിച്ചാല്‍ അവന്നു കല്ലു കൊടുക്കുന്ന മനുഷ്യന്‍ നിങ്ങളില്‍ ആരുള്ളൂ? 10 മീന്‍ ചോദിച്ചാല്‍ അവന്നു പാമ്പിനെ കൊടുക്കുമോ? 11 അങ്ങനെ ദോഷികളായ നിങ്ങള്‍ നിങ്ങളുടെ മക്കള്‍ക്കു നല്ല ദാനങ്ങളെ കൊടുപ്പാന്‍ അറിയുന്നു എങ്കില്‍ സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു തന്നോടു യാചിക്കുന്നവര്‍ക്കു നന്മ എത്ര അധികം കൊടുക്കും! 12 മനുഷ്യര്‍ നിങ്ങള്‍ക്കു ചെയ്യേണം എന്നു നിങ്ങള്‍ ഇച്ഛിക്കുന്നതു ഒക്കെയും നിങ്ങള്‍ അവര്‍ക്കും ചെയ്‍വിന്‍ ; ന്യായപ്രമാണവും പ്രവാചകന്മാരും ഇതു തന്നേ. 13 ​ഇടുക്കുവാതിലൂടെ അകത്തു കടപ്പിന്‍ ; നാശത്തിലേക്കു പോകുന്ന വാതില്‍ വീതിയുള്ളതും വഴി വിശാലവും അതില്‍കൂടി കടക്കുന്നവര്‍ അനേകരും ആകുന്നു. 14 ജീവങ്കലേക്കു പോകുന്ന വാതില്‍ ഇടുക്കവും വഴി ഞെരുക്കവുമുള്ളതു; അതു കണ്ടെത്തുന്നവര്‍ ചുരുക്കമത്രേ. 15 ​കള്ള പ്രവാചകന്മാരെ സൂക്ഷിച്ചുകൊള്‍വിന്‍ ; അവര്‍ ആടുകളുടെ വേഷം പൂണ്ടു നിങ്ങളുടെ അടുക്കല്‍ വരുന്നു; അകമെയോ കടിച്ചുകീറുന്ന ചെന്നായ്ക്കള്‍ ആകുന്നു. 16 അവരുടെ ഫലങ്ങളാല്‍ നിങ്ങള്‍ക്കു അവരെ തിരിച്ചറിയാം; മുള്ളുകളില്‍നിന്നു മുന്തിരിപ്പഴവും ഞെരിഞ്ഞിലുകളില്‍നിന്നു അത്തിപ്പഴവും പറിക്കുമാറുണ്ടോ? 17 നല്ല വൃക്ഷം ഒക്കെയും നല്ല ഫലം കായക്കുന്നു; ആകാത്ത വൃക്ഷമോ ആകാത്ത ഫലം കായക്കുന്നു. 18 നല്ല വൃക്ഷത്തിന്നു ആകാത്ത ഫലവും ആകാത്ത വൃക്ഷത്തിന്നു നല്ല ഫലവും കായ്പാന്‍ കഴിയില്ല. 19 നല്ല ഫലം കായ്ക്കാത്ത വൃക്ഷം ഒക്കെയും വെട്ടി തീയില്‍ ഇടുന്നു. 20 ആകയാല്‍ അവരുടെ ഫലത്താല്‍ നിങ്ങള്‍ അവരെ തിരിച്ചറിയും. 21 എന്നോടു കര്‍ത്താവേ, കര്‍ത്താവേ, എന്നു പറയുന്നവന്‍ ഏവനുമല്ല, സ്വര്‍ഗ്ഗസ്ഥനായ എന്‍റെ പിതാവിന്‍റെ ഇഷ്ടം ചെയ്യുന്നവന്‍ അത്രേ സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കുന്നതു. 22 കര്‍ത്താവേ, കര്‍ത്താവേ, നിന്‍റെ നാമത്തില്‍ ഞങ്ങള്‍ പ്രവചിക്കയും നിന്‍റെ നാമത്തില്‍ ഭൂതങ്ങളെ പുറത്താക്കുകയും നിന്‍റെ നാമത്തില്‍ വളരെ വീര്യപ്രവൃത്തികള്‍ പ്രവര്‍ത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളില്‍ എന്നോടു പറയും. 23 അന്നു ഞാന്‍ അവരൊടു: ഞാന്‍ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധര്‍മ്മം പ്രവര്‍ത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിന്‍ എന്നു തീര്‍ത്തു പറയും. 24 ആകയാല്‍ എന്‍റെ ഈ വചനങ്ങളെ കേട്ടു ചെയ്യുന്നവന്‍ ഒക്കെയും പാറമേല്‍ വീടു പണിത ബുദ്ധിയുള്ള മനുഷ്യനോടു തുല്യനാകുന്നു. 25 വന്മഴ ചൊരിഞ്ഞു നദികള്‍ പൊങ്ങി കാറ്റു അടിച്ചു ആ വീട്ടിന്മേല്‍ അലെച്ചു; അതു പാറമേല്‍ അടിസ്ഥാനമുള്ളതാകയാല്‍ വീണില്ല. 26 എന്‍റെ ഈ വചനങ്ങളെ കേട്ടു ചെയ്യാത്തവന്‍ ഒക്കെയും മണലിന്മേല്‍ വീടുപണിത മനുഷ്യനോടു തുല്യനാകുന്നു. 27 വന്മഴ ചൊരിഞ്ഞു നദികള്‍ പൊങ്ങി കാറ്റു അടിച്ചു ആ വീട്ടിന്മേല്‍ അലെച്ചു, അതു വീണു; അതിന്‍റെ വീഴ്ച വലിയതായിരുന്നു. 28 ​ഈ വചനങ്ങളെ യേശു പറഞ്ഞു തീര്‍ന്നപ്പോള്‍ പുരുഷാരം അവന്‍റെ ഉപദേശത്തില്‍ വിസ്മയിച്ചു; 29 അവരുടെ ശാസ്ത്രിമാരെപ്പോലെ അല്ല, അധികാരമുള്ളവനായിട്ടത്രേ അവന്‍ അവരോടു ഉപദേശിച്ചതു.

Matthew 8

1 ​അവന്‍ മലയില്‍നിന്നു ഇറങ്ങിവന്നാറെ വളരെ പുരുഷാരം അവനെ പിന്‍ തുടര്‍ന്നു. 2 അപ്പോള്‍ ഒരു കുഷ്ഠരോഗി വന്നു അവനെ നമസ്കരിച്ചു കര്‍ത്താവേ, നിനക്കു മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധമാക്കുവാന്‍ കഴിയും എന്നു പറഞ്ഞു. 3 അവന്‍ കൈ നീട്ടി അവനെ തൊട്ടു: എനിക്കു മനസ്സുണ്ടു; നീ ശുദ്ധമാക എന്നു പറഞ്ഞു; ഉടനെ കുഷ്ഠം മാറി അവന്‍ ശുദ്ധമായി. 4 യേശു അവനോടു: നോക്കു, ആരോടും പറയരുതു; അവര്‍ക്കു സാക്ഷ്യത്തിന്നായി നീ ചെന്നു നിന്നെത്തന്നേ പുരോഹിതന്നു കാണിച്ചു, മോശെ കല്പിച്ച വഴിപാടു കഴിക്ക എന്നു പറഞ്ഞു. 5 ​അവന്‍ കഫര്‍ന്നഹൂമില്‍ എത്തിയപ്പോള്‍ ഒരു ശതാധിപന്‍ വന്നു അവനോടു: 6 കര്‍ത്താവേ, എന്‍റെ ബാല്യക്കാരന്‍ പക്ഷവാതം പിടിച്ചു കഠിനമായി വേദനപ്പെട്ടു വീട്ടില്‍ കിടക്കുന്നു എന്നു അപേക്ഷിച്ചു പറഞ്ഞു. 7 അവന്‍ അവനോടു: ഞാന്‍ വന്നു അവനെ സൌഖ്യമാക്കും എന്നു പറഞ്ഞു. 8 അതിന്നു ശതാധിപന്‍ കര്‍ത്താവേ, നീ എന്‍റെ പുരെക്കകത്തു വരുവാന്‍ ഞാന്‍ യോഗ്യനല്ല; ഒരു വാക്കുമാത്രം കല്പിച്ചാല്‍ എന്‍റെ ബാല്യക്കാരന്നു സൌഖ്യം വരും. 9 ഞാനും അധികാരത്തിന്‍ കീഴുള്ള മനുഷ്യന്‍ ആകുന്നു. എന്‍റെ കീഴില്‍ പടയാളികള്‍ ഉണ്ടു; ഞാന്‍ ഒരുവനോടു: പോക എന്നു പറഞ്ഞാല്‍ പോകുന്നു; മറ്റൊരുത്തനോടുവരിക എന്നു പറഞ്ഞാല്‍ വരുന്നു; എന്‍റെ ദാസനോടു: ഇതു ചെയ്ക എന്നു പറഞ്ഞാല്‍ അവന്‍ ചെയ്യുന്നു എന്നു ഉത്തരം പറഞ്ഞു. 10 അതു കേട്ടിട്ടു യേശു അതിശയിച്ചു, പിന്‍ ചെല്ലുന്നവരോടു പറഞ്ഞതു: യിസ്രായേലില്‍കൂടെ ഇത്ര വലിയ വിശ്വാസം കണ്ടിട്ടില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു. 11 കിഴക്കുനിന്നും പടിഞ്ഞാറുനിന്നും അനേകര്‍ വന്നു അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും കൂടെ സ്വര്‍ഗ്ഗരാജ്യത്തില്‍ പന്തിക്കിരിക്കും. 12 രാജ്യത്തിന്‍റെ പുത്രന്മാരേയോ ഏറ്റവും പുറത്തുള്ള ഇരുളിലേക്കു തള്ളിക്കളയും; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. 13 പിന്നെ യേശു ശതാധിപനോടു: പോക, നീ വിശ്വസിച്ചതു പോലെ നിനക്കു ഭവിക്കട്ടെ എന്നു പറഞ്ഞു. ആ നാഴികയില്‍ തന്നേ അവന്‍റെ ബാല്യക്കാരന്നു സൌഖ്യം വന്നു. 14 ​യേശു പത്രോസിന്‍റെ വീട്ടില്‍ വന്നാറെ അവന്‍റെ അമ്മാവിയമ്മ പനിപിടിച്ചു കിടക്കുന്നതു കണ്ടു. 15 അവന്‍ അവളുടെ കൈതൊട്ടു പനി അവളെ വിട്ടു; അവള്‍ എഴുന്നേറ്റു അവര്‍ക്കും ശുശ്രൂഷ ചെയ്തു. 16 ​വൈകുന്നേരം ആയപ്പോള്‍ പല ഭൂതഗ്രസ്തരെയും അവന്‍റെ അടുക്കല്‍ കൊണ്ടുവന്നു; അവന്‍ വാക്കുകൊണ്ടു ദുരാത്മാക്കളെ പുറത്താക്കി സകലദീനക്കാര്‍ക്കും സൌഖ്യം വരുത്തി. 17 അവന്‍ നമ്മുടെ ബലഹീനതകളെ എടുത്തു വ്യാധികളെ ചുമന്നു എന്നു യെശയ്യാപ്രവാചകന്‍ പറഞ്ഞതു നിവൃത്തിയാകുവാന്‍ തന്നേ. 18 ​എന്നാല്‍ യേശു തന്‍റെ ചുറ്റും വളരെ പുരുഷാരത്തെ കണ്ടാറെ അക്കരെക്കു പോകുവാന്‍ കല്പിച്ചു. 19 അന്നു ഒരു ശാസ്ത്രി അവന്‍റെ അടുക്കല്‍ വന്നു: ഗുരോ, നീ എവിടെ പോയാലും ഞാന്‍ നിന്നെ അനുഗമിക്കാം എന്നു പറഞ്ഞു. 20 യേശു അവനോടു: കുറുനരികള്‍ക്കു കുഴികളും ആകാശത്തിലെ പറവകള്‍ക്കു കൂടുകളും ഉണ്ടു; മനുഷ്യപുത്രന്നോ തലചായിപ്പാന്‍ ഇടം ഇല്ല എന്നു പറഞ്ഞു. 21 ശിഷ്യന്മാരില്‍ വേറൊരുത്തന്‍ അവനോടു: കര്‍ത്താവേ, ഞാന്‍ മുമ്പെപോയി എന്‍റെ അപ്പനെ അടക്കം ചെയ്‍വാന്‍ അനുവാദം തരേണം എന്നു പറഞ്ഞു. 22 യേശു അവനോടു: നീ എന്‍റെ പിന്നാലെ വരിക; മരിച്ചവര്‍ തങ്ങളുടെ മരിച്ചവരെ അടക്കം ചെയ്യട്ടെ എന്നു പറഞ്ഞു. 23 ​അവന്‍ ഒരു പടകില്‍ കയറിയപ്പോള്‍ അവന്‍റെ ശിഷ്യന്മാര്‍ കൂടെ ചെന്നു. 24 പിന്നെ കടലില്‍ വലിയ ഓളം ഉണ്ടായിട്ടു പടകു തിരകളാല്‍ മുങ്ങുമാറായി; അവനോ ഉറങ്ങുകയായിരുന്നു. 25 അവര്‍ അടുത്തുചെന്നു: കര്‍ത്താവേ രക്ഷിക്കേണമേ: ഞങ്ങള്‍ നശിച്ചുപോകുന്നു എന്നു പറഞ്ഞു അവനെ ഉണര്‍ത്തി. 26 അവന്‍ അവരോടു: അല്പവിശ്വാസികളെ, നിങ്ങള്‍ ഭീരുക്കള്‍ ആകുവാന്‍ എന്തു എന്നു പറഞ്ഞശേഷം എഴുന്നേറ്റു കാറ്റിനെയും കടലിനെയും ശാസിച്ചപ്പോള്‍ വലിയ ശാന്തതയുണ്ടായി. 27 എന്നാറെ ആ മനുഷ്യര്‍ അതിശയിച്ചു: ഇവന്‍ എങ്ങനെയുള്ളവ൯? കാറ്റും കടലും കൂടെ ഇവനെ അനുസരിക്കുന്നുവല്ലോ എന്നു പറഞ്ഞു. 28 അവന്‍ അക്കരെ ഗദരേനരുടെ ദേശത്തു എത്തിയാറെ രണ്ടു ഭൂതഗ്രസ്തര്‍ ശവക്കല്ലറകളില്‍ നിന്നു പുറപ്പെട്ടു അവന്നു എതിരെ വന്നു; അവര്‍ അത്യുഗ്രന്മാര്‍ ആയിരുന്നതുകൊണ്ടു ആര്‍ക്കും ആ വഴി നടന്നുകൂടാഞ്ഞു. 29 അവര്‍ നിലവിളിച്ചു: ദൈവപുത്രാ, ഞങ്ങള്‍ക്കും നിനക്കും തമ്മില്‍ എന്തു? സമയത്തിന്നു മുമ്പെ ഞങ്ങളെ ദണ്ഡിപ്പിപ്പാന്‍ ഇവിടെ വന്നുവോ എന്നു പറഞ്ഞു. 30 അവര്‍ക്കകലെ ഒരു വലിയ പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. 31 ഭൂതങ്ങള്‍ അവനോടു: ഞങ്ങളെ പുറത്താക്കുന്നു എങ്കില്‍ പന്നിക്കൂട്ടത്തിലേക്കു അയക്കേണം എന്നു അപേക്ഷിച്ചു 32 പൊയ്ക്കൊള്‍വി൯ എന്നു അവന്‍ അവരോടു പറഞ്ഞു; അവര്‍ പുറപ്പെട്ടു പന്നികളിലേക്കു ചെന്നു; ആ കൂട്ടം എല്ലാം കടുന്തൂക്കത്തൂടെ കടലിലേക്കു പാഞ്ഞു വെള്ളത്തില്‍ മുങ്ങി ചത്തു. 33 മേയ്ക്കുന്നവര്‍ ഓടി പട്ടണത്തില്‍ ചെന്നു സകലവും ഭൂതഗ്രസ്തരുടെ വസ്തുതയും അറിയിച്ചു. 34 ഉടനെ പട്ടണം എല്ലാം പുറപ്പെട്ടു യേശുവിന്നു എതിരെ ചെന്നു; അവനെ കണ്ടാറെ തങ്ങളുടെ അതിര്‍ വിട്ടു പോകേണമെന്നു അപേക്ഷിച്ചു.

Matthew 9

1 ​അവന്‍ പടകില്‍ കയറി ഇക്കരെക്കു കടന്നു സ്വന്തപട്ടണത്തില്‍ എത്തി. 2 അവിടെ ചിലര്‍ കിടക്കമേല്‍ കിടക്കുന്ന ഒരു പക്ഷവാതക്കാരനെ അവന്‍റെ അടുക്കല്‍ കൊണ്ടുവന്നു; യേശു അവരുടെ വിശ്വാസം കണ്ടു പക്ഷവാതക്കാരനോടു: മകനേ, ധൈര്യമായിരിക്ക; നിന്‍റെ പാപങ്ങള്‍ മോചിച്ചു തന്നിരിക്കുന്നു എന്നു പറഞ്ഞു. 3 എന്നാല്‍ ശാസ്ത്രിമാരില്‍ ചിലര്‍ ; ഇവന്‍ ദൈവദൂഷണം പറയുന്നു എന്നു ഉള്ളംകൊണ്ടു പറഞ്ഞു. 4 യേശുവോ അവരുടെ നിരൂപണം ഗ്രഹിച്ചു: നിങ്ങള്‍ ഹൃദയത്തില്‍ ദോഷം നിരൂപിക്കുന്നതു എന്തു? 5 നിന്‍റെ പാപങ്ങള്‍ മോചിച്ചുതന്നിരിക്കുന്നു. എന്നു പറയുന്നതോ, എഴുന്നേറ്റു നടക്ക എന്നു പറയുന്നതോ, ഏതാകുന്നു എളുപ്പം എന്നു ചോദിച്ചു. 6 എങ്കിലും ഭൂമിയില്‍ പാപങ്ങളെ മോചിപ്പാന്‍ മനുഷ്യപുത്രന്നു അധികാരം ഉണ്ടു എന്നു നിങ്ങള്‍ അറിയേണ്ടതിന്നു - അവന്‍ പക്ഷവാതക്കാരനോടു: എഴുന്നേറ്റു, കിടക്ക എടുത്തു വീട്ടില്‍ പോക എന്നു പറഞ്ഞു. 7 അവന്‍ എഴുന്നേറ്റു വീട്ടില്‍ പോയി. 8 പുരുഷാരം അതു കണ്ടു ഭയപ്പെട്ടു മനുഷ്യര്‍ക്കും ഇങ്ങനെയുള്ള അധികാരം കൊടുത്ത ദൈവത്തെ മഹത്വപ്പെടുത്തി. 9 ​യേശു അവിടെനിന്നു പോകുമ്പോള്‍ മത്തായി എന്നു പേരുള്ള ഒരു മനുഷ്യന്‍ ചുങ്കസ്ഥലത്തു ഇരിക്കുന്നതു കണ്ടു: “എന്നെ അനുഗമിക്ക” എന്നു അവനോടു പറഞ്ഞു; അവന്‍ എഴുന്നേറ്റു അവനെ അനുഗമിച്ചു. 10 ​അവന്‍ വീട്ടില്‍ ഭക്ഷണത്തിന്നു ഇരിക്കുമ്പോള്‍ വളരെ ചുങ്കക്കാരും പാപികളും വന്നു യേശുവിനോടും അവന്‍റെ ശിഷ്യന്മാരോടും കൂടെ പന്തിയില്‍ ഇരുന്നു. 11 പരീശന്മാര്‍ അതു കണ്ടു അവന്‍റെ ശിഷ്യന്മാരോടു: നിങ്ങളുടെ ഗുരു ചുങ്കക്കാരോടും പാപികളോടും കൂടെ ഭക്ഷിക്കുന്നതു എന്തു എന്നു ചോദിച്ചു. 12 യേശു അതു കേട്ടാറെ: ദീനക്കാര്‍ക്കല്ലാതെ സൌഖ്യമുള്ളവര്‍ക്കു വൈദ്യനെക്കൊണ്ടു ആവശ്യമില്ല. 13 യാഗത്തിലല്ല കരുണയില്‍ അത്രേ ഞാന്‍ പ്രസാദിക്കുന്നു എന്നുള്ളതു എന്തു എന്നു പോയി പഠിപ്പിന്‍ , ഞാന്‍ നീതിമാന്മാരെ അല്ല പാപികളെ അത്രേ വിളിപ്പാന്‍ വന്നതു എന്നു പറഞ്ഞു. 14 ​യോഹന്നാന്‍റെ ശിഷ്യന്മാര്‍ അവന്‍റെ അടുക്കല്‍ വന്നുഞങ്ങളും പരീശന്മാരും വളരെ ഉപവസിക്കുന്നു; നിന്‍റെ ശിഷ്യന്മാര്‍ ഉപവസിക്കാത്തതു എന്തു എന്നു ചോദിച്ചു. 15 യേശു അവരോടു പറഞ്ഞതു: മണവാളന്‍ കൂടെയുള്ളപ്പോള്‍ തോഴ്മക്കാര്‍ക്കു ദുഃഖിപ്പാന്‍ കഴികയില്ല; മണവാളന്‍ പിരിഞ്ഞുപോകേണ്ടുന്ന നാള്‍ വരും; അന്നു അവര്‍ ഉപവസിക്കും. 16 കോടിത്തുണിക്കണ്ടം ആരും പഴയ വസ്ത്രത്തില്‍ ചേര്‍ത്തു തുന്നുമാറില്ല; തുന്നിച്ചേര്‍ത്താല്‍ അതു കൊണ്ടു വസ്ത്രം കീറും; ചീന്തല്‍ ഏറ്റവും വല്ലാതെയായി തീരും. 17 പുതു വീഞ്ഞു പഴയ തുരുത്തിയില്‍ പകരുമാറുമില്ല; പകര്‍ന്നാല്‍ തുരുത്തി പൊളിഞ്ഞു വീഞ്ഞു ഒഴുകിപ്പോകും; തുരുത്തിയും നശിച്ചുപോകും. പുതുവീഞ്ഞു പുതിയ തുരുത്തിയിലേ പകര്‍ന്നു വെക്കയുള്ളു; അങ്ങനെ രണ്ടും ഭദ്രമായിരിക്കും. 18 ​അവന്‍ ഇങ്ങനെ അവരോടു സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരു പ്രമാണി വന്നു അവനെ നമസ്കരിച്ചു: എന്‍റെ മകള്‍ ഇപ്പോള്‍ തന്നേ കഴിഞ്ഞുപോയി; എങ്കിലും നീ വന്നു അവളുടെമേല്‍ കൈ വെച്ചാല്‍ അവള്‍ ജീവിക്കും എന്നു പറഞ്ഞു. 19 യേശു എഴുന്നേറ്റു ശിഷ്യന്മാരുമായി അവന്‍റെ കൂടെ ചെന്നു. 20 അന്നു പന്ത്രണ്ടു സംവത്സരമായിട്ടു രക്തസ്രവമുള്ളോരു സ്ത്രീ: 21 അവന്‍റെ വസ്ത്രം മാത്രം ഒന്നു തൊട്ടാല്‍ എനിക്കു സൌഖ്യം വരും എന്നു ഉള്ളംകൊണ്ടു പറഞ്ഞു, പിറകില്‍ വന്നു അവന്‍റെ വസ്ത്രത്തിന്‍റെ തൊങ്ങല്‍ തൊട്ടു. 22 യേശു തിരിഞ്ഞു അവളെ കണ്ടപ്പോള്‍ ; മകളെ, ധൈര്യപ്പെടുക; നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചു എന്നു പറഞ്ഞു; ആ നാഴികമുതല്‍ സ്ത്രീക്കു സൌഖ്യം വന്നു. 23 പിന്നെ യേശു പ്രമാണിയുടെ വീട്ടില്‍ കടന്നു, കുഴലൂതുന്നവരെയും ആരവാരക്കൂട്ടത്തെയും കണ്ടിട്ടു 24 മാറിപ്പോകുവി൯‍; ബാല മരിച്ചില്ലല്ലോ ഉറങ്ങുന്നത്രേ എന്നു പറഞ്ഞു; അവരോ അവനെ പരിഹസിച്ചു. 25 അവന്‍ പുരുഷാരത്തെ പുറത്താക്കി അകത്തു കടന്നു ബാലയുടെ കൈപിടിച്ചു, ബാല എഴുന്നേറ്റു. 26 ഈ വര്‍ത്തമാനം ആ ദേശത്തു ഒക്കെയും പരന്നു. 27 ​യേശു അവിടെനിന്നു പോകുമ്പോള്‍ രണ്ടു കുരുടന്മാര്‍: ദാവീദ്പുത്രാ, ഞങ്ങളോടു കരുണ തോന്നേണമേ എന്നു നിലവിളിച്ചുകൊണ്ടു പിന്തുടര്‍ന്നു. 28 അവന്‍ വീട്ടില്‍ എത്തിയപ്പോള്‍ കുരുടന്മാര്‍ അവന്‍റെ അടുക്കല്‍ വന്നു. ഇതു ചെയ്‍വാന്‍ എനിക്കു കഴിയും എന്നു വിശ്വസിക്കുന്നുവോ എന്നു യേശു ചോദിച്ചതിന്നു: ഉവ്വു, കര്‍ത്താവേ എന്നു അവര്‍ പറഞ്ഞു. 29 അവന്‍ അവരുടെ കണ്ണു തൊട്ടു: നിങ്ങളുടെ വിശ്വാസം പോലെ നിങ്ങള്‍ക്കു ഭവിക്കട്ടെ എന്നു പറഞ്ഞു; ഉടനെ അവരുടെ കണ്ണു തുറന്നു. 30 പിന്നെ യേശു: നോക്കുവിന്‍ ; ആരും അറിയരുതു എന്നു അമര്‍ച്ചയായി കല്പിച്ചു. 31 അവരോ പുറപ്പെട്ടു ആ ദേശത്തിലൊക്കെയും അവന്‍റെ ശ്രുതിയെ പരത്തി. 32 ​അവര്‍ പോകുമ്പോള്‍ ചിലര്‍ ഭൂതഗ്രസ്തനായോരു ഊമനെ അവന്‍റെ അടുക്കല്‍ കൊണ്ടുവന്നു. 33 അവന്‍ ഭൂതത്തെ പുറത്താക്കിയ ശേഷം ഊമന്‍ സംസാരിച്ചു: യിസ്രായേലില്‍ ഇങ്ങനെ ഒരുനാളും കണ്ടിട്ടില്ല എന്നു പുരുഷാരം അതിശയിച്ചു. 34 പരീശന്മാരോ: ഇവന്‍ ഭൂതങ്ങളുടെ തലവനെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എന്നു പറഞ്ഞു. 35 ​യേശു പട്ടണംതോറും ഗ്രാമംതോറും സഞ്ചരിച്ചു അവരുടെ പള്ളികളില്‍ ഉപദേശിച്ചു രാജ്യത്തിന്‍റെ സുവിശേഷം പ്രസംഗിക്കയും സകലവിധദീനവും വ്യാധിയും സൌഖ്യമാക്കുകയും ചെയ്തു. 36 അവന്‍ പുരുഷാരത്തെ ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിന്നിയവരുമായി കണ്ടിട്ടു അവരെക്കുറിച്ചു മനസ്സലിഞ്ഞു, തന്‍റെ ശിഷ്യന്മാരോടു: 37 കൊയ്ത്തു വളരെ ഉണ്ടു സത്യം, വേലക്കാരോ ചുരുക്കം; 38 ആകയാല്‍ കൊയ്ത്തിന്‍റെ യജമാനനോടു കൊയ്ത്തിലേക്കു വേലക്കാരെ അയക്കേണ്ടതിന്നു യാചിപ്പി൯ എന്നു പറഞ്ഞു.

Matthew 10

1 ​അനന്തരം അവന്‍ തന്‍റെ പന്ത്രണ്ടു ശിഷ്യന്മാരെയും അടുക്കല്‍ വിളിച്ചു, അശുദ്ധാത്മാക്കളെ പുറത്താക്കുവാനും സകലവിധ ദീനവും വ്യാധിയും പൊറുപ്പിപ്പാനും അവര്‍ക്കും അധികാരം കൊടുത്തു. 2 ​പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരാവിതു: ഒന്നാമന്‍ പത്രൊസ് എന്നു പേരുള്ള ശിമോന്‍ , അവന്‍റെ സഹോദരന്‍ അന്ത്രെയാസ്, സെബെദിയുടെ മകന്‍ യാക്കോബ്, 3 അവന്‍റെ സഹോദരന്‍ യോഹന്നാന്‍ , ഫിലിപ്പൊസ്, ബര്‍ത്തൊലൊമായി, തോമസ്, ചുങ്കക്കാരന്‍ മത്തായി, അല്ഫായുടെ മകന്‍ യാക്കോബ്, 4 തദ്ദായി, ശിമോന്‍, യേശുവിനെ കാണിച്ചുകൊടുത്ത ഈസ്കര്‍യ്യോത്താ യൂദാ. 5 ​ഈ പന്ത്രണ്ടുപേരെയും യേശു അയക്കുമ്പോള്‍ അവരോടു ആജ്ഞാപിച്ചതെന്തെന്നാല്‍ ; ജാതികളുടെ അടുക്കല്‍ പോകാതെയും ശമര്യരുടെ പട്ടണത്തില്‍ കടക്കാതെയും 6 യിസ്രായേല്‍ ഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കല്‍ തന്നേ ചെല്ലുവി൯. 7 നിങ്ങള്‍ പോകുമ്പോള്‍ സ്വര്‍ഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു ഘോഷിപ്പ൯. 8 രോഗികളെ സൌഖ്യമാക്കുവിന്‍ ; മരിച്ചവരെ ഉയിര്‍പ്പിപ്പിന്‍ ; കുഷ്ഠരോഗികളെ ശുദ്ധമാക്കുവിന്‍ ; ഭൂതങ്ങളെ പുറത്താക്കുവിന്‍ ; സൌജന്യമായി നിങ്ങള്‍ക്കു ലഭിച്ചു സൌജന്യമായി കൊടുപ്പി൯. 9 മടിശ്ശീലയില്‍ പൊന്നും വെള്ളിയും ചെമ്പും 10 വഴിക്കു പൊക്കണവും രണ്ടു ഉടുപ്പും ചെരിപ്പും വടിയും കരുതരുതു; വേലക്കാരന്‍ തന്‍റെ ആഹാരത്തിന്നു യോഗ്യനല്ലോ. 11 ഏതു പട്ടണത്തിലോ ഗ്രാമത്തിലോ കടക്കുമ്പോള്‍ അവിടെ യോഗ്യന്‍ ആര്‍ എന്നു അന്വേഷിപ്പി൯‍; പുറപ്പെടുവോളം അവിടത്തന്നേ പാര്‍പ്പിന്‍ 12 ആ വീട്ടില്‍ ചെല്ലുമ്പോള്‍ അതിന്നു വന്ദനം പറവി൯. 13 വീട്ടിന്നു യോഗ്യതയുണ്ടെങ്കില്‍ നിങ്ങളുടെ സമാധാനം അതിന്മേല്‍ വരട്ടെ; യോഗ്യതയില്ല എന്നു വരികില്‍ സമാധാനം നിങ്ങളിലേക്കു മടങ്ങിപ്പോരട്ടെ. 14 ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളുടെ വചനങ്ങളെ കേള്‍ക്കാതെയുമിരുന്നാല്‍ ആ വീടോ പട്ടണമോ വിട്ടു പോകുമ്പോള്‍ നിങ്ങളുടെ കാലിലെ പൊടി തട്ടിക്കളവി൯. 15 ന്യായവിധിദിവസത്തില്‍ ആ പട്ടണത്തെക്കാള്‍ സൊദോമ്യരുടേയും ഗമോര്യ്യരുടെയും ദേശത്തിന്നു സഹിക്കാവതാകും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു. 16 ​ചെന്നായ്ക്കളുടെ നടുവില്‍ ആടിനെപ്പോലെ ഞാന്‍ നിങ്ങളെ അയക്കുന്നു. ആകയാല്‍ പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ കളങ്കമില്ലാത്തവരും ആയിരിപ്പി൯‍. 17 മനുഷ്യരെ സൂക്ഷിച്ചുകൊള്‍വിന്‍ ; അവര്‍ നിങ്ങളെ ന്യായാധിപസഭകളില്‍ ഏല്പിക്കയും തങ്ങളുടെ പള്ളികളില്‍വെച്ചു ചമ്മട്ടികൊണ്ടു അടിക്കയും 18 എന്‍റെ നിമിത്തം നാടുവാഴികള്‍ക്കും രാജാക്കന്മാര്‍ക്കും മുമ്പില്‍ കൊണ്ടുപോകയും ചെയ്യും; അതു അവര്‍ക്കും ജാതികള്‍ക്കും ഒരു സാക്‍ഷ്യം ആയിരിക്കും. 19 എന്നാല്‍ നിങ്ങളെ ഏല്പിക്കുമ്പോള്‍ എങ്ങനെയോ എന്തോ പറയേണ്ടു എന്നു വിചാരപ്പെടേണ്ടാ; പറവാനുള്ളതു ആ നാഴികയില്‍ തന്നേ നിങ്ങള്‍ക്കു ലഭിക്കും. 20 പറയുന്നതു നിങ്ങള്‍ അല്ല, നിങ്ങളില്‍ പറയുന്ന നിങ്ങളുടെ പിതാവിന്‍റെ ആത്മാവത്രേ. 21 സഹോദരന്‍ സഹോദരനെയും അപ്പന്‍ മകനെയും മരണത്തിന്നു ഏല്പിക്കും; അമ്മയപ്പന്മാര്‍ക്കും എതിരായി മക്കള്‍ എഴുന്നേറ്റു അവരെ കൊല്ലിക്കും. 22 എന്‍റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകെക്കും; അവസാനത്തോളം സഹിച്ചുനിലക്കുന്നവനോ രക്ഷിക്കപ്പെടും. 23 എന്നാല്‍ ഒരു പട്ടണത്തില്‍ നിങ്ങളെ ഉപദ്രവിച്ചാല്‍ മറ്റൊന്നിലേക്കു ഓടിപ്പോകുവിന്‍ . മനുഷ്യപുത്രന്‍ വരുവോളം നിങ്ങള്‍ യിസ്രായേല്‍ പട്ടണങ്ങളെ സഞ്ചരിച്ചു തീരുകയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു. 24 ​ശിഷ്യന്‍ ഗുരുവിന്മീതെയല്ല; ദാസന്‍ യജമാനന്നു മീതെയുമല്ല; 25 ഗുരുവിനെപ്പോലെയാകുന്നതു ശിഷ്യന്നു മതി; യജമാനനെപ്പോലെയാകുന്നതു ദാസന്നും മതി. അവര്‍ വീട്ടുടയവനെ ബെയെത്സെബൂല്‍ എന്നു വിളിച്ചു എങ്കില്‍ വീട്ടുകാരെ എത്ര അധികം? 26 അതു കൊണ്ടു അവരെ ഭയപ്പെടേണ്ടാ; മറെച്ചുവെച്ചതു ഒന്നും വെളിപ്പെടാതെയും ഗൂഢമായതു ഒന്നും അറിയാതെയും ഇരിക്കയില്ല. 27 ഞാന്‍ ഇരുട്ടത്തു നിങ്ങളോടു പറയുന്നതു വെളിച്ചത്തു പറവിന്‍ ; ചെവിയില്‍ പറഞ്ഞുകേള്‍ക്കുന്നതു പുരമുകളില്‍നിന്നു ഘോഷിപ്പിന്‍ . 28 ദേഹിയെ കൊല്ലുവാന്‍ കഴിയാതെ ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ടാ; ദേഹിയെയും ദേഹത്തെയും നരകത്തില്‍ നശിപ്പിപ്പാന്‍ കഴിയുന്നവനെ തന്നേ ഭയപ്പെടുവിന്‍ . 29 കാശിന്നു രണ്ടു കുരികില്‍ വില്‍ക്കുന്നില്ലയോ? അവയില്‍ ഒന്നുപോലും നിങ്ങളുടെ പിതാവു സമ്മതിക്കാതെ നിലത്തു വീഴുകയില്ല. 30 എന്നാല്‍ നിങ്ങളുടെ തലയിലെ രോമവും എല്ലാം എണ്ണപ്പെട്ടിരിക്കുന്നു. 31 ആകയാല്‍ ഭയപ്പെടേണ്ടാ; ഏറിയ കുരികിലുകളെക്കാളും നിങ്ങള്‍ വിശേഷതയുള്ളവരല്ലോ. 32 മനുഷ്യരുടെ മുമ്പില്‍ എന്നെ ഏറ്റുപറയുന്ന ഏവനെയും സ്വര്‍ഗ്ഗസ്ഥനായ എന്‍റെ പിതാവിന്‍ മുമ്പില്‍ ഞാനും ഏറ്റുപറയും. 33 മനുഷ്യരുടെ മുമ്പില്‍ എന്നെ തള്ളിപ്പറയുന്നവനെയോ എന്‍റെ പിതാവിന്‍ മുമ്പില്‍ ഞാനും തള്ളിപ്പറയും. 34 ​ഞാന്‍ ഭൂമിയില്‍ സമാധാനം വരുത്തുവാന്‍ വന്നു എന്നു നിരൂപിക്കരുതു; സമാധാനം അല്ല വാള്‍ അത്രേ വരുത്തുവാന്‍ ഞാന്‍ വന്നതു. 35 മനുഷ്യനെ തന്‍റെ അപ്പനോടും മകളെ അമ്മയോടും മരുമകളെ അമ്മാവിയമ്മയോടും ഭേദിപ്പിപ്പാനത്രേ ഞാന്‍ വന്നതു. 36 മനുഷ്യന്‍റെ വീട്ടുകാര്‍ തന്നേ അവന്‍റെ ശത്രുക്കള്‍ ആകും. 37 എന്നെക്കാള്‍ അധികം അപ്പനേയോ അമ്മയേയോ പ്രിയപ്പെടുന്നവന്‍ എനിക്കു യോഗ്യനല്ല; എന്നെക്കാള്‍ അധികം മകനെയോ മകളെയോ പ്രിയപ്പെടുന്നവന്‍ എനിക്കു യോഗ്യനല്ല. 38 തന്‍റെ ക്രൂശു എടുത്തു എന്നെ അനുഗമിക്കാത്തവനും എനിക്കു യോഗ്യനല്ല. 39 തന്‍റെ ജീവനെ കണ്ടെത്തിയവന്‍ അതിനെ കളയും; എന്‍റെ നിമിത്തം തന്‍റെ ജീവനെ കളഞ്ഞവന്‍ അതിനെ കണ്ടെത്തും. 40 ​നിങ്ങളെ കൈക്കൊള്ളുന്നവന്‍ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവന്‍ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു. 41 പ്രവാചകന്‍ എന്നുവെച്ചു പ്രവാചകനെ കൈക്കൊള്ളുന്നവന്നു പ്രവാചകന്‍റെ പ്രതിഫലം ലഭിക്കും. നീതിമാന്‍ എന്നുവെച്ചു നീതിമാനെ കൈക്കൊള്ളുന്നവന്നു നീതിമാന്‍റെ പ്രതിഫലം ലഭിക്കും. 42 ശിഷ്യന്‍ എന്നു വെച്ചു ഈ ചെറിയവരില്‍ ഒരുത്തന്നു ഒരു പാനപാത്രം തണ്ണീര്‍ മാത്രം കുടിപ്പാന്‍ കൊടുക്കുന്നവന്നു പ്രതിഫലം കിട്ടാതെ പോകയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

Matthew 11

1 യേശു തന്‍റെ പന്ത്രണ്ടു ശിഷ്യന്മാരോടു കല്പിച്ചു തീര്‍ന്നശേഷം അതതു പട്ടണങ്ങളില്‍ ഉപദേശിപ്പാനും പ്രസംഗിപ്പാനും അവിടെ നിന്നു പുറപ്പെട്ടുപോയി. 2 ​യോഹന്നാന്‍ കാരാഗൃഹത്തില്‍വെച്ചു, ക്രിസ്തുവിന്‍റെ പ്രവൃത്തികളെക്കുറിച്ചു കേട്ടിട്ടു തന്‍റെ ശിഷ്യന്മാരെ അയച്ചു; 3 വരുവാനുള്ളവന്‍ നീയോ, ഞങ്ങള്‍ മറ്റൊരുവനെ കാത്തിരിക്കയോ എന്നു അവര്‍ മുഖാന്തരം അവനോടു ചോദിച്ചു. 4 യേശു അവരോടു: കുരുടര്‍ കാണുന്നു; മുടന്തര്‍ നടക്കുന്നു; കുഷ്ഠരോഗികള്‍ ശുദ്ധരായിത്തീരുന്നു; ചെകിടര്‍ കേള്‍ക്കുന്നു; മരിച്ചവര്‍ ഉയിര്‍ക്കുന്നു; ദരിദ്രരോടു സുവിശേഷം അറിയിക്കുന്നു 5 എന്നിങ്ങനെ നിങ്ങള്‍ കേള്‍ക്കയും കാണുകയും ചെയ്യുന്നതു യോഹന്നാനെ ചെന്നു അറിയിപ്പിന്‍ . 6 എന്നാല്‍ എങ്കല്‍ ഇടറിപ്പോകാത്തവന്‍ എല്ലാം ഭാഗ്യവാ൯‍ എന്നുത്തരം പറഞ്ഞു. 7 അവര്‍ പോയ ശേഷം യേശു യോഹന്നാനെക്കുറിച്ചു പുരുഷാരത്തോടു പറഞ്ഞുതുടങ്ങിയതു: നിങ്ങള്‍ എന്തു കാണ്മാന്‍ മരുഭൂമിയിലേക്കു പോയി? കാറ്റിനാല്‍ ഉലയുന്ന ഓടയോ? 8 അല്ല, എന്തുകാണ്മാന്‍ പോയി? മാര്‍ദ്ദവവസ്ത്രം ധരിച്ച മനുഷ്യനെയോ? മാര്‍ദ്ദവ വസ്ത്രം ധരിക്കുന്നവര്‍ രാജഗൃഹങ്ങളിലല്ലോ. 9 അല്ല, എന്തിന്നു പോയി? ഒരു പ്രവാചകനെ കാണ്മാനോ? അതെ, പ്രവാചകനിലും മികെച്ചവനെ തന്നേ എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. 10 ​“ഞാന്‍ എന്‍റെ ദൂതനെ നിനക്കു മുമ്പായി അയക്കുന്നു; അവന്‍ നിന്‍റെ മുമ്പില്‍ നിനക്കു വഴി ഒരുക്കും” എന്നു എഴുതപ്പെട്ടിരിക്കുന്നവന്‍ അവന്‍ തന്നേ. 11 സത്രീകളില്‍ നിന്നു ജനിച്ചവരില്‍ യോഹന്നാന്‍ സ്നാപകനെക്കാള്‍ വലിയവന്‍ ആരും എഴുന്നേറ്റിട്ടില്ല; സ്വര്‍ഗ്ഗരാജ്യത്തില്‍ ഏറ്റവും ചെറിയവനോ അവനിലും വലിയവന്‍ എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു. 12 യോഹന്നാന്‍ സ്നാപകന്‍റെ നാളുകള്‍ മുതല്‍ ഇന്നേവരെ സ്വര്‍ഗ്ഗരാജ്യത്തെ ബലാല്‍ക്കാരം ചെയ്യുന്നു; ബലാല്‍ക്കാരികള്‍ അതിനെ പിടിച്ചടക്കുന്നു. 13 സകല പ്രവാചകന്മാരും ന്യായപ്രമാണവും യോഹന്നാന്‍ വരെ പ്രവചിച്ചു. 14 നിങ്ങള്‍ക്കു പരിഗ്രഹിപ്പാന്‍ മനസ്സുണ്ടെങ്കില്‍ വരുവാനുള്ള ഏലിയാവു അവന്‍ തന്നേ. 15 കേള്‍പ്പാന്‍ ചെവിയുള്ളവര്‍ കേള്‍ക്കട്ടെ. 16 എന്നാല്‍ ഈ തലമുറയെ ഏതിനോടു ഉപമിക്കേണ്ടു? ചന്തസ്ഥലങ്ങളില്‍ ഇരുന്നു ചങ്ങാതികളോടു: 17 ഞങ്ങള്‍ നിങ്ങള്‍ക്കായി കുഴലൂതി, നിങ്ങള്‍ നൃത്തംചെയ്തില്ല; ഞങ്ങള്‍ വിലാപം പാടി, നിങ്ങള്‍ മാറത്തടിച്ചില്ല; എന്നു വിളിച്ചുപറയുന്ന കുട്ടികളോടു അതു തുല്യം. 18 യോഹന്നാന്‍ തിന്നുകയും കുടിക്കുകയും ചെയ്യാത്തവനായി വന്നു; അവന്നു ഭൂതമുണ്ടെന്നു അവര്‍ പറയുന്നു. 19 മനുഷ്യപുത്രന്‍ തിന്നും കുടിച്ചുംകൊണ്ടു വന്നു; തിന്നിയും കുടിയനുമായ മനുഷ്യന്‍ ; ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതന്‍ എന്നു അവര്‍ പറയുന്നു; ജ്ഞാനമോ തന്‍റെ പ്രവൃത്തികളാല്‍ നീതീകരിക്കപ്പെട്ടിരിക്കുന്നു. 20 ​പിന്നെ അവന്‍ തന്‍റെ വീര്യപ്രവൃത്തികള്‍ മിക്കതും നടന്ന പട്ടണങ്ങള്‍ മാനസാന്തരപ്പെടായ്കയാല്‍ അവയെ ശാസിച്ചുതുടങ്ങി 21 കോരസീനേ, നിനക്കു ഹാ കഷ്ടം; ബേത്ത് സയിദേ, നിനക്കു ഹാ കഷ്ടം; നിങ്ങളില്‍ നടന്ന വീര്യ്യപ്രവൃര്‍ത്തികള്‍ സോരിലും സീദോനിലും നടന്നിരുന്നു എങ്കില്‍ അവര്‍ പണ്ടുതന്നേ രട്ടിലും വെണ്ണീറിലും മാനസാന്തരപ്പെടുമായിരുന്നു. 22 എന്നാല്‍ ന്യായവിധിദിവസത്തില്‍ നിങ്ങളെക്കാള്‍ സോരിന്നും സീദോന്നും സഹിക്കാവതാകും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. 23 നീയോ കഫര്‍ന്നഹൂമേ, സ്വര്‍ഗ്ഗത്തോളം ഉയര്‍ന്നിരിക്കുമോ? നീ പാതാളംവരെ താണുപോകും; നിന്നില്‍ നടന്ന വീര്യപ്രവൃത്തികള്‍ സൊദോമില്‍ നടന്നിരുന്നു എങ്കില്‍ അതു ഇന്നുവരെ നില്ക്കുമായിരുന്നു. 24 എന്നാല്‍ ന്യായവിധിദിവസത്തില്‍ നിന്നെക്കാള്‍ സൊദോമ്യരുടെ നാട്ടിന്നു സഹിക്കാവതാകും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. 25 ​ആ സമയത്തു തന്നേ യേശു പറഞ്ഞതു: പിതാവേ, സ്വര്‍ഗ്ഗത്തിന്നും ഭൂമിക്കും കര്‍ത്താവായുള്ളോവേ, നീ ഇതു ജ്ഞാനികള്‍ക്കും വിവേകികള്‍ക്കും മറെച്ചു ശിശുക്കള്‍ക്കു വെളിപ്പെടുത്തിയതുകൊണ്ടു ഞാന്‍ നിന്നെ വാഴ്ത്തുന്നു. 26 അതേ, പിതാവേ, ഇങ്ങനെയല്ലോ നിനക്കു പ്രസാദം തോന്നിയതു. 27 എന്‍റെ പിതാവു സകലവും എങ്കല്‍ ഭരമേല്പിച്ചിരിക്കുന്നു; പിതാവല്ലാതെ ആരും പുത്രനെ അറിയുന്നില്ല; പുത്രനും പുത്രന്‍ വെളിപ്പെടുത്തിക്കൊടുപ്പാന്‍ ഇച്ഛിക്കുന്നവനും അല്ലാതെ ആരും പിതാവിനെ അറിയുന്നതുമില്ല. 28 അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്‍റെ അടുക്കല്‍ വരുവിന്‍ ; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കും. 29 ഞാന്‍ സൌമ്യതയും താഴ്മയും ഉള്ളവന്‍ ആകയാല്‍ എന്‍റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിന്‍ ; എന്നാല്‍ നിങ്ങളുടെ ആത്മാക്കള്‍ക്കു ആശ്വാസം കണ്ടത്തും. 30 എന്‍റെ നുകം മൃദുവും എന്‍റെ ചുമടു ലഘുവും ആകുന്നു.

Matthew 12

1 ​ആ കാലത്തു യേശു ശബ്ബത്തില്‍ വിളഭൂമിയില്‍കൂടി കടന്നുപോയി; അവന്‍റെ ശിഷ്യന്മാര്‍ വിശന്നിട്ടു കതിര്‍ പറിച്ചു തിന്നുതുടങ്ങി. 2 പരീശര്‍ അതു കണ്ടിട്ടു: ഇതാ, ശബ്ബത്തില്‍ വിഹിതമല്ലാത്തതു നിന്‍റെ ശിഷ്യന്മാര്‍ ചെയ്യുന്നു എന്നു അവനോടു പറഞ്ഞു. 3 അവന്‍ അവരോടു പറഞ്ഞതു: ദാവീദ് തനിക്കും കൂടെയുള്ളവര്‍ക്കും വിശന്നപ്പോള്‍ ചെയ്തതു എന്തു? 4 അവന്‍ ദൈവാലയത്തില്‍ ചെന്നു. പുരോഹിതന്മാര്‍ക്കു മാത്രമല്ലാതെ തനിക്കും കൂടെയുള്ളവര്‍ക്കും തിന്മാന്‍ വിഹിതമല്ലാത്ത കാഴ്ചയപ്പം തിന്നു എന്നു നിങ്ങള്‍ വായിച്ചിട്ടില്ലയോ? 5 അല്ല, ശബ്ബത്തില്‍ പുരോഹിതന്മാര്‍ ദൈവാലയത്തില്‍വെച്ചു ശബ്ബത്തിനെ ലംഘിക്കുന്നു എങ്കിലും കുറ്റമില്ലാതെ ഇരിക്കുന്നു എന്നു ന്യായപ്രമാണത്തില്‍ വായിച്ചിട്ടില്ലയോ? 6 എന്നാല്‍ ദൈവാലയത്തെക്കാള്‍ വലിയവന്‍ ഇവിടെ ഉണ്ടു എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. 7 യാഗത്തിലല്ല, കരുണയില്‍ അത്രേ, ഞാന്‍ പ്രസാദിക്കുന്നു എന്നുള്ളതു എന്തു എന്നു നിങ്ങള്‍ അറിഞ്ഞിരുന്നു എങ്കില്‍ കുറ്റമില്ലാത്തവരെ കുറ്റം വിധിക്കയില്ലായിരുന്നു. 8 മനുഷ്യപുത്രനോ ശബ്ബത്തിന്നു കര്‍ത്താവാകുന്നു. 9 ​അവന്‍ അവിടം വിട്ടു അവരുടെ പള്ളിയില്‍ ചെന്നപ്പോള്‍ , കൈ വരണ്ട ഒരു മനുഷ്യനെ കണ്ടു. 10 അവര്‍ അവനില്‍ കുറ്റം ചുമത്തേണ്ടതിന്നു ശബ്ബത്തില്‍ സൌഖ്യമാക്കുന്നതു വിഹിതമോ എന്നു അവനോടു ചോദിച്ചു. 11 അവന്‍ അവരോടു: നിങ്ങളില്‍ ഒരുത്തന്നു ഒരു ആടുണ്ടു എന്നിരിക്കട്ടെ; അതു ശബ്ബത്തില്‍ കുഴിയില്‍ വീണാല്‍ അവന്‍ അതിനെ പിടിച്ചു കയറ്റുകയില്ലയോ? 12 എന്നാല്‍ മനുഷ്യന്‍ ആടിനെക്കാള്‍ എത്ര വിശേഷതയുള്ളവന്‍ . ആകയാല്‍ ശബ്ബത്തില്‍ നന്മ ചെയ്യുന്നതു വിഹിതം തന്നേ എന്നു പറഞ്ഞു 13 പിന്നെ ആ മനുഷ്യനോടു: കൈ നീട്ടുക എന്നു പറഞ്ഞു; അവന്‍ നീട്ടി, അതു മറ്റേതുപോലെ സൌഖ്യമായി. 14 പരീശന്മാരോ പുറപ്പെട്ടു അവനെ നശിപ്പിപ്പാന്‍ വേണ്ടി അവന്നു വിരോധമായി തമ്മില്‍ ആലോചിച്ചു. 15 യേശു അതു അറിഞ്ഞിട്ടു അവിടം വിട്ടുപോയി, വളരെ പേര്‍ അവന്‍റെ പിന്നാലെ ചെന്നു; അവന്‍ അവരെ ഒക്കെയും സൌഖ്യമാക്കി, 16 തന്നെ പ്രസിദ്ധമാക്കരുതു എന്നു അവരോടു ആജ്ഞാപിച്ചു. 17 ​“ഇതാ, ഞാന്‍ തിരഞ്ഞെടുത്ത എന്‍റെ ദാസന്‍ , എന്‍റെ ഉള്ളം പ്രസാദിക്കുന്ന എന്‍റെ പ്രിയന്‍ ; ഞാന്‍ എന്‍റെ ആത്മാവിനെ അവന്‍റെമേല്‍ വേക്കും; അവന്‍ ജാതികള്‍ക്കു ന്യായവിധി അറിയിക്കും.” 18 അവന്‍ കലഹിക്കയില്ല, നിലവിളിക്കയില്ല; ആരും തെരുക്കളില്‍ അവന്‍റെ ശബ്ദം കേള്‍ക്കയുമില്ല. 19 ചതഞ്ഞ ഓട അവന്‍ ഒടിച്ചുകളകയില്ല; പുകയുന്ന തിരി കെടുത്തുകളകയില്ല; അവന്‍ ന്യായവിധി ജയത്തോളം നടത്തും. 20 അവന്‍റെ നാമത്തില്‍ ജാതികള്‍ പ്രത്യാശവെക്കും” 21 എന്നിങ്ങനെ യെശയ്യാപ്രവാചകന്മുഖാന്തരം അരുളിച്ചെയ്തു നിവൃത്തി ആകുവാന്‍ സംഗതിവന്നു. 22 ​അനന്തരം ചിലര്‍ കുരുടനും ഊമനുമായോരു ഭൂതഗ്രസ്തനെ അവന്‍റെ അടുക്കല്‍ കൊണ്ടുവന്നു; ഊമന്‍ സംസാരിക്കയും കാണ്കയും ചെയ്‍വാന്‍ തക്കവണ്ണം അവന്‍ അവനെ സൌഖ്യമാക്കി. 23 പുരുഷാരം ഒക്കെയും വിസ്മയിച്ചു: ഇവന്‍ ദാവീദ് പുത്രന്‍ തന്നേയോ എന്നു പറഞ്ഞു. 24 അതു കേട്ടിട്ടു പരീശന്മാര്‍ : ഇവന്‍ ഭൂതങ്ങളുടെ തലവനായ ബെയെത്സെബൂലിനെക്കൊണ്ടല്ലാതെ ഭൂതങ്ങളെ പുറത്താക്കുന്നില്ല എന്നു പറഞ്ഞു. 25 അവന്‍ അവരുടെ നിരൂപണം അറിഞ്ഞു അവരോടു പറഞ്ഞതു: ഒരു രാജ്യം തന്നില്‍ തന്നേ ഛിദ്രിച്ചു എങ്കില്‍ ശൂന്യമാകും; 26 ഒരു പട്ടണമോ ഗൃഹമോ തന്നില്‍ തന്നേ ഛിദ്രിച്ചു എങ്കില്‍ നിലനില്‍ക്കയില്ല. സാത്താന്‍ സാത്താനെ പുറത്താക്കുന്നുവെങ്കില്‍ അവന്‍ തന്നില്‍ തന്നേ ഛിദ്രിച്ചു പോയല്ലോ; പിന്നെ അവന്‍റെ രാജ്യം എങ്ങനെ നിലനിലക്കും? 27 ഞാന്‍ ബെയെത്സെബൂലിനെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എങ്കില്‍, നിങ്ങളുടെ മക്കള്‍ ആരെക്കൊണ്ടു പുറത്താക്കുന്നു? അതുകൊണ്ടു അവര്‍ നിങ്ങള്‍ക്കു ന്യായാധിപന്മാര്‍ ആകും. 28 ദൈവാത്മാവിനാല്‍ ഞാന്‍ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിലോ ദൈവരാജ്യം നിങ്ങളുടെ അടുക്കല്‍ വന്നെത്തിയിരിക്കുന്നു സ്പഷ്ടം. 29 ബലവാനെ പിടിച്ചു കെട്ടീട്ടല്ലാതെ ബലവാന്‍റെ വീട്ടില്‍ കടന്നു അവന്‍റെ കോപ്പു കവര്‍ന്നുകളവാന്‍ എങ്ങനെ കഴിയും? പിടിച്ചുകെട്ടിയാല്‍ പിന്നെ അവന്‍റെ വീടു കവര്‍ച്ച ചെയ്യാം. 30 എനിക്കു അനുകൂലമല്ലാത്തവന്‍ എനിക്കു പ്രതികൂലം ആകുന്നു; എന്നോടുകൂടെ ചേര്‍ക്കാത്തവന്‍ ചിതറിക്കുന്നു. 31 അതുകൊണ്ടു ഞാന്‍ നിങ്ങളോടു പറയുന്നതു: സകലപാപവും ദൂഷണവും മനുഷ്യരോടു ക്ഷമിക്കും; ആത്മാവിന്നു നേരെയുള്ള ദൂഷണമോ ക്ഷമിക്കയില്ല. 32 ആരെങ്കിലും മനുഷ്യപുത്രന്നു നേരെ ഒരു വാക്കു പറഞ്ഞാല്‍ അതു അവനോടു ക്ഷമിക്കും; പരിശുദ്ധാത്മാവിന്നു നേരെ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല. 33 ഒന്നുകില്‍ വൃക്ഷം നല്ലതു, ഫലവും നല്ലതു എന്നു വെപ്പിന്‍ ; അല്ലായ്കില്‍ വൃക്ഷം ചീത്ത, ഫലവും ചീത്ത എന്നു വെപ്പിന്‍ ; ഫലം കൊണ്ടല്ലോ വൃക്ഷം അറിയുന്നതു. 34 സര്‍പ്പസന്തതികളെ, നിങ്ങള്‍ ദുഷ്ടരായിരിക്കെ നല്ലതു സംസാരിപ്പാന്‍ എങ്ങനെ കഴിയും? ഹൃദയം നിറഞ്ഞു കവിയുന്നതില്‍ നിന്നല്ലോ വായ് സംസാരിക്കുന്നതു. 35 നല്ല മനുഷ്യന്‍ തന്‍റെ നല്ല നിക്ഷേപത്തില്‍നിന്നു നല്ലതു പുറപ്പെടുവിക്കുന്നു; ദുഷ്ടമനുഷ്യന്‍ ദുര്‍ന്നിക്ഷേപത്തില്‍നിന്നു തീയതു പുറപ്പെടുവിക്കുന്നു. 36 എന്നാല്‍ മനുഷ്യര്‍ പറയുന്ന ഏതു നിസ്സാരവാക്കിന്നും ന്യായവിധിദിവസത്തില്‍ കണക്കു ബോധിപ്പിക്കേണ്ടിവരും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. 37 നിന്‍റെ വാക്കുകളാല്‍ നീതീകരിക്കപ്പെടുകയും നിന്‍റെ വാക്കുകളാല്‍ കുറ്റം വിധിക്കപ്പെടുകയും ചെയ്യും. 38 ​അപ്പോള്‍ ശാസ്ത്രിമാരിലും പരീശന്മാരിലും ചിലര്‍ അവനോടുഗുരോ, നീ ഒരു അടയാളം ചെയ്തുകാണ്മാന്‍ ഞങ്ങള്‍ ഇച്ഛിക്കുന്നു എന്നു പറഞ്ഞു. അവന്‍ അവരോടു ഉത്തരം പറഞ്ഞതു: 39 ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം തിരയുന്നു; യോനാപ്രവാചകന്‍റെ അടയാളമല്ലാതെ അതിന്നു അടയാളം ലഭിക്കയില്ല. 40 യോനാ കടലാനയുടെ വയറ്റില്‍ മൂന്നു രാവും മൂന്നു പകലും ഇരുന്നതു പോലെ മനുഷ്യപുത്രന്‍ മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉള്ളില്‍ ഇരിക്കും. 41 നീനെവേക്കാര്‍ ന്യായവിധിയില്‍ ഈ തലമുറയോടു ഒന്നിച്ചു എഴുന്നേറ്റു അതിനെ കുറ്റം വിധിക്കും; അവര്‍ യോനയുടെ പ്രസംഗം കേട്ടു മാനസാന്തരപ്പെട്ടുവല്ലോ; ഇതാ, ഇവിടെ യോനയിലും വലിയവന്‍ . 42 തെക്കെ രാജ്ഞി ന്യായവിധിയില്‍ ഈ തലമുറയോടു ഒന്നിച്ചു ഉയിര്‍ത്തെഴുന്നേറ്റു അതിനെ കുറ്റം വിധിക്കും; അവള്‍ ശലോമോന്‍റെ ജ്ഞാനം കേള്‍പ്പാന്‍ ഭൂമിയുടെ അറുതികളില്‍ നിന്നു വന്നുവല്ലോ; ഇവിടെ ഇതാ, ശലോമോനിലും വലിയവന്‍ . 43 അശുദ്ധാത്മാവു ഒരു മനുഷ്യനെ വിട്ടു പുറപ്പെട്ടശേഷം നീരില്ലാത്ത സ്ഥലങ്ങളില്‍ കൂടി തണുപ്പു അന്വേഷിച്ചുകൊണ്ടു സഞ്ചരിക്കുന്നു; കണ്ടെത്തുന്നില്ലതാനും. 44 ഞാന്‍ പുറപ്പെട്ടുപോന്ന എന്‍റെ വീട്ടിലേക്കു മടങ്ങിച്ചെല്ലും എന്നു അവന്‍ പറയുന്നു; ഉടനെ വന്നു, അതു ഒഴിഞ്ഞതും അടിച്ചുവാരി അലങ്കരിച്ചതുമായി കാണുന്നു. 45 പിന്നെ അവന്‍ പുറപ്പെട്ടു, തന്നിലും ദുഷ്ടതയേറിയ വേറെ ഏഴു ആത്മാക്കളെ കൂട്ടിക്കൊണ്ടുവരുന്നു; അവരും അവിടെ കയറി പാര്‍ക്കുംന്നു; ആ മനുഷ്യന്‍റെ പിന്നത്തെ സ്ഥിതി മുമ്പിലത്തേതിലും വല്ലാതെ ആകും; ഈ ദുഷ്ടതലമുറെക്കും അങ്ങനെ ഭവിക്കും. 46 ​അവന്‍ പുരുഷാരത്തോടു സംസാരിച്ചു കൊണ്ടിരിക്കയില്‍ അവന്‍റെ അമ്മയും സഹോദരന്മാരും അവനോടു സംസാരിപ്പാന്‍ ആഗ്രഹിച്ചു പുറത്തു നിന്നു. 47 ഒരുത്തന്‍ അവനോടുനിന്‍റെ അമ്മയും സഹോദരന്മാരും നിന്നോടു സംസാരിപ്പാന്‍ ആഗ്രഹിച്ചു പുറത്തുനിലക്കുന്നു എന്നു പറഞ്ഞു. 48 അതു പറഞ്ഞവനോടു അവന്‍ : എന്‍റെ അമ്മ ആര്‍ എന്‍റെ സഹോദരന്മാര്‍ ആര്‍ ‍ എന്നു ചോദിച്ചു. 49 ശിഷ്യന്മാരുടെ നേരെ കൈ നീട്ടി: ഇതാ, എന്‍റെ അമ്മയും എന്‍റെ സഹോദരന്മാരും. 50 സ്വര്‍ഗ്ഗസ്ഥനായ എന്‍റെ പിതാവിന്‍റെ ഇഷ്ടം ചെയ്യുന്നവന്‍ എന്‍റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു എന്നു പറഞ്ഞു.

Matthew 13

1 ​അന്നു യേശു വീട്ടില്‍ നിന്നു പുറപ്പെട്ടു കടലരികെ ഇരുന്നു. 2 വളരെ പുരുഷാരം അവന്‍റെ അടുക്കല്‍ വന്നുകൂടുകകൊണ്ടു അവന്‍ പടകില്‍ കയറി ഇരുന്നു; പുരുഷാരം എല്ലാം കരയില്‍ ഇരുന്നു. 3 അവന്‍ അവരോടു പലതും ഉപമകളായി പ്രസ്താവിച്ചതെന്തന്നാല്‍ : വിതെക്കുന്നവന്‍ വിതെപ്പാന്‍ പുറപ്പെട്ടു. 4 വിതെക്കുമ്പോള്‍ ചിലതു വഴിയരികെ വിണു; പറവകള്‍ വന്നു അതു തിന്നു കളഞ്ഞു. 5 ചിലതു പാറസ്ഥലത്തു ഏറെ മണ്ണില്ലാത്ത ഇടത്തു വീണു; മണ്ണിന്നു താഴ്ചയില്ലായ്കയാല്‍ ക്ഷണത്തില്‍ മുളെച്ചുവന്നു. 6 സൂര്യന്‍ ഉദിച്ചാറെ ചൂടുതട്ടി, വേര്‍ ഇല്ലായ്കയാല്‍ അതു ഉണങ്ങിപ്പോയി. 7 മറ്റു ചിലതു മുള്ളിന്നിടയില്‍ വീണു; മുള്ളു മുളെച്ചു വളര്‍ന്നു അതിനെ ഞെരുക്കിക്കളഞ്ഞു. 8 മറ്റു ചിലതു നല്ല നിലത്തു വീണു, നൂറും അറുപതും മുപ്പതും മേനിയായി വിളഞ്ഞു. 9 ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. 10 ​പിന്നെ ശിഷ്യന്മാര്‍ അടുക്കെ വന്നു: അവരോടു ഉപമകളായി സംസാരിക്കുന്നതു എന്തു എന്നു അവനോടു ചോദിച്ചു. 11 അവന്‍ അവരോടു ഉത്തരം പറഞ്ഞതു: സ്വര്‍ഗ്ഗരാജ്യത്തിന്‍റെ മര്‍മ്മങ്ങളെ അറിവാന്‍ നിങ്ങള്‍ക്കു വരം ലഭിച്ചിരിക്കുന്നു; അവര്‍ക്കോ ലഭിച്ചിട്ടില്ല. 12 ഉള്ളവന്നു കൊടുക്കും; അവന്നു സമൃദ്ധിയുണ്ടാകും; ഇല്ലാത്തവനോടോ അവന്നുള്ളതും കൂടെ എടുത്തുകളയും. 13 അതുകൊണ്ടു അവര്‍ കണ്ടിട്ടു കാണാതെയും കേട്ടിട്ടു കേള്‍ക്കാതെയും ഗ്രഹിക്കാതെയും ഇരിക്കയാല്‍ ഞാന്‍ ഉപമകളായി അവരോടു സംസാരിക്കുന്നു. 14 ​“നിങ്ങള്‍ ചെവിയാല്‍ കേള്‍ക്കും ഗ്രഹിക്കയില്ലതാനും; കണ്ണാല്‍ കാണും ദര്‍ശിക്കയില്ലതാനും; ഈ ജനത്തിന്‍റെ ഹൃദയം തടിച്ചിരിക്കുന്നു; അവര്‍ ചെവികൊണ്ടു മന്ദമായി കേള്‍ക്കുന്നു; കണ്ണു അടെച്ചിരിക്കുന്നു; അവര്‍ കണ്ണു കാണാതെയും ചെവി കേള്‍ക്കാതെയും ഹൃദയം കൊണ്ടു ഗ്രഹിക്കാതെയും തിരിഞ്ഞുകൊള്ളാതെയും ഞാന്‍ അവരെ സൌഖ്യമാക്കാതെയും ഇരിക്കേണ്ടതിന്നു തന്നേ” 15 എന്നു യെശയ്യാവു പറഞ്ഞ പ്രവാചകത്തിന്നു അവരില്‍ നിവൃത്തിവരുന്നു. 16 എന്നാല്‍ നിങ്ങളുടെ കണ്ണു കാണുന്നതുകൊണ്ടും നിങ്ങളുടെ ചെവി കേള്‍ക്കുന്നതുകൊണ്ടും ഭാഗ്യമുള്ളവ. 17 ഏറിയ പ്രവാചകന്മാരും നീതിമാന്മാരും നിങ്ങള്‍ കാണുന്നതു കാണ്മാന്‍ ആഗ്രഹിച്ചിട്ടു കണ്ടില്ല; നിങ്ങള്‍ കേള്‍ക്കുന്നതു കേള്‍പ്പാന്‍ ആഗ്രഹിച്ചിട്ടും കേട്ടില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു. 18 എന്നാല്‍ വിതെക്കുന്നവന്‍റെ ഉപമ കേട്ടുകൊള്‍വിന്‍ . 19 ഒരുത്തന്‍ രാജ്യത്തിന്‍റെ വചനം കേട്ടിട്ടു ഗ്രഹിക്കാഞ്ഞാല്‍ ദുഷ്ടന്‍ വന്നു അവന്‍റെ ഹൃദയത്തില്‍ വിതെക്കപ്പെട്ടതു എടുത്തുകളയുന്നു; ഇതത്രെ വഴിയരികെ വിതെക്കപ്പെട്ടതു. 20 പാറസ്ഥലത്തു വിതെക്കപ്പെട്ടതോ, ഒരുത്തന്‍ വചനം കേട്ടിട്ടു ഉടനെ സന്തോഷത്തോടെ കൈകൊള്ളുന്നതു ആകുന്നു എങ്കിലും വേരില്ലാതിരിക്കയാല്‍ അവന്‍ ക്ഷണികനത്രേ. 21 വചനംനിമിത്തം ഞെരുക്കമോ ഉപദ്രവമോ നേരിട്ടാല്‍ അവന്‍ ക്ഷണത്തില്‍ ഇടറിപ്പോകുന്നു. 22 മുള്ളിന്നിടയില്‍ വിതെക്കപ്പെട്ടതോ, ഒരുത്തന്‍ വചനം കേള്‍ക്കുന്നു എങ്കിലും ഈ ലോകത്തിന്‍റെ ചിന്തയും ധനത്തിന്‍റെ വഞ്ചനയും വചനത്തെ ഞെരുക്കീട്ടു നിഷ്ഫലനായി തീരുന്നതാകുന്നു. 23 നല്ല നിലത്തു വിതെക്കപ്പെട്ടതോ ഒരുത്തന്‍ വചനം കേട്ടു ഗ്രഹിക്കുന്നതു ആകുന്നു അതു വിളഞ്ഞു നൂറും അറുപതും മുപ്പതും മേനി നലകുന്നു. 24 ​അവന്‍ മറ്റൊരു ഉപമ അവര്‍ക്കും പറഞ്ഞുകൊടുത്തു: സ്വര്‍ഗ്ഗരാജ്യം ഒരു മനുഷ്യന്‍ തന്‍റെ നിലത്തു നല്ല വിത്തു വിതെച്ചതിനോടു സദൃശമാകുന്നു. 25 മനുഷ്യര്‍ ഉറങ്ങുമ്പോള്‍ അവന്‍റെ ശത്രു വന്നു, കോതമ്പിന്‍റെ ഇടയില്‍ കള വിതെച്ചു പൊയ്ക്കളഞ്ഞു. 26 ഞാറു വളര്‍ന്നു കതിരായപ്പോള്‍ കളയും കാണായ്‍വന്നു. 27 അപ്പോള്‍ വീട്ടുടയവന്‍റെ ദാസന്മാര്‍ അവന്‍റെ അടുക്കല്‍ ചെന്നുയജമാനനേ, വയലില്‍ നല്ലവിത്തല്ലയോ വിതെച്ചതു? പിന്നെ കള എവിടെനിന്നു വന്നു എന്നു ചോദിച്ചു. 28 ഇതു ശത്രു ചെയ്തതാകുന്നു എന്നു അവന്‍ അവരോടു പറഞ്ഞു. ഞങ്ങള്‍ പോയി അതു പറിച്ചുകൂട്ടുവാന്‍ സമ്മതമുണ്ടോ എന്നു ദാസന്മാര്‍ അവനോടു ചോദിച്ചു. 29 അതിന്നു അവന്‍ : ഇല്ല, പക്ഷേ കള പറിക്കുമ്പോള്‍ കോതമ്പും കൂടെ പിഴുതുപോകും. 30 രണ്ടുംകൂടെ കൊയ്ത്തോളം വളരട്ടെ; കൊയ്ത്തു കാലത്തു ഞാന്‍ കൊയ്യുന്നവരോടു മുമ്പെ കളപറിച്ചു കൂട്ടി ചുട്ടുകളയേണ്ടതിന്നു കെട്ടുകളായി കെട്ടുവാനും കോതമ്പു എന്‍റെ കളപ്പുരയില്‍ കൂട്ടിവെപ്പാനും കല്പിക്കും എന്നു പറഞ്ഞു. 31 ​മറ്റൊരു ഉപമ അവന്‍ അവര്‍ക്കും പറഞ്ഞുകൊടുത്തു: സ്വര്‍ഗ്ഗരാജ്യം കടുകുമണിയോടു സദൃശം; അതു ഒരു മനുഷ്യന്‍ എടുത്തു തന്‍റെ വയലില്‍ ഇട്ടു. 32 അതു എല്ലാവിത്തിലും ചെറിയതെങ്കിലും വളര്‍ന്നു സസ്യങ്ങളില്‍ ഏറ്റവും വലുതായി, ആകാശത്തിലെ പറവകള്‍ വന്നു അതിന്‍റെ കൊമ്പുകളില്‍ വസിപ്പാന്‍ തക്കവണ്ണം വൃക്ഷമായി തീരുന്നു. 33 അവന്‍ മറ്റൊരു ഉപമ അവരോടു പറഞ്ഞു: സ്വര്‍ഗ്ഗരാജ്യം പുളിച്ച മാവിനോടു സദൃശം; അതു ഒരു സ്ത്രീ എടുത്തു മൂന്നുപറ മാവില്‍ എല്ലാം പുളിച്ചുവരുവോളം അടക്കിവെച്ചു. 34 ഇതു ഒക്കെയും യേശു പുരുഷാരത്തോടു ഉപമകളായി പറഞ്ഞു; ഉപമ കൂടാതെ അവരോടു ഒന്നും പറഞ്ഞില്ല 35 ​“ഞാന്‍ ഉപമ പ്രസ്താവിപ്പാന്‍ വായ്തുറക്കും; ലോകസ്ഥാപനം മുതല്‍ ഗൂഢമായതു ഉച്ചരിക്കും” എന്നു പ്രവാചകന്‍ പറഞ്ഞതു നിവൃത്തിയാകുവാന്‍ സംഗതിവന്നു. 36 ​അനന്തരം യേശു പുരുഷാരത്തെ പറഞ്ഞയച്ചിട്ടു വീട്ടില്‍ വന്നു, ശിഷ്യന്മാര്‍ അവന്‍റെ അടുക്കല്‍ ചെന്നു: വയലിലെ കളയുടെ ഉപമ തെളിയിച്ചുതരേണം എന്നു അപേക്ഷിച്ചു. 37 അതിന്നു അവന്‍ ഉത്തരം പറഞ്ഞതു: നല്ല വിത്തു വിതെക്കുന്നവന്‍ മനുഷ്യപുത്രന്‍ ; 38 വയല്‍ ലോകം; നല്ലവിത്തു രാജ്യത്തിന്‍റെ പുത്രന്മാ 39 കള ദുഷ്ടന്‍റെ പുത്രന്മാര്‍; അതു വിതെച്ച ശത്രു പിശാചു; കൊയ്ത്തു ലോകാവസാനം; കൊയ്യുന്നവര്‍ ദൂതന്മാര്‍ 40 കള കൂട്ടി തീയില്‍ ഇട്ടു ചുടുംപോലെ ലോകാവസാനത്തില്‍ സംഭവിക്കും. 41 മനുഷ്യപുത്രന്‍ തന്‍റെ ദൂതന്മാരെ അയക്കും; അവര്‍ അവന്‍റെ രാജ്യത്തില്‍നിന്നു എല്ലാ ഇടര്‍ച്ചകളെയും അധര്‍മ്മം പ്രവര്‍ത്തിക്കുന്നവരെയും കൂട്ടിച്ചേര്‍ത്തു 42 തീച്ചൂളയില്‍ ഇട്ടുകളയുകയും, അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും. 43 അന്നു നീതിമാന്മാര്‍ തങ്ങളുടെ പിതാവിന്‍റെ രാജ്യത്തില്‍ സൂര്യനെപ്പോലെ പ്രകാശിക്കും. ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. 44 ​സ്വര്‍ഗ്ഗരാജ്യം വയലില്‍ ഒളിച്ചുവെച്ച നിധിയോടു സദൃശം. അതു ഒരു മനുഷ്യന്‍ കണ്ടു മറെച്ചിട്ടു, തന്‍റെ സന്തോഷത്താല്‍ ചെന്നു തനിക്കുള്ളതൊക്കെയും വിറ്റു ആ വയല്‍ വാങ്ങി. 45 ​പിന്നെയും സ്വര്‍ഗ്ഗരാജ്യം നല്ല മുത്തു അന്വേഷിക്കുന്ന ഒരു വ്യാപാരിയോടു സദൃശം. 46 അവന്‍ വിലയേറിയ ഒരു മുത്തു കണ്ടെത്തിയാറെ ചെന്നു തനിക്കുള്ളതൊക്കെയും വിറ്റു അതു വാങ്ങി. 47 പിന്നെയും സ്വര്‍ഗ്ഗരാജ്യം കടലില്‍ ഇടുന്നതും എല്ലാവക മീനും പിടിക്കുന്നതുമായോരു വലയോടു സദൃശം. 48 നിറഞ്ഞപ്പോള്‍ അവര്‍ അതു വലിച്ചു കരെക്കു കയറ്റി, ഇരുന്നുകൊണ്ടു നല്ലതു പാത്രങ്ങളില്‍ കൂട്ടിവെച്ചു, ചീത്ത എറിഞ്ഞുകളഞ്ഞു. 49 അങ്ങനെ തന്നേ ലോകാവസാനത്തില്‍ സംഭവിക്കും; ദൂതന്മാര്‍ പുറപ്പെട്ടു നീതിമാന്മാരുടെ ഇടയില്‍നിന്നു ദുഷ്ടന്മാരെ വേര്‍തിരിച്ചു തീച്ചൂളയില്‍ ഇട്ടുകളയും; 50 അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും. 51 ​ഇതെല്ലാം ഗ്രഹിച്ചുവോ? എന്നതിന്നു അവര്‍ ഉവ്വു എന്നു പറഞ്ഞു. 52 അവന്‍ അവരോടു: അതുകൊണ്ടു സ്വര്‍ഗ്ഗരാജ്യത്തിന്നു ശിഷ്യനായിത്തീര്‍ന്ന ഏതു ശാസ്ത്രിയും തന്‍റെ നിക്ഷേപത്തില്‍ നിന്നു പുതിയതും പഴയതും എടുത്തു കൊടുക്കുന്ന ഒരു വീട്ടുടയവനോടു സദൃശനാകുന്നു എന്നു പറഞ്ഞു. 53 ​ഈ ഉപമകളെ പറഞ്ഞു തീര്‍ന്നശേഷം യേശു അവിടം വിട്ടു തന്‍റെ പിതൃനഗരത്തില്‍ വന്നു, അവരുടെ പള്ളിയില്‍ അവര്‍ക്കും ഉപദേശിച്ചു. 54 അവര്‍ വിസ്മയിച്ചു: ഇവന്നു ഈ ജ്ഞാനവും വീര്യപ്രവൃത്തികളും എവിടെ നിന്നു? 55 ഇവന്‍ തച്ചന്‍റെ മകന്‍ അല്ലയോ ഇവന്‍റെ അമ്മ മറിയ എന്നവളല്ലയോ? ഇവന്‍റെ സഹോദരന്മാര്‍ യാക്കോബ്, യോസെ, ശിമോന്‍ , യൂദാ എന്നവര്‍ അല്ലയോ? 56 ഇവന്‍റെ സഹോദരികളും എല്ലാം നമ്മോടുകൂടെയില്ലയോ? ഇവന്നു ഇതു ഒക്കെയും എവിടെ നിന്നു എന്നു പറഞ്ഞു അവങ്കല്‍ ഇടറിപ്പോയി. 57 യേശു അവരോടു: ഒരു പ്രവാചകന്‍ തന്‍റെ പിതൃനഗരത്തിലും സ്വന്തഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്തവന്‍ അല്ല എന്നു പറഞ്ഞു. 58 അവരുടെ അവിശ്വാസം നിമിത്തം അവിടെ വളരെ വീര്യപ്രവര്‍ത്തികളെ ചെയ്തില്ല.

Matthew 14

1 ​ആ കാലത്തു ഇടപ്രഭുവായ ഹെരോദാവു യേശുവിന്‍റെ ശ്രുതി കേട്ടിട്ടു: 2 അവന്‍ യോഹന്നാന്‍ സ്നാപകന്‍; അവന്‍ മരിച്ചവരുടെ ഇടയില്‍ നിന്നു ഉയിര്‍ത്തു; അതുകൊണ്ടാകുന്നു ഈ ശക്തികള്‍ അവനില്‍ വ്യാപരിക്കുന്നതു എന്നു തന്‍റെ ഭൃത്യന്മാരോടു പറഞ്ഞു. 3 ഹെരോദാവു തന്‍റെ സഹോദരനായ ഫീലിപ്പൊസിന്‍റെ ഭാര്യ ഹെരോദ്യ നിമിത്തം, അവള്‍ നിനക്കു ഭാര്യയായിരിക്കുന്നതു വിഹിതമല്ല എന്നു 4 യോഹന്നാന്‍ അവനോടു പറഞ്ഞതു കൊണ്ടു തന്നേ, അവനെ പിടിച്ചു കെട്ടി തടവില്‍ ആക്കിയിരുന്നു. 5 അവനെ കൊല്ലുവാന്‍ മനസ്സുണ്ടായിട്ടും പുരുഷാരം അവനെ പ്രവാചകന്‍ എന്നു എണ്ണുകയാല്‍ അവരെ ഭയപ്പെട്ടു. 6 എന്നാല്‍ ഹെരോദാവിന്‍റെ ജനനദിവസം ആയപ്പോള്‍ ഹെരോദ്യയുടെ മകള്‍ സഭാമദ്ധ്യേ നൃത്തം ചെയ്തു ഹെരോദാവിനെ പ്രസാദിപ്പിച്ചു. 7 അതുകൊണ്ടു എന്തു ചോദിച്ചാലും അവള്‍ക്കു കൊടുക്കും എന്നു അവന്‍ സത്യംചെയ്തു വാക്കുകൊടുത്തു. 8 അവള്‍ അമ്മയുടെ ഉപദേശപ്രകാരം: യോഹന്നാന്‍ സ്നാപകന്‍റെ തല ഒരു താലത്തില്‍ തരേണം എന്നു പറഞ്ഞു. 9 രാജാവു ദുഃഖിച്ചു എങ്കിലും ചെയ്ത സത്യത്തെയും വിരുന്നുകാരെയും വിചാരിച്ചു അതു കൊടുപ്പാന്‍ കല്പിച്ചു; 10 ആളയച്ചു തടവില്‍ യോഹന്നാനെ ശിരഃഛേദം ചെയ്യിച്ചു. 11 അവന്‍റെ തല ഒരു താലത്തില്‍ കൊണ്ടുവന്നു ബാലെക്കു കൊടുത്തു; അവള്‍ അമ്മെക്കു കൊണ്ടുപോയി കൊടുത്തു. 12 അവന്‍റെ ശിഷ്യന്മാര്‍ ചെന്നു ഉടല്‍ എടുത്തു കുഴിച്ചിട്ടു: പിന്നെ വന്നു യേശുവിനെ അറിയിച്ചു. 13 ​അതു കേട്ടിട്ടു യേശു അവിടംവിട്ടു പടകില്‍ കയറി നിര്‍ജ്ജനമായോരു സ്ഥലത്തേക്കു വേറിട്ടു വാങ്ങിപ്പോയി; പുരുഷാരം അതു കേട്ടു പട്ടണങ്ങളില്‍ നിന്നു കാല്‍നടയായി അവന്‍റെ പിന്നാലെ ചെന്നു. 14 അവന്‍ വന്നു വലിയ പുരുഷാരത്തെ കണ്ടു അവരില്‍ മനസ്സലിഞ്ഞു അവരുടെ രോഗികളെ സൌഖ്യമാക്കി. 15 വൈകുന്നേരമായപ്പോള്‍ ശിഷ്യന്മാര്‍ അവന്‍റെ അടുക്കല്‍ ചെന്നു: ഈ സ്ഥലം മരുഭൂമിയല്ലോ; നേരവും വൈകി; പുരുഷാരം ഗ്രാമങ്ങളില്‍ പോയി ഭക്ഷണസാധനങ്ങള്‍ കൊള്ളേണ്ടതിന്നു അവരെ പറഞ്ഞയക്കേണം എന്നു പറഞ്ഞു. 16 യേശു അവരോടു: അവര്‍ പോകുവാന്‍ ആവശ്യമില്ല; നിങ്ങള്‍ അവര്‍ക്കും ഭക്ഷിപ്പാന്‍ കൊടുപ്പിന്‍ എന്നു പറഞ്ഞു. 17 അവര്‍ അവനോടു: അഞ്ചു അപ്പവും രണ്ടു മീനും അല്ലാതെ ഞങ്ങള്‍ക്കു ഇവിടെ ഒന്നും ഇല്ല എന്നു പറഞ്ഞു. 18 അതു ഇങ്ങുകൊണ്ടുവരുവിന്‍ എന്നു അവന്‍ പറഞ്ഞു. 19 പിന്നെ പുരുഷാരം പുല്ലിന്മേല്‍ ഇരിപ്പാന്‍ കല്പിച്ചു; ആ അഞ്ചു അപ്പവും രണ്ടു മീനും എടുത്തു, സ്വര്‍ഗ്ഗത്തേക്കു നോക്കി വാഴ്ത്തി, അപ്പം നുറുക്കി, ശിഷ്യന്മാരുടെ പക്കലും ശിഷ്യന്മാര്‍ പുരുഷാരത്തിന്നും കൊടുത്തു. 20 എല്ലാവരും തിന്നു തൃപ്തരായി; ശേഷിച്ച കഷണം പന്ത്രണ്ടു കൊട്ട നിറച്ചെടുത്തു. 21 തിന്നവരോ സ്ത്രീകളെയും പൈതങ്ങളെയും കൂടാതെ ഏകദേശം അയ്യായിരം പുരുഷന്മാര്‍ ആയിരുന്നു. 22 ​ഉടനെ യേശു താന്‍ പുരുഷാരത്തെ പറഞ്ഞയക്കുന്നതിന്നിടയില്‍ ശിഷ്യന്മാര്‍ പടകില്‍ കയറി, തനിക്കുമുമ്പായി അക്കരെക്കു പോകുവാന്‍ അവരെ നിര്‍ബന്ധിച്ചു. 23 അവന്‍ പുരുഷാരത്തെ പറഞ്ഞയച്ചിട്ടു പ്രാര്‍ത്ഥിപ്പാന്‍ തനിയെ മലയില്‍ കയറിപ്പോയി; വൈകുന്നേരം ആയപ്പോള്‍ ഏകനായി അവിടെ ഇരുന്നു. 24 പടകോ കരവിട്ടു പലനാഴിക ദൂരത്തായി, കാറ്റു പ്രതികൂലമാകകൊണ്ടു തിരകളാല്‍ വലഞ്ഞിരുന്നു. 25 രാത്രിയിലെ നാലാം യാമത്തില്‍ അവന്‍ കടലിന്മേല്‍ നടന്നു അവരുടെ അടുക്കല്‍ വന്നു. 26 അവന്‍ കടലിന്മേല്‍ നടക്കുന്നതു കണ്ടിട്ടു ശിഷ്യന്മാര്‍ ഭ്രമിച്ചു: അതു ഒരു ഭൂതം എന്നു പറഞ്ഞു പേടിച്ചു നിലവിളിച്ചു. 27 ഉടനെ യേശു അവരോടു: ധൈര്യപ്പെടുവിന്‍; ഞാന്‍ ആകുന്നു; പേടിക്കേണ്ടാ എന്നു പറഞ്ഞു. 28 അതിന്നു പത്രൊസ്: കര്‍ത്താവേ, നീ ആകുന്നു എങ്കില്‍ ഞാന്‍ വെള്ളത്തിന്മേല്‍ നിന്‍റെ അടുക്കെ വരേണ്ടതിന്നു കല്പിക്കേണം എന്നു പറഞ്ഞു. 29 വരിക എന്നു അവന്‍ പറഞ്ഞു. പത്രൊസ് പടകില്‍ നിന്നു ഇറങ്ങി, യേശുവിന്‍റെ അടുക്കല്‍ ചെല്ലുവാന്‍ വെള്ളത്തിന്മേല്‍ നടന്നു. 30 എന്നാല്‍ അവന്‍ കാറ്റു കണ്ടു പേടിച്ചു മുങ്ങിത്തുടങ്ങുകയാല്‍: കര്‍ത്താവേ, എന്നെ രക്ഷിക്കേണമേ എന്നു നിലവിളിച്ചു. 31 യേശു ഉടനെ കൈ നീട്ടി അവനെ പിടിച്ചു: അല്പവിശ്വാസിയേ, നീ എന്തിന്നു സംശയിച്ചു എന്നു പറഞ്ഞു. 32 അവര്‍ പടകില്‍ കയറിയപ്പോള്‍ കാറ്റു അമര്‍ന്നു. 33 പടകിലുള്ളവര്‍: നീ ദൈവപുത്രന്‍ സത്യം എന്നു പറഞ്ഞു അവനെ നമസ്കരിച്ചു. 34 ​അവര്‍ അക്കരയെത്തി, ഗെന്നേസരെത്ത്‌ദേശത്തു ചെന്നു. 35 അവിടത്തെ ജനങ്ങള്‍ അവന്‍ ആരെന്നു അറിഞ്ഞു ചുറ്റുമുള്ള നാട്ടില്‍ എല്ലാം ആളയച്ചു ദീനക്കാരെ ഒക്കെയും അവന്‍റെ അടുക്കല്‍ കൊണ്ടുവന്നു. 36 അവന്‍റെ വസ്ത്രത്തിന്‍റെ തൊങ്ങല്‍ മാത്രം തൊടുവാന്‍ അനുവാദം ചോദിച്ചു. തൊട്ടവര്‍ക്കു ഒക്കെയും സൌഖ്യം വന്നു.

Matthew 15

1 ​അനന്തരം യെരൂശലേമില്‍നിന്നു പരീശന്മാരും ശാസ്ത്രിമാരും യേശുവിന്‍റെ അടുക്കല്‍ വന്നു: 2 നിന്‍റെ ശിഷ്യന്മാര്‍ പൂര്‍വന്മാരുടെ സമ്പ്രദായം ലംഘിക്കുന്നതു എന്തു? അവര്‍ ഭക്ഷിക്കുമ്പോള്‍ കൈ കഴുകുന്നില്ലല്ലോ എന്നു പറഞ്ഞു. 3 അവന്‍ അവരോടു ഉത്തരം പറഞ്ഞതു: നിങ്ങളുടെ സമ്പ്രദായംകൊണ്ടു നിങ്ങള്‍ ദൈവകല്പന ലംഘിക്കുന്നതു എന്തു? 4 അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നും അപ്പനെയോ അമ്മയെയോ ദുഷിക്കുന്നവന്‍ മരിക്കേണം എന്നും ദൈവം കല്പിച്ചുവല്ലോ. 5 നിങ്ങളോ ഒരുത്തന്‍ അപ്പനോടു എങ്കിലും അമ്മയോടു എങ്കിലും: നിനക്കു എന്നാല്‍ ഉപകാരമായി വരേണ്ടതു വഴിപാടു എന്നു പറഞ്ഞാല്‍ 6 അവന്‍ അപ്പനെ ബഹുമാനിക്കേണ്ടാ എന്നു പറയുന്നു; ഇങ്ങനെ നിങ്ങളുടെ സമ്പ്രദായത്താല്‍ നിങ്ങള്‍ ദൈവവചനത്തെ ദുര്‍ബ്ബലമാക്കിയിരിക്കുന്നു. 7 കപടഭക്തിക്കാരേ, നിങ്ങളെക്കുറിച്ചു യെശയ്യാവു: 8 ​“ഈ ജനം അധരം കൊണ്ടു എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എന്നെ വിട്ടു അകന്നിരിക്കുന്നു. 9 മാനുഷകല്പനകളായ ഉപദേശങ്ങളെ അവര്‍ പഠിപ്പിക്കുന്നതുകൊണ്ടു എന്നെ വ്യര്‍ത്ഥമായി ഭജിക്കുന്നു” എന്നിങ്ങനെ പ്രവചിച്ചതു ഒത്തിരിക്കുന്നു. 10 പിന്നെ അവന്‍ പുരുഷാരത്തെ അരികെ വിളിച്ചു അവരോടു പറഞ്ഞതു: കേട്ടു ഗ്രഹിച്ചു കൊള്‍വിന്‍. 11 മനുഷ്യന്നു അശുദ്ധിവരുത്തുന്നതു വായിക്കകത്തു ചെല്ലുന്നതു അല്ല, വായില്‍ നിന്നു പുറപ്പെടുന്നതത്രേ; അതു മനുഷ്യനെ അശുദ്ധമാക്കുന്നു. 12 അപ്പോള്‍ ശിഷ്യന്മാര്‍ അടുക്കെ വന്നു: പരീശന്മാര്‍ ഈ വാക്കു കേട്ടു ഇടറിപ്പോയി എന്നു അറിയുന്നുവോ എന്നു ചോദിച്ചു. 13 അതിന്നു അവന്‍: സ്വര്‍ഗ്ഗസ്ഥനായ എന്‍റെ പിതാവു നട്ടിട്ടില്ലാത്ത തൈഒക്കെയും വേരോടെ പറിഞ്ഞുപോകും. 14 അവരെ വിടുവിന്‍; അവര്‍ കുരുടന്മാരായ വഴികാട്ടികള്‍ അത്രേ; കുരുടന്‍ കുരുടനെ വഴിനടത്തിയാല്‍ ഇരുവരും കുഴിയില്‍ വീഴും എന്നു ഉത്തരം പറഞ്ഞു. 15 പത്രൊസ് അവനോടു: ആ ഉപമ ഞങ്ങള്‍ക്കു തെളിയിച്ചുതരേണം എന്നു പറഞ്ഞു. 16 അതിന്നു അവന്‍ പറഞ്ഞതു: നിങ്ങളും ഇന്നുവരെ ബോധമില്ലാത്തവരോ? 17 വായിക്കകത്തു കടക്കുന്നതു എല്ലാം വയറ്റില്‍ ചെന്നിട്ടു മറപ്പുരയില്‍ പോകുന്നു എന്നു ഗ്രഹിക്കുന്നില്ലയോ? 18 വായില്‍ നിന്നു പുറപ്പെടുന്നതോ ഹൃദയത്തില്‍നിന്നു വരുന്നു; അതു മനുഷ്യനെ അശുദ്ധമാക്കുന്നു. 19 എങ്ങനെയെന്നാല്‍ ദുശ്ചിന്ത, കുലപാതകം, വ്യഭിചാരം, പരസംഗം, മോഷണം, കള്ളസാക്‍ഷ്യം, ദൂഷണം എന്നിവ ഹൃദയത്തില്‍ നിന്നു പുറപ്പെട്ടുവരുന്നു. 20 മനുഷ്യനെ അശുദ്ധമാക്കുന്നതു ഇതത്രേ; കഴുകാത്ത കൈകൊണ്ടു ഭക്ഷിക്കുന്നതോ മനുഷ്യനെ അശുദ്ധമാക്കുന്നില്ല. 21 ​യേശു അവിടം വിട്ടു, സോര്‍ സീദോന്‍ എന്ന പ്രദേശങ്ങളിലേക്കു വാങ്ങിപ്പോയി. 22 ആ ദേശത്തുനിന്നു ഒരു കനാന്യസ്ത്രീ വന്നു, അവനോടു: കര്‍ത്താവേ, ദാവീദ് പുത്രാ, എന്നോടു കരുണ തോന്നേണമേ; എന്‍റെ മകള്‍ക്കു ഭൂതോപദ്രവം കഠിനമായിരിക്കുന്നു എന്നു നിലവിളിച്ചു പറഞ്ഞു. 23 അവന്‍ അവളോടു ഒരു വാക്കും ഉത്തരം പറഞ്ഞില്ല; അവന്‍റെ ശിഷ്യന്മാര്‍ അടുക്കെ, വന്നു: അവള്‍ നമ്മുടെ പിന്നാലെ നിലവിളിച്ചുകൊണ്ടു വരുന്നു; അവളെ പറഞ്ഞയക്കേണമേ എന്നു അവനോടു അപേക്ഷിച്ചു. 24 അതിന്നു അവന്‍: യിസ്രായേല്‍ ഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല എന്നു ഉത്തരം പറഞ്ഞു. 25 എന്നാല്‍ അവള്‍ വന്നുകര്‍ത്താവേ, എന്നെ സഹായിക്കേണമേ എന്നു പറഞ്ഞു അവനെ നമസ്കരിച്ചു. 26 അവനോ: മക്കളുടെ അപ്പം എടുത്തു നായ്ക്കുട്ടികള്‍ക്കു ഇട്ടുകൊടുക്കുന്നതു നന്നല്ല എന്നു ഉത്തരം പറഞ്ഞു. 27 അതിന്നു അവള്‍: അതേ, കര്‍ത്താവേ, നായ്ക്കുട്ടികളും ഉടയവരുടെ മേശയില്‍ നിന്നു വീഴുന്ന നുറുക്കുകള്‍ തിന്നുന്നുണ്ടല്ലോ എന്നു പറഞ്ഞു. യേശു അവളോടു: 28 സ്ത്രീയേ, നിന്‍റെ വിശ്വാസം വലിയതു; നിന്‍റെ ഇഷ്ടംപോലെ നിനക്കു ഭവിക്കട്ടെ എന്നു ഉത്തരം പറഞ്ഞു. ആ നാഴികമുതല്‍ അവളുടെ മകള്‍ക്കു സൌഖ്യം വന്നു. 29 ​യേശു അവിടെ നിന്നു യാത്രയായി ഗലീലക്കടലരികെ ചെന്നു മലയില്‍ കയറി അവിടെ ഇരുന്നു. 30 വളരെ പുരുഷാരം മുടന്തര്‍, കുരുടര്‍, ഊമര്‍, കൂനര്‍ മുതലായ പലരെയും അവന്‍റെ അടുക്കല്‍ കൊണ്ടുവന്നു അവന്‍റെ കാല്‍ക്കല്‍ വെച്ചു; അവന്‍ അവരെ സൌഖ്യമാക്കി; 31 ഊമര്‍ സംസാരിക്കുന്നതും കൂനര്‍ സൌഖ്യമാകുന്നതും മുടന്തര്‍ നടക്കുന്നതും കുരുടര്‍ കാണുന്നതും പുരുഷാരം കണ്ടിട്ടു ആശ്ചര്യപ്പെട്ടു, യിസ്രായേലിന്‍റെ ദൈവത്തെ മഹത്വപ്പെടുത്തി. 32 ​എന്നാല്‍ യേശു തന്‍റെ ശിഷ്യന്മാരെ അടുക്കെവിളിച്ചു ഈ പുരുഷാരം ഇപ്പോള്‍ മൂന്നു നാളായി എന്നോടുകൂടെ പാര്‍ക്കുന്നു; അവര്‍ക്കു ഭക്ഷിപ്പാന്‍ ഒന്നും ഇല്ലായ്കകൊണ്ടു അവരെക്കുറിച്ചു എനിക്കു മനസ്സലിവു തോന്നുന്നു; അവരെ പട്ടിണിയായി വിട്ടയപ്പാന്‍ മനസ്സുമില്ല; അവര്‍ വഴിയില്‍വെച്ചു തളര്‍ന്നുപോയേക്കും എന്നു പറഞ്ഞു. 33 ശിഷ്യന്മാര്‍ അവനോടു: ഇത്ര വലിയ പുരുഷാരത്തിന്നു തൃപ്തിവരുത്തുവാന്‍ മതിയായ അപ്പം ഈ കാട്ടില്‍ നമുക്കു എവിടെ നിന്നു എന്നു പറഞ്ഞു. 34 നിങ്ങളുടെ പക്കല്‍ എത്ര അപ്പം ഉണ്ടു എന്നു യേശു ചോദിച്ചു; ഏഴു; കുറെ ചെറുമീനും ഉണ്ടു എന്നു അവര്‍ പറഞ്ഞു. 35 അവന്‍ പുരുഷാരത്തോടു നിലത്തു ഇരിപ്പാന്‍ കല്പിച്ചു, 36 ആ ഏഴു അപ്പവും മീനും എടുത്തു വാഴ്ത്തി നുറുക്കി ശിഷ്യന്മാരുടെ പക്കലും ശിഷ്യന്മാര്‍ പുരുഷാരത്തിന്നും കൊടുത്തു. 37 എല്ലാവരും തിന്നു തൃപ്തരായി; ശേഷിച്ച കഷണം അവര്‍ ഏഴു വട്ടി നിറെച്ചെടുത്തു. 38 തിന്നവരോ സ്ത്രീകളെയും പൈതങ്ങളെയും കൂടാതെ നാലായിരം പുരുഷന്മാര്‍ ആയിരുന്നു. 39 പിന്നെ അവന്‍ പുരുഷാരത്തെ പറഞ്ഞയച്ചിട്ടു പടകില്‍ കയറി മഗദാദേശത്തു എത്തി.

Matthew 16

1 ​അനന്തരം പരീശന്മാരും സദൂക്യരും അടുക്കെ വന്നു: ആകാശത്തുനിന്നു ഒരു അടയാളം കാണിച്ചുതരേണമെന്നു അവനെ പരീക്ഷിച്ചു ചോദിച്ചു. 2 അവരോടു അവന്‍ ഉത്തരം പറഞ്ഞതു: സന്ധ്യാസമയത്തു ആകാശം ചുവന്നുകണ്ടാല്‍ നല്ല തെളിവാകും എന്നും 3 രാവിലെ ആകാശം മൂടി ചുവന്നുകണ്ടാല്‍ ഇന്നു മഴക്കോള്‍ ഉണ്ടാകും എന്നും നിങ്ങള്‍ പറയുന്നു. ആകാശത്തിന്‍റെ ഭാവം വിവേചിപ്പാന്‍ നിങ്ങള്‍ അറിയുന്നു; എന്നാല്‍ കാല ലക്ഷണങ്ങളെ വിവേചിപ്പാന്‍ കഴികയില്ലയോ? 4 ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം തിരയുന്നു; യോനയുടെ അടയാള മല്ലാതെ അതിന്നു അടയാളം ലഭിക്കയില്ല; പിന്നെ അവന്‍ അവരെ വിട്ടു പോയി. 5 ​ശിഷ്യന്മാര്‍ അക്കരെ പോകുമ്പോള്‍ അപ്പം എടുപ്പാന്‍ മറന്നുപോയി. 6 എന്നാല്‍ യേശു അവരോടു: നോക്കുവിന്‍; പരീശന്മാരുടെയും സദൂക്യരുടെയും പുളിച്ച മാവു സൂക്ഷിച്ചു കൊള്‍വിന്‍ എന്നു പറഞ്ഞു. 7 അപ്പം കൊണ്ടുപോരായ്കയാല്‍ ആയിരിക്കും എന്നു അവര്‍ തമ്മില്‍ തമ്മില്‍ പറഞ്ഞു. 8 അതു അറിഞ്ഞിട്ടു യേശു പറഞ്ഞതു: അല്പവിശ്വാസികളേ, അപ്പം കൊണ്ടുവരായ്കയാല്‍ തമ്മില്‍ തമ്മില്‍ പറയുന്നതു എന്തു? 9 ഇപ്പോഴും നിങ്ങള്‍ തിരിച്ചറിയുന്നില്ലയോ? അയ്യായിരം പേര്‍ക്കും അഞ്ചു അപ്പം കൊടുത്തിട്ടു എത്ര കൊട്ട എടുത്തു എന്നും 10 നാലായിരം പേര്‍ക്കു ഏഴു അപ്പം കൊടുത്തിട്ടു എത്ര വട്ടി എടുത്തു എന്നും ഓര്‍ക്കുന്നില്ലയോ? 11 പരീശന്മാരുടെയും സദൂക്യരുടെയും പുളിച്ച മാവു സൂക്ഷിച്ചുകൊള്ളേണം എന്നു പറഞ്ഞതു അപ്പത്തെക്കുറിച്ചല്ല എന്നു തിരിച്ചറിയാത്തതു എന്തു? 12 അങ്ങനെ അപ്പത്തിന്‍റെ പുളിച്ച മാവല്ല, പരീശന്മാരുടെയും സദൂക്യരുടെയും ഉപദേശമത്രേ സൂക്ഷിച്ചുകൊള്‍വാന്‍ അവന്‍ പറഞ്ഞു എന്നു അവര്‍ ഗ്രഹിച്ചു. 13 ​യേശു ഫിലിപ്പിന്‍റെ കൈസര്യയുടെ പ്രദേശത്തു എത്തിയശേഷം തന്‍റെ ശിഷ്യന്മാരോടു: “ജനങ്ങള്‍ മനുഷ്യപുത്രനെ ആര്‍ എന്നു പറയുന്നു?” എന്നു ചോദിച്ചു. 14 ചിലര്‍ യോഹന്നാന്‍ സ്നാപകന്‍ എന്നും മറ്റു ചിലര്‍ ഏലീയാവെന്നും വേറെ ചിലര്‍ യിരെമ്യാവോ പ്രവാചകന്മാരില്‍ ഒരുത്തനോ എന്നും പറയുന്നു എന്നു അവര്‍ പറഞ്ഞു. 15 നിങ്ങളോ എന്നെ ആര്‍ എന്നു പറയുന്നു എന്നു അവന്‍ ചോദിച്ചതിന്നു ശിമോന്‍ പത്രൊസ്: 16 നീ ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ ക്രിസ്തു എന്നും ഉത്തരം പറഞ്ഞു. 17 യേശു അവനോടു: ബര്‍യോനാശിമോനെ, നീ ഭാഗ്യവാന്‍; ജഡരക്തങ്ങള്‍ അല്ല, സ്വര്‍ഗ്ഗസ്ഥനായ എന്‍റെ പിതാവത്രെ നിനക്കു ഇതു വെളിപ്പെടുത്തിയതു. 18 നീ പത്രൊസ് ആകുന്നു; ഈ പാറമേല്‍ ഞാന്‍ എന്‍റെ സഭയെ പണിയും; പാതാളഗോപുരങ്ങള്‍ അതിനെ ജയിക്കയില്ല എന്നു ഞാന്‍ നിന്നോടു പറയുന്നു. 19 സ്വര്‍ഗ്ഗ രാജ്യത്തിന്‍റെ താക്കോല്‍ ഞാന്‍ നിനക്കു തരുന്നു; നീ ഭൂമിയില്‍ കെട്ടുന്നതു ഒക്കെയും സ്വര്‍ഗ്ഗത്തില്‍ കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതൊക്കെയും സ്വര്‍ഗ്ഗത്തില്‍ അഴിഞ്ഞിരിക്കും എന്നു ഉത്തരം പറഞ്ഞു. 20 പിന്നെ താന്‍ ക്രിസ്തു ആകുന്നു എന്നു ആരോടും പറയാതിരിപ്പാന്‍ ശിഷ്യന്മാരോടു കല്പിച്ചു. 21 ​അന്നു മുതല്‍ യേശു താന്‍ യെരൂശലേമില്‍ ചെന്നിട്ടു, മൂപ്പന്മാര്‍, മഹാപുരോഹിതന്മാര്‍, ശാസ്ത്രിമാര്‍ എന്നിവരാല്‍ പലതും സഹിച്ചു കൊല്ലപ്പെടുകയും മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കയും വേണ്ടതു എന്നു ശിഷ്യന്മാരോടു പ്രസ്താവിച്ചു തുടങ്ങി. 22 പത്രൊസ് അവനെ വേറിട്ടു കൊണ്ടുപോയി: കര്‍ത്താവേ, അതു അരുതേ; നിനക്കു അങ്ങനെ ഭവിക്കരുതേ എന്നു ശാസിച്ചുതുടങ്ങി. 23 അവനോ തിരിഞ്ഞു പത്രൊസിനോടു; സാത്താനേ, എന്നെ വിട്ടുപോ; നീ എനിക്കു ഇടര്‍ച്ചയാകുന്നു; നീ ദൈവത്തിന്റേതല്ല മനുഷ്യരുടേതത്രെ കരുതുന്നതു എന്നു പറഞ്ഞു. 24 പിന്നെ യേശു ശിഷ്യന്മാരോടു പറഞ്ഞതു: ഒരുത്തന്‍ എന്‍റെ പിന്നാലെ വരുവാന്‍ ഇച്ഛിച്ചാല്‍ തന്നെത്താന്‍ ത്യജിച്ചു, തന്‍റെ ക്രൂശു എടുത്തു എന്നെ അനുഗമിക്കട്ടെ. 25 ആരെങ്കിലും തന്‍റെ ജീവനെ രക്ഷിപ്പാന്‍ ഇച്ഛിച്ചാല്‍ അതിനെ കളയും; എന്‍റെ നിമിത്തം ആരെങ്കിലും തന്‍റെ ജീവനെ കളഞ്ഞാല്‍ അതിനെ കണ്ടെത്തും. 26 ഒരു മനുഷ്യന്‍ സര്‍വലോകവും നേടീട്ടും തന്‍റെ ജീവനെ നഷ്ടപ്പെടുത്തിയാല്‍ അവന്നു എന്തു പ്രയോജനം? അല്ല, തന്‍റെ ജീവനെ വീണ്ടുകൊള്‍വാന്‍ മനുഷ്യന്‍ എന്തു മറുവില കൊടുക്കും? 27 മനുഷ്യ പുത്രന്‍ തന്‍റെ പിതാവിന്‍റെ മഹത്വത്തില്‍ തന്‍റെ ദൂതന്മാരുമായി വരും; അപ്പോള്‍ അവന്‍ ഓരോരുത്തന്നും അവനവന്‍റെ പ്രവൃത്തിക്കു തക്കവണ്ണം പകരം നലകും. 28 മനുഷ്യപുത്രന്‍ തന്‍റെ രാജ്യത്തില്‍ വരുന്നതു കാണുവോളം മരണം ആസ്വദിക്കാത്തവര്‍ ചിലര്‍ ഈ നിലക്കുന്നവരില്‍ ഉണ്ടു എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

Matthew 17

1 ​ആറു ദിവസം കഴിഞ്ഞശേഷം യേശു പത്രൊസിനെയും യാക്കോബിനെയും അവന്‍റെ സഹോദരനായ യോഹന്നാനെയും കൂട്ടി തനിച്ചു ഒരു ഉയര്‍ന്ന മലയിലേക്കു കൊണ്ടുപോയി,. 2 അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടു, അവന്‍റെ മുഖം സൂര്യനെപ്പോലെ ശോഭിച്ചു അവന്‍റെ വസ്ത്രം വെളിച്ചം പോലെ വെള്ളയായി തീര്‍ന്നു. 3 മോശെയും ഏലിയാവും അവനോടു സംഭാഷിക്കുന്നതായി അവര്‍ കണ്ടു. 4 അപ്പോള്‍ പത്രൊസ് യേശുവിനോടു: കര്‍ത്താവേ, നാം ഇവിടെ ഇരിക്കുന്നതു നന്നു; നിനക്കു സമ്മതമെങ്കില്‍ ഞാന്‍ ഇവിടെ മൂന്നു കുടില്‍ ഉണ്ടാക്കാം ഒന്നു നിനക്കും ഒന്നു മോശെക്കും ഒന്നു ഏലീയാവിന്നും എന്നു പറഞ്ഞു. 5 അവന്‍ പറയുമ്പോള്‍ തന്നേ പ്രകാശമുള്ളോരു മേഘം അവരുടെ മേല്‍ നിഴലിട്ടു; മേഘത്തില്‍ നിന്നു: ഇവന്‍ എന്‍റെ പ്രിയ പുത്രന്‍ , ഇവങ്കല്‍ ഞാന്‍ പ്രസാദിക്കുന്നു; ഇവന്നു ചെവികൊടുപ്പിന്‍ എന്നു ഒരു ശബ്ദവും ഉണ്ടായി. 6 ശിഷ്യന്മാര്‍ അതു കേട്ടിട്ടു ഏറ്റവും ഭയപ്പെട്ടു കവിണ്ണുവീണു. 7 യേശു അടുത്തു ചെന്നു അവരെ തൊട്ടു: എഴുന്നേല്പിന്‍ , ഭയപ്പെടേണ്ടാ എന്നു പറഞ്ഞു. 8 അവര്‍ തലപൊക്കിയാറെ യേശുവിനെ മാത്രമല്ലാതെ ആരെയും കണ്ടില്ല. 9 ​അവന്‍ മലയില്‍ നിന്നു ഇറങ്ങുമ്പോള്‍ യേശു അവരോടു: മനുഷ്യപുത്രന്‍ മരിച്ചവരുടെ ഇടയില്‍ നിന്നു ഉയിര്‍ത്തെഴുന്നേലക്കുംവരെ ഈ ദര്‍ശനം ആരോടും പറയരുതു എന്നു കല്പിച്ചു. 10 ശിഷ്യന്മാര്‍ അവനോടു: എന്നാല്‍ ഏലീയാവു മുമ്പെ വരേണ്ടതു എന്നു ശാസ്ത്രിമാര്‍ പറയുന്നതു എന്തു എന്നു ചോദിച്ചു. 11 അതിന്നു അവന്‍: ഏലീയാവു വന്നു സകലവും യഥാസ്ഥാനത്താക്കും സത്യം. 12 എന്നാല്‍ ഏലീയാവു വന്നു കഴിഞ്ഞു എന്നു ഞാന്‍ നിങ്ങളോടു പറയുന്നു; എങ്കിലും അവര്‍ അവനെ അറിഞ്ഞുകൊള്ളാതെ തങ്ങള്‍ക്കു തോന്നിയതു എല്ലാം അവനോടു ചെയ്തു. അവ്വണ്ണം മനുഷ്യപുത്രന്നും അവരാല്‍ കഷ്ടപ്പെടുവാനുണ്ടു എന്നു ഉത്തരം പറഞ്ഞു. 13 അവന്‍ യോഹന്നാന്‍ സ്നാപകനെക്കുറിച്ചു തങ്ങളോടു പറഞ്ഞു എന്നു ശിഷ്യന്മാര്‍ ഗ്രഹിച്ചു. 14 ​അവര്‍ പുരുഷാരത്തിന്‍റെ അടുക്കല്‍ വന്നാറെ ഒരു മനുഷ്യന്‍ വന്നു അവന്‍റെ മുമ്പാകെ മുട്ടുകുത്തി: 15 കര്‍ത്താവേ, എന്‍റെ മകനോടു കരുണയുണ്ടാകേണമേ; അവന്‍ ചന്ദ്രരോഗം പിടിച്ചു പലപ്പോഴും തീയിലും പലപ്പോഴും വെള്ളത്തിലും വീണു വല്ലാത്ത കഷ്ടത്തിലായ്പോകുന്നു. 16 ഞാന്‍ അവനെ നിന്‍റെ ശീഷ്യന്മാരുടെ അടുക്കല്‍ കൊണ്ടുവന്നു; എന്നാല്‍ സൌഖ്യം വരുത്തുവാന്‍ അവര്‍ക്കു കഴിഞ്ഞില്ല എന്നു പറഞ്ഞു. 17 അതിന്നു യേശു: അവിശ്വാസവും കോട്ടവുമുള്ള തലമുറയേ, എത്രത്തോളം ഞാന്‍ നിങ്ങളോടു കൂടെ ഇരിക്കും? എത്രത്തോളം നിങ്ങളെ സഹിക്കും? അവനെ എന്‍റെ അടുക്കല്‍ കൊണ്ടുവരുവിന്‍ എന്നു ഉത്തരം പറഞ്ഞു. 18 യേശു ഭൂതത്തെ ശാസിച്ചു, അതു അവനെ വിട്ടുപോയി, ബാലന്നു ആ നാഴികമുതല്‍ സൌഖ്യംവന്നു. 19 പിന്നെ ശിഷ്യന്മാര്‍ സ്വകാര്യമായി യേശുവിന്‍റെ അടുക്കല്‍ വന്നു: ഞങ്ങള്‍ക്കു അതിനെ പുറത്താക്കിക്കൂടാഞ്ഞതു എന്തു എന്നു ചോദിച്ചു. 20 അവന്‍ അവരോടു: നിങ്ങളുടെ അല്പവിശ്വാസം നിമിത്തമത്രേ; 21 നിങ്ങള്‍ക്കു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ മലയോടുഇവിടെ നിന്നു അങ്ങോട്ടു നീങ്ങുക എന്നു പറഞ്ഞാല്‍ അതു നീങ്ങും; നിങ്ങള്‍ക്കു ഒന്നും അസാദ്ധ്യമാകയുമില്ല.[എങ്കിലും പ്രാര്‍ത്ഥനയാലും ഉപവാസത്താലുമല്ലാതെ ഈ ജാതി നീങ്ങിപ്പോകുന്നില്ല] എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. 22 ​അവര്‍ ഗലീലയില്‍ സഞ്ചരിക്കുമ്പോള്‍ യേശു അവരോടു: മനുഷ്യപുത്രന്‍ മനുഷ്യരുടെ കയ്യില്‍ ഏല്പിക്കപ്പെടുവാറായിരിക്കുന്നു. 23 അവര്‍ അവനെ കൊല്ലുകയും മൂന്നാം നാള്‍ അവന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കയും ചെയ്യും എന്നു പറഞ്ഞു; അവരോ ഏറ്റവും ദുഃഖിച്ചു. 24 ​അവര്‍ കഫര്‍ന്നഹൂമില്‍ എത്തിയാറെ ദ്വിദ്രഹ്മപ്പണം വാങ്ങുന്നവര്‍ പത്രൊസിന്‍റെ അടക്കല്‍ വന്നു: നിങ്ങളുടെ ഗുരു ദ്വിദ്രഹ്മപ്പണം കൊടുക്കുന്നില്ലയോ എന്നു ചോദിച്ചതിന്നു: ഉവ്വു എന്നു അവന്‍ പറഞ്ഞു. 25 അവന്‍ വീട്ടില്‍ വന്നപ്പോള്‍ യേശു അവനോടു: ശിമോനേ, നിനക്കു എന്തു തോന്നുന്നു? ഭൂമിയിലെ രാജാക്കന്മാര്‍ ചുങ്കമോ കരമോ ആരോടു വാങ്ങുന്നു? പുത്രന്മാരോടോ അന്യരോടോ” എന്നു മുന്നിട്ടു ചോദിച്ചതിന്നു: അന്യരോടു എന്നു അവന്‍ പറഞ്ഞു. 26 യേശു അവനോടു: എന്നാല്‍ പുത്രന്മാര്‍ ഒഴിവുള്ളവരല്ലോ. 27 എങ്കിലും നാം അവര്‍ക്കും ഇടര്‍ച്ച വരുത്താതിരിക്കേണ്ടതിന്നു നീ കടലിലേക്കു ചെന്നു ചൂണ്ടല്‍ ഇട്ടു ആദ്യം കിട്ടുന്ന മീനിനെ എടുക്ക; അതിന്‍റെ വായ് തുറക്കുമ്പോള്‍ ഒരു ചതുര്‍ദ്രഹ്മപ്പണം കാണും; അതു എടുത്തു എനിക്കും നിനക്കും വേണ്ടി കൊടുക്ക എന്നു പറഞ്ഞു.

Matthew 18

1 ​ആ നാഴികയില്‍ ശിഷ്യന്മാര്‍ യേശുവിന്‍റെ അടുക്കെ വന്നു. സ്വര്‍ഗ്ഗരാജ്യത്തില്‍ ഏറ്റവും വലിയവന്‍ ആര്‍ എന്നു ചോദിച്ചു. 2 അവന്‍ ഒരു ശിശുവിനെ അടുക്കെ വിളിച്ചു അവരുടെ നടുവില്‍ നിറുത്തി; 3 നിങ്ങള്‍ തിരിഞ്ഞു ശിശുക്കളെപ്പോലെ ആയ്‍വരുന്നില്ല എങ്കില്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. 4 ആകയാല്‍ ഈ ശിശുവിനെപ്പോലെ തന്നെത്താന്‍ താഴ്ത്തുന്നവന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ ഏറ്റവും വലിയവന്‍ ആകുന്നു. 5 ഇങ്ങിനെയുള്ള ശിശുവിനെ എന്‍റെ നാമത്തില്‍ കൈകൊള്ളുന്നവന്‍ എന്നെ കൈക്കൊള്ളുന്നു. 6 എന്നില്‍ വിശ്വസിക്കുന്ന ഈ ചെറിയവരില്‍ ഒരുത്തന്നു ആരെങ്കിലും ഇടര്‍ച്ച വരുത്തിയാലോ അവന്‍റെ കഴുത്തില്‍ വലിയോരു തിരിക്കല്ലു കെട്ടി അവനെ സമുദ്രത്തിന്‍റെ ആഴത്തില്‍ താഴ്ത്തിക്കളയുന്നതു അവന്നു നന്നു. 7 ഇടര്‍ച്ച ഹേതുവായി ലോകത്തിന്നു അയ്യോ കഷ്ടം; ഇടര്‍ച്ച വരുന്നതു ആവശ്യം തന്നേ; എങ്കിലും ഇടര്‍ച്ച വരുത്തുന്ന മനുഷ്യന്നു അയ്യോ കഷ്ടം. 8 നിന്‍റെ കയ്യോ കാലോ നിനക്കു ഇടര്‍ച്ച ആയാല്‍ അതിനെ വെട്ടി എറിഞ്ഞുകളക; രണ്ടു കയ്യും രണ്ടു കാലും ഉള്ളവനായി നിത്യാഗ്നിയില്‍ വീഴുന്നതിനെക്കാള്‍ അംഗഹീനനായിട്ടോ മുടന്തനായിട്ടോ ജീവനില്‍ കടക്കുന്നതു നിനക്കു നന്നു. 9 നിന്‍റെ കണ്ണു നിനക്കു ഇടര്‍ച്ച ആയാല്‍ അതിനെ ചൂന്നെടുത്തു എറിഞ്ഞുകളക; രണ്ടു കണ്ണുള്ളവനായി അഗ്നിനരകത്തില്‍ വീഴുന്നതിനെക്കാള്‍ ഒറ്റക്കണ്ണനായി ജീവനില്‍ കടക്കുന്നതു നിനക്കു നന്നു. 10 ഈ ചെറിയവരില്‍ ഒരുത്തനെ തുച്ഛീകരിക്കാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍വിന്‍ . 11 സ്വര്‍ഗ്ഗത്തില്‍ അവരുടെ ദൂതന്മാര്‍ സ്വര്‍ഗ്ഗസ്ഥനായ എന്‍റെ പിതാവിന്‍റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. 12 നിങ്ങള്‍ക്കു എന്തു തോന്നുന്നു? ഒരു മനുഷ്യന്നു നൂറു ആടു ഉണ്ടു എന്നിരിക്കട്ടെ; അവയില്‍ ഒന്നു തെറ്റി ഉഴന്നുപോയാല്‍ തൊണ്ണൂറ്റൊമ്പതിനെയും വിട്ടേച്ചു തെറ്റിപ്പോയതിനെ മലകളില്‍ ചെന്നു തിരയുന്നില്ലയോ? 13 അതിനെ കണ്ടെത്തിയാല്‍ തെറ്റിപ്പോകാത്ത തൊണ്ണൂറ്റമ്പതിലും അധികം അതിനെക്കുറിച്ചു സന്തോഷിക്കും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു. 14 അങ്ങനെതന്നേ ഈ ചെറിയവരില്‍ ഒരുത്തന്‍ നശിച്ചുപോകുന്നതു സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു ഇഷ്ടമല്ല. 15 ​നിന്‍റെ സഹോദരന്‍ നിന്നോടു പിഴെച്ചാല്‍ നീ ചെന്നു നീയും അവനും മാത്രം ഉള്ളപ്പോള്‍ കുറ്റം അവന്നു ബോധം വരുത്തുക; അവന്‍ നിന്‍റെ വാക്കു കേട്ടാല്‍ നീ സഹോദരനെ നേടി. 16 കേള്‍ക്കാഞ്ഞാലോ രണ്ടു മൂന്നു സാക്ഷികളുടെ വായാല്‍ സകല കാര്യവും ഉറപ്പാകേണ്ടതിന്നു ഒന്നു രണ്ടു പേരെ കൂട്ടിക്കൊണ്ടു ചെല്ലുക. 17 അവരെ കൂട്ടാക്കാഞ്ഞാല്‍ സഭയോടു അറിയിക്ക; സഭയെയും കൂട്ടാക്കാഞ്ഞാല്‍ അവന്‍ നിനക്കു പുറജാതിക്കാരനും ചുങ്കക്കാരനും എന്നപോലെ ഇരിക്കട്ടെ. 18 നിങ്ങള്‍ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നിങ്ങള്‍ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിഞ്ഞിരിക്കും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു. 19 ഭൂമിയില്‍വെച്ചു നിങ്ങളില്‍ രണ്ടുപേര്‍ യാചിക്കുന്ന ഏതു കാര്യത്തിലും ഐകമത്യപ്പെട്ടാല്‍ അതു സ്വര്‍ഗ്ഗസ്ഥനായ എന്‍റെ പിതാവിങ്കല്‍ നിന്നു അവര്‍ക്കും ലഭിക്കും; 20 രണ്ടോ മൂന്നോ പേര്‍ എന്‍റെ നാമത്തില്‍ കൂടിവരുന്നേടത്തൊക്കയും ഞാന്‍ അവരുടെ നടുവില്‍ ഉണ്ടു എന്നും ഞാന്‍ നിങ്ങളോടു പറയുന്നു. 21 ​അപ്പോള്‍ പത്രൊസ് അവന്‍റെ അടുക്കല്‍ വന്നു: കര്‍ത്താവേ, സഹോദരന്‍ എത്രവട്ടം എന്നോടു പിഴെച്ചാല്‍ ഞാന്‍ ക്ഷമിക്കേണം? ഏഴുവട്ടം മതിയോ എന്നു ചോദിച്ചു. 22 യേശു അവനോടു: ഏഴുവട്ടമല്ല, എഴു എഴുപതു വട്ടം എന്നു ഞാന്‍ നിന്നോടു പറയുന്നു എന്നു പറഞ്ഞു. 23 സ്വര്‍ഗ്ഗരാജ്യം തന്‍റെ ദാസന്മാരുമായി കണക്കു തീര്‍പ്പാന്‍ ഭാവിക്കുന്ന ഒരു രാജാവിനോടു സദൃശം. 24 അവന്‍ കണക്കു നോക്കിത്തുടങ്ങിയപ്പോള്‍ പതിനായിരം താലന്തു കടമ്പെട്ട ഒരുത്തനെ അവന്‍റെ അടുക്കല്‍ കൊണ്ടു വന്നു. 25 അവന്നു വീട്ടുവാന്‍ വകയില്ലായ്കയാല്‍ അവന്‍റെ യജമാനന്‍ അവനെയും ഭാര്യയെയും മക്കളെയും അവന്നുള്ളതൊക്കെയും വിറ്റു കടം തീര്‍പ്പാന്‍ കല്പിച്ചു. 26 അതു കൊണ്ടു ആ ദാസന്‍ വീണു അവനെ നമസ്കരിച്ചു: യജമാനനേ എന്നോടു ക്ഷമ തോന്നേണമേ; ഞാന്‍ സകലവും തന്നു തീര്‍ക്കാം എന്നു പറഞ്ഞു. 27 അപ്പോള്‍ ആ ദാസന്‍റെ യജമാനന്‍ മനസ്സലിഞ്ഞു അവനെ വിട്ടയച്ചു കടവും ഇളെച്ചുകൊടുത്തു. 28 ആ ദാസന്‍ പോകുമ്പോള്‍ തനിക്കു നൂറു വെള്ളിക്കാശു കടമ്പെട്ട ഒരു കൂട്ടുദാസനെ കണ്ടു തൊണ്ടെക്കു പിടിച്ചു ഞെക്കി: നിന്‍റെ കടം തീര്‍ക്കുക എന്നു പറഞ്ഞു. 29 അവന്‍റെ കൂട്ടുദാസന്‍: എന്നോടു ക്ഷമ തോന്നേണമേ; ഞാന്‍ തന്നു തീര്‍ക്കാം എന്നു അവനോടു അപേക്ഷിച്ചു. 30 എന്നാല്‍ അവന്‍ മനസ്സില്ലാതെ ഉടനെ ചെന്നു കടം വീട്ടുവോളം അവനെ തടവില്‍ ആക്കിച്ചു. 31 ഈ സംഭവിച്ചതു അവന്‍റെ കൂട്ടുദാസന്മാര്‍ കണ്ടിട്ടു വളരെ ദുഃഖിച്ചു, ചെന്നു സംഭവിച്ചതു ഒക്കെയും യജമാനനെ ബോധിപ്പിച്ചു. 32 യജമാനന്‍ അവനെ വിളിച്ചു: ദുഷ്ടദാസനേ, നീ എന്നോടു അപേക്ഷിക്കയാല്‍ ഞാന്‍ ആ കടം ഒക്കെയും ഇളെച്ചുതന്നുവല്ലോ. 33 എനിക്കു നിന്നോടു കരുണ തോന്നിയതുപോലെ നിനക്കും കൂട്ടുദാസനോടു കരുണ തോന്നേണ്ടതല്ലയോ എന്നു പറഞ്ഞു 34 അങ്ങനെ യജമാനന്‍ കോപിച്ചു, അവന്‍ കടമൊക്കെയും തീര്‍ക്കുംവോളം അവനെ ദണ്ഡിപ്പിക്കുന്നവരുടെ കയ്യില്‍ ഏല്പിച്ചു 35 നിങ്ങള്‍ ഓരോരുത്തന്‍ സഹോദരനോടു ഹൃദയപൂര്‍വം ക്ഷമിക്കാഞ്ഞാല്‍ സ്വര്‍ഗ്ഗസ്ഥനായ എന്‍റെ പിതാവു അങ്ങനെ തന്നേ നിങ്ങളോടും ചെയ്യും.

Matthew 19

1 ​ഈ വചനങ്ങളെ പറഞ്ഞു തീര്‍ന്നിട്ടു യേശു ഗലീല വിട്ടു, 2 യോര്‍ദ്ദാന്നക്കരെ യെഹൂദ്യദേശത്തിന്‍റെ അതിരോളം ചെന്നു, വളരെ പുരുഷാരം അവനെ പിന്‍ ചെന്നു: അവന്‍ അവിടെവെച്ചു അവരെ സൌഖ്യമാക്കി. 3 ​പരീശന്മാര്‍ അവന്‍റെ അടുക്കല്‍ വന്നു: ഏതു കാരണം ചൊല്ലിയും ഭാര്യയെ ഉപേക്ഷിക്കുന്നതു വിഹിതമോ എന്നു അവനെ പരീക്ഷിച്ചുചോദിച്ചു. 4 അതിന്നു അവന്‍: സൃഷ്ടിച്ചവന്‍ ആദിയില്‍ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു എന്നും, 5 അതു നിമിത്തം മനുഷ്യന്‍ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായി തീരും എന്നു അരുളിച്ചെയ്തു എന്നും നിങ്ങള്‍ വായിച്ചിട്ടില്ലയോ? 6 അതുകൊണ്ടു അവര്‍ മേലാല്‍ രണ്ടല്ല, ഒരു ദേഹമത്രേ; ആകയാല്‍ ദൈവം യോജിപ്പിച്ചതിനെ മനുഷ്യന്‍ വേര്‍പിരിക്കരുതു എന്നു ഉത്തരം പറഞ്ഞു. 7 അവര്‍ അവനോടു: എന്നാല്‍ ഉപേക്ഷണപത്രം കൊടുത്തിട്ടു അവളെ ഉപേക്ഷിപ്പാന്‍ മോശെ കല്പിച്ചതു എന്തു എന്നു ചോദിച്ചു. 8 അവന്‍ അവരോടു: നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമത്രെ ഭാര്യമാരെ ഉപേക്ഷിപ്പാന്‍ മോശെ അനുവദിച്ചതു; ആദിയില്‍ അങ്ങനെയല്ലായിരുന്നു. 9 ഞാനോ നിങ്ങളോടു പറയുന്നതു: പരസംഗം നിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവന്‍ വ്യഭിചാരം ചെയ്യുന്നു; ഉപേക്ഷിക്കപ്പെട്ടവളെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു. 10 ശിഷ്യന്മാര്‍ അവനോടു: സ്ത്രീയെ സംബന്ധിച്ചു മനുഷ്യന്‍റെ അവസ്ഥ ഇങ്ങനെ എങ്കില്‍ വിവാഹം കഴിക്കുന്നതു നന്നല്ല എന്നു പറഞ്ഞു. 11 അവന്‍ അവരോടു: വരം ലഭിച്ചവര്‍ അല്ലാതെ എല്ലാവരും ഈ വചനം ഗ്രഹിക്കുന്നില്ല. 12 അമ്മയുടെ ഗര്‍ഭത്തില്‍നിന്നു ഷണ്ഡന്മാരായി ജനിച്ചവര്‍ ഉണ്ടു; മനുഷ്യര്‍ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരും ഉണ്ടു; സ്വര്‍ഗ്ഗരാജ്യംനിമിത്തം തങ്ങളെത്തന്നേ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരും ഉണ്ടു; ഗ്രഹിപ്പാന്‍ കഴിയുന്നവന്‍ ഗ്രഹിക്കട്ടെ എന്നു പറഞ്ഞു. 13 ​അവന്‍ കൈവെച്ചു പ്രാര്‍ത്ഥിക്കേണ്ടതിന്നു ചിലര്‍ ശിശുക്കളെ അവന്‍റെ അടുക്കല്‍ കൊണ്ടുവന്നു; ശിഷ്യന്മാര്‍ അവരെ വിലക്കി. 14 യേശുവോ: ശിശുക്കളെ എന്‍റെ അടുക്കല്‍ വരുവാന്‍ വിടുവിന്‍; അവരെ തടുക്കരുതു; സ്വര്‍ഗ്ഗരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ എന്നു പറഞ്ഞു. 15 അങ്ങനെ അവന്‍ അവരുടെ മേല്‍ കൈവെച്ചു പിന്നെ അവിടെ നിന്നു യാത്രയായി. 16 ​അനന്തരം ഒരുത്തന്‍ വന്നു അവനോടു: ഗുരോ, നിത്യജീവനെ പ്രാപിപ്പാന്‍ ഞാന്‍ എന്തു നന്മ ചെയ്യേണം എന്നു ചോദിച്ചതിന്നു 17 അവന്‍: എന്നോടു നന്മയെക്കുറിച്ചു ചോദിക്കുന്നതു എന്തു? നല്ലവന്‍ ഒരുത്തനേ ഉള്ളു. ജീവനില്‍ കടപ്പാന്‍ ഇച്ഛിക്കുന്നു എങ്കില്‍ കല്പനകളെ പ്രമാണിക്ക എന്നു അവനോടു പറഞ്ഞു. 18 ഏവ എന്നു അവന്‍ ചോദിച്ചതിന്നു യേശു: കുല ചെയ്യരുതു, വ്യഭിചാരം ചെയ്യരുതു, മോഷ്ടിക്കരുതു, കള്ളസ്സാക്‍ഷ്യം പറയരുതു; 19 അപ്പനെയും അമ്മയെയും ബഹുമാനിക്ക; കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്ക എന്നിവ തന്നേ എന്നു പറഞ്ഞു. 20 യൌവനക്കാരന്‍ അവനോടു: ഇവ ഒക്കെയും ഞാന്‍ പ്രമാണിച്ചു പോരുന്നു; ഇനി കുറവുള്ളതു എന്തു എന്നു പറഞ്ഞു. 21 യേശു അവനോടു: സല്‍ഗുണപൂര്‍ണ്ണന്‍ ആകുവാന്‍ ഇച്ഛിക്കുന്നു എങ്കില്‍ നീ ചെന്നു നിനക്കുള്ളതു വിറ്റു ദരിദ്രര്‍ക്കു കൊടുക്ക; എന്നാല്‍ സ്വര്‍ഗ്ഗത്തില്‍ നിനക്കു നിക്ഷേപം ഉണ്ടാകും;പിന്നെ വന്നു എന്നെ അനുഗമിക്ക” എന്നു പറഞ്ഞു. 22 യൌവനക്കാരന്‍ വളരെ സമ്പത്തുള്ളവനാകയാല്‍ ഈ വചനം കേട്ടിട്ടു ദുഃഖിച്ചു പൊയ്ക്കളഞ്ഞു. 23 ​യേശു തന്‍റെ ശിഷ്യന്മാരോടു: ധനവാന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കുന്നതു പ്രയാസം തന്നേ എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു. 24 ധനവാന്‍ ദൈവരാജ്യത്തില്‍ കടക്കുന്നതിനെക്കാള്‍ ഒട്ടകം സൂചിക്കുഴയൂടെ കടക്കുന്നതു എളുപ്പം എന്നും ഞാന്‍ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. 25 അതുകേട്ടു ശിഷ്യന്മാര്‍ ഏറ്റവും വിസ്മയിച്ചു: എന്നാല്‍ രക്ഷിക്കപ്പെടുവാന്‍ ആര്‍ക്കും കഴിയും എന്നു പറഞ്ഞു. 26 യേശു അവരെ നോക്കി: അതു മനുഷ്യര്‍ക്കും അസാദ്ധ്യം എങ്കിലും ദൈവത്തിന്നു സകലവും സാദ്ധ്യം” എന്നു പറഞ്ഞു. 27 പത്രൊസ് അവനോടുഞങ്ങള്‍ സകലവും വിട്ടു നിന്നെ അനുഗമിച്ചുവല്ലോ; ഞങ്ങള്‍ക്കു എന്തു കിട്ടും എന്നു ചോദിച്ചു. 28 യേശു അവരോടു പറഞ്ഞതു: എന്നെ അനുഗമിച്ചിരിക്കുന്ന നിങ്ങള്‍ പുനര്‍ജ്ജനനത്തില്‍ മനുഷ്യപുത്രന്‍ തന്‍റെ മഹത്വത്തിന്‍റെ സിംഹാസനത്തില്‍ ഇരിക്കുമ്പോള്‍ നിങ്ങളും പന്ത്രണ്ടു സിംഹാസനത്തില്‍ ഇരുന്നു യിസ്രായേല്‍ ഗോത്രം പന്ത്രണ്ടിന്നും ന്യായം വിധിക്കും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു. 29 എന്‍റെ നാമംനിമിത്തം വീടുകളെയോ സഹോദരന്മാരെയോ സഹോദരികളെയോ അപ്പനെയോ അമ്മയെയോ മക്കളെയോ നിലങ്ങളെയോ വിട്ടു കളഞ്ഞവന്നു എല്ലാം നൂറുമടങ്ങു ലഭിക്കും; അവന്‍ നിത്യജീവനെയും അവകാശമാക്കും. 30 എങ്കിലും മുമ്പന്മാര്‍ പലര്‍ പിമ്പന്മാരും പിമ്പന്മാര്‍ മുമ്പന്മാരും ആകും.

Matthew 20

1 സ്വര്‍ഗ്ഗരാജ്യം തന്‍റെ മുന്തിരിത്തോട്ടത്തില്‍ വേലക്കാരെ വിളിച്ചാക്കേണ്ടതിന്നു പുലര്‍ച്ചെക്കു പുറപ്പെട്ട വീട്ടുടയവനോടു സദൃശം. 2 വേലക്കാരോടു അവന്‍ ദിവസത്തേക്കു ഔരോ വെള്ളിക്കാശു പറഞ്ഞൊത്തിട്ടു, അവരെ മുന്തിരിത്തോട്ടത്തില്‍ അയച്ചു. 3 മൂന്നാം മണിനേരത്തും പുറപ്പെട്ടു, മറ്റു ചിലര്‍ ചന്തയില്‍ മിനക്കെട്ടു നിലക്കുന്നതു കണ്ടു 4 നിങ്ങളും മുന്തിരിത്തോട്ടത്തില്‍ പോകുവിന്‍ ; ന്യായമായതു തരാം എന്നു അവരോടു പറഞ്ഞു; അവര്‍ പോയി. 5 അവന്‍ ആറാം മണിനേരത്തും ഒമ്പതാം മണി നേരത്തും ചെന്നു അങ്ങനെ തന്നേ ചെയ്തു. 6 പതിനൊന്നാം മണി നേരത്തും ചെന്നു, മറ്റു ചിലര്‍ നിലക്കുന്നതു കണ്ടിട്ടു; നിങ്ങള്‍ ഇവിടെ പകല്‍ മുഴുവന്‍ മിനക്കെട്ടു നിലക്കുന്നതു എന്തു എന്നു ചോദിച്ചു. 7 ഞങ്ങളെ ആരും കൂലിക്കു വിളിക്കായ്കകൊണ്ടത്രേ എന്നു അവര്‍ പറഞ്ഞപ്പോള്‍നിങ്ങളും മുന്തിരിത്തോട്ടത്തിലേക്കു ചെല്ലുവിന്‍ എന്നു അവരോടു പറഞ്ഞു. 8 സന്ധ്യയായപ്പോള്‍ മുന്തിരിത്തോട്ടത്തിന്‍റെ ഉടയവന്‍ തന്‍റെ വിചാരകനോടു: വേലക്കാരെ വിളിച്ചു, പിമ്പന്മാര്‍ തുടങ്ങി മുമ്പന്മാര്‍വരെ അവര്‍ക്കും കൂലി കൊടുക്ക എന്നു പറഞ്ഞു. 9 അങ്ങനെ പതിനൊന്നാം മണിനേരത്തു വന്നവര്‍ ചെന്നു ഓരോ വെള്ളിക്കാശു വാങ്ങി. 10 മുമ്പന്മാര്‍ വന്നപ്പോള്‍ തങ്ങള്‍ക്കു അധികം കിട്ടും എന്നു നിരൂപിച്ചു; അവര്‍ക്കും ഓരോ വെള്ളിക്കാശു കിട്ടി. 11 അതു വാങ്ങീട്ടു അവര്‍ വീട്ടുടയവന്‍റെ നേരെ പിറുപിറുത്തു 12 ഈ പിമ്പന്മാര്‍ ഒരു മണിനേരം മാത്രം വേല ചെയ്തിട്ടും നീ അവരെ പകലത്തെ ഭാരവും വെയിലും സഹിച്ച ഞങ്ങളോടു സമമാക്കിയല്ലോ എന്നു പറഞ്ഞു. 13 അവരില്‍ ഒരുത്തനോടു അവന്‍ ഉത്തരം പറഞ്ഞതു: സ്നേഹിതാ, ഞാന്‍ നിന്നോടു അന്യായം ചെയ്യുന്നില്ല; നീ എന്നോടു ഒരു പണം പറഞ്ഞൊത്തില്ലയോ? 14 നിന്‍റേതു വാങ്ങി പൊയ്ക്കൊള്‍ക; നിനക്കു തന്നതുപോലെ ഈ പിമ്പന്നും കൊടുപ്പാന്‍ എനിക്കു മനസ്സു. 15 എനിക്കുള്ളതിനെക്കൊണ്ടു മനസ്സുപോലെ ചെയ്‍വാന്‍ എനിക്കു ന്യായമില്ലയോ? ഞാന്‍ നല്ലവന്‍ ആകകൊണ്ടു നിന്‍റെ കണ്ണു കടിക്കുന്നുവോ? 16 ഇങ്ങനെ പിമ്പന്മാര്‍ മുമ്പന്മാരും മുമ്പന്മാര്‍ പിമ്പന്മാരും ആകും. 17 ​യേശു യെരൂശലേമിലേക്കു യാത്രചെയ്യുമ്പോള്‍ പന്ത്രണ്ടു ശിഷ്യന്മാരെയും വേറിട്ടു കൂട്ടിക്കൊണ്ടു വഴിയില്‍വെച്ചു അവരോടു പറഞ്ഞതു: 18 നാം യെരൂശലേമിലേക്കു പോകുന്നുവല്ലോ; അവിടെ മനുഷ്യപുത്രന്‍ മഹാപുരോഹിതന്മാര്‍ക്കും ശാസ്ത്രിമാര്‍ക്കും ഏല്പിക്കപ്പെടും; 19 അവര്‍ അവന്നു മരണശിക്ഷ കല്പിച്ചു, പരിഹസിപ്പാനും തല്ലുവാനും ക്രൂശിപ്പാനും അവനെ ജാതികള്‍ക്കു ഏല്പിക്കും; എന്നാല്‍ മൂന്നാം നാള്‍ അവന്‍ ഉയിര്‍ത്തെഴുന്നേലക്കും. 20 ​അന്നു സെബെദിപുത്രന്മാരുടെ അമ്മ പുത്രന്മാരുമായി അവന്‍റെ അടുക്കെ വന്നു നമസ്ക്കരിച്ചു അവനോടു ഒരു അപേക്ഷ കഴിച്ചു. 21 നിനക്കു എന്തു വേണം എന്നു അവന്‍ അവളോടു ചോദിച്ചു. അവള്‍ അവനോടുഈ എന്‍റെ പുത്രന്മാര്‍ ഇരുവരും നിന്‍റെ രാജ്യത്തില്‍ ഒരുത്തന്‍ നിന്‍റെ വലത്തും ഒരുത്തന്‍ ഇടത്തും ഇരിപ്പാന്‍ അരുളിച്ചെയ്യേണമേ എന്നു പറഞ്ഞു. 22 അതിന്നു ഉത്തരമായി യേശു: നിങ്ങള്‍ യാചിക്കുന്നതു ഇന്നതു എന്നു നിങ്ങള്‍ അറിയുന്നില്ല; ഞാന്‍ കുടിപ്പാനിരിക്കുന്ന പാനപാത്രം കുടിപ്പാന്‍ നിങ്ങള്‍ക്കു കഴിയുമോ” എന്നു ചോദിച്ചു. കഴിയും എന്നു അവര്‍ പറഞ്ഞു. 23 അവന്‍ അവരോടു: എന്‍റെ പാനപാത്രം നിങ്ങള്‍ കുടിക്കും നിശ്ചയം; എങ്കിലും എന്‍റെ വലത്തും ഇടത്തും ഇരിപ്പാന്‍ വരം നലകുന്നതു എന്‍റേതല്ല; എന്‍റെ പിതാവു ആര്‍ക്കു ഒരുക്കിയിരിക്കുന്നുവോ അവര്‍ക്കും കിട്ടും എന്നു പറഞ്ഞു. 24 ശേഷം പത്തുപേര്‍ അതു കേട്ടിട്ടു ആ രണ്ടു സഹോദരന്മാരോടു നീരസപ്പെട്ടു. 25 യേശുവോ അവരെ അടുക്കെ വിളിച്ചു: ജാതികളുടെ അധിപന്മാര്‍ അവരില്‍ കര്‍ത്തൃത്വം ചെയ്യുന്നു എന്നും മഹത്തുക്കള്‍ അവരുടെമേല്‍ അധികാരം നടത്തുന്നു എന്നും നിങ്ങള്‍ അറിയുന്നു. 26 നിങ്ങളില്‍ അങ്ങനെ അരുതു; നിങ്ങളില്‍ മഹാന്‍ ആകുവാന്‍ ഇച്ഛിക്കുന്നവനെല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരന്‍ ആകേണം. 27 നിങ്ങളില്‍ ഒന്നാമന്‍ ആകുവാന്‍ ഇചഛിക്കുന്നവനെല്ലാം നിങ്ങളുടെ ദാസന്‍ ആകേണം. 28 മനുഷ്യപുത്രന്‍ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകര്‍ക്കും വേണ്ടി തന്‍റെ ജീവനെ മറുവിലയായി കൊടുപ്പാനും വന്നതുപോലെ തന്നേ എന്നു പറഞ്ഞു. 29 ​അവര്‍ യെരീഹോവില്‍ നിന്നു പുറപ്പെട്ടപ്പോള്‍ വലിയോരു പുരുഷാരം അവനെ അനുഗമിച്ചു. 30 അപ്പോള്‍ വഴിയരികെ ഇരിക്കുന്ന രണ്ടു കുരുടന്മാര്‍ യേശു കടന്നുപോകുന്നതു കേട്ടു: കര്‍ത്താവേ, ദാവീദ് പുത്രാ, ഞങ്ങളോടു കുരുണതോന്നേണമേ എന്നു നിലവിളിച്ചു. 31 മിണ്ടാതിരിപ്പാന്‍ പുരുഷാരം അവരെ ശാസിച്ചപ്പോള്‍ അവര്‍ കര്‍ത്താവേ, ദാവീദ് പുത്രാ, ഞങ്ങളോടു കരുണ തോന്നേണമേ എന്നു അധികം നിലവിളിച്ചു. 32 യേശു നിന്നു അവരെ വിളിച്ചു: ഞാന്‍ നിങ്ങള്‍ക്കു എന്തു ചെയ്യേണമെന്നു നിങ്ങള്‍ ഇച്ഛിക്കുന്നു എന്നു ചോദിച്ചു. 33 കര്‍ത്താവേ, ഞങ്ങള്‍ക്കു കണ്ണു തുറന്നുകിട്ടേണം എന്നു അവര്‍ പറഞ്ഞു. 34 യേശു മനസ്സലിഞ്ഞു അവരുടെ കണ്ണു തൊട്ടു; ഉടനെ അവര്‍ കാഴ്ച പ്രാപിച്ചു, അവനെ അനുഗമിച്ചു.

Matthew 21

1 ​അനന്തരം അവര്‍ യെരൂശലേമിനോടു സമീപിച്ചു ഒലിവ്‌മലയരികെ ബേത്ത്ഫഗയില്‍ എത്തിയപ്പോള്‍, യേശു രണ്ടു ശിഷ്യന്മാരെ അയച്ചു: 2 നിങ്ങള്‍ക്കു എതിരെയുള്ള ഗ്രാമത്തില്‍ ചെല്ലുവിന്‍; അവിടെ കെട്ടിയിരിക്കുന്ന ഒരു പെണ്കഴുതയെയും അതിന്‍റെ കുട്ടിയെയും നിങ്ങള്‍ ഉടനെ കാണും; അവയെ അഴിച്ചു കൊണ്ടുവരുവിന്‍ . 3 നിങ്ങളോടു ആരാനും വല്ലതും പറഞ്ഞാല്‍: കര്‍ത്താവിന്നു ഇവയെക്കൊണ്ടു ആവശ്യം ഉണ്ടു എന്നു പറവിന്‍; തല്‍ക്ഷണം അവന്‍ അവയെ അയയക്കും എന്നു പറഞ്ഞു. 4 ​“സീയോന്‍ പുത്രിയോടു: ഇതാ, നിന്‍റെ രാജാവു സൌമ്യനായി കഴുതപ്പുറത്തും വാഹനമൃഗത്തിന്‍റെ കുട്ടിയുടെ പുറത്തും കയറി നിന്‍റെ അടുക്കല്‍ വരുന്നു എന്നു പറവിന്‍ ” 5 എന്നിങ്ങനെ പ്രവാചകന്‍ മുഖാന്തരം അരുളിചെയ്തതിന്നു നിവൃത്തിവരുവാന്‍ ഇതു സംഭവിച്ചു. 6 ശിഷ്യന്മാര്‍ പുറപ്പെട്ടു യേശു കല്പിച്ചതുപോലെ ചെയ്തു, 7 കഴുതയെയും കുട്ടിയെയും കൊണ്ടുവന്നു തങ്ങളുടെ വസ്ത്രം അവയുടെ മേല്‍ ഇട്ടു; അവന്‍ കയറി ഇരുന്നു. 8 പുരുഷാരം മിക്കതും തങ്ങളുടെ വസ്ത്രം വഴിയില്‍ വിരിച്ചു: മറ്റു ചിലര്‍ വൃകഷങ്ങളില്‍ നിന്നു കൊമ്പു വെട്ടി വഴിയില്‍ വിതറി. 9 മുന്നും പിന്നും നടന്ന പുരുഷാരം: ദാവീദ് പുത്രന്നു ഹോശന്നാ; കര്‍ത്താവിന്‍റെ നാമത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവന്‍ ; അത്യുന്നതങ്ങളില്‍ ഹോശന്നാ എന്നു ആര്‍ത്തുകൊണ്ടിരുന്നു. 10 അവന്‍ യെരൂശലേമില്‍ കടന്നപ്പോള്‍ നഗരം മുഴുവനും ഇളകി: ഇവന്‍ ആര്‍ എന്നു പറഞ്ഞു. 11 ഇവന്‍ ഗലീലയിലെ നസറെത്തില്‍നിന്നുള്ള പ്രവാചകനായ യേശു എന്നു പുരുഷാരം പറഞ്ഞു. 12 ​യേശു ദൈവലായത്തില്‍ ചെന്നു, ദൈവാലയത്തില്‍ വില്‍ക്കുന്നവരെയും കൊള്ളുന്നവരെയും എല്ലാം പുറത്താക്കി, പൊന്‍ വാണിഭക്കാരുടെ മേശകളെയും പ്രാവുകളെ വിലക്കുന്നവരുടെ പീഠങ്ങളെയും മറിച്ചു കളഞ്ഞു അവരോടു: 13 എന്‍റെ ആലയം പ്രാര്‍ത്ഥാനാലയം എന്നു വിളിക്കപ്പെടും എന്നു എഴുതിയിരിക്കുന്നു; നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തിര്‍ക്കുന്നു എന്നു പറഞ്ഞു. 14 കുരുടന്മാരും മുടന്തന്മാരും ദൈവാലയത്തില്‍ അവന്‍റെ അടുക്കല്‍ വന്നു; അവന്‍ അവരെ സൌഖ്യമാക്കി. 15 എന്നാല്‍ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവന്‍ ചെയ്ത അത്ഭുതങ്ങളെയും ദാവീദ് പുത്രന്നു ഹോശന്നാ എന്നു ദൈവാലയത്തില്‍ ആര്‍ക്കുന്ന ബാലന്മാരെയും കണ്ടിട്ടു നീരസപ്പെട്ടു; 16 ഇവര്‍ പറയുന്നതു കേള്‍ക്കുന്നുവോ എന്നു അവനോടു ചോദിച്ചു. യേശു അവരോടു: ഉവ്വു; ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായില്‍ നിന്നു നീ പുകഴ്ച ഒരുക്കിയിരിക്കുന്നു എന്നുള്ളതു നിങ്ങള്‍ ഒരിക്കലും വായിച്ചിട്ടല്ലയോ എന്നു ചോദിച്ചു. 17 പിന്നെ അവരെ വിട്ടു നഗരത്തില്‍ നിന്നു പുറപ്പെട്ടു ബെഥാന്യയില്‍ ചെന്നു അവിടെ രാത്രി പാര്‍ത്തു. 18 ​രാവിലെ അവന്‍ നഗരത്തിലേക്കു മടങ്ങിപ്പോകുന്ന സമയം വിശന്നിട്ടു വഴിയരികെ ഒരു അത്തിവൃക്ഷം കണ്ടു 19 അടുക്കെ ചെന്നു, അതില്‍ ഇലയല്ലാതെ ഒന്നും കാണായ്കയാല്‍: ഇനി നിന്നില്‍ ഒരുനാളും ഫലം ഉണ്ടാകാതെ പോകട്ടെ എന്നു അതിനോടു പറഞ്ഞു; ക്ഷണത്തില്‍ അത്തി ഉണങ്ങിപ്പോയി. 20 ശിഷ്യന്മാര്‍ അതു കണ്ടാറെ: അത്തി ഇത്ര ക്ഷണത്തില്‍ ഉണങ്ങിപ്പോയതു എങ്ങനെ എന്നു പറഞ്ഞു ആശ്ചര്യപ്പെട്ടു. 21 അതിന്നു യേശു: നിങ്ങള്‍ സംശയിക്കാതെ വിശ്വാസം ഉള്ളവരായാല്‍ ഈ അത്തിയോടു ചെയ്തതു നിങ്ങളും ചെയ്യും; എന്നു മാത്രമല്ല, ഈ മലയോടു: നീങ്ങി കടലിലേക്കു ചാടിപ്പോക എന്നു പറഞ്ഞാല്‍ അതും സംഭവിക്കും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു. 22 നിങ്ങള്‍ വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ എന്തു യാചിച്ചാലും നിങ്ങള്‍ക്കു ലഭിക്കും എന്നു ഉത്തരം പറഞ്ഞു. 23 ​അവന്‍ ദൈവാലയത്തില്‍ ചെന്നു ഉപദേശിക്കുമ്പോള്‍ മഹാപുരോഹിതന്മാരും ജനത്തിന്‍റെ മൂപ്പന്മാരും അവന്‍റെ അടുക്കല്‍ വന്നു: നീ എന്തു അധികാരം കൊണ്ടു ഇതു ചെയ്യുന്നു? ഈ അധികാരം നിനക്കു തന്നതു ആര്‍ എന്നു ചോദിച്ചു. 24 യേശു അവരോടു ഉത്തരം പറഞ്ഞതു: ഞാനും നിങ്ങളോടു ഒരു വാക്കു ചോദിക്കും; അതു നിങ്ങള്‍ എന്നോടു പറഞ്ഞാല്‍ എന്തു അധികാരം കൊണ്ടു ഞാന്‍ ഇതു ചെയ്യുന്നു എന്നുള്ളതു ഞാനും നിങ്ങളോടു പറയും. 25 യോഹന്നാന്‍റെ സ്നാനം എവിടെ നിന്നു? സ്വര്‍ഗ്ഗത്തില്‍നിന്നോ മനുഷ്യരില്‍ നിന്നോ? അവര്‍ തമ്മില്‍ ആലോചിച്ചു: സ്വര്‍ഗ്ഗത്തില്‍ നിന്നു എന്നു പറഞ്ഞാല്‍, പിന്നെ നിങ്ങള്‍ അവനെ വിശ്വസിക്കാഞ്ഞതു എന്തു എന്നു അവന്‍ നമ്മോടു ചോദിക്കും; 26 മനുഷ്യരില്‍ നിന്നു എന്നു പറഞ്ഞാലോ, നാം പുരുഷാരത്തെ ഭയപ്പെടുന്നു; എല്ലാവരും യോഹന്നാനെ പ്രവാചകന്‍ എന്നല്ലോ എണ്ണുന്നതു എന്നു പറഞ്ഞു. 27 അങ്ങനെ അവര്‍ യേശുവിനോടു: ഞങ്ങള്‍ക്കു അറിഞ്ഞുകൂടാ എന്നു ഉത്തരം പറഞ്ഞു. അവന്‍ അവരോടു പറഞ്ഞതു: എന്നാല്‍ ഞാന്‍ ഇതു എന്തു അധികാരംകൊണ്ടു ചെയ്യുന്നു എന്നുള്ളതു ഞാനും നിങ്ങളോടു പറയുന്നില്ല. 28 എങ്കിലും നിങ്ങള്‍ക്കു എന്തു തോന്നുന്നു? ഒരു മനുഷ്യന്നു രണ്ടു പുത്രന്മാര്‍ ഉണ്ടായിരുന്നു; അവന്‍ ഒന്നാമത്തവന്‍റെ അടുക്കല്‍ ചെന്നു: മകനേ ഇന്നു എന്‍റെ മുന്തിരിത്തോട്ടത്തില്‍ പോയി വേല ചെയ്ക എന്നു പറഞ്ഞു. 29 എനിക്കു മനസ്സില്ല എന്നു അവന്‍ ഉത്തരം പറഞ്ഞു; എങ്കിലും പിന്നത്തേതില്‍ അനുതപിച്ചു അവന്‍ പോയി. 30 രണ്ടാമത്തവന്‍റെ അടുക്കല്‍ അവന്‍ ചെന്നു അങ്ങനെ തന്നേ പറഞ്ഞപ്പോള്‍: ഞാന്‍ പോകാം അപ്പാ എന്നു അവന്‍ ഉത്തരം പറഞ്ഞു; പോയില്ലതാനും. 31 ഈ രണ്ടുപേരില്‍ ആര്‍ ആകുന്നു അപ്പന്‍റെ ഇഷ്ടം ചെയ്തതു? ഒന്നാമത്തവന്‍ എന്നു അവര്‍ പറഞ്ഞു. യേശു അവരോടു പറഞ്ഞതു: ചുങ്കക്കാരും വേശ്യമാരും നിങ്ങള്‍ക്കു മുമ്പായി ദൈവരാജ്യത്തില്‍ കടക്കുന്നു എന്നു സത്യമായിട്ടു ഞാന്‍ നിങ്ങളോടു പറയുന്നു. 32 യോഹന്നാന്‍ നീതിമാര്‍ഗ്ഗം ഉപദേശിച്ചുകൊണ്ടു നിങ്ങളുടെ അടുക്കല്‍ വന്നു: നിങ്ങള്‍ അവനെ വിശ്വസിച്ചില്ല; എന്നാല്‍ ചുങ്കക്കാരും വേശ്യമാരും അവനെ വിശ്വസിച്ചു; അതു കണ്ടിട്ടും നിങ്ങള്‍ അവനെ വിശ്വസിപ്പാന്‍ തക്കവണ്ണം പിന്നത്തേതില്‍ അനുതപിച്ചില്ല. 33 ​മറ്റൊരു ഉപമ കേള്‍പ്പിന്‍ . ഗൃഹസ്ഥനായോരു മനുഷ്യന്‍ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി, അതിന്നു വേലികെട്ടി, അതില്‍ ചക്കു കുഴിച്ചിട്ടു ഗോപുരവും പണിതു; പിന്നെ കുടിയാന്മാരെ പാട്ടത്തിന്നു ഏല്പിച്ചിട്ടു പരദേശത്തുപോയി. 34 ഫലകാലം സമീപിച്ചപ്പോള്‍ തനിക്കുള്ള അനുഭവം വാങ്ങേണ്ടതിന്നു അവന്‍ ദാസന്മാരെ കുടിയാന്മാരുടെ അടുക്കല്‍ അയച്ചു. 35 കുടിയാന്മാരോ അവന്‍റെ ദാസന്മാരെ പിടിച്ചു, ഒരുവനെ തല്ലി, ഒരുവനെ കൊന്നു, മറ്റൊരുവനെ കല്ലെറിഞ്ഞു. 36 അവന്‍ പിന്നെയും മുമ്പിലത്തേതിലും അധികം ദാസന്മാരെ അയച്ചു; അവരോടും അവര്‍ അങ്ങനെ തന്നേ ചെയ്തു. 37 ഒടുവില്‍ അവന്‍: എന്‍റെ മകനെ അവര്‍ ശങ്കിക്കും എന്നു പറഞ്ഞു, മകനെ അവരുടെ അടുക്കല്‍ അയച്ചു. 38 മകനെ കണ്ടിട്ടു കുടിയാന്മാര്‍: ഇവന്‍ അവകാശി; വരുവിന്‍ , നാം അവനെ കൊന്നു അവന്‍റെ അവകാശം കൈവശമാക്കുക എന്നു തമ്മില്‍ പറഞ്ഞു, 39 അവനെ പിടിച്ചു തോട്ടത്തില്‍നിന്നു പുറത്താക്കി കൊന്നു കളഞ്ഞു. 40 ആകയാല്‍ മുന്തിരിത്തോട്ടത്തിന്‍റെ ഉടയവന്‍ വരുമ്പോള്‍ ആ കുടിയാന്മാരോടു എന്തു ചെയ്യും?” 41 അവന്‍ ആ വല്ലാത്തവരെ വല്ലാതെ നിഗ്രഹിച്ചു തക്കസമയത്തു അനുഭവം കൊടുക്കുന്ന വേറെ കുടിയാന്മാര്‍ക്കും തോട്ടം ഏല്പിക്കും എന്നു അവര്‍ അവനോടു പറഞ്ഞു. 42 യേശു അവരോടു: “വീടുപണിയുന്നവര്‍ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായി തീര്‍ന്നിരിക്കുന്നു; ഇതു കര്‍ത്താവിനാല്‍ സംഭവിച്ചു നമ്മുടെ ദൃഷ്ടിയില്‍ ആശ്ചര്യവുമായിരിക്കുന്നു” എന്നു നിങ്ങള്‍ തിരുവെഴുത്തുകളില്‍ ഒരിക്കലും വായിച്ചിട്ടില്ലയോ? 43 അതുകൊണ്ടു ദൈവരാജ്യം നിങ്ങളുടെ പക്കല്‍നിന്നു എടുത്തു അതിന്‍റെ ഫലം കൊടുക്കുന്ന ജാതിക്കു കൊടുക്കും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. 44 ഈ കല്ലിന്മേല്‍ വീഴുന്നവന്‍ തകര്‍ന്നുപോകും; അതു ആരുടെ മേല്‍ എങ്കിലും വീണാല്‍ അവനെ ധൂളിപ്പിക്കും എന്നു പറഞ്ഞു. 45 അവന്‍റെ ഉപമകളെ മഹാപുരോഹിതന്മാരും പരീശരും കേട്ടിട്ടു, തങ്ങളെക്കൊണ്ടു പറയുന്നു എന്നു അറിഞ്ഞു, 46 അവനെ പിടിപ്പാന്‍ അന്വേഷിച്ചു; എന്നാല്‍ പുരുഷാരം അവനെ പ്രവാചകന്‍ എന്നു എണ്ണുകകൊണ്ടു അവരെ ഭയപ്പെട്ടു.

Matthew 22

1 ​യേശു പിന്നെയും അവരോടു ഉപമകളായി പ്രസ്താവിച്ചതെന്തെന്നാല്‍: 2 സ്വര്‍ഗ്ഗരാജ്യം തന്‍റെ പുത്രന്നു വേണ്ടി കല്യാണസദ്യ കഴിച്ച ഒരു രാജാവിനോടു സദൃശം. 3 അവന്‍ കല്യാണത്തിന്നു ക്ഷണിച്ചവരെ വിളിക്കേണ്ടതിന്നു ദാസന്മാരെ പറഞ്ഞയച്ചു; അവര്‍ക്കോ വരുവാന്‍ മനസ്സായില്ല. 4 പിന്നെയും അവന്‍ മറ്റു ദാസന്മാരെ അയച്ചു: എന്‍റെ മുത്താഴം ഒരുക്കിത്തീര്‍ന്നു, എന്‍റെ കാളകളെയും തടിപ്പിച്ച മൃഗങ്ങളെയും അറുത്തു, എല്ലാം ഒരുങ്ങിയിരിക്കുന്നു; കല്യാണത്തിന്നു വരുവിന്‍ എന്നു ക്ഷണിച്ചുവരോടു പറയിച്ചു. 5 അവര്‍ അതു കൂട്ടാക്കാതെ ഒരുത്തന്‍ തന്‍റെ നിലത്തിലേക്കും മറ്റൊരുത്തന്‍ തന്‍റെ വ്യാപാരത്തിന്നും പൊയ്ക്കളഞ്ഞു. 6 ശേഷമുള്ളവര്‍ അവന്‍റെ ദാസന്മാരെ പിടിച്ചു അപമാനിച്ചു കൊന്നുകളഞ്ഞു. 7 രാജാവു കോപിച്ചു സൈന്യങ്ങളെ അയച്ചു ആ കുലപാതകന്മാരെ മുടിച്ചു അവരുടെ പട്ടണം ചുട്ടുകളഞ്ഞു. 8 പിന്നെ അവന്‍ ദാസന്മാരോടുകല്യാണം ഒരുങ്ങിയിരിക്കുന്നു; ക്ഷണിക്കപ്പെട്ടവരോ യോഗ്യരായില്ല. 9 ആകയാല്‍ വഴിത്തലെക്കല്‍ ചെന്നു കാണുന്നവരെ ഒക്കെയും കല്യാണത്തിന്നു വിളിപ്പിന്‍ എന്നു പറഞ്ഞു. 10 ആ ദാസന്മാര്‍ പെരുവഴികളില്‍ പോയി, കണ്ട ദുഷ്ടന്മാരെയും നല്ലവരെയും എല്ലാം കൂട്ടിക്കൊണ്ടുവന്നു; കല്യാണശാല വിരുന്നുകാരെക്കൊണ്ടു നിറഞ്ഞു. 11 വിരുന്നുകാരെ നോക്കുവാന്‍ രാജാവു അകത്തു വന്നപ്പോള്‍ കല്യാണവസ്ത്രം ധരിക്കാത്ത ഒരു മനുഷ്യനെ അവിടെ കണ്ടു: 12 സ്നേഹിതാ നീ കല്യാണവസ്ത്രം ഇല്ലാതെ ഇവിടെ അകത്തു വന്നതു എങ്ങനെ എന്നു ചോദിച്ചു. എന്നാല്‍ അവന്നു വാക്കു മുട്ടിപ്പോയി. 13 രാജാവു ശുശ്രൂഷക്കാരോടു: ഇവനെ കയ്യും കാലും കെട്ടി ഏറ്റവും പുറത്തുള്ള ഇരുട്ടില്‍ തള്ളിക്കളവിന്‍; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും എന്നു പറഞ്ഞു. 14 വിളിക്കപ്പെട്ടവര്‍ അനേകര്‍; തിരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം. 15 ​അനന്തരം പരീശന്മാര്‍ ചെന്നു അവനെ വാക്കില്‍ കുടുക്കേണ്ടതിന്നു ആലോചിച്ചുകൊണ്ടു 16 തങ്ങളുടെ ശിഷ്യന്മാരെ ഹെരോദ്യരോടു കൂടെ അവന്‍റെ അടുക്കല്‍ അയച്ചു: ഗുരോ, നീ സത്യവാനും ദൈവത്തിന്‍റെ വഴി നേരായി പഠിപ്പിക്കുന്നവനും മനുഷ്യരുടെ മുഖം നോക്കാത്തവന്‍ ആകയാല്‍ ആരെയും ശങ്കയില്ലാത്തവനും ആകുന്നു എന്നു ഞങ്ങള്‍ അറിയുന്നു. 17 നിനക്കു എന്തു തോന്നുന്നു? കൈസര്‍ക്കും കരം കൊടുക്കുന്നതു വിഹിതമോ അല്ലയോ എന്നു പറഞ്ഞുതരേണം എന്നു പറയിച്ചു. 18 യേശു അവരുടെ ദുഷ്ടത അറിഞ്ഞു: കപട ഭക്തിക്കാരേ, എന്നെ പരീക്ഷിക്കുന്നതു എന്തു? 19 കരത്തിന്നുള്ള നാണയം കാണിപ്പിന്‍ എന്നു പറഞ്ഞു; അവര്‍ അവന്‍റെ അടുക്കല്‍ ഒരു വെള്ളിക്കാശു കൊണ്ടുവന്നു. 20 അവന്‍ അവരോടു: ഈ സ്വരൂപവും മേലെഴുത്തും ആരുടേതു എന്നു ചോദിച്ചുതിന്നു കൈസരുടേതു എന്നു അവര്‍ പറഞ്ഞു. 21 എന്നാല്‍ കൈസര്‍ക്കുള്ളതു കൈസര്‍ക്കും ദൈവത്തിനുള്ളതു ദൈവത്തിന്നും കൊടുപ്പിന്‍ എന്നു അവര്‍ അവരോടു പറഞ്ഞു. 22 അവര്‍ കേട്ടു ആശ്ചര്യപ്പെട്ടു അവനെ വിട്ടു പൊയ്ക്കളഞ്ഞു. 23 ​പുനരുത്ഥാനം ഇല്ല എന്നു പറയുന്ന സദൂക്യരും അന്നു അവന്‍റെ അടുക്കല്‍ വന്നു: 24 ഗുരോ, ഒരുത്തന്‍ മക്കള്‍ ഇല്ലാതെ മരിച്ചാല്‍ അവന്‍റെ സഹോദരന്‍ അവന്‍റെ ഭാര്യയെ ദേവരവിവാഹം കഴിച്ചു തന്‍റെ സഹോദരന്നു സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ കല്പിച്ചുവല്ലോ. 25 എന്നാല്‍ ഞങ്ങളുടെ ഇടയില്‍ ഏഴു സഹോദരന്മാര്‍ ഉണ്ടായിരുന്നു. അവരില്‍ ഒന്നാമത്തവന്‍ വിവാഹം ചെയ്തശേഷം മരിച്ചു, സന്തതി ഇല്ലായ്കയാല്‍ തന്‍റെ ഭാര്യയെ സഹോദരന്നു വിട്ടേച്ചു. 26 രണ്ടാമത്തവനും മൂന്നാമത്തവനും ഏഴാമത്തവന്‍ വരെയും അങ്ങനെ തന്നേ. 27 എല്ലാവരും കഴിഞ്ഞിട്ടു ഒടുവില്‍ സ്ത്രീയും മരിച്ചു. 28 എന്നാല്‍ പുനരുത്ഥാനത്തില്‍ അവള്‍ ഏഴുവരില്‍ ആര്‍ക്കും ഭാര്യയാകും? എാല്ലവര്‍ക്കും ആയിരുന്നുവല്ലോ എന്നു ചോദിച്ചു. 29 അതിന്നു യേശു ഉത്തരം പറഞ്ഞതു: നിങ്ങള്‍ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടു തെറ്റിപ്പോകുന്നു. 30 പുനരുത്ഥാനത്തില്‍ അവര്‍ വിവാഹം കഴിക്കുന്നില്ല, വിവാഹത്തിന്നു കൊടുക്കപ്പെടുന്നതുമില്ല; സ്വര്‍ഗ്ഗത്തിലെ ദൂതന്മാരെപ്പോലെ അത്രേ ആകുന്നു. 31 മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചോ ദൈവം അരുളിച്ചെയ്തിരിക്കുന്നതു നിങ്ങള്‍ വായിച്ചിട്ടില്ലയോ? 32 ഞാന്‍ അബ്രാഹാമിന്‍റെ ദൈവവും യിസ്ഹാക്കിന്‍റെ ദൈവവും യാക്കോബിന്‍റെ ദൈവവും ആകുന്നു എന്നു അവന്‍ അരുളി ച്ചെയ്യുന്നു; എന്നാല്‍ അവന്‍ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ. 33 പുരുഷാരം ഇതു കേട്ടിട്ടു അവന്‍റെ ഉപദേശത്തില്‍ വിസ്മയിച്ചു. 34 ​സദൂക്യരെ അവന്‍ മിണ്ടാതാക്കിയപ്രകാരം കേട്ടിട്ടു പരീശന്മാര്‍ ഒന്നിച്ചു കൂടി, 35 അവരില്‍ ഒരു വൈദികന്‍ അവനെ പരീക്ഷിച്ചു 36 ഗുരോ, ന്യാപ്രമാണത്തില്‍ ഏതു കല്പന വലിയതു എന്നു ചോദിച്ചു. 37 യേശു അവനോടു: നിന്‍റെ ദൈവമായ കര്‍ത്താവിനെ നീ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണ മനസ്സോടും കൂടെ സ്നേഹിക്കേണം. 38 ഇതാകുന്നു വലിയതും ഒന്നാമത്തേതുമായ കല്പന 39 രണ്ടാമത്തേതു അതിനോടു സമം കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം. 40 ഈ രണ്ടു കല്പനകളില്‍ സകലന്യായപ്രമാണവും പ്രവാചകന്മാരും അടങ്ങിയിരിക്കുന്നു എന്നു പറഞ്ഞു. 41 ​പരീശന്മാര്‍ ഒരുമിച്ചു കൂടിയിരിക്കുമ്പോള്‍ യേശു അവരോടു: 42 ക്രിസ്തുവിനെക്കുറിച്ചു നിങ്ങള്‍ക്കു എന്തു തോന്നുന്നു? അവന്‍ ആരുടെ പുത്രന്‍ എന്നു ചോദിച്ചു; ദാവീദിന്‍റെ പുത്രന്‍ എന്നു അവര്‍ പറഞ്ഞു. 43 അവന്‍ അവരോടു: എന്നാല്‍ ദാവീദ് ആത്മാവില്‍ അവനെ 'കര്‍ത്താവു' എന്നു വിളിക്കുന്നതു എങ്ങനെ? 44 ​“ഞാന്‍ നിന്‍റെ ശത്രുക്കളെ നിന്‍റെ പാദപീഠം ആക്കുവോളത്തിന്നു എന്‍റെ വലത്തുഭാഗത്തു ഇരിക്ക എന്നു കര്‍ത്താവു എന്‍റെ കര്‍ത്താവിനോടു അരുളിച്ചെയ്തു” എന്നു അവന്‍ പറയുന്നുവല്ലോ. “ദാവീദ് അവനെ 'കര്‍ത്താവു' എന്നു പറയുന്നുവെങ്കില്‍ അവന്‍റെ പുത്രന്‍ ആകുന്നതു എങ്ങനെ എന്നു ചോദിച്ചു. 45 അവനോടു ഉത്തരം പറവാന്‍ ആര്‍ക്കും കഴിഞ്ഞില്ല; 46 അന്നുമുതല്‍ ആരും അവനോടു ഒന്നും ചോദിപ്പാന്‍ തുനിഞ്ഞതുമില്ല.

Matthew 23

1 ​അനന്തരം യേശു പുരുഷാരത്തോടും തന്‍റെ ശിഷ്യന്മാരോടും പറഞ്ഞതു: 2 ശാസ്ത്രിമാരും പരീശന്മാരും മോശെയുടെ പീഠത്തില്‍ ഇരിക്കുന്നു. 3 ആകയാല്‍ അവര്‍ നിങ്ങളോടു പറയുന്നതു ഒക്കെയും പ്രമാണിച്ചു ചെയ്‍വിന്‍; അവരുടെ പ്രവൃത്തികള്‍ പോലെ ചെയ്യരുതു താനും. അവര്‍ പറയുന്നതല്ലാതെ ചെയ്യുന്നില്ലല്ലോ. 4 അവര്‍ ഘനമുള്ള ചുമടുകളെ കെട്ടി മനുഷ്യരുടെ തോളില്‍ വെക്കുന്നു; ഒരു വിരല്‍ കൊണ്ടുപോലും അവയെ തൊടുവാന്‍ അവര്‍ക്കു മനസ്സില്ല. 5 അവര്‍ തങ്ങളുടെ പ്രവൃത്തികള്‍ എല്ലാം മനുഷ്യര്‍ കാണേണ്ടതിന്നത്രേ ചെയ്യുന്നതു; തങ്ങളുടെ മന്ത്രപ്പട്ട വീതിയാക്കി തൊങ്ങല്‍ വലുതാക്കുന്നു. 6 അത്താഴത്തില്‍ പ്രധാനസ്ഥലവും പള്ളിയില്‍ മുഖ്യാസനവും 7 അങ്ങാടിയില്‍ വന്ദനവും മനുഷ്യര്‍ റബ്ബീ എന്നു വളിക്കുന്നതും അവര്‍ക്കും പ്രിയമാകുന്നു. 8 നിങ്ങളോ റബ്ബീ എന്നു പേര്‍ എടുക്കരുതു. ഒരുത്തന്‍ അത്രേ നിങ്ങളുടെ ഗുരു; 9 നിങ്ങളോ എല്ലാവരും സഹോദരന്മാര്‍. ഭൂമിയില്‍ ആരെയും പിതാവു എന്നു വിളിക്കരുതു; ഒരുത്തന്‍ അത്രേ നിങ്ങളുടെ പിതാവു, സ്വര്‍ഗ്ഗസ്ഥന്‍ തന്നേ. 10 നിങ്ങള്‍ നായകന്മാര്‍ എന്നും പേര്‍ എടുക്കരുതു, ഒരുത്തന്‍ അത്രേ നിങ്ങളുടെ നായകന്‍ , ക്രിസ്തു തന്നെ. 11 നിങ്ങളില്‍ ഏറ്റവും വലിയവന്‍ നിങ്ങളുടെ ശുശ്രൂഷക്കാരന്‍ ആകേണം. 12 തന്നെത്താന്‍ ഉയര്‍ത്തുന്നവന്‍ എല്ലാം താഴ്ത്തപ്പെടും; തന്നെത്താന്‍ താഴ്ത്തുന്നവന്‍ എല്ലാം ഉയര്‍ത്തപ്പെടും. 13 ​കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങള്‍ക്കു ഹാ കഷ്ടം; നിങ്ങള്‍ മനുഷ്യര്‍ക്കു സ്വര്‍ഗ്ഗരാജ്യം അടെച്ചുകളയുന്നു; നിങ്ങള്‍ കടക്കുന്നില്ല, കടക്കുന്നവരെ കടപ്പാന്‍ സമ്മതിക്കുന്നതുമില്ല. [കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങള്‍ക്കു ഹാ കഷ്ടം; നിങ്ങള്‍ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായരൂപേണ ദീര്‍ഘമായി പ്രാര്‍ത്ഥിക്കയും ചെയ്യുന്നു; ഇതു ഹേതുവായി നിങ്ങള്‍ക്കു കടുമയേറിയ ശിക്ഷാവിധി വരും;] 14 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങള്‍ക്കു ഹാ കഷ്ടം; നിങ്ങള്‍ ഒരുത്തനെ മതത്തില്‍ ചേര്‍ക്കുംവാന്‍ കടലും കരയും ചുറ്റി നടക്കുന്നു; 15 ചേര്‍ന്നശേഷം അവനെ നിങ്ങളെക്കാള്‍ ഇരട്ടിച്ച നരകയോഗ്യന്‍ ആക്കുന്നു. 16 ​ആരെങ്കിലും മന്ദിരത്തെച്ചൊല്ലി സത്യം ചെയ്താല്‍ ഏതുമില്ല എന്നും മന്ദിരത്തിലെ സ്വര്‍ണ്ണത്തെച്ചൊല്ലി സത്യം ചെയ്യുന്നവനോ കടക്കാരന്‍ എന്നും പറയുന്ന കുരുടന്മാരായ വഴികാട്ടികളേ, നിങ്ങള്‍ക്കു ഹാ കഷ്ടം. 17 മൂഢന്മാരും കുരുടുന്മാരുമായുള്ളോരേ, ഏതു വലിയതു? സ്വര്‍ണ്ണമോ സ്വര്‍ണ്ണത്തെ ശുദ്ധീകരിക്കുന്ന മന്ദിരമോ? 18 യാഗപീഠത്തെച്ചൊല്ലി സത്യം ചെയ്താല്‍ ഏതുമില്ല; അതിന്മേലുള്ള വഴിപാടു ചൊല്ലി സത്യം ചെയ്യുന്നവനോ കടക്കാരന്‍ എന്നു നിങ്ങള്‍ പറയുന്നു. 19 കുരുടന്മാരായുള്ളോരേ, ഏതു വലിയതു? വഴിപാടോ വഴിപാടിനെ ശുദ്ധീകരിക്കുന്ന യാഗ പീഠമോ? 20 ആകയാല്‍ യാഗപിഠത്തെച്ചൊല്ലി സത്യം ചെയ്യുന്നവന്‍ അതിനെയും അതിന്മേലുള്ള സകലത്തെയും ചൊല്ലി സത്യം ചെയ്യുന്നു. 21 മന്ദിരത്തെച്ചൊല്ലി സത്യം ചെയ്യുന്നവന്‍ അതിനെയും അതില്‍ വസിക്കുന്നവനെയും ചൊല്ലി സത്യം ചെയ്യുന്നു. 22 സ്വര്‍ഗ്ഗത്തെച്ചൊല്ലി സത്യംചെയ്യുന്നവന്‍ , ദൈവത്തിന്‍റെ സിംഹാസനത്തെയും അതില്‍ ഇരിക്കുന്നവനെയും ചൊല്ലി സത്യം ചെയ്യുന്നു. 23 ​കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങള്‍ക്കു ഹാ കഷ്ടം; നിങ്ങള്‍ തുളസി, ചതകുപ്പ, ജീരകം ഇവയില്‍ പതാരം കൊടുക്കയും ന്യായം, കരുണ, വിശ്വസ്തത ഇങ്ങനെ ന്യായപ്രമാണത്തില്‍ ഘനമേറിയവ ത്യജിച്ചുകളകയും ചെയ്യുന്നു. അതു ചെയ്കയും ഇതു ത്യജിക്കാതിരിക്കയും വേണം. 24 കുരുടന്മാരായ വഴികാട്ടികളേ, നിങ്ങള്‍ കൊതുകിനെ അരിച്ചെടുക്കയും ഒട്ടകത്തെ വിഴുങ്ങിക്കളകയും ചെയ്യുന്നു. 25 ​കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങള്‍ക്കു ഹാ കഷ്ടം; നിങ്ങള്‍ കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നു; അകത്തോ കവര്‍ച്ചയും അതിക്രമവും നിറഞ്ഞിരിക്കുന്നു. 26 കുരുടനായ പരീശനെ, കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കേണ്ടതിന്നു മുമ്പെ അവയുടെ അകം വെടിപ്പാക്കുക. 27 ​കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങള്‍ക്കു ഹാ കഷ്ടം; വെള്ളതേച്ച ശവക്കല്ലറകളോടു നിങ്ങള്‍ ഒത്തിരിക്കുന്നു; അവ പുറമെ അഴകായി ശോഭിക്കുന്നെങ്കിലും അകമെ ചത്തവരുടെ അസ്ഥികളും സകലവിധ അശുദ്ധിയും നിറഞ്ഞിരിക്കുന്നു. 28 അങ്ങനെ തന്നേ പുറമെ നിങ്ങള്‍ നീതിമാന്മാര്‍ എന്നു മനുഷ്യര്‍ക്കും തോന്നുന്നു; അകമെയോ കപടഭക്തിയും അധര്‍മ്മവും നിറഞ്ഞവരത്രേ. 29 ​കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങള്‍ക്കു ഹാ കഷ്ടം; നിങ്ങള്‍ പ്രവാചകന്മാരുടെ കല്ലറകളെ പണിതും നീതിമാന്മാരുടെ കല്ലറകളെ അലങ്കരിച്ചുംകൊണ്ടു: 30 ഞങ്ങള്‍ പിതാക്കന്മാരുടെ കാലത്തു ഉണ്ടായിരുന്നു എങ്കില്‍ പ്രവാചകന്മാരെ കൊല്ലുന്നതില്‍ കൂട്ടാളികള്‍ ആകയില്ലായിരുന്നു എന്നു പറയുന്നു. 31 അങ്ങനെ നിങ്ങള്‍ പ്രവാചകന്മാരെ കൊന്നവരുടെ മക്കള്‍ എന്നു നിങ്ങള്‍ തന്നേ സാക്‍ഷ്യം പറയുന്നുവല്ലോ. 32 പിതാക്കന്മാരുടെ അളവു നിങ്ങള്‍ പൂരിച്ചു കൊള്‍വിന്‍ . 33 പാമ്പുകളേ, സര്‍പ്പസന്തതികളേ, നിങ്ങള്‍ നരകവിധി എങ്ങനെ ഒഴിഞ്ഞുപോകും? 34 ​അതുകൊണ്ടു ഞാന്‍ പ്രവാചകന്മാരെയും ജ്ഞാനികളെയും ശാസ്ത്രിമാരെയും നിങ്ങളുടെ അടുക്കല്‍ അയക്കുന്നു; അവരില്‍ ചിലരെ നിങ്ങള്‍ ക്രൂശിച്ചു കൊല്ലുകയും ചിലരെ നിങ്ങളുടെ പള്ളികളില്‍ ചമ്മട്ടികൊണ്ടു അടിക്കയും പട്ടണത്തില്‍ നിന്നു പട്ടണത്തിലേക്കു ഓടിക്കയും ചെയ്യും. 35 നീതിമാനായ ഹാബേലിന്‍റെ രക്തംമുതല്‍ നിങ്ങള്‍ മന്ദിരത്തിന്നും യാഗപീഠത്തിന്നും നടുവില്‍വെച്ചു കൊന്നവനായി ബെരെഖ്യാവിന്‍റെ മകനായ സെഖര്യാവിന്‍റെ രക്തംവരെ ഭൂമിയില്‍ ചൊരിഞ്ഞ നീതിയുള്ള രക്തം എല്ലാം നിങ്ങളുടെമേല്‍ വരേണ്ടതാകുന്നു. 36 ഇതൊക്കെയും ഈ തലമുറമേല്‍ വരും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു. 37 ​യെരൂശലേമേ, യെരൂശലേമേ, പ്രവാചകന്മാരെ കൊല്ലുകയും നിന്‍റെ അടുക്കല്‍ അയച്ചിരിക്കുന്നവരെ കല്ലെറികയും ചെയ്യുന്നവളേ, കോഴി തന്‍റെ കുഞ്ഞുങ്ങളെ ചിറകിന്‍ കീഴില്‍ ചേര്‍ക്കുംപോലെ നിന്‍റെ മക്കളെ ചേര്‍ത്തുകൊള്‍വാന്‍ എനിക്കു എത്രവട്ടം മനസ്സായിരുന്നു; നിങ്ങള്‍ക്കോ മനസ്സായില്ല. 38 നിങ്ങളുടെ ഭവനം ശൂന്യമായ്തീരും. 39 കര്‍ത്താവിന്‍റെ നാമത്തില്‍ വരുന്നവന്‍ അനുഗ്രഹിക്കപ്പെട്ടവന്‍ . എന്നു നിങ്ങള്‍ പറയുവോളം നിങ്ങള്‍ ഇനി എന്നെ കാണുകയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.

Matthew 24

1 ​യേശു ദൈവാലയം വിട്ടു പോകുമ്പോള്‍ ശിഷ്യന്മാര്‍ അവന്നു ദൈവാലയത്തിന്‍റെ പണി കാണിക്കേണ്ടതിന്നു അവന്‍റെ അടുക്കല്‍ വന്നു. 2 അവന്‍ അവരോടു: ഇതെല്ലാം കാണുന്നില്ലയോ? ഇടിഞ്ഞുപോകാതെ കല്ലിന്മേല്‍ കല്ലു ഇവിടെ ശേഷിക്കയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. 3 ​അവന്‍ ഒലിവുമലയില്‍ ഇരിക്കുമ്പോള്‍ ശിഷ്യന്മാര്‍ തനിച്ചു അവന്‍റെ അടുക്കല്‍ വന്നു: അതു എപ്പോള്‍ സംഭവിക്കും എന്നു നിന്‍റെ വരവിന്നും ലോകാവസാനത്തിന്നു അടയാളം എന്തു എന്നും പറഞ്ഞുതരേണം എന്നു അപേക്ഷിച്ചു. 4 അതിന്നു യേശു ഉത്തരം പറഞ്ഞതു: ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍വിന്‍ . 5 ഞാന്‍ ക്രിസ്തു എന്നു പറഞ്ഞു അനേകര്‍ എന്‍റെ പേര്‍ എടുത്തു വന്നു പലരെയും തെറ്റിക്കും. 6 നിങ്ങള്‍ യുദ്ധങ്ങളെയും യുദ്ധശ്രുതികളെയും കുറിച്ചുകേള്‍ക്കും; ചഞ്ചലപ്പെടാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍വിന്‍ ; അതു സംഭവിക്കേണ്ടതു തന്നേ; 7 എന്നാല്‍ അതു അവസാനമല്ല; ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിര്‍ക്കും; ക്ഷാമവും ഭൂകമ്പവും അവിടവിടെ ഉണ്ടാകും. 8 എങ്കിലും ഇതു ഒക്കെയും ഈറ്റുനോവിന്‍റെ ആരംഭമത്രേ. 9 അന്നു അവര്‍ നിങ്ങളെ ഉപദ്രവത്തിന്നു ഏല്പിക്കയും കൊല്ലുകയും ചെയ്യും; എന്‍റെ നാമം നിമിത്തം സകലജാതികളും നിങ്ങളെ പകെക്കും. 10 പലരും ഇടറി അന്യോന്യം ഏല്പിച്ചുകൊടുക്കയും അന്യോന്യം പകെക്കയും ചെയ്യും 11 കള്ളപ്രവാചകന്മാര്‍ പലരും വന്നു അനേകരെ തെറ്റിക്കും. 12 അധര്‍മ്മം പെരുകുന്നതുകൊണ്ടു അനേകരുടെ സ്നേഹം തണുത്തുപോകും. 13 എന്നാല്‍ അവസാനത്തോളം സഹിച്ചു നിലക്കുന്നവന്‍ രക്ഷിക്കപ്പെടും. 14 രാജ്യത്തിന്‍റെ ഈ സുവിശേഷം സകലജാതികള്‍ക്കും സാക്ഷ്യമായി ഭൂലോകത്തില്‍ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോള്‍ അവസാനം വരും. 15 ​എന്നാല്‍ ദാനീയേല്‍പ്രവാചകന്‍‌മുഖാന്തരം അരുളിച്ചെയ്തതുപോലെ ശൂന്യമാക്കുന്ന മ്ളേച്ഛത വിശുദ്ധസ്ഥലത്തില്‍ നിലക്കുന്നതു നിങ്ങള്‍ കാണുമ്പോള്‍ - വായിക്കുന്നവന്‍ ചിന്തിച്ചു കൊള്ളട്ടെ - 16 അന്നു യെഹൂദ്യയിലുള്ളവര്‍ മലകളിലേക്കു ഓടിപ്പോകട്ടെ. 17 വീട്ടിന്മേല്‍ ഇരിക്കുന്നവന്‍ വീട്ടിലുള്ളതു എടുക്കേണ്ടതിന്നു ഇറങ്ങരുതു; 18 വയലിലുള്ളവന്‍ വസ്ത്രം എടുപ്പാന്‍ മടങ്ങിപ്പോകരുതു. 19 ആ കാലത്തു ഗര്‍ഭിണികള്‍ക്കും മുലകുടിപ്പിക്കുന്നവര്‍ക്കും അയ്യോ കഷ്ടം! 20 എന്നാല്‍ നിങ്ങളുടെ ഓടിപ്പോക്കു ശീതകാലത്തോ ശബ്ബത്തിലോ സംഭവിക്കാതിരിപ്പാന്‍ പ്രാര്‍ത്ഥിപ്പിന്‍ . 21 ലോകാരംഭംമുതല്‍ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനി മേല്‍ സംഭവിക്കാത്തതും ആയ വലിയ കഷ്ടം അന്നു ഉണ്ടാകും. 22 ആ നാളുകള്‍ ചുരുങ്ങാതിരുന്നാല്‍ ഒരു ജഡവും രക്ഷിക്കപ്പെടുകയില്ല; വൃതന്മാര്‍ നിമിത്തമോ ആ നാളുകള്‍ ചുരുങ്ങും. 23 അന്നു ആരാനും നിങ്ങളോടു: ഇതാ, ക്രിസ്തു ഇവിടെ, അല്ല അവിടെ എന്നു പറഞ്ഞാല്‍ വിശ്വസിക്കരുതു. 24 കള്ളക്രിസ്തുക്കളും കള്ള പ്രവാചകന്മാരും എഴുന്നേറ്റു കഴിയുമെങ്കില്‍ വൃതന്മാരെയും തെറ്റിപ്പാനായി വലിയ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും. 25 ഓര്‍ത്തുകൊള്‍വിന്‍; ഞാന്‍ മുമ്പുകൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു. 26 ആകയാല്‍ നിങ്ങളോടു: അതാ, അവന്‍ മരുഭൂമിയില്‍ എന്നു പറഞ്ഞാല്‍ പുറപ്പെടരുതു; ഇതാ, അറകളില്‍ എന്നു പറഞ്ഞാല്‍ വിശ്വസിക്കരുതു. 27 മിന്നല്‍ കിഴക്കു നിന്നു പുറപ്പെട്ടു പടിഞ്ഞാറോളം വിളങ്ങും പോലെ മനുഷ്യപുത്രന്‍റെ വരുവു ആകും. 28 ശവം ഉള്ളേടത്തു കഴുക്കള്‍ കൂടും. 29 ​ആ കാലത്തിലെ കഷ്ടം കഴിഞ്ഞ ഉടനെ സൂര്യന്‍ ഇരുണ്ടുപോകും; ചന്ദ്രന്‍ പ്രകാശം കൊടുക്കാതിരിക്കും; നക്ഷത്രങ്ങള്‍ ആകാശത്തു നിന്നു വീഴും; ആകാശത്തിലെ ശക്തികള്‍ ഇളകിപ്പോകും. 30 അപ്പോള്‍ മനുഷ്യപുത്രന്‍റെ അടയാളം ആകാശത്തു വിളങ്ങും; അന്നു ഭൂമിയിലെ സകലഗോത്രങ്ങളും പ്രലാപിച്ചുംകൊണ്ടു, മനുഷ്യപുത്രന്‍ ആകാശത്തിലെ മേഘങ്ങളിന്മേല്‍ മഹാശക്തിയോടും തേജസ്സോടും കൂടെ വരുന്നതു കാണും. 31 അവന്‍ തന്‍റെ ദൂതന്മാരെ മഹാ കാഹളധ്വനിയോടുംകൂടെ അയക്കും; അവര്‍ അവന്‍റെ വൃതന്മാരെ ആകാശത്തിന്‍റെ അറുതിമുതല്‍ അറുതിവരെയും നാലു ദിക്കില്‍നിന്നും കൂട്ടിച്ചേര്‍ക്കും. 32 ​അത്തിയെ നോക്കി ഒരു ഉപമ പഠിപ്പിന്‍ ; അതിന്‍റെ കൊമ്പു ഇളതായി ഇല തളിര്‍ക്കുംമ്പോള്‍ വേനല്‍ അടുത്തു എന്നു നിങ്ങള്‍ അറിയുന്നുവല്ലോ. 33 അങ്ങനെ നിങ്ങള്‍ ഇതു ഒക്കെയും കാണുമ്പോള്‍ അവന്‍ അടുക്കെ വാതില്‍ക്കല്‍ തന്നേ ആയിരിക്കുന്നു എന്നു അറിഞ്ഞുകൊള്‍വിന്‍ . 34 ഇതൊക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു. 35 ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്‍റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല. 36 ആ നാളും നാഴികയും സംബന്ധിച്ചോ എന്‍റെ പിതാവു മാത്രമല്ലാതെ ആരും സ്വര്‍ഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല. 37 നോഹയുടെ കാലംപോലെ തന്നേ മനുഷ്യപുത്രന്‍റെ വരവും ആകും 38 ജലപ്രളയത്തിന്നു മുമ്പുള്ള കാലത്തു നോഹ പെട്ടകത്തില്‍ കയറിയനാള്‍വരെ അവര്‍ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിന്നു കൊടുത്തും പോന്നു; 39 ജലപ്രളയം വന്നു എല്ലാവരെയും നീക്കിക്കളയുവോളം അവര്‍ അറിഞ്ഞതുമില്ല; മനുഷ്യപുത്രന്‍റെ വരവും അങ്ങനെ തന്നേ ആകും. 40 അന്നു രണ്ടുപേര്‍ വയലില്‍ ഇരിക്കും; ഒരുത്തനെ കൈക്കൊള്ളും, മറ്റവനെ ഉപേക്ഷിക്കും. 41 രണ്ടുപേര്‍ ഒരു തിരിക്കല്ലില്‍ പൊടിച്ചുകൊണ്ടിരിക്കും; ഒരുത്തിയെ കൈക്കൊള്ളും, മറ്റവളെ ഉപേക്ഷിക്കും. 42 നിങ്ങളുടെ കര്‍ത്താവു ഏതു ദിവസത്തില്‍ വരുന്നു എന്നു നിങ്ങള്‍ അറിയായ്ക കൊണ്ടു ഉണര്‍ന്നിരിപ്പിന്‍ . 43 കള്ളന്‍ വരുന്നയാമം ഇന്നതെന്നു വീട്ടുടയവന്‍ അറിഞ്ഞു എങ്കില്‍ അവന്‍ ഉണര്‍ന്നിരിക്കയും തന്‍റെ വീടു തുരക്കുവാന്‍ സമ്മതിക്കാതിരിക്കയും ചെയ്യും എന്നു അറിയുന്നുവല്ലോ. 44 അങ്ങനെ നിങ്ങള്‍ നിനെക്കാത്ത നാഴികയില്‍ മനുഷ്യപുത്രന്‍ വരുന്നതുകൊണ്ടു നിങ്ങളും ഒരുങ്ങിയിരിപ്പിന്‍ . 45 എന്നാല്‍ യജമാനന്‍ തന്‍റെ വീട്ടുകാര്‍ക്കും തത്സമയത്തു ഭക്ഷണം കൊടുക്കേണ്ടതിന്നു അവരുടെ മേല്‍ ആക്കിവെച്ച വിശ്വസ്തനും ബുദ്ധിമാനും ആയ ദാസന്‍ ആര്‍? 46 യജമാനന്‍ വരുമ്പോള്‍ അങ്ങനെ ചെയ്തു കാണുന്ന ദാസന്‍ ഭാഗ്യവാന്‍. 47 അവന്‍ അവനെ തനിക്കുള്ള സകലത്തിന്മേലും യജമാനന്‍ ആക്കിവെക്കും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു. 48 എന്നാല്‍ അവന്‍ ദുഷ്ടദാസനായി: യജമാനന്‍ വരുവാന്‍ താമസിക്കുന്നു എന്നു ഹൃദയംകൊണ്ടു പറഞ്ഞു, 49 കൂട്ടു ദാസന്മാരെ അടിപ്പാനും കുടിയന്മാരോടുകൂടി തിന്നുകുടിപ്പാനും തുടങ്ങിയാല്‍ 50 ആ ദാസന്‍ നിരൂപിക്കാത്ത നാളിലും അറിയാത്ത നാഴികയിലും 51 യജമാനന്‍ വന്നു അവനെ ദണ്ഡിപ്പിച്ചു അവന്നു കപടഭക്തിക്കാരോടുകൂടെ പങ്കുകല്പിക്കും; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും

Matthew 25

1 ​സ്വര്‍ഗ്ഗരാജ്യം മണവാളനെ എതിരേല്പാന്‍ വിളക്കു എടുത്തുകൊണ്ടു പുറപ്പെട്ട പത്തു കന്യകമാരോടു സദൃശം ആകും. 2 അവരില്‍ അഞ്ചുപേര്‍ ബുദ്ധിയില്ലാത്തവരും അഞ്ചുപേര്‍ ബുദ്ധിയുള്ളവരും ആയിരുന്നു. 3 ബുദ്ധിയില്ലാത്തവര്‍ വിളക്കു എടുത്തപ്പോള്‍ എണ്ണ എടുത്തില്ല. 4 ബുദ്ധിയുള്ളവരോ വിളക്കോടുകൂടെ പാത്രത്തില്‍ എണ്ണയും എടുത്തു. 5 പിന്നെ മണവാളന്‍ താമസിക്കുമ്പോള്‍ എല്ലാവരും മയക്കംപിടിച്ചു ഉറങ്ങി. 6 അര്‍ദ്ധരാത്രിക്കോ മണവാളന്‍ വരുന്നു; അവനെ എതിരേല്പാന്‍ പുറപ്പെടുവിന്‍ എന്നു ആര്‍പ്പുവിളി ഉണ്ടായി. 7 അപ്പോള്‍ കന്യകമാര്‍ എല്ലാവരും എഴന്നേറ്റു വിളക്കു തെളിയിച്ചു. 8 എന്നാല്‍ ബുദ്ധിയില്ലാത്തവര്‍ ബുദ്ധിയുള്ളവരോടു: ഞങ്ങളുടെ വിളക്കു കെട്ടുപോകുന്നതു കൊണ്ടു നിങ്ങളുടെ എണ്ണയില്‍ കുറെ ഞങ്ങള്‍ക്കു തരുവിന്‍ എന്നു പറഞ്ഞു. 9 ബുദ്ധിയുള്ളവര്‍: ഞങ്ങള്‍ക്കും നിങ്ങള്‍ക്കും പോരാ എന്നു വരാതിരിപ്പാന്‍ നിങ്ങള്‍ വില്ക്കുന്നവരുടെ അടുക്കല്‍ പോയി വാങ്ങിക്കൊള്‍വിന്‍ എന്നു ഉത്തരം പറഞ്ഞു. 10 അവര്‍ വാങ്ങുവാന്‍ പോയപ്പോള്‍ മണവാളന്‍ വന്നു; ഒരുങ്ങിയിരുന്നവര്‍ അവനോടുകൂടെ കല്യാണസദ്യെക്കു ചെന്നു; വാതില്‍ അടെക്കയും ചെയ്തു. 11 അതിന്‍റെ ശേഷം മറ്റെ കന്യകമാരും വന്നു: കര്‍ത്താവേ, കര്‍ത്താവേ ഞങ്ങള്‍ക്കു തുറക്കേണമേ എന്നു പറഞ്ഞു. 12 അതിന്നു അവന്‍ ഞാന്‍ നിങ്ങളെ അറിയുന്നില്ല എന്നു സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. 13 ആകയാല്‍ നാളും നാഴികയും നിങ്ങള്‍ അറിയായ്കകൊണ്ടു ഉണര്‍ന്നിരിപ്പിന്‍ . 14 ​ഒരു മനുഷ്യന്‍ പരദേശത്തു പോകുമ്പോള്‍ ദാസന്മാരെ വിളിച്ചു തന്‍റെ സമ്പത്തു അവരെ ഏല്പിച്ചു. 15 ഒരുവന്നു അഞ്ചു താലന്തു, ഒരുവന്നു രണ്ടു, ഒരുവന്നു ഒന്നു ഇങ്ങനെ ഒരോരുത്തന്നു അവനവന്‍റെ പ്രാപ്തിപോലെ കൊടുത്തു യാത്രപുറപ്പെട്ടു. 16 അഞ്ചു താലന്തു ലഭിച്ചവന്‍ ഉടനെ ചെന്നു വ്യാപാരം ചെയ്തു വേറെ അഞ്ചു താലന്തു സമ്പാദിച്ചു. 17 അങ്ങനെ തന്നേ രണ്ടു താലന്തു ലഭിച്ചവന്‍ വേറെ രണ്ടു നേടി. 18 ഒന്നു ലഭിച്ചവനോ പോയി നിലത്തു ഒരു കുഴി കുഴിച്ചു യജമാനന്‍റെ ദ്രവ്യം മറെച്ചുവെച്ചു. 19 വളരെ കാലം കഴിഞ്ഞശേഷം ആ ദാസന്മാരുടെ യജമാനന്‍ വന്നു അവരുമായി കണക്കു തീര്‍ത്തു. 20 അഞ്ചു താലന്തു ലഭിച്ചവന്‍ അടുക്കെ വന്നു വേറെ അഞ്ചു കൂടെ കൊണ്ടുവന്നു: യജമാനനേ, അഞ്ചു താലന്തല്ലോ എന്നെ ഏല്പിച്ചതു; ഞാന്‍ അഞ്ചു താലന്തുകൂടെ നേടിയിരിക്കുന്നു എന്നു പറഞ്ഞു. 21 അതിന്നു യജമാനന്‍ നന്നു, നല്ലവനും വിശ്വസ്തനുമായ ദാസനേ, നീ അല്പത്തില്‍ വിശ്വസ്തനായിരുന്നു; ഞാന്‍ നിന്നെ അധികത്തിന്നു വിചാരകനാക്കും; നിന്‍റെ യജമാനന്‍റെ സന്തോഷത്തിലേക്കു പ്രവേശിക്ക എന്നു അവനോടു പറഞ്ഞു. 22 രണ്ടു താലന്തു ലഭിച്ചവനും അടുക്കെ വന്നുയജമാനനേ, രണ്ടു താലന്തല്ലോ എന്നെ ഏല്പിച്ചതു; ഞാന്‍ രണ്ടു താലന്തുകൂടെ നേടിയിരിക്കുന്നു എന്നു പറഞ്ഞു. 23 അതിന്നു യജമാനന്‍ നന്നു, നല്ലവനും വിശ്വസ്തനുമായ ദാസനേ, നീ അല്പത്തില്‍ വിശ്വസ്തനായിരുന്നു; ഞാന്‍ നിന്നെ അധികത്തിന്നു വിചാരകനാക്കും; നിന്‍റെ യജമാനന്‍റെ സന്തോഷത്തിലേക്കു പ്രവേശിക്ക എന്നു അവനോടു പറഞ്ഞു. 24 ഒരു താലന്തു ലഭിച്ചവനും അടുക്കെ വന്നുയജമാനനേ, നീ വിതെക്കാത്തേടുത്തു നിന്നു കൊയ്യുകയും വിതറാത്തേടുത്തു നിന്നു ചേര്‍ക്കുംകയും ചെയ്യുന്ന കഠിനമനുഷ്യന്‍ എന്നു ഞാന്‍ അറിഞ്ഞു 25 ഭയപ്പെട്ടു ചെന്നു നിന്‍റെ താലന്തു നിലത്തു മറെച്ചുവെച്ചു; നിന്‍റേതു ഇതാ, എടുത്തുകൊള്‍ക എന്നു പറഞ്ഞു. 26 അതിന്നു യജമാനന്‍ ഉത്തരം പറഞ്ഞതു: ദുഷ്ടനും മടിയനും ആയ ദാസനേ, ഞാന്‍ വിതെക്കാത്തേടത്തു നിന്നു കൊയ്യുകയും വിതറാത്തേടത്തുനിന്നു ചേര്‍ക്കുംകയും ചെയ്യുന്നവന്‍ എന്നു നീ അറിഞ്ഞുവല്ലോ. 27 നീ എന്‍റെ ദ്രവ്യം പൊന്‍‌വാണിഭക്കാരെ ഏല്പിക്കേണ്ടിയിരുന്നു; എന്നാല്‍ ഞാന്‍ വന്നു എന്‍റേതു പലിശയോടുകൂടെ വാങ്ങിക്കൊള്ളുമായിരുന്നു. 28 ആ താലന്തു അവന്‍റെ പക്കല്‍നിന്നു എടുത്തു പത്തു താലന്തു ഉള്ളവന്നു കൊടുപ്പിന്‍ . 29 അങ്ങനെ ഉള്ളവന്നു ഏവന്നും ലഭിക്കും; അവന്നു സമൃദ്ധിയും ഉണ്ടാകും; ഇല്ലാത്തവനോടോ ഉള്ളതും കൂടെ എടുത്തുകളയും. 30 എന്നാല്‍ കൊള്ളരുതാത്ത ദാസനെ ഏറ്റവും പുറത്തുള്ള ഇരുട്ടിലേക്കു തള്ളിക്കളവിന്‍ ; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും. 31 ​മനുഷ്യപുത്രന്‍ തന്‍റെ തേജസ്സോടെ സകലവിശുദ്ധദൂതന്മാരുമായി വരുമ്പോള്‍ അവന്‍ തന്‍റെ തേജസ്സിന്‍റെ സിംഹാസനത്തില്‍ ഇരിക്കും. 32 സകല ജാതികളെയും അവന്‍റെ മുമ്പില്‍ കൂട്ടും; അവന്‍ അവരെ ഇടയന്‍ ചെമ്മരിയാടുകളെയും കോലാടുകളെയും തമ്മില്‍ വേര്‍തിരിക്കുന്നതുപോലെ വേര്‍തിരിച്ചു, 33 ചെമ്മരിയാടുകളെ തന്‍റെ വലത്തും കോലാടുകളെ ഇടത്തും നിറുത്തും. 34 രാജാവു തന്‍റെ വലത്തുള്ളവരോടു അരുളിച്ചെയ്യുംഎന്‍റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിന്‍ ; ലോകസ്ഥാപനംമുതല്‍ നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊള്‍വിന്‍ . 35 എനിക്കു വിശന്നു, നിങ്ങള്‍ ഭക്ഷിപ്പാന്‍ തന്നു, ദാഹിച്ചു നിങ്ങള്‍ കുടിപ്പാന്‍ തന്നു; ഞാന്‍ അതിഥിയായിരുന്നു, നിങ്ങള്‍ എന്നെ ചേര്‍ത്തുകൊണ്ടു; 36 നഗ്നനായിരുന്നു, നിങ്ങള്‍ എന്നെ ഉടുപ്പിച്ചു; രോഗിയായിരുന്നു, നിങ്ങള്‍ എന്നെ കാണ്മാന്‍ വന്നു; തടവില്‍ ആയിരുന്നു, നിങ്ങള്‍ എന്‍റെ അടുക്കല്‍ വന്നു. 37 അതിന്നു നീതിമാന്മാര്‍ അവനോടുകര്‍ത്താവേ, ഞങ്ങള്‍ എപ്പോള്‍ നിന്നെ വിശന്നു കണ്ടിട്ടു ഭക്ഷിപ്പാന്‍ തരികയോ ദാഹിച്ചു കണ്ടിട്ടു കുടിപ്പാന്‍ തരികയോ ചെയ്തു? 38 ഞങ്ങള്‍ എപ്പോള്‍ നിന്നെ അതിഥിയായി കണ്ടിട്ടു ചേര്‍ത്തുകൊള്‍കയോ നഗ്നനായി കണ്ടിട്ടു ഉടപ്പിക്കയോ ചെയ്തു? 39 നിന്നെ രോഗിയായിട്ടോ തടവിലോ എപ്പോള്‍ കണ്ടിട്ടു ഞങ്ങള്‍ നിന്‍റെ അടുക്കല്‍ വന്നു എന്നു ഉത്തരം പറയും. 40 രാജാവു അവരോടു: എന്‍റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരില്‍ ഒരുത്തന്നു നിങ്ങള്‍ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അരുളിച്ചെയ്യും. 41 പിന്നെ അവന്‍ ഇടത്തുള്ളവരോടു: ശപിക്കപ്പെട്ടവരെ, എന്നെ വിട്ടു പിശാചിന്നും അവന്‍റെ ദൂതന്മാര്‍ക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിന്‍ . 42 എനിക്കു വിശന്നു, നിങ്ങള്‍ ഭക്ഷിപ്പാന്‍ തന്നില്ല; ദാഹിച്ചു, നിങ്ങള്‍ കുടിപ്പാന്‍ തന്നില്ല. 43 അതിഥിയായിരുന്നു, നിങ്ങള്‍ എന്നെ ചേര്‍ത്തുകൊണ്ടില്ല; നഗ്നനായിരുന്നു, നിങ്ങള്‍ എന്നെ ഉടുപ്പിച്ചില്ല; രോഗിയും തടവിലും ആയിരുന്നു, നിങ്ങള്‍ എന്നെ കാണ്മാന്‍ വന്നില്ല എന്നു അരുളിച്ചെയ്യും. 44 അതിന്നു അവര്‍ കര്‍ത്താവേ, ഞങ്ങള്‍ നിന്നെ വിശക്കുന്നവനോ ദാഹിക്കുന്നവനോ അതിഥിയോ നഗ്നനോ രോഗിയോ തടവിലോ ആയി എപ്പോള്‍ കണ്ടു നിനക്കു ശുശ്രൂഷ ചെയ്യാതിരുന്നു എന്നു ഉത്തരം പറയും. അവന്‍ അവരോടു: 45 ഈ ഏറ്റവും ചെറിവരില്‍ ഒരുത്തന്നു നിങ്ങള്‍ ചെയ്യാഞ്ഞേടത്തോളമെല്ലാം എനിക്കു ആകുന്നു ചെയ്യാഞ്ഞതു എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു ഉത്തരം അരുളും. 46 ഇവര്‍ നിത്യദണ്ഡനത്തിലേക്കും നീതിമാന്മാര്‍ നിത്യജീവങ്കലേക്കും പോകും.

Matthew 26

1 ​ഈ വചനങ്ങള്‍ ഒക്കെയും പറഞ്ഞു തീര്‍ന്നശേഷം യേശു ശിഷ്യന്മാരോടു: 2 രണ്ടു ദിവസം കഴിഞ്ഞിട്ടു പെസഹ ആകുന്നു എന്നു നിങ്ങള്‍ അറിയുന്നുവല്ലോ; അന്നു മനുഷ്യ പുത്രനെ ക്രൂശിപ്പാന്‍ ഏല്പിക്കും എന്നു പറഞ്ഞു. 3 അന്നു മഹാപുരോഹിതന്മാരും ജനത്തിന്‍റെ മൂപ്പന്മാരും കയ്യഫാമഹാപുരോഹിതന്‍റെ മണ്ഡപത്തില്‍ വന്നു കൂടി. 4 യേശുവിനെ ഉപായത്താല്‍ പിടിച്ചു കൊല്ലുവാന്‍ ആലോചിച്ചു; 5 എങ്കിലും ജനത്തില്‍ കലഹമുണ്ടാകാതിരിപ്പാന്‍ പെരുനാളില്‍ അരുതു എന്നു പറഞ്ഞു. 6 ​യേശു ബേഥാന്യയില്‍ കുഷ്ഠരോഗിയായിരുന്ന ശീമോന്‍റെ വീട്ടില്‍ ഇരിക്കുമ്പോള്‍ 7 ഒരു സ്ത്രീ വിലയേറിയ പരിമളതൈലം നിറഞ്ഞ ഒരു വെണ്കല്‍ഭരണി എടുത്തുംകൊണ്ടു അവന്‍റെ അടുക്കെ വന്നു, അവന്‍ പന്തിയില്‍ ഇരിക്കുമ്പോള്‍ അതു അവന്‍റെ തലയില്‍ ഒഴിച്ചു. 8 ശിഷ്യന്മാര്‍ അതു കണ്ടിട്ടു മുഷിഞ്ഞു: ഈ വെറും ചെലവു എന്തിന്നു? 9 ഇതു വളരെ വിലെക്കു വിറ്റു ദരിദ്രര്‍ക്കു കൊടുക്കാമായിരുന്നുവല്ലോ എന്നു പറഞ്ഞു. 10 യേശു അതു അറിഞ്ഞു അവരോടു; സ്ത്രീയെ അസഹ്യപ്പെടുത്തുന്നതു എന്തു? അവള്‍ എങ്കല്‍ നല്ല പ്രവൃത്തിയല്ലോ ചെയ്തതു. 11 ദരിദ്രര്‍ നിങ്ങള്‍ക്കു എല്ലായ്പോഴും അടുക്കെ ഉണ്ടു; ഞാന്‍ നിങ്ങള്‍ക്കു എല്ലായ്പേഴും ഇല്ലതാനും. 12 അവള്‍ ഈ തൈലം എന്‍റെ ദേഹത്തിന്മേല്‍ ഒഴിച്ചതു എന്‍റെ ശവസംസ്ക്കാരത്തിന്നായി ചെയ്തതാകുന്നു. 13 ലോകത്തില്‍ എങ്ങും, ഈ സുവിശേഷം പ്രസംഗിക്കുന്നേടത്തെല്ലാം, അവള്‍ ചെയ്തതും അവളുടെ ഔര്‍മ്മെക്കായി പ്രസ്താവിക്കും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. 14 ​അന്നു പന്തിരുവരില്‍ ഒരുത്തനായ യൂദാ ഈസ്കര്‍യ്യോത്താവു മഹാപുരോഹിതന്മാരുടെ അടുക്കല്‍ ചെന്നു: 15 നിങ്ങള്‍ എന്തു തരും? ഞാന്‍ അവനെ കാണിച്ചുതരാം എന്നു പറഞ്ഞു: അവര്‍ അവന്നു മുപ്പതു വെള്ളിക്കാശു തൂക്കിക്കൊടുത്തു. 16 അന്നു മുതല്‍ അവനെ കാണിച്ചുകൊടുപ്പാന്‍ അവന്‍ തക്കം അന്വേഷിച്ചു പോന്നു. 17 ​പുളിപ്പില്ലാത്ത അപ്പത്തിന്‍റെ ഒന്നാം നാളില്‍ ശിഷ്യന്മാര്‍ യേശുവിന്‍റെ അടുക്കല്‍ വന്നു: നീ പെസഹ കഴിപ്പാന്‍ ഞങ്ങള്‍ ഒരുക്കേണ്ടതു എവിടെ എന്നു ചോദിച്ചു. 18 അതിന്നു അവന്‍ പറഞ്ഞതു: നിങ്ങള്‍ നഗരത്തില്‍ ഇന്നവന്‍റെ അടുക്കല്‍ ചെന്നു എന്‍റെ സമയം അടുത്തിരിക്കുന്നു; ഞാന്‍ എന്‍റെ ശിഷ്യരുമായി നിന്‍റെ അടുക്കല്‍ പെസഹ കഴിക്കും എന്നു ഗുരു പറയുന്നു എന്നു പറവിന്‍. 19 ശിഷ്യന്മാര്‍ യേശു കല്പിച്ചതുപോലെ ചെയ്തു പെസഹ ഒരുക്കി. 20 സന്ധ്യയായപ്പോള്‍ അവന്‍ പന്ത്രണ്ടു ശിഷ്യന്മാരോടുകൂടെ പന്തിയില്‍ ഇരുന്നു. 21 അവര്‍ ഭക്ഷിക്കുമ്പോള്‍ അവന്‍: ‍നിങ്ങളില്‍ ഒരുവന്‍ എന്നെ കാണിച്ചുകൊടുക്കും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. 22 അപ്പോള്‍ അവര്‍ അത്യന്തം ദുഃഖിച്ചു: ഞാനോ, ഞാനോ, കര്‍ത്താവേ, എന്നു ഓരോരുത്തന്‍ പറഞ്ഞുതുടങ്ങി. 23 അവന്‍ ഉത്തരം പറഞ്ഞതു: എന്നോടുകൂടെ കൈ താലത്തില്‍ മുക്കുന്നവന്‍ തന്നേ എന്നെ കാണിച്ചുകൊടുക്കും. 24 തന്നെക്കുറിച്ചു എഴുതിയിരിക്കുന്നതുപോലെ മനുഷ്യ പുത്രന്‍ പോകുന്നു സത്യം; മനുഷ്യപുത്രനെ കാണിച്ചുകൊടുക്കുന്ന മനുഷ്യന്നോ ഹാ കഷ്ടം; ആ മനുഷ്യന്‍ ജനിക്കാതിരുന്നു എങ്കില്‍ അവന്നു കൊള്ളായിരുന്നു. 25 എന്നാറെ അവനെ കാണിച്ചുകൊടുക്കുന്ന യൂദാ: ഞാനോ, റബ്ബീ, എന്നു പറഞ്ഞതിന്നു: നീ തന്നേ എന്നു അവന്‍ പറഞ്ഞു. 26 അവര്‍ ഭക്ഷിക്കുമ്പോള്‍ യേശു അപ്പം എടുത്തു വാഴ്ത്തി നുറുക്കി ശിഷ്യന്മാര്‍ക്കു കൊടുത്തു: വാങ്ങി ഭക്ഷിപ്പിന്‍; ഇതു എന്‍റെ ശരീരം എന്നു പറഞ്ഞു. 27 പിന്നെ പാനപാത്രം എടുത്തു സ്തോത്രം ചൊല്ലി അവര്‍ക്കു കൊടുത്തു: “എല്ലാവരും ഇതില്‍ നിന്നു കുടിപ്പിന്‍. 28 ഇതു അനേകര്‍ക്കുവേണ്ടി പാപമോചനത്തിന്നായി ചൊരിയുന്ന പുതിയ നിയമത്തിന്നുള്ള എന്‍റെ രക്തം; 29 എന്‍റെ പിതാവിന്‍റെ രാജ്യത്തില്‍ നിങ്ങളോടുകൂടെ പുതുതായി കുടിക്കുംനാള്‍വരെ ഞാന്‍ മുന്തിരിവള്ളിയുടെ ഈ അനുഭവത്തില്‍ നിന്നു ഇനി കുടിക്കയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. 30 ​പിന്നെ അവര്‍ സ്തോത്രം പാടിയശേഷം ഒലീവ് മലെക്കു പുറപ്പെട്ടുപോയി. 31 ​യേശു അവരോടു: ഈ രാത്രിയില്‍ നിങ്ങള്‍ എല്ലാവരും എങ്കല്‍ ഇടറും; ഞാന്‍ ഇടയനെ വെട്ടും; കൂട്ടത്തിലെ ആടുകള്‍ ചിതറിപ്പോകും എന്നു എഴുതിയിരിക്കുന്നുവല്ലോ. 32 എന്നാല്‍ ഞാന്‍ ഉയിര്‍ത്തെഴുന്നേറ്റശേഷം നിങ്ങള്‍ക്കു മുമ്പായി ഗലീലെക്കു പോകും. 33 അതിന്നു പത്രൊസ്; എല്ലാവരും നിങ്കല്‍ ഇടറിയാലും ഞാന്‍ ഒരുനാളും ഇടറുകയില്ല എന്നു ഉത്തരം പറഞ്ഞു. 34 യേശു അവനോടു: ഈ രാത്രിയില്‍ കോഴികൂകുംമുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു ഞാന്‍ സത്യമായിട്ടു നിന്നോടു പറയുന്നു എന്നു പറഞ്ഞു. 35 നിന്നോടു കൂടെ മരിക്കേണ്ടിവന്നാലും ഞാന്‍ നിന്നെ തള്ളിപ്പറകയില്ല എന്നു പത്രൊസ് അവനോടു പറഞ്ഞു. അതുപോലെ തന്നേ ശിഷ്യന്മാര്‍ എല്ലാവരും പറഞ്ഞു. 36 ​അനന്തരം യേശു അവരുമായി ഗെത്ത്ശെമന എന്ന തോട്ടത്തില്‍ വന്നു ശിഷ്യന്മാരോടു: ഞാന്‍ അവിടെ പോയി പ്രാര്‍ത്ഥിച്ചു വരുവോളം ഇവിടെ ഇരിപ്പിന്‍ എന്നു പറഞ്ഞു, 37 പത്രൊസിനെയും സെബെദി പുത്രന്മാര്‍ ഇരുവരെയും കൂട്ടിക്കൊണ്ടു ചെന്നു ദുഃഖിച്ചും വ്യാകുലപ്പെട്ടും തുടങ്ങി: 38 എന്‍റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു; ഇവിടെ താമസിച്ചു എന്നോടുകൂടെ ഉണര്‍ന്നിരിപ്പിന്‍ എന്നു അവരോടു പറഞ്ഞു. 39 പിന്നെ അവന്‍ അല്പം മുമ്പോട്ടുചെന്നു കവിണ്ണുവീണു: പിതാവേ, കഴിയും എങ്കില്‍ ഈ പാനപാത്രം എങ്കല്‍ നിന്നു നീങ്ങിപ്പോകേണമേ; എങ്കിലും ഞാന്‍ ഇച്ഛിക്കുംപോലെ അല്ല, നീ ഇച്ഛിക്കുംപോലെ ആകട്ടെ എന്നു പ്രാര്‍ത്ഥിച്ചു. 40 പിന്നെ അവന്‍ ശിഷ്യന്മാരുടെ അടുക്കല്‍ വന്നു, അവര്‍ ഉറങ്ങുന്നതു കണ്ടു, പത്രൊസിനോടു: എന്നോടു കൂടെ ഒരു നാഴികപോലും ഉണര്‍ന്നിരിപ്പാന്‍ നിങ്ങള്‍ക്കു കഴിഞ്ഞില്ലയോ? 41 പരീക്ഷയില്‍ അകപ്പെടാതിരിപ്പാന്‍ ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിപ്പിന്‍ ; ആത്മാവു ഒരുക്കമുള്ളതു, ജഡമോ ബലഹീനമത്രേ എന്നു പറഞ്ഞു. 42 രണ്ടാമതും പോയി: പിതാവേ, ഞാന്‍ കുടിക്കാതെ അതു നീങ്ങിക്കൂടാ എങ്കില്‍, നിന്‍റെ ഇഷ്ടം ആകട്ടെ എന്നു പ്രാര്‍ത്ഥിച്ചു. 43 അനന്തരം അവന്‍ വന്നു, അവര്‍ കണ്ണിന്നു ഭാരം ഏറുകയാല്‍ പിന്നെയും ഉറങ്ങുന്നതു കണ്ടു. 44 അവരെ വിട്ടു മൂന്നാമതും പോയി ആ വചനം തന്നേ ചൊല്ലി പ്രാര്‍ത്ഥിച്ചു. 45 പിന്നെ ശിഷ്യന്മാരുടെ അടുക്കല്‍ വന്നു: ഇനി ഉറങ്ങി ആശ്വസിച്ചു കൊള്‍വിന്‍ ; നാഴിക അടുത്തു; മനുഷ്യപുത്രന്‍ പാപികളുടെ കയ്യില്‍ ഏല്പിക്കപ്പെടുന്നു; 46 എഴുന്നേല്പിന്‍, നാം പോക; ഇതാ, എന്നെ കാണിച്ചു കൊടുക്കുന്നവന്‍ അടുത്തിരിക്കുന്നു എന്നു പറഞ്ഞു. 47 ​അവന്‍ സംസാരിക്കുമ്പോള്‍ തന്നേ പന്തിരുവരില്‍ ഒരുത്തനായ യൂദയും അവനോടു കൂടെ മഹാപുരോഹിതന്മാരും ജനത്തിന്‍റെ മൂപ്പന്മാരും അയച്ച വലിയോരു പുരുഷാരവും വാളും വടികളുമായി വന്നു. 48 അവനെ കാണിച്ചുകൊടുക്കുന്നവന്‍: ഞാന്‍ ഏവനെ ചുംബിക്കുമോ അവന്‍ തന്നേ ആകുന്നു; അവനെ പിടിച്ചുകൊള്‍വിന്‍ എന്നു അവര്‍ക്കും ഒരു അടയാളം കൊടുത്തിരുന്നു. 49 ഉടനെ അവന്‍ യേശുവിന്‍റെ അടുക്കല്‍ വന്നു: റബ്ബീ, വന്ദനം എന്നു പറഞ്ഞു അവനെ ചുംബിച്ചു. 50 യേശു അവനോടു: സ്നേഹിതാ, നീ വന്ന കാര്യം എന്തു എന്നു പറഞ്ഞപ്പോള്‍ അവര്‍ അടുത്തു യേശുവിന്മേല്‍ കൈ വെച്ചു അവനെ പിടിച്ചു. 51 അപ്പോള്‍ യേശുവിനോടുകൂടെയുള്ളവരില്‍ ഒരുവന്‍ കൈ നീട്ടി വാള്‍ ഊരി, മഹാപുരോഹിതന്‍റെ ദാസനെ വെട്ടി അവന്‍റെ കാതു അറുത്തു. 52 യേശു അവനോടു: വാള്‍ ഉറയില്‍ ഇടുക; വാള്‍ എടുക്കുന്നവര്‍ ഒക്കെയും വാളാല്‍ നശിച്ചുപോകും. 53 എന്‍റെ പിതാവിനോടു ഇപ്പോള്‍ തന്നേ പന്ത്രണ്ടു ലെഗ്യോനിലും അധികം ദൂതന്മാരെ എന്‍റെ അരികെ നിറുത്തേണ്ടതിന്നു എനിക്കു അപേക്ഷിച്ചുകൂടാ എന്നു തോന്നുന്നുവോ? 54 എന്നാല്‍ ഇങ്ങനെ സംഭവിക്കേണം എന്നുള്ള തിരുവെഴുത്തുകള്‍ക്കു എങ്ങനെ നിവൃത്തിവരും എന്നു പറഞ്ഞു. 55 ആ നാഴികയില്‍ യേശു പുരുഷാരത്തോടു: ഒരു കള്ളന്‍റെ നേരെ എന്നപോലെ നിങ്ങള്‍ എന്നെ പിടിപ്പാന്‍ വാളും വടിയുമായി വന്നിരിക്കുന്നു; ഞാന്‍ ദിവസേന ഉപദേശിച്ചുകൊണ്ടു ദൈവാലയത്തില്‍ ഇരുന്നിട്ടും നിങ്ങള്‍ എന്നെ പിടിച്ചില്ല. 56 എന്നാല്‍ ഇതു ഒക്കെയും പ്രവാചകന്മാരുടെ എഴുത്തുകള്‍ നിവൃത്തിയാകേണ്ടതിന്നു സംഭവിച്ചു എന്നു പറഞ്ഞു. അപ്പോള്‍ ശിഷ്യന്മാര്‍ എല്ലാവരും അവനെ വിട്ടു ഓടിപ്പോയി. 57 ​യേശുവിനെ പിടിച്ചവരോ മഹാപുരോഹിതനായ കയ്യഫായുടെ അടുക്കല്‍ ശാസ്ത്രിമാരും മൂപ്പന്മാരും ഒന്നിച്ചുകൂടിയിരുന്നേടത്തു അവനെ കൊണ്ടുപോയി. 58 എന്നാല്‍ പത്രൊസ് ദൂരവെ മഹാപുരോഹിതന്‍റെ അരമനയോളം പിന്‍ ചെന്നു, അകത്തു കടന്നു അവസാനം കാണ്മാന്‍ സേവകന്മാരോടുകൂടി ഇരുന്നു 59 മഹാപുരോഹിതന്മാരും ന്യായാധിപസംഘം ഒക്കെയും യേശുവിനെ കൊല്ലേണ്ടതിന്നു അവന്‍റെ നേരെ കള്ളസ്സാക്‍ഷ്യം അന്വേഷിച്ചു; 60 കള്ളസ്സാക്ഷികള്‍ പലരും വന്നിട്ടും പറ്റിയില്ല. 61 ഒടുവില്‍ രണ്ടുപേര്‍ വന്നു: ദൈവമന്ദിരം പൊളിച്ചു മൂന്നു ദിവസംകൊണ്ടു വീണ്ടും പണിവാന്‍ എനിക്കു കഴിയും എന്നു ഇവന്‍ പറഞ്ഞു എന്നു ബോധിപ്പിച്ചു. 62 മഹാപുരോഹിതന്‍ എഴുന്നേറ്റു അവനോടു: നീ ഒരു ഉത്തരവും പറയുന്നില്ലയോ? ഇവര്‍ നിന്‍റെ നേരെ സാക്‍ഷ്യം പറയുന്നതു എന്തു എന്നു ചോദിച്ചു. 63 യേശുവോ മിണ്ടാതിരുന്നു. മഹാപുരോഹിതന്‍ പിന്നെയും അവനോടുനീ ദൈവപുത്രനായ ക്രിസ്തുതന്നേയോ? പറക എന്നു ഞാന്‍ ജീവനുള്ള ദൈവത്തെക്കൊണ്ടു നിന്നോടു ആണയിട്ടു ചോദിക്കുന്നു എന്നു പറഞ്ഞു. 64 യേശു അവനോടു: ഞാന്‍ ആകുന്നു; ഇനി മനുഷ്യപുത്രന്‍ സര്‍വശക്തന്‍റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങള്‍ കാണും എന്നു ഞാന്‍ പറയുന്നു എന്നു പറഞ്ഞു. 65 ഉടനെ മഹാപുരോഹിതന്‍ വസ്ത്രം കീറി: ഇവന്‍ ദൈവദൂഷണം പറഞ്ഞു; ഇനി സാക്ഷികളെക്കൊണ്ടു നമുക്കു എന്തു ആവശ്യം? നിങ്ങള്‍ ഇപ്പോള്‍ ദൈവദൂഷണം കേട്ടുവല്ലോ; 66 നിങ്ങള്‍ക്കു എന്തു തോന്നുന്നു എന്നു ചോദിച്ചതിന്നു: അവന്‍ മരണയോഗ്യന്‍ എന്നു അവര്‍ ഉത്തരം പറഞ്ഞു. 67 അപ്പോള്‍ അവര്‍ അവന്‍റെ മുഖത്തു തുപ്പി, അവനെ മുഷ്ടിചുരുട്ടി കുത്തി, ചിലര്‍ അവനെ കന്നത്തടിച്ചു: 68 ഹേ, ക്രിസ്തുവേ, നിന്നെ തല്ലിയതു ആര്‍ എന്നു ഞങ്ങളോടു പ്രവചിക്ക എന്നു പറഞ്ഞു. 69 ​എന്നാല്‍ പത്രൊസ് പുറത്തു നടുമുറ്റത്തു ഇരുന്നു. അവന്‍റെ അടുക്കല്‍ ഒരു വേലക്കാരത്തി വന്നു: നീയും ഗലീലക്കാരനായ യേശുവിനോടുകൂടെ ആയിരുന്നുവല്ലോ എന്നു പറഞ്ഞു. 70 അതിന്നു അവന്‍: നീ പറയുന്നതു എനിക്കു തിരിയുന്നില്ല എന്നു എല്ലാവരും കേള്‍ക്കെ തള്ളിപ്പറഞ്ഞു. 71 പിന്നെ അവന്‍ പടിപ്പുരയിലേക്കു പുറപ്പെടുമ്പോള്‍ മറ്റൊരുത്തി അവനെ കണ്ടു അവിടെയുള്ളവരോടു: ഇവനും നസറായനായ യേശുവിനോടു കൂടെയായിരുന്നു എന്നു പറഞ്ഞു. 72 ആ മനുഷ്യനെ ഞാന്‍ അറിയുന്നില്ല എന്നു അവന്‍ രണ്ടാമതും ആണയോടെ തള്ളിപ്പറഞ്ഞു. 73 അല്പനേരം കഴിഞ്ഞിട്ടു അവിടെ നിന്നവര്‍ അടുത്തുവന്നു പത്രൊസിനോടു: നീയും അവരുടെ കൂട്ടത്തില്‍ ഉള്ളവന്‍ സത്യം; നിന്‍റെ ഉച്ചാരണവും നിന്നെ വെളിവാക്കുന്നുവല്ലോ എന്നു പറഞ്ഞു. 74 അപ്പോള്‍ അവന്‍: ആ മനുഷ്യനെ ഞാന്‍ അറിയുന്നില്ല എന്നു പ്രാകുവാനും ആണയിടുവാനും തുടങ്ങി; ഉടനെ കോഴി കൂകി. 75 എന്നാറെ: “കോഴി കൂകുമുമ്പേ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും” എന്നു യേശു പറഞ്ഞ വാക്കു പത്രൊസ് ഓര്‍ത്തു പുറത്തു പോയി അതി ദുഃഖത്തോടെ കരഞ്ഞു.

Matthew 27

1 ​പുലര്‍ച്ചെക്കു മഹാപുരോഹിതന്മാരും ജനത്തിന്‍റെ മൂപ്പന്മാരും എല്ലാം യേശുവിനെ കൊല്ലുവാന്‍ കൂടിവിചാരിച്ചു, 2 അവനെ ബന്ധിച്ചു കെണ്ടുപോയി നാടുവാഴിയായ പീലാത്തൊസിനെ ഏല്പിച്ചു. 3 ​അവനെ ശിക്ഷെക്കു വിധിച്ചു എന്നു അവനെ കാണിച്ചുകൊടുത്ത യൂദാ കണ്ടു അനുതപിച്ചു, ആ മുപ്പതു വെള്ളിക്കാശ് മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുക്കല്‍ മടക്കി കൊണ്ടുവന്നു 4 ഞാന്‍ കുററമില്ലാത്ത രക്തത്തെ കാണിച്ചുകൊടുത്തതിനാല്‍ പാപം ചെയ്തു എന്നു പറഞ്ഞു. അതു ഞങ്ങള്‍ക്കു എന്തു? നീ തന്നേ നോക്കിക്കൊള്‍ക എന്നു അവര്‍ പറഞ്ഞു. 5 അവന്‍ ആ വെള്ളിക്കാശ് മന്ദിരത്തില്‍ എറിഞ്ഞു, ചെന്നു കെട്ടിഞാന്നു ചത്തുകളഞ്ഞു. 6 മഹാപുരോഹിതന്മാര്‍ ആ വെള്ളിക്കാശ് എടുത്തു: ഇതു രക്തവിലയാകയാല്‍ ശ്രീഭണ്ഡാരത്തില്‍ ഇടുന്നതു വിഹിതമല്ല എന്നു പറഞ്ഞു കൂടി ആലോചിച്ചു, 7 പരദേശികളെ കുഴിച്ചിടുവാന്‍ അതുകൊണ്ടു കുശവന്‍റെ നിലം വാങ്ങി. 8 ആകയാല്‍ ആ നിലത്തിന്നു ഇന്നുവരെ രക്തനിലം എന്നു പേര്‍ പറയുന്നു. 9 ​“യിസ്രായേല്‍മക്കള്‍ വിലമതിച്ചവന്‍റെ വിലയായ മുപ്പതു വെള്ളിക്കാശു അവര്‍ എടുത്തു, 10 കര്‍ത്താവു എന്നോടു അരുളിച്ചെയ്തുപോലെ കുശവന്‍റെ നിലത്തിന്നു വേണ്ടി കൊടുത്തു.” എന്നു യിരെമ്യാപ്രവാചകന്‍ മുഖാന്തരം അരുളിച്ചെയ്തതിന്നു അന്നു നിവൃത്തിവന്നു.. 11 എന്നാല്‍ യേശു നാടുവാഴിയുടെ മുമ്പാകെ നിന്നു; നീ യെഹൂദന്മാരുടെ രാജാവോ എന്നു നാടുവാഴി ചോദിച്ചു; ഞാന്‍ ആകുന്നു എന്നു യേശു അവനോടു പറഞ്ഞു. 12 മഹാപുരോഹിതന്മാരും മൂപ്പന്മാരും കുറ്റം ചുമത്തുകയില്‍ അവന്‍ ഒന്നും ഉത്തരം പറഞ്ഞില്ല. 13 പീലാത്തൊസ് അവനോടു: ഇവര്‍ നിന്‍റെ നേരെ എന്തെല്ലാം സാക്‍ഷ്യം പറയുന്നു എന്നു കേള്‍ക്കുന്നില്ലയോ എന്നു ചോദിച്ചു. 14 അവന്‍ ഒരു വാക്കിന്നും ഉത്തരം പറയായ്കയാല്‍ നാടുവാഴി അത്യന്തം ആശ്ചര്യപ്പെട്ടു. 15 എന്നാല്‍ ഉത്സവസമയത്തു പുരുഷാരം ഇച്ഛിക്കുന്ന ഒരു തടവുകാരനെ നാടുവാഴി വിട്ടയക്ക പതിവായിരുന്നു. 16 അന്നു ബറബ്ബാസ് എന്ന ശ്രുതിപ്പെട്ടോരു തടവുകാരന്‍ ഉണ്ടായിരുന്നു. 17 അവര്‍ കൂടിവന്നപ്പോള്‍ പീലാത്തൊസ് അവരോടു: ബറബ്ബാസിനെയോ, ക്രിസ്തു എന്നു പറയുന്ന യേശുവിനെയോ, ആരെ നിങ്ങള്‍ക്കു വിട്ടുതരേണം എന്നു ചോദിച്ചു. 18 അവര്‍ അസൂയകൊണ്ടാകുന്നു അവനെ ഏല്പിച്ചതു എന്നു അവന്‍ ഗ്രഹിച്ചിരുന്നു. 19 അവന്‍ ന്യായാസനത്തില്‍ ഇരിക്കുമ്പോള്‍ അവന്‍റെ ഭാര്യ ആളയച്ചു: ആ നീതിമാന്‍റെ കാര്യത്തില്‍ ഇടപെടരുതു; അവന്‍ നിമിത്തം ഞാന്‍ ഇന്നു സ്വപ്നത്തില്‍ വളരെ കഷ്ടം സഹിച്ചു എന്നു പറയിച്ചു. 20 എന്നാല്‍ ബറബ്ബാസിനെ ചോദിപ്പാനും യേശുവിനെ നശിപ്പിപ്പാനും മഹാപുരോഹിതന്മാരും മൂപ്പന്മാരും പുരുഷാരത്തെ സമ്മതിപ്പിച്ചു. 21 നാടുവാഴി അവരോടു: ഈ ഇരുവരില്‍ ഏവനെ വിട്ടുതരേണമെന്നു നിങ്ങള്‍ ഇച്ഛിക്കുന്നു എന്നു ചോദിച്ചതിന്നു ബറബ്ബാസിനെ എന്നു അവര്‍ പറഞ്ഞു. 22 പീലാത്തൊസ് അവരോടു: എന്നാല്‍ ക്രിസ്തു എന്ന യേശുവിനെ എന്തു ചെയ്യേണ്ടു എന്നു ചോദിച്ചതിന്നു: അവനെ ക്രൂശിക്കേണം എന്നു എല്ലാവരും പറഞ്ഞു. 23 അവന്‍ ചെയ്ത ദോഷം എന്തു എന്നു അവന്‍ ചോദിച്ചു. അവനെ ക്രൂശിക്കേണം എന്നു അവര്‍ ഏറ്റവും നിലവിളിച്ചു പറഞ്ഞു. 24 ​ആരവാരം അധികമാകുന്നതല്ലാതെ ഒന്നും സാധിക്കുന്നില്ല എന്നു പീലാത്തൊസ് കണ്ടിട്ടു വെള്ളം എടുത്തു പുരുഷാരം കാണ്‍കെ കൈ കഴുകി: ഈ നീതിമാന്‍റെ രക്തത്തില്‍ എനിക്കു കുറ്റം ഇല്ല; നിങ്ങള്‍ തന്നേ നോക്കിക്കൊള്‍വിന്‍ എന്നു പറഞ്ഞു. 25 അവന്‍റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെ മേലും വരട്ടെ എന്നു ജനം ഒക്കെയും ഉത്തരം പറഞ്ഞു. 26 അങ്ങനെ അവന്‍ ബറബ്ബാസിനെ അവര്‍ക്കു വിട്ടുകൊടുത്തു, യേശുവിനെ ചമ്മട്ടി കൊണ്ടടിപ്പിച്ചു ക്രൂശിക്കേണ്ടതിന്നു ഏല്പിച്ചു. 27 ​അനന്തരം നാടുവാഴിയുടെ പടയാളികള്‍ യേശുവിനെ ആസ്ഥാനത്തിലേക്കു കൊണ്ടുപോയി പട്ടാളത്തെ എല്ലാം അവന്‍റെ നേരെ വരുത്തി, 28 അവന്‍റെ വസ്ത്രം അഴിച്ചു ഒരു ചുവന്ന മേലങ്കി ധരപ്പിച്ചു. 29 മുള്ളുകൊണ്ടു ഒരു കിരീടം മെടഞ്ഞു അവന്‍റെ തലയില്‍ വെച്ചു, വലങ്കയ്യില്‍ ഒരു കോലും കൊടുത്തു അവന്‍റെ മുമ്പില്‍ മുട്ടുകുത്തി: യെഹൂദന്മാരുടെ രാജാവേ, ജയജയ എന്നു പരിഹസിച്ചു പറഞ്ഞു. 30 പിന്നെ അവന്‍റെമേല്‍ തുപ്പി, കോല്‍ എടുത്തു അവന്‍റെ തലയില്‍ അടിച്ചു. 31 അവനെ പരിഹസിച്ചുതീര്‍ന്നപ്പോള്‍ മേലങ്കി നീക്കി അവന്‍റെ സ്വന്തവസ്ത്രം ധരിപ്പിച്ചു, ക്രൂശിപ്പാന്‍ കൊണ്ടുപോയി. 32 ​അവര്‍ പോകുമ്പോള്‍ ശീമോന്‍ എന്നു പേരുള്ള കുറേനക്കാരനെ കണ്ടു, അവന്‍റെ ക്രൂശ് ചുമപ്പാന്‍ നിര്‍ബന്ധിച്ചു. 33 തലയോടിടം എന്നര്‍ത്ഥമുള്ള ഗൊല്ഗോഥാ എന്ന സ്ഥലത്തു എത്തിയപ്പോള്‍ 34 അവന്നു കൈപ്പു കലക്കിയ വീഞ്ഞു കുടിപ്പാന്‍ കൊടുത്തു; അതു രുചിനോക്കിയാറെ അവന്നു കുടിപ്പാന്‍ മനസ്സായില്ല. 35 അവനെ ക്രൂശില്‍ തറെച്ചശേഷം അവര്‍ ചീട്ടിട്ടു അവന്‍റെ വസ്ത്രം പകുത്തെടുത്തു, 36 അവിടെ ഇരുന്നുകൊണ്ടു അവനെ കാത്തു. 37 യെഹൂദന്മാരുടെ രാജാവായ യേശു എന്നു അവന്‍റെ കുറ്റസംഗതി എഴുതി അവന്‍റെ തലെക്കുമീതെ വെച്ചു. 38 വലത്തും ഇടത്തുമായി രണ്ടു കള്ളന്മാരെയും അവനോടു കൂടെ ക്രൂശിച്ചു. 39 ​കടന്നുപോകുന്നുവര്‍ തല കലുക്കി അവനെ ദുഷിച്ചു 40 മന്ദിരം പൊളിച്ചു മൂന്നു നാള്‍ കൊണ്ടു പണിയുന്നവനേ, നിന്നെത്തന്നേ രക്ഷിക്ക; ദൈവപുത്രന്‍ എങ്കില്‍ ക്രൂശില്‍ നിന്നു ഇറങ്ങിവാ എന്നു പറഞ്ഞു. 41 അങ്ങനെ തന്നേ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരും പരിഹസിച്ചു 42 ഇവന്‍ മറ്റുള്ളവരെ രക്ഷിച്ചു, തന്നെത്താന്‍ രക്ഷിപ്പാന്‍ കഴികയില്ല; അവന്‍ യിസ്രായേലിന്‍റെ രാജാവു ആകുന്നു എങ്കില്‍ ഇപ്പോള്‍ ക്രൂശില്‍നിന്നു ഇറങ്ങിവരട്ടെ; എന്നാല്‍ ഞങ്ങള്‍ അവനില്‍ വിശ്വസിക്കും. 43 അവന്‍ ദൈവത്തില്‍ ആശ്രയിക്കുന്നു; അവന്നു ഇവനില്‍ പ്രസാദമുണ്ടെങ്കില്‍ ഇപ്പോള്‍ വിടുവിക്കട്ടെ; ഞാന്‍ ദൈവപുത്രന്‍ എന്നു അവന്‍ പറഞ്ഞുവല്ലോ എന്നു പറഞ്ഞു. 44 അങ്ങനെ തന്നേ അവനോടുകൂടെ ക്രൂശിച്ചിരുന്ന കള്ളന്മാരും അവനെ നിന്ദിച്ചു. 45 ​ആറാംമണി നേരംമുതല്‍ ഒമ്പതാംമണി നേരംവരെ ദേശത്തു എല്ലാം ഇരുട്ടുണ്ടായി. 46 ഏകദേശം ഒമ്പതാംമണി നേരത്തു യേശു: ഏലീ, ഏലീ, ലമ്മാ ശബക്താനി എന്നു ഉറക്കെ നിലവിളിച്ചു; എന്‍റെ ദൈവമേ, എന്‍റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു എന്നര്‍ത്ഥം. 47 അവിടെ നിന്നിരുന്നവരില്‍ ചിലര്‍ അതു കേട്ടിട്ടു; അവന്‍ ഏലീയാവെ വിളിക്കുന്നു എന്നു പറഞ്ഞു. 48 ഉടനെ അവരില്‍ ഒരുത്തന്‍ ഓടി ഒരു സ്പോങ്ങ് എടുത്തു പുളിച്ച വീഞ്ഞു നിറെച്ചു ഓടത്തണ്ടിന്മേല്‍ ആക്കി അവന്നു കുടിപ്പാന്‍ കൊടുത്തു. 49 ശേഷമുള്ളവര്‍: നില്‍ക്ക; ഏലീയാവു അവനെ രക്ഷിപ്പാന്‍ വരുമോ എന്നു നോക്കാം എന്നു പറഞ്ഞു. 50 യേശു പിന്നെയും ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു. 51 അപ്പോള്‍ മന്ദിരത്തിലെ തിരശ്ശില മേല്‍തൊട്ടു അടിയോളം രണ്ടായി ചീന്തിപ്പോയി; 52 ഭൂമി കുലുങ്ങി, പാറകള്‍ പിളര്‍ന്നു, കല്ലറകള്‍ തുറന്നു, നിദ്രപ്രാപിച്ച വിശുദ്ധന്മാരുടെ ശരീരങ്ങള്‍ പലതും ഉയിര്‍ത്തെഴുന്നേറ്റു. 53 അവന്‍റെ പുനരുത്ഥാനത്തിന്‍റെ ശേഷം കല്ലറകളെ വിട്ടു, വിശുദ്ധനഗരത്തില്‍ ചെന്നു പലര്‍ക്കും പ്രത്യക്ഷമായി. 54 ശതാധിപനും അവനോടുകൂടെ യേശുവിനെ കാത്തുനിന്നവരും ഭൂകമ്പം മുതലായി സംഭവിച്ചതു കണ്ടിട്ടു: അവന്‍ ദൈവ പുത്രന്‍ ആയിരുന്നു സത്യം എന്നു പറഞ്ഞു ഏറ്റവും ഭയപ്പെട്ടു. 55 ഗലീലയില്‍ നിന്നു യേശുവിനെ ശുശ്രൂഷിച്ചുകൊണ്ടു അനുഗമിച്ചുവന്ന പല സ്ത്രീകളും ദൂരത്തുനിന്നു നോക്കിക്കൊണ്ടിരുന്നു. 56 അവരില്‍ മഗ്ദലക്കാരത്തി മറിയയും യാക്കോബിന്‍റെയും യോസെയുടെയും അമ്മയായ മറിയയും സെബെദിപുത്രന്മാരുടെ അമ്മയും ഉണ്ടായിരുന്നു. 57 ​സന്ധ്യയായപ്പോള്‍ അരിമഥ്യക്കാരനായ യോസേഫ് എന്ന ധനവാന്‍ താനും യേശുവിന്‍റെ ശിഷ്യനായിരിക്കയാല്‍ വന്നു, 58 പീലാത്തൊസിന്‍റെ അടുക്കല്‍ ചെന്നു യേശുവിന്‍റെ ശരീരം ചോദിച്ചു; പീലത്തൊസ് അതു ഏല്പിച്ചുകൊടുപ്പാന്‍ കല്പിച്ചു. 59 യോസേഫ് ശരീരം എടുത്തു നിര്‍മ്മലശീലയില്‍ പൊതിഞ്ഞു, 60 താന്‍ പാറയില്‍ വെട്ടിച്ചിരുന്ന തന്‍റെ പുതിയ കല്ലറയില്‍ വെച്ചു കല്ലറയുടെ വാതില്‍ക്കല്‍ ഒരു വലിയ കല്ലു ഉരുട്ടിവെച്ചിട്ടു പോയി. 61 കല്ലറെക്കു എതിരെ മഗ്ദലക്കാരത്തി മറിയയും മറ്റെ മറിയയും ഇരുന്നിരുന്നു. 62 ​ഒരുക്കനാളിന്‍റെ പിറ്റെ ദിവസം മഹാപുരോഹിതന്മാരും പരീശന്മാരും പീലാത്തൊസിന്‍റെ അടുക്കല്‍ ചെന്നുകൂടി 63 യജമാനനേ, ആ ചതിയന്‍ ജീവനോടിരിക്കുമ്പോള്‍: മൂന്നുനാള്‍ കഴിഞ്ഞിട്ടു ഞാന്‍ ഉയിര്‍ത്തെഴുന്നേലക്കും എന്നു പറഞ്ഞപ്രകാരം ഞങ്ങള്‍ക്കു ഓര്‍മ്മ വന്നു. 64 അതുകൊണ്ടു അവന്‍റെ ശിഷ്യന്മാര്‍ ചെന്നു അവനെ മോഷ്ടിച്ചിട്ടു, അവന്‍ മരിച്ചവരുടെ ഇടയില്‍ നിന്നു ഉയിര്‍ത്തെഴുന്നേറ്റു എന്നു ജനത്തോടു പറകയും ഒടുവിലത്തെ ചതിവു മുമ്പിലത്തേതിലും വിഷമമായിത്തീരുകയും ചെയ്യാതിരിക്കേണ്ടതിന്നു മൂന്നാം നാള്‍വരെ കല്ലറ ഉറപ്പാക്കുവാന്‍ കല്പിക്ക എന്നു പറഞ്ഞു. 65 പീലാത്തൊസ് അവരോടു: കാവല്‍ക്കൂട്ടത്തെ തരാം; പോയി നിങ്ങളാല്‍ ആകുന്നെടത്തോളം ഉറപ്പുവരുത്തുവിന്‍ എന്നു പറഞ്ഞു. 66 അവര്‍ ചെന്നു കല്ലിന്നു മുദ്രവെച്ചു കാവല്‍ക്കൂട്ടത്തെ നിറുത്തി കല്ലറ ഉറപ്പാക്കി.

Matthew 28

1 ​ശബ്ബത്ത് കഴിഞ്ഞു ആഴ്ചവട്ടത്തിന്‍റെ ഒന്നാം ദിവസം വെളുക്കുമ്പോള്‍ മഗ്ദലക്കാരത്തി മറിയയും മറ്റെ മറിയയും കല്ലറ കാണ്മാന്‍ ചെന്നു. 2 പെട്ടെന്നു വലിയോരു ഭൂകമ്പം ഉണ്ടായി; കര്‍ത്താവിന്‍റെ ദൂതന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നു ഇറങ്ങിവന്നു, കല്ലു ഉരുട്ടിനീക്കി അതിന്മേല്‍ ഇരുന്നിരുന്നു. 3 അവന്‍റെ രൂപം മിന്നലിന്നു ഒത്തതും അവന്‍റെ ഉടുപ്പു ഹിമം പോലെ വെളുത്തതും ആയിരുന്നു. 4 കാവല്‍ക്കാര്‍ അവനെ കണ്ടു പേടിച്ചു വിറെച്ചു മരിച്ചവരെപ്പോലെ ആയി. 5 ദൂതന്‍ സ്ത്രീകളോടുഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെ നിങ്ങള്‍ അന്വേഷിക്കുന്നു എന്നു ഞാന്‍ അറിയുന്നു; 6 അവന്‍ ഇവിടെ ഇല്ല; താന്‍ പറഞ്ഞതുപോലെ ഉയിര്‍ത്തെഴുന്നേറ്റു; അവന്‍ കിടന്ന സ്ഥലം വന്നുകാണ്മിന്‍ 7 അവന്‍ മരിച്ചവരുടെ ഇടയില്‍നിന്നു ഉയിര്‍ത്തെഴുന്നേറ്റു എന്നു വേഗം ചെന്നു അവന്‍റെ ശിഷ്യന്മാരോടു പറവിന്‍; അവന്‍ നിങ്ങള്‍ക്കു മുമ്പെ ഗലീലെക്കു പോകുന്നു; അവിടെ നിങ്ങള്‍ അവനെ കാണും; ഞാന്‍ നിങ്ങളോടു പറഞ്ഞിരിക്കുന്നു എന്നു പറഞ്ഞു. 8 അങ്ങനെ അവര്‍ വേഗത്തില്‍ ഭയത്തോടും മഹാസന്തോഷത്തോടും കൂടി കല്ലറ വിട്ടു അവന്‍റെ ശിഷ്യന്മാരോടു അറിയിപ്പാന്‍ ഓടിപ്പോയി. 9 എന്നാല്‍ യേശു അവരെ എതിരെറ്റു: നിങ്ങള്‍ക്കു വന്ദനം എന്നു പറഞ്ഞു; അവര്‍ അടുത്തുചെന്നു അവന്‍റെ കാല്‍ പിടിച്ചു അവനെ നമസ്കരിച്ചു. 10 യേശു അവരോടു: ഭയപ്പെടേണ്ട; നിങ്ങള്‍ പോയി എന്‍റെ സഹോദരന്മാരോടു ഗലീലെക്കു പോകുവാന്‍ പറവിന്‍; അവിടെ അവര്‍ എന്നെ കാണും എന്നു പറഞ്ഞു. 11 ​അവര്‍ പോകുമ്പോള്‍ കാവല്‍ക്കൂട്ടത്തില്‍ ചിലര്‍ നഗരത്തില്‍ ചെന്നു സംഭവിച്ചതു എല്ലാം മഹാപുരോഹിതന്മാരോടു അറിയിച്ചു. 12 അവര്‍ ഒന്നിച്ചുകൂടി മൂപ്പന്മാരുമായി ആലോചനകഴിച്ചിട്ടു പടയാളികള്‍ക്കു വേണ്ടുവോളം പണം കൊടുത്തു: 13 അവന്‍റെ ശിഷ്യന്മാര്‍ രാത്രിയില്‍ വന്നു ഞങ്ങള്‍ ഉറങ്ങുമ്പോള്‍ അവനെ കട്ടുകൊണ്ടുപോയി എന്നു പറവിന്‍ . 14 വസ്തുത നാടുവാഴിയുടെ സന്നിധാനത്തില്‍ എത്തി എങ്കിലോ ഞങ്ങള്‍ അവനെ സമ്മതിപ്പിച്ചു നിങ്ങളെ നിര്‍ഭയരാക്കിക്കൊള്ളാം എന്നു പറഞ്ഞു. 15 അവര്‍ പണം വാങ്ങി ഉപദേശപ്രകാരം ചെയ്തു; ഈ കഥ ഇന്നുവരെ യെഹൂദന്മാരുടെ ഇടയില്‍ പരക്കെ നടപ്പായിരിക്കുന്നു. 16 ​എന്നാല്‍ പതിനൊന്നു ശിഷ്യന്മാര്‍ ഗലീലയില്‍ യേശു അവരോടു കല്പിച്ചിരുന്ന മലെക്കു പോയി. 17 അവനെ കണ്ടപ്പോള്‍ അവര്‍ നമസ്കരിച്ചു; ചിലരോ സംശയിച്ചു. 18 യേശു അടുത്തുചെന്നു: സ്വര്‍ഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു. 19 ആകയാല്‍ നിങ്ങള്‍ പുറപ്പെട്ടു, പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ സ്നാനം കഴിപ്പിച്ചും 20 ഞാന്‍ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാന്‍ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു” സകലജാതികളെയും ശിഷ്യരാക്കിക്കൊള്‍വിന്‍ ‍; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു എന്നു അരുളിച്ചെയ്തു.

Mark

Mark 1

1 ദൈവപുത്രനായ യേശുക്രിസ്തുവിന്‍റെ സുവിശേഷത്തിന്‍റെ ആരംഭം: 2 “ഞാന്‍ നിനക്കു മുമ്പായി എന്‍റെ ദൂതനെ അയക്കുന്നു; അവന്‍ നിന്‍റെ വഴി ഒരുക്കും. 3 കര്‍ത്താവിന്‍റെ വഴി ഒരുക്കുവിന്‍ അവന്‍റെ പാത നിരപ്പാക്കുവിന്‍ എന്നു മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്‍റെ വാക്കു” എന്നിങ്ങനെ യെശയ്യാപ്രവാചകന്‍റെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നതുപോലെ യോഹന്നാന്‍ വന്നു 4 മരുഭൂമിയില്‍ സ്നാനം കഴിപ്പിച്ചും പാപമോചനത്തിന്നായുള്ള മാനസാന്തര സ്നാനം പ്രസംഗിച്ചുംകൊണ്ടിരുന്നു . 5 അവന്‍റെ അടുക്കല്‍ യെഹൂദ്യദേശം ഒക്കെയും യെരൂശലേമ്യര്‍ എല്ലാവരും വന്നു പാപങ്ങളെ ഏറ്റു പറഞ്ഞു യോര്‍ദ്ദാന്‍ നദിയില്‍ അവനാല്‍ സ്നാനം കഴിഞ്ഞു. 6 യോഹന്നാനോ ഒട്ടക രോമംകൊണ്ടുള്ള ഉടുപ്പും അരയില്‍ തോല്‍ വാറും ധരിച്ചും വെട്ടുക്കിളിയും കാട്ടുതേനും ഉപജീവിച്ചും പോന്നു. 7 എന്നിലും ബലമേറിയവന്‍ എന്‍റെ പിന്നാലെ വരുന്നു; അവന്‍റെ ചെരിപ്പിന്‍റെ വാറു കുനിഞ്ഞഴിപ്പാന്‍ ഞാന്‍ യോഗ്യനല്ല. 8 ഞാന്‍ നിങ്ങളെ വെള്ളത്തില്‍ സ്നാനം കഴിപ്പിക്കുന്നു; അവനോ നിങ്ങളെ പരിശുദ്ധാത്മാവില്‍ സ്നാനം കഴിപ്പിക്കും എന്നു അവന്‍ പ്രസംഗിച്ചു പറഞ്ഞു. 9 ആ കാലത്തു യേശു ഗലീലയിലെ നസറെത്തില്‍ നിന്നു വന്നു യോഹന്നാനാല്‍ യോര്‍ദ്ദാനില്‍ സ്നാനം കഴിഞ്ഞു. 10 വെള്ളത്തില്‍ നിന്നു കയറിയ ഉടനെ ആകാശം പിളരുന്നതും ആത്മാവു പ്രാവുപോലെ തന്‍റെ മേല്‍ വരുന്നതും കണ്ടു: 11 നീ എന്‍റെ പ്രിയപുത്രന്‍ ; നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്നു സ്വര്‍ഗ്ഗത്തില്‍ നിന്നു ഒരു ശബ്ദവും ഉണ്ടായി. 12 അനന്തരം ആത്മാവു അവനെ മരുഭൂമിയിലേക്കു പോകുവാന്‍ നിര്‍ബന്ധിച്ചു. 13 അവിടെ അവന്‍ സാത്താനാല്‍ പരീക്ഷിക്കപ്പെട്ടു നാല്പതു ദിവസം മരുഭൂമിയില്‍ കാട്ടു മൃഗങ്ങളോടുകൂടെ ആയിരുന്നു; ദൂതന്മാര്‍ അവനെ ശുശ്രൂഷിച്ചു പോന്നു. 14 എന്നാല്‍ യോഹന്നാന്‍ തടവില്‍ ആയശേഷം യേശു ഗലീലയില്‍ ചെന്നു ദൈവ രാജ്യത്തിന്‍റെ സുവിശേഷം പ്രസംഗിച്ചു: 15 കാലം തികഞ്ഞു ദൈവരാജ്യം സമീപിച്ചിരിക്കുന്നു; മാനസാന്തരപ്പെട്ടു സുവിശേഷത്തില്‍ വിശ്വസിപ്പിന്‍ എന്നു പറഞ്ഞു. 16 അവന്‍ ഗലീലക്കടല്പുറത്തു നടക്കുമ്പോള്‍ ശീമോനും അവന്‍റെ സഹോദരനായ അന്ത്രെയാസും കടലില്‍ വല വീശുന്നതു കണ്ടു; അവര്‍ മീന്‍ പിടിക്കുന്നവര്‍ ആയിരുന്നു. 17 യേശു അവരോടു: എന്നെ അനുഗമിപ്പിന്‍ ; ഞാന്‍ നിങ്ങളെ മുനഷ്യരെ പിടിക്കുന്നവരാക്കും എന്നു പറഞ്ഞു. 18 ഉടനെ അവര്‍ വല വിട്ടു അവനെ അനുഗമിച്ചു. 19 അവിടെ നിന്നു അല്പം മുന്നോട്ടു ചെന്നപ്പോള്‍ സെബെദിയുടെ മകനായ യാക്കോബും അവന്‍റെ സഹോദരനായ യോഹന്നാനും പടകില്‍ ഇരുന്നു വല നന്നാക്കുന്നതു കണ്ടു. 20 ഉടനെ അവരെയും വിളിച്ചു; അവര്‍ അപ്പനായ സെബെദിയെ കൂലിക്കാരോടുകൂടെ പടകില്‍ വിട്ടു അവനെ അനുഗമിച്ചു. 21 അവര്‍ കഫര്‍ന്നഹൂമിലേക്കു പോയി; ശബ്ബത്തില്‍ അവന്‍ പള്ളിയില്‍ ചെന്നു ഉപദേശിച്ചു. 22 അവന്‍റെ ഉപദേശത്തിങ്കല്‍ അവര്‍ വിസ്മയിച്ചു; അവന്‍ ശാസ്ത്രിമാരെപ്പോലെയല്ല, അധികാരമുള്ളവനായിട്ടത്രേ അവരെ ഉപദേശിച്ചതു. 23 അവരുടെ പള്ളിയില്‍ അശുദ്ധാത്മാവുള്ള ഒരു മനുഷ്യന്‍ ഉണ്ടായിരുന്നു; അവന്‍ നിലവിളിച്ചു: 24 നസറായനായ യേശുവേ, ഞങ്ങള്‍ക്കും നിനക്കും തമ്മില്‍ എന്തു? ഞങ്ങളെ നശിപ്പിപ്പാന്‍ വന്നുവോ? നീ ആര്‍ എന്നു ഞാന്‍ അറിയുന്നു; ദൈവത്തിന്‍റെ പിരിശുദ്ധന്‍ തന്നേ എന്നു പറഞ്ഞു. 25 യേശു അതിനെ ശാസിച്ചു: മിണ്ടരുതു; അവനെ വിട്ടു പോ എന്നു പറഞ്ഞു. 26 അപ്പോള്‍ അശുദ്ധാത്മാവു അവനെ ഇഴെച്ചു, ഉറക്കെ നിലവിളിച്ചു അവനെ വിട്ടു പോയി. 27 എല്ലാവരും ആശ്ചര്യപ്പെട്ടു: ഇതെന്തു? ഒരു പുതിയ ഉപദേശം; അവന്‍ അധികാരത്തോടെ അശുദ്ധാത്മാക്കളോടും കല്പിക്കുന്നു; അവ അവനെ അനുസരിക്കയും ചെയ്യുന്നു എന്നു പറങ്ങു തമ്മില്‍ വാദിച്ചുകൊണ്ടിരുന്നു. 28 അവന്‍റെ ശ്രുതി വേഗത്തില്‍ ഗലീലനാടു എങ്ങും പരന്നു. 29 അനന്തരം അവര്‍ പള്ളിയില്‍ നിന്നു ഇറങ്ങി യാക്കോബും യോഹന്നാനുമായി ശിമോന്‍റെയും അന്ത്രെയാസിന്‍റെയും വീട്ടില്‍ വന്നു. 30 അവിടെ ശിമോന്‍റെ അമ്മാവിയമ്മ പനിപിടിച്ചു കിടന്നിരുന്നു; അവര്‍ അവളെക്കുറിച്ചു അവനോടു പറഞ്ഞു. 31 അവന്‍ അടുത്തു ചെന്നു അവളെ കൈകൂപിടിച്ചു എഴുന്നേല്പിച്ചു; പനി അവളെ വിട്ടുമാറി, അവള്‍ അവരെ ശുശ്രൂഷിച്ചു. 32 വൈകുന്നേരം സൂര്യന്‍ അസ്തമിച്ചശേഷം അവര്‍ സകലവിധദീനക്കാരെയും ഭൂതഗ്രസ്തരെയും അവന്‍റെ അടുക്കല്‍ കൊണ്ടുവന്നു. 33 പട്ടണം ഒക്കെയും വാതില്‍ക്കല്‍ വന്നു കൂടിയിരുന്നു. 34 നാനവ്യാധികളാല്‍ വലഞ്ഞിരുന്ന അനേകരെ അവന്‍ സൌഖ്യമാക്കി, അനേകം ഭൂതങ്ങളെയും പുറത്താക്കി; ഭൂതങ്ങള്‍ അവനെ അറികകൊണ്ടു സംസാരിപ്പാന്‍ അവയെ സമ്മതിച്ചില്ല. 35 അതികാലത്തു ഇരുട്ടോടെ അവന്‍ എഴുന്നേറ്റു പുറപ്പെട്ടു ഒരു നിര്‍ജ്ജനസ്ഥലത്തു ചെന്നു പ്രാര്‍ത്ഥിച്ചു. 36 ശിമോനും കൂടെയുള്ളവരും അവന്‍റെ പിന്നാലെ ചെന്നു, 37 അവനെ കണ്ടപ്പോള്‍ എല്ലാവരും നിന്നെ അന്വേഷിക്കുന്നു എന്നു പറഞ്ഞു. 38 അവന്‍ അവരോടു: ഞാന്‍ അടുത്ത ഊരുകളിലും പ്രസംഗിക്കേണ്ടതിന്നു നാം അവിടേക്കു പോക; ഇതിന്നായിട്ടല്ലോ ഞാന്‍ പുറപ്പെട്ടു വന്നിരിക്കുന്നതു എന്നു പറഞ്ഞു. 39 അങ്ങനെ അവന്‍ ഗലീലയില്‍ ഒക്കെയും അവരുടെ പള്ളികളില്‍ ചെന്നു പ്രസംഗിക്കയും ഭൂതങ്ങളെ പുറത്താക്കുകയും ചെയ്തു. 40 ഒരു കുഷ്ഠരോഗി അവന്‍റെ അടുക്കല്‍ വന്നു മുട്ടുകുത്തി: നിനക്കു മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധമാക്കുവാന്‍ കഴിയും എന്നു അപേക്ഷിച്ചു. 41 യേശു മനസ്സലിഞ്ഞു കൈ നീട്ടി അവനെ തൊട്ടു: 42 മനസ്സുണ്ടു, ശുദ്ധമാക എന്നു പറഞ്ഞ ഉടനെ കുഷ്ഠം വിട്ടുമാറി അവന്നു ശുദ്ധിവന്നു. 43 യേശു അവനെ അമര്‍ച്ചയായി ശാസിച്ചു: 44 നോകൂ, ആരോടും ഒന്നും പറയരുതു; എന്നാല്‍ ചെന്നു പുരോഹിതന്നു നിന്നെത്തന്നേ കാണിച്ചു, നിന്‍റെ ശുദ്ധീകരണത്തിന്നു വേണ്ടി മോശെ കല്പിച്ചതു അവര്‍ക്കും സാക്ഷ്യത്തിന്നായി അര്‍പ്പിക്ക എന്നു പറഞ്ഞു അവനെ വിട്ടയച്ചു. 45 അവനോ പുറപ്പെട്ടു വളരെ ഘോഷിപ്പാനും വസ്തുത പ്രസംഗിപ്പാനും തുടങ്ങി; അതിനാല്‍ യേശുവിന്നു പരസ്യമായി പട്ടണത്തില്‍ കടപ്പാന്‍ കഴിയായ്കകൊണ്ടു അവന്‍ പുറത്തു നിര്‍ജ്ജനസ്ഥലങ്ങളില്‍ പാര്‍ത്തു; എല്ലാടത്തു നിന്നും ആളുകള്‍ അവന്‍റെ അടുക്കല്‍ വന്നു കൂടി.

Mark 2

1 ചില ദിവസം കഴിഞ്ഞശേഷം അവന്‍ പിന്നെയും കഫര്‍ന്നഹൂമില്‍ ചെന്നു; അവന്‍ വീട്ടില്‍ ഉണ്ടെന്നു ശ്രുതിയായി. 2 ഉടനെ വാതില്‍ക്കല്‍പോലും ഇടമില്ലാത്തവണ്ണം പലരും വന്നു കൂടി, അവന്‍ അവരോടു തിരുവചനം പ്രസ്താവിച്ചു. 3 അപ്പോള്‍ നാലാള്‍ ഒരു പക്ഷവാതക്കാരനെ ചുമന്നു അവന്‍റെ അടുക്കല്‍ കൊണ്ടുവന്നു. 4 പുരുഷാരം നിമിത്തം അവനോടു സമീപിച്ചു കൂടായ്കയാല്‍ അവന്‍ ഇരുന്ന സ്ഥലത്തിന്‍റെ മേല്പുര പൊളിച്ചു തുറന്നു, പക്ഷവാതക്കാരനെ കിടക്കയോടെ ഇറക്കി വെച്ചു. 5 യേശു അവരുടെ വിശ്വാസം കണ്ടിട്ടു പക്ഷവാതക്കാരനോടു: മകനേ, നിന്‍റെ പാപങ്ങള്‍ മോചിച്ചുതന്നിരിക്കുന്നു എന്നു പറഞ്ഞു. 6 അവിടെ ചില ശാസ്ത്രിമാര്‍ ഇരുന്നു: ഇവന്‍ ഇങ്ങനെ ദൈവദൂഷണം പറയുന്നതു എന്തു? 7 ദൈവം ഒരുവന്‍ അല്ലാതെ പാപങ്ങളെ മോചിപ്പാന്‍ കഴിയുന്നവന്‍ ആര്‍ എന്നു ഹൃദയത്തില്‍ ചിന്തിച്ചുകൊണ്ടിരുന്നു. 8 ഇങ്ങനെ അവര്‍ ഉള്ളില്‍ ചിന്തിക്കുന്നതു യേശു ഉടനെ മനസ്സില്‍ ഗ്രഹിച്ചു അവരോടു: നിങ്ങള്‍ ഹൃദയത്തില്‍ ഇങ്ങനെ ചിന്തിക്കുന്നതു എന്തു? 9 പക്ഷവാതക്കാരനോടു നിന്‍റെ പാപങ്ങള്‍ മോചിച്ചുതന്നിരിക്കുന്നു എന്നു പറയുന്നതോ, എഴുന്നേറ്റു കിടക്ക എടുത്തു നടക്ക എന്നു പറയുന്നതോ, ഏതാകുന്നു എളുപ്പം എന്നു ചോദിച്ചു. 10 എന്നാല്‍ ഭൂമിയില്‍ പാപങ്ങളെ മോചിപ്പാന്‍ മനുഷ്യപുത്രന്നു അധികാരം ഉണ്ടു എന്നു നിങ്ങള്‍ അറിയേണ്ടതിന്നു — അവന്‍ പക്ഷവാതക്കാരനോടു: 11 എഴുന്നേറ്റു കിടക്ക എടുത്തു വീട്ടിലേക്കു പോക എന്നു ഞാന്‍ നിന്നോടു പറയുന്നു എന്നു പറഞ്ഞു. 12 ഉടനെ അവന്‍ എഴുന്നേറ്റു കിടക്ക എടുത്തു എല്ലാവരും കാണ്‍കെ പുറപ്പെട്ടു; അതു കൊണ്ടു എല്ലാവരും വിസ്മയിച്ചു: ഇങ്ങനെ ഒരു നാളും കണ്ടിട്ടില്ല എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി. 13 അവന്‍ പിന്നെയും കടല്‍ക്കരെ ചെന്നു; പുരുഷാരം ഒക്കെയും അവന്‍റെ അടുക്കല്‍ വന്നു; അവന്‍ അവരെ ഉപദേശിച്ചു. 14 പിന്നെ അവന്‍ കടന്നു പോകുമ്പോള്‍ അല്ഫായിയുടെ മകനായ ലേവി ചുങ്കസ്ഥലത്തു ഇരിക്കുന്നതു കണ്ടു: എന്നെ അനുഗമിക്ക എന്നു പറഞ്ഞു; അവന്‍ എഴുന്നേറ്റു അവനെ അനുഗമിച്ചു. 15 അവന്‍ വീട്ടില്‍ പന്തിയില്‍ ഇരിക്കുമ്പോള്‍ പല ചുങ്കക്കാരും പാപികളും യേശുവിനോടും അവന്‍റെ ശിഷ്യന്മാരോടും കൂടി പന്തിയില്‍ ഇരുന്നു; അവനെ അനുഗമിച്ചുവന്നവര്‍ അനേകര്‍ ആയിരുന്നു. 16 അവന്‍ ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നുകയും കൂടിക്കയും ചെയ്യുന്നതു പരീശന്മാരുടെ കൂട്ടത്തിലുള്ള ശാസ്ത്രിമാര്‍ കണ്ടിട്ടു അവന്‍റെ ശിഷ്യന്മാരോടു: അവന്‍ ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നുകുടിക്കുന്നതു എന്തു എന്നു ചോദിച്ചു. 17 യേശു അതു കേട്ടു അവരോടു: ദീനക്കാര്‍ക്കല്ലാതെ സൌഖ്യമുള്ളവര്‍ക്കും വൈദ്യനെക്കൊണ്ടു ആവശ്യമില്ല; ഞാന്‍ നീതിമാന്മാരെ അല്ല, പാപികളെ അത്രേ വിളിപ്പാന്‍ വന്നതു എന്നു പറഞ്ഞു. 18 യോഹന്നാന്‍റെ ശിഷ്യന്മാരും പരീശന്മാരും ഉപവസിക്ക പതിവായിരുന്നു; അവര്‍ വന്നു അവനോടു: യോഹന്നാന്‍റെയും പരീശന്മാരുടെയും ശിഷ്യന്മാര്‍ ഉപവസിക്കുന്നു വല്ലോ; നിന്‍റെ ശിഷ്യന്മാര്‍ ഉപവസിക്കാത്തതു എന്തു എന്നു ചോദിച്ചു. 19 യേശു അവരോടു പറഞ്ഞതു: മണവാളന്‍ കൂടെ ഉള്ളപ്പോള്‍ തോഴ്മക്കാര്‍ക്കും ഉപവസിപ്പാന്‍ കഴിയുമോ? മണവാളന്‍ കൂടെ ഇരിക്കുംകാലത്തോളം അവര്‍ക്കും ഉപവസിപ്പാന്‍ കഴികയില്ല. 20 എന്നാല്‍ മണവാളന്‍ അവരെ വിട്ടുപിരിയേണ്ടുന്ന കാലം വരും; അന്നു, ആ കാലത്തു അവര്‍ ഉപവസിക്കും. 21 പഴയ വസ്ത്രത്തില്‍ കോടിത്തുണിക്കണ്ടം ആരും ചേര്‍ത്തു തുന്നുമാറില്ല; തുന്നിയാല്‍ ചേര്‍ത്ത പുതുക്കണ്ടം പഴയതില്‍ നിന്നു വലിഞ്ഞിട്ടു ചീന്തല്‍ ഏറ്റവും വല്ലാതെ ആകും. 22 ആരും പുതിയ വീഞ്ഞു പഴയ തുരുത്തിയില്‍ പകര്‍ന്നു വെക്കുമാറില്ല; വെച്ചാല്‍ പുതുവീഞ്ഞു തുരുത്തിയെ പൊളിക്കും; വീഞ്ഞു ഒഴുകിപ്പോകും; തുരുത്തി നശിച്ചുപോകും; പുതിയ വീഞ്ഞു പുതിയ തുരുത്തിയിലത്രേ പകര്‍ന്നു വെക്കേണ്ടതു. 23 അവന്‍ ശബ്ബത്തില്‍ വിളഭൂമിയില്‍കൂടി കടന്നുപോകുമ്പോള്‍ അവന്‍റെ ശീഷ്യന്മാര്‍ വഴിനടക്കയില്‍ കതിര്‍ പറിങ്ങുതുടങ്ങി. 24 പരീശന്മാര്‍ അവനോടു: നോകൂ, ഇവര്‍ ശബ്ബത്തില്‍ വിഹിതമല്ലാത്തതു ചെയ്യുന്നതു എന്തു എന്നു പറഞ്ഞു. 25 അവന്‍ അവരോടു: ദാവീദ് തനിക്കും കൂടെയുള്ളവര്‍ക്കും മുട്ടുണ്ടായി വിശന്നപ്പോള്‍ ചെയ്തതു എന്തു? 26 അവ അബ്യാഥാര്‍മഹാപുരോഹിതന്‍റെ കാലത്തു ദൈവാലയത്തില്‍ ചെന്നു, പുരോഹിതന്മാര്‍ക്കല്ലാതെ ആര്‍ക്കും തിന്മാന്‍ വിഹിതമല്ലാത്ത കാഴ്ചയപ്പം തിന്നു കൂടെയുള്ളവര്‍ക്കും കൊടുത്തു എന്നു നിങ്ങള്‍ ഒരിക്കലും വായിച്ചിട്ടില്ലയോ എന്നു ചോദിച്ചു. 27 പിന്നെ അവന്‍ അവരോടു: മനുഷ്യന്‍ ശബ്ബത്ത് നിമിത്തമല്ല; ശബ്ബത്ത് മനുഷ്യന്‍ നിമിത്തമത്രേ ഉണ്ടായതു; 28 അങ്ങനെ മനുഷ്യപുത്രന്‍ ശബ്ബത്തിന്നും കര്‍ത്താവു ആകുന്നു എന്നു പറഞ്ഞു.

Mark 3

1 അവന്‍ പിന്നെയും പള്ളിയില്‍ ചെന്നു: അവിടെ വരണ്ട കയ്യുള്ള ഒരു മനുഷ്യന്‍ ഉണ്ടായിരുന്നു. 2 അവര്‍ അവനെ കുറ്റം ചുമത്തേണ്ടതിന്നു ശബ്ബത്തില്‍ അവനെ സൌഖ്യമാക്കുമോ എന്നു നോക്കിക്കൊണ്ടിരുന്നു. 3 വരണ്ടകയ്യുള്ള മനുഷ്യനോടു അവന്‍ : നടുവില്‍ എഴുന്നേറ്റു നില്‍ക്ക എന്നു പറഞ്ഞു. 4 പിന്നെ അവരോടു: ശബ്ബത്തില്‍ നന്മ ചെയ്കയോ, തിന്മചെയ്കയോ, ജീവനെ രക്ഷിക്കയോ, കൊല്ലുകയോ, ഏതു വിഹിതം എന്നു ചോദിച്ചു. അവരോ മിണ്ടാതിരുന്നു. 5 അവരുടെ ഹൃദയകാഠിന്യം നിമിത്തം അവന്‍ ദുഃഖിച്ചുകൊണ്ടു കോപത്തോടെ അവരെ ചുറ്റും നോക്കി, ആ മനുഷ്യനോടു: കൈ നീട്ടുക എന്നു പറഞ്ഞു: അവന്‍ നീട്ടി, അവന്‍റെ കൈ സൌഖ്യമായി. 6 ഉടനെ പരീശന്മാര്‍ പുറപ്പെട്ടു, അവനെ നശിപ്പിക്കേണ്ടതിന്നു ഹെരോദ്യരുമായി ആലോചന കഴിച്ചു. 7 യേശു ശിഷ്യന്മാരുമായി കടല്‍ക്കരക്കു വാങ്ങിപ്പോയി; ഗലീലയില്‍നിന്നു വലിയോരു പുരുഷാരം അവനെ അനുഗമിച്ചു; 8 യെഹൂദ്യയില്‍ നിന്നും യെരൂശലേമില്‍നിന്നും എദോമില്‍ നിന്നും യോര്‍ദാന്നക്കരെ നിന്നും സോരിന്‍റെയും സിദോന്‍റെയും ചുറ്റുപാട്ടില്‍നിന്നും വലിയോരു കൂട്ടം അവന്‍ ചെയ്തതു ഒക്കെയും കേട്ടിട്ടു അവന്‍റെ അടുക്കല്‍ വന്നു. 9 പുരുഷാരം തന്നെ ഞെരുക്കാതിരിക്കേണ്ടതിന്നു അവരുടെ നിമിത്തം ഒരു ചെറു പടകു തനിക്കു ഒരുക്കി നിറുത്തുവാന്‍ അവന്‍ ശിഷ്യന്മാരോടു പറഞ്ഞു. 10 അവന്‍ അനേകരെ സൌഖ്യമാക്കുകയാല്‍ ബാധകള്‍ ഉള്ളവര്‍ ഒക്കെയും അവനെ തൊടേണ്ടതിന്നു തിക്കിത്തിരക്കി വന്നു. 11 അശുദ്ധാത്മാക്കളും അവനെ കാണുമ്പോള്‍ ഒക്കെയും അവന്‍റെ മുമ്പില്‍ വീണു: നീ ദൈവ പുത്രന്‍ എന്നു നിലവിളിച്ചു പറയും. 12 തന്നെ പ്രസിദ്ധമാക്കാതിരിക്കേണ്ടതിന്നു അവന്‍ അവരെ വളരെ ശാസിച്ചുപോന്നു. 13 പിന്നെ അവന്‍ മലയില്‍ കയറി തനിക്കു ബോധിച്ചവരെ അടുക്കല്‍ വിളിച്ചു; അവര്‍ അവന്‍റെ അരികെ വന്നു. 14 അവന്‍ തന്നോടുകൂടെ ഇരിപ്പാനും പ്രസംഗിക്കേണ്ടതിന്നു അയപ്പാനും 15 ഭൂതങ്ങളെ പുറത്താക്കേണ്ടതിന്നു അധികാരം ഉണ്ടാകുവാനും പന്തിരുവരെ നിയമിച്ചു; 16 ശിമോന്നു പത്രൊസ് എന്നു പേരിട്ടു; 17 സെബെദിയുടെ മകനായ യാക്കോബു, യക്കോബിന്‍റെ സഹോദരനായ യോഹന്നാന്‍ : ഇവര്‍ക്കും ഇടിമക്കള്‍ എന്നര്‍ത്ഥമുള്ള ബൊവനേര്‍ഗ്ഗെസ് എന്നു പേരിട്ടു — 18 അന്ത്രെയാസ്, ഫിലിപ്പൊസ്, ബര്‍ത്തൊലോമായി, മത്തായി, തോമാസ്, അല്ഫായിയുടെ മകനായ യാക്കോബ്, തദ്ദായി, കനാന്യനായ ശിമോന്‍ , 19 തന്നെ കാണിച്ചുകൊടുത്ത ഈസ്കായ്യോര്‍ത്ത് യൂദാ എന്നിവരെ തന്നേ. 20 അവന്‍ വീട്ടില്‍ വന്നു; അവര്‍ക്കും ഭക്ഷണം കഴിപ്പാന്‍ പോലും വഹിയാതവണ്ണം പുരുഷാരം പിന്നെയും തിങ്ങി കൂടി വന്നു. 21 അവന്‍റെ ചാര്‍ച്ചക്കാര്‍ അതു കേട്ടു, അവന്നു ബുദ്ധിഭ്രമം ഉണ്ടു എന്നു പറഞ്ഞു അവനെ പിടിപ്പാന്‍ വന്നു. 22 യെരൂശലേമില്‍ നിന്നു വന്ന ശാസ്ത്രിമാരും: അവന്നു ബെയെത്സെബൂല്‍ ഉണ്ടു, ഭൂതങ്ങളുടെ തലവനെ കൊണ്ടു അവന്‍ ഭൂതങ്ങളെ പുറത്താക്കുന്നു എന്നു പറഞ്ഞു. 23 അവന്‍ അവരെ അടുക്കെ വിളിച്ചു ഉപമകളാല്‍ അവരോടു പറഞ്ഞതു: സാത്താന്നു സാത്താനെ എങ്ങനെ പുറത്താക്കുവാന്‍ കഴിയും? 24 ഒരു രാജ്യം തന്നില്‍തന്നേ ഛിദ്രിച്ചു എങ്കില്‍ ആ രാജ്യത്തിനു നിലനില്പാന്‍ കഴികയില്ല. 25 ഒരു വീടു തന്നില്‍ തന്നേ ഛിദ്രിച്ചു എങ്കില്‍ ആ വീട്ടിന്നു നിലനില്പാന്‍ കഴികയില്ല. 26 സാത്താന്‍ തന്നോടുതന്നേ എതിര്‍ത്തു ഛിദ്രിച്ചു എങ്കില്‍ അവന്നു നിലനില്പാന്‍ കഴിവില്ല; അവന്‍റെ അവസാനം വന്നു. 27 ബലവാനെ പിടിച്ചുകെട്ടീട്ടല്ലാതെ അവന്‍റെ വീട്ടില്‍ കടന്നു അവന്‍റെ കോപ്പു കവര്‍ന്നുകളവാന്‍ ആര്‍ക്കും കഴികയില്ല; പിടിച്ചു കെട്ടിയാല്‍ പിന്നെ അവന്‍റെ വീടു കവര്‍ച്ച ചെയ്യാം. 28 മനുഷ്യരോടു സകല പാപങ്ങളും അവര്‍ ദുഷിച്ചു പറയുന്ന സകല ദൂഷണങ്ങളും ക്ഷമിക്കും; 29 പരിശുദ്ധാത്മാവിന്‍റെ നേരെ ദൂഷണം പയുന്നവനോ ഒരുനാളും ക്ഷമ കിട്ടാതെ നിത്യശിക്ഷെക്കു യോഗ്യനാകും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു. 30 അവന്നു ഒരു അശുദ്ധാത്മാവു ഉണ്ടു എന്നു അവര്‍ പറഞ്ഞിരുന്നു. 31 അനന്തരം അവന്‍റെ അമ്മയും സഹോദരന്മാരും വന്നു പുറത്തു നിന്നു അവനെ വിളപ്പാന്‍ ആളയച്ചു. 32 പുരുഷാരം അവന്‍റെ ചുറ്റും ഇരുന്നിരുന്നു; അവര്‍ അവനോടു: നിന്‍റെ അമ്മയും സഹോദരന്മാരും പുറത്തു നിന്നു നിന്നെ അന്വേഷിക്കുന്നു എന്നു പറഞ്ഞു അവന്‍ അവരോടു: 33 എന്‍റെ അമ്മയും സഹോദരന്മാരും ആര്‍ എന്നു പറഞ്ഞിട്ടു ചുറ്റിലും ഇരിക്കുന്നവരെ നോക്കിക്കൊണ്ടു: 34 എന്‍റെ അമ്മയും സഹോദരന്മാരും ഇതാ. 35 ദൈവത്തിന്‍റെ ഇഷ്ടം ചെയ്യുന്നവന്‍ തന്നേ എന്‍റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു എന്നു പറഞ്ഞു.

Mark 4

1 അവന്‍ പിന്നെയും കടല്‍ക്കരെവെച്ചു ഉപദേശിപ്പാന്‍ തുടങ്ങി. അപ്പോള്‍ ഏറ്റവും വലിയ പുരുഷാരം അവന്‍റെ അടുക്കല്‍ വന്നു കൂടുകകൊണ്ടു അവന്‍ പടകില്‍ കയറി കടലില്‍ ഇരുന്നു; പുരുഷാരം ഒക്കെയും കടലരികെ കരയില്‍ ആയിരുന്നു. 2 അവന്‍ ഉപമകളാല്‍ അവരെ പലതും ഉപദേശിച്ചു, ഉപദേശത്തില്‍ അവരോടു പറഞ്ഞതു: 3 കേള്‍പ്പിന്‍ ; വിതെക്കുന്നവന്‍ വിതെപ്പാന്‍ പുറപ്പെട്ടു. 4 വിതെക്കുമ്പോള്‍ ചിലതു വഴിയരികെ വീണു; പറവകള്‍ വന്നു അതു തിന്നുകളഞ്ഞു. 5 മറ്റു ചിലതു പാറസ്ഥലത്തു ഏറെ മണ്ണില്ലാത്തേടത്തു വീണു; മണ്ണിന്നു താഴ്ച ഇല്ലായ്കയാല്‍ ക്ഷണത്തില്‍ മുളെച്ചുവന്നു. 6 സൂര്യന്‍ ഉദിച്ചാറെ ചൂടു തട്ടി, വേരില്ലായ്കകൊണ്ടു ഉണങ്ങിപ്പോയി. 7 മറ്റു ചിലതു മുള്ളിന്നിടയില്‍ വീണു; മുള്ളു മുളെച്ചു വളര്‍ന്നു അതിനെ ഞെരുക്കിക്കളഞ്ഞു; അതു വിളഞ്ഞതുമില്ല. 8 മറ്റു ചിലതു നല്ലമണ്ണില്‍ വീണിട്ടു മുളെച്ചു വളര്‍ന്നു ഫലം കൊടുത്തു; മുപ്പതും അറുപതും നൂറും മേനി വിളഞ്ഞു. 9 കേള്‍പ്പാന്‍ ചെവി ഉള്ളവന്‍ കേള്‍ക്കട്ടെ എന്നും അവന്‍ പറഞ്ഞു. 10 അനന്തരം അവന്‍ തനിച്ചിരിക്കുമ്പോള്‍ അവനോടുകൂടെയുള്ളവന്‍ പന്തിരുവരുമായി ആ ഉപമകളെക്കുറിച്ചു ചോദിച്ചു. 11 അവരോടു അവന്‍ പറഞ്ഞതു: ദൈവരാജ്യത്തിന്‍റെ മര്‍മ്മം നിങ്ങള്‍ക്കു നല്കപ്പെട്ടിരിക്കുന്നു; പുറത്തുള്ളവര്‍ക്കോ സകലവും ഉപമകളാല്‍ ലഭിക്കുന്നു. 12 അവര്‍ മനംതിരിയാതെയും അവരോടു ക്ഷമിക്കാതെയും ഇരിക്കത്തക്കവണ്ണം അവര്‍ കണ്ടിട്ടും അറിയാതിരിപ്പാനും കേട്ടിട്ടും ഗ്രഹിക്കാതിരിപ്പാനും സംഗതിവരും. 13 പിന്നെ അവന്‍ അവരോടു പറഞ്ഞതു: ഈ ഉപമ ഗ്രഹിക്കുന്നില്ലയോ? പിന്നെ മറ്റെ ഉപമകള്‍ ഒക്കെയും എങ്ങനെ ഗ്രഹിക്കും? 14 വിതെക്കുന്നവന്‍ വചനം വിതെക്കുന്നു. 15 വചനം വിതച്ചിട്ടു വഴിയരികെ വീണതു, കേട്ട ഉടനെ സാത്താന്‍ വന്നു ഹൃദയങ്ങളില്‍ വിതെക്കപ്പെട്ട വചനം എടുത്തുകളയുന്നതാകുന്നു. 16 അങ്ങനെ തന്നേ പാറസ്ഥലത്തു വിതെച്ചതു വചനം കേട്ട ഉടനെ സന്തോഷത്തോടെ കൈക്കൊള്ളുന്നവര്‍ 17 എങ്കിലും അവര്‍ ഉള്ളില്‍ വേരില്ലാതെ ക്ഷണികന്‍മാര്‍ ആകുന്നു; വചനം നിമിത്തം ഉപദ്രവമോ പീഡയോ ഉണ്ടായാല്‍ ക്ഷണത്തില്‍ ഇടറിപ്പോകുന്നു. 18 മുള്ളിന്നിടയില്‍ വിതെക്കപ്പെട്ടതോ വചനം കേട്ടിട്ടു 19 ഇഹലോകത്തിന്‍റെ ചിന്തകളും ധനത്തിന്‍റെ വഞ്ചനയും മറ്റുവിഷയ മോഹങ്ങളും അകത്തു കടന്നു, വചനത്തെ ഞെരുക്കി നഷ്ഫലമാക്കി തീര്‍ക്കുംന്നതാകുന്നു. 20 നല്ലമണ്ണില്‍ വിതെക്കപ്പെട്ടതോ വചനം കേള്‍ക്കയും അംഗീകരിക്കയും ചെയ്യുന്നവര്‍ തന്നേ; അവര്‍ മുപ്പതും അറുപതും നൂറും മേനി വിളയുന്നു. 21 പിന്നെ അവന്‍ അവരോടു പറഞ്ഞതു: വിളക്കു കത്തിച്ചു പറയിന്‍ കീഴിലോ കട്ടീല്‍ക്കീഴിലോ വെക്കുമാറുണ്ടോ? വിളക്കുതണ്ടിന്മേലല്ലയോ വെക്കുന്നതു? 22 വെളിപ്പെടുവാനുള്ളതല്ലാതെ ഗൂഢമായതു ഒന്നും ഇല്ല; വെളിച്ചത്തു വരുവാനുള്ളതല്ലാതെ മറവായതു ഒന്നും ഇല്ല. 23 കേള്‍പ്പാന്‍ ചെവി ഉള്ളവന്‍ കേള്‍ക്കട്ടെ. 24 നിങ്ങള്‍ കേള്‍ക്കുന്നതു എന്തു എന്നു സൂക്ഷിച്ചു കൊള്‍വിന്‍ ; നിങ്ങള്‍ അളക്കുന്ന അളവു കൊണ്ടു നിങ്ങള്‍ക്കും അളന്നുകിട്ടും; അധികമായും കിട്ടും. 25 ഉള്ളവന്നു കൊടുക്കും; ഇല്ലാത്തവനോടോ ഉള്ളതുംകൂടെ എടുത്തുകളയും എന്നും അവന്‍ അവരോടു പറഞ്ഞു. 26 പിന്നെ അവന്‍ പറഞ്ഞതു: ദൈവരാജ്യം ഒരു മനുഷ്യന്‍ മണ്ണില്‍ വിത്തു എറിഞ്ഞശേഷം 27 രാവും പകലും ഉറങ്ങിയും എഴുന്നേറ്റും ഇരിക്കെ അവന്‍ അറിയാതെ വിത്തു മുളെച്ചു വളരുന്നതുപോലെ ആകുന്നു. 28 ഭൂമി സ്വയമായി മുമ്പെ ഞാറും പിന്നെ കതിരും പിന്നെ കതിരില്‍ നിറഞ്ഞ മണിയും ഇങ്ങനെ വിളയുന്നു. 29 ധാന്യം വിളയുമ്പോള്‍ കൊയ്ത്തായതുകൊണ്ടു അവന്‍ ഉടനെ അരിവാള്‍ വെക്കുന്നു. 30 പിന്നെ അവന്‍ പറഞ്ഞതു: ദൈവരാജ്യത്തെ എങ്ങനെ ഉപമിക്കേണ്ടു? ഏതു ഉപമയാല്‍ അതിനെ വര്‍ണ്ണിക്കേണ്ടു? 31 അതു കടുകുമണിയോടു സദൃശം; അതിനെ മണ്ണില്‍ വിതെക്കുമ്പോള്‍ഭൂമിയിലെ എല്ലാവിത്തിലും ചെറിയതു. 32 എങ്കിലും വിതെച്ചശേഷം വളര്‍ന്നു, സകലസസ്യങ്ങളിലും വലുതായിത്തീര്‍ന്നു, ആകാശത്തിലെ പക്ഷികള്‍ അതിന്‍റെ നിഴലില്‍ വസിപ്പാന്‍ തക്കവണ്ണം വലുതായ കൊമ്പുകളെ വിടുന്നു. 33 അവന്‍ ഇങ്ങനെ പല ഉപമകളാല്‍ അവര്‍ക്കും കേള്‍പ്പാന്‍ കഴിയുംപോലെ അവരോടു വചനം പറഞ്ഞുപോന്നു. 34 ഉപമ കൂടാതെ അവരോടു ഒന്നും പറഞ്ഞതുമില്ല; തനിച്ചിരിക്കുമ്പോള്‍ അവന്‍ ശിഷ്യന്മാരോടു സകലവും വ്യാഖ്യാനിക്കും. 35 അന്നു സന്ധ്യയായപ്പോള്‍ നാം അക്കരെക്കു പോക എന്നു അവന്‍ അവരോടു പറഞ്ഞു 36 അവര്‍ പുരുഷാരത്തെ വിട്ടു, താന്‍ പടകില്‍ഇരുന്നപാടെ അവനെ കൊണ്ടുപോയി; മറ്റു ചെറുപടകുകളും കൂടെ ഉണ്ടായിരുന്നു; 37 അപ്പോള്‍ വലിയ ചുഴലിക്കാറ്റു ഉണ്ടായി: പടകില്‍ തിര തള്ളിക്കയറുകകൊണ്ടു അതു മുങ്ങുമാറായി. 38 അവന്‍ അമരത്തു തലയണ വെച്ചു ഉറങ്ങുകയായിരുന്നു; അവര്‍ അവനെ ഉണര്‍ത്തി: ഗുരോ, ഞങ്ങള്‍ നശിച്ചുപോകുന്നതില്‍ നിനക്കു വിചാരം ഇല്ലയോ എന്നു പറഞ്ഞു. 39 അവന്‍ എഴുന്നേറ്റു കാറ്റിനെ ശാസിച്ചു, കടലിനോടു: അനങ്ങാതിരിക്ക, അടങ്ങുക എന്നു പറഞ്ഞു; കാറ്റു അമര്‍ന്നു, വലിയ ശാന്തത ഉണ്ടായി. 40 പിന്നെ അവന്‍ അവരോടു: നിങ്ങള്‍ ഇങ്ങനെ ഭീരുക്കള്‍ ആകുവാന്‍ എന്തു? നിങ്ങള്‍ക്കു ഇപ്പോഴും വിശ്വാസമില്ലയോ എന്നു പറഞ്ഞു. 41 അവര്‍ വളരെ ഭയപ്പെട്ടു: കാറ്റും കടലും കൂടെ ഇവനെ അനുസരിക്കുന്നുവല്ലോ; ഇവന്‍ ആര്‍ എന്നു തമ്മില്‍ പറഞ്ഞു.

Mark 5

1 അവര്‍ കടലിന്‍റെ അക്കരെ ഗദരദേശത്തു എത്തി. 2 പടകില്‍നിന്നു ഇറങ്ങിയ ഉടനെ അശുദ്ധാത്മാവുള്ള ഒരു മനുഷ്യന്‍ കല്ലറകളില്‍ നിന്നു വന്നു അവനെ എതിരേറ്റു. 3 അവന്‍റെ പാര്‍പ്പു കല്ലറകളില്‍ ആയിരുന്നു; ആര്‍ക്കും അവനെ ചങ്ങലകൊണ്ടുപോലും ബന്ധിച്ചുകൂടാഞ്ഞു. 4 പലപ്പോഴും അവനെ വിലങ്ങും ചങ്ങലയുംകൊണ്ടു ബന്ധിച്ചിട്ടും അവന്‍ ചങ്ങല വലിച്ചുപൊട്ടിച്ചും വിലങ്ങു ഉരുമ്മി ഒടിച്ചും കളഞ്ഞു; ആര്‍ക്കും അവനെ അടക്കുവാന്‍ കഴിഞ്ഞില്ല. 5 അവന്‍ രാവും പകലും കല്ലറകളിലും മലകളിലും ഇടവിടാതെ നിലവിളിച്ചും തന്നെത്താല്‍ കല്ലുകൊണ്ടു ചതെച്ചും പോന്നു. 6 അവന്‍ യേശുവിനെ ദൂരത്തുനിന്നു കണ്ടിട്ടു ഓടിച്ചെന്നു അവനെ നമസ്കരിച്ചു. 7 അവന്‍ ഉറക്കെ നിലവിളിച്ചു: യേശുവേ, മഹോന്നതനായ ദൈവത്തിന്‍റെ പുത്രാ, എനിക്കും നിനക്കും തമ്മില്‍ എന്തു? ദൈവത്താണ, എന്നെ ദണ്ഡിപ്പിക്കരുതേ എന്നു അപേക്ഷിക്കുന്നു എന്നു പറഞ്ഞു. 8 അശുദ്ധാത്മാവേ, ഈ മനുഷ്യനെ വിട്ടു പുറപ്പെട്ടുപോക എന്നു യേശു കല്പിച്ചിരുന്നു. 9 നിന്‍റെ പേരെന്തു എന്നു അവനോടു ചോദിച്ചതിന്നു: എന്‍റെ പേര്‍ ലെഗ്യോന്‍ ; ഞങ്ങള്‍ പലര്‍ ആകുന്നു എന്നു അവന്‍ ഉത്തരം പറഞ്ഞു; 10 നാട്ടില്‍ നിന്നു തങ്ങളെ അയച്ചുകളയാതിരിപ്പാന്‍ ഏറിയോന്നു അപേക്ഷിച്ചു. 11 അവിടെ മലയരികെ ഒരു വലിയ പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. 12 ആ പന്നികളില്‍ കടക്കേണ്ടതിന്നു ഞങ്ങളെ അയക്കേണം എന്നു അവര്‍ അവനോടു അപേക്ഷിച്ചു; 13 അവന്‍ അനുവാദം കൊടുത്തു; അശുദ്ധാത്മാക്കള്‍ പുറപ്പെട്ടു പന്നികളില്‍ കടന്നിട്ടു കൂട്ടം കടുന്തൂക്കത്തൂടെ കടലിലേക്കു പാഞ്ഞു വീര്‍പ്പുമുട്ടി ചത്തു. അവ ഏകദേശം രണ്ടായിരം ആയിരുന്നു. 14 പന്നികളെ മേയക്കുന്നവര്‍ ഓടിച്ചെന്നു പട്ടണത്തിലും നാട്ടിലും അറിയിച്ചു; സംഭവിച്ചതു കാണ്മാന്‍ പലരും പുറപ്പെട്ടു, 15 യേശുവിന്‍റെ അടുക്കല്‍ വന്നു, ലെഗ്യോന്‍ ഉണ്ടായിരുന്ന ഭൂതഗ്രസ്തന്‍ വസ്ത്രം ധരിച്ചും സുബോധം പൂണ്ടും ഇരിക്കുന്നതു കണ്ടു ഭയപ്പെട്ടു. 16 കണ്ടവര്‍ ഭൂതഗ്രസ്തന്നു സംഭവിച്ചതും പന്നികളുടെ കാര്യവും അവരോടു അറിയിച്ചു. 17 അപ്പോള്‍ അവര്‍ അവനോടു തങ്ങളുടെ അതിര്‍ വിട്ടുപോകുവാന്‍ അപേക്ഷിച്ചു തുടങ്ങി. 18 അവന്‍ പടകു ഏറുമ്പോള്‍ ഭൂതഗ്രസ്തനായിരുന്നവന്‍ താനും കൂടെ പോരട്ടെ എന്നു അവനോടു അപേക്ഷിച്ചു. 19 യേശു അവനെ അനുവദിക്കാതെ: നിന്‍റെ വീട്ടില്‍ നിനക്കുള്ളവരുടെ അടുക്കല്‍ ചെന്നു, കര്‍ത്താവു നിനക്കു ചെയ്തതു ഒക്കെയും നിന്നോടു കരുണകാണിച്ചതും പ്രസ്താവിക്ക എന്നു അവനോടു പറഞ്ഞു. 20 അവന്‍ പോയി യേശു തനിക്കു ചെയ്തതൊക്കെയും ദെക്കപ്പൊലിനാട്ടില്‍ ഘോഷിച്ചുതുടങ്ങി; എല്ലാവരും ആശ്ചര്യപ്പെടുകയും ചെയ്തു. 21 യേശു വീണ്ടും പടകില്‍ കയറി ഇക്കരെ കടന്നു കടലരികെ ഇരിക്കുമ്പോള്‍ വലിയ പുരുഷാരം അവന്‍റെ അടുക്കല്‍ വന്നുകൂടി. 22 പള്ളി പ്രമാണികളില്‍ യായീറൊസ് എന്നു പേരുള്ള ഒരുത്തന്‍ വന്നു, അവനെ കണ്ടു കാല്‍ക്കല്‍ വീണു: 23 എന്‍റെ കുഞ്ഞുമകള്‍ അത്യാസനത്തില്‍ ഇരിക്കുന്നു; അവള്‍ രക്ഷപ്പെട്ടു ജീവിക്കേണ്ടതിന്നു നീ വന്നു അവളുടെമേല്‍ കൈ വെക്കേണമേ എന്നു വളരെ അപേക്ഷിച്ചു. 24 അവന്‍ അവനോടുകൂടെ പോയി, വലിയ പുരുഷാരവും പിന്‍ ചെന്നു അവനെ തിക്കിക്കൊണ്ടിരുന്നു. 25 പന്ത്രണ്ടു സംവത്സരമായിട്ടു രക്തസ്രവമുള്ളവളായി 26 പല വൈദ്യന്മാരാലും ഏറിയോന്നു സഹിച്ചു തനിക്കുള്ളതൊക്കെയും ചെലവഴിച്ചിട്ടും ഒട്ടും ഭേദം വരാതെ ഏറ്റവും പരവശയായി തീര്‍ന്നിരുന്ന 27 ഒരു സ്ത്രീ യേശുവിന്‍റെ വര്‍ത്തമാനം കേട്ടു: 28 അവന്‍റെ വസ്ത്രം എങ്കിലും തൊട്ടാല്‍ ഞാന്‍ രക്ഷപ്പെടും എന്നു പറഞ്ഞു പുരുഷാരത്തില്‍കൂടി പുറകില്‍ വന്നു അവന്‍റെ വസ്ത്രം തൊട്ടു. 29 ക്ഷണത്തില്‍ അവളുടെ രക്തസ്രവം നിന്നു; ബാധ മാറി താന്‍ സ്വസ്ഥയായി എന്നു അവള്‍ ശരീരത്തില്‍ അറിഞ്ഞു. 30 ഉടനെ യേശു തങ്കല്‍നിന്നു ശക്തി പുറപ്പെട്ടു എന്നു ഉള്ളില്‍ അറിഞ്ഞിട്ടു പുരുഷാരത്തില്‍ തിരിഞ്ഞു: എന്‍റെ വസ്ത്രം തൊട്ടതു ആര്‍ എന്നു ചോദിച്ചു. 31 ശിഷ്യന്മാര്‍ അവനോടു പുരുഷാരം നിന്നെ തിരക്കുന്നതു കണ്ടിട്ടും എന്നെ തൊട്ടതു ആര്‍ എന്നു ചോദിക്കുന്നുവോ എന്നു പറഞ്ഞു. 32 അവനോ അതു ചെയ്തവളെ കാണ്മാന്‍ ചുറ്റും നോക്കി. 33 സ്ത്രീ തനിക്കു സംഭവിച്ചതു അറിഞ്ഞിട്ടു ഭായപ്പെട്ടും വിറെച്ചുകൊണ്ടു വന്നു അവന്‍റെ മുമ്പില്‍ വീണു വസ്തുത ഒക്കെയും അവനോടു പറഞ്ഞു. 34 അവന്‍ അവളോടു: മകളേ, നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോയി ബാധ ഒഴിഞ്ഞു സ്വസ്ഥയായിരിക്ക എന്നു പറഞ്ഞു. 35 ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ തന്നേ പള്ളി പ്രമാണിയുടെ വീട്ടില്‍ നിന്നു ആള്‍ വന്നു: നിന്‍റെ മകള്‍ മരിച്ചുപോയി; ഗുരുവിനെ ഇനി അസഹ്യപ്പെടുത്തുന്നതു എന്തിന്നു എന്നു പറഞ്ഞു. 36 യേശു ആ വാക്കു കാര്യമാക്കാതെ പള്ളിപ്രമാണിയോടു: ഭയപ്പെടേണ്ടാ, വിശ്വസിക്ക മാത്രം ചെയ്ക എന്നു പറഞ്ഞു. 37 പത്രൊസും യാക്കോബും യാക്കോബിന്‍റെ സഹോദരനായ യോഹന്നാനും അല്ലാതെ മറ്റാരും തന്നോടുകൂടെ ചെല്ലുവാന്‍ സമ്മതിച്ചില്ല. 38 പള്ളിപ്രമാണിയുടെ വീട്ടില്‍ വന്നാറെ ആരവാരത്തെയും വളരെ കരഞ്ഞു വിലപിക്കുന്നവരെയും കണ്ടു; 39 അകത്തു കടന്നു: നിങ്ങളുടെ ആരവാരവും കരച്ചലും എന്തിന്നു? കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുന്നത്രേ എന്നു അവരോടു പറഞ്ഞു; അവരോ അവനെ പരിഹസിച്ചു. 40 അവന്‍ എല്ലാവരെയും പുറത്താക്കി കുട്ടിയുടെ അപ്പനെയും അമ്മയെയും തന്നോടുകൂടെയുള്ളവരെയും കൂട്ടിക്കൊണ്ടു കുട്ടി കിടക്കുന്ന ഇടത്തുചെന്നു കുട്ടിയുടെ കൈകൂ പിടിച്ചു: 41 ബാലേ, എഴുന്നേല്‍ക്ക എന്നു നിന്നോടു കല്പിക്കുന്നു എന്ന അര്‍ത്ഥത്തോടെ തലീഥാ ക്രുമി എന്നു അവളോടു പറഞ്ഞു. 42 ബാല ഉടനെ എഴുന്നേറ്റു നടന്നു; അവള്‍ക്കു പന്ത്രണ്ടു വയസ്സായിരുന്നു; അവര്‍ അത്യന്തം വിസ്മയിച്ചു 43 ഇതു ആരും അറിയരുതു എന്നു അവന്‍ അവരോടു ഏറിയോന്നു കല്പിച്ചു. അവള്‍ക്കു ഭക്ഷിപ്പാന്‍ കൊടുക്കേണം എന്നും പറഞ്ഞു.

Mark 6

1 അവന്‍ അവിടെ നിന്നു പുറപ്പെട്ടു, തന്‍റെ പിതൃനഗരത്തില്‍ ചെന്നു; അന്‍റെ ശിഷ്യന്മാരും അനുഗമിച്ചു. 2 ശബ്ബത്തായപ്പോള്‍ അവന്‍ പള്ളിയില്‍ ഉപദേശിച്ചുതുടങ്ങി; പലരും കേട്ടു വിസ്മയിച്ചു: ഇവന്നു ഇവ എവിടെനിന്നു? ഇവന്നു കിട്ടിയ ഈ ജ്ഞാനവും ഇവന്‍റെ കയ്യാല്‍ നടക്കുന്ന വീര്യപ്രവൃത്തികളും എന്തു? 3 ഇവന്‍ മറിയയുടെ മകനും യാക്കോബ് യോസെ, യൂദാ, ശിമോന്‍ എന്നവരുടെ സഹോദരനുമായ തച്ചനല്ലയോ? ഇവന്‍റെ സഹോദരികളും ഇവിടെ നമ്മോടു കൂടെ ഇല്ലയോ എന്നു പറഞ്ഞു അവങ്കല്‍ ഇടറിപ്പോയി. 4 യേശു അവരോടു: ഒരു പ്രവാചകന്‍ തന്‍റെ പിതൃനഗരത്തിലും ചാര്‍ച്ചക്കാരുടെ ഇടയിലും സ്വന്ത ഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്തവന്‍ അല്ല എന്നു പറഞ്ഞു. 5 ഏതാനും ചില രോഗികളുടെ മേല്‍ കൈ വെച്ചു സൌഖ്യം വരുത്തിയതു അല്ലാതെ അവിടെ വീര്യപ്രവൃത്തി ഒന്നും ചെയ്‍വാന്‍ കഴിഞ്ഞില്ല. 6 അവരുടെ അവിശ്വാസം ഹേതുവായി അവന്‍ ആശ്ചര്യപ്പെട്ടു. അവന്‍ ചുറ്റുമുള്ള ഊരുകളില്‍ ഉപദേശിച്ചുകൊണ്ടു സഞ്ചരിച്ചു പോന്നു. 7 അനന്തരം അവന്‍ പന്തിരുവരെ അടുക്കെ വിളിച്ചു, അവരെ ഈരണ്ടായി അയച്ചു തുടങ്ങി, അവര്‍ക്കും അശുദ്ധാത്മാക്കളുടെ മേല്‍ അധികാരം കൊടുത്തു. 8 അവര്‍ വഴിക്കു വടി അല്ലാതെ ഒന്നും എടുക്കരുതു; അപ്പവും പൊക്കണവും മടിശ്ശീലയില്‍ കാശും അരുതു; ചെരിപ്പു ഇട്ടുകൊള്ളാം; 9 രണ്ടു വസ്ത്രം ധരിക്കരുതു എന്നിങ്ങനെ അവരോടു കല്പിച്ചു. 10 നിങ്ങള്‍ എവിടെയെങ്കിലും ഒരു വീട്ടില്‍ ചെന്നാല്‍ അവിടം വിട്ടു പുറപ്പെടുവോളം അതില്‍ തന്നേ പാര്‍പ്പിന്‍ . 11 ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളുടെ വാക്കു കേള്‍ക്കാതെയും ഇരുന്നാല്‍ അവിടം വിട്ടു പോകുമ്പോള്‍ നിങ്ങളുടെ കാലിലെ പൊടി അവര്‍ക്കും സാക്ഷ്യത്തിന്നായി കുടഞ്ഞുകളവിന്‍ എന്നും അവരോടു പറഞ്ഞു. 12 അങ്ങനെ അവര്‍ പുറപ്പെട്ടു മാനസാന്തരപ്പെടേണം എന്നു പ്രസംഗിച്ചു; 13 വളരെ ഭൂതങ്ങളെ പുറത്താക്കുകയും അനേകം രോഗികള്‍ക്കു എണ്ണതേച്ചു സൌഖ്യം വരുത്തുകയും ചെയ്തു. 14 ഇങ്ങനെ അവന്‍റെ പേര്‍ പ്രസിദ്ധമായി വരികയാല്‍ ഹെരോദാരാജാവു കേട്ടിട്ടു; യോഹന്നാന്‍ സ്നാപകന്‍ മരിച്ചവരുടെ ഇടയില്‍ നിന്നു ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു; അതുകൊണ്ടു ഈ ശക്തികള്‍ അവനില്‍ വ്യാപരിക്കുന്നു എന്നു പറഞ്ഞു. 15 അവന്‍ ഏലീയാവാകുന്നു എന്നു മറ്റു ചിലര്‍ പറഞ്ഞു. വേറെ ചില‍‍‍ര്‍ അവന്‍ പ്രവാചകന്മാരില്‍ ഒരുത്തനെപ്പോലഒരുപ്രവാചകന്‍ എന്നു പറഞ്ഞു. 16 അതു ഹെരോദാവു കേട്ടാറെ: ഞാന്‍ തലവെട്ടിച്ച യോഹന്നാന്‍ ആകുന്നു അവന്‍ ; അവന്‍ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു എന്നു പറഞ്ഞു. 17 ഹെരോദാ തന്‍റെ സഹോദരനായ ഫീലിപ്പോസിന്‍റെ ഭാര്യ ഹെരോദ്യയെ പരിഗ്രഹിച്ചതുകൊണ്ടു അവള്‍നിമിത്തം ആളയച്ചു, യോഹന്നാനെ പിടിച്ചു തടവില്‍ ആക്കിയിരുന്നു. 18 സഹോദരന്‍റെ ഭാര്യയെ പരിഗ്രഹിക്കുന്നതു നിനക്കു വിഹിതമല്ല എന്നു യോഹന്നാന്‍ ഹെരോദാവോടു പറഞ്ഞിരുന്നു. 19 ഹെരോദ്യയോ അവന്‍റെ നേരെ പകവെച്ചു അവനെ കൊല്ലുവാനും ഇച്ഛിച്ചു; സാധിച്ചില്ല താനും. 20 യോഹന്നാന്‍ നീതിയും വിശുദ്ധിയുമുള്ള പുരുഷന്‍ എന്നു ഹെരോദാവു അറിഞ്ഞു അവനെ ഭയപ്പെടുകയും അവനെ കാത്തുകൊള്‍കയും ചെയ്തു; അവന്‍റെ വചനം കേട്ടിട്ടു വളരെ കലങ്ങിയെങ്കിലും സന്തോഷത്തോടെ കേട്ടുപോകുന്നു. 21 എന്നാല്‍ ഹെരോദാവു തന്‍റെ ജനനോത്സവത്തില്‍ തന്‍റെ മഹത്തുക്കള്‍ക്കും സഹസ്രാധിപന്മാര്‍ക്കും ഗലീലയിലെ പ്രമാണികള്‍ക്കും വിരുന്നു കഴിച്ചപ്പോള്‍ ഒരു തരം വന്നു. 22 ഹെരോദ്യയുടെ മകള്‍ അകത്തു ചെന്നു നൃത്തം ചെയ്തു ഹെരോദാവിനെയും വിരുന്നുകാരെയും പ്രസാദിപ്പിച്ച സമയം: മനസ്സുള്ളതു എന്തെങ്കിലും എന്നോടു ചോദിച്ചു കൊള്‍ക; നിനക്കു തരാം എന്നു രാജാവു ബാലയോടു പറഞ്ഞു. 23 എന്തു ചോദിച്ചാലും, രാജ്യത്തില്‍ പകുതിയോളം ആയാലും നിനക്കു തരാം എന്നു സത്യം ചെയ്തു. 24 അവള്‍ പുറത്തിറങ്ങി അമ്മയോടു: ഞാന്‍ എന്തു ചോദിക്കേണം എന്നു ചോദിച്ചതിന്നു: യോഹന്നാന്‍ സ്നാപകന്‍റെ തല എന്നു അവള്‍ പറഞ്ഞു. 25 ഉടനെ അവള്‍ ബദ്ധപ്പെട്ടു രാജാവിന്‍റെ അടുക്കല്‍ ചെന്നു: ഇപ്പോള്‍ തന്നെ യോഹന്നാന്‍ സ്നാപകന്‍റെ തല ഒരു തളികളയില്‍ തരേണം എന്നു പറഞ്ഞു. 26 രാജാവു അതിദുഃഖിനായി എങ്കിലും ആണയെയും വിരുന്നുകാരെയും വിചാരിച്ചു അവളോടു നിഷേധിപ്പാന്‍ മനസ്സില്ലാഞ്ഞു. 27 ഉടനെ രാജാവു ഒരു അകമ്പടിയെ അയച്ചു, അവന്‍റെ തല കൊണ്ടുവരുവാന്‍ കല്പിച്ചു. 28 അവന്‍ പോയി തടവില്‍ അവനെ ശിര:ഛേദം ചെയ്തു; അവന്‍റെ തല ഒരു തളികയില്‍ കൊണ്ടുവന്നു ബാലെക്കു കൊടുത്തു; ബാല അമ്മെക്കു കൊടുത്തു. 29 അവന്‍റെ ശിഷ്യന്മാര്‍ അതു കേട്ടിട്ടു വന്നു അവന്‍റെ ശവം എടുത്തു ഒരു കല്ലറയില്‍ വെച്ചു. 30 പിന്നെ അപ്പൊസ്തലന്മാര്‍ യേശുവിന്‍റെ അടുക്കല്‍ വന്നുകൂടി തങ്ങള്‍ ചെയ്തതും ഉപദേശിച്ചതും എല്ലാം അറിയിച്ചു. 31 വരുന്നവരും പോകുന്നവരും വളരെ ആയിരുന്നതിനാല്‍ അവര്‍ക്കും ഭക്ഷിപ്പാന്‍ പോലും സമയം ഇല്ലായ്കകൊണ്ടു അവന്‍ അവരോടു: നിങ്ങള്‍ ഒരു ഏകാന്തസ്ഥലത്തു വേറിട്ടുവന്നു അല്പം ആശ്വസിച്ചുകൊള്‍വിന്‍ എന്നു പറഞ്ഞു. 32 അങ്ങനെ അവര്‍ പടകില്‍ കയറി ഒരു ഏകാന്ത സ്ഥലത്തു വേറിട്ടുപോയി. 33 അവര്‍ പോകുന്നതു പലരും കണ്ടു അറിഞ്ഞു, എല്ലാ പട്ടണങ്ങളില്‍ നിന്നും കാല്‍നടയായി അവിടേക്കു ഓ‍ടി, അവര്‍ക്കും മുന്പ് എത്തി. 34 അവന്‍ പടകില്‍ നിന്നു ഇറങ്ങിയാറെ വലിയ പുരുഷാരത്തെ കണ്ടു, അവര്‍ ഇടയന്‍ ഇല്ലാത്ത ആടുകളെപ്പോലെ ആകകൊണ്ടു അവരില്‍ മനസ്സലിഞ്ഞു പലതും ഉപദേശിച്ചു തുടങ്ങി. 35 പിന്നെ നേരം നന്നേ വൈകീട്ടു ശിഷ്യന്മാര്‍ അവന്‍റെ അടുക്കല്‍ വന്നു; ഇതു നിര്‍ജ്ജനപ്രദേശം അല്ലോ; 36 നേരവും നന്നേ വൈകി; ഭക്ഷിപ്പാന്‍ ഇല്ലായ്കയാല്‍ അവര്‍ ചുറ്റുമുള്ള കുടിലുകളിലും ഊരുകളിലും ചെന്നു ഭക്ഷിപ്പാന്‍ വല്ലതും കൊള്ളേണ്ടതിന്നു അവരെ പറഞ്ഞയക്കേണം എന്നു പറഞ്ഞു. 37 അവന്‍ അവരോടു: നിങ്ങള്‍ അവര്‍ക്കും ഭക്ഷിപ്പാന്‍ കൊടുപ്പിന്‍ എന്നു കല്പിച്ചതിന്നു: ഞങ്ങള്‍ പോയി ഇരുനൂറു വെള്ളിക്കാശിന്നു അപ്പം കൊണ്ടിട്ടു അവര്‍ക്കും തിന്മാന്‍ കൊടുക്കയോ എന്നു അവനോടു പറഞ്ഞു. 38 അവന്‍ അവരോടു: നിങ്ങള്‍ക്കു എത്ര അപ്പം ഉണ്ടു? ചെന്നു നോക്കുവിന്‍ എന്നു പറഞ്ഞു; അവര്‍ നോക്കിട്ടു: അഞ്ചു, രണ്ടു മീനും ഉണ്ടു എന്നു പറഞ്ഞു. 39 പിന്നെ അവന്‍ അവരോടു: എല്ലാവരെയും പച്ചപ്പുല്ലില്‍ പന്തിപന്തിയായി ഇരുത്തുവാന്‍ കല്പിച്ചു. 40 അവര്‍ നൂറും അമ്പതും വീതം നിരനിരയായി ഇരുന്നു. 41 അവന്‍ ആ അഞ്ചു അപ്പവും രണ്ടു മീനും എടുത്തു സ്വര്‍ഗ്ഗത്തേക്കു നോക്കി വാഴ്ത്തി, അപ്പം നുറുക്കി, അവര്‍ക്കും വിളമ്പുവാന്‍ തന്‍റെ ശിഷ്യന്മാര്‍ക്കും കൊടുത്തു; ആ രണ്ടു മീനും എല്ലാവര്‍ക്കും വിഭാഗിച്ചുകൊടുത്തു. 42 എല്ലാവരും തിന്നു തൃപ്തരായി. 43 കഷണങ്ങളും മീന്‍ നുറുക്കും പന്ത്രണ്ടു കൊട്ട നിറച്ചെടുത്തു. 44 അപ്പം തിന്നവരോ അയ്യായിരം പുരുഷാന്മാര്‍ ആയിരുന്നു. 45 താന്‍ പുരുഷാരത്തെ പറഞ്ഞയക്കുന്നതിനടയില്‍ തന്‍റെ ശിഷ്യന്മാരെ ഉടനെ പടകു കയറി അക്കരെ ബേത്ത്സയിദെക്കു നേരെ മുന്നോടുവാന്‍ നിര്‍ബന്ധിച്ചു. 46 അവരെ പറഞ്ഞച്ചു വിട്ടശേഷം താന്‍ പ്രാര്‍ത്ഥിപ്പാന്‍ മലയില്‍ പോയി. 47 വൈകുന്നേരം ആയപ്പോള്‍ പടകു കടലിന്‍റെ നടുവിലും താന്‍ ഏകനായി കരയിലും ആയിരുന്നു. 48 കാറ്റു പ്രതിക്കുലം ആകകൊണ്ടു അവര്‍ തണ്ടുവലിച്ചു വലയുന്നതു അവന്‍ കണ്ടു ഏകദേശം രാത്രാ നാലാം യാമത്തില്‍ കടലിന്മേല്‍ നടന്നു അവരുടെ അടുക്കല്‍ ചെന്നു അവരെ കടന്നുപോകുവാന്‍ ഭാവിച്ചു. 49 അവന്‍ കടലിന്മേല്‍ നടക്കുന്നതു കണ്ടിട്ടു ഭൂതം എന്നു അവര്‍ നിരൂപിച്ചു നിലവിളിച്ചു. 50 എല്ലാവരും അവനെ കണ്ടു ഭ്രമിച്ചിരുന്നു. ഉടനെ അവന്‍ അവരോടു സംസാരിച്ചു: ധൈര്യപ്പെടുവിന്‍ ; ഞാന്‍ തന്നേ ആകുന്നു; ഭയപ്പെടേണ്ടാ എന്നു പറഞ്ഞു. 51 പിന്നെ അവന്‍ അവരുടെ അടുക്കല്‍ ചെന്നു പടകില്‍ കയറി, കാറ്റു അമര്‍ന്നു; അവര്‍ ഉള്ളില്‍ അത്യന്തം ഭ്രമിച്ചാശ്ചര്യപ്പെട്ടു. 52 അവരുടെ ഹൃദയം കടുത്തിരുന്നതുകൊണ്ടു അപ്പത്തിന്‍റെ സംഗതി അവര്‍ ഗ്രഹിച്ചില്ല. 53 അവര്‍ അക്കരെ എത്തി ഗെന്നേസരത്ത് ദേശത്തു അണഞ്ഞു. 54 അവര്‍ പടകില്‍ നിന്നു ഇങ്ങിയ ഉടനെ ജനങ്ങള്‍ അവനെ അറിഞ്ഞു. 55 ആ നാട്ടില്‍ ഒക്കെയും ചുറ്റി ഓ‍ടി, അവന്‍ ഉണ്ടു എന്നു കേള്‍ക്കുന്ന ഇടത്തേക്കു ദീനക്കാരെ കിടക്കയില്‍ എടുത്തുംകൊണ്ടുവന്നു തുടങ്ങി. 56 ഊരുകളിലോ പട്ടണങ്ങിലോ കുടികളിലോ അവന്‍ ചെന്നെടത്തൊക്കെയും അവര്‍ ചന്തകളില്‍ രോഗികളെ കൊണ്ടുവന്നു വെച്ചു, അവന്‍റെ വസ്ത്രത്തിന്‍റെ തൊങ്ങല്‍ എങ്കിലും തൊടേണ്ടതിന്നു അപേക്ഷിക്കയും അവനെ തൊട്ടവര്‍ക്കും ഒക്കെയും സൌഖ്യം വരികയും ചെയ്തു.

Mark 7

1 യെരൂശലേമില്‍ നിന്നു പരീശന്മാരും ചില ശാസ്ത്രിമാരും അവന്‍റെ അടുക്കല്‍ വന്നു കൂടി. 2 അവന്‍റെ ശിഷ്യന്മാരില്‍ ചിലര്‍ ശുദ്ധിയില്ലാത്ത എന്നുവെച്ചാല്‍, കഴുകാത്ത, കൈകൊണ്ടു ഭക്ഷണം കഴിക്കുന്നതു അവര്‍ കണ്ടു. 3 പരീശന്മാരും യെഹൂദന്മാര്‍ ഒക്കെയും പൂര്‍വ്വന്മാരുടെ സന്പ്രദായം പ്രമാണിച്ചു കൈ നന്നായി കഴുകീട്ടല്ലാതെ ഭക്ഷണം കഴിക്കയില്ല. 4 ചന്തയില്‍ നിന്നു വരുമ്പോഴും കുളിച്ചിട്ടല്ലാതെ ഭക്ഷണം കഴിക്കയില്ല. പാനപാത്രം, ഭരണി, ചെമ്പു എന്നിവ കഴുകുക മുതലായി പലതും പ്രമാണിക്കുന്നതു അവര്‍ക്കും ചട്ടമായിരിക്കുന്നു. 5 അങ്ങനെ പരീശന്മാരും ശാസ്ത്രിമാരും: നിന്‍റെ ശിഷ്യന്മാര്‍ പൂര്‍വ്വന്മാരുടെ സന്പ്രദായം അനുസരിച്ചു നടക്കാതെ ശുദ്ധിയില്ലാത്ത കൈകൊണ്ടു ഭക്ഷണം കഴിക്കുന്നതു എന്തു എന്നു അവനോടു ചോദിച്ചു. 6 അവന്‍ അവരോടു ഉത്തരം പറഞ്ഞതു: കപടഭക്തിക്കാരായ നിങ്ങളെക്കുറിച്ചു യെശയ്യാവു പ്രവചിച്ചതു ശരി: “ഈ ജനം അധരംകൊണ്ടു എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എങ്കല്‍ നിന്നു ദൂരത്തു അകന്നിരിക്കുന്നു. ” 7 “മാനുഷകല്പനകളായ ഉപദേശങ്ങളെ അവര്‍ ഉപദേശിക്കുന്നതുകൊണ്ടു എന്നെ വ്യര്‍ത്ഥമായി ഭജിക്കുന്നു”. എന്നു എഴുതിയിരിക്കുന്നതുപോലെ തന്നേ. 8 നിങ്ങള്‍ ദൈവകല്പന വിട്ടുംകളഞ്ഞു മനുഷ്യരുടെ സന്പ്രദായം പ്രമാണിക്കുന്നു; 9 പിന്നെ അവരോടു പറഞ്ഞതു: നിങ്ങളുടെ സന്പ്രദായം പ്രമാണിപ്പാന്‍ വേണ്ടി നിങ്ങള്‍ ദൈവകല്പന തള്ളിക്കളയുന്നതു നന്നായി. 10 നിന്‍റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നും അപ്പനെയോ അമ്മയെയോ പ്രാകുന്നവന്‍ മരിക്കേണം എന്നു മോശെ പറഞ്ഞുവല്ലോ. 11 നിങ്ങളോ ഒരു മനുഷ്യന്‍ അപ്പനോടോ അമ്മയോടോ: നിനക്കു എന്നാല്‍ ഉപകാരമായി വരേണ്ടതു വഴിപാടു എന്നര്‍ത്ഥമുള്ള കൊര്‍ബ്ബാന്‍ എന്നു പറഞ്ഞാല്‍ മതി എന്നു പറയുന്നു. 12 തന്‍റെ അപ്പന്നോ അമ്മെക്കോ മേലാല്‍ ഒന്നും ചെയ്‍വാന്‍ അവനെ സമ്മതിക്കുന്നതുമില്ല. 13 ഇങ്ങനെ നിങ്ങള്‍ ഉപദേശിക്കുന്ന സന്പ്രദായത്താല്‍ ദൈവകല്പന ദുര്‍ബ്ബലമാക്കുന്നു; ഈ വക പലതും നിങ്ങള്‍ ചെയ്യുന്നു. 14 പിന്നെ അവന്‍ പുരുഷാരത്തെ അരികെ വിളിച്ചു അവരോടു: എല്ലാവരും കേട്ടു ഗ്രഹിച്ചുകൊള്‍വിന്‍ . 15 പുറത്തുനിന്നു മനുഷ്യന്‍റെ അകത്തു ചെല്ലുന്ന യാതൊന്നിന്നും അവനെ അശുദ്ധമാക്കുവാന്‍ കഴികയില്ല; അവനില്‍ നിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധമാക്കുന്നതു 16 (കേള്‍പ്പാന്‍ ചെവി ഉള്ളവന്‍ കേള്‍ക്കട്ടെ) എന്നു പറഞ്ഞു. 17 അവന്‍ പുരുഷാരത്തെ വിട്ടു വീട്ടില്‍ ചെന്നശേഷം ശിഷ്യന്മാര്‍ ആ ഉപമയെക്കുറിച്ചു അവനോടു ചോദിച്ചു. 18 അവന്‍ അവരോടു: ഇങ്ങനെ നിങ്ങളും ബോധമില്ലാത്തവരോ? പുറത്തു നിന്നു മനുഷ്യന്‍റെ അകത്തു ചെല്ലുന്ന യാതൊന്നിന്നും അവനെ അശുദ്ധമാക്കുവാന്‍ കഴികയില്ല എന്നു തിരിച്ചറിയുന്നില്ലയോ? 19 അതു അവന്‍റെ ഹൃദയത്തില്‍ അല്ല വയറ്റിലത്രേ ചെല്ലുന്നതു; പിന്നെ മറപ്പുരയിലേക്കു പോകുന്നു; ഇങ്ങനെ സകലഭോജ്യങ്ങള്‍ക്കും ശുദ്ധിവരുത്തുന്നു എന്നു പറഞ്ഞു. 20 മനുഷ്യനില്‍ നിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധനാക്കുന്നതു; 21 അകത്തുനിന്നു, മനുഷ്യരുടെ ഹൃദയത്തില്‍നിന്നു തന്നേ, ദുശ്ചിന്ത, വ്യഭിചാരം, പരസംഗം, 22 കുലപാതകം, മോഷണം, അത്യാഗ്രഹം, ദുഷ്ടത, ചതി, ദുഷ്കര്‍മ്മം, വിടക്കുകണ്ണു, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നു. 23 ഈ ദോഷങ്ങള്‍ എല്ലാം അകത്തുനിന്നു പുറപ്പെട്ടു മനുഷ്യനെ അശുദ്ധനാക്കുന്നു എന്നു അവന്‍ പറഞ്ഞു. 24 അവന്‍ അവിടെ നിന്നു പുറപ്പെട്ടു സീദോന്‍റെയും സോദോന്‍റെയും അതിര്‍നാട്ടില്‍ ചെന്നു ഒരു വീട്ടില്‍ കടന്നു; ആരും അറിയരുതു എന്നു ഇച്ഛിച്ചു എങ്കിലും മറഞ്ഞിരിപ്പാന്‍ സാധിച്ചില്ല. 25 അശുദ്ധാത്മാവു ബാധിച്ച ചെറിയ മകള്‍ ഉള്ളോരു സ്ത്രീ അവന്‍റെ വസ്തുത കേട്ടിട്ടു വന്നു അവന്‍റെ കാല്‍ക്കല്‍ വീണു. 26 അവള്‍ സുറൊഫൊയീക്യ ജാതിയിലുള്ള ഒരു യവനസ്ത്രീ ആയിരുന്നു; തന്‍റെ മകളില്‍ നിന്നു ഭൂതത്തെ പുറത്താക്കുവാന്‍ അവള്‍ അവനോടു അപേക്ഷിച്ചു. 27 യേശു അവളോടു: മുമ്പെ മക്കള്‍ക്കു തൃപ്തി വരട്ടെ; മക്കളുടെ അപ്പം എടുത്തു ചെറുനായ്ക്കള്‍ക്കു ഇട്ടുകൊടുക്കുന്നതു നന്നല്ല എന്നു പറഞ്ഞു. 28 അവള്‍ അവനോടു: അതേ, കര്‍ത്താവേ, ചെറുനായ്കളും മേശെക്കു കീഴെ കുട്ടികളുടെ അപ്പനുറുക്കുകളെ തിന്നുന്നുവല്ലോ എന്നു ഉത്തരം പറഞ്ഞു. 29 അവന്‍ അവളോടു: ഈ വാക്കുനിമിത്തം പൊയ്ക്കൊള്‍ക: ഭൂതം നിന്‍റെ മകളെ വിട്ടു പോയിരിക്കുന്നു എന്നു പറഞ്ഞു. 30 അവള്‍ വീട്ടില്‍ വന്നാന്‍റെ.മകള്‍ കിടക്കമേല്‍ കിടക്കുന്നതും ഭൂതം വിട്ടുപോയതും കണ്ടു. 31 അവന്‍ വീണ്ടും സോരിന്‍റെ അതിര്‍ വിട്ടു സീദോന്‍ വഴിയായി ദെക്കപ്പൊലിദേശത്തിന്‍റെ നടുവില്‍കൂടി ഗലീലക്കടല്പുറത്തു വന്നു. 32 അവിടെ അവര്‍ വിക്കനായോരു ചെകിടനെ അവന്‍റെ അടുക്കല്‍ കൊണ്ടുവന്നു, അവന്‍റെ മേല്‍ കൈ വെക്കേണം എന്നു അപേക്ഷിച്ചു. 33 അവന്‍ അവനെ പുരുഷാരത്തില്‍നിന്നു വേറിട്ടു കൂട്ടിക്കൊണ്ടുപോയി അവന്‍റെ ചെവിയില്‍ വിരല്‍ ഇട്ടു, തുപ്പി അവന്‍റെ നാവിനെ തൊട്ടു, 34 സ്വര്‍ഗ്ഗത്തേക്കു നോക്കി നെടുവീര്‍പ്പിട്ടു അവനോടു: തുറന്നുവരിക എന്നു അര്‍ത്ഥമുള്ള എഫഥാ എന്നു പറഞ്ഞു. 35 ഉടനെ അവന്‍റെ ചെവി തുറന്നു നാവിന്‍റെ കെട്ടും അഴിഞ്ഞിട്ടു അവന്‍ ശരിയായി സംസാരിച്ചു. 36 ഇതു ആരോടും പറയരുതു എന്നു അവരോടു കല്പിച്ചു എങ്കിലും അവന്‍ എത്ര കല്പിച്ചുവോ അത്രയും അവര്‍ പ്രസിദ്ധമാക്കി: 37 അവന്‍ സകലവും നന്നായി ചെയ്തു; ചെകിടരെ കേള്‍ക്കുമാറാക്കുന്നു; ഊമരെ സംസാരിക്കുമാറാക്കുന്നു എന്നു പറഞ്ഞു അത്യന്തം വിസ്മയിച്ചു.

Mark 8

1 ആ ദിവസങ്ങളില്‍ ഏറ്റവും വലിയ പുരുഷാരം ഉണ്ടായിരിക്കെ അവര്‍ക്കും ഭക്ഷിപ്പാന്‍ ഒന്നും ഇല്ലായ്കകൊണ്ടു യേശു ശിഷ്യന്മാരെ അടുക്കല്‍ വിളിച്ചു അവരോടു: 2 ഈ പുരുഷാരം ഇപ്പോള്‍ മൂന്നു നാളായി എന്നോടുകൂടെ പാര്‍ക്കുംന്നു; അവര്‍ക്കും ഭക്ഷിപ്പാന്‍ ഒന്നും ഇല്ലായ്കകൊണ്ടു എനിക്കു അവരോടു അലിവു തോന്നുന്നു; 3 ഞാന്‍ അവരെ പട്ടിണിയായി വീട്ടിലേക്കു അയച്ചാല്‍ അവര്‍ വഴിയില്‍ വെച്ചു തളര്‍ന്നു പോകും; അവരില്‍ ചിലര്‍ ദൂരത്തുനിന്നുവന്നവരല്ലോ എന്നു പറഞ്ഞു. 4 അതിന്നു അവന്‍റെ ശിഷ്യന്മാര്‍: ഇവര്‍ക്കും ഇവിടെ മരുഭൂമിയില്‍ അപ്പം കൊടുത്തു തൃപ്തിവരുത്തുവാന്‍ എങ്ങനെ കഴിയും എന്നു ഉത്തരം പറഞ്ഞു. 5 അവന്‍ അവരോടു: നിങ്ങളുടെ പക്കല്‍ എത്ര അപ്പം ഉണ്ടു എന്നു ചോദിച്ചു. ഏഴു എന്നു അവര്‍ പറഞ്ഞു. 6 അവന്‍ പുരുഷാരത്തോടു നിലത്തു ഇരിപ്പാന്‍ കല്പിച്ചു; പിന്നെ ആ ഏഴപ്പം എടുത്തു സ്തോത്രം ചെയ്തു നുറുക്കി, ശിഷ്യന്മാരുടെ പക്കല്‍ വിളമ്പുവാന്‍ കൊടുത്തു; അവര്‍ പുരുഷാരത്തിനു വിളമ്പി. 7 ചെറിയ മീനും കുറെ ഉണ്ടായിരുന്നു; അതും അവന്‍ അനുഗ്രഹിച്ചിട്ടു, വിളമ്പുവാന്‍ പറഞ്ഞു. 8 അവര്‍ തിന്നു തൃപ്തരായി; ശേഷിച്ച കഷണങ്ങള്‍ ഏഴു വട്ടി നിറച്ചെടുത്തു. 9 അവര്‍ ഏകദേശം നാലായിരം പേര്‍ ആയിരുന്നു. 10 അവന്‍ അവരെ പറഞ്ഞയച്ച ഉടനെ ശിഷ്യന്മാരോടു കൂടെ പടകു കയറി ദല്മനൂഥ അംശങ്ങളില്‍ എത്തി. 11 അനന്തരം പരീശന്മാര്‍ വന്നു അവനെ പരീക്ഷിച്ചു കൊണ്ടു ആകാശത്തു നിന്നു ഒരു അടയാളം അന്വേഷിച്ചു അവനുമായി തര്‍ക്കിച്ചു തുടങ്ങി. 12 അവന്‍ ആത്മാവില്‍ഞരങ്ങി: ഈ തലമുറ അടയാളം അന്വേഷിക്കുന്നതു എന്തു? ഈ തലമുറെക്കു അടയാളം ലഭിക്കയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു, 13 അവരെ വിട്ടു പിന്നെയും പടകു കയറി അക്കരെക്കു കടന്നു. 14 അവര്‍ അപ്പം കൊണ്ടുപോരുവാന്‍ മറന്നു പോയിരുന്നു; പടകില്‍ അവരുടെ പക്കല്‍ ഒരു അപ്പം മാത്രമേ ഉണ്ടായിരുന്നുള്ളു. 15 അവന്‍ അവരോടു: നോക്കുവിന്‍ , പരീശരുടെ പുളിച്ചമാവും ഹെരോദാവിന്‍റെ പുളിച്ചമാവും സൂക്ഷിച്ചുകൊള്‍വിന്‍ എന്നു കല്പിച്ചു. 16 നമുക്കു അപ്പം ഇല്ലായ്കയാല്‍ എന്നു അവര്‍ തമ്മില്‍ തമ്മില്‍ പറഞ്ഞു. 17 അതു യേശു അറിഞ്ഞു അവരോടു പറഞ്ഞതു: അപ്പം ഇല്ലായ്കയാല്‍ നിങ്ങള്‍ തമ്മില്‍ പറയുന്നതു എന്തു? ഇപ്പോഴും തിരിച്ചറിയുന്നില്ലയോ? ഗ്രഹിക്കുന്നില്ലയോ? നിങ്ങളുടെ ഹൃദയം കടുത്തിരിക്കുന്നുവോ? 18 കണ്ണു ഉണ്ടായിട്ടും കണുന്നില്ലയോ? ചെവി ഉണ്ടായിട്ടും കേള്‍ക്കുന്നില്ലയോ? ഓര്‍ക്കുന്നതുമില്ലയോ? 19 അയ്യായിരംപേര്‍ക്കും ഞാന്‍ അഞ്ചു അപ്പം നുറുക്കിയപ്പോള്‍ കഷണങ്ങള്‍ എത്ര കൊട്ട നിറച്ചടുത്തു? പന്ത്രണ്ടു എന്നു അവര്‍ അവനോടു പറഞ്ഞു. 20 നാലായിരം പേര്‍ക്കും ഏഴു നുറുക്കിയപ്പോള്‍ കഷണങ്ങള്‍ എത്ര വട്ടി നിറച്ചെടുത്തു? ഏഴു എന്നു അവര്‍ അവനോടു പറഞ്ഞു. 21 പിന്നെ അവന്‍ അവരോടു: ഇപ്പോഴും നിങ്ങള്‍ ഗ്രഹിക്കുന്നില്ലയോ എന്നു പറഞ്ഞു. 22 അവര്‍ ബേത്ത്സയിദയില്‍ എത്തിയപ്പോള്‍ ഒരു കുരുടനെ അവന്‍റെ അടുക്കല്‍ കൊണ്ടുവന്നു അവനെ തൊടേണമെന്നു അപേക്ഷിച്ചു. 23 അവന്‍ കുരുടന്‍റെ കൈക്കുപിടിച്ചു അവനെ ഊരിന്നു പുറത്തു കൊണ്ടുപോയി അവന്‍റെ കണ്ണില്‍ തുപ്പി അവന്‍റെ മേല്‍ കൈ വെച്ചു; നീ വല്ലതും കാണുന്നുണ്ടോ എന്നു ചോദിച്ചു. 24 അവന്‍ മേല്പോട്ടു നോക്കി: ഞാന്‍ മനുഷ്യരെ കാണുന്നു; അവര്‍ നടക്കുന്നതു മരങ്ങള്‍ പോലെയത്രേ കാണുന്നതു എന്നു പറഞ്ഞു. 25 പിന്നെയും അവന്‍റെ കണ്ണിന്മേല്‍ കൈ വെച്ചാറെ അവന്‍ സൌഖ്യം പ്രാപിച്ചു മിഴിച്ചുനോക്കി എല്ലാം സ്പഷ്ടമായി കണ്ടു. 26 നീ ഊരില്‍ കടക്കപോലും അരുതു എന്നു അവന്‍ പറഞ്ഞു അവനെ വീട്ടിലേക്കു അയച്ചു. 27 അനന്തരം യേശു ശിഷ്യന്മാരുമായി ഫിലിപ്പൊസിന്‍റെ കൈസര്യകൂ അടുത്ത ഊരുകളിലേക്കു പോയി; വഴിയില്‍വെച്ചു ശിഷ്യന്മാരോടു: ജനങ്ങള്‍ എന്നെ ആര്‍ എന്നു പറയുന്നു എന്നു ചോദിച്ചു. 28 യോഹന്നാന്‍ സ്നാപകനെന്നു ചിലര്‍ .ഏലീയാവെന്നു ചിലര്‍ .പ്രവാചകന്മാരില്‍ ഒരുത്തന്‍ എന്നു മറ്റു ചിലര്‍ എന്നു അവര്‍ ഉത്തരം പറഞ്ഞു. 29 അവന്‍ അവരോടു: എന്നാല്‍ നിങ്ങള്‍ എന്നെ ആര്‍ എന്നു പറയുന്നു എന്നു ചോദിച്ചതിന്നു: നീ ക്രിസ്തു ആകുന്നു എന്നു പത്രൊസ് ഉത്തരം പറഞ്ഞു. 30 പിന്നെ തന്നെക്കുറിച്ചു ആരോടും പറയരുതെന്നു അവന്‍ അവരോടു ഖണ്ഡിതമായി പറഞ്ഞു. 31 മനുഷ്യപുത്രന്‍ പലതും സഹിക്കയും മൂപ്പന്മാരും മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനെ തള്ളിക്കളഞ്ഞു കൊല്ലുകയും മൂന്നു നാള്‍ കഴിഞ്ഞിട്ടു അവന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കയും വേണം എന്നു അവരെ ഉപദേശിച്ചു തുടങ്ങി. 32 അവന്‍ ഈ വാക്കു തുറന്നു പറഞ്ഞു. അപ്പോള്‍ പത്രൊസ് അവനെ വേറിട്ടു കൊണ്ടുപോയി ശാസിച്ചുതുടങ്ങി; 33 അവനോ തിരിഞ്ഞു നോക്കി ശിഷ്യന്മാരെ കണ്ടിട്ടു പത്രൊസിനെ ശാസിച്ചു: സാത്താനേ, എന്നെ വിട്ടു പോ; നീ ദൈവത്തിന്റേതല്ല മനുഷ്യരുടെതത്രേ കരുതുന്നതു എന്നു പറഞ്ഞു. 34 പിന്നെ അവന്‍ പുരുഷാരത്തെയും തന്‍റെ ശീഷ്യന്മാരെയും അരികെ വിളിച്ചു അവരോടു പറഞ്ഞതു: ഒരുവന്‍ എന്നെ അനുഗമിപ്പാന്‍ ഇച്ഛിച്ചാല്‍ അവന്‍ തന്നെത്താന്‍ ത്യജിച്ചു തന്‍റെ ക്രൂശ് എടുത്തുകൊണ്ടു എന്നെ അനുഗമിക്കട്ടെ. 35 ആരെങ്കിലും തന്‍റെ ജീവനെ രക്ഷിപ്പാന്‍ ഇച്ഛിച്ചാല്‍ അതിനെ കളയു; ആരെങ്കിലും എന്‍റെയും സുവിശേഷത്തിന്‍റെയും നിമിത്തം തന്‍റെ ജീവനെ കളഞ്ഞാല്‍ അതിനെ രക്ഷിക്കും. 36 ഒരു മനുഷ്യന്‍ സര്‍വ്വലോകവും നേടുകയും തന്‍റെ ജീവനെ കളകയും ചെയ്താല്‍ അവന്നു എന്തു പ്രയോജനം? 37 അല്ല, തന്‍റെ ജീവന്നു വേണ്ടി മനുഷ്യന്‍ എന്തൊരു മറുവില കൊടുക്കും; 38 വ്യഭിചാരവും പാപവും ഉള്ള ഈ തലമുറയില്‍ ആരെങ്കിലും എന്നെയും എന്‍റെ വചനങ്ങളെയും കുറിച്ചു നാണിച്ചാല്‍ അവനെക്കുറിച്ചു മനുഷ്യപുത്രനും തന്‍റെ പിതാവിന്‍റെ തേജസ്സില്‍ വിശുദ്ധ ദൂതന്മാരുമായി വരുമ്പോള്‍ നാണിക്കും;

Mark 9

1 പിന്നെ അവന്‍ അവരോടു: ദൈവരാജ്യം ശക്തിയോടെ വരുന്നതു കാണുവോളം മരണം ആസ്വദിക്കാത്തവര്‍ ചിലര്‍ ഈ നിലക്കുന്നവരില്‍ ഉണ്ടു എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. 2 ആറു ദിവസം കഴിഞ്ഞ ശേഷം യേശു പത്രൊസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടി ഒരു ഉയര്‍ന്ന മലയിലേക്കു തനിച്ചു കൊണ്ടുപോയി അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടു. 3 ഭൂമിയില്‍ ഒരു അലക്കുകാരന്നും വെളുപ്പിപ്പാന്‍ കഴിയാതെവണ്ണം അവന്‍റെ വസ്ത്രം അത്യന്തം വെളുപ്പായി തിളങ്ങി. 4 അപ്പോള്‍ ഏലീയാവും മോശെയും അവര്‍ക്കും പ്രത്യക്ഷമായി യേശുവിനോടു സംഭാഷിച്ചു കൊണ്ടിരുന്നു. 5 പത്രൊസ് യേശുവിനോടു: റബ്ബീ നാം ഇവിടെ ഇരിക്കുന്നതു നല്ലതു; ഞങ്ങള്‍ മൂന്നു കുടില്‍ ഉണ്ടാക്കട്ടെ; ഒന്നു നിനക്കും ഒന്നു മോശെക്കും ഒന്നു ഏലീയാവിന്നും എന്നു പറഞ്ഞു. 6 താന്‍ എന്തു പറയേണ്ടു എന്നു അവന്‍ അറിഞ്ഞില്ല; അവര്‍ ഭയപരവശരായിരുന്നു. 7 പിന്നെ ഒരു മേഘം വന്നു അവരുടെ മേല്‍ നിഴലിട്ടു: ഇവന്‍ എന്‍റെ പ്രിയ പുത്രന്‍ ; ഇവന്നു ചെവികൊടുപ്പിന്‍ എന്നു മേഘത്തില്‍ നിന്നു ഒരു ശബ്ദവും ഉണ്ടായി. 8 പെട്ടെന്നു അവര്‍ ചുറ്റും നോക്കിയാറെ തങ്ങളോടുകൂടെ യേശുവിനെ മാത്രം അല്ലാതെ ആരെയും കണ്ടില്ല. 9 അവര്‍ മലയില്‍ നിന്നു ഇറങ്ങുമ്പോള്‍ : മനുഷ്യപുത്രന്‍ മരിച്ചവരില്‍ നിന്നു എഴുന്നേറ്റിട്ടല്ലാതെ ഈ കണ്ടതു ആരോടും അറിയിക്കരുതു എന്നു അവന്‍ അവരോടു കല്പിച്ചു. 10 മരിച്ചവരില്‍ നിന്നു എഴുന്നേല്‍ക്ക എന്നുള്ളതു എന്തു എന്നു തമ്മില്‍ തര്‍ക്കിച്ചുംകൊണ്ടു അവര്‍ ആ വാക്കു ഉള്ളില്‍ സംഗ്രഹിച്ചു; 11 ഏലീയാവു മുമ്പെ വരേണ്ടതു എന്നു ശാസ്ത്രിമാര്‍ വാദിക്കുന്നതു എന്തു എന്നു അവര്‍ ചോദിച്ചു. 12 അതിന്നു യേശു: ഏലീയാവു മുമ്പെ വന്നു സകലവും യഥാസ്ഥാനത്താക്കുന്നു സത്യം; എന്നാല്‍ മനുഷ്യപുത്രനെക്കുറിച്ചു: അവന്‍ വളരെ കഷ്ടപ്പെടുകയും ധിക്കരിക്കപ്പെടുകയും ചെയ്യേണ്ടിവരും എന്നു എഴുതിയിരിക്കുന്നതു എങ്ങനെ? 13 ഏലീയാവു വന്നു; അവനെക്കുറിച്ചു എഴുതിയിരിക്കുന്നതുപോലെ അവര്‍ തങ്ങള്‍ക്കു തോന്നിയതു എല്ലാം അവനോടു ചെയ്തു എന്നു ഞാന്‍ നിങ്ങളോടു പറയുന്നു എന്നു ഉത്തരം പറഞ്ഞു. 14 അവന്‍ ശിഷ്യന്മാരുടെ അടുക്കെ വന്നാറെ വലിയ പുരുഷാരം അവരെ ചുറ്റി നിലക്കുന്നതും ശാസ്ത്രിമാര്‍ അവരോടു തര്‍ക്കിക്കുന്നതും കണ്ടു. 15 പുരുഷാരം അവനെ കണ്ട ഉടനെ ഭ്രമിച്ചു ഓ‍ടിവന്നു അവനെ വന്ദിച്ചു. 16 അവന്‍ അവരോടു: നിങ്ങള്‍ അവരുമായി തര്‍ക്കിക്കുന്നതു എന്തു എന്നു ചോദിച്ചു. 17 അതിന്നു പുരുഷാരത്തില്‍ ഒരുത്തന്‍ : ഗുരോ, ഊമനായ ആത്മാവുള്ള എന്‍റെ മകനെ ഞാന്‍ നിന്‍റെ അടുക്കല്‍ കൊണ്ടുവന്നു. 18 അതു അവനെ എവിടെവെച്ചു പിടിച്ചാലും അവനെ തള്ളിയിടുന്നു; പിന്നെ അവന്‍ നുരെച്ചു പല്ലുകടിച്ചു വരണ്ടുപോകുന്നു. അതിനെ പുറത്താക്കേണ്ടതിന്നു ഞാന്‍ നിന്‍റെ ശിഷ്യന്മാരോടു പറഞ്ഞിട്ടു അവര്‍ക്കും കഴിഞ്ഞില്ല എന്നു ഉത്തരം പറഞ്ഞു. 19 അവന്‍ അവരോടു: അവിശ്വാസമുള്ള തലമുറയേ, എത്രത്തോളം ഞാന്‍ നിങ്ങളോടു കൂടെ ഇരിക്കും? എത്രത്തോളം നിങ്ങളെ പൊറുക്കും? അവനെ എന്‍റെ അടുക്കല്‍ കൊണ്ടുവരുവിന്‍ എന്നു ഉത്തരം പറഞ്ഞു. 20 അവര്‍ അവനെ അവന്‍റെ അടുക്കല്‍ കൊണ്ടുവന്നു. അവനെ കണ്ട ഉടനെ ആത്മാവു അവനെ ഇഴെച്ചു; അവന്‍ നിലത്തു വീണു നുരെച്ചുരുണ്ടു. 21 ഇതു അവന്നു സംഭവിച്ചിട്ടു എത്ര കാലമായി എന്നു അവന്‍റെ അപ്പനോടു ചോദിച്ചതിന്നു അവന്‍ : ചെറുപ്പംമുതല്‍ തന്നേ. 22 അതു അവനെ നശിപ്പിക്കേണ്ടതിന്നു പലപ്പോഴും തീയിലും വെള്ളത്തിലും തള്ളിയിട്ടിട്ടുണ്ടു; നിന്നാല്‍ വല്ലതും കഴിയും എങ്കില്‍ മനസ്സല്ലിഞ്ഞു ഞങ്ങളെ സഹായിക്കേണമേ എന്നു പറഞ്ഞു. യേശു അവനോടു: നിന്നാല്‍ കഴിയും എങ്കില്‍ എന്നോ വിശ്വസിക്കുന്നവന്നു സകലവും കഴിയും എന്നു പറഞ്ഞു. 23 യേശു അവനോടു: നിന്നാല്‍ കഴിയും എങ്കില്‍ എന്നോ വിശ്വസിക്കുന്നവന്നു സകലവും കഴിയും എന്നു പറഞ്ഞു. 24 ബാലന്‍റെ അപ്പന്‍ ഉടനെ നിലവിളിച്ചു: കര്‍ത്താവേ, ഞാന്‍ വിശ്വസിക്കുന്നു; എന്‍റെ അവിശ്വാസത്തിനു സഹായിക്കേണമേ എന്നു പറഞ്ഞു. 25 എന്നാറെ പുരുഷാരം ഔടിക്കൂടുന്നതു യേശു കണ്ടിട്ടു അശുദ്ധാത്മാവിനെ ശാസിച്ചു: ഊമനും ചെകിടനുമായ ആത്മാവേ, ഇവനെ വിട്ടു പോ; ഇനി അവനില്‍ കടക്കരുതു എന്നു ഞാന്‍ നിന്നോടു കല്പിക്കുന്നു എന്നു പറഞ്ഞു. 26 അപ്പോള്‍ അതു നിലവിളിച്ചു അവനെ വളരെ ഇഴെച്ചു പുറപ്പെട്ടുപോയി. മരിച്ചുപോയി എന്നു പലരും പറവാന്‍ തക്കവണ്ണം അവന്‍ മരിച്ച പോലെ ആയി. 27 യേശു അവനെ കൈകൂ പിടിച്ചു നിവര്‍ത്തി, അവന്‍ എഴുന്നേറ്റു. 28 വീട്ടില്‍ വന്നശേഷം ശിഷ്യന്മാര്‍ സ്വകാര്യമായി അവനോടു: ഞങ്ങള്‍ക്കു അതിനെ പുറത്താക്കുവാന്‍ കഴിയാഞ്ഞതു എന്തു എന്നു ചോദിച്ചു. 29 പ്രാര്‍ത്ഥനയാല്‍ അല്ലാതെ ഈ ജാതി ഒന്നിനാലും പുറപ്പെട്ടുപോകയില്ല എന്നു അവന്‍ പറഞ്ഞു. 30 അവിടെ നിന്നു അവര്‍ പുറപ്പെട്ടു ഗലീലയില്‍ കൂടി സഞ്ചരിച്ചു; അതു ആരും അറിയരുതെന്നു അവന്‍ ഇച്ഛിച്ചു. 31 അവന്‍ തന്‍റെ ശിഷ്യന്മാരെ പഠിപ്പിച്ചു അവരോടു: മനുഷ്യപുത്രന്‍ മനുഷ്യരുടെ കയ്യില്‍ ഏല്പിക്കപ്പെടും; അവര്‍ അവനെ കൊല്ലും; കൊന്നിട്ടു മൂന്നു നാള്‍ കഴിഞ്ഞ ശേഷം അവന്‍ ഉയിര്‍ത്തെഴുന്നേലക്കും എന്നു പറഞ്ഞു. 32 ആ വാക്കു അവര്‍ ഗ്രഹിച്ചില്ല; അവനോടു ചോദിപ്പാനോ ഭയപ്പെട്ടു. 33 അവന്‍ കഫര്‍ന്നഹൂമില്‍ വന്നു വീട്ടില്‍ ഇരിക്കുമ്പോള്‍ : നിങ്ങള്‍ വഴിയില്‍വെച്ചു തമ്മില്‍ വാദിച്ചതു എന്തു എന്നു അവരോടു ചോദിച്ചു. 34 അവരോ തങ്ങളുടെ ഇടയില്‍ വലിയവന്‍ ആര്‍ എന്നു വഴിയില്‍വെച്ചു വാദിച്ചതുകൊണ്ടു മിണ്ടാതിരുന്നു. 35 അവന്‍ ഇരുന്നു പന്തിരുവരെയും വിളിച്ചു: ഒരുവന്‍ മുമ്പന്‍ ആകുവാന്‍ ഇച്ഛിച്ചാല്‍ അവന്‍ എല്ലാവരിലും ഒടുക്കത്തവനും എല്ലാവര്‍ക്കും ശുശ്രൂഷകനും ആകേണം എന്നു പറഞ്ഞു. 36 ഒരു ശിശുവിനെ എടുത്തു അവരുടെ നടുവില്‍ നിറുത്തി അണെച്ചുകൊണ്ടു അവരോടു: 37 ഇങ്ങനെയുള്ള ശിശുക്കളില്‍ ഒന്നിനെ എന്‍റെ നാമത്തില്‍ കൈക്കൊള്ളുന്നവന്‍ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവനോ എന്നെയല്ല എന്നെ അയച്ചവനെ കൈക്കൊള്ളുന്നു എന്നു പറഞ്ഞു. 38 യോഹന്നാന്‍ അവനോടു: ഗുരോ, ഒരുവന്‍ നിന്‍റെ നാമത്തില്‍ ഭൂതങ്ങളെ പുറത്താക്കുന്നതു ഞങ്ങള്‍ കണ്ടു; അവന്‍ നമ്മെ അനുഗമിക്കായ്കയാല്‍ ഞങ്ങള്‍ അവനെ വിരോധിച്ചു എന്നു പറഞ്ഞു. 39 അതിന്നു യേശു പറഞ്ഞതു: അവനെ വിരോധിക്കരുതു; എന്‍റെ നാമത്തില്‍ ഒരു വീര്യപ്രവൃത്തി ചെയ്തിട്ടു വേഗത്തില്‍ എന്നെ ദുഷിച്ചുപറവാന്‍ കഴിയുന്നവന്‍ ആരും ഇല്ല. 40 നമുക്കു പ്രതിക്കുലമല്ലാത്തവന്‍ നമുക്കു അനുകൂലമല്ലോ. 41 നിങ്ങള്‍ ക്രിസ്തുവിന്നുള്ളവര്‍ എന്നീ നാമത്തില്‍ ആരെങ്കിലും ഒരു പാനപാത്രം വെള്ളം നിങ്ങള്‍ക്കു കുടിപ്പാന്‍ തന്നാല്‍ അവന്നു പ്രതിഫലം കിട്ടാതിരിക്കയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു. 42 എങ്കല്‍ വിശ്വസിക്കുന്ന ഈ ചെറിയവരില്‍ ഒരുത്തന്നു ഇടര്‍ച്ചവരുത്തുന്നവന്‍റെ കഴുത്തില്‍ വലിയോരു തിരികല്ലു കെട്ടി അവനെ കടലില്‍ ഇട്ടുകളയുന്നതു അവന്നു ഏറെ നല്ലു. 43 നിന്‍റെ കൈ നിനക്കു ഇടര്‍ച്ച വരുത്തിയാല്‍ അതിനെ വെട്ടിക്കളക: 44 മുടന്തനായി ജീവനില്‍ കടക്കുന്നതു രണ്ടു കയ്യുമുള്ളവന്‍ ആയി കെടാത്ത തീയായ നരകത്തില്‍ പോകുന്നതിനെക്കാള്‍ നിനക്കു നല്ലു. 45 നിന്‍റെ കാല്‍ നിനക്കു ഇടര്‍ച്ച വരുത്തിയാല്‍ അതിനെ വെട്ടിക്കളക: 46 മുടന്തനായി ജീവനില്‍ കടക്കുന്നതു രണ്ടു കാലുമുള്ളവന്‍ ആയി കെടാത്ത തീയായ നരകത്തില്‍ വീഴുന്നതിനെക്കാള്‍ നിനക്കു നല്ലു. 47 നിന്‍റെ കണ്ണു നിനക്കു ഇടര്‍ച്ച വരുത്തിയാല്‍ അതിനെ ചൂന്നുകളക; ഒറ്റക്കണ്ണനായി ദൈവരാജ്യത്തില്‍ കടക്കുന്നതു രണ്ടുകണ്ണുള്ളവനായി അഗ്നിനരകത്തില്‍ വീഴുന്നതിനെക്കാള്‍ നിനക്കു നല്ലു. 48 അവിടെ അവരുടെ പുഴു ചാകുന്നില്ല. തീ കെടുന്നതുമില്ല. 49 എല്ലാവന്നും തീകൊണ്ടു ഉപ്പിടും. 50 ഉപ്പു നല്ലതു തന്നേ; ഉപ്പു കാരമില്ലാതെ പോയാലോ എന്തൊന്നിനാല്‍ അതിന്നു രസം വരുത്തും? നിങ്ങളില്‍ തന്നേ ഉപ്പുള്ളവരും അന്യോന്യം സമാധാനമുള്ളവരും ആയിരിപ്പിന്‍ .

Mark 10

1 അവിടെ നിന്നു അവന്‍ പുറപ്പെട്ടു യോര്‍ദ്ദാന്നക്കരെ യെഹൂദ്യദേശത്തിന്‍റെ അതിരോളം ചെന്നു; പുരുഷാരം പിന്നെയും അവന്‍റെ അടുക്കല്‍ വന്നു കൂടി, പതിവുപോലെ അവന്‍ അവരെ പിന്നെയും ഉപദേശിച്ചു. 2 അപ്പോള്‍ പരീശന്മാര്‍ അടുക്കെ വന്നു: ഭാര്യയെ ഉപേക്ഷിക്കുന്നതു പുരുഷന്നു വിഹിതമോ എന്നു അവനെ പരീക്ഷിച്ചുകൊണ്ടു അവനോടു ചോദിച്ചു. 3 അവന്‍ അവരോടു: മോശെ നിങ്ങള്‍ക്കു എന്തു കല്പന തന്നു എന്നു ചോദിച്ചു. 4 ഉപേക്ഷണപത്രം എഴുതിക്കൊടുത്തു അവളെ ഉപേക്ഷിപ്പാന്‍ മോശെ അനുവദിച്ചു എന്നു അവര്‍ പറഞ്ഞു. 5 യേശു അവരോടു: നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമത്രേ അവന്‍ നിങ്ങള്‍ക്കു ഈ കല്പന എഴുതിത്തന്നതു. 6 സൃഷ്ടിയുടെ ആരംഭത്തിങ്കലോ ദൈവം അവരെ ആണും പെണ്ണുമായി ഉണ്ടാക്കി. 7 അതുകൊണ്ടു മനുഷ്യന്‍ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; 8 ഇരുവരും ഒരു ദേഹമായിത്തീരും; അങ്ങനെ അവര്‍ പിന്നെ രണ്ടല്ല ഒരു ദേഹമത്രേ. 9 ആകയാല്‍ ദൈവം യോജിപ്പിച്ചതിനെ മനുഷ്യന്‍ വേര്‍പിരിക്കരുതു എന്നു ഉത്തരം പറഞ്ഞു. 10 വീട്ടില്‍ വെച്ചു ശിഷ്യന്മാര്‍ പിന്നെയും അതിനെക്കുറിച്ചു അവനോടു ചോദിച്ചു. 11 അവന്‍ അവരോടു: ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവന്‍ അവള്‍ക്കു വിരോധമായി വ്യഭിചാരം ചെയ്യുന്നു. 12 സ്ത്രീയും ഭര്‍ത്താവിനെ ഉപേക്ഷിച്ചു മറ്റൊരുത്തനുമായി വിവാഹം കഴിഞ്ഞാല്‍ വ്യഭിചാരം ചെയ്യുന്നു എന്നു പറഞ്ഞു. 13 അവന്‍ തൊടേണ്ടതിന്നു ചിലര്‍ ശിശുക്കളെ അവന്‍റെ അടുക്കല്‍ കൊണ്ടുവന്നു; ശിഷ്യന്മാരോ അവരെ ശാസിച്ചു. 14 യേശു അതു കണ്ടാറെ മുഷിഞ്ഞു അവരോടു: ശിശുക്കളെ എന്‍റെ അടുക്കല്‍ വരുവാന്‍ വിടുവിന്‍ ; അവരെ തടുക്കരുതു; ദൈവരാജ്യം ഇങ്ങനെയുള്ളവരുടെതല്ലോ. 15 ദൈവരാജ്യത്തെ ശിശു എന്നപോലെ കൈക്കൊള്ളാത്തവന്‍ ആരും ഒരുനാളും അതില്‍ കടക്കയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. 16 പിന്നെ അവന്‍ അവരെ അണെച്ചു അവരുടെ മേല്‍ കൈ വെച്ചു, അവരെ അനുഗ്രഹിച്ചു. 17 അവന്‍ പുറപ്പെട്ടു യാത്രചെയ്യുമ്പോള്‍ ഒരുവന്‍ ഓ‍ടിവന്നു അവന്‍റെ മുമ്പില്‍ മുട്ടുകുത്തി: നല്ല ഗുരോ, നിത്യജീവനെ അവകാശം ആക്കുവാന്‍ ഞാന്‍ എന്തു ചെയ്യേണം എന്നു അവനോടു ചോദിച്ചു. 18 അതിന്നു യേശു: എന്നെ നല്ലവന്‍ എന്നു പറയുന്നതു എന്തു? ദൈവം ഒരുവന്‍ അല്ലാതെ നല്ലവന്‍ ആരുമില്ല. 19 കുലചെയ്യരുതു, വ്യഭിചാരം ചെയ്യരുതു, മോഷ്ടിക്കരുതു, കള്ളസ്സാക്‍ഷ്യം പറയരുതു, ചതിക്കരുതു, നിന്‍റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നീ കല്പനകളെ നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു. 20 അവന്‍ അവനോടു: ഗുരോ, ഇതു ഒക്കെയും ഞാന്‍ ചെറുപ്പം മുതല്‍ പ്രമാണിച്ചുപോരുന്നു എന്നു പറഞ്ഞു. 21 യേശു അവനെ നോക്കി അവനെ സ്നേഹിച്ചു: ഒരു കുറവു നിനക്കുണ്ടു; നീ പോയി നിനക്കുള്ളതു എല്ലാം വിറ്റു ദരിദ്രര്‍ക്കും കൊടുക്ക; എന്നാല്‍ നിനക്കു സ്വര്‍ഗ്ഗത്തില്‍ നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക എന്നു പറഞ്ഞു. 22 അവന്‍ വളരെ സമ്പത്തുള്ളവന്‍ ആകകൊണ്ടു ഈ വചനത്തിങ്കല്‍ വിഷാദിച്ചു ദുഃഖിതനായി പൊയ്ക്കളഞ്ഞു. 23 യേശു ചുറ്റും നോക്കി തന്‍റെ ശിഷ്യന്മാരോടു: സമ്പത്തുള്ളവര്‍ ദൈവരാജ്യത്തില്‍ കടക്കുന്നതു എത്ര പ്രയാസം എന്നു പറഞ്ഞു. 24 അവന്‍റെ ഈ വാക്കിനാല്‍ ശിഷ്യന്മാര്‍ വിസ്മയിച്ചു; എന്നാല്‍ യേശു പിന്നെയും: മക്കളേ, സമ്പത്തില്‍ ആശ്രയിക്കുന്നവര്‍ ദൈവരാജ്യത്തില്‍ കടക്കുന്നതു എത്ര പ്രയാസം. 25 ധനവാന്‍ ദൈവരാജ്യത്തില്‍ കടക്കുന്നതിനെക്കാള്‍ ഒട്ടകം സൂചിക്കുഴയൂടെ കടക്കുന്നതു എളുപ്പം എന്നു ഉത്തരം പറഞ്ഞു. 26 അവര്‍ ഏറ്റവും വിസ്മയിച്ചു: എന്നാല്‍ രക്ഷപ്രാപിപ്പാന്‍ ആര്‍ക്കും കഴിയും എന്നു തമ്മില്‍ തമ്മില്‍ പറഞ്ഞു. 27 യേശു അവരെ നോക്കി; മനുഷ്യര്‍ക്കും അസാദ്ധ്യം തന്നേ, ദൈവത്തിന്നു അല്ലതാനും; ദൈവത്തിന്നു സകലവും സാദ്ധ്യമല്ലോ എന്നു പറഞ്ഞു. 28 പത്രൊസ് അവനോടു: ഇതാ, ഞങ്ങള്‍ സകലവും വിട്ടു നിന്നെ അനുഗമിച്ചിരിക്കുന്നു എന്നു പറഞ്ഞുതുടങ്ങി. 29 അതിന്നു യേശു: എന്‍റെ നിമിത്തവും സുവിശേഷം നിമിത്തവും സുവിശേഷം നിമിത്തവും വീടോ സഹോദരന്മാരെയോ സഹോദരികളെയോ അമ്മയെയോ അപ്പനെയോ മക്കളെയോ നിലങ്ങളെയോ വിട്ടാല്‍, 30 ഈ ലോകത്തില്‍ തന്നേ, ഉപദ്രവങ്ങളോടും കൂടെ നൂറു മടങ്ങു വീടുകളെയും സഹോദരന്മാരെയും സഹോദരികളെയും അമ്മമാരെയും മക്കളെയും നിലങ്ങളെയും വരുവാനുള്ള ലോകത്തില്‍ നിത്യജീവനെയും പ്രാപിക്കാത്തവന്‍ ആരുമില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു. 31 എങ്കിലും മുമ്പന്മാര്‍ പലരും പിമ്പന്മാരും പിമ്പന്മാര്‍ മുമ്പന്മാരും ആകും എന്നു ഉത്തരം പറഞ്ഞു. 32 അവര്‍ യെരൂശലേമിലേക്കു യാത്രചെയ്കയായിരുന്നു; യേശു അവര്‍ക്കും മുമ്പായി നടന്നു; അവര്‍ വിസ്മയിച്ചു; അനുഗമിക്കുന്നവരോ ദയപ്പെട്ടു. അവന്‍ പിന്നെയും പന്തിരുവരെ കൂട്ടിക്കൊണ്ടു അവരോടു: 33 ഇതാ, നാം യെരൂശലേമിലേക്കു പോകുന്നു; അവിടെ മനുഷ്യപുത്രന്‍ മഹാപുരോഹിതന്മാരുടെയും ശാസ്ത്രിമാരുടെയും കയ്യില്‍ ഏല്പിക്കപ്പെടും; അവര്‍ അവനെ മരണത്തിനു വിധിച്ചു ജാതികള്‍ക്കു ഏല്പിക്കും. 34 അവര്‍ അവനെ പരിഹസിക്കയും തുപ്പുകയും തല്ലുകയും കൊല്ലുകയും മൂന്നു നാള്‍ കഴിഞ്ഞിട്ടു അവന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കയും ചെയ്യും എന്നിങ്ങനെ തനിക്കു സംഭവിക്കാനുള്ളതു പറഞ്ഞു തുടങ്ങി. 35 സെബെദിയുടെ മക്കളായ യാക്കോബും യോഹന്നാനും അവന്‍റെ അടുക്കല്‍ വന്നു അവനോടു: ഗുരോ, ഞങ്ങള്‍ നിന്നോടു യാചിപ്പാന്‍ പോകുന്നതു ഞങ്ങള്‍ക്കു ചെയ്തുതരുവാന്‍ അപേക്ഷിക്കുന്നു എന്നു പറഞ്ഞു. 36 അവന്‍ അവരോടു: ഞാന്‍ നിങ്ങള്‍ക്കു എന്തു ചെയ്തുതരുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു എന്നു ചോദിച്ചു. 37 നിന്‍റെ മഹത്വത്തില്‍ ഞങ്ങളില്‍ ഒരുത്തന്‍ നിന്‍റെ വലത്തും ഒരുത്തന്‍ ഇടത്തും ഇരിക്കാന്‍ വരം നല്കേണം എന്നു അവര്‍ പറഞ്ഞു. 38 യേശു അവരോടു: നിങ്ങള്‍ യാചിക്കുന്നതു ഇന്നതു എന്നു നിങ്ങള്‍ അറിയുന്നില്ല; ഞാന്‍ കുടിക്കുന്നപാന പാത്രം കുടിപ്പാനും ഞാന്‍ ഏലക്കുന്ന സ്നാനം ഏല്പാനും നിങ്ങള്‍ക്കു കഴിയുമോ എന്നു ചോദിച്ചതിന്നു കഴിയും എന്നു അവര്‍ പറഞ്ഞു. 39 യേശു അവരോടു: ഞാന്‍ കുടിക്കുന്ന പാനപാത്രം നിങ്ങള്‍ കുടിക്കയും ഞാന്‍ ഏലക്കുന്ന സ്നാനം ഏല്‍ക്കയും ചെയ്യും നിശ്ചയം. 40 എന്‍റെ വലത്തും ഇടത്തും ഇരിപ്പാന്‍ വരം നലകുന്നതോ എന്റേതല്ല; ആര്‍ക്കും ഒരുക്കിയിരിക്കുന്നുവോ അവര്‍ക്കും കിട്ടും എന്നു പറഞ്ഞു. 41 അതു ശേഷം പത്തു പേരും കേട്ടിട്ടു യാക്കോബിനോടും യോഹന്നാനോടും നീരസപ്പെട്ടുതുടങ്ങി. 42 യേശു അവരെ അടുക്കെ വിളിച്ചു അവരോടു: ജാതികളില്‍ അധിപതികളായവര്‍ അവരില്‍ കര്‍ത്തൃത്വം ചെയ്യുന്നു; അവരില്‍ മഹത്തുക്കളായവര്‍ അവരുടെ മേല്‍ അധികാരം നടത്തുന്നു എന്നു നിങ്ങള്‍ അറിയുന്നു. 43 നിങ്ങളുടെ ഇടയില്‍ അങ്ങനെ അരുതു; നിങ്ങളില്‍ മഹാന്‍ ആകുവാന്‍ ഇച്ഛിക്കുന്നവന്‍ എല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരന്‍ ആകേണം; 44 നിങ്ങളില്‍ ഒന്നാമന്‍ ആകുവാന്‍ ഇച്ഛിക്കുന്നവന്‍ എല്ലാവര്‍ക്കും ദാസനാകേണം. 45 മനുഷ്യപുത്രന്‍ ശുശ്രൂഷ ചെയ്യിപ്പാനല്ല, ശുശ്രൂഷിപ്പാനും അനേകര്‍ക്കുംവേണ്ടി തന്‍റെ ജീവനെ മറുവിലയായി കൊടുപ്പാനും അത്രെ വന്നതു. 46 അവര്‍ യെരീഹോവില്‍ എത്തി; പിന്നെ അവന്‍ ശിഷ്യന്മാരോടു വലിയ പുരുഷാരത്തോടും കൂടെ യെരീഹോവില്‍ നിന്നു പുറപ്പെടുമ്പോള്‍ തിമായിയുടെ മകനായ ബര്‍ത്തിമായി എന്ന കുരുടനായ ഒരു ഭിക്ഷക്കാരന്‍ വഴിയരികെ ഇരുന്നിരുന്നു. 47 നസറായനായ യേശു എന്നു കേട്ടിട്ടു അവന്‍ ദാവീദ് പുത്രാ, യേശുവേ, എന്നോടു കരുണ തോന്നേണമേ എന്നു നിലവിളിച്ചു തുടങ്ങി. 48 മിണ്ടാതിരിപ്പാന്‍ പലരും അവനെ ശാസിച്ചിട്ടും: ദാവീദുപുത്രാ, എന്നോടു കരുണ തോന്നേണമേ എന്നു അവന്‍ ഏറ്റവും അധികം നിലവിളിച്ചു പറഞ്ഞു. 49 അപ്പോള്‍ യേശു നിന്നു: അവനെ വിളിപ്പിന്‍ എന്നു പറഞ്ഞു. ധൈര്യപ്പെടുക, എഴുന്നേല്‍ക്ക, നിന്നെ വിളിക്കുന്നു എന്നു അവര്‍ പറഞ്ഞു കുരുടനെ വിളിച്ചു. 50 അവന്‍ തന്‍റെ പുതപ്പു ഇട്ടും കളഞ്ഞു ചാടിയെഴുന്നേറ്റു യേശുവിന്‍റെ അടുക്കല്‍ വന്നു. 51 യേശു അവനോടു: ഞാന്‍ നിനക്കു എന്തു ചെയ്തുതരേണമെന്നു നീ ഇച്ഛിക്കുന്നു എന്നു ചോദിച്ചതിന്നു: റബ്ബൂനീ, എനിക്കു കാഴ്ച പ്രാപിക്കേണമെന്നു കുരുടന്‍ അവനോടു പറഞ്ഞു. 52 യേശു അവനോടു: പോക; നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു എന്നു പറഞ്ഞു. ഉടനെ അവന്‍ കാഴ്ച പ്രാപിച്ചു യാത്രയില്‍ അവനെ അനുഗമിച്ചു.

Mark 11

1 അവര്‍ യെരൂശലേമിനോടു സമീപിച്ചു ഒലീവ് മലയരികെ ബേത്ത്ഫാഗയിലും ബേഥാന്യയിലും എത്തിയപ്പോള്‍ അവന്‍ ശിഷ്യന്മാരില്‍ രണ്ടുപേരെ അയച്ചു അവരോടു: 2 നിങ്ങള്‍ക്കു എതിരെയുള്ള ഗ്രാമത്തില്‍ ചെല്ലുവിന്‍ ; അതില്‍ കടന്നാല്‍ ഉടനെ ആരും ഒരിക്കലും കയറീട്ടില്ലാത്ത ഒരു കഴുതകൂട്ടിയെ കെട്ടിയിരിക്കുന്നതു കാണും; അതിനെ അഴിച്ചു കൊണ്ടുവരുവി൯ . 3 ഇതു ചെയ്യുന്നതു എന്തു എന്നു ആരെങ്കിലും നിങ്ങളോടു ചോദിച്ചാല്‍ കര്‍ത്താവിന്നു ഇതിനെക്കൊണ്ടു ആവശ്യം ഉണ്ടു എന്നു പറവിന്‍ ; അവന്‍ ക്ഷണത്തില്‍ അതിനെ ഇങ്ങോട്ടു അയക്കും എന്നു പറഞ്ഞു. 4 അവര്‍ പോയി തെരുവില്‍ പുറത്തു വാതില്‍ക്കല്‍ കഴുതകൂട്ടിയെ കെട്ടിയിരിക്കുന്നതു കണ്ടു അതിനെ അഴിച്ചു. 5 അവിടെ നിന്നവരില്‍ ചിലര്‍ അവരോടു: നിങ്ങള്‍ കഴുതകൂട്ടിയെ അഴിക്കുന്നതു എന്തു എന്നു ചോദിച്ചു. 6 യേശു കല്പിച്ചതുപോലെ അവര്‍ അവരോടു പറഞ്ഞു; അവര്‍ അവരെ വിട്ടയച്ചു. 7 അവര്‍ കഴുതകൂട്ടിയെ യേശുവിന്‍റെ അടുക്കല്‍ കൊണ്ടുവന്നു തങ്ങളുടെ വസ്ത്രം അതിന്മേല്‍ ഇട്ടു; അവന്‍ അതിന്മേല്‍ കയറി ഇരുന്നു. 8 അനേകര്‍ തങ്ങളുടെ വസ്ത്രം വഴിയില്‍ വിരിച്ചു; മറ്റു ചിലര്‍ പറമ്പുകളില്‍ നിന്നു ചില്ലിക്കൊമ്പു വെട്ടി വഴിയില്‍ വിതറി. 9 മുമ്പും പിമ്പും നടക്കുന്നവര്‍: ഹോശന്നാ, കര്‍ത്താവിന്‍റെ നാമത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവന്‍: 10 വരുന്നതായ രാജ്യം, നമ്മുടെ പിതാവായ ദാവീദിന്‍റെ രാജ്യം വാഴ്ത്തപ്പെടുമാറാകട്ടെ; അത്യുന്നതങ്ങളില്‍ ഹോശന്നാ എന്നു ആര്‍ത്തുകൊണ്ടിരുന്നു. 11 അവന്‍ യെരൂശലേമില്‍ ദൈവാലയത്തിലേക്കു ചെന്നു സകലവും ചുറ്റും നോക്കിയ ശേഷം നേരം വൈകിയതുകൊണ്ടു പന്തിരുവരോടും കൂടെ ബേഥാന്യയിലേക്കു പോയി. 12 പിറ്റെന്നാള്‍ അവര്‍ ബേഥാന്യ വിട്ടു പോരുമ്പോള്‍ അവന്നു വിശന്നു; 13 അവന്‍ ഇലയുള്ളോരു അത്തിവൃക്ഷം ദൂരത്തുനിന്നു കണ്ടു, അതില്‍ വല്ലതും കണ്ടുകിട്ടുമോ എന്നു വെച്ചു ചെന്നു, അതിന്നരികെ എത്തിയപ്പോള്‍ ഇല അല്ലാതെ ഒന്നും കണ്ടില്ല; അതു അത്തിപ്പഴത്തിന്‍റെ കാലമല്ലാഞ്ഞു. 14 അവന്‍ അതിനോടു; ഇനി നിങ്കല്‍നിന്നു എന്നേക്കും ആരും ഫലം തിന്നാതിരിക്കട്ടെ എന്നു പറഞ്ഞു; അതു ശിഷ്യന്മാര്‍ കേട്ടു. 15 അവര്‍ യെരൂശലേമില്‍ എത്തിയപ്പോള്‍ അവന്‍ ദൈവാലയത്തില്‍ കടന്നു, ദൈവാലയത്തില്‍ വിലക്കുന്നവരെയും വാങ്ങുന്നവരെയും പുറത്താക്കിത്തുടങ്ങി; പൊന്‍ വാണിഭക്കാരുടെ മേശകളെയും പ്രാക്കളെ വിലക്കുന്നവരുടെ പീഠങ്ങളെയും മറിച്ചിട്ടു കളഞ്ഞു; 16 ആരും ദൈവാലയത്തില്‍കൂടി ഒരു വസ്തുവും കൊണ്ടു പോകുവാന്‍ സമ്മതിച്ചില്ല. 17 പിന്നെ അവരെ ഉപദേശിച്ചു: എന്‍റെ ആലയം സകല ജാതികള്‍ക്കും പ്രാര്‍ത്ഥനാലയം എന്നു വിളിക്കപ്പെടും എന്നു എഴുതിയിരിക്കുന്നില്ലയൊ? നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തീര്‍ത്തു എന്നു പറഞ്ഞു. 18 അതു കേട്ടിട്ടു മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനെ നശിപ്പിക്കേണ്ടതു എങ്ങനെ എന്നു അന്വേഷിച്ചു. പുരുഷാരം എല്ലാം അവന്‍റെ ഉപദേശത്തില്‍ അതിശയിക്കയാല്‍ അവര്‍ അവനെ ഭയപ്പെട്ടിരുന്നു. 19 സന്ധ്യായാകുമ്പോള്‍ അവന്‍ നഗരം വിട്ടു പോകും. 20 രാവിലെ അവര്‍ കടന്നുപോരുമ്പോള്‍ അത്തിവൃക്ഷം വേരോടെ ഉണങ്ങിപ്പോയതു കണ്ടു. 21 അപ്പോള്‍ പത്രൊസിന്നു ഓ‍ര്‍മ്മവന്നു: റബ്ബീ, നീ ശപിച്ച അത്തി ഉണങ്ങിപ്പോയല്ലോ എന്നു അവനോടു പറഞ്ഞു. 22 യേശു അവരോടു ഉത്തരം പറഞ്ഞതു: ദൈവത്തില്‍ വിശ്വാസമുള്ളവര്‍ ആയിരിപ്പിന്‍ . 23 ആരെങ്കിലും തന്‍റെ ഹൃദയത്തില്‍ സംശയിക്കാതെ താന്‍ പറയുന്നതു സംഭവിക്കും എന്നു വിശ്വസിച്ചുംകൊണ്ടു ഈ മലയോടു: നീ നീങ്ങി കടലില്‍ ചാടിപ്പോക എന്നു പറഞ്ഞാല്‍ അവന്‍ പറഞ്ഞതുപോലെ സംഭവിക്കും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു. 24 അതുകൊണ്ടു നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ യാചിക്കുന്നതൊക്കെയും ലഭിച്ചു എന്നു വിശ്വസിപ്പിന്‍ ; എന്നാല്‍ അതു നിങ്ങള്‍ക്കു ഉണ്ടാകും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. 25 നിങ്ങള്‍ പ്രാര്‍ത്ഥിപ്പാന്‍ നിലക്കുമ്പോള്‍ സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കേണ്ടതിന്നു നിങ്ങള്‍ക്കു ആരോടെങ്കിലും വല്ലതും ഉണ്ടെങ്കില്‍ അവനോടു ക്ഷമിപ്പിന്‍ . 26 നിങ്ങള്‍ ക്ഷമിക്കാഞ്ഞാലോ സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല. 27 അവര്‍ പിന്നെയും യെരൂശലേമില്‍ ചെന്നു. അവന്‍ ദൈവാലയത്തില്‍ ചുറ്റി നടക്കുമ്പോള്‍ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരും അവന്‍റെ അടുക്കല്‍ വന്നു; 28 നീ എന്തു അധികാരംകൊണ്ടു ഇതു ചെയ്യുന്നു എന്നും ഇതു ചെയ്‍വാനുള്ള അധികാരം നിനക്കു തന്നതു ആര്‍ എന്നും അവനോടു ചോദിച്ചു. 29 യേശു അവരോടു: ഞാന്‍ നിങ്ങളോടു ഒരു വാക്കു ചോദിക്കും; അതിന്നു ഉത്തരം പറവിന്‍ ; എന്നാല്‍ ഇന്ന അധികാരംകൊണ്ടു ഇതു ചെയ്യുന്നു എന്നു ഞാനും നിങ്ങളോടു പറയും. 30 യോഹന്നാന്‍റെ സ്നാനം സ്വര്‍ഗ്ഗത്തില്‍ നിന്നോ മനുഷ്യരില്‍നിന്നോ ഉണ്ടായതു? എന്നോടു ഉത്തരം പറവിന്‍ എന്നു പറഞ്ഞു. 31 അവര്‍ തമ്മില്‍ ആലോചിച്ചു: സ്വര്‍ഗ്ഗത്തില്‍ നിന്നു എന്നു പറഞ്ഞാല്‍ പിന്നെ നിങ്ങള്‍ അവനെ വിശ്വസിക്കാഞ്ഞതു എന്തു എന്നു അവന്‍ പറയും. 32 മനുഷ്യരില്‍ നിന്നു എന്നു പറഞ്ഞാലോ-എല്ലാവരും യോഹന്നാനെ സാക്ഷാല്‍ പ്രവാചകന്‍ എന്നു എണ്ണുകകൊണ്ടു അവര്‍ ജനത്തെ ഭയപ്പെട്ടു. 33 അങ്ങനെ അവര്‍ യേശുവിനോടു: ഞങ്ങള്‍ക്കു അറിഞ്ഞുകൂടാ എന്നു ഉത്തരം പറഞ്ഞു. എന്നാല്‍ ഞാനും ഇതു ഇന്ന അധികാരം കൊണ്ടു ചെയ്യുന്നു എന്നു നിങ്ങളോടു പറയുന്നില്ല എന്നു യേശു അവരോടു പറഞ്ഞു.

Mark 12

1 പിന്നെ അവന്‍ ഉപമകളാല്‍ അവരോടു പറഞ്ഞുതുടങ്ങിയതു: ഒരു മനുഷ്യന്‍ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി ചുറ്റും വേലികെട്ടി ചക്കും കുഴിച്ചുനാട്ടി ഗോപുരവും പണിതു കുടിയാന്മാരെ ഏല്പിച്ചിട്ടു പരദേശത്തു പോയി. 2 കാലം ആയപ്പോള്‍ കുടിയാന്മാരോടു തോട്ടത്തിന്‍റെ അനുഭവം വാങ്ങേണ്ടതിന്നു അവന്‍ ഒരു ദാസനെ കുടിയാന്മാരുടെ അടുക്കല്‍ പറഞ്ഞയച്ചു. 3 അവര്‍ അവനെ പിടിച്ചു തല്ലി വെറുതെ അയച്ചുകളഞ്ഞു. 4 പിന്നെ മറ്റൊരു ദാസനെ അവരുടെ അടുക്കല്‍ പറഞ്ഞയച്ചു; അവനെ അവര്‍ തലയില്‍ മുറിവേല്പിക്കയും അവമാനിക്കയും ചെയ്തു. 5 അവന്‍ മറ്റൊരുവനെ പറഞ്ഞയച്ചു; അവനെ അവര്‍ കൊന്നു; മറ്റു പലരെയും ചിലരെ അടിക്കയും ചിലരെ കൊല്ലുകയും ചെയ്തു. 6 അവന്നു ഇനി ഒരുത്തന്‍ , ഒരു പ്രിയമകന്‍ , ഉണ്ടായിരുന്നു. എന്‍റെ മകനെ അവര്‍ ശങ്കിക്കും എന്നു പറഞ്ഞു ഒടുക്കം അവനെ അവരുടെ അടുക്കല്‍ പറഞ്ഞയച്ചു. 7 ആ കുടിയാന്മാരോ: ഇവന്‍ അവകാശി ആകുന്നു; വരുവിന്‍ ; നാം ഇവനെ കൊല്ലുക; എന്നാല്‍ അവകാശം നമുക്കാകും എന്നു തമ്മില്‍ പറഞ്ഞു. 8 അവര്‍ അവനെ പിടിച്ചു കൊന്നു തോട്ടത്തില്‍ നിന്നു എറിഞ്ഞുകളഞ്ഞു. 9 എന്നാല്‍ തോട്ടത്തിന്‍റെ ഉടയവന്‍ എന്തു ചെയ്യും? അവന്‍ വന്നു ആ കുടിയാന്മാരെ നിഗ്രഹിച്ചു തോട്ടം മറ്റുള്ളവരെ ഏല്പിക്കും. 10 “വീടു പണിയുന്നവര്‍ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായിതീര്‍ന്നിരിക്കുന്നു.” 11 “ഇതു കര്‍ത്താവിനാല്‍ സംഭവിച്ചു. നമ്മുടെ ദൃഷ്ടിയില്‍ ആശ്ചര്‍യ്യവുമായിരിക്കുന്നു” എന്ന തിരുവെഴുത്തു നിങ്ങള്‍ വായിച്ചിട്ടില്ലയോ? 12 ഈ ഉപമ തങ്ങളെക്കുറിച്ചു ആകുന്നു പറഞ്ഞതു എന്നു ഗ്രഹിച്ചിട്ടു അവര്‍ അവബെ പിടിപ്പാന്‍ അന്വേഷിച്ചു; എന്നാല്‍ പുരുഷാരത്തെ ഭയപ്പെട്ടു അവനെ വിട്ടുപോയി. 13 അനന്തരം അവനെ വാക്കില്‍ കുടുക്കുവാന്‍ വേണ്ടി അവര്‍ പരീശന്മാരിലും ഹെരോദ്യരിലും ചിലരെ അവന്‍റെ അടുക്കല്‍ അയച്ചു. 14 അവര്‍ വന്നു: ഗുരോ, നീ മനുഷ്യരുടെ മുഖം നോക്കാതെ ദൈവത്തിന്‍റെ വഴി നേരായി പഠിപ്പിക്കുന്നതുകൊണ്ടു നീ സത്യവാനും ആരെയും ഗണ്യമാക്കാത്തവനും എന്നു ഞങ്ങള്‍ അറിയുന്നു; കൈസര്‍ക്കും കരം കൊടുക്കുന്നതു വിഹിതമോ അല്ലയോ? ഞങ്ങള്‍ കൊടുക്കയോ കൊടുക്കാതിരിക്കയോ വേണ്ടതു എന്നു അവനോടു ചോദിച്ചു. 15 അവന്‍ അവരുടെ കപടം അറിഞ്ഞു: നിങ്ങള്‍ എന്നെ പരീക്ഷിക്കുന്നതു എന്തു? ഒരു വെള്ളിക്കാശ് കൊണ്ടുവരുവിന്‍ ; ഞാന്‍ കാണട്ടെ എന്നു പറഞ്ഞു. 16 അവര്‍ കൊണ്ടു വന്നു. ഈ സ്വരൂപവും മേലെഴുത്തും ആരുടേതു എന്നു അവരോടു ചോദിച്ചതിന്നു: കൈസരുടേതു എന്നു അവര്‍ പറഞ്ഞു. 17 യേശു അവരോടു: കൈസര്‍ക്കുള്ളതു കൈസര്‍ക്കും ദൈവത്തിനുള്ളതു ദൈവത്തിന്നും കൊടുപ്പിന്‍ എന്നു പറഞ്ഞു; അവര്‍ അവങ്കല്‍ വളരെ ആശ്ചര്യപ്പെട്ടു. 18 പുനരുത്ഥാനം ഇല്ല എന്നു പറയുന്ന സദൂക്യര്‍ അവന്‍റെ അടുക്കല്‍ വന്നു ചോദിച്ചതെന്തെന്നാല്‍ : 19 ഗുരോ, ഒരുത്തന്‍റെ സഹോദരന്‍ മക്കളില്ലാതെ മരിച്ചു ഭാര്യ ശേഷിച്ചാല്‍ ആ ഭാര്യയെ അവന്‍റെ സഹോദരന്‍ പരിഗ്രഹിച്ചു തന്‍റെ സഹോദരന്നു സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ എഴുതിയിരിക്കുന്നു. 20 എന്നാല്‍ ഏഴു സഹോദരന്മാര്‍ ഉണ്ടായിരുന്നു; അവരില്‍ മൂത്തവന്‍ ഒരു സ്ത്രീയെ വിവാഹം കഴിച്ചു സന്തതിയില്ലാതെ മരിച്ചു പോയി. 21 രണ്ടാമത്തവന്‍ അവളെ പരിഗ്രഹിച്ചു സന്തതിയില്ലാതെ മരിച്ചു; മൂന്നാമത്തവനും അങ്ങനെ തന്നേ. 22 ഏഴുവരും സന്തതിയില്ലാതെ മരിച്ചു; എല്ലാവര്‍ക്കും ഒടുവില്‍ സ്ത്രീയും മരിച്ചു. 23 പുനരുത്ഥാനത്തില്‍ അവള്‍ അവരില്‍ ഏവന്നു ഭാര്യയാകും? ഏഴുവര്‍ക്കും ഭാര്യ ആയിരുന്നുവല്ലോ. 24 യേശു അവരോടു പറഞ്ഞതു: നിങ്ങള്‍ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടല്ലയോ തെറ്റിപ്പോകുന്നതു? 25 മരിച്ചവരില്‍ നിന്നു ഉയിര്‍ത്തെഴുന്നേലക്കുമ്പോള്‍ വിവാഹം കഴിക്കയില്ല വിവാഹത്തിന്നു കൊടുക്കപ്പെടുകയുമില്ല; സ്വര്‍ഗ്ഗത്തിലെ ദൂതന്മാരെപ്പോലെ ആകും. 26 എന്നാല്‍ മരിച്ചവര്‍ ഉയിര്‍ത്തെഴുന്നേലക്കുന്നതിനെക്കുറിച്ചു മോശെയുടെ പുസ്തകത്തില്‍ മുള്‍പടര്‍പ്പുഭാഗത്തു ദൈവം അവനോടു: ഞാന്‍ അബ്രാഹാമിന്‍റെ ദൈവവും യിസ്ഹാക്കിന്‍റെ ദൈവവും യാക്കോബിന്‍റെ ദൈവവും എന്നു അരുളിച്ചെയ്തപ്രകാരം വായിച്ചിട്ടില്ലയോ? 27 അവന്‍ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ; നിങ്ങള്‍ വളരെ തെറ്റിപ്പോകുന്നു. 28 ശാസ്ത്രിമാരില്‍ ഒരുവന്‍ അടുത്തുവന്നു അവര്‍ തമ്മില്‍ തര്‍ക്കിക്കുന്നതു കേട്ടു അവന്‍ അവരോടു നല്ലവണ്ണം ഉത്തരം പറഞ്ഞപ്രകാരം ബോധിച്ചിട്ടു: എല്ലാറ്റിലും മുഖ്യകല്പന ഏതു എന്നു അവനോടു ചോദിച്ചു. അതിന്നു യേശു: 29 എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേള്‍ക്ക; നമ്മുടെ ദൈവമായ കര്‍ത്താവു ഏക കര്‍ത്താവു. 30 നിന്‍റെ ദൈവമായ കര്‍ത്താവിനെ നീ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണമനസ്സോടും പൂര്‍ണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം, എന്നു ആകുന്നു. 31 രണ്ടാമത്തേതോ: “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം” എന്നത്രേ; ഇവയില്‍ വലുതായിട്ടു മറ്റൊരു കല്പനയും ഇല്ല എന്നു ഉത്തരം പറഞ്ഞു. 32 ശാസ്ത്രി അവനോടു: നന്നു, ഗുരോ, നീ പറഞ്ഞതു സത്യ തന്നേ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല. 33 അവനെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടും പൂര്‍ണ്ണശക്തിയോടുംകൂടെ സ്നേഹിക്കുന്നതും തന്നെപ്പോലെ കൂട്ടുകാരനെ സ്നേഹിക്കുന്നതും സകല സര്‍വ്വാംഗഹോമങ്ങളെക്കാളും യാഗങ്ങളെക്കാളും സാരമേറിയതു തന്നേ എന്നു പറഞ്ഞു. 34 അവന്‍ ബുദ്ധിയോടെ ഉത്തരം പറഞ്ഞു എന്നു യേശു കണ്ടിട്ടു: നീ ദൈവരാജ്യത്തോടു അകന്നവനല്ല എന്നു പറഞ്ഞു. അതിന്‍റെ ശേഷം അവനോടു ആരും ഒന്നും ചോദിപ്പാന്‍ തുനിഞ്ഞില്ല. 35 യേശു ദൈവാലയത്തില്‍ ഉപദേശിച്ചുകൊണ്ടു പറഞ്ഞുതുടങ്ങിയതു: ക്രിസ്തു ദാവീദിന്‍റെ പുത്രന്‍ എന്നു ശാസ്ത്രിമാര്‍ പറയുന്നതു എങ്ങനെ? 36 “കര്‍ത്താവു എന്‍റെ കര്‍ത്താവിനോടു: ഞാന്‍ നിന്‍റെ ശത്രുക്കളെ നിന്‍റെ പാദപീഠം ആക്കുവോളം എന്‍റെ വലത്തുഭാഗത്തിരിക്ക എന്നു അരുളിച്ചെയ്തു” എന്നു ദാവീദ് താന്‍ പരിശുദ്ധാത്മാവിലായി പറയുന്നു. 37 ദാവീദ് തന്നേ അവനെ കര്‍ത്താവു എന്നു പറയുന്നവല്ലോ; പിന്നെ അവന്‍റെ പുത്രന്‍ ആകുന്നതു എങ്ങനെ? എന്നാല്‍ വലിയ പുരുഷാരം അവന്‍റെ വാക്കു സന്തോഷത്തോടെ കേട്ടുപോന്നു. 38 അവന്‍ തന്‍റെ ഉപദേശത്തില്‍ അവരോടു: അങ്കികളോടെ നടക്കുന്നതും അങ്ങാടിയില്‍ വന്ദനവും 39 പള്ളിയില്‍ മുഖ്യാസനവും അത്താഴത്തില്‍ പ്രധാനസ്ഥലവും ഇച്ഛിക്കുന്ന ശാസ്ത്രിമാരെ സൂക്ഷിച്ചുകൊള്‍വിന്‍ . 40 അവര്‍ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായത്താല്‍ നീണ്ട പ്രാര്‍ത്ഥന കഴിക്കയും ചെയ്യുന്നു; അവര്‍ക്കും ഏറ്റവും വലിയ ശിക്ഷാവിധി വരും എന്നു പറഞ്ഞു. 41 പിന്നെ യേശു ശ്രീഭണ്ഡാരത്തിന്നു നേരെ ഇരിക്കുമ്പോള്‍ പുരുഷാരം ഭണ്ഡാരത്തില്‍ പണം ഇടുന്നതു നോക്കിക്കൊണ്ടിരുന്നു; ധനവാന്മാര്‍ പലരും വളരെ ഇട്ടു. 42 ദരിദ്രയായ ഒരു വിധവ വന്നു ഒരു പൈസക്കു ശരിയായ രണ്ടു കാശ് ഇട്ടു. 43 അപ്പോള്‍ അവന്‍ ശിഷ്യന്മാരെ അടുക്കല്‍ വിളിച്ചു: ഭണ്ഡാരത്തില്‍ ഇട്ട എല്ലാവരെക്കാളും ഈ ദരിദ്രയായ വിധവ അധികം ഇട്ടിരിക്കുന്നു എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു. 44 എല്ലാവരും തങ്ങളുടെ സമൃദ്ധിയില്‍ നിന്നു ഇട്ടു; ഇവളോ തന്‍റെ ഇല്ലായ്മയില്‍ നിന്നു തനിക്കുള്ളതു ഒക്കെയും തന്‍റെ ഉപജീവനം മുഴുവനും ഇട്ടു എന്നു അവരോടു പറഞ്ഞു.

Mark 13

1 അവന്‍ ദൈവാലയത്തെ വിട്ടു പോകുമ്പോള്‍ ശിഷ്യന്മാരില്‍ ഒരുത്തന്‍ : ഗുരോ, ഇതാ, എങ്ങനെയുള്ള കല്ലു, എങ്ങനെയുള്ള പണി എന്നു അവനോടു പറഞ്ഞു. 2 യേശു അവനോടു: നീ ഈ വലിയ പണി കാണുന്നുവോ? ഇടിക്കാതെ കല്ലിന്മേല്‍ കല്ലു ഇവിടെ ശേഷിക്കയില്ല എന്നു പറഞ്ഞു. 3 പിന്നെ അവന്‍ ഒലീവ് മലയില്‍ ദൈവാലയത്തിന്നു നേരെ ഇരിക്കുമ്പോള്‍ പത്രൊസും യാക്കോബും യോഹന്നാനും അന്ത്രെയാസും സ്വകാര്യമായി അവനോടു: 4 അതു എപ്പോള്‍ സംഭവിക്കും? അതിന്നു എല്ലാം നിവൃത്തി വരുന്ന കാലത്തിന്‍റെ ലക്ഷണം എന്തു എന്നു ഞങ്ങളോടു പറഞ്ഞാലും എന്നു ചോദിച്ചു. 5 യേശു അവരോടു പറഞ്ഞു തുടങ്ങിയതു: ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍വിന്‍ . 6 ഞാന്‍ ആകുന്നു എന്നു പറഞ്ഞുകൊണ്ടു അനേകര്‍ എന്‍റെ പേരെടുത്തു വന്നു പലരെയും തെറ്റിക്കും. 7 എന്നാല്‍ നിങ്ങള്‍ യുദ്ധങ്ങളെയും യുദ്ധശ്രുതികളെയും കുറിച്ചു കേള്‍ക്കുമ്പോള്‍ ഭ്രമിച്ചുപോകരുതു. അതു സംഭവിക്കേണ്ടതു തന്നേ; എന്നാല്‍ അതു അവസാനമല്ല. 8 ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിര്‍ക്കും; അവിടവിടെ ഭൂകമ്പവും ക്ഷാമവും ഉണ്ടാകും; ഇതു ഈറ്റുനോവിന്‍റെ ആരംഭമത്രേ. 9 എന്നാല്‍ നിങ്ങളെത്തന്നേ സൂക്ഷിച്ചുകൊള്‍വിന്‍ ; അവര്‍ നിങ്ങളെ ന്യായാധിപസംഘങ്ങളില്‍ ഏല്പിക്കയും പള്ളികളില്‍വെച്ചു തല്ലുകയും എന്‍റെ നിമിത്തം നാടുവാഴികള്‍ക്കും രാജാക്കന്മാര്‍ക്കും മുമ്പാകെ അവര്‍ക്കും സാക്ഷ്യത്തിന്നായി നിറുത്തുകയും ചെയ്യും. 10 എന്നാല്‍ സുവിശേഷം മുമ്പെ സകലജാതികളോടും പ്രസംഗിക്കേണ്ടതാകുന്നു. 11 അവര്‍ നിങ്ങളെ കൊണ്ടുപോയി ഏല്പിക്കുമ്പോള്‍ എന്തു പറയേണ്ടു എന്നു മുന്‍ കൂട്ടി വിചാരപ്പെടരുതു. ആ നാഴികയില്‍ നിങ്ങള്‍ക്കു ലഭിക്കുന്നതു തന്നേ പറവിന്‍ ; പറയുന്നതു നിങ്ങള്‍ അല്ല, പരിശുദ്ധാത്മാവത്രേ. 12 സഹോദരന്‍ സഹോദരനെയും അപ്പന്‍ മകനെയും മരണത്തിന്നു ഏല്പിക്കും; മക്കളും അമ്മയപ്പന്മാരുടെ നേരെ എഴുന്നേറ്റു അവരെ കൊല്ലിക്കും. 13 എന്‍റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകെക്കും; എന്നാല്‍ അവസാനത്തോളം സഹിച്ചു നിലക്കുന്നവന്‍ രക്ഷിക്കപ്പെടും. 14 എന്നാല്‍ ശൂന്യമാക്കുന്ന മ്ളേച്ഛത നില്‍ക്കരുതാത്ത സ്ഥലത്തു നിലക്കുന്നതു നിങ്ങള്‍ കാണുമ്പോള്‍ , - വായിക്കുന്നവന്‍ ചിന്തിച്ചുകൊള്ളട്ടെ - അന്നു യെഹൂദ്യദേശത്തു ഉള്ളവര്‍ മലകളിലേക്കു ഔടിപ്പോകട്ടെ. 15 വീട്ടിന്മേല്‍ ഇരിക്കുന്നവന്‍ അകത്തേക്കു ഇറങ്ങിപോകയോ വീട്ടില്‍ നിന്നു വല്ലതും എടുപ്പാന്‍ കടക്കയോ അരുതു. 16 വയലില്‍ ഇരിക്കുന്നവന്‍ വസ്ത്രം എടുപ്പാന്‍ മടങ്ങിപ്പോകരുതു. 17 ആ കാലത്തു ഗര്‍ഭിണികള്‍ക്കും മുലകുടിപ്പിക്കുന്നവര്‍ക്കും അയ്യോ കഷ്ടം! 18 എന്നാല്‍ അതു ശീതകാലത്തു സംഭവിക്കാതിരിപ്പാന്‍ പ്രാര്‍ത്ഥിപ്പിന്‍ . 19 ആ നാളുകള്‍ ദൈവം സൃഷ്ടിച്ച സൃഷ്ടിയുടെ ആരംഭംമുതല്‍ ഇന്നുവരെ സംഭവിച്ചിട്ടില്ലാത്തതും ഇനിമേല്‍ സംഭവിക്കാത്തതും ആയ കഷ്ടകാലം ആകും. 20 കര്‍ത്താവു ആ നാളുകളെ ചുരുക്കീട്ടില്ല എങ്കില്‍ ഒരു ജഡവും രക്ഷിക്കപ്പെടുകയില്ല. താന്‍ തിരഞ്ഞെടുത്ത വൃതന്മാര്‍ നിമിത്തമോ അവന്‍ ആ നാളുകളെ ചുരുക്കിയിരിക്കുന്നു. 21 അന്നു ആരെങ്കിലും നിങ്ങളോടു: ഇതാ ക്രിസ്തു ഇവിടെ എന്നോ അതാ അവിടെ എന്നോ പറഞ്ഞാല്‍ വിശ്വസിക്കരുതു. 22 കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും എഴുന്നേറ്റു, കഴിയും എങ്കില്‍ വൃതന്മാരെയും തെറ്റിപ്പാനായി അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും. 23 നിങ്ങളോ സൂക്ഷിച്ചുകൊള്‍വിന്‍ ; ഞാന്‍ എല്ലാം നിങ്ങളോടു മുന്‍ കൂട്ടി പറഞ്ഞുവല്ലോ. 24 എങ്കിലോ ആ കാലത്തെ കഷ്ടം കഴിഞ്ഞ ശേഷം സൂര്യന്‍ ഇരുണ്ടുപോകയും ചന്ദ്രന്‍ പ്രകാശം കൊടുക്കാതിരിക്കയും 25 ആകാശത്തുനിന്നു നക്ഷത്രങ്ങള്‍ വീണുകൊണ്ടിരിക്കയും ആകാശത്തിലെ ശക്തികള്‍ ഇളകിപ്പോകയും ചെയ്യും. 26 അപ്പോള്‍ മനുഷ്യപുത്രന്‍ വലിയ ശക്തിയോടും തേജസ്സോടുംകൂടെ മേഘങ്ങളില്‍ വരുന്നതു അവര്‍ കാണും. 27 അന്നു അവന്‍ തന്‍റെ ദൂതന്മരെ അയച്ചു, തന്‍റെ വൃതന്മാരെ ഭൂമിയുടെ അറുതിമുതല്‍ ആകാശത്തിന്‍റെ അറുതിവരെയും നാലു ദിക്കില്‍ നിന്നും കൂട്ടിച്ചേര്‍ക്കും. 28 അത്തിയെ നോക്കി ഒരു ഉപമ പഠിപ്പിന്‍ ; അതിന്‍റെ കൊമ്പു ഇളതായി ഇല തളിര്‍ക്കുമ്പോള്‍ വേനല്‍ അടുത്തു എന്നു നിങ്ങള്‍ അറിയുന്നുവല്ലോ. 29 അങ്ങനെ നിങ്ങളും ഇതു സംഭവിക്കുന്നതു കാണുമ്പോള്‍ അവന്‍ അടുക്കെ വാതില്‍ക്കല്‍ തന്നേ ആയിരിക്കുന്നു എന്നു അറിഞ്ഞുകൊള്‍വിന്‍ . 30 ഇതു ഒക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു. 31 ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്‍റെ വചനങ്ങളോ ഒഴിഞ്ഞു പോകയില്ല. 32 ആ നാളും നാഴികയും സംബന്ധിച്ചോ പിതാവല്ലാതെ ആരും, സ്വര്‍ഗ്ഗത്തിലെ ദൂതന്മാരും, പുത്രനും കൂടെ അറിയുന്നില്ല. 33 ആ കാലം എപ്പോള്‍ എന്നു നിങ്ങള്‍ അറിയായ്കകൊണ്ടു സൂക്ഷിച്ചുകൊള്‍വിന്‍ ; ഉണര്‍ന്നും പ്രാര്‍ത്ഥിച്ചും കൊണ്ടിരിപ്പിന്‍ . 34 ഒരു മനുഷ്യന്‍ വിടുവിട്ടു പരദേശത്തുപോകുമ്പോള്‍ ദാസന്മാര്‍ക്കും അധികാരവും അവനവന്നു അതതു വേലയും കൊടുത്തിട്ടു വാതില്‍കാവല്‍ക്കാരനോടു ഉണര്‍ന്നിരിപ്പാന്‍ കല്പിച്ചതുപോലെ തന്നേ. 35 യജമാനന്‍ സന്ധ്യെക്കോ അര്‍ദ്ധരാത്രിക്കോ കോഴിക്കുകുന്ന നേരത്തോ രാവിലെയോ എപ്പോള്‍ വരും എന്നു അറിയായ്ക കൊണ്ടു, 36 അവന്‍ പെട്ടെന്നു വന്നു നിങ്ങളെ ഉറങ്ങുന്നവരായി കണ്ടെത്താതിരിക്കേണ്ടതിന്നു ഉണര്‍ന്നിരിപ്പിന്‍ . 37 ഞാന്‍ നിങ്ങളോടു പറയുന്നതോ എല്ലാവരോടും പറയുന്നു: ഉണര്‍ന്നിരിപ്പിന്‍.

Mark 14

1 രണ്ടു ദിവസം കഴിഞ്ഞിട്ടു പെസഹയുടെയും പുളിപ്പില്ലാത്ത അപ്പത്തിന്‍റെയും ഉത്സവം ആയിരുന്നു. അപ്പോള്‍ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനെ ഉപായത്താല്‍ പിടിച്ചു കൊല്ലേണ്ടതു എങ്ങനെ എന്നു അനേഷിച്ചു: 2 ജനത്തില്‍ കലഹം ഉണ്ടാകാതിരിപ്പാന്‍ ഉത്സവത്തില്‍ അരുതു എന്നു അവര്‍ പറഞ്ഞു. 3 അവന്‍ ബേഥാന്യയില്‍ കുഷ്ഠരോഗിയായ ശിമോന്‍റെ വീട്ടില്‍ പന്തിയില്‍ ഇരിക്കുമ്പോള്‍ ഒരു സ്ത്രീ ഒരു വെണ്‍കല്‍ഭരണി വിലയേറിയ സ്വച്ഛജടാമാംസി തൈലുവുമായി വന്നു ഭരണി പൊട്ടിച്ചു അവന്‍റെ തലയില്‍ ഒഴിച്ചു. 4 അവിടെ ചിലര്‍ : തൈലത്തിന്‍റെ ഈ വെറും ചെലവു എന്തിന്നു? 5 ഇതു മുന്നൂറ്റില്‍ അധികം വെള്ളിക്കാശിന്നു വിറ്റു ദരിദ്രര്‍ക്കും കൊടുപ്പാന്‍ കഴിയുമായിരുന്നുവല്ലോ എന്നിങ്ങനെ ഉള്ളില്‍ നീരസപ്പെട്ടു അവളെ ഭര്‍ത്സിച്ചു. 6 എന്നാല്‍ യേശു: ഇവളെ വിടുവിന്‍ ; അവളെ അസഹ്യപ്പെടുത്തുന്നതു എന്തു? അവള്‍ എങ്കല്‍ നല്ല പ്രവൃത്തിയല്ലോ ചെയ്തതു. 7 ദരിദ്രര്‍ നിങ്ങള്‍ക്കു എല്ലായ്പോഴും അടുക്കെ ഉണ്ടല്ലോ; ഇച്ഛിക്കുമ്പോള്‍ അവര്‍ക്കും നന്മചെയ്‍വാന്‍ നിങ്ങള്‍ക്കു കഴിയും; ഞാനോ എല്ലായ്പോഴും നിങ്ങളോടുകൂടെ ഇരിക്കയില്ല. 8 അവള്‍ തന്നാല്‍ ആവതു ചെയ്തു; കല്ലറയിലെ അടക്കത്തിന്നായി എന്‍റെ ദേഹത്തിന്നു മുമ്പുകൂട്ടി തൈലം തേച്ചു. 9 സുവിശേഷം ലോകത്തില്‍ ഒക്കെയും പ്രസംഗിക്കുന്നേടത്തെല്ലാം അവള്‍ ചെയ്തതും അവളുടെ ഓ‍ര്‍മ്മെക്കായി പ്രസ്താവിക്കും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു. 10 പിന്നെ പന്തിരുവരില്‍ ഒരുത്തനായി ഈസ്കര്‍യ്യോത്താവായ യൂദാ അവനെ മഹാപുരോഹിതന്മാര്‍ക്കും കാണിച്ചുകൊടുക്കേണ്ടതിന്നു അവരുടെ അടുക്കല്‍ ചെന്നു. 11 അവര്‍ അതു കേട്ടു സന്തോഷിച്ചു അവന്നു പണം കൊടുക്കാം എന്നു വാഗ്ദത്തം ചെയ്തു; അവനും അവനെ എങ്ങനെ കാണിച്ചുകൊടുക്കാം എന്നു തക്കം അന്വേഷിച്ചുപോന്നു. 12 പെസഹകുഞ്ഞാടിനെ അറുക്കുന്നതായ പുളിപ്പില്ലാത്ത അപ്പത്തിന്‍റെ ഒന്നാം നാളില്‍ ശിഷ്യന്മാര്‍ അവനോടു: നീ പെസഹ കഴിപ്പാന്‍ ഞങ്ങള്‍ എവിടെ ഒരുക്കേണം എന്നു ചോദിച്ചു. 13 അവന്‍ ശിഷ്യന്‍മാരില്‍ രണ്ടുപേരെ അയച്ചു; നഗരത്തില്‍ ചെല്ലുവിന്‍ ; അവിടെ ഒരു കുടം വെള്ളം ചുമന്നുകൊണ്ടു ഒരു മനുഷ്യന്‍ നിങ്ങളെ എതിര്‍പെടും. 14 അവന്‍റെ പിന്നാലെ ചെന്നു അവന്‍ കടക്കുന്നേടത്തു ആ വിട്ടുടയവനോടു: ഞാന്‍ എന്‍റെ ശിഷ്യന്മാരുമായി പെസഹ കഴിപ്പാനുള്ള ശാല എവിടെ എന്നു ഗുരു ചോദിക്കുന്നു എന്നു പറവിന്‍ . 15 അവന്‍ വിരിച്ചൊരുക്കിയ ഒരു വന്മാളിക കാണിച്ചുതരും; അവിടെ നമുക്കു ഒരുക്കുവിന്‍ എന്നു പറഞ്ഞു. 16 ശിഷ്യന്മാര്‍ പുറപ്പെട്ടു നഗരത്തില്‍ ചെന്നു അവന്‍ തങ്ങളോടു പറഞ്ഞതു പോലെ കണ്ടു പെസഹ ഒരുക്കി. 17 സന്ധ്യയായപ്പോള്‍ അവന്‍ പന്തിരുവരോടും കൂടെ വന്നു. 18 അവര്‍ ഇരുന്നു ഭക്ഷിക്കുമ്പോള്‍ യേശു: നിങ്ങളില്‍ ഒരുവന്‍ എന്നോടുകൂടെ ഭക്ഷിക്കുന്നവന്‍ തന്നേ, എന്നെ കാണിച്ചുകൊടുക്കും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. 19 അവന്‍ ദുഃഖിച്ചു, ഓരോരുത്തന്‍ : ഞാനോ, ഞാനോ എന്നു അവനോടു ചോദിച്ചു തുടങ്ങി. 20 അവന്‍ അവരോടു: പന്തിരുവരില്‍ ഒരുവന്‍ , എന്നോടുകൂടെ താലത്തില്‍ കൈമുക്കുന്നവന്‍ തന്നേ. 21 മനുഷ്യപുത്രന്‍ പോകുന്നതു തന്നെക്കുറിച്ചു എഴുതിയിരിക്കുന്നതുപോലെ തന്നേ സത്യം; മനുഷ്യപുത്രനെ കാണിച്ചുകൊടുക്കുന്ന മനുഷ്യന്നോ അയ്യോ കഷ്ടം; ആ മനുഷ്യന്‍ ജനിക്കാതിരുന്നു എങ്കില്‍ അവന്നു കൊള്ളായിരുന്നു എന്നു പറഞ്ഞു. 22 അവര്‍ ഭക്ഷിക്കുമ്പോള്‍ അവന്‍ അപ്പം എടുത്തു വാഴ്ത്തി നുറുക്കി അവര്‍ക്കും കൊടുത്തു: വാങ്ങുവിന്‍ ; ഇതു എന്‍റെ ശരീരം എന്നു പറഞ്ഞു. 23 പിന്നെ പാനപാത്രം എടുത്തു സ്തോത്രംചൊല്ലി അവര്‍ക്കും കൊടുത്തു; എല്ലാവരും അതില്‍നിന്നു കുടിച്ചു; 24 ഇതു അനേകര്‍ക്കും വേണ്ടി ചൊരിയുന്നതായി നിയമത്തിന്നുള്ള എന്‍റെ രക്തം. 25 മുന്തിരിവള്ളിയുടെ അനുഭവം ദൈവരാജ്യത്തില്‍ പുതുതായി അനുഭവിക്കുംനാള്‍വരെ ഞാന്‍ അതു ഇനി അനുഭവിക്കയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അവരോടു പറഞ്ഞു. 26 പിന്നെ അവര്‍ സ്തോത്രം പാടിയശേഷം ഒലീവുമലക്കു പോയി. 27 യേശു അവരോടു: നിങ്ങള്‍ എല്ലാവരും ഇടറിപ്പോകും; “ഞാന്‍ ഇടയനെ വെട്ടും, ആടുകള്‍ ചിതറിപ്പോകും” എന്നു എഴുതിയിരിക്കുന്നുവല്ലോ. 28 എന്നാല്‍ ഞാന്‍ ഉയിര്‍ത്തെഴുന്നേറ്റശേഷം നിങ്ങള്‍ക്കു മുമ്പെ ഗലീലെക്കു പോകും എന്നു പറഞ്ഞു. 29 പത്രൊസ് അവനോടു: എല്ലാവരും ഇടറിയാലും ഞാന്‍ ഇടറുകയില്ല എന്നു പറഞ്ഞു. 30 യേശു അവനോടു: ഇന്നു, ഈ രാത്രിയില്‍ തന്നേ, കോഴി രണ്ടു വട്ടം ക്കുകും മുമ്പെ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്നു ഞാന്‍ സത്യമായി നിന്നോടു പറയുന്നു എന്നു പറഞ്ഞു. 31 അവനോ: നീന്നോടുകൂടെ മരിക്കേണ്ടിവന്നാലും ഞാന്‍ നിന്നെ തള്ളിപ്പറകയില്ല എന്നു അധികമായി പറഞ്ഞു; അങ്ങനെ തന്നേ എല്ലാവരും പറഞ്ഞു. 32 അവര്‍ ഗെത്ത്ശേമന എന്നു പേരുള്ള തോട്ടത്തില്‍ വന്നാറെ അവന്‍ ശിഷ്യന്മാരോടു: ഞാന്‍ പ്രാര്‍ത്ഥിച്ചുതീരുവോളം ഇവിടെ ഇരിപ്പിന്‍ എന്നു പറഞ്ഞു. 33 പിന്നെ അവന്‍ പത്രൊസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടിക്കൊണ്ടു ഭ്രമിപ്പാനും വ്യകുലപ്പെടുവാനും തുടങ്ങി: 34 എന്‍റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു; ഇവിടെ പാര്‍ത്തു ഉണര്‍ന്നിരിപ്പിന്‍ എന്നു അവരോടു പറഞ്ഞു. 35 പിന്നെ അല്പം മുമ്പോട്ടു ചെന്നു നിലത്തു വീണു, കഴിയും എങ്കില്‍ ആ നാഴിക നീങ്ങിപ്പോകേണം എന്നു പ്രാര്‍ത്ഥിച്ചു: 36 അബ്ബാ, പിതാവേ, നിനക്കു എല്ലാം കഴിയും; ഈ പാനപാത്രം എങ്കല്‍ നിന്നു നീക്കേണമേ; എങ്കിലും ഞാന്‍ ഇച്ഛിക്കുന്നതല്ല നീ ഇച്ഛിക്കുന്നതത്രേ ആകട്ടെ എന്നു പറഞ്ഞു. 37 പിന്നെ അവന്‍ വന്നു അവര്‍ ഉറങ്ങുന്നതു കണ്ടു പത്രൊസിനോടു: ശിമോനേ, നീ ഉറങ്ങുന്നുവേ? ഒരു നാഴിക ഉണര്‍ന്നിരിപ്പാന്‍ നിനക്കു കഴിഞ്ഞില്ലയോ? 38 പരീക്ഷയില്‍ അകപ്പെടായ്‍വാന്‍ ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിപ്പിന്‍ ; ആത്മാവു ഒരുക്കമുള്ളതു, ജഡമോ ബലഹീനമത്രേ എന്നു പറഞ്ഞു. 39 അവന്‍ പിന്നെയും പോയി ആ വചനം തന്നെ ചൊല്ലി പ്രാര്‍ത്ഥിച്ചു. 40 മടങ്ങിവന്നാറെ അവരുടെ കണ്ണുകള്‍ക്കു ഭാരമേറിയിരുന്നതുകൊണ്ടു അവര്‍ ഉറങ്ങുന്നതു കണ്ടു; അവര്‍ അവനോടു എന്തു ഉത്തരം പറയേണം എന്നു അറിഞ്ഞില്ല; 41 അവന്‍ മൂന്നാമതു വന്നു അവരോടു: ഇനി ഉറങ്ങി ആശ്വസിച്ചുകൊള്‍വിന്‍ ; മതി, നാഴിക വന്നു; ഇതാ, മനുഷ്യ പുത്രന്‍ പാപികളുടെ കയ്യില്‍ ഏല്പിക്കപ്പെടുന്നു. 42 എഴുന്നേല്പിന്‍ ; നാം പോക; ഇതാ, എന്നെ കാണിച്ചുകൊടുക്കുന്നവന്‍ അടുത്തിരിക്കുന്നു എന്നു പറഞ്ഞു. 43 ഉടനെ, അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നേ, പന്തിരുവരില്‍ ഒരുത്തനായ യൂദയും അവനോടുകൂടെ മഹാപുരോഹിതന്മാര്‍ . ശാസ്ത്രിമാര്‍ . മൂപ്പന്മാര്‍ എന്നവര്‍ അയച്ച ഒരു പുരുഷാരവും വാളും വടിയുമായി വന്നു 44 അവനെ കാണിച്ചുകൊടുക്കുന്നവന്‍ : ഞാന്‍ ഏവനെ ചുംബിക്കുമോ അവന്‍ തന്നേ ആകുന്നു; അവനെ പിടിച്ചു സൂക്ഷമതയോടെ കൊണ്ടു പോകുവിന്‍ എന്നു അവര്‍ക്കും ഒരു അടയാളം പറഞ്ഞുകൊടുത്തിരുന്നു. 45 അവന്‍ വന്നു ഉടനെ അടുത്തു ചെന്നു: റബ്ബീ, എന്നു പറഞ്ഞു അവനെ ചുംബിച്ചു. 46 അവര്‍ അവന്‍റെമേല്‍ കൈവച്ചു അവനെ പിടിച്ചു. 47 അരികെ നിലക്കുന്നവരില്‍ ഒരുവന്‍ വാള്‍ ഊരി മഹാപുരോഹിതന്‍റെ ദാസനെ വെട്ടി കാതു അറുത്തു. 48 യേശു അവരോടു: ഒരു കള്ളന്‍റെ നേരെ എന്നപോലെ നിങ്ങള്‍ എന്നെ പിടിപ്പാന്‍ വാളും വടിയുമായി പുറപ്പെട്ടു വന്നുവോ? 49 ഞാന്‍ ദിവസേന ദൈവലായലയത്തില്‍ ഉപദേശിച്ചുകൊണ്ടു നിങ്ങളോടുകൂടെ ഇരുന്നു; നിങ്ങള്‍ എന്നെ പിടിച്ചില്ല; എങ്കിലും തിരുവെഴുതത്തുകള്‍ക്കു നിവൃത്തി വരേണ്ടതിന്നു ഇങ്ങനെ സംഭവിക്കുന്നു എന്നു പറഞ്ഞു. 50 ശിഷ്യന്മാര്‍ എല്ലാവരും അവനെ വിട്ടു ഓ‍ടിപ്പോയി. 51 ഒരു ബാല്യക്കാരന്‍ വെറും ശരീരത്തിന്മേല്‍ പുതപ്പു പുതെച്ചും കൊണ്ടു അവനെ അനുഗമിച്ചു; അവര്‍ അവനെ പിടിച്ചു. 52 അവനോ പുതപ്പു വിട്ടു നഗ്നനായി ഓ‍ടിപ്പോയി. 53 അവര്‍ യേശുവിനെ മഹാപുരോഹിതന്‍റെ അടുക്കല്‍ കൊണ്ടുപോയി. അവന്‍റെ അടുക്കല്‍ മഹാപുരോഹിതന്മാരും മൂപ്പന്മാരും ശാസ്ത്രിമാരും എല്ലാം വന്നു കൂടിയിരുന്നു. 54 പത്രൊസ് മഹാപുരോഹിതന്‍റെ അരമനെക്കകത്തോളവും അവനെ ദൂരവേ അനുഗമിച്ചു, ഭൃത്യന്മാരോടു ചേര്‍ന്നു തീ കാഞ്ഞുകൊണ്ടിരുന്നു. 55 മഹാപുരോഹിതന്മാരും ന്യായാധിപസംഘം ഒക്കെയും യേശുവിനെ കൊല്ലേണ്ടതിന്നു അവന്‍റെ നേരെ സാക്‍ഷ്യം അന്വേഷിച്ചു കണ്ടില്ലതാനും. 56 അനേകര്‍ അവന്‍റെ നേരെ കള്ളസ്സാക്‍ഷ്യം പറഞ്ഞിട്ടും സ്സാക്‍ഷ്യം ഒത്തുവന്നില്ല. 57 ചിലര്‍ എഴുന്നേറ്റു അവന്‍റെ നേരെ: 58 ഞാന്‍ കൈപ്പണിയായ ഈ മന്ദിരം പൊളിച്ചു മൂന്നു ദിവസംകൊണ്ടു കൈപ്പണിയല്ലാത്ത മറ്റൊന്നു പണിയും എന്നു ഇവന്‍ പറഞ്ഞതു ഞങ്ങള്‍ കേട്ടു എന്നു കള്ളസ്സാക്‍ഷ്യം പറഞ്ഞു. 59 എന്നിട്ടും അവരുടെ സാക്‍ഷ്യം ഒത്തുവന്നില്ല. 60 മഹാപുരോഹിതന്‍ നടുവില്‍ നിന്നുകൊണ്ടു യേശുവിനോടു: നീ ഒന്നും ഉത്തരം പറയുന്നില്ലയോ? ഇവര്‍ നിന്‍റെ നേരെ സാക്‍ഷ്യം പറയുന്നതു എന്തു എന്നു ചോദിച്ചു. 61 അവനോ മിണ്ടാതെയും ഉത്തരം പറയാതെയും ഇരുന്നു. മഹാപുരോഹിതന്‍ പിന്നെയും അവനോടു: നീ വന്ദ്യനായവന്‍റെ പുത്രനായ ക്രിസ്തുവോ എന്നു ചോദിച്ചു. 62 ഞാന്‍ ആകുന്നു; മുനഷ്യപുത്രന്‍ സര്‍വ്വശക്തന്‍റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളോടെ വരുന്നതും നിങ്ങള്‍ കാണും എന്നു യേശു പറഞ്ഞു. 63 അപ്പോള്‍ മഹാപുരോഹിതന്‍ വസ്ത്രം കീറി: 64 ഇനി സാക്ഷികളെകൊണ്ടു നമുക്കു എന്തു ആവശ്യം? ദൈവദൂഷണം നിങ്ങള്‍ കേട്ടുവല്ലോ; നിങ്ങള്‍ക്കു എന്തു തോന്നുന്നു എന്നു ചോദിച്ചു. അവന്‍ മരണയോഗ്യന്‍ എന്നു എല്ലാവരും വിധിച്ചു. 65 ചിലര്‍ അവനെ തുപ്പുകയും അവന്‍റെ മുഖം മൂടി അവനെ മുഷ്ടി ചുരുട്ടി കുത്തുകയും പ്രവചിക്ക എന്നു അവനോടു പറകയും ചെയ്തു തുടങ്ങി; ചേവകര്‍ അവനെ അടിച്ചുംകൊണ്ടു കയ്യേറ്റു. 66 പത്രൊസ് താഴെ നടുമുറ്റത്തു ഇരിക്കുമ്പോള്‍ മഹാപുരോഹിതന്‍റെ ബാല്യക്കാരത്തികളില്‍ ഒരുത്തി വന്നു, 67 പത്രൊസ് തീ കായുന്നതു കണ്ടു അവനെ നോക്കി: നീയും ആ നസറായനായ യേശുവിനോടുകൂടെ ആയിരുന്നു എന്നു പറഞ്ഞു. 68 നീ പറയുന്നതു തിരിയുന്നില്ല, ബോദ്ധ്യമാകുന്നതുമില്ല എന്നിങ്ങനെ അവന്‍ തള്ളിപ്പറഞ്ഞു; പടിപ്പുരയിലേക്കു പുറപ്പെട്ടപ്പോള്‍ കോഴി ക്കുകി. 69 ആ ബാല്യക്കാരത്തി അവനെ പിന്നെയും കണ്ടു സമീപത്തു നിലക്കുന്നവരോടു: ഇവന്‍ ആ കൂട്ടരില്‍ ഉള്ളവന്‍ തന്നേ എന്നു പറഞ്ഞു തുടങ്ങി. അവന്‍ പിന്നെയും തള്ളിപ്പറഞ്ഞു. 70 കുറയനേരം കഴിഞ്ഞിട്ടു അരികെ നിന്നവര്‍ പത്രൊസിനോടു: നീ ആ കൂട്ടരില്‍ ഉള്ളവന്‍ സത്യം; ഗലീലക്കാരനല്ലോ എന്നു പറഞ്ഞു. 71 നിങ്ങള്‍ പറയുന്ന മനുഷ്യനെ ഞാന്‍ അറിയുന്നില്ല എന്നു അവന്‍ പ്രാകുവാനും ആണയിടുവാനും തുടങ്ങി. 72 ഉടനെ കോഴി രണ്ടാമതും ക്കുകി; കോഴി രണ്ടുവട്ടം ക്കുകുംമുമ്പെ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്നു യേശു തന്നോടു പറഞ്ഞ വാക്കു പത്രൊസ് ഓ‍ര്‍ത്തു അതിനെക്കുറിച്ചു വിചാരിച്ചു കരഞ്ഞു.

Mark 15

1 ഉടനെ അതികാലത്തു തന്നെ മഹാപുരോഹിതന്മാരും മൂപ്പന്മാരും ശാസ്ത്രിമാരുമായി ന്യായാധിപസംഘം ഒക്കെയും കൂടി ആലോചിച്ചു യേശുവിനെ കെട്ടി കൊണ്ടു പോയി പീലാത്തൊസിനെ ഏല്പിച്ചു. 2 പീലാത്തൊസ് അവനോടു: നീ യെഹൂദന്മാരുടെ രാജാവോ എന്നു ചോദിച്ചതിന്നു: ഞാന്‍ ആകുന്നു എന്നു അവന്‍ ഉത്തരം പറഞ്ഞു. 3 മഹാപുരോഹിതന്മാര്‍ അവനെ ഏറിയോന്നു കുറ്റം ചുമത്തി. 4 പീലാത്തൊസ് പിന്നെയും അവനോടു ചോദിച്ചു: നീ ഒരുത്തരവും പറയുന്നില്ലയോ? ഇതാ, അവര്‍ നിന്നെ എന്തെല്ലാം കുറ്റം ചുമത്തുന്നു എന്നു പറഞ്ഞു. 5 യേശു പിന്നെയും ഉത്തരം ഒന്നും പറയായ്കയാല്‍ പീലാത്തൊസ് ആശ്ചര്യപ്പെട്ടു. 6 അവന്‍ ഉത്സവംതോറും അവര്‍ ചോദിക്കുന്ന ഒരു തടവുകാരനെ അവര്‍ക്കും വിട്ടുകൊടുക്ക പതിവായിരുന്നു. 7 എന്നാല്‍ ഒരു കലഹത്തില്‍ കുല ചെയ്തവരായ കലഹക്കാരോടുകൂടെ ബന്ധിച്ചിരുന്ന ബറബ്ബാസ് എന്നു പേരുള്ള ഒരുത്തന്‍ ഉണ്ടായിരുന്നു. 8 പുരുഷാരം കയറി വന്നു, അവന്‍ പതിവുപോലെ ചെയ്യേണം എന്നു അപേക്ഷിച്ചുതുടങ്ങി. 9 മഹാപുരോഹിതന്മാര്‍ അസൂയകൊണ്ടു അവനെ ഏല്പിച്ചു എന്നു പീലാത്തൊസ് അറിഞ്ഞതുകൊണ്ടു അവരോടു: 10 യെഹൂദന്മാരുടെ രാജാവിനെ നിങ്ങള്‍ക്കു വിട്ടുതരേണം എന്നു ഇച്ഛിക്കുന്നുവോ എന്നു ചോദിച്ചു. 11 എന്നാല്‍ അവന്‍ ബറബ്ബാസിനെ വിട്ടുകൊടുക്കേണ്ടതിന്നു ചോദിപ്പാന്‍ മഹാപുരോഹിതന്മാര്‍ പുരുഷാരത്തെ ഉത്സാഹിപ്പിച്ചു കൊണ്ടിരുന്നു. 12 പീലാത്തൊസ് പിന്നെയും അവരോടു: എന്നാല്‍ യെഹൂദന്മാരുടെ രാജാവു എന്നു നിങ്ങള്‍ പറയുന്നവനെ ഞാന്‍ എന്തു ചെയ്യേണം എന്നു ചോദിച്ചു. 13 അവനെ ക്രൂശിക്ക എന്നു അവര്‍ വീണ്ടും നിലവിളിച്ചു. 14 പീലാത്തൊസ് അവരോടു: അവന്‍ എന്തു ദോഷം ചെയ്തു എന്നു പറഞ്ഞാറെ, അവനെ ക്രൂശിക്ക എന്നു അവര്‍ അധികമായി നിലവിളിച്ചു. 15 പീലാത്തൊസ് പുരുഷാരത്തിന്നു തൃപ്തിവരുത്തുവാന്‍ ഇച്ഛിച്ചു ബറബ്ബാസിനെ അവര്‍ക്കും വിട്ടുകൊടുത്തു യേശുവിനെ ചമ്മട്ടികൊണ്ടു അടിപ്പിച്ചു ക്രൂശിപ്പാന്‍ ഏല്പിച്ചു. 16 പടയാളികള്‍ അവനെ ആസ്ഥാനമായ മണ്ഡപത്തിന്നകത്തു കൊണ്ടുപോയി പട്ടാളത്തെ എല്ലാം വിളിച്ചുകൂട്ടി. 17 അവനെ രക്താംബരം ധരിപ്പിച്ചു, മുള്ളുകൊണ്ടു ഒരു കിരീടം മെടഞ്ഞു അവനെ ചൂടിച്ചു: 18 യെഹൂദന്മാരുടെ രാജാവേ, ജയജയ എന്നു പറഞ്ഞു വന്ദിച്ചു; 19 കോല്‍കൊണ്ടു അവന്‍റെ തലയില്‍ അടിച്ചു, അവനെ തുപ്പി, മുട്ടുകുത്തി അവനെ നമസ്കരിച്ചു. 20 അങ്ങനെ അവനെ പരിഹസിച്ച ശേഷം അവര്‍ രക്താംബരം നീക്കി സ്വന്ത വസ്ത്രം ധരിപ്പിച്ചു അവനെ ക്രൂശിപ്പാന്‍ കൊണ്ടുപോയി. 21 അലക്സന്തരിന്‍റെയും രൂഫൊസിന്‍റെയും അപ്പനായി വയലില്‍ നിന്നു വരുന്ന കുറേനക്കാരനായ ശിമോനെ അവന്‍റെ ക്രൂശ് ചുമപ്പാന്‍ അവര്‍ നിര്‍ബന്ധിച്ചു. 22 തലയോടിടം എന്നര്‍ത്ഥമുള്ള ഗൊല്ഗോഥാ എന്ന സ്ഥലത്തേക്കു അവനെ കൊണ്ടുപോയി; 23 കണ്ടിവെണ്ണ കലര്‍ത്തിയ വീഞ്ഞു അവന്നു കൊടുത്തു; അവനോ വാങ്ങിയില്ല. 24 അവനെ ക്രൂശിച്ചശേഷം അവന്‍റെ വസ്ത്രം ഇന്നവന്നു ഇന്നതു കിട്ടേണം എന്നു ചീട്ടിട്ടു പകുതി ചെയ്തു. 25 മൂന്നാം മണി നേരമായപ്പോള്‍ അവനെ ക്രൂശിച്ചു. 26 യെഹൂദന്മാരുടെ രാജാവു എന്നിങ്ങനെ അവന്‍റെ കുറ്റം മീതെ എഴുതിയിരുന്നു. 27 അവര്‍ രണ്ടു കള്ളന്മാരെ ഒരുത്തനെ വലത്തും ഒരുത്തനെ ഇടത്തുമായി അവനോടുകൂടെ ക്രൂശിച്ചു. 28 [അധര്‍മ്മികളുടെ കൂട്ടത്തില്‍ അവനെ എണ്ണി എന്നുള്ള തിരുവെഴുത്തു നിവൃത്തിയായി.] 29 കടന്നു പോകുന്നവര്‍ തല കുലുക്കിക്കൊണ്ടു: ഹാ, ഹാ, മന്ദിരം പൊളിച്ചു മൂന്നു നാളുകൊണ്ടു പണിയുന്നവനേ, 30 നിന്നെത്തന്നേ രക്ഷിച്ചു ക്രൂശില്‍ നിന്നു ഇറങ്ങിവാ എന്നു പറഞ്ഞു അവനെ ദുഷിച്ചു. 31 അങ്ങനെ തന്നേ മഹാപുരോഹിതന്മാരും അവനെ പരിഹസിച്ചു: ഇവന്‍ മറ്റുള്ളവരെ രക്ഷിച്ചു തന്നെത്താന്‍ രക്ഷിപ്പാന്‍ വഹിയാ. 32 നാം കണ്ടു വിശ്വസിക്കേണ്ടതിന്നു ക്രിസ്തു എന്ന യിസ്രായേല്‍ രാജാവു ഇപ്പോള്‍ ക്രൂശില്‍ നിന്നു ഇറങ്ങിവരട്ടെ എന്നു തമ്മില്‍ പറഞ്ഞു; അവനോടുകൂടെ ക്രൂശിക്കപ്പെട്ടവരും അവനെ പഴിച്ചു പറഞ്ഞു. 33 ആറാം മണിനേരമായപ്പോള്‍ ഒമ്പതാം മണിനേരത്തോളം ദേശത്തു എല്ലാ ഇരുട്ടു ഉണ്ടായി. 34 ഒമ്പതാം മണിനേരത്തു യേശു: എന്‍റെ ദൈവമേ, എന്‍റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു എന്നു അര്‍ത്ഥമുള്ള എലോഹീ, എലോഹീ ലമ്മാ ശബ്ബക്താനീ എന്നു അത്യുച്ചത്തില്‍ നിലവിളിച്ചു. 35 അരികെ നിന്നവരില്‍ ചിലര്‍ കേട്ടിട്ടു: അവന്‍ ഏലീയാവെ വിളിക്കുന്നു എന്നു പറഞ്ഞു. 36 ഒരുത്തന്‍ ഓ‍ടി ഒരു സ്പോങ്ങില്‍ പുളിച്ചവീഞ്ഞു നിറെച്ചു ഒരു ഓ‍ടക്കോലിന്മേലാക്കി: നില്പിന്‍ ; ഏലീയാവു അവനെ ഇറക്കുവാന്‍ വരുമോ എന്നു നമുക്കു കാണാം എന്നു പറഞ്ഞു അവന്നു കുടിപ്പാന്‍ കൊടുത്തു. 37 യേശു ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു. 38 ഉടനെ മന്ദിരത്തിലെ തിരശ്ശീല മേല്‍തൊട്ടു അടിയോളവും രണ്ടായി ചീന്തിപ്പോയി. 39 അവന്നു എതിരെ നിന്നിരുന്ന ശതാധിപന്‍ അവന്‍ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: മനുഷ്യന്‍ ദൈവപുത്രന്‍ ആയിരുന്നു സത്യം എന്നു പറഞ്ഞു. 40 സ്ത്രീകളും ദൂരത്തുനിന്നു നോക്കിക്കൊണ്ടിരുന്നു; അവരില്‍ മഗ്ദലക്കാരത്തി മറിയയും ചെറിയ യാക്കോബിന്‍റെയും യോസെയുടെയും അമ്മ മറിയയും ചെറിയ യാക്കോബിന്‍റെയും യോസെയുടെയും അമ്മ മറിയയും ശലോമയും ഉണ്ടായിരുന്നു. 41 അവന്‍ ഗലീലയില്‍ ഇരിക്കുമ്പോള്‍ അവര്‍ അവനെ അനുഗമിച്ചും ശുശ്രൂഷിച്ചും പോന്നു; അവനോടുകൂടെ യെരൂശലേമിലേക്കു വന്ന മറ്റു സ്ത്രീകളും ഉണ്ടായിരുന്നു. 42 വൈകുന്നേരമായപ്പോള്‍ ശബ്ബത്തിന്‍റെ തലനാളായ ഒരുക്കനാള്‍ ആകകൊണ്ടു ശ്രേഷ്ഠമന്ത്രിയും 43 ദൈവരാജ്യത്തെ കാത്തിരുന്നവനുമായ അരിമത്ഥ്യയിലെ യോസേഫ് വന്നു ധൈര്യത്തോടെ പീലാത്തൊസിന്‍റെ അടുക്കല്‍ ചെന്നു യേശുവിന്‍റെ ശരീരം ചോദിച്ചു. 44 അവന്‍ മരിച്ചുകഴിഞ്ഞുവോ എന്നു പീലാത്തൊസ് ആശ്ചര്യപ്പെട്ടു ശതാധിപനെ വിളിച്ചു: അവന്‍ മരിച്ചിട്ടു ഒട്ടുനേരമായോ എന്നു 45 ശതാധിപനോടു വസ്തുത ചോദിച്ചറിഞ്ഞിട്ടു ഉടല്‍ യോസേഫിന്നു നല്കി. 46 അവന്‍ ഒരു ശീല വാങ്ങി അവനെ ഇറക്കി ശീലയില്‍ ചുറ്റിപ്പൊതിഞ്ഞു, പാറയില്‍ വെട്ടീട്ടുള്ള കല്ലറയില്‍ വെച്ചു, കല്ലറവാതില്‍ക്കല്‍ ഒരു കല്ലു ഉരുട്ടിവെച്ചു; 47 അവനെ വെച്ച ഇടം മഗ്ദലക്കാരത്തി മറിയയും യോസെയുടെ അമ്മ മറിയയും നോക്കിക്കണ്ടു.

Mark 16

1 ശബ്ബത്തു കഴിഞ്ഞശേഷം മഗ്ദലക്കാരത്തി മറിയയും യാക്കോബിന്‍റെ അമ്മ മറിയയും ശലോമയും ചെന്നു അവനെ പൂശേണ്ടതിന്നു സുഗന്ധവര്‍ഗ്ഗം വാങ്ങി. 2 ആഴ്ചവട്ടത്തിന്‍റെ ഒന്നാം നാള്‍ അതികാലത്തു സൂര്യന്‍ ഉദിച്ചപ്പോള്‍ അവര്‍ കല്ലറെക്കല്‍ ചെന്നു: 3 കല്ലറയുടെ വാതില്‍ക്കല്‍ നിന്നു നമുക്കു വേണ്ടി ആര്‍ കല്ലു ഉരുട്ടിക്കളയും എന്നു തമ്മില്‍ പറഞ്ഞു. 4 അവര്‍ നോക്കിയാറെ കല്ലു ഉരുട്ടിക്കളഞ്ഞതായി കണ്ടു; അതു ഏറ്റവും വലുതായിരുന്നു. 5 അവര്‍ കല്ലറെക്കകത്തു കടന്നപ്പോള്‍ വെള്ളനിലയങ്കി ധരിച്ച ഒരു ബാല്യക്കാരന്‍ വലത്തു ഭാഗത്തു ഇരിക്കുന്നതു കണ്ടു ഭ്രമിച്ചു. 6 അവന്‍ അവരോടു: ഭ്രമിക്കേണ്ടാ; ക്രൂശിക്കപ്പെട്ട നസറായനായ യേശുവിനെ നിങ്ങള്‍ അന്വേഷിക്കുന്നു; അവന്‍ ഉയിര്‍ത്തെഴുന്നേറ്റു; അവന്‍ ഇവിടെ ഇല്ല; അവനെ വെച്ച സ്ഥലം ഇതാ. 7 നിങ്ങള്‍ പോയി അവന്‍റെ ശിഷ്യന്മാരോടും പത്രൊസിനോടും: അവന്‍ നിങ്ങള്‍ക്കു മുമ്പെ ഗലീലെക്കു പോകുന്നു എന്നു പറവിന്‍ ; അവന്‍ നിങ്ങളോടു പറഞ്ഞതു പോലെ അവിടെ അവനെ കാണും എന്നു പറവിന്‍ എന്നു പറഞ്ഞു. 8 അവര്‍ക്കും വിറയലും ഭ്രമവും പിടിച്ചു അവര്‍ കല്ലറ വിട്ടു ഓ‍ടിപ്പോയി; അവര്‍ ഭയപ്പെടുകയാല്‍ ആരോടും ഒന്നും പറഞ്ഞില്ല. 9 [അവന്‍ ആഴ്ചവട്ടത്തിന്‍റെ ഒന്നാം നാള്‍ രാവിലെ ഉയിര്‍ത്തെഴുന്നേറ്റിട്ടു താന്‍ ഏഴു ഭൂതങ്ങളെ പുറത്താക്കിയിരുന്നമഗദലക്കാരത്തി മറിയെക്കു ആദ്യം പ്രത്യക്ഷനായി. 10 അവള്‍ ചെന്നു അവനോടുകൂടെ ഇരുന്നവരായി ദുഃഖിച്ചും കരഞ്ഞുംകൊണ്ടിരുന്നവരോടു അറിയിച്ചു. 11 അവന്‍ ജീവനോടിരിക്കുന്നു എന്നും അവള്‍ അവനെ കണ്ടു എന്നും അവര്‍ കേട്ടാറെ വിശ്വസിച്ചില്ല. 12 പിന്നെ അവരില്‍ രണ്ടുപേര്‍ നാട്ടിലേക്കു പോകുമ്പോള്‍ അവന്‍ മറ്റൊരു രൂപത്തില്‍ അവര്‍ക്കും പ്രത്യക്ഷനായി. 13 അവര്‍ പോയി ശേഷമുള്ളവരോടു അറിയിച്ചു; അവരുടെ വാക്കും അവര്‍ വിശ്വസിച്ചില്ല. 14 പിന്നത്തേതില്‍ പതിനൊരുവര്‍ ഭക്ഷണത്തിന്നിരിക്കുമ്പോള്‍ അവന്‍ അവര്‍ക്കും പ്രത്യക്ഷനായി, തന്നെ ഉയിര്‍ത്തെഴുന്നേറ്റവനായി കണ്ടവരുടെ വാക്കു വിശ്വസിക്കായ്കയാല്‍ അവരുടെ അവിശ്വാസത്തെയും ഹൃദയ കാഠിന്യത്തെയും ശാസിച്ചു. 15 പിന്നെ അവന്‍ അവരോടു: നിങ്ങള്‍ ഭൂലോകത്തില്‍ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിന്‍ . 16 വിശ്വസിക്കയും സ്നാനം ഏല്‍ക്കയും ചെയ്യുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷാവിധിയില്‍ അകപ്പെടും. 17 വിശ്വസിക്കുന്നവരാല്‍ ഈ അടയാളങ്ങള്‍ നടക്കും: എന്‍റെ നാമത്തില്‍ അവര്‍ ഭൂതങ്ങളെ പുറത്താക്കും; പുതുഭാഷകളില്‍ സംസാരിക്കും; 18 സര്‍പ്പങ്ങളെ പിടിച്ചെടുക്കും; മരണകരമായ യാതൊന്നു കുടിച്ചാലും അവര്‍ക്കും ഹാനി വരികയില്ല; രോഗികളുടെ മേല്‍ കൈ വെച്ചാല്‍ അവര്‍ക്കും സൌഖ്യം വരും എന്നു പറഞ്ഞു. 19 ഇങ്ങനെ കര്‍ത്താവായ യേശു അവരോടു അരുളിച്ചെയ്തശേഷം സ്വര്‍ഗ്ഗത്തിലേക്കു എടുക്കപ്പെട്ടു. ദൈവത്തിന്‍റെ വലത്തുഭാഗത്തു ഇരുന്നു. 20 അവര്‍ പുറപ്പെട്ടു എല്ലാടത്തും പ്രസംഗിച്ചു; കര്‍ത്താവു അവരോടുകൂടെ പ്രവര്‍ത്തിച്ചും അവരാല്‍ നടന്ന അടയാളങ്ങളാല്‍ വചനത്തെ ഉറപ്പിച്ചും പോന്നു.]

Luke

Luke 1

1 ശ്രീമാനായ തെയോഫിലോസേ, ആദി മുതല്‍ കണ്ട സാക്ഷികളും വചനത്തിന്‍റെ ശുശ്രൂഷകന്മാരുമായവര്‍ നമ്മെ ഭരമേല്പിച്ചതുപോലെ, 2 നമ്മുടെ ഇടയില്‍ പൂര്‍ണ്ണമായി പ്രമാണിച്ചു വരുന്ന കാര്യങ്ങളെ വിവരിക്കുന്ന ഒരു ചരിത്രം ചമെപ്പാന്‍ പലരും തുനിഞ്ഞിരിക്കകൊണ്ടു, 3 നിനക്കു ഉപദേശം ലഭിച്ചിരിക്കുന്ന വാര്‍ത്തയുടെ നിശ്ചയം നീ അറിയേണ്ടതിന്നു 4 അതു ക്രമമായി എഴുതുന്നതു നന്നെന്നു ആദിമുതല്‍ സകലവും സൂക്ഷ്മമായി പരിശോധിച്ചിട്ടു എനിക്കും തോന്നിയിരിക്കുന്നു. 5 യെഹൂദ്യരാജാവായ ഹെരോദാവിന്‍റെ കാലത്തു അബീയാക്ക്കുറില്‍ സെഖര്യാവു എന്നു പേരുള്ളോരു പുരോഹിതന്‍ ഉണ്ടായിരുന്നു; അവന്‍റെ ഭാര്യ അഹരോന്‍റെ പുത്രിമാരില്‍ ഒരുത്തി ആയിരുന്നു; അവള്‍ക്കു എലീശബെത്ത് എന്നു പേര്‍ . 6 ഇരുവരും ദൈവസന്നിധിയില്‍ നീതിയുള്ളവരും കര്‍ത്താവിന്‍റെ സകല കല്പനകളിലും ന്യായങ്ങളിലും കുററമില്ലാത്തവരായി നടക്കുന്നവരും ആയിരുന്നു. 7 എലീശബെത്ത് മച്ചിയാകകൊണ്ടു അവര്‍ക്കും സന്തതി ഇല്ലാഞ്ഞു; ഇരുവരും വയസ്സു ചെന്നവരും ആയിരുന്നു. 8 അവന്‍ ക്കുറിന്‍റെ ക്രമപ്രകാരം ദൈവസന്നിധിയില്‍ പുരോഹിതനായി ശുശ്രൂഷ ചെയ്തുവരുമ്പോള്‍ : 9 പൌരോഹിത്യമര്യാദപ്രകാരം കര്‍ത്താവിന്‍റെ മന്ദിരത്തില്‍ ചെന്നു ധൂപം കാട്ടുവാന്‍ അവന്നു നറുക്കു വന്നു. 10 ധൂപം കാട്ടുന്ന നാഴികയില്‍ ജനസമൂഹം ഒക്കെയും പുറത്തു പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. 11 അപ്പോള്‍ കര്‍ത്താവിന്‍റെ ദൂതന്‍ ധൂപപീഠത്തിന്‍റെ വലത്തു ഭാഗത്തു നില്‍ക്കുന്നവനായിട്ടു അവന്നു പ്രത്യക്ഷനായി. 12 സെഖര്യാവു അവനെ കണ്ടു ഭ്രമിച്ചു ഭയപരവശനായി. 13 ദൂതന്‍ അവനോടു പറഞ്ഞതു: സെഖര്യാവേ, ഭയപ്പെടേണ്ടാ; നിന്‍റെ പ്രാര്‍ത്ഥനെക്കു ഉത്തരമായി: നിന്‍റെ ഭാര്യ എലീശബെത്ത് നിനക്കു ഒരു മകനെ പ്രസവിക്കും; അവന്നു യോഹന്നാന്‍ എന്നു പേര്‍ ഇടേണം. 14 നിനക്കു സന്തോഷവും ഉല്ലാസവും ഉണ്ടാകും; അവന്‍റെ ജനനത്തിങ്കല്‍ പലരും സന്തോഷിക്കും. 15 അവന്‍ കര്‍ത്താവിന്‍റെ സന്നിധിയില്‍ വലിയവന്‍ ആകും; വീഞ്ഞും മദ്യവും കുടിക്കയില്ല; അമ്മയുടെ ഗര്‍ഭത്തില്‍വെച്ചു തന്നേ പരിശുദ്ധാത്മാവുകൊണ്ടു നിറയും. 16 അവന്‍ യിസ്രായേല്‍മക്കളില്‍ പലരെയും അവരുടെ ദൈവമായ കര്‍ത്താവിങ്കലേക്കു തിരിച്ചുവരുത്തും. 17 അവന്‍ അപ്പന്മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും വഴങ്ങാത്തവരെ നീതിമാന്മാരുടെ ബോധത്തിലേക്കും തിരിച്ചുംകൊണ്ടു ഒരുക്കമുള്ളോരു ജനത്തെ കര്‍ത്താവിന്നുവേണ്ടി ഒരുക്കുവാന്‍ അവന്നു മുമ്പായി ഏലീയാവിന്‍റെ ആത്മാവോടും ശക്തിയോടും കൂടെ നടക്കും. 18 സെഖര്യാവു ദൂതനോടു; ഇതു ഞാന്‍ എന്തൊന്നിനാല്‍ അറിയും? ഞാന്‍ വൃദ്ധനും എന്‍റെ ഭാര്യ വയസ്സുചെന്നവളുമല്ലോ എന്നു പറഞ്ഞു. 19 ദൂതന്‍ അവനോടു: ഞാന്‍ ദൈവസന്നിധിയില്‍ നിലക്കുന്ന ഗബ്രിയേല്‍ ആകുന്നു; നിന്നോടു സംസാരിപ്പാനും ഈ സദ്വര്‍ത്തമാനം നിന്നോടു അറിയിപ്പാനും എന്നെ അയച്ചിരിക്കുന്നു. 20 തക്കസമയത്തു നിവൃത്തിവരുവാനുള്ള എന്‍റെ ഈ വാക്കു വിശ്വസിക്കായ്കകൊണ്ടു അതു സംഭവിക്കുംവരെ നീ സംസാരിപ്പാന്‍ കഴിയാതെ മൌനമായിരിക്കും എന്നു ഉത്തരം പറഞ്ഞു. 21 ജനം സെഖര്യാവിന്നായി കാത്തിരുന്നു, അവന്‍ മന്ദിരത്തില്‍ താമസിച്ചതിനാല്‍ ആശ്ചര്യപെട്ടു. 22 അവന്‍ പുറത്തു വന്നാറെ അവരോടു സംസാരിപ്പാന്‍ കഴിഞ്ഞില്ല; അതിനാല്‍ അവന്‍ മന്ദിരത്തില്‍ ഒരു ദര്‍ശനം കണ്ടു എന്നു അവര്‍ അറിഞ്ഞു; അവന്‍ അവര്‍ക്കും ആഗ്യം കാട്ടി ഊമനായി പാര്‍ത്തു. 23 അവന്‍റെ ശുശ്രൂഷാകാലം തികഞ്ഞശേഷം അവന്‍ വീട്ടിലേക്കു പോയി. 24 ആ നാളുകള്‍ കഴിഞ്ഞിട്ടു അവന്‍റെ ഭാര്യ എലീശബെത്ത് ഗര്‍ഭം ധരിച്ചു: 25 മനുഷ്യരുടെ ഇടയില്‍ എനിക്കുണ്ടായിരുന്ന നിന്ദ നീക്കുവാന്‍ കര്‍ത്താവു എന്നെ കടാക്ഷിച്ച നാളില്‍ ഇങ്ങനെ എനിക്കു ചെയ്തുതന്നിരിക്കുന്നു എന്നു പറഞ്ഞു അഞ്ചു മാസം ഒളിച്ചു പാര്‍ത്തു. 26 ആറാം മാസത്തില്‍ ദൈവം ഗബ്രീയേല്‍ദൂതനെ നസറെത്ത് എന്ന ഗലീലപട്ടണത്തില്‍ , 27 ദാവീദ് ഗൃഹത്തിലുള്ള യോസേഫ് എന്നൊരു പുരുഷന്നു വിവാഹം നിശ്ചയിച്ചിരുന്ന കന്യകയുടെ അടുക്കല്‍ അയച്ചു; ആ കന്യകയുടെ പേര്‍ മറിയ എന്നു ആയിരുന്നു. 28 ദൂതന്‍ അവളുടെ അടുക്കല്‍ അകത്തു ചെന്നു: കൃപലഭിച്ചവളേ, നിനക്കു വന്ദനം; കര്‍ത്താവു നിന്നോടുകൂടെ ഉണ്ടു എന്നു പറഞ്ഞു. 29 അവള്‍ ആ വാക്കു കേട്ടു ഭ്രമിച്ചു: ഇതു എന്തൊരു വന്ദനം എന്നു വിചാരിച്ചു. 30 ദൂതന്‍ അവളോടു: മറിയയേ, ഭയപ്പെടേണ്ടാ; നിനക്കു ദൈവത്തിന്‍റെ കൃപ ലഭിച്ചു. 31 നീ ഗര്‍ഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്നു യേശു എന്നു പേര്‍ വിളിക്കേണം. 32 അവന്‍ വലിയവന്‍ ആകും; അത്യുന്നതന്‍റെ പുത്രന്‍ എന്നു വിളിക്കപ്പെടും; കര്‍ത്താവായ ദൈവം അവന്‍റെ പിതാവായ ദാവീദിന്‍റെ സിംഹാസനം അവന്നു കൊടുക്കും 33 അവന്‍ യാക്കോബ് ഗൃഹത്തിന്നു എന്നേക്കും രാജാവായിരിക്കും; അവന്‍റെ രാജ്യത്തിന്നു അവസാനം ഉണ്ടാകയില്ല എന്നു പറഞ്ഞു. 34 മറിയ ദൂതനോടു: ഞാന്‍ പുരുഷനെ അറിയായ്കയാല്‍ ഇതു എങ്ങനെ സംഭവിക്കും എന്നു പറഞ്ഞു. 35 അതിന്നു ദൂതന്‍ : പരിശുദ്ധാത്മാവു നിന്‍റെ മേല്‍ വരും; അത്യുന്നതന്‍റെ ശക്തി നിന്‍റെ മേല്‍ നിഴലിടും; ആകയാല്‍ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും. 36 നിന്‍റെ ചാര്‍ച്ചക്കാരത്തി എലീശബെത്തും വാര്‍ദ്ധക്യത്തില്‍ ഒരു മകനെ ഗര്‍ഭം ധരിച്ചിരിക്കുന്നു; മച്ചി എന്നു പറഞ്ഞുവന്നവള്‍ക്കു ഇതു ആറാം മാസം. 37 ദൈവത്തിന്നു ഒരു കാര്യവും അസാദ്ധ്യമല്ലല്ലോ എന്നു ഉത്തരം പറഞ്ഞു. 38 അതിന്നു മറിയ: ഇതാ, ഞാന്‍ കര്‍ത്താവിന്‍റെ ദാസി; നിന്‍റെ വാക്കു പോലെ എനിക്കു ഭവിക്കട്ടെ എന്നു പറഞ്ഞു; ദൂതന്‍ അവളെ വിട്ടുപോയി. 39 ആ നാളുകളില്‍ മറിയ എഴുന്നേറ്റു മല നാട്ടില്‍ ഒരു യെഹൂദ്യപട്ടണത്തില്‍ ബദ്ധപ്പെട്ടു ചെന്നു, 40 സെഖര്യാവിന്‍റെ വീട്ടില്‍ എത്തി എലീശബെത്തിനെ വന്ദിച്ചു. 41 മറിയയുടെ വന്ദനം എലീശബെത്ത് കേട്ടപ്പോള്‍ പിള്ള അവളുടെ ഗര്‍ഭത്തില്‍ തുള്ളി; എലീശബെത്ത് പരിശുദ്ധാത്മാവു നിറഞ്ഞവളായി, 42 ഉച്ചത്തില്‍ വിളിച്ചു പറഞ്ഞതു: സ്ത്രീകളില്‍ നീ അനുഗ്രഹിക്കപ്പെട്ടവള്‍ : നിന്‍റെ ഗര്‍ഭ ഫലവും അനുഗ്രഹിക്കപ്പെട്ടതു: 43 എന്‍റെ കര്‍ത്താവിന്‍റെ മാതാവു എന്‍റെ അടുക്കല്‍ വരുന്ന മാനം എനിക്കു എവിടെ നിന്നു ഉണ്ടായി. 44 നിന്‍റെ വന്ദനസ്വരം എന്‍റെ ചെവിയില്‍ വീണപ്പോള്‍ പിള്ള എന്‍റെ ഗര്‍ഭത്തില്‍ ആനന്ദം കൊണ്ടു തുള്ളി. 45 കര്‍ത്താവു തന്നോടു അരുളിച്ചെയ്തതിന്നു നിവൃത്തിയുണ്ടാകും എന്നു വിശ്വസിച്ചവള്‍ ഭാഗ്യവതി. 46 അപ്പോള്‍ മറിയ പറഞ്ഞതു: “എന്‍റെ ഉള്ളം കര്‍ത്താവിനെ മഹിമപ്പെടുത്തുന്നു; 47 എന്‍റെ ആത്മാവു എന്‍റെ രക്ഷിതാവായ ദൈവത്തില്‍ ഉല്ലസിക്കുന്നു. 48 അവന്‍ തന്‍റെ ദാസിയുടെ താഴ്ച കടാക്ഷിച്ചിരിക്കുന്നുവല്ലോ; ഇന്നുമുതല്‍ എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്നു വാഴ്ത്തും. 49 ശക്തനായവന്‍ എനിക്കു വലിയവ ചെയ്തിരിക്കുന്നു. 50 അവനെ ഭയപ്പെടുന്നവര്‍ക്കും അവന്‍റെ കരുണ തലമുറതലമുറയോളം ഇരിക്കുന്നു. 51 തന്‍റെ ഭുജംകൊണ്ടു അവന്‍ ബലം പ്രവര്‍ത്തിച്ചു, ഹൃദയവിചാരത്തില്‍ അഹങ്കരിക്കുന്നവരെ ചിതറിച്ചിരിക്കുന്നു. 52 പ്രഭുക്കന്മാരെ സിംഹാസനങ്ങളില്‍ നിന്നു ഇറക്കി താണവരെ ഉയര്‍ത്തിയിരിക്കുന്നു. 53 വിശന്നിരിക്കുന്നവരെ നന്മകളാല്‍ നിറെച്ചു, സമ്പന്നന്മാരെ വെറുതെ അയച്ചു കളഞ്ഞിരിക്കുന്നു. 54 നമ്മുടെ പിതാക്കന്മാരോടു അരുളിച്ചെയ്തതുപോലെ അബ്രാഹാമിന്നും അവന്‍റെ സന്തതിക്കും എന്നേക്കും കരുണ ഓ‍ര്‍ക്കേണ്ടതിന്നു, 55 തന്‍റെ ദാസനായ യിസ്രായേലിനെ തുണെച്ചിരിക്കുന്നു.” 56 മറിയ ഏകദേശം മൂന്നു മാസം അവളോടു കൂടെ പാര്‍ത്തിട്ടു വീട്ടിലേക്കു മടങ്ങിപ്പോയി. 57 എലീശബെത്തിന്നു പ്രസവിപ്പാനുള്ള കാലം തികഞ്ഞപ്പോള്‍ അവള്‍ ഒരു മകനെ പ്രസവിച്ചു; 58 കര്‍ത്താവു അവള്‍ക്കു വലിയ കരുണ കാണിച്ചു എന്നു അയല്‍ക്കാരും ചാര്‍ച്ചക്കാരും കേട്ടിട്ടു അവളോടുകൂടെ സന്തോഷിച്ചു. 59 എട്ടാം നാളില്‍ അവര്‍ പൈതലിനെ പരിച്ഛേദന ചെയ്‍വാന്‍ വന്നു; അപ്പന്‍റെ പേര്‍ പോലെ അവന്നു സെഖര്യാവു എന്നു പേര്‍ വിളിപ്പാന്‍ ഭാവിച്ചു. 60 അവന്‍റെ അമ്മയോ: അല്ല, അവന്നു യോഹന്നാന്‍ എന്നു പേരിടേണം എന്നു പറഞ്ഞു. 61 അവര്‍ അവളോടു: നിന്‍റെ ചാര്‍ച്ചയില്‍ ഈ പേരുള്ളവര്‍ ആരും ഇല്ലല്ലോ എന്നു പറഞ്ഞു. 62 പിന്നെ അവന്നു എന്തു പേര്‍ വിളിപ്പാന്‍ വിചാരിക്കുന്നു എന്നു അപ്പനോടു ആഗ്യംകാട്ടി ചോദിച്ചു. 63 അവന്‍ ഒരു എഴുത്തു പലക ചോദിച്ചു: അവന്‍റെ പേര്‍ യോഹന്നാന്‍ എന്നു എഴുതി; എല്ലാവരും ആശ്ചര്യപ്പെട്ടു. 64 ഉടനെ അവന്‍റെ വായും നാവും തുറന്നു, അവന്‍ സംസാരിച്ചു ദൈവത്തെ സ്തുതിച്ചു. 65 ചുറ്റും പാര്‍ക്കുന്നവര്‍ക്കും എല്ലാം ഭയം ഉണ്ടായി;, യെഹൂദ്യമലനാട്ടില്‍ എങ്ങും ഈ വാര്‍ത്ത ഒക്കെയും പരന്നു. 66 കേട്ടവര്‍ എല്ലാവരും അതു ഹൃദയത്തില്‍ നിക്ഷേപിച്ചു: ഈ പൈതല്‍ എന്തു ആകും എന്നു പറഞ്ഞു; കര്‍ത്താവിന്‍റെ കൈ അവനോടു കൂടെ ഉണ്ടായിരുന്നു. 67 അവന്‍റെ അപ്പനായ സെഖര്യാവു പരിശുദ്ധാത്മാവു നിറഞ്ഞവനായി പ്രവചിച്ചുപറഞ്ഞതു: 68 “യിസ്രായേലിന്‍റെ ദൈവമായ കര്‍ത്താവു അനുഗ്രഹിക്കപ്പെട്ടവന്‍ . അവന്‍ തന്‍റെ ജനത്തെ സന്ദര്‍ശിച്ചു ഉദ്ധാരണം ചെയ്കയും 69 ആദിമുതല്‍ തന്‍റെ വിശുദ്ധപ്രവാചകന്മാര്‍ മുഖാന്തരം അരുളിച്ചെയ്തതുപോലെ 70 നമ്മുടെ ശത്രുക്കളുടെ വശത്തു നിന്നും നമ്മെ പകെക്കുന്ന ഏവരുടെയും കയ്യില്‍ നിന്നും നമ്മെ രക്ഷിപ്പാന്‍ 71 തന്‍റെ ദാസനായ ദാവീദിന്‍റെ ഗൃഹത്തില്‍ നമുക്കു രക്ഷയുടെ കൊമ്പു ഉയര്‍ത്തുകയും ചെയ്തിരിക്കുന്നതു, 72 നമ്മുടെ പിതാക്കന്മാരോടു കരുണ പ്രവര്‍ത്തിക്കേണ്ടതിന്നും 73 നമ്മുടെ ശത്രുക്കളുടെ കയ്യില്‍ നിന്നു രക്ഷിക്കപ്പെട്ടു 74 നാം ആയുഷ്ക്കാലം ഒക്കെയും ഭയം കൂടാതെ തിരുമുമ്പില്‍ വിശുദ്ധിയിലും നീതിയിലും തന്നെ ആരാധിപ്പാന്‍ നമുക്കു കൃപ നലകുമെന്നു 75 അവന്‍ നമ്മുടെ പിതാവായ അബ്രാഹാമിനോടു സത്യവും തന്‍റെ വിശുദ്ധ നിയമവും ഓ‍ര്‍ത്തതുകൊണ്ടും ആകുന്നു. 76 നീയോ പൈതലേ, അത്യുന്നതന്‍റെ പ്രവാചകന്‍ എന്നു വിളിക്കപ്പെടും. കര്‍ത്താവിന്‍റെ വഴി ഒരുക്കുവാനും 77 നമ്മുടെ ദൈവത്തിന്‍റെ ആര്‍ദ്രകരുണയാല്‍ അവന്‍റെ ജനത്തിന്നു പാപമോചനത്തില്‍ രക്ഷാപരിജ്ഞാനം കൊടുപ്പാനുമായി നീ അവന്നു മുമ്പായി നടക്കും. 78 ഇരുളിലും മരണനിഴലിലും ഇരിക്കുന്നവര്‍ക്കും പ്രകാശിച്ചു, നമ്മുടെ കാലുകളെ സമാധാനമാര്‍ഗ്ഗത്തില്‍ നടത്തേണ്ടതിന്നു 79 ആ ആര്‍ദ്രകരുണയാല്‍ ഉയരത്തില്‍നിന്നു ഉദയം നമ്മെ സന്ദര്‍ശിച്ചിരിക്കുന്നു.” 80 പൈതല്‍ വളര്‍ന്നു ആത്മാവില്‍ ബലപ്പെട്ടു; അവന്‍ യിസ്രായേലിന്നു തന്നെത്താന്‍ കാണിക്കും നാള്‍വരെ മരുഭൂമിയില്‍ ആയിരുന്നു.

Luke 2

1 ആ കാലത്തു ലോകം ഒക്കെയും പേര്‍വഴി ചാര്‍ത്തേണം എന്നു ഔഗുസ്തൊസ് കൈസരുടെ ഒരു ആജ്ഞ പുറപ്പെട്ടു. 2 കുറേന്യൊസ് സുറിയനാടു വാഴുമ്പോള്‍ ഈ ഒന്നാമത്തെ ചാര്‍ത്തല്‍ ഉണ്ടായി. 3 എല്ലാവരും ചാര്‍ത്തപ്പെടേണ്ടതിന്നു താന്താന്‍റെ പട്ടണത്തിലേക്കു യാത്രയായി. 4 അങ്ങനെ യോസേഫും ദാവീദിന്‍റെ ഗൃഹത്തിലും കുലത്തിലും ഉള്ളവന്‍ ആകകൊണ്ടു തനിക്കു വിവാഹം നിശ്ചയിച്ചിരുന്ന മറിയ എന്ന ഗര്‍ഭിണിയായ ഭാര്യയോടും കൂടെ ചാര്‍ത്തപ്പെടേണ്ടതിന്നു ഗലീലയിലെ നസറത്ത് പട്ടണം വിട്ടു, 5 യെഹൂദ്യയില്‍ ബേത്ളേഹെം എന്ന ദാവീദിന്‍ പട്ടണത്തിലേക്കു പോയി. 6 അവര്‍ അവിടെ ഇരിക്കുമ്പോള്‍ അവള്‍ക്കു പ്രസവത്തിനുള്ള കാലം തികെഞ്ഞു. 7 അവള്‍ ആദ്യജാതനായ മകനെ പ്രസവിച്ചു, ശീലകള്‍ ചുറ്റി വഴിയമ്പലത്തില്‍ അവര്‍ക്കും സ്ഥലം ഇല്ലായ്കയാല്‍ പശുത്തൊട്ടിയില്‍ കിടത്തി. 8 അന്നു ആ പ്രദേശത്തു ഇടയന്മാര്‍ രാത്രിയില്‍ ആട്ടിന്‍ കൂട്ടത്തെ കാവല്‍കാത്തു വെളിയില്‍ പാര്‍ത്തിരുന്നു. 9 അപ്പോള്‍ കര്‍ത്താവിന്‍റെ ഒരു ദൂതന്‍ അവരുടെ അരികെ നിന്നു, കര്‍ത്താവിന്‍റെ തേജസ്സ് അവരെ ചുറ്റിമിന്നി, അവര്‍ ഭയപരവശരായിതീര്‍ന്നു. 10 ദൂതന്‍ അവരോടു: ഭയപ്പെടേണ്ടാ; സര്‍വ്വജനത്തിന്നും ഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാന്‍ നിങ്ങളോടു സുവിശേഷിക്കുന്നു. 11 കര്‍ത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്‍റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ജനിച്ചിരിക്കുന്നു. 12 നിങ്ങള്‍ക്കു അടയാളമോ; ശീലകള്‍ ചുറ്റി പശുത്തൊട്ടിയില്‍ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും എന്നു പറഞ്ഞു. 13 പെട്ടെന്നു സ്വര്‍ഗ്ഗീയ സൈന്യത്തിന്‍റെ ഒരു സംഘം ദൂതനോടു ചേര്‍ന്നു ദൈവത്തെ പുകഴ്ത്തി. 14 “അത്യുന്നതങ്ങളില്‍ ദൈവത്തിന്നു മഹത്വം; ഭൂമിയില്‍ ദൈവപ്രസാദമുള്ള മനുഷ്യര്‍ക്കും സമാധാനം” എന്നു പറഞ്ഞു. 15 ദൂതന്മാ‍ര്‍ അവരെ വിട്ടു സ്വര്‍ഗ്ഗത്തില്‍ പോയ ശേഷം ഇടയന്മാര്‍ :ബേത്ത്ലേഹെമോളം ചെന്നു കര്‍ത്താവു നമ്മോടു അറിയിച്ച ഈ സംഭവം കണേണം എന്നു തമ്മില്‍ പറഞ്ഞു 16 അവര്‍ ബദ്ധപ്പെട്ടു ചെന്നു, മറിയയെയും യോസേഫിനെയും പശുത്തൊട്ടിയില്‍ കിടക്കുന്ന ശിശുവിനെയും കണ്ടു. 17 കണ്ടശേഷം ഈ പൈതലിനെക്കുറിച്ചു തങ്ങളോടു പറഞ്ഞ വാക്കു അറിയിച്ചു. 18 കേട്ടവര്‍ എല്ലാവരും ഇടയന്മാര്‍ പറഞ്ഞതിനെക്കുറിച്ചു ആശ്ചര്യപ്പെട്ടു. 19 മറിയ ഈ വാര്‍ത്ത ഒക്കെയും ഹൃദയത്തില്‍ സംഗ്രഹിച്ചു ധ്യാനിച്ചുകൊണ്ടിരുന്നു. 20 തങ്ങളോടു അറിയിച്ചതുപോലെ ഇടയന്മാര്‍ കേട്ടതും കണ്ടതുമായ എല്ലാറ്റിനെയും കുറിച്ചു ദൈവത്തെ മഹത്വപ്പെടുത്തിയും പുകഴ്ത്തിയും കൊണ്ടു മടങ്ങിപ്പോയി. 21 പരിച്ഛേദന കഴിപ്പാനുള്ള എട്ടു ദിവസം തികെഞ്ഞപ്പോള്‍ അവന്‍ ഗര്‍ഭത്തില്‍ ഉല്പാദിക്കുംമുമ്പെ ദൂതന്‍ പറഞ്ഞതുപോലെ അവന്നു യേശു എന്നു പേര്‍ വിളിച്ചു. 22 മോശെയുടെ ന്യായപ്രമാണപ്രകാരം അവളുടെ ശുദ്ധീകരണകാലം തികഞ്ഞപ്പോള്‍ 23 കടിഞ്ഞൂലായ ആണൊക്കെയും കര്‍ത്താവിന്നു വിശുദ്ധം ആയിരിക്കേണം എന്നു കര്‍ത്താവിന്‍റെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നതുപോലെ 24 അവനെ കര്‍ത്താവിന്നു അര്‍പ്പിപ്പാനും ഒരു ഇണ കുറപ്രാവിനെയോ രണ്ടു പ്രാക്കുഞ്ഞിനെയോ കര്‍ത്താവിന്‍റെ ന്യായപ്രമാണത്തില്‍ കല്പിച്ചതുപോലെ യാഗം കഴിപ്പാനും അവര്‍ അവനെ യെരൂശലേമിലേക്കു കൊണ്ടുപോയി. 25 യെരൂശലേമില്‍ ശിമ്യോന്‍ എന്നു പേരുള്ളൊരു മനുഷ്യന്‍ ഉണ്ടായിരുന്നു; ഈ മനുഷ്യന്‍ നീതിമാനും യിസ്രായേലിന്‍റെ ആശ്വാസത്തിന്നായി കാത്തിരിക്കുന്നവനും ആയിരുന്നു; പരിശുദ്ധാത്മാവും അവന്‍റെ മേല്‍ ഉണ്ടായിരുന്നു. 26 കര്‍ത്താവിന്‍റെ ക്രിസ്തുവിനെ കാണുംമുമ്പെ മരണം കാണ്കയില്ല എന്നു പരിശുദ്ധാത്മാവിനാല്‍ അവന്നു അരുളപ്പാടു ഉണ്ടായിരുന്നു. 27 അവന്‍ ആത്മനിയോഗത്താല്‍ ദൈവാലയത്തില്‍ ചെന്നു. യേശു എന്ന പൈതലിന്നു വേണ്ടി ന്യായപ്രമാണത്തിന്‍റെ ചട്ടപ്രകാരം ചെയ്‍വാന്‍ അമ്മയപ്പന്മാര്‍ അവനെ അകത്തു കൊണ്ടുചെന്നപ്പോള്‍ 28 അവന്‍ അവനെ കയ്യില്‍ ഏന്തി ദൈവത്തെ പുകഴ്ത്തി: 29 “ഇപ്പോള്‍ നാഥാ തിരുവചനം പോലെ നീ അടിയനെ സമാധാനത്തോടെ വിട്ടയക്കുന്നു. 30 ജാതികള്‍ക്കു വെളിപ്പെടുവാനുള്ള പ്രകാശവും നിന്‍റെ ജനമായ യിസ്രായേലിന്‍റെ മഹത്വവുമായി 31 നീ സകല ജാതികളുടെയും മുമ്പില്‍ ഒരുക്കിയിരിക്കുന്ന നിന്‍റെ രക്ഷയെ 32 എന്‍റെ കണ്ണു കണ്ടുവല്ലോ” എന്നു പറഞ്ഞു. 33 ഇങ്ങനെ അവനെക്കുറിച്ചു പറഞ്ഞതില്‍ അവന്‍റെ അപ്പനും അമ്മയും ആശ്ചര്യപ്പെട്ടു. 34 ​പിന്നെ ശീമ്യോന്‍ അവരെ അനുഗ്രഹിച്ചു അവന്‍റെ അമ്മയായ മറിയയോടു:അനേകഹൃദയങ്ങളിലെ വിചാരം വെളിപ്പെടെണ്ടതിന്നു ഇവനെ യിസ്രായേലില്‍ പലരുടെയും വീഴ്ചക്കും എഴുന്നെല്പിന്നും മറുത്തുപറയുന്ന അടയാളത്തിന്നുമായി വെച്ചിരിക്കുന്നു. 35 നിന്‍റെ സ്വന്തപ്രാണനില്‍കൂടിയും ഒരു വാള്‍ കടക്കും എന്നു പറഞ്ഞു. 36 ആശേര്‍ ഗോത്രത്തില്‍ ഫനൂവേലിന്‍റെ മകളായ ഹന്നാ എന്നൊരു പ്രവാചകി ഉണ്ടായിരുന്നു; അവള്‍ കന്യാകാലത്തില്‍ പിന്നെ ഭര്‍ത്താവിനോടുകൂടെ ഏഴു സംവത്സരം കഴിച്ചു എണ്പത്തുനാലു സംവത്സരം വിധവയും വളരെ വയസ്സു ചെന്നവളുമായി 37 ദൈവാലയം വിട്ടു പിരിയാതെ ഉപവാസത്തോടും പ്രാര്‍ത്ഥനയോടും കൂടെ രാവും പകലും ആരാധന ചെയ്തു പോന്നു. 38 ആ നാഴികയില്‍ അവളും അടുത്തുനിന്നു ദൈവത്തെ സ്തുതിച്ചു, യെരൂശലേമിന്‍റെ വീണ്ടെടുപ്പിനെ കാത്തിരുന്ന എല്ലാവരോടും അവനെക്കുറിച്ചു പ്രസ്താവിച്ചു. 39 കര്‍ത്താവിന്‍റെ ന്യായപ്രമാണത്തില്‍ കല്പിച്ചുരിക്കുന്നതൊക്കെയും നിവര്‍ത്തിച്ചശേഷം അവര്‍ ഗലീലയില്‍ തങ്ങളുടെ പട്ടണമായ നസറത്തിലേക്കു മടങ്ങിപ്പോയി. 40 പൈതല്‍ വളര്‍ന്നു ജ്ഞാനം നിറഞ്ഞു, ആത്മാവില്‍ ബലപ്പെട്ടുപോന്നു; ദൈവകൃപയും അവന്മേല്‍ ഉണ്ടായിരുന്നു. 41 അവന്‍റെ അമ്മയപ്പന്മാര്‍ ആണ്ടുതോറും പെസഹപെരുനാളിന്നു യെരൂശലേമിലേക്കു പോകും. 42 അവന്നു പന്ത്രണ്ടു വയസ്സായപ്പോള്‍ അവര്‍ പതിവുപോലെ പെരുനാളിന്നു പോയി. 43 പെരുനാള്‍ കഴിഞ്ഞു മടങ്ങിപ്പോരുമ്പോള്‍ ബാലനായ യേശു യെരൂശലേമില്‍ താമസിച്ചു; അമ്മയപ്പന്മാരോ അറിഞ്ഞില്ല. 44 സഹയാത്രക്കാരുടെ കൂട്ടത്തില്‍ ഉണ്ടായിരിക്കും എന്നു അവര്‍ ഊഹിച്ചിട്ടു ഒരു ദിവസത്തെ വഴി പോന്നു; പിന്നെ അവനെ ബന്ധുക്കളുടെയും പരിചയക്കാരുടെയും ഇടയില്‍ തിരഞ്ഞു. 45 കാണാഞ്ഞിട്ടു അവനെ അന്വേഷിച്ചുകൊണ്ടു യെരൂശലേമിലേക്കു മടങ്ങിപ്പോയി. 46 മൂന്നു നാള്‍ കഴിഞ്ഞശേഷം അവന്‍ ദൈവാലയത്തില്‍ ഉപദേഷ്ടാക്കന്മാരുടെ നടുവില്‍ ഇരിക്കുന്നതും അവരുടെ ഉപദേശം കേള്‍ക്കയും അവരോടു ചോദിക്കയും ചെയ്യുന്നതും കണ്ടു. 47 അവന്‍റെ വാക്കു കേട്ടവര്‍ക്കെല്ലാവര്‍ക്കും അവന്‍റെ വിവേകത്തിലും ഉത്തരങ്ങളിലും വിസ്മയം തോന്നി. അവനെ കണ്ടിട്ടു അവര്‍ അതിശയിച്ചു; 48 അമ്മ അവനോടു: മകനേ, ഞങ്ങളോടു ഇങ്ങനെ ചെയ്തതു എന്തു? നിന്‍റെ അപ്പനും ഞാനും വ്യസനിച്ചുകൊണ്ടു നിന്നെ തിരഞ്ഞു എന്നു പറഞ്ഞു. 49 അവന്‍ അവരോടു: എന്നെ തിരഞ്ഞതു എന്തിന്നു? എന്‍റെ പിതാവിന്നുള്ളതില്‍ ഞാന്‍ ഇരിക്കേണ്ടതു എന്നു നിങ്ങള്‍ അറിയുന്നില്ലയോ എന്നു പറഞ്ഞു. 50 അവന്‍ തങ്ങളോടു പറഞ്ഞ വാക്കു അവര്‍ ഗ്രഹിച്ചില്ല. 51 പിന്നെ അവന്‍ അവരോടുകൂടെ ഇറങ്ങി, നസറെത്തില്‍ വന്നു അവര്‍ക്കും കീഴടങ്ങിയിരുന്നു. ഈ കാര്യങ്ങള്‍ എല്ലാം അവന്‍റെ അമ്മ ഹൃദയത്തില്‍ സംഗ്രഹിച്ചു. 52 യേശുവോ ജ്ഞാനത്തിലും വളര്‍ച്ചയിലും ദൈവത്തിന്‍റെയും മനുഷ്യരുടെയും കൃപയിലും മുതിര്‍ന്നു വന്നു.

Luke 3

1 തീബെര്‍യ്യൊസ് കൈസരുടെ വാഴ്ചയുടെ പതിനഞ്ചാം ആണ്ടില്‍ പൊന്തിയൊസ് പീലാത്തൊസ് യെഹൂദ്യനാടു വാഴുമ്പോള്‍ : ഹെരോദാവു ഗലീലയിലും അവന്‍റെ സഹോദരനായ ഫീലിപ്പൊസ് ഇതുര്‍യ്യത്രഖോനിത്തിദേശങ്ങളിലും ലുസാന്യാസ് അബിലേനയിലും 2 ഇടപ്രഭൂക്കന്മാരായും ഹന്നാവും കയ്യഫാവും മഹാപുരോഹിതന്മാരായും ഇരിക്കും കാലം സെഖര്യാവിന്‍റെ മകനായ യോഹന്നാന്നു മരുഭൂമിയില്‍വെച്ചു ദൈവത്തിന്‍റെ അരുളപ്പാടു ഉണ്ടായി. 3 അവന്‍ യോര്‍ദ്ദാന്നരികെയുള്ള നാട്ടില്‍ ഒക്കെയും വന്നു പാപമോചനത്തിനായുള്ള മാനസാന്തരസ്നാനം പ്രസംഗിച്ചു. 4 “മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്‍റെ വാക്കാവിതു: കര്‍ത്താവിന്‍റെ വഴി ഒരുക്കുവിന്‍ ; അവന്‍റെ പാത നിരപ്പാക്കുവിന്‍ .” 5 എല്ലാതാഴ്വരയും നികന്നുവരും; എല്ലാമലയും കുന്നും താഴും; വളഞ്ഞതു ചൊവ്വായും ദുര്‍ഘടമായതു നിരന്ന വഴിയായും തീരും; 6 സകലജഡവും ദൈവത്തിന്‍റെ രക്ഷയെ കാണും” എന്നിങ്ങനെ യെശയ്യാപ്രവാചകന്‍റെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നതു പോലെ തന്നേ. 7 അവനാല്‍ സ്നാനം ഏല്പാന്‍ വന്ന പുരുഷാരത്തോടു അവന്‍ പറഞ്ഞതു: സര്‍പ്പസന്തതികളേ, വരുവാനുള്ള കോപത്തെ ഒഴിഞ്ഞ് ഓ‍ടിപ്പോകുവാന്‍ നിങ്ങള്‍ക്കു ഉപദേശിച്ചുതന്നതു ആര്‍? 8 മാനസാന്തരത്തിന്നു യോഗ്യമായ ഫലം കായിപ്പിന്‍ . അബ്രാഹാം ഞങ്ങള്‍ക്കു പിതാവായിട്ടുണ്ടു; എന്നു ഉള്ളം കൊണ്ടു പറവാന്‍ തുനിയരുതു; അബ്രാഹാമിന്നു ഈ കല്ലുകളില്‍ നിന്നു മക്കളെ ഉളവാക്കുവാന്‍ ദൈവത്തിന്നു കഴിയും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. 9 ഇപ്പോള്‍ തന്നേ വൃക്ഷങ്ങളുടെ ചുവട്ടിന്നു കോടാലി വെച്ചിരിക്കുന്നു; നല്ല ഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയില്‍ ഇട്ടുകളയുന്നു. 10 എന്നാല്‍ ഞങ്ങള്‍ എന്തു ചെയ്യേണം എന്നു പുരുഷാരം അവനോടു ചോദിച്ചു. 11 അതിന്നു അവന്‍ : രണ്ടു വസ്ത്രമുള്ളവന്‍ ഇല്ലാത്തവന്നു കൊടുക്കട്ടെ; ഭക്ഷണസാധനങ്ങള്‍ ഉള്ളവനും അങ്ങനെ തന്നേ ചെയ്യട്ടെ എന്നു ഉത്തരം പറഞ്ഞു. 12 ചുങ്കക്കാരും സ്നാനം ഏല്പാന്‍ വന്നു: ഗുരോ, ഞങ്ങള്‍ എന്തുചെയ്യേണം എന്നു അവനോടു ചോദിച്ചു. 13 നിങ്ങളോടു കല്പിച്ചതില്‍ അധികം ഒന്നും പിരിക്കരുതു എന്നു അവന്‍ പറഞ്ഞു. 14 പടജ്ജനവും അവനോടു: ഞങ്ങള്‍ എന്തു ചെയ്യേണം എന്നു ചോദിച്ചതിന്നു: ആരെയും ബലാല്‍ക്കാരം ചെയ്യാതെയും ചതിയായി ഒന്നും വാങ്ങാതെയും നിങ്ങളുടെ ശമ്പളം മതി എന്നു വെപ്പിന്‍ എന്നു അവരോടു പറഞ്ഞു. 15 ജനം കാത്തു നിന്നു; അവന്‍ ക്രിസ്തുവോ എന്നു എല്ലാവരുംഹൃദയത്തില്‍ യോഹന്നാനെക്കുറിച്ചു വിചാരിച്ചുകൊണ്ടിരിക്കുമ്പോള്‍ 16 യോഹന്നാന്‍ എല്ലാവരോടും ഉത്തരം പറഞ്ഞതു: ഞാന്‍ നിങ്ങളെ വെള്ളംകൊണ്ടു സ്നാനം കഴിപ്പിക്കുന്നു; എന്നാല്‍ എന്നിലും ബലവാനായവന്‍ വരുന്നു; അവന്‍റെ ചെരിപ്പിന്‍റെ വാറു അഴിപ്പാന്‍ ഞാന്‍ യോഗ്യനല്ല; അവന്‍ നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ടും തീകൊണ്ടും സ്നാനം കഴിപ്പിക്കും. 17 അവന്നു വീശുമുറം കയ്യില്‍ ഉണ്ടു; അവന്‍ കളത്തെ മുറ്റും വെടിപ്പാക്കി കോതമ്പു കളപ്പുരയില്‍ കൂട്ടിവെക്കയും പതിര്‍ കെടാത്ത തീയില്‍ ഇട്ടു ചുട്ടുകളകയും ചെയ്യും. 18 മറ്റു പലതും അവന്‍ പ്രബോധിപ്പിച്ചു കൊണ്ടു ജനത്തോടു സുവിശേഷം അറിയിച്ചു. 19 എന്നാല്‍ ഇടപ്രഭുവായ ഹെരോദാവു സഹോദരന്‍റെ ഭാര്യ ഹെരോദ്യനിമിത്തവും ഹെരോദാവു ചെയ്ത സകലദോഷങ്ങള്‍ നിമിത്തവും യോഹന്നാന്‍ അവനെ ആക്ഷേപിക്കയാല്‍ 20 അതെല്ലാം ചെയ്തതു കൂടാതെ അവനെ തടവില്‍ ആക്കുകയും ചെയ്തു. 21 ജനം എല്ലാം സ്നാനം ഏലക്കുകയില്‍ യേശുവും സ്നാനം ഏറ്റു പ്രാര്‍ത്ഥിക്കുമ്പോള്‍ സ്വര്‍ഗ്ഗം തുറന്നു, 22 പരിശുദ്ധാത്മാവു ദേഹരൂപത്തില്‍ പ്രാവു എന്നപോലെ അവന്‍റെമേല്‍ ഇറങ്ങിവന്നു. നീ എന്‍റെ പ്രിയ പുത്രന്‍ ; നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്നു സ്വര്‍ഗ്ഗത്തില്‍ നിന്നു ഒരു ശബ്ദവും ഉണ്ടായി. 23 യേശുവിന്നു താന്‍ പ്രവൃത്തി ആരംഭിക്കുമ്പോള്‍ ഏകദേശം മുപ്പതു വയസ്സായിരുന്നു. അവന്‍ യോസേഫിന്‍റെ മകന്‍ എന്നു ജനം വിചാരിച്ചു; 24 യോസേഫ് ഹേലിയുടെ മകന്‍ , ഹേലി മത്ഥാത്തിന്‍റെ മകന്‍ , മത്ഥാത്ത് ലേവിയുടെ മകന്‍ , ലേവി മെല്‍ക്കിയുടെ മകന്‍ , മെല്‍ക്കി യന്നായിയുടെ മകന്‍ , യന്നായി 25 യോസേഫിന്‍റെ മകന്‍ , യോസേഫ് മത്തഥ്യൊസിന്‍റെ മകന്‍ , മത്തഥ്യൊസ് ആമോസിന്‍റെ മകന്‍ , ആമോസ് നാഹൂമിന്‍റെ മകന്‍ , നാഹൂം എസ്ളിയുടെ മകന്‍ , എസ്ളി നഗ്ഗായിയുടെ മകന്‍ , 26 നഗ്ഗായി മയാത്തിന്‍റെ മകന്‍ , മയാത്ത് മത്തഥ്യൊസിന്‍റെ മകന്‍ , മത്തത്യൊസ് ശെമയിയുടെ മകന്‍ , ശെമയി യോസേഫിന്‍റെ മകന്‍ , യോസേഫ് യോദയുടെ മകന്‍ , 27 യോദാ യോഹന്നാന്‍റെ മകന്‍ , യോഹന്നാന്‍ രേസയുടെ മകന്‍ , രേസ സൊരൊബാബേലിന്‍റെ മകന്‍ , സൊരൊബാബേല്‍ ശലഥീയേലിന്‍റെ മകന്‍ , ശലഥീയേല്‍ നേരിയുടെ മകന്‍ , 28 നേരി മെല്‍ക്കിയുടെ മകന്‍ , മെല്‍ക്കി അദ്ദിയുടെ മകന്‍ , അദ്ദി കോസാമിന്‍റെ മകന്‍ , കോസാം എല്മാദാമിന്‍റെ മകന്‍ , എല്മാദാം ഏരിന്‍റെ മകന്‍ , 29 ഏര്‍ യോസുവിന്‍റെ മകന്‍ , യോശു എലീയേസരിന്‍റെ മകന്‍ , എലീയേസര്‍ യോരീമിന്‍റെ മകന്‍ , യോരീം മത്ഥാത്തിന്‍റെ മകന്‍ , മത്ഥാത്ത് ലേവിയുടെ മകന്‍ , 30 ലേവി ശിമ്യോന്‍റെ മകന്‍ , ശിമ്യോന്‍ യെഹൂദയുടെ മകന്‍ യെഹൂദാ യോസേഫിന്‍റെ മകന്‍ , യോസേഫ് യോനാമിന്‍റെ മകന്‍ , യോനാം എല്യാക്കീമിന്‍റെ മകന്‍ , 31 എല്യാക്കീം മെല്യാവിന്‍റെ മകന്‍ , മെല്യാവു മെന്നയുടെ മകന്‍ , മെന്നാ മത്തഥയുടെ മകന്‍ , മത്തഥാ നാഥാന്‍റെ മകന്‍ , നാഥാന്‍ ദാവീദിന്‍റെ മകന്‍ , 32 ദാവീദ് യിശ്ശായിയുടെ മകന്‍ , യിശ്ശായി ഓ‍ബേദിന്‍റെ മകന്‍ , ഓ‍ബേദ് ബോവസിന്‍റെ മകന്‍ , ബോവസ് സല്മോന്‍റെ മകന്‍ , സല്മോന്‍ നഹശോന്‍റെ മകന്‍ , 33 നഹശോന്‍ അമ്മീനാദാബിന്‍റെ മകന്‍ , അമ്മീനാദാബ് അരാമിന്‍റെ മകന്‍ , അരാം എസ്രോന്‍റെ മകന്‍ , എസ്രോന്‍ പാരെസിന്‍റെ മകന്‍ , പാരെസ് യേഹൂദയുടെ മകന്‍ , 34 യെഹൂദാ യാക്കോബിന്‍റെ മകന്‍ , യാക്കോബ് യിസ്ഹാക്കിന്‍റെ മകന്‍ , യിസ്ഹാക്‍ അബ്രാഹാമിന്‍റെ മകന്‍ , അബ്രാഹാം തേറഹിന്‍റെ മകന്‍ , 35 തേറഹ് നാഹോരിന്‍റെ മകന്‍ , നാഹോര്‍ സെരൂഗിന്‍റെ മകന്‍ , സെരൂഗ് രെഗുവിന്‍റെ മകന്‍ , രെഗു ഫാലെഗിന്‍റെ മകന്‍ , ഫാലെഗ് ഏബെരിന്‍റെ മകന്‍ , ഏബെര്‍ ശലാമിന്‍റെ മകന്‍ , ശലാം കയിനാന്‍റെ മകന്‍ , 36 കയിനാന്‍ അര്‍ഫക്സാദിന്‍റെ മകന്‍ , അര്‍ഫക്സാദ് ശേമിന്‍റെ മകന്‍ , ശേം നോഹയുടെ മകന്‍ , നോഹ, ലാമേക്കിന്‍റെ മകന്‍ , 37 ലാമേക്ക്‍ മെഥൂശലയുടെ മകന്‍ , മെഥൂശലാ ഹാനോക്കിന്‍റെ മകന്‍ , ഹാനോക്ക്‍ യാരെദിന്‍റെ മകന്‍ , യാരെദ് മലെല്യേലിന്‍റെ മകന്‍ , മലെല്യേല്‍ കയിനാന്‍റെ മകന്‍ , 38 കയിനാന്‍ എനോശിന്‍റെ മകന്‍ , എനോശ് ശേത്തിന്‍റെ മകന്‍ , ശേത്ത് ആദാമിന്‍റെ മകന്‍ , ആദാം ദൈവത്തിന്‍റെ മകന്‍ .

Luke 4

1 യേശു പരിശുദ്ധാത്മാവു നിറഞ്ഞവനായി യോര്‍ദ്ദാന്‍ വിട്ടു മടങ്ങി; ആത്മാവു അവനെ മരുഭൂമിയിലേക്കു നടത്തി; പിശാചു അവനെ നാല്പതു ദിവസം പരീക്ഷിച്ചുകെകണ്ടിരുന്നു. 2 ആ ദിവസങ്ങളില്‍ അവന്‍ ഒന്നും ഭക്ഷിച്ചില്ല; അവ കഴിഞ്ഞപ്പോള്‍ അവന്നു വിശന്നു. 3 അപ്പോള്‍ പിശാചു അവനോടു: നീ ദൈവ പുത്രന്‍ എങ്കില്‍ ഈ കല്ലിനോടു അപ്പമായി ത്തീരുവാന്‍ കല്പിക്ക എന്നു പറഞ്ഞു. 4 യേശു അവനോടു: മനുഷ്യന്‍ അപ്പംകൊണ്ടു മാത്രമല്ല ജീവിക്കുന്നതു എന്നു എഴുതിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു. 5 പിന്നെ പിശാചു അവനെ മേലോട്ടു കൂട്ടിക്കൊണ്ടുപോയി ലോകത്തിലെ സകല രാജ്യങ്ങളെയും ക്ഷണനേരത്തില്‍ അവന്നു കാണിച്ചു: 6 ഈ അധികാരം ഒക്കെയും അതിന്‍റെ മഹത്വവും നിനക്കു തരാം; അതു എങ്കല്‍ ഏല്പിച്ചിരിക്കുന്നു; എനിക്കു മനസ്സുള്ളവന്നു ഞാന്‍ കൊടുക്കുന്നു. 7 നീ എന്നെ നമസ്കരിച്ചാല്‍ അതെല്ലാം നിന്‍റെതാകും എന്നു അവനോടു പറഞ്ഞു. 8 യേശു അവനോടു: നിന്‍റെ ദൈവമായ കര്‍ത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു. 9 പിന്നെ അവന്‍ അവനെ യെരൂശലേമിലേക്കു കൂട്ടിക്കൊണ്ടു പോയി ദൈവാലയത്തിന്‍റെ അഗ്രത്തിന്മേല്‍ നിറുത്തി അവനോടു: നീ ദൈവപുത്രന്‍ എങ്കില്‍ ഇവിടെ നിന്നു താഴോട്ടു ചാടുക. 10 “നിന്നെ കാപ്പാന്‍ അവന്‍ തന്‍റെ ദൂതന്മാരോടു നിന്നെക്കുറിച്ചു കല്പിക്കയും 11 നിന്‍റെ കാല്‍ കല്ലിനോടു തട്ടാതവണ്ണം അവര്‍ നിന്നെ കയ്യില്‍ താങ്ങിക്കൊള്ളുകയും ചെയ്യും” എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു. 12 യേശു അവനോടു: നിന്‍റെ ദൈവമായ കര്‍ത്താവിനെ പരീക്ഷിക്കരുതു എന്നു അരുച്ചെയ്തിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു. 13 അങ്ങനെ പിശാചു സകല പരീക്ഷയും തികെച്ചശേഷം കുറെ കാലത്തേക്കു അവനെ വിട്ടുമാറി. 14 യേശു ആത്മാവിന്‍റെ ശകതിയോടെ ഗലീലെക്കു മടങ്ങിച്ചെന്നു; അവന്‍റെ ശ്രുതി ചുറ്റുമുള്ള നാട്ടില്‍ ഒക്കെയും പരന്നു. 15 അവന്‍ അവരുടെ പള്ളികളില്‍ ഉപദേശിച്ചു; എല്ലാവരും അവനെ പ്രശംസിച്ചു. 16 അവന്‍ വളര്‍ന്ന നസറെത്തില്‍ വന്നു: ശബ്ബത്തില്‍ തന്‍റെ പതിവുപോലെ പള്ളിയില്‍ ചെന്നു വായിപ്പാന്‍ എഴുന്നേറ്റുനിന്നു. 17 യെശയ്യാപ്രവാചകന്‍റെ പുസ്തകം അവന്നു കൊടുത്തു; അവന്‍ പുസ്തകം വിടര്‍ത്തി: 18 “ദരിദ്രന്മാരോടു സുവിശേഷം അറിയിപ്പാന്‍ കര്‍ത്താവു എന്നെ അഭിഷേകം ചെയ്കയാല്‍ അവന്‍റെ ആത്മാവു എന്‍റെമല്‍ ഉണ്ടു; ബദ്ധന്മാര്‍ക്കും വിടുതലും കുരുടന്മാര്‍ക്കും കാഴ്ചയും പ്രസംഗിപ്പാനും പീഡിതന്മാരെ വിടുവിച്ചയപ്പാനും 19 കര്‍ത്താവിന്‍റെ പ്രസാദവര്‍ഷം പ്രസംഗിപ്പാനും എന്നെ അയച്ചിരിക്കുന്നു” എന്നു എഴുതിയിരിക്കുന്ന സ്ഥലം കണ്ടു. 20 പിന്നെ അവന്‍ പുസ്തകം മടക്കി ശുശ്രൂഷക്കാരന്നു തിരികെ കൊടുത്തിട്ടു ഇരുന്നു; പള്ളിയിലുള്ള എല്ലാവരുടെയും കണ്ണു അവങ്കല്‍ പതിഞ്ഞിരുന്നു. 21 അവന്‍ അവരോടു: ഇന്നു നിങ്ങള്‍ എന്‍റെ വചനം കേള്‍ക്കയില്‍ ഈ തിരുവെഴുത്തിന്നു നിവൃത്തി വന്നിരിക്കുന്നു എന്നു പറഞ്ഞുതുടങ്ങി. 22 എല്ലാവരും അവനെ പുകഴ്ത്തി, അവന്‍റെ വായില്‍നിന്നു പുറപ്പെട്ട ലാവണ്യ വാക്കുകള്‍ നിമിത്തം ആശ്ചര്യപെട്ടു; ഇവന്‍ യോസേഫിന്‍റെ മകന്‍ അല്ലയോ എന്നു പറഞ്ഞു. 23 അവന്‍ അവരോടു: വൈദ്യാ, നിന്നെത്തന്നേ സൌഖ്യമാക്കുക എന്നുള്ള പഴഞ്ചൊല്ലും കഫര്‍ന്നഹൂമില്‍ ഉണ്ടായി കേട്ടതുഎല്ലാം ഈ നിന്‍റെ പിതൃനഗരത്തിലും ചെയ്കഎന്നും നിങ്ങള്‍ എന്നോടു പറയും നിശ്ചയം. 24 ഒരു പ്രവാചകനും തന്‍റെ പിതൃനഗരത്തില്‍ സമ്മതനല്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. 25 ഏലീയാവിന്‍റെ കാലത്തു ആകാശം മൂവാണ്ടും ആറു മാസവും അടഞ്ഞിട്ടു ദേശത്തു എങ്ങും മഹാ ക്ഷാമം ഉണ്ടായപ്പോള്‍ യിസ്രായേലില്‍ പല വിധവമാര്‍ ഉണ്ടായിരുന്നു എന്നു ഞാന്‍ യഥാര്‍ത്ഥമായി നിങ്ങളോടു പറയുന്നു. 26 എന്നാല്‍ സിദോനിലെ സരെപ്തയില്‍ ഒരു വിധവയുടെ അടുക്കലേക്കല്ലാതെ അവരില്‍ ആരുടെയും അടുക്കലേക്കു ഏലീയാവിനെ അയച്ചില്ല. 27 അവ്വണ്ണം എലീശാപ്രവാചകന്‍റെ കാലത്തു യിസ്രായേലില്‍ പല കുഷ്ഠരോഗികള്‍ ഉണ്ടായിരുന്നു. സുറിയക്കാരനായ നയമാന്‍ അല്ലാതെ അവരാരും ശുദ്ധമായില്ല എന്നും അവന്‍ പറഞ്ഞു. 28 പള്ളിയിലുള്ളവര്‍ ഇതു കേട്ടിട്ടു എല്ലാവരും കോപം നിറഞ്ഞവരായി എഴുന്നേറ്റു 29 അവനെ പട്ടണത്തിന്നു പുറത്താക്കി അവരുടെ പട്ടണം പണിതിരുന്ന മലയുടെ വക്കോളം കൊണ്ടുപോയി തലകീഴായി തള്ളിയിടുവാന്‍ ഭാവിച്ചു. 30 അവനോ അവരുടെ നടുവില്‍ കൂടി കടന്നുപോയി. 31 അനന്തരം അവന്‍ ഗലീലയിലെ ഒരു പട്ടണമായ കഫര്‍ന്നഹൂമില്‍ ചെന്നു ശബ്ബത്തില്‍ അവരെ ഉപദേശിച്ചുപോന്നു. 32 അവന്‍റെ വചനം അധികാരത്തോടെ ആകയാല്‍ അവര്‍ അവന്‍റെ ഉപദേശത്തില്‍ വിസ്മയിച്ചു. 33 അവിടെ പള്ളിയില്‍ അശുദ്ധഭൂതം ബാധിച്ച ഒരു മനുഷ്യന്‍ ഉണ്ടായിരുന്നു. 34 അവന്‍ നസറായനായ യേശുവേ, വിടു; ഞങ്ങള്‍ക്കും നിനക്കും തമ്മില്‍ എന്തു? ഞങ്ങളെ നശിപ്പിപ്പാന്‍ വന്നിരിക്കുന്നുവോ? നീ ആര്‍ എന്നു ഞാന്‍ അറിയുന്നു; ദൈവത്തിന്‍റെ പരിശുദ്ധന്‍ തന്നേ എന്നു ഉറക്കെ നിലവിളിച്ചു. 35 മിണ്ടരുതു; അവനെ വിട്ടുപോക എന്നു യേശു അതിനെ ശാസിച്ചപ്പോള്‍ ഭൂതം അവനെ നടുവില്‍ തള്ളിയിട്ടു കേടു ഒന്നും വരുത്താതെ അവനെ വിട്ടുപോയി. 36 എല്ലാവര്‍ക്കും വിസ്മയം ഉണ്ടായി: ഈ വചനം എന്തു? അധികാരത്തോടും ശക്തിയോടുംകൂടെ അവന്‍ അശുദ്ധാത്മാക്കളോടു കല്പിക്കുന്നു; അവ പുറപ്പെട്ടു പോകുന്നു എന്നു തമ്മില്‍ പറഞ്ഞുകൊണ്ടിരുന്നു. 37 അവന്‍റെ ശ്രുതി ചുറ്റുമുള്ള നാടെങ്ങും പരന്നു. 38 അവന്‍ പള്ളിയില്‍നിന്നു ഇറങ്ങി ശിമോന്‍റെ വീട്ടില്‍ ചെന്നു. ശിമോന്‍റെ അമ്മാവിയമ്മ കഠിനജ്വരംകൊണ്ടു വലഞ്ഞിരിക്കയാല്‍ അവര്‍ അവള്‍ക്കുവേണ്ടി അവനോടു അപേക്ഷിച്ചു. 39 അവന്‍ അവളെ കുനിഞ്ഞു നോക്കി, ജ്വരത്തെ ശാസിച്ചു; അതു അവളെ വിട്ടുമാറി; അവള്‍ ഉടനെ എഴുന്നേറ്റു അവനെ ശുശ്രൂഷിച്ചു. 40 സൂര്യന്‍ അസ്തമിക്കുമ്പോള്‍ നാനാവ്യാധികള്‍ പിടിച്ച ദീനക്കാര്‍ ഉള്ളവര്‍ ഒക്കെയും അവരെ അവന്‍റെ അടുക്കല്‍ കൊണ്ടുവന്നു; അവന്‍ ഔരോരുത്തന്‍റെയും മേല്‍ കൈ വെച്ചു അവരെ സൌഖ്യമാക്കി. 41 പലരില്‍ നിന്നും ഭൂതങ്ങള്‍ ; നീ ദൈവപുത്രനായ ക്രിസ്തു എന്നു നില വിളിച്ചു പറഞ്ഞുകൊണ്ടുപുറപ്പെട്ടുപോയി; താന്‍ ക്രിസ്തു എന്നു അവ അറികകൊണ്ടു മിണ്ടുവാന്‍ അവന്‍ സമ്മതിക്കാതെ അവയെ ശാസിച്ചു. 42 നേരം വെളുത്തപ്പോള്‍ അവന്‍ പുറപ്പെട്ടു ഒരു നിര്‍ജ്ജനസ്ഥലത്തേക്കു പോയി. പുരുഷാരം അവനെ തിരഞ്ഞു അവന്‍റെ അരികത്തു വന്നു തങ്ങളെ വിട്ടു പോകാതിരിപ്പാന്‍ അവനെ തടുത്തു. 43 അവന്‍ അവരോടു: ഞാന്‍ മറ്റുള്ള പട്ടണങ്ങളിലും ദൈവരാജ്യം സുവിശേഷിക്കേണ്ടതാകുന്നു; ഇതിനായിട്ടല്ലോ എന്നെ അയച്ചിരിക്കുന്നതു എന്നു പറഞ്ഞു. 44 അങ്ങനെ അവന്‍ ഗലീലയിലെ പള്ളികളില്‍ പ്രസംഗിച്ചുപോന്നു.

Luke 5

1 അവന്‍ ഗന്നേസരെത്ത് തടാകത്തിന്‍റെ കരയില്‍ നിലക്കുമ്പോള്‍ പുരുഷാരം ദൈവവചനം കേള്‍ക്കേണ്ടതിന്നു അവനെ തിക്കിക്കൊണ്ടിരിക്കയില്‍ 2 രണ്ടു പടകു കരെക്കു അടുത്തു നിലക്കുന്നതു അവന്‍ കണ്ടു; അവയില്‍ നിന്നു മീന്‍ പിടിക്കാര്‍ ഇറങ്ങി വല കഴുകുകയായിരുന്നു. 3 ആ പടകുകളില്‍ ശിമോന്നുള്ളതായ ഒന്നില്‍ അവന്‍ കയറി കരയില്‍ നിന്നു അല്പം നീക്കേണം എന്നു അവനോടു അപേക്ഷിച്ചു; അങ്ങനെ അവന്‍ പടകില്‍ ഇരുന്നു പുരുഷാരത്തെ ഉപദേശിച്ചു. 4 സംസാരിച്ചു തീര്‍ന്നപ്പോള്‍ അവന്‍ ശിമോനോടു: ആഴത്തിലേക്കു നീക്കി മീമ്പിടിത്തത്തിന്നു വല ഇറക്കുവിന്‍ എന്നു പറഞ്ഞു. 5 അതിന്നു ശിമോന്‍ : നാഥാ, ഞങ്ങള്‍ രാത്രി മുഴുവനും അദ്ധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ല; എങ്കിലും നിന്‍റെ വാക്കിന്നു ഞാന്‍ വല ഇറക്കാം എന്നു ഉത്തരം പറഞ്ഞു. 6 അവര്‍ അങ്ങനെ ചെയ്തപ്പോള്‍ പെരുത്തു മീന്‍ കൂട്ടം അകപ്പെട്ടു വല കീറാറായി. 7 അവര്‍ മറ്റെ പടകിലുള്ള കൂട്ടാളികള്‍ വന്നു സഹായിപ്പാന്‍ അവരെ മാടിവിളിച്ചു. അവര്‍ വന്നു പടകു രണ്ടും മുങ്ങുമാറാകുവോളും നിറെച്ചു. 8 ശിമോന്‍ പത്രൊസ് അതു കണ്ടിട്ടു യേശുവിന്‍റെ കാല്‍ക്കല്‍ വീണു: കര്‍ത്താവേ, ഞാന്‍ പാപിയായ മനുഷ്യന്‍ ആകകൊണ്ടു എന്നെ വിട്ടുപോകേണമേ എന്നു പറഞഞു. 9 അവര്‍ക്കും ഉണ്ടായ മീ൯പിടിത്തത്തില്‍ അവന്നു അവനോടു കൂടെയുള്ളവര്‍ക്കും എല്ലാവര്‍ക്കും സംഭ്രമം പിടിച്ചിരുന്നു. 10 ശിമോന്‍റെ കൂട്ടാളികളായ യാക്കോബ് യോഹന്നാന്‍ എന്ന സെബെദിമക്കള്‍ക്കും അവ്വണ്ണം തന്നേ. യേശു ശിമോനോടു: ഭയപ്പെടേണ്ടാ ഇന്നു മുതല്‍ നീ മനുഷ്യരെ പിടിക്കുന്നവന്‍ ആകും എന്നു പറഞ്ഞു. 11 പിന്നെ അവര്‍ പടകുകളെ കരെക്കു അടുപ്പിച്ചിട്ടു സകലവും വിട്ടു അവനെ അനുഗമിച്ചു. 12 അവന്‍ ഒരു പട്ടണത്തില്‍ ഇരിക്കുമ്പോള്‍ കുഷ്ഠം നിറഞ്ഞോരു മനുഷ്യന്‍ യേശുവിനെ കണ്ടു കവിണ്ണു വീണു: കര്‍ത്താവേ, നിനക്കു മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധമാക്കുവാന്‍ കഴിയും എന്നു അവനോടു അപേക്ഷിച്ചു. 13 യേശു കൈ നീട്ടി അവനെ തൊട്ടു: എനിക്കു മനസ്സുണ്ടു; ശുദ്ധമാക എന്നു പറഞ്ഞു. ഉടനെ കുഷ്ഠം അവനെ വിട്ടു മാറി. 14 അവന്‍ അവനോടു: ഇതു ആരോടും പറയരുതു; എന്നാല്‍ പോയി നിന്നെത്തന്നേ പുരോഹിതന്നു കാണിച്ചു, അവര്‍ക്കും സാക്ഷ്യത്തിന്നായി മോശെ കല്പിച്ചതുപോലെ നിന്‍റെ ശുദ്ധീകരണത്തിന്നുള്ള വഴിപാടു അര്‍പ്പിക്ക എന്നു അവനോടു കല്പിച്ചു. 15 എന്നാല്‍ അവനെക്കുറിച്ചുള്ള വര്‍ത്തമാനം അധികം പരന്നു. വളരെ പുരുഷാരം വചനം കേള്‍ക്കേണ്ടതിന്നും കൂടി വന്നു. 16 അവനോ നിര്‍ജ്ജനദേശത്തു വാങ്ങിപ്പോയി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. 17 അവന്‍ ഒരു ദിവസം ഉപദേശിക്കുമ്പോള്‍ ഗലീലയിലും യെഹൂദ്യയിലുമുള്ള സകലഗ്രാമത്തില്‍നിന്നും യെരൂശലേമില്‍നിന്നും വന്ന പരീശന്മാരും ന്യായശാസ്ത്രിമാരും അവിടെ ഇരുന്നിരുന്നു. സൌഖ്യമാക്കുവാന്‍ കര്‍ത്താവിന്‍റെ ശക്തി അവനോടുകൂടെ ഉണ്ടായിരുന്നു. 18 അപ്പോള്‍ ചില ആളുകള്‍ പക്ഷവാതം പിടിച്ച ഒരു മനുഷ്യനെ കിടക്കയില്‍ എടുത്തുകൊണ്ടുവന്നു; അവനെ അകത്തുകൊണ്ടു ചെന്നു അവന്‍റെ മുമ്പില്‍ വെപ്പാന്‍ ശ്രമിച്ചു. 19 പുരുഷാരം ഹേതുവായി അവനെ അകത്തു കൊണ്ടുചെല്ലുവാന്‍ വഴി കാണാഞ്ഞിട്ടു പുരമേല്‍ കയറി ഓ‍ടു നീക്കി അവനെ കിടക്കയോടെ നടുവില്‍ യേശുവിന്‍റെ മുമ്പില്‍ ഇറക്കിവെച്ചു. 20 അവരുടെ വിശ്വാസം കണ്ടിട്ടു. അവന്‍ : മനുഷ്യാ, നിന്‍റെ പാപങ്ങള്‍ മോചിച്ചുതന്നിരിക്കുന്നു എന്നു പറഞ്ഞു. 21 ശാസ്ത്രിമാരും പരീശന്മാരും: ദൈവദൂഷണം പറയുന്ന ഇവന്‍ ആര്‍ ? ദൈവം ഒരുവന്‍ അല്ലാതെ പാപങ്ങളെ മോചിപ്പാന്‍ കഴിയുന്നവന്‍ ആര്‍ എന്നു ചിന്തിച്ചുതുടങ്ങി. 22 യേശു അവരുടെ ചിന്തകളെ അറിഞ്ഞു അവരോടു: നിങ്ങള്‍ ഹൃദയത്തില്‍ ചിന്തിക്കുന്നതു എന്തു? 23 നിന്‍റെ പാപങ്ങള്‍ മോചിച്ചുതന്നിരിക്കുന്നു എന്നു പറയുന്നതോ എഴുന്നേറ്റു നടക്ക എന്നു പറയുന്നതോ ഏതാകുന്നു എളുപ്പം എന്നു ചോദിച്ചു. 24 എങ്കിലും ഭൂമിയില്‍ പാപങ്ങളെ മോചിപ്പാന്‍ മനുഷ്യപുത്രന്നു അധികാരം ഉണ്ടു എന്നു നിങ്ങള്‍ അറിയേണ്ടതിന്നു - അവന്‍ പക്ഷവാതക്കാരനോടു: എഴുന്നേറ്റു കിടക്ക എടുത്തു വീട്ടിലേക്കു പോക എന്നു ഞാന്‍ നിന്നോടു പറയുന്നു എന്നു പറഞ്ഞു. 25 ഉടനെ അവര്‍ കാണ്‍കെ അവന്‍ എഴുന്നേറ്റു, താന്‍ കിടന്ന കിടക്ക എടുത്തു ദൈവത്തെ മഹത്വീകരിച്ചുംകൊണ്ടു വീട്ടിലേക്കു പോയി. 26 എല്ലാവരും വിസ്മയംപൂണ്ടു ദൈവത്തെ മഹത്വപ്പെടുത്തി ഭയം നിറഞ്ഞവരായി: ഇന്നു നാം അപൂര്‍വ്വ കാര്യങ്ങളെ കണ്ടു എന്നു പറഞ്ഞു. 27 അതിന്‍റെ ശേഷം അവന്‍ പുറപ്പെട്ടു, ലേവി എന്നു പേരുള്ളോരു ചുങ്കകാരന്‍ ചുങ്കസ്ഥലത്തു ഇരിക്കുന്നതു കണ്ടു; എന്നെ അനുഗമിക്ക എന്നു അവനോടു പറഞ്ഞു. 28 അവന്‍ സകലവും വിട്ടു എഴുന്നേറ്റു അവനെ അനുഗമിച്ചു. 29 ലേവി തന്‍റെ വീട്ടില്‍ അവന്നു ഒരു വലിയ വിരുന്നു ഒരുക്കി; ചുങ്കക്കാരും മറ്റും വലിയോരു പുരുഷാരം അവരോടുകൂടെ പന്തിയില്‍ ഇരുന്നു. 30 പരീശന്മാരും അവരുടെ ശാസ്ത്രിമാരും അവന്‍റെ ശിഷ്യന്മാരോടു: നിങ്ങള്‍ ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നുകുടിക്കുന്നതു എന്തു എന്നു പറഞ്ഞു പിറുപിറുത്തു. 31 യേശു അവരോടു: ദീനക്കാര്‍ക്കല്ലാതെ സൌഖ്യമുള്ളവര്‍ക്കും വൈദ്യനെക്കൊണ്ടു ആവശ്യമില്ല; 32 ഞാന്‍ നീതിമാന്മാരെ അല്ല പാപികളെ അത്രേ മാനസാന്തരത്തിന്നു വിളിപ്പാന്‍ വന്നിരിക്കുന്നതു എന്നു ഉത്തരം പറഞ്ഞു. 33 അവര്‍ അവനോടു: യോഹന്നാന്‍റെ ശിഷ്യന്മാര്‍ കൂടക്കൂടെ ഉപവസിച്ചു പ്രാര്‍ത്ഥനകഴിച്ചുവരുന്നു; പരീശന്മാരുടെ ശിഷ്യന്മാരും അങ്ങനെ തന്നേ ചെയ്യുന്നു; നിന്‍റെ ശിഷ്യന്മാരോ തിന്നുകയും കുടിക്കുകയും ചെയ്യുന്നു എന്നു പറഞ്ഞു. 34 യേശു അവരോടു: മണവാളന്‍ തോഴ്മക്കാരോടുകൂടെ ഉള്ളപ്പോള്‍ അവരെ ഉപവാസം ചെയ്യിപ്പാന്‍ കഴിയുമോ? 35 മണവാളന്‍ അവരെ വിട്ടുപിരിയേണ്ടുന്ന കാലം വരും; അന്നു, ആ കാലത്തു, അവര്‍ ഉപവസിക്കും എന്നു പറഞ്ഞു. 36 ഒരു ഉപമയും അവരോടു പറഞ്ഞു: ആരും കോടിത്തുണിക്കണ്ടം കീറിയെടുത്തു പഴയവസ്ത്രത്തോടു ചേര്‍ത്തു തുന്നുമാറില്ല. തുന്നിയാലോ പുതിയതു കീറുകയും പുതിയകണ്ടം പഴയതിനോടു ചേരാതിരിക്കയും ചെയ്യും. 37 ആരും പുതുവീഞ്ഞു പഴയതുരുത്തിയില്‍ പകരുമാറില്ല, പകര്‍ന്നാല്‍ പുതുവീഞ്ഞു തുരുത്തിയെ പൊളിച്ചു ഒഴുകിപ്പോകും; തുരുത്തിയും നശിച്ചുപോകും; 38 പുതുവീഞ്ഞു പുതിയതുരുത്തിയില്‍ അത്രേ പകര്‍ന്നുവെക്കേണ്ടതു. 39 പിന്നെ പഴയതു കുടിച്ചിട്ടു ആരും പുതിയതു ഉടനെ ആഗ്രഹിക്കുന്നില്ല; പഴയതു ഏറെ നല്ലതു എന്നു പറയും.

Luke 6

1 ഒരു ശബ്ബത്തില്‍ അവന്‍ വിളഭൂമിയില്‍ കൂടി കടന്നുപോകുമ്പോള്‍ അവന്‍റെ ശിഷ്യന്മാര്‍ കതിര്‍ പറിച്ചു കൈകൊണ്ടു തിരുമ്മിതിന്നു. 2 പരീശന്മാരില്‍ ചിലര്‍ ശബ്ബത്തില്‍ വിഹിതമല്ലാത്തതു നിങ്ങള്‍ചെയ്യുന്നതു എന്തു എന്നു പറഞ്ഞു. 3 യേശു അവരോടു: ദാവീദ് തനിക്കും കൂടെയുള്ളവര്‍ക്കും വിശന്നപ്പോള്‍ ചെയ്തതു എന്തു? അവന്‍ ദൈവാലയത്തില്‍ ചെന്നു 4 പുരോഹിതന്മാര്‍ മാത്രമല്ലാതെ ആരും തിന്നരുതാത്ത കാഴ്ചയപ്പം വാങ്ങി തിന്നുകയും കൂടെയുള്ളവര്‍ക്കും കൊടുക്കയും ചെയ്തു എന്നുള്ളതു നിങ്ങള്‍ വായിച്ചിട്ടില്ലയോ എന്നു ഉത്തരം പറഞ്ഞു. 5 മനുഷ്യപുത്രന്‍ ശബ്ബത്തിന്നും കര്‍ത്താവു ആകുന്നു എന്നും അവരോടു പറഞ്ഞു. 6 മറ്റൊരു ശബ്ബത്തില്‍ അവന്‍ പള്ളിയില്‍ ചെന്നു ഉപദേശിക്കുമ്പോള്‍ വലങ്കൈ വറണ്ടുള്ളോരു മനുഷ്യന്‍ അവിടെ ഉണ്ടായിരുന്നു. 7 ശാസ്ത്രിമാരും പരീശന്മാരും അവനെ കുറ്റം ചുമത്തുവാന്‍ സംഗതി കിട്ടേണ്ടതിന്നു അവന്‍ ശബ്ബത്തില്‍ സൌഖ്യമാക്കുമോ എന്നു നോക്കിക്കൊണ്ടിരുന്നു. 8 അവരുടെ വിചാരം അറിഞ്ഞിട്ടു അവന്‍ വരണ്ട കൈയുള്ള മനുഷ്യനോടു: എഴുന്നേറ്റു നടുവില്‍ നില്‍ക്ക എന്നു പറഞ്ഞു; 9 അവന്‍ എഴുന്നേറ്റു നിന്നു. യേശു അവരോടു: ഞാന്‍ നിങ്ങളോടു ഒന്നു ചോദിക്കട്ടെ: ശബ്ബത്തില്‍ നന്മ ചെയ്കയോ തിന്മ ചെയ്കയോ ജീവനെ രക്ഷിക്കയോ നശിപ്പിക്കയോ ഏതു വിഹിതം എന്നു പറഞ്ഞു. 10 അവരെ എല്ലാം ചുറ്റും നോക്കീട്ടു ആ മനുഷ്യനോടു: കൈ നീട്ടുക എന്നു പറഞ്ഞു. അവന്‍ അങ്ങനെ ചെയ്തു, അവന്‍റെ കൈക്കു സൌഖ്യം വന്നു. 11 അവരോ ഭ്രാന്തു നിറഞ്ഞവരായി യേശുവിനെ എന്തു ചെയ്യേണ്ടു എന്നു തമ്മില്‍ ആലോചന കഴിച്ചു. 12 ആ കാലത്തു അവന്‍ പ്രാര്‍ത്ഥിക്കേണ്ടതിന്നു ഒരു മലയില്‍ ചെന്നു ദൈവത്തോടുള്ള പ്രാര്‍ത്ഥനയില്‍ രാത്രി കഴിച്ചു. 13 നേരം വെളുത്തപ്പോള്‍ അവന്‍ ശിഷ്യന്മാരെ അടുക്കെ വിളിച്ചു, അവരില്‍ പന്ത്രണ്ടുപേരെ തിരഞ്ഞെടുത്തു, അവര്‍ക്കും അപ്പൊസ്തലന്മാര്‍ എന്നും പേര്‍ വിളിച്ചു. 14 അവര്‍ ആരെന്നാല്‍ : പത്രൊസ് എന്നു അവന്‍ പേര്‍വിളിച്ച ശിമോന്‍ , അവന്‍റെ സഹോദരനായ അന്ത്രെയാസ്, യാക്കോബ്, യോഹന്നാന്‍ , ഫിലിപ്പൊസ്, ബര്‍ത്തൊലൊമായി, 15 മത്തായി, തോമാസ്, അല്ഫായിയുടെ മകനായ യാക്കോബ്, എരിവുകാരനായ ശിമോന്‍ , 16 യാക്കോബിന്‍റെ സഹോദരനായ യൂദാ, ദ്രോഹിയായ്തീര്‍ന്ന ഈസ്കായ്യോര്‍ത്ത് യൂദാ എന്നിവര്‍ തന്നേ. 17 അവന്‍ അവരോടു കൂടെ ഇറങ്ങി സമഭൂമിയില്‍ നിന്നു; അവന്‍റെ ശിഷ്യന്മാരുടെ കൂട്ടവും യെഹൂദ്യയില്‍ എല്ലാടത്തുനിന്നും യെരൂശലേമില്‍ നിന്നും സോര്‍ സീദോന്‍ എന്ന സമുദ്രതീരങ്ങളില്‍ നിന്നും അവന്‍റെ വചനം കേള്‍പ്പാനും രോഗശാന്തി കിട്ടുവാനും വന്ന ബഹു പുരുഷാരവും ഉണ്ടായിരുന്നു. 18 അശുദ്ധാത്മാക്കള്‍ ബാധിച്ചവരും സൌഖ്യം പ്രാപിച്ചു. 19 ശക്തി അവനില്‍ നിന്നു പുറപ്പെട്ടു എല്ലാവരെയും സൌഖ്യമാക്കുകകൊണ്ടു പുരുഷാരം ഒക്കെയും അവനെ തൊടുവാന്‍ ശ്രമിച്ചു. 20 അനന്തരം അവന്‍ ശിഷ്യന്മാരെ നോക്കി പറഞ്ഞതു: ദരിദ്രന്മാരായ നിങ്ങള്‍ ഭാഗ്യവാന്മാര്‍ : ദൈവരാജ്യം നിങ്ങള്‍ക്കുള്ളതു. 21 ഇപ്പോള്‍ വിശക്കുന്നവരായ നിങ്ങള്‍ ഭാഗ്യവാന്മാര്‍ : നിങ്ങള്‍ക്കു തൃപ്തിവരും; ഇപ്പോള്‍കരയുന്നവരായ നിങ്ങള്‍ ഭാഗ്യവാന്മാര്‍ : നിങ്ങള്‍ ചിരിക്കും. 22 മനുഷ്യപുത്രന്‍ നിമിത്തം മനുഷ്യര്‍ നിങ്ങളെ ദ്വേഷിച്ചു ഭ്രഷ്ടരാക്കി നിന്ദിച്ചു നിങ്ങളുടെ പേര്‍ വിടക്കു എന്നു തള്ളുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍. 23 ആ നാളില്‍ സന്തോഷിച്ചു തുള്ളുവിന്‍ ; നിങ്ങളുടെ പ്രതിഫലം സ്വര്‍ഗ്ഗത്തില്‍ വലിയതു; അവരുടെ പിതാക്കന്മാര്‍ പ്രവാചകന്മാരോടു അങ്ങനെ തന്നേ ചെയ്തുവല്ലോ. 24 എന്നാല്‍ സമ്പന്നരായ നിങ്ങള്‍ക്കു അയ്യോ കഷ്ടം; നിങ്ങളുടെ ആശ്വാസം നിങ്ങള്‍ക്കു ലഭിച്ചുപോയല്ലോ. 25 ഇപ്പോള്‍ തൃപ്തന്മാരായ നിങ്ങള്‍ക്കു അയ്യോ കഷ്ടം; നിങ്ങള്‍ക്കു വിശക്കും. ഇപ്പോള്‍ ചിരിക്കുന്നവരായ നിങ്ങള്‍ക്കു അയ്യോ കഷ്ടം; നിങ്ങള്‍ ദുഃഖിച്ചു കരയും. 26 സകല മനുഷ്യരും നിങ്ങളെ പുകഴത്തിപ്പറയുമ്പോള്‍ നിങ്ങള്‍ക്കു അയ്യോ കഷ്ടം; അവരുടെ പിതാക്കന്മാര്‍ കള്ള പ്രവാചകന്മാരെ അങ്ങനെ ചെയ്തുവല്ലോ. 27 എന്നാല്‍ കേള്‍ക്കുന്നവരായ നിങ്ങളോടു ഞാന്‍ പറയുന്നതു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിന്‍ ; നിങ്ങളെ പകെക്കുന്നവര്‍ക്കും ഗുണം ചെയ്‍വിന്‍ . 28 നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിപ്പിന്‍ ; നിങ്ങളെ ദുഷിക്കുന്നവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിപ്പിന്‍ . 29 നിന്നെ ഒരു ചെകിട്ടത്തു അടിക്കുന്നവന്നു മറ്റേതും കാണിച്ചുകൊടുക്ക; നിന്‍റെ പുതപ്പു എടുത്തുകളയുന്നവന്നു വസ്ത്രവും തടുക്കരുതു. 30 നിന്നോടു ചോദിക്കുന്ന ഏവന്നും കൊടുക്ക; നിനക്കുള്ളതു എടുത്തുകളയുന്നവനോടു മടക്കി ചോദിക്കരുതു. 31 മനുഷ്യര്‍ നിങ്ങള്‍ക്കു ചെയ്യേണം എന്നു നിങ്ങള്‍ ഇച്ഛിക്കുന്നതുപോലെ തന്നേ അവര്‍ക്കും ചെയ്‍വിന്‍ . 32 നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാല്‍ നിങ്ങള്‍ക്കു എന്തു ഉപചാരം കിട്ടും? പാപികളും തങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നവല്ലോ. 33 നിങ്ങള്‍ക്കു നന്മചെയ്യുന്നവര്‍ക്കും നന്മ ചെയ്താല്‍ നിങ്ങള്‍ക്കു എന്തു ഉപചാരം കിട്ടും? പാപികളും അങ്ങനെ തന്നേ ചെയ്യുന്നുവല്ലോ. 34 മടക്കി വാങ്ങിക്കൊള്ളാം എന്നു നിങ്ങള്‍ ആശിക്കുന്നവര്‍ക്കും കടം കൊടുത്താല്‍ നിങ്ങള്‍ക്കു എന്തു കിട്ടും? പാപികളും കുറയാതെ മടക്കിവാങ്ങേണ്ടതിന്നു പാപികള്‍ക്കു കടം കൊടുക്കുന്നുവല്ലോ. 35 നിങ്ങളോ ശത്രുക്കളെ സ്നേഹിപ്പിന്‍ ; അവര്‍ക്കും നന്മ ചെയ്‍വിന്‍ ; ഒന്നും പകരം ഇച്ഛിക്കാതെ കടം കൊടുപ്പിന്‍ ; എന്നാല്‍ നിങ്ങളുടെ പ്രതിഫലം വളരെ ആകും; നിങ്ങള്‍ അത്യുന്നതന്‍റെ മക്കള്‍ ആകും; അവന്‍ നന്ദികെട്ടവരോടും ദുഷ്ടന്മാരോടും ദയാലുവല്ലോ. 36 അങ്ങനെ നിങ്ങളുടെ പിതാവു മനസ്സലിവുള്ളവന്‍ ആകുന്നതുപോലെ നിങ്ങളും മനസ്സലിവുള്ളവര്‍ ആകുവിന്‍ . 37 വിധിക്കരുതു; എന്നാല്‍ നിങ്ങളെയും വിധിക്കയില്ല; ശിക്ഷെക്കു വിധിക്കരുതു; എന്നാല്‍ നിങ്ങള്‍ക്കും ശിക്ഷാവിധി ഉണ്ടാകയില്ല; വിടുവിന്‍ ; എന്നാല്‍ നിങ്ങളെയും വിടുവിക്കും. 38 കൊടുപ്പിന്‍ ; എന്നാല്‍ നിങ്ങള്‍ക്കു കിട്ടും; അമര്‍ത്തി കുലുക്കി കവിയുന്നൊരു നല്ല അളവു നിങ്ങളുടെ മടിയില്‍ തരും; നിങ്ങള്‍ അളക്കുന്ന അളവിനാല്‍ നിങ്ങള്‍ക്കും അളന്നു കിട്ടും. 39 അവന്‍ ഒരുപമയും അവരോടു പറഞ്ഞു: കുരുടന്നു കരുടനെ വഴികാട്ടുവാന്‍ കഴിയുമോ? ഇരുവരും കുഴിയില്‍ വീഴുകയില്ലയോ? ശിഷ്യന്‍ ഗുരുവിന്നു മീതെയല്ല, 40 അഭ്യാസം തികഞ്ഞവന്‍ എല്ലാം ഗുരുവിനെപ്പോലെ ആകും. 41 എന്നാല്‍ നീ സഹോദരന്‍റെ കണ്ണിലെ കരടു നോക്കുകയും സ്വന്തകണ്ണിലെ കോല്‍ വിചാരിക്കാതിരിക്കയും ചെയ്യുന്നതു എന്തു? 42 അല്ല, സ്വന്തകണ്ണിലെ കോല്‍ നോക്കാതെ: സഹോദരാ, നില്ലു; നിന്‍റെ കണ്ണിലെ കരടു എടുത്തുകളയട്ടെ എന്നു സഹോദരനോടു പറവാന്‍ നിനക്കു എങ്ങനെ കഴിയും? കപടഭക്തിക്കാരാ, മുമ്പെ സ്വന്തകണ്ണിലെ കോല്‍ എടുത്തുകളക; എന്നാല്‍ സഹോദരന്‍റെ കണ്ണിലെ കരടു എടുത്തുകളവാന്‍ വെടിപ്പായി കണുമല്ലോ. 43 ആകാത്തഫലം കായക്കുന്ന നല്ല വൃക്ഷമില്ല; നല്ലഫലം കായക്കുന്ന ആകാത്ത വൃക്ഷവുമില്ല. 44 ഏതു വൃക്ഷത്തെയും ഫലംകൊണ്ടു അറിയാം. മുള്ളില്‍നിന്നു അത്തിപ്പഴം ശേഖരിക്കുകയും ഞെരിഞ്ഞിലിലില്‍ നിന്നു മുന്തിരിങ്ങാ പറിക്കയും ചെയ്യുമാറില്ലല്ലോ. 45 നല്ലമനുഷ്യന്‍ തന്‍റെ ഹൃദയത്തിലെ നല്ല നിക്ഷേപത്തില്‍ നിന്നു നല്ലതു പുറപ്പെടുവിക്കുന്നു; ദുഷ്ടന്‍ ദോഷമായതില്‍ നിന്നു ദോഷം പുറപ്പെടുവിക്കുന്നു. ഹൃദയത്തില്‍ നിറഞ്ഞു കവിയുന്നതല്ലോ വായി പ്രസ്താവിക്കുന്നതു. 46 നിങ്ങള്‍ എന്നെ കര്‍ത്താവേ, കര്‍ത്താവേ എന്നു വിളിക്കയും ഞാന്‍ പറയുന്നതു ചെയ്യാതിരിക്കയും ചെയ്യുന്നതു എന്തു? 47 എന്‍റെ അടുക്കല്‍ വന്നു എന്‍റെ വചനം കേട്ടു ചെയ്യുന്നവന്‍ എല്ലാം ഇന്നവനോടു തുല്യന്‍ എന്നു ഞാന്‍ കാണിച്ചു തരാം. 48 ആഴെക്കുഴിച്ചു പാറമേല്‍ അടിസ്ഥാനം ഇട്ടു വീടു പണിയുന്ന മനുഷ്യനോടു അവന്‍ തുല്യന്‍ . വെള്ളപ്പൊക്കം ഉണ്ടായിട്ടു ഒഴുക്കു വീട്ടിനോടു അടിച്ചു; എന്നാല്‍ അതു നല്ലവണ്ണം പണിതിരിക്കകൊണ്ടു അതു ഇളകിപ്പോയില്ല. 49 കേട്ടിട്ടു ചെയ്യാത്തവനോ അടിസ്ഥാനം കൂടാതെ മണ്ണിന്മേല്‍ വീടു പണിത മനുഷ്യനോടു തുല്യന്‍ . ഒഴുക്കു അടിച്ച ഉടനെ അതു വീണു; ആ വീട്ടിന്‍റെ വീഴ്ച വലിയതുമായിരുന്നു.

Luke 7

1 ജനം കേള്‍ക്കെ തന്‍റെ വചനം ഒക്കെയും പറഞ്ഞുതീര്‍ന്ന ശേഷം അവന്‍ കഫര്‍ന്നഹൂമില്‍ ചെന്നു. 2 അവിടെ ഒരു ശതാധിപന്നു പ്രിയനായ ദാസന്‍ ദീനം പിടിച്ചു മരിപ്പാറായിരുന്നു. 3 അവന്‍ യേശുവിന്‍റെ വസ്തുത കേട്ടിട്ടു, അവന്‍ വന്നു തന്‍റെ ദാസനെ രക്ഷിക്കേണ്ടിതിന്നു അവനോടു അപേക്ഷിപ്പാന്‍ യെഹൂദന്മാരുടെ മൂപ്പന്മാരെ അവന്‍റെ അടുക്കല്‍ അയച്ചു. 4 അവന്‍ യേശുവിന്‍റെ അടുക്കല്‍ വന്നു അവനോടു താല്പര്യമായി അപേക്ഷിച്ചു: നീ അതു ചെയ്തുകൊടുപ്പാന്‍ അവന്‍ യോഗ്യന്‍ ; 5 അവന്‍ നമ്മുടെ ജനത്തെ സ്നേഹിക്കുന്നു; ഞങ്ങള്‍ക്കു ഒരു പള്ളിയും തീര്‍പ്പിച്ചുതന്നിരിക്കുന്നു എന്നു പറഞ്ഞു. 6 യേശു അവരോടുകൂടെ പോയി, വീട്ടിനോടു അടുപ്പാറായപ്പോള്‍ ശതാധിപന്‍ സ്നേഹിതന്മാരെ അവന്‍റെ അടുക്കല്‍ അയച്ചു: കര്‍ത്താവേ, പ്രയാസപ്പെടേണ്ടാ; നി എന്‍റെ പുരെക്കകത്തു വരുവാന്‍ ഞാന്‍ പോരാത്തവന്‍ . 7 അതുകൊണ്ടു നിന്‍റെ അടുക്കല്‍ വരുവാന്‍ ഞാന്‍ യോഗ്യന്‍ എന്നു എനിക്കു തോന്നിട്ടില്ല. ഒരു വാക്കു കല്പിച്ചാല്‍ എന്‍റെ ബാല്യക്കാരന്നു സൌഖ്യംവരും. 8 ഞാനും അധികാരത്തിന്നു കീഴ്പെട്ട മനുഷ്യന്‍ ; എന്‍റെ കീഴില്‍ പടയാളികള്‍ ഉണ്ടു; ഒരുവനോടു പോക എന്നു പറഞ്ഞാല്‍ അവന്‍ പോകുന്നു; മറ്റൊരുവനോടു വരിക എന്നു പറഞ്ഞാല്‍ അവന്‍ വരുന്നു; എന്‍റെ ദാസനോടു: ഇതു ചെയ്ക എന്നു പറഞ്ഞാല്‍ അവന്‍ ചെയ്യുന്നു എന്നു പറയിച്ചു. 9 യേശു അതു കേട്ടിട്ടു അവങ്കല്‍ ആശ്ചര്യപ്പെട്ടു തിരിഞ്ഞുനോക്കി, അനുഗമിക്കുന്നക്കുട്ടത്തോടു: യിസ്രായേലില്‍കൂടെ ഇങ്ങനെയുള്ള വിശ്വാസം ഞാന്‍ കണ്ടിട്ടില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു; 10 ശതാധിപന്‍ പറഞ്ഞയച്ചിരുന്നവര്‍ വീട്ടില്‍ മടങ്ങി വന്നപ്പോള്‍ ദാസനെ സൌഖ്യത്തോടെ കണ്ടു. 11 പിറ്റെന്നാള്‍ അവന്‍ നയിന്‍ എന്ന പട്ടണത്തിലേക്കു പോകുമ്പോള്‍ അവന്‍റെ ശിഷ്യന്മാരും വളരെ പുരുഷാരവും കൂടെ പോയി. 12 അവന്‍ പട്ടണത്തിന്‍റെ വാതിലോടു അടുത്തപ്പോള്‍ മരിച്ചുപോയ ഒരുത്തനെ പുറത്തുകൊണ്ടുവരുന്നു; അവന്‍ അമ്മെക്കു ഏകജാതനായ മകന്‍ ; അവളോ വിധവ ആയിരുന്നു. പട്ടണത്തിലെ ഒരു വലിയ പുരുഷാരവും അവളോടുകൂടെ ഉണ്ടായിരുന്നു. 13 അവളെ കണ്ടിട്ടു കര്‍ത്താവു മനസ്സലിഞ്ഞു അവളോടു: കരയേണ്ടാ എന്നു പറഞ്ഞു; അവന്‍ അടുത്തു ചെന്നു മഞ്ചം തൊട്ടു ചുമക്കുന്നവര്‍ നിന്നു. 14 ബാല്യക്കാരാ എഴുന്നേല്‍ക്ക എന്നു ഞാന്‍ നിന്നോടു പറയുന്നു എന്നു അവന്‍ പറഞ്ഞു. 15 മരിച്ചവന്‍ എഴുന്നേറ്റു ഇരുന്നു സംസാരിപ്പാന്‍ തുടങ്ങി; അവന്‍ അവനെ അമ്മെക്കു ഏല്പിച്ചുകൊടുത്തു. 16 എല്ലാവര്‍ക്കും ഭയംപിടിച്ചു: ഒരു വലിയ പ്രവാചകന്‍ നമ്മുടെ ഇടയില്‍ എഴുന്നേറ്റിരിക്കുന്നു; ദൈവം തന്‍റെ ജനത്തെ സന്ദര്‍ശിച്ചിരിക്കുന്നു എന്നു പറഞ്ഞു ദൈവത്തെ മഹത്വീകരിച്ചു. 17 അവനെക്കുറിച്ചുള്ള ഈ ശ്രുതി യെഹൂദ്യയില്‍ ഒക്കെയും ചുറ്റുമുള്ള നാടെങ്ങും പരന്നു. 18 ഇതു ഒക്കെയും യോഹന്നാന്‍റെ ശിഷ്യന്മാര്‍ അവനോടു അറിയിച്ചു. 19 എന്നാറെ യോഹന്നാന്‍ തന്‍റെ ശിഷ്യന്മാരില്‍ രണ്ടുപേരെ വിളിച്ചു, കര്‍ത്താവിന്‍റെ അടുക്കല്‍ അയച്ചു: വരുവാനുള്ളവന്‍ നീയോ? അല്ല, ഞങ്ങള്‍ മറ്റൊരുത്തനെ കാത്തിരിക്കേണമോ എന്നു പറയിച്ചു. 20 ആ പുരുഷന്മാര്‍ അവന്‍റെ അടുക്കല്‍ വന്നു: വരുവാനുള്ളവന്‍ നീയോ? അല്ല, ഞങ്ങള്‍ മറ്റൊരുത്തനെ കാത്തിരിക്കേണമോ എന്നു ചോദിപ്പാന്‍ യോഹന്നാന്‍ സ്നാപകന്‍ ഞങ്ങളെ നിന്‍റെ അടുക്കല്‍ അയച്ചിരിക്കുന്നു എന്നു പറഞ്ഞു. 21 ആ നാഴികയില്‍ അവന്‍ വ്യാധികളും ദണ്ഡങ്ങളും ദുരാത്മാക്കളും പിടിച്ച പലരെയും സൌഖ്യമാക്കുകയും പല കുരുടന്മാര്‍ക്കും കാഴ്ച നലകുകയും ചെയ്തിട്ടു അവരോടു: 22 കുരുടര്‍ കാണുന്നു; മുടന്തര്‍ നടക്കുന്നു; കുഷ്ഠരോഗികള്‍ ശുദ്ധരായിത്തീരുന്നു; ചെകിടര്‍ കേള്‍ക്കുന്നു; മരിച്ചവര്‍ ഉയിര്‍ത്തെഴുന്നേലക്കുന്നു; ദിരദ്രന്മാരോടു സുവിശേഷം അറിയിക്കുന്നു എന്നിങ്ങനെ നിങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നതു യോഹന്നാനെ ചെന്നു അറിയിപ്പിന്‍ . 23 എന്നാല്‍ എങ്കല്‍ ഇടറിപ്പോകാത്തവന്‍ ഭാഗ്യവാന്‍ എന്നു ഉത്തരം പറഞ്ഞു. 24 യോഹന്നാന്‍റെ ദൂതന്മാര്‍ പോയശേഷം അവന്‍ പുരുഷാരത്തോടു യോഹന്നാനെക്കുറിച്ചു പറഞ്ഞു തുടങ്ങിയതു: നിങ്ങള്‍ എന്തു കാണ്മാന്‍ മരുഭൂമിയിലേക്കു പോയി? കാറ്റിനാല്‍ ഉലയുന്ന ഓ‍ടയോ? 25 അല്ല, എന്തു കാണ്മാന്‍ പോയി? മാര്‍ദ്ദവവസ്ത്രം ധരിച്ച മനുഷ്യനെയോ? മോടിയുള്ള വസ്ത്രം ധരിച്ചു സുഖഭോഗികളായി നടക്കുന്നവര്‍ രാജധാനികളില്‍ അത്രേ. 26 അല്ല, എന്തു കാണ്മാന്‍ പോയി? ഒരു പ്രവാചകനെയൊ? അതേ, പ്രവാചകനിലും മികച്ചവനെ തന്നേ എന്നു ഞാന്‍ നിങ്ങളോടു പറയുന്നു: 27 “ഞാന്‍ എന്‍റെ ദൂതനെ നിനക്കു മുമ്പായി അയയക്കുന്നു; അവന്‍ നിന്‍റെ മുമ്പില്‍ നിനക്കു വഴി ഒരുക്കും” എന്നു എഴുതിയിരിക്കുന്നതു അവനെക്കുറിച്ചാകുന്നു. 28 സ്ത്രീകളില്‍ നിന്നു ജനിച്ചവരില്‍ യോഹന്നാനെക്കാള്‍ വലിയവന്‍ ആരുമില്ല; ദൈവരാജ്യത്തില്‍ ഏറ്റവും ചെറിയവനോ അവനിലും വലിയവന്‍ എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.-- 29 എന്നാല്‍ ജനം ഒക്കെയും ചുങ്കക്കാരും കേട്ടിട്ടു യോഹന്നാന്‍റെ സ്നാനം ഏറ്റതിനാല്‍ ദൈവത്തെ നീതീകരിച്ചു. 30 എങ്കിലും പരീശന്മാരും ന്യായശാസ്ത്രിമാരും അവനാല്‍ സ്നാനം ഏല്‍ക്കാതെ ദൈവത്തിന്‍റെ ആലോചന തങ്ങള്‍ക്കു വൃഥാവാക്കിക്കളഞ്ഞു. _ 31 ഈ തലമുറയിലെ മനുഷ്യരെ ഏതിനോടു ഉപമിക്കേണ്ടു? അവര്‍ ഏതിനോടു തുല്യം? 32 ഞങ്ങള്‍ നിങ്ങള്‍ക്കായി കുഴലൂതി, നിങ്ങള്‍ നൃത്തം ചെയ്തില്ല; ഞങ്ങള്‍ നിങ്ങള്‍ക്കായി വിലാപം പാടി, നിങ്ങള്‍ കരഞ്ഞില്ല എന്നു ചന്തസ്ഥലത്തു ഇരുന്നു അന്യോന്യം വിളിച്ചു പറയുന്ന കുട്ടികളോടു അവര്‍ തുല്യര്‍ : 33 യോഹന്നാന്‍ സ്നാപകന്‍ അപ്പം തിന്നാതെയും വീഞ്ഞു കുടിക്കാതെയും വന്നിരിക്കുന്നു; അവന്നു ഭൂതം ഉണ്ടു എന്നു നിങ്ങള്‍ പറയുന്നു. 34 മനുഷ്യപുത്രന്‍ തിന്നും കുടിച്ചുംകൊണ്ടു വന്നിരിക്കുന്നു; തിന്നിയും കുടിയനും ആയ മനുഷ്യന്‍ ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതന്‍ എന്നു നിങ്ങള്‍ പറയുന്നു. 35 ജ്ഞാനമോ തന്‍റെ എല്ലാ മക്കളാലും നീതീകരിക്കപ്പെട്ടിരിക്കുന്നു. 36 പരീശന്മാരില്‍ ഒരുത്തന്‍ തന്നോടുകൂടെ ഭക്ഷണം കഴിപ്പാന്‍ അവനെ ക്ഷണിച്ചു; അവന്‍ പരീശന്‍റെ വീട്ടില്‍ ചെന്നു ഭക്ഷണത്തിന്നിരുന്നു. 37 ആ പട്ടണത്തില്‍ പാപിയായ ഒരു സ്ത്രീ, അവന്‍ പരീശന്‍റെ വീട്ടില്‍ ഭക്ഷണത്തിന്നിരിക്കുന്നതു അറിഞ്ഞു ഒരു വെണ്‍കല്‍ഭരണി പരിമളതൈലം കൊണ്ടുവന്നു, 38 പുറകില്‍ അവന്‍റെ കാല്‍ക്കല്‍ കരഞ്ഞുകൊണ്ടു നിന്നു കണ്ണിനീര്‍കൊണ്ടു അവന്‍റെ കാല്‍ നനെച്ചുതുടങ്ങി; തലമുടികൊണ്ടു തുടെച്ചു കാല്‍ ചുംബിച്ചു തൈലം പൂശി. 39 അവനെ ക്ഷണിച്ച പരീശന്‍ അതു കണ്ടിട്ടു: ഇവന്‍ പ്രവാചകന്‍ ആയിരുന്നു എങ്കില്‍ , തന്നെ തൊടുന്ന സ്ത്രീ ആരെന്നും എങ്ങനെയുള്ളവള്‍ എന്നും അറിയുമായിരുന്നു; അവള്‍ പാപിയല്ലോ എന്നു ഉള്ളില്‍ പറഞ്ഞു 40 ശിമോനേ, നിന്നോടു ഒന്നു പറവാനുണ്ടു എന്നു യേശു പറഞ്ഞതിന്നു: ഗുരോ, പറഞ്ഞാലും എന്നു അവന്‍ പറഞ്ഞു. 41 കടം കൊടുക്കുന്ന ഒരുത്തന്നു രണ്ടു കടക്കാര്‍ ഉണ്ടായിരുന്നു; ഒരുത്തന്‍ അഞ്ഞൂറു വെള്ളിക്കാശും മറ്റവന്‍ അമ്പതു വെള്ളിക്കാശും കൊടുപ്പാനുണ്ടായിരുന്നു. 42 വീട്ടുവാന്‍ അവര്‍ക്കും വക ഇല്ലായ്കയാല്‍ അവന്‍ ഇരുവര്‍ക്കും ഇളെച്ചുകൊടുത്തു; എന്നാല്‍ അവരില്‍ ആര്‍ അവനെ അധികം സ്നേഹിക്കും? 43 അധികം ഇളെചചുകിട്ടിയവന്‍ എന്നു ഞാന്‍ ഊഹിക്കുന്നു എന്നു ശിമോന്‍ പറഞ്ഞു. അവന്‍ അവനോടു: നീ വിധിച്ചതു ശരി എന്നു പറഞ്ഞു. 44 സ്ത്രിയുടെ നേരെ തിരിഞ്ഞു ശിമോനോടു പറഞ്ഞതു: ഈ സ്ത്രീയെ കാണുന്നുവോ? ഞാന്‍ നിന്‍റെ വീട്ടില്‍ വന്നു, നീ എന്‍റെ കാലിന്നു വെള്ളം തന്നില്ല; ഇവളോ കണ്ണുനീര്‍കൊണ്ടു എന്‍റെ കാല്‍ നനെച്ചു തലമുടികൊണ്ടു തുടെച്ചു. 45 നീ എനിക്കു ചുംബനം തന്നില്ല; ഇവളോ ഞാന്‍ അകത്തു വന്നതു മുതല്‍ ഇടവിടാതെ എന്‍റെ കാല്‍ ചുംബിച്ചു. 46 നീ എന്‍റെ തലയില്‍ തൈലം പൂശിയില്ല; ഇവളോ പരിമള തൈലംകൊണ്ടു എന്‍റെ കാല്‍ പൂശി. 47 ആകയാല്‍ ഇവളുടെ അനേകമായ പാപങ്ങള്‍ മോചിച്ചിരിക്കുന്നു എന്നു ഞാന്‍ നിന്നോടു പറയുന്നു; അവള്‍ വളരെ സ്നേഹിച്ചുവല്ലോ; അല്പം മോചിച്ചുകിട്ടിയവന്‍ അല്പം സ്നേഹിക്കുന്നു. 48 പിന്നെ അവന്‍ അവളോടു: നിന്‍റെ പാപങ്ങള്‍ മോചിച്ചു തിന്നിരിക്കുന്നു എന്നു പറഞ്ഞു. 49 അവനോടു കൂടെ പന്തിയില്‍ ഇരുന്നവര്‍ : പാപമോചനവും കൊടുക്കുന്ന ഇവന്‍ ആര്‍ എന്നു തമ്മില്‍ പറഞ്ഞുതുടങ്ങി. 50 അവനോ സ്ത്രീയോടു: നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോക എന്നു പറഞ്ഞു.

Luke 8

1 അനന്തരം അവന്‍ ദൈവരാജ്യം പ്രസംഗിച്ചും സുവിശേഷിച്ചുംകൊണ്ടു പട്ടണംതോറും സഞ്ചരിച്ചു. 2 അവനോടുകൂടെ പന്തിരുവരും അവന്‍ ദുരാത്മാക്കളെയും വ്യാധികളെയും നീക്കി സൌഖ്യം വരുത്തിയ ചില സ്ത്രീകളും ഏഴു ഭൂതങ്ങള്‍ വിട്ടുപോയ മഗ്ദലക്കാരത്തി മറിയയും 3 ഹെരോദാവിന്‍റെ കാര്യവിചാരകനായ കൂസയുടെ ഭാര്യ യോഹന്നയും ശൂശന്നയും തങ്ങളുടെ വസ്തുവകകൊണ്ടു അവര്‍ക്കും ശുശ്രൂഷ ചെയ്തു പോന്ന മറ്റു പല സ്ത്രികളും ഉണ്ടായിരുന്നു. 4 പിന്നെ വലിയോരു പുരുഷാരവും ഓ‍രേ പട്ടണത്തില്‍നിന്നു അവന്‍റെ അടുക്കല്‍ വന്നവരും ഒരുമിച്ചു കൂടിയപ്പോള്‍ അവന്‍ ഉപമയായി പറഞ്ഞതു: വിതെക്കുന്നവന്‍ വിത്തു വിതെപ്പാന്‍ പുറപ്പെട്ടു. 5 വിതെക്കുമ്പോള്‍ ചിലതു വഴിയരികെ വീണിട്ടു ചവിട്ടിപ്പോകയും ആകാശത്തിലെ പറവജാതി അതിനെ തിന്നുകളകയും ചെയ്തു. 6 മറ്റു ചിലതു പാറമേല്‍ വീണു മുളെച്ചു നനവില്ലായ്കയാല്‍ ഉണങ്ങിപ്പോയി. 7 മറ്റു ചിലതു മുള്ളിന്നിടയില്‍ വീണു; മുള്ളുംകൂടെ മുളെച്ചു അതിനെ ഞെരുക്കിക്കളഞ്ഞു. 8 മറ്റു ചിലതു നല്ല നിലത്തു വീണു മുളെച്ചു നൂറുമേനി ഫലം കൊടുത്തു. ഇതു പറഞ്ഞിട്ടു: കേള്‍പ്പാന്‍ ചെവി ഉള്ളവന്‍ കേള്‍ക്കട്ടെ എന്നു വിളിച്ചു പറഞ്ഞു. 9 അവന്‍റെ ശിഷ്യന്മാര്‍ അവനോടു ഈ ഉപമ എന്തു എന്നു ചോദിച്ചതിന്നു അവന്‍ പറഞ്ഞതു: 10 ദൈവരാജ്യത്തിന്‍റെ മര്‍മ്മങ്ങളെ അറിവാന്‍ നിങ്ങള്‍ക്കു വരം ലഭിച്ചിരിക്കുന്നു; ശേഷമുള്ളവര്‍ക്കോ കണ്ടിട്ടും കാണാതിരിപ്പാനും, കേട്ടിട്ടും ഗ്രഹിക്കാതിരിപ്പാനും ഉപമകളിലത്രേ. 11 ഉപമയുടെ പൊരുളോ: വിത്തു ദൈവവചനം; 12 വഴിയരികെയുള്ളവര്‍ കേള്‍ക്കുന്നവര്‍ എങ്കിലും അവര്‍ വിശ്വസിച്ചു രക്ഷിക്കപ്പെടാതിരിപ്പാന്‍ പിശാചു വന്നു അവരുടെ ഹൃദയത്തില്‍ നിന്നു വചനം എടുത്തുകളയുന്നു. 13 പാറമേലുള്ളവരോ കേള്‍ക്കുമ്പോള്‍ വചനം സന്തോഷത്തോടെ കൈക്കൊള്ളുന്നവര്‍ എങ്കിലും അവര്‍ക്കും വേരില്ല; അവര്‍ തല്‍ക്കാലം വിശ്വസിക്കയും പരീക്ഷാസമയത്തു പിന്‍ വാങ്ങിപ്പോകയും ചെയ്യുന്നു. 14 മുള്ളിന്നിടയില്‍ വീണതോ കേള്‍ക്കുന്നവര്‍ എങ്കിലും പോയി ചിന്തകളാലും ധനത്താലും സംസാരഭോഗങ്ങളാലും ഞെരുങ്ങി പൂര്‍ണ്ണമായി ഫലം കൊടുക്കാത്തവരത്രേ. 15 നല്ല മണ്ണിലുള്ളതോ വചനം കേട്ടു ഗുണമുള്ള നല്ല ഹൃദയത്തില്‍ സംഗ്രഹിച്ചു ക്ഷമയോടെ ഫലം കൊടുക്കുന്നവര്‍ തന്നേ. 16 വിളക്കു കൊളുത്തീട്ടു ആരും അതിനെ പാത്രംകൊണ്ടു മൂടുകയോ കട്ടില്‍ക്കീഴെ വെക്കയോ ചെയ്യാതെ അകത്തു വരുന്നവര്‍ വെളിച്ചം കാണേണ്ടതിന്നു തണ്ടിന്മേല്‍ അത്രേ വെക്കുന്നതു. 17 വെളിപ്പെടാതെ ഗൂഢമായതു ഒന്നുമില്ല; പ്രസിദ്ധമായി വെളിച്ചത്തു വരാതെ മറവായിരിക്കുന്നതും ഒന്നുമില്ല. 18 ആകയാല്‍ നിങ്ങള്‍ എങ്ങനെ കേള്‍ക്കുന്നു എന്നു സൂക്ഷിച്ചുകൊള്‍വിന്‍ . ഉള്ളവന്നു കിട്ടും; ഇല്ലാത്തവനോടോ ഉണ്ടു എന്നു തോന്നുന്നതും കൂടെ എടുത്തുകളയും. 19 അവന്‍റെ അമ്മയും സഹോദരന്മാരും അവന്‍റെ അടുക്കല്‍ വന്നു,പുരുഷാരം നിമിത്തം അവനോടു അടുപ്പാ൯ കഴിങ്ങില്ല 20 ​നിന്‍റെ അമ്മയും സഹോദരന്മാരും നിന്നെ കാണ്മാന്‍ ഇച്ഛിച്ചുകൊണ്ടു പുറത്തു നിലക്കുന്നു എന്നു ചിലര്‍ അവനോടു അറിയിച്ചു. 21 അവരോടു അവന്‍ : എന്‍റെ അമ്മയും സഹോദരന്മാരും ദൈവ വചനം കേട്ടു ചെയ്യുന്നവരത്രേ എന്നു ഉത്തരം പറഞ്ഞു. 22 ഒരു ദിവസം അവന്‍ ശിഷ്യന്മാരുമായി പടകില്‍ കയറി; നാം തടാകത്തിന്‍റെ അക്കരെ പോക എന്നു അവരോടു പറഞ്ഞു. 23 അവര്‍ നീക്കി ഓ‍ടുമ്പോള്‍ അവന്‍ ഉറങ്ങിപ്പോയി തടാകത്തില്‍ ഒരു ചുഴലിക്കാറ്റു ഉണ്ടായി 24 ​പടകില്‍ വെള്ളം നിറഞ്ഞിട്ടു അവര്‍ പ്രാണഭയത്തിലായി അടുക്കെ ചെന്നു: നാഥാ, നാഥാ, ഞങ്ങള്‍ നശിച്ചുപോകുന്നു എന്നു പറഞ്ഞു അവനെ ഉണര്‍ത്തി; അവന്‍ എഴുന്നേറ്റു കാറ്റിനെയും വെള്ളത്തിന്‍റെ കോപത്തെയും ശാസിച്ചു; അവ അമര്‍ന്നു ശാന്തത ഉണ്ടായി. പിന്നെ അവരോടു: 25 നിങ്ങളുടെ വിശ്വാസം എവിടെ എന്നു പറഞ്ഞു; അവരോ ഭയപ്പെട്ടു: ഇവന്‍ ആര്‍ ? അവന്‍ കാറ്റിനോടും വെള്ളത്തോടും കല്പിക്കയും അവ അനുസരിക്കയും ചെയ്യുന്നു എന്നു തമ്മില്‍ പറഞ്ഞു ആശ്ചര്യപ്പെട്ടു. 26 അവര്‍ ഗലീലക്കു നേരെയുള്ള ഗെരസേന്യ ദേശത്തു അണഞ്ഞു. 27 അവന്‍ കരെക്കു ഇറങ്ങിയപ്പോള്‍ ബഹുകാലമായി ഭൂതങ്ങള്‍ ബാധിച്ചോരു മനുഷ്യന്‍ പട്ടണത്തില്‍ നിന്നു വന്നു എതിര്‍പെട്ടു; അവന്‍ ബഹുകാലമായി വസ്ത്രം ധരിക്കാതെയും വീട്ടില്‍ പാര്‍ക്കാതെയും ശവക്കല്ലറകളില്‍ അത്രേ ആയിരുന്നു. 28 അവന്‍ യേശുവിനെ കണ്ടിട്ടു നിലവിളിച്ചു അവനെ നമസ്കരിച്ചു: യേശുവേ, മഹോന്നതനായ ദൈവത്തിന്‍റെ പുത്രാ, എനിക്കും നിനക്കും തമ്മില്‍ എന്തു? എന്നെ ഉപദ്രവിക്കരുതേ എന്നു ഞാന്‍ അപേക്ഷിക്കുന്നു എന്നു ഉറക്കെ പറഞ്ഞു. 29 അവന്‍ അശുദ്ധാത്മാവിനോടു ആ മനുഷ്യനെ വിട്ടുപോകുവാന്‍ കല്പിച്ചിരുന്നു. അതു വളരെ കാലമായി അവനെ ബാധിച്ചിരുന്നു; അവനെ ചങ്ങലയും വിലങ്ങും ഇട്ടു ബന്ധിച്ചു സൂക്ഷിച്ചിരുന്നിട്ടും അവന്‍ ബന്ധനങ്ങളെ തകര്‍ക്കയും ഭൂതം അവനെ കാടുകളിലേക്കു ഓ‍ടിക്കയും ചെയ്യും. 30 യേശു അവനോടു: നിന്‍റെ പേര്‍ എന്തു എന്നു ചോദിച്ചു. അനേകം ഭൂതങ്ങള്‍ അവനെ ബാധിച്ചിരുന്നതുകൊണ്ടു; ലെഗ്യോന്‍ എന്നു അവന്‍ പറഞ്ഞു. 31 പാതാളത്തിലേക്കു പോകുവാന്‍ കല്പിക്കരുതു എന്നു അവ അവനോടു അപേക്ഷിച്ചു. 32 അവിടെ മലയില്‍ വലിയൊരു പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. അവയില്‍ കടപ്പാന്‍ അനുവാദം തരേണം എന്നു അവനോടു അപേക്ഷിച്ചു; അവന്‍ അനുവാദം കൊടുത്തു. 33 ഭൂതങ്ങള്‍ ആ മനുഷ്യനെ വിട്ടു പന്നികളില്‍ കടന്നപ്പോള്‍ കൂട്ടം കടുന്തൂക്കത്തൂടെ തടാകത്തിലേക്കു പാഞ്ഞു വീര്‍പ്പുമുട്ടി ചത്തു. 34 ഈ സംഭവിച്ചതു മേയക്കുന്നവര്‍ കണ്ടിട്ടു ഓ‍ടിപ്പോയി പട്ടണത്തിലും നാട്ടിലും അറിയിച്ചു. 35 സംഭവിച്ചതു കാണ്മാന്‍ അവര്‍ പുറപ്പെട്ടു യേശുവിന്‍റെ അടുക്കല്‍ വന്നു, ഭൂതങ്ങള്‍ വിട്ടുപോയ മനുഷ്യന്‍ വസ്ത്രം ധരിച്ചും സുബോധം പൂണ്ടും യേശുവിന്‍റെ കാല്‍ക്കല്‍ ഇരിക്കുന്നതു കണ്ടു ഭയപ്പെട്ടു. 36 ഭൂതഗ്രസ്തന്നു സൌഖ്യം വന്നതു എങ്ങനെ എന്നു കണ്ടവര്‍ അവരോടു അറിയിച്ചു. 37 ഗെരസേന്യ ദേശത്തിലെ ജനസമൂഹം എല്ലാം ഭയപരവശരായി തങ്ങളെ വിട്ടുപോകേണം എന്നു അവനോടു അപേക്ഷിച്ചു; അങ്ങനെ അവന്‍ പടകുകയറി മടങ്ങിപ്പോന്നു. 38 ഭൂതങ്ങള്‍ വിട്ടുപോയ ആള്‍ അവനോടുകൂടെ ഇരിപ്പാന്‍ അനുവാദം ചോദിച്ചു. 39 അതിന്നു അവന്‍ : നീ വീട്ടില്‍ മടങ്ങിച്ചെന്നു ദൈവം നിനക്കു ചെയ്തതു ഒക്കെയും അറിയിക്ക എന്നു പറഞ്ഞു അവനെ അയച്ചു. അവന്‍ പോയി യേശു തനിക്കു ചെയ്തതു ഒക്കെയും പട്ടണത്തില്‍ എല്ലാടവും അറിയിച്ചു. 40 യേശു മടങ്ങിവന്നപ്പോള്‍ പുരുഷാരം അവനെ സന്തോഷത്തോടെ കൈക്കൊണ്ടു; അവര്‍ എല്ലാവരും അവന്നായിട്ടു കാത്തിരിക്കയായിരുന്നു. 41 അപ്പോള്‍ പള്ളിപ്രമാണിയായ യായീറൊസ് എന്നുപേരുള്ളോരു മനുഷ്യന്‍ വന്നു യേശുവിന്‍റെ കാല്‍ക്കല്‍ വീണു. 42 അവന്നു ഏകദേശം പന്ത്രണ്ടു വയസ്സുള്ള ഏകജാതയായോരു മകള്‍ ഉണ്ടായിരുന്നു; അവള്‍ മരിപ്പാറായതു കൊണ്ടു തന്‍റെ വീട്ടില്‍ വരേണം എന്നു അവനോടു അപേക്ഷിച്ചു; അവന്‍ പോകുമ്പോള്‍ പുരുഷാരം അവനെ തിക്കിക്കൊണ്ടിരുന്നു. 43 അന്നു പന്ത്രണ്ടു സംവത്സരമായി രക്തസ്രവമുള്ളവളും മുതല്‍ എല്ലാം വൈദ്യന്മാര്‍ക്കും കൊടുത്തിട്ടും ആരാലും സൌഖ്യം വരുത്തുവാന്‍ കഴിയാത്തവളുമായോരു സ്ത്രീ 44 പുറകില്‍ അടുത്തു ചെന്നു അവന്‍റെ വസ്ത്രത്തിന്‍റെ തൊങ്ങല്‍ തൊട്ടു ഉടനെ അവളുടെ രക്തസ്രവം നിന്നുപോയി. 45 എന്നെ തൊട്ടതു ആര്‍ എന്നു യേശു ചോദിച്ചു. എല്ലാവരും ഞാനല്ല, ഞാനല്ല എന്നു പറഞ്ഞപ്പേള്‍ : ഗുരോ, പുരുഷാരം നിന്നെ തിക്കിത്തിരക്കുന്നു എന്നു പത്രൊസും കൂടെയുള്ളവരും പറഞ്ഞു. 46 യേശുവോ: ഒരാള്‍ എന്നെ തൊട്ടു; എങ്കല്‍നിന്നു ശക്തി പുറപ്പെട്ടതു ഞാന്‍ അറിഞ്ഞു എന്നു പറഞ്ഞു. 47 താന്‍ മറഞ്ഞിരിക്കുന്നില്ല എന്നു സ്ത്രീകണ്ടു വിറെച്ചുംകൊണ്ടു വന്നു അവന്‍റെ മുമ്പില്‍ വീണു, അവനെ തൊട്ട സംഗതിയും തല്‍ക്ഷണം സൌഖ്യമായതും സകലജനവും കേള്‍ക്കെ അറിയിച്ചു. 48 അവന്‍ അവളോടു: മകളേ, നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോക എന്നു പറഞ്ഞു. 49 അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നേ പള്ളിപ്രമാണിയുടെ ഒരാള്‍ വന്നു: നിന്‍റെ മകള്‍ മരിച്ചുപോയി; ഗുരുവിനെ പ്രയാസപ്പെടുത്തേണ്ടാ എന്നു പറഞ്ഞു. 50 യേശു അതുകേട്ടാറെ: ഭയപ്പെടേണ്ടാ, വിശ്വസിക്കമാത്രം ചെയ്ക; എന്നാല്‍ അവള്‍ രക്ഷപ്പെടും എന്നു അവനോടു ഉത്തരം പറഞ്ഞു. 51 വീട്ടില്‍ എത്തിയാറെ പത്രൊസ്, യോഹന്നാന്‍ , യാക്കോബ് എന്നവരെയും ബാലയുടെ അപ്പനെയും അമ്മയെയും അല്ലാതെ ആരെയും അവന്‍ തന്നോടുകൂടെ അകത്തു വരുവാന്‍ സമ്മതിച്ചില്ല. 52 എല്ലാവരും അവളെച്ചൊല്ലി കരകയും മുറയിടുകയും ചെയ്യുമ്പോള്‍ : കരയേണ്ടാ, അവള്‍ മരിച്ചില്ല, ഉറങ്ങുന്നത്രഎന്നു അവന്‍ പറഞ്ഞു. 53 അവരോ അവള്‍ മരിച്ചുപോയി എന്നു അറികകൊണ്ടു അവനെ പരിഹസിച്ചു. 54 എന്നാല്‍ അവന്‍ അവളുടെ കൈക്കു പിടിച്ചു; ബാലേ, എഴുന്നേല്‍ക്ക എന്നു അവളോടു ഉറക്കെ പറഞ്ഞു. 55 അവളുടെ ആത്മാവു മടങ്ങിവന്നു, അവള്‍ ഉടനെ എഴുന്നേറ്റു; അവള്‍ക്കു ഭക്ഷണം കൊടുപ്പാന്‍ അവന്‍ കല്പിച്ചു. 56 അവളുടെ അമ്മയപ്പന്മാര്‍ വിസ്മയിച്ചു. സംഭവിച്ചതു ആരോടും പറയരുതു എന്നു അവന്‍ അവരോടു കല്പിച്ചു.

Luke 9

1 അവന്‍ പന്തിരുവരെ അടുക്കല്‍ വിളിച്ചു, സകല ഭൂതങ്ങളുടെമേലും വ്യാധികളെ സൌഖ്യമാക്കുവാനും അവര്‍ക്കും ശക്തിയും അധികാരവും കൊടുത്തു; 2 ദൈവരാജ്യം പ്രസംഗിപ്പാനും രോഗികള്‍ക്കു സൌഖ്യം വരുത്തുവാനും അവരെ അയച്ചു പറഞ്ഞതു: 3 വഴിക്കു വടിയും പൊക്കണവും അപ്പവും പണവും ഒന്നും എടുക്കരുതു; രണ്ടു ഉടുപ്പും അരുതു. 4 നിങ്ങള്‍ ഏതു വീട്ടില്‍ എങ്കിലും ചെന്നാല്‍ അവിടം വിട്ടുപോകുംവരെ അവിടെത്തന്നെ പാര്‍പ്പിന്‍ . 5 ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതിരുന്നാല്‍ ആ പട്ടണം വിട്ടു അവരുടെ നേരെ സാക്ഷ്യത്തിന്നായി നിങ്ങളുടെ കാലില്‍നിന്നു പൊടി തട്ടിക്കളവിന്‍ . 6 അവര്‍ പുറപ്പെട്ടു എങ്ങും സുവിശേഷിച്ചും രോഗികളെ സൌഖ്യമാക്കിയും കൊണ്ടു ഊര്‍തോറും സഞ്ചരിച്ചു. 7 സംഭവിക്കുന്നതു എല്ലാം ഇടപ്രഭുവായ ഹെരോദാവു കേട്ടു. 8 യോഹന്നാന്‍ മരിച്ചവരില്‍ നിന്നു ഉയിര്‍ത്തെഴുന്നേറ്റു എന്നു ചിലരും ഏലീയാവു പ്രത്യക്ഷനായി എന്നു ചിലരും പുരാതനപ്രവാചകന്മാരില്‍ ഒരുത്തന്‍ ഉയിര്‍ത്തെഴുന്നേറ്റു എന്നു മറ്റുചിലരും പറക കൊണ്ടു ഹെരോദാവു ചഞ്ചലിച്ചു: 9 യോഹന്നാനെ ഞാന്‍ ശിരഃഛേദം ചെയ്തു; എന്നാല്‍ ഞാന്‍ ഇങ്ങനെയുള്ളതു കേള്‍ക്കുന്ന ഇവന്‍ ആര്‍ എന്നു പറഞ്ഞു അവനെ കാണ്മാന്‍ ശ്രമിച്ചു. 10 അപ്പൊസ്തലന്മാര്‍ മടങ്ങിവന്നിട്ടു തങ്ങള്‍ ചെയ്തതു ഒക്കെയും അവനോടു അറിയിച്ചു. അവന്‍ അവരെ കൂട്ടിക്കൊണ്ടു ബേത്ത്സയിദ എന്ന പട്ടണത്തിലേക്കു തനിച്ചു വാങ്ങിപ്പോയി. 11 അതു പുരുഷാരം അറിഞ്ഞു അവനെ പിന്തുടര്‍ന്നു. അവന്‍ അവരെ കൈക്കൊണ്ടു ദൈവരാജ്യത്തെക്കുറിച്ചു അവരോടു സംസാരിക്കയും രോഗശാന്തി വേണ്ടിയവരെ സൌഖ്യമാക്കുകയും ചെയ്തു. 12 പകല്‍ കഴിവാറായപ്പോള്‍ പന്തിരുവര്‍ അടുത്തുവന്നു അവനോടു: ഇവിടെ നാം മരുഭൂമിയില്‍ ആയിരിക്കകൊണ്ടു പുരുഷാരം ചുറ്റുമുള്ള ഊരുകളിലും കുടികളിലും പോയി രാത്രി പാര്‍പ്പാനും ആഹാരം വാങ്ങുവാനും വേണ്ടി അവരെ പറഞ്ഞയക്കേണം എന്നു പറഞ്ഞു. 13 അവന്‍ അവരോടു: നിങ്ങള്‍ തന്നേ അവര്‍ക്കും ഭക്ഷിപ്പാന്‍ കൊടുപ്പിന്‍ എന്നു പറഞ്ഞതിന്നു: അഞ്ചപ്പവും രണ്ടുമീനും അല്ലാതെ അധികം ഞങ്ങളുടെ പക്കല്‍ ഇല്ല; ഞങ്ങള്‍ പോയി ഈ സകലജനത്തിന്നും വേണ്ടി ഭോജ്യങ്ങള്‍ കൊള്ളേണമോ എന്നു അവര്‍ പറഞ്ഞു. 14 ഏകദേശം അയ്യായിരം പുരുഷന്മാര്‍ ഉണ്ടായിരുന്നു. പിന്നെ അവര്‍ തന്‍റെ ശിഷ്യന്മാരോടു: അവരെ അമ്പതു വീതം പന്തിപന്തിയായി ഇരുത്തുവിന്‍ എന്നു പറഞ്ഞു. 15 അവര്‍ അങ്ങനെ ചെയ്തു എല്ലാവരെയും ഇരുത്തി. 16 അവന്‍ ആ അഞ്ചു അപ്പവും രണ്ടു മീനും എടുത്തുകൊണ്ടു സ്വര്‍ഗ്ഗത്തേക്കു നോക്കി അവയെ അനുഗ്രഹിച്ചു നുറുക്കി പുരുഷാരത്തിന്നു വിളമ്പുവാന്‍ ശിഷ്യന്മാരുടെ കയ്യില്‍ കൊടുത്തു. 17 എല്ലാവരും തിന്നു തൃപ്തരായി, ശേഷിച്ച കഷണം പന്ത്രണ്ടു കൊട്ട എടുത്തു. 18 അവന്‍ തനിച്ചു പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ ശിഷ്യന്മാര്‍ കൂടെ ഉണ്ടായിരുന്നു; അവന്‍ അവരോടു: പുരുഷാരം എന്നെ ആരെന്നു പറയുന്നു എന്നു ചോദിച്ചു. 19 യോഹന്നാന്‍ സ്നാപകന്‍ എന്നും ചിലര്‍ ഏലീയാവു എന്നും മറ്റു ചിലര്‍ പുരാതന പ്രവാചകന്മാരില്‍ ഒരുത്തന്‍ ഉയിര്‍ത്തെഴുന്നേറ്റു എന്നും പറയുന്നു എന്നു അവര്‍ ഉത്തരം പറഞ്ഞു. 20 അവന്‍ അവരോടു: എന്നാല്‍ നിങ്ങള്‍ എന്നെ ആരെന്നു പറയുന്നു എന്നു ചോദിച്ചതിന്നു: ദൈവത്തിന്‍റെ ക്രിസ്തു എന്നു പത്രൊസ് ഉത്തരം പറഞ്ഞു. 21 ഇതു ആരോടും പറയരുതെന്നു അവന്‍ അവരോടു അമര്‍ച്ചയായിട്ടു കല്പിച്ചു. 22 മനുഷ്യപുത്രന്‍ പലതും സഹിക്കയും മൂപ്പന്മാര്‍ മഹാപുരോഹിതന്മാര്‍ ശാസ്ത്രികള്‍ എന്നിവര്‍ അവനെ തള്ളിക്കളഞ്ഞു കൊല്ലുകയും അവന്‍ മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കയും വേണം എന്നു പറഞ്ഞു. 23 പിന്നെ അവന്‍ എല്ലാവരോടും പറഞ്ഞതു: എന്നെ അനുഗമിപ്പാന്‍ ഒരുത്തന്‍ ഇച്ഛിച്ചാല്‍ അവന്‍ തന്നെത്താന്‍ നിഷേധിച്ചു നാള്‍തോറും തന്‍റെ ക്രൂശ് എടുത്തുംകൊണ്ടു എന്നെ അനുഗമിക്കട്ടെ. 24 ആരെങ്കിലും തന്‍റെ ജീവനെ രക്ഷിപ്പാന്‍ ഇച്ഛിച്ചാല്‍ അതിനെ കളയും; എന്‍റെ നിമിത്തം ആരെങ്കിലും തന്‍റെ ജീവനെ കളഞ്ഞാലോ അതിനെ രക്ഷിക്കും. 25 ഒരു മനുഷ്യന്‍ സര്‍വ്വലോകവും നേടീട്ടു തന്നെത്താന്‍ നഷ്ടമാക്കിക്കളകയോ ചേതം വരുത്തുകയോ ചെയ്താന്‍ അവന്നു എന്തു പ്രയോജനം? 26 ആരെങ്കിലും എന്നെയും എന്‍റെ വചനങ്ങളെയും കുറിച്ചു നാണിച്ചാല്‍ അവനെക്കുറിച്ചു മനുഷ്യപുത്രന്‍ തന്‍റെയും പിതാവിന്‍റെയും വിശുദ്ധദൂതന്മാരുടെയും മഹത്വത്തില്‍ വരുമ്പോള്‍ നാണിക്കും. 27 എന്നാല്‍ ദൈവരാജ്യം കാണുവോളം മരണം ആസ്വദിക്കാത്തവര്‍ ചിലര്‍ ഇവിടെ നില്‍ക്കുന്നവരില്‍ ഉണ്ടു സത്യം എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. 28 ഈ വാക്കുകളെ പറഞ്ഞിട്ടു ഏകദേശം എട്ടുനാള്‍ കഴിഞ്ഞപ്പോള്‍ അവന്‍ പത്രൊസിനെയും യോഹന്നാനെയും യാക്കോബിനെയും കൂട്ടിക്കൊണ്ടു പ്രാര്‍ത്ഥിപ്പാന്‍ മലയില്‍ കയറിപ്പോയി. 29 അവന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ മുഖത്തിന്‍റെ ഭാവം മാറി, ഉടുപ്പു മിന്നുന്ന വെള്ളയായും തിര്‍ന്നു. 30 രണ്ടു പുരുഷന്മാര്‍ അവനോടു സംഭാഷിച്ചു; മോശെയും ഏലീയാവും തന്നേ. 31 അവര്‍ തേജസ്സില്‍ പ്രത്യക്ഷരായി അവന്‍ യെരൂശലേമില്‍ പ്രാപിപ്പാനുള്ള നിര്യാണത്തെക്കുറിച്ചു സംസാരിച്ചു. 32 പത്രൊസും കൂടെയുള്ളവരും ഉറക്കത്താല്‍ ഭാരപ്പെട്ടിരുന്നു; ഉണര്‍ന്നശേഷം അവന്‍റെ തേജസ്സിനെയും അവനോടു കൂടെ നിലക്കുന്ന രണ്ടു പുരുഷന്മാരെയും കണ്ടു. 33 അവര്‍ അവനെ വിട്ടുപിരിയുമ്പോള്‍ പത്രൊസ് യേശുവിനോടു: ഗുരോ, നാം ഇവിടെ ഇരിക്കുന്നതു നല്ലതു; ഞങ്ങള്‍ മൂന്നു കുടില്‍ ഉണ്ടാക്കട്ടെ , ഒന്നു നിനക്കും ഒന്നു മോശെക്കും ഒന്നു ഏലീയാവിന്നും എന്നു താന്‍ പറയുന്നതു ഇന്നതു എന്നു അറിയാതെ പവഞ്ഞു. 34 ഇതു പറയുമ്പോള്‍ ഒരു മേഘം വന്നു അവരുടെമേല്‍ നിഴലിട്ടു. അവര്‍ മേഘത്തില്‍ ആയപ്പോള്‍ പേടിച്ചു. 35 മേഘത്തില്‍നിന്നു: ഇവന്‍ എന്‍റെ പ്രിയപുത്രന്‍ , ഇവന്നു ചെവികൊടുപ്പിന്‍ എന്നു ഒരു ശബ്ദം ഉണ്ടായി. 36 ശബ്ദം ഉണ്ടായ നേരത്തു യേശുവിനെ തനിയേ കണ്ടു; അവര്‍ കണ്ടതു ഒന്നും ആ നാളുകളില്‍ ആരോടും അറിയിക്കാതെ മൌനമായിരുന്നു. 37 പിറ്റെന്നാള്‍ അവര്‍ മലയില്‍ നിന്നു ഇറങ്ങി വന്നപ്പോള്‍ ബഹുപുരുഷാരം അവനെ എതിരേറ്റു. 38 കൂട്ടത്തില്‍നിന്നു ഒരാള്‍ നിലവിളിച്ചു: ഗുരോ, എന്‍റെ മകനെ കടാക്ഷിക്കേണമെന്നു ഞാന്‍ നിന്നോടു അപേക്ഷിക്കുന്നു; അവന്‍ എനിക്കു ഏകജാതന്‍ ആകുന്നു. 39 ഒരാത്മാവു അവനെ പിടിച്ചിട്ടു അവന്‍ പൊടുന്നനവേ നിലവിളിക്കുന്നു; അതു അവനെ നുരെപ്പിച്ചു പിടെപ്പിക്കുന്നു; പിന്നെ അവനെ ഞെരിച്ചിട്ടു പ്രയാസത്തോടെ വിട്ടുമാറുന്നു. 40 അതിനെ പുറത്താക്കുവാന്‍ നിന്‍റെ ശിഷ്യന്മാരോടു അപേക്ഷിച്ചു എങ്കിലും അവര്‍ക്കും കഴിഞ്ഞില്ല എന്നു പറഞ്ഞു. 41 അതിന്നു യേശു: അവിശ്വാസവും കോട്ടവുമുള്ള തലമുറയേ, എത്രത്തോളം ഞാന്‍ നിങ്ങളോടുകൂടെ ഇരുന്നു നിങ്ങളെ സഹിക്കും? നിന്‍റെ മകനെ ഇവിടെ കൊണ്ടുവരിക എന്നു ഉത്തരം പറഞ്ഞു; 42 അവന്‍ വരുമ്പോള്‍ തന്നേ ഭൂതം അവനെ തള്ളിയിട്ടു പിടെപ്പിച്ചു. യേശു അശുദ്ധാത്മാവിനെ ശാസിച്ചു ബാലനെ സൌഖ്യമാക്കി, അപ്പനെ ഏല്പിച്ചു. 43 എല്ലാവരും ദൈവത്തിന്‍റെ മഹിമയിങ്കല്‍ വിസ്മയിച്ചു. യേശു ചെയ്യുന്നതില്‍ ഒക്കെയും എല്ലാവരും ആശ്ചര്യപ്പെടുമ്പോള്‍ അവന്‍ തന്‍റെ ശിഷ്യന്മാരോടു: 44 നിങ്ങള്‍ ഈ വാക്കു ശ്രദ്ധിച്ചു കേട്ടുകൊള്‍വിന്‍ : മനുഷ്യപുത്രന്‍ മനുഷ്യരുടെ കയ്യില്‍ ഏല്പിക്കപ്പെടുവാന്‍ പോകുന്നു എന്നു പറഞ്ഞു. 45 ആ വാക്കു അവര്‍ ഗ്രഹിച്ചില്ല; അതു തിരിച്ചറിയാതവണ്ണം അവര്‍ക്കും മറഞ്ഞിരുന്നു; ആ വാക്കു സംബന്ധിച്ചു അവനോടു ചോദിപ്പാന്‍ അവര്‍ ശങ്കിച്ചു. 46 അവരില്‍വെച്ചു ആര്‍ വലിയവന്‍ എന്നു ഒരു വാദം അവരുടെ ഇടയില്‍ നടന്നു. 47 യേശു അവരുടെ ഹൃദയവിചാരം കണ്ടു ഒരു ശിശുവിനെ എടുത്തു അരികെ നിറുത്തി: 48 ഈ ശിശുവിനെ എന്‍റെ നാമത്തില്‍ ആരെങ്കിലും കൈക്കൊണ്ടാല്‍ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവനോ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു; നിങ്ങളെല്ലാവരിലും ചെറിയവനായവന്‍ അത്രേ വലിയവന്‍ ആകും എന്നു അവരോടു പറഞ്ഞു. 49 നാഥാ, ഒരുത്തന്‍ നിന്‍റെ നാമത്തില്‍ ഭൂതങ്ങളെ പുറത്താക്കുന്നതു ഞങ്ങള്‍ കണ്ടു; ഞങ്ങളോടുകൂടെ നിന്നെ അനുഗമിക്കായ്കയാല്‍ അവനെ വിരോധിച്ചു എന്നു യോഹന്നാന്‍ പറഞ്ഞതിന്നു യേശു അവനോടു: 50 വിരോധിക്കരുതു; നിങ്ങള്‍ക്കു പ്രതിക്കുലമല്ലാത്തവന്‍ നിങ്ങള്‍ക്കു അനുകൂലമല്ലോ എന്നു പറഞ്ഞു. 51 അവന്‍റെ ആരോഹണത്തിന്നുള്ള കാലം തികയാറായപ്പോള്‍ അവന്‍ യെരൂശലേമിലേക്കു യാത്രയാവാന്‍ മനസ്സു ഉറപ്പിച്ചു തനിക്കു മുമ്പായി ദൂതന്മാരെ അയച്ചു. 52 അവര്‍ പോയി അവന്നായി വട്ടംകൂട്ടേണ്ടതിന്നു ശമര്യക്കാരുടെ ഒരു ഗ്രാമത്തില്‍ ചെന്നു. 53 എന്നാല്‍ അവന്‍ യെരൂശലേമിലേക്കു പോകുവാന്‍ ഭാവിച്ചിരിക്കയാല്‍ അവര്‍ അവനെ കൈക്കൊണ്ടില്ല. 54 അതു അവന്‍റെ ശിഷ്യന്മാരായ യാക്കോബും യോഹന്നാനും കണ്ടിട്ടു: കര്‍ത്താവേ, [ഏലിയാവു ചെയ്തതുപോലെ] ആകാശത്തുനിന്നു തീ ഇറങ്ങി അവരെ നശിപ്പിപ്പാന്‍ ഞങ്ങള്‍ പറയുന്നതു നിനക്കു സമ്മതമോ എന്നു ചോദിച്ചു. 55 അവന്‍ തിരിഞ്ഞു അവരെ ശാസിച്ചു: [നിങ്ങള്‍ ഏതു ആത്മാവിന്നു അധീനര്‍ എന്നു നിങ്ങള്‍ അറിയുന്നില്ല; 56 മനുഷ്യ പുത്രന്‍ മനുഷ്യരുടെ പ്രാണങ്ങളെ നശിപ്പിപ്പാനല്ല രക്ഷിപ്പാനത്രേ വന്നതു എന്നു പറഞ്ഞു.] അവര്‍ വേറൊരു ഗ്രാമത്തിലേക്കു പോയി. 57 അവര്‍ വഴിപോകുമ്പോള്‍ ഒരുത്തന്‍ അവനോടു: നീ എവിടെപോയാലും ഞാന്‍ നിന്നെ അനുഗമിക്കാം എന്നു പറഞ്ഞു. 58 യേശു അവനോടു: കുറുനരികള്‍ക്കു കുഴിയും ആകാശത്തിലെ പറവജാതിക്കു കൂടും ഉണ്ടു; മനുഷ്യപുത്രന്നോ തല ചായിപ്പാന്‍ സ്ഥലമില്ല എന്നു പറഞ്ഞു. 59 വേറൊരുത്തനോടു: എന്നെ അനുഗമിക്ക എന്നു പറഞ്ഞാറെ അവന്‍ : ഞാന്‍ മുമ്പെ പോയി എന്‍റെ അപ്പനെ കുഴിച്ചിടുവാന്‍ അനുവാദം തരേണം എന്നു പറഞ്ഞു. 60 അവന്‍ അവനോടു: മരിച്ചവര്‍ തങ്ങളുടെ മരിച്ചവരെ കുഴിച്ചിടട്ടെ; നീയോ പോയി ദൈവരാജ്യം അറിയിക്ക എന്നു പറഞ്ഞു. 61 മറ്റൊരുത്തന്‍ : കര്‍ത്താവേ, ഞാന്‍ നിന്നെ അനുഗമിക്കാം; ആദ്യം എന്‍റെ വീട്ടിലുള്ളവരോടു യാത്ര പറവാന്‍ അനുവാദം തരേണം എന്നു പറഞ്ഞു. 62 യേശു അവനോടു: കലപ്പെക്കു കൈ വെച്ച ശേഷം പുറകോട്ടു നോക്കുന്നവന്‍ ആരും ദൈവരാജ്യത്തിന്നു കൊള്ളാകുന്നവനല്ല എന്നു പറഞ്ഞു.

Luke 10

1 അനന്തരം കര്‍ത്താവു വേറെ എഴുപതു പേരെ നിയമിച്ചു, താന്‍ ചെല്ലുവാനുള്ള ഔരോ പട്ടണത്തിലേക്കും സ്ഥലത്തിലേക്കും അവരെ തനിക്കു മുമ്പായി ഈരണ്ടായി അയച്ചു, അവരോടു പറഞ്ഞതു: 2 കൊയ്ത്തു വളരെ ഉണ്ടു സത്യം; വേലക്കാരോ ചുരുക്കം; ആകയാല്‍ കൊയ്ത്തിന്‍റെ യജമാനനോടു തന്‍റെ കൊയ്ത്തിന്നു വേലക്കാരെ അയക്കേണ്ടതിന്നു അപേക്ഷിപ്പിന്‍ . 3 പോകുവിന്‍ ; ചെന്നായ്ക്കളുടെ നടുവില്‍ കുഞ്ഞാടുകളെപ്പോലെ ഞാന്‍ നിങ്ങളെ അയക്കുന്നു. 4 സഞ്ചിയും പൊക്കണവും ചെരിപ്പും എടുക്കരുതു; വഴിയില്‍ വെച്ചു ആരെയും വന്ദനം ചെയ്കയുമരുതു; 5 ഏതു വീട്ടില്‍ എങ്കിലും ചെന്നാല്‍ : ഈ വീട്ടിന്നു സമാധാനം എന്നു ആദ്യം പറവിന്‍ 6 അവിടെ ഒരു സമാധാനപുത്രന്‍ ഉണ്ടെങ്കില്‍ നിങ്ങളുടെ സമാധാനം അവന്മേല്‍ വസിക്കും; ഇല്ലെന്നുവരികിലോ നിങ്ങളിലേക്കു മടങ്ങിപ്പോരും. 7 അവര്‍ തരുന്നതു തിന്നും കുടിച്ചുംകൊണ്ടു ആ വീട്ടില്‍ തന്നേ പാര്‍പ്പിന്‍ ; വേലക്കാരന്‍ തന്‍റെ കൂലിക്കു യോഗ്യനല്ലോ; വീട്ടില്‍നിന്നു വീട്ടിലേക്കു മാറിപ്പോകരുതു. 8 ഏതു പട്ടണത്തിലെങ്കിലും ചെന്നാല്‍ അവര്‍ നിങ്ങളെ കൈക്കൊള്ളുന്നു എങ്കില്‍ നിങ്ങളുടെ മുമ്പില്‍ വെക്കുന്നതു ഭക്ഷിപ്പിന്‍ . 9 അതിലെ രോഗികളെ സൌഖ്യമാക്കി, ദൈവരാജ്യം നിങ്ങള്‍ക്കു സമീപിച്ചുവന്നിരിക്കുന്നു എന്നു അവരോടു പറവിന്‍ . 10 ഏതു പട്ടണത്തിലെങ്കിലും ചെന്നാല്‍ അവര്‍ നിങ്ങളെ കൈക്കൊള്ളുന്നില്ലെങ്കില്‍ അതിന്‍റെ തെരുക്കളില്‍ പോയി: 11 നിങ്ങളുടെ പട്ടണത്തില്‍നിന്നു ഞങ്ങളുടെ കാലിന്നു പറ്റിയ പൊടിയും ഞങ്ങള്‍ നിങ്ങള്‍ക്കു കുടഞ്ഞേച്ചുപോകുന്നു; എന്നാല്‍ ദൈവരാജ്യം സമീപിച്ചുവന്നിരിക്കുന്നു. എന്നു അറിഞ്ഞുകൊള്‍വിന്‍ എന്നു പറവിന്‍ . 12 ആ പട്ടണത്തെക്കാള്‍ സൊദോമ്യര്‍ക്കും ആ നാളില്‍ സഹിക്കാവതാകും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. 13 കോരസീനേ, നിനക്കു അയ്യോ കഷ്ടം! ബേത്ത് സയിദേ, നിനക്കു അയ്യോ കഷ്ടം! നിങ്ങളില്‍ നടന്ന വീര്യപ്രവൃത്തികള്‍ സോരിലും സീദോനിലും നടന്നിരുന്നു എങ്കില്‍ അവര്‍ പണ്ടുതന്നേ രട്ടിലും വെണ്ണീറിലും ഇരുന്നു മാനസാന്തരപ്പെടുമായിരുന്നു. 14 എന്നാല്‍ ന്യായവിധിയില്‍ നിങ്ങളെക്കാള്‍ സോരിന്നും സീദോന്നും സഹിക്കാവതാകും. 15 നീയോ കഫര്‍ന്നഹൂമേ, സ്വര്‍ഗ്ഗത്തോളം ഉയര്‍ന്നിരിക്കുമോ? നീ പാതാളത്തോളം താണുപോകും. 16 നിങ്ങളുടെ വാക്കു കേള്‍ക്കുന്നവന്‍ എന്‍റെ വാക്കു കേള്‍ക്കുന്നു; നിങ്ങളെ തള്ളുന്നവന്‍ എന്നെ തള്ളുന്നു; എന്നെ തള്ളുന്നവന്‍ എന്നെ അയച്ചവനെ തള്ളുന്നു. 17 ആ എഴുപതുപേര്‍ സന്തോഷത്തേടെ മടങ്ങിവന്നു: കര്‍ത്താവേ, നിന്‍റെ നാമത്തില്‍ ഭൂതങ്ങളും ഞങ്ങള്‍ക്കു കീഴടങ്ങുന്നു എന്നു പറഞ്ഞു; 18 അവന്‍ അവരോടു: സാത്താന്‍ മിന്നല്‍പോലെ ആകാശത്തു നിന്നു വീഴുന്നതു ഞാന്‍ കണ്ടു. 19 പാമ്പുകളെയും തേളുകളെയും ശത്രുവിന്റേ സകല ബലത്തെയും ചവിട്ടുവാന്‍ ഞാന്‍ നിങ്ങള്‍ക്കു അധികാരം തരുന്നു; ഒന്നും നിങ്ങള്‍ക്കു ഒരിക്കലും ദോഷം വരുത്തുകയും ഇല്ല. 20 എങ്കിലും ഭൂതങ്ങള്‍ നിങ്ങള്‍ക്കു കീഴടങ്ങുന്നതിലല്ല. നിങ്ങളുടെ പേര്‍ സ്വര്‍ഗ്ഗത്തില്‍ എഴുതിയിരിക്കുന്നതിലത്രേ സന്തോഷിപ്പിന്‍ . 21 ആ നാഴികയില്‍ അവന്‍ പരിശുദ്ധാത്മാവില്‍ ആനന്ദിച്ചു പറഞ്ഞതു: പിതാവേ, സ്വര്‍ഗ്ഗത്തിന്നും ഭൂമിക്കും കര്‍ത്താവായുള്ളോവേ, നീ ഇവ ജ്ഞാനികള്‍ക്കും വിവേകികള്‍ക്കും മറെച്ചു ശിശുക്കള്‍ക്കു വെളിപ്പെടുത്തിയതുകൊണ്ടു ഞാന്‍ നിന്നെ വാഴ്ത്തുന്നു. അതേ, പിതാവേ, ഇങ്ങനെ നിനക്കു പ്രസാദം തോന്നിയല്ലോ. 22 എന്‍റെ പിതാവു സകലവും എങ്കല്‍ ഭരമേല്പിച്ചിരിക്കുന്നു. പുത്രന്‍ ഇന്നവന്‍ എന്നു പിതാവല്ലാതെ ആരും അറിയുന്നില്ല; പിതാവു ഇന്നവന്‍ എന്നു പുത്രനും പുത്രന്‍ വെളിപ്പെടുത്തിക്കൊടുപ്പാന്‍ ഇച്ഛിക്കുന്നവനും അല്ലാതെ ആരും അറിയുന്നതുമില്ല. 23 പിന്നെ ശിഷ്യന്മാരുടെ നേരെ തിരിഞ്ഞു: നിങ്ങള്‍ കാണുന്നതിനെ കാണുന്ന കണ്ണു ഭാഗ്യമുള്ളതു. 24 നിങ്ങള്‍ കാണുന്നതിനെ കാണ്മാന്‍ ഏറിയ പ്രവാചകന്മാരും രാജാക്കന്മാരും ഇച്ഛിച്ചിട്ടും കണ്ടില്ല; നിങ്ങള്‍ കേള്‍ക്കുന്നതിനെ കേള്‍പ്പാന്‍ ഇച്ഛിച്ചിട്ടും കേട്ടില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു എന്നു പ്രത്യേകം പറഞ്ഞു. 25 അനന്തരം ഒരു ന്യായശാസ്ത്രി എഴുന്നേറ്റു: ഗുരോ, ഞാന്‍ നിത്യജീവന്നു അവകാശി ആയിത്തീരുവാന്‍ എന്തു ചെയ്യേണം എന്നു അവനെ പരീക്ഷിച്ചു ചോദിച്ചു. 26 അവന്‍ അവനോടു: ന്യായപ്രമാണത്തില്‍ എന്തു എഴുതിയിരിക്കുന്നു; നീ എങ്ങനെ വായിക്കുന്നു എന്നു ചോദിച്ചതിന്നു അവന്‍ : 27 നിന്‍റെ ദൈവമായ കര്‍ത്താവിനെ നീ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണശക്തിയോടും പൂര്‍ണ്ണമനസ്സോടും കൂടെ സ്നേഹിക്കേണം എന്നും കൂട്ടുകാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കേണം എന്നും തന്നെ എന്നു ഉത്തരം പറഞ്ഞു. 28 അവന്‍ അവനോടു: നീ പറഞ്ഞ ഉത്തരം ശരി; അങ്ങനെ ചെയ്ക; എന്നാല്‍ നീ ജീവിക്കും എന്നു പറഞ്ഞു. 29 അവന്‍ തന്നെത്താന്‍ നീതീകരിപ്പാന്‍ ഇച്ഛിച്ചിട്ടു യേശുവിനോടു: എന്‍റെ കൂട്ടുകാരന്‍ ആര്‍ എന്നു ചോദിച്ചതിന്നു യേശു ഉത്തരം പറഞ്ഞതു: 30 ഒരു മനുഷ്യന്‍ യെരൂശലേമില്‍ നിന്നു യെരീഹോവിലേക്കു പോകുമ്പോള്‍ കള്ളന്മാരുടെ കയ്യില്‍ അകപ്പെട്ടു; അവര്‍ അവനെ വസ്ത്രം അഴിച്ചു മുറിവേല്പിച്ചു അര്‍ദ്ധപ്രാണനായി വിട്ടേച്ചു പോയി. 31 ആ വഴിയായി യദൃച്ഛയാ ഒരു പുരോഹിതന്‍ വന്നു അവനെ കണ്ടിട്ടു മാറി കടന്നു പോയി. 32 അങ്ങനെ തന്നേ ഒരു ലേവ്യനും ആ സ്ഥലത്തില്‍ എത്തി അവനെ കണ്ടിട്ടു മാറി കടന്നുപോയി. 33 ഒരു ശമര്യക്കാരനോ വഴിപോകയില്‍ അവന്‍റെ അടുക്കല്‍ എത്തി അവനെ കണ്ടിട്ടു മനസ്സലിഞ്ഞു അരികെ ചെന്നു 34 എണ്ണയും വീഞ്ഞും പകര്‍ന്നു അവന്‍റെ മുറിവുകളെ കെട്ടി അവനെ തന്‍റെ വാഹനത്തില്‍ കയറ്റി വഴിയമ്പലത്തിലേക്കു കൊണ്ടുപോയി രക്ഷചെയ്തു. 35 പിറ്റെന്നാള്‍ അവന്‍ പുറപ്പെടുമ്പോള്‍ രണ്ടു വെള്ളിക്കാശ് എടുത്തു വഴിയമ്പലക്കാരന്നു കൊടുത്തു: ഇവനെ രക്ഷ ചെയ്യേണം; അധികം വല്ലതും ചെലവിട്ടാല്‍ ഞാന്‍ മടങ്ങിവരുമ്പോള്‍ തന്നു കൊള്ളാം എന്നു അവനോടു പറഞ്ഞു. 36 കള്ളന്മാരുടെ കയ്യില്‍ അകപ്പെട്ടവന്നു ഈ മൂവരില്‍ ഏവന്‍ കൂട്ടുകാരനായിത്തീര്‍ന്നു എന്നു നിനക്കു തോന്നുന്നു? 37 അവനോടു കരുണ കാണിച്ചവന്‍ എന്നു അവന്‍ പറഞ്ഞു. യേശു അവനോടു നീയും പോയി അങ്ങനെ തന്നേ ചെയ്ക എന്നു പറഞ്ഞു. 38 പിന്നെ അവര്‍ യാത്രപോകയില്‍ അവന്‍ ഒരു ഗ്രാമത്തില്‍ എത്തി; മാര്‍ത്താ എന്നു പേരുള്ള ഒരു സ്ത്രീ അവനെ വീട്ടില്‍ കൈക്കൊണ്ടു. 39 അവള്‍ക്കു മറിയ എന്ന ഒരു സഹോദരി ഉണ്ടായിരുന്നു. അവള്‍ കര്‍ത്താവിന്‍റെ കാല്‍ക്കല്‍ ഇരുന്നു അവന്‍റെ വചനം കേട്ടുകൊണ്ടിരുന്നു. 40 മാര്‍ത്തയോ വളരെ ശുശ്രൂഷയാല്‍ കുഴങ്ങീട്ടു അടുക്കെവന്നു: കര്‍ത്താവേ, എന്‍റെ സഹോദരി ശുശ്രൂഷെക്കു എന്നെ തനിച്ചു വിട്ടിരിക്കുന്നതില്‍ നിനക്കു വിചാരമില്ലയോ? എന്നെ സഹായിപ്പാന്‍ അവളോടു കല്പിച്ചാലും എന്നു പറഞ്ഞു. 41 കര്‍ത്താവു അവളോടു: മാര്‍ത്തയേ, മാര്‍ത്തയേ, നീ പലതിനെച്ചൊല്ലി വിചാരപ്പെട്ടും മനം കലങ്ങിയുമിരിക്കുന്നു. 42 എന്നാല്‍ അല്പമേ വേണ്ടു; അല്ല, ഒന്നു മതി. മറിയ നല്ല അംശം തിരഞ്ഞെടുത്തിരിക്കുന്നു; അതു ആരും അവളോടു അപഹരിക്കയുമില്ല.

Luke 11

1 അവന്‍ ഒരു സ്ഥലത്തു പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു; തീര്‍ന്നശേഷം ശിഷ്യന്മാരില്‍ ഒരുത്തന്‍ അവനോടു: കര്‍ത്താവേ, യോഹന്നാന്‍ തന്‍റെ ശിഷ്യന്മാരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാര്‍ത്ഥിപ്പാന്‍ പഠിപ്പിക്കേണമേ എന്നു പറഞ്ഞു. 2 അവന്‍ അവരോടു പറഞ്ഞതു: നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ചൊല്ലേണ്ടിയതു: [സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ] പിതാവേ, നിന്‍റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്‍റെ രാജ്യം വരേണമേ; [നിന്‍റെ ഇഷ്ടം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ;] 3 ഞങ്ങള്‍ക്കു ആവശ്യമുള്ള ആഹാരം ദിനംപ്രതി തരേണമേ. 4 ഞങ്ങളുടെ പാപങ്ങളെ ഞങ്ങളോടു ക്ഷമിക്കേണമേ; ഞങ്ങള്‍ക്കു കടംപെട്ടിരിക്കുന്ന ഏവനോടും ഞങ്ങളും ക്ഷമിക്കുന്നു; ഞങ്ങളെ പരീക്ഷയില്‍ കടത്തരുതേ: [ദുഷ്ടങ്കല്‍നിന്നു ഞങ്ങളെ വിടുവിക്കേണമേ.] 5 പിന്നെ അവന്‍ അവരോടു പറഞ്ഞതു: നിങ്ങളില്‍ ആര്‍ക്കെങ്കിലും ഒരു സ്നേഹതിന്‍ ഉണ്ടു എന്നിരിക്കട്ടെ; അവന്‍ അര്‍ദ്ധരാത്രിക്കു അവന്‍റെ അടുക്കല്‍ ചെന്നു: സ്നേഹിതാ, എനിക്കു മൂന്നപ്പം വായ്പ തരേണം; 6 എന്‍റെ ഒരു സ്നേഹിതന്‍ വഴിയാത്രയില്‍ എന്‍റെ അടുക്കല്‍ വന്നു; അവന്നു വിളമ്പിക്കൊടുപ്പാന്‍ എന്‍റെ പക്കല്‍ ഏതും ഇല്ല എന്നു അവനോടു പറഞ്ഞാല്‍ : 7 എന്നെ പ്രയാസപ്പെടുത്തരുതു; കതകു അടെച്ചിരിക്കുന്നു; പൈതങ്ങളും എന്നോടുകൂടെ കിടക്കുന്നു; എഴുന്നേറ്റു തരുവാന്‍ എനിക്കു കഴികയില്ല എന്നു അകത്തുനിന്നു ഉത്തരം പറഞ്ഞാലും 8 അവന്‍ സ്നേഹിതാനാകകൊണ്ടു എഴുന്നേറ്റു അവന്നു കൊടുക്കയില്ലെങ്കിലും അവന്‍ ലജ്ജകൂടാതെ മുട്ടിക്കനിമിത്തം എഴുന്നേറ്റു അവന്നു വേണ്ടുന്നെടത്തോളം കൊടുക്കും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. 9 യാചിപ്പിന്‍ , എന്നാല്‍ നിങ്ങള്‍ക്കു കിട്ടും; അന്വേഷിപ്പിന്‍ , എന്നാല്‍ നിങ്ങള്‍ കണ്ടെത്തും; മുട്ടുവിന്‍ എന്നാല്‍ നിങ്ങള്‍ക്കു തുറക്കും. 10 യാചിക്കുന്നവന്നു ഏവന്നും ലഭിക്കുന്നു; അന്വേഷിക്കുന്നവന്‍ കണ്ടെത്തുന്നു; മുട്ടുന്നവന്നു തുറക്കും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. 11 എന്നാല്‍ നിങ്ങളില്‍ ഒരു അപ്പനോടു മകന്‍ അപ്പം ചോദിച്ചാല്‍ അവന്നു കല്ലു കൊടുക്കുമോ? അല്ല, മീന്‍ ചോദിച്ചാല്‍ മീനിന്നു പകരം പാമ്പിനെ കൊടുക്കുമോ? 12 മുട്ട ചോദിച്ചാല്‍ തേളിനെ കൊടുക്കുമോ? 13 അങ്ങനെ ദോഷികളായ നിങ്ങള്‍ നിങ്ങളുടെ മക്കള്‍ക്കു നല്ല ദാനങ്ങളെ കൊടുപ്പാന്‍ അറിയുന്നു എങ്കില്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവു തന്നോടു യാചിക്കുന്നവര്‍ക്കും പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും. 14 ഒരിക്കല്‍ അവന്‍ ഊമയായോരു ഭൂതത്തെ പുറത്താക്കി. ഭൂതം വിട്ടുപോയശേഷം ഊമന്‍ സംസാരിച്ചു, പുരുഷാരം ആശ്ചര്യപെട്ടു. 15 അവരില്‍ ചിലരോ: ഭൂതങ്ങളുടെ തലവനായ ബെയെത്സെബൂലെക്കൊണ്ടാകുന്നു അവന്‍ ഭൂതങ്ങളെ പുറത്താക്കുന്നതു എന്നു പറഞ്ഞു. 16 വേറെ ചിലര്‍ അവനെ പരീക്ഷിച്ചു ആകാശത്തുനിന്നു ഒരടയാളം അവനോടു ചോദിച്ചു. 17 അവന്‍ അവരുടെ വിചാരം അറിഞ്ഞു അവരോടു പറഞ്ഞതു: തന്നില്‍തന്നേ ഛിദ്രിച്ച രാജ്യം എല്ലാം പാഴായ്പോകും; വീടു ഓ‍രോന്നും വീഴും. 18 സാത്താനും തന്നോടു തന്നേ ഛിദ്രിച്ചു എങ്കില്‍ . അവന്‍റെ രാജ്യം എങ്ങനെ നിലനിലക്കും? ബെയെത്സെബൂലെക്കൊണ്ടു ഞാന്‍ ഭൂതങ്ങളെ പുറത്താക്കുന്നു എന്നു നിങ്ങള്‍ പറയുന്നുവല്ലോ. 19 ഞാന്‍ ബെയെത്സെബൂലെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എങ്കില്‍ നിങ്ങളുടെ മക്കള്‍ ആരെക്കൊണ്ടു പുറത്താക്കുന്നു; അതുകൊണ്ടു അവര്‍ നിങ്ങള്‍ക്കു ന്യായാധിപതികള്‍ ആകും. 20 എന്നാല്‍ ദൈവത്തിന്‍റെ ശക്തികൊണ്ടു ഞാന്‍ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കില്‍ ദൈവരാജ്യം നിങ്ങളുടെ അടുക്കല്‍ വന്നിരിക്കുന്നു സ്പഷ്ടം. 21 ബലവാന്‍ ആയുധം ധരിച്ചു തന്‍റെ അരമന കാക്കുമ്പോള്‍ അവന്‍റെ വസ്തുവക ഉറപ്പോടെ ഇരിക്കുന്നു. 22 അവനിലും ബലവാനായവന്‍ വന്നു അവനെ ജയിച്ചു എങ്കിലോ അവന്‍ ആശ്രയിച്ചിരുന്ന സര്‍വ്വായുധവര്‍ഗ്ഗം പിടിച്ചുപറിച്ചു അവന്‍റെ കൊള്ള പകുതി ചെയ്യുന്നു. 23 എനിക്കു അനുകൂലമല്ലാത്തവന്‍ എനിക്കു പ്രതിക്കുലം ആകുന്നു; എന്നോടുകൂടെ ചേര്‍ക്കാത്തവന്‍ ചിതറിക്കുന്നു. 24 അശുദ്ധാത്മാവു ഒരു മനുഷ്യനെ വിട്ടുപോയിട്ടു നീരില്ലാത്ത പ്രദേശങ്ങളില്‍ തണുപ്പു തിരഞ്ഞുനടക്കുന്നു. കാണാഞ്ഞിട്ടു: ഞാന്‍ വിട്ടുപോന്ന വീട്ടിലേക്കു മടങ്ങിച്ചെല്ലും എന്നു പറഞ്ഞു ചെന്നു, 25 അതു അടിച്ചുവാരിയും അലങ്കരിച്ചും കാണുന്നു. 26 അപ്പോള്‍ അവന്‍ പോയി തന്നിലും ദുഷ്ടത ഏറിയ ഏഴു ആത്മാക്കളെ കൂട്ടിക്കൊണ്ടു വരുന്നു; അവയും അതില്‍ കടന്നു പാര്‍ത്തിട്ടു ആ മനുഷ്യന്‍റെ പിന്നത്തെ സ്ഥിതി മുമ്പിലത്തേതിനേക്കാള്‍ വല്ലാതെയായി ഭവിക്കും. 27 ഇതു പറയുമ്പോള്‍ പുരുഷാരത്തില്‍ ഒരു സ്ത്രീ ഉച്ചത്തില്‍ അവനോടു: നിന്നെ ചുമന്ന ഉദരവും നീ കുടിച്ച മുലയും ഭാഗ്യമുള്ളവ എന്നു പറഞ്ഞു. 28 അതിന്നു അവന്‍ : അല്ല, ദൈവത്തിന്‍റെ വചനം കേട്ടു പ്രമാണിക്കുന്നവര്‍ അത്രേ ഭാഗ്യവാന്മാര്‍ എന്നു പറഞ്ഞു. 29 പുരുഷാരം തിങ്ങിക്കൂടിയപ്പോള്‍ അവന്‍ പറഞ്ഞുതുടങ്ങിയതു: ഈ തലമുറ ദോഷമുള്ള തലമുറയാകുന്നു; അതു അടയാളം അന്വേഷിക്കുന്നു; യോനയുടെ അടയാളമല്ലാതെ അതിന്നു ഒരു അടയാളവും കൊടുക്കയില്ല. 30 യോനാ നീനെവേക്കാര്‍ക്കും അടയാളം ആയതു പോലെ മനുഷ്യപുത്രന്‍ ഈ തലമുറെക്കും ആകും. 31 തെക്കെ രാജ്ഞി ന്യായവിധിയില്‍ ഈ തലമുറയിലെ ആളുകളോടു ഒന്നിച്ചു ഉയിര്‍ത്തെഴുന്നേറ്റു അവരെ കുറ്റം വിധിക്കും; അവള്‍ ശലോമോന്‍റെ ജ്ഞാനം കേള്‍പ്പാന്‍ ഭൂമിയുടെ അറുതികളില്‍നിന്നു വന്നുവല്ലോ. ഇവിടെ ഇതാ, ശലോമോനിലും വലിയവന്‍ . 32 നീനെവേക്കാര്‍ ന്യായവിധിയില്‍ ഈ തലമുറയോടു ഒന്നിച്ചു എഴുന്നേറ്റു അതിനെ കുറ്റം വിധിക്കും; അവര്‍ യോനയുടെ പ്രസംഗം കേട്ടു മാനസാന്തരപ്പെട്ടുവല്ലോ. ഇവിടെ ഇതാ, യോനയിലും വലിയവന്‍ . 33 വിളക്കു കൊളുത്തീട്ടു ആരും നിലവറയിലോ പറയിന്‍ കീഴിലോ വെക്കാതെ അകത്തു വരുന്നവര്‍ വെളിച്ചം കാണേണ്ടതിന്നു തണ്ടിന്മേല്‍ അത്രേ വെക്കുന്നതു. 34 ശരീരത്തിന്‍റെ വിളക്കു കണ്ണാകുന്നു; കണ്ണു ചൊവ്വുള്ളതെങ്കില്‍ ശരീരം മുഴുവനും പ്രകാശിതമായിരിക്കും; ദോഷമുള്ളതാകിലോ ശരീരവും ഇരുട്ടുള്ളതു തന്നേ. 35 ആകയാല്‍ നിന്നിലുള്ള വെളിച്ചം ഇരുളാകാതിരിപ്പാന്‍ നോക്കുക. 36 നിന്‍റെ ശരീരം അന്ധകാരമുള്ള അംശം ഒട്ടുമില്ലാതെ മുഴുവനും പ്രകാശിതമായിരുന്നാല്‍ വിളക്കു തെളക്കംകൊണ്ടു നിന്നെ പ്രകാശിപ്പിക്കുംപോലെ അശേഷം പ്രകാശിതമായിരിക്കും. 37 അവന്‍ സംസാരിക്കുമ്പോള്‍ തന്നേ ഒരു പരീശന്‍ തന്നോടുകൂടെ മുത്താഴം കഴിപ്പാന്‍ അവനെ ക്ഷണിച്ചു; അവനും അകത്തു കടന്നു ഭക്ഷണത്തിന്നിരുന്നു. 38 മുത്താഴത്തിന്നു മുമ്പേ കുളിച്ചില്ല എന്നു കണ്ടിട്ടു പരീശന്‍ ആശ്ചര്യപ്പെട്ടു. 39 കര്‍ത്താവു അവനോടു: പരീശന്മാരായ നിങ്ങള്‍ കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നു; നിങ്ങളുടെ ഉള്ളിലോ കവര്‍ച്ചയും ദുഷ്ടതയും നിറഞ്ഞിരിക്കുന്നു. 40 മൂഢന്മാരേ, പുറം ഉണ്ടാക്കിയവന്‍ അല്ലയോ അകവും ഉണ്ടാക്കിയതു? 41 അകത്തുള്ളതു ഭിക്ഷയായി കൊടുപ്പിന്‍ ; എന്നാല്‍ സകലവും നിങ്ങള്‍ക്കു ശുദ്ധം ആകും എന്നു പറഞ്ഞു. 42 പരീശന്മാരായ നിങ്ങള്‍ക്കു അയ്യോ കഷ്ടം; നിങ്ങള്‍ തുളസിയിലും അരൂതയിലും എല്ലാ ചീരയിലും പതാരം കൊടുക്കയും ന്യായവും ദൈവസ്നേഹവും വിട്ടുകളകയും ചെയ്യുന്നു; ഇതു ചെയ്കയും അതു ത്യജിക്കാതിരിക്കയും വേണം. 43 പരീശന്മാരായ നിങ്ങള്‍ക്കു അയ്യോ കഷ്ടം; നിങ്ങള്‍ക്കു പള്ളിയില്‍ മുഖ്യാസനവും അങ്ങാടിയില്‍ വന്ദനവും പ്രിയമാകുന്നു. നിങ്ങള്‍ക്കു അയ്യോ കഷ്ടം; 44 നിങ്ങള്‍ കാണ്മാന്‍ കഴിയാത്ത കല്ലറകളെപ്പോലെ ആകുന്നു; അവയുടെ മീതെ നടക്കുന്ന മനുഷ്യര്‍ അറിയുന്നില്ല. 45 ന്യായശാസ്ത്രിമാരില്‍ ഒരുത്തന്‍ അവനോടു: ഗുരോ, ഇങ്ങനെ പറയുന്നതിനാല്‍ നീ ഞങ്ങളെയും അപമാനിക്കുന്നു എന്നു പറഞ്ഞു. 46 അതിന്നു അവന്‍ പറഞ്ഞതു: ന്യായശാസ്ത്രിമാരായ നിങ്ങള്‍ക്കും അയ്യോ കഷ്ടം; എടുപ്പാന്‍ പ്രയാസമുള്ള ചുമടുകളെ നിങ്ങള്‍ മനുഷ്യരെക്കൊണ്ടു ചുമപ്പിക്കുന്നു; നിങ്ങള്‍ ഒരു വിരല്‍ കൊണ്ടുപോലും ആ ചുമടുകളെ തൊടുന്നില്ല. 47 നിങ്ങള്‍ക്കു അയ്യോ കഷ്ടം; നിങ്ങള്‍ പ്രവാചകന്മാരുടെ കല്ലറകളെ പണിയുന്നു; നിങ്ങളുടെ പിതാക്കന്മാര്‍ അവരെ കൊന്നു. 48 അതിനാല്‍ നിങ്ങളുടെ പിതാക്കന്മാരുടെ പ്രവൃത്തികള്‍ക്കു നിങ്ങള്‍ സാക്ഷികളായിരിക്കയും സമ്മതിക്കയും ചെയ്യുന്നു; അവര്‍ അവരെ കൊന്നു; നിങ്ങള്‍ അവരുടെ കല്ലറകളെ പണിയുന്നു. 49 അതുകൊണ്ടു ദൈവത്തിന്‍റെ ജ്ഞാനവും പറയുന്നതു: ഞാന്‍ പ്രവാചകന്മാരെയും അപ്പൊസ്തലന്മാരെയും അവരുടെ അടുക്കല്‍ അയക്കുന്നു; അവരില്‍ ചിലരെ അവര്‍ കൊല്ലുകയും ഉപദ്രവിക്കയും ചെയ്യും. 50 ഹാബേലിന്‍റെ രക്തം തുടങ്ങി യാഗപീഠത്തിന്നും ആലയത്തിന്നും നടുവില്‍വെച്ചു പട്ടുപോയ സെഖര്യാവിന്‍റെ രക്തം വരെ 51 ലോക സ്ഥാപനം മുതല്‍ ചൊരിഞ്ഞിരിക്കുന്ന സകല പ്രവാചകന്മാരുടെയും രക്തം ഈ തലമുറയോടു ചോദിപ്പാന്‍ ഇടവരേണ്ടതിന്നു തന്നേ. അതേ, ഈ തലമുറയോടു അതു ചോദിക്കും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. 52 ന്യായശാസ്ത്രിമാരായ നിങ്ങള്‍ക്കു അയ്യോ കഷ്ടം; നിങ്ങള്‍ പരിജ്ഞാനത്തിന്‍റെ താക്കോല്‍ എടുത്തുകളഞ്ഞു; നിങ്ങള്‍ തന്നേ കടന്നില്ല; കടക്കുന്നവരെ തടുത്തുംകളഞ്ഞു. 53 അവന്‍ അവിടംവിട്ടുപോകുമ്പോള്‍ ശാസ്ത്രിമാരും പരീശന്മാരും 54 അവനെ അത്യന്തം വിഷമിപ്പിപ്പാനും അവന്‍റെ വായില്‍ നിന്നു വല്ലതും പിടിക്കാമോ എന്നു വെച്ചു അവന്നായി പതിയിരുന്നുകൊണ്ടു പലതിനെയും കുറിച്ചു കുടുക്കുചോദ്യം ചോദിപ്പാനും തുടങ്ങി.

Luke 12

1 അതിന്നിടെ പുരുഷാരം തമ്മില്‍ ചവിട്ടുവാന്‍ തക്കവണ്ണം ആയിരം ആയിരമായി തിങ്ങിക്കൂടിയപ്പോള്‍ അവന്‍ ആദ്യം ശിഷ്യന്മാരോടു പറഞ്ഞുതുടങ്ങിതു: പരീശന്മാരുടെ പുളിച്ചമാവായ കപടഭക്തി സൂക്ഷിച്ചു കൊള്‍വിന്‍ . 2 മൂടിവെച്ചതു ഒന്നും വെളിച്ചത്തു വരാതെയും ഗൂഢമായതു ഒന്നും അറിയാതെയും ഇരിക്കയില്ല. 3 ആകയാല്‍ നിങ്ങള്‍ ഇരുട്ടത്തു പറഞ്ഞതു എല്ലാം വെളിച്ചത്തു കേള്‍ക്കും; അറകളില്‍ വെച്ചു ചെവിയില്‍ മന്ത്രിച്ചതു പുരമുകളില്‍ ഘോഷിക്കും. 4 എന്നാല്‍ എന്‍റെ സ്നേഹിതന്മാരായ നിങ്ങളോടു ഞാന്‍ പറയുന്നതു: ദേഹത്തെ കൊന്നിട്ടു പിന്നെ അധികമായി ഒന്നും ചെയ്‍വാന്‍ കഴിയാത്തവരെ ഭയപ്പെടേണ്ടാ. 5 ആരെ ഭയപ്പെടേണം എന്നു ഞാന്‍ നിങ്ങള്‍ക്കു കാണിച്ചുതരാം. കൊന്നിട്ടു നരകത്തില്‍ തള്ളിക്കളവാന്‍ അധികാരമുള്ളവനെ ഭയപ്പെടുവിന്‍ : അതേ, അവനെ ഭയപ്പെടുവിന്‍ എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. 6 രണ്ടു കാശിന്നു അഞ്ചു കുരികിലിനെ വിലക്കുന്നില്ലയോ? അവയില്‍ ഒന്നിനെപ്പോലും ദൈവം മറന്നുപോകുന്നില്ല. 7 നിങ്ങളുടെ തലയിലെ മുടിപോലും എല്ലാം എണ്ണിയിരിക്കുന്നു; ആകയാല്‍ ഭയപ്പെടേണ്ടാ; ഏറിയ കുരികിലിനെക്കാളും നിങ്ങള്‍ വിശേഷതയുള്ളവര്‍ . 8 മനുഷ്യരുടെ മുമ്പില്‍ ആരെങ്കിലും എന്നെ ഏറ്റുപറഞ്ഞാല്‍ അവനെ മനുഷ്യപുത്രനും ദൈവദൂതന്മാരുടെ മുമ്പാകെ ഏറ്റുപറയും. 9 മനുഷ്യരുടെ മുമ്പില്‍ എന്നെ തള്ളിപ്പറയുന്നവനെ ദൈവദൂതന്മാരുടെ മുമ്പില്‍ തള്ളിപ്പറയും. 10 മനുഷ്യപുത്രന്‍റെ നേരെ ഒരു വാക്കു പറയുന്ന ഏവനോടും ക്ഷമിക്കും; പരിശുദ്ധാത്മാവിന്‍റെ നേരെ ദൂഷണം പറയുന്നവനോടോ ക്ഷമിക്കയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. 11 എന്നാല്‍ നിങ്ങളെ പള്ളികള്‍ക്കും കോയ്മകള്‍ക്കും അധികാരങ്ങള്‍ക്കും മുമ്പില്‍ കൊണ്ടുപോകുമ്പോള്‍ എങ്ങനെയോ എന്തോ പ്രതിവാദിക്കേണ്ടു? എന്തു പറയേണ്ടു എന്നു വിചാരിപ്പെടേണ്ടാ; 12 പറയേണ്ടതു പരിശുദ്ധാത്മാവു ആ നാഴികയില്‍ തന്നേ നിങ്ങളെ പഠിപ്പിക്കും. 13 പുരുഷാരത്തില്‍ ഒരുത്തന്‍ അവനോടു: ഗുരോ, ഞാനുമായി അവകാശം പകുതിചെയ്‍വാന്‍ എന്‍റെ സഹോദരനോടു കല്പിച്ചാലും എന്നു പറഞ്ഞു. 14 അവനോടു അവന്‍ : മനുഷ്യാ, എന്നെ നിങ്ങള്‍ക്കു ന്യായകര്‍ത്താവോ പങ്കിടുന്നവനോ ആക്കിയതു ആര്‍ എന്നു ചോദിച്ചു. 15 പിന്നെ അവരോടു: സകലദ്രവ്യാഗ്രഹവും സൂക്ഷിച്ചു ഒഴിഞ്ഞുകൊള്‍വിന്‍ ; ഒരുത്തന്നു സമൃദ്ധിഉണ്ടായാലും അവന്‍റെ വസ്തുവകയല്ല അവന്‍റെ ജീവന്നു ആധാരമായിരിക്കുന്നതു എന്നു പറഞ്ഞു. 16 ഒരുപമയും അവരോടു പറഞ്ഞതു: ധനവാനായോരു മനുഷ്യന്‍റെ ഭൂമി നന്നായി വിളഞ്ഞു. 17 അപ്പോള്‍ അവന്‍ : ഞാന്‍ എന്തു ചെയ്യേണ്ടു? എന്‍റെ വിളവു കൂട്ടിവെപ്പാന്‍ സ്ഥലം പോരാ എന്നു ഉള്ളില്‍ വിചാരിച്ചു. 18 പിന്നെ അവന്‍ പറഞ്ഞതു: ഞാന്‍ ഇതു ചെയ്യും; എന്‍റെ കളപ്പുരകളെ പൊളിച്ചു അധികം വലിയവ പണിതു എന്‍റെ വിളവും വസ്തുവകയും എല്ലാം അതില്‍ കൂട്ടിവേക്കും. 19 എന്നിട്ടു എന്നോടുതന്നേ; നിനക്കു ഏറിയ ആണ്ടുകള്‍ക്കു മതിയായ അനവധി വസ്തുവക സ്വരൂപിച്ചുവെച്ചിരിക്കുന്നു; ആശ്വസിക്ക, തിന്നുക, കുടിക്ക, ആനന്ദിക്ക എന്നു പറയും. ദൈവമോ അവനോടു: 20 മൂഢാ, ഈ രാത്രിയില്‍ നിന്‍റെ പ്രാണനെ നിന്നോടു ചോദിക്കും. പിന്നെ നീ ഒരുക്കിവെച്ചതു ആര്‍ക്കാകും എന്നു പറഞ്ഞു. 21 ദൈവവിഷയമായി സമ്പന്നനാകാതെ തനിക്കു തന്നേ നിക്ഷേപിക്കുന്നവന്‍റെ കാര്യം ഇങ്ങനെ ആകുന്നു. 22 അവന്‍ തന്‍റെ ശിഷ്യന്മാരോടു പറഞ്ഞതു: ആകയാല്‍ എന്തു തിന്നും എന്നു ജീവന്നായിക്കൊണ്ടും എന്തു ഉടുക്കും എന്നു ശരീരത്തിന്നായിക്കൊണ്ടും വിചാരപ്പെടരുതു എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. 23 ആഹാരത്തെക്കാള്‍ ജീവനും ഉടുപ്പിനെക്കാള്‍ ശരീരവും വലുതല്ലോ. 24 കാക്കയെ നോക്കുവിന്‍ ; അതു വിതെക്കുന്നില്ല, കൊയ്യുന്നില്ല, അതിന്നു പാണ്ടികശാലയും കളപ്പുരയും ഇല്ല; എങ്കിലും ദൈവം അതിനെ പുലര്‍ത്തുന്നു. പറവജാതിയെക്കാള്‍ നിങ്ങള്‍ എത്ര വിശേഷമുള്ളവര്‍ ; 25 പിന്നെ വിചാരപ്പെടുന്നതിനാല്‍ തന്‍റെ നീളത്തില്‍ ഒരു മുഴം കൂട്ടുവാന്‍ നിങ്ങളില്‍ ആര്‍ക്കും കഴിയും? 26 ആകയാല്‍ ഏറ്റവും ചെറിയതിന്നുപോലും നിങ്ങള്‍ പോരാത്തവര്‍ എങ്കില്‍ ശേഷമുള്ളതിനെക്കുറിച്ചു വിചാരപ്പെടുന്നതു എന്തു? 27 താമര എങ്ങനെ വളരുന്നു എന്നു വിചാരിപ്പിന്‍ ; അവ അദ്ധ്വാനിക്കുന്നില്ല നൂല്‍ക്കുന്നതുമില്ല; എന്നാല്‍ ശലോമോന്‍ പോലും തന്‍റെ സകല മഹത്വത്തിലും ഇവയില്‍ ഒന്നിനോളം ചമഞ്ഞിരുന്നില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. 28 ഇന്നുള്ളതും നാളെ അടുപ്പില്‍ ഇടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ ഉടുപ്പിക്കുന്നു എങ്കില്‍ , അല്പവിശ്വസികളേ, നിങ്ങളെ എത്ര അധികം? 29 എന്തു തിന്നും എന്തു കുടിക്കും എന്നു നിങ്ങള്‍ ചിന്തിച്ചു ചഞ്ചലപ്പെടരുതു. 30 ഈ വക ഒക്കെയും ലോകജാതികള്‍ അന്വേഷിക്കുന്നു; നിങ്ങളുടെ പിതാവോ ഇവ നിങ്ങള്‍ക്കു ആവശ്യം എന്നു അറിയുന്നു. 31 അവന്‍റെ രാജ്യം അന്വേഷിപ്പിന്‍ ; അതോടുകൂടെ നിങ്ങള്‍ക്കു ഇതും കിട്ടും. 32 ചെറിയ ആട്ടിന്‍ കൂട്ടമേ, ഭയപ്പെടരുതു; നിങ്ങളുടെ പിതാവു രാജ്യം നിങ്ങള്‍ക്കു നലകുവാന്‍ പ്രസാദിച്ചിരിക്കുന്നു. 33 നിങ്ങള്‍ക്കുള്ളതു വിറ്റു ഭിക്ഷകൊടുപ്പിന്‍ ; കള്ളന്‍ അടുക്കയോ പുഴു കെടുക്കയോ ചെയ്യാത്ത സ്വര്‍ഗ്ഗത്തില്‍ പഴകിപ്പോകാത്ത മടിശ്ശീലകളും തീര്‍ന്നുപോകാത്ത നിക്ഷേപവും നിങ്ങള്‍ക്കു ഉണ്ടാക്കിക്കൊള്‍വിന്‍ . 34 നിങ്ങളുടെ നിക്ഷേപം ഉള്ളേടത്തു നിങ്ങളുടെ ഹൃദയവും ഇരിക്കും. 35 നിങ്ങളുടെ അര കെട്ടിയും വിളക്കു കത്തിയും കൊണ്ടിരിക്കട്ടെ. 36 യജമാനന്‍ കല്യാണത്തിന്നു പോയി വന്നു മുട്ടിയാല്‍ ഉടനെ വാതില്‍ തുറന്നുകൊടുക്കേണ്ടതിന്നു അവന്‍ എപ്പോള്‍ മടങ്ങിവരും വന്നു കാത്തുനിലക്കുന്ന ആളുകളോടു നിങ്ങള്‍ തുല്യരായിരിപ്പിന്‍ . 37 യജമാനന്‍ വരുന്നേരം ഉണര്‍ന്നിരിക്കുന്നവരായി കാണുന്ന ദാസന്മാര്‍ ഭാഗ്യവാന്മാര്‍ ; അവന്‍ അര കെട്ടി അവരെ ഭക്ഷണത്തിന്നിരുത്തുകയും വന്നു അവര്‍ക്കും ശുശ്രൂഷ ചെയ്കയും ചെയ്യും എന്നു ഞാന്‍ സത്യമായി നിങ്ങളോടു പറയുന്നു. 38 അവന്‍ രണ്ടാം യാമത്തില്‍ വന്നാലും മൂന്നാമതില്‍ വന്നാലും അങ്ങനെ കണ്ടു എങ്കില്‍ അവര്‍ ഭാഗ്യവാന്മാര്‍ . 39 കള്ളന്‍ ഇന്ന നാഴികെക്കു വരുന്നു എന്നു വിട്ടുടയവന്‍ അറിഞ്ഞിരുന്നു എങ്കില്‍ അവന്‍ ഉണര്‍ന്നിരുന്നു തന്‍റെ വീടു തുരപ്പാന്‍ സമ്മതിക്കയില്ല എന്നറിവിന്‍ . 40 നിനയാത്ത നാഴികയില്‍ മനുഷ്യപുത്രന്‍ വരുന്നതുകൊണ്ടു നിങ്ങളും ഒരുങ്ങിയിരിപ്പിന്‍ . 41 കര്‍ത്താവേ, ഈ ഉപമ പറയുന്നതു ഞങ്ങളോടോ എല്ലാവരോടും കൂടെയോ എന്നു പത്രൊസ് ചോദിച്ചതിന്നു കര്‍ത്താവു പറഞ്ഞതു: 42 തക്കസമയത്തു ആഹാരവീതം കൊടുക്കേണ്ടതിന്നു യജമാനന്‍ തന്‍റെ വേലക്കാരുടെ മേല്‍ ആക്കുന്ന വിശ്വസ്തനും ബുദ്ധിമാനുമായ ഗൃഹവിചാരകന്‍ ആര്‍ ? 43 യജമാനന്‍ വരുമ്പോള്‍ അങ്ങനെ ചെയ്തുകാണുന്ന ദാസന്‍ ഭാഗ്യവാന്‍ . 44 അവന്‍ തനിക്കുള്ള സകലത്തിന്നും അവനെ വിചാരകനാക്കിവേക്കും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു. 45 എന്നാല്‍ ദാസന്‍ : യജമാനന്‍ താമസിച്ചേ വരികയുള്ളു എന്നു ഹൃദയത്തില്‍ പറഞ്ഞു ബാല്യക്കാരെയും ബാല്യക്കാരത്തികളെയും തല്ലുവാനും തിന്നു കുടിച്ചു മദിപ്പാനും തുടങ്ങിയാല്‍ . 46 അവന്‍ നോക്കിയിരിക്കാത്ത നാളിലും അറിയാത്ത നാഴികയിലും ആ ദാസന്‍റെ യജമാനന്‍ വന്നു അവനെ ദണ്ഡിപ്പിക്കയും അവന്നു അവിശ്വാസികളോടുകൂടെ പങ്കു കല്പിക്കയും ചെയ്യും. 47 യജമാനന്‍റെ ഇഷ്ടം അറിഞ്ഞിട്ടു ഒരുങ്ങാതെയും അവന്‍റെ ഇഷ്ടം ചെയ്യാതെയുമിരിക്കുന്ന ദാസന്നു വളരെ അടികൊള്ളും. 48 അറിയാതെകണ്ടു അടിക്കു യോഗ്യമായതു ചെയ്തവന്നോ കുറയ അടി കൊള്ളും; വളരെ ലഭിച്ചവനോടു വളരെ ആവശ്യപ്പെടും; അധികം ഏറ്റുവാങ്ങിയവനോടു അധികം ചോദിക്കും. 49 ഭൂമിയില്‍ തീ ഇടുവാന്‍ ഞാന്‍ വന്നിരിക്കുന്നു; അതു ഇപ്പോഴേ കത്തിയെങ്കില്‍ കൊള്ളായിരുന്നു എന്നല്ലാതെ ഞാന്‍ മറ്റെന്തു ഇച്ഛിക്കേണ്ടു? 50 എങ്കിലും എനിക്കു ഒരു സ്നാനം ഏല്പാന്‍ ഉണ്ടു; അതു കഴിയുവോളം ഞാന്‍ എത്ര ഞെരുങ്ങുന്നു. 51 ഭൂമിയില്‍ സമാധാനം നലകുവാന്‍ ഞാന്‍ വന്നിരിക്കുന്നു എന്നു തോന്നുന്നുവോ? അല്ലല്ല, ഛിദ്രം വരുത്തുവാന്‍ അത്രേ എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. 52 ഇനിമേല്‍ ഒരു വീട്ടില്‍ ഇരുവരോടു മൂവരും മൂവരോടു ഇരുവരും ഇങ്ങനെ അഞ്ചുപേര്‍ തമ്മില്‍ ഛിദ്രിച്ചിരിക്കും. 53 അപ്പന്‍ മകനോടും മകന്‍ അപ്പനോടും അമ്മ മകളോടും മകള്‍ അമ്മയോടും അമ്മാവിയമ്മ മരുമകളോടും മരുമകള്‍ അമ്മാവിയമ്മയോടും ഛിദ്രിച്ചിരിക്കും. 54 പിന്നെ അവന്‍ പുരുഷാരത്തോടു പറഞ്ഞതു: പടിഞ്ഞാറുനിന്നു മേഘം പൊങ്ങുന്നതു കാണുമ്പോള്‍ പെരുമഴ വരുന്നു എന്നു നിങ്ങള്‍ ഉടനെ പറയുന്നു; അങ്ങനെ സംഭവിക്കയും ചെയ്യുന്നു. 55 തെക്കന്‍ കാറ്റു ഊതുന്നതു കണ്ടാലോ അത്യുഷ്ണം ഉണ്ടാകും എന്നു പറയുന്നു; അതു സംഭവിക്കയും ചെയ്യുന്നു. 56 കപടഭകതിക്കാരേ, ഭൂമിയുടെയും ആകാശത്തിന്‍റെയും ഭാവത്തെ വിവേചിപ്പാന്‍ നിങ്ങള്‍ക്കു അറിയാം; 57 എന്നാല്‍ ഈ കാലത്തെ വിവേചിപ്പാന്‍ അറിയാത്തതു എങ്ങനെ? ന്യായമായതു എന്തെന്നു നിങ്ങള്‍ സ്വയമായി വിധിക്കാത്തതും എന്തു? 58 പ്രതിയോഗിയോടുകൂടെ അധികാരിയുടെ അടുക്കല്‍ പോകുമ്പോള്‍ വഴിയില്‍വെച്ചു അവനോടു നിരന്നുകൊള്‍വാന്‍ ശ്രമിക്ക; അല്ലാഞ്ഞാല്‍ അവന്‍ നിന്നെ ന്യായാധിപന്‍റെ മുമ്പില്‍ ഇഴെച്ചുകൊണ്ടു പോകയും ന്യായാധിപന്‍ നിന്നെ കോല്‍ക്കാരന്‍റെ പക്കല്‍ ഏല്പിക്കയും കോല്‍ക്കാരന്‍ തടവില്‍ ആക്കുകയും ചെയ്യും. 59 ഒടുക്കത്തെ കാശുപോലും കൊടുത്തുതീരുവോളം നീ അവിടെ നിന്നു പുറത്തു വരികയില്ല എന്നു ഞാന്‍ നിന്നോടു പറയുന്നു.

Luke 13

1 ആ സമയത്തു തന്നേ അവിടെ ഉണ്ടായിരുന്ന ചിലര്‍ പീലാത്തൊസ് ചില ഗലീലക്കാരുടെ ചോര അവരുടെ യാഗങ്ങളോടു കലര്‍ത്തിയ വര്‍ത്തമാനം അവനോടു അറിയിച്ചു. 2 അതിന്നു അവന്‍ ഉത്തരം പറഞ്ഞതു: ആ ഗലീലക്കാര്‍ ഇതു അനുഭവിക്കായാല്‍ എല്ലാ ഗലീലക്കാരിലും പാപികള്‍ ആയിരുന്നു എന്നു നിങ്ങള്‍ക്കു തോന്നുന്നുവോ? 3 അല്ലല്ല, മാനസാന്തരപ്പെടാഞ്ഞാന്‍ നിങ്ങള്‍ എല്ലാവരും അങ്ങനെതന്നേ നശിച്ചുപോകും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. 4 അല്ല, ശീലോഹാമിലെ ഗോപുരം വീണു മരിച്ചുപോയ ആ പതിനെട്ടുപേര്‍ യെരൂശലേമില്‍ പാര്‍ക്കുംന്ന സകല മനുഷ്യരിലും കുറ്റക്കാര്‍ ആയിരുന്നു എന്നു തോന്നുന്നുവോ? 5 അല്ലല്ല, മാനസാന്തരപ്പെടാഞ്ഞാല്‍ നിങ്ങള്‍ എല്ലാവരും അങ്ങനെ തന്നേ നശിച്ചുപോകും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. 6 അവന്‍ ഈ ഉപമയും പറഞ്ഞു: ഒരുത്തന്നു തന്‍റെ മുന്തിരിത്തോട്ടത്തില്‍ നട്ടിരുന്നോരു അത്തിവൃക്ഷം ഉണ്ടായിരുന്നു; അവന്‍ അതില്‍ ഫലം തിരഞ്ഞുവന്നു, കണ്ടില്ലതാനും. 7 അവന്‍ തോട്ടക്കാരനോടു: ഞാന്‍ ഇപ്പോള്‍ മൂന്നു സംവത്സരമായി ഈ അത്തിയില്‍ ഫലം തിരഞ്ഞുവരുന്നു കാണുന്നില്ലതാനും; അതിനെ വെട്ടിക്കളക അതു നിലത്തെ നിഷ്ഫലമാക്കുന്നതു എന്തിന്നു എന്നു പറഞ്ഞു. 8 അതിന്നു അവന്‍ : കര്‍ത്താവേ, ഞാന്‍ അതിന്നു ചുറ്റും കിളെച്ചു വളം ഇടുവോളം ഈ ആണ്ടും കൂടെ നില്‍ക്കട്ടെ. 9 മേലാല്‍ കായിച്ചെങ്കിലോ - ഇല്ലെങ്കില്‍ വെട്ടിക്കളയാം എന്നു ഉത്തരം പറഞ്ഞു. 10 ഒരു ശബ്ബത്തില്‍ അവന്‍ ഒരു പള്ളിയില്‍ ഉപദേശിച്ചുകൊണ്ടിരുന്നു; 11 അവിടെ പതിനെട്ടു സംവത്സരമായി ഒരു രോഗാത്മാവു ബാധിച്ചിട്ടു ഒട്ടും നിവിരുവാന്‍ കഴിയാതെ കൂനിയായോരു സ്ത്രീ ഉണ്ടായിരുന്നു. 12 യേശു അവളെ കണ്ടു അടുക്കെ വിളിച്ചു: സ്ത്രിയേ, നിന്‍റെ രോഗബന്ധനം അഴിഞ്ഞിരിക്കുന്നു എന്നു പറഞ്ഞു അവളുടെ മേല്‍ കൈവെച്ചു. 13 അവള്‍ ക്ഷണത്തില്‍ നിവിര്‍ന്നു ദൈവത്തെ മഹത്വപ്പെടുത്തി. 14 യേശു ശബ്ബത്തില്‍ സൌഖ്യമാക്കിയതു കൊണ്ടു പള്ളി പ്രമാണി നീരസപ്പെട്ടു പുരുഷാരത്തോടു: വേല ചെയ്‍വാന്‍ ആറുദിവസമുണ്ടല്ലോ; അതിന്നകം വന്നു സൌഖ്യം വരുത്തിച്ചുകൊള്‍വിന്‍ ; ശബ്ബത്തില്‍ അരുതു എന്നു പറഞ്ഞു. 15 കര്‍ത്താവു അവനോടു: കപടഭക്തിക്കാരേ, നിങ്ങളില്‍ ഓ‍രോരുത്തന്‍ ശബ്ബത്തില്‍ തന്‍റെ കാളയെയോ കഴുതയെയോ തൊട്ടിയില്‍ നിന്നു അഴിച്ചു കൊണ്ടുപോയി വെള്ളം കുടിപ്പിക്കുന്നില്ലയോ? 16 എന്നാല്‍ സാത്താന്‍ പതിനെട്ടു സംവത്സരമായി ബന്ധിച്ചിരുന്ന അബ്രാഹാമിന്‍റെ മകളായ ഇവളെ ശബ്ബത്തുനാളില്‍ ഈ ബന്ധനം അഴിച്ചു വിടേണ്ടതല്ലയോ എന്നു ഉത്തരം പറഞ്ഞു. 17 അവന്‍ ഇതു പറഞ്ഞപ്പോള്‍ അവന്‍റെ വിരോധികള്‍ എല്ലാവരും നാണിച്ചു; അവനാല്‍ നടക്കുന്ന സകല മഹിമകളാലും പുരുഷാരം ഒക്കെയും സന്തോഷിച്ചു. 18 പിന്നെ അവന്‍ പറഞ്ഞതു: ദൈവരാജ്യം ഏതിനോടു സദൃശം? ഏതിനോടു അതിനെ ഉപമിക്കേണ്ടു? 19 ഒരു മനുഷ്യന്‍ എടുത്തു തന്‍റെ തോട്ടത്തില്‍ ഇട്ട കടുകുമണിയോടു അതു സദൃശം; അതു വളര്‍ന്നു വൃക്ഷമായി, ആകാശത്തിലെ പക്ഷികളും വന്നു അതിന്‍റെ കൊമ്പുകളില്‍ വസിച്ചു. 20 പിന്നെയും അവന്‍ ദൈവരാജ്യത്തെ ഏതിനോടു ഉപമിക്കേണ്ടു? അതു പുളിച്ചമാവിനോടു തുല്ല്യം; 21 അതു ഒരു സ്ത്രീ എടുത്തു മൂന്നുപറ മാവില്‍ ചേര്‍ത്തു എല്ലാം പുളിച്ചുവരുവോളം അടക്കിവെച്ചു എന്നു പറഞ്ഞു. 22 അവന്‍ പട്ടണംതോറും ഗ്രാമംതോറും സഞ്ചരിച്ചു യെരൂശലേമിലേക്കു യാത്ര ചെയ്തു. 23 അപ്പോള്‍ ഒരുത്തന്‍ അവനോടു: കര്‍ത്താവേ, രക്ഷിക്കപ്പെടുന്നവര്‍ ചുരുക്കമോ എന്നു ചോദിച്ചതിന്നു അവനോടു പറഞ്ഞതു: 24 ഇടുക്കുവാതിലൂടെ കടപ്പാന്‍ പോരാടുവിന്‍ . പലരും കടപ്പാന്‍ നോക്കും കഴികയില്ലതാനും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. 25 വീട്ടുടയവന്‍ എഴുന്നേറ്റു കതകു അടെച്ചശേഷം നിങ്ങള്‍ പുറത്തുനിന്നു: കര്‍ത്താവേ, തുറന്നു തരേണമേ എന്നു പറഞ്ഞതുകൊണ്ടു കതകിന്നു മുട്ടിത്തുടങ്ങുമ്പോള്‍ : നിങ്ങള്‍ എവിടെ നിന്നു എന്നു ഞാന്‍ അറിയുന്നില്ല, എന്നു അവന്‍ ഉത്തരം പറയും. 26 അന്നേരം നിങ്ങള്‍ : നിന്‍റെ മുമ്പില്‍ ഞങ്ങള്‍ തിന്നുകയും കുടിക്കയും ഞങ്ങളുടെ തെരുക്കളില്‍ നീ പഠിക്കയും ചെയ്തുവല്ലൊ എന്നു പറഞ്ഞുതുടങ്ങും. 27 അവനോ: നിങ്ങള്‍ എവിടെ നിന്നു എന്നു ഞാന്‍ അറിയുന്നില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു; അനീതി പ്രവൃത്തിക്കുന്ന ഏവരുമായുള്ളോരേ, എന്നെ വിട്ടുപോകുവിന്‍ എന്നു പറയും. 28 അവിടെ അബ്രാഹാമും യിസ്ഹാക്കും യാക്കോബും സകല പ്രവാചകന്മാരും ദൈവ രാജ്യത്തില്‍ ഇരിക്കുന്നതും നിങ്ങളെ പുറത്തു തള്ളിക്കളഞ്ഞതും നിങ്ങള്‍ കാണുമ്പോള്‍ കരച്ചലും പല്ലുകടിയും ഉണ്ടാകും. 29 കിഴക്കുനിന്നും പടിഞ്ഞാറുനിന്നും തെക്കുനിന്നും വടക്കുനിന്നും അനേകര്‍ വന്നു ദൈവരാജ്യത്തില്‍ പന്തിയിലിരിക്കും. 30 മുമ്പന്മാരായ്തീരുന്ന പിമ്പന്മാരുണ്ടു, പിമ്പന്മാരായ്തീരുന്ന മുമ്പന്മാരും ഉണ്ടു. 31 ആ നാഴികയില്‍ തന്നേ ചില പരീശന്മാര്‍ അടുത്തുവന്നു: ഇവിടം വിട്ടു പൊയ്ക്കാള്‍ക ഹെരോദാവു നിന്നെ കൊല്ലുവാന്‍ ഇച്ഛിക്കുന്നു എന്നു അവനോടു പറഞ്ഞു. 32 അവന്‍ അവരോടു പറഞ്ഞതു: നിങ്ങള്‍ പോയി ആ കുറുക്കനോടു: ഞാന്‍ ഇന്നും നാളെയും ഭൂതങ്ങളെ പുറത്താക്കുകയും രോഗശാന്തി വരുത്തുകയും മൂന്നാം നാളില്‍ സമാപിക്കുകയും ചെയ്യും. 33 എങ്കിലും ഇന്നും നാളെയും മറ്റെന്നാളും ഞാന്‍ സഞ്ചരിക്കേണ്ടതാകുന്നു; യെരൂശലേമിന്നു പുറത്തുവെച്ചു ഒരു പ്രവാചകന്‍ നശിച്ചുപോകുന്നതു അസംഭവ്യമല്ലോ എന്നു പറവിന്‍ . 34 യെരൂശലേമേ, യെരൂശലേമേ, പ്രവാചകന്മാരെ കൊല്ലുകയും നിന്‍റെ അടുക്കല്‍ അയച്ചിരിക്കുന്നവരെ കല്ലെറികയും ചെയ്യുന്നവളേ, കോഴി തന്‍റെ കുഞ്ഞുങ്ങളെ ചിറകിന്‍ കീഴില്‍ ചേര്‍ക്കുംപോലെ നിന്‍റെ മക്കളെ എത്രവട്ടം ചേര്‍ത്തുകൊള്‍വാന്‍ എനിക്കു മനസ്സായിരുന്നു; നിങ്ങള്‍ക്കോ മനസ്സായില്ല. 35 നിങ്ങളുടെ ഭവനം ശൂന്യമായ്ത്തീരും; കര്‍ത്താവിന്‍റെ നാമത്തില്‍ വരുന്നവന്‍ അനുഗ്രഹിക്കപ്പെട്ടവന്‍ എന്നു നിങ്ങള്‍ പറയുവോളം നിങ്ങള്‍ എന്നെ കാണുകയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.

Luke 14

1 പരീശപ്രമാണികളില്‍ ഒരുത്തന്‍റെ വീട്ടില്‍ അവന്‍ ഭക്ഷണം കഴിപ്പാന്‍ ശബ്ബത്തില്‍ ചെന്നപ്പോള്‍ അവര്‍ അവനെ ഉറ്റുനോക്കിക്കൊണ്ടിരുന്നു. 2 മഹോദരമുള്ളോരു മനുഷ്യന്‍ അവന്‍റെ മുമ്പില്‍ ഉണ്ടായിരുന്നു. 3 യേശു ന്യായശാസ്ത്രിമാരോടും പരീശന്മാരോടും: ശബ്ബത്തില്‍ സൌഖ്യമാക്കുന്നതു വിഹിതമോ അല്ലയോ എന്നു ചോദിച്ചു. അവരോ മിണ്ടാതിരുന്നു. 4 അവന്‍ അവനെ തൊട്ടു സൌഖ്യമാക്കി വിട്ടയച്ചു. 5 പിന്നെ അവരോടു: നിങ്ങളില്‍ ഒരുത്തന്‍റെ മകനോ കാളയോ ശബ്ബത്തു നാളില്‍ കിണറ്റില്‍ വീണാല്‍ ക്ഷണത്തില്‍ 6 വലിച്ചെടുക്കയില്ലയോ എന്നു ചോദിച്ചതിന്നു പ്രത്യുത്തരം പറവാന്‍ അവര്‍ക്കും കഴിഞ്ഞില്ല. 7 ക്ഷണിക്കപ്പെട്ടവര്‍ മുഖ്യാസനങ്ങളെ തിരഞ്ഞെടുക്കുന്നതു കണ്ടിട്ടു അവന്‍ അവരോടു ഒരുപമ പറഞ്ഞു: 8 ഒരുത്തന്‍ നിന്നെ കല്യാണത്തിന്നു വിളിച്ചാല്‍ മുഖ്യാസനത്തില്‍ ഇരിക്കരുതു; പക്ഷെ നിന്നിലും മാനമേറിയവനെ അവന്‍ വിളിച്ചിരിക്കാം. 9 പിന്നെ നിന്നെയും അവനെയും ക്ഷണിച്ചവന്‍ വന്നു: ഇവന്നു ഇടം കൊടുക്ക എന്നു നിന്നോടു പറയുമ്പോള്‍ നീ നാണത്തോടെ ഒടുക്കത്തെ സ്ഥലത്തുപോയി ഇരിക്കേണ്ടിവരും. 10 നിന്നെ വിളിച്ചാല്‍ ചെന്നു ഒടുക്കത്തെ സ്ഥലത്തു ഇരിക്ക; നിന്നെ ക്ഷണിച്ചവന്‍ വരുമ്പോള്‍ നിന്നോടു: സ്നേഹിതാ, മുമ്പോട്ടു വന്നു ഇരിക്ക എന്നുപറവാന്‍ ഇടവരട്ടെ; അപ്പോള്‍ പന്തിയില്‍ ഇരിക്കുന്നവരുടെ മുമ്പില്‍ നിനക്കു മാനം ഉണ്ടാകും. 11 തന്നെത്താന്‍ ഉയര്‍ത്തുന്നവന്‍ എല്ലാം താഴ്ത്തപ്പെടും; തന്നെത്താന്‍ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും. 12 തന്നെ ക്ഷണിച്ചവനോടു അവന്‍ പറഞ്ഞതു: നീ ഒരു മുത്താഴമോ അത്താഴമോ കഴിക്കുമ്പോള്‍ സ്നേഹിതന്മാരേയും സഹോരദരന്മാരെയും ചാര്‍ച്ചക്കാരെയും സമ്പത്തുള്ള അയല്‍ക്കാരെയും വിളിക്കരുതു; അവര്‍ നിന്നെ അങ്ങോട്ടും വിളിച്ചിട്ടു നിനക്കു പ്രത്യുപകാരം ചെയ്യും. 13 നീ വിരുന്നു കഴിക്കുമ്പോള്‍ ദരിദ്രന്മാര്‍ . അംഗഹീനന്മാര്‍ മുടന്തന്മാര്‍ . കുരുടുന്മാര്‍ എന്നിവരെ ക്ഷണിക്ക; 14 എന്നാല്‍ നീ ഭാഗ്യവാനാകും; നിനക്കു പ്രത്യുപകാരം ചെയ്‍വാന്‍ അവര്‍ക്കും വകയില്ലല്ലോ; നീതിമാന്മാരരുടെ പുനരുത്ഥാനത്തില്‍ നിനക്കു പ്രത്യുപകാരം ഉണ്ടാകും. 15 കൂടെ പന്തിയിരിരുന്നവരില്‍ ഒരുത്തന്‍ ഇതു കേട്ടിട്ടു: ദൈവരാജ്യത്തില്‍ ഭക്ഷണം കഴിക്കുന്നവന്‍ ഭാഗ്യവാന്‍ എന്നു അവനോടു പറഞ്ഞു; 16 അവനോടു അവന്‍ പറഞ്ഞതു: ഒരു മനുഷ്യന്‍ വലിയോരു അത്താഴം ഒരുക്കി പലരെയും ക്ഷണിച്ചു. 17 അത്താഴസമയത്തു അവന്‍ തന്‍റെ ദാസനെ അയച്ചു ആ ക്ഷണിച്ചവരോടു: എല്ലാം ഒരുങ്ങിയിരിക്കുന്നു; വരുവിന്‍ എന്നു പറയിച്ചു. 18 എല്ലാവരും ഒരു പോലെ ഒഴികഴിവു പറഞ്ഞുതുടങ്ങി; ഒന്നാമത്തവന്‍ അവനോടു: ഞാന്‍ ഒരു നിലം കൊണ്ടതിനാല്‍ അതു ചെന്നു കാണേണ്ടുന്ന ആവശ്യം ഉണ്ടു; എന്നോടു ക്ഷമിച്ചുകൊള്ളേണം എന്നു ഞാന്‍ അപേക്ഷിക്കുന്നു എന്നു പറഞ്ഞു. 19 മറ്റൊരുത്തന്‍ : ഞാന്‍ അഞ്ചേര്‍കാളയെ കൊണ്ടിട്ടുണ്ടു; അവയെ ശോധന ചെയ്‍വാന്‍ പോകുന്നു; എന്നോടു ക്ഷമിച്ചുകൊള്ളേണം എന്നു ഞാന്‍ അപേക്ഷിക്കുന്നു എന്നു പറഞ്ഞു. 20 വേറൊരുത്തന്‍ : ഞാന്‍ ഇപ്പോള്‍വിവാഹം കഴിച്ചിരിക്കുന്നു; വരുവാന്‍ കഴിവില്ല എന്നു പറഞ്ഞു. 21 ദാസന്‍ മടങ്ങിവന്നു യജമാനനോടു അറിയിച്ചു. അപ്പോള്‍ വീട്ടുടയവന്‍ കോപിച്ചു ദാസനോടു: നീ വേഗം പട്ടണത്തിലെ വീഥികളിലും ഇടത്തെരുക്കളിലും ചെന്നു ദരിദ്രന്മാര്‍ , അംഗഹീനന്മാര്‍ , കുരുടന്മാര്‍ , മുടന്തന്മാര്‍ , എന്നിവരെ കൂട്ടിക്കൊണ്ടുവരിക എന്നു കല്പിച്ചു. 22 പിന്നെ ദാസന്‍ : യജമാനനേ, കല്പിച്ചതു ചെയ്തിരിക്കുന്നു; ഇനിയും സ്ഥലം ഉണ്ടു എന്നു പറഞ്ഞു. 23 യജമാനന്‍ ദാസനോടു: നീ പെരുവഴികളിലും വേലികള്‍ക്കരികെയും പോയി, എന്‍റെ വീടുനിറയേണ്ടതിന്നു കണ്ടവരെ അകത്തുവരുവാന്‍ നിര്‍ബ്ബന്ധിക്ക. 24 ആ ക്ഷണിച്ച പുരുഷന്മാര്‍ ആരും എന്‍റെ അത്താഴം ആസ്വദിക്കയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. 25 ഏറിയ പുരുഷാരം അവനോടുകൂടെ പോകുമ്പോള്‍ അവന്‍ തിരിഞ്ഞു അവരോടു പറഞ്ഞതു: 26 എന്‍റെ അടുക്കല്‍ വരികയും അപ്പനെയും അമ്മയെയും ഭാര്യയെയും മക്കളെയും സഹോദരന്മാരെയും സഹോദരികളെയും സ്വന്തജീവനെയും കൂടെ പകെക്കാതിരിക്കയും ചെയ്യുന്നവന്നു എന്‍റെ ശിഷ്യനായിരിപ്പാന്‍ കഴികയില്ല. 27 തന്‍റെ ക്രൂശു എടുത്തു കൊണ്ടു എന്‍റെ പിന്നാലെ വരാത്തവന്നു എന്‍റെ ശിഷ്യനായിരിപ്പാന്‍ കഴിയില്ല. 28 നിങ്ങളില്‍ ആരെങ്കിലും ഒരു ഗോപുരം പണിവാന്‍ ഇച്ഛിച്ചാല്‍ ആദ്യം ഇരുന്നു അതു തീര്‍പ്പാന്‍ വക ഉണ്ടോ എന്നു കണക്കു നോക്കുന്നില്ലയോ? 29 അല്ലെങ്കില്‍ അടിസ്ഥാനം ഇട്ടശേഷം തീര്‍പ്പാന്‍ വകയില്ല എന്നു വന്നേക്കാം; 30 കാണുന്നവര്‍ എല്ലാം; ഈ മനുഷ്യര്‍ പണിവാന്‍ തുടങ്ങി, തീര്‍പ്പാനോ വകയില്ല എന്നു പരിഹസിക്കുമല്ലോ. 31 അല്ല, ഒരു രാജാവു മറ്റൊരു രാജാവിനോടു പട ഏല്പാന്‍ പുറപ്പെടുംമുമ്പേ ഇരുന്നു, ഇരുപതിനായിരവുമായി വരുന്നവനോടു താന്‍ പതിനായിരവുമായി എതിര്‍പ്പാന്‍ മതിയോ എന്നു ആലോചിക്കുന്നില്ലയോ? 32 പോരാ എന്നു വരികില്‍ മറ്റവന്‍ ദൂരത്തിരിക്കുമ്പോള്‍ തന്നേ സ്ഥാനാപതികളെ അയച്ചു സമാധാനത്തിന്നായി അപേക്ഷിക്കുന്നു. 33 അങ്ങനെ തന്നേ നിങ്ങളില്‍ ആരെങ്കിലും തനിക്കുള്ളതു ഒക്കെയും വിട്ടുപിരിയുന്നില്ല എങ്കില്‍ അവന്നു എന്‍റെ ശിഷ്യനായിരിപ്പാന്‍ കഴികയില്ല. 34 ഉപ്പു നല്ലതു തന്നേ; ഉപ്പു കാരമില്ലാതെ പോയാല്‍ എന്തൊന്നുകൊണ്ടു അതിന്നു രസം വരുത്തും? 35 പിന്നെ നിലത്തിന്നും വളത്തിന്നും കൊള്ളുന്നതല്ല; അതിനെ പുറത്തു കളയും. കേള്‍പ്പാന്‍ ചെവി ഉള്ളവന്‍ കേള്‍ക്കട്ടെ

Luke 15

1 ചുങ്കക്കാരും പാപികളും എല്ലാം അവന്‍റെ വചനം കേള്‍പ്പാന്‍ അവന്‍റെ അടുക്കല്‍ വന്നു. 2 ഇവന്‍ പാപികളെ കൈക്കൊണ്ടു അവരോടുകൂടി ഭക്ഷിക്കുന്നു എന്നു പരീശന്മാരും ശാസ്ത്രിമാരും പറഞ്ഞു പിറുപിറുത്തു. 3 അവരോടു അവന്‍ ഈ ഉപമ പറഞ്ഞു: 4 നിങ്ങളില്‍ ഒരു ആള്‍ക്കു നൂറു ആടുണ്ടു എന്നിരിക്കട്ടെ. അതില്‍ ഒന്നു കാണാതെ പോയാല്‍ അവന്‍ തൊണ്ണൂറ്റൊമ്പതിനെയും മരുഭൂമിയില്‍ വിട്ടേച്ചു. ആ കാണാതെപോയതിനെ കണ്ടെത്തുംവരെ നോക്കി നടക്കാതിരിക്കുമോ? 5 കണ്ടു കിട്ടിയാല്‍ സന്തോഷിച്ചു ചുമലില്‍ എടുത്തു വീട്ടില്‍ വന്നു സ്നേഹിതന്മാരെയും അയല്‍ക്കാരെയും വിളിച്ചുകൂട്ടി: 6 കാണാതെ പോയ എന്‍റെ ആടിനെ കണ്ടുകിട്ടിയതുകൊണ്ടു എന്നോടു കൂടെ സന്തോഷിപ്പിന്‍ എന്നു അവരോടു പറയും. 7 അങ്ങനെ തന്നേ മാനസാന്തരം കൊണ്ടു ആവശ്യമില്ലാത്ത തൊണ്ണൂറ്റൊമ്പതു നീതിമാന്മാരെക്കുറിച്ചുള്ളതിനെക്കാള്‍ മാനസാന്തരപ്പെടുന്ന ഒരു പാപിയെച്ചൊല്ലി സ്വര്‍ഗ്ഗത്തില്‍ അധികം സന്തോഷം ഉണ്ടാകും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. 8 അല്ല, ഒരു സ്ത്രീക്കു പത്തു ദ്രഹ്മ ഉണ്ടു എന്നിരിക്കട്ടെ; ഒരു ദ്രഹ്മ കാണാതെ പോയാല്‍ അവള്‍ വിളക്കു കത്തിച്ചു വീടു അടിച്ചുവാരി അതുകണ്ടുകിട്ടുംവരെ സൂക്ഷ്മത്തോടെ അന്വേഷിക്കാതിരിക്കുമോ? 9 കണ്ടുകിട്ടിയാല്‍ സ്നേഹിതമാരെയും അയല്‍ക്കാരത്തികളെയും വിളിച്ചുകൂട്ടി: കാണാതെപോയ ദ്രഹ്മ കണ്ടു കിട്ടിയതുകൊണ്ടു എന്നോടുകൂടെ സന്തോഷിപ്പിന്‍ എന്നു പറയും. 10 അങ്ങനെ തന്നേ മാനസാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ചു ദൈവദൂതന്മാരുടെ മദ്ധ്യേ സന്തോഷം ഉണ്ടാകും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. 11 പിന്നെയും അവന്‍ പറഞ്ഞതു: ഒരു മനുഷ്യന്നു രണ്ടു പുത്രന്മാര്‍ ഉണ്ടായിരുന്നു. 12 അവരില്‍ ഇളയവന്‍ അപ്പനോടു: അപ്പാ, വസ്തുവില്‍ എനിക്കു വരേണ്ടുന്ന പങ്കു തരേണമേ എന്നു പറഞ്ഞു; അവന്‍ അവര്‍ക്കും മുതല്‍ പകുത്തുകൊടുത്തു. 13 ഏറെനാള്‍ കഴിയുംമുമ്പെ ഇളയമകന്‍ സകലവും സ്വരൂപിച്ചു ദൂരദേശത്തേക്കു യാത്രയായി അവിടെ ദുര്‍ന്നടപ്പുകാരനായി ജീവിച്ചു, വസ്തു നാനാവിധമാക്കിക്കളഞ്ഞു. 14 എല്ലാം ചെലവഴിച്ചശേഷം ആ ദേശത്തു കഠിനക്ഷാമം ഉണ്ടായിട്ടു അവന്നു മുട്ടുവന്നു തുടങ്ങി. 15 അവന്‍ ആ ദേശത്തിലേ പൌരന്മാരില്‍ ഒരുത്തനെ ചെന്നു ആശ്രയിച്ചു. അവന്‍ അവനെ തന്‍റെ വയലില്‍ പന്നികളെ മേയ്പാന്‍ അയച്ചു. 16 പന്നി തിന്നുന്ന വാളവരകൊണ്ടു വയറു നിറെപ്പാന്‍ അവന്‍ ആഗ്രഹിച്ചു എങ്കിലും ആരും അവന്നു കൊടുത്തില്ല. 17 അപ്പോള്‍ സുബോധം വന്നിട്ടു അവന്‍ : എന്‍റെ അപ്പന്‍റെ എത്ര കൂലിക്കാര്‍ ഭക്ഷണം കഴിച്ചു ശേഷിപ്പിക്കുന്നു; ഞാനോ വിശപ്പുകൊണ്ടു നശിച്ചുപോകുന്നു. 18 ഞാന്‍ എഴുന്നേറ്റു അപ്പന്‍റെ അടുക്കല്‍ ചെന്നു അവനോടു: അപ്പാ, ഞാന്‍ സ്വര്‍ഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു. 19 ഇനി നിന്‍റെ മകന്‍ എന്ന പേരിന്നു ഞാന്‍ യോഗ്യനല്ല; നിന്‍റെ കൂലിക്കാരില്‍ ഒരുത്തനെപ്പോലെ എന്നെ ആക്കേണമേ എന്നു പറയും എന്നു പറഞ്ഞു. 20 അങ്ങനെ അവന്‍ എഴുന്നേറ്റു അപ്പന്‍റെ അടുക്കല്‍ പോയി. ദൂരത്തു നിന്നു തന്നേ അപ്പന്‍ അവനെ കണ്ടു മനസ്സലിഞ്ഞു ഓ‍ടിച്ചെന്നു അവന്‍റെ കഴുത്തു കെട്ടിപ്പിടിച്ചു അവനെ ചുംബിച്ചു. 21 മകന്‍ അവനോടു: അപ്പാ, ഞാന്‍ സ്വര്‍ഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു; ഇനി നിന്‍റെ മകന്‍ എന്നു വിളിക്കപ്പെടുവാന്‍ യോഗ്യനല്ല എന്നു പറഞ്ഞു. 22 അപ്പന്‍ തന്‍റെ ദാസന്മാരോടു: വേഗം മേല്ത്തരമായ അങ്കി കൊണ്ടുവന്നു ഇവനെ ധരിപ്പിപ്പിന്‍ ; ഇവന്‍റെ കൈക്കു മോതിരവും കാലിന്നു ചെരിപ്പും ഇടുവിപ്പിന്‍ . 23 തടിപ്പിച്ച കാളക്കുട്ടിയെ കൊണ്ടുവന്നു അറുപ്പിന്‍ ; നാം തിന്നു ആനന്ദിക്ക. 24 ഈ എന്‍റെ മകന്‍ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവര്‍ ആനന്ദിച്ചു തുടങ്ങി. 25 അവന്‍റെ മൂത്തമകന്‍ വയലില്‍ ആയിരുന്നു; അവന്‍ വന്നു വീട്ടിനോടു അടുത്തപ്പോള്‍ വാദ്യവും നൃത്തഘോഷവും കേട്ടു, 26 ബാല്യക്കാരില്‍ ഒരുത്തനെ വിളിച്ചു: ഇതെന്തു എന്നു ചോദിച്ചു. 27 അവന്‍ അവനോടു: നിന്‍റെ സഹോദരന്‍ വന്നു; നിന്‍റെ അപ്പന്‍ അവനെ സൌഖ്യത്തോടെ കിട്ടിയതുകൊണ്ടു തടിപ്പിച്ച കാളക്കുട്ടിയെ അറുത്തു എന്നു പറഞ്ഞു. 28 അപ്പോള്‍ അവന്‍ കോപിച്ചു, അകത്തു കടപ്പാന്‍ മനസ്സില്ലാതെ നിന്നു; അപ്പന്‍ പുറത്തു വന്നു അവനോടു അപേക്ഷിച്ചു. 29 അവന്‍ അവനോടു: ഇത്ര കാലമായി ഞാന്‍ നിന്നെ സേവിക്കുന്നു; നിന്‍റെ കല്പന ഒരിക്കലും ലംഘിച്ചിട്ടില്ല; എന്നാല്‍ എന്‍റെ ചങ്ങതികളുമായി ആനന്ദിക്കേണ്ടതിന്നു നീ ഒരിക്കലും എനിക്കു ഒരു ആട്ടിന്‍ കുട്ടിയെ തന്നിട്ടില്ല. 30 വേശ്യമാരോടു കൂടി നിന്‍റെ മുതല്‍ തിന്നുകളഞ്ഞ ഈ നിന്‍റെ മകന്‍ വന്നപ്പോഴേക്കോ തടിപ്പിച്ച കാളക്കുട്ടിയെ അവന്നുവേണ്ടി അറുത്തുവല്ലോ എന്നു ഉത്തരം പറഞ്ഞു. 31 അതിന്നു അവന്‍ അവനോടു: മകനേ, നീ എപ്പോഴും എന്നോടു കൂടെ ഇരിക്കുന്നവല്ലോ; എനിക്കുള്ളതു എല്ലാം നിന്‍റെതു ആകുന്നു. 32 നിന്‍റെ ഈ സഹോദരനോ മരിച്ചവനായിരുന്നു; വീണ്ടും ജീവച്ചു; കാണാതെ പോയിരുന്നു; കണ്ടു കിട്ടിയിരിക്കുന്നു. ആകയാല്‍ ആനന്ദിച്ചു സന്തോഷിക്കേണ്ടതാവശ്യമായിരുന്നു എന്നു പറഞ്ഞു.

Luke 16

1 പിന്നെ അവന്‍ ശിഷ്യന്മാരോടു പറഞ്ഞതു: ധനവാനായോരു മനുഷ്യന്നു ഒരു കാര്യവിചാരകന്‍ ഉണ്ടായിരുന്നു; അവന്‍ അവന്‍റെ വസ്തുവക നാനാവിധമാക്കുന്നു എന്നു ചിലര്‍ അവനെ കുറ്റം പറഞ്ഞു. 2 അവന്‍ അവനെ വിളിച്ചു: നിന്നെക്കൊണ്ടു ഈ കേള്‍ക്കുന്നതു എന്തു? നിന്‍റെ കാര്യവിചാരത്തിന്‍റെ കണക്കു ഏല്പിച്ചുതരിക; നീ ഇനി കാര്യവിചാരകനായിരിപ്പാന്‍ പാടില്ല എന്നു പറഞ്ഞു. 3 എന്നാറെ കാര്യ വിചാരകന്‍ : ഞാന്‍ എന്തു ചെയ്യേണ്ടു? യജമാനന്‍ കാര്യവിചാരത്തില്‍ നിന്നു എന്നെ നീക്കുവാന്‍ പോകുന്നു; കിളെപ്പാന്‍ എനിക്കു പ്രാപ്തിയില്ല; ഇരപ്പാന്‍ ഞാന്‍ നാണിക്കുന്നു. 4 എന്നെ കാര്യവിചാരത്തില്‍നിന്നു നീക്കിയാല്‍ അവര്‍ എന്നെ തങ്ങളുടെ വീടുകളില്‍ ചേര്‍ത്തുകൊള്‍വാന്‍ തക്കവണ്ണം ഞാന്‍ ചെയ്യേണ്ടതു എന്തു എന്നു എനിക്കു അറിയാം എന്നു ഉള്ളുകൊണ്ടു പറഞ്ഞു. 5 പിന്നെ അവന്‍ യജമാനന്‍റെ കടക്കാരില്‍ഓ‍രോരുത്തനെ വരുത്തി ഒന്നാമത്തവനോടു: നീ യജമാനന്നു എത്ര കടംപെട്ടിരിക്കുന്നു എന്നു ചോദിച്ചു. 6 നൂറു കുടം എണ്ണ എന്നു അവന്‍ പറഞ്ഞു. അവന്‍ അവനോടു: നിന്‍റെ കൈച്ചീട്ടു വാങ്ങി വേഗം ഇരുന്നു അമ്പതു എന്നു എഴുതുക എന്നു പറഞ്ഞു. 7 അതിന്‍റെ ശേഷം മറ്റൊരുത്തനോടു: നീ എത്ര കടം പെട്ടിരിക്കുന്നു എന്നു ചോദിച്ചു. നൂറു പറ കോതമ്പു എന്നു അവന്‍ പറഞ്ഞു; അവനോടു: നിന്‍റെ കൈച്ചീട്ടു വാങ്ങി എണ്പതു എന്നു എഴുതുക എന്നു പറഞ്ഞു. 8 ഈ അനീതിയുള്ള കാര്യവിചാരകന്‍ ബുദ്ധിയോടെ പ്രവര്‍ത്തിച്ചതുകൊണ്ടു യജമാനന്‍ അവനെ പുകഴ്ത്തി; വെളിച്ചമക്കളെക്കാള്‍ ഈ ലോകത്തിന്‍റെ മക്കള്‍ തങ്ങളുടെ തലമുറയില്‍ ബുദ്ധിയേറിയവരല്ലോ. 9 അനീതിയുള്ള മമ്മോനെക്കൊണ്ടു നിങ്ങള്‍ക്കു സ്നേഹിതന്മാരെ ഉണ്ടാക്കിക്കൊള്‍വിന്‍ എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. അതു ഇല്ലാതെയാകുമ്പോള്‍ അവര്‍ നിത്യ കൂടാരങ്ങളില്‍ നിങ്ങളെ ചേര്‍ത്തുകൊള്‍വാന്‍ ഇടയാകും. 10 അത്യല്പത്തില്‍ വിശ്വസ്തനായവന്‍ അധികത്തിലും വിശ്വസ്തന്‍ ; അത്യല്പത്തില്‍ നീതികെട്ടവന്‍ അധികത്തിലും നീതി കെട്ടവന്‍ . 11 നിങ്ങള്‍ അനീതിയുള്ള മമ്മോനില്‍ വിശ്വസ്തരായില്ല എങ്കില്‍ സത്യമായതു നിങ്ങളെ ആര്‍ ഭരമേല്പിക്കും? 12 അന്യമായതില്‍ വിശ്വസ്തരായില്ല എങ്കില്‍ നിങ്ങള്‍ക്കു സ്വന്തമായതു ആര്‍ തരും? 13 രണ്ടു യജമാനന്മാരെ സേവിപ്പാന്‍ ഒരു ഭൃത്യന്നും കഴികയില്ല; അവന്‍ ഒരുവനെ പകെച്ചു മറ്റവനെ സ്നേഹിക്കും; അല്ലെങ്കില്‍ ഒരുത്തനോടു പറ്റിച്ചേര്‍ന്നു മറ്റവനെ നിരസിക്കും. നിങ്ങള്‍ക്കു ദൈവത്തെയും മമ്മോനെയും സേവിപ്പാന്‍ കഴികയില്ല. 14 ഇതൊക്കെയും ദ്രവ്യാഗ്രഹികളായ പരീശന്മാര്‍ കേട്ടു അവനെ പരിഹസിച്ചു. 15 അവന്‍ അവരോടു പറഞ്ഞതു: നിങ്ങള്‍ നിങ്ങളെ തന്നേ മനുഷ്യരുടെ മുമ്പാകെ നീതീകരിക്കുന്നവര്‍ ആകുന്നു; ദൈവമോ നിങ്ങളുടെ ഹൃദയം അറിയുന്നു; മനുഷ്യരുടെ ഇടയില്‍ ഉന്നതമായതു ദൈവത്തിന്‍റെ മുമ്പാകെ അറെപ്പത്രേ. 16 ന്യായപ്രമാണത്തിന്‍റെയും പ്രവാചകന്മാരുടെയും കാലം യോഹന്നാന്‍ വരെ ആയിരുന്നു; അന്നുമുതല്‍ ദൈവരാജ്യത്തെ സുവിശേഷിച്ചുവരുന്നു; എല്ലാവരും ബലാല്‍ക്കാരേണ അതില്‍ കടപ്പാന്‍ നോക്കുന്നു. 17 ന്യായപ്രമാണത്തില്‍ ഒരു പുള്ളി വീണുപോകുന്നതിനെക്കാള്‍ ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നതു എളുപ്പം. 18 ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവന്‍ എല്ലാം വ്യഭിചാരം ചെയ്യുന്നു; ഭര്‍ത്താവു ഉപേക്ഷിച്ചവളെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു. 19 ധനവാനായോരു മനുഷ്യന്‍ ഉണ്ടായിരുന്നു; അവന്‍ ധൂമ്രവസ്ത്രവും പട്ടും ധരിച്ചു ദിനന്പ്രതി ആഡംബരത്തോടെ സുഖിച്ചുകൊണ്ടിരുന്നു. 20 ലാസര്‍ എന്നു പേരുള്ളോരു ദരിദ്രന്‍ വ്രണം നിറഞ്ഞവനായി അവന്‍റെ പടിപ്പുരക്കല്‍ കിടന്നു 21 ധനവാന്‍റെ മേശയില്‍ നിന്നു വീഴുന്നതു തിന്നു വിശപ്പടക്കുവാന്‍ ആഗ്രഹിച്ചു; നായ്ക്കളും വന്നു അവന്‍റെ വ്രണം നക്കും. 22 ആ ദരിദ്രന്‍ മരിച്ചപ്പോള്‍ ദൂതന്മാര്‍ അവനെ അബ്രാഹാമിന്‍റെ മടിയിലേക്കു കൊണ്ടുപോയി. 23 ധനവാനും മരിച്ചു അടക്കപ്പെട്ടു; പാതാളത്തില്‍ യാതന അനുഭവിക്കുമ്പോള്‍ മേലോട്ടു നോക്കി ദൂരത്തു നിന്നു അബ്രാഹാമിനെയും അവന്‍റെ മടിയില്‍ ലാസരിനെയും കണ്ടു: 24 അബ്രാഹാംപിതാവേ, എന്നോടു കനിവുണ്ടാകേണമേ; ലാസര്‍ വിരലിന്‍റെ അറ്റം വെള്ളത്തില്‍ മുക്കി എന്‍റെ നാവിനെ തണുപ്പിക്കേണ്ടതിന്നു അവനെ അയക്കേണമേ; ഞാന്‍ ഈ ജ്വാലയില്‍ കിടന്നു വേദന അനുഭവിക്കുന്നു എന്നു വിളിച്ചു പറഞ്ഞു. 25 അബ്രാഹാം: മകനേ, നിന്‍റെ ആയുസ്സില്‍ നീ നന്മയും ലാസര്‍ അവ്വണ്ണം തിന്മയും പ്രാപിച്ചു എന്നുഓ‍ര്‍ക്ക; ഇപ്പോള്‍ അവന്‍ ഇവിടെ ആശ്വസിക്കുന്നു: നീയോ വേദന അനുഭവിക്കുന്നു. 26 അത്രയുമല്ല ഞങ്ങള്‍ക്കും നിങ്ങള്‍ക്കും നടുവെ വലിയോരു പിളര്‍പ്പുണ്ടാക്കിയിരിക്കുന്നു. ഇവിടെ നിന്നു നിങ്ങളുടെ അടുക്കല്‍ കടന്നുവരുവാന്‍ ഇച്ഛിക്കുന്നവര്‍ക്കും കഴിവില്ല; അവിടെ നിന്നു ഞങ്ങളുടെ അടുക്കല്‍ കടന്നു വരുവാന്‍ ഇച്ഛിക്കുന്നവര്‍ക്കും കഴിവില്ല; അവിടെനിന്നു ഞങ്ങളുടെ അടുക്കല്‍ കടന്നു വരുവാനും പാടില്ല എന്നു പറഞ്ഞു. 27 അതിന്നു അവന്‍ : എന്നാല്‍ പിതാവേ, അവനെ എന്‍റെ അപ്പന്‍റെ വീട്ടില്‍ അയക്കേണമെന്നു ഞാന്‍ അപേക്ഷിക്കുന്നു; 28 എനിക്കു അഞ്ചു സഹോദരന്മാര്‍ ഉണ്ടു; അവരും ഈ യാതനാസ്ഥലത്തു വരാതിരിപ്പാന്‍ അവന്‍ അവരോടു സാക്‍ഷ്യം പറയട്ടെ എന്നു പറഞ്ഞു. 29 അബ്രാഹാം അവനോടു: അവര്‍ക്കും മോശെയും പ്രവാചകന്മാരും ഉണ്ടല്ലോ; അവരുടെ വാക്കു അവര്‍ കേള്‍ക്കട്ടെ എന്നു പറഞ്ഞു. 30 അതിന്നു അവന്‍ : അല്ലല്ല, അബ്രാഹാം പിതാവേ, മരിച്ചവരില്‍നിന്നു ഒരുത്തന്‍ എഴുന്നേറ്റു അവരുടെ അടുക്കല്‍ ചെന്നു എങ്കില്‍ അവര്‍ മാനസാന്തരപ്പെടും എന്നു പറഞ്ഞു. 31 അവന്‍ അവനോടു: അവര്‍ മോശെയുടെയും പ്രവാചകന്മാരുടെയും വാക്കു കേള്‍ക്കാഞ്ഞാല്‍ മരിച്ചവരില്‍ നിന്നു ഒരുത്തന്‍ എഴുന്നേറ്റു ചെന്നാലും വിശ്വസിക്കയില്ല എന്നു പറഞ്ഞു.

Luke 17

1 അവന്‍ തന്‍റെ ശിഷ്യന്മാരോടു പറഞ്ഞതു: ഇടര്‍ച്ചകള്‍ വരാതിരിക്കുന്നതു അസാദ്ധ്യം; എങ്കിലും അവ വരുത്തുന്നവന്നു അയ്യോ കഷ്ടം. 2 അവന്‍ ഈ ചെറിയവരില്‍ ഒരുത്തന്നു ഇടര്‍ച്ച വരുത്തുന്നതിനെക്കാള്‍ ഒരു തിരിക്കല്ലു അവന്‍റെ കഴുത്തില്‍ കെട്ടി അവനെ കടലില്‍ എറിഞ്ഞുകളയുന്നതു അവന്നു നന്നു. 3 സൂക്ഷിച്ചുകൊള്‍വിന്‍ ; സഹോദരന്‍ പിഴച്ചാല്‍ അവനെ ശാസിക്ക; അവന്‍ മാനസാന്തരപ്പെട്ടാല്‍ അവനോടു ക്ഷമിക്ക. 4 ദിവസത്തില്‍ ഏഴുവട്ടം നിന്നോടു പിഴെക്കയും ഏഴുവട്ടവും നിന്‍റെ അടുക്കല്‍ വന്നു: ഞാന്‍ മാനസാന്തരപ്പെടുന്നു എന്നു പറകയും ചെയ്താല്‍ അവനോടു ക്ഷമിക്ക. 5 അപ്പൊസ്തലന്മാര്‍ കര്‍ത്താവിനോടു: ഞങ്ങള്‍ക്കു വിശ്വാസം വര്‍ദ്ധിപ്പിച്ചുതരേണമേ എന്നു പറഞ്ഞു. 6 അതിന്നു കര്‍ത്താവു പറഞ്ഞതു: നിങ്ങള്‍ക്കു കടകുമണിയോളം വിശ്വാസം ഉണ്ടെങ്കില്‍ ഈ കാട്ടത്തിയോടു: വേരോടെ പറിഞ്ഞു കടലില്‍ നട്ടുപോക എന്നു പറഞ്ഞാല്‍ അതു നിങ്ങളെ അനുസരിക്കും. 7 നിങ്ങളില്‍ ആര്‍ക്കെങ്കിലും ഉഴുകയോ മേയ്ക്കയോ ചെയ്യുന്ന ഒരു ദാസന്‍ ഉണ്ടെന്നിരിക്കട്ടെ. അവന്‍ വയലില്‍നിന്നു വരുമ്പോള്‍ : നീ ക്ഷണത്തില്‍ വന്നു ഊണിന്നു ഇരിക്ക എന്നു അവനോടു പറയുമോ? അല്ല: 8 എനിക്കു അത്താഴം ഒരുക്കുക; ഞാന്‍ തിന്നുകുടിച്ചു തീരുവോളം അരകെട്ടി എനിക്കു ശുശ്രൂഷചെയ്ക; പിന്നെ നീയും തിന്നു കുടിച്ചുകൊള്‍ക എന്നു പറകയില്ലയോ? 9 തന്നോടു കല്പിച്ചതു ദാസന്‍ ചെയ്തതുകൊണ്ടു അവന്നു നന്ദിപറയുമോ? 10 അവ്വണ്ണം നിങ്ങളോടു കല്പിച്ചതു ഒക്കെയും ചെയ്തശേഷം: ഞങ്ങള്‍ പ്രയോജനം ഇല്ലാത്ത ദാസന്മാര്‍ ചെയ്യേണ്ടതേ ചെയ്തിട്ടുള്ളു എന്നു നിങ്ങളും പറവിന്‍ . 11 അവന്‍ യെരൂശലേമിലേക്കു യാത്രചെയ്കയില്‍ ശമര്യക്കും ഗലീലെക്കും നടുവില്‍കൂടി കടക്കുമ്പോള്‍ 12 ഒരു ഗ്രാമത്തില്‍ ചെല്ലുന്നേരം കുഷ്ഠരോഗികളായ പത്തു പുരുഷന്മാര്‍ അവന്നു എതിര്‍പെട്ടു 13 അകലെ നിന്നുകൊണ്ടു: യേശൂ, നായക, ഞങ്ങളോടു കരുണയുണ്ടാകേണമേ എന്നു ഉറക്കെ പറഞ്ഞു. 14 അവന്‍ അവരെ കണ്ടിട്ടു: നിങ്ങള്‍ പോയി പുരോഹിതന്മാര്‍ക്കും നിങ്ങളെ തന്നേ കാണിപ്പിന്‍ എന്നു പറഞ്ഞു; പോകയില്‍ തന്നേ അവര്‍ ശുദ്ധരായ്തീര്‍ന്നു. 15 അവരില്‍ ഒരുത്തന്‍ തനിക്കു സൌഖ്യംവന്നതു കണ്ടു ഉച്ചത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ടു മടങ്ങിവന്നു അവന്‍റെ കാല്‍ക്കല്‍ കവിണ്ണു വീണു അവന്നു നന്ദി പറഞ്ഞു; 16 അവനോ ശമര്യക്കാരന്‍ ആയിരുന്നു 17 പത്തുപേര്‍ ശുദ്ധരായ്തീര്‍ന്നില്ലയോ? ഒമ്പതുപേര്‍ എവിടെ? 18 ഈ അന്യജാതിക്കാരനല്ലാതെ ദൈവത്തിന്നു മഹത്വം കൊടുപ്പാന്‍ മടങ്ങിവന്നവരായി ആരെയും കാണുന്നില്ലല്ലോ എന്നു യേശു പറഞ്ഞിട്ടു അവനോടു: 19 എഴുന്നേറ്റു പൊയ്ക്കൊള്‍ക; നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു എന്നു പറഞ്ഞു. 20 ദൈവരാജ്യം എപ്പോള്‍ വരുന്നു എന്നു പരീശന്മാര്‍ ചോദിച്ചതിന്നു: ദൈവരാജ്യം കാണത്തക്കവണ്ണമല്ല വരുന്നതു; 21 ഇതാ ഇവിടെ എന്നും അതാ അവിടെ എന്നും പറകയും ഇല്ല; ദൈവരാജ്യം നിങ്ങളുടെ ഇടയില്‍ തന്നേ ഉണ്ടല്ലോ എന്നു അവന്‍ ഉത്തരം പറഞ്ഞു. 22 പിന്നെ അവന്‍ തന്‍റെ ശിഷ്യന്മാരോടു പറഞ്ഞതു: നിങ്ങള്‍ മനുഷ്യപുത്രന്‍റെ ഒരു ദിവസം കാണ്മാന്‍ ആഗ്രഹിക്കുന്ന കാലം വരും; 23 കാണുകയില്ലതാനും. അന്നു നിങ്ങളോടു: ഇതാ ഇവിടെ എന്നും അതാ അവിടെ എന്നും പറയും; നിങ്ങള്‍ പോകരുതു, പിന്‍ ചെല്ലുകയുമരുതു. 24 മിന്നല്‍ ആകാശത്തിങ്കീഴെ ദിക്കോടുദിക്കെല്ലാം തിളങ്ങി മിന്നുന്നതുപോലെ മനുഷ്യപുത്രന്‍ തന്‍റെ ദിവസത്തില്‍ ആകും. 25 എന്നാല്‍ ആദ്യം അവന്‍ വളരെ കഷ്ടം അനുഭവിക്കയും ഈ തലമുറ അവനെ തള്ളിക്കളകയും വേണം. 26 നോഹയുടെ കാലത്തു സംഭവിച്ചതുപോലെ മനുഷ്യപുത്രന്‍റെ നാളിലും ഉണ്ടാകും. 27 നോഹ പെട്ടകത്തില്‍ കടന്ന നാള്‍വരെ അവര്‍ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിന്നു കൊടുത്തും പോന്നു; ജലപ്രളയം വന്നു, അവരെ എല്ലാവരെയും മുടിച്ചുകളഞ്ഞു. 28 ലോത്തിന്‍റെ കാലത്തു സംഭവിച്ചതുപോലെയും തന്നേ; അവര്‍ തിന്നും കുടിച്ചുംകൊണ്ടും വിറ്റും നട്ടും പണിതും പോന്നു. 29 എന്നാല്‍ ലോത്ത് സൊദോം വിട്ട നാളില്‍ ആകാശത്തുനിന്നു തീയും ഗന്ധകവും പെയ്തു എല്ലാവരെയും മുടിച്ചുകളഞ്ഞു. 30 മനുഷ്യപുത്രന്‍ വെളിപ്പെടുന്ന നാളില്‍ അവ്വണ്ണം തന്നേ ആകും. 31 അന്നു വീട്ടിന്മേല്‍ ഇരിക്കുന്നവന്‍ വീട്ടിന്നകത്തുള്ള സാധനം എടുപ്പാന്‍ ഇറങ്ങിപ്പോകരുതു; അവ്വണം വയലില്‍ ഇരിക്കുന്നവനും പിന്നോക്കം തിരിയരുതു. 32 ലോത്തിന്‍റെ ഭാര്യയെ ഓ‍ര്‍ത്തുകൊള്‍വിന്‍ . 33 തന്‍റെ ജീവനെ നേടുവാന്‍ നോക്കുന്നവനെല്ലാം അതിനെ കളയും; അതിനെ കളയുന്നവനെല്ലാം അതിനെ രക്ഷിക്കും. 34 ആ രാത്രിയില്‍ രണ്ടുപേര്‍ ഒരു കിടക്കമേല്‍ ആയിരിക്കും; ഒരുത്തനെ കൈക്കൊള്ളും; മറ്റവനെ ഉപേക്ഷിക്കും. 35 രണ്ടുപേര്‍ ഒന്നിച്ചു പൊടിച്ചുകൊണ്ടിരിക്കും; ഒരുത്തിയെ കൈക്കൊള്ളും; 36 മറ്റവളെ ഉപേക്ഷിക്കും [രണ്ടുപേര്‍ വയലില്‍ ഇരിക്കും; ഒരുത്തനെ കൈക്കൊള്ളും; മറ്റവനെ ഉപേക്ഷിക്കും] എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. 37 അവര്‍ അവനോടു: കര്‍ത്താവേ, എവിടെ എന്നു ചോദിച്ചതിന്നു: ശവം ഉള്ളേടത്തു കഴുക്കള്‍ കൂടും എന്നു അവന്‍ പറഞ്ഞു.

Luke 18

1 മടുത്തുപോകാതെ എപ്പോഴും പ്രാര്‍ത്ഥിക്കേണം എന്നുള്ളതിന്നു അവന്‍ അവരോടു ഒരുപമ പറഞ്ഞതു: 2 ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയുമില്ലാത്ത ഒരു ന്യായാധിപന്‍ ഒരു പട്ടണത്തില്‍ ഉണ്ടായിരുന്നു. 3 ആ പട്ടണത്തില്‍ ഒരു വിധവയും ഉണ്ടായിരുന്നു. അവള്‍ അവന്‍റെ അടുക്കല്‍ ചെന്നു: എന്‍റെ പ്രതിയോഗിയോടു പ്രതിക്രിയ നടത്തി രക്ഷിക്കേണമേ എന്നു പറഞ്ഞു. 4 അവന്നു കുറേ കാലത്തേക്കു മനസ്സില്ലായിരുന്നു; പിന്നെ അവന്‍ : എനിക്കു ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയുമില്ല 5 എങ്കിലും വിധവ എന്നെ അസഹ്യമാക്കുന്നതുകൊണ്ടു ഞാന്‍ അവളെ പ്രതിക്രിയ നടത്തി രക്ഷിക്കും; അല്ലെങ്കില്‍ അവള്‍ ഒടുവില്‍ വന്നു എന്നെ മുഖത്തടിക്കും എന്നു ഉള്ളുകൊണ്ടു പറഞ്ഞു. 6 അനീതിയുള്ള ന്യായാധിപന്‍ പറയുന്നതു കേള്‍പ്പിന്‍ . 7 ദൈവമോ രാപ്പകല്‍ തന്നോടു നിലവിളിക്കുന്ന തന്‍റെ വൃതന്മാരുടെ കാര്യത്തില്‍ ദീര്‍ഘ ക്ഷമയുള്ളവന്‍ ആയാലും അവരെ പ്രതിക്രിയ നടത്തി രക്ഷിക്കയില്ലയോ? 8 വേഗത്തില്‍ അവരെ പ്രതിക്രിയ നടത്തി രക്ഷിക്കും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. എന്നാല്‍ മനുഷ്യപുത്രന്‍ വരുമ്പോള്‍ അവന്‍ ഭൂമിയില്‍ വിശ്വാസം കണ്ടെത്തുമോ എന്നു കര്‍ത്താവു പറഞ്ഞു. 9 തങ്ങള്‍ നീതിമാന്മാര്‍ എന്നു ഉറെച്ചു മറ്റുള്ളവരെ ധിക്കരിക്കുന്ന ചിലരെക്കുറിച്ചു അവന്‍ ഒരു ഉപമ പറഞ്ഞതെന്തെന്നാല്‍ 10 രണ്ടു മനുഷ്യര്‍ പ്രാര്‍ത്ഥിപ്പാന്‍ ദൈവാലയത്തില്‍ പോയി; ഒരുത്തന്‍ പരീശന്‍ , മറ്റവന്‍ ചുങ്കക്കാരന്‍ . 11 പരീശന്‍ നിന്നുകൊണ്ടു തന്നോടു തന്നെ: ദൈവമേ, പിടിച്ചു പറിക്കാര്‍ , നീതി കെട്ടവര്‍ , വ്യഭിചാരികള്‍ മുതലായശേഷമനുഷ്യരെപ്പോലെയോ ഈ ചുങ്കക്കാരനെപ്പോലെയോ ഞാന്‍ അല്ലായ്കയാല്‍ നിന്നെ വാഴ്ത്തുന്നു. 12 ആഴ്ചയില്‍ രണ്ടുവട്ടം ഉപവസിക്കുന്നു; നേടുന്നതില്‍ ഒക്കെയും പതാരം കൊടുത്തുവരുന്നു; എന്നിങ്ങനെ പ്രാര്‍ത്ഥിച്ചു. 13 ചുങ്കക്കാരനോ ദൂരത്തു നിന്നുകൊണ്ടു സ്വര്‍ഗ്ഗത്തേക്കു നോക്കുവാമ്പോലും തുനിയാതെ മാറത്തടിച്ചു: ദൈവമേ, പാപിയായ എന്നോടു കരുണയുണ്ടാകേണമേ എന്നു പറഞ്ഞു. 14 അവന്‍ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്കു പോയി; മറ്റവന്‍ അങ്ങനെയല്ല. തന്നെത്താന്‍ ഉയര്‍ത്തുന്നവന്‍ എല്ലാം താഴ്ത്തപ്പെടും; തന്നെത്താന്‍ താഴ്ത്തുന്നവന്‍ എല്ലാം ഉയര്‍ത്തപ്പെടും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. 15 അവന്‍ തൊടേണ്ടതിന്നു ചിലര്‍ ശിശുക്കളെയും അവന്‍റെ അടുക്കല്‍ കൊണ്ടുവന്നു; ശിഷ്യന്മാര്‍ അതുകണ്ടു അവരെ ശാസിച്ചു. 16 യേശുവോ അവരെ അരികത്തു വിളിച്ചു: പൈതങ്ങളെ എന്‍റെ അടുക്കല്‍ വരുവാന്‍ വിടുവിന്‍ ; അവരെ തടുക്കരുതു; ദൈവരാജ്യം ഇങ്ങനെയുള്ളവരുടേതു ആകുന്നു. 17 ദൈവരാജ്യത്തെ ശിശുഎന്നപോലെ കൈക്കൊള്ളാത്തവന്‍ ആരും ഒരുനാളും അതില്‍ കടക്കയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. 18 ഒരു പ്രമാണി അവനോടു: നല്ല ഗുരോ, ഞാന്‍ നിത്യജീവനെ അവകാശമാക്കേണ്ടതിന്നു എന്തു ചെയ്യേണം എന്നു ചോദിച്ചു. 19 അതിന്നു യേശു: എന്നെ നല്ലവന്‍ എന്നു പറയുന്നതു എന്തു? ദൈവം ഒരുവനല്ലാതെ നല്ലവന്‍ ആരും ഇല്ല. വ്യഭിചാരം ചെയ്യരുതു: 20 കുല ചെയ്യരുതു; മോഷ്ടിക്കരുതു; കള്ളസ്സാക്‍ഷ്യം പറയരുതു; നിന്‍റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നീ കല്പനകളെ നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു. 21 ഇവ ഒക്കെയും ഞാന്‍ ചെറുപ്പം മുതല്‍ കാത്തു കൊണ്ടിരിക്കുന്നു എന്നു അവന്‍ പറഞ്ഞതു കേട്ടിട്ടു 22 യേശു: ഇനി ഒരു കുറവു നിനക്കുണ്ടു; നിനക്കുള്ളതൊക്കെയും വിറ്റു ദരിദ്രന്മാര്‍ക്കും പകുത്തുകൊടുക്ക; എന്നാല്‍ സ്വര്‍ഗ്ഗത്തില്‍ നിനക്കു നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക എന്നു പറഞ്ഞു. 23 അവന്‍ എത്രയും ധനവാനാകകൊണ്ടു ഇതു കേട്ടിട്ടു അതിദുഃഖതിനായിത്തീര്‍ന്നു. 24 യേശു അവനെ കണ്ടിട്ടു: സമ്പത്തുള്ളവര്‍ ദൈവരാജ്യത്തില്‍ കടക്കുന്നതു എത്ര പ്രയാസം! 25 ധനവാന്‍ ദൈവരാജ്യത്തില്‍ കടക്കുന്നതിനെക്കാള്‍ ഒട്ടകം സൂചിക്കുഴയൂടെ കടക്കുന്നതു എളുപ്പം എന്നു പറഞ്ഞു. 26 ഇതു കേട്ടവര്‍ : എന്നാല്‍ രക്ഷിക്കപ്പെടുവാന്‍ ആര്‍ക്കും കഴിയും എന്നു പറഞ്ഞു. 27 അതിന്നു അവന്‍ : മനുഷ്യരാല്‍ അസാദ്ധ്യമായതു ദൈവത്താല്‍ സാദ്ധ്യമാകുന്നു എന്നു പറഞ്ഞു. 28 ഇതാ ഞങ്ങള്‍ സ്വന്തമായതു വിട്ടു നിന്നെ അനുഗമിച്ചിരിക്കുന്നു എന്നു പത്രൊസ് പറഞ്ഞു. 29 യേശു അവരോടു: ദൈവരാജ്യം നിമിത്തം വീടോ ഭാര്യയെയോ സഹോദരന്മാരെയോ അമ്മയപ്പന്മാരെയോ മക്കളെയോ വിട്ടുകളഞ്ഞിട്ടു 30 ഈ കാലത്തില്‍ തന്നേ പല മടങ്ങായും വരുവാനുള്ള ലോകത്തില്‍ നിത്യജീവനെയും പ്രാപിക്കാത്തവന്‍ ആരും ഇല്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളാടു പറയുന്നു എന്നു പറഞ്ഞു. 31 അനന്തരം അവന്‍ പന്തിരുവരെ കൂട്ടിക്കൊണ്ടു അവരോടു: ഇതാ നാം യെരൂശലേമിലേക്കു പോകുന്നു; മനുഷ്യപുത്രനെക്കുറിച്ചു പ്രവാചകന്മാര്‍ എഴുതിയിരിക്കുന്നതു എല്ലാം നിവൃത്തിയാകും. 32 അവനെ ജാതികള്‍ക്കു ഏല്പിച്ചുകൊടുക്കയും അവര്‍ അവനെ പരിഹസിച്ചു അവമാനിച്ചു തുപ്പി തല്ലീട്ടു കൊല്ലുകയും 33 മൂന്നാം നാള്‍ അവന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കയും ചെയ്യും എന്നു പറഞ്ഞു. 34 അവരോ ഇതു ഒന്നും ഗ്രഹിച്ചില്ല; ഈ വാക്കു അവര്‍ക്കും മറവായിരുന്നു; പറഞ്ഞതു അവര്‍ തിരിച്ചറിഞ്ഞതുമില്ല. 35 അവന്‍ യെരീഹോവിന്നു അടുത്തപ്പോള്‍ ഒരു കുരുടന്‍ ഇരന്നുകൊണ്ടു വഴിയരികെ ഇരുന്നിരുന്നു. 36 പുരുഷാരം കടന്നു പോകുന്നതു കേട്ടു: ഇതെന്തു എന്നു അവന്‍ ചോദിച്ചു. 37 നസറായനായ യേശു കടന്നുപോകുന്നു എന്നു അവര്‍ അവനോടു അറിയിച്ചു. 38 അപ്പോള്‍ അവന്‍ : യേശുവേ, ദാവീദുപുത്രാ, എന്നോടു കരുണ തോന്നേണമേ എന്നു നിലവിളിച്ചു. 39 മുന്‍ നടക്കുന്നവര്‍ അവനെ മിണ്ടാതിരിപ്പാന്‍ ശാസിച്ചു; അവനോ: ദാവീദ്പുത്രാ എന്നോടു കരുണ തോന്നേണമേ എന്നു ഏറ്റവും അധികം നിലവിളിച്ചു. 40 യേശു നിന്നു, അവനെ തന്‍റെ അടുക്കല്‍ കൊണ്ടുവരുവാന്‍ കല്പിച്ചു. 41 ഞാന്‍ നിനക്കു എന്തു ചെയ്യേണം എന്നു ചോദിച്ചു. കര്‍ത്താവേ, എനിക്കു കാഴ്ച കിട്ടേണം എന്നു അവന്‍ പറഞ്ഞു. 42 യേശു അവനോടു: കാഴ്ച പ്രാപിക്ക; നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു എന്നു പറഞ്ഞു. 43 ക്ഷണത്തില്‍ അവന്‍ കാഴ്ച പ്രാപിച്ചു ദൈവത്തെ മഹത്വീകരിച്ചും കൊണ്ടു അവനെ അനുഗമിച്ചു; ജനം എല്ലാം കണ്ടിട്ടു ദൈവത്തിന്നു പുകഴ്ച കൊടുത്തു.

Luke 19

1 അവന്‍ യെരീഹോവില്‍ എത്തി കടന്നു പോകുമ്പോള്‍ 2 ചുങ്കക്കാരില്‍ പ്രമാണിയും ധനവാനുമായ സക്കായി എന്നു പേരുള്ളോരു പുരുഷന്‍ , 3 യേശു എങ്ങനെയുള്ളവന്‍ എന്നു കാണ്മാന്‍ ശ്രമിച്ചു, വളര്‍ച്ചയില്‍ കുറിയവന്‍ ആകകൊണ്ടു പുരുഷാരംനിമിത്തം കഴിഞ്ഞില്ല. 4 എന്നാറെ അവന്‍ മുമ്പോട്ടു ഓ‍ടി, അവനെ കാണേണ്ടിതിന്നു ഒരു കാട്ടത്തിമേല്‍ കയറി. യേശു ആ വഴിയായി വരികയായിരുന്നു. 5 അവന്‍ ആ സ്ഥലത്തു എത്തിയപ്പോള്‍ മേലോട്ടു നോക്കി: സക്കായിയേ, വേഗം ഇറങ്ങിവാ; ഞാന്‍ ഇന്നു നിന്‍റെ വീട്ടില്‍ പാര്‍ക്കേണ്ടതാകുന്നു എന്നു അവനോടു പറഞ്ഞു. 6 അവന്‍ ബദ്ധപ്പെട്ടു ഇറങ്ങി സന്തോഷത്തോടെ അവനെ കൈക്കൊണ്ടു. 7 കണ്ടവര്‍ എല്ലാം: അവന്‍ പാപിയായോരു മനുഷ്യനോടുകൂടെ പാര്‍പ്പാന്‍ പോയി എന്നു പറഞ്ഞു പിറുപിറുത്തു. 8 സക്കായിയോ നിന്നു കര്‍ത്താവിനോടു: കര്‍ത്താവേ, എന്‍റെ വസ്തുവകയില്‍ പാതി ഞാന്‍ ദരിദ്രര്‍ക്കും കൊടുക്കുന്നുണ്ടു; വല്ലതും ചതിവായി വാങ്ങീട്ടുണ്ടെങ്കില്‍ നാലുമടങ്ങു മടക്കിക്കൊടുക്കുന്നു എന്നു പറഞ്ഞു. 9 യേശു അവനോടു: ഇവനും അബ്രാഹാമിന്‍റെ മകന്‍ ആകയാല്‍ ഇന്നു ഈ വീട്ടിന്നു രക്ഷ വന്നു. 10 കാണാതെ പോയതിനെ തിരഞ്ഞു രക്ഷിപ്പാനല്ലോ മനുഷ്യപുത്രന്‍ വന്നതു എന്നു പറഞ്ഞു. 11 അവര്‍ ഇതു കേട്ടുകൊണ്ടിരിക്കുമ്പോള്‍ അവന്‍ യെരൂശലേമിന്നു സമീപിച്ചിരിക്കയാലും ദൈവരാജ്യം ക്ഷണത്തില്‍ വെളിപ്പെടും എന്നു അവര്‍ക്കും തോന്നുകയാലും അവന്‍ ഒരു ഉപമയുംകൂടെ പറഞ്ഞതു എന്തെന്നാല്‍ : 12 കുലീനനായോരു മനുഷ്യന്‍ രാജത്വം പ്രാപിച്ചു മടങ്ങിവരേണം എന്നുവെച്ചു ദൂരദേശത്തേക്കു യാത്രപോയി. 13 അവന്‍ പത്തു ദാസന്മാരെ വിളിച്ചു അവര്‍ക്കും പത്തു റാത്തല്‍ വെള്ളി കൊടുത്തു ഞാന്‍ വരുവോളം വ്യാപാരം ചെയ്തുകൊള്‍വിന്‍ എന്നു അവരോടു പറഞ്ഞു. 14 അവന്‍റെ പൌരന്മാരോ അവനെ പകെച്ചു അവന്‍റെ പിന്നൊലെ പ്രതിനിധികളെ അയച്ചു: അവന്‍ ഞങ്ങള്‍ക്കു രാജാവായിരിക്കുന്നതു ഞങ്ങള്‍ക്കു സമ്മതമല്ല എന്നു ബോധിപ്പിച്ചു. 15 അവന്‍ രാജത്വം പ്രാപിച്ചു മടങ്ങി വന്നപ്പോള്‍ താന്‍ ദ്രവ്യം കൊടുത്തിരുന്ന ദാസന്മാര്‍ വ്യാപാരം ചെയ്തു എന്തു നേടി എന്നു അറിയേണ്ടതിന്നു അവരെ വിളിപ്പാന്‍ കല്പിച്ചു. 16 ഒന്നാമത്തവന്‍ അടുത്തു വന്നു; കര്‍ത്താവേ, നീ തന്ന റാത്തല്‍കൊണ്ടു പത്തുറാത്തല്‍ സമ്പാദിച്ചിരിക്കുന്നു എന്നുപറഞ്ഞു. 17 അവന്‍ അവനോടു: നന്നു നല്ല ദാസനേ, നീ അത്യല്പത്തില്‍ വിശ്വസ്തന്‍ ആയതുകൊണ്ടു പത്തു പട്ടണത്തിന്നു അധികാരമുള്ളവന്‍ ആയിരിക്ക എന്നു കല്പിച്ചു. 18 രണ്ടാമത്തവന്‍ വന്നു: കര്‍ത്താവേ, നീ തന്ന റാത്തല്‍കൊണ്ടു അഞ്ചു റാത്തല്‍ സമ്പാദിച്ചിരിക്കുന്നു എന്നു പറഞ്ഞു. 19 നീയും അഞ്ചു പട്ടണത്തിന്നു മേല്‍വിചാരകന്‍ ആയിരിക്ക എന്നു അവന്‍ അവനോടു കല്പിച്ചു. 20 മറ്റൊരുവന്‍ വന്നു: കര്‍ത്താവേ, ഇതാ നിന്‍റെ റാത്തല്‍ , ഞാന്‍ അതു ഒരു ഉറുമാലില്‍ കെട്ടി വെച്ചിരുന്നു. 21 നീ വെക്കാത്തതു എടുക്കുകയും വിതെക്കാത്തതു കൊയ്കയും ചെയ്യുന്ന കഠിനമനുഷ്യന്‍ ആകകൊണ്ടു ഞാന്‍ നിന്നെ ഭയപ്പെട്ടു എന്നു പറഞ്ഞു. 22 അവന്‍ അവനോടു: ദുഷ്ട ദാസനേ, നിന്‍റെ വായില്‍ നിന്നു തന്നേ ഞാന്‍ നിന്നെ ന്യായം വിധിക്കും. ഞാന്‍ വെക്കാത്തതു എടുക്കയും വിതെക്കാത്തതു കൊയ്കയും ചെയ്യുന്ന കഠിനമനുഷ്യന്‍ എന്നു നീ അറിഞ്ഞുവല്ലോ. 23 ഞാന്‍ വന്നു എന്‍റെ ദ്രവ്യം പലിശയോടുകൂടെ വാങ്ങിക്കൊള്ളേണ്ടതിന്നു അതു നാണ്യപീഠത്തില്‍ ഏല്പിക്കാഞ്ഞതു എന്തു? 24 പിന്നെ അവന്‍ അരികെ നിലക്കുന്നവരോടു: ആ റാത്തല്‍ അവന്‍റെ പക്കല്‍ നിന്നു എടുത്തു പത്തു റാത്തലുള്ളവന്നു കൊടുപ്പിന്‍ എന്നു പറഞ്ഞു. 25 കര്‍ത്താവേ, അവന്നു പത്തു റാത്തല്‍ ഉണ്ടല്ലോ എന്നു അവന്‍ പറഞ്ഞു. 26 ഉള്ളവന്നു ഏവന്നു കൊടുക്കും ഇല്ലാത്തവനോടു ഉള്ളതുംകൂടെ എടുത്തു കളയും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. 27 എന്നാല്‍ ഞാന്‍ തങ്ങള്‍ക്കു രാജാവായിരിക്കുന്നതു സമ്മതമില്ലാത്ത ശത്രുക്കളായവരെ ഇവിടെ കൊണ്ടുവന്നു എന്‍റെ മുമ്പില്‍വെച്ചു കൊന്നുകളവിന്‍ എന്നു അവന്‍ കല്പിച്ചു. 28 ഇതു പറഞ്ഞിട്ടു അവന്‍ മുമ്പായി നടന്നുകൊണ്ടു യെരൂശലേമിലേക്കു യാത്ര ചെയ്തു. 29 അവന്‍ ഒലീവ് മലയരികെ ബേത്ത്ഫാഗെക്കും ബേഥാന്യെക്കും സമീപിച്ചപ്പോള്‍ ശിഷ്യന്മാരില്‍ രണ്ടുപേരെ അയച്ചു: 30 നിങ്ങള്‍ക്കു എതിരെയുള്ള ഗ്രാമത്തില്‍ ചെല്ലുവിന്‍ ; അതില്‍ കടക്കുമ്പോള്‍ ആരും ഒരിക്കലും കയറീട്ടില്ലാത്ത ഒരു കഴുതകൂട്ടിയെ കെട്ടീയിരിക്കുന്നതു കാണും; അതിനെ അഴിച്ചു കൊണ്ടുവരുവിന്‍ . 31 അതിനെ അഴിക്കുന്നതു എന്തു എന്നു ആരെങ്കിലും നിങ്ങളോടു ചോദിച്ചാല്‍ : കര്‍ത്താവിന്നു ഇതിനെക്കൊണ്ടു ആവശ്യം ഉണ്ടു എന്നു പറവിന്‍ എന്നു പറഞ്ഞു. 32 അയക്കപ്പെട്ടവര്‍ പോയി തങ്ങളോടു പറഞ്ഞതു പോലെ കണ്ടു. 33 കഴുതകുട്ടിയെ അഴിക്കുമ്പോള്‍ അതിന്‍റെ ഉടയവര്‍ : കഴുതകൂട്ടിയെ അഴിക്കന്നതു എന്തു എന്നു ചോദിച്ചതിന്നു: 34 കര്‍ത്താവിനു ഇതിനെക്കൊണ്ടു ആവശ്യം ഉണ്ടു എന്നു അവര്‍ പറഞ്ഞു. 35 അതിനെ യേശുവിന്‍റെ അടുക്കല്‍ കൊണ്ടുവന്നു തങ്ങളുടെ വസ്ത്രം കഴുതകൂട്ടിമേല്‍ ഇട്ടു യേശുവിനെ കയറ്റി. 36 അവന്‍ പോകുമ്പോള്‍ അവര്‍ തങ്ങളുടെ വസ്ത്രം വഴിയില്‍ വിരിച്ചു. 37 അവന്‍ ഒലീവുമലയുടെ ഇറക്കത്തിന്നു അടുത്തപ്പോള്‍ ശിഷ്യന്മാരുടെ കൂട്ടം എല്ലാം തങ്ങള്‍ കണ്ട സകല വീര്യപ്രവൃത്തികളെയും കുറിച്ചു സന്തോഷിച്ചു അത്യുച്ചത്തില്‍ ദൈവത്തെ പുകഴ്ത്തി: 38 കര്‍ത്താവിന്‍റെ നാമത്തില്‍ വരുന്ന രാജാവു വാഴ്ത്തപ്പെട്ടവന്‍ ; സ്വര്‍ഗ്ഗത്തില്‍ സമാധാനവും അത്യുന്നതങ്ങളില്‍ മഹത്വവും എന്നു പറഞ്ഞു. 39 പുരുഷാരത്തില്‍ ചില പരീശന്മാരോ അവനോടു: ഗുരോ, നിന്‍റെ ശീഷ്യന്മാരെ വിലക്കുക എന്നു പറഞ്ഞു. 40 അതിന്നു അവന്‍ : ഇവര്‍ മിണ്ടാതിരുന്നാല്‍ കല്ലുകള്‍ ആര്‍ത്തുവിളിക്കും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു എന്നു ഉത്തരം പറഞ്ഞു. 41 അവന്‍ നഗരത്തിന്നു സമീപിച്ചപ്പോള്‍ അതിനെ കണ്ടു അതിനെക്കുറിചു കരഞ്ഞു: 42 ഈ നാളില്‍ നിന്‍റെ സമാധാനത്തിന്നുള്ളതു നീയും അറിഞ്ഞു എങ്കില്‍ കൊള്ളായിരുന്നു. ഇപ്പോഴോ അതു നിന്‍റെ കണ്ണിന്നു മറഞ്ഞിരിക്കുന്നു. 43 നിന്‍റെ സന്ദര്‍ശനകാലം നീ അറിയാഞ്ഞതുകൊണ്ടു നിന്‍റെ ശത്രുക്കള്‍ നിനക്കു ചുറ്റും വാടകോരി നിന്നെ വളഞ്ഞു നാലുപുറത്തും ഞെരുക്കി 44 നിന്നെയും നിന്നിലുള്ള നിന്‍റെ മക്കളെയും നിലത്തു തള്ളിയിട്ടു, നിങ്കല്‍ കല്ലിന്മേല്‍ കല്ലു ശേഷിപ്പിക്കാതിരിക്കുന്ന കാലം നിനക്കു വരും. 45 പിന്നെ അവന്‍ ദൈവാലയത്തില്‍ ചെന്നു വില്‍ക്കുന്നവരെ പുറത്താക്കിത്തുടങ്ങി: 46 എന്‍റെ ആലയം പ്രാര്‍ത്ഥനാലയം ആകും എന്നു എഴുതിയിരിക്കുന്നു; നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹ ആക്കിത്തിര്‍ത്തു എന്നു അവരോടു പറഞ്ഞു. 47 അവന്‍ ദിവസേന ദൈവാലയത്തില്‍ ഉപദേശിച്ചുപോന്നു; എന്നാല്‍ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും ജനത്തില്‍ പ്രധാനികളായവരും അവനെ നശിപ്പിപ്പാന്‍ തക്കം നോക്കി. 48 എങ്കിലും ജനം എല്ലാം അവന്‍റെ വചനം കേട്ടു രഞ്ജിച്ചിരിക്കയാല്‍ എന്തു ചെയ്യേണ്ടു എന്നു അവര്‍ അറിഞ്ഞില്ല.

Luke 20

1 ആ ദിവസങ്ങളില്‍ ഒന്നില്‍ അവന്‍ ദൈവാലയത്തില്‍ ജനത്തോടു ഉപദേശിച്ചു സുവിശേഷം അറിയിക്കുമ്പോള്‍ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരുമായി അടുത്തു വന്നു അവനോടു: 2 നീ എന്തു അധികാരംകൊണ്ടു ഇതു ചെയ്യുന്നു? ഈ അധികാരം നിനക്കു തന്നതു ആര്‍ ? ഞങ്ങളോടു പറക എന്നു പറഞ്ഞു. 3 അതിന്നു ഉത്തരമായി അവന്‍ : ഞാനും നിങ്ങളോടു ഒരു വാക്കു ചോദിക്കും; അതു എന്നോടു പറവിന്‍ . 4 യോഹന്നാന്‍റെ സ്നാനം സ്വര്‍ഗ്ഗത്തില്‍നിന്നോ മനുഷ്യരില്‍നിന്നോ ഉണ്ടായതു എന്നു ചോദിച്ചു. 5 അവര്‍ തമ്മില്‍ നിരൂപിച്ചു: സ്വര്‍ഗ്ഗത്തില്‍ നിന്നു എന്നു പറഞ്ഞാല്‍ പിന്നെ നിങ്ങള്‍ അവനെ വിശ്വസിക്കാഞ്ഞതു എന്തു എന്നു അവന്‍ ചോദിക്കും. 6 മനുഷ്യരില്‍നിന്നു എന്നു പറഞ്ഞാലോ ജനം ഒക്കെയും യോഹന്നാന്‍ ഒരു പ്രവാചകന്‍ എന്നു ഉറെച്ചിരിക്കകൊണ്ടു നമ്മെ കല്ലെറിയും എന്നു പറഞ്ഞിട്ടു: 7 എവിടെനിന്നോ ഞങ്ങള്‍ അറിയുന്നില്ല എന്നു ഉത്തരം പറഞ്ഞു. 8 യേശു അവരോടു: എന്നാല്‍ ഞാന്‍ ഇതു ചെയ്യുന്നതു ഇന്ന അധികാരം കൊണ്ടാകുന്നു എന്നുള്ളതു ഞാനും നിങ്ങളോടു പറയുന്നില്ല എന്നു പറഞ്ഞു. 9 അനന്തരം അവന്‍ ജനത്തോടു ഉപമ പറഞ്ഞതെന്തെന്നാല്‍ : ഒരു മനുഷ്യന്‍ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി കുടിയാന്മാരെ പാട്ടത്തിന്നു ഏല്പിച്ചിട്ടു ഏറിയ കാലം പരദേശത്തു പോയി പാര്‍ത്തു. 10 സമയമായപ്പോള്‍ കുടിയാന്മാരോടു തോട്ടത്തിന്‍റെ അനുഭവം വാങ്ങേണ്ടതിന്നു അവരുടെ അടുക്കല്‍ ഒരു ദാസനെ അയച്ചു; അവനെ കുടിയാന്മാര്‍ തല്ലി വെറുതെ അയച്ചുകളഞ്ഞു. 11 അവന്‍ മറ്റൊരു ദാസനെ പറഞ്ഞയച്ചു; അവനെയും അവര്‍ തല്ലി അപമാനിച്ചു വെറുതെ അയച്ചുകളഞ്ഞു. 12 അവന്‍ മൂന്നാമതു ഒരുത്തനെ പറഞ്ഞയച്ചു; അവര്‍ അവനെയും മുറിവേല്പിച്ചു പുറത്താക്കിക്കളഞ്ഞു. 13 അപ്പോള്‍ മുന്തിരിത്തോട്ടത്തിന്‍റെ ഉടമസ്ഥന്‍ : ഞാന്‍ എന്തു ചെയ്യേണ്ടു? എന്‍റെ പ്രിയ പുത്രനെ അയക്കും; പക്ഷേ അവര്‍ അവനെ ശങ്കിക്കും എന്നു പറഞ്ഞു. 14 കുടിയാന്മാര്‍ അവനെ കണ്ടിട്ടു: ഇവന്‍ അവകാശി; അവകാശം നമുക്കു ആകേണ്ടതിന്നു നാം അവനെ കൊന്നുകളക എന്നു തമ്മില്‍ ആലോചിച്ചു പറഞ്ഞു. 15 അവര്‍ അവനെ തോട്ടത്തില്‍ നിന്നു പുറത്താക്കി കൊന്നുകളഞ്ഞു. എന്നാല്‍ തോട്ടത്തിന്‍റെ ഉടമസ്ഥന്‍ അവരോടു എന്തു ചെയ്യും? 16 അവന്‍ വന്നു ആ കുടിയാന്മാരെ നിഗ്രഹിച്ചു തോട്ടം അന്യന്മാര്‍ക്കും ഏല്പിച്ചുകൊടുക്കും. അതു കേട്ടിട്ടു അവര്‍ അങ്ങനെ ഒരുനാളും സംഭവിക്കയില്ല എന്നു പറഞ്ഞു. 17 അവനോ അവരെ നോക്കി: “എന്നാല്‍ വീടുപണിയുന്നവര്‍ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായിത്തീര്‍ന്നു” എന്നു എഴുതിയിരിക്കുന്നതു എന്തു? 18 ആ കല്ലിന്മേല്‍ വീഴുന്ന ഏവനും തകര്‍ന്നുപോകും; അതു ആരുടെ മേല്‍ എങ്കിലും വീണാല്‍ അവനെ ധൂളിപ്പിക്കും എന്നു പറഞ്ഞു. 19 ഈ ഉപമ തങ്ങളെക്കുറിച്ചു പറഞ്ഞു എന്നു ശാസ്ത്രിമാരും മഹാപുരോഹിതന്മാരും ഗ്രഹിച്ചിട്ടു ആ നാഴികയില്‍ തന്നേ അവന്‍റെ മേല്‍ കൈവെപ്പാന്‍ നോക്കി എങ്കിലും ജനത്തെ ഭയപ്പെട്ടു. 20 പിന്നെ അവര്‍ അവനെ നാടുവാഴിയുടെ അധീനതയിലും അധികാരത്തിലും ഏല്പിപ്പാന്തക്കവണ്ണം അവനെ വാക്കില്‍ പിടിക്കേണ്ടതിന്നു തക്കം നോക്കി നീതിമാന്മാര്‍ എന്നു നടിക്കുന്ന ഒറ്റുകാരെ അയച്ചു. 21 അവര്‍ അവനോടു: ഗുരോ, നീ നേര്‍ പറഞ്ഞു ഉപദേശിക്കയും മുഖപക്ഷം നോക്കാതെ ദൈവത്തിന്‍റെ വഴി യഥാര്‍ത്ഥമായി പഠിപ്പിക്കയും ചെയ്യുന്നു എന്നു ഞങ്ങള്‍ അറിയുന്നു. 22 നാം കൈസര്‍ക്കും കരം കൊടുക്കുന്നതു വിഹിതമോ അല്ലയോ എന്നു ചോദിച്ചു. 23 അവരുടെ ഉപായം ഗ്രഹിച്ചിട്ടു അവന്‍ അവരോടു: ഒരു വെള്ളിക്കാശ് കാണിപ്പിന്‍ ; 24 അതിനുള്ള സ്വരൂപവും മേലെഴുത്തും ആരുടേതു എന്നു ചോദിച്ചതിന്നു: കൈസരുടേതു എന്നു അവര്‍ പറഞ്ഞു. 25 എന്നാല്‍ കൈസര്‍ക്കുംള്ളതു കൈസര്‍ക്കും ദൈവത്തിന്നുള്ളതു ദൈവത്തിന്നും കൊടുപ്പിന്‍ എന്നു അവന്‍ അവരോടു പറഞ്ഞു. 26 അങ്ങനെ അവര്‍ ജനത്തിന്‍റെ മുമ്പില്‍ വെച്ചു അവനെ വാക്കില്‍ പിടിപ്പാന്‍ കഴിയാതെ അവന്‍റെ ഉത്തരത്തില്‍ ആശ്ചര്യപ്പെട്ടു മിണ്ടാതിരുന്നു. 27 പുനരുത്ഥാനം ഇല്ല എന്നു പറയുന്ന സദൂക്യരില്‍ ചിലര്‍ അടുത്തു വന്നു അവനോടു ചോദിച്ചതു: 28 ഗുരോ, ഒരുത്തന്‍റെ സഹോദരന്‍ വിവാഹം കഴിച്ചിട്ടു മക്കളില്ലാതെ മരിച്ചുപോയാല്‍ അവന്‍റെ സഹോദരന്‍ അവന്‍റെ ഭാര്യയെ പരിഗ്രഹിച്ചു സഹോദരന്നു സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ എഴുതിയിരിക്കുന്നു. 29 എന്നാല്‍ ഏഴു സഹോദരന്മാര്‍ ഉണ്ടായിരുന്നു; അവരില്‍ ഒന്നാമത്തവന്‍ ഒരു സ്ത്രീയെ വിവാഹം കഴിച്ചു മക്കളില്ലാതെ മരിച്ചുപോയി. 30 രണ്ടാമത്തവനും മൂന്നാമത്തവനും അവളെ പരിഗ്രഹിച്ചു. 31 അവ്വണ്ണം ഏഴുപേരും ചെയ്തു മക്കളില്ലാതെ മരിച്ചുപോയി. 32 ഒടുവില്‍ സ്ത്രീയും മരിച്ചു. 33 എന്നാല്‍ പുനരുത്ഥാനത്തില്‍ അവള്‍ അവരില്‍ ഏവന്നു ഭാര്യയാകും? ഏഴുവര്‍ക്കും ഭാര്യയായിരുന്നുവല്ലോ. 34 അതിന്നു യേശു ഉത്തരം പറഞ്ഞതു: ഈ ലോകത്തിന്‍റെ മക്കള്‍ വിവാഹം കഴിക്കയും വിവാഹത്തിന്നു കൊടുക്കയും ചെയ്യുന്നു. 35 എങ്കിലും ആ ലോകത്തിന്നും മരിച്ചവരില്‍ നിന്നുള്ള പുനരുത്ഥാനത്തിന്നും യോഗ്യരായവര്‍ വിവാഹം കഴിയക്കയുമില്ല വിവാഹത്തിന്നു കൊടുക്കപ്പെടുകയുമില്ല; അവര്‍ക്കും ഇനി മരിപ്പാനും കഴികയില്ല. 36 അവന്‍ പുനരുത്ഥാനപുത്രന്മാരാകയാല്‍ ദൈവദൂതതുല്യരും ദൈവപുത്രന്മാരും ആകുന്നു. 37 മരിച്ചവര്‍ ഉയിര്‍ത്തെഴുന്നേലക്കുന്നു എന്നതോ മോശെയും മുള്‍പ്പടര്‍പ്പുഭാഗത്തു കര്‍ത്താവിനെ അബ്രാഹാമിന്‍റെ ദൈവവും യിസ്ഹാക്കിന്‍റെ ദൈവവും യാക്കോബിന്‍റെ ദൈവവും എന്നു പറയുന്നതിനാല്‍ സൂചിപ്പിച്ചിരിക്കുന്നു. 38 ദൈവമോ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ; എല്ലാവരും അവന്നു ജീവിച്ചിരിക്കുന്നുവല്ലോ. 39 അതിന്നു ചില ശാസ്ത്രിമാര്‍ : ഗുരോ, നീ പറഞ്ഞതു ശരി എന്നു ഉത്തരം പറഞ്ഞു. 40 പിന്നെ അവനോടു ഒന്നും ചോദിപ്പാന്‍ അവര്‍ തുനിഞ്ഞതുമില്ല. 41 എന്നാല്‍ അവന്‍ അവരോടു: ക്രിസ്തു ദാവീദിന്‍റെ പുത്രന്‍ എന്നു പറയുന്നതു എങ്ങനെ? 42 “കര്‍ത്താവു എന്‍റെ കര്‍ത്താവിനോടു: ഞാന്‍ നിന്‍റെ ശത്രുക്കളെ നിന്‍റെ പാദ പീഠമാക്കുവോളം എന്‍റെ വലത്തുഭാഗത്തിരിക്ക എന്നു അരുളിച്ചെയ്തു” 43 എന്നു സങ്കീര്‍ത്തനപുസ്തകത്തില്‍ ദാവീദ് തന്നേ പറയുന്നുവല്ലോ. 44 ദാവീദ് അവനെ കര്‍ത്താവു എന്നു വിളിക്കുന്നു; പിന്നെ അവന്‍റെ പുത്രന്‍ ആകുന്നതു എങ്ങനെ എന്നു ചോദിച്ചു. 45 എന്നാല്‍ ജനം ഒക്കെയും കേള്‍ക്കെ അവന്‍ തന്‍റെ ശിഷ്യന്മാരോടു: 46 നിലയങ്കികളോടെ നടപ്പാന്‍ ഇച്ഛിക്കയും അങ്ങാടിയില്‍ വന്ദനവും പള്ളിയില്‍ മുഖ്യാസനവും അത്താഴത്തില്‍ പ്രധാനസ്ഥലവും പ്രിയപ്പെടുകയും ചെയ്യുന്ന ശാസ്ത്രിമാരെ സൂക്ഷിച്ചുകൊള്‍വിന്‍ . 47 അവര്‍ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായരൂപേണ ദീര്‍ഘമായി പ്രാര്‍ത്ഥിക്കയും ചെയ്യുന്നു; അവര്‍ക്കും ഏറ്റവും വലിയ ശിക്ഷാവിധിവരും.

Luke 21

1 അവന്‍ തലപൊക്കി ധനവാന്മാര്‍ ഭണ്ഡാരത്തില്‍ വഴിപാടു ഇടുന്നതു കണ്ടു. 2 ദരിദ്രയായോരു വിധവ രണ്ടു കാശു ഇടുന്നതു കണ്ടിട്ടു അവന്‍ : 3 ഈ ദരിദ്രയായ വിധവ എല്ലാവരെക്കാളും അധികം ഇട്ടിരിക്കുന്നു എന്നു ഞാന്‍ സത്യമായി നിങ്ങളോടു പറയുന്നു. 4 എല്ലാവരും തങ്ങളുടെ സമൃദ്ധിയില്‍ നിന്നല്ലോ വഴിപാടു ഇട്ടതു; ഇവളോ തന്‍റെ ഇല്ലായ്മയില്‍ നിന്നു തനിക്കുള്ള ഉപജീവനം ഒക്കെയും ഇട്ടിരിക്കുന്നു. 5 ചിലര്‍ ദൈവാലയത്തെക്കുറിച്ചു അതു മനോഹരമായ കല്ലുകളാലും വഴിപാടുകളാലും അലങ്കരിക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞപ്പോള്‍ : 6 ഈ കാണുന്നതില്‍ ഇടിഞ്ഞുപോകാതെ കല്ലു കല്ലിന്മേല്‍ ശേഷിക്കാത്ത കാലം വരും എന്നു അവന്‍ പറഞ്ഞു. 7 ഗുരോ, അതു എപ്പോള്‍ ഉണ്ടാകും? അതു സംഭവിപ്പാറാകുമ്പോഴുള്ള ലക്ഷണം എന്തു എന്നു അവര്‍ അവനോടു ചോദിച്ചു. 8 അതിന്നു അവന്‍ : ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍വിന്‍ . ഞാന്‍ ആകുന്നു എന്നും സമയം അടുത്തിരിക്കുന്നു എന്നും പറഞ്ഞു അനേകര്‍ എന്‍റെ പേരെടുത്തു വരും; അവരെ അനുഗമിക്കരുതു. 9 നിങ്ങള്‍ യുദ്ധങ്ങളെയും കലഹങ്ങളെയും കുറിച്ചു കേള്‍ക്കുമ്പോള്‍ ഞെട്ടിപ്പോകരുതു; അതു ആദ്യം സംഭവിക്കേണ്ടതു തന്നേ. അവസാനം ഉടനെ അല്ലതാനും എന്നു പറഞ്ഞു. 10 പിന്നെ അവന്‍ അവരോടു പറഞ്ഞതു: ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിര്‍ക്കും. 11 വലിയ ഭൂകമ്പവും ക്ഷാമവും മഹാവ്യാധികളും അവിടവിടെ ഉണ്ടാകും; ഭയങ്കരകാഴ്ചകളും ആകാശത്തില്‍ മഹാ ലക്ഷ്യങ്ങളും ഉണ്ടാകും. 12 ഇതു എല്ലാറ്റിന്നും മുമ്പെ എന്‍റെ നാമംനിമിത്തം അവര്‍ നിങ്ങളുടെമേല്‍ കൈവെച്ചു രാജാക്കന്മാരുടെയും നാടുവാഴികളുടെയും മുമ്പില്‍ കൊണ്ടുപോയി ഉപദ്രവിക്കയും പള്ളികളിലും തടവുകളിലും ഏല്പിക്കയും ചെയ്യും. 13 അതു നിങ്ങള്‍ക്കു സാക്‍ഷ്യം പറവാന്‍ തരം ആകും. 14 ആകയാല്‍ പ്രതിവാദിപ്പാന്‍ മുമ്പുകൂട്ടി വിചാരിക്കാതിരിക്കേണ്ടതിന്നു മനസ്സില്‍ ഉറെച്ചുകൊള്‍വിന്‍ . 15 നിങ്ങളുടെ എതിരികള്‍ക്കു ആര്‍ക്കും ചെറുപ്പാനോ എതിര്‍പറവാനോ കഴിയാത്ത വാക്കും ജ്ഞാനവും ഞാന്‍ നിങ്ങള്‍ക്കു തരും. 16 എന്നാല്‍ അമ്മയപ്പന്മാരും സഹോദരന്മാരും ചാര്‍ച്ചക്കാരും ചങ്ങാതികളും നിങ്ങളെ ഏല്പിച്ചുകൊടുക്കയും നിങ്ങളില്‍ ചിലരെ കൊല്ലിക്കയും ചെയ്യും. 17 എന്‍റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകെക്കും. 18 നിങ്ങളുടെ തലയിലെ ഒരു രോമംപോലും നശിച്ചുപോകയില്ലതാനും. 19 നിങ്ങള്‍ ക്ഷമകൊണ്ടു നിങ്ങളുടെ പ്രാണനെ നേടും. 20 സൈന്യങ്ങള്‍ യെരൂശലേമിനെ വളഞ്ഞിരിക്കുന്നതു കാണുമ്പോള്‍ അതിന്‍റെ ശൂന്യകാലം അടുത്തിരിക്കുന്നു എന്നു അറിഞ്ഞുകൊള്‍വിന്‍ . 21 അന്നു യെഹൂദ്യയിലുള്ളവര്‍ മലകളിലേക്കു ഓ‍ടിപ്പോകട്ടെ; അതിന്‍റെ നടുവിലുള്ളവര്‍ പുറപ്പെട്ടുപോകട്ടെ; നാട്ടുപുറങ്ങളിലുള്ളവര്‍ അതില്‍ കടക്കരുതു. 22 എഴുതിയിരിക്കുന്നതെല്ലാം നിവൃത്തിയാകേണ്ടതിന്നു ആ നാളുകള്‍ പ്രതികാരകാലം ആകുന്നു. 23 ആ കാലത്തു ഗര്‍ഭിണികള്‍ക്കും മുല കുടിപ്പിക്കുന്നവര്‍ക്കും അയ്യോ കഷ്ടം! ദേശത്തു വലിയ ഞെരുക്കവും ഈ ജനത്തിന്മേല്‍ ക്രോധവും ഉണ്ടാകും. 24 അവര്‍ വാളിന്‍റെ വായ്ത്തലയാല്‍ വീഴുകയും അവരെ സകലജാതികളിലേക്കും ബദ്ധരായി കൊണ്ടുപോകയും ജാതികളുടെ കാലം തികയുവോളം ജാതികള്‍ യെരൂശലേം ചവിട്ടിക്കളകയും ചെയ്യും. 25 സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും ലക്ഷ്യങ്ങള്‍ ഉണ്ടാകും; കടലിന്‍റെയും ഓ‍ളത്തിന്‍റെയും മുഴക്കം നിമിത്തം ഭൂമിയിലെ ജാതികള്‍ക്കു നിരാശയോടു കൂടിയ പരിഭ്രമം ഉണ്ടാകും. 26 ആകാശത്തിന്‍റെ ശക്തികള്‍ ഇളകിപ്പോകുന്നതിനാല്‍ ഭൂലോകത്തിന്നു എന്തു ഭവിപ്പാന്‍ പോകുന്നു എന്നു പേടിച്ചും നോക്കിപ്പാര്‍ത്തുംകൊണ്ടു മനുഷ്യര്‍ നിര്‍ജ്ജീവന്മാര്‍ ആകും. 27 അപ്പോള്‍ മനുഷ്യപുത്രന്‍ ശക്തിയോടും മഹാതേജസ്സോടും കൂടെ മേഘത്തില്‍ വരുന്നതു അവര്‍ കാണും. 28 ഇതു സംഭവിച്ചുതുടങ്ങുമ്പോള്‍ നിങ്ങളുടെ വീണ്ടെടുപ്പു അടുത്തുവരുന്നതുകൊണ്ടു നിവിര്‍ന്നു തല പൊക്കുവിന്‍ . 29 ഒരുപമയും അവരോടു പറഞ്ഞതു: അത്തി മുതലായ സകല വൃക്ഷങ്ങളെയും നോക്കുവിന്‍ . 30 അവ തളിര്‍ക്കുന്നതു നിങ്ങള്‍ കാണുമ്പോള്‍ വേനല്‍ അടുത്തിരിക്കുന്നു എന്നു സ്വതവെ അറിയുന്നുവല്ലോ. 31 അവ്വണ്ണം തന്നേ ഇതു സംഭവിക്കുന്നതു കാണുമ്പോള്‍ ദൈവരാജ്യം അടുത്തിരിക്കുന്നു എന്നു ഗ്രഹിപ്പിന്‍ . 32 സകലവും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു. 33 ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്‍റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല. 34 നിങ്ങളുടെ ഹൃദയം അതിഭക്ഷണത്താലും മദ്യപാനത്താലും ഉപജീവനചിന്തകളാലും ഭാരപ്പെട്ടിട്ടു ആ ദിവസം നിങ്ങള്‍ക്കു പെട്ടെന്നു കണിപോലെ വരാതിരിപ്പാന്‍ സൂക്ഷിച്ചു കൊള്‍വിന്‍ . 35 അതു സര്‍വ്വഭൂതലത്തിലും വസിക്കുന്ന ഏവര്‍ക്കും വരും. 36 ആകയാല്‍ ഈ സംഭവിപ്പാനുള്ള എല്ലാറ്റിന്നും ഒഴിഞ്ഞു പോകുവാനും മനുഷ്യപുത്രന്‍റെ മുമ്പില്‍ നില്പാനും നിങ്ങള്‍ പ്രാപ്തരാകേണ്ടതിന്നു സദാകാലവും ഉണര്‍ന്നും പ്രാര്‍ത്ഥിച്ചുംകൊണ്ടിരിപ്പിന്‍ . 37 അവന്‍ ദിവസേന പകല്‍ ദൈവാലയത്തില്‍ ഉപദേശിച്ചുപോന്നു; രാത്രി ഓ‍ലിവ് മലയില്‍ പോയി പാര്‍ക്കും. 38 ജനം എല്ലാം അവന്‍റെ വചനം കേള്‍ക്കേണ്ടതിന്നു അതികാലത്തു ദൈവലായത്തില്‍ അവന്‍റെ അടുക്കല്‍ ചെല്ലും.

Luke 22

1 പെസഹ എന്ന പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുനാള്‍ അടുത്തു. 2 അപ്പോള്‍ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും ജനത്തെ ഭയപ്പെടുകയാല്‍ അവനെ ഒടുക്കുവാന്‍ ഉപായം അന്വേഷിച്ചു. 3 എന്നാല്‍ പന്തിരുവരുടെ കൂട്ടത്തില്‍ ഉള്ള ഈസ്കാര്‍യ്യോത്തായൂദയില്‍ സാത്താന്‍ കടന്നു: 4 അവന്‍ ചെന്നു മഹാപുരോഹിതന്മാരോടും പടനായകന്മാരോടും അവനെ അവര്‍ക്കും കാണിച്ചുകൊടുക്കുന്ന വഴിയെക്കുറിച്ചു സംസാരിച്ചു. 5 അവര്‍ സന്തോഷിച്ചു അവന്നു ദ്രവ്യം കൊടുക്കാം എന്നു പറഞ്ഞൊത്തു. 6 അവന്‍ വാക്കു കൊടുത്തു, പുരുഷാരം ഇല്ലാത്ത സമയത്തു അവനെ കാണിച്ചുകൊടുപ്പാന്‍ തക്കം അന്വേഷിച്ചുപോന്നു. 7 പെസഹകുഞ്ഞാടിനെ അറുക്കേണ്ടുന്ന പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുനാള്‍ ആയപ്പോള്‍ 8 അവന്‍ പത്രൊസിനെയും യോഹന്നാനെയും അയച്ചു: നിങ്ങള്‍ പോയി നമുക്കു പെസഹ കഴിപ്പാന്‍ ഒരുക്കുവിന്‍ എന്നു പറഞ്ഞു. 9 ഞങ്ങള്‍ എവിടെ ഒരുക്കേണം എന്നു അവര്‍ ചോദിച്ചതിന്നു: 10 നിങ്ങള്‍ പട്ടണത്തില്‍ എത്തുമ്പോള്‍ ഒരു കുടം വെള്ളം ചുമന്നുകൊണ്ടു ഒരു മനുഷ്യന്‍ നിങ്ങള്‍ക്കു എതിര്‍പെടും; അവന്‍ കടക്കുന്ന വീട്ടിലേക്കു പിന്‍ ചെന്നു വീട്ടുടയവനോടു: 11 ഞാന്‍ എന്‍റെ ശിഷ്യന്മാരുമായി പെസഹ കഴിപ്പാനുള്ള ശാല എവിടെ എന്നു ഗുരു നിന്നോടു ചോദിക്കുന്നു എന്നു പറവിന്‍ . 12 അവന്‍ വിരിച്ചൊരുക്കിയോരു വന്മാളിക കാണിച്ചുതരും; അവിടെ ഒരുക്കുവിന്‍ എന്നു അവരോടു പറഞ്ഞു. 13 അവര്‍ പോയി തങ്ങളോടു പറഞ്ഞതുപോലെ കണ്ടു പെസഹ ഒരുക്കി. 14 സമയം ആയപ്പോള്‍ അവന്‍ അപ്പൊസ്തലന്മാരുമായി ഭക്ഷണത്തിന്നു ഇരുന്നു. 15 അവന്‍ അവരോടു: ഞാന്‍ കഷ്ടം അനുഭവിക്കും മുമ്പെ ഈ പെസഹ നിങ്ങളോടുകൂടെ കഴിപ്പാന്‍ വാഞ്ഛയോടെ ആഗ്രഹിച്ചു. 16 അതു ദൈവരാജ്യത്തില്‍ നിവൃത്തിയാകുവോളം ഞാന്‍ ഇനി അതു കഴിക്കയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു എന്നുപറഞ്ഞു. 17 പിന്നെ പാനപാത്രം എടുത്തു വാഴ്ത്തി: ഇതു വാങ്ങി പങ്കിട്ടുകൊള്‍വിന്‍ . 18 ദൈവരാജ്യം വരുവോളം ഞാന്‍ മുന്തിരിവള്ളിയുടെ അനുഭവം ഇന്നു മുതല്‍ കുടിക്കില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. 19 പിന്നെ അപ്പം എടുത്തു വാഴ്ത്തി നുറുക്കി അവര്‍ക്കും കൊടുത്തു: ഇതു നിങ്ങള്‍ക്കു വേണ്ടി നലകുന്ന എന്‍റെ ശരീരം; എന്‍റെ ഓ‍ര്‍മ്മെക്കായി ഇതു ചെയ്‍വിന്‍ എന്നു പറഞ്ഞു. 20 അവ്വണ്ണം തന്നേ അത്താഴം കഴിഞ്ഞശേഷം അവന്‍ പാനപാത്രവും കൊടുത്തു: ഈ പാനപാത്രം നിങ്ങള്‍ക്കു വേണ്ടി ചൊരിയുന്ന എന്‍റെ രക്തത്തിലെ പുതിയ നിയമം ആകുന്നു. 21 എന്നാല്‍ എന്നെ കാണിച്ചുകൊടുക്കുന്നവന്‍റെ കൈ എന്‍റെ അരികെ മേശപ്പുറത്തു ഉണ്ടു. 22 നിര്‍ണ്ണയിച്ചിരിക്കുന്നതുപോലെ മനുഷ്യപുത്രന്‍ പോകുന്നു സത്യം; എങ്കിലും അവനെ കാണിച്ചു കൊടുക്കുന്ന മനുഷ്യന്നു അയ്യോ കഷ്ടം! എന്നു പറഞ്ഞു. 23 ഇതു ചെയ്‍വാന്‍ പോകുന്നവന്‍ തങ്ങളുടെ കൂട്ടത്തില്‍ ആര്‍ ആയിരിക്കും എന്നു അവര്‍ തമ്മില്‍ തമ്മില്‍ ചോദിച്ചു തുടങ്ങി. 24 തങ്ങളുടെ കൂട്ടത്തില്‍ ആരെ ആകുന്നു വലിയവനായി എണ്ണേണ്ടതു എന്നതിനെച്ചൊല്ലി ഒരു തര്‍ക്കവും അവരുടെ ഇടയില്‍ ഉണ്ടായി. 25 അവനോ അവരോടു പറഞ്ഞതു: ജാതികളുടെ രാജാക്കന്മാര്‍ അവരില്‍ കര്‍ത്തൃത്വം നടത്തുന്നു; അവരുടെ മേല്‍ അധികാരം നടത്തുന്നവരെ ഉപകാരികള്‍ എന്നു പറയുന്നു. 26 നിങ്ങളോ അങ്ങനെയല്ല; നിങ്ങളില്‍ വലിയവന്‍ ഇളയവനെപ്പോലെയും നായകന്‍ ശുശ്രൂഷിക്കുന്നവനെപ്പോലെയും ആകട്ടെ. 27 ആരാകുന്നു വലിയവന്‍ ? ഭക്ഷണത്തിന്നിരിക്കുന്നവനോ ശുശ്രൂഷിക്കുന്നവനോ? ഭക്ഷണത്തിന്നിരിക്കുന്നവനല്ലയോ? ഞാനോ നിങ്ങളുടെ ഇടയില്‍ ശുശ്രൂഷിക്കുന്നവനെപ്പോലെ ആകുന്നു. 28 നിങ്ങള്‍ ആകുന്നു എന്‍റെ പരീക്ഷകളില്‍ എന്നോടുകൂടെ നിലനിന്നവര്‍ . 29 എന്‍റെ പിതാവു എനിക്കു രാജ്യം നിയമിച്ചുതന്നതുപോലെ ഞാന്‍ നിങ്ങള്‍ക്കും നിയമിച്ചു തരുന്നു. 30 നിങ്ങള്‍ എന്‍റെ രാജ്യത്തില്‍ എന്‍റെ മേശയിങ്കല്‍ തിന്നുകുടിക്കയും സിംഹാസനങ്ങളില്‍ ഇരുന്നു യിസ്രായേല്‍ ഗോത്രം പന്ത്രണ്ടിനെയും ന്യായം വിധിക്കയും ചെയ്യും. 31 ശിമോനേ, ശിമോനെ, സാത്താന്‍ നിങ്ങളെ കോതമ്പു പോലെ പാറ്റേണ്ടതിന്നു കല്പന ചോദിച്ചു. 32 ഞാനോ നിന്‍റെ വിശ്വാസം പൊയ്പോകാതിരിപ്പാന്‍ നിനക്കു വേണ്ടി അപേകഷിച്ചു; എന്നാല്‍ നീ ഒരു സമയം തിരിഞ്ഞു വന്നശേഷം നിന്‍റെ സഹോദരന്മാരെ ഉറപ്പിച്ചുകൊള്‍ക. 33 അവന്‍ അവനോടു: കര്‍ത്താവേ, ഞാന്‍ നിന്നോടുകൂടെ തടവിലാകുവാനും മരിപ്പാനും ഒരുങ്ങിയിരിക്കുന്നു എന്നു പറഞ്ഞു. 34 അതിന്നു അവന്‍ : പത്രൊസെ, നീ എന്നെ അറിയുന്നില്ല എന്നു മൂന്നുവട്ടം തള്ളിപ്പറയുംമുമ്പെ ഇന്നു കോഴി കൂകുകയില്ല എന്നു ഞാന്‍ നിന്നോടു പറയുന്നു എന്നു പറഞ്ഞു. 35 പിന്നെ അവന്‍ അവരോടു: ഞാന്‍ നിങ്ങളെ മടിശ്ശീലയും പൊക്കണവും ചെരിപ്പും കൂടാതെ അയച്ചപ്പോള്‍ വല്ല കുറവുമുണ്ടായോ എന്നു ചോദിച്ചതിന്നു: ഒരു കുറവുമുണ്ടായില്ല എന്നു അവര്‍ പറഞ്ഞു. 36 അവന്‍ അവരോടു: എന്നാല്‍ ഇപ്പോള്‍ മടിശ്ശീലയുള്ളവന്‍ അതു എടുക്കട്ടെ; അവ്വണ്ണം തന്നേ പൊക്കണമുള്ളവനും; ഇല്ലാത്തവനോ തന്‍റെ വസ്ത്രം വിറ്റു വാള്‍ കൊള്ളട്ടെ. 37 അവനെ അധര്‍മ്മികളുടെ കൂട്ടത്തില്‍ എണ്ണി എന്നു എഴുതിയിരിക്കുന്നതിന്നു ഇനി എന്നില്‍ നിവൃത്തിവരേണം എന്നു ഞാന്‍ നിങ്ങളോടു പറയുന്നു; എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതിന്നു നിവൃത്തി വരുന്നു എന്നു പറഞ്ഞു. 38 കര്‍ത്താവേ, ഇവിടെ രണ്ടു വാള്‍ ഉണ്ടു എന്നു അവര്‍ പറഞ്ഞതിന്നു: മതി എന്നു അവന്‍ അവരോടു പറഞ്ഞു. 39 പിന്നെ അവന്‍ പതിവുപോലെ ഒലീവ് മലെക്കു പുറപ്പെട്ടുപോയി; ശിഷ്യന്മാരും അവനെ അനുഗമിച്ചു. 40 ആ സ്ഥലത്തു എത്തിയപ്പോള്‍ അവന്‍ അവരോടു: നിങ്ങള്‍ പരീക്ഷയില്‍ അകപ്പെടാതിരിപ്പാന്‍ പ്രാര്‍ത്ഥിപ്പിന്‍ എന്നു പറഞ്ഞു. 41 താന്‍ അവരെ വിട്ടു ഒരു കല്ലേറുദൂരത്തോളം വാങ്ങിപ്പോയി മുട്ടുകുത്തി; 42 പിതാവേ, നിനക്കു മനസ്സുണ്ടെങ്കില്‍ ഈ പാനപാത്രം എങ്കല്‍ നിന്നു നീക്കേണമേ; എങ്കിലും എന്‍റെ ഇഷ്ടമല്ല നിന്‍റെ ഇഷ്ടംതന്നെയാകട്ടെ എന്നു പ്രാര്‍ത്ഥിച്ചു. 43 അവനെ ശക്തിപ്പെടുത്തുവാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നു ഒരു ദൂതന്‍ അവന്നു പ്രത്യക്ഷനായി. 44 പിന്നെ അവന്‍ പ്രാണവേദനയിലായി അതിശ്രദ്ധയോടെ പ്രാര്‍ത്ഥിച്ചു; അവന്‍റെ വിയര്‍പ്പു നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയി. 45 അവന്‍ പ്രാര്‍തഥന കഴിഞ്ഞു എഴുന്നേറ്റു ശിഷ്യന്മാരുടെ അടുക്കല്‍ ചെന്നു, അവര്‍ വിഷാദത്താല്‍ ഉറങ്ങുന്നതു കണ്ടു അവരോടു: 46 നിങ്ങള്‍ ഉറങ്ങുന്നതു എന്തു? പരീക്ഷയില്‍ അകപ്പെടാതിരപ്പാന്‍ എഴുന്നേറ്റു പ്രാര്‍ത്ഥിപ്പിന്‍ എന്നു പറഞ്ഞു. 47 അവന്‍ സംസാരിക്കുമ്പോള്‍ തന്നേ ഇതാ, ഒരു പുരുഷാരം; പന്തിരുവരില്‍ ഒരുവനായ യൂദാ അവര്‍ക്കും മുന്നടന്നു യേശുവിനെ ചുംബിപ്പാന്‍ അടുത്തുവന്നു. 48 യേശു അവനോടു: യൂദയേ, മനുഷ്യപുത്രനെ ചുംബനംകൊണ്ടോ കാണിച്ചുകൊടുക്കുന്നതു എന്നു പറഞ്ഞു. 49 സംഭവിപ്പാന്‍ പോകുന്നതു അവന്‍റെ കൂടെയുള്ളവര്‍ കണ്ടു: കര്‍ത്താവേ, ഞങ്ങള്‍ വാള്‍കൊണ്ടു വെട്ടേണമോ എന്നു ചോദിച്ചു. 50 അവരില്‍ ഒരുത്തന്‍ മഹാപുരോഹിതന്‍റെ ദാസനെ വെട്ടി അവന്‍റെ വലത്തെ കാതു അറുത്തു. 51 അപ്പോള്‍ യേശു; ഇത്രെക്കു വിടുവിന്‍ എന്നു പറഞ്ഞു അവന്‍റെ കാതു തൊട്ടു സൌഖ്യമാക്കി. 52 യേശു തന്‍റെ നേരെ വന്ന മഹാപുരോഹിതന്മാരോടും ദൈവാലയത്തിലെ പടനായകന്മാരോടും മൂപ്പന്മാരോടും: ഒരു കള്ളന്‍റെ നേരെ എന്നപോലെ നിങ്ങള്‍ വാളും വടിയുമായി പുറപ്പെട്ടുവന്നുവോ? 53 ഞാന്‍ ദിവസേന ദൈവാലയത്തില്‍ നിങ്ങളോടുകൂടെ ഇരുന്നിട്ടും എന്‍റെ നേരെ കൈ ഓ‍ങ്ങിയില്ല; എന്നാല്‍ ഇതു നിങ്ങളുടെ നാഴികയും ഇരുളിന്‍റെ അധികാരവും ആകുന്നു എന്നു പറഞ്ഞു. 54 അവര്‍ അവനെ പിടിച്ചു മഹാപുരോഹിതന്‍റെ വീട്ടില്‍ കൊണ്ടുപോയി; പത്രൊസും അകലം വിട്ടു പിന്‍ ചെന്നു. 55 അവര്‍ നടുമുറ്റത്തിന്‍റെ മദ്ധ്യേ തീ കത്തിച്ചു ഒന്നിച്ചിരുന്നപ്പോള്‍ പത്രൊസും അവരുടെ ഇടയില്‍ ഇരുന്നു. 56 അവന്‍ തീവെട്ടത്തിന്നടുക്കെ ഇരിക്കുന്നതു ഒരു ബാല്യക്കാരത്തി കണ്ടു അവനെ ഉറ്റു നോക്കി: ഇവനും അവനോടുകൂടെ ആയിരുന്നു എന്നു പറഞ്ഞു. 57 അവനോ; സ്ത്രിയേ, ഞാന്‍ അവനെ അറിയുന്നില്ല എന്നു തള്ളിപ്പറഞ്ഞു. 58 കുറഞ്ഞോന്നു കഴിഞ്ഞിട്ടു മറ്റൊരുവന്‍ അവനെ കണ്ടു: നീയും അവരുടെ കൂട്ടത്തിലുള്ളവന്‍ എന്നു പറഞ്ഞു; പത്രൊസോ: മനുഷ്യാ, ഞാന്‍ അല്ല എന്നു പറഞ്ഞു. 59 ഏകദേശം ഒരു മണി നേരം കഴിഞ്ഞാറെ വേറൊരുവന്‍ : ഇവനും അവനോടുകൂടെ ആയിരുന്നു സത്യം; ഇവന്‍ ഗലീലക്കാരനല്ലോ എന്നു നിഷ്കര്‍ഷിച്ചു പറഞ്ഞു. 60 മനുഷ്യാ, നീ പറയുന്നതു എനിക്കു തിരിയുന്നില്ല എന്നു പത്രൊസ് പറഞ്ഞു. അവന്‍ സംസാരിക്കുമ്പോള്‍ തന്നേ പെട്ടെന്നു കോഴി കൂകി. 61 അപ്പോള്‍ കര്‍ത്താവു തിരിഞ്ഞു പത്രൊസിനെ ഒന്നു നോക്കി: ഇന്നു കോഴി കൂകുംമുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു കര്‍ത്താവു തന്നോടു പറഞ്ഞ വാക്കു പത്രൊസു ഓ‍ര്‍ത്തു 62 പുറത്തിറങ്ങി അതിദുഃഖത്തോട കരഞ്ഞു. 63 യേശുവിനെ പിടിച്ചവര്‍ അവനെ പരിഹസിച്ചു കണ്ണുകെട്ടി തല്ലി: 64 പ്രവചിക്ക; നിന്നെ അടിച്ചവന്‍ ആര്‍ എന്നു ചോദിച്ചു 65 മറ്റു പലതും അവനെ ദുഷിച്ചു പറഞ്ഞു. 66 നേരം വെളുത്തപ്പോള്‍ ജനത്തിന്‍റെ മൂപ്പന്മാരായ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും വന്നുകൂടി അവനെ ന്യായാധിപസംഘത്തില്‍ വരുത്തി: നീ ക്രിസ്തു എങ്കില്‍ ഞങ്ങളോടു പറക എന്നു പറഞ്ഞു. 67 അവന്‍ അവരോടു: ഞാന്‍ നിങ്ങളോടു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കയില്ല; 68 ഞാന്‍ ചോദിച്ചാല്‍ ഉത്തരം പറയുകയുമില്ല. 69 എന്നാല്‍ ഇന്നുമുതല്‍ മനുഷ്യ പുത്രന്‍ ദൈവശക്തിയുടെ വലത്തുഭാഗത്തു ഇരിക്കും എന്നു പറഞ്ഞു. 70 എന്നാല്‍ നീ ദൈവപുത്രന്‍ തന്നെയോ എന്നു എല്ലാവരും ചോദിച്ചതിന്നു: നിങ്ങള്‍ പറയുന്നതു ശരി; ഞാന്‍ ആകുന്നു എന്നു അവന്‍ പറഞ്ഞു. 71 അപ്പോള്‍ അവര്‍ ഇനി സാക്‍ഷ്യംകൊണ്ടു നമുക്കു എന്തു ആവശ്യം? നാം തന്നേ അവന്‍റെ വാമൊഴി കേട്ടുവല്ലോ എന്നു പറഞ്ഞു.

Luke 23

1 അനന്തരം അവര്‍ എല്ലാവരും കൂട്ടമേ എഴുന്നേറ്റു അവനെ പീലാത്തൊസിന്‍റെ അടുക്കല്‍ കൊണ്ടുപോയി: 2 ഇവന്‍ ഞങ്ങളുടെ ജാതിയെ മറിച്ചുകളകയും താന്‍ ക്രിസ്തു എന്ന രാജാവാകുന്നു എന്നു പറഞ്ഞുകൊണ്ടു കൈസര്‍ക്കും കരം കൊടുക്കുന്നതു വിരോധിക്കയും ചെയ്യുന്നതായി ഞങ്ങള്‍ കണ്ടു എന്നു കുറ്റം ചുമത്തിത്തുടങ്ങി. 3 പീലാത്തൊസ് അവനോടു: നീ യെഹൂദന്മാരുടെ രാജാവോ എന്നു ചോദിച്ചതിന്നു: ഞാന്‍ ആകുന്നു എന്നു അവനോടു ഉത്തരം പറഞ്ഞു. 4 പീലാത്തൊസ് മഹാപുരോഹിതന്മാരോടും പുരുഷാരത്തോടും: ഞാന്‍ ഈ മനുഷ്യനില്‍ കുറ്റം ഒന്നും കാണുന്നില്ല എന്നു പറഞ്ഞു. 5 അതിന്നു അവര്‍ : അവന്‍ ഗലീലയില്‍ തുടങ്ങി യെഹൂദ്യയില്‍ എങ്ങും ഇവിടത്തോളവും പഠിപ്പിച്ചു ജനത്തെ കലഹിപ്പിക്കുന്നു എന്നു നിഷ്കര്‍ഷിച്ചു പറഞ്ഞു. 6 ഇതു കേട്ടിട്ടു ഈ മനുഷ്യന്‍ ഗലീലക്കാരനോ എന്നു പീലാത്തൊസ് ചോദിച്ചു; 7 ഹെരോദാവിന്‍റെ അധികാരത്തില്‍ ഉള്‍പ്പെട്ടവന്‍ എന്നറിഞ്ഞിട്ടു, അന്നു യെരൂശലേമില്‍ വന്നു പാര്‍ക്കുംന്ന ഹെരോദാവിന്‍റെ അടുക്കല്‍ അവനെ അയച്ചു. 8 ഹെരോദാവു യേശുവിനെ കണ്ടിട്ടു അത്യന്തം സന്തോഷിച്ചു; അവനെക്കുറിച്ചു കേട്ടിരുന്നതുകൊണ്ടു അവനെ കാണ്മാന്‍ വളരെക്കാലമായി ഇച്ഛിച്ചു, അവന്‍ വല്ല അടയാളവും ചെയ്യുന്നതു കാണാം എന്നു ആശിച്ചിരുന്നു. 9 ഏറിയോന്നു ചോദിച്ചിട്ടും അവന്‍ അവനോടു ഉത്തരം ഒന്നും പറഞ്ഞില്ല. 10 മഹാപുരോഹിതന്മാരും ശാസ്ത്രിമാരും കഠിനമായി അവനെ കുറ്റം ചുമത്തിക്കൊണ്ടു നിന്നു. 11 ഹെരോദാവു തന്‍റെ പടയാളികളുമായി അവനെ പരിഹസിച്ചു നിസ്സാരനാക്കി ശുഭ്രവസ്ത്രം ധരിപ്പിച്ചു പീലാത്തൊസിന്‍റെ അടുക്കല്‍ മടക്കി അയച്ചു. 12 അന്നു ഹെരോദാവും പീലാത്തൊസും തമ്മില്‍ സ്നേഹിതന്മാരായിത്തീര്‍ന്നു; മുമ്പെ അവര്‍ തമ്മില്‍ വൈരമായിരുന്നു. 13 പീലാത്തൊസ് മഹാപുരോഹിതന്മാരെയും പ്രമാണികളെയും ജനത്തെയും വിളിച്ചു കൂട്ടി. 14 അവരോടു: ഈ മനുഷ്യന്‍ ജനത്തെ മത്സരിപ്പിക്കുന്നു എന്നു പറഞ്ഞു നിങ്ങള്‍ അവനെ എന്‍റെ അടുക്കല്‍ കൊണ്ടുവന്നുവല്ലോ; ഞാനോ നിങ്ങളുടെ മുമ്പാകെ വിസ്തരിച്ചിട്ടും നിങ്ങള്‍ ചുമത്തിയ കുറ്റം ഒന്നും ഇവനില്‍ കണ്ടില്ല; 15 ഹെരോദാവും കണ്ടില്ല; അവന്‍ അവനെ നമ്മുടെ അടുക്കല്‍ മടക്കി അയച്ചുവല്ലോ; ഇവന്‍ മരണയോഗ്യമായതു ഒന്നും പ്രവര്‍ത്തിച്ചിട്ടില്ല സ്പഷ്ടം; 16 അതുകൊണ്ടു ഞാന്‍ അവനെ അടിപ്പിച്ചു വിട്ടയക്കും എന്നു പറഞ്ഞു. 17 ഇവനെ നീക്കിക്കളക; ബറബ്ബാസിനെ വിട്ടു തരിക എന്നു എല്ലാവരുംകൂടെ നിലവിളിച്ചു, 18 [ഉത്സവന്തോറും ഒരുത്തനെ വിട്ടുകൊടുക്ക പതിവായിരുന്നു] 19 അവനോ നഗരത്തില്‍ ഉണ്ടായ ഒരു കലഹവും കുലയും ഹേതുവായി തടവിലായവന്‍ ആയിരുന്നു. 20 പീലാത്തൊസ് യേശുവിനെ വിടുവിപ്പാന്‍ ഇച്ഛിച്ചിട്ടു പിന്നെയും അവരോടു വിളിച്ചു പറഞ്ഞു. 21 അവരോ: അവനെ ക്രൂശിക്ക, ക്രൂശിക്ക എന്നു എതിരെ നിലവിളിച്ചു. 22 അവന്‍ മൂന്നാമതും അവരോടു: അവന്‍ ചെയ്ത ദോഷം എന്തു? മരണയോഗ്യമായതു ഒന്നും അവനില്‍ കണ്ടില്ല; അതുകൊണ്ടു ഞാന്‍ അവനെ അടിപ്പിച്ചു വിട്ടയക്കും എന്നു പറഞ്ഞു. 23 അവരോ അവനെ ക്രൂശിക്കേണ്ടതിന്നു ഉറക്കെ മുട്ടിച്ചു ചോദിച്ചു; അവരുടെ നിലവിളി ഫലിച്ചു; 24 അവരുടെ അപേക്ഷപോലെ ആകട്ടെ എന്നു പീലാത്തൊസ് വിധിച്ചു. 25 കലഹവും കുലയും ഹേതുവായി തടവിലായവനെ അവരുടെ അപേക്ഷപോലെ വിട്ടുകൊടുക്കയും യേശുവിനെ അവരുടെ ഇഷ്ടത്തിന്നു ഏല്പിക്കയും ചെയ്തു. 26 അവനെ കൊണ്ടുപോകുമ്പോള്‍ വയലില്‍ നിന്നു വരുന്ന ശിമോന്‍ എന്ന ഒരു കുറേനക്കാരനെ അവര്‍ പിടിച്ചു ക്രൂശ് ചുമപ്പിച്ചു യേശുവിന്‍റെ പിന്നാലെ നടക്കുമാറാക്കി. 27 ഒരു വലിയ ജനസമൂഹവും അവനെച്ചൊല്ലി വിലപിച്ചു മുറയിടുന്ന അനേകം സ്ത്രീകളും അവന്‍റെ പിന്നാലെ ചെന്നു. 28 യേശു തിരിഞ്ഞു അവരെ നോക്കി: യെരൂശലേംപുത്രിമാരേ, എന്നെച്ചൊല്ലി കരയേണ്ടാ, നിങ്ങളെയും നിങ്ങളുടെ മക്കളെയും ചൊല്ലി കരവിന്‍ . 29 മച്ചികളും പ്രസവിക്കാത്ത ഉദരങ്ങളും കുടിപ്പിക്കാത്ത മുലകളും ഭാഗ്യമുള്ളവ എന്നു പറയുന്ന കാലം വരുന്നു. 30 അന്നു മലകളോടു: ഞങ്ങളുടെ മേല്‍ വീഴുവിന്‍ എന്നും കുന്നുകളോടു: ഞങ്ങളെ മൂടുവിന്‍ എന്നും പറഞ്ഞു തുടങ്ങും. 31 പച്ചമരത്തോടു ഇങ്ങനെ ചെയ്താല്‍ ഉണങ്ങിയതിന്നു എന്തു ഭവിക്കും എന്നു പറഞ്ഞു. 32 ദുഷ്പ്രവൃത്തിക്കാരായ വേറെ രണ്ടുപേരെയും അവനോടുകൂടെ കൊല്ലേണ്ടതിന്നു കൊണ്ടുപോയി. 33 തലയോടിടം എന്ന സ്ഥലത്തു എത്തിയപ്പോള്‍ അവര്‍ അവിടെ അവനെയും ദുഷ്പ്രവൃത്തിക്കാരെയും, ഒരുത്തനെ വലത്തും ഒരുത്തനെ ഇടത്തുമായി, ക്രൂശിച്ചു. 34 എന്നാല്‍ യേശു: പിതാവേ, ഇവര്‍ ചെയ്യുന്നതു ഇന്നതു എന്നു അറിയായ്കകൊണ്ടു ഇവരോടു ക്ഷമിക്കേണമേ എന്നു പറഞ്ഞു. അനന്തരം അവര്‍ അവന്‍റെ വസ്ത്രം വിഭാഗിച്ചു ചീട്ടിട്ടു. 35 ജനം നോക്കിക്കൊണ്ടു നിന്നു. ഇവന്‍ മറുള്ളവരെ രക്ഷിച്ചുവല്ലോ; ദൈവം തിരഞ്ഞെടുത്ത ക്രിസ്തു എങ്കില്‍ തന്നെത്താന്‍ രക്ഷിക്കട്ടെ എന്നു പ്രധാനികളും പരിഹസിച്ചുപറഞ്ഞു. 36 പടയാളികളും അവനെ പരിഹസിച്ചു അടുത്തു വന്നു അവന്നു പുളിച്ചവീഞ്ഞു കാണിച്ചു. 37 നീ യെഹൂദന്മാരുടെ രാജാവു എങ്കില്‍ നിന്നെത്തന്നേ രക്ഷിക്ക എന്നു പറഞ്ഞു. 38 ഇവന്‍ യെഹൂദന്മാരുടെ രാജാവു എന്നു ഒരു മേലെഴുത്തും അവന്‍റെ മീതെ ഉണ്ടായിരുന്നു. 39 തൂക്കിയ ദുഷ്പ്രവൃത്തിക്കാരില്‍ ഒരുത്തന്‍ : നീ ക്രിസ്തു അല്ലയോ? നിന്നെത്തന്നേയും ഞങ്ങളെയും രക്ഷിക്ക എന്നു പറഞ്ഞു അവനെ ദുഷിച്ചു. 40 മറ്റവനോ അവനെ ശാസിച്ചു: സമശിക്ഷാവിധിയില്‍ തന്നേ ആയിട്ടും നീ ദൈവത്തെ ഭയപ്പെടുന്നില്ലയോ? 41 നാമോ ന്യായമായിട്ടു ശിക്ഷ അനുഭവിക്കുന്നു; നാം പ്രവര്‍ത്തിച്ചതിന്നു യോഗ്യമായതല്ലോ കിട്ടുന്നതു; ഇവനോ അരുതാത്തതു ഒന്നും ചെയ്തിട്ടില്ല എന്നു പറഞ്ഞു. 42 പിന്നെ അവന്‍ : യേശുവേ, നീ രാജത്വം പ്രാപിച്ചു വരുമ്പോള്‍ എന്നെ ഓ‍ര്‍ത്തുകൊള്ളേണമേ എന്നു പറഞ്ഞു. 43 യേശു അവനോടു: ഇന്നു നീ എന്നോടുകൂടെ പറുദീസയില്‍ ഇരിക്കും എന്നു ഞാന്‍ സത്യമായി നിന്നോടു പറയുന്നു എന്നു പറഞ്ഞു. 44 ഏകദേശം ആറാം മണി നേരമായപ്പോള്‍ സൂര്യന്‍ ഇരുണ്ടുപോയിട്ടു ഒമ്പതാം മണിവരെ ദേശത്തു ഒക്കെയും അന്ധകാരം ഉണ്ടായി. 45 ദൈവമന്ദിരത്തിലെ തിരശ്ശീല നടുവെ ചീന്തിപ്പോയി. 46 യേശു അത്യുച്ചത്തില്‍ പിതാവേ, ഞാന്‍ എന്‍റെ ആത്മാവിനെ തൃക്കയ്യില്‍ ഏല്പിക്കുന്നു എന്നു നിലവിളിച്ചു പറഞ്ഞു; ഇതു പറഞ്ഞിട്ടു പ്രാണനെ വിട്ടു. 47 ഈ സംഭവിച്ചതു ശതാധിപന്‍ കണ്ടിട്ടു: ഈ മനുഷ്യന്‍ വാസ്തവമായി നീതിമാന്‍ ആയിരുന്നു എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി. 48 കാണ്മാന്‍ കൂടി വന്ന പുരുഷാരം ഒക്കെയും സംഭവിച്ചതു കണ്ടിട്ടു മാറത്തടിച്ചു കൊണ്ടു മടങ്ങിപ്പോയി. 49 അവന്‍റെ പരിചയക്കാര്‍ എല്ലാവരും ഗലീലയില്‍ നിന്നു അവനെ അനുഗമിച്ചസ്ത്രീകളും ഇതു നോക്കിക്കൊണ്ടു ദൂരത്തു നിന്നു. 50 അരിമത്യ എന്നൊരു യെഹൂദ്യപട്ടണക്കാരനായി നല്ലവനും നീതിമാനും ദൈവരാജ്യത്തെ കാത്തിരുന്നവനുമായ യോസേഫ് എന്നൊരു മന്ത്രി — 51 അവന്‍ അവരുടെ ആലോചനെക്കും പ്രവൃത്തിക്കും അനുകൂലമല്ലായിരുന്നു — 52 പീലാത്തൊസിന്‍റെ അടുക്കല്‍ ചെന്നു യേശുവിന്‍റെ ശരീരം ചോദിച്ചു, 53 അതു ഇറക്കി ഒരു ശീലയില്‍ പൊതിഞ്ഞു പാറയില്‍ വെട്ടിയിരുന്നതും ആരെയും ഒരിക്കലും വെച്ചിട്ടില്ലാത്തതുമായ കല്ലറയില്‍ വെച്ചു. 54 അന്നു ഒരുക്ക നാള്‍ ആയിരുന്നു, ശബ്ബത്തും ആരംഭിച്ചു. 55 ഗലീലയില്‍ നിന്നു അവനോടുകൂടെ പോന്ന സ്ത്രീകളും പിന്നാലെ ചെന്നു കല്ലറയും അവന്‍റെ ശരീരം വെച്ച വിധവും കണ്ടിട്ടു മടങ്ങിപ്പോയി 56 ​സുഗന്ധവര്‍ഗ്ഗവും പരിമളതൈലവും ഒരുക്കി; കല്പന അനുസരിച്ചു ശബ്ബത്തില്‍ സ്വസ്ഥമായിരന്നു.

Luke 24

1 അവര്‍ ഒരുക്കിയ സുഗന്ധവര്‍ഗ്ഗം എടുത്തു ആഴ്ചവട്ടത്തിന്‍റെ ഒന്നാം ദിവസം അതികാലത്തു എത്തി, 2 കല്ലറയില്‍ നിന്നു കല്ലു ഉരുട്ടിക്കളഞ്ഞതായി കണ്ടു. 3 അകത്തു കടന്നാറെ കര്‍ത്താവായ യേശുവിന്‍റെ ശരീരം കണ്ടില്ല. 4 അതിനെക്കുറിച്ചു അവര്‍ ചഞ്ചലിച്ചിരിക്കുമ്പോള്‍ മിന്നുന്ന വസ്ത്രം ധരിച്ച രണ്ടു പുരുഷാന്മാര്‍ അരികെ നിലക്കുന്നതു കണ്ടു. 5 ഭയപ്പെട്ടു മുഖം കുനിച്ചു നില്ക്കുമ്പോള്‍ അവര്‍ അവരോടു: നിങ്ങള്‍ ജീവനുള്ളവനെ മരിച്ചവരുടെ ഇടയില്‍ അന്വേഷിക്കുന്നതു എന്തു? 6 അവന്‍ ഇവിടെ ഇല്ല ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു; 7 മുമ്പെ ഗലീലയില്‍ ഇരിക്കുമ്പോള്‍ തന്നേ അവന്‍ നിങ്ങളോടു: മനുഷ്യപുത്രനെ പാപികളായ മനുഷ്യരുടെ കയ്യില്‍ ഏല്പിച്ചു ക്രൂശിക്കയും അവന്‍ മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കയും വേണം എന്നു പറഞ്ഞതു ഓ‍ര്‍ത്തുകൊള്‍വിന്‍ എന്നു പറഞ്ഞു 8 അവര്‍ അവന്‍റെ വാക്കു ഓ‍ര്‍ത്തു, 9 കല്ലറ വിട്ടു മടങ്ങിപ്പോയി പതിനൊരുവര്‍ മുതലായ എല്ലാവരോടും ഇതു ഒക്കെയും അറിയിച്ചു. 10 അവര്‍ ആരെന്നാല്‍ മഗ്ദലക്കാരത്തി മറിയ, യോഹന്നാ, യാക്കോബിന്‍റെ അമ്മ മറിയ എന്നവര്‍ തന്നേ. അവരോടുകൂടെയുള്ള മറ്റു സ്ത്രീകളും അതു അപ്പൊസ്തലന്മാരോടു പറഞ്ഞു. 11 ഈ വാക്കു അവര്‍ക്കും വെറും കഥപോലെ തോന്നി; അവരെ വിശ്വസിച്ചില്ല. 12 [എന്നാല്‍ പത്രൊസ് എഴുന്നേറ്റു കല്ലറെക്കല്‍ ഓ‍ടിച്ചെന്നു കുനിഞ്ഞു നോക്കി, തുണി മാത്രം കണ്ടു, സംഭവിച്ചതെന്തെന്നു ആശ്ചര്യപ്പെട്ടു മടങ്ങിപ്പോന്നു.] 13 അന്നു തന്നേ അവരില്‍ രണ്ടുപേര്‍ യെരൂശലേമില്‍നിന്നു ഏഴു നാഴിക ദൂരമുള്ള എമ്മവുസ്സ് എന്ന ഗ്രാമത്തിലേക്കു പോകയില്‍ 14 ഈ സംഭവിച്ചതിനെക്കുറിച്ചു ഒക്കെയും തമ്മില്‍ സംസാരിച്ചുകൊണ്ടിരുന്നു. 15 സംസാരിച്ചും തര്‍ക്കിച്ചും കൊണ്ടിരിക്കുമ്പോള്‍ യേശു താനും അടുത്തുചെന്നു അവരോടു ചേര്‍ന്നു നടന്നു. 16 അവനെ അറിയാതവണ്ണം അവരുടെ കണ്ണു നിരോധിച്ചിരുന്നു. 17 അവന്‍ അവരോടു: നിങ്ങള്‍ വഴിനടന്നു തമ്മില്‍ വാദിക്കുന്ന ഈ കാര്യം എന്തു എന്നു ചോദിച്ചു; അവര്‍ വാടിയ മുഖത്തോടെ നിന്നു. 18 ക്ളെയൊപ്പാവു എന്നു പേരുള്ളവന്‍ ; യെരൂശലേമിലെ പരദേശികളില്‍ നീ മാത്രം ഈ നാളുകളില്‍ അവിടെ സംഭവിച്ച കാര്യം അറിയാതിരിക്കുന്നുവോ എന്നു ഉത്തരം പറഞ്ഞു. 19 ഏതു എന്നു അവന്‍ അവരോടു ചോദിച്ചതിന്നു അവര്‍ അവനോടു പറഞ്ഞതു: ദൈവത്തിന്നും സകലജനത്തിനും മുമ്പാകെ പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകനായിരുന്ന നസറായനായ യേശുവിനെക്കുറിച്ചുള്ളതു തന്നേ. 20 നമ്മുടെ മഹാപുരോഹിതന്മാരും പ്രമാണികളും അവനെ മരണവിധിക്കു ഏല്പിച്ചു ക്രൂശിച്ചു. 21 ഞങ്ങളോ അവന്‍ യിസ്രായേലിനെ വീണ്ടെടുപ്പാനുള്ളവന്‍ എന്നു ആശിച്ചിരുന്നു; അത്രയുമല്ല, ഇതു സംഭവിച്ചിട്ടു ഇന്നു മൂന്നാം നാള്‍ ആകുന്നു. 22 ഞങ്ങളുടെ കൂട്ടത്തില്‍ ചില സ്ത്രീകള്‍ രാവിലെ കല്ലറെക്കല്‍ പോയി 23 അവന്‍റെ ശരീരം കാണാതെ മടങ്ങിവന്നു അവന്‍ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞ ദൂതന്മാരുടെ ദര്‍ശനം കണ്ടു എന്നു പറഞ്ഞു ഞങ്ങളെ ഭ്രമിപ്പിച്ചു. 24 ഞങ്ങളുടെ കൂട്ടത്തില്‍ ചിലര്‍ കല്ലറക്കല്‍ ചെന്നു സ്ത്രീകള്‍ പറഞ്ഞതുപോലെ തന്നേ കണ്ടു; അവനെ കണ്ടില്ലതാനും. 25 അവന്‍ അവരോടു: അയ്യോ, ബുദ്ധിഹീനരേ, പ്രവാചകന്മാര്‍ പറഞ്ഞിരിക്കുന്നതു എല്ലാം വിശ്വസിക്കാത്ത മന്ദബുദ്ധികളേ, 26 ക്രിസ്തു ഇങ്ങനെ കഷ്ടം അനുഭവിച്ചിട്ടു തന്‍റെ മഹത്വത്തില്‍ കടക്കേണ്ടതല്ലയോ എന്നു പറഞ്ഞു. 27 മോശെ തുടങ്ങി സകലപ്രവാചകന്മാരില്‍ നിന്നും എല്ലാതിരുവെഴുത്തുകളിലും തന്നെക്കുറിച്ചുള്ളതു അവര്‍ക്കും വ്യാഖ്യാനിച്ചുകൊടുത്തു. 28 അവര്‍ പോകുന്ന ഗ്രാമത്തോടു അടുത്തപ്പോള്‍ അവന്‍ മുമ്പോട്ടു പോകുന്ന ഭാവം കാണിച്ചു. 29 അവരോ: ഞങ്ങളോടുകൂടെ പാര്‍ക്കുക; നേരം വൈകി അസ്തമിപ്പാറായല്ലോ എന്നു പറഞ്ഞു അവനെ നിര്‍ബന്ധിച്ചു; അവന്‍ അവരോടുകൂടെ പാര്‍പ്പാന്‍ ചെന്നു. 30 അവരുമായി ഭക്ഷണത്തിന്നു ഇരിക്കുമ്പോള്‍ അവന്‍ അപ്പം എടുത്തു അനുഗ്രഹിച്ചു നുറുക്കി അവര്‍ക്കുംകൊടുത്തു. 31 ഉടനെ അവരുടെ കണ്ണു തുറന്നു അവര്‍ അവനെ അറിഞ്ഞു; അവന്‍ അവര്‍ക്കും അപ്രത്യക്ഷനായി 32 അവന്‍ വഴിയില്‍ നമ്മോടു സംസാരിച്ചു തിരുവെഴുത്തുകളെ തെളിയിക്കുമ്പോള്‍ നമ്മുടെ ഹൃദയം നമ്മുടെ ഉള്ളില്‍ കത്തിക്കൊണ്ടിരുന്നില്ലയോ എന്നു അവര്‍ തമ്മില്‍ പറഞ്ഞു. 33 ആ നാഴികയില്‍ തന്നേ അവര്‍ എഴുന്നേറ്റു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു. 34 കര്‍ത്താവു വാസ്തവമായി ഉയിര്‍ത്തെഴുന്നേറ്റു ശിമോന്നു പ്രത്യക്ഷനായി എന്നു കൂടിയിരുന്നു പറയുന്ന പതിനൊരുവരെയും കൂടെയുള്ളവരെയും കണ്ടു. 35 വഴിയില്‍ സംഭവിച്ചതും അവന്‍ അപ്പം നുറുക്കുകയില്‍ തങ്ങള്‍ക്കു അറിയായ്‍വന്നതും അവര്‍ വിവരിച്ചു പറഞ്ഞു. 36 ഇങ്ങനെ അവര്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ അവന്‍ അവരുടെ നടുവില്‍ നിന്നു: [നിങ്ങള്‍ക്കു സമാധാനം എന്നു പറഞ്ഞു.] 37 അവര്‍ ഞെട്ടി ഭയപ്പെട്ടു; ഒരു ഭൂതത്തെ കാണുന്നു എന്നു അവര്‍ക്കും തോന്നി. 38 അവന്‍ അവരോടു നിങ്ങള്‍ കലങ്ങുന്നതു എന്തു? നിങ്ങളുടെ ഹൃദയത്തില്‍ സംശയം പൊങ്ങുന്നതും എന്തു? 39 ഞാന്‍ തന്നെ ആകുന്നു എന്നു എന്‍റെ കയ്യും കാലും നോക്കി അറിവിന്‍ ; എന്നെ തൊട്ടുനോക്കുവിന്‍ ; എന്നില്‍ കാണുന്നതുപോലെ ഭൂതത്തിന്നു മാംസവും അസ്ഥിയും ഇല്ലല്ലോ എന്നു പറഞ്ഞു. 40 [ഇങ്ങനെ പറഞ്ഞിട്ടു അവന്‍ കയ്യും കാലും അവരെ കാണിച്ചു.] 41 അവര്‍ സന്തോഷത്താല്‍ വിശ്വസിക്കാതെ അതിശയിച്ചു നിലക്കുമ്പോള്‍ അവരോടു: തിന്നുവാന്‍ വല്ലതും ഇവിടെ നിങ്ങളുടെ പക്കല്‍ ഉണ്ടോ എന്നു ചോദിച്ചു. 42 അവര്‍ ഒരു ഖണ്ഡം വറുത്ത മീനും [തേന്‍ കട്ടയും] അവന്നു കൊടുത്തു. 43 അതു അവന്‍ വാങ്ങി അവര്‍ കാണ്‍കെ തിന്നു. 44 പിന്നെ അവന്‍ അവരോടു: ഇതാകുന്നു നിങ്ങളോടുകൂടെ ഇരിക്കുമ്പോള്‍ ഞാന്‍ പറഞ്ഞ വാക്കു. മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീര്‍ത്തനങ്ങളിലും എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതു ഒക്കെയും നിവൃത്തിയാകേണം എന്നുള്ളതു തന്നേ എന്നു പറഞ്ഞു 45 തിരുവെഴുത്തുകളെ തിരിച്ചറിയേണ്ടതിന്നു അവരുടെ ബുദ്ധിയെ തുറന്നു. 46 ക്രിസ്തു കഷ്ടം അനുഭവിക്കയും മൂന്നാം നാള്‍ മരിച്ചവരില്‍ നിന്നു ഉയിര്‍ത്തെഴുന്നേല്‍ക്കയും 47 അവന്‍റെ നാമത്തില്‍ മാനസാന്തരവും പാപമോചനവും യെരൂശലേമില്‍ തുടങ്ങി സകലജാതികളിലും പ്രസംഗിക്കയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു. 48 ഇതിന്നു നിങ്ങള്‍ സാക്ഷികള്‍ ആകുന്നു. 49 എന്‍റെ പിതാവു വാഗ്ദത്തം ചെയ്തതിനെ ഞാന്‍ നിങ്ങളുടെ മേല്‍ അയക്കും. നിങ്ങളോ ഉയരത്തില്‍നിന്നു ശക്തി ധരിക്കുവോളം നഗരത്തില്‍ പാര്‍പ്പിന്‍ എന്നും അവരോടു പറഞ്ഞു. 50 അനന്തരം അവന്‍ അവരെ ബേഥാന്യയോളം കൂട്ടിക്കൊണ്ടുപോയി കൈ ഉയര്‍ത്തി അവരെ അനുഗ്രഹിച്ചു. 51 അവരെ അനുഗ്രഹിക്കയില്‍ അവന്‍ അവരെ വിട്ടു പിരിഞ്ഞു [സ്വര്‍ഗ്ഗാരോഹണം ചെയ്തു]. 52 അവര്‍ [അവനെ നമസ്ക്കുരിച്ചു] മഹാസന്തോഷത്തോടെ യെരൂശലേമിലേക്കു മടങ്ങിച്ചെന്നു എല്ലായ്പോഴും ദൈവലായത്തില്‍ ഇരുന്നു 53 ദൈവത്തെ വാഴ്ത്തിപ്പോന്നു.

John

John 1

1 ആദിയില്‍ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു. 2 അവന്‍ ആദിയില്‍ ദൈവത്തോടു കൂടെ ആയിരുന്നു. 3 സകലവും അവന്‍ മുഖാന്തരം ഉളവായി; ഉളവായത് ഒന്നും അവനെ കൂടാതെ ഉളവായതല്ല. 4 അവനില്‍ ജീവന്‍ ഉണ്ടായിരുന്നു; ജീവന്‍ മനുഷ്യരുടെ വെളിച്ചമായിരുന്നു. 5 വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു; ഇരുളോ അതിനെ പിടിച്ചടക്കിയില്ല. 6 ദൈവം അയച്ചിട്ടു ഒരു മനുഷ്യന്‍ വന്നു; അവന്നു യോഹന്നാന്‍ എന്നു പേര്‍ . 7 അവന്‍ സാക്ഷ്യത്തിന്നായി താന്‍ മുഖാന്തരം എല്ലാവരും വിശ്വസിക്കേണ്ടതിന്നു വെളിച്ചത്തെക്കുറിച്ചു സാക്‍ഷ്യം പറവാന്‍ തന്നേ വന്നു. 8 അവന്‍ വെളിച്ചം ആയിരുന്നില്ല; വെളിച്ചത്തിന്നു സാക്‍ഷ്യം പറയേണ്ടുന്നവനത്രേ. 9 ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു. 10 അവന്‍ ലോകത്തില്‍ ഉണ്ടായിരുന്നു; ലോകം അവന്‍ മുഖാന്തരം ഉളവായി; ലോകമോ അവനെ അറിഞ്ഞില്ല. 11 അവന്‍ സ്വന്തത്തിലേക്കു വന്നു; സ്വന്തമായവരോ അവനെ കൈക്കൊണ്ടില്ല. 12 അവനെ കൈക്കൊണ്ടു അവന്‍റെ നാമത്തില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ദൈവമക്കള്‍ ആകുവാന്‍ അവന്‍ അധികാരം കൊടുത്തു. 13 അവര്‍ രക്തത്തില്‍ നിന്നല്ല, ജഡത്തിന്‍റെ ഇഷ്ടത്താലല്ല, പുരുഷന്‍റെ ഇഷ്ടത്താലുമല്ല, ദൈവത്തില്‍ നിന്നത്രേ ജനിച്ചതു. 14 വചനം ജഡമായി തീര്‍ന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയില്‍ പാര്‍ത്തു. ഞങ്ങള്‍ അവന്‍റെ തേജസ്സ് പിതാവില്‍ നിന്നു ഏകജാതനായവന്‍റെ തേജസ്സായി കണ്ടു. 15 യോഹന്നാന്‍ അവനെക്കുറിച്ചു സാക്ഷീകരിച്ചു: എന്‍റെ പിന്നാലെ വരുന്നവന്‍ എനിക്കു മുമ്പനായി തീര്‍ന്നു; അവന്‍ എനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നു ഞാന്‍ പറഞ്ഞവന്‍ ഇവന്‍ തന്നേ എന്നു വിളിച്ചു പറഞ്ഞു. 16 അവന്‍റെ നിറവില്‍ നിന്നു നമുക്കു എല്ലാവര്‍ക്കും കൃപമേല്‍ കൃപ ലഭിച്ചിരിക്കുന്നു. 17 ന്യായപ്രമാണം മോശെ മുഖാന്തരം ലഭിച്ചു; കൃപയും സത്യവും യേശുക്രിസ്തു മുഖാന്തരം വന്നു. 18 ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്‍റെ മടിയില്‍ ഇരിക്കുന്ന ഏകജാതനായ പുത്രന്‍ അവനെ വെളിപ്പെടുത്തിയിരിക്കുന്നു. 19 നീ ആര്‍ എന്നു യോഹന്നാനോടു ചോദിക്കേണ്ടതിന്നു യെഹൂദന്മാര്‍ യെരൂശലേമില്‍ നിന്നു പുരോഹിതന്മാരെയും ലേവ്യരെയും അവന്‍റെ അടുക്കല്‍ അയച്ചപ്പോള്‍ അവന്‍റെ സാക്‍ഷ്യം എന്തെന്നാല്‍ : അവന്‍ മറുക്കാതെ ഏറ്റുപറഞ്ഞു; 20 ഞാന്‍ ക്രിസ്തു അല്ല എന്നു ഏറ്റു പറഞ്ഞു. 21 പിന്നെ എന്തു? നീ ഏലീയാവോ എന്നു അവനോടു ചോദിച്ചതിന്നു: അല്ല എന്നു പറഞ്ഞു. നീ ആ പ്രവാചകനോ? എന്നതിന്നു: അല്ല എന്നു അവന്‍ ഉത്തരം പറഞ്ഞു. 22 അവര്‍ അവനോടു: നീ ആരാകുന്നു? ഞങ്ങളെ അയച്ചവരോടു ഉത്തരം പറയേണ്ടതിന്നു നീ നിന്നെക്കുറിച്ചു തന്നേ എന്തു പറയുന്നു എന്നു ചോദിച്ചു. 23 അതിന്നു അവന്‍ : യെശയ്യാപ്രവാചകന്‍ പറഞ്ഞതുപോലെ: കര്‍ത്താവിന്‍റെ വഴി നേരെ ആക്കുവിന്‍ എന്നു മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്‍റെ ശബ്ദം ഞാന്‍ ആകുന്നു എന്നു പറഞ്ഞു. 24 അയക്കപ്പെട്ടവര്‍ പരീശന്മാരുടെ കൂട്ടത്തിലുള്ളവര്‍ ആയിരുന്നു. 25 എന്നാല്‍ നീ ക്രിസ്തുവല്ല, ഏലീയാവല്ല, ആ പ്രവാചകനും അല്ല എന്നു വരികില്‍ നീ സ്നാനം കഴിപ്പിക്കുന്നതു എന്തു എന്നു അവര്‍ ചോദിച്ചു. 26 അതിന്നു യോഹന്നാന്‍ : ഞാന്‍ വെള്ളത്തില്‍ സ്നാനം കഴിപ്പിക്കുന്നു; എന്നാല്‍ നിങ്ങള്‍ അറിയാത്ത ഒരുത്തന്‍ നിങ്ങളുടെ ഇടയില്‍ നിലക്കുന്നുണ്ടു; 27 എന്‍റെ പിന്നാലെ വരുന്നവന്‍ തന്നേ; അവന്‍റെ ചെരിപ്പിന്‍റെ വാറു അഴിപ്പാന്‍ ഞാന്‍ യോഗ്യന്‍ അല്ല എന്നു ഉത്തരം പറഞ്ഞു. 28 ഇതു യോര്‍ദ്ദന്നക്കാരെ യോഹന്നാന്‍ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന ബേഥാന്യയില്‍ സംഭവിച്ചു. 29 പിറ്റെന്നാള്‍ യേശു തന്‍റെ അടുക്കല്‍ വരുന്നതു അവന്‍ കണ്ടിട്ടു: ഇതാ, ലോകത്തിന്‍റെ പാപം ചുമക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാടു; 30 എന്‍റെ പിന്നാലെ ഒരു പുരുഷന്‍ വരുന്നു; അവന്‍ എനിക്കു മുമ്പെഉണ്ടായിരുന്നതുകൊണ്ടു എനിക്കു മുമ്പനായി തീര്‍ന്നു എന്നു ഞാന്‍ പറഞ്ഞവന്‍ ഇവന്‍ തന്നേ. 31 ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും അവന്‍ യിസ്രായേലിന്നു വെളിപ്പെടേണ്ടതിന്നു ഞാന്‍ വെള്ളത്തില്‍ സ്നാനം കഴിപ്പിപ്പാന്‍ വന്നിരിക്കുന്നു എന്നു പറഞ്ഞു. 32 യോഹന്നാന്‍ പിന്നെയും സാക്‍ഷ്യം പറഞ്ഞതു: ആത്മാവു ഒരു പ്രാവുപോലെ സ്വര്‍ഗ്ഗത്തില്‍നിന്നു ഇറങ്ങിവരുന്നതു ഞാന്‍ കണ്ടു; അതു അവന്‍റെ മേല്‍ വസിച്ചു. 33 ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തില്‍ സ്നാനം കഴിപ്പിപ്പാന്‍ എന്നെ അയച്ചവന്‍ എന്നോടു: ആരുടെമേല്‍ ആത്മാവു ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവന്‍ പരിശുദ്ധാത്മാവില്‍ സ്നാനം കഴിപ്പിക്കുന്നവന്‍ ആകുന്നു എന്നു പറഞ്ഞു. 34 അങ്ങനെ ഞാന്‍ കാണുകയും ഇവന്‍ ദൈവപുത്രന്‍ തന്നേ എന്നു സാക്‍ഷ്യം പറകയും ചെയ്തിരിക്കുന്നു. 35 പിറ്റെന്നാള്‍ യോഹന്നാന്‍ പിന്നെയും തന്‍റെ ശിഷ്യന്മാരില്‍ രണ്ടുപേരുമായി അവിടെ നിലക്കുമ്പോള്‍ 36 കടന്നുപോകുന്ന യേശുവിനെ നോക്കീട്ടു: ഇതാ, ദൈവത്തിന്‍റെ കുഞ്ഞാടു എന്നു പറഞ്ഞു. 37 അവന്‍ പറഞ്ഞതു ആ രണ്ടു ശിഷ്യന്മാര്‍ കേട്ടു യേശുവിനെ അനുഗമിച്ചു. 38 യേശു തിരിഞ്ഞു അവര്‍ പിന്നാലെ വരുന്നതു കണ്ടു അവരോടു: നിങ്ങള്‍ എന്തു അന്വേഷിക്കുന്നു എന്നു ചോദിച്ചു. അവര്‍ : റബ്ബീ, എന്നു വെച്ചാല്‍ ഗുരോ, നീ എവിടെ പാര്‍ക്കുംന്നു എന്നു ചോദിച്ചു. 39 അവന്‍ അവരോടു: വന്നു കാണ്മിന്‍ എന്നു പറഞ്ഞു. അങ്ങനെ അവന്‍ വസിക്കുന്ന ഇടം അവര്‍ കണ്ടു അന്നു അവനോടുകൂടെ പാര്‍ത്തു; അപ്പോള്‍ ഏകദേശം പത്താംമണി നേരം ആയിരുന്നു. 40 യോഹന്നാന്‍ പറഞ്ഞതു കേട്ടു അവനെ അനുഗമിച്ച രണ്ടുപേരില്‍ ഒരുത്തന്‍ ശിമോന്‍ പത്രൊസിന്‍റെ സഹോദരനായ അന്ത്രെയാസ് ആയിരുന്നു. 41 അവന്‍ തന്‍റെ സഹോദരനായ ശിമോനെ ആദ്യം കണ്ടു അവനോടു: ഞങ്ങള്‍ മശീഹയെ എന്നുവെച്ചാല്‍ ക്രിസ്തുവെ കണ്ടെത്തിയിരിക്കുന്നു എന്നു പറഞ്ഞു. 42 അവനെ യേശുവിന്‍റെ അടുക്കല്‍ കൊണ്ടുവന്നു; യേശു അവനെ നോക്കി: നീ യോഹന്നാന്‍റെ പുത്രനായ ശിമോന്‍ ആകുന്നു; നിനക്കു കേഫാ എന്നു പേരാകും എന്നു പറഞ്ഞു; അതു പത്രൊസ് എന്നാകുന്നു. 43 പിറ്റെന്നാള്‍ യേശു ഗലീലെക്കു പുറപ്പെടുവാന്‍ ഭാവിച്ചപ്പോള്‍ ഫിലിപ്പോസിനെ കണ്ടു: എന്നെ അനുഗമിക്ക എന്നു അവനോടു പറഞ്ഞു. 44 ഫിലിപ്പോസോ അന്ത്രെയാസിന്‍റെയും പത്രൊസിന്‍റെയും പട്ടണമായ ബേത്ത്സയിദയില്‍നിന്നുള്ളവന്‍ ആയിരുന്നു. 45 ഫിലിപ്പോസ് നഥനയേലിനെ കണ്ടു അവനോടു: ന്യായപ്രമാണത്തില്‍ മോശെയും പ്രവാചകന്മാരും എഴുതിയിരിക്കുന്നവനെ കണ്ടെത്തിയിരിക്കുന്നു; അവന്‍ യോസേഫിന്‍റെ പുത്രനായ യേശു എന്ന നസറെത്തുകാരന്‍ തന്നേ എന്നു പറഞ്ഞു. 46 നഥനയേല്‍ അവനോടു: നസറെത്തില്‍നിന്നു വല്ല നന്മയും വരുമോ എന്നു പറഞ്ഞു. ഫിലിപ്പോസ് അവനോടു: വന്നു കാണ്‍ക എന്നു പറഞ്ഞു. 47 നഥനയേല്‍ തന്‍റെ അടുക്കല്‍ വരുന്നതു യേശു കണ്ടു: ഇതാ, സാക്ഷാല്‍ യിസ്രായേല്യന്‍ ; ഇവനില്‍ കപടം ഇല്ല എന്നു അവനെക്കുറിച്ചു പറഞ്ഞു. 48 നഥനയേല്‍ അവനോടു: എന്നെ എവിടെവെച്ചു അറിയും എന്നു ചോദിച്ചതിന്നു: ഫിലിപ്പോസ് നിന്നെ വിളിക്കുംമുമ്പെ നീ അത്തിയുടെ കീഴില്‍ ഇരിക്കുമ്പോള്‍ ഞാന്‍ നിന്നെ കണ്ടു എന്നു യേശു ഉത്തരം പറഞ്ഞു. 49 നഥനയേല്‍ അവനോടു: റബ്ബീ, നീ ദൈവപുത്രന്‍ , നീ യിസ്രായേലിന്‍റെ രാജാവു എന്നു ഉത്തരം പറഞ്ഞു. 50 യേശു അവനോടു: ഞാന്‍ നിന്നെ അത്തിയുടെ കീഴില്‍ കണ്ടു എന്നു നിന്നോടു പറകകൊണ്ടു നീ വിശ്വസിക്കുന്നുവോ? നീ ഇതിനെക്കാള്‍ വലിയതു കാണും എന്നു ഉത്തരം പറഞ്ഞു. 51 ആമേന്‍ ആമേന്‍ ഞാന്‍ നിങ്ങളോടു പറയുന്നു: സ്വര്‍ഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രന്‍റെ അടുക്കല്‍ ദൈവദൂതന്മാര്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്നതും നിങ്ങള്‍ കാണും എന്നും അവനോടു പറഞ്ഞു.

John 2

1 മൂന്നാം നാള്‍ ഗലീലയിലെ കാനാവില്‍ ഒരു കല്യാണം ഉണ്ടായി; യേശുവിന്‍റെ അമ്മ അവിടെ ഉണ്ടായിരുന്നു. 2 യേശുവിനെയും ശിഷ്യന്മാരെയും കല്യാണത്തിന്നു ക്ഷണിച്ചിരുന്നു. 3 വീഞ്ഞു പോരാതെവരികയാല്‍ യേശുവിന്‍റെ അമ്മ അവനോടു: അവര്‍ക്കും വീഞ്ഞു ഇല്ല എന്നു പറഞ്ഞു. 4 യേശു അവളോടു: സ്ത്രീയേ, എനിക്കും നിനക്കും തമ്മില്‍ എന്തു? എന്‍റെ നാഴിക ഇതുവരെ വന്നിട്ടില്ല എന്നു പറഞ്ഞു. 5 അവന്‍റെ അമ്മ ശുശ്രൂഷക്കാരോടു: അവന്‍ നിങ്ങളോടു എന്തെങ്കിലും കല്പിച്ചാല്‍ അതു ചെയ്‍വിന്‍ എന്നു പറഞ്ഞു. 6 അവിടെ യെഹൂദന്മാരുടെ ശുദ്ധീകരണനിയമം അനുസരിച്ചു രണ്ടോ മൂന്നോ പറവീതം കൊള്ളുന്ന ആറു കല്പാത്രം ഉണ്ടായിരുന്നു. 7 യേശു അവരോടു ഈ കല്പാത്രങ്ങളില്‍ വെള്ളം നിറെപ്പിന്‍ എന്നു പറഞ്ഞു; അവര്‍ വക്കൊളവും നിറെച്ചു. 8 ഇപ്പോള്‍ കോരിവിരുന്നുവാഴിക്കു കൊണ്ടുപോയി കൊടുപ്പിന്‍ എന്നു അവന്‍ പറഞ്ഞു; അവര്‍ കൊണ്ടുപോയി കൊടുത്തു. 9 അതു എവിടെനിന്നു എന്നു വെള്ളം കോരിയ ശുശ്രൂഷക്കാരല്ലാതെ വിരുന്നുവാഴി അറിഞ്ഞില്ല. വീഞ്ഞായിത്തീര്‍ന്ന വെള്ളം വിരുന്നുവാഴി രുചിനോക്കിയാറെ മണവാളനെ വിളിച്ചു: 10 എല്ലാവരും ആദ്യം നല്ല വീഞ്ഞും ലഹരി പിടിച്ചശേഷം ഇളപ്പമായതും കൊടുക്കുമാറുണ്ടു; നീ നല്ല വീഞ്ഞു ഇതുവരെയും സൂക്ഷിച്ചുവെച്ചുവല്ലോ എന്നു അവനോടു പറഞ്ഞു. 11 യേശു ഇതിനെ അടയാളങ്ങളുടെ ആരംഭമായി ഗലീലയിലെ കാനാവില്‍ വെച്ചു ചെയ്തു തന്‍റെ മഹത്വം വെളിപ്പെടുത്തി; അവന്‍റെ ശിഷ്യന്മാര്‍ അവനില്‍ വിശ്വസിച്ചു. 12 അനന്തരം അവനും അവന്‍റെ അമ്മയും സഹോദരന്മാരും ശിഷ്യന്മാരും കഫര്‍ന്നഹൂമിലേക്കു പോയി; അവിടെ ഏറനാള്‍ പാര്‍ത്തില്ല. 13 യെഹൂദന്മാരുടെ പെസഹ സമീപം ആകകൊണ്ടു യേശു യെരൂശലേമിലേക്കു പോയി. 14 ദൈവാലയത്തില്‍ കാള, ആടു, പ്രാവു, എന്നിവയെ വിലക്കുന്നവരെയും അവിടെ ഇരിക്കുന്ന പൊന്‍ വാണിഭക്കാരെയും കണ്ടിട്ടു 15 കയറുകൊണ്ടു ഒരു ചമ്മട്ടി ഉണ്ടാക്കി ആടുമാടുകളോടും കൂടെ എല്ലാവരെയും ദൈവാലയത്തില്‍ നിന്നു പുറത്താക്കി. പൊന്‍ വാണിഭക്കാരുടെ നാണ്യം തൂകിക്കളഞ്ഞു മേശകളെ മറിച്ചിട്ടു; 16 പ്രാവുകളെ വിലക്കുന്നവരോടു: ഇതു ഇവിടെനിന്നു കൊണ്ടുപോകുവിന്‍ ; എന്‍റെ പിതാവിന്‍റെ ആലയത്തെ വാണിഭശാല ആക്കരുതു എന്നു പറഞ്ഞു. 17 അപ്പോള്‍ അവന്‍റെ ശിഷ്യന്മാര്‍ : നിന്‍റെ ആലയത്തെക്കുറിച്ചുള്ള എരിവു എന്നെ തിന്നുകളയുന്നു എന്നു എഴുതിയിരിക്കുന്നതു ഓ‍ര്‍ത്തു. 18 എന്നാല്‍ യെഹൂദന്മാര്‍ അവനോടു: നിനക്കു ഇങ്ങനെ ചെയ്യാം എന്നതിന്നു നീ എന്തു അടയാളം കാണിച്ചു തരും എന്നു ചോദിച്ചു. 19 യേശു അവരോടു: ഈ മന്ദിരം പൊളിപ്പിന്‍ ; ഞാന്‍ മൂന്നു ദിവസത്തിന്നകം അതിനെ പണിയും എന്നു ഉത്തരം പറഞ്ഞു. 20 യെഹൂദന്മാര്‍ അവനോടു: ഈ മന്ദിരം നാല്പത്താറു സംവത്സരം കൊണ്ടു പണിതിരിക്കുന്നു; നീ മൂന്നു ദിവസത്തിനകം അതിനെ പണിയുമോ എന്നു ചോദിച്ചു. 21 അവനോ തന്‍റെ ശരീരം എന്ന മന്ദിരത്തെക്കുറിച്ചത്രേ പറഞ്ഞതു. 22 അവന്‍ ഇതു പറഞ്ഞു എന്നു അവന്‍ മരിച്ചവരില്‍ നിന്നു ഉയിര്‍ത്തെഴുന്നേറ്റ ശേഷം ശിഷ്യന്മാര്‍ ഓ‍ര്‍ത്തു തിരുവെഴുത്തും യേശു പറഞ്ഞ വചനവും വിശ്വസിച്ചു. 23 പെസഹപെരുന്നാളില്‍ യെരൂശലേമില്‍ ഇരിക്കുമ്പോള്‍ അവന്‍ ചെയ്ത അടയാളങ്ങള്‍ കണ്ടിട്ടു പലരും അവന്‍റെ നാമത്തില്‍ വിശ്വസിച്ചു. 24 യേശുവോ എല്ലാവരെയും അറികകൊണ്ടു തന്നെത്താന്‍ അവരുടെ പക്കല്‍ വിശ്വസിച്ചേല്പിച്ചില്ല. 25 മനുഷ്യനിലുള്ളതു എന്തു എന്നു സ്വതവെ അറിഞ്ഞിരിക്കയാല്‍ തനിക്കു മനുഷ്യനെക്കുറിച്ചു യാതൊരുത്തന്‍റെയും സാക്‍ഷ്യം ആവശ്യമായിരുന്നില്ല.

John 3

1 പരീശന്മാരുടെ കൂട്ടത്തില്‍ യെഹൂദന്മാരുടെ ഒരു പ്രമാണിയായി നിക്കോദേമൊസ് എന്നു പേരുള്ളോരു മനുഷ്യന്‍ ഉണ്ടായിരുന്നു. 2 അവന്‍ രാത്രിയില്‍ അവന്‍റെ അടുക്കല്‍ വന്നു അവനോടു: റബ്ബീ, നീ ദൈവത്തിന്‍റെ അടുക്കല്‍ നിന്നു ഉപദേഷ്ടാവായി വന്നിരിക്കുന്നു എന്നു ഞങ്ങള്‍ അറിയുന്നു; ദൈവം തന്നോടു കൂടെ ഇല്ലെങ്കില്‍ നീ ചെയ്യുന്ന ഈ അടയാളങ്ങളെ ചെയ്‍വാന്‍ ആര്‍ക്കും കഴികയില്ല എന്നു പറഞ്ഞു. 3 യേശു അവനോടു: ആമേന്‍ , ആമേന്‍ , ഞാന്‍ നിന്നോടു പറയുന്നു; പുതുതായി ജനിച്ചില്ല എങ്കില്‍ ദൈവരാജ്യം കാണ്മാന്‍ ആര്‍ക്കും കഴിയകയില്ല എന്നു ഉത്തരം പറഞ്ഞു. 4 നിക്കോദെമൊസ് അവനോടു: മനുഷ്യന്‍ വൃദ്ധനായശേഷം ജനിക്കുന്നതു എങ്ങനെ? രണ്ടാമതും അമ്മയുടെ ഉദരത്തില്‍ കടന്നു ജനിക്കാമോ എന്നു ചോദിച്ചു. 5 അതിന്നു യേശു: ആമേന്‍ , ആമേന്‍ , ഞാന്‍ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കില്‍ ദൈവരാജ്യത്തില്‍ കടപ്പാന്‍ ആര്‍ക്കും കഴികയില്ല. 6 ജഡത്താല്‍ ജനിച്ചതു ജഡം ആകുന്നു; ആത്മാവിനാല്‍ ജനിച്ചതു ആത്മാവു ആകുന്നു. 7 നിങ്ങള്‍ പുതുതായി ജനിക്കേണം എന്നു ഞാന്‍ നിന്നോടു പറകയാല്‍ ആശ്ചര്യപ്പെടരുതു. 8 കാറ്റു ഇഷ്ടമുള്ളേടത്തു ഊതുന്നു; അതിന്‍റെ ശബ്ദം നീ കേള്‍ക്കുന്നു; എങ്കിലും അതു എവിടെനിന്നു വരുന്നു എന്നും എവിടേക്കു പോകുന്നു എന്നും അറിയുന്നില്ല; ആത്മാവിനാല്‍ ജനിച്ചവന്‍ എല്ലാം അതുപോലെ ആകുന്നു എന്നു ഉത്തരം പറഞ്ഞു. 9 നിക്കോദേമൊസ് അവനോടു: ഇതു എങ്ങനെ സംഭവിക്കും എന്നു ചോദിച്ചു. 10 യേശു അവനോടു ഉത്തരം പറഞ്ഞതു: നീ യിസ്രായേലിന്‍റെ ഉപദേഷ്ടാവായിരുന്നിട്ടും ഇതു അറിയുന്നില്ലയോ? 11 ആമേന്‍ , ആമേന്‍ , ഞാന്‍ നിന്നോടു പറയുന്നു: ഞങ്ങള്‍ അറിയുന്നതു പ്രസ്താവിക്കയും കണ്ടതു സാക്ഷീകരിക്കയും ചെയ്യുന്നു: ഞങ്ങളുടെ സാക്‍ഷ്യം നിങ്ങള്‍ കൈക്കൊള്ളുന്നില്ലതാനും. 12 ഭൂമിയിലുള്ളതു നിങ്ങളോടു പറഞ്ഞിട്ടു നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ സ്വര്‍ഗ്ഗത്തിലുള്ളതു നിങ്ങളോടു പറഞ്ഞാല്‍ എങ്ങനെ വിശ്വസിക്കും? 13 സ്വര്‍ഗ്ഗത്തില്‍ നിന്നു ഇറങ്ങിവന്ന [വനായി സ്വര്‍ഗ്ഗത്തില്‍ ഇരിക്കുന്നവനായ] മനുഷ്യപുത്രന്‍ അല്ലാതെ ആരും സ്വര്‍ഗ്ഗത്തില്‍കയറീട്ടില്ല. 14 മോശെ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ മനുഷ്യപുത്രനെയും ഉയര്‍ത്തേണ്ടതാകുന്നു. 15 അവനില്‍ വിശ്വസിക്കുന്ന ഏവനും നിത്യജീവന്‍ പ്രാപിക്കേണ്ടതിന്നു തന്നേ. 16 തന്‍റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നലകുവാന്‍ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. 17 ദൈവം തന്‍റെ പുത്രനെ ലോകത്തില്‍ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാല്‍ രക്ഷിക്കപ്പെടുവാനത്രേ. 18 അവനില്‍ വിശ്വസിക്കുന്നവന്നു ന്യായവിധി ഇല്ല; വിശ്വസിക്കാത്തവന്നു ദൈവത്തിന്‍റെ ഏകജതാനായ പുത്രന്‍റെ നാമത്തില്‍ വിശ്വസിക്കായ്കയാല്‍ ന്യായവിധി വന്നുകഴിഞ്ഞു. 19 ന്യായവിധി എന്നതോ, വെളിച്ചം ലോകത്തില്‍ വന്നിട്ടും മനുഷ്യരുടെ പ്രവൃത്തി ദോഷമുള്ളതു ആകയാല്‍ അവര്‍ വെളിച്ചത്തെക്കാള്‍ ഇരുളിനെ സ്നേഹിച്ചതു തന്നേ. 20 തിന്മ പ്രവര്‍ത്തിക്കുന്നവന്‍ എല്ലാം വെളിച്ചത്തെ പകെക്കുന്നു; തന്‍റെ പ്രവൃത്തിക്കു ആക്ഷേപം വരാതിരിപ്പാന്‍ വെളിച്ചത്തിങ്കലേക്കു വരുന്നതുമില്ല. 21 സത്യം പ്രവര്‍ത്തിക്കുന്നവനോ, തന്‍റെ പ്രവൃത്തി ദൈവത്തില്‍ ചെയ്തിരിക്കയാല്‍ അതു വെളിപ്പെടേണ്ടതിന്നു വെളിച്ചത്തിങ്കലേക്കു വരുന്നു. 22 അതിന്‍റെ ശേഷം യേശു ശിഷ്യന്മാരുമായി യെഹൂദ്യദേശത്തു വന്നു അവരോടുകൂടെ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്നു. 23 യോഹന്നാനും ശലേമിന്നു അരികത്തു ഐനോനില്‍ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്നു; അവിടെ വളരെ വെള്ളം ഉണ്ടായിരുന്നു; ആളുകള്‍ വന്നു സ്നാനം ഏറ്റു. 24 അന്നു യോഹന്നാനെ തടവില്‍ ആക്കിയിരുന്നില്ല. 25 യോഹന്നാന്‍റെ ശിഷ്യന്മാരില്‍ ചിലര്‍ക്കും ഒരു യെഹൂദനുമായി ശുദ്ധീകരണത്തെക്കുറിച്ചു ഒരു വാദം ഉണ്ടായി; 26 അവര്‍ യോഹന്നാന്‍റെ അടുക്കല്‍വന്നു അവനോടു: റബ്ബീ, യോര്‍ദ്ദാന്നക്കരെ നിന്നോടുകൂടെ ഇരുന്നവന്‍ , നീ സാക്ഷീകരിച്ചുട്ടുള്ളവന്‍ തന്നേ, ഇതാ, സ്നാനം കഴിപ്പിക്കുന്നു; എല്ലാവരും അവന്‍റെ അടുക്കല്‍ ചെല്ലുന്നു എന്നു പറഞ്ഞു. 27 അതിന്നു യോഹന്നാന്‍ : സ്വര്‍ഗ്ഗത്തില്‍ നിന്നു കൊടുത്തിട്ടല്ലാതെ മനുഷ്യന്നു ഒന്നും ലഭിപ്പാന്‍ കഴികയില്ല. 28 ഞാന്‍ ക്രിസ്തു അല്ല, അവന്നു മുമ്പായി അയക്കപ്പെട്ടവനത്രേ എന്നു ഞാന്‍ പറഞ്ഞതിന്നു നിങ്ങള്‍ തന്നേ എനിക്കു സാക്ഷികള്‍ ആകുന്നു; 29 മണവാട്ടി ഉള്ളവന്‍ മണവാളന്‍ ആകുന്നു; മണവാളന്‍റെ സ്നേഹിതനോ നിന്നു മണവാളന്‍റെ സ്വരം കേട്ടിട്ടു അത്യന്തം സന്തോഷിക്കുന്നു; ഈ എന്‍റെ സന്തോഷം പൂര്‍ത്തിയായിരിക്കുന്നു. 30 അവന്‍ വളരേണം, ഞാനോ കുറയേണം എന്നു ഉത്തരം പറഞ്ഞു. 31 മേലില്‍ നിന്നു വരുന്നവന്‍ എല്ലാവര്‍ക്കും മീതെയുള്ളവന്‍ ; ഭൂമിയില്‍ നിന്നുള്ളവന്‍ ഭൌമികന്‍ ആകുന്നു; ഭൌമികമായതു സംസാരിക്കുന്നു; സ്വര്‍ഗ്ഗത്തില്‍നിന്നു വരുന്നവന്‍ എല്ലാവര്‍ക്കും മീതെയുള്ളവനായി താന്‍ കാണ്‍കെയും കേള്‍ക്കയും ചെയ്തതു സാക്ഷീകരിക്കുന്നു; 32 അവന്‍റെ സാക്‍ഷ്യം ആരും കൈക്കൊള്ളുന്നില്ല. 33 അവന്‍റെ സാക്‍ഷ്യം കൈക്കൊള്ളുന്നവന്‍ ദൈവം സത്യവാന്‍ എന്നുള്ളതിന്നു മുദ്രയിടുന്നു. 34 ദൈവം അയച്ചവന്‍ ദൈവത്തിന്‍റെ വചനം പ്രസ്താവിക്കുന്നു; അവന്‍ ആത്മാവിനെ അളവുകൂടാതെയല്ലോ കൊടുക്കുന്നതു. 35 പിതാവു പുത്രനെ സ്നേഹിക്കുന്നു; സകലവും അവന്‍റെ കയ്യില്‍ കൊടുത്തുമിരിക്കുന്നു. 36 പുത്രനില്‍ വിശ്വസിക്കുന്നവന്നു നിത്യജീവന്‍ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്‍റെമേല്‍ വസിക്കുന്നതേയുള്ള.

John 4

1 യേശു യോഹന്നാനെക്കാള്‍ അധികം ശിഷ്യന്മാരെ ചേര്‍ത്തു സ്നാനം കഴിപ്പിക്കുന്നു എന്നു പരീശന്മാര്‍ കേട്ടു എന്നു കര്‍ത്താവു അറിഞ്ഞപ്പോള്‍ — 2 ശിഷ്യന്മാര്‍ അല്ലാതെ, യേശു തന്നേ സ്നാനം കഴിപ്പിച്ചില്ലതാനും — 3 അവന്‍ യെഹൂദ്യദേശം വിട്ടു പിന്നെയും ഗലീലെക്കു യാത്രയായി. 4 അവന്‍ ശമര്യയില്‍കൂടി കടന്നുപോകേണ്ടിവന്നു. 5 അങ്ങനെ അവന്‍ സുഖാര്‍ എന്നൊരു ശമര്യപട്ടണത്തില്‍ യാക്കോബ് തന്‍റെ പുത്രനായയോസേഫിന്നു കൊടുത്ത നിലത്തിന്നരികെ എത്തി. 6 അവിടെ യാക്കോബിന്‍റെ ഉറവുണ്ടായിരുന്നു. യേശു വഴി നടന്നു ക്ഷീണിച്ചിട്ടു ഉറവിന്നരികെ ഇരുന്നു; അപ്പോള്‍ ഏകദേശം ആറാം മണിനേരം ആയിരുന്നു. 7 ഒരു ശമര്യസ്ത്രീ വെള്ളം കോരുവാന്‍ വന്നു; യേശു അവളോടു: എനിക്കു കുടിപ്പാന്‍ തരുമോ എന്നു ചോദിച്ചു. 8 അവന്‍റെ ശിഷ്യന്മാര്‍ ഭക്ഷണസാധനങ്ങളെ കൊള്ളുവാന്‍ പട്ടണത്തില്‍ പോയിരുന്നു. 9 ശമര്യസ്ത്രീ അവനോടു: നീ യെഹൂദന്‍ ആയിരിക്കെ ശമര്യക്കാരത്തിയായ എന്നോടു കുടിപ്പാന്‍ ചോദിക്കുന്നതു എങ്ങനെ എന്നു പറഞ്ഞു. യെഹൂദന്മാര്‍ക്കും ശമര്യര്‍ക്കും തമ്മില്‍ സമ്പര്‍ക്കമില്ല — 10 അതിന്നു യേശു: നീ ദൈവത്തിന്‍റെ ദാനവും നിന്നോടു കുടിപ്പാന്‍ ചോദിക്കുന്നവന്‍ ആരെന്നും അറിഞ്ഞു എങ്കില്‍ നീ അവനോടു ചോദിക്കയും അവന്‍ ജീവനുള്ള വെള്ളം നിനക്കു തരികയും ചെയ്യുമായിരുന്നു എന്നു ഉത്തരം പറഞ്ഞു. 11 സ്ത്രീ അവനോടു: യജമാനനേ, നിനക്കു കോരുവാന്‍ പാത്രം ഇല്ലല്ലോ; കിണറു ആഴമുള്ളതാകുന്നു; പിന്നെ ജീവനുള്ള വെള്ളം നിനക്കു എവിടെ നിന്നു? 12 നമ്മുടെ പിതാവായ യാക്കോബിനെക്കാള്‍ നീ വലിയവനോ? അവന്‍ ആകുന്നു ഈ കിണറു ഞങ്ങള്‍ക്കു തന്നതു; അവനും അവന്‍റെ മക്കളും മൃഗങ്ങളും ഇതിലെ വെള്ളം കുടിച്ചു പോന്നു എന്നു പറഞ്ഞു. 13 യേശു അവളോടു: ഈ വെള്ളം കുടിക്കുന്നവന്നു എല്ലാം പിന്നെയും ദാഹിക്കും. 14 ഞാന്‍ കൊടുക്കുന്ന വെള്ളം കുടിക്കുന്നവന്നോ ഒരുനാളും ദാഹിക്കയില്ല; ഞാന്‍ കൊടുക്കുന്ന വെള്ളം അവനില്‍ നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറവായിത്തീരും എന്നു ഉത്തരം പറഞ്ഞു. 15 സ്ത്രീ അവനാടു: യജമാനനേ, എനിക്കു ദാഹിക്കാതെയും ഞാന്‍ കോരുവാന്‍ ഇവിടത്തോളം വരാതെയുമിരിക്കേണ്ടതിന്നു ആ വെള്ളം എനിക്കു തരേണം എന്നു പറഞ്ഞു. 16 യേശു അവളോടു: പോയി ഭര്‍ത്താവിനെ വിളിച്ചുകൊണ്ടുവരിക എന്നു പറഞ്ഞു. 17 എനിക്കു ഭര്‍ത്താവു ഇല്ല എന്നുസ്ത്രീ അവനോടു ഉത്തരം പറഞ്ഞതിന്നു: എനിക്കു ഭര്‍ത്താവു ഇല്ല എന്നു നീ പറഞ്ഞതു ശരി. 18 അഞ്ചു ഭര്‍ത്താക്കന്മാര്‍ നിനക്കു ഉണ്ടായിരുന്നു; ഇപ്പോള്‍ ഉള്ളവനോ ഭര്‍ത്താവല്ല; നീ പറഞ്ഞതു സത്യം തന്നേ എന്നു യേശു പറഞ്ഞു. 19 സ്ത്രീ അവനോടു: യജമാനനേ, നീ പ്രവാചകന്‍ എന്നു ഞാന്‍ കാണുന്നു. 20 ഞങ്ങളുടെ പിതാക്കന്മാര്‍ ഈ മലയില്‍ നമസ്കരിച്ചുവന്നു; നമസ്കരിക്കേണ്ടുന്ന സ്ഥലം യെരൂശലേമില്‍ ആകുന്നു എന്നു നിങ്ങള്‍ പറയുന്നു എന്നു പറഞ്ഞു. 21 യേശു അവളോടു പറഞ്ഞതു: സ്ത്രീയേ, എന്‍റെ വാക്കു വിശ്വസിക്ക; നിങ്ങള്‍ പിതാവിനെ നമസ്കരിക്കുന്നതു ഈ മലയിലും അല്ല യെരൂശലേമിലും അല്ല എന്നുള്ള നാഴിക വരുന്നു. 22 നിങ്ങള്‍ അറിയാത്തതിനെ നമസ്കരിക്കുന്നു. ഞങ്ങളോ അറിയുന്നതിനെ നമസ്കരിക്കുന്നു; രക്ഷ യെഹൂദന്മാരുടെ ഇടയില്‍ നിന്നല്ലോ വരുന്നതു. 23 സത്യനമസ്കാരികള്‍ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന നാഴിക വരുന്നു; ഇപ്പോള്‍ വന്നുമിരിക്കുന്നു. തന്നേ നമസ്കരിക്കുന്നവര്‍ ഇങ്ങനെയുള്ളവര്‍ ആയിരിക്കേണം എന്നു പിതാവു ഇച്ഛിക്കുന്നു. 24 ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവര്‍ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം. 25 സ്ത്രീ അവനോടു: മശീഹ — എന്നുവെച്ചാല്‍ ക്രിസ്തു — വരുന്നു എന്നു ഞാന്‍ അറിയുന്നു; അവന്‍ വരുമ്പോള്‍ സകലവും അറിയിച്ചുതരും എന്നു പറഞ്ഞു. 26 യേശു അവളോടു: നിന്നോടു സംസാരിക്കുന്ന ഞാന്‍ തന്നേ മശീഹ എന്നു പറഞ്ഞു. 27 ഇതിന്നിടയില്‍ അവന്‍റെ ശിഷ്യന്മാര്‍ വന്നു അവന്‍ സ്ത്രീയോടു സംസാരിക്കയാല്‍ ആശ്ചര്യപ്പെട്ടു എങ്കിലും: നീ എന്തു ചോദിക്കുന്നു? അവളോടു എന്തു സംസാരിക്കുന്നു എന്നു ആരും ചോദിച്ചില്ല. 28 അനന്തരം സ്ത്രീ പാത്രം വെച്ചിട്ടു പട്ടണത്തില്‍ ചെന്നു ജനങ്ങളോടു: 29 ഞാന്‍ ചെയ്തതു ഒക്കെയും എന്നോടു പറഞ്ഞ ഒരു മനുഷ്യനെ വന്നുകാണ്മിന്‍ ; അവന്‍ പക്ഷേ ക്രിസ്തു ആയിരിക്കുമോ എന്നു പറഞ്ഞു. 30 അവര്‍ പട്ടണത്തില്‍ നിന്നു പുറപ്പെട്ടു അവന്‍റെ അടുക്കല്‍ വന്നു. 31 അതിന്നിടയില്‍ ശിഷ്യന്മാര്‍ അവനോടു: റബ്ബീ, ഭക്ഷിച്ചാലും എന്നു അപേക്ഷിച്ചു. 32 അതിന്നു അവന്‍ : നിങ്ങള്‍ അറിയാത്ത ആഹാരം ഭക്ഷിപ്പാന്‍ എനിക്കു ഉണ്ടു എന്നു അവരോടു പറഞ്ഞു. 33 ആകയാല്‍ വല്ലവനും അവന്നു ഭക്ഷിപ്പാന്‍ കൊണ്ടുവന്നുവോ എന്നു ശിഷ്യന്മാര്‍ തമ്മില്‍ പറഞ്ഞു. 34 യേശു അവരോടു പറഞ്ഞതു: എന്നെ അയച്ചവന്‍റെ ഇഷ്ടം ചെയ്തു അവന്‍റെ പ്രവൃത്തി തികെക്കുന്നതു തന്നെ എന്‍റെ ആഹാരം. 35 ഇനി നാലു മാസം കഴിഞ്ഞിട്ടു കൊയ്ത്തു വരുന്നു എന്നു നിങ്ങള്‍ പറയുന്നില്ലയോ? നിങ്ങള്‍ തല പൊക്കി നോക്കിയാല്‍ നിലങ്ങള്‍ ഇപ്പോള്‍ തന്നേ കൊയ്ത്തിന്നു വെളുത്തിരിക്കുന്നതു കാണും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. 36 വിതെക്കുന്നവനും കൊയ്യുന്നവനം ഒരുമിച്ചു സന്തോഷിപ്പാന്‍ തക്കവണ്ണം കൊയ്യുന്നവന്‍ കൂലി വാങ്ങി നിത്യജീവങ്കലേക്കു വിളവു കൂട്ടിവെക്കുന്നു. 37 വിതെക്കുന്നതു ഒരുത്തന്‍ , കൊയ്യുന്നതു മറ്റൊരുത്തന്‍ എന്നുള്ള പഴഞ്ചൊല്‍ ഇതില്‍ ഒത്തിരിക്കുന്നു. 38 നിങ്ങള്‍ അദ്ധ്വാനിച്ചിട്ടില്ലാത്തതു കൊയ്‍വാന്‍ ഞാന്‍ നിങ്ങളെ അയച്ചിരിക്കുന്നു; മറ്റുള്ളവര്‍ അദ്ധ്വാനിച്ചു; അവരുടെ അദ്ധ്വാനഫലത്തിലേക്കു നിങ്ങള്‍ പ്രവേശിച്ചിരിക്കുന്നു. 39 ഞാന്‍ ചെയ്തതു ഒക്കെയും അവന്‍ എന്നോടു പറഞ്ഞു എന്നു സ്ത്രീ സാക്‍ഷ്യം പറഞ്ഞ വാക്കു നിമിത്തം ആ പട്ടണത്തിലെ പല ശമര്യരും അവനില്‍ വിശ്വസിച്ചു. 40 അങ്ങനെ ശമര്യര്‍ അവന്‍റെ അടുക്കല്‍ വന്നു തങ്ങളോടു കൂടെ പാര്‍ക്കേണം എന്നു അവനോടു അപേക്ഷിച്ചു; അവന്‍ രണ്ടുനാള്‍ അവിടെ പാര്‍ത്തു. 41 ഏറ്റവും അധികംപേര്‍ അവന്‍റെ വചനം കേട്ടു വിശ്വസിച്ചു: 42 ഇനി നിന്‍റെ വാക്കുകൊണ്ടല്ല ഞങ്ങള്‍ വിശ്വസിക്കുന്നതു; ഞങ്ങള്‍ തന്നേ കേള്‍ക്കയും അവന്‍ സാക്ഷാല്‍ ലോകരക്ഷിതാവു എന്നു അറികയും ചെയ്തിരിക്കുന്നു എന്നു സ്ത്രീയോടു പറഞ്ഞു. 43 രണ്ടു ദിവസം കഴിഞ്ഞിട്ടു അവന്‍ അവിടം വിട്ടു ഗലീലെക്കു പോയി. 44 പ്രവാചകന്നു തന്‍റെ പിതൃദേശത്തു ബഹുമാനം ഇല്ല എന്നു യേശു തന്നേ സാക്‍ഷ്യം പറഞ്ഞിരുന്നു. 45 അവന്‍ ഗലീലയില്‍ എത്തിയപ്പോള്‍ ഗലീലക്കാര്‍ തങ്ങളും പെരുന്നാളിന്നു പോയി അവന്‍ യെരൂശലേമില്‍വെച്ചു പെരുനാളില്‍ ചെയ്തതു ഒക്കെയും കണ്ടതുകൊണ്ടു അവനെ അംഗീകരിച്ചു. 46 അവന്‍ പിന്നെയും താന്‍ വെള്ളം വീഞ്ഞാക്കിയ ഗലീലയിലെ കാനാവില്‍ വന്നു. അന്നു മകന്‍ രോഗിയായിരുന്നോരു രാജഭൃത്യന്‍ കഫര്‍ന്നഹൂമില്‍ ഉണ്ടായിരുന്നു. 47 യേശു യെഹൂദ്യദേശത്തുനിന്നു ഗലീലയില്‍ വന്നു എന്നു അവന്‍ കേട്ടു അവന്‍റെ അടുക്കല്‍ ചെന്നു, തന്‍റെ മകന്‍ മരിപ്പാറായിരിക്കകൊണ്ടു അവന്‍ വന്നു അവനെ സൌഖ്യമാക്കേണം എന്നു അപേക്ഷിച്ചു. 48 യേശു അവനോടു: നിങ്ങള്‍ അടയാളങ്ങളും അത്ഭുതങ്ങളും കണ്ടിട്ടല്ലാതെ വിശ്വസിക്കയില്ല എന്നു പറഞ്ഞു. 49 രാജഭൃത്യന്‍ അവനോടു: കര്‍ത്താവേ, പൈതല്‍ മരിക്കുംമുമ്പേ വരേണമേ എന്നു പറഞ്ഞു. 50 യേശു അവനോടു: പൊയ്ക്കൊള്‍ക; നിന്‍റെ മകന്‍ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞു. യേശു പറഞ്ഞ വാക്കു വിശ്വസിച്ചു ആ മനുഷ്യന്‍ പോയി. 51 അവന്‍ പോകയില്‍ അവന്‍റെ ദാസന്മാര്‍ അവനെ എതിരേറ്റു മകന്‍ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞു. 52 അവന്നു ഭേദം വന്ന നാഴിക അവരോടു ചോദിച്ചതിന്നു അവര്‍ അവനോടു: ഇന്നലെ ഏഴുമണിക്കു പനി വിട്ടുമാറി എന്നു പറഞ്ഞു. 53 ആകയാല്‍ നിന്‍റെ മകന്‍ ജീവിച്ചിരിക്കുന്നു എന്നു യേശു പറഞ്ഞ നാഴികയില്‍ തന്നേ എന്നു അപ്പന്‍ ഗ്രഹിച്ചു താനും കുടുംബം ഒക്കെയും വിശ്വസിച്ചു. 54 യേശു യെഹൂദ്യയില്‍ നിന്നു ഗലീലയില്‍ വന്നപ്പോള്‍ ഇതു രണ്ടാമത്തെ അടയാളമായിട്ടു ചെയ്തു.

John 5

1 അതിന്‍റെ ശേഷം യെഹൂദന്മാരുടെ ഒരു ഉത്സവം ഉണ്ടായിട്ടു യേശു യെരൂശലേമിലേക്കുപോയി. 2 യെരൂശലേമില്‍ ആട്ടുവാതില്‍ക്കല്‍ ബേഥെസ്ദാ എന്നു എബ്രായപേരുള്ള ഒരു കുളം ഉണ്ടു; അതിന്നു അഞ്ചു മണ്ഡപം ഉണ്ടു. 3 അവയില്‍ വ്യാധിക്കാര്‍ , കുരുടര്‍ , മുടന്തര്‍ , ക്ഷയരോഗികള്‍ ഇങ്ങനെ വലിയോരു കൂട്ടം (വെള്ളത്തിന്‍റെ ഇളക്കം കാത്തുകൊണ്ടു) കിടന്നിരുന്നു. 4 [അതതു സമയത്തു ഒരു ദൂതന്‍ കുളത്തില്‍ ഇറങ്ങി വെള്ളം കലക്കും; വെള്ളം കലങ്ങിയ ശേഷം ആദ്യം ഇറങ്ങുന്നവന്‍ ഏതു വ്യാധിപിടിച്ചവനായിരുന്നാലും അവന്നു സൌഖ്യം വരും] 5 എന്നാല്‍ മുപ്പത്തെട്ടു ആണ്ടു രോഗം പിടിച്ചു കിടന്നോരു മനുഷ്യന്‍ അവിടെ ഉണ്ടായിരുന്നു. 6 അവന്‍ കിടക്കുന്നതു യേശു കണ്ടു, ഇങ്ങനെ ഏറിയ കാലമായിരിക്കുന്നു എന്നറിഞ്ഞു: നിനക്കു സൌഖ്യമാകുവാന്‍ മനസ്സുണ്ടോ എന്നു അവനോടു ചോദിച്ചു. 7 രോഗി അവനോടു: യജമാനനേ, വെള്ളം കലങ്ങുമ്പോള്‍ എന്നെ കുളത്തില്‍ ആക്കുവാന്‍ എനിക്കു ആരും ഇല്ല; ഞാന്‍ തന്നേ ചെല്ലുമ്പോള്‍ മറ്റൊരുത്തന്‍ എനിക്കു മുമ്പായി ഇറങ്ങുന്നു എന്നു ഉത്തരം പറഞ്ഞു. 8 യേശു അവനോടു: എഴുന്നേറ്റു നിന്‍റെ കിടക്ക എടുത്തു നടക്ക എന്നു പറഞ്ഞു. 9 ഉടനെ ആ മനുഷ്യന്‍ സൌഖ്യമായി കിടക്ക എടുത്തു നടന്നു. 10 എന്നാല്‍ അന്നു ശബ്ബത്ത് ആയിരുന്നു. ആകയാല്‍ യെഹൂദന്മാര്‍ സൌഖ്യം പ്രാപിച്ചവനോടു: ഇന്നുശബ്ബത്ത് ആകുന്നു; കിടക്ക എടുക്കുന്നതു വിഹിതമല്ല എന്നു പറഞ്ഞു. 11 അവന്‍ അവരോടു: എന്നെ സൌഖ്യമാക്കിയവന്‍ : കിടക്ക എടുത്ത നടക്ക എന്നു എന്നോടു പറഞ്ഞു എന്നു ഉത്തരം പറഞ്ഞു. 12 അവര്‍ അവനോടു: കിടക്ക എടുത്തു നടക്ക എന്നു നിന്നോടു പറഞ്ഞ മനുഷ്യന്‍ ആര്‍ എന്നു ചോദിച്ചു. 13 എന്നാല്‍ അവിടെ പുരുഷാരം ഉണ്ടായിരിക്കയാല്‍ യേശു മാറിക്കളഞ്ഞതുകൊണ്ടു അവന്‍ ആരെന്നു സൌഖ്യം പ്രാപിച്ചവന്‍ അറിഞ്ഞില്ല. 14 അനന്തരം യേശു അവനെ ദൈവാലയത്തില്‍വെച്ചു കണ്ടു അവനോടു: നോകൂ, നിനക്കു സൌഖ്യമായല്ലോ; അധികം തിന്മയായതു ഭവിക്കാതിരിപ്പാന്‍ ഇനി പാപം ചെയ്യരുതു എന്നു പറഞ്ഞു. 15 ആ മനുഷ്യന്‍ പോയി തന്നെ സൌഖ്യമാക്കിയതു യേശു എന്നു യെഹൂദന്മാരോടു അറിയിച്ചു. 16 യേശു ശബ്ബത്തില്‍ അതു ചെയ്കകൊണ്ടു യെഹൂദന്മാര്‍ അവനെ ഉപദ്രവിച്ചു. 17 യേശു അവരോടു: എന്‍റെ പിതാവു ഇന്നുവരെയും പ്രവര്‍ത്തിക്കുന്നു; ഞാനും പ്രവര്‍ത്തിക്കുന്നു എന്നു ഉത്തരം പറഞ്ഞു. 18 അങ്ങനെ അവന്‍ ശബ്ബത്തിനെ ലംഘിച്ചതുകൊണ്ടു മാത്രമല്ല, ദൈവം സ്വന്തപിതാവു എന്നു പറഞ്ഞു തന്നെത്താന്‍ ദൈവത്തോടു സമമാക്കിയതുകൊണ്ടും യെഹൂദന്മാര്‍ അവനെ കൊല്ലുവാന്‍ അധികമായി ശ്രമിച്ചു പോന്നു. 19 ആകയാല്‍ യേശു അവരോടു ഉത്തരം പറഞ്ഞതു: ആമേന്‍ , ആമേന്‍ , ഞാന്‍ നിങ്ങളോടു പറയുന്നു: പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാന്‍ കഴികയില്ല; അവന്‍ ചെയ്യുന്നതു എല്ലാം പുത്രനും അവ്വണ്ണം തന്നേ ചെയ്യുന്നു. 20 പിതാവു പുത്രനെ സ്നേഹിക്കയും താന്‍ ചെയ്യുന്നതു ഒക്കെയും അവന്നു കാണിച്ചുകൊടുക്കയും ചെയ്യുന്നു; നിങ്ങള്‍ ആശ്ചര്യപ്പെടുമാറു ഇവയില്‍ വലിയ പ്രവൃത്തികളും അവന്നു കാണിച്ചുകൊടുക്കും. 21 പിതാവു മരിച്ചവരെ ഉണര്‍ത്തി ജീവിപ്പിക്കുന്നതുപോലെ പുത്രനും താന്‍ ഇച്ഛിക്കുന്നവരെ ജീവിപ്പിക്കുന്നു. 22 എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതുപോലെ പുത്രനെയും ബഹുമാനിക്കേണ്ടതിന്നു പിതാവു ആരെയും ന്യായം വിധിക്കാതെ ന്യായവിധി എല്ലാം പുത്രന്നുകൊടുത്തിരിക്കുന്നു. 23 പുത്രനെ ബഹുമാനിക്കാത്തവന്‍ അവനെ അയച്ച പിതാവിനെയും ബഹുമാനിക്കുന്നില്ല. 24 ആമേന്‍ , ആമേന്‍ , ഞാന്‍ നിങ്ങളോടു പറയുന്നു: എന്‍റെ വചനം കേട്ടു എന്നെ അയച്ചവനെ വിശ്വസിക്കുന്നവന്നു നിത്യജീവന്‍ ഉണ്ടു; അവന്‍ ന്യായവിധിയില്‍ ആകാതെ മരണത്തില്‍ നിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു. 25 ആമേന്‍ , ആമേന്‍ , ഞാന്‍ നിങ്ങളോടു പറയുന്നു: മരിച്ചവര്‍ ദൈവപുത്രന്‍റെ ശബ്ദം കേള്‍ക്കയും കേള്‍ക്കുന്നവര്‍ ജീവിക്കയും ചെയ്യുന്ന നാഴികവരുന്നു; ഇപ്പോള്‍ വന്നുമിരിക്കുന്നു. 26 പിതാവിന്നു തന്നില്‍തന്നേ ജീവനുള്ളതുപോലെ അവന്‍ പുത്രന്നും തന്നില്‍തന്നേ ജീവനുള്ളവന്‍ ആകുമാറു വരം നല്കിയിരിക്കുന്നു. 27 അവന്‍ മനുഷ്യപുത്രന്‍ ആകയാല്‍ ന്യായവിധിനടത്തുവാന്‍ അവന്നു അധികാരവും നല്കിയിരിക്കുന്നു. 28 ഇതിങ്കല്‍ ആശ്ചര്യപ്പെടരുതു; കല്ലറകളില്‍ ഉള്ളവര്‍ എല്ലാവരും അവന്‍റെ ശബ്ദം കേട്ടു, 29 നന്മ ചെയ്തവര്‍ ജീവന്നായും തിന്മ ചെയ്തവര്‍ ന്യായവിധിക്കായും പുനരുത്ഥാനം ചെയ്‍വാനുള്ള നാഴിക വരുന്നു. 30 എനിക്കു സ്വതേ ഒന്നും ചെയ്‍വാന്‍ കഴിയുന്നതല്ല; ഞാന്‍ കേള്‍ക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാന്‍ എന്‍റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്‍റെ ഇഷ്ടമത്രേ ചെയ്‍വാന്‍ ഇച്ഛിക്കുന്നതുകൊണ്ടു എന്‍റെ വിധി നീതിയുള്ളതു ആകുന്നു. 31 ഞാന്‍ എന്നെക്കുറിച്ചു തന്നേ സാക്‍ഷ്യം പറഞ്ഞാല്‍ എന്‍റെ സാക്‍ഷ്യം സത്യമല്ല. 32 എന്നെക്കുറിച്ചു സാക്‍ഷ്യം പറയുന്നതു മറ്റൊരുത്തന്‍ ആകുന്നു; അവന്‍ എന്നെക്കുറിച്ചു പറയുന്ന സാക്‍ഷ്യം സത്യം എന്നു ഞാന്‍ അറിയുന്നു. 33 നിങ്ങള്‍ യോഹാന്നാന്‍റെ അടുക്കല്‍ ആളയച്ചു; അവന്‍ സത്യത്തിന്നു സാക്‍ഷ്യം പറഞ്ഞിരിക്കുന്നു. 34 എനിക്കോ മനുഷ്യന്‍റെ സാക്‍ഷ്യംകൊണ്ടു ആവശ്യമില്ല; നിങ്ങള്‍ രക്ഷിക്കപ്പെടുവാനത്രേ ഇതു പറയുന്നതു. 35 അവന്‍ ജ്വലിച്ചു പ്രകാശിക്കുന്ന വിളകൂ ആയിരുന്നു; നിങ്ങള്‍ അല്പസമയത്തേക്കു അവന്‍റെ വെളിച്ചത്തില്‍ ഉല്ലസിപ്പാന്‍ ഇച്ഛിച്ചു. 36 എനിക്കോ യോഹന്നാന്‍റെ സാക്ഷ്യത്തിലും വലിയ സാക്‍ഷ്യം ഉണ്ടു; പിതാവു എനിക്കു അനുഷ്ഠിപ്പാന്‍ തന്നിരിക്കുന്ന പ്രവൃത്തികള്‍ . ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ തന്നേ, പിതാവു എന്നെ അയച്ചു എന്നു എന്നെക്കുറിച്ചു സാക്ഷീകരിക്കുന്നു. 37 എന്നെ അയച്ച പിതാവുതാനും എന്നെക്കുറിച്ചു സാക്‍ഷ്യം പറഞ്ഞിരിക്കുന്നു; നിങ്ങള്‍ അവന്‍റെ ശബ്ദം ഒരുനാളും കേട്ടിട്ടില്ല, അവന്‍റെ രൂപം കണ്ടിട്ടില്ല; 38 അവന്‍റെ വചനം നിങ്ങളുടെ ഉള്ളില്‍ വസിക്കുന്നതുമില്ല അവന്‍ അയച്ചവനെ നിങ്ങള്‍ വിശ്വസിക്കുന്നില്ലല്ലോ. 39 നിങ്ങള്‍ തിരുവെഴുത്തുകളെ ശോധനചെയ്യുന്നു; അവയില്‍ നിങ്ങള്‍ക്കു നിത്യജീവന്‍ ഉണ്ടു എന്നു നിങ്ങള്‍ നിരൂപിക്കുന്നുവല്ലോ; അവ എനിക്കു സാക്‍ഷ്യം പറയുന്നു. 40 എങ്കിലും ജീവന്‍ പ്രാപിക്കേണ്ടതിന്നു എന്‍റെ അടുക്കല്‍ വരുവാന്‍ നിങ്ങള്‍ക്കു മനസ്സില്ല. 41 ഞാന്‍ മനുഷ്യരോടു ബഹുമാനം വാങ്ങുന്നില്ല. 42 എന്നാല്‍ നിങ്ങള്‍ക്കു ഉള്ളില്‍ ദൈവസ്നേഹം ഇല്ല എന്നു ഞാന്‍ അറിഞ്ഞിരിക്കുന്നു. 43 ഞാന്‍ എന്‍റെ പിതാവിന്‍റെ നാമത്തില്‍ വന്നിരിക്കുന്നു; എന്നെ നിങ്ങള്‍ കൈക്കൊള്ളുന്നില്ല; മറ്റൊരുത്തന്‍ സ്വന്തനാമത്തില്‍ വന്നാല്‍ അവനെ നിങ്ങള്‍ കൈക്കൊള്ളും. 44 തമ്മില്‍ തമ്മില്‍ ബഹുമാനം വാങ്ങിക്കൊണ്ടു ഏകദൈവത്തിന്‍റെ പക്കല്‍ നിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങള്‍ക്കു എങ്ങനെ വിശ്വസിപ്പാന്‍ കഴിയും? 45 ഞാന്‍ പിതാവിന്‍റെ മുമ്പില്‍ നിങ്ങളെ കുറ്റം ചുമത്തും എന്നു നിങ്ങള്‍ക്കു തോന്നരുതു. നിങ്ങളെ കുറ്റം ചുമത്തുന്നവന്‍ ഉണ്ടു; നിങ്ങള്‍ പ്രത്യാശ വെച്ചിരിക്കുന്ന മോശെ തന്നേ. 46 നിങ്ങള്‍ മോശെയെ വിശ്വസിച്ചു എങ്കില്‍ എന്നെയും വിശ്വസിക്കുമായിരുന്നു; അവന്‍ എന്നെക്കുറിച്ചു എഴുതിയിരിക്കുന്നു. 47 എന്നാല്‍ അവന്‍റെ എഴുത്തു നിങ്ങള്‍ വിശ്വസിക്കുന്നില്ല എങ്കില്‍ എന്‍റെ വാക്കു എങ്ങനെ വിശ്വസിക്കും

John 6

1 അനന്തരം യേശു തിബെര്‍യ്യാസ് എന്ന ഗലീലക്കടലിന്‍റെ അക്കരെക്കു പോയി. 2 അവന്‍ രോഗികളില്‍ ചെയ്യുന്ന അടയാളങ്ങളെ കണ്ടിട്ടു ഒരു വലിയ പുരുഷാരം അവന്‍റെ പിന്നാലെ ചെന്നു. 3 യേശു മലയില്‍ കയറി ശിഷ്യന്മാരോടുകൂടെ അവിടെ ഇരുന്നു. 4 യെഹൂദന്മാരുടെ പെസഹ പെരുന്നാള്‍ അടുത്തിരുന്നു. 5 യേശു വലിയൊരു പുരുഷാരം തന്‍റെ അടുക്കല്‍ വരുന്നതു കണ്ടിട്ടു ഫിലിപ്പൊസിനോടു: ഇവര്‍ക്കും തിന്നുവാന്‍ നാം എവിടെ നിന്നു അപ്പം വാങ്ങും എന്നു ചോദിച്ചു. 6 ഇതു അവനെ പരീക്ഷിപ്പാനത്രേ ചോദിച്ചതു; താന്‍ എന്തു ചെയ്‍വാന്‍ പോകുന്നു എന്നു താന്‍ അറിഞ്ഞിരുന്നു. 7 ഫിലിപ്പൊസ് അവനോടു: ഓരോരുത്തന്നു അല്പമല്പം ലഭിക്കേണ്ടതിന്നു ഇരുനൂറു പണത്തിന്നു അപ്പം മതിയാകയില്ല എന്നു ഉത്തരം പറഞ്ഞു. 8 ശിഷ്യന്മാരില്‍ ഒരുത്തനായി ശിമോന്‍ പത്രൊസിന്‍റെ സഹോദരനായ അന്ത്രെയാസ് അവനോടു: 9 ഇവിടെ ഒരു ബാലകന്‍ ഉണ്ടു; അവന്‍റെ പക്കല്‍ അഞ്ചു യവത്തപ്പവും രണ്ടു മീനും ഉണ്ടു; എങ്കിലും ഇത്രപേര്‍ക്കും അതു എന്തുള്ളു എന്നു പറഞ്ഞു. 10 ആളുകളെ ഇരുത്തുവിന്‍ എന്നു യേശു പറഞ്ഞു. ആ സ്ഥലത്തു വളരെ പുല്ലുണ്ടായിരുന്നു; അയ്യായിരത്തോളം പുരുഷന്മാര്‍ ഇരുന്നു. 11 പിന്നെ യേശു അപ്പം എടുത്തു വാഴ്ത്തി, ഇരുന്നവര്‍ക്കും പങ്കിട്ടുകൊടുത്തു; അങ്ങനെ തന്നേ മീനും വേണ്ടുന്നേടത്തോളം കൊടുത്തു. 12 അവര്‍ക്കും തൃപ്തിയായശേഷം അവന്‍ ശിഷ്യന്മാരോടു: ശേഷിച്ച കഷണം ഒന്നും നഷ്ടമാക്കാതെ ശേഖരിപ്പിന്‍ എന്നു പറഞ്ഞു. 13 അഞ്ചു യവത്തപ്പത്തില്‍ തിന്നു ശേഷിച്ച കഷണം അവര്‍ ശേഖരിച്ചു പന്ത്രണ്ടു കൊട്ട നിറച്ചെടുത്തു. 14 അവന്‍ ചെയ്ത അടയാളം ആളുകള്‍ കണ്ടിട്ടു: ലോകത്തിലേക്കു വരുവാനുള്ള പ്രവാചകന്‍ ഇവന്‍ ആകുന്നു സത്യം എന്നു പറഞ്ഞു. 15 അവര്‍ വന്നു തന്നെ പിടിച്ചു രാജാവാക്കുവാന്‍ ഭാവിക്കുന്നു എന്നു യേശു അറിഞ്ഞിട്ടു പിന്നെയും തനിച്ചു മലയിലേക്കു വാങ്ങിപ്പോയി. 16 സന്ധ്യയായപ്പോള്‍ ശിഷ്യന്മാര്‍ കടല്പുറത്തേക്കു ഇറങ്ങി 17 പടകുകയറി കടലക്കരെ കഫര്‍ന്നഹൂമിലേക്കു യാത്രയായി; ഇരുട്ടായശേഷവും യേശു അവരുടെ അടുക്കല്‍ വന്നിരുന്നില്ല. 18 കൊടുങ്കാറ്റു അടിക്കയാല്‍ കടല്‍ കോപിച്ചു. 19 അവര്‍ നാലു അഞ്ചു നാഴിക ദൂരത്തോളം വലിച്ചശേഷം യേശു കടലിന്മേല്‍ നടന്നു പടകിനോടു സമീപിക്കുന്നതു കണ്ടു പേടിച്ചു. 20 അവന്‍ അവരോടു: ഞാന്‍ ആകുന്നു; പേടിക്കേണ്ടാ എന്നു പറഞ്ഞു. 21 അവര്‍ അവനെ പടകില്‍ കയറ്റുവാന്‍ ഇച്ഛിച്ചു; ഉടനെ പടകു അവര്‍ പോകുന്ന ദേശത്തു എത്തിപ്പോയി. 22 പിറ്റെന്നാള്‍ കടല്‍ക്കരെ നിന്ന പുരുഷാരം ഒരു പടകല്ലാതെ അവിടെ വേറെ ഇല്ലായിരുന്നു എന്നും, യേശു ശിഷ്യന്മാരോടുകൂടെ പടകില്‍ കയറാതെ ശിഷ്യന്മാര്‍ മാത്രം പോയിരുന്നു എന്നും ഗ്രഹിച്ചു. 23 എന്നാല്‍ കര്‍ത്താവു വാഴ്ത്തീട്ടു അവര്‍ അപ്പം തിന്ന സ്ഥലത്തിന്നരികെ തിബെര്‍യ്യാസില്‍നിന്നു ചെറുപടകുകള്‍ എത്തിയിരുന്നു. 24 യേശു അവിടെ ഇല്ല ശിഷ്യന്മാരും ഇല്ല എന്നു പുരുഷാരം കണ്ടപ്പോള്‍ തങ്ങളും പടകു കയറി യേശുവിനെ തിരഞ്ഞു കഫര്‍ന്നഹൂമില്‍ എത്തി. 25 കടലക്കരെ അവനെ കണ്ടെത്തിയപ്പോള്‍ : റബ്ബീ, നീ എപ്പോള്‍ ഇവിടെ വന്നു എന്നു ചോദിച്ചു. അതിന്നുയേശു: 26 ആമേന്‍ , ആമേന്‍ , ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ അടയാളം കണ്ടതുകൊണ്ടല്ല, അപ്പം തിന്നു തൃപ്തരായതുകൊണ്ടത്രേ എന്നെ അന്വേഷിക്കുന്നതു. 27 നശിച്ചുപോകുന്ന ആഹാരത്തിന്നായിട്ടല്ല, നിത്യജീവങ്കലേക്കു നിലനിലക്കുന്ന ആഹാരത്തിന്നായിട്ടു തന്നേ പ്രവര്‍ത്തിപ്പിന്‍ ; അതു മനുഷ്യ പുത്രന്‍ നിങ്ങള്‍ക്കു തരും. അവനെ പിതാവായ ദൈവം മുദ്രയിട്ടിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു. 28 അവര്‍ അവനോടു ദൈവത്തിന്നു പ്രസാദമുള്ള പ്രവൃത്തികളെ പ്രവര്‍ത്തിക്കേണ്ടതിന്നു ഞങ്ങള്‍ എന്തു ചെയ്യേണം എന്നു ചോദിച്ചു. 29 യേശു അവരോടു: ദൈവത്തിന്നു പ്രസാദമുള്ള പ്രവൃത്തി അവന്‍ അയച്ചവനില്‍ നിങ്ങള്‍ വിശ്വസിക്കുന്നതത്രേ എന്നു ഉത്തരം പറഞ്ഞു. 30 അവര്‍ അവനോടു: ഞങ്ങള്‍ കണ്ടു നിന്നെ വിശ്വസിക്കേണ്ടതിന്നു നീ എന്തു അടയാളം ചെയ്യുന്നു? എന്തു പ്രവര്‍ത്തിക്കുന്നു? 31 നമ്മുടെ പിതാക്കന്മാര്‍ മരുഭൂമിയില്‍ മന്നാ തിന്നു; അവര്‍ക്കും തിന്നുവാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നു അപ്പം കൊടുത്തു എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു. 32 യേശു അവരോടു: ആമേന്‍ , ആമേന്‍ , ഞാന്‍ നിങ്ങളോടു പറയുന്നു: സ്വര്‍ഗ്ഗത്തില്‍നിന്നുള്ള അപ്പം മോശെയല്ല നിങ്ങള്‍ക്കു തന്നതു, എന്‍റെ പിതാവത്രേ സ്വര്‍ഗ്ഗത്തില്‍നിന്നുള്ള സാക്ഷാല്‍ അപ്പം നിങ്ങള്‍ക്കു തരുന്നതു. 33 ദൈവത്തിന്‍റെ അപ്പമോ സ്വര്‍ഗ്ഗത്തില്‍നിന്നു ഇറങ്ങിവന്നു ലോകത്തിന്നു ജീവനെ കൊടുക്കുന്നതു ആകുന്നു എന്നു പറഞ്ഞു. 34 അവര്‍ അവനോടു: കര്‍ത്താവേ, ഈ അപ്പം എപ്പോഴും ഞങ്ങള്‍ക്കു തരേണമേ എന്നു പറഞ്ഞു. 35 യേശു അവരോടുപറഞ്ഞതു: ഞാന്‍ ജീവന്‍റെ അപ്പം ആകുന്നു; എന്‍റെ അടുക്കല്‍ വരുന്നവന്നു വിശക്കയില്ല; എന്നില്‍ വിശ്വസിക്കുന്നവന്നു ഒരു നാളും ദാഹിക്കയുമില്ല. 36 എന്നാല്‍ നിങ്ങള്‍ എന്നെ കണ്ടിട്ടും വിശ്വസിക്കുന്നില്ല എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞുവല്ലോ. 37 പിതാവു എനിക്കു തരുന്നതു ഒക്കെയും എന്‍റെ അടുക്കല്‍ വരും; എന്‍റെ അടുക്കല്‍ വരുന്നവനെ ഞാന്‍ ഒരുനാളും തള്ളിക്കളകയില്ല. 38 ഞാന്‍ എന്‍റെ ഇഷ്ടമല്ല, എന്നെ അയച്ചവന്‍റെ ഇഷ്ടമത്രേ ചെയ്‍വാന്‍ സ്വര്‍ഗ്ഗത്തില്‍നിന്നു ഇറങ്ങിവന്നിരിക്കുന്നതു. 39 അവന്‍ എനിക്കു തന്നതില്‍ ഒന്നും ഞാന്‍ കളയാതെ എല്ലാം ഒടുക്കത്തെ നാളില്‍ ഉയിര്‍ത്തെഴുന്നേല്പിക്കേണം എന്നാകുന്നു എന്നെ അയച്ചവന്‍റെ ഇഷ്ടം. 40 പുത്രനെ നോക്കിക്കൊണ്ടു അവനില്‍ വിശ്വസിക്കുന്ന ഏവന്നും നിത്യജീവന്‍ ഉണ്ടാകേണമെന്നാകുന്നു എന്‍റെ പിതാവിന്‍റെ ഇഷ്ടം; ഞാന്‍ അവനെ ഒടുക്കത്തെ നാളില്‍ ഉയിര്‍ത്തെഴുന്നേല്പിക്കും. 41 ഞാന്‍ സ്വര്‍ഗ്ഗത്തില്‍നിന്നു ഇറങ്ങിവന്ന അപ്പം എന്നു അവന്‍ പറഞ്ഞതിനാല്‍ യെഹൂദന്മാര്‍ അവനെക്കുറിച്ചു പിറുപിറുത്തു: 42 ഇവന്‍ യോസേഫിന്‍റെ പുത്രനായ യേശു അല്ലയോ? അവന്‍റെ അപ്പനെയും അമ്മയെയും നാം അറിയുന്നുവല്ലോ; പിന്നെ ഞാന്‍ സ്വര്‍ഗ്ഗത്തില്‍നിന്നു ഇറങ്ങിവന്നു എന്നു അവന്‍ പറയുന്നതു എങ്ങനെ എന്നു അവര്‍ പറഞ്ഞു. 43 യേശു അവരോടു ഉത്തരം പറഞ്ഞതു: നിങ്ങള്‍ തമ്മില്‍ പിറുപിറുക്കേണ്ടാ; 44 എന്നെ അയച്ച പിതാവു ആകര്‍ഷിച്ചിട്ടില്ലാതെ ആര്‍ക്കും എന്‍റെ അടുക്കല്‍ വരുവാന്‍ കഴികയില്ല; ഞാന്‍ ഒടുക്കത്തെ നാളില്‍ അവനെ ഉയിര്‍ത്തെഴുന്നേല്പിക്കും. 45 എല്ലാവരും ദൈവത്താല്‍ ഉപദേശിക്കപ്പെട്ടവര്‍ ആകും എന്നു പ്രവാചകപുസ്തകങ്ങളില്‍ എഴുതിയിരിക്കുന്നു. പിതാവിനോടു കേട്ടുപഠിച്ചവന്‍ എല്ലാം എന്‍റെ അടുക്കല്‍ വരും. 46 പിതാവിനെ ആരെങ്കിലും കണ്ടിട്ടുണ്ടു എന്നല്ല, ദൈവത്തിന്‍റെ അടുക്കല്‍ നിന്നു വന്നവന്‍ മാത്രമേ പിതാവിനെ കണ്ടിട്ടുള്ളു. 47 ആമേന്‍ , ആമേന്‍ , ഞാന്‍ നിങ്ങളൊടു പറയുന്നു: വിശ്വസിക്കുന്നവന്നു നിത്യജീവന്‍ ഉണ്ടു. 48 ഞാന്‍ ജീവന്‍റെ അപ്പം ആകുന്നു. 49 നിങ്ങളുടെ പിതാക്കന്മാര്‍ മരുഭൂമിയില്‍ മന്നാ തിന്നിട്ടും മരിച്ചുവല്ലോ. 50 ഇതോ തിന്നുന്നവന്‍ മരിക്കാതിരിക്കേണ്ടതിന്നു സ്വര്‍ഗ്ഗത്തില്‍നിന്നു ഇറങ്ങുന്ന അപ്പം ആകുന്നു. 51 സ്വര്‍ഗ്ഗത്തില്‍നിന്നു ഇറങ്ങിയ ജീവനുള്ള അപ്പം ഞാന്‍ ആകുന്നു; ഈ അപ്പം തിന്നുന്നവന്‍ എല്ലാം എന്നേക്കും ജീവിക്കും; ഞാന്‍ കൊടുപ്പാനിരിക്കുന്ന അപ്പമോ ലോകത്തിന്‍റെ ജീവന്നു വേണ്ടി ഞാന്‍ കൊടുക്കുന്ന എന്‍റെ മാംസം ആകുന്നു. 52 ആകയാല്‍ യെഹൂദന്മാര്‍ : നമുക്കു തന്‍റെ മാംസം തിന്നേണ്ടതിന്നു തരുവാന്‍ ഇവന്നു എങ്ങനെ കഴിയും എന്നു പറഞ്ഞു തമ്മില്‍ വാദിച്ചു. 53 യേശു അവരോടു പറഞ്ഞതു: ആമേന്‍ , ആമേന്‍ , ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ മനുഷ്യപുത്രന്‍റെ മാംസം തിന്നാതെയും അവന്‍റെ രക്തം കുടിക്കാതെയും ഇരുന്നാല്‍ നിങ്ങള്‍ക്കു ഉള്ളില്‍ ജീവന്‍ ഇല്ല. 54 എന്‍റെ മാംസം തിന്നുകയും എന്‍റെ രക്തം കുടിക്കയും ചെയ്യുന്നവന്നു നിത്യജീവന്‍ ഉണ്ടു; ഞാന്‍ ഒടുക്കത്തെ നാളില്‍ അവനെ ഉയിര്‍ത്തെഴുന്നേല്പിക്കും. 55 എന്‍റെ മാംസം സാക്ഷാല്‍ ഭക്ഷണവും എന്‍റെ രക്തം സാക്ഷാല്‍ പാനീയവും ആകുന്നു. 56 എന്‍റെ മാംസം തിന്നുകയും എന്‍റെ രക്തം കുടിക്കയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു. 57 ജീവനുള്ള പിതാവു എന്നെ അയച്ചിട്ടു ഞാന്‍ പിതാവിന്‍ മൂലം ജീവിക്കുന്നതുപോലെ എന്നെ തിന്നുന്നവന്‍ എന്‍ മൂലം ജീവിക്കും. 58 സ്വര്‍ഗ്ഗത്തില്‍ നിന്നു ഇറങ്ങിവന്ന അപ്പം ഇതു ആകുന്നു; പിതാക്കന്മാര്‍ തിന്നുകയും മരിക്കയും ചെയ്തതുപോലെ അല്ല; ഈ അപ്പം തിന്നുന്നവന്‍ എന്നേക്കും ജീവിക്കും. 59 അവന്‍ കഫര്‍ന്നഹൂമില്‍ ഉപദേശിക്കുമ്പോള്‍ പള്ളിയില്‍വെച്ചു ഇതു പറഞ്ഞു. 60 അവന്‍റെ ശിഷ്യന്മാര്‍ പലരും അതു കേട്ടിട്ടു: ഇതു കഠിനവാക്കു, ഇതു ആര്‍ക്കു കേള്‍പ്പാന്‍ കഴിയും എന്നു പറഞ്ഞു. 61 ശിഷ്യന്മാര്‍ അതിനെച്ചൊല്ലി പിറുപിറുക്കുന്നതു യേശു തന്നില്‍തന്നേ അറിഞ്ഞു അവരോടു: ഇതു നിങ്ങള്‍ക്കു ഇടര്‍ച്ച ആകുന്നുവോ? 62 മനുഷ്യ പുത്രന്‍ മുമ്പെ ഇരുന്നേടത്തേക്കു കയറിപ്പോകുന്നതു നിങ്ങള്‍ കണ്ടാലോ? 63 ജീവിപ്പിക്കുന്നതു ആത്മാവു ആകുന്നു; മാംസം ഒന്നിന്നും ഉപകരിക്കുന്നില്ല; ഞാന്‍ നിങ്ങളോടു സംസാരിച്ച വചനങ്ങള്‍ ആത്മാവും ജീവനും ആകുന്നു. 64 എങ്കിലും വിശ്വസിക്കാത്തവര്‍ നിങ്ങളുടെ ഇടയില്‍ ഉണ്ടു എന്നു പറഞ്ഞു — വിശ്വസിക്കാത്തവര്‍ ഇന്നവര്‍ എന്നും തന്നെ കാണിച്ചു കൊടുക്കുന്നവന്‍ ഇന്നവന്‍ എന്നും യേശു ആദിമുതല്‍ അറിഞ്ഞിരുന്നു — 65 ഇതു ഹേതുവായിട്ടത്രേ ഞാന്‍ നിങ്ങളോടു: പിതാവു കൃപ നല്കീട്ടല്ലാതെ ആര്‍ക്കും എന്‍റെ അടുക്കല്‍ വരുവാന്‍ കഴികയില്ല എന്നു പറഞ്ഞതു എന്നും അവന്‍ പറഞ്ഞു. 66 അന്നുമുതല്‍ അവന്‍റെ ശിഷ്യന്മാരില്‍ പലരും പിന്‍ വാങ്ങിപ്പോയി, പിന്നെ അവനോടു കൂടെ സഞ്ചരിച്ചില്ല. 67 ആകയാല്‍ യേശു പന്തിരുവരോടു: നിങ്ങള്‍ക്കും പൊയ്ക്കൊള്‍വാന്‍ മനസ്സുണ്ടോ എന്നു ചോദിച്ചു. 68 ശിമോന്‍ പത്രൊസ് അവനോടു: കര്‍ത്താവേ, ഞങ്ങള്‍ ആരുടെ അടുക്കല്‍ പോകും? നിത്യജീവന്‍റെ വചനങ്ങള്‍ നിന്‍റെ പക്കല്‍ ഉണ്ടു. 69 നീ ദൈവത്തിന്‍റെ പരിശുദ്ധന്‍ എന്നു ഞങ്ങള്‍ വിശ്വസിച്ചും അറിഞ്ഞും ഇരിക്കുന്നു എന്നു ഉത്തരം പറഞ്ഞു. 70 യേശു അവരോടു: നിങ്ങളെ പന്ത്രണ്ടു പേരെ ഞാന്‍ തിരഞ്ഞെടുത്തില്ലയോ? എങ്കിലും നിങ്ങളില്‍ ഒരുത്തന്‍ ഒരു പിശാചു ആകുന്നു എന്നു ഉത്തരം പറഞ്ഞു. ഇതു അവന്‍ ശിമോന്‍ ഈസ്കയ്യോര്‍ത്താവിന്‍റെ മകനായ യൂദയെക്കുറിച്ചു പറഞ്ഞു. 71 ഇവന്‍ പന്തിരുവരില്‍ ഒരുത്തന്‍ എങ്കിലും അവനെ കാണിച്ചുകൊടുപ്പാനുള്ളവന്‍ ആയിരുന്നു.

John 7

1 അതിന്‍റെ ശേഷം യേശു ഗലീലയില്‍ സഞ്ചരിച്ചു; യെഹൂദന്മാര്‍ അവനെ കൊല്ലുവാന്‍ അന്വേഷിച്ചതു കൊണ്ടു യെഹൂദ്യയില്‍ സഞ്ചരിപ്പാന്‍ അവന്നു മനസ്സില്ലായിരുന്നു. 2 എന്നാല്‍ യെഹൂദന്മാരുടെ കൂടാരപ്പെരുനാള്‍ അടുത്തിരുന്നു. 3 അവന്‍റെ സഹോദരന്മാര്‍ അവനോടു: നീ ചെയ്യുന്ന പ്രവൃത്തികളെ നിന്‍റെ ശിഷ്യന്മാരും കാണേണ്ടതിന്നു ഇവിടം വിട്ടു യെഹൂദ്യയിലേക്കു പോക. 4 പ്രസിദ്ധന്‍ ആകുവാന്‍ ആഗ്രഹിക്കുന്നവന്‍ ആരും രഹസ്യത്തില്‍ ഒന്നും ചെയ്യുന്നില്ലല്ലോ; നീ ഇതു ചെയ്യുന്നു എങ്കില്‍ ലോകത്തിന്നു നിന്നെത്തന്നേ വെളിപ്പെടുത്തുക എന്നു പറഞ്ഞു. 5 അവന്‍റെ സഹോദരന്മാരും അവനില്‍ വിശ്വസിച്ചില്ല. 6 യേശു അവരോടു: എന്‍റെ സമയം ഇതുവരെ വന്നിട്ടില്ല; നിങ്ങള്‍ക്കോ എല്ലയ്പോഴും സമയം തന്നേ. 7 നിങ്ങളെ പകെപ്പാന്‍ ലോകത്തിന്നു കഴിയുന്നതല്ല; എന്നാല്‍ അതിന്‍റെ പ്രവൃത്തികള്‍ ദോഷമുള്ളവ എന്നു ഞാന്‍ അതിനെക്കുറിച്ചു സാക്‍ഷ്യം പറയുന്നതു കൊണ്ടു അതു എന്നെ പകെക്കുന്നു. 8 നിങ്ങള്‍ പെരുനാളിന്നു പോകുവിന്‍ ; എന്‍റെ സമയം ഇതുവരെ വന്നിട്ടില്ലായ്കകൊണ്ടു ഞാന്‍ ഈ പെരുനാളിന്നു ഇപ്പോള്‍ പോകുന്നില്ല. 9 ഇങ്ങനെ അവരോടു പറഞ്ഞിട്ടു ഗലീലയില്‍ തന്നേ പാര്‍ത്തു. 10 അവന്‍റെ സഹോദരന്മാര്‍ പെരുനാളിന്നു പോയശേഷം അവനും പരസ്യമായിട്ടല്ല രഹസ്യത്തില്‍ എന്നപോലെ പോയി. 11 എന്നാല്‍ യെഹൂദന്മാര്‍ പെരുനാളില്‍: അവന്‍ എവിടെ എന്നു ചോദിച്ചു അവനെ അന്വേഷിച്ചു. 12 പുരുഷാരത്തില്‍ അവനെക്കുറിച്ചു വളരെ കുശുകുശുപ്പു ഉണ്ടായി; അവന്‍ നല്ലവന്‍ എന്നു ചിലരും അല്ല, അവന്‍ പുരുഷാരത്തെ വഞ്ചിക്കുന്നു എന്നു മറ്റു ചിലരും പറഞ്ഞു. 13 എങ്കിലും യെഹൂദന്മാരെ പേടിച്ചിട്ടു ആരും പ്രസിദ്ധമായി അവനെക്കുറിച്ചു സംസാരിച്ചില്ല 14 പെരുനാള്‍ പാതി കഴിഞ്ഞശേഷം യേശു ദൈവാലയത്തില്‍ ചെന്നു ഉപദേശിച്ചു. 15 വിദ്യാഭ്യാസം ചെയ്യാത്ത ഇവന്‍ ശാസ്ത്രം അറിയുന്നതു എങ്ങനെ എന്നു യെഹൂദന്മാര്‍ പറഞ്ഞു ആശ്ചര്യപ്പെട്ടു. 16 യേശു അവരോടു ഉത്തരം പറഞ്ഞതു: എന്‍റെ ഉപദേശം എന്റേതല്ല, എന്നെ അയച്ചവന്റേതത്രേ. 17 അവന്‍റെ ഇഷ്ടം ചെയ്‍വാന്‍ ഇച്ഛിക്കുന്നവന്‍ ഈ ഉപദേശം ദൈവത്തില്‍ നിന്നുള്ളതോ ഞാന്‍ സ്വയമായി പ്രസ്താവിക്കുന്നതോ എന്നു അറിയും. 18 സ്വയമായി പ്രസ്താവിക്കുന്നവന്‍ സ്വന്തമഹത്വം അന്വേഷിക്കുന്നു; തന്നെ അയച്ചവന്‍റെ മഹത്വം അന്വേഷിക്കുന്നവ൯ സത്യവാന്‍ ആകുന്നു; നീതികേടു അവനില്‍ ഇല്ല. 19 മോശെ നിങ്ങള്‍ക്കു ന്യായപ്രമാണം തന്നിട്ടില്ലയോ? എങ്കിലും നിങ്ങളില്‍ ആരും ന്യായപ്രമാണം ആചരിക്കുന്നില്ല. നിങ്ങള്‍ എന്നെ കൊല്ലുവാന്‍ അന്വേഷിക്കുന്നതു എന്തു? 20 അതിന്നു പുരുഷാരം: നിനക്കു ഒരു ഭൂതം ഉണ്ടു; ആര്‍ നിന്നെ കൊല്ലുവാന്‍ അന്വേഷിക്കുന്നു എന്നു ഉത്തരം പറഞ്ഞു. 21 യേശു അവരോടു ഉത്തരം പറഞ്ഞതു: ഞാന്‍ ഒരു പ്രവൃത്തി ചെയ്തു; അതിങ്കല്‍ നിങ്ങള്‍ എല്ലാവരും ആശ്ചര്യപ്പെടുന്നു. 22 മോശെ നിങ്ങള്‍ക്കു പരിച്ഛേദന നിയമിച്ചിരിക്കയാല്‍ ---അതു മോശെയുടെ കാലത്തല്ല പിതാക്കന്മാരുടെ കാലത്തത്രെ തുടങ്ങിയതു--നിങ്ങള്‍ ശബ്ബത്തില്‍ മനുഷ്യനെ പരിച്ഛേദന കഴിക്കുന്നു. 23 മോശെയുടെ ന്യായപ്രമാണത്തിന്നു നീക്കം വരാതിരിപ്പാന്‍ ശബ്ബത്തിലും മനുഷ്യന്‍ പരിച്ഛേദന ഏല്ക്കുന്നു എങ്കില്‍ ഞാന്‍ ശബ്ബത്തില്‍ ഒരു മനുഷ്യനെ മുഴുവനും സൌഖ്യമാക്കിയതിനാല്‍ എന്നോടു ഈര്‍ഷ്യപ്പെടുന്നുവോ? 24 കാഴ്ചപ്രകാരം വിധിക്കരുതു; നീതിയുള്ള വിധി വിധിപ്പിന്‍ . 25 യെരൂശലേമ്യരില്‍ ചിലര്‍ : അവര്‍ കൊല്ലുവാന്‍ അന്വേഷിക്കുന്നവന്‍ ഇവന്‍ അല്ലയോ? 26 അവന്‍ ധൈര്യത്തോടെ സംസാരിക്കുന്നുവല്ലോ; അവര്‍ അവനോടു ഒന്നും പറയുന്നില്ല; ഇവന്‍ ക്രിസ്തു ആകുന്നു എന്നു പ്രമാണികള്‍ യഥാര്‍ത്ഥമായി ഗ്രഹിച്ചുവോ? 27 എങ്കിലും ഇവന്‍ എവിടെനിന്നു എന്നു നാം അറിയുന്നു; ക്രിസ്തു വരുമ്പോഴോ അവന്‍ എവിടെനിന്നു എന്നു ആരും അറികയില്ല എന്നു പറഞ്ഞു. 28 ആകയാല്‍ യേശു ദൈവാലയത്തില്‍ ഉപദേശിക്കുമ്പോള്‍ : നിങ്ങള്‍ എന്നെ അറിയുന്നു; ഞാന്‍ എവിടെനിന്നെന്നും അറിയുന്നു. ഞാന്‍ സ്വയമായിട്ടു വന്നവനല്ല, എന്നെ അയച്ചവന്‍ സത്യവാന്‍ ആകുന്നു; അവനെ നിങ്ങള്‍ അറിയുന്നില്ല. 29 ഞാന്‍ അവന്‍റെ അടുക്കല്‍ നിന്നു വന്നതുകൊണ്ടും അവന്‍ എന്നെ അയച്ചതുകൊണ്ടും ഞാന്‍ അവനെ അറിയുന്നു എന്നു വിളിച്ചുപറഞ്ഞു. 30 ആകയാല്‍ അവര്‍ അവനെ പിടിപ്പാന്‍ അന്വേഷിച്ചു എങ്കിലും അവന്‍റെ നാഴിക വന്നിട്ടില്ലായ്കയാല്‍ ആരും അവന്‍റെ മേല്‍ കൈ വെച്ചില്ല. 31 പുരുഷാരത്തില്‍ പലരും: ക്രിസ്തു വരുമ്പോള്‍ ഇവന്‍ ചെയ്തതില്‍ അധികം അടയാളം ചെയ്യുമോ എന്നു പറഞ്ഞു അവനില്‍ വിശ്വസിച്ചു. 32 പുരുഷാരം അവനെക്കുറിച്ചു ഇങ്ങനെ കുശുകുശുക്കുന്നു എന്നു പരീശന്മാര്‍ കേട്ടാറെ അവനെ പിടിക്കേണ്ടതിന്നു മഹാപുരോഹിതന്മാരും പരീശന്മാരും ചേവകരെ അയച്ചു. 33 യേശുവോ: ഞാന്‍ ഇനി കുറെനേരം നിങ്ങളോടുകൂടെ ഇരിക്കുന്നു; പിന്നെ എന്നെ അയച്ചവന്‍റെ അടുക്കല്‍ പോകുന്നു. 34 നിങ്ങള്‍ എന്നെ അന്വേഷിക്കും കണ്ടെത്തുകയില്ലതാനും; ഞാന്‍ ഇരിക്കുന്നേടത്തു നിങ്ങള്‍ക്കു വരുവാന്‍ കഴികയുമില്ല എന്നു പറഞ്ഞു. 35 അതു കേട്ടിട്ടു യെഹൂദന്മാര്‍ : നാം കണ്ടെത്താതവണ്ണം ഇവന്‍ എവിടേക്കു പോകുവാന്‍ ഭാവിക്കുന്നു? യവനന്മാരുടെ ഇടയില്‍ ചിതറിപ്പാര്‍ക്കുന്നവരുടെ അടുക്കല്‍ പോയി യവനരെ ഉപദേശിപ്പാന്‍ ഭാവമോ? 36 നിങ്ങള്‍ എന്നെ അന്വേഷിക്കും, എന്നെ കണ്ടെത്തുകയില്ലതാനും; ഞാന്‍ ഇരിക്കുന്നേടത്തു നിങ്ങള്‍ക്കു വരുവാന്‍ കഴികയുമില്ല എന്നു ഈ പറഞ്ഞ വാക്കു എന്തു എന്നു തമ്മില്‍ തമ്മില്‍ പറഞ്ഞു. 37 ഉത്സവത്തിന്‍റെ മഹാദിനമായ ഒടുക്കത്തെ നാളില്‍ യേശുനിന്നുകൊണ്ടു ദാഹിക്കുന്നവന്‍ എല്ലാം എന്‍റെ അടുക്കല്‍ വന്നു കുടിക്കട്ടെ. 38 എന്നില്‍ വിശ്വസിക്കുന്നവന്‍റെ ഉള്ളില്‍ നിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്‍റെ നദികള്‍ ഒഴുകും എന്നു വിളിച്ചു പറഞ്ഞു. 39 അവന്‍ ഇതു തന്നില്‍ വിശ്വസിക്കുന്നവര്‍ക്കും ലഭിപ്പാനുള്ള ആത്മാവിനെക്കുറിച്ചു ആകുന്നു പറഞ്ഞതു; യേശു അന്നു തേജസ്കരിക്കപ്പെട്ടിട്ടില്ലായ്കയാല്‍ ആത്മാവു വന്നിട്ടില്ലായിരുന്നു. 40 പുരുഷാരത്തില്‍ പലരും ആ വാക്കു കേട്ടിട്ടു: ഇവന്‍ സാക്ഷാല്‍ ആ പ്രവാചകന്‍ ആകുന്നു എന്നു പറഞ്ഞു. 41 വേറെ ചിലര്‍ : ഇവന്‍ ക്രിസ്തു തന്നേ എന്നും മറ്റു ചിലര്‍ : ഗലീലയില്‍ നിന്നോ ക്രിസ്തു വരുന്നതു? 42 ദാവീദിന്‍റെ സന്തതിയില്‍ നിന്നും ദാവീദ് പാര്‍ത്ത ഗ്രാമമായ ബേത്ത്ളേഹെമില്‍നിന്നും ക്രിസ്തു വരുന്നു എന്നു തിരുവെഴുത്തു പറയുന്നില്ലയോ എന്നും പറഞ്ഞു. 43 അങ്ങനെ പുരുഷാരത്തില്‍ അവനെച്ചൊല്ലി ഭിന്നത ഉണ്ടായി. 44 അവരില്‍ ചിലര്‍ അവനെ പിടിപ്പാന്‍ ഭാവിച്ചു എങ്കിലും ആരും അവന്‍റെ മേല്‍ കൈവെച്ചില്ല. 45 ചേവകര്‍ മഹാപുരോഹിതന്മാരുടെയും പരീശന്മാരുടെയും അടുക്കല്‍ മടങ്ങിവന്നപ്പോള്‍ അവര്‍ അവരോടു: നിങ്ങള്‍ അവനെ കൊണ്ടുവരാഞ്ഞതു എന്തു എന്നു ചോദിച്ചതിന്നു: 46 ഈ മനുഷ്യന്‍ സംസാരിക്കുന്നതുപോലെ ആരും ഒരുനാളും സംസാരിച്ചിട്ടില്ല എന്നു ചേവകര്‍ ഉത്തരം പറഞ്ഞു. 47 പരീശന്മാര്‍ അവരോടു: നിങ്ങളും തെറ്റിപ്പോയോ? 48 പ്രമാണികളില്‍ ആകട്ടെ പരീശന്മാരില്‍ ആകട്ടെ ആരെങ്കിലും അവനില്‍ വിശ്വസിച്ചിട്ടുണ്ടോ? 49 ന്യായപ്രമാണം അറിയാത്ത പുരുഷാരമോ ശപിക്കപ്പെട്ടവരാകുന്നു എന്നു ഉത്തരം പറഞ്ഞു. 50 അവരില്‍ ഒരുത്തനായി, മുമ്പെ അവന്‍റെ അടുക്കല്‍ വന്നിരുന്ന നിക്കൊദേമൊസ് അവരോടു: 51 ഒരു മനുഷ്യന്‍റെ വാമൊഴി ആദ്യം കേട്ടു, അവന്‍ ചെയ്യുന്നതു ഇന്നതു എന്നു അറിഞ്ഞിട്ടല്ലാതെ നമ്മുടെ ന്യായ പ്രമാണം അവനെ വിധിക്കുന്നുവോ എന്നു പറഞ്ഞു. 52 അവര്‍ അവനോടു: നീയും ഗലീലക്കാരനോ? പരിശോധിച്ചുനോക്കുക; ഗലീലയില്‍ നിന്നു പ്രവാചകന്‍ എഴുന്നേലക്കുന്നില്ലല്ലോ എന്നു ഉത്തരം പറഞ്ഞു. 53 അങ്ങനെ ഔരോരുത്തന്‍ താന്താന്‍റെ വീട്ടില്‍ പോയി.

John 8

1 യേശുവോ ഒലീവ് മലയിലേക്കു പോയി. 2 അതികാലത്തു അവന്‍ പിന്നെയും ദൈവാലയത്തില്‍ ചെന്നു; ജനം ഒക്കെയും അവന്‍റെ അടുക്കല്‍ വന്നു; അവന്‍ ഇരുന്നു അവരെ ഉപദേശിച്ചുകൊണ്ടിരിക്കുമ്പോള്‍ 3 ശാസ്ത്രിമാരും പരീശന്മാരും വ്യഭിചാരത്തില്‍ പിടിച്ചിരുന്ന ഒരു സ്ത്രീയെ കൊണ്ടുവന്നു നടുവില്‍ നിറുത്തി അവനോടു: 4 ഗുരോ, ഈ സ്ത്രീയെ വ്യഭിചാരകര്‍മ്മത്തില്‍ തന്നേ പിടിച്ചിരിക്കുന്നു. 5 ഇങ്ങനെയുള്ളവരെ കല്ലെറിയേണം എന്നു മോശെ ന്യായപ്രമാണത്തില്‍ ഞങ്ങളോടു കല്പിച്ചിരിക്കുന്നു; നീ ഇവളെക്കുറിച്ചു എന്തു പറയുന്നു എന്നു ചോദിച്ചു. 6 ഇതു അവനെ കുറ്റം ചുമത്തുവാന്‍ സംഗതി കിട്ടേണ്ടതിന്നു അവനെ പരീക്ഷിച്ചു ചോദിച്ചതായിരുന്നു. യേശുവോ കുനിഞ്ഞു വിരല്‍കൊണ്ടു നിലത്തു എഴുതിക്കൊണ്ടിരുന്നു. 7 അവര്‍ അവനോടു ചോദിച്ചുകൊണ്ടിരിക്കുമ്പോള്‍ അവന്‍ നിവിര്‍ന്നു: നിങ്ങളില്‍ പാപമില്ലാത്തവന്‍ അവളെ ഒന്നാമതു കല്ലു എറിയട്ടെ എന്നു അവരോടു പറഞ്ഞു. 8 പിന്നെയും കുനിഞ്ഞു വിരല്‍കൊണ്ടു നിലത്തു എഴുതിക്കാണ്ടിരുന്നു. 9 അവര്‍ അതു കേട്ടിട്ടു മനസ്സാക്ഷിയുടെ ആക്ഷേപം ഹേതുവായി മൂത്തവരും ഇളയവരും ഓരോരുത്തനായി വിട്ടുപോയി; യേശു മാത്രവും നടുവില്‍ നിലക്കുന്ന സ്ത്രീയും ശേഷിച്ചു. 10 യേശു നിവിര്‍ന്നു അവളോടു: സ്ത്രീയേ, അവര്‍ എവിടെ? നിനക്കു ആരും ശിക്ഷവിധിച്ചില്ലയോ എന്നു ചോദിച്ചതിന്നു: 11 ഇല്ല കര്‍ത്താവേ, എന്നു അവള്‍ പറഞ്ഞു. ഞാനും നിനക്കു ശിക്ഷ വിധിക്കുന്നില്ല: പോക, ഇനി പാപം ചെയ്യരുതു എന്നു യേശു പറഞ്ഞു.) 12 യേശു പിന്നെയും അവരോടു സംസാരിച്ചു: ഞാന്‍ ലോകത്തിന്‍റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവന്‍ ഇരുളില്‍ നടക്കാതെ ജീവന്‍റെ വെളിച്ചമുള്ളവന്‍ ആകും എന്നു പറഞ്ഞു. 13 പരീശന്മാര്‍ അവനോടു: നീ നിന്നെക്കുറിച്ചു തന്നേ സാക്‍ഷ്യം പറയുന്നു; നിന്‍റെ സാക്‍ഷ്യം സത്യമല്ല എന്നു പറഞ്ഞു. 14 യേശു അവരോടു ഉത്തരം പറഞ്ഞതു: ഞാന്‍ എന്നെക്കുറിച്ചു തന്നേ സാക്‍ഷ്യം പറഞ്ഞാലും എന്‍റെ സാക്‍ഷ്യം സത്യം ആകുന്നു; ഞാന്‍ എവിടെ നിന്നു വന്നു എന്നും എവിടേക്കു പോകുന്നു എന്നും ഞാന്‍ അറിയുന്നു; നിങ്ങളോ, ഞാന്‍ എവിടെ നിന്നു വന്നു എന്നും എവിടേക്കു പോകുന്നു എന്നും അറിയുന്നില്ല. 15 നിങ്ങള്‍ ജഡപ്രകാരം വിധിക്കുന്നു; ഞാന്‍ ആരെയും വിധിക്കുന്നില്ല. 16 ഞാന്‍ വിധിച്ചാലും ഞാന്‍ ഏകനല്ല, ഞാനും എന്നെ അയച്ച പിതാവും കൂടെയാകയാല്‍ എന്‍റെ വിധി സത്യമാകുന്നു. 17 രണ്ടു മനുഷ്യരുടെ സാക്‍ഷ്യം സത്യം എന്നു നിങ്ങളുടെ ന്യായപ്രമാണത്തിലും എഴുതിയിരിക്കുന്നുവല്ലോ. 18 ഞാന്‍ എന്നെക്കുറിച്ചു തന്നേ സാക്‍ഷ്യം പറയുന്നു; എന്നെ അയച്ച പിതാവും എന്നെക്കുറിച്ചു സാക്‍ഷ്യം പറയുന്നു. 19 അവര്‍ അവനോടു: നിന്‍റെ പിതാവു എവിടെ എന്നു ചോദിച്ചതിന്നു യേശു: നിങ്ങള്‍ എന്നെ ആകട്ടെ എന്‍റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കില്‍ എന്‍റെ പിതാവിനെയും അറിയുമായിരുന്നു എന്നു ഉത്തരം പറഞ്ഞു. 20 അവന്‍ ദൈവാലയത്തില്‍ ഉപദേശിക്കുമ്പോള്‍ ഭണ്ഡാരസ്ഥലത്തുവെച്ചു ഈ വചനം പറഞ്ഞു; അവന്‍റെ നാഴിക അതുവരെയും വന്നിട്ടില്ലായ്കകൊണ്ടു ആരും അവനെ പിടിച്ചില്ല. 21 അവന്‍ പിന്നെയും അവരോടു: ഞാന്‍ പോകുന്നു; നിങ്ങള്‍ എന്നെ അന്വേഷിക്കും; നിങ്ങളുടെ പാപത്തില്‍ നിങ്ങള്‍ മരിക്കും; ഞാന്‍ പോകുന്ന ഇടത്തേക്കു നിങ്ങള്‍ക്കു വരുവാന്‍ കഴികയില്ല എന്നു പറഞ്ഞു. 22 ഞാന്‍ പോകുന്ന ഇടത്തേക്കു നിങ്ങള്‍ക്കു വരുവാന്‍ കഴികയില്ല എന്നു അവന്‍ പറഞ്ഞതുകൊണ്ടു പക്ഷേ തന്നെത്താന്‍ കൊല്ലുമോ എന്നു യെഹൂദന്മാര്‍ പറഞ്ഞു. 23 അവന്‍ അവരോടു: നിങ്ങള്‍ കീഴില്‍നിന്നുള്ളവര്‍ . ഞാന്‍ മേലില്‍ നിന്നുള്ളവന്‍ ; നിങ്ങള്‍ ഈ ലോകത്തില്‍ നിന്നുള്ളവര്‍ . ഞാന്‍ ഈ ലോകത്തില്‍ നിന്നുള്ളവനല്ല. 24 ആകയാല്‍ നിങ്ങളുടെ പാപങ്ങളില്‍ നിങ്ങള്‍ മരിക്കും എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞു; ഞാന്‍ അങ്ങനെയുള്ളവന്‍ എന്നു വിശ്വസിക്കാഞ്ഞാല്‍ നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും എന്നു പറഞ്ഞു. 25 അവര്‍ അവനോടു: നീ ആര്‍ ആകുന്നു എന്നു ചോദിച്ചതിന്നു യേശു: ആദിമുതല്‍ ഞാന്‍ നിങ്ങളോടു സംസാരിച്ചുപോരുന്നതു തന്നേ. 26 നിങ്ങളെക്കുറിച്ചു വളരെ സംസാരിപ്പാനും വിധിപ്പാനും എനിക്കു ഉണ്ടു; എങ്കിലും എന്നെ അയച്ചവന്‍ സത്യവാന്‍ ആകുന്നു; അവനോടു കേട്ടതു തന്നേ ഞാന്‍ ലോകത്തോടു സംസാരിക്കുന്നു എന്നു പറഞ്ഞു. 27 പിതാവിനെക്കുറിച്ചു ആകുന്നു അവന്‍ തങ്ങളോടു പറഞ്ഞതു എന്നു അവര്‍ ഗ്രഹിച്ചില്ല. 28 ആകയാല്‍ യേശു: നിങ്ങള്‍ മനുഷ്യപുത്രനെ ഉയര്‍ത്തിയശേഷം ഞാന്‍ തന്നേ അവന്‍ എന്നും ഞാന്‍ സ്വയമായിട്ടു ഒന്നും ചെയ്യാതെ പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു എന്നും അറിയും. 29 എന്നെ അയച്ചവന്‍ എന്നോടുകൂടെ ഉണ്ടു; ഞാന്‍ എല്ലായ്പോഴും അവന്നു പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ടു അവന്‍ എന്നെ ഏകനായി വിട്ടിട്ടില്ല എന്നു പറഞ്ഞു. 30 അവന്‍ ഇങ്ങനെ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ പലരും അവനില്‍ വിശ്വസിച്ചു. 31 തന്നില്‍ വിശ്വസിച്ച യെഹൂദന്മാരോടു യേശു: എന്‍റെ വചനത്തില്‍ നിലനിലക്കുന്നു എങ്കില്‍ നിങ്ങള്‍ വാസ്തവമായി എന്‍റെ ശിഷ്യന്മാരായി, 32 സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും എന്നു പറഞ്ഞു. 33 അവര്‍ അവനോടു: ഞങ്ങള്‍ അബ്രാഹാമിന്‍റെ സന്തതി; ആര്‍ക്കും ഒരുനാളും ദാസന്മാരായിരുന്നിട്ടില്ല; നിങ്ങള്‍ സ്വതന്ത്രന്മാര്‍ ആകും എന്നു നീ പറയുന്നതു എങ്ങനെ എന്നു ഉത്തരം പറഞ്ഞു. 34 അതിന്നു യേശു: ആമേന്‍ , ആമേന്‍ , ഞാന്‍ നിങ്ങളോടു പറയുന്നു: പാപം ചെയ്യുന്നവന്‍ എല്ലാം പാപത്തിന്‍റെ ദാസന്‍ ആകുന്നു. 35 ദാസന്‍ എന്നേക്കും വീട്ടില്‍ വസിക്കുന്നില്ല; പുത്രനോ എന്നേക്കും വസിക്കുന്നു. 36 പുത്രന്‍ നിങ്ങള്‍ക്കു സ്വാതന്ത്ര്യം വരുത്തിയാല്‍ നിങ്ങള്‍ സാക്ഷാല്‍ സ്വതന്ത്രര്‍ ആകും. 37 നിങ്ങള്‍ അബ്രാഹാമിന്‍റെ സന്തതി എന്നു ഞാന്‍ അറിയുന്നു; എങ്കിലും എന്‍റെ വചനത്തിന്നു നിങ്ങളില്‍ ഇടം ഇല്ലായ്കകൊണ്ടു നിങ്ങള്‍ എന്നെ കൊല്ലുവാന്‍ നോക്കുന്നു. 38 പിതാവിന്‍റെ അടുക്കല്‍ കണ്ടിട്ടുള്ളതു ഞാന്‍ സംസാരിക്കുന്നു; നിങ്ങളുടെ പിതാവിനോടു കേട്ടിട്ടുള്ളതു നിങ്ങള്‍ ചെയ്യുന്നു എന്നു ഉത്തരം പറഞ്ഞു. 39 അവര്‍ അവനോടു: അബ്രാഹാം ആകുന്നു ഞങ്ങളുടെ പിതാവു എന്നു ഉത്തരം പറഞ്ഞതിന്നു യേശു അവരോടു: നിങ്ങള്‍ അബ്രാഹാമിന്‍റെ മക്കള്‍ എങ്കില്‍ അബ്രാഹാമിന്‍റെ പ്രവൃത്തികളെ ചെയ്യുമായിരുന്നു. 40 എന്നാല്‍ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങള്‍ കൊല്ലുവാന്‍ നോക്കുന്നു; അങ്ങനെ അബ്രാഹാം ചെയ്തില്ലല്ലോ. 41 നിങ്ങളുടെ പിതാവിന്‍റെ പ്രവൃത്തികളെ നിങ്ങള്‍ ചെയ്യുന്നു എന്നു പറഞ്ഞു. അവര്‍ അവനോടു: ഞങ്ങള്‍ പരസംഗത്താല്‍ ജനിച്ചവരല്ല; ഞങ്ങള്‍ക്കു ഒരു പിതാവേയുള്ളു; ദൈവം തന്നേ എന്നു പറഞ്ഞു. 42 യേശു അവരോടു പറഞ്ഞതു: ദൈവം നിങ്ങളുടെ പിതാവു എങ്കില്‍ നിങ്ങള്‍ എന്നെ സ്നേഹിക്കുമായിരുന്നു ഞാന്‍ ദൈവത്തിന്‍റെ അടുക്കല്‍നിന്നു വന്നിരിക്കുന്നു; ഞാന്‍ സ്വയമായി വന്നതല്ല, അവന്‍ എന്നെ അയച്ചതാകുന്നു. 43 എന്‍റെ ഭാഷണം നിങ്ങള്‍ ഗ്രഹിക്കാത്തതു എന്തു? എന്‍റെ വചനം കേള്‍പ്പാന്‍ നിങ്ങള്‍ക്കു മനസ്സില്ലായ്കകൊണ്ടത്രേ. 44 നിങ്ങള്‍ പിശാചെന്ന പിതാവിന്‍റെ മക്കള്‍ : നിങ്ങളുടെ പിതാവിന്‍റെ മോഹങ്ങളെ ചെയ്‍വാനും ഇച്ഛിക്കുന്നു. അവന്‍ ആദിമുതല്‍ കുലപാതകന്‍ ആയിരുന്നു; അവനില്‍ സത്യം ഇല്ലായ്കകൊണ്ടു സത്യത്തില്‍ നിലക്കുന്നതുമില്ല. അവന്‍ ഭോഷകു പറയുമ്പോള്‍ സ്വന്തത്തില്‍ നിന്നു എടുത്തു പറയുന്നു; അവന്‍ ഭോഷ്ക പറയുന്നവനും അതിന്‍റെ അപ്പനും ആകുന്നു. 45 ഞാനോ സത്യം പറയുന്നതുകൊണ്ടു നിങ്ങള്‍ എന്നെ വിശ്വസിക്കുന്നില്ല. 46 നിങ്ങളില്‍ ആര്‍ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു? ഞാന്‍ സത്യം പറയുന്നു എങ്കില്‍ നിങ്ങള്‍ എന്നെ വിശ്വസിക്കാത്തതു എന്തു? 47 ദൈവസന്തതിയായവന്‍ ദൈവവചനം കേള്‍ക്കുന്നു; നിങ്ങള്‍ ദൈവസന്തതിയല്ലായ്കകൊണ്ടു കേള്‍ക്കുന്നില്ല. 48 യെഹൂദന്മാര്‍ അവനോടു: നീ ഒരു ശമര്യന്‍ ; നിനക്കു ഭൂതം ഉണ്ടു എന്നു ഞങ്ങള്‍ പറയുന്നതു ശരിയല്ലയോ എന്നു പറഞ്ഞു. 49 അതിന്നു യേശു: എനിക്കു ഭൂതമില്ല; ഞാന്‍ എന്‍റെ പിതാവിനെ ബഹുമാനിക്ക അത്രേ ചെയ്യുന്നതു; നിങ്ങളോ എന്നെ അപമാനിക്കുന്നു. 50 ഞാന്‍ എന്‍റെ മഹത്വം അന്വേഷിക്കുന്നില്ല; അന്വേഷിക്കയും വിധിക്കയും ചെയ്യുന്നവന്‍ ഒരുവന്‍ ഉണ്ടു. 51 ആമേന്‍ , ആമേന്‍ ഞാന്‍ നിങ്ങളോടു പറയുന്നു: എന്‍റെ വചനം പ്രമാണിക്കുന്നവന്‍ ഒരുനാളും മരണം കാണ്‍കയില്ല എന്നു ഉത്തരം പറഞ്ഞു. 52 യെഹൂദന്മാര്‍ അവനോടു: നിനക്കു ഭൂതം ഉണ്ടു എന്നു ഇപ്പോള്‍ ഞങ്ങള്‍ക്കു മനസ്സിലായി; അബ്രാഹാമും പ്രവാചകന്മാരും മരിച്ചു; നീയോ എന്‍റെ വചനം പ്രമാണിക്കുന്നവന്‍ ഒരുനാളും മരണം ആസ്വദിക്കയില്ല എന്നു പറയുന്നു. 53 ഞങ്ങളുടെ പിതാവായ അബ്രാഹാമിനെക്കാള്‍ നീ വലിയവനോ? അവന്‍ മരിച്ചു, പ്രവാചകന്മാരും മരിച്ചു; നിന്നെത്തന്നെ നീ ആര്‍ ആക്കുന്നു എന്നു ചോദിച്ചതിന്നു യേശു: 54 ഞാന്‍ എന്നെത്തന്നെ: മഹത്വപ്പെടുത്തിയാല്‍ എന്‍റെ മഹത്വം ഏതുമില്ല; എന്നെ മഹത്വപ്പെടുത്തുന്നതു എന്‍റെ പിതാവു ആകുന്നു; അവനെ നിങ്ങളുടെ ദൈവം എന്നു നിങ്ങള്‍ പറയുന്നു. 55 എങ്കിലും നിങ്ങള്‍ അവനെ അറിയുന്നില്ല; ഞാനോ അവനെ അറിയുന്നു; അവനെ അറിയുന്നില്ല എന്നു ഞാന്‍ പറഞ്ഞാല്‍ നിങ്ങളെപ്പോലെ ഭോഷകുപറയുന്നവന്‍ ആകും; എന്നാല്‍ ഞാന്‍ അവനെ അറിയുന്നു; അവന്‍റെ വചനം പ്രമാണിക്കയും ചെയ്യുന്നു. 56 നിങ്ങളുടെ പിതാവായ അബ്രാഹാം എന്‍റെ ദിവസം കാണും എന്നുള്ളതുകൊണ്ടു ഉല്ലസിച്ചു; അവന്‍ കണ്ടു സന്തോഷിച്ചുമിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു. 57 യെഹൂദന്മാര്‍ അവനോടു: നിനക്കു അമ്പതു വയസ്സു ആയിട്ടില്ല; നീ അബ്രാഹാമിനെ കണ്ടിട്ടുണ്ടോ എന്നു ചോദിച്ചു. 58 യേശു അവരോടു: ആമേന്‍ , ആമേന്‍ , ഞാന്‍ നിങ്ങളോടു പറയുന്നു: അബ്രാഹാം ജനിച്ചതിന്നു മുമ്പേ ഞാന്‍ ഉണ്ടു എന്നു പറഞ്ഞു. 59 അപ്പോള്‍ അവര്‍ അവനെ എറിവാന്‍ കല്ലു എടുത്തു; യേശുവോ മറഞ്ഞു ദൈവാലയം വിട്ടു പോയി.

John 9

1 അവന്‍ കടന്നുപോകുമ്പോള്‍ പിറവിയിലെ കുരുടനായോരു മനുഷ്യനെ കണ്ടു. 2 അവന്‍റെ ശിഷ്യന്മാര്‍ അവനോടു: റബ്ബീ, ഇവന്‍ കുരുടനായി പിറക്കത്തക്കവണ്ണം ആര്‍ പാപം ചെയ്തു? ഇവനോ ഇവന്‍റെ അമ്മയപ്പന്മാരോ എന്നു ചോദിച്ചു. 3 അതിന്നു യേശു: അവന്‍ എങ്കിലും അവന്‍റെ അമ്മയപ്പന്മാരെങ്കിലും പാപം ചെയ്തിട്ടല്ല, ദൈവപ്രവൃത്തി അവങ്കല്‍ വെളിവാകേണ്ടതിന്നത്രേ. 4 എന്നെ അയച്ചവന്‍റെ പ്രവൃത്തി പകല്‍ ഉള്ളേടത്തോളം നാം ചെയ്യേണ്ടതാകുന്നു; ആര്‍ക്കും പ്രവര്‍ത്തിച്ചുകൂടാത്ത രാത്രി വരുന്നു; 5 ഞാന്‍ ലോകത്തില്‍ ഇരിക്കുമ്പോള്‍ ലോകത്തിന്‍റെ വെളിച്ചം ആകുന്നു എന്നു ഉത്തരം പറഞ്ഞു. 6 ഇങ്ങനെ പറഞ്ഞിട്ടു അവന്‍ നിലത്തു തുപ്പി തുപ്പല്‍കൊണ്ടു ചേറുണ്ടാക്കി ചേറു അവന്‍റെ കണ്ണിന്മേല്‍ പൂശി 7 നീ ചെന്നു ശിലോഹാംകുളത്തില്‍ കഴുകുക എന്നു അവനോടു പറഞ്ഞു; ശിലോഹാം എന്നതിന്നു അയക്കപ്പെട്ടവന്‍ എന്നര്‍ത്ഥം. അവന്‍ പോയി കഴുകി, കണ്ണു കാണുന്നവനായി മടങ്ങിവന്നു. 8 അയല്‍ക്കാരും അവനെ മുമ്പെ ഇരക്കുന്നവനായി കണ്ടവരും: ഇവനല്ലയോ അവിടെ ഇരുന്നു ഭിക്ഷ യാചിച്ചവന്‍ എന്നു പറഞ്ഞു. 9 അവന്‍ തന്നേഎന്നു ചിലരും അല്ല, അവനെപ്പോലെയുള്ളവന്‍ എന്നു മറ്റുചിലരും പറഞ്ഞു; ഞാന്‍ തന്നേ എന്നു അവന്‍ പറഞ്ഞു. 10 അവര്‍ അവനോടു: നിന്‍റെ കണ്ണു തുറന്നതു എങ്ങനെ എന്നു ചോദിച്ചതിന്നു അവന്‍ :11 യേശു എന്നു പേരുള്ള മനുഷ്യന്‍ ചേറുണ്ടാക്കി എന്‍റെ കണ്ണിന്മേല്‍ പൂശി: ശിലോഹാംകുളത്തില്‍ ചെന്നു കഴുകുക എന്നു എന്നോടു പറഞ്ഞു; ഞാന്‍ പോയി കഴുകി കാഴ്ച പ്രാപിച്ചു എന്നു ഉത്തരം പറഞ്ഞു. 12 അവന്‍ എവിടെ എന്നു അവര്‍ അവനോടു ചോദിച്ചതിന്നു: ഞാന്‍ അറിയുന്നില്ല എന്നു അവന്‍ പറഞ്ഞു. 13 കുരുടനായിരുന്നവനെ അവര്‍ പരീശന്മാരുടെ അടുക്കല്‍ കൊണ്ടുപോയി. 14 യേശു ചേറുണ്ടാക്കി അവന്‍റെ കണ്ണു തുറന്നതു ശബ്ബത്ത് നാളില്‍ ആയിരുന്നു. 15 അവന്‍ കാഴ്ച പ്രാപിച്ചതു എങ്ങനെ എന്നു പരീശന്മാരും അവനോടു ചോദിച്ചു. അവന്‍ അവരോടു: അവന്‍ എന്‍റെ കണ്ണിന്മേല്‍ ചേറു തേച്ചു ഞാന്‍ കഴുകി; കാഴ്ച പ്രാപിച്ചിരിക്കുന്നു എന്നു പറഞ്ഞു. 16 പരീശന്മാരില്‍ ചിലര്‍ : ഈ മനുഷ്യന്‍ ശബ്ബത്ത് പ്രമാണിക്കായ്കകൊണ്ടു ദൈവത്തിന്‍റെ അടുക്കല്‍നിന്നു വന്നവനല്ല എന്നു പറഞ്ഞു. മറ്റു ചിലര്‍ : പാപിയായോരു മനുഷ്യന്നു ഇങ്ങനെയുള്ള അടയാളങ്ങള്‍ ചെയ്‍വാന്‍ എങ്ങനെ കഴിയും എന്നു പറഞ്ഞു; അങ്ങനെ അവരുടെ ഇടയില്‍ ഒരു ഭിന്നത ഉണ്ടായി. 17 അവര്‍ പിന്നെയും കുരുടനോടു: നിന്‍റെ കണ്ണു തുറന്നതുകൊണ്ടു നീ അവനെക്കുറിച്ചു എന്തു പറയുന്നു എന്നു ചോദിച്ചതിന്നു: അവന്‍ ഒരു പ്രവാചകന്‍ എന്നു അവന്‍ പറഞ്ഞു. 18 കാഴ്ചപ്രാപിച്ചവന്‍റെ അമ്മയപ്പന്മാരെ വിളിച്ചു ചോദിക്കുവോളം അവന്‍ കുരുടനായിരുന്നു എന്നും കാഴ്ച പ്രാപിച്ചു എന്നും യെഹൂദന്മാര്‍ വിശ്വസിച്ചില്ല. 19 കുരുടനായി ജനിച്ചു എന്നു നിങ്ങള്‍ പറയുന്ന നിങ്ങളുടെ മകന്‍ ഇവന്‍ തന്നെയോ? എന്നാല്‍ അവന്നു ഇപ്പോള്‍ കണ്ണു കാണുന്നതു എങ്ങനെ എന്നു അവര്‍ അവരോടു ചോദിച്ചു. 20 അവന്‍റെ അമ്മയപ്പന്മാര്‍ : ഇവന്‍ ഞങ്ങളുടെ മകന്‍ എന്നും കുരുടനായി ജനിച്ചവന്‍ എന്നും ഞങ്ങള്‍ അറിയുന്നു. 21 എന്നാല്‍ കണ്ണു കാണുന്നതു എങ്ങനെ എന്നു അറിയുന്നില്ല; അവന്‍റെ കണ്ണു ആര്‍ തുറന്നു എന്നും അറിയുന്നില്ല; അവനോടു ചോദിപ്പിന്‍ ; അവന്നു പ്രായം ഉണ്ടല്ലോ അവന്‍ തന്നേ പറയും എന്നു ഉത്തരം പറഞ്ഞു. 22 യെഹൂദന്മാരെ ഭയപ്പെടുകകൊണ്ടത്രേ അവന്‍റെ അമ്മയപ്പന്മാര്‍ ഇങ്ങനെ പറഞ്ഞതു; അവനെ ക്രിസ്തു എന്നു ഏറ്റുപറയുന്നവന്‍ പള്ളിഭ്രഷ്ടനാകേണം എന്നു യെഹൂദന്മാര്‍ തമ്മില്‍ പറഞ്ഞൊത്തിരുന്നു 23 അതുകൊണ്ടത്രേ അവന്‍റെ അമ്മയപ്പന്മാര്‍ : അവന്നു പ്രായം ഉണ്ടല്ലോ; അവനോടു ചോദിപ്പിന്‍ എന്നു പറഞ്ഞതു. 24 കുരുടനായിരുന്ന മനുഷ്യനെ അവര്‍ രണ്ടാമതും വിളിച്ചു: ദൈവത്തിന്നു മഹത്വം കൊടുക്ക; ആ മനുഷ്യന്‍ പാപി എന്നു ഞങ്ങള്‍ അറിയുന്നു എന്നു പറഞ്ഞു. 25 അതിന്നു അവന്‍ : അവന്‍ പാപിയോ അല്ലയോ എന്നു ഞാന്‍ അറിയുന്നില്ല; ഒന്നു അറിയുന്നു; ഞാന്‍ കുരുടനായിരുന്നു, ഇപ്പോള്‍ കണ്ണു കാണുന്നു എന്നു ഉത്തരം പറഞ്ഞു. 26 അവര്‍ അവനോടു: അവന്‍ നിനക്കു എന്തു ചെയ്തു? നിന്‍റെ കണ്ണു എങ്ങനെ തുറന്നു എന്നു ചോദിച്ചു. 27 അതിന്നു അവന്‍ : ഞാന്‍ നിങ്ങളോടു പറഞ്ഞുവല്ലോ; നിങ്ങള്‍ ശ്രദ്ധിച്ചില്ല; വീണ്ടും കേള്‍പ്പാന്‍ ഇച്ഛിക്കുന്നതു എന്തു? നിങ്ങള്‍ക്കും അവന്‍റെ ശിഷ്യന്മാര്‍ ആകുവാന്‍ മനസ്സുണ്ടോ എന്നു ഉത്തരം പറഞ്ഞു. 28 അപ്പോള്‍ അവര്‍ അവനെ ശകാരിച്ചു: നീ അവന്‍റെ ശിഷ്യന്‍ ; ഞങ്ങള്‍ മോശെയുടെ ശിഷ്യന്മാര്‍ : 29 മോശെയോടു ദൈവം സംസാരിച്ചു എന്നു ഞങ്ങള്‍ അറിയുന്നു; ഇവനോ എവിടെനിന്നു എന്നു അറിയുന്നില്ല എന്നു പറഞ്ഞു. 30 ആ മനുഷ്യന്‍ അവരോടു: എന്‍റെ കണ്ണു തുറന്നിട്ടും അവന്‍ എവിടെനിന്നു എന്നു നിങ്ങള്‍ അറിയാത്തതു ആശ്ചയ്യം. 31 പാപികളുടെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കുന്നില്ല എന്നും ദൈവഭക്തനായിരുന്നു അവന്‍റെ ഇഷ്ടം ചെയ്യുന്നവന്‍റെ പ്രാര്‍ത്ഥന കേള്‍ക്കുന്നു എന്നും നാം അറിയുന്നു. 32 കുരുടനായി പിറന്നവന്‍റെ കണ്ണു ആരെങ്കിലും തുറന്നപ്രകാരം ലോകം ഉണ്ടായതുമുതല്‍ കേട്ടിട്ടില്ല. 33 ദൈവത്തിന്‍റെ അടുക്കല്‍നിന്നു വന്നവന്‍ അല്ലെങ്കില്‍ അവന്നു ഒന്നും ചെയ്‍വാന്‍ കഴികയില്ല എന്നു ഉത്തരം പറഞ്ഞു. 34 അവര്‍ അവനോടു: നീ മുഴുവനും പാപത്തില്‍ പിറന്നവന്‍ ; നീ ഞങ്ങളെ ഉപദേശിക്കുന്നുവോ എന്നു പറഞ്ഞു അവനെ പുറത്താക്കിക്കളഞ്ഞു. 35 അവനെ പുറത്താക്കി എന്നു യേശു കേട്ടു; അവനെ കണ്ടപ്പോള്‍ : നീ ദൈവപുത്രനില്‍ വിശ്വസിക്കുന്നുവോ എന്നു ചോദിച്ചു. 36 അതിന്നു അവന്‍ : യജമാനനേ, അവന്‍ ആര്‍ ആകുന്നു? ഞാന്‍ അവനില്‍ വിശ്വസിക്കാം എന്നു ഉത്തരം പറഞ്ഞു. 37 യേശു അവനോടു: നീ അവനെ കണ്ടിട്ടുണ്ടു; നിന്നോടു സംസാരിക്കുന്നവന്‍ അവന്‍ തന്നേ എന്നു പറഞ്ഞു. 38 ഉടനെ അവന്‍ : കര്‍ത്താവേ, ഞാന്‍ വിശ്വസിക്കുന്നു എന്നു പറഞ്ഞു അവനെ നമസ്കരിച്ചു. 39 കാണാത്തവര്‍ കാണ്മാനും കാണുന്നവര്‍ കുരുടര്‍ ആവാനും ഇങ്ങനെ ന്യായവിധിക്കായി ഞാന്‍ ഇഹലോകത്തില്‍ വന്നു എന്നു യേശു പറഞ്ഞു. 40 അവനോടുകൂടെയുള്ള ചില പരീശന്മാര്‍ ഇതു കേട്ടിട്ടു ഞങ്ങളും കുരുടരോ എന്നു ചോദിച്ചു. 41 യേശു അവരോടു നിങ്ങള്‍ കുരുടര്‍ ആയിരുന്നു എങ്കില്‍ നിങ്ങള്‍ക്കു പാപം ഇല്ലായിരുന്നു; എന്നാല്‍: ഞങ്ങള്‍ കാണുന്നു എന്നു നിങ്ങള്‍ പറയുന്നതുകൊണ്ടു നിങ്ങളുടെ പാപം നിലക്കുന്നു എന്നു പറഞ്ഞു.

John 10

1 ആമേന്‍ , ആമേന്‍ , ഞാന്‍ നിങ്ങളോടു പറയുന്നു, ആട്ടിന്‍ തൊഴിത്തില്‍ വാതിലൂടെ കടക്കാതെ വേറെ വഴിയായി കയറുന്നവന്‍ കള്ളനും കവര്‍ച്ചക്കാരനും ആകുന്നു. 2 വാതിലൂടെ കടക്കുന്നവനോ ആടുകളുടെ ഇടയന്‍ ആകുന്നു. 3 അവന്നു വാതില്‍ കാവല്‍ക്കാരന്‍ തുറന്നുകൊടുക്കുന്നു; ആടുകള്‍ അവന്‍റെ ശബ്ദം കേള്‍ക്കുന്നു; തന്‍റെ ആടുകളെ അവന്‍ പേര്‍ ചൊല്ലി വിളിച്ചു പുറത്തു കൊണ്ടുപോകുന്നു. 4 തനിക്കുള്ളവയെ ഒക്കെയും പുറത്തുകൊണ്ടു പോയശേഷം അവന്‍ അവെക്കു മുമ്പായി നടക്കുന്നു; ആടുകള്‍ അവന്‍റെ ശബ്ദം അറിഞ്ഞു അവനെ അനുഗമിക്കുന്നു. 5 അന്യന്മാരുടെ ശബ്ദം അറിയായ്കകൊണ്ടു അവ അന്യനെ അനുഗമിക്കാതെ വിട്ടു ഓ‍ടിപ്പോകും. 6 ഈ സാദൃശ്യം യേശു അവരോടു പറഞ്ഞു; എന്നാല്‍ തങ്ങളോടു പറഞ്ഞതു ഇന്നതു എന്നു അവര്‍ ഗ്രഹിച്ചില്ല. 7 യേശു പിന്നെയും അവരോടു പറഞ്ഞതു: ആമേന്‍ , ആമേന്‍ , ഞാന്‍ നിങ്ങളോടു പറയുന്നു: ആടുകളുടെ വാതില്‍ ഞാന്‍ ആകുന്നു. 8 എനിക്കു മുമ്പെ വന്നവര്‍ ഒക്കെയും കള്ളന്മാരും കവര്‍ച്ചക്കാരും അത്രേ; ആടുകളോ അവരുടെ വാക്കു കേട്ടില്ല. 9 ഞാന്‍ വാതില്‍ ആകുന്നു; എന്നിലൂടെ കടക്കുന്നവന്‍ രക്ഷപ്പെടും; അവന്‍ അകത്തു വരികയും പുറത്തുപോകയും മേച്ചല്‍ കണ്ടെത്തുകയും ചെയ്യും. 10 മോഷ്ടിപ്പാനും അറുപ്പാനും മുടിപ്പാനും അല്ലാതെ കള്ളന്‍ വരുന്നില്ല; അവര്‍ക്കും ജീവന്‍ ഉണ്ടാകുവാനും സമൃദ്ധിയായിട്ടു ഉണ്ടാകുവാനും അത്രേ ഞാന്‍ വന്നിരിക്കുന്നതു. 11 ഞാന്‍ നല്ല ഇടയന്‍ ആകുന്നു; നല്ല ഇടയന്‍ ആടുകള്‍ക്കു വേണ്ടി തന്‍റെ ജീവനെ കൊടുക്കുന്നു. 12 ഇടയനും ആടുകളുടെ ഉടമസ്ഥനുമല്ലാത്ത കൂലിക്കാരന്‍ ചെന്നായ് വരുന്നതു കണ്ടു ആടുകളെ വിട്ടു ഓ‍ടിക്കളയുന്നു; ചെന്നായ് അവയെ പിടിക്കയും ചിന്നിച്ചുകളകയും ചെയ്യുന്നു. 13 അവന്‍ കൂലിക്കാരനും ആടുകളെക്കുറിച്ചു വിചാരമില്ലാത്തവനുമല്ലോ. 14 ഞാന്‍ നല്ല ഇടയന്‍ ; പിതാവു എന്നെ അറികയും ഞാന്‍ പിതാവിനെ അറികയും ചെയ്യുന്നതുപോലെ ഞാന്‍ എനിക്കുള്ളവയെ അറികയും എനിക്കുള്ളവ എന്നെ അറികയും ചെയ്യുന്നു. 15 ആടുകള്‍ക്കു വേണ്ടി ഞാന്‍ എന്‍റെ ജീവനെ കൊടുക്കുന്നു. 16 ഈ തൊഴുത്തില്‍ ഉള്‍പ്പെടാത്ത വേറെ ആടുകള്‍ എനിക്കു ഉണ്ടു; അവയെയും ഞാന്‍ നടത്തേണ്ടതാകുന്നു; അവ എന്‍റെ ശബ്ദം കേള്‍ക്കും; ഒരാട്ടിന്‍ കൂട്ടവും ഒരിടയനും ആകും. 17 എന്‍റെ ജീവനെ വീണ്ടും പ്രാപിക്കേണ്ടതിന്നു ഞാന്‍ അതിനെ കൊടുക്കുന്നതുകൊണ്ടു പിതാവു എന്നെ സ്നേഹിക്കുന്നു. 18 ആരും അതിനെ എന്നോടു എടുത്തുകളയുന്നില്ല; ഞാന്‍ തന്നേ അതിനെ കൊടുക്കുന്നു; അതിനെ കൊടുപ്പാന്‍ എനിക്കു അധികാരം ഉണ്ടു; വീണ്ടും പ്രാപിപ്പാനും അധികാരം ഉണ്ടു; ഈ കല്പന എന്‍റെ പിതാവിങ്കല്‍ നിന്നു എനിക്കു ലഭിച്ചിരിക്കുന്നു. 19 ഈ വചനം നിമിത്തം യെഹൂദന്മാരുടെ ഇടയില്‍ പിന്നെയും ഭിന്നത ഉണ്ടായി. 20 അവരില്‍ പലരും; അവന്നു ഭൂതം ഉണ്ടു; അവന്‍ ഭ്രാന്തന്‍ ആകുന്നു; അവന്‍റെ വാക്കു കേള്‍ക്കുന്നതു എന്തിന്നു എന്നു പറഞ്ഞു. 21 മറ്റു ചിലര്‍ : ഇതു ഭൂതഗ്രസ്തന്‍റെ വാക്കല്ല; ഭൂതത്തിന്നു കുരുടന്മാരുടെ കണ്ണു തുറപ്പാന്‍ കഴിയുമോ എന്നു പറഞ്ഞു. 22 അനന്തരം യെരൂശലേമില്‍ പ്രതിഷ്ഠോത്സവം ആചരിച്ചു; അന്നു ശീതകാലമായിരുന്നു. 23 യേശു ദൈവലായത്തില്‍ ശലോമോന്‍റെ മണ്ഡപത്തില്‍ നടന്നുകൊണ്ടിരുന്നു. 24 യെഹൂദന്മാര്‍ അവനെ വളഞ്ഞു: നീ എത്രത്തോളം ഞങ്ങളെ ആശിപ്പിക്കുന്നു? നീ ക്രിസ്തു എങ്കില്‍ സ്പഷ്ടമായി പറക എന്നു അവനോടു പറഞ്ഞു. 25 യേശു അവരോടു ഉത്തരം പറഞ്ഞതു: ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുണ്ടു; എങ്കിലും നിങ്ങള്‍ വിശ്വസിക്കുന്നില്ല; എന്‍റെ പിതാവിന്‍റെ നാമത്തില്‍ ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ എനിക്കു സാക്‍ഷ്യം ആകുന്നു. 26 നിങ്ങളോ എന്‍റെ ആടുകളുടെ കൂട്ടത്തിലുള്ളവരല്ലായ്കയാല്‍ വിശ്വസിക്കുന്നില്ല. എന്‍റെ ആടുകള്‍ എന്‍റെ ശബ്ദം കേള്‍ക്കുന്നു; 27 ഞാന്‍ അവയെ അറികയും അവ എന്നെ അനുഗമിക്കയും ചെയ്യുന്നു. 28 ഞാന്‍ അവവെക്കു നിത്യജീവന്‍ കൊടുക്കുന്നു; അവ ഒരുനാളും നശിച്ചു പോകയില്ല; ആരും അവയെ എന്‍റെ കയ്യില്‍ നിന്നു പിടിച്ചുപറിക്കയും ഇല്ല. 29 അവയെ തന്നിരിക്കുന്ന എന്‍റെ പിതാവു എല്ലാവരിലും വലിയവന്‍ ; പിതാവിന്‍റെ കയ്യില്‍ നിന്നു പിടിച്ചുപറിപ്പാന്‍ ആര്‍ക്കും കഴികയില്ല 30 ഞാനും പിതാവും ഒന്നാകുന്നു.” 31 യെഹൂദന്മാര്‍ അവനെ എറിവാന്‍ പിന്നെയും കല്ലു എടുത്തു. 32 യേശു അവരോടു: “പിതാവിന്‍റെ കല്പനയാല്‍ ഞാന്‍ പല നല്ല പ്രവൃത്തികള്‍ നിങ്ങളെ കാണിച്ചിരിക്കുന്നു; അവയില്‍ ഏതു പ്രവൃത്തിനിമിത്തം നിങ്ങള്‍ എന്നെ കല്ലെറിയുന്നു?” എന്നു ചോദിച്ചു. 33 യെഹൂദന്മാര്‍ അവനോടു: നല്ല പ്രവൃത്തി നിമിത്തമല്ല, ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങള്‍ നിന്നെ കല്ലെറിയുന്നതു എന്നു ഉത്തരം പറഞ്ഞു. 34 യേശു അവരോടു: നിങ്ങള്‍ ദേവന്മാര്‍ ആകുന്നു എന്നു ഞാന്‍ പറഞ്ഞു എന്നു നിങ്ങളുടെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നില്ലയോ? 35 ദൈവത്തിന്‍റെ അരുളപ്പാടു ഉണ്ടായിട്ടുള്ളവരെ ദേവന്മാര്‍ എന്നു പറഞ്ഞു എങ്കില്‍ തിരുവെഴുത്തിന്നു നീക്കം വന്നുകൂടായല്ലോ - 36 ഞാന്‍ ദൈവത്തിന്‍റെ പുത്രന്‍ എന്നു പറഞ്ഞതുകൊണ്ടു: നീ ദൈവദൂഷണം പറയുന്നു എന്നു പിതാവു വിശുദ്ധീകരിച്ചു ലോകത്തില്‍ അയച്ചവനോടു നിങ്ങള്‍ പറയുന്നുവോ? 37 ഞാന്‍ എന്‍റെ പിതാവിന്‍റെ പ്രവൃത്തി ചെയ്യുന്നില്ലെങ്കില്‍ എന്നെ വിശ്വസിക്കേണ്ടാ; 38 ചെയ്യുന്നു എങ്കിലോ എന്നെ വിശ്വസിക്കാതിരുന്നാലും പിതാവു എന്നിലും ഞാന്‍ പിതാവിലും എന്നു നിങ്ങള്‍ ഗ്രഹിച്ചു അറിയേണ്ടതിന്നു പ്രവൃത്തിയെ വിശ്വസിപ്പിന്‍ . 39 അവര്‍ അവനെ പിന്നെയും പിടിപ്പാന്‍ നോക്കി; അവനോ അവരുടെ കയ്യില്‍ നിന്നു ഒഴിഞ്ഞുപോയി. 40 അവന്‍ യോര്‍ദ്ദാന്നക്കരെ യോഹന്നാന്‍ ആദിയില്‍ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന സ്ഥലത്തു പിന്നെയും ചെന്നു അവിടെ പാര്‍ത്തു. 41 പലരും അവന്‍റെ അടുക്കല്‍ വന്നു: യോഹന്നാന്‍ അടയാളം ഒന്നും ചെയ്തിട്ടില്ല; എന്നാല്‍ ഇവനെക്കുറിച്ചു യോഹന്നാന്‍ പറഞ്ഞതു ഒക്കെയും സത്യമായിരുന്നു എന്നു പറഞ്ഞു. 42 അവിടെ പലരും അവനില്‍ വിശ്വസിച്ചു.

John 11

1 മറിയയുടെയും അവളുടെ സഹോദരി മാര്‍ത്തയുടെയും ഗ്രാമമായ ബേഥാന്യയിലെ ലാസര്‍ എന്ന ഒരുത്തന്‍ ദീനമായ്ക്കിടന്നു. 2 ഈ മറിയ ആയിരുന്നു കര്‍ത്താവിനെ പരിമള തൈലം പൂശി തന്‍റെ തലമുടികൊണ്ടു അവന്‍റെ കാല്‍ തുടച്ചതു. അവളുടെ സഹോദരനായ ലാസര്‍ ആയിരുന്നു ദീനമായ്ക്കിടന്നതു. 3 ആ സഹോദരിമാര്‍ അവന്‍റെ അടുക്കല്‍ ആളയച്ചു: കര്‍ത്താവേ, നിനക്കു പ്രിയനായവന്‍ ദീനമായ്ക്കിടക്കുന്നു എന്നു പറയിച്ചു. 4 യേശു അതു കേട്ടിട്ടു: ഈ ദീനം മരണത്തിന്നായിട്ടല്ല, ദൈവപുത്രന്‍ മഹത്വപ്പെടേണ്ടതിന്നു ദൈവത്തിന്‍റെ മഹത്വത്തിന്നായിട്ടത്രേ എന്നു പറഞ്ഞു. 5 യേശു മാര്‍ത്തയെയും അവളുടെ സഹോദരിയെയും ലാസരിനെയും സ്നേഹിച്ചു. 6 എന്നിട്ടും അവന്‍ ദീനമായ്ക്കിടക്കുന്നു എന്നു കേട്ടാറെ താന്‍ അന്നു ഇരുന്ന സ്ഥലത്തു രണ്ടു ദിവസം പാര്‍ത്തു. 7 അതിന്‍റെ ശേഷം അവന്‍ ശിഷ്യന്മാരോടു: നാം വീണ്ടും യെഹൂദ്യയിലേക്കു പോക എന്നു പറഞ്ഞു. 8 ശിഷ്യന്മാര്‍ അവനോടു: റബ്ബീ, യെഹൂദന്മാര്‍ ഇപ്പോള്‍തന്നേ നിന്നെ കല്ലെറിവാന്‍ ഭാവിച്ചുവല്ലോ; നീ പിന്നെയും അവിടെ പോകുന്നുവോ എന്നു ചോദിച്ചു. 9 അതിന്നു യേശു: പകലിന്നു പന്ത്രണ്ടു മണിനേരം ഇല്ലയോ? പകല്‍ സമയത്തു നടക്കുന്നവന്‍ ഈ ലോകത്തിന്‍റെ വെളിച്ചം കാണുന്നതുകൊണ്ടു ഇടറുന്നില്ല. 10 രാത്രിയില്‍ നടക്കുന്നവനോ അവന്നു വെളിച്ചം ഇല്ലായ്കകൊണ്ടു ഇടറുന്നു എന്നു ഉത്തരം പറഞ്ഞു. 11 ഇതു പറഞ്ഞിട്ടു അവന്‍ : നമ്മുടെ സ്നേഹിതനായ ലാസര്‍ നിദ്രകൊള്ളുന്നു; എങ്കിലും ഞാന്‍ അവനെ ഉണര്‍ത്തുവാന്‍ പോകുന്നു എന്നു അവരോടു പറഞ്ഞു. 12 ശിഷ്യന്മാര്‍ അവനോടു: കര്‍ത്താവേ, അവന്‍ നിദ്രകൊള്ളുന്നു എങ്കില്‍ അവന്നു സൌഖ്യം വരും എന്നു പറഞ്ഞു. 13 യേശുവോ അവന്‍റെ മരണത്തെക്കുറിച്ചു ആയിരുന്നു പറഞ്ഞതു; ഉറക്കം എന്ന നിദ്രയെക്കുറിച്ചു പറഞ്ഞു എന്നു അവര്‍ക്കും തോന്നിപ്പോയി. 14 അപ്പോള്‍ യേശു സ്പഷ്ടമായി അവരോടു: ലാസര്‍ മരിച്ചുപോയി; 15 ഞാന്‍ അവിടെ ഇല്ലാഞ്ഞതുകൊണ്ടു നിങ്ങളെ വിചാരിച്ചു സന്തോഷിക്കുന്നു; നിങ്ങള്‍ വിശ്വസിപ്പാന്‍ ഇടയാകുമല്ലോ; എന്നാല്‍ നാം അവന്‍റെ അടുക്കല്‍ പോക എന്നു പറഞ്ഞു. 16 ദിദിമൊസ് എന്നു പേരുള്ള തോമസ് സഹശിഷ്യന്മാരോടു: അവനോടു കൂടെ മരിക്കേണ്ടതിന്നു നാമും പോക എന്നു പറഞ്ഞു. 17 യേശു അവിടെ എത്തിയപ്പോള്‍ അവനെ കല്ലറയില്‍ വെച്ചിട്ടു നാലുദിവസമായി എന്നു അറിഞ്ഞു. 18 ബേഥാന്യ യെരൂശലേമിന്നരികെ ഏകദേശം രണ്ടു നാഴിക ദൂരത്തായിരുന്നു. 19 മാര്‍ത്തയെയും മറിയയെയും സഹോദരനെക്കുറിച്ചു ആശ്വസിപ്പിക്കേണ്ടതിന്നു പല യെഹൂദന്മാരും അവരുടെ അടുക്കല്‍ വന്നിരുന്നു. 20 യേശു വരുന്നു എന്നു കേട്ടിട്ടു മാര്‍ത്ത അവനെ എതിരേല്പാന്‍ ചെന്നു; മറിയയോ വീട്ടില്‍ ഇരുന്നു. 21 മാര്‍ത്ത യേശുവിനോടു: കര്‍ത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കില്‍ എന്‍റെ സഹോദരന്‍ മരിക്കയില്ലായിരുന്നു. 22 ഇപ്പോഴും നീ ദൈവത്തോടു എന്തു അപേക്ഷിച്ചാലും ദൈവം നിനക്കു തരും എന്നു ഞാന്‍ അറിയുന്നു എന്നു പറഞ്ഞു. 23 യേശു അവളോടു: നിന്‍റെ സഹോദരന്‍ ഉയിര്‍ത്തെഴുന്നേലക്കും എന്നു പറഞ്ഞു. 24 മാര്‍ത്ത അവനോടു: ഒടുക്കത്തെ നാളിലെ പുനരുത്ഥാനത്തില്‍ അവന്‍ ഉയിര്‍ത്തെഴുന്നേലക്കും എന്നു ഞാന്‍ അറിയുന്നു എന്നു പറഞ്ഞു. 25 യേശു അവളോടു: ഞാന്‍ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും. 26 ജീവിച്ചിരുന്നു എന്നില്‍ വിശ്വസിക്കുന്നവന്‍ ആരും ഒരു നാളും മരിക്കയില്ല; ഇതു നീ വിശ്വസിക്കുന്നുവോ എന്നു പറഞ്ഞു. 27 അവള്‍ അവനോടു: ഉവ്വു, കര്‍ത്താവേ, ലോകത്തില്‍ വരുവാനുള്ള ദൈവപുത്രനായ ക്രിസ്തു നീ തന്നേ എന്നു ഞാന്‍ വിശ്വസിച്ചിരിക്കുന്നു എന്നു പറഞ്ഞിട്ടു 28 പോയി തന്‍റെ സഹോദരിയായ മറിയയെ സ്വകാര്യമായി വിളിച്ചു: ഗുരു വന്നിട്ടുണ്ടു നിന്നെ വിളിക്കുന്നു എന്നു പറഞ്ഞു. 29 അവള്‍ കേട്ട ഉടനെ എഴുന്നേറ്റു അവന്‍റെ അടുക്കല്‍ വന്നു. 30 യേശു അതുവരെ ഗ്രാമത്തില്‍ കടക്കാതെ മാര്‍ത്ത അവനെ എതിരേറ്റ സ്ഥലത്തു തന്നേ ആയിരുന്നു. 31 വീട്ടില്‍ അവളോടുകൂടെ ഇരുന്നു അവളെ ആശ്വസിപ്പിക്കുന്ന യെഹൂദന്മാര്‍, മറിയ വേഗം എഴുന്നേറ്റു പോകുന്നതു കണ്ടിട്ടു അവള്‍ കല്ലറെക്കല്‍ കരവാന്‍ പോകുന്നു എന്നു വിചാരിച്ചു പിന്‍ ചെന്നു. 32 യേശു ഇരിക്കുന്നേടത്തു മറിയ എത്തി അവനെ കണ്ടിട്ടു അവന്‍റെ കാല്‍ക്കല്‍ വീണു: കര്‍ത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കില്‍ എന്‍റെ സഹോദരന്‍ മരിക്കയില്ലായിരുന്നു എന്നു പറഞ്ഞു. 33 അവള്‍ കരയുന്നതും അവളോടുകൂടെ വന്ന യെഹൂദന്മാര്‍ കരയുന്നതും യേശു കണ്ടിട്ടു ഉള്ളം നൊന്തു കലങ്ങി: 34 അവനെ വെച്ചതു എവിടെ എന്നു ചോദിച്ചു. കര്‍ത്താവേ, വന്നു കാണ്‍ക എന്നു അവര്‍ അവനോടു പറഞ്ഞു. 35 യേശു കണ്ണുനീര്‍ വാര്‍ത്തു. 36 ആകയാല്‍ യെഹൂദന്മാര്‍ : കണ്ടോ അവനോടു എത്ര പ്രിയം ഉണ്ടായിരുന്നു എന്നു പറഞ്ഞു. 37 ചിലരോ: കുരുടന്‍റെ കണ്ണു തുറന്ന ഇവന്നു ഇവനെയും മരിക്കാതാക്കുവാന്‍ കഴിഞ്ഞില്ലയോ എന്നു പറഞ്ഞു. 38 യേശു പിന്നെയും ഉള്ളംനൊന്തു കല്ലറെക്കല്‍ എത്തി; അതു ഒരു ഗുഹ ആയിരുന്നു; ഒരു കല്ലും അതിന്മേല്‍ വെച്ചിരുന്നു. 39 കല്ലു നീക്കുവിന്‍ എന്നു യേശു പറഞ്ഞു മരിച്ചവന്‍റെ സഹോദരിയായ മാര്‍ത്ത: കര്‍ത്താവേ, നാറ്റം വെച്ചുതുടങ്ങി; നാലുദിവസമായല്ലോ എന്നു പറഞ്ഞു. 40 യേശു അവളോടു: വിശ്വസിച്ചാല്‍ നീ ദൈവത്തിന്‍റെ മഹത്വം കാണും എന്നു ഞാന്‍ നിന്നോടു പറഞ്ഞില്ലയോ എന്നു പറഞ്ഞു. 41 അവര്‍ കല്ലു നീക്കി. യേശു മേലോട്ടു നോക്കി: പിതാവേ, നീ എന്‍റെ അപേക്ഷ കേട്ടതിനാല്‍ ഞാന്‍ നിന്നെ വാഴ്ത്തുന്നു. 42 നീ എപ്പോഴും എന്‍റെ അപേക്ഷ കേള്‍ക്കുന്നു എന്നു ഞാന്‍ അറിഞ്ഞിരിക്കുന്നു; എങ്കിലും നീ എന്നെ അയച്ചു എന്നു ചുറ്റും നിലക്കുന്ന പുരുഷാരം വിശ്വസിക്കേണ്ടതിന്നു അവരുടെ നിമിത്തം ഞാന്‍ പറയുന്നു എന്നു പറഞ്ഞു. 43 ഇങ്ങനെ പറഞ്ഞിട്ടു അവന്‍ : ലാസരേ, പുറത്തുവരിക എന്നു ഉറക്കെ വിളിച്ചു. 44 മരിച്ചവന്‍ പുറത്തുവന്നു; അവന്‍റെ കാലും കയ്യും ശീലകൊണ്ടു കെട്ടിയും മുഖം റൂമാല്‍കൊണ്ടു മൂടിയുമിരുന്നു. അവന്‍റെ കെട്ടു അഴിപ്പിന്‍ ; അവന്‍ പോകട്ടെ എന്നു യേശു അവരോടു പറഞ്ഞു. 45 മറിയയുടെ അടുക്കല്‍ വന്ന യെഹൂദന്മാരില്‍ പലരും അവന്‍ ചെയ്തതു കണ്ടിട്ടു അവനില്‍ വിശ്വസിച്ചു. 46 എന്നാല്‍ ചിലര്‍ പരീശന്മാരുടെ അടുക്കല്‍ പോയി യേശു ചെയ്തതു അവരോടു അറിയിച്ചു. 47 മഹാപുരോഹിതന്മാരും പരീശന്മാരും സംഘം കൂടി: നാം എന്തു ചെയ്യേണ്ടു? ഈ മനുഷ്യന്‍ വളരെ അടയാളങ്ങള്‍ ചെയ്യുന്നുവല്ലോ. 48 അവനെ ഇങ്ങനെ വിട്ടേച്ചാല്‍ എല്ലാവരും അവനില്‍ വിശ്വസിക്കും; റോമക്കാരും വന്നു നമ്മുടെ സ്ഥലത്തെയും ജനത്തെയും എടുത്തുകളയും എന്നു പറഞ്ഞു. 49 അവരില്‍ ഒരുത്തന്‍ , ആ സംവത്സരത്തെ മഹാപുരോഹിതനായ കയ്യഫാവു തന്നേ, അവരോടു: നിങ്ങള്‍ ഒന്നും അറിയുന്നില്ല; 50 ജനം മുഴുവനും നശിച്ചുപോകാതവണ്ണം ഒരു മനുഷ്യന്‍ ജാതിക്കു വേണ്ടി മരിക്കുന്നതു നന്നു എന്നു ഓ‍ര്‍ക്കുന്നതുമില്ല എന്നു പറഞ്ഞു. 51 അവന്‍ ഇതു സ്വയമായി പറഞ്ഞതല്ല, താന്‍ ആ സംവത്സരത്തെ മഹാപുരോഹിതന്‍ ആകയാല്‍ ജനത്തിന്നു വേണ്ടി യേശു മരിപ്പാന്‍ ഇരിക്കുന്നു എന്നു പ്രവചിച്ചതത്രേ. 52 ജനത്തിന്നു വേണ്ടി മാത്രമല്ല ചിതറിയിരിക്കുന്ന ദൈവമക്കളെ ഒന്നായിട്ടു ചേര്‍ക്കേണ്ടതിന്നും തന്നേ. 53 അന്നു മുതല്‍ അവര്‍ അവനെ കൊല്ലുവാന്‍ ആലോചിച്ചു. 54 അതുകൊണ്ടു യേശു യെഹൂദന്മാരുടെ ഇടയില്‍ പിന്നെ പരസ്യമായി നടക്കാതെ അവിടം വിട്ടു മരുഭൂമിക്കരികെ എഫ്രയീം എന്ന പട്ടണത്തിലേക്കു വാങ്ങി ശിഷ്യന്മാരുമായി അവിടെ പാര്‍ത്തു. 55 യെഹൂദന്മാരുടെ പെസഹ അടുത്തിരിക്കയാല്‍ പലരും തങ്ങള്‍ക്കു ശുദ്ധിവരുത്തുവാന്‍ പെസഹെക്കു മുമ്പെ നാട്ടില്‍ നിന്നു യെരൂശലേമിലേക്കു പോയി. 56 അവര്‍ യേശുവിനെ അന്വേഷിച്ചു ദൈവാലയത്തില്‍ നിന്നുകൊണ്ടു: എന്തു തോന്നുന്നു? അവന്‍ പെരുനാള്‍ക്കു വരികയില്ലയോ എന്നു തമ്മില്‍ പറഞ്ഞു. 57 എന്നാല്‍ മഹാപുരോഹിതന്മാരും പരീശന്മാരും അവനെ പിടിക്കേണം എന്നു വെച്ചു അവന്‍ ഇരിക്കുന്ന ഇടം ആരെങ്കിലും അറിഞ്ഞാല്‍ അറിവു തരേണമെന്നു കല്പന കൊടുത്തിരുന്നു.

John 12

1 യേശു മരിച്ചവരില്‍ നിന്നു ഉയിര്‍പ്പിച്ച ലാസര്‍ പാര്‍ത്ത ബേഥാന്യയിലേക്കു യേശു പെസഹെക്കു ആറുദിവസം മുമ്പെ വന്നു. 2 അവിടെ അവര്‍ അവന്നു ഒരു അത്താഴം ഒരുക്കി; മാര്‍ത്ത ശുശ്രൂഷ ചെയ്തു, ലാസരോ അവനോടുകൂടെ പന്തിയില്‍ ഇരുന്നവരില്‍ ഒരുവന്‍ ആയിരുന്നു. 3 അപ്പോള്‍ മറിയ വിലയേറിയ സ്വച്ഛജടാമാംസിതൈലം ഒരു റാത്തല്‍ എടുത്തു യേശുവിന്‍റെ കാലില്‍ പൂശി തന്‍റെ തലമുടികൊണ്ടു കാല്‍ തുവര്‍ത്തി; തൈലത്തിന്‍റെ സൌരഭ്യം കൊണ്ടു വീടു നിറഞ്ഞു. 4 എന്നാല്‍ അവന്‍റെ ശിഷ്യന്മാരില്‍ ഒരുത്തനായി അവനെ കാണിച്ചുകൊടുപ്പാനുള്ള യൂദാ ഈസ്കര്‍യ്യോത്താവു: 5 ഈ തൈലം മുന്നൂറു വെള്ളിക്കാശിന്നു വിറ്റു ദരിദ്രന്മാര്‍ക്കും കൊടുക്കാഞ്ഞതു എന്തു എന്നു പറഞ്ഞു. 6 ഇതു ദരിദ്രന്മാരെക്കുറിച്ചു വിചാരം ഉണ്ടായിട്ടല്ല, അവന്‍ കള്ളന്‍ ആകകൊണ്ടും പണസ്സഞ്ചി തന്‍റെ പക്കല്‍ ആകയാല്‍ അതില്‍ ഇട്ടതു എടുത്തുവന്നതുകൊണ്ടും അത്രേ പറഞ്ഞതു. 7 യേശുവോ: അവളെ വിടുക; എന്‍റെ ശവസംസ്കാരദിവസത്തിന്നായി അവള്‍ ഇതു സൂക്ഷിച്ചു എന്നിരിക്കട്ടെ. 8 ദരിദ്രന്മാര്‍ നിങ്ങള്‍ക്കു എല്ലായ്പോഴും അടുക്കെ ഉണ്ടല്ലോ; ഞാന്‍ എല്ലായ്പോഴും അടുക്കെ ഇല്ലതാനും എന്നു പറഞ്ഞു. 9 അവന്‍ അവിടെ ഉണ്ടെന്നു അറിഞ്ഞിട്ടു യെഹൂദന്മാരുടെ ഒരു വലിയ പുരുഷാരം യേശുവിന്‍റെ നിമിത്തം മാത്രമല്ല, അവന്‍ മരിച്ചവരില്‍ നിന്നു ഉയിര്‍പ്പിച്ച ലാസരെ കാണ്മാനായിട്ടുംകൂടെ വന്നു. 10 അവന്‍ ഹേതുവായി അനേകം യെഹൂദന്മാര്‍ ചെന്നു 11 യേശുവില്‍ വിശ്വസിക്കയാല്‍ ലാസരെയും കൊല്ലേണം എന്നു മഹാപുരോഹിതന്മാര്‍ ആലോചിച്ചു. 12 പിറ്റേന്നു പെരുന്നാള്‍ക്കു വന്നോരു വലിയ പുരുഷാരം യേശു യെരൂശലേമിലേക്കു വരുന്നു എന്നു കേട്ടിട്ടു 13 ഈത്തപ്പനയുടെ കുരുത്തോല എടുത്തുംകൊണ്ടു അവനെ എതിരേല്പാന്‍ ചെന്നു: ഹോശന്നാ, യിസ്രായേലിന്‍റെ രാജാവായി കര്‍ത്താവിന്‍റെ നാമത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവന്‍ എന്നു ആര്‍ത്തു. 14 യേശു ഒരു ചെറിയ കഴുതയെ കണ്ടിട്ടു അതിന്മേല്‍ കയറി. 15 “സീയോന്‍ പുത്രി, ഭയപ്പെടേണ്ടാ; ഇതാ നിന്‍റെ രാജാവു കഴുതകൂട്ടിപ്പുറത്തു കയറിവരുന്നു” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നേ. 16 ഇതു അവന്‍റെ ശിഷ്യന്മാര്‍ ആദിയില്‍ ഗ്രഹിച്ചില്ല; യേശുവിന്നു തേജസ്കരണം വന്നശേഷം അവനെക്കുറിച്ചു ഇങ്ങനെ എഴുതിയിരിക്കുന്നു എന്നും തങ്ങള്‍ അവന്നു ഇങ്ങനെ ചെയ്തു എന്നും അവര്‍ക്കും ഓ‍ര്‍മ്മ വന്നു. 17 അവന്‍ ലാസരെ കല്ലറയില്‍ നിന്നു വിളിച്ചു മരിച്ചവരില്‍ നിന്നു എഴുന്നേല്പിച്ചപ്പോള്‍ അവനോടുകൂടെ ഉണ്ടായിരുന്ന പുരുഷാരം സാക്‍ഷ്യം പറഞ്ഞു. 18 അവന്‍ ഈ അടയാളം ചെയ്തപ്രകാരം പുരുഷാരം കേട്ടിട്ടു അവനെ എതിരേറ്റുചെന്നു. 19 ആകയാല്‍ പരീശന്മാര്‍ തമ്മില്‍ തമ്മില്‍ : നമുക്കു ഒന്നും സാധിക്കുന്നില്ലല്ലോ; ലോകം അവന്‍റെ പിന്നാലെ ആയിപ്പോയി എന്നു പറഞ്ഞു. 20 പെരുനാളില്‍ നമസ്കരിപ്പാന്‍ വന്നവരില്‍ ചില യവനന്മാര്‍ ഉണ്ടായിരുന്നു. 21 ഇവര്‍ ഗലീലയിലെ ബേത്ത് സയിദക്കാരനായ ഫിലിപ്പൊസിന്‍റെ അടുക്കല്‍ ചെന്നു അവനോടു: യജമാനനേ, ഞങ്ങള്‍ക്കു യേശുവിനെ കാണ്മാന്‍ താല്പര്യമുണ്ടു എന്നു അപേക്ഷിച്ചു. 22 ഫിലിപ്പൊസ് ചെന്നു അന്ത്രെയാസിനോടു പറഞ്ഞു. അന്ത്രെയാസും ഫിലിപ്പൊസും കൂടെ ചെന്നു യേശുവിനോടു പറഞ്ഞു. 23 യേശു അവരോടു ഉത്തരം പറഞ്ഞതു: മനുഷ്യപുത്രന്‍ തേജസ്കരിക്കപ്പെടുവാനുള്ള നാഴിക വന്നിരിക്കുന്നു. 24 ആമേന്‍ , ആമേന്‍ , ഞാന്‍ നിങ്ങളോടു പറയുന്നു: കോതമ്പുമണി നിലത്തു വീണു ചാകുന്നില്ല എങ്കില്‍ അതു തനിയേ ഇരിക്കും; ചത്തു എങ്കിലോ വളരെ വിളവുണ്ടാകും. 25 തന്‍റെ ജീവനെ സ്നേഹിക്കുന്നവന്‍ അതിനെ കളയും; ഇഹലോകത്തില്‍ തന്‍റെ ജീവനെ പകെക്കുന്നവന്‍ അതിനെ നിത്യജീവന്നായി സൂക്ഷിക്കും. 26 എനിക്കു ശുശ്രൂഷ ചെയ്യുന്നവന്‍ എന്നെ അനുഗമിക്കട്ടെ; ഞാന്‍ ഇരിക്കുന്നേടത്തു എന്‍റെ ശുശ്രൂഷക്കാരനും ഇരിക്കും; എനിക്കു ശുശ്രൂഷചെയ്യുന്നവനെ പിതാവു മാനിക്കും. 27 ഇപ്പോള്‍ എന്‍റെ ഉള്ളം കലങ്ങിയിരിക്കുന്നു; ഞാന്‍ എന്തു പറയേണ്ടു? പിതാവേ, ഈ നാഴികയില്‍നിന്നു എന്നെ രക്ഷിക്കേണമേ; എങ്കിലും ഇതു നിമിത്തം ഞാന്‍ ഈ നാഴികയിലേക്കു വന്നിരിക്കുന്നു. 28 പിതാവേ, നിന്‍റെ നാമത്തെ മഹത്വപ്പെടുത്തേണമേ. അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍നിന്നു; ഞാന്‍ മഹത്വപ്പെടുത്തിയിരിക്കുന്നു; ഇനിയും മഹത്വപ്പെടുത്തും എന്നൊരു ശബ്ദം ഉണ്ടായി: 29 അതുകേട്ടിട്ടു അരികെ നില്ക്കുന്ന പുരുഷാരം: ഇടി ഉണ്ടായി എന്നു പറഞ്ഞു; മറ്റു ചിലര്‍ ഒരു ദൈവദൂതന്‍ അവനോടു സംസാരിച്ചു എന്നു പറഞ്ഞു. 30 അതിന്നു യേശു: ഈ ശബ്ദം എന്‍റെ നിമിത്തമല്ല, നിങ്ങളുടെ നിമിത്തം അത്രേ ഉണ്ടായതു. 31 ഇപ്പോള്‍ ഈ ലോകത്തിന്‍റെ ന്യായവിധി ആകുന്നു; ഇപ്പോള്‍ ഈ ലോകത്തിന്‍റെ പ്രഭുവിനെ പുറത്തു തള്ളിക്കളയും. 32 ഞാനോ ഭൂമിയില്‍ നിന്നു ഉയര്‍ത്തപ്പെട്ടാല്‍ എല്ലാവരെയും എങ്കലേക്കു ആകര്‍ഷിക്കും എന്നു ഉത്തരം പറഞ്ഞു. 33 ഇതു താന്‍ മരിപ്പാനുള്ള മരണവിധം സൂചിപ്പിച്ചു പറഞ്ഞതത്രേ. 34 പുരുഷാരം അവനോടു: ക്രിസ്തു എന്നേക്കും ഇരിക്കും എന്നു ഞങ്ങള്‍ ന്യായപ്രമാണത്തില്‍ വായിച്ചുകേട്ടിരിക്കുന്നു; പിന്നെ മനുഷ്യപുത്രന്‍ ഉയര്‍ത്തപ്പെടേണ്ടതെന്നു നീ പറയുന്നതു എങ്ങനെ? ഈ മനുഷ്യപുത്രന്‍ ആര്‍ എന്നു ചോദിച്ചു. 35 അതിന്നു യേശു അവരോടു: ഇനി കുറെകാലം മാത്രം വെളിച്ചം നിങ്ങളുടെ ഇടയില്‍ ഇരിക്കും; ഇരുള്‍ നിങ്ങളെ പിടിക്കാതിരിപ്പാന്‍ നിങ്ങള്‍ക്കു വെളിച്ചം ഉള്ളേടത്തോളം നടന്നുകൊള്‍വിന്‍ . ഇരുളില്‍ നടക്കുന്നവന്‍ താന്‍ എവിടെ പോകുന്നു എന്നു അറിയുന്നില്ലല്ലോ. 36 നിങ്ങള്‍ വെളിച്ചത്തിന്‍റെ മക്കള്‍ ആകേണ്ടതിന്നു വെളിച്ചം ഉള്ളടത്തോളം വെളിച്ചത്തില്‍ വിശ്വസിപ്പിന്‍ എന്നു പറഞ്ഞു. 37 ഇതു സംസാരിച്ചിട്ടു യേശു വാങ്ങിപ്പോയി അവരെ വിട്ടു മറഞ്ഞു. അവര്‍ കാണ്‍കെ അവന്‍ ഇത്ര വളരെ അടയാളങ്ങളെ ചെയ്തിട്ടും അവര്‍ അവനില്‍ വിശ്വസിച്ചില്ല. 38 “കര്‍ത്താവേ, ഞങ്ങള്‍ കേള്‍പ്പിച്ചതു ആര്‍ വിശ്വസിച്ചിരിക്കുന്നു? കര്‍ത്താവിന്‍റെ ഭുജം ആര്‍ക്കും വെളിപ്പെട്ടിരിക്കുന്നു?” എന്നു യെശയ്യാപ്രവാചകന്‍ പറഞ്ഞ വചനം നിവൃത്തിയാവാന്‍ ഇടവന്നു. 39 അവര്‍ക്കും വിശ്വസിപ്പാന്‍ കഴിഞ്ഞില്ല; അതിന്‍റെ കാരണം യെശയ്യാവു വേറെ ഒരേടത്തു പറയുന്നതു: 40 അവര്‍ കണ്ണുകൊണ്ടു കാണുകയോ ഹൃദയംകൊണ്ടു ഗ്രഹിക്കയോ മനം തിരികയോ താന്‍ അവരെ സൌഖ്യമാക്കുകയോ ചെയ്യാതിരിക്കേണ്ടതിന്നു അവരുടെ കണ്ണു അവന്‍ കുരുടാക്കി ഹൃദയം തടിപ്പിച്ചിരിക്കുന്നു” 41 യെശയ്യാവു അവന്‍റെ തേജസ്സു കണ്ടു അവനെക്കുറിച്ചു സംസാരിച്ചതു കൊണ്ടാകുന്നു ഇതു പറഞ്ഞതു. 42 എന്നിട്ടുംപ്രമാണികളില്‍ തന്നെയും അനേകര്‍ അവനില്‍ വിശ്വസിച്ചു:പള്ളിഭ്രഷ്ടര്‍ ആകാതിരിപ്പാന്‍ പരീശന്മാര്‍ നിമിത്തംഏറ്റുപറഞ്ഞീല്ലതാനും 43 അവര്‍ ദൈവത്താലുള്ള മാനത്തെക്കാള്‍ മനുഷ്യരാലുള്ള മാനത്തെ അ അധികം സ്നേഹിച്ചു. അധികം സ്നേഹിച്ചു. 44 യേശു വിളിച്ചു പറഞ്ഞതു: എന്നില്‍ വിശ്വസിക്കുന്നവന്‍ എന്നിലല്ല എന്നെ അയച്ചവനില്‍ തന്നേ വിശ്വസിക്കുന്നു. 45 എന്നെ കാണുന്നവന്‍ എന്നെ അയച്ചവനെ കാണുന്നു. 46 എന്നില്‍ വിശ്വസിക്കുന്നവന്‍ ആരും ഇരുളില്‍ വസിക്കാതിരിപ്പാന്‍ ഞാന്‍ വെളിച്ചമായി ലോകത്തില്‍ വന്നിരിക്കുന്നു. 47 എന്‍റെ വചനം കേട്ടു പ്രമാണിക്കാത്തവനെ ഞാന്‍ വിധിക്കുന്നില്ല; ലോകത്തെ വിധിപ്പാനല്ല, ലോകത്തെ രക്ഷിപ്പാനത്രേ ഞാന്‍ വന്നിരിക്കുന്നതു. 48 എന്‍റെ വചനം കൈക്കൊള്ളാതെ എന്നെ തള്ളിക്കളയുന്നവനെ ന്യായം വിധിക്കുന്നവന്‍ ഉണ്ടു; ഞാന്‍ സംസാരിച്ച വചനം തന്നേ ഒടുക്കത്തെ നാളില്‍ അവനെ ന്യായം വിധിക്കും. 49 ഞാന്‍ സ്വയമായി സംസാരിച്ചിട്ടില്ല; എന്നെ അയച്ച പിതാവു തന്നേ ഞാന്‍ ഇന്നതു പറയേണം എന്നും ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു. 50 അവന്‍റെ കല്പന നിത്യജീവന്‍ എന്നു ഞാന്‍ അറിയുന്നു; ആകയാല്‍ ഞാന്‍ സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു.

John 13

1 പെസഹപെരുനാളിന്നു മുമ്പെ താന്‍ ഈ ലോകം വിട്ടു പിതാവിന്‍റെ അടുക്കല്‍ പോകുവാനുള്ള നാഴിക വന്നു എന്നു യേശു അറിഞ്ഞിട്ടു, ലോകത്തില്‍ തനിക്കുള്ളവരെ സ്നേഹിച്ചതുപോലെ അവസാനത്തോളം അവരെ സ്നേഹിച്ചു. 2 അത്താഴം ആയപ്പോള്‍ പിശാചു, ശിമോന്‍റെ മകനായ യൂദാ ഇസ്കര്‍യ്യോത്താവിന്‍റെ ഹൃദയത്തില്‍ അവനെ കാണിച്ചുകൊടുപ്പാന്‍ തോന്നിച്ചിരുന്നു; 3 പിതാവു സകലവും തന്‍റെ കയ്യില്‍ തന്നിരിക്കുന്നു എന്നും താന്‍ ദൈവത്തിന്‍റെ അടുക്കല്‍നിന്നു വന്നു ദൈവത്തിന്‍റെ അടുക്കല്‍ പോകുന്നു എന്നും യേശു അറിഞ്ഞിരിക്കെ 4 അത്താഴത്തില്‍ നിന്നു എഴുന്നേറ്റു വസ്ത്രം ഊരിവെച്ചു ഒരു തുവര്‍ത്തു എടുത്തു അരയില്‍ ചുറ്റി 5 ഒരു പാത്രത്തില്‍ വെള്ളം പകര്‍ന്നു ശിഷ്യന്മാരുടെ കാല്‍ കഴുകുവാനും അരയില്‍ ചുറ്റിയിരുന്ന തുണികൊണ്ടു തുവര്‍ത്തുവാനും തുടങ്ങി. 6 അവന്‍ ശിമോന്‍ പത്രൊസിന്‍റെ അടുക്കല്‍ വന്നപ്പോള്‍ അവന്‍ അവനോടു: കര്‍ത്താവേ, നീ എന്‍റെ കാല്‍ കഴുകുന്നുവോ, എന്നു പറഞ്ഞു. 7 യേശു അവനോടു: ഞാന്‍ ചെയ്യുന്നതു നീ ഇപ്പോള്‍ അറിയുന്നില്ല; പിന്നെ അറിയും എന്നു ഉത്തരം പറഞ്ഞു. 8 നീ ഒരുനാളും എന്‍റെ കാല്‍ കഴുകുകയില്ല എന്നു പത്രൊസ് പറഞ്ഞു. അതിന്നു യേശു: ഞാന്‍ നിന്നെ കഴുകാഞ്ഞാല്‍ നിനക്കു എന്നോടുകൂടെ പങ്കില്ല എന്നു ഉത്തരം പറഞ്ഞു. അപ്പോള്‍ ശിമോന്‍ പത്രൊസ്: 9 കര്‍ത്താവേ, എന്‍റെ കാല്‍ മാത്രമല്ല കയ്യും തലയും കൂടെ കഴുകേണമേ എന്നു പറഞ്ഞു. 10 യേശു അവനോടു: കുളിച്ചിരിക്കുന്നവന്നു കാല്‍ അല്ലാതെ കഴുകുവാന്‍ ആവശ്യം ഇല്ല; അവന്‍ മുഴുവനും ശുദ്ധിയുള്ളവന്‍ ; നിങ്ങള്‍ ശുദ്ധിയുള്ളവര്‍ ആകുന്നു; എല്ലാവരും അല്ലതാനും എന്നു പറഞ്ഞു. 11 തന്നെ കാണിച്ചുകൊടുക്കുന്നവനെ അറിഞ്ഞിരിക്കകൊണ്ടത്രേ എല്ലാവരും ശുദ്ധിയുള്ളവരല്ല എന്നു പറഞ്ഞതു. 12 അവന്‍ അവരുടെ കാല്‍ കഴുകീട്ടു വസ്ത്രം ധരിച്ചു വീണ്ടും ഇരുന്നു അവരോടു പറഞ്ഞതു: ഞാന്‍ നിങ്ങള്‍ക്കു ചെയ്തതു ഇന്നതു എന്നു അറിയുന്നുവോ? 13 നിങ്ങള്‍ എന്നെ ഗുരുവെന്നും കര്‍ത്താവെന്നും വിളിക്കുന്നു; ഞാന്‍ അങ്ങനെ ആകകൊണ്ടു നിങ്ങള്‍ പറയുന്നതു ശരി. 14 കര്‍ത്താവും ഗുരുവുമായ ഞാന്‍ നിങ്ങളുടെ കാല്‍ കഴുകി എങ്കില്‍ നിങ്ങളും തമ്മില്‍ തമ്മില്‍ കാല്‍ കഴുകേണ്ടതാകുന്നു. 15 ഞാന്‍ നിങ്ങള്‍ക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന്നു ഞാന്‍ നിങ്ങള്‍ക്കു ദൃഷ്ടാന്തം തന്നിരിക്കുന്നു. 16 ആമേന്‍ , ആമേന്‍ , ഞാന്‍ നിങ്ങളോടു പറയുന്നു: ദാസന്‍ യജമാനനെക്കാള്‍ വലിയവന്‍ അല്ല; ദൂതന്‍ തന്നെ അയച്ചവനെക്കാള്‍ വലിയവനുമല്ല. 17 ഇതു നിങ്ങള്‍ അറിയുന്നു എങ്കില്‍ ചെയ്താല്‍ ഭാഗ്യവാന്മാര്‍: 18 നിങ്ങളെ എല്ലാവരെയും കുറിച്ചു പറയുന്നില്ല; ഞാന്‍ തിരഞ്ഞെടുത്തവരെ ഞാന്‍ അറിയുന്നു; എന്നാല്‍ “എന്‍റെ അപ്പം തിന്നുന്നവന്‍ എന്‍റെ നേരെ കുതികാല്‍ ഉയര്‍ത്തിയിരിക്കുന്നു” എന്നുള്ള തിരുവെഴുത്തിന്നു നിവൃത്തി വരേണ്ടതാകുന്നു. 19 അതു സംഭവിക്കുമ്പോള്‍ ഞാന്‍ തന്നേ മശീഹ എന്നു നിങ്ങള്‍ വിശ്വസിക്കേണ്ടതിന്നു ഞാന്‍ ഇപ്പോള്‍ അതു സംഭവിക്കുംമുമ്പെ നിങ്ങളോടു പറയുന്നു. 20 ആമേന്‍ , ആമേന്‍ , ഞാന്‍ നിങ്ങളോടു പറയുന്നു: ഞാന്‍ അയക്കുന്നവനെ കൈക്കൊള്ളുന്നവന്‍ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവന്‍ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു. 21 ഇതു പറഞ്ഞിട്ടു യേശു ഉള്ളം കലങ്ങി: ആമേന്‍ , ആമേന്‍ , ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങളില്‍ ഒരുത്തന്‍ എന്നെ കാണിച്ചുകൊടുക്കും എന്നു സാക്ഷീകരിച്ചു പറഞ്ഞു. 22 ഇതു ആരെക്കുറിച്ചു പറയുന്നു എന്നു ശിഷ്യന്മാര്‍ സംശയിച്ചു തമ്മില്‍ തമ്മില്‍ നോക്കി. 23 ശിഷ്യന്മാരില്‍ വെച്ചു യേശു സ്നേഹിച്ച ഒരുത്തന്‍ യേശുവിന്‍റെ മാര്‍വ്വിടത്തു ചാരിക്കൊണ്ടിരുന്നു. 24 ശിമോന്‍ പത്രൊസ് അവനോടു ആംഗ്യം കാട്ടി, അവന്‍ പറഞ്ഞതു ആരെക്കൊണ്ടു എന്നു ചോദിപ്പാന്‍ പറഞ്ഞു. 25 അവന്‍ യേശുവിന്‍റെ നെഞ്ചോടു ചാഞ്ഞു: കര്‍ത്താവേ, അതു ആര്‍ എന്നു ചോദിച്ചു. 26 ഞാന്‍ അപ്പഖണ്ഡംമുക്കി കൊടുക്കുന്നവന്‍ തന്നേ എന്നു യേശു ഉത്തരം പറഞ്ഞു; ഖണ്ഡം മുക്കി ശിമോന്‍ ഈസ്കര്‍യ്യോത്താവിന്‍റെ മകനായ യൂദെക്കു കൊടുത്തു. 27 ഖണ്ഡം വാങ്ങിയ ഉടനെ സാത്താന്‍ അവനില്‍ കടന്നു; യേശു അവനോടു: നീ ചെയ്യുന്നതു വേഗത്തില്‍ ചെയ്ക എന്നു പറഞ്ഞു. 28 എന്നാല്‍ ഇതു ഇന്നതിനെക്കുറിച്ചു പറഞ്ഞുവെന്നു പന്തിയില്‍ ഇരുന്നവരില്‍ ആരും അറിഞ്ഞില്ല. 29 പണസ്സഞ്ചി യൂദയുടെ പക്കല്‍ ആകയാല്‍ പെരുനാളിന്നു വേണ്ടുന്നതു മേടിപ്പാനോ ദരിദ്രര്‍ക്കും വല്ലതും കൊടുപ്പാനോ യേശു അവനോടു കല്പിക്കുന്നു എന്നു ചിലര്‍ക്കും തോന്നി. 30 ഖണ്ഡം വാങ്ങിയ ഉടനെ അവന്‍ എഴുന്നേറ്റുപോയി, അപ്പോള്‍ രാത്രി ആയിരുന്നു. 31 അവന്‍ പോയശേഷം യേശു പറഞ്ഞതു: ഇപ്പോള്‍ മനുഷ്യപുത്രന്‍ മഹത്വപ്പെട്ടിരിക്കുന്നു; ദൈവവും അവനില്‍ മഹത്വപ്പെട്ടിരിക്കുന്നു; 32 ദൈവം അവനില്‍ മഹത്വപ്പെട്ടിരിക്കുന്നു എങ്കില്‍ ദൈവം അവനെ തന്നില്‍ തന്നേ മഹത്വപ്പെടുത്തും; ക്ഷണത്തില്‍ അവനെ മഹത്വപ്പെടുത്തും. 33 കുഞ്ഞുങ്ങളേ, ഞാന്‍ ഇനി കുറഞ്ഞോന്നു മാത്രം നിങ്ങളോടുകൂടെ ഇരിക്കും; നിങ്ങള്‍ എന്നെ അന്വേഷിക്കും; ഞാന്‍ പോകുന്ന ഇടത്തു നിങ്ങള്‍ക്കു വരുവാന്‍ കഴികയില്ല എന്നു ഞാന്‍ യെഹൂദന്മാരോടു പറഞ്ഞതുപോലെ ഇന്നു നിങ്ങളോടും പറയുന്നു. 34 നിങ്ങള്‍ തമ്മില്‍ തമ്മില്‍ സ്നേഹിക്കേണം എന്നു പുതിയോരു കല്പന ഞാന്‍ നിങ്ങള്‍ക്കു തരുന്നു; ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മില്‍ തമ്മില്‍ സ്നേഹിക്കേണം എന്നു തന്നേ. 35 നിങ്ങള്‍ക്കു തമ്മില്‍ തമ്മില്‍ സ്നേഹം ഉണ്ടെങ്കില്‍ നിങ്ങള്‍ എന്‍റെ ശീഷ്യന്മാര്‍ എന്നു എല്ലാവരും അറിയും. 36 ശിമോന്‍ പത്രൊസ് അവനോടു: കര്‍ത്താവേ, നീ എവിടെ പോകന്നു എന്നു ചോദിച്ചതിന്നു: ഞാന്‍ പോകുന്ന ഇടത്തേക്കു നിനക്കു ഇപ്പോള്‍ എന്നെ അനുഗമിപ്പാന്‍ കഴികയില്ല; പിന്നെത്തേതില്‍ നീ എന്നെ അനുഗമിക്കും എന്നു യേശു അവനോടു ഉത്തരം പറഞ്ഞു. 37 പത്രൊസ് അവനോടു: കര്‍ത്താവേ, ഇപ്പോള്‍ എനിക്കു നിന്നെ അനുഗമിപ്പാന്‍ കഴിയാത്തതു എന്തു? ഞാന്‍ എന്‍റെ ജീവനെ നിനക്കു വേണ്ടി വെച്ചുകളയും എന്നു പറഞ്ഞു. 38 അതിന്നു യേശു: നിന്‍റെ ജീവനെ എനിക്കുവേണ്ടി വെച്ചുകളയുമോ? ആമേന്‍ , ആമേന്‍ , ഞാന്‍ നിന്നോടു പറയുന്നു: നീ മൂന്നു പ്രവശ്യം എന്നെ തള്ളിപ്പറയുവോളം കോഴി ക്കുകുകയില്ല എന്നു ഉത്തരം പറഞ്ഞു.

John 14

1 നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തില്‍ വിശ്വസിപ്പിന്‍ , എന്നിലും വിശ്വസിപ്പിന്‍ . 2 എന്‍റെ പിതാവിന്‍റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങള്‍ ഉണ്ടു; ഇല്ലെങ്കില്‍ ഞാന്‍ നിങ്ങളോടു പറയുമായിരുന്നു. ഞാന്‍ നിങ്ങള്‍ക്കു സ്ഥലം ഒരുക്കുവാന്‍ പോകുന്നു. 3 ഞാന്‍ പോയി നിങ്ങള്‍ക്കു സ്ഥലം ഒരുക്കിയാല്‍ . ഞാന്‍ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്‍റെ അടുക്കല്‍ ചേര്‍ത്തുകൊള്ളും 4 ഞാന്‍ പോകുന്ന ഇടത്തേക്കുള്ള വഴി നിങ്ങള്‍ അറിയുന്നു. 5 തോമാസ് അവനോടു: കര്‍ത്താവേ, നീ എവിടെ പോകുന്നു എന്നു ഞങ്ങള്‍ അറിയുന്നില്ല; പിന്നെ വഴി എങ്ങനെ അറിയും എന്നു പറഞ്ഞു. യേശു അവനോടു: 6 ഞാന്‍ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാന്‍ മുഖാന്തരമല്ലാതെ ആരും പിതാവിന്‍റെ അടുക്കല്‍ എത്തുന്നില്ല. 7 നിങ്ങള്‍ എന്നെ അറിഞ്ഞു എങ്കില്‍ എന്‍റെ പിതാവിനെയും അറിയുമായിരുന്നു; ഇന്നുമുതല്‍ നിങ്ങള്‍ അവനെ അറിയുന്നു; അവനെ കണ്ടുമിരിക്കുന്നു എന്നു പറഞ്ഞു. 8 ഫിലിപ്പോസ് അവനോടു: കര്‍ത്താവേ, പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചു തരേണം; എന്നാല്‍ ഞങ്ങള്‍ക്കു മതി എന്നു പറഞ്ഞു. 9 യേശു അവനോടു പറഞ്ഞതു: ഞാന്‍ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവന്‍ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ? 10 ഞാന്‍ പിതാവിലും പിതാവു എന്നിലും ആകുന്നു എന്നു നീ വിശ്വസിക്കുന്നില്ലയോ? ഞാന്‍ നിങ്ങളോടു പറയുന്ന വചനം സ്വയമായിട്ടല്ല സംസാരിക്കുന്നതു; പിതാവു എന്നില്‍ വസിച്ചുകൊണ്ടു തന്‍റെ പ്രവൃത്തി ചെയ്യുന്നു. 11 ഞാന്‍ പിതാവിലും പിതാവു എന്നിലും എന്നു എന്നെ വിശ്വസിപ്പിന്‍ ; അല്ലെങ്കില്‍ പ്രവൃത്തി നിമിത്തം എന്നെ വിശ്വസിപ്പിന്‍ . 12 ആമേന്‍ , ആമേന്‍ , ഞാന്‍ നിങ്ങളോടു പറയുന്നു; ഞാന്‍ ചെയ്യുന്ന പ്രവൃത്തി എന്നില്‍ വിശ്വസിക്കുന്നവനും ചെയ്യും; ഞാന്‍ പിതാവിന്‍റെ അടുക്കല്‍ പോകുന്നതുകൊണ്ടു അതില്‍ വലിയതും അവന്‍ ചെയ്യും. 13 നിങ്ങള്‍ എന്‍റെ നാമത്തില്‍ അപേക്ഷിക്കുന്നതു ഒക്കെയും പിതാവു പുത്രനില്‍ മഹത്വപ്പെടേണ്ടതിന്നു ഞാന്‍ ചെയ്തുതരും. 14 നിങ്ങള്‍ എന്‍റെ നാമത്തില്‍ എന്നോടു അപേക്ഷിക്കുന്നതു ഒക്കെയും ഞാന്‍ ചെയ്തുതരും. 15 നിങ്ങള്‍ എന്നെ സ്നേഹിക്കുന്നു എങ്കില്‍ എന്‍റെ കല്പനകളെ കാത്തുകൊള്ളും. 16 എന്നാല്‍ ഞാന്‍ പിതാവിനോടു ചോദിക്കും; അവന്‍ സത്യത്തിന്‍റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങള്‍ക്കു തരും. 17 ലോകം അവനെ കാണുകയോ അറികയോ ചെയ്യായ്കയാല്‍ അതിന്നു അവനെ ലഭിപ്പാന്‍ കഴികയില്ല; നിങ്ങളോ അവന്‍ നിങ്ങളോടു കൂടെ വസിക്കയും നിങ്ങളില്‍ ഇരിക്കയും ചെയ്യുന്നതുകൊണ്ടു അവനെ അറിയുന്നു. 18 ഞാന്‍ നിങ്ങളെ അനാഥരായി വിടുകയില്ല; ഞാന്‍ നിങ്ങളുടെ അടുക്കല്‍ വരും. 19 കുറഞ്ഞോന്നു കഴിഞ്ഞാല്‍ ലോകം എന്നെ കാണുകയില്ല; നിങ്ങളോ എന്നെ കാണും; ഞാന്‍ ജീവിക്കുന്നതുകൊണ്ടു നിങ്ങളും ജീവിക്കും. 20 ഞാന്‍ എന്‍റെ പിതാവിലും നിങ്ങള്‍ എന്നിലും ഞാന്‍ നിങ്ങളിലും എന്നു നിങ്ങള്‍ അന്നു അറിയും. 21 എന്‍റെ കല്പനകള്‍ ലഭിച്ചു പ്രമാണിക്കുന്നവന്‍ എന്നെ സ്നേഹിക്കുന്നവന്‍ ആകുന്നു; എന്നെ സ്നേഹിക്കുന്നവനെ എന്‍റെ പിതാവു സ്നേഹിക്കുന്നു; ഞാനും അവനെ സ്നേഹിച്ചു അവന്നു എന്നെത്തന്നേ വെളിപ്പെടുത്തും. 22 ഈസ്കര്‍യ്യോത്താവല്ലാത്ത യൂദാ അവനോടു: കര്‍ത്താവേ, എന്തു സംഭവിച്ചിട്ടാകുന്നു നീ ലോകത്തിന്നല്ല ഞങ്ങള്‍ക്കത്രേ നിന്നെ വെളിപ്പെടുത്തുവാന്‍ പോകുന്നതു എന്നു ചോദിച്ചു. 23 യേശു അവനോടു എന്നെ സ്നേഹിക്കുന്നവന്‍ എന്‍റെ വചനം പ്രമാണിക്കും; എന്‍റെ പിതാവു അവനെ സ്നേഹിക്കും; ഞങ്ങള്‍ അവന്‍റെ അടുക്കല്‍ വന്നു അവനോടുകൂടെ വാസം ചെയ്യും. 24 എന്നെ സ്നേഹിക്കാത്തവന്‍ എന്‍റെ വചനം പ്രമാണിക്കുന്നില്ല; നിങ്ങള്‍ കേള്‍ക്കുന്ന വചനം എന്റേതല്ല എന്നെ അയച്ച പിതാവിന്‍റെതത്രേ എന്നു ഉത്തരം പറഞ്ഞു. 25 ഞാന്‍ നിങ്ങളോടുകൂടെ വസിക്കുമ്പോള്‍ ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു. 26 എങ്കിലും പിതാവു എന്‍റെ നാമത്തില്‍ അയപ്പാനുള്ള പരിശുദ്ധാത്മാവു എന്ന കാര്യസ്ഥന്‍ നിങ്ങള്‍ക്കു സകലവും ഉപദേശിച്ചുതരികയും ഞാന്‍ നിങ്ങളോടു പറഞ്ഞതു ഒക്കെയും നിങ്ങളെ ഓ‍ര്‍മ്മപ്പെടുത്തുകയും ചെയ്യും. 27 സമാധാനം ഞാന്‍ നിങ്ങള്‍ക്കു തന്നേച്ചുപോകുന്നു; എന്‍റെ സമാധാനം ഞാന്‍ നിങ്ങള്‍ക്കു തരുന്നു; ലോകം തരുന്നതുപോലെ അല്ല ഞാന്‍ നിങ്ങള്‍ക്കു തരുന്നതു. നിങ്ങളുടെ ഹൃദയം കലങ്ങരുതു, ഭ്രമിക്കയും അരുതു. 28 ഞാന്‍ പോകയും നിങ്ങളുടെ അടുക്കല്‍ മടങ്ങിവരിയും ചെയ്യും എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞതു കേട്ടുവല്ലോ; നിങ്ങള്‍ എന്നെ സ്നേഹിക്കുന്നു എങ്കില്‍ ഞാന്‍ പിതാവിന്‍റെ അടുക്കല്‍ പോകുന്നതിനാല്‍ നിങ്ങള്‍ സന്തോഷിക്കുമായിരുന്നു; പിതാവു എന്നെക്കാള്‍ വലിയവനല്ലോ. 29 അതു സംഭവിക്കുമ്പോള്‍ നിങ്ങള്‍ വിശ്വസിക്കേണ്ടതിന്നു ഞാന്‍ ഇപ്പോള്‍ അതു സംഭവിക്കുംമുമ്പെ നിങ്ങളോടു പറഞ്ഞിരിക്കുന്നു. 30 ഞാന്‍ ഇനി നിങ്ങളോടു വളരെ സംസാരിക്കയില്ല; ലോകത്തിന്‍റെ പ്രഭു വരുന്നു; അവന്നു എന്നോടു ഒരു കാര്യവുമില്ല. 31 എങ്കിലും ഞാന്‍ പിതാവിനെ സ്നേഹിക്കുന്നു എന്നും പിതാവു എന്നോടു കല്പിച്ചതുപോലെ ഞാന്‍ ചെയ്യുന്നു എന്നും ലോകം അറിയട്ടെ. എഴുന്നേല്പിന്‍ ; നാം പോക.

John 15

1 ഞാന്‍ സാക്ഷാല്‍ മുന്തിരിവള്ളിയും എന്‍റെ പിതാവു തോട്ടക്കാരനും ആകുന്നു. 2 എന്നില്‍ കായ്ക്കാത്ത കൊമ്പു ഒക്കെയും അവന്‍ നീക്കിക്കളയുന്നു; കായ്ക്കുന്നതു ഒക്കെയും അധികം ഫലം കായ്ക്കേണ്ടതിന്നു ചെത്തി വെടിപ്പാക്കുന്നു. 3 ഞാന്‍ നിങ്ങളോടു സംസാരിച്ച വചനം നിമിത്തം നിങ്ങള്‍ ഇപ്പോള്‍ ശുദ്ധിയുള്ളവരാകുന്നു. 4 എന്നില്‍ വസിപ്പിന്‍ ; ഞാന്‍ നിങ്ങളിലും വസിക്കും; കൊമ്പിന്നു മുന്തിരിവള്ളിയില്‍ വസിച്ചിട്ടല്ലാതെ സ്വയമായി കായ്പാന്‍ കഴിയാത്തതുപോലെ എന്നില്‍ വസിച്ചിട്ടല്ലാതെ നിങ്ങള്‍ക്കു കഴികയില്ല. 5 ഞാന്‍ മുന്തിരിവള്ളിയും നിങ്ങള്‍ കൊമ്പുകളും ആകുന്നു; ഒരുത്തന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു എങ്കില്‍ അവന്‍ വളരെ ഫലം കായ്ക്കും; എന്നെ പിരിഞ്ഞു നിങ്ങള്‍ക്കു ഒന്നും ചെയ്‍വാന്‍ കഴികയില്ല. 6 എന്നില്‍ വസിക്കാത്തവനെ ഒരു കൊമ്പുപോലെ പുറത്തു കളഞ്ഞിട്ടു അവന്‍ ഉണങ്ങിപ്പോകുന്നു; ആ വക ചേര്‍ത്തു തീയില്‍ ഇടുന്നു; 7 അതു വെന്തുപോകും. നിങ്ങള്‍ എന്നിലും എന്‍റെ വചനം നിങ്ങളിലും വസിച്ചാല്‍ നിങ്ങള്‍ ഇച്ഛിക്കുന്നതു എന്തെങ്കിലും അപേക്ഷിപ്പിന്‍ ; അതു നിങ്ങള്‍ക്കു കിട്ടും. 8 നിങ്ങള്‍ വളരെ ഫലം കായ്ക്കുന്നതിനാല്‍ എന്‍റെ പിതാവു മഹത്വപ്പെടുന്നു; അങ്ങനെ നിങ്ങള്‍ എന്‍റെ ശിഷ്യന്മാര്‍ ആകും. 9 പിതാവു എന്നെ സ്നേഹിക്കുന്നതുപോലെ ഞാനും നിങ്ങളെ സ്നേഹിക്കുന്നു; എന്‍റെ സ്നേഹത്തില്‍ വസിപ്പിന്‍. 10 ഞാന്‍ എന്‍റെ പിതാവിന്‍റെ കല്പനകള്‍ പ്രമാണിച്ചു അവന്‍റെ സ്നേഹത്തില്‍ വസിക്കുന്നതുപോലെ നിങ്ങള്‍ എന്‍റെ കല്പനകള്‍ പ്രമാണിച്ചാല്‍ എന്‍റെ സ്നേഹത്തില്‍ വസിക്കും. 11 എന്‍റെ സന്തോഷം നിങ്ങളില്‍ ഇരിപ്പാനും നിങ്ങളുടെ സന്തോഷം പൂര്‍ണ്ണമാകുവാനും ഞാന്‍ ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു. 12 ഞാന്‍ നിങ്ങളെ സ്നേഹിച്ചിരിക്കുന്നതുപോലെ നിങ്ങളും തമ്മില്‍ തമ്മില്‍ സ്നേഹിക്കേണം എന്നാകുന്നു 13 ​എന്‍റെ കല്പന. സേഹിതന്മാര്‍ക്കുംവേണ്ടി 14 ​ജിവനെ കൊടുക്കുന്നതിലും അധികമുള്ള സ്നേഹം ആര്‍ക്കും ഇല്ല. ഞാ൯ നിങ്ങളോടു കല്പിക്കുന്നതു ചെയ്താല്‍ നി‘ങ്ങല്‍ എന്‍റെ സ്നേഹിതന്മാര്‍ തന്നേ 15 യജമാനന്‍ ചെയ്യുന്നതു ദാസന്‍ അറിയായ്കകൊണ്ടു ഞാന്‍ നിങ്ങളെ ദാസന്മാര്‍ എന്നു ഇനി പറയുന്നില്ല; ഞാന്‍ എന്‍റെ പിതാവിനോടു കേട്ടതു എല്ലാം നിങ്ങളോടു അറിയിച്ചതു കൊണ്ടു നിങ്ങളെ സ്നേഹിതന്മാര്‍ എന്നു പറഞ്ഞിരിക്കുന്നു. 16 നിങ്ങള്‍ എന്നെ തിരഞ്ഞെടുത്തു എന്നല്ല, ഞാന്‍ നിങ്ങളെ തിരഞ്ഞെടുത്തു, നിങ്ങള്‍ പോയി ഫലം കായ്ക്കേണ്ടതിന്നു നിങ്ങളുടെ ഫലം നിലനില്‍ക്കേണ്ടതിന്നും നിങ്ങളേ ആക്കിവെച്ചുമിരിക്കുന്നു; നിങ്ങള്‍ എന്‍റെ നാമത്തില്‍ പിതാവിനോടു അപേക്ഷിക്കുന്നതൊക്കെയും അവന്‍ നിങ്ങള്‍ക്കു തരുവാനായിട്ടു തന്നേ. 17 നിങ്ങള്‍ തമ്മില്‍ തമ്മില്‍ സ്നേഹിക്കേണ്ടതിന്നു ഞാന്‍ ഇതു നിങ്ങളോടു കല്പിക്കുന്നു. 18 ലോകം നിങ്ങളെ പകെക്കുന്നു എങ്കില്‍ അതു നിങ്ങള്‍ക്കു മുമ്പെ എന്നെ പകെച്ചിരിക്കുന്നു എന്നു അറിവിന്‍ . 19 നിങ്ങള്‍ ലോകക്കാര്‍ ആയിരുന്നു എങ്കില്‍ ലോകം തനിക്കു സ്വന്തമായതിനെ സ്നേഹിക്കുമായിരുന്നു; എന്നാല്‍ നിങ്ങള്‍ ലോകക്കാരായിരിക്കാതെ ഞാന്‍ നിങ്ങളെ ലോകത്തില്‍ നിന്നു തിരഞ്ഞെടുത്തതുകൊണ്ടു ലോകം നിങ്ങളെ പകെക്കുന്നു. 20 ദാസന്‍ യജമാനനെക്കാള്‍ വലിയവനല്ല എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞ വാക്കു ഓ‍ര്‍പ്പിന്‍ . അവര്‍ എന്നെ ഉപദ്രവിച്ചു എങ്കില്‍ നിങ്ങളെയും ഉപദ്രവിക്കും; എന്‍റെ വചനം പ്രമാണിച്ചു എങ്കില്‍ നിങ്ങളുടേതും പ്രമാണിക്കും. 21 എങ്കിലും എന്നെ അയച്ചവനെ അവര്‍ അറിയായ്കകൊണ്ടു എന്‍റെ നാമം നിമിത്തം ഇതു ഒക്കെയും നിങ്ങളോടു ചെയ്യും. 22 ഞാന്‍ വന്നു അവരോടു സംസാരിക്കാതിരുന്നെങ്കില്‍ അവര്‍ക്കും പാപം ഇല്ലായിരുന്നു; ഇപ്പോഴോ അവരുടെ പാപത്തിന്നു ഒഴികഴിവില്ല. 23 എന്നെ പകെക്കുന്നവന്‍ എന്‍റെ പിതാവിനെയും പകെക്കുന്നു. 24 മറ്റാരും ചെയ്തിട്ടില്ലാത്ത പ്രവൃത്തികളെ ഞാന്‍ അവരുടെ ഇടയില്‍ ചെയ്തിരുന്നില്ല എങ്കില്‍ അവര്‍ക്കും പാപം ഇല്ലായിരുന്നു; ഇപ്പോഴോ അവര്‍ എന്നെയും എന്‍റെ പിതാവിനെയും കാണ്‍കയും പകെക്കുകയും ചെയ്തിരിക്കുന്നു. 25 “അവര്‍ വെറുതെ എന്നെ പകെച്ചു” എന്നു അവരുടെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്ന വചനം നിവൃത്തിയാകേണ്ടതിന്നു തന്നേ. 26 ഞാന്‍ പിതാവിന്‍റെ അടുക്കല്‍നിന്നു നിങ്ങള്‍ക്കു അയപ്പാനുള്ള കാര്യസ്ഥനായി പിതാവിന്‍റെ അടുക്കല്‍ നിന്നു പുറപ്പെടുന്ന സത്യാത്മാവു വരുമ്പോള്‍ അവന്‍ എന്നെക്കുറിച്ചു സാക്‍ഷ്യം പറയും. 27 നിങ്ങളും ആദിമുതല്‍ എന്നോടുകൂടെ ഇരിക്കകൊണ്ടു സാക്‍ഷ്യം പറവിന്‍ .

John 16

1 നിങ്ങള്‍ ഇടറിപ്പോകാതിരിപ്പാന്‍ ഞാന്‍ ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു. 2 അവര്‍ നിങ്ങളെ പള്ളിഭ്രഷ്ടര്‍ ആക്കും; അത്രയുമല്ല നിങ്ങളെ കൊല്ലുന്നവന്‍ എല്ലാം ദൈവത്തിന്നു വഴിപാടു കഴിക്കുന്നു എന്നു വിചാരിക്കുന്ന നാഴിക വരുന്നു. 3 അവര്‍ പിതാവിനെയും എന്നെയും അറിയായ്കകൊണ്ടു ഇങ്ങനെ ചെയ്യും. 4 അതിന്‍റെ നാഴിക വരുമ്പോള്‍ ഞാന്‍ അതു നിങ്ങളോടു പറഞ്ഞിട്ടുണ്ടെന്നു നിങ്ങള്‍ ഓ‍ര്‍ക്കേണ്ടതിന്നു ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു; ആദിയില്‍ ഇതു നിങ്ങളോടു പറയാഞ്ഞതു ഞാന്‍ നിങ്ങളോടുകൂടെ ഇരിക്കകൊണ്ടത്രേ. 5 ഇപ്പോഴോ ഞാന്‍ എന്നെ അയച്ചവന്‍റെ അടുക്കല്‍ പോകുന്നു: നീ എവിടെ പോകുന്നു എന്നു നിങ്ങള്‍ ആരും എന്നോടു ചോദിക്കുന്നില്ല. 6 എങ്കിലും ഇതു നിങ്ങളോടു സംസാരിക്കകൊണ്ടു നിങ്ങളുടെ ഹൃദയത്തില്‍ ദുഃഖം നിറഞ്ഞിരിക്കുന്നു. 7 എന്നാല്‍ ഞാന്‍ നിങ്ങളോടു സത്യം പറയുന്നു; ഞാന്‍ പോകുന്നതു നിങ്ങള്‍ക്കു പ്രയോജനം; ഞാന്‍ പോകാഞ്ഞാല്‍ കാര്യസ്ഥന്‍ നിങ്ങളുടെ അടുക്കല്‍ വരികയില്ല; ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ അടുക്കല്‍ അയക്കും. 8 അവന്‍ വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിന്നു ബോധം വരുത്തും. 9 അവര്‍ എന്നില്‍ വിശ്വസിക്കായ്കകൊണ്ടു പാപത്തെക്കുറിച്ചും 10 ഞാന്‍ പിതാവിന്‍റെ അടുക്കല്‍ പോകയും നിങ്ങള്‍ ഇനി എന്നെ കാണാതിരിക്കയും ചെയ്യുന്നതുകൊണ്ടു 11 നീതിയെക്കുറിച്ചും ഈ ലോകത്തിന്‍റെ പ്രഭു വിധിക്കപ്പെട്ടിരിക്കകൊണ്ടു ന്യായ വിധിയെക്കുറിച്ചും തന്നേ. 12 ഇനിയും വളരെ നിങ്ങളോടു പറവാന്‍ ഉണ്ടു; എന്നാല്‍ നിങ്ങള്‍ക്കു ഇപ്പോള്‍ വഹിപ്പാന്‍ കഴിവില്ല. 13 സത്യത്തിന്‍റെ ആത്മാവു വരുമ്പോഴോ അവന്‍ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും; അവന്‍ സ്വയമായി സംസാരിക്കാതെ താന്‍ കേള്‍ക്കുന്നതു സംസാരിക്കയും വരുവാനുള്ളതു നിങ്ങള്‍ക്കു അറിയിച്ചുതരികയും ചെയ്യും. 14 അവന്‍ എനിക്കുള്ളതില്‍നിന്നു എടുത്തു നിങ്ങള്‍ക്കു അറിയിച്ചുതരുന്നതുകൊണ്ടു എന്നെ മഹത്വപ്പെടുത്തും. 15 പിതാവിന്നുള്ളതു ഒക്കെയും എനിക്കുള്ളതു; അതുകൊണ്ടത്രേ അവന്‍ എനിക്കുള്ളതില്‍ നിന്നു എടുത്തു നിങ്ങള്‍ക്കു അറിയിച്ചുതരും എന്നു ഞാന്‍ പറഞ്ഞതു. 16 കുറഞ്ഞോന്നു കഴിഞ്ഞിട്ടു നിങ്ങള്‍ എന്നെ കാണുകയില്ല; പിന്നെയും കുറഞ്ഞോന്നു കഴിഞ്ഞിട്ടു നിങ്ങള്‍ എന്നെ കാണും. 17 അവന്‍റെ ശിഷ്യന്മാരില്‍ ചിലര്‍ : കുറഞ്ഞോന്നു കഴിഞ്ഞിട്ടു നിങ്ങള്‍ എന്നെ കാണുകയില്ല; പിന്നെയും കുറഞ്ഞോന്നു കഴിഞ്ഞിട്ടു എന്നെ കാണും എന്നും പിതാവിന്‍റെ അടുക്കല്‍ പോകുന്നു എന്നും അവന്‍ നമ്മോടു ഈ പറയുന്നതു എന്തു എന്നു തമ്മില്‍ ചോദിച്ചു. 18 കുറഞ്ഞോന്നു എന്നു ഈ പറയുന്നതു എന്താകുന്നു? അവന്‍ എന്തു സംസാരിക്കുന്നു എന്നു നാം അറിയുന്നില്ല എന്നും അവര്‍ പറഞ്ഞു. 19 അവര്‍ തന്നോടു ചോദിപ്പാന്‍ ആഗ്രഹിക്കുന്നു എന്നു അറിഞ്ഞു യേശു അവരോടു പറഞ്ഞതു: കുറഞ്ഞോന്നു കഴിഞ്ഞിട്ടു എന്നെ കാണുകയില്ല; പിന്നെയും കുറഞ്ഞോന്നു കഴിഞ്ഞിട്ടു എന്നെ കാണും എന്നു ഞാന്‍ പറകയാല്‍ നിങ്ങള്‍ തമ്മില്‍ തമ്മില്‍ ചോദിക്കുന്നുവോ? 20 ആമേന്‍ , ആമേന്‍ , ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ കരഞ്ഞു വിലപിക്കും; ലോകമോ സന്തോഷിക്കും; നിങ്ങള്‍ ദുഃഖിക്കും; എന്നാല്‍ നിങ്ങളുടെ ദുഃഖം സന്തോഷമായിത്തീരും. 21 സ്ത്രീ പ്രസവിക്കുമ്പോള്‍ തന്‍റെ നാഴിക വന്നതു കൊണ്ടു അവള്‍ക്കു ദുഃഖം ഉണ്ടു; കുഞ്ഞിനെ പ്രസവിച്ചശേഷമോ ഒരു മനുഷ്യന്‍ ലോകത്തിലേക്കു പിറന്നിരിക്കുന്ന സന്തോഷം നിമിത്തം അവള്‍ തന്‍റെ കഷ്ടം പിന്നെ ഓര്‍ക്കുന്നില്ല. 22 അങ്ങനെ നിങ്ങള്‍ക്കും ഇപ്പോള്‍ ദുഃഖം ഉണ്ടു എങ്കിലും ഞാന്‍ പിന്നെയും നിങ്ങളെ കാണും; നിങ്ങളുടെ ഹൃദയം സന്തോഷിക്കും; നിങ്ങളുടെ സന്തോഷം ആരും നിങ്ങളില്‍ നിന്നു എടുത്തുകളകയില്ല. 23 അന്നു നിങ്ങള്‍ എന്നോടു ഒന്നും ചോദിക്കയില്ല. ആമേന്‍ , ആമേന്‍ , ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ പിതാവിനോടു അപേക്ഷിക്കുന്നതൊക്കെയും അവന്‍ എന്‍റെ നാമത്തില്‍ നിങ്ങള്‍ക്കു തരും. 24 ഇന്നുവരെ നിങ്ങള്‍ എന്‍റെ നാമത്തില്‍ ഒന്നും അപേക്ഷിച്ചിട്ടില്ല; അപേക്ഷിപ്പിന്‍ ; എന്നാല്‍ നിങ്ങളുടെ സന്തോഷം പൂര്‍ണ്ണമാകുംവണ്ണം നിങ്ങള്‍ക്കു ലഭിക്കും. 25 ഇതു ഞാന്‍ സദൃശമായി നിങ്ങളോടു സംസാരിച്ചിരിക്കുന്നു; എങ്കിലും ഞാന്‍ ഇനി സദൃശമായി നിങ്ങളോടു സംസാരിക്കാതെ പിതാവിനെ സംബന്ധിച്ചു സ്പഷ്ടമായി നിങ്ങളോടു അറിയിക്കുന്ന നാഴിക വരുന്നു. 26 അന്നു നിങ്ങള്‍ എന്‍റെ നാമത്തില്‍ അപേക്ഷിക്കും; ഞാന്‍ നിങ്ങള്‍ക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാന്‍ പറയുന്നില്ല. 27 നിങ്ങള്‍ എന്നെ സ്നേഹിച്ചു, ഞാന്‍ പിതാവിന്‍റെ അടുക്കല്‍നിന്നു വന്നിരിക്കുന്നു എന്നു വിശ്വസിച്ചിരിക്കകൊണ്ടു പിതാവു താനും നിങ്ങളെ സ്നേഹിക്കുന്നു. 28 ഞാന്‍ പിതാവിന്‍റെ അടുക്കല്‍ നിന്നു പുറപ്പെട്ടു ലോകത്തില്‍ വന്നിരിക്കുന്നു; പിന്നെയും ലോകത്തെ വിട്ടു പിതാവിന്‍റെ അടുക്കല്‍ പോകുന്നു. 29 അതിന്നു അവന്‍റെ ശിഷ്യന്മാര്‍ : ഇപ്പോള്‍ നീ സദൃശം ഒന്നും പറയാതെ സ്പഷ്ടമായി സംസാരിക്കുന്നു. 30 നീ സകലവും അറിയുന്നു എന്നും ആരും നിന്നോടു ചോദിപ്പാന്‍ നിനക്കു ആവശ്യം ഇല്ല എന്നും ഞങ്ങള്‍ ഇപ്പോള്‍ അറിയുന്നു; ഇതിനാല്‍ നീ ദൈവത്തിന്‍റെ അടുക്കല്‍നിന്നു വന്നിരിക്കുന്നു എന്നു ഞങ്ങള്‍ വിശ്വസിക്കുന്നു എന്നു പറഞ്ഞു. 31 യേശു അവരോടു: ഇപ്പോള്‍ നിങ്ങള്‍ വിശ്വസിക്കുന്നുവോ? 32 നിങ്ങള്‍ ഓ‍രോരുത്തന്‍ താന്താന്‍റെ സ്വന്തത്തിലേക്കു ചിതറിപ്പോകയും എന്നെ ഏകനായി വിടുകയും ചെയ്യുന്ന നാഴിക വരുന്നു; വന്നുമിരിക്കുന്നു; പിതാവു എന്നോടുകൂടെ ഉള്ളതു കൊണ്ടു ഞാന്‍ ഏകനല്ല താനും. 33 നിങ്ങള്‍ക്കു എന്നില്‍ സമാധാനം ഉണ്ടാകേണ്ടതിന്നു ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു; ലോകത്തില്‍ നിങ്ങള്‍ക്കു കഷ്ടം ഉണ്ടു; എങ്കിലും ധൈര്യപ്പെടുവിന്‍ ; ഞാന്‍ ലോകത്തെ ജയിച്ചിരിക്കുന്നു എന്നു പറഞ്ഞു.

John 17

1 ഇതു സംസാരിച്ചിട്ടു യേശു സ്വര്‍ഗ്ഗത്തേക്കു നോക്കി പറഞ്ഞതെന്തെന്നാല്‍ : പിതാവേ, നാഴിക വന്നിരിക്കുന്നു; നിന്‍റെ പുത്ര നിന്നെ മഹത്വപ്പെടുത്തേണ്ടതിന്നു പുത്രനെ മഹത്വപ്പെടുത്തേണമേ. 2 നീ അവന്നു നല്കീട്ടുള്ളവര്‍ക്കെല്ലാവര്‍ക്കും അവന്‍ നിത്യജീവനെ കൊടുക്കേണ്ടതിന്നു നീ സകല ജഡത്തിന്മേലും അവന്നു അധികരാം നല്‍ക്കിയിരിക്കുന്നുവല്ലോ. 3 ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവന്‍ ആകുന്നു. 4 ഞാന്‍ ഭൂമിയില്‍ നിന്നെ മഹത്വപ്പെടുത്തി, നീ എനിക്കു ചെയ്‍വാന്‍ തന്ന പ്രവൃത്തി തികെച്ചിരിക്കുന്നു. 5 ഇപ്പോള്‍ പിതാവേ, ലോകം ഉണ്ടാകുംമുമ്പെ എനിക്കു നിന്‍റെ അടുക്കല്‍ ഉണ്ടായിരുന്ന മഹത്വത്തില്‍ എന്നെ നിന്‍റെ അടുക്കല്‍ മഹത്വപ്പെടുത്തേണമേ. 6 നീ ലോകത്തില്‍നിന്നു എനിക്കു തന്നിട്ടുള്ള മനുഷ്യര്‍ക്കും ഞാന്‍ നിന്‍റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു. അവര്‍ നിനക്കുള്ളവര്‍ ആയിരുന്നു; നീ അവരെ എനിക്കു തന്നു; അവര്‍ നിന്‍റെ വചനം പ്രമാണിച്ചുമിരിക്കുന്നു. 7 നീ എനിക്കു തന്നതു എല്ലാം നിന്‍റെ പക്കല്‍ നിന്നു ആകുന്നു എന്നു അവര്‍ ഇപ്പോള്‍ അറിഞ്ഞിരിക്കുന്നു. 8 നീ എനിക്കു തന്ന വചനം ഞാന്‍ അവര്‍ക്കും കൊടുത്തു; അവര്‍ അതു കൈക്കൊണ്ടു ഞാന്‍ നിന്‍റെ അടുക്കല്‍ നിന്നു വന്നിരിക്കുന്നു എന്നു സത്യമായിട്ടു അറിഞ്ഞും നീ എന്നെ അയച്ചു എന്നു വിശ്വസിച്ചുമിരിക്കുന്നു. 9 ഞാന്‍ അവര്‍ക്കും വേണ്ടി അപേക്ഷിക്കുന്നു; ലോകത്തിന്നു വേണ്ടി അല്ല; നീ എനിക്കു തന്നിട്ടുള്ളവര്‍ നിനക്കുള്ളവര്‍ ആകകൊണ്ടു അവര്‍ക്കും വേണ്ടിയത്രേ ഞാന്‍ അപേക്ഷിക്കുന്നതു. 10 എന്റേതു എല്ലാം നിന്റേതും നിന്റേതു എന്റേതും ആകുന്നു; ഞാന്‍ അവരില്‍ മഹത്വപ്പെട്ടുമിരിക്കുന്നു. 11 ഇനി ഞാന്‍ ലോകത്തില്‍ ഇരിക്കുന്നില്ല; ഇവരോ ലോകത്തില്‍ ഇരിക്കുന്നു; ഞാന്‍ നിന്‍റെ അടുക്കല്‍ വരുന്നു. പരിശുദ്ധപിതാവേ, അവര്‍ നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു നീ എനിക്കു തന്നിരിക്കുന്ന നിന്‍റെ നാമത്തില്‍ അവരെ കാത്തുകൊള്ളേണമേ. 12 അവരോടുകൂടെ ഇരുന്നപ്പോള്‍ ഞാന്‍ അവരെ നീ എനിക്കു തന്നിരിക്കുന്ന നിന്‍റെ നാമത്തില്‍ കാത്തുകൊണ്ടിരുന്നു; ഞാന്‍ അവരെ സൂക്ഷിച്ചു; തിരുവെഴുത്തിന്നു നിവൃത്തി വരേണ്ടതിന്നു ആ നാശയോഗ്യനല്ലാതെ അവരില്‍ ആരും നശിച്ചുപോയിട്ടില്ല. 13 ഇപ്പോഴോ ഞാന്‍ നിന്‍റെ അടുക്കല്‍ വരുന്നു; എന്‍റെ സന്തോഷം അവര്‍ക്കും ഉള്ളില്‍ പൂര്‍ണ്ണമാകേണ്ടതിന്നു ഇതു ലോകത്തില്‍വെച്ചു സംസാരിക്കുന്നു. 14 ഞാന്‍ അവര്‍ക്കും നിന്‍റെ വചനം കൊടുത്തിരിക്കുന്നു; ഞാന്‍ ലൌകികനല്ലാത്തതുപോലെ അവരും ലൌകികന്മാരല്ലായ്കകൊണ്ടു ലോകം അവരെ പകെച്ചു. 15 അവരെ ലോകത്തില്‍ നിന്നു എടുക്കേണം എന്നല്ല, ദുഷ്ടന്‍റെ കയ്യില്‍ അകപ്പെടാതവണ്ണം അവരെ കാത്തുകൊള്ളേണം എന്നത്രേ ഞാന്‍ അപേക്ഷിക്കുന്നതു. 16 ഞാന്‍ ലൌകികനല്ലാത്തതുപോലെ അവരും ലൌകികന്മാരല്ല. 17 സത്യത്താല്‍ അവരെ വിശുദ്ധീകരിക്കേണമേ, നിന്‍റെ വചനം സത്യം ആകുന്നു. 18 നീ എന്നെ ലോകത്തിലേക്കു അയച്ചതുപോലെ ഞാന്‍ അവരെയും ലോകത്തിലേക്കു അയച്ചിരിക്കുന്നു. 19 അവരും സാക്ഷാല്‍ വിശുദ്ധീകരിക്കപ്പെട്ടവര്‍ ആകേണ്ടതിന്നു ഞാന്‍ അവര്‍ക്കും വേണ്ടി എന്നെത്തന്നേ വിശുദ്ധീകരിക്കുന്നു. 20 ഇവര്‍ക്കും വേണ്ടിമാത്രമല്ല, ഇവരുടെ വചനത്താല്‍ എന്നില്‍ വിശ്വസിപ്പാനിരിക്കുന്നവര്‍ക്കും വേണ്ടിയും ഞാന്‍ അപേക്ഷിക്കുന്നു. 21 നീ എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിപ്പാന്‍ അവര്‍ എല്ലാവരും ഒന്നാകേണ്ടതിന്നു, പിതാവേ, നീ എന്നിലും ഞാന്‍ നിന്നിലും ആകുന്നതുപോലെ അവരും നമ്മില്‍ ആകേണ്ടതിന്നു തന്നേ. 22 നീ എനിക്കു തന്നിട്ടുള്ള മഹത്വം ഞാന്‍ അവര്‍ക്കും കൊടുത്തിരിക്കുന്നു; 23 നീ എന്നെ അയച്ചിരിക്കുന്നു എന്നും നീ എന്നെ സ്നേഹിക്കുന്നതുപോലെ അവരെയും സ്നേഹിക്കുന്നു എന്നും ലോകം അറിവാന്‍ , നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിന്നു ഞാന്‍ അവരിലും നീ എന്നിലുമായി അവര്‍ ഐക്യത്തില്‍ തികെഞ്ഞവരായിരിക്കേണ്ടതിന്നു തന്നെ. 24 പിതാവേ, നീ ലോകസ്ഥാപനത്തിന്നു മുമ്പെ എന്നെ സ്നേഹിച്ചരിക്കകൊണ്ടു എനിക്കു നല്കിയ മഹത്വം നീ എനിക്കു തന്നിട്ടുള്ളവര്‍ കാണേണ്ടതിന്നു ഞാന്‍ ഇരിക്കുന്ന ഇടത്തു അവരും എന്നോടു കൂടെ ഇരിക്കേണം എന്നു ഞാന്‍ ഇച്ഛിക്കുന്നു. 25 നീതിയുള്ള പിതാവേ, ലോകം നിന്നെ അറിഞ്ഞിട്ടില്ല; ഞാനോ നിന്നെ അറിഞ്ഞിരിക്കുന്നു; നീ എന്നെ അയച്ചിരിക്കുന്നു എന്നു ഇവരും അറിഞ്ഞിരിക്കുന്നു. 26 നീ എന്നെ സ്നേഹിക്കുന്ന സ്നേഹം അവരില്‍ ആകുവാനും ഞാന്‍ അവരില്‍ ആകുവാനും ഞാന്‍ നിന്‍റെ നാമം അവര്‍ക്കും വെളിപ്പെടുത്തിയിരിക്കുന്നു; ഇനിയും വെളിപ്പെടുത്തും.

John 18

1 ഇതു പറഞ്ഞിട്ടു യേശു ശിഷ്യന്മാരുമായി കെദ്രോന്‍ തോട്ടിന്നു അക്കരെക്കു പോയി. അവിടെ ഒരു തോട്ടം ഉണ്ടായിരുന്നു; അതില്‍ അവനും ശിഷ്യന്മാരും കടന്നു. 2 അവിടെ യേശു പലപ്പോഴും ശിഷ്യന്മാരോടുകൂടെ പോയിരുന്നതുകൊണ്ടു അവനെ കാണിച്ചുകൊടുത്ത യൂദയും ആ സ്ഥലം അറിഞ്ഞിരുന്നു. 3 അങ്ങനെ യൂദാ പട്ടാളത്തെയും മഹാപുരോഹിതന്മാരും പരീശന്മാരും അയച്ച ചേവകരെയും കൂട്ടികൊണ്ടു ദീപട്ടിപന്തങ്ങളും ആയുധങ്ങളുമായി അവിടെ വന്നു. 4 യേശു തനിക്കു നേരിടുവാനുള്ളതു എല്ലാം അറിഞ്ഞു പുറത്തുചെന്നു: നിങ്ങള്‍ ആരെ തിരയുന്നു എന്നു അവരോടു ചോദിച്ചു. 5 നസറായനായ യേശുവിനെ എന്നു അവര്‍ ഉത്തരം പറഞ്ഞപ്പോള്‍ : അതു ഞാന്‍ തന്നേ എന്നു യേശു പറഞ്ഞു; അവനെ കാണിച്ചുകൊടുക്കുന്ന യൂദയും അവരോടുകൂടെ നിന്നിരുന്നു. 6 ഞാന്‍ തന്നേ എന്നു അവരോടു പറഞ്ഞപ്പോള്‍ അവര്‍ പിന്‍ വാങ്ങി നിലത്തുവീണു. 7 നിങ്ങള്‍ ആരെ തിരയുന്നു എന്നു അവന്‍ പിന്നെയും അവരോടു ചോദിച്ചതിന്നു അവര്‍ : നസറായനായ യേശുവിനെ എന്നു പറഞ്ഞു. 8 ഞാന്‍ തന്നേ എന്നു നിങ്ങളോടു പറഞ്ഞുവല്ലോ; എന്നെ ആകുന്നു തിരയുന്നതെങ്കില്‍ ഇവര്‍ പോയ്ക്കൊള്ളട്ടെ എന്നു യേശു ഉത്തരം പറഞ്ഞു. 9 നീ എനിക്കു തന്നവരില്‍ ആരും നഷ്ടമായിപ്പോയിട്ടില്ല എന്നു അവന്‍ പറഞ്ഞ വാക്കിന്നു ഇതിനാല്‍ നിവൃത്തിവന്നു. 10 ശിമോന്‍ പത്രൊസ് തനിക്കുള്ള വാള്‍ ഊരി മഹാപുരോഹിതന്‍റെ ദാസനെ വെട്ടി അവന്‍റെ വലത്തുകാതു അറുത്തു കളഞ്ഞു; ആ ദാസന്നു മല്‍ക്കൊസ് എന്നു പേര്‍ : 11 യേശു പത്രൊസിനോടു: വാള്‍ ഉറയില്‍ ഇടുക; പിതാവു എനിക്കു തന്ന പാനപാത്രം ഞാന്‍ കുടിക്കേണ്ടയോ എന്നു പറഞ്ഞു. 12 പട്ടാളവും സഹസ്രാധിപനും യെഹൂദന്മാരുടെ ചേവകരും യേശുവിനെ പിടിച്ചുകെട്ടി 13 ഒന്നാമതു ഹന്നാവിന്‍റെ അടുക്കല്‍ കൊണ്ടുപോയി; അവന്‍ ആ സംവത്സരത്തെ മഹാപുരോഹിതനായ കയ്യഫാവിന്‍റെ അമ്മായപ്പന്‍ ആയിരുന്നു. 14 കയ്യഫാവോ: ജനത്തിനുവേണ്ടി ഒരു മനുഷ്യന്‍ മരിക്കുന്നതു നന്നു എന്നു യെഹൂദന്മാരോടു ആലോചന പറഞ്ഞവന്‍ തന്നേ. 15 ശിമോന്‍ പത്രൊസും മറ്റൊരു ശിഷ്യനും യേശുവിന്‍റെ പിന്നാലെ ചെന്നു; ആ ശിഷ്യന്‍ മഹാപുരോഹിതന്നു പരിചയമുള്ളവന്‍ ആകയാല്‍ യേശുവിനോടുകൂടെ മഹാപുരോഹിതന്‍റെ നടുമുറ്റത്തു കടന്നു. 16 പത്രൊസ് വാതില്‍ക്കല്‍ പുറത്തു നിലക്കുമ്പോള്‍ , മഹാപുരോഹിതന്നു പരിചയമുള്ള മറ്റെ ശിഷ്യന്‍ പുറത്തുവന്നു വാതില്കാവല്‍ക്കാരത്തിയോടു പറഞ്ഞു പത്രൊസിനെ അകത്തു കയറ്റി. 17 വാതില്‍ കാക്കുന്ന ബാല്യക്കാരത്തി പത്രൊസിനോടു: നീയും ഈ മനുഷ്യന്‍റെ ശിഷ്യന്മാരില്‍ ഒരുവനോ എന്നു ചോദിച്ചു; അല്ല എന്നു അവന്‍ പറഞ്ഞു. 18 അന്നു കുളിര്‍ ആകകൊണ്ടു ദാസന്മാരും ചേവകരും കനല്‍ കൂട്ടി തീ കാഞ്ഞുകൊണ്ടിരുന്നു; പത്രൊസും അവരോടുകൂടെ തീ കാഞ്ഞുകൊണ്ടുനിന്നു. 19 മഹാപുരോഹിതന്‍ യേശുവിനോടു അവന്‍റെ ശിഷ്യന്മാരെയും ഉപദേശത്തെയും കുറിച്ചു ചോദിച്ചു. 20 അതിന്നു യേശു: ഞാന്‍ ലോകത്തോടു പരസ്യമായി സംസാരിച്ചിരിക്കുന്നു; പള്ളിയിലും എല്ലാ യെഹൂദന്മാരും കൂടുന്ന ദൈവാലയത്തിലും ഞാന്‍ എപ്പോഴും ഉപദേശിച്ചു; 21 രഹസ്യമായി ഒന്നും സംസാരിച്ചിട്ടില്ല. നീ എന്നോടു ചോദിക്കുന്നതു എന്തു? ഞാന്‍ സംസാരിച്ചതു എന്തെന്നു കേട്ടവരോടു ചോദിക്ക; ഞാന്‍ പറഞ്ഞതു അവര്‍ അറിയുന്നു എന്നു ഉത്തരം പറഞ്ഞു. 22 അവന്‍ ഇങ്ങനെ പറയുമ്പോള്‍ ചേവകരില്‍ അരികെ നിന്ന ഒരുത്തന്‍ : മഹാപുരോഹിതനോടു ഇങ്ങനെയോ ഉത്തരം പറയുന്നതു എന്നു പറഞ്ഞു യേശുവിന്‍റെ കന്നത്തു ഒന്നടിച്ചു. 23 യേശു അവനോടു: ഞാന്‍ ദോഷമായി സംസാരിച്ചു എങ്കില്‍ തെളിവു കൊടുക്ക; അല്ലെങ്കില്‍ എന്നെ തല്ലുന്നതു എന്തു എന്നു പറഞ്ഞു. 24 ഹന്നാവു അവനെ കെട്ടപ്പെട്ടവനായി മഹാപുരോഹിതനായ കയ്യഫാവിന്‍റെ അടുക്കല്‍ അയച്ചു. 25 ശിമോന്‍ പത്രൊസ് തീ കാഞ്ഞുനിലക്കുമ്പോള്‍ : നീയും അവന്‍റെ ശിഷ്യന്മാരില്‍ ഒരുത്തനല്ലയോ എന്നു ചിലര്‍ അവനോടു ചോദിച്ചു; അല്ല എന്നു അവന്‍ മറുത്തുപറഞ്ഞു. 26 മഹാപുരോഹിതന്‍റെ ദാസന്മാരില്‍ വെച്ച പത്രൊസ് കാതറുത്തവന്‍റെ ചാര്‍ച്ചക്കാരനായ ഒരുത്തന്‍ ഞാന്‍ നിന്നെ അവനോടുകൂടെ തോട്ടത്തില്‍ കണ്ടില്ലയോ എന്നു പറഞ്ഞു. 27 പത്രൊസ് പിന്നെയും മറുത്തുപറഞ്ഞു; ഉടനെ കോഴി ക്കുകി! 28 പുലര്‍ച്ചെക്കു അവര്‍ യേശുവിനെ കയ്യഫാവിന്‍റെ അടുക്കല്‍ നിന്നു ആസ്ഥാനത്തിലേക്കു കൊണ്ടുപോയി; തങ്ങള്‍ അശുദ്ധമാകാതെ പെസഹ കഴിപ്പാന്തക്കവണ്ണം ആസ്ഥാനത്തില്‍ കടന്നില്ല. 29 പീലാത്തൊസ് അവരുടെ അടുക്കല്‍ പുറത്തുവന്നു: ഈ മനുഷ്യന്‍റെ നേരെ എന്തു കുറ്റം ബോധിപ്പിക്കുന്നു എന്നു ചോദിച്ചു. 30 കുറ്റക്കാരന്‍ അല്ലാഞ്ഞു എങ്കില്‍ ഞങ്ങള്‍ അവനെ നിന്‍റെ പക്കല്‍ ഏല്പിക്കയില്ലായിരുന്നു എന്നു അവര്‍ അവനോടു ഉത്തരം പറഞ്ഞു. 31 പീലാത്തൊസ് അവരോടു: നിങ്ങള്‍ അവനെ കൊണ്ടുപോയി നിങ്ങളുടെ ന്യായപ്രമാണപ്രകാരം വിധിപ്പിന്‍ എന്നു പറഞ്ഞതിന്നു യെഹൂദന്മാര്‍ അവനോടു: മരണശിക്ഷെക്കുള്ള അധികാരം ഞങ്ങള്‍ക്കില്ലല്ലോ എന്നു പറഞ്ഞു. 32 യേശു താന്‍ മരിപ്പാനുള്ള മരണവിധം സൂചിപ്പിച്ചവാക്കിന്നു ഇതിനാല്‍ നിവൃത്തിവന്നു. 33 പീലാത്തൊസ് പിന്നെയും ആസ്ഥാനത്തില്‍ ചെന്നു യേശുവിനെ വിളിച്ചു: നീ യെഹൂദന്മാരുടെ രാജാവോ എന്നു ചോദിച്ചു. 34 അതിന്നു ഉത്തരമായി യേശു: ഇതു നീ സ്വയമായി പറയുന്നതോ മറ്റുള്ളവര്‍ എന്നെക്കുറിച്ചു നിന്നോടു പറഞ്ഞിട്ടോ എന്നു ചോദിച്ചു. 35 പീലാത്തൊസ് അതിന്നു ഉത്തരമായി: ഞാന്‍ യെഹൂദനോ? നിന്‍റെ ജനവും മഹാപുരോഗിതന്മാരും നിന്നെ ഏന്‍റെ പക്കല്‍ ഏല്പിച്ചിരിക്കുന്നു; നീ എന്തു ചെയ്തു എന്നു ചോദിച്ചതിന്നു യേശു: 36 എന്‍റെ രാജ്യം ഐഹികമല്ല; എന്നു എന്‍റെ രാജ്യം ഐഹികം ആയിരുന്നു എങ്കില്‍ എന്നെ യഹൂദന്മാരുടെ കയ്യില്‍ ഏല്പിക്കാതവണ്ണം എന്‍റെ ചേവകര്‍ പോരാടുമായിരുന്നു. എന്നാല്‍ എന്‍റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു. 37 പീലാത്തൊസ് അവനോടു: എന്നാല്‍ നീ രാജാവു തന്നേയല്ലോ എന്നു പറഞ്ഞതിന്നു യേശു: നീ പറഞ്ഞതുപോലെ ഞാന്‍ രാജാവുതന്നേ; സത്യത്തിന്നു സാക്ഷിനില്‍ക്കേണ്ടതിന്നു ഞാന്‍ ജനിച്ചു അതിന്നായി ലോകത്തില്‍ വന്നുമിരിക്കുന്നു; സത്യതല്പരനായവന്‍ എല്ലാം എന്‍റെ വാക്കുകേള്‍ക്കുന്നു എന്നു ഉത്തരം പറഞ്ഞു. 38 പീലാത്തൊസ് അവനോടു: സത്യം എന്നാല്‍ എന്തു എന്നു പറഞ്ഞു പിന്നെയും യെഹൂദന്മാരുടെ അടുക്കല്‍ പുറത്തു ചെന്നു അവരോടു: ഞാന്‍ അവനില്‍ ഒരു കുറ്റവും കാണുന്നില്ല. 39 എന്നാല്‍ പെസഹയില്‍ ഞാന്‍ നിങ്ങള്‍ക്കു ഒരുത്തനെ വിട്ടുതരിക പതിവുണ്ടല്ലോ; യെഹൂദന്മാരുടെ രാജാവിനെ വിട്ടുതരുന്നതു സമ്മതമോ എന്നു ചോദിച്ചതിന്നു അവര്‍ പിന്നെയും: 40 ഇവനെ വേണ്ടാ; ബറബ്ബാസിനെ മതി എന്നു നിലവിളിച്ചു പറഞ്ഞു; ബറബ്ബാസോ കവര്‍ച്ചക്കാരന്‍ ആയിരുന്നു.

John 19

1 അനന്തരം പീലാത്തൊസ് യേശുവിനെ കൊണ്ടുപോയി വാറുകൊണ്ടു അടിപ്പിച്ചു. 2 പടയാളികള്‍ മുള്ളുകൊണ്ടു ഒരു കിരീടം മെടഞ്ഞു അവന്‍റെ തലയില്‍ വെച്ചു ധൂമ്രവസ്ത്രം ധിരിപ്പിച്ചു. 3 അവന്‍റെ അടുക്കല്‍ ചെന്നു: യെഹൂദന്മാരുടെ രാജാവേ, ജയ ജയ എന്നു പറഞ്ഞു അവനെ കന്നത്തടിച്ചു. 4 പീലാത്തൊസ് പിന്നെയും പുറത്തു വന്നു: ഞാന്‍ അവനില്‍ ഒരു കുറ്റവും കാണുന്നില്ല എന്നു നിങ്ങള്‍ അറിയേണ്ടതിന്നു അവനെ നിങ്ങളുടെ അടുക്കല്‍ ഇതാ, പുറത്തു കൊണ്ടുവരുന്നു എന്നു പറഞ്ഞു. 5 അങ്ങനെ യേശു മുള്‍ക്കിരീടവും ധൂമ്രവസ്ത്രവും ധരിച്ചു പുറത്തു വന്നു. പീലാത്തൊസ് അവരോടു: ആ മനുഷ്യന്‍ ഇതാ എന്നു പറഞ്ഞു. 6 മഹാപുരോഹിതന്മാരും ചേവകരും അവനെ കണ്ടപ്പോള്‍ : ക്രൂശിക്ക, ക്രൂശിക്ക, എന്നു ആര്‍ത്തുവിളിച്ചു. പീലാത്തൊസ് അവരോടു: നിങ്ങള്‍ അവനെ കൊണ്ടുപോയി ക്രൂശിപ്പിന്‍ : ഞാനോ അവനില്‍ കുറ്റം കാണുന്നില്ല എന്നു പറഞ്ഞു. 7 യെഹൂദന്മാര്‍ അവനോടു: ഞങ്ങള്‍ക്കു ഒരു ന്യായപ്രമാണം ഉണ്ടു; അവന്‍ തന്നെത്താന്‍ ദൈവപുത്രന്‍ ആക്കിയതുകൊണ്ടു ആ ന്യായപ്രമാണപ്രകാരം അവന്‍ മരിക്കേണ്ടതാകുന്നു എന്നു ഉത്തരം പറഞ്ഞു. 8 ഈ വാക്കു കേട്ടിട്ടു പീലാത്തൊസ് ഏറ്റവും ഭയപ്പെട്ടു, 9 പിന്നെയും ആസ്ഥാനത്തില്‍ ചെന്നു; നീ എവിടെ നിന്നു ആകുന്നു എന്നു യേശുവിനോടു ചോദിച്ചു. 10 യേശു ഉത്തരം പറഞ്ഞില്ല. പീലാത്തൊസ് അവനോടു: നീ എന്നോടു സംസാരിക്കുന്നില്ലയോ? എനിക്കു നിന്നെ ക്രൂശിപ്പാന്‍ അധികാരമുണ്ടെന്നും, നിന്നെ വിട്ടയപ്പാന്‍ അധികാരമുണ്ടെന്നും നീ അറിയുന്നില്ലയോ എന്നു ചോദിച്ചതിന്നു യേശു അവനോടു: 11 മേലില്‍നിന്നു നിനക്കു കിട്ടീട്ടില്ല എങ്കില്‍ എന്‍റെ മേല്‍ നിനക്കു ഒരധികാരവും ഉണ്ടാകയില്ലായിരുന്നു; അതുകൊണ്ടു എന്നെ നിന്‍റെ പക്കല്‍ ഏല്പിച്ചവന്നു അധികം പാപം ഉണ്ടു എന്നു ഉത്തരം പറഞ്ഞു. 12 ഇതു നിമിത്തം പീലാത്തൊസ് അവനെ വിട്ടയപ്പാന്‍ ശ്രമിച്ചു. യഹൂദന്മാരോ: നീ ഇവനെ വിട്ടയച്ചാല്‍ കൈസരുടെ സ്നേഹിതന്‍ അല്ല; തന്നെത്താന്‍ രാജാവാക്കുന്നവന്‍ എല്ലാം കൈസരോടു മത്സരിക്കുന്നുവല്ലോ എന്നു ആര്‍ത്തു പറഞ്ഞു. 13 ഈ വാക്കു കേട്ടിട്ടു പീലാത്തൊസ് യേശുവിനെ പുറത്തു കൊണ്ടുവന്നു, കല്ത്തളമെന്നും എബ്രായ ഭാഷയില്‍ ഗബ്ബഥാ എന്നും പേരുള്ള സ്ഥലത്തു ന്യായാസനത്തില്‍ ഇരുന്നു. 14 അപ്പോള്‍ പെസഹയുടെ ഒരുക്കനാള്‍ ഏകദേശം ആറാം മണിനേരം ആയിരുന്നു. അവന്‍ യെഹൂദന്മാരോടു ഇതാ നിങ്ങളുടെ രാജാവു എന്നു പറഞ്ഞു. 15 അവരോ: കൊന്നുകളക, കൊന്നുകളക; അവനെ ക്രൂശിക്ക എന്നു നിലവിളിച്ചു. നിങ്ങളുടെ രാജാവിനെ ഞാന്‍ ക്രൂശിക്കേണമോ എന്നു പീലാത്തൊസ് അവരോടു ചോദിച്ചു; അതിന്നു മഹാപുരോഹിതന്മാര്‍ : ഞങ്ങള്‍ക്കു കൈസരല്ലാതെ മറ്റൊരു രാജാവില്ല എന്നു ഉത്തരം പറഞ്ഞു. 16 അപ്പോള്‍ അവന്‍ അവനെ ക്രൂശിക്കേണ്ടതിന്നു അവര്‍ക്കും ഏല്പിച്ചുകൊടുത്തു. 17 അവര്‍ യേശുവിനെ കയ്യേറ്റു; അവന്‍ താന്‍ തന്നേ ക്രൂശിനെ ചുമന്നുകൊണ്ടു എബ്രായഭാഷയില്‍ ഗൊല്ഗൊഥാ എന്നു പേരുള്ള തലയോടിടം എന്ന സ്ഥലത്തേക്കു പോയി. 18 അവിടെ അവര്‍ അവനെയും അവനോടു കൂടെ വേറെ രണ്ടു ആളുകളെയും ഒരുത്തനെ അപ്പുറത്തും ഒരുത്തനെ ഇപ്പുറത്തും യേശുവിനെ നടവിലുമായി ക്രൂശിച്ചു. 19 പീലാത്തൊസ് ഒരു മേലെഴുത്തും എഴുതി ക്രൂശിന്മേല്‍ പതിപ്പിച്ചു; അതില്‍ : നസറായനായ യേശു യെഹൂദന്മാരുടെ രാജാവു എന്നു എഴുതിയിരുന്നു. 20 യേശുവിനെ ക്രൂശിച്ച സ്ഥലം നഗരത്തിന്നു സമീപം ആകയാല്‍ അനേകം യെഹൂദന്മാര്‍ ഈ മേലെഴുത്തു വായിച്ചു. അതു എബ്രായറോമ യവന ഭാഷകളില്‍ എഴുതിയിരുന്നു. 21 ആകയാല്‍ യെഹൂദന്മാരുടെ മഹാപുരോഹിതന്മാര്‍ പീലാത്തൊസിനോടു: യെഹൂദന്മാരുടെ രാജാവു എന്നല്ല, ഞാന്‍ യെഹൂദന്മാരുടെ രാജാവു എന്നു അവന്‍ പറഞ്ഞു എന്നത്രേ എഴുതേണ്ടതു എന്നു പറഞ്ഞു. 22 അതിന്നു പീലാത്തൊസ്: ഞാന്‍ എഴുതിയതു എഴുതി എന്നു ഉത്തരം പറഞ്ഞു. 23 പടയാളികള്‍ യേശുവിനെ ക്രൂശിച്ച ശേഷം അവന്‍റെ വസ്ത്രം എടുത്തു ഓ‍രോ പടയാളിക്കു ഓ‍രോ പങ്കായിട്ടു നാലു പങ്കാക്കി; അങ്കിയും എടുത്തു; അങ്കിയോ തുന്നല്‍ ഇല്ലാതെ മേല്‍തൊട്ടു അടിയോളം മുഴുവനും നെയ്തതായിരുന്നു. 24 ഇതു കീറരുതു; ആര്‍ക്കും വരും എന്നു ചീട്ടിടുക എന്നു അവര്‍ തമ്മില്‍ പറഞ്ഞു. എന്‍റെ വസ്ത്രം അവര്‍ പകുത്തെടുത്തു എന്‍റെ അങ്കിക്കായി ചീട്ടിട്ടു എന്നുള്ളതിരുവെഴുത്തിന്നു ഇതിനാല്‍ നിവൃത്തി വന്നു. പടയാളികള്‍ ഇങ്ങനെ ഒക്കെയും ചെയ്തു. 25 യേശുവിന്‍റെ ക്രൂശിന്നരികെ അവന്‍റെ അമ്മയും അമ്മയുടെ സഹോദരിയും ക്ളെയോപ്പാവിന്‍റെ ഭാര്യ മറിയയും മഗ്ദലക്കാരത്തി മറിയയും നിന്നിരുന്നു. 26 യേശു തന്‍റെ അമ്മയും താന്‍ സ്നേഹിച്ച ശിഷ്യനും നിലക്കുന്നതു കണ്ടിട്ടു: സ്ത്രീയേ, ഇതാ നിന്‍റെ മകന്‍ എന്നു അമ്മയോടു പറഞ്ഞു. 27 പിന്നെ ശിഷ്യനോടു: ഇതാ നിന്‍റെ അമ്മ എന്നും പറഞ്ഞു. ആ നാഴികമുതല്‍ ആ ശിഷ്യന്‍ അവളെ തന്‍റെ വീട്ടില്‍ കൈക്കൊണ്ടു. 28 അതിന്‍റെ ശേഷം സകലവും തികഞ്ഞിരിക്കുന്നു എന്നു യേശു അറിഞ്ഞിട്ടു തിരുവെഴുത്തു നിവൃത്തിയാകുംവണ്ണം: എനിക്കു ദാഹിക്കുന്നു എന്നു പറഞ്ഞു. 29 അവിടെ പുളിച്ച വീഞ്ഞു നിറഞ്ഞോരു പാത്രം വെച്ചിട്ടുണ്ടായിരുന്നു; അവര്‍ ഒരു സ്പോങ്ങ് പുളിച്ചവീഞ്ഞു നിറെച്ചു ഈസോപ്പുതണ്ടിന്മേല്‍ ആക്കി അവന്‍റെ വായോടു അടുപ്പിച്ചു. 30 യേശു പുളിച്ചവീഞ്ഞു കുടിച്ചശേഷം: നിവൃത്തിയായി എന്നു പറഞ്ഞു തല ചായ്ചു ആത്മാവിനെ ഏല്പിച്ചുകൊടുത്തു. 31 അന്നു ഒരുക്കനാളും ആ ശബ്ബത്ത് നാള്‍ വലിയതും ആകകൊണ്ടു ശരീരങ്ങള്‍ ശബ്ബത്തില്‍ ക്രൂശിന്മേല്‍ ഇരിക്കരുതു എന്നുവെച്ചു അവരുടെ കാല്‍ ഒടിച്ചു എടുപ്പിക്കേണം എന്നു യെഹൂദന്മാര്‍ പീലാത്തൊസിനോടു അപേക്ഷിച്ചു. 32 ആകയാല്‍ പടയാളികള്‍ വന്നു ഒന്നാമത്തവന്‍റെയും അവനോടുകൂടെ ക്രൂശിക്കപ്പെട്ട മറ്റെവന്‍റെയും കാല്‍ ഒടിച്ചു. 33 അവര്‍ യേശുവിന്‍റെ അടുക്കല്‍ വന്നു, അവന്‍ മരിച്ചുപോയി എന്നു കാണ്‍കയാല്‍ അവന്‍റെ കാല്‍ ഒടിച്ചില്ല. 34 എങ്കിലും പടയാളികളില്‍ ഒരുത്തന്‍ കുന്തംകൊണ്ടു അവന്‍റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു. 35 ഇതു കണ്ടവന്‍ സാക്‍ഷ്യം പറഞ്ഞിരിക്കുന്നു; അവന്‍റെ സാക്‍ഷ്യം സത്യം ആകുന്നു; നിങ്ങളും വിശ്വസിക്കേണ്ടതിന്നു താന്‍ സത്യം പറയുന്നു എന്നു അവന്‍ അറിയുന്നു. 36 “അവന്‍റെ ഒരു അസ്ഥിയും ഒടിഞ്ഞുപോകയില്ല” എന്നുള്ള തിരുവെഴുത്തു നിവൃത്തിയാകേണ്ടതിന്നു ഇതു സംഭവിച്ചു. 37 “അവര്‍ കുത്തിയവങ്കലേക്കു നോക്കും” എന്നു മറ്റൊരു തിരുവെഴുത്തും പറയുന്നു. 38 അനന്തരം, യെഹൂദന്മാരെ പേടിച്ചിട്ടു രഹസ്യത്തില്‍ യേശുവിന്‍റെ ഒരു ശിഷ്യനായിരുന്ന അരിമത്യയിലെ യോസേഫ് യേശുവിന്‍റെ ശരീരം എടുത്തു കൊണ്ടുപോകുവാന്‍ പീലാത്തൊസിനോടു അനുവാദം ചോദിച്ചു. പീലാത്തൊസ് അനുവദിക്കയാല്‍ അവന്‍ വന്നു അവന്‍റെ ശരീരം എടുത്തു. 39 ആദ്യം രാത്രിയില്‍ അവന്‍റെ അടുക്കല്‍ വന്ന നിക്കൊദേമൊസും ഏകദേശം നൂറുറാത്തല്‍ മൂറും അകിലും കൊണ്ടുള്ള ഒരു കൂട്ടു കൊണ്ടുവന്നു. 40 അവര്‍ യേശുവിന്‍റെ ശരീരം എടുത്തു യെഹൂദന്മാര്‍ ശവം അടക്കുന്ന മര്യാദപ്രകാരം അതിനെ സുഗന്ധവര്‍ഗ്ഗത്തോടുകൂടെ ശീലപൊതിഞ്ഞു കെട്ടി. 41 അവനെ ക്രൂശിച്ച സ്ഥലത്തുതന്നേ ഒരു തോട്ടവും ആ തോട്ടത്തില്‍ മുമ്പെ ആരെയും വെച്ചിട്ടില്ലാത്ത പുതിയോരു കല്ലറയും ഉണ്ടായിരുന്നു. 42 ആ കല്ലറ സമീപം ആകകൊണ്ടു അവര്‍ യെഹൂദന്മാരുടെ ഒരുക്കനാള്‍ നിമിത്തം യേശുവിനെ അവിടെ വച്ചു.

John 20

1 ആഴ്ചവട്ടത്തില്‍ ഒന്നാം നാള്‍ മഗ്ദലക്കാരത്തി മറിയ രാവിലെ ഇരുട്ടുള്ളപ്പോള്‍ തന്നേ കല്ലറെക്കല്‍ ചെന്നു കല്ലറവായ്ക്കല്‍ നിന്നു കല്ലു നീങ്ങിയിരിക്കുന്നതു കണ്ടു. 2 അവള്‍ ഓ‍ടി ശിമോന്‍ പത്രൊസിന്‍റെയും യേശുവിന്നു പ്രിയനായ മറ്റെ ശിഷ്യന്‍റെയും അടുക്കല്‍ ചെന്നു: കര്‍ത്താവിനെ കല്ലറയില്‍ നിന്നു എടുത്തു കൊണ്ടുപോയി; അവനെ എവിടെ വെച്ചു എന്നു ഞങ്ങള്‍ അറിയുന്നില്ല എന്നു അവരോടു പറഞ്ഞു; 3 അതുകൊണ്ടു പത്രൊസും മറ്റെ ശിഷ്യനും പുറപ്പെട്ടു കല്ലറെക്കല്‍ ചെന്നു. 4 ഇരുവരും ഒന്നിച്ചു ഓ‍ടി; മറ്റെ ശിഷ്യന്‍ പത്രൊസിനെക്കാള്‍ വേഗത്തില്‍ ഓ‍ടി ആദ്യം കല്ലെറക്കല്‍ എത്തി; 5 കുനിഞ്ഞുനോക്കി ശീലകള്‍ കിടക്കുന്നതു കണ്ടു; അകത്തു കടന്നില്ലതാനും. 6 അവന്‍റെ പിന്നാലെ ശിമോന്‍ പത്രൊസും വന്നു കല്ലറയില്‍ കടന്നു 7 ശീലകള്‍ കിടക്കുന്നതും അവന്‍റെ തലയില്‍ ചുറ്റിയിരുന്നറൂമാല്‍ ശീലകളോടുകൂടെ കിടക്കാതെ വേറിട്ടു ഒരിടത്തു ചുരുട്ടി വെച്ചിരിക്കുന്നതും കണ്ടു. 8 ആദ്യം കല്ലെറക്കല്‍ എത്തിയ മറ്റെ ശിഷ്യനും അപ്പോള്‍ അകത്തു ചെന്നു കണ്ടു വിശ്വസിച്ചു. 9 അവന്‍ മരിച്ചവരില്‍ നിന്നു ഉയിര്‍ത്തെഴുന്നേല്‍ക്കേണ്ടതാകുന്നു എന്നുള്ള തിരുവെഴുത്തു അവര്‍ അതുവരെ അറിഞ്ഞില്ല. 10 അങ്ങനെ ശിഷ്യന്മാര്‍ വീട്ടിലേക്കു മടങ്ങിപ്പോയി. 11 എന്നാല്‍ മറിയ കല്ലെറക്കല്‍ പുറത്തു കരഞ്ഞുകൊണ്ടു നിന്നു. കരയുന്നിടയില്‍ അവള്‍ കല്ലറയില്‍ കുനിഞ്ഞുനോക്കി. 12 യേശുവിന്‍റെ ശരീരം കിടന്നിരുന്ന ഇടത്തു വെള്ളവസ്ത്രം ധരിച്ച രണ്ടു ദൂതന്മാര്‍ ഒരുത്തന്‍ തലെക്കലും ഒരുത്തന്‍ കാല്‍ക്കലും ഇരിക്കുന്നതു കണ്ടു. 13 അവര്‍ അവളോടു: സ്ത്രീയേ, നീ കരയുന്നതു എന്തു എന്നു ചോദിച്ചു. എന്‍റെ കര്‍ത്താവിനെ എടുത്തു കൊണ്ടുപോയി; അവനെ എവിടെ വെച്ചു എന്നു ഞാന്‍ അറിയുന്നില്ല എന്നു അവള്‍ അവരോടു പറഞ്ഞു. 14 ഇതു പറഞ്ഞിട്ടു അവള്‍ പിന്നോക്കം തിരിഞ്ഞു, യേശു നിലക്കുന്നതു കണ്ടു; യേശു എന്നു അറിഞ്ഞില്ല താനും. 15 യേശു അവളോടു: സ്ത്രീയേ, നീ കരയുന്നതു എന്തു? ആരെ തിരയുന്നു എന്നു ചോദിച്ചു. അവന്‍ തോട്ടക്കാരന്‍ എന്നു നിരൂപിച്ചിട്ടു അവള്‍ : യജമാനനേ, നീ അവനെ എടുത്തുകൊണ്ടു പോയി എങ്കില്‍ അവനെ എവിടെ വെച്ചു എന്നു പറഞ്ഞുതരിക; ഞാന്‍ അവനെ എടുത്തു കൊണ്ടുപൊയ്ക്കൊള്ളാം എന്നു അവനോടു പറഞ്ഞു. 16 യേശു അവളോടു: മറിയയേ, എന്നു പറഞ്ഞു. അവള്‍ തിരിഞ്ഞു എബ്രായഭാഷയില്‍ : റബ്ബൂനി എന്നു പറഞ്ഞു; 17 അതിന്നു ഗുരു എന്നര്‍ത്ഥം. യേശു അവളോടു: എന്നെ തൊടരുതു; ഞാന്‍ ഇതുവരെ പിതാവിന്‍റെ അടുക്കല്‍ കയറിപ്പോയില്ല; എങ്കിലും നീ എന്‍റെ സഹോദരന്മാരുടെ അടുക്കല്‍ ചെന്നു: എന്‍റെ പിതാവും നിങ്ങളുടെ പിതാവും എന്‍റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്‍റെ അടുക്കല്‍ ഞാന്‍ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു. 18 മഗ്ദലക്കാരത്തി മറിയ വന്നു താന്‍ കര്‍ത്താവിനെ കണ്ടു എന്നും അവന്‍ ഇങ്ങനെ തന്നോടു പറഞ്ഞു എന്നും ശിഷ്യന്മാരോടു അറിയിച്ചു. 19 ആഴ്ചവട്ടത്തിന്‍റെ ഒന്നാം നാള്‍ ആയ ആ ദിവസം, നേരംവൈകിയപ്പോള്‍ ശിഷ്യന്മാര്‍ ഇരുന്ന സ്ഥലത്തു യെഹൂദന്മാരെ പേടിച്ചു വാതില്‍ അടെച്ചിരിക്കെ യേശു വന്നു നടുവില്‍ നിന്നുകൊണ്ടു: നിങ്ങള്‍ക്കു സമാധാനം എന്നു അവരോടു പറഞ്ഞു. 20 ഇതു പറഞ്ഞിട്ടു അവന്‍ കയ്യും വിലാപ്പുറവും അവരെ കാണിച്ചു; കര്‍ത്താവിനെ കണ്ടിട്ടു ശിഷ്യന്മാര്‍ സന്തോഷിച്ചു. 21 യേശു പിന്നെയും അവരോടു: നിങ്ങള്‍ക്കു സമാധാനം; പിതാവു എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു എന്നു പറഞ്ഞു. 22 ഇങ്ങനെ പറഞ്ഞശേഷം അവന്‍ അവരുടെമേല്‍ ഊതി അവരോടു: പരിശുദ്ധാത്മാവിനെ കൈക്കൊള്‍വിന്‍ . 23 ആരുടെ പാപങ്ങള്‍ നിങ്ങള്‍ മോചിക്കുന്നവോ അവര്‍ക്കും മോചിക്കപ്പെട്ടിരിക്കുന്നു; ആരുടെ പാപങ്ങള്‍ നിര്‍ത്തുന്നുവോ അവര്‍ക്കും നിര്‍ത്തിയിരിക്കുന്നു എന്നു പറഞ്ഞു. 24 എന്നാല്‍ യേശു വന്നപ്പോള്‍ പന്തിരുവരില്‍ ഒരുവനായ ദിദിമൊസ് എന്ന തോമാസ് അവരോടുകൂടെ ഉണ്ടായിരുന്നില്ല. 25 മറ്റേ ശിഷ്യന്മാര്‍ അവനോടു: ഞങ്ങള്‍ കര്‍ത്താവിനെ കണ്ടു എന്നു പറഞ്ഞാറെ: ഞാന്‍ അവന്‍റെ കൈകളില്‍ ആണിപ്പഴുതു കാണുകയും ആണിപ്പഴുതില്‍ വിരല്‍ ഇടുകയും അവന്‍റെ വിലാപ്പുറത്തു കൈ ഇടുകയും ചെയ്തിട്ടല്ലാതെ വിശ്വസിക്കയില്ല എന്നു അവന്‍ അവരോടു പറഞ്ഞു. 26 എട്ടു ദിവസം കഴിഞ്ഞിട്ടു ശിഷ്യന്മാര്‍ മിന്നെയും അകത്തു കൂടിയിരിക്കുമ്പോള്‍ തോമാസും ഉണ്ടായിരുന്നു. വാതില്‍ അടെച്ചിരിക്കെ യേശു വന്നു നടുവില്‍ നിന്നുകൊണ്ടു: നിങ്ങള്‍ക്കു സമാധാനം എന്നു പറഞ്ഞു. 27 പിന്നെ തോമാസിനോടു: നിന്‍റെ വിരല്‍ ഇങ്ങോട്ടു നീട്ടി എന്‍റെ കൈകളെ കാണ്‍ക; നിന്‍റെ കൈ നീട്ടി എന്‍റെ വിലാപ്പുറത്തു ഇടുക; അവിശ്വാസി ആകാതെ വിശ്വാസിയായിരിക്ക എന്നു പറഞ്ഞു. 28 തോമാസ് അവനോടു: എന്‍റെ കര്‍ത്താവും എന്‍റെ ദൈവവും ആയുള്ളോവേ എന്നു ഉത്തരം പറഞ്ഞു. 29 യേശു അവനോടു: നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു; കാണാതെ വിശ്വസിച്ചവര്‍ ഭാഗ്യവാന്മാര്‍ എന്നു പറഞ്ഞു. 30 ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്നതല്ലാതെ മറ്റു അനേകം അടയാളങ്ങളും യേശു തന്‍റെ ശിഷ്യന്മാര്‍ കാണ്‍കെ ചെയ്തു. 31 എന്നാല്‍ യേശു ദൈവപുത്രനായ ക്രിസ്തുഎന്നു നിങ്ങള്‍ വിശ്വസിക്കേണ്ടതിന്നും വിശ്വസിച്ചിട്ടു അവന്‍റെ നാമത്തില്‍ നിങ്ങള്‍ക്കു ജീവന്‍ ഉണ്ടാകേണ്ടതിന്നും ഇതു എഴുതിയിരിക്കുന്നു.

John 21

1 അതിന്‍റെ ശേഷം യേശു പിന്നെയും തിബെര്‍യ്യാസ് കടല്‍ക്കരയില്‍ വെച്ചു ശിഷ്യന്മാര്‍ക്കും പ്രത്യക്ഷനായി; പ്രത്യക്ഷനായതു ഈ വിധം ആയിരുന്നു: 2 ശിമോന്‍ പത്രൊസും ദിദിമൊസ് എന്ന തോമാസും ഗലീലയിലുള്ള കാനയിലെ നഥനയേലും സെബെദിമക്കളും അവന്‍റെ ശിഷ്യന്മാരില്‍ വേറെ രണ്ടുപേരും ഒരുമിച്ചു കൂടിയിരുന്നു. 3 ശിമോന്‍ പത്രൊസ് അവരോടു: ഞാന്‍ മീന്‍ പിടിപ്പാന്‍ പോകുന്നു എന്നു പറഞ്ഞു; ഞങ്ങളും പോരുന്നു എന്നു അവര്‍ പറഞ്ഞു. അവര്‍ പുറപ്പെട്ടു പടകു കയറി പോയി; ആ രാത്രിയില്‍ ഒന്നും പിടിച്ചില്ല. 4 പുലര്‍ച്ച ആയപ്പോള്‍ യേശു കരയില്‍ നിന്നിരുന്നു; യേശു ആകുന്നു എന്നു ശിഷ്യന്മാര്‍ അറിഞ്ഞില്ല. 5 യേശു അവരോടു: കുഞ്ഞുങ്ങളേ, കൂട്ടുവാന്‍ വല്ലതും ഉണ്ടോ എന്നു ചോദിച്ചു; ഇല്ല എന്നു അവര്‍ ഉത്തരം പറഞ്ഞു. 6 പടകിന്‍റെ വലത്തുഭാഗത്തു വല വീശുവിന്‍ ; എന്നാല്‍ നിങ്ങള്‍ക്കു കിട്ടും എന്നു അവന്‍ അവരോടു പറഞ്ഞു; അവര്‍ വീശി, മീനിന്‍റെ പെരുപ്പം ഹേതുവായി അതു വലിപ്പാന്‍ കഴിഞ്ഞില്ല. 7 യേശു സ്നേഹിച്ച ശിഷ്യന്‍ പത്രൊസിനോടു: അതു കര്‍ത്താവു ആകുന്നു എന്നു പറഞ്ഞു; കര്‍ത്താവു ആകുന്നു എന്നു ശിമോന്‍ പത്രൊസ് കേട്ടിട്ടു, താന്‍ നഗ്നനാകയാല്‍ അങ്കി അരയില്‍ ചുറ്റി കടലില്‍ ചാടി. 8 ശേഷം ശിഷ്യന്മാര്‍ കരയില്‍ നിന്നു ഏകദേശം ഇരുനൂറു മുഴത്തില്‍ അധികം ദൂരത്തല്ലായ്കയാല്‍ മീന്‍ നിറഞ്ഞ വല ഇഴെച്ചുംകൊണ്ടു ചെറിയ പടകില്‍ വന്നു. 9 കരെക്കു ഇറങ്ങിയപ്പോള്‍ അവര്‍ തീക്കനലും അതിന്മേല്‍ മീന്‍ വെച്ചിരിക്കുന്നതും അപ്പവും കണ്ടു. 10 യേശു അവരോടു: ഇപ്പോള്‍ പിടിച്ച മീന്‍ ചിലതു കൊണ്ടുവരുവിന്‍ എന്നു പറഞ്ഞു. 11 ശിമോന്‍ പത്രൊസ് കയറി നൂറ്റമ്പത്തുമൂന്നു വലിയ മീന്‍ നിറഞ്ഞ വല കരെക്കു വലിച്ചു കയറ്റി; അത്ര വളരെ ഉണ്ടായിരുന്നിട്ടും വല കീറിയില്ല. 12 യേശു അവരോടു: വന്നു പ്രാതല്‍ കഴിച്ചുകൊള്‍വിന്‍ എന്നു പറഞ്ഞു; കര്‍ത്താവാകുന്നു എന്നു അറിഞ്ഞിട്ടു ശിഷ്യന്മാരില്‍ ഒരുത്തനും: നീ ആര്‍ എന്നു അവനോടു ചോദിപ്പാന്‍ തുനിഞ്ഞില്ല. 13 യേശു വന്നു അപ്പം എടുത്തു അവര്‍ക്കും കൊടുത്തു; മീനും അങ്ങനെ തന്നേ 14 യേശു മരിച്ചവരില്‍ നിന്നു ഉയിര്‍ത്തെഴുന്നേറ്റശേഷം ഇങ്ങനെ മൂന്നാംപ്രവാശ്യം ശിഷ്യന്മാര്‍ക്കും പ്രത്യക്ഷനായി. 15 അവര്‍ പ്രാതല്‍ കഴിച്ചശേഷം യേശു ശിമോന്‍ പത്രൊസിനോടു: യോഹന്നാന്‍റെ മകനായ ശിമോനേ, നീ ഇവരില്‍ അധികമായി എന്നെ സ്നേഹിക്കുന്നുവോ എന്നു ചോദിച്ചു. അതിന്നു അവന്‍ : ഉവ്വു, കര്‍ത്താവേ, എനിക്കു നിന്നോടു പ്രിയമുണ്ടു എന്നു നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു. എന്‍റെ കുഞ്ഞാടുകളെ മേയ്ക്ക എന്നു അവന്‍ അവനോടു പറഞ്ഞു. 16 രണ്ടാമതും അവനോടു: യോഹന്നാന്‍റെ മകനായ ശിമോനേ, നീ എന്നെ സ്നേഹിക്കുന്നുവോ എന്നു ചോദിച്ചു. അതിന്നു അവന്‍ ഉവ്വു കര്‍ത്താവേ, എനിക്കു നിന്നോടു പ്രിയമുണ്ടു എന്നു നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു. എന്‍റെ ആടുകളെ പാലിക്ക എന്നു അവന്‍ അവനോടു പറഞ്ഞു. 17 മൂന്നാമതും അവനോടു: യോഹന്നാന്‍റെ മകനായ ശിമോനേ, നിനക്കു എന്നോടു പ്രിയമുണ്ടോ എന്നു ചോദിച്ചു. എന്നോടു പ്രിയമുണ്ടോ എന്നു മൂന്നാമതും ചോദിക്കയാല്‍ പത്രൊസ് ദുഃഖിച്ചു: കര്‍ത്താവേ, നീ സകലവും അറിയുന്നു; എനിക്കു നിന്നോടു പ്രിയമുണ്ടു എന്നും നീ അറിയുന്നു എന്നു അവനോടു പറഞ്ഞു. യേശു അവനോടു: എന്‍റെ ആടുകളെ മേയ്ക്ക. 18 ആമേന്‍ , ആമേന്‍ , ഞാന്‍ നിന്നോടു പറയുന്നു: നീ യൌവനക്കാരന്‍ ആയിരുന്നപ്പോള്‍ നീ തന്നേ അര കെട്ടി ഇഷ്ടമുള്ളേടത്തു നടന്നു; വയസ്സനായശേഷമോ നീ കൈ നീട്ടുകയും മറ്റൊരുത്തന്‍ നിന്‍റെ അര കെട്ടി നിനക്കു ഇഷ്ടമില്ലാത്ത ഇടത്തേക്കു നിന്നെ കൊണ്ടുപോകയും ചെയ്യും എന്നു പറഞ്ഞു. 19 അതിനാല്‍ അവന്‍ ഇന്നവിധം മരണം കൊണ്ടു ദൈവത്തെ മഹത്വപ്പെടുത്തും എന്നു അവന്‍ സൂചിപ്പിച്ചു; ഇതു പറഞ്ഞിട്ടു: എന്നെ അനുഗമിക്ക എന്നു അവനോടു പറഞ്ഞു. 20 പത്രൊസ് തിരിഞ്ഞു യേശു സ്നേഹിച്ച ശിഷ്യന്‍ പിന്‍ ചെല്ലുന്നതു കണ്ടു; അത്താഴത്തില്‍ അവന്‍റെ നെഞ്ചോടു ചാഞ്ഞുകൊണ്ടു: കര്‍ത്താവേ, നിന്നെ കാണിച്ചുകൊടുക്കുന്നവന്‍ ആര്‍ എന്നു ചോദിച്ചതു ഇവന്‍ തന്നേ. 21 അവനെ പത്രൊസ് കണ്ടിട്ടു: കര്‍ത്താവേ, ഇവന്നു എന്തു ഭവിക്കും എന്നു യേശുവിനോടു ചോദിച്ചു. 22 യേശു അവനോടു: ഞാന്‍ വരുവോളം ഇവന്‍ ഇരിക്കേണമെന്നു എനിക്കു ഇഷ്ടം ഉണ്ടെങ്കില്‍ അതു നിനക്കു എന്തു? നീ എന്നെ അനുഗമിക്ക എന്നു പറഞ്ഞു. 23 ആകയാല്‍ ആ ശിഷ്യന്‍ മരിക്കയില്ല എന്നൊരു ശ്രുതി സഹോദരന്മാരുടെ ഇടയില്‍ പരന്നു. യേശുവോ: അവര്‍ മരിക്കയില്ല എന്നല്ല, ഞാന്‍ വരുവോളം ഇവന്‍ ഇരിക്കേണം എന്നു എനിക്കു ഇഷ്ടമുണ്ടെങ്കില്‍ അതു നിനക്കു എന്തു എന്നത്രേ അവനോടു പറഞ്ഞതു. 24 ഈ ശിഷ്യന്‍ ഇതിനെക്കുറിച്ചു സാക്‍ഷ്യം പറയുന്നവനും ഇതു എഴുതിയവനും ആകുന്നു; അവന്‍റെ സാക്‍ഷ്യം സത്യം എന്നു ഞങ്ങള്‍ അറിയുന്നു. 25 യേശു ചെയ്തതു മറ്റു പലതും ഉണ്ടു; അതു ഓ‍രോന്നായി എഴുതിയാല്‍ എഴുതിയ പുസ്തകങ്ങള്‍ ലോകത്തില്‍ തന്നേയും ഒതുങ്ങുകയില്ല എന്നു ഞാന്‍ നിരൂപിക്കുന്നു.

Acts

Acts 1

1 തെയോഫിലൊസേ, ഞാന്‍ എഴുതിയ ഒന്നാമത്തെ ചരിത്രം യേശു തിരഞ്ഞെടുത്ത അപ്പൊസ്തലന്മാര്‍ക്കും പരിശുദ്ധാത്മാവിനാല്‍ കല്പന കൊടുത്തിട്ടു ആരോഹണം ചെയ്തനാള്‍വരെ അവന്‍ ചെയ്തും ഉപദേശിച്ചും തുടങ്ങിയ സകലത്തെയും കുറിച്ചു ആയിരുന്നുവല്ലോ. 2 അവന്‍ കഷ്ടം അനുഭവിച്ചശേഷം നാല്പതു നാളോളം അവര്‍ക്കും പ്രത്യക്ഷനായി ദൈവരാജ്യം സംബന്ധിച്ച കാര്യങ്ങള്‍ പറഞ്ഞുകൊണ്ടു 3 താന്‍ ജീവിച്ചിരിക്കുന്നു എന്നു അനേകം ദൃഷ്ടാന്തങ്ങളാല്‍ അവര്‍ക്കും കാണിച്ചു കൊടുത്തു. 4 അങ്ങനെ അവന്‍ അവരുമായി കൂടിയിരിക്കുമ്പോള്‍ അവരോടു: നിങ്ങള്‍ യെരൂശലേമില്‍നിന്നു വാങ്ങിപ്പോകാതെ എന്നോടു കേട്ട പിതാവിന്‍റെ വാഗ്ദത്തത്തിനായി കാത്തിരിക്കേണം; 5 യോഹന്നാന്‍ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു. നിങ്ങള്‍ക്കോ ഇനി ഏറെനാള്‍ കഴിയുംമുമ്പെ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കല്പിച്ചു. 6 ഒരുമിച്ചു കൂടിയിരുന്നപ്പോള്‍ അവര്‍ അവനോടു: കര്‍ത്താവേ, നീ യിസ്രായേലിന്നു ഈ കാലത്തിലോ രാജ്യം യഥാസ്ഥാനത്താക്കിക്കൊടുക്കുന്നതു എന്നു ചോദിച്ചു. 7 അവന്‍ അവരോടു: പിതാവു തന്‍റെ സ്വന്ത അധികാരത്തില്‍ വെച്ചിട്ടുള്ള കാലങ്ങളെയോ സമയങ്ങളേയോ അറിയുന്നതു നിങ്ങള്‍ക്കുള്ളതല്ല. 8 എന്നാല്‍ പരിശുദ്ധാത്മാവു നിങ്ങളുടെ മേല്‍ വരുമ്പോള്‍ നിങ്ങള്‍ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയില്‍ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്‍റെ സാക്ഷികള്‍ ആകും എന്നു പറഞ്ഞു. 9 ഇതു പറഞ്ഞശേഷം അവര്‍ കാണ്‍കെ അവന്‍ ആരോഹണം ചെയ്തു; ഒരു മേഘം അവനെ മൂടീട്ടു അവന്‍ അവരുടെ കാഴ്ചെക്കു മറഞ്ഞു. 10 അവന്‍ പോകുന്നേരം അവര്‍ ആകാശത്തിലേക്കു ഉറ്റുനോക്കുമ്പോള്‍ വെള്ള വസ്ത്രം ധരിച്ച രണ്ടു പുരുഷന്മാര്‍ അവരുടെ അടുക്കല്‍നിന്നു: 11 ഗലീലാപുരുഷന്മാരേ, നിങ്ങള്‍ ആകാശത്തിലേക്കു നോക്കിനിലക്കുന്നതു എന്തു? നിങ്ങളെ വിട്ടു സ്വര്‍ഗ്ഗാരോഹണം ചെയ്ത ഈ യേശുവിനെ സ്വര്‍ഗ്ഗത്തിലേക്കു പോകുന്നവനായി നിങ്ങള്‍ കണ്ടതുപോലെ തന്നേ അവന്‍ വീണ്ടും വരും എന്നു പറഞ്ഞു. 12 അവര്‍ യെരൂശലേമിന്നു സമീപത്തു ഒരു ശബ്ബത്ത് ദിവസത്തെ വഴിദൂരമുള്ള ഒലീവ് മലവിട്ടു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു. 13 അവിടെ എത്തിയപ്പോള്‍ അവര്‍ പാര്‍ത്ത മാളികമുറിയില്‍ കയറിപ്പോയി, പത്രൊസ്, യോഹന്നാന്‍ , യാക്കോബ്, അന്ത്രെയാസ്, ഫിലിപ്പൊസ്, തോമസ്, ബര്‍ത്തൊലൊമായി, മത്തായി, അല്‍ഫായുടെ മകനായ യക്കോബ്, എരിവുകരനായ ശിമോന്‍ , യാക്കോബിന്‍റെ മകനായ യൂദാ ഇവര്‍ എല്ലാവരും 14 സ്ത്രീകളോടും യേശുവിന്‍റെ അമ്മയായ മറിയയോടും അവന്റേ സഹോദരന്മാരോടും കൂടെ ഒരുമനപ്പെട്ടു പ്രാര്‍ത്ഥന കഴിച്ചു പോന്നു. 15 ആ കാലത്തു ഏകദേശം നൂറ്റിരുപതു പേരുള്ള ഒരു സംഘം കൂടിയിരിക്കുമ്പോള്‍ പത്രൊസ് സഹോദരന്മാരുടെ നടുവില്‍ എഴുന്നേറ്റുനിന്നു പറഞ്ഞതു: 16 സഹോദരന്മാരായ പുരുഷന്മാരേ, യേശുവിനെ പിടിച്ചവര്‍ക്കും വഴികാട്ടിയായിത്തീര്‍ന്ന യൂദയെക്കുറിച്ചു പരിശുദ്ധാത്മാവു ദാവീദ് മുഖാന്തരം മുന്‍പറഞ്ഞ തിരുവെഴുത്തിന്നു നിവൃത്തിവരുവാന്‍ ആവശ്യമായിരുന്നു. 17 അവന്‍ ഞങ്ങളുടെ എണ്ണത്തില്‍ ഉള്‍പ്പെട്ടവനായി ഈ ശുശ്രൂഷയില്‍ പങ്കുലഭിച്ചിരുന്നുവല്ലോ. 18 അവന്‍ അനീതിയുടെ കൂലികൊണ്ടു ഒരു നിലം മേടിച്ചു തലകീഴായി വീണു നടുവെ പിളര്‍ന്നു അവന്‍റെ കുടലെല്ലാം തുറിച്ചുപോയി. 19 അതു യെരൂശലേമില്‍ പാര്‍ക്കുന്ന എല്ലാവരും അറിഞ്ഞതാകകൊണ്ടു ആ നിലത്തിന്നു അവരുടെ ഭാഷയില്‍ രക്തനിലം എന്നര്‍ത്ഥമുള്ള അക്കല്‍ദാമാ എന്നു പേര്‍ ആയി. 20 സങ്കീര്‍ത്തനപുസ്തകത്തില്‍ : “അവന്‍റെ വാസസ്ഥലം ശുന്യമായിപ്പോകട്ടെ; അതില്‍ ആരും പാര്‍ക്കാതിരിക്കട്ടെ” എന്നും“അവന്‍റെ അദ്ധ്യക്ഷസ്ഥാനം മാറ്റൊരുത്തന്നു ലഭിക്കട്ടെ” എന്നും എഴുതിയിരിക്കുന്നു. 21 ആകയാല്‍ കര്‍ത്താവായ യേശു യോഹന്നാന്‍റെ സ്നാനം മുതല്‍ നമ്മെ വിട്ടു ആരോഹണം ചെയ്ത നാള്‍ വരെ നമ്മുടെ ഇടയില്‍ സഞ്ചരിച്ചുപോന്ന കാലത്തെല്ലൊം 22 ​ഞങ്ങളോടു കൂടെ നടന്ന പുരുഷന്മാരില്‍ ഒരുത്തന്‍ ഞങ്ങളോടു കൂടെ അവന്‍റെ പുനരുത്ഥാനത്തിനു സാക്ഷിയായിത്തീരേണം. 23 അങ്ങനെ അവര്‍ യുസ്തൊസ് എന്നു മറുപേരുള്ള ബര്‍ശബാ എന്ന യോസേഫ്, മത്ഥിയാസ് എന്നീ രണ്ടുപേരെ നിറുത്തി: 24 സകല ഹൃദയങ്ങളെയും അറിയുന്ന കര്‍ത്താവേ, തന്‍റെ സ്ഥലത്തേക്കു പോകേണ്ടതിന്നു യൂദാ ഒഴിഞ്ഞുപോയ ഈ ശുശ്രൂഷയുടെയും അപ്പൊസ്തലത്വത്തിന്‍റെയും സ്ഥാനം ലഭിക്കേണ്ടതിന്നു 25 ഈ ഇരുവരില്‍ ഏവനെ നീ തിരഞ്ഞെടുത്തിരിക്കുന്നു എന്നു കാണിച്ചുതരേണമേ എന്നു പ്രാര്‍ത്ഥിച്ചു അവരുടെ പേര്‍ക്കും ചീട്ടിട്ടു: 26 ചീട്ടു മത്ഥിയാസിന്നു വീഴുകയും അവനെ പതിനൊന്നു അപ്പൊസ്തലന്മാരുടെ കൂട്ടത്തില്‍ എണ്ണുകയും ചെയ്തു.

Acts 2

1 പെന്തെക്കൊസ്തനാള്‍ വന്നപ്പോള്‍ എല്ലാവരും ഒരു സ്ഥലത്തു ഒന്നിച്ചു കൂടിയിരുന്നു. 2 പെട്ടെന്നു കൊടിയ കാറ്റടിക്കുന്നതുപോലെ ആകാശത്തനിന്നു ഒരു മുഴക്കം ഉണ്ടായി, അവര്‍ ഇരുന്നിരുന്ന വീടു മുഴുവനും നിറെച്ചു. 3 അഗ്നി ജ്വാലപോലെ പിളര്‍ന്നിരിക്കുന്ന നാവുകള്‍ അവര്‍ക്കും പ്രത്യക്ഷമായി അവരില്‍ ഓ‍രോരുത്തന്‍റെ മേല്‍ പതിഞ്ഞു. 4 എല്ലാവരുംപരിശുദ്ധാത്മാവു നിറഞ്ഞവരായി ആത്മാവു അവര്‍ക്കും ഉച്ചരിപ്പാന്‍ നല്കിയതുപോലെ അന്യഭാഷകളില്‍ സംസാരിച്ചു തുടങ്ങി. 5 അന്നു ആകാശത്തിന്‍ കീഴുള്ള സകല ജാതികളില്‍ നിന്നും യെരൂശലേമില്‍ വന്നു പാര്‍ക്കുന്ന യെഹൂദന്മാരായ ഭക്തിയുള്ള പുരുഷന്മാര്‍ ഉണ്ടായിരുന്നു. 6 ഈ മുഴക്കം ഉണ്ടായപ്പോള്‍ പുരുഷാരം വന്നു കൂടി, ഓ‍രോരുത്തന്‍ താന്താന്‍റെ ഭാഷയില്‍ അവര്‍ സംസാരിക്കുന്നതു കേട്ടു അമ്പരന്നു പോയി. 7 എല്ലാവരും ഭ്രമിച്ചു ആശ്ചര്യപ്പെട്ടു: ഈ സംസാരിക്കുന്നവര്‍ എല്ലാം ഗലീലക്കാര്‍ അല്ലയോ? 8 പിന്നെ നാം ഓ‍രോരുത്തന്‍ ജനിച്ച നമ്മുടെ സ്വന്ത ഭാഷയില്‍ അവര്‍ സംസാരിച്ചു കേള്‍ക്കുന്നതു എങ്ങനെ? 9 പര്‍ത്ഥരും മേദ്യരും ഏലാമ്യരും മെസപ്പൊത്താമ്യയിലും യെഹൂദ്യയിലും കപ്പദോക്യയിലും 10 പൊന്തൊസിലും ആസ്യയിലും പ്രുഗ്യയിലും പംഫുല്യയിലും മിസ്രയീമിലും കുറേനെക്കു ചേര്‍ന്ന ലിബ്യാപ്രദേശങ്ങളിലും പാര്‍ക്കുന്നവരും റോമയില്‍ നിന്നു വന്നു പാര്‍ക്കുന്നവരും യെഹൂദന്മാരും യെഹൂദ മതാനുസാരികളും ക്രേത്യരും അറബിക്കാരുമായ 11 നാം ഈ നമ്മുടെ ഭാഷകളില്‍ അവര്‍ ദൈവത്തിന്‍റെ വന്‍ കാര്യങ്ങളെ പ്രസ്താവിക്കുന്നതു കേള്‍ക്കുന്നുവല്ലോ എന്നു പറഞ്ഞു. 12 എല്ലാവരും ഭ്രമിച്ചു ചഞ്ചലിച്ചു; ഇതു എന്തായിരിക്കും എന്നു തമ്മില്‍ തമ്മില്‍ പറഞ്ഞു. 13 ഇവര്‍ പുതു വീഞ്ഞു കുടിച്ചിരിക്കുന്നു എന്നു മറ്റു ചിലര്‍ പരിഹസിച്ചു പറഞ്ഞു. 14 അപ്പോള്‍ പത്രൊസ് പതിനൊന്നുപേരോടുകൂടെ നിന്നുകൊണ്ടു ഉറക്കെ അവരോടു പറഞ്ഞതു: യെഹൂദാപുരുഷന്മാരും യെരൂശലേമില്‍ പാര്‍ക്കുന്ന എല്ലാവരുമായുള്ളോരേ, ഇതു നിങ്ങള്‍ അറിഞ്ഞിരിക്കട്ടെ; എന്‍റെ വാക്കു ശ്രദ്ധിച്ചുകൊള്‍വിന്‍ . 15 നിങ്ങള്‍ ഊഹിക്കുന്നതുപോലെ ഇവര്‍ ലഹരി പിടിച്ചവരല്ല; പകല്‍ മൂന്നാംമണിനേരമേ ആയിട്ടുള്ളുവല്ലോ. 16 ഇതു യോവേല്‍ പ്രവാചകന്‍ മുഖാന്തരം അരുളിച്ചെയ്തതത്രേ; അതെന്തെന്നാല്‍‍ ; 17 “അന്ത്യകാലത്തു ഞാന്‍ സകല ജഡത്തിന്മേലും എന്‍റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ യൌവ്വനക്കാര്‍ ദര്‍ശനങ്ങള്‍ ദര്‍ശിക്കും; നിങ്ങളുടെ വൃദ്ധന്മാര്‍ സ്വപ്നങ്ങള്‍ കാണും.” 18 എന്‍റെ ദാസന്മാരുടെമേലും ദാസിമാരുടെമേലും കൂടെ ഞാന്‍ ആ നാളുകളില്‍ എന്‍റെ ആത്മാവിനെ പകരും; അവരും പ്രവചിക്കും. 19 ഞാന്‍ മീതെ ആകാശത്തില്‍ അത്ഭുതങ്ങളും താഴെ ഭൂമിയില്‍ അടയാളങ്ങളും കാണിക്കും; രക്തവും തീയും പുകയാവിയും തന്നേ. 20 കര്‍ത്താവിന്‍റെ വലുതും പ്രസിദ്ധവുമായ നാള്‍ വരുംമുമ്പേ സൂര്യന്‍ ഇരുളായും ചന്ദ്രന്‍ രക്തമായും മാറിപ്പോകും. 21 എന്നാല്‍ കര്‍ത്താവിന്‍റെ നാമം വിളിച്ചപേക്ഷിക്കുന്നവന്‍ ഏവനും രക്ഷിക്കപ്പെടും എന്നു ദൈവം അരുളിച്ചെയ്യുന്നു.” 22 യിസ്രായേല്‍ പുരുഷന്മാരേ, ഈ വചനം കേട്ടു കൊള്‍വിന്‍ . നിങ്ങള്‍ തന്നേ അറിയുംപോലെ ദൈവം അവനെക്കൊണ്ടു നിങ്ങളുടെ നടുവില്‍ ചെയ്യിച്ച ശക്തികളും അത്ഭുതങ്ങളും അടയാളങ്ങളും കൊണ്ടു ദൈവം നിങ്ങള്‍ക്കു കാണിച്ചു തന്ന 23 ​പുരുഷനായി നസറായനായ യേശുവിനെ ദൈവം തന്‍റെ സ്ഥിര നിര്‍ണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങള്‍ അവനെ അധര്‍മ്മികളുടെ കയ്യാല്‍ തറെപ്പിച്ചു കൊന്നു; 24 ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ടു അവനെ ഉയിര്‍ത്തെഴുന്നേല്പിച്ചു. മരണം അവനെ പിടിച്ചു വെക്കുന്നതു അസാദ്ധ്യമായിരുന്നു. 25 “ഞാന്‍ കര്‍ത്താവിനെ എപ്പോഴും എന്‍റെ മുമ്പില്‍ കണ്ടിരിക്കുന്നു; അവന്‍ എന്‍റെ വലഭാഗത്തു ഇരിക്കയാല്‍ ഞാന്‍ കുലുങ്ങിപോകയില്ല 26 .അതു കൊണ്ട് എന്‍റെ ഹൃദയം സന്തോഷിച്ചു, എന്‍റെ നാവു ആനന്ദിച്ചു, എന്‍റെ ജഡവും പ്രത്യാശയോടെ വസിക്കും. 27 നീ എന്‍റെ പ്രാണനെ പാതാളത്തില്‍ വിടുകയില്ല; നിന്‍റെ പരിശുദ്ധനെ ദ്രവത്വം കാണ്മാന്‍ സമ്മതിക്കയുമില്ല. 28 നീ ജീവമാര്‍ഗ്ഗങ്ങളെ എന്നോടു അറിയിച്ചു; നിന്‍റെ സന്നിധിയില്‍ എന്നെ സന്തോഷ പൂര്‍ണ്ണനാക്കും” എന്നു ദാവീദ് അവനെക്കുറിച്ചു പറയുന്നുവല്ലോ. 29 സഹോദരന്മാരായ പുരുഷന്മാരേ, ഗോത്രപിതാവായ ദാവീദിനെക്കുറിച്ച് അവന്‍ മരിച്ചു അടക്കപ്പെട്ടു എന്നു എനിക്കു നിങ്ങളോടു ധൈര്യമായി പറയാം; അവന്‍റെ കല്ലറ ഇന്നുവരെ നമ്മുടെ ഇടയില്‍ ഉണ്ടല്ലോ. 30 എന്നാല്‍ അവന്‍ പ്രവാചകന്‍ ആകയാല്‍ ദൈവം അവന്‍റെ കടിപ്രദേശത്തിന്‍റെ ഫലത്തില്‍ നിന്നു ഒരുത്തനെ അവന്‍റെ സിംഹാസനത്തില്‍ ഇരുത്തും എന്നു തന്നോടു സത്യം ചെയ്തു ഉറപ്പിച്ചു എന്നു അറഞ്ഞിട്ടു: 31 അവനെ പാതാളത്തില്‍ വിട്ടുകളഞ്ഞില്ല: അവന്‍റെ ജഡം ദ്രവത്വം കണ്ടതുമില്ല എന്നു ക്രിസ്തുവിന്‍റെ പുനരുത്ഥാനം മുമ്പുകൂട്ടി കണ്ടു പ്രസ്താവിച്ചു. . 32 ​ഈ യേശുവിനെ ദൈവം ഉയിര്‍ത്തെഴുന്നേല്പിച്ചു: അതിന്നു അതിന്നു ഞങ്ങള്‍ സാക്ഷികള്‍ ആകുന്നു. 33 അവന്‍ ദൈവത്തിന്‍റെ വല ഭാഗത്തേക്കു ആരോഹണം ചെയ്തു പരിശുദ്ധാത്മാവു എന്ന വാഗ്ദത്തം പിതാവിനോടു വാങ്ങി, നിങ്ങള്‍ ഈ കാണുകയും കേള്‍ക്കുകയും ചെയ്യുന്നതു പകര്‍ന്നുതന്നു, 34 ദാവീദ് സ്വര്‍ഗ്ഗാരോഹണം ചെയ്തില്ലല്ലോ. എന്നാല്‍ അവന്‍ : “ഞാന്‍ നിന്‍റെ ശത്രുക്കളെ നിന്‍റെ 35 ​പാദപീഠം ആക്കുവോളം നീ എന്‍റെ വലത്തുഭാഗത്തു ഇരിക്ക എന്നു കര്‍ത്താവു എന്‍റെ കാര്‍ത്താവിനോടു അരുളിച്ചെയ്തു” എന്നു പറയുന്നു. 36 ആകയാല്‍ നിങ്ങള്‍ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കര്‍ത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേല്‍ ഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ. 37 ഇതു കേട്ടിട്ടു അവര്‍ ഹൃദയത്തില്‍ കുത്തുകൊണ്ടു പത്രൊസിനോടും ശേഷം അപ്പൊസ്തലന്മാരോടും: സഹോദരന്മാരായ പുരുഷന്മാരേ, ഞങ്ങള്‍ എന്തു ചെയ്യേണ്ടു എന്നു ചോദിച്ചു. 38 പത്രൊസ് അവരോടു: നിങ്ങള്‍ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓ‍രോരുത്തന്‍ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ സ്നാനം ഏല്പിന്‍ ; എന്നാല്‍ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും. 39 വാഗ്ദത്തം നിങ്ങള്‍ക്കും നിങ്ങളുടെ മക്കള്‍ക്കും നമ്മുടെ ദൈവമായ കര്‍ത്താവു വിളിച്ചു വരുത്തുന്ന ദൂരസ്ഥന്മാരായ ഏവര്‍ക്കും ഉള്ളതല്ലോ എന്നു പറഞ്ഞു. 40 മറ്റു പല വാക്കുകളാലും അവന്‍ സാക്‍ഷ്യം പറഞ്ഞു അവരെ പ്രബോധിപ്പിച്ചു; ഈ വക്രതയുള്ള തലമുറയില്‍നിന്നു രക്ഷിക്കപ്പെടുവിന്‍ എന്നു പറഞ്ഞു. 41 അവന്‍റെ വാക്കു കൈക്കൊണ്ടവര്‍ സ്നാനം ഏറ്റു; അന്നു മുവായിരത്തോളം പേര്‍ അവരോടു ചേര്‍ന്നു. 42 അവര്‍ അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറക്കിയും പ്രാര്‍ത്ഥന കഴിച്ചും പോന്നു. 43 എല്ലാവര്‍ക്കും ഭയമായി; അപ്പൊസ്തലന്മാരാല്‍ ഏറിയ അത്ഭുതങ്ങളും അടയാളങ്ങളും നടന്നു. 44 വിശ്വസിച്ചവര്‍ എല്ലാവരും ഒരുമിച്ചിരുന്നു 45 സകലവും പൊതുവക എന്നു എണ്ണുകയും ജന്മഭൂമികളും വസ്തുക്കളും വിറ്റു അവനവന്നു ആവശ്യം ഉള്ളതുപോലെ എല്ലാവര്‍ക്കും പങ്കിടുകയും, 46 ഒരുമനപ്പെട്ടു ദിനംപ്രതി ദൈവാലയത്തില്‍ കൂടിവരികയും വീട്ടില്‍ അപ്പം നുറുക്കിക്കൊണ്ടു ഉല്ലാസവും ഹൃദയപരമാര്‍ത്ഥതയും പൂണ്ടു ഭക്ഷണം കഴിക്കയും 47 ദൈവത്തെ സ്തുതിക്കയും സകല ജനത്തിന്‍റെയും കൃപ അനുഭവിക്കയും ചെയ്തു. കര്‍ത്താവു രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി സഭയോടു ചേര്‍ത്തുകൊണ്ടിരുന്നു.

Acts 3

1 ഒരിക്കല്‍ പത്രൊസും യോഹന്നാനും ഒമ്പതാം മണിനേരം പ്രാര്‍ത്ഥനാസമയത്തു ദൈവാലയത്തിലേകു ചെല്ലുമ്പോള്‍ 2 അമ്മയുടെ ഗര്‍ഭം മുതല്‍ മുടന്തനായ ഒരാളെ ചിലര്‍ ചുമന്നു കൊണ്ടു വന്നു; അവനെ ദൈവാലയത്തില്‍ ചെല്ലുന്നവരോടു ഭിക്ഷ യാചിപ്പാന്‍ സുന്ദരം എന്ന ദൈവാലയഗോപുരത്തിങ്കല്‍ ദിനംപ്രതി ഇരുത്തുമാറുണ്ടു. 3 അവന്‍ പത്രൊസും യോഹന്നാനും ദൈവാലയത്തില്‍ കടപ്പാന്‍ പോകുന്നതു കണ്ടിട്ടു ഭിക്ഷ ചോദിച്ചു. 4 പത്രൊസ് യോഹന്നാനോടുകൂടെ അവനെ ഉറ്റുനോക്കി: ഞങ്ങളെ നോക്കു എന്നു പറഞ്ഞു. 5 അവന്‍ വല്ലതും കിട്ടും എന്നു കരുതി അവരെ സൂക്ഷിച്ചു നോക്കി. 6 അപ്പോള്‍ പത്രൊസ്: വെള്ളിയും പൊന്നും എനിക്കില്ല; എനിക്കുള്ളതു നിനക്കു തരുന്നു: നസറായനായ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ നടക്ക എന്നു പറഞ്ഞു 7 അവനെ വലങ്കൈക്കു പിടിച്ചു എഴുന്നേല്പിച്ചു; ക്ഷണത്തില്‍ അവന്‍റെ കാലും നരിയാണിയും ഉറെച്ചു 8 ​അവ൯ കുതിച്ചെഴുന്നെറ്റു നടന്നു,നടന്നും തുള്ളിയും ദൈവത്തെ പുകഴ്ത്തിയും കൊണ്ടു അവരോടുകൂടെ ദൈവാലയത്തില്‍ കടന്നു. 9 അവന്‍ നടക്കുന്നതും ദൈവത്ത പുകഴ്ത്തുന്നതും ജനം ഒക്കെയും കണ്ടു, 10 ഇവന്‍ സുന്ദരം എന്ന ദൈവാലയഗോപുരത്തിങ്കല്‍ ഭിക്ഷ യാചിച്ചുകൊണ്ടു ഇരുന്നവന്‍ എന്നു അറിഞ്ഞു അവന്നു സംഭവിച്ചതിനെകുറിച്ചു വിസ്മയവും പരിഭ്രമവും നിറഞ്ഞവരായീതീര്‍ന്നു. 11 അവന്‍ പത്രൊസിനോടും യോഹന്നാനോടും ചേര്‍ന്നു നിലക്കുമ്പോള്‍ ജനം എല്ലാം വിസ്മയംപൂണ്ടു ശലോമോന്റേതു എന്നു പേരുള്ള മണ്ഡപത്തില്‍ അവരുടെ അടുക്കല്‍ ഓ‍ടിക്കൂടി. 12 അതു കണ്ടിട്ടു പത്രൊസ് ജനങ്ങളോടു പറഞ്ഞതു: യിസ്രായേല്‍ പുരുഷന്മാരേ, ഇതിങ്കല്‍ ആശ്ചര്യപ്പെടുന്നത് എന്തു? ഞങ്ങളുടെ സ്വന്ത ശക്തികൊണ്ടോ ഭക്തികൊണ്ടോ ഇവനെ നടക്കുമാറാക്കി എന്നപോലെ ഞങ്ങളെ ഉറ്റു നോക്കുന്നതും എന്തു? 13 അബ്രാഹാമിന്‍റെയും യിസ്ഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവമായ നമ്മുടെ പിതാക്കന്മാരുടെ ദൈവം തന്‍റെ ദാസനായ യേശുവിനെ മഹത്വപ്പെടുത്തി; അവനെ നിങ്ങള്‍ ഏല്പിച്ചുകൊടുക്കയും അവനെ വിട്ടയപ്പാന്‍ വിധിച്ച പീലാത്തൊസിന്‍റെ മുമ്പില്‍വെച്ചു തള്ളിപ്പറയുകയും ചെയ്തു. 14 പരിശുദ്ധനും നീതിമാനുമായവനെ നിങ്ങള്‍ തള്ളിപ്പറഞ്ഞു, കുലപാതകനായവനെ വിട്ടുതരേണം എന്നു ചോദിച്ചു, ജീവനായകനെ കൊന്നുകളഞ്ഞു. 15 അവനെ ദൈവം മരിച്ചവരില്‍നിന്നു, എഴുന്നേല്പിച്ചു; അതിന്നു ഞങ്ങള്‍ സാക്ഷികള്‍ ആകുന്നു. 16 അവന്‍റെ നാമത്തിലെ വിശ്വാസത്താല്‍ അവന്‍റെ നാമം തന്നേ നിങ്ങള്‍ കാണ്‍കയും അറികയും ചെയ്യുന്ന ഇവന്‍ ബലം പ്രാപിപ്പാന്‍ കാരണമായി തീര്‍ന്നു; അവന്‍ മുഖാന്തരമുള്ള വിശ്വാസം ഇന്നു നിങ്ങള്‍ എല്ലാവരും കാണ്‍കെ ഈ ആരോഗ്യം വരുവാന്‍ ഹേതുവായി തീര്‍ന്നു. 17 സഹോദരന്മാരേ, നിങ്ങളുടെ പ്രമാണികളെപ്പോലെ നിങ്ങളും അറിയായ്മകൊണ്ടു പ്രവര്‍ത്തിച്ചു എന്നു ഞാന്‍ അറിയുന്നു. 18 ദൈവമോ തന്‍റെ ക്രിസ്തു കഷ്ടം അനുഭവിക്കും എന്നു സകല പ്രവാചകന്മാരും മുഖാന്തരം മുന്നറിയിച്ചതു ഇങ്ങനെ നിവര്‍ത്തിച്ചു. 19 ആകയാല്‍ നിങ്ങളുടെ പാപങ്ങള്‍ മാഞ്ഞുകിട്ടേണ്ടതിന്നു മാനസാന്തരപ്പെട്ടു തിരിഞ്ഞുകൊള്‍വിന്‍ ; എന്നാല്‍ കര്‍ത്താവിന്‍റെ സമ്മുഖത്തുനിന്നു 20 ആശ്വാസകാലങ്ങള്‍ വരികയും നിങ്ങള്‍ക്കു മുന്‍ നിയമിക്കപ്പെട്ട ക്രിസ്തുവായ യേശുവിനെ അവന്‍ അയക്കയും ചെയ്യും. 21 ദൈവം ലോകാരംഭം മുതല്‍ തന്‍റെ വിശുദ്ധപ്രവാചകന്മാര്‍ മുഖാന്തരം അരുളിചെയ്തതു ഒക്കെയും യഥാസ്ഥാനത്താകുന്ന കാലം വരുവോളം സ്വര്‍ഗ്ഗം അവനെ കൈക്കൊള്ളേണ്ടതാകുന്നു. 22 “ദൈവമായ കര്‍ത്താവു നിങ്ങളുടെ സഹോദരന്മാരില്‍നിന്നു എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങള്‍ക്കു എഴുന്നേല്പിച്ചുതരും; അവന്‍ നിങ്ങളോടു സംസാരിക്കുന്ന സകലത്തിലും നിങ്ങള്‍ അവന്‍റെ വാക്കു കേള്‍ക്കേണം.” 23 ആ പ്രവാചകന്‍റെ വാക്കു കേള്‍ക്കാത്ത ഏവനും ജനത്തിന്‍റെ ഇടയില്‍ നിന്നു ഛേദിക്കപ്പെടും.” എന്നു മോശെ പറഞ്ഞു വല്ലോ. 24 അത്രയുമല്ല ശമൂവേല്‍ ആദിയായി സംസാരിച്ച പ്രവാചകന്മാര്‍ ഒക്കെയും ഈ കാലത്തെക്കുറിച്ചു പ്രസ്താവിച്ചു. 25 “ഭൂമിയിലെ സകലവംശങ്ങളും നിന്‍റെ സന്തതിയില്‍ അനുഗ്രഹിക്കപ്പെടും.” എന്നു ദൈവം അബ്രാഹാമിനോടു അരുളി നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത നിയമത്തിന്‍റെയും പ്രവാചകന്മാരുടെയും മക്കള്‍ നിങ്ങള്‍ തന്നേ. 26 നിങ്ങള്‍ക്കു ആദ്യമേ ദൈവം തന്‍റെ ദാസനായ യേശുവിനെ എഴുന്നേല്പിച്ചു ഓ‍രോരുത്തനെ അവനവന്‍റെ അകൃത്യങ്ങളില്‍ നിന്നു തിരിക്കുന്നതിനാല്‍ നിങ്ങളെ അനുഗ്രഹിക്കേണ്ടതിന്നു അവനെ അയച്ചിരിക്കുന്നു.

Acts 4

1 അവര്‍ ജനത്തോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നേ പുരോഹിതന്മാരും ദൈവാലയത്തിലെ പടനായകനും സദൂക്യരും 2 അവരുടെ നേരെ വന്നു, അവര്‍ ജനത്തെ ഉപദേശിക്കയാലും മരിച്ചവരില്‍ നിന്നുള്ള പുനരുത്ഥാനത്തെ യേശുവിന്‍റെ ദൃഷ്ടാന്തത്താല്‍ അറിയിക്കയാലും നീരസപ്പെട്ടു. 3 അവരെ പിടിച്ചു വൈകുന്നേരം ആകകൊണ്ടു പിറ്റെന്നാള്‍വരെ കാവലിലാക്കി. 4 എന്നാല്‍ വചനം കേട്ടവരില്‍ പലരും വിശ്വസിച്ചു; പുരുഷന്മാരുടെ എണ്ണംതന്നേ അയ്യായിരത്തോളം ആയി. 5 പിറ്റെന്നാള്‍ അവരുടെ പ്രമാണികളും മൂപ്പന്മാരും ശാസ്ത്രിമാരും യെരൂശലേമില്‍ ഒന്നിച്ചുകൂടി; 6 മഹാപുരോഹിതനായ ഹന്നാവും കയ്യഫാവും യോഹന്നാനും അലെക്സന്തരും മഹാപുരോഹിതവംശത്തിലുള്ളവര്‍ ഒക്കെയും ഉണ്ടായിരുന്നു. 7 ഇവര്‍ അവരെ നടുവില്‍ നിറുത്തി: ഏതു ശക്തികൊണ്ടോ ഏതു നാമത്തിലോ നിങ്ങള്‍ ഇതു ചെയ്തു എന്നു ചോദിച്ചു. 8 പത്രൊസ് പരിശുദ്ധാത്മാവു നിറഞ്ഞവനായി അവരോടു പറഞ്ഞതു: ജനത്തിന്‍റെ പ്രമാണികളും മൂപ്പന്മാരും ആയുള്ളോരേ, 9 ഈ ബലഹീനമനുഷ്യന്നു ഉണ്ടായ ഉപകാരം നിമിത്തം ഇവന്‍ എന്തൊന്നിനാല്‍ സൌഖ്യമായി എന്നു ഞങ്ങളെ ഇന്നു വിസ്തരിക്കുന്നു എങ്കില്‍ നിങ്ങള്‍ ക്രൂശിച്ചവനും. 10 ദൈവം മരിച്ചവരില്‍ നിന്നു ഉയിര്‍പ്പിച്ചവനുമായി നസറായനായ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ തന്നേ ഇവന്‍ സൌഖ്യമുള്ളവനായി നിങ്ങളുടെ മുമ്പില്‍ നിലക്കുന്നു എന്നു നിങ്ങള്‍ എല്ലാവരും യിസ്രായേല്‍ ജനം ഒക്കെയും അറിഞ്ഞുകൊള്‍വിന്‍ . 11 വീടുപണിയുന്നവരായ നിങ്ങള്‍ തള്ളിക്കളഞ്ഞിട്ടു കോണിന്‍റെ മൂലക്കല്ലായിത്തീര്‍ന്ന കല്ലു ഇവന്‍ തന്നേ. 12 മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാന്‍ ആകാശത്തിന്‍ കീഴില്‍ മനുഷ്യരുടെ ഇടയില്‍ നല്കപ്പെട്ട വേറൊരു നാമവും ഇല്ല. 13 അവര്‍ പത്രൊസിന്‍റെയും യോഹന്നാന്‍റെയും ധൈര്യം കാണ്കയാലും ഇവര്‍ പഠിപ്പില്ലാത്തവരും സാമാന്യരുമായ മനുഷ്യര്‍ എന്നു ഗ്രഹിക്കയാലും ആശ്ചര്യപ്പെട്ടു; അവര്‍ യേശുവിനോടുകൂടെ ആയിരുന്നവര്‍ എന്നും അറിഞ്ഞു. 14 സൌഖ്യം പ്രാപിച്ച മനുഷ്യന്‍ അവരോടുകൂടെ നിലക്കുന്നതു കണ്ടതുകൊണ്ടു അവര്‍ക്കും എതിര്‍ പറവാന്‍ വകയില്ലായിരുന്നു. 15 അവരോടു ന്യായാധിപസംഘത്തില്‍നിന്നു പുറത്തുപോകുവാന്‍ കല്പിച്ചിട്ടു അവര്‍ തമ്മില്‍ ആലോചിച്ചു: 16 ഈ മനുഷ്യരെ എന്തു ചെയ്യേണ്ടു? പ്രത്യക്ഷമായോരു അടയാളം അവര്‍ ചെയ്തിരിക്കുന്നു എന്നു യെരൂശലേമില്‍ പാര്‍ക്കുന്ന എല്ലാവര്‍ക്കും പ്രസിദ്ധമല്ലോ; നിഷേധിപ്പാന്‍ നമുക്കു കഴിവില്ല. 17 എങ്കിലും അതു ജനത്തില്‍ അധികം പരക്കാതിരിപ്പാന്‍ അവര്‍ യാതൊരു മനുഷ്യനോടും ഈ നാമത്തില്‍ ഇനി സംസാരിക്കരുതെന്നു നാം അവരെ തര്‍ജ്ജനം ചെയ്യേണം എന്നു പറഞ്ഞു. 18 പിന്നെ അവരെ വിളിച്ചിട്ടു: യേശുവിന്‍റെ നാമത്തില്‍ അശേഷം സംസാരിക്കരുതു, ഉപദേശിക്കയും അരുതു എന്നു കല്പിച്ചു. 19 അതിന്നു പത്രൊസും യോഹന്നാനും: ദൈവത്തെക്കാള്‍ അധികം നിങ്ങളെ അനുസരിക്കുന്നതു ദൈവത്തിന്റേ മുമ്പാകെ ന്യായമോ എന്നു വിധിപ്പിന്‍ . 20 ഞങ്ങള്‍ക്കോ ഞങ്ങള്‍ കണ്ടും കേട്ടുമിരിക്കുന്നതു പ്രസ്താവിക്കാതിരിപ്പാന്‍ കഴിയുന്നതല്ല എന്നു ഉത്തരം പറഞ്ഞു. 21 എന്നാല്‍ ഈ സംഭവിച്ച കാര്യംകൊണ്ടു എല്ലാം ദൈവത്തെ മഹത്വപ്പെടുത്തുകയാല്‍ അവരെ ശിക്ഷിക്കുന്നതിനു ജനംനിമിത്തം വഴി ഒന്നും കാണായ്കകൊണ്ടു അവര്‍ പിന്നെയും തര്‍ജ്ജനം ചെയ്തു അവരെ വിട്ടയച്ചു. 22 ഈ അത്ഭുതത്താല്‍ സൌഖ്യം പ്രാപിച്ച മനുഷ്യന്‍ നാല്പതില്‍ അധികം വയസ്സുള്ളവനായിരുന്നു. 23 വിട്ടയച്ചശേഷം അവര്‍ കൂട്ടാളികളുടെ അടുക്കല്‍ ചെന്നു മഹാപുരോഹിതന്മാരും മൂപ്പന്മാരും തങ്ങളോടു പറഞ്ഞതു എല്ലാം അറിയിച്ചു. 24 അതു കേട്ടിട്ടു അവര്‍ ഒരുമനപ്പെട്ടു ദൈവത്തോടു നിലവിളിച്ചു പറഞ്ഞതു: ആകശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ നാഥനേ, 25 “ജാതികള്‍ കലഹിക്കുന്നതും വംശങ്ങള്‍ വ്യര്‍ത്ഥമായതു നിരൂപിക്കുന്നതും എന്തു? 26 ഭൂമിയിലെ രാജാക്കന്മാര്‍അണിനിരക്കുകയും അധിപതികള്‍ കര്‍ത്താവിന്നു വിരോധമായും അവന്‍റെ അഭിഷിക്തന്നു വിരോധമായും ഒന്നിച്ചുകൂടുകയും ചെയ്തിരിക്കുന്നു” എന്നു നിന്‍റെ ദാസനായ ദാവീദ് മുഖാന്തരം പരിശുദ്ധാത്മാവിനാല്‍ അരുളിച്ചെയ്തവനേ, 27 നീ അഭിഷേകം ചെയ്ത യേശു എന്ന നിന്‍റെ പരിശുദ്ധദാസനു വിരോധമായി ഹെരോദാവും പൊന്തിയൊസ് പീലാത്തൊസും ജാതികളും യിസ്രായേല്‍ ജനവുമായി ഈ നഗരത്തില്‍ ഒന്നിച്ചുകൂടി, 28 സംഭവിക്കേണം എന്നു നിന്‍റെ കയ്യും നിന്‍റെ ആലോചനയും മുന്നിയമിച്ചതു ഒക്കെയും ചെയ്തിരിക്കുന്നു സത്യം. 29 ഇപ്പോഴോ കര്‍ത്താവേ, അവരുടെ ഭീഷണികളെ നോക്കേണമേ. 30 സൌഖ്യമാക്കുവാന്‍ നിന്‍റെ കൈ നീട്ടുന്നതിനാലും നിന്‍റെ പരിശുദ്ധദാസനായ യേശുവിന്‍റെ നാമത്താല്‍ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുന്നതിനാലും നിന്‍റെ വചനം പൂര്‍ണ്ണധൈര്യത്തോടും കൂടെ പ്രസ്താവിപ്പാന്‍ നിന്‍റെ ദാസന്മാര്‍ക്കും കൃപ നല്കേണമേ. 31 ഇങ്ങനെ പ്രാര്‍ത്ഥിച്ചപ്പോള്‍ അവര്‍ കൂടിയിരുന്ന സ്ഥലം കുലുങ്ങി; എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ദൈവവചനം ധൈര്യത്തോടെ പ്രസ്താവിച്ചു. 32 വിശ്വസിച്ചവരുടെ കൂട്ടം ഏകഹൃദയവും ഏകമനസ്സും ഉള്ളവരായിരുന്നു; തനിക്കുള്ളതു ഒന്നും സ്വന്തം എന്നു ആരും പറഞ്ഞില്ല; 33 സകലവും അവര്‍ക്കും പൊതുവായിരുന്നു. അപ്പൊസ്തലന്മാര്‍ മഹാശക്തിയോടെ കര്‍ത്താവായ യേശുവിന്‍റെ പുനരുത്ഥാനത്തിനു സാക്‍ഷ്യം പറഞ്ഞുവന്നു; എല്ലാവര്‍ക്കും ധാരാളം കൃപ ലഭിച്ചിരുന്നു. 34 മുട്ടുള്ളവര്‍ ആരും അവരില്‍ ഉണ്ടായിരുന്നില്ല; നിലങ്ങളുടെയോ വീടുകളുടെയോ ഉടമസ്ഥന്മാരായവര്‍ ഒക്കെയും അവയെ വിറ്റു വില കൊണ്ടു വന്നു 35 അപ്പൊസ്തലന്മാരുടെ കാല്‍ക്കല്‍ വേക്കും; പിന്നെ ഓ‍രോരുത്തന്നു അവനവന്‍റെ ആവശ്യംപോലെ വിഭാഗിച്ചുകൊടുക്കും. 36 പ്രബോധനപുത്രന്‍ എന്നു അര്‍ത്ഥമുള്ള ബര്‍ന്നബാസ് എന്നു അപ്പൊസ്തലന്മാര്‍ മറുപേര്‍ വിളിച്ച കുപ്രദ്വീപുകാരനായ യോസേഫ് 37 എന്നൊരു ലേവ്യന്‍ തനിക്കുണ്ടായിരുന്ന നിലം വിറ്റു പണം കൊണ്ടുവന്നു അപ്പൊസ്തലന്മാരുടെ കാല്‍ക്കല്‍ വെച്ചു.

Acts 5

1 എന്നാല്‍ അനന്യാസ് എന്നു പേരുള്ള ഒരു പുരുഷന്‍ തന്‍റെ ഭാര്യയായ സഫീരയോടു കൂടെ ഒരു നിലം വിറ്റു. 2 ഭാര്യയുടെ അറിവോടെ വിലയില്‍ കുറെ എടുത്തുവെച്ചു ഒരംശം കൊണ്ടുവന്നു അപ്പൊസ്തലന്മാരുടെ കാല്കല്‍ വെച്ചു. 3 അപ്പോള്‍ പത്രൊസ്: അനന്യാസേ, പരിശുദ്ധാത്മാവിനോടു വ്യാജം കാണിപ്പാനും നിലത്തിന്‍റെ വിലയില്‍ കുറെ എടുത്തുവെപ്പാനും സാത്താന്‍ നിന്‍റെ ഹൃദയം കൈവശമാക്കിയതു എന്തു? 4 അതു വിലക്കും മുമ്പെ നിന്റേതായിരുന്നില്ലെയോ? വിറ്റശേഷവും നിന്‍റെ കൈവശം അല്ലാഞ്ഞുവോ? ഈ കാര്യത്തിനു നീ മനസ്സുവെച്ചതു എന്തു? മനുഷ്യരോടല്ല ദൈവത്തോടത്രേ നീ വ്യാജം കാണിച്ചതു എന്നു പറഞ്ഞു. 5 ഈ വാക്കു കേട്ടിട്ടു അനന്യാസ് വീണു പ്രാണനെ വിട്ടു; ഇതു കേട്ടവര്‍ക്കും എല്ലാവര്‍ക്കും മഹാഭയം ഉണ്ടായി. 6 ബാല്യക്കാര്‍ എഴുന്നേറ്റു അവനെ ശീലപൊതിഞ്ഞു പുറത്തു കൊണ്ടുപോയി കുഴിച്ചിട്ടു. 7 ഏകദേശം മൂന്നു മണിനേരം കഴിഞ്ഞപ്പോള്‍ അവന്‍റെ ഭാര്യ ഈ സംഭവിച്ചതു ഒന്നും അറിയാതെ അകത്തുവന്നു. 8 പത്രൊസ് അവളോടു: ഇത്രെക്കോ നിങ്ങള്‍ നിലം വിറ്റതു? പറക എന്നു പറഞ്ഞു; അതേ, ഇത്രെക്കു തന്നെ എന്നു അവള്‍ പറഞ്ഞു. 9 പത്രൊസ് അവളോടു: കര്‍ത്താവിന്‍റെ ആത്മാവിനെ പരീക്ഷിപ്പാന്‍ നിങ്ങള്‍ തമ്മില്‍ ഒത്തതു എന്തു? ഇതാ, നിന്‍റെ ഭര്‍ത്താവിനെ കുഴിച്ചിട്ടവരുടെ കാല്‍ വാതില്‍ക്കല്‍ ഉണ്ടു; അവര്‍ നിന്നെയും പുറത്തു കൊണ്ടുപോകും എന്നു പറഞ്ഞു. 10 ഉടനെ അവള്‍ അവന്‍റെ കാല്‍ക്കല്‍ വീണു പ്രാണനെ വിട്ടു; ബാല്യക്കാര്‍ അകത്തു വന്നു അവള്‍ മരിച്ചു എന്നു കണ്ടു പുറത്തു കൊണ്ടുപോയി ഭര്‍ത്താവിന്‍റെ അരികെ കുഴിച്ചിട്ടു. 11 സര്‍വസഭെക്കും ഇതു കേട്ടവര്‍ക്കും എല്ലാവര്‍ക്കും മഹാഭയം ഉണ്ടായി. 12 അപ്പൊസ്തലന്മാരുടെ കയ്യാല്‍ ജനത്തിന്‍റെ ഇടയില്‍ പല അടയാളങ്ങളും അത്ഭുതങ്ങളും നടന്നു; അവര്‍ എല്ലാവരും ഏകമനസ്സോടെ ശലോമോന്‍റെ മണ്ഡപത്തില്‍ കൂടിവരിക പതിവായിരുന്നു. 13 മറ്റുള്ളവരില്‍ ആരും അവരോടു ചേരുവാന്‍ തുനിഞ്ഞില്ല; ജനമോ അവരെ പുകഴ്ത്തിപ്പോന്നു. 14 മേലക്കുമേല്‍ അനവധി പുരുഷന്മാരും സ്ത്രീകളും കര്‍ത്താവില്‍ വിശ്വസിച്ചു ചേര്‍ന്നുവന്നു. 15 രോഗികളെ പുറത്തുകൊണ്ടുവന്നു, പത്രൊസ് കടന്നുപോകുമ്പോള്‍ അവന്‍റെ നിഴല്‍ എങ്കിലും അവരില്‍ വല്ലവരുടെയുംമേല്‍ വീഴേണ്ടതിന്നു വീഥികളില്‍ വിരിപ്പിന്മേലും കിടക്കമേലും കിടത്തും. 16 അതുകൂടാതെ യെരൂശലേമിന്നു ചുറ്റുമുള്ള പട്ടണങ്ങളില്‍നിന്നു പുരുഷാരം വന്നുകൂടി രോഗികളെയും അശുദ്ധാത്മാക്കള്‍ ബാധിച്ചവരെയും കൊണ്ടുവരികയും അവര്‍ എല്ലാവരും സൌഖ്യം പ്രാപിക്കയും ചെയ്യും. 17 പിന്നെ മഹാപുരോഹിതനും സദൂക്യരുടെ മതക്കാരായ അവന്‍റെ പക്ഷക്കാരൊക്കെയും 18 അസൂയ നിറഞ്ഞു എഴുന്നേറ്റു അപ്പൊസ്തലന്മാരെ പിടിച്ചു പൊതു തടവില്‍ ആക്കി. 19 രാത്രിയിലോ കര്‍ത്താവിന്‍റെ ദൂതന്‍ കാരാഗൃഹവാതില്‍ തുറന്നു അവരെ പുറത്തു കൊണ്ടു വന്നു: 20 നിങ്ങള്‍ ദൈവാലയത്തില്‍ ചെന്നു ഈ ജീവന്‍റെ വചനം എല്ലാം ജനത്തോടു പ്രസ്താവിപ്പിന്‍ എന്നു പറഞ്ഞു. 21 അവര്‍ കേട്ടു പുലര്‍ച്ചെക്കു ദൈവാലയത്തില്‍ ചെന്നു ഉപദേശിച്ചുകൊണ്ടിരുന്നു; മഹാപുരോഹിതനും കൂടെയുള്ളവരും വന്നു ന്യായാധിപസംഘത്തെയും യിസ്രയേല്‍മക്കളുടെ മൂപ്പന്മാരെയ്യും എല്ലാം വിളിച്ചുകൂട്ടി, അവരെ കൊണ്ടുവരുവാന്‍ തടവിലേക്കു ആളയച്ചു. 22 ചേവകര്‍ ചെന്നപ്പോള്‍ അവരെ കാരാഗൃഹത്തില്‍ കാണാതെ മടങ്ങിവന്നു: കാരാഗൃഹം നല്ല സൂക്ഷമത്തോടെ പൂട്ടിയിരിക്കുന്നതും കാവല്‍ക്കാര്‍ വാതില്‍ക്കല്‍ നിലക്കുന്നതും ഞങ്ങള്‍ കണ്ടു; 23 തുറന്നപ്പോഴോ അകത്തു ആരെയും കണ്ടില്ല എന്നു അറിയിച്ചു. 24 ഈ വാക്കു കേട്ടിട്ടു ദൈവാലയത്തിലെ പടനായകനും മഹാപുരോഹിതന്മാരും ഇതു എന്തായിത്തീരും എന്നു അവരെക്കുറിച്ചു ചഞ്ചലിച്ചു. 25 അപ്പോള്‍ ഒരുത്തന്‍ വന്നു: നിങ്ങള്‍ തടവില്‍ ആക്കിയ പുരുഷന്മാര്‍ ദൈവാലയത്തില്‍ നിന്നുകൊണ്ടു ജനത്തെ ഉപദേശിക്കുന്നു എന്നു ബോധിപ്പിച്ചു. 26 പടനായകന്‍ ചേവകരുമായി ചെന്നു, ജനം കല്ലെറിയും എന്നു ഭയപ്പെടുകയാല്‍ ബലാല്‍ക്കാരം ചെയ്യാതെ അവരെ കൂട്ടിക്കൊണ്ടുവന്നു. 27 അങ്ങനെ അവരെ കൊണ്ടുവന്നു ന്യായാധിപസംഘത്തിന്മുമ്പാകെ നിറുത്തി; മഹാപുരോഹിതന്‍ അവരോടു: 28 ഈ നാമത്തില്‍ ഉപദേശിക്കരുതു എന്നു ഞങ്ങള്‍ നിങ്ങളോടു അമര്‍ച്ചയായി കല്പിച്ചുവല്ലോ; നിങ്ങളോ യെരൂശലേമിനെ നിങ്ങളുടെ ഉപദേശംകൊണ്ടു നിറെച്ചിരിക്കുന്നു; ആ മനുഷ്യന്‍റെ രക്തം ഞങ്ങളുടെ മേല്‍ വരുത്തുവാന്‍ ഇച്ഛിക്കുന്നു. എന്നു പറഞ്ഞു. 29 അതിന്നു പത്രൊസും ശേഷം അപ്പൊസ്തലന്മാരും: മനുഷ്യരെക്കാള്‍ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു. 30 നിങ്ങള്‍ മരത്തില്‍ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിര്‍പ്പിച്ചു; 31 യിസ്രായേലിന്നു മാനസാന്തരവും പാപമോചനവും നലകുവാന്‍ ദൈവം അവനെ പ്രഭുവായും രക്ഷിതാവായും തന്‍റെ വലങ്കയ്യാല്‍ ഉയര്‍ത്തിയിരിക്കുന്നു. 32 ഈ വസ്തുതെക്കു ഞങ്ങളും ദൈവം തന്നെ അനുസരിക്കുന്നവര്‍ക്കും നല്കിയ പരിശുദ്ധാത്മാവും സാക്ഷികള്‍ ആകുന്നു എന്നു ഉത്തരം പറഞ്ഞു. 33 ഇതു കേട്ടപ്പോള്‍ അവര്‍ കോപപരവശരായി അവരെ ഒടുക്കിക്കളവാന്‍ ഭാവിച്ചു. 34 അപ്പോള്‍ സര്‍വ്വ ജനത്തിനും ബഹുമാനമുള്ള ധര്‍മ്മോപദേഷ്ടാവായ ഗമാലീയേല്‍ എന്നൊരു പരീശന്‍ ന്യായധിപസംഘത്തില്‍ എഴുന്നേറ്റു, അവരെ കുറെ നേരം പുറത്താക്കുവാന്‍ കല്പിച്ചു. 35 പിന്നെ അവന്‍ അവരോടു: യിസ്രായേല്‍ പുരുഷന്മാരെ, ഈ മനുഷ്യരുടെ കാര്യത്തില്‍ നിങ്ങള്‍ എന്തു ചെയ്യാന്‍ പോകുന്നു എന്നു സൂക്ഷിച്ചുകൊള്‍വിന്‍ . 36 ഈ നാളുകള്‍ക്കു മുമ്പെ തദാസ് എന്നവന്‍ എഴുന്നേറ്റു താന്‍ മഹാന്‍ എന്നു നടിച്ചു; ഏകദേശം നാനൂറു പുരുഷന്മാര്‍ അവനോടു ചേന്നുകൂടി; എങ്കിലും അവന്‍ നശിക്കയും അവനെ അനുസരിച്ചവര്‍ എല്ലാവരും ചിന്നി ഒന്നുമില്ലാതാകയും ചെയ്തു. 37 അവന്‍റെ ശേഷം ഗലീലക്കാരനായ യൂദാ ചാര്‍ത്തലിന്‍റെ കാലത്തു എഴുന്നേറ്റു ജനത്തേ തന്‍റെ പക്ഷം ചേരുവാന്‍ വശീകരിച്ചു; അവനും നശിച്ചു, അവനെ അനുസരിച്ചവര്‍ ഒക്കെയും ചിതറിപ്പോയി. 38 ആകയാല്‍ ഈ മനുഷ്യരെ വിട്ടു ഒഴിഞ്ഞുകൊള്‍വിന്‍ എന്നു ഞാന്‍ നിങ്ങളോടു പറയുന്നു; ഈ ആലോചനയോ പ്രവൃത്തിയോ മാനുഷം എന്നു വരികില്‍ അതു നശിച്ചുപോകും; 39 ദൈവികം എങ്കിലോ നിങ്ങള്‍ക്കു അതു നശിപ്പിപ്പാന്‍ കഴികയില്ല; നിങ്ങള്‍ ദൈവത്തോടു പോരാടുന്നു എന്നു വരരുതല്ലോ എന്നു പറഞ്ഞു. 40 അവര്‍ അവനെ അനുസരിച്ചു: അപ്പൊസ്തലന്മാരെ വരുത്തി അടിപ്പിച്ചു, ഇനി യേശുവിന്‍റെ നാമത്തില്‍ സംസാരിക്കരുതു എന്നു കല്പിച്ചു അവരെ വിട്ടയച്ചു. 41 തിരുനാമത്തിന്നു വേണ്ടി അപമാനം സഹിപ്പാന്‍ യോഗ്യരായി എണ്ണപ്പെടുകയാല്‍ അവര്‍ സന്തോഷിച്ചുകൊണ്ടു ന്യായാധിപസംഘത്തിന്‍റെ മുമ്പില്‍ നിന്നു പുറപ്പെട്ടുപോയി. 42 പിന്നെ അവര്‍ ദിനംപ്രതി ദൈവാലയത്തിലും വീടുതോറും വിടാതെ ഉപദേശിക്കയും യേശുവിനെ ക്രിസ്തു എന്നു സുവിശേഷിക്കയും ചെയ്തുകൊണ്ടിരുന്നു.

Acts 6

1 ആ കാലത്തു ശിഷ്യന്മാര്‍ പെരുകിവരുമ്പോള്‍ തങ്ങളുടെ വിധവമാരെ ദിനംപ്രതിയുള്ള ശുശ്രുഷയില്‍ ഉപേക്ഷയായി വിചാരിച്ചു എന്നു യവനഭാഷക്കാര്‍ എബ്രായഭാഷക്കാരുടെ നേരെ പിറുപിറുത്തു. 2 പന്തിരുവര്‍ ശിഷ്യന്മാരുടെ കൂട്ടത്തെ വിളിച്ചുവരുത്തി: ഞങ്ങള്‍ ദൈവവചനം ഉപേക്ഷിച്ചു മേശകളില്‍ ശുശ്രൂഷ ചെയ്യുന്നതു യോഗ്യമല്ല. 3 ആകയാല്‍ സഹോദരന്മാരേ, ആത്മാവും ജ്ഞാനവും നിറഞ്ഞു നല്ല സാക്ഷ്യമുള്ള ഏഴു പുരുഷന്മാരെ നിങ്ങളില്‍ തന്നേ തിരഞ്ഞുകൊള്‍വിന്‍ ; അവരെ ഈ വേലെക്കു ആക്കാം. 4 ഞങ്ങളോ പ്രാര്‍ത്ഥനയിലും വചനശുശ്രൂഷയിലും ഉറ്റിരിക്കും എന്നു പറഞ്ഞു. 5 ഈ വാക്കു കൂട്ടത്തിന്നു ഒക്കെയും ബോദ്ധ്യമായി; വിശ്വാസവും പരിശുദ്ധാത്മാവും നിറഞ്ഞ പുരുഷനായ സ്തെഫാനൊസ്, ഫിലിപ്പൊസ്, പ്രൊഖൊരൊസ്, നിക്കാനോര്‍ . തിമോന്‍ , പര്‍മ്മെനാസ്, യെഹൂദമതാനുസാരിയായ അന്ത്യോക്യക്കാരന്‍ നിക്കൊലാവൊസ് എന്നിവരെ തിരഞ്ഞെടുത്തു, 6 അപ്പൊസ്തലന്മാരുടെ മുമ്പാകെ നിറുത്തി; അവര്‍ പ്രാര്‍ത്ഥിച്ചു അവരുടെ മേല്‍ കൈവെച്ചു. 7 ദൈവവചനം പരന്നു, യെരൂശലേമില്‍ ശിഷ്യന്മാരുടെ എണ്ണം ഏറ്റവും പെരുകി, പുരോഹിതന്മാരിലും വലിയോരു കൂട്ടം വിശ്വാസത്തിന്നു അധീനരായിത്തിര്‍ന്നു. 8 അനന്തരം സ്തെഫാനൊസ് കൃപയും ശക്തിയും നിറഞ്ഞവനായി ജനത്തില്‍ വലിയ അത്ഭുതങ്ങളും അടയാളങ്ങളും ചെയ്തു. 9 ലിബര്‍ത്തീനര്‍ എന്നു പേരുള്ള പള്ളിക്കാരിലും കുറേ നക്കാരിലും അലെക്സന്ത്രിയക്കാരിലും കിലിക്യ ആസ്യ എന്ന ദേശക്കാരിലും ചിലര്‍ എഴുന്നേറ്റു സ്തെഫനൊസിനോടു തര്‍ക്കിച്ചു. 10 എന്നാല്‍ അവന്‍ സംസാരിച്ച ജ്ഞാനത്തോടും ആത്മാവോടും എതിര്‍ത്തുനില്പാന്‍ അവര്‍ക്കും കഴിഞ്ഞില്ല. 11 അപ്പോള്‍ അവര്‍ ചില പുരുഷന്മാരെ വശത്താക്കി: ഇവന്‍ മോശെക്കും ദൈവത്തിന്നും വിരോധമായി ദൂഷണം പറയുന്നതു ഞങ്ങള്‍ കേട്ടു എന്നു പറയിച്ചു, 12 ജനത്തേയും മൂപ്പന്മാരെയും ശാസ്ത്രിമാരെയും ഇളക്കി, അവന്‍റെ നേരെ ചെന്നു അവനെ പിടിച്ചു ന്യായാധിപസംഘത്തില്‍ കൊണ്ടു പോയി 13 കള്ളസ്സാക്ഷികളെ നിറുത്തി: ഈ മനുഷ്യന്‍ വിശുദ്ധസ്ഥലത്തിന്നും ന്യായപ്രമാണത്തിന്നും വിരോധമായി ഇടവിടാതെ സംസാരിച്ചുവരുന്നു; 14 ആ നസറായനായ യേശു ഈ സ്ഥലം നശിപ്പിച്ചു മോശെ നമുക്കു ഏല്പിച്ച മാര്യാദകളെ മാറ്റിക്കളയും എന്നു അവന്‍ പറയുന്നതു ഞങ്ങള്‍ കേട്ടു എന്നു പറയിച്ചു. 15 ന്യായധിപസംഘത്തില്‍ ഇരുന്നവര്‍ എല്ലാവരും അവനെ ഉറ്റുനോക്കി അവന്‍റെ മുഖം ഒരു ദൈവദൂതന്‍റെ മുഖം പോലെ കണ്ടു.

Acts 7

1 ഇതു ഉള്ളതു തന്നേയോ എന്നു മഹാപുരോഹിതന്‍ ചോദിച്ചതിന്നു അവന്‍ പറഞ്ഞതു: 2 സഹോദരന്മാരും പിതാക്കന്മാരുമായ പുരുഷന്മാരേ, കേള്‍പ്പിന്‍ . നമ്മുടെ പിതാവായ അബ്രാഹാം ഹാരനില്‍ വന്നു പാര്‍ക്കും മുമ്പെ മെസൊപ്പൊത്താമ്യയില്‍ ഇരിക്കുമ്പോള്‍ . തന്നേ തേജോമയനായ ദൈവം അവന്നു പ്രത്യക്ഷനായി: 3 നിന്‍റെ ദേശത്തെയും നിന്‍റെ ചാര്‍ച്ചക്കാരെയും വിട്ടു ഞാന്‍ നിനക്കു കാണിച്ചു തരുന്ന ദേശത്തിലേക്കു ചെല്ലുക എന്നു പറഞ്ഞു. അങ്ങനെ അവന്‍ കല്ദായരുടെ ദേശം വിട്ടു ഹാരാനില്‍ വന്നു പാര്‍ത്തു. 4 അവന്‍റെ അപ്പന്‍ മരിച്ചശേഷം ദൈവം അവനെ അവിടെനിന്നു നിങ്ങള്‍ ഇപ്പോള്‍ പാര്‍ക്കുംന്ന ഈ ദേശത്തില്‍ കൊണ്ടുവന്നു പാര്‍പ്പിച്ചു. 5 അവന്നു അതില്‍ ഒരു കാലടി നിലംപോലും അവകാശം കൊടുത്തില്ല; അവന്നു സന്തതിയില്ലാതിരിക്കെ അവന്നും അവന്‍റെ ശേഷം അവന്‍റെ സന്തതിക്കും അതിനെ കൈവശമായി നലകുമെന്നു അവനോടു വാഗ്ദത്തം ചെയ്തു. 6 അവന്‍റെ സന്തതി അന്യദേശത്തു ചെന്നു പാര്‍ക്കും; ആ ദേശക്കാര്‍ അവരെ അടിമയാക്കി നാനൂറു സംവത്സരം പീഡീപ്പിക്കും എന്നു ദൈവം കല്പിച്ചു. 7 അവര്‍ സേവിക്കുന്ന ജാതിയെ ഞാന്‍ ന്യായം വിധിക്കും; അതിന്‍റെ ശേഷം അവര്‍ പുറപ്പെട്ടുവന്നു ഈ സ്ഥലത്തു എന്നെ സേവിക്കും എന്നു ദൈവം അരുളിചെയ്തു. 8 പിന്നെ അവന്നു പരിച്ഛേദനയെന്ന നിയമം കൊടുത്തു; അങ്ങനെ അവന്‍ യിസ്ഹാക്കിനെ ജനിപ്പിച്ചു, എട്ടാം നാള്‍ പരിച്ഛേദന ചെയ്തു. യിസ്ഹാക്ക് യാക്കോബിനെയും യാക്കോബ് പന്ത്രണ്ടു ഗോത്രപിതാക്കന്മാരെയും ജനിപ്പിച്ചു. 9 ഗോത്രപിതാക്കന്മാര്‍ യോസേഫിനോടു അസൂയപ്പെട്ടു അവനെ മിസ്രയീമിലേക്കു വിറ്റുകളഞ്ഞു. 10 എന്നാല്‍ ദൈവം അവനോടുകൂടെ ഇരുന്നു സകലസങ്കടങ്ങളില്‍നിന്നും അവനെ വിടുവിച്ചു മിസ്രയീംരാജാവായ ഫറവോന്‍റെ മുമ്പാകെ അവന്നു കൃപയും ജ്ഞാനവും കൊടുത്തു: അവന്‍ അവനെ മിസ്രയീമിന്നും തന്‍റെ സര്‍വ്വഗൃഹത്തിന്നും അധിപതിയാക്കിവെച്ചു. 11 മിസ്രയീം ദേശത്തിലും കനാനിലും എല്ലാം ക്ഷാമവും മഹാകഷ്ടവും വന്നാറെ നമ്മുടെ പിതാക്കന്മാര്‍ക്കും ആഹാരം കിട്ടാതെയായി. 12 മിസ്രായീമില്‍ ധാന്യം ഉണ്ടു എന്നു കേട്ടിട്ടു യാക്കോബ് നമ്മുടെ പിതാക്കന്മാരെ ഒന്നാം പ്രാവശ്യം അയച്ചു. 13 രണ്ടാം പ്രാവശ്യം യോസേഫ് തന്‍റെ സഹോദരന്മാരോടു തന്നെത്താന്‍ അറിയിച്ചു യോസേഫിന്‍റെ വംശം ഫറവോന്നു വെളിവായ്‍വന്നു. 14 യോസേഫ് ആളയച്ചു തന്‍റെ പിതാവായ യാക്കോബിനെയും കുടുംബത്തെ ഒക്കെയും വരുത്തി; അവര്‍ ആകെ എഴുപത്തഞ്ചുപേരായിരുന്നു. 15 യാക്കോബ്, മിസ്രയീമിലേക്കു പോയി; അവനും നമ്മുടെ പിതാക്കന്മാരും മരിച്ചു. 16 അവരെ ശെഖേമില്‍ കൊണ്ടുവന്നു ശെഖേമില്‍ എമ്മോരിന്‍റെ മക്കളോടു അബ്രഹാം വിലകൊടുത്തു വാങ്ങിയ കല്ലറയില്‍ അടക്കം ചെയ്തു. 17 ദൈവം അബ്രാഹാമിനോടു അരുളിച്ചെയ്ത വാഗ്ദത്ത കാലം അടുത്തപ്പോള്‍ ജനം മിസ്രയീമില്‍ വര്‍ദ്ധിച്ചു പെരുകി. 18 ഒടുവില്‍ യോസേഫിനെ അറിയാത്ത വേറൊരു രാജാവു മിസ്രയീമില്‍ വാണു. 19 അവന്‍ നമ്മുടെ വംശത്തോടു ഉപായം പ്രയോഗിച്ചു നമ്മുടെ പിതാക്കന്മാരെ പീഡിപ്പിച്ചു, അവരുടെ ശിശുക്കള്‍ ജീവനോടെ ഇരിക്കരുതു എന്നുവെച്ച അവരെ പുറത്തിടുവിച്ചു. 20 ആ കാലത്തു മോശെ ജനിച്ചു, ദിവ്യസുന്ദരനായിരുന്നു; അവനെ മൂന്നു മാസം അപ്പന്‍റെ വീട്ടില്‍ പോറ്റി. 21 പിന്നെ അവനെ പുറത്തിട്ടപ്പോള്‍ ഫറവോന്‍റെ മകള്‍ അവനെ എടുത്തു തന്‍റെ മകനായി വളര്‍ത്തി. 22 മോശെ മിസ്രയീമ്യരുടെ സകല ജ്ഞാനവും അഭ്യസിച്ചു വാക്കിലും പ്രവൃത്തിയിലും സമര്‍ത്ഥനായിത്തീര്‍ന്നു. 23 അവന്നു നാല്പതു വയസ്സു തികയാറായപ്പോള്‍ യിസ്രായേല്‍ മക്കളായ തന്‍റെ സഹോദരന്മാരെ ചെന്നു കാണേണം എന്നു മനസ്സില്‍ തോന്നി. 24 അവരില്‍ ഒരുത്തന്‍ അന്യായം ഏലക്കുന്നതു കണ്ടിട്ടു അവന്നു തുണ നിന്നു, മിസ്രയീമ്യനെ അടിച്ചു കൊന്നു, പീഡിതന്നു വേണ്ടി പ്രതിക്രിയ ചെയ്തു. 25 ദൈവം താന്‍ മുഖാന്തരം അവര്‍ക്കും രക്ഷ നലകും എന്നു സഹോദരന്മാര്‍ ഗ്രഹിക്കും എന്നു അവന്‍ നിരൂപിച്ചു; എങ്കിലും അവര്‍ ഗ്രഹിച്ചില്ല. 26 പിറ്റെന്നാള്‍ അവര്‍ കലഹിച്ചുകൊണ്ടിരിക്കുമ്പോള്‍ അവന്‍ അവരുടെ അടുക്കല്‍ വന്നു: പുരുഷന്മാരെ, നിങ്ങള്‍ സഹോദരന്മാരല്ലോ; തമ്മില്‍ അന്യായം ചെയ്യുന്നതു എന്തു എന്നു പറഞ്ഞു അവരെ സമാധാനപ്പെടുത്തുവാന്‍ നോക്കി. 27 എന്നാല്‍ കൂട്ടുകാരനോടു അന്യായം ചെയ്യുന്നവന്‍ അവനെ ഉന്തിക്കളഞ്ഞു: നിന്നെ ഞങ്ങള്‍ക്കു അധികാരിയും ന്യായകര്‍ത്താവും ആക്കിയതു ആര്‍ ? 28 ഇന്നലെ മിസ്രയീമ്യനെ കൊന്നതുപോലെ എന്നെയും കൊല്ലുവാന്‍ ഭാവിക്കുന്നുവോ എന്നു പറഞ്ഞു. 29 ഈ വാക്കു കേട്ടിട്ടു മോശെ ഓ‍ടിപ്പോയി മിദ്യാന്‍ ദേശത്തു ചെന്നു പാര്‍ത്തു, അവിടെ രണ്ടു പുത്രന്മാരെ ജനിപ്പിച്ചു. 30 നാല്പതാണ്ടു കഴിഞ്ഞപ്പോള്‍ സീനായ്മലയുടെ മരുഭൂമിയില്‍ ഒരു ദൈവദൂതന്‍ മുള്‍പടര്‍പ്പിലെ അഗ്നിജ്വാലയില്‍ അവന്നു പ്രത്യക്ഷനായി. 31 മോശെ ആ ദര്‍ശനം കണ്ടു ആശ്ചര്യപ്പെട്ടു, സൂക്ഷിച്ചുനോക്കുവാന്‍ അടുത്തുചെല്ലുമ്പോള്‍ : 32 ഞാന്‍ നിന്‍റെ പിതാക്കന്മാരുടെ ദൈവമായി അബ്രാഹാമിന്‍റെയും യിസ്ഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവം ആകുന്നു എന്നു കര്‍ത്താവിന്‍റെ ശബ്ദം കേട്ടു. മോശെ വിറെച്ചിട്ടു നോക്കുവാന്‍ തുനിഞ്ഞില്ല. 33 കര്‍ത്താവു അവനോടു: നീ നിലക്കുന്ന സ്ഥലം വിശുദ്ധ ഭൂമിയാകയാല്‍ കാലില്‍നിന്നു ചെരിപ്പു ഊരിക്കളക. 34 മിസ്രയീമില്‍ എന്‍റെ ജനത്തിന്‍റെ പീഡ ഞാന്‍ കണ്ടു കണ്ടു, അവരുടെ ഞരക്കവും കേട്ടു, അവരെ വിടുവിപ്പാന്‍ ഇറങ്ങിവന്നിരിക്കുന്നു; ഇപ്പോള്‍ വരിക; ഞാന്‍ നിന്നെ മിസ്രയീമിലേക്കു അയക്കും എന്നു പറഞ്ഞു. 35 നിന്നെ അധികാരിയും ന്യായകര്‍ത്താവും ആക്കിയതാര്‍ എന്നിങ്ങനെ അവര്‍ തള്ളിപ്പറഞ്ഞ ഈ മോശെയെ ദൈവം മുള്‍പടര്‍പ്പില്‍ പ്രത്യക്ഷനായ ദൂതന്‍ മുഖാന്തരം അധികാരിയും വീണ്ടെടുപ്പുകാരനും ആക്കി അയച്ചു. 36 അവന്‍ മിസ്രയീമിലും ചെങ്കടലിലും നാല്പതു സംവത്സരം മരുഭൂമിയിലും അതിശയങ്ങളും അടയാളങ്ങളും ചെയ്തു അവരെ നടത്തിക്കൊണ്ടുവന്നു. 37 ദൈവം നിങ്ങളുടെ സഹോദരന്മാരില്‍ നിന്നു എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങള്‍ക്കു എഴന്നേല്പിച്ചുതരും എന്നു യിസ്രായേല്‍ മക്കളോടു പറഞ്ഞ മോശെ അവന്‍ തന്നേ. 38 സീനായ്മലയില്‍ തന്നോടു സംസാരിച്ച ദൂതനോടും നമ്മുടെ പിതാക്കന്മാരോടും കൂടെ മരുഭൂമിയിലെ സഭയില്‍ ഇരുന്നവനും നമുക്കു തരുവാന്‍ ജീവനുള്ള അരുളപ്പാടു ലഭിച്ചവനും അവന്‍ തന്നേ. 39 നമ്മുടെ പിതാക്കന്മാര്‍ അവന്നു കീഴ്പെടുവാന്‍ മനസ്സില്ലാതെ അവനെ തള്ളിക്കളഞ്ഞു ഹൃദയംകെണ്ടു മിസ്രയീമിലേക്കു പിന്തിരിഞ്ഞു, അഹരോനോടു: 40 ഞങ്ങള്‍ക്കു മുമ്പായി നടപ്പാന്‍ ദൈവങ്ങളെ ഉണ്ടാക്കിത്തരിക; ഞങ്ങളെ മിസ്രയീമില്‍നിന്നു നടത്തിക്കൊണ്ടുവന്ന ആ മോശെക്കു എന്തു സംഭവിച്ചു എന്നു ഞങ്ങള്‍ അറിയുന്നില്ലല്ലോ എന്നു പറഞ്ഞു. 41 അന്നേരം അവര്‍ ഒരു കാളകൂട്ടിയെ ഉണ്ടാക്കി, ആ ബിംബത്തിന്നു ബലി കഴിച്ചു തങ്ങളുടെ കൈപ്പണിയില്‍ ഉല്ലസിച്ചുകൊണ്ടിരുന്നു. 42 ദൈവവും പിന്തിരിഞ്ഞു. ആകാശത്തിലെ സൈന്യത്തെ ആരാധിപ്പാന്‍ അവരെ കൈവിട്ടു. 43 “യിസ്രായേല്‍ ഗൃഹമേ, നിങ്ങള്‍ മരുഭൂമിയില്‍ എനിക്കു നാല്പതു സംവത്സരം ഹനനയാഗങ്ങളും ഭോജനയാഗങ്ങളും അര്‍പ്പിച്ചുവോ? നിങ്ങള്‍ നമസ്കരിപ്പാന്‍ ഉണ്ടാക്കിയ സ്വരൂപങ്ങളായ മൊലോക്കിന്‍റെ കൂടാരവും രേഫാന്‍ ദേവന്‍റെ നക്ഷത്രവും നിങ്ങള്‍ എടുത്തു നടന്നുവല്ലോ; എന്നാല്‍ ഞാന്‍ നിങ്ങളെ ബാബിലോന്നപ്പുറം പ്രവസിപ്പിക്കും” എന്നു പ്രവാചകന്മാരുടെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ. 44 നീ കണ്ട മാതിരിക്കൊത്തവണ്ണം അതിനെ തീര്‍ക്കേണം എന്നു മോശെയോടു അരുളിച്ചെയ്തവന്‍ കല്പിച്ചതു പോലെ നമ്മുടെ പിതാക്കന്മാര്‍ക്കും മരുഭൂമിയില്‍ സാക്ഷ്യകൂടാരം ഉണ്ടായിരുന്നു. 45 നമ്മുടെ പിതാക്കന്മാര്‍ അതു ഏറ്റു വാങ്ങി ദൈവം നമ്മുടെ പിതാക്കന്മാരുടെ മുമ്പില്‍നിന്നു നീക്കിക്കളഞ്ഞ ജാതികളുടെ അവകാശത്തിലേക്കു യോശുവയുമായി കൊണ്ടുവന്നു ദാവീദിന്‍റെ കാലംവരെ വെച്ചിരുന്നു. 46 അവന്‍ ദൈവത്തിന്‍റെ മുമ്പാകെ കൃപലഭിച്ചു, യാക്കോബിന്‍റെ ദൈവത്തിന്നു ഒരു വാസസ്ഥലം ഉണ്ടാക്കുവാന്‍ അനുവാദം അപേക്ഷിച്ചു. 47 ശലോമോന്‍ അവന്നു ഒരു ആലയം പണിതു. 48 അത്യുന്നതന്‍ കൈപ്പണിയായതില്‍ വസിക്കുന്നില്ലതാനും 49 “സ്വര്‍ഗ്ഗം എനിക്കു സിംഹാസനവും ഭൂമി എന്‍റെ പാദപീഠവും ആകുന്നു. നിങ്ങള്‍ എനിക്കു പണിയുന്ന ആലയം ഏതുവിധം? 50 എന്‍റെ വിശ്രമസ്ഥലവും ഏതു? ഇതൊക്കെയും എന്‍റെ കൈയല്ലയോ ഉണ്ടാക്കിയതു എന്നു കര്‍ത്താവു അരുളിച്ചെയ്യുന്നു” എന്നു പ്രവാചകന്‍ പറയുന്നുവല്ലോ. 51 ശാഠ്യക്കാരും ഹൃദയത്തിന്നും ചെവിക്കും പരിച്ഛേദന ഇല്ലാത്തവരുമായുള്ളോരേ, നിങ്ങളുടെ പിതാക്കന്മാരെപ്പോലെ തന്നേ നിങ്ങളും എല്ലായ്പോഴും പരിശുദ്ധാത്മാവിനോടു മറുത്തു നിലക്കുന്നു. 52 പ്രവാചകന്മാരില്‍ ഏവനെ നിങ്ങളുടെ പിതാക്കന്മാര്‍ ഉപദ്രവിക്കാതിരുന്നിട്ടുള്ളു? നീതിമാനായവന്‍റെ വരവിനെക്കുറിച്ചു മുന്‍ അറിയിച്ചവരെ അവര്‍ കൊന്നുകളഞ്ഞു. 53 അവന്നു നിങ്ങള്‍ ഇപ്പോള്‍ ദ്രോഹികളും കുലപാതകരും ആയിത്തീര്‍ന്നു; നിങ്ങള്‍ ദൈവദൂതന്മാരുടെ നിയോഗങ്ങളായി ന്യായപ്രമാണം പ്രാപിച്ചു എങ്കിലും അതു പ്രമാണിച്ചിട്ടില്ല. 54 ഇതു കേട്ടപ്പോള്‍ അവര്‍ കോപപരവശരായി അവന്‍റെ നേരെ പല്ലുകടിച്ചു. 55 അവനോ പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വര്‍ഗ്ഗത്തിലേക്കു ഉറ്റുനോക്കീ, ദൈവമഹത്വവും ദൈവത്തിന്‍റെ വലത്തുഭാഗത്തു യേശു നിലക്കുന്നതും കണ്ടു: 56 ഇതാ, സ്വര്‍ഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രന്‍ ദൈവത്തിന്‍റെ വലത്തു ഭാഗത്തു നിലക്കുന്നതും ഞാന്‍ കാണുന്നു എന്നു പറഞ്ഞു. 57 അവര്‍ ഉറക്കെ നിലവിളിച്ചു, ചെവി പൊത്തിക്കൊണ്ടു ഒന്നിച്ചു അവന്‍റെ നേരെ പാഞ്ഞുചെന്നു, 58 അവനെ നഗരത്തില്‍നിന്നു തള്ളി പുറത്താക്കി കല്ലെറിഞ്ഞു. സാക്ഷികള്‍ തങ്ങളുടെ വസ്ത്രം ശൌല്‍ എന്നു പേരുള്ള ഒരു ബാല്യക്കാരന്‍റെ കാല്‍ക്കല്‍ വെച്ചു. 59 കര്‍ത്താവായ യേശുവേ, എന്‍റെ ആത്മാവിനെ കൈക്കൊള്ളേണമേ എന്നു സ്തെഫാനോസ് വിളിച്ചപേക്ഷിക്കയില്‍ അവര്‍ അവനെ കല്ലെറിഞ്ഞു. 60 അവനോ മുട്ടുകുത്തി: കര്‍ത്താവേ, അവര്‍ക്കും ഈ പാപം നിറുത്തരുതേ എന്നു ഉച്ചത്തില്‍ നിലവിളിച്ചു. ഇതു പറഞ്ഞിട്ടു അവന്‍ നിദ്രപ്രാപിച്ചു.

Acts 8

1 അവനെ കുലചെയ്തതു ശൌലിന്നു സമ്മതമായിരുന്നു. അന്നു യെരൂശലേമിലെ സഭെക്കു ഒരു വലിയ ഉപദ്രവം നേരിട്ടു; അപ്പൊസ്തലന്മാര്‍ ഒഴികെ എല്ലാവരും യെഹുദ്യ ശമര്യ ദേശങ്ങളില്‍ ചിതറിപ്പോയി. 2 ഭക്തിയുള്ള പുരുഷന്മാര്‍ സ്തെഫാനൊസിനെ അടക്കം ചെയ്തു. അവനെക്കുറിച്ചു വലിയൊരു പ്രലാപം കഴിച്ചു. 3 എന്നാല്‍ ശൌല്‍ വീടുതോറും ചെന്നു പുരുഷന്മാരെയും സ്ത്രീകളെയും പിടിച്ചിഴച്ചു തടവില്‍ ഏല്പിച്ചുകൊണ്ടു സഭയെ മുടിച്ചു പോന്നു. 4 ചിതറിപ്പോയവര്‍ വചനം സുവിശേഷിച്ചുംകൊണ്ടു അവിടവിടെ സഞ്ചരിച്ചു. 5 ഫിലിപ്പൊസ് ശമര്യപട്ടണത്തില്‍ ചെന്നു അവരോടു ക്രിസ്തുവിനെ പ്രസംഗിച്ചു. 6 ഫിലിപ്പൊസ് ചെയ്ത അടയാളങ്ങളെ പുരുഷാരങ്ങള്‍ കേള്‍ക്കയും കാണ്‍കയും ചെയ്കയാല്‍ അവന്‍ പറയുന്നതു ഏകമനസ്സോടെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. 7 അശുദ്ധാത്മാക്കള്‍ ബാധിച്ച പലരില്‍നിന്നും അവ ഉറക്കെ നിലവിളിച്ചുകൊണ്ടു പുറപ്പെട്ടു; അനേകം പക്ഷവാതക്കാരും മുടന്തരും സൌഖ്യം പ്രാപിച്ചു. 8 അങ്ങനെ ആ പട്ടണത്തില്‍ വളരെ സന്തോഷം ഉണ്ടായി. 9 എന്നാല്‍ ശിമോന്‍ എന്നു പേരുള്ളോരു പുരുഷന്‍ ആ പട്ടണത്തില്‍ ആഭിചാരം ചെയ്തു, താന്‍ മഹാന്‍ എന്നു പറഞ്ഞു ശമര്യ ജാതിയെ ഭ്രമിപ്പിച്ചുപോന്നു. 10 ഇവന്‍ മഹതി എന്ന ദൈവശക്തി ആകുന്നു എന്നും പറഞ്ഞു ആബാലവൃദ്ധം എല്ലാവരും അവനെ ശ്രദ്ധിച്ചുവന്നു. 11 ഇവന്‍ ആഭിചാരംകൊണ്ടു ഏറിയ കാലം അവരെ ഭ്രമിപ്പിക്കയാല്‍ അത്രേ അവര്‍ അവനെ ശ്രദ്ധിച്ചതു. 12 എന്നാല്‍ ദൈവരാജ്യത്തെയും യേശുക്രിസ്തുവിന്‍റെ നാമത്തെയും കുറിച്ചുള്ള സുവിശേഷം അറിയിക്കുന്ന ഫിലിപ്പൊസിനെ അവര്‍ വിശ്വസിച്ചപ്പോള്‍ പുരുഷന്മാരും സ്ത്രീകളും സ്നാനം ഏറ്റു. 13 ശിമോന്‍ താനും വിശ്വസിച്ചു സ്നാനം ഏറ്റു ഫിലിപ്പൊസിനോടു ചേര്‍ന്നു നിന്നു, വലിയ വീര്യപ്രവൃത്തികളും അടയാളങ്ങളും നടക്കുന്നതു കണ്ടു ഭ്രമിച്ചു. 14 അനന്തരം യെരൂശലേമിലുള്ള അപ്പൊസ്തലന്മാര്‍ , ശമര്യര്‍ ദൈവവചനം കൈക്കൊണ്ടു എന്നു കേട്ടു പത്രൊസിനെയും യോഹന്നാനെയും അവരുടെ അടുക്കല്‍ അയച്ചു. 15 അവര്‍ ചെന്നു, അവര്‍ക്കും പരിശുദ്ധാത്മാവു ലഭിക്കേണ്ടതിന്നു അവര്‍ക്കായി പ്രാര്‍ത്ഥിച്ചു. 16 അന്നുവരെ അവരില്‍ ആരുടെമേലും ആത്മാവു വന്നിരുന്നില്ല; അവര്‍ കര്‍ത്താവായ യേശുവിന്‍റെ നാമത്തില്‍ സ്നാനം ഏറ്റിരുന്നതേയുള്ളു. 17 അവര്‍ അവരുടെമേല്‍ കൈ വെച്ചപ്പോള്‍ അവര്‍ക്കും പരിശുദ്ധാത്മാവു ലഭിച്ചു. 18 അപ്പൊസ്തലന്മാര്‍ കൈ വെച്ചതിനാല്‍ പരിശുദ്ധാത്മാവു ലഭിച്ചതു ശിമോന്‍ കണ്ടാറെ അവര്‍ക്കും ദ്രവ്യം കൊണ്ടു വന്നു: 19 ഞാന്‍ ഒരുത്തന്‍റെ മേല്‍ കൈ വെച്ചാല്‍ അവന്നു പരിശുദ്ധാത്മാവു ലഭിപ്പാന്‍ തക്കവണ്ണം ഈ അധികാരം എനിക്കും തരേണം എന്നു പറഞ്ഞു. 20 പത്രൊസ് അവനോടു: ദൈവത്തിന്‍റെ ദാനം പണത്തിന്നു വാങ്ങിക്കൊള്ളാം എന്നു നീ നിഴൂപിക്കകൊണ്ടു നിന്‍റെ പണം നിന്നോടുകൂടെ നശിച്ചുപോകട്ടെ. 21 നിന്‍റെ ഹൃദയം ദൈവ സന്നിധിയില്‍ നേരുള്ളതല്ലായ്കകൊണ്ടു ഈ കാര്യത്തില്‍ നിനക്കു പങ്കും ഓ‍ഹരിയുമില്ല. 22 നീ ഈ വഷളത്വം വിട്ടു മാനസാന്തരപ്പെട്ടു കര്‍ത്താവിനോടു പ്രാര്‍ത്ഥിക്ക; പക്ഷെ നിന്‍റെ ഹൃദയത്തിലെ നിരൂപണം ക്ഷമിച്ചുകിട്ടുമായിരിക്കും. 23 നീ കൈപ്പുള്ള പകയിലും അനീതിയുടെ ബന്ധനത്തിലും അകപ്പെട്ടിരിക്കുന്നു. 24 എന്നു ഞാന്‍ കാണുന്നു എന്നു പറഞ്ഞു. അതിന്നു ശിമോന്‍ : നിങ്ങള്‍ പറഞ്ഞതു ഒന്നും എനിക്കു ഭവിക്കാതിരിപ്പാന്‍ കര്‍ത്താവിനോടു എനിക്കുവേണ്ടി പ്രാര്‍ത്ഥിപ്പിന്‍ എന്നു ഉത്തരം പറഞ്ഞു. 25 അവര്‍ കര്‍ത്താവിന്‍റെ വചനം സാക്ഷീകരിച്ചു പ്രസംഗിച്ചശേഷം ശമര്യക്കാരുടെ അനേക ഗ്രാമങ്ങളില്‍ സുവിശേഷം അറിയിച്ചുകൊണ്ടു യെരൂശലേമിലേക്കു മടങ്ങിപ്പോയി. 26 അനന്തരം കര്‍ത്താവിന്‍റെ ദൂതന്‍ ഫിലിപ്പൊസിനോടു: നീ എഴുന്നേറ്റു തെക്കോട്ടു യെരൂശലേമില്‍ നിന്നു ഗസെക്കുള്ള നിര്‍ജ്ജനമായ വഴിയിലേക്കു പോക എന്നു പറഞ്ഞു. 27 അവന്‍ പുറപ്പെട്ടു ചെന്നപ്പോള്‍ കന്ദക്ക എന്ന ഐത്യോപ്യാ രാജ്ഞിയുടെ ഒരു ഷണ്ഡനും മഹാനും അവളുടെ സകലഭണ്ഡാരത്തിന്നും മേല്‍വിചാരകനുമായ ഒരു ഐത്യോപ്യനെ കണ്ടു. അവന്‍ യെരൂശലേമില്‍ നമസ്കരിപ്പാന്‍ വന്നിട്ടു മടങ്ങിപ്പോകയില്‍ 28 തേരില്‍ ഇരുന്നു യെശയ്യാപ്രവാചകന്‍റെ പുസ്തകം വായിക്കയായിരുന്നു. 29 ആത്മാവു ഫിലിപ്പൊസിനോടു: നീ അടുത്തുചെന്നു തേരിനോടു ചേര്‍ന്നുനടക്ക എന്നു പറഞ്ഞു. 30 ഫിലിപ്പൊസ് ഓ‍ടിച്ചെല്ലുമ്പോള്‍ യെശയ്യാപ്രവാചകന്‍റെ പുസ്തകം വായിക്കുന്നതു കേട്ടു: നീ വായിക്കുന്നതു ഗ്രഹിക്കുന്നുവോ എന്നു ചോദിച്ചതിന്നു: 31 ഒരുത്തന്‍ പൊരുള്‍ തിരിച്ചുതരാഞ്ഞാല്‍ എങ്ങനെ ഗ്രഹിക്കും എന്നു അവന്‍ പറഞ്ഞു, ഫിലിപ്പൊസ് കയറി തന്നോടുകൂടെ ഇരിക്കേണം എന്നു അപേക്ഷിച്ചു. 32 തിരുവെഴുത്തില്‍ അവന്‍ വായിച്ച ഭാഗമാവിതു: "അറുക്കുവാനുള്ള ആടിനെപ്പോലെ അവനെ കൊണ്ടുപോയി; രോമം കത്രിക്കുന്നവന്‍റെ മുമ്പാകെ മിണ്ടാതിരിക്കുന്ന കുഞ്ഞാടിനെപ്പോലെ അവന്‍ വായ് തുറക്കാതിരുന്നു . 33 അവന്‍റെ താഴ്ചയില്‍ അവന്നു ന്യായം കിട്ടാതെ പോയി; അവന്‍റെ തലമുറയെ ആര്‍ വിവരിക്കും? ഭൂമിയില്‍ നിന്നു അവന്‍റെ ജീവനെ എടുത്തുകളയുന്നുവല്ലോ” 34 ഷണ്ഡന്‍ ഫിലിപ്പൊസിനോടു: ഇതു പ്രവാചകന്‍ ആരെക്കുറിച്ചു പറയുന്നു? തന്നെക്കുറിച്ചോ മറ്റൊരുത്തനെക്കുറിച്ചോ. 35 ഫിലിപ്പൊസ് ഈ തിരുവെഴുത്തു ആധാരമാക്കി അവനോടു യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിപ്പാന്‍ തുടങ്ങി. 36 അവര്‍ ഇങ്ങനെ വഴിപോകയില്‍ വെള്ളമുള്ളോരു സ്ഥലത്തു എത്തിയപ്പോള്‍ ഷണ്ഡന്‍ : ഇതാ വെള്ളം ഞാന്‍ സ്നാനം ഏലക്കുന്നതിന്നു എന്തു വിരോധം എന്നു പറഞ്ഞു. 37 [അതിന്നു ഫിലിപ്പൊസ്: നീ പൂര്‍ണ്ണ ഹൃദയത്തോടെ വിശ്വസിക്കുന്നു എങ്കില്‍ ആകാം എന്നു പറഞ്ഞു. യേശു ക്രിസ്തു ദൈവപുത്രന്‍ എന്നു ഞാന്‍ വിശ്വസിക്കുന്നു എന്നു അവന്‍ ഉത്തരം പറഞ്ഞു] 38 അങ്ങനെ അവന്‍ തേര്‍ നിര്‍ത്തുവാന്‍ കല്പിച്ചു; ഫിലിപ്പൊസും ഷണ്ഡനും ഇരുവരും വെള്ളത്തില്‍ ഇറങ്ങി, അവന്‍ അവനെ സ്നാനം കഴിപ്പിച്ചു; 39 അവര്‍ വെള്ളത്തില്‍ നിന്നു കയറിയപ്പോള്‍ കര്‍ത്താവിന്‍റെ ആത്മാവു ഫിലിപ്പൊസിനെ എടുത്തു കൊണ്ടുപോയി; ഷണ്ഡന്‍ അവനെ പിന്നെ കണ്ടില്ല; അവന്‍ സന്തോഷിച്ചുകൊണ്ടു തന്‍റെ വഴിക്കു പോയി. 40 ഫിലിപ്പൊസിനെ പിന്നെ അസ്തോദില്‍ കണ്ടു; അവന്‍ സഞ്ചരിച്ചു എല്ലാ പട്ടണങ്ങളിലും സുവിശേഷം അറിയിച്ചുകൊണ്ടു കൈസര്യയില്‍ എത്തി.

Acts 9

1 ശൌല്‍ കര്‍ത്താവിന്‍റെ ശിഷ്യന്മാരുടെ നേരെ ഭീഷണിയും കുലയും നിശ്വസിച്ചുകൊണ്ടു മഹാപുരോഹിതന്‍റെ അടുക്കല്‍ ചെന്നു, 2 ദമസ്കൊസില്‍ ഈ മാര്‍ഗ്ഗക്കാരായ വല്ല പുരുഷന്മാരെയോ സ്ത്രീകളെയോ കണ്ടാല്‍ അവരെ പിടിച്ചുകെട്ടി യെരൂശലേമിലേക്കു കൊണ്ടുവരുവാന്തക്കവണ്ണം അവിടത്തെ പള്ളികള്‍ക്കു അവനോടു അധികാരപത്രം വാങ്ങി. 3 അവന്‍ പ്രയാണം ചെയ്തു ദമസ്കൊസിന്നു സമീപിച്ചപ്പോള്‍ പെട്ടെന്നു ആകാശത്തുനിന്നു ഒരു വെളിച്ചം അവന്‍റെ ചുറ്റും മിന്നി; 4 അവന്‍ നിലത്തു വീണു; ശൌലെ, ശൌലേ, നീ എന്നെ ഉപദ്രവിക്കുന്നതു എന്തു എന്നു തന്നോടു പറയുന്ന ഒരു ശബ്ദം കേട്ടു. 5 നീ ആരാകുന്നു, കര്‍ത്താവേ, എന്നു അവന്‍ ചോദിച്ചതിന്നു: നീ ഉപദ്രവിക്കുന്ന യേശു ആകുന്നു ഞാന്‍ . 6 നീ എഴുന്നേറ്റു പട്ടണത്തില്‍ ചെല്ലുക; നീ ചെയ്യേണ്ടുന്നതു അവിടെ വെച്ചു നിന്നോടു പറയും എന്നു അവന്‍ പറഞ്ഞു. 7 അവനോടുകൂടെ പ്രയാണം ചെയ്ത പുരുഷന്മാര്‍ ശബ്ദം കേട്ടു എങ്കിലും ആരെയും കാണാതെ മരവിച്ചു നിന്നു. 8 ശൌല്‍ നിലത്തുനിന്നു എഴുന്നേറ്റു കണ്ണു തുറന്നാറെ ഒന്നും കണ്ടില്ല; അവര്‍ അവനെ കൈക്കു പിടിച്ചു ദമസ്കൊസില്‍ കൂട്ടിക്കൊണ്ടുപോയി; 9 അവന്‍ മൂന്നു ദിവസം കണ്ണു കാണാതെയും തിന്നുകയോ കുടിക്കയോ ചെയ്യാതെയും ഇരുന്നു. 10 എന്നാല്‍ അനന്യാസ് എന്നൊരു ശിഷ്യന്‍ ദമസ്കൊസില്‍ ഉണ്ടായിരുന്നു: അവനെ കര്‍ത്താവു ഒരു ദര്‍ശനത്തില്‍ :അനന്യാസേ എന്നു വിളിച്ചു. കര്‍ത്താവേ, അടിയന്‍ ഇതാ എന്നു അവന്‍ വിളികേട്ടു. 11 കര്‍ത്താവു അവനോടു: നീ എഴുന്നേറ്റു നേര്‍വ്വീഥി എന്ന തെരുവില്‍ ചെന്നു, യൂദയുടെ വീട്ടില്‍ തര്‍സൊസുകാരനായ ശൌല്‍ എന്നു പേരുള്ളവനെ അന്വേഷിക്ക; 12 അവന്‍ പ്രാര്‍ത്ഥിക്കുന്നു; അനന്യാസ് എന്നൊരു പുരുഷന്‍ അകത്തു വന്നു താന്‍ കാഴ്ച പ്രാപിക്കേണ്ടതിന്നു തന്‍റെ മേല്‍ കൈ വെക്കുന്നതു അവന്‍ കണ്ടിരിക്കുന്നു എന്നു കല്പിച്ചു. 13 അതിന്നു അനന്യാസ്: കര്‍ത്താവേ, ആ മനുഷ്യന്‍ യെരൂശലേമില്‍ നിന്‍റെ വിശുദ്ധന്മാര്‍ക്കും എത്ര ദോഷം ചെയ്തു എന്നു പലരും പറഞ്ഞു ഞാന്‍ കേട്ടിരിക്കുന്നു. 14 ഇവിടെയും നിന്‍റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവരെ ഒക്കെയും പിടിച്ചുകെട്ടുവാന്‍ അവന്നു മഹാപുരോഹിതന്മാരുടെ അധികാരപത്രം ഉണ്ടു എന്നു ഉത്തരം പറഞ്ഞു. 15 കര്‍ത്താവു അവനോടു: നീ പോക; അവന്‍ എന്‍റെ നാമം ജാതികള്‍ക്കും രാജാക്കന്മാര്‍ക്കും യിസ്രായേല്‍മക്കള്‍ക്കും മുമ്പില്‍ വഹിപ്പാന്‍ ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നൊരു പാത്രം ആകുന്നു. 16 എന്‍റെ നാമത്തിന്നു വേണ്ടി അവന്‍ എന്തെല്ലാം കഷ്ടം അനുഭവിക്കേണ്ടതാകുന്നു എന്നു ഞാന്‍ അവനെ കാണിക്കും എന്നു പറഞ്ഞു. 17 അങ്ങനെ അനന്യാസ് ആ വീട്ടില്‍ ചെന്നു അവന്‍റെമേല്‍ കൈ വെച്ചു: ശൌലേ, സഹോദരാ, നീ കാഴ്ച പ്രാപിച്ചു പരിശുദ്ധാത്മപൂര്‍ണ്ണന്‍ ആകേണ്ടതിന്നു നീ വന്ന വഴിയില്‍ നിനക്കു പ്രത്യക്ഷനായ യേശു എന്ന കര്‍ത്താവു എന്നെ അയച്ചിരിക്കുന്നു എന്നു പറഞ്ഞു. 18 ഉടനെ അവന്‍റെ കണ്ണില്‍ നിന്നു ചെതുമ്പല്‍ പോലെ വീണു; കാഴ്ച ലഭിച്ചു അവന്‍ എഴുന്നേറ്റു സ്നാനം ഏല്‍ക്കയും ആഹാരം കൈക്കൊണ്ടു ബലം പ്രാപിക്കയും ചെയ്തു. 19 അവന്‍ ദമസ്കൊസിലുള്ള ശിഷ്യന്മാരോടു കൂടെ കുറെനാള്‍ പാര്‍ത്തു, 20 യേശു തന്നേ ദൈവപുത്രന്‍ എന്നു പള്ളികളില്‍ പ്രസംഗിച്ചു. 21 കേട്ടവര്‍ എല്ലാവരും വിസ്മയിച്ചു: യെരൂശലേമില്‍ ഈ നാമം വിളിച്ചപേക്ഷിക്കുന്നവര്‍ക്കും നാശം ചെയ്തവന്‍ ഇവനല്ലയോ? ഇവിടെയും അവരെ പിടിച്ചുകെട്ടി മഹാപുരോഹിതന്മാരുടെ അടുക്കല്‍ കൊണ്ടുപോകുവാനല്ലോ വന്നതു എന്നു പറഞ്ഞു. 22 ശൌലോ മേല്‍ക്കുമേല്‍ ശക്തിപ്രാപിച്ചു, യേശു തന്നേ ക്രിസ്തു എന്നു തെളിയിച്ചു ദമസ്കൊസില്‍ പാര്‍ക്കുന്ന യെഹൂദന്മാരെ മിണ്ടാതാക്കി. 23 കുറെനാള്‍ കഴിഞ്ഞപ്പോള്‍ യെഹൂദന്മാര്‍ അവനെ കൊല്ലുവാന്‍ ആലോചിച്ചു. 24 ശൌല്‍ അവരുടെ കൂട്ടുകെട്ടു അറിഞ്ഞു; അവനെ കൊല്ലുവാന്‍ അവര്‍ രാവും പകലും നഗര ഗോപുരങ്ങളില്‍ കാവല്‍ വെച്ചു. 25 എന്നാല്‍ അവന്‍റെ ശിഷ്യന്മാര്‍ രാത്രിയില്‍ അവനെ ഒരു കൊട്ടയിലാക്കി മതില്‍വഴിയായി ഇറക്കിവിട്ടു. 26 അവന്‍ യെരൂശലേമില്‍ എത്തിയാറെ ശിഷ്യന്മാരോടു ചേരുവാന്‍ ശ്രമിച്ചു; എന്നാല്‍ അവന്‍ ഒരു ശിഷ്യന്‍ എന്നു വിശ്വസിക്കാതെ എല്ലാവരും അവനെ പേടിച്ചു. 27 ബര്‍ന്നബാസോ അവനെ കൂട്ടി അപ്പൊസ്തലന്മാരുടെ അടുക്കല്‍ കൊണ്ടു ചെന്നു; അവന്‍ വഴിയില്‍ വെച്ചു കര്‍ത്താവിനെ കണ്ടതും കര്‍ത്താവു അവനോടു സംസാരിച്ചതും ദമസ്കൊസില്‍ അവന്‍ യേശുവിന്‍റെ നാമത്തില്‍ പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചതും എല്ലാം അവരോടു വിവരിച്ചു പറഞ്ഞു. 28 പിന്നെ അവന്‍ യെരൂശലേമില്‍ അവരുമായി പെരുമാറുകയും കര്‍ത്താവിന്‍റെ നാമത്തില്‍ പ്രാഗത്ഭ്യത്തോടെ പ്രസംഗിക്കയും ചെയ്തു പോന്നു. 29 യവനഭാഷക്കാരായ യെഹൂദന്മാരോടും അവന്‍ സംഭാഷിച്ചു തര്‍ക്കിച്ചു; അവരോ അവനെ കൊല്ലുവാന്‍ വട്ടംകൂട്ടി. 30 സഹോദരന്മാര്‍ അതു അറിഞ്ഞു അവനെ കൈസര്യയിലേക്കു കൂട്ടിക്കൊണ്ടുപോയി, അവിടെനിന്നു തര്‍സൊസിലേക്കു അയച്ചു. 31 അങ്ങനെ യെഹൂദ്യാ, ഗലീല, ശമര്യ എന്നീ ദേശങ്ങളില്‍ ഒക്കെയും സഭെക്കു സമാധാനം ഉണ്ടായി, അതു ആത്മികവര്‍ദ്ധന പ്രാപിച്ചും കര്‍ത്താവിനോടുള്ള ഭക്തിയിലും പരിശുദ്ധാത്മാവിന്‍റെ പ്രബോധനയിലും നടന്നും പെരുകിക്കൊണ്ടിരുന്നു. 32 പത്രൊസ് എല്ലാടവും സഞ്ചരിക്കയില്‍ ലുദ്ദയില്‍ പാര്‍ക്കുന്ന വിശുദ്ധന്മാരുടെ അടുക്കലും ചെന്നു; 33 അവിടെ പക്ഷവാതം പിടിച്ചു എട്ടു സംവത്സരമായി കിടപ്പില്‍ ആയിരുന്ന ഐനെയാസ് എന്നു പേരുള്ളോരു മനുഷ്യനെ കണ്ടു. 34 പത്രൊസ് അവനോടു: ഐനെയാസേ, യേശുക്രിസ്തു നിന്നെ സൌഖ്യമാക്കുന്നു; എഴുന്നേറ്റു താനായി തന്നേ കിടക്ക വിരിച്ചുകൊള്‍ക എന്നു പറഞ്ഞു; ഉടനെ അവന്‍ എഴുന്നേറ്റു. 35 ലുദ്ദയിലും ശാരോനിലും പാര്‍ക്കുന്നവര്‍ എല്ലാവരും അവനെ കണ്ടു കര്‍ത്താവിങ്കലേക്കു തിരിഞ്ഞു. 36 യോപ്പയില്‍ പേടമാന്‍ എന്നര്‍ത്ഥമുള്ള തബീഥാ എന്നു പേരുള്ളോരു ശിഷ്യ ഉണ്ടായിരുന്നു; അവള്‍ വളരെ സല്‍പ്രവൃത്തികളും ധര്‍മ്മങ്ങളും ചെയ്തുപോന്നവളായിരുന്നു. 37 ആ കാലത്തു അവള്‍ ദീനം പിടിച്ചു മരിച്ചു; അവര്‍ അവളെ കുളിപ്പിച്ചു ഒരു മാളികമുറിയില്‍ കിടത്തി. 38 ലുദ്ദ യോപ്പെക്കു സമീപമാകയാല്‍ പത്രൊസ് അവിടെ ഉണ്ടെന്നു ശിഷ്യന്മാര്‍ കേട്ടു: നീ താമസിയാതെ ഞങ്ങളുടെ അടുക്കലോളം വരേണം എന്നു അപേക്ഷിപ്പാന്‍ രണ്ടു ആളെ അവന്‍റെ അടുക്കല്‍ അയച്ചു. 39 പത്രൊസ് എഴുന്നേറ്റു അവരോടുകൂടെ ചെന്നു. എത്തിയപ്പോള്‍ അവര്‍ അവനെ മാളികമുറിയില്‍ കൊണ്ടുപോയി; അവിടെ വിധവമാര്‍ എല്ലാവരും കരഞ്ഞുകൊണ്ടും തബീഥാ തങ്ങളോടുകൂടെ ഉള്ളപ്പോള്‍ ഉണ്ടാക്കിയ കുപ്പായങ്ങളും ഉടുപ്പുകളും കാണിച്ചുകൊണ്ടും അവന്‍റെ ചുറ്റും നിന്നു. 40 പത്രൊസ് അവരെ ഒക്കെയും പുറത്തിറക്കി മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു ശവത്തിന്‍റെ നേരെ തിരിഞ്ഞു: തബീത്ഥയേ, എഴുന്നേല്‍ക്കൂ എന്നു പറഞ്ഞു: അവള്‍ കണ്ണു തുറന്നു പത്രൊസിനെ കണ്ടു എഴുന്നേറ്റു ഇരുന്നു. 41 അവന്‍ കൈ കൊടുത്തു അവളെ എഴുന്നേല്പിച്ചു, വിശുദ്ധന്മാരെയും വിധവമാരെയും വിളിച്ചു അവളെ ജീവനുള്ളവളായി അവരുടെ മുമ്പില്‍ നിറുത്തി. 42 ഇതു യോപ്പയില്‍ എങ്ങും പ്രസിദ്ധമായി, പലരും കര്‍ത്താവില്‍ വിശ്വസിച്ചു. 43 പിന്നെ അവന്‍ തോല്‍ക്കൊല്ലനായ ശിമോന്‍ എന്ന ഒരുത്തനോടുകൂടെ വളരെ നാള്‍ യോപ്പയില്‍ പാര്‍ത്തു

Acts 10

1 കൈസര്യയില്‍ ഇത്താലിക എന്ന പട്ടാളത്തില്‍ കൊന്നേല്യൊസ് എന്നു പേരുള്ളോരു ശതാധിപന്‍ ഉണ്ടായിരുന്നു. 2 അവന്‍ ഭക്തനും തന്‍റെ സകല ഗൃഹത്തോടും കൂടെ ദൈവത്തെ ഭയപ്പെടുന്നവനുമായി ജനത്തിന്നു വളരെ ധര്‍മ്മം കൊടുത്തും എപ്പോഴും ദൈവത്തോടു പ്രാര്‍ത്ഥിച്ചും പോന്നു. 3 അവന്‍ പകല്‍ ഏകദേശം ഒമ്പതാം മണിനേരത്തു ഒരു ദര്‍ശനത്തില്‍ ഒരു ദൈവദൂതന്‍ തന്‍റെ അടുക്കല്‍ അകത്തു വരുന്നതു സ്പഷ്ടമായി കണ്ടു കൊര്‍ന്നേല്യെസേ, എന്നു തന്നോടു പറയുന്നതും കേട്ടു. 4 അവന്‍ അവനെ ഉറ്റു നോക്കി ഭയപരവശനായി: എന്താകുന്നു കര്‍ത്താവേ എന്നു ചോദിച്ചു. അവന്‍ അവനോടു: നിന്‍റെ പ്രാര്‍ത്ഥനയും ധര്‍മ്മവും ദൈവത്തിന്‍റെ മുമ്പില്‍ എത്തിയിരിക്കുന്നു. 5 ഇപ്പോള്‍ യോപ്പയിലേക്കു ആളയച്ചു, പത്രൊസ് എന്നു മറുപേരുള്ള ശിമോനെ വരുത്തുക. 6 അവന്‍ തോല്‍ക്കൊല്ലനായ ശിമോന്‍ എന്നൊരുവനോടു കൂടെ പാര്‍ക്കുംന്നു. അവന്‍റെ വീടു കടല്പുറത്തു ആകുന്നു എന്നു പറഞ്ഞു. 7 അവനോടു സംസാരിച്ച ദൂതന്‍ പോയ ശേഷം അവന്‍ തന്‍റെ വേലക്കാരില്‍ രണ്ടുപേരെയും തന്‍റെ അടുക്കല്‍ അകമ്പടി നിലക്കുന്നവരില്‍ ദൈവഭക്തനായോരു പടയാളിയേയും 8 വിളിച്ചു സകലവും വിവരിച്ചുപറഞ്ഞു യോപ്പയിലേക്കു അയച്ചു 9 പിറ്റെന്നാള്‍ അവര്‍ യാത്രചെയ്തു പട്ടണത്തോടു സമീപിക്കുമ്പോള്‍ പത്രൊസ് ആറാം മണിനേരത്തു പ്രാര്‍ത്ഥിപ്പാന്‍ വെണ്മാടത്തില്‍ കയറി. 10 അവന്‍ വളരെ വിശന്നിട്ടു ഭക്ഷിപ്പാന്‍ ആഗ്രഹിച്ചു; അവര്‍ ഒരുക്കുമ്പോഴേക്കു അവന്നു ഒരു വിവശത വന്നു. 11 ആകാശം തുറന്നിരിക്കുന്നതും വലിയൊരു തൂപ്പട്ടിപോലെ നാലു കോണും കെട്ടീട്ടു ഭൂമിയിലേക്കു ഇറക്കിവിട്ടോരു പാത്രം വരുന്നതും അവന്‍ കണ്ടു. 12 അതില്‍ ഭൂമിയിലെ സകലവിധ നാല്‍ക്കാലിയും ഇഴജാതിയും ആകാശത്തിലെ പറവയും ഉണ്ടായിരുന്നു. 13 പത്രൊസേ, എഴുന്നേറ്റു അറുത്തു തിന്നുക എന്നു ഒരു ശബ്ദം ഉണ്ടായി. 14 അതിന്നു പത്രൊസ്: ഒരിക്കലും പാടില്ല, കര്‍ത്താവേ, മലിനമോ അശുദ്ധമോ ആയതൊന്നും ഞാന്‍ ഒരുനാളും തിന്നിട്ടില്ലല്ലോ. 15 ആ ശബ്ദം രണ്ടാംപ്രാവശ്യം അവനോടു: ദൈവം ശുദ്ധീകരിച്ചതു നീ മലിനമെന്നു വിചാരിക്കരുതു എന്നു പറഞ്ഞു. 16 ഇങ്ങനെ മൂന്നു പ്രാവശ്യം ഉണ്ടായി; ഉടനെ പാത്രം തിരികെ ആകാശത്തിലേക്കു വലിച്ചെടുത്തു. 17 ഈ കണ്ട ദര്‍ശനം എന്തായിരിക്കും എന്നു പത്രൊസ് ഉള്ളില്‍ ചഞ്ചലിച്ചു കൊണ്ടിരിക്കുമ്പോള്‍ കൊര്‍ന്നേല്യൊസ് അയച്ച പുരുഷന്മാര്‍ ശിമോന്‍റെ വീടു ചോദിച്ചുകൊണ്ടു പടിവാതില്‍ക്കല്‍ നിന്നു: 18 പത്രൊസ് എന്നു മറു പേരുള്ള ശിമോന്‍ ഇവിടെ പാര്‍ക്കുംന്നുണ്ടോഎന്നു വിളിച്ചു ചോദിച്ചു. 19 പത്രൊസ് ദര്‍ശനത്തെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരിക്കുമ്പോള്‍ ആത്മാവു അവനോടു: മൂന്നു പുരുഷന്മാര്‍ നിന്നെ അന്വേഷിക്കുന്നു; 20 നീ എഴുന്നേറ്റു ഇറങ്ങിച്ചെല്ലുക; ഞാന്‍ അവരെ അയച്ചതാകകൊണ്ടു ഒന്നും സംശയിക്കാതെ അവരോടു കൂടെ പോക എന്നു പറഞ്ഞു. 21 പത്രൊസ് ആ പുരുഷന്മാരുടെ അടുക്കല്‍ ഇറങ്ങിച്ചെന്നു: നിങ്ങള്‍ അന്വേഷിക്കുന്നവന്‍ ഞാന്‍ തന്നെ; നിങ്ങള്‍ വന്ന സംഗതി എന്തു എന്നു ചോദിച്ചു. 22 അതിന്നു അവര്‍ : നീതിമാനും ദൈവഭക്തനും യെഹൂദന്മാരുടെ സകലജാതിയാലും നല്ല സാക്‍ഷ്യംകൊണ്ടവനും ആയകൊര്‍ന്നേല്യൊസ് എന്ന ശതാധിപന്നു നിന്നെ വീട്ടില്‍ വരുത്തി നിന്‍റെ പ്രസംഗം കേള്‍ക്കേണം എന്നു ഒരു വിശുദ്ധദൂതനാല്‍ അരുളപ്പാടുണ്ടായിരിക്കുന്നു എന്നു പറഞ്ഞു. 23 അവന്‍ അവരെ അകത്തു വിളിച്ചു പാര്‍പ്പിച്ചു; പിറ്റെന്നാള്‍ എഴുന്നേറ്റു അവരോടുകൂടെ പുറപ്പെട്ടു; യോപ്പയിലെ സഹോദരന്മാര്‍ ചിലരും അവനോടുകൂടെ പോയി. 24 പിറ്റെന്നാള്‍ കൈസര്യയില്‍ എത്തി; അവിടെ കൊര്‍ന്നേല്യൊസ് ചാര്‍ച്ചക്കാരെയും അടുത്ത സ്നേഹിതന്മാരെയും കൂട്ടിവരുത്തി, അവര്‍ക്കായി കാത്തിരുന്നു. 25 പത്രൊസ് അകത്തു കയറിയപ്പോള്‍ കൊര്‍ന്നേല്യൊസ് എതിരേറ്റു അവന്‍റെ കാല്‍ക്കല്‍ വീണു നമസ്കരിച്ചു. 26 പത്രൊസോ: എഴുന്നേല്‍ക്ക, ഞാനും ഒരു മനുഷ്യനാത്രെ എന്നു പറഞ്ഞു അവനെ എഴുന്നേല്പിച്ചു. 27 അവനോടു സംഭാഷിച്ചും കൊണ്ടു അകത്തു ചെന്നു, അനേകര്‍ വന്നു കൂടിയിരിക്കുന്നതു കണ്ടു അവനോടു: 28 അന്യജാതിക്കാരന്‍റെ അടുക്കല്‍ ചെല്ലുന്നതും അവനുമയീ പെരുമാറ്റം ചെയ്യുന്നതും യെഹൂദന്നു നിഷിദ്ധം എന്നു നിങ്ങള്‍ അറിയുന്നുവല്ലോ. എങ്കിലും ഒരു മനുഷ്യനെയും മലിനനോ അശുദ്ധനോ എന്നു പറയരുതെന്നു ദൈവം എനിക്കു കാണിച്ചു തന്നിരിക്കുന്നു. 29 അതുകൊണ്ടാകുന്നു നിങ്ങള്‍ ആളയച്ചപ്പോള്‍ ഞാന്‍ എതിര്‍ പറയാതെ വന്നതു; എന്നാല്‍ എന്നെ വിളിപ്പിച്ച സംഗതി എന്തു എന്നു അറിഞ്ഞാല്‍ കൊള്ളാം എന്നു പറഞ്ഞു. 30 അതിന്നു കൊര്‍ന്നോല്യൊസ്: നാലാകുന്നാള്‍ ഈ നേരത്തു ഞാന്‍ വീട്ടില്‍ ഒമ്പതാം മണിനേരത്തെ പ്രാര്‍ത്ഥന കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ശുഭ്രവസ്ത്രം ധരിച്ചോരു പുരുഷന്‍ എന്‍റെ മുമ്പില്‍ നിന്നു: 31 കൊര്‍ന്നോല്യസേ, ദൈവം നിന്‍റെ പ്രാര്‍ത്ഥന കേട്ടു നിന്‍റെ ധര്‍മ്മം ഓ‍ര്‍ത്തിരിക്കുന്നു. 32 യോപ്പയിലേക്കു ആളയച്ചു പത്രൊസ് എന്നു മറുപേരുള്ള ശിമോനെ വിളിപ്പിക്ക; അവന്‍ കടല്പുറത്തു തോല്ക്കോല്ലനായ ശീമോന്‍റെ വീട്ടില്‍ പാര്‍ക്കുംന്നു എന്നു പറഞ്ഞു. 33 ക്ഷണത്തില്‍ ഞാന്‍ നിന്‍റെ അടുക്കല്‍ ആളയച്ചു; നീ വന്നതു ഉപകാരം. കര്‍ത്താവു നിന്നോടു കല്പിച്ചതൊക്കെയും കേള്‍പ്പാന്‍ ഞങ്ങള്‍ എല്ലാവരും ഇവിടെ ദൈവത്തിന്‍റെ മുമ്പാകെ കൂടിയിരിക്കുന്നു എന്നു പറഞ്ഞു. 34 അപ്പോള്‍ പത്രൊസ് വായി തുറന്നു പറഞ്ഞു തുടങ്ങിയതു: ദൈവത്തിന്നു മുഖപക്ഷമില്ല എന്നും 35 ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവര്‍ത്തിക്കുന്നവനെ അവന്‍ അംഗീകരിക്കുന്നു എന്നും ഞാന്‍ ഇപ്പോള്‍ യാഥാര്‍ത്ഥമായി ഗ്രഹിക്കുന്നു. 36 അവന്‍ എല്ലാവരുടെയും കര്‍ത്താവായ യേശുക്രിസ്തുമൂലം സമാധാനം സുവിശേഷിച്ചുകൊണ്ടു യിസ്രായേല്‍ മക്കള്‍ക്കു അയച്ച വചനം, 37 യോഹന്നാന്‍ പ്രസംഗിച്ച സ്നാനത്തിന്‍റെശേഷം ഗലീലയില്‍ തുടങ്ങി യെഹൂദ്യയില്‍ ഒക്കെയും ഉണ്ടായ വര്‍ത്തമാനം, 38 നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവന്‍ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങള്‍ അറിയുന്നുവല്ലോ. 39 യെഹൂദ്യദേശത്തിലും യെരൂശലേമിലും അവന്‍ ചെയ്ത സകലത്തിനും ഞങ്ങള്‍ സാക്ഷികള്‍ ആകുന്നു. അവനെ അവര്‍ മരത്തിന്മേല്‍ തൂക്കിക്കൊന്നു; 40 ദൈവം അവനെ മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേല്പിച്ചു, 41 സകല ജനത്തിന്നുമല്ല, ദൈവം മുമ്പുകൂട്ടി നിയമിച്ച സാക്ഷികളായി, അവന്‍ മരിച്ചവരില്‍നിന്നു ഉയിര്‍ത്തെഴുന്നേറ്റശേഷം അവനോടുകൂടെ തിന്നുകുടിച്ചവരായ ഞങ്ങള്‍ക്കു തന്നേ പ്രത്യക്ഷനാക്കിത്തന്നു. 42 ജീവികള്‍ക്കും മരിച്ചവര്‍ക്കും ന്യായാധിപതിയായി ദൈവത്താല്‍ നിയമിക്കപ്പെട്ടവന്‍ അവന്‍ തന്നേ എന്നു ജനത്തോടു പ്രസംഗിച്ചു സാക്ഷീകരിപ്പാന്‍ അവന്‍ ഞങ്ങളോടു കല്പിച്ചു. 43 അവനില്‍ വിശ്വസിക്കുന്ന ഏവന്നും അവന്‍റെ നാമം മൂലം പാപമോചനം ലഭിക്കും എന്നു സകല പ്രവാചകന്മാരും സാക്‍ഷ്യം പറയുന്നു. 44 ഈ വാക്കുകളെ പത്രൊസ് പ്രസ്താവിക്കുമ്പോള്‍ തന്നേ വചനം കേട്ട എല്ലാവരുടെ മേലും പരിശുദ്ധാത്മാവു വന്നു. 45 അവര്‍ അന്യഭാഷകളില്‍ സംസാരിക്കുന്നതും ദൈവത്തെ മഹത്വീകരിക്കുന്നതും കേള്‍ക്കയാല്‍ 46 പത്രൊസിനോടുകൂടെ വന്ന പരിച്ഛേദനക്കാരായ വിശ്വാസികള്‍ പരിശുദ്ധാത്മാവു എന്ന ദാനം ജാതികളുടെ മേലും പകര്‍ന്നതു കണ്ടു വിസ്മയിച്ചു. 47 നമ്മെപ്പോലെ പരിശുദ്ധാത്മാവു ലഭിച്ച ഇവരെ സ്നാനം കഴിപ്പിച്ചു കൂടാതവണ്ണം വെള്ളം വിലക്കുവാന്‍ ആര്‍ക്കും കഴിയും എന്നു പറഞ്ഞു. 48 പത്രൊസ് അവരെ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ സ്നാനം കഴിപ്പിപ്പാന്‍ കല്പിച്ചു. അവന്‍ ചില ദിവസം അവിടെ താമസിക്കേണം എന്നു അവര്‍ അപേക്ഷിച്ചു.

Acts 11

1 ജാതികളും ദൈവവചനം കൈകൊണ്ടു എന്നു അപ്പൊസ്തലന്മാരും യെഹൂദ്യയിലുള്ള സഹോദരന്മാരും കേട്ടു. 2 പത്രൊസ് യെരൂശലേമില്‍ എത്തിയപ്പോള്‍ പരിച്ഛേദനക്കാര്‍ അവനോടു വാദിച്ചു: 3 നീ അഗ്രചര്‍മ്മികളുടെ അടുക്കല്‍ ചെന്നു അവരോടുകൂടെ ഭക്ഷിച്ചു എന്നു പറഞ്ഞു. 4 പത്രൊസ് കാര്യം ആദിമുതല്‍ ക്രമമായി അവരോടു വിവരിച്ചുപറഞ്ഞതു: 5 ഞാന്‍ യോപ്പാപട്ടണത്തില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ വിവശതയില്‍ ഒരുദര്‍ശനം കണ്ടു: ആകാശത്തില്‍നിന്നു നാലു കോണും കെട്ടി ഇറക്കിയ വലിയ തുപ്പട്ടിപോലെ ഒരു പാത്രം എന്‍റെ അടുക്കലോളം വന്നു. 6 അതില്‍ ഞാന്‍ സൂക്ഷിച്ചുനോക്കിയപ്പോള്‍ ഭൂമിയിലെ നാല്‍ക്കാലികളെയും കാട്ടുമൃഗങ്ങളെയും ഇഴജാതികളെയും ആകാശത്തിലെ പറവകളെയും കണ്ടു: 7 പത്രൊസേ, എഴുന്നേറ്റു അറുത്തു തിന്നുക എന്നു എന്നോടു പറയുന്നോരു ശബ്ദവും കേട്ടു. 8 അതിന്നു ഞാന്‍ : ഒരിക്കലും പാടില്ല, കര്‍ത്താവേ; മലിനമോ അശുദ്ധമോ ആയതൊന്നും ഒരിക്കലും എന്‍റെ വായില്‍ ചെന്നിട്ടില്ലല്ലോ എന്നു പറഞ്ഞു. 9 ആ ശബ്ദം പിന്നെയും ആകാശത്തില്‍ നിന്നു: ദൈവം ശുദ്ധീകരിച്ചതു നീ മലിനം എന്നു വിചാരിക്കരുതു എന്നു ഉത്തരം പറഞ്ഞു. 10 ഇതു മൂന്നു പ്രാവശ്യം ഉണ്ടായി; പിന്നെ എല്ലാം തിരികെ ആകാശത്തിലേക്കു വലിച്ചെടുത്തു. 11 അപ്പോള്‍ തന്നേ കൈസര്യയില്‍ നിന്നു എന്‍റെ അടുക്കല്‍ അയച്ചിരുന്ന മൂന്നു പുരുഷന്മാര്‍ ഞങ്ങള്‍ പാര്‍ത്ത വീട്ടിന്‍റെ മുമ്പില്‍ നിന്നിരുന്നു; 12 ഒന്നും സംശയിക്കാതെ അവരോടുകൂടെ പോകുവാന്‍ ആത്മാവു എന്നോടു കല്പിച്ചു. ഈ ആറു സഹോദരന്മാരും എന്നോടുകൂടെ പോന്നു; ഞങ്ങള്‍ ആ പുരുഷന്‍റെ വീട്ടില്‍ ചെന്നു. 13 അവന്‍ തന്‍റെ വീട്ടില്‍ ഒരു ദൂതന്‍ നിലക്കുന്നതു കണ്ടു എന്നും നീ യോപ്പയിലേക്കു ആളയച്ചു പത്രൊസ് എന്നു മറുപേരുള്ള ശിമോനെ വരുത്തുക; 14 നീയും നിന്‍റെ ഗൃഹം മുഴുവനും രക്ഷിക്കപ്പെടുവാനുള്ള വാക്കുകളെ അവന്‍ നിന്നോടു സംസാരിക്കും എന്നു ദൂതന്‍ എന്നു പറഞ്ഞു എന്നും ഞങ്ങളോടു അറിയിച്ചു. 15 ഞാന്‍ സംസാരിച്ചു തുടങ്ങിയപ്പോഴേക്കു പരിശുദ്ധാത്മാവു ആദിയില്‍ നമ്മുടെമേല്‍ എന്നപോലെ അവരുടെ മേലും വന്നു. 16 അപ്പോള്‍ ഞാന്‍ : യോഹന്നാന്‍ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു; നിങ്ങള്‍ക്കോ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കര്‍ത്താവു പറഞ്ഞ വാക്കു ഓ‍ര്‍ത്തു. 17 ആകയാല്‍ കര്‍ത്താവായ യേശുക്രിസ്തുവില്‍ വിശ്വസിച്ചവരായ നമുക്കു തന്നതുപോലെ അതേ ദാനത്തെ അവര്‍ക്കും ദൈവം കൊടുത്തു എങ്കില്‍ ദൈവത്തെ തടുപ്പാന്‍ തക്കവണ്ണം ഞാന്‍ ആര്‍ ? 18 അവര്‍ ഇതു കേട്ടപ്പോള്‍ മിണ്ടാതിരുന്നു: അങ്ങനെ ആയാല്‍ ദൈവം ജാതികള്‍ക്കും ജീവപ്രാപ്തിക്കായി മാനസാന്തരം നല്കിയല്ലോ എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി. 19 സ്തെഫാനൊസ് നിമിത്തം ഉണ്ടായ ഉപദ്രവം ഹേതുവാല്‍ ചിതറിപ്പോയവര്‍ യെഹൂദന്മാരോടല്ലാതെ മറ്റാരോടും വചനം സംസാരിക്കാതെ ഫൊയ്നിക്യാ, കുപ്രൊസ്, അന്ത്യൊക്ക്യ എന്നീ പ്രദേശങ്ങളോളം സഞ്ചരിച്ചു. 20 അവരില്‍ ചിലര്‍ കുപ്രൊസ്കാരും കുറേനക്കാരും ആയിരുന്നു; അവര്‍ അന്ത്യൊക്ക്യയില്‍എത്തിയശേഷം യവനന്മാരോടും കര്‍ത്താവായ യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിച്ചു. 21 കര്‍ത്താവിന്‍റെ കൈ അവരോടുകൂടെ ഉണ്ടായിരുന്നു; വലിയൊരു കൂട്ടം വിശ്വസിച്ചു കര്‍ത്താവിങ്കലേക്കു തിരിഞ്ഞു. 22 അവരെക്കുറിച്ചുള്ള ഈ വര്‍ത്തമാനം യെരൂശലേമിലെ സഭയുടെ ചെവിയില്‍ എത്തിയപ്പോള്‍ അവര്‍ ബര്‍ന്നബാസിനെ അന്ത്യൊക്ക്യയോളം പറഞ്ഞയച്ചു. 23 അവന്‍ ചെന്നു ദൈവകൃപ കണ്ടു സന്തോഷിച്ചു. എല്ലാവരും ഹൃദയനിര്‍ണ്ണയത്തോടെ കര്‍ത്താവിനോടു ചേര്‍ന്നുനില്പാന്തക്കവണ്ണം പ്രബോധിപ്പിച്ചു. 24 അവന്‍ നല്ല മനുഷ്യനും പരിശുദ്ധാത്മാവിനാലും വിശ്വാസത്താലും നിറഞ്ഞവനും ആയിരുന്നു; വളരെ പുരുഷന്മാരും കര്‍ത്താവിനോടു ചേര്‍ന്നു. 25 അവന്‍ ശൌലിനെ തിരവാന്‍ തര്‍സൊസിലേക്കു പോയി, അവനെ കണ്ടെത്തിയാറെ അന്ത്യൊക്ക്യയിലേക്കു കൂട്ടിക്കൊണ്ടുവന്നു. 26 അവര്‍ ഒരു സംവത്സരം മുഴുവനും സഭായോഗങ്ങളില്‍ കൂടുകയും ബഹുജനത്തെ ഉപദേശിക്കയും ചെയ്തു; ആദ്യം അന്ത്യൊക്ക്യയില്‍വെച്ചു ശിഷ്യന്മാര്‍ക്കും ക്രിസ്ത്യാനികള്‍ എന്നു പേര്‍ ഉണ്ടായി. 27 ആ കാലത്തു യെരൂശലേമില്‍ നിന്നു പ്രവാചകന്മാര്‍ അന്ത്യൊക്ക്യയിലേക്കു വന്നു. 28 അവരില്‍ അഗബൊസ് എന്നു പേരുള്ളൊരുവന്‍ എഴുന്നേറ്റു ലോകത്തില്‍ ഒക്കെയും മഹാക്ഷാമം ഉണ്ടാകും എന്നു ആത്മാവിനാല്‍ പ്രവചിച്ചു; അതു ക്ളൌദ്യൊസിന്‍റെ കാലത്തു സംഭവിച്ചു. 29 അപ്പോള്‍ യെഹൂദ്യയില്‍ പാര്‍ക്കുന്ന സഹോദരന്മാരുടെ ഉതവിക്കായി ശിഷ്യന്മാരില്‍ ഔരോരുത്തന്‍ പ്രാപ്തിപോലെ കൊടുത്തയപ്പാന്‍ നിശ്ചയിച്ചു. 30 അവര്‍ അതു നടത്തി, ബര്‍ന്നബാസിന്‍റെയും ശൌലിന്‍റെയും കയ്യില്‍ മൂപ്പന്മാര്‍ക്കും കൊടുത്തയച്ചു.

Acts 12

1 ആ കാലത്തു ഹെരോദാരാജാവു സഭയില്‍ ചിലരെ പീഡിപ്പിക്കേണ്ടതിന്നു കൈ നീട്ടി. 2 യോഹന്നാന്‍റെ സഹോദരനായ യാക്കോബിനെ അവന്‍ വാള്‍കൊണ്ടു കൊന്നു. 3 അതു യെഹൂദന്മാര്‍ക്കും പ്രസാദമായി എന്നു കണ്ടു അവന്‍ പത്രൊസിനെയും പിടിച്ചു. അപ്പോള്‍ പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുനാള്‍ ആയിരുന്നു. 4 അവനെ പിടിച്ചശേഷം പെസഹ കഴിഞ്ഞിട്ടു ജനത്തിന്‍റെ മുമ്പില്‍ നിറുത്തുവാന്‍ ഭാവിച്ചു തടവിലാക്കി അവനെ കാപ്പാന്‍ നന്നാലു ചേവകര്‍ ഉള്ള നാലു കൂട്ടത്തിന്നു ഏല്പിച്ചു. 5 ഇങ്ങനെ പത്രൊസിനെ തടവില്‍ സൂക്ഷിച്ചുവരുമ്പോള്‍ സഭ ശ്രദ്ധയോടെ അവന്നുവേണ്ടി ദൈവത്തോടു പ്രാര്‍ത്ഥന കഴിച്ചുപോന്നു. 6 ഹെരോദാവു അവനെ ജനത്തിന്‍റെ മുമ്പില്‍ നിറുത്തുവാന്‍ ഭാവിച്ചതിന്‍റെ തലെരാത്രിയില്‍ പത്രൊസ് രണ്ടു ചങ്ങലയാല്‍ ബന്ധിക്കപ്പെട്ടവനായി രണ്ടു പടയാളികളുടെ നടുവില്‍ ഉറങ്ങുകയായിരുന്നു; വാതിലിന്‍റെ മുമ്പില്‍ കാവല്‍ക്കാര്‍ കാരാഗൃഹം കാത്തുകൊണ്ടിരുന്നു. 7 പെട്ടെന്നു കര്‍ത്താവിന്‍റെ ദൂതന്‍ അവിടെ പ്രത്യക്ഷനായി, അറയില്‍ ഒരു വെളിച്ചം പ്രകാശിച്ചു. അവന്‍ പത്രൊസിനെ വിലാപ്പുറത്തു തട്ടി: വേഗം എഴുന്നേല്‍ക്ക എന്നു പറഞ്ഞു അവനെ ഉണര്‍ത്തി; ഉടനെ അവന്‍റെ ചങ്ങല കൈമേല്‍ നിന്നു വീണു പോയി. 8 ദൂതന്‍ അവനോടു: അര കെട്ടി ചെരിപ്പു ഇട്ടു മുറുക്കുക എന്നു പറഞ്ഞു. അവന്‍ അങ്ങനെ ചെയ്തു; നിന്‍റെ വസ്ത്രം പുതെച്ചു എന്‍റെ പിന്നാലെ വരിക എന്നു പറഞ്ഞു. 9 അവന്‍ പിന്നാലെ ചെന്നു, ദൂതന്‍ മുഖാന്തരം സംഭവിച്ചതു വാസ്തവം എന്നു അറിയാതെ താന്‍ ഒരു ദര്‍ശനം കാണുന്നു എന്നു നിരൂപിച്ചു. 10 അവര്‍ ഒന്നാം കാവലും രണ്ടാമത്തേതും കടന്നു പട്ടണത്തില്‍ ചെല്ലുന്ന ഇരിമ്പു വാതില്‍ക്കല്‍ എത്തി. അതു അവര്‍ക്കും സ്വതവെ തുറന്നു; അവര്‍ പുറത്തിറങ്ങി ഒരു തെരുവു കടന്നു, ഉടനെ ദൂതന്‍ അവനെ വിട്ടുപോയി. 11 പത്രൊസിന്നു സുബോധം വന്നിട്ടു കര്‍ത്താവു തന്‍റെ ദൂതനെ അയച്ചു ഹെരോദാവിന്‍റെ കയ്യില്‍നിന്നും യെഹൂദജനത്തിന്‍റെ സകല പ്രതീക്ഷിയില്‍നിന്നും എന്നെ വിടുവിച്ചു എന്നു ഞാന്‍ ഇപ്പോള്‍ വാസ്തവമായി അറിയുന്നു എന്നു അവന്‍ പറഞ്ഞു. 12 ഇങ്ങനെ ഗ്രഹിച്ച ശേഷം അവന്‍ മര്‍ക്കൊസ് എന്നു മറുപേരുള്ള യോഹന്നാന്‍റെ അമ്മ മറിയയുടെ വീട്ടില്‍ ചെന്നു. അവിടെ അനേകര്‍ ഒരുമിച്ചു കൂടി പ്രാര്‍ത്ഥിച്ചുകെണ്ടിരുന്നു. 13 അവന്‍ പടിപ്പുരവാതില്‍ക്കല്‍ മുട്ടിയാറെ രോദാ എന്നൊരു ബാല്യക്കാരത്തി വിളികേള്‍പ്പാന്‍ അടുത്തുവന്നു. 14 പത്രൊസിന്‍റെ ശബ്ദം തിരിച്ചറിഞ്ഞു, സന്തോഷത്താല്‍ പടിവാതില്‍ തുറക്കാതെ അകത്തേക്കു ഓ‍ടി, പത്രൊസ് പടിപ്പുരെക്കല്‍ നിലക്കുന്നുഎന്നു അറിയിച്ചു. 15 അവര്‍ അവളോടു: നിനക്കു ഭ്രാന്തുണ്ടു എന്നു പറഞ്ഞു; അവളോ: അല്ല, ഉള്ളതു തന്നേ എന്നു ഉറപ്പിച്ചുപറയുമ്പോള്‍ അവന്‍റെ ദൂതന്‍ ആകുന്നു എന്നു അവര്‍ പറഞ്ഞു. 16 പത്രൊസ് മുട്ടിക്കൊണ്ടിരുന്നു; അവര്‍ തുറന്നപ്പോള്‍ അവനെ കണ്ടു വിസ്മയിച്ചു. 17 അവര്‍ മിണ്ടാതിരിപ്പാന്‍ അവന്‍ ആംഗ്യം കാട്ടി, കര്‍ത്താവു തന്നെ തടവില്‍നിന്നു പുറപ്പെടുവിച്ച വിവരം പറഞ്ഞു കേള്‍പ്പിച്ചു; ഇതു യാക്കോബിനോടും ശേഷം സഹോദരന്മാരോടും അറിയിപ്പിന്‍ എന്നു പറഞ്ഞു; പിന്നെ അവന്‍ പുറപ്പെട്ടു വേറൊരു സ്ഥലത്തേക്കു പോയി. 18 നേരം വെളുത്തപ്പോള്‍ പത്രൊസ് എവിടെ പോയി എന്നു പടയാളികള്‍ക്കു അല്പമല്ലാത്ത പരിഭ്രമം ഉണ്ടായി 19 ഹെരോദാവു അവനെ അന്വേഷിച്ചിട്ടു കാണായ്കയാല്‍ കാവല്‍ക്കാരെ വിസ്തരിച്ചു അവരെ കൊല്ലുവാന്‍ കല്പിച്ചു; പിന്നെ അവന്‍ യെഹൂദ്യ വിട്ടു കൈസര്യയിലേക്കു പോയി അവിടെ പാര്‍ത്തു. 20 അവന്‍ സോര്യരുടെയും സിദോന്യരുടെയും നേരെ ക്രുദ്ധിച്ചിരിക്കുമ്പോള്‍ രാജാവിന്‍റെ ദേശത്തുനിന്നു തങ്ങളുടെ ദേശത്തിന്നു ആഹാരം കിട്ടിവരികയാല്‍ അവര്‍ ഏകമനസ്സോടെ അവന്‍റെ അടുക്കല്‍ ചെന്നു, രാജാവിന്‍റെ പള്ളിയറക്കാരനായ ബ്ളസ്തൊസിനെ വശത്താക്കി സന്ധിക്കായി അപേക്ഷിച്ചു. 21 നിശ്ചയിച്ച ദിവസത്തില്‍ ഹെരോദാവു രാജവസ്ത്രം ധരിച്ചു ഭദ്രാസനത്തില്‍ ഇരുന്നു അവരോടു പ്രസംഗം കഴിച്ചു. 22 ഇതു മനുഷ്യന്‍റെ ശബ്ദമല്ല ഒരു ദേവന്‍റെ ശബ്ദം അത്രേ എന്നു ജനം ആര്‍ത്തു. 23 അവന്‍ ദൈവത്തിന്നു മഹത്വം കൊടുക്കായ്കയാല്‍ കര്‍ത്താവിന്‍റെ ദൂതന്‍ ഉടനെ അവനെ അടിച്ചു, അവന്‍ കൃമിക്കു ഇരയായി പ്രാണനെ വിട്ടു. 24 എന്നാല്‍ ദൈവ വചനം മേലക്കുമേല്‍ പരന്നുകൊണ്ടിരുന്നു. 25 ബര്‍ന്നാബാസും ശൌലും ശുശ്രൂഷ നിവര്‍ത്തിച്ച ശേഷം മര്‍ക്കൊസ് എന്നു മറു പേരുള്ള യോഹന്നാനെയും കൂട്ടിക്കൊണ്ടു യെരൂശലേം വിട്ടു മടങ്ങിപ്പോന്നു.

Acts 13

1 അന്ത്യൊക്ക്യയിലെ സഭയില്‍ ബര്‍ന്നബാസ്, നീഗര്‍ എന്നു പേരുള്ള ശിമോന്‍ , കുറേനക്കാരനായ ലൂക്യൊസ്, ഇട പ്രഭുവമായ ഹെരോദാവോടുകൂടെ വളര്‍ന്ന മനായേന്‍ , ശൌല്‍ എന്നീ പ്രവാചകന്മാരും ഉപദേഷ്ടാക്കന്മാരും ഉണ്ടായിരുന്നു. 2 അവര്‍ കര്‍ത്താവിനെ ആരാധിച്ചും ഉപവസിച്ചുംകൊണ്ടിരിക്കുമ്പോള്‍ : ഞാന്‍ ബര്‍ന്നബാസിനെയും ശെഘിനെയും വിളിച്ചിരിക്കുന്ന വേലെക്കായിട്ടു അവരെ എനിക്കു വേര്‍തിരിപ്പിന്‍ എന്നു പരിശുദ്ധാത്മാവു പറഞ്ഞു. 3 അങ്ങനെ അവര്‍ ഉപവസിച്ചു പ്രാര്‍ത്ഥിച്ചു അവരുടെ മേല്‍ കൈവെച്ചു അവരെ പറഞ്ഞയച്ചു. 4 പരിശുദ്ധാത്മാവു അവരെ പറഞ്ഞയച്ചിട്ടു അവര്‍ സെലൂക്യയിലേക്കു ചെന്നു; അവിടെ നിന്നു കപ്പല്‍ കയറി കുപ്രൊസ് ദ്വീപിലേക്കുപോയി 5 സലമീസില്‍ ചെന്നു യെഹൂദന്മാരുടെ പള്ളിയില്‍ ദൈവവചനം അറിയിച്ചു. യോഹന്നാന്‍ അവര്‍ക്കും ഭൃത്യനായിട്ടു ഉണ്ടായിരുന്നു. 6 അവര്‍ ദ്വീപില്‍കൂടി പാഫൊസ്വരെ ചെന്നപ്പോള്‍ ബര്‍യേശു എന്നു പേരുള്ള യെഹൂദനായി കള്ള പ്രവാചകനായോരു വിദ്വാനെ കണ്ടു. 7 അവന്‍ ബുദ്ധിമാനായ സെര്‍ഗ്ഗ്യൊസ് പൌലൊസ് എന്ന ദേശാധിപതിയോടു കൂടെ ആയിരുന്നു; അവര്‍ ബര്‍ന്നബാസിനെയും ശൌലിനെയും വരുത്തി ദൈവവചനം കേള്‍പ്പാന്‍ ആഗ്രഹിച്ചു. 8 എന്നാല്‍ എലീമാസ് എന്ന വിദ്വാന്‍ -- ഇതാകുന്നു അവന്‍റെ പേരിന്‍റെ അര്‍ത്ഥം -- അവരോടു എതിര്‍ത്തുനിന്നു ദേശാധിപതിയുടെ വിശ്വാസം തടുത്തുകളവാന്‍ ശ്രമിച്ചു. 9 അപ്പോള്‍ പൌലൊസ് എന്നും പേരുള്ള ശൌല്‍ പരിശുദ്ധാത്മപൂര്‍ണ്ണനായി അവനെ ഉറ്റുനോക്കി: 10 ഹേ സകലകപടവും സകല ധൂര്‍ത്തും നിറഞ്ഞവനേ, പിശാചിന്‍റെ മകനേ, സര്‍വ നീതിയുടെയും ശത്രുവേ, കര്‍ത്താവിന്‍റെ നേര്‍വഴികളെ മറിച്ചുകളയുന്നത് നീ മതിയാക്കുകയില്ലയോ? 11 ഇപ്പോള്‍ കര്‍ത്താവിന്‍റെ കൈ നിന്‍റെ മേല്‍ വീഴും; നീ ഒരു സമയത്തേക്കു സൂര്യനെ കാണാതെ കുരുടനായിരിക്കും എന്നു പറഞ്ഞു. ഉടനെ ഒരു തിമിരവും ഇരുട്ടും അവന്‍റെ മേല്‍ വീണു; കൈപിടിച്ചു നടത്തുന്നവരെ തിരഞ്ഞുകൊണ്ടു അവന്‍ തപ്പിനടന്നു. 12 ഈ ഉണ്ടായത് ദേശാധിപതി കണ്ടിട്ടു കര്‍ത്താവിന്‍റെ ഉപദേശത്തില്‍ വിസ്മയിച്ചു വിശ്വസിച്ചു. 13 പൌലൊസും കൂടെയുള്ളവരും പാഫൊസില്‍നിന്നു കപ്പല്‍ നീക്കി, പംഫുല്യാദേശത്തിലെ പെര്‍ഗ്ഗെക്കു ചെന്നു. അവിടെവെച്ചു യോഹന്നാന്‍ അവരെ വിട്ടുപിരിഞ്ഞു യെരൂശലേമിലേക്കു മടങ്ങിപ്പോയി. 14 അവരോ പെര്‍ഗ്ഗയില്‍നിന്നു പുറപ്പെട്ടു പിസിദ്യാദേശത്തിലെ അന്ത്യൊക്ക്യയില്‍ എത്തി ശബ്ബത്ത് നാളില്‍ പള്ളിയില്‍ ചെന്നു ഇരുന്നു. 15 ന്യായ പ്രമാണവും പ്രവാചകങ്ങളും വായിച്ചുതീര്‍ന്നപ്പോള്‍ പള്ളിപ്രമാണികള്‍ അവരുടെ അടുക്കല്‍ ആളയച്ചു: സഹോദരന്മാരേ, നിങ്ങള്‍ക്കു ജനത്തോടു പ്രബോധനം വല്ലതും ഉണ്ടെങ്കില്‍ പറവിന്‍ എന്നു പറയിച്ചു. 16 പൌലൊസ് എഴുന്നേറ്റു ആംഗ്യം കാട്ടി പറഞ്ഞതു: യിസ്രായേല്‍ പുരുഷന്മാരും ദൈവഭക്തന്മാരും ആയുള്ളോരെ, കേള്‍പ്പിന്‍ . 17 യിസ്രായേല്‍ജനത്തിന്‍റെ ദൈവം നമ്മുടെ പിതാക്കന്മാരെ തിരഞ്ഞെടുത്തു, മിസ്രയീം ദേശത്തിലെ പ്രവാസകാലത്തു ജനത്തെ വര്‍ദ്ധിപ്പിച്ചു, ഭുജവീര്യംകൊണ്ടു അവിടെനിന്നു പുറപ്പെടുവിച്ചു. 18 മരുഭൂമിയില്‍ നാല്പതു സംവത്സരകാലത്തോളം അവരുടെ സ്വഭാവം സഹിച്ചു, 19 കനാന്‍ ദേശത്തിലെ ഏഴു ജാതികളെ ഒടുക്കി, അവരുടെ ദേശം അവര്‍ക്കും അവകാശമായി വിഭാഗിച്ചുകൊടുത്തു. അങ്ങനെ ഏകദേശം നാനൂറ്റമ്പത് സംവത്സരം കഴിഞ്ഞു. 20 അതിന്‍റെശേഷം അവന്‍ അവര്‍ക്കും ശമൂവേല്‍ പ്രവാചകന്‍ വരെ ന്യായാധിപതിമാരെ കൊടുത്തു, 21 അനന്തരം അവര്‍ ഒരു രാജാവിനെ ചോദിച്ചു; ദൈവം അവര്‍ക്കും ബെന്യാമീന്‍ ഗോത്രക്കാരനായ കീശിന്‍റെ മകന്‍ ശൌലിനെ നാല്പതാണ്ടേക്കു കൊടുത്തു. 22 അവനെ നീക്കീട്ടു ദാവീദിനെ അവര്‍ക്കും രാജാവായി വാഴിച്ചു: ഞാന്‍ യിശ്ശായിയുടെ മകനായ ദാവീദിനെ എനിക്കു ബോധിച്ച പുരുഷനായി കണ്ടു; അവന്‍ എന്‍റെ ഹിതം എല്ലാം ചെയ്യും എന്നു അവനെക്കുറിച്ചു സാക്‍ഷ്യം പറഞ്ഞു. 23 അവന്‍റെ സന്തതിയില്‍നിന്നു ദൈവം വാഗ്ദത്തം ചെയ്തതുപോലെ യിസ്രായേലിന്നു യേശു എന്ന രക്ഷിതാവിനെ കൊടുത്തു. 24 അവന്‍റെ വരവിന്നു മുമ്പെ യോഹന്നാന്‍ യിസ്രായേല്‍ജനത്തിന്നു ഒക്കെയും മാനസാന്തരത്തിന്‍റെ സ്നാനം പ്രസംഗിച്ചു. 25 യോഹന്നാന്‍ ജീവകാലം തികവാറായപ്പോള്‍ : നിങ്ങള്‍ എന്നെ ആര്‍ എന്നു നിരൂപിക്കുന്നു? ഞാന്‍ മശീഹയല്ല; അവന്‍ എന്‍റെ പിന്നാലെ വരുന്നു; അവന്‍റെ കാലിലെ ചെരിപ്പു അഴിപ്പാന്‍ ഞാന്‍ യോഗ്യനല്ല എന്നു പറഞ്ഞു. 26 സഹോദരന്മാരേ, അബ്രാഹാംവംശത്തിലെ മക്കളും അവരോടു ചേര്‍ന്ന ദൈവഭക്തന്മാരുമായുള്ളാരേ, നമുക്കാകുന്നു ഈ രക്ഷാവചനം അയച്ചിരിക്കുന്നതു. 27 യെരൂശലേം നിവാസികളും അവരുടെ പ്രമാണികളും അവനെയോ ശബ്ബത്തുതോറും വായിച്ചുവരുന്ന പ്രവാചകന്മാരുടെ വചനങ്ങളെയോ തിരിച്ചറിയാതെ അവനെ ശിക്ഷെക്കു വിധിക്കയാല്‍ അവേക്കു നിവൃത്തിവരുത്തി. 28 മരണത്തിന്നു ഒരു ഹേതുവും കാണാഞ്ഞിട്ടും അവനെ കൊല്ലേണം എന്നു അവര്‍ പീലാത്തൊസിനോടു അപേക്ഷിച്ചു. 29 അവനെക്കുറിച്ചു എഴുതിയിരിക്കുന്നതു ഒക്കെയും തികെച്ചശേഷം അവര്‍ അവനെ മരത്തില്‍നിന്നു ഇറക്കി ഒരു കല്ലറയില്‍ വെച്ചു. 30 ദൈവമോ അവനെ മരിച്ചവരില്‍ നിന്നു ഉയിര്‍ത്തെഴുന്നേല്പിച്ചു; 31 അവന്‍ തന്നോടുകൂടെ ഗലീലയില്‍നിന്നു യെരൂശലേമിലേക്കു വന്നവര്‍ക്കും ഏറിയ ദിവസം പ്രത്യക്ഷനായി; അവര്‍ ഇപ്പോള്‍ ജനത്തിന്‍റെ മുമ്പാകെ അവന്‍റെ സാക്ഷികള്‍ ആകുന്നു. 32 ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിര്‍ത്തെഴുന്നേല്പിച്ചതിനാല്‍ മക്കള്‍ക്കു നിവര്‍ത്തിച്ചിരിക്കുന്നു എന്നു ഞങ്ങള്‍ നിങ്ങളോടു സുവിശേഷിക്കുന്നു. 33 നീ എന്‍റെ പുത്രന്‍ ; ഇന്നു ഞാന്‍ നിന്നെ ജനിപ്പിച്ചു എന്നു രണ്ടാം സങ്കീര്‍ത്തനത്തില്‍ എഴുതിയിരിക്കുന്നു വല്ലോ. 34 ഇനി ദ്രവത്വത്തിലേക്കു തിരിയാതവണ്ണം അവന്‍ അവനെ മരിച്ചവരിനിന്നു എഴുന്നേല്പിച്ചതിനെക്കുറിച്ചു അവന്‍ : ദാവീദിന്‍റെ സ്ഥിരമായുള്ള വിശുദ്ധ കൃപകെള ഞാന്‍ നിങ്ങള്‍ക്കു നലകും എന്നു പറഞ്ഞിരിക്കുന്നു 35 മറ്റൊരു സങ്കിര്‍ത്തനത്തിലും: നിന്‍റെ പരിശുദ്ധനെ ദ്രവത്വം കാണ്മാന്‍ നീ വിട്ടുകൊടുക്കയില്ല എന്നു പറയുന്നു. 36 ദാവീദ് തന്‍റെ തലമുറയില്‍ ദൈവത്തിന്‍റെ ആലോചനെക്കു ശുശ്രൂഷ ചെയ്തശേഷം നിദ്ര പ്രാപിച്ചു തന്‍റെ പിതാക്കന്മാരോടു ചേര്‍ന്നു ദ്രവത്വം കണ്ടു. 37 ദൈവം ഉയിര്‍ത്തെഴുന്നേല്പിച്ചവനോ ദ്രവത്വം കണ്ടില്ല. ആകയാല്‍ സഹോദരന്മാരേ, 38 ഇവന്‍ മൂലം നിങ്ങളോടു പാപമോചനം അറിയിക്കുന്നു എന്നും 39 മോശെയുടെ ന്യായപ്രമാണത്താല്‍ നിങ്ങള്‍ക്കു നീതീകരണം വരുവാന്‍ കഴിയാത്ത സകലത്തില്‍ നിന്നും വിശ്വസിക്കുന്ന ഏവനും ഇവനാല്‍ നീതീകരിക്കപ്പെടുന്നു എന്നും നിങ്ങള്‍ അറിഞ്ഞുകൊള്‍വിന്‍ . 40 “ഹേ നിന്ദക്കാരേ, നോക്കുവിന്‍ ആശ്ചര്യപ്പെട്ടു നശിച്ചുപോകുവിന്‍ . നിങ്ങളുടെ കാലത്തു ഞാന്‍ ഒരു പ്രവൃത്തി ചെയ്യുന്നു; നിങ്ങളോടു വിവരിച്ചാല്‍ നിങ്ങള്‍ വിശ്വസിക്കാത്ത പ്രവൃത്തി തന്നേ” 41 എന്നു പ്രവാചകപുസ്തകങ്ങളില്‍ അരുളിച്ചെയ്തിരിക്കുന്നതു നിങ്ങള്‍ക്കു ഭവിക്കാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍വിന്‍ . 42 അവര്‍ പള്ളിവിട്ടു പോകുമ്പോള്‍ പിറ്റെ ശബ്ബത്തില്‍ ഈ വചനം തങ്ങളോടു പറയേണം എന്നു അവര്‍ അപേക്ഷിച്ചു. 43 പള്ളി പിരിഞ്ഞശേഷം യെഹൂദന്മാരിലും ഭക്തിയുള്ള യെഹൂദമതാനുസാരികളിലും പലര്‍ പൌലൊസിനെയും ബര്‍ന്നാബാസിനെയും അനുഗമിച്ചു; അവര്‍ അവരോടു സംസാരിച്ചു ദൈവ കൃപയില്‍ നിലനില്‍ക്കേണ്ടതിന്നു അവരെ ഉത്സാഹിപ്പിച്ചു. 44 പിറ്റെ ശബ്ബത്തില്‍ ഏകദേശം പട്ടണം മുഴുവനും ദൈവവചനം കേള്‍പ്പാന്‍ വന്നു കൂടി. 45 യെഹൂദന്മാരോ പുരുഷാരത്തെ കണ്ടു അസൂയ നിറഞ്ഞവരായി ദുഷിച്ചുകൊണ്ടു പൌലൊസ് സംസാരിക്കുന്നതിന്നു എതിര്‍ പറഞ്ഞു. 46 അപ്പോള്‍ പൌലൊസും ബര്‍ന്നബാസും ധൈര്യംപൂണ്ടു: ദൈവവചനം ആദ്യം നിങ്ങളോടു പറയുന്നതു ആവശ്യമായിരുന്നു; എന്നാല്‍ നിങ്ങള്‍ അതിനെ തള്ളി നിങ്ങളെത്തന്നെ നിത്യജീവന്നു അയോഗ്യര്‍ എന്നു വിധിച്ചുകളയുന്നതിനാല്‍ ഇതാ, ഞങ്ങള്‍ ജാതികളിലേക്കു തിരിയുന്നു. 47 “നീ ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന്നു ഞാന്‍ നിന്നെ ജാതികളുടെ വെളിച്ചമാക്കി വെച്ചിരിക്കുന്നു” എന്നു കര്‍ത്താവു ഞങ്ങളോടു കല്പിച്ചിട്ടുണ്ടു എന്നു പറഞ്ഞു. 48 ജാതികള്‍ ഇതു കേട്ടു സന്തോഷിച്ചു ദൈവവചനത്തെ മഹത്വപ്പെടുത്തി, നിത്യജീവന്നായി നിയമിക്കപ്പെട്ടവര്‍ എല്ലാവരും വിശ്വസിച്ചു. 49 കര്‍ത്താവിന്‍റെ വചനം ആ നാട്ടില്‍ എങ്ങും വ്യാപിച്ചു. 50 യെഹൂദന്മാരോ ഭക്തിയുള്ള മാന്യ സ്ത്രീകളെയും പട്ടണത്തിലെ പ്രധാനികളെയും ഇളക്കി പൌലൊസിന്‍റെയും ബര്‍ന്നബാസിന്‍റെയും നേരെ ഉപദ്രവമുണ്ടാക്കി അവരെ തങ്ങളുടെ അതിരുകളില്‍ നിന്നു പുറത്താക്കിക്കളഞ്ഞു. 51 എന്നാല്‍ അവര്‍ തങ്ങളുടെ കാലിലെ പൊടി അവരുടെ നേരെ തട്ടിക്കളഞ്ഞു ഇക്കോന്യയിലേക്കു പോയി. 52 ശിഷ്യന്മാര്‍ സന്തോഷവും പരിശുദ്ധാത്മാവും നിറഞ്ഞവരായിത്തീര്‍ന്നു.

Acts 14

1 ഇക്കോന്യയില്‍ അവര്‍ ഒരുമിച്ചു യെഹൂദന്മാരുടെ പള്ളിയില്‍ ചെന്നു യെഹൂദന്മാരിലും യവനന്മാരിലും വലിയോരു പുരുഷാരം വിശ്വസിപ്പാന്‍ തക്കവണ്ണം സംസാരിച്ചു. 2 വിശ്വസിക്കാത്ത യെഹൂദന്മാരോ ജാതികളുടെ മനസ്സു സഹോദരന്മാരുടെ നേരെ ഇളക്കി വഷളാക്കി. 3 എന്നാല്‍ അവര്‍ വളരെക്കാലം അവിടെ പാര്‍ത്തു, കര്‍ത്താവില്‍ ആശ്രയിച്ചു പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചുകൊണ്ടിരുന്നു; അവന്‍ തന്‍റെ കൃപയുടെ വചനത്തിന്നു സാക്ഷിനിന്നു, അവരുടെ കയ്യാല്‍ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുവാന്‍ വരം നല്കി. 4 എന്നാല്‍ പട്ടണത്തിലെ ജനസമൂഹം ഭിന്നിച്ചു ചിലര്‍ അപ്പൊസ്തലന്മാരുടെ പക്ഷത്തിലും ആയി. 5 അവരെ അവമാനിപ്പാനും കല്ലെറിവാനും ജാതികളും യെഹൂദന്മാരും അവിടത്തെ പ്രമാണികളോടുകൂടി ഒരു ആക്രമം ഭാവിച്ചപ്പോള്‍ അവര്‍ അതു ഗ്രഹിച്ചു ലുസ്ത്ര, 6 ദെര്‍ബ്ബ ഇന്ന ലുക്കവോന്യപട്ടണങ്ങളിലേക്കും ചുറ്റുമുള്ള ദേശത്തിലേക്കും 7 ഓ‍ടിപ്പോയി അവിടെ സുവിശേഷം അറിയിച്ചുപോന്നു. 8 ലുസ്ത്രയില്‍ അമ്മയുടെ ഗര്‍ഭംമുതല്‍ മുടന്തനായി ഒരിക്കലും നടന്നിട്ടില്ലാതെയും കാലിന്നു ശക്തിയില്ലാതെയും ഉള്ളോരു പുരുഷന്‍ ഇരുന്നിരുന്നു. 9 അവന്‍ പൊലൊസ് സംസാരിക്കുന്നതു കേട്ടു; അവന്‍ അവനെ ഉറ്റു നോക്കി, സൌഖ്യം പ്രാപിപ്പാന്‍ അവന്നു വിശ്വാസമുണ്ടു എന്നു കണ്ടിട്ടു: 10 നീ എഴുന്നേറ്റു കാലൂന്നി നിവിര്‍ന്നുനില്‍ക്ക എന്നു ഉറക്കെ പറഞ്ഞു; അവന്‍ കുതിച്ചെഴുന്നേറ്റു നടന്നു 11 പൌലൊസ് ചെയ്തതു പുരുഷാരം കണ്ടിട്ടു: ദേവന്മാര്‍ മനുഷ്യരൂപത്തില്‍ നമ്മുടെ അടുക്കല്‍ ഇറങ്ങിവന്നിരിക്കുന്നു എന്നു ലുക്കവോന്യഭാഷയില്‍ നിലവിളിച്ചു പറഞ്ഞു. 12 ബര്‍ന്നബാസിന്നു ഇന്ദ്രന്‍ എന്നും പൌലൊസ് മുഖ്യപ്രസംഗിയാകയാല്‍ അവന്നു ബുധന്‍ എന്നു പേര്‍വിളിച്ചു. 13 പട്ടണത്തിന്‍റെ മുമ്പിലുള്ള ഇന്ദ്രക്ഷേത്രത്തിലെ പുരോഹിതന്‍ കാളകളെയും പൂമാലകളെയും ഗോപുരത്തിങ്കല്‍ കൊണ്ടുവന്നു പുരുഷാരത്തോടുകൂടെ യാഗം കഴിപ്പാന്‍ ഭാവിച്ചു. 14 ഇതു അപ്പൊസ്തലന്മാരായ ബര്‍ന്നബാസും പൌലൊസും കേട്ടിട്ടു വസ്ത്രം കീറിക്കൊണ്ടു പുരുഷാരത്തിന്‍റെ ഇടയിലേക്കു ഓ‍ടിച്ചെന്നു നിലവിളിച്ചു പറഞ്ഞതു: 15 പുരുഷന്മാരേ, നിങ്ങള്‍ ഈ ചെയ്യുന്നതു എന്തു? ഞങ്ങള്‍ നിങ്ങളോടു സമസ്വഭാവമുള്ള മനുഷ്യര്‍ അത്രെ; നിങ്ങള്‍ ഈ വ്യര്‍ത്ഥകാര്യങ്ങളെ വിട്ടു, ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ ജീവനുള്ള ദൈവത്തിങ്കലേക്കു തിരിയേണം എന്നുള്ള സുവിശേഷം ഞങ്ങള്‍ നിങ്ങളോടു അറിയിക്കുന്നു. 16 കഴിഞ്ഞ കാലങ്ങളില്‍ അവന്‍ സകലജാതികളെയും സ്വന്ത വഴികളില്‍ നടപ്പാന്‍ സമ്മതിച്ചു. 17 എങ്കിലും അവന്‍ നന്മചെയ്കയും ആകാശത്തുനിന്നു മഴയും ഫലപുഷ്ടിയുള്ള കാലങ്ങളും നിങ്ങള്‍ക്കു തരികയും ആഹാരവും സന്തോഷവും നല്കി നിങ്ങളെ തൃപ്തരാക്കുകയും ചെയ്തുപോന്നതിനാല്‍ തന്നെക്കുറിച്ചു സാക്‍ഷ്യം തരാതിരുന്നിട്ടില്ല. 18 അവര്‍ ഇങ്ങനെ പറഞ്ഞു തങ്ങള്‍ക്കു യാഗം കഴിക്കാതവണ്ണം പുരുഷാരത്തെ പ്രയാസത്തോടെ തടുത്തു. 19 എന്നാല്‍ അന്ത്യൊക്ക്യയില്‍ നിന്നും ഇക്കോന്യയില്‍ നിന്നും യെഹൂദന്മാര്‍ വന്നു കൂടി പുരുഷാരത്തെ വശത്താക്കി പൌലൊസിനെ കല്ലെറിഞ്ഞു; അവന്‍ മരിച്ചു എന്നു വിചാരിച്ചിട്ടു അവനെ പട്ടണത്തിന്നു പുറത്തേക്കു ഇഴെച്ചു കളഞ്ഞു. 20 എന്നാല്‍ ശിഷ്യന്മാര്‍ അവനെ ചുറ്റിനില്‍ക്കയില്‍ അവന്‍ എഴുന്നേറ്റു പട്ടണത്തില്‍ ചെന്നു; പിറ്റെന്നാള്‍ ബര്‍ന്നബാസിനോടു കൂടി ദെര്‍ബ്ബെക്കു പോയി. 21 ആ പട്ടണത്തിലും സുവിശേഷം അറിയിച്ചു പലരെയും ശിഷ്യരാക്കിയശേഷം അവര്‍ ലുസ്ത്ര, ഇക്കോന്യ, അന്ത്യോക്യ എന്ന പട്ടണങ്ങളിലേക്കു മടങ്ങിച്ചെന്നു, 22 വിശ്വാസത്തില്‍ നില നില്‍ക്കേണം എന്നും നാം അനേകം കഷ്ടങ്ങളില്‍കൂടി ദൈവരാജ്യത്തില്‍ കടക്കേണ്ടതാകുന്നു എന്നും പ്രബോധിപ്പിച്ചു ശിഷ്യന്മാരുടെ മനസ്സു ഉറപ്പിച്ചു പോന്നു. 23 അവര്‍ സഭതോറും അവര്‍ക്കും മൂപ്പന്മാരെ നിയമിക്കയും ഉപവസിച്ചും പ്രാര്‍ത്ഥിച്ചുംകൊണ്ടു തങ്ങള്‍ വിശ്വസിച്ച കര്‍ത്താവിങ്കല്‍ അവരെ ഭാരമേല്പിക്കയും ചെയ്തു. 24 അവര്‍ പിസിദ്യയില്‍കൂടി കടന്നു പംഫുല്യയില്‍എത്തി, 25 പെര്‍ഗ്ഗയില്‍വചനം പ്രസംഗിച്ചശേഷം അത്തല്യെക്കു പോയി 26 അവിടെ നിന്നു കപ്പല്‍ കയറി അന്ത്യൊക്ക്യയിലേക്കു പോയി; തങ്ങള്‍ നിവര്‍ത്തിച്ച വേലക്കായി ദൈവകൃപയില്‍ അവരെ ഭരമേല്പിച്ചയച്ചതു അവിടെനിന്നു ആയിരുന്നുവല്ലോ. 27 അവിടെ എത്തിയശേഷം സഭയെ ഒരുമിച്ചു കൂട്ടി, ദൈവം തങ്ങളോടുകൂടെ ഇരുന്നു ചെയ്തതൊക്കെയും ജാതികള്‍ക്കു വിശ്വാസത്തിന്‍റെ വാതില്‍ തുറന്നുകൊടുത്തതും അറിയിച്ചു. 28 പിന്നെ അവന്‍ ശിഷ്യന്മാരോടുകൂടെ കുറെക്കാലം അവിടെ പാര്‍ത്തു.

Acts 15

1 യെഹൂദ്യയില്‍നിന്നു ചിലര്‍ വന്നു: നിങ്ങള്‍ മോശെ കല്പിച്ച ആചാരം അനുസരിച്ചു പരിച്ഛേദന ഏല്‍ക്കാഞ്ഞാല്‍ രക്ഷ പ്രാപിപ്പാന്‍ കഴികയില്ല എന്നു സഹോദരന്മാരെ ഉപദേശിച്ചു. 2 പൌലൊസിന്നും ബര്‍ന്നബാസിന്നും അവരോടു അല്പമല്ലാത്ത വാദവും തര്‍ക്കവും ഉണ്ടായിട്ടു പൌലൊസും ബര്‍ന്നബാസും അവരില്‍ മറ്റു ചിലരും ഈ തര്‍ക്കസംഗതിയെപ്പറ്റി യെരൂശലേമില്‍ അപ്പൊസ്തലന്മാരുടെയും മൂപ്പന്മാരുടെയും അടുക്കല്‍ പോകേണം എന്നു നിശ്ചയിച്ചു. 3 സഭ അവരെ യാത്ര അയച്ചിട്ടു അവര്‍ ഫൊയ്നീക്ക്യയിലും ശമര്യയിലും കൂടി കടന്നു ജാതികളുടെ മാനസാന്തരവിവരം അറിയിച്ചു സഹോദരന്മാര്‍ക്കും മഹാസന്തോഷം വരുത്തി. 4 അവര്‍ യെരൂശലേമില്‍ എത്തിയാറെ സഭയും അപ്പൊസ്തലന്മാരും മൂപ്പന്മാരും അവരെ കൈക്കൊണ്ടു; ദൈവം തങ്ങളോടുകൂടെ ഇരുന്നു ചെയ്തതൊക്കയും അവര്‍ അറിയിച്ചു. 5 എന്നാല്‍ പരീശപക്ഷത്തില്‍നിന്നു വിശ്വസിച്ചവര്‍ ചിലര്‍ എഴുന്നേറ്റു അവരെ പരിച്ഛേദന കഴിപ്പിക്കയും മോശെയുടെ ന്യായപ്രമാണം ആചരിപ്പാന്‍ കല്പിക്കയും വേണം എന്നു പറഞ്ഞു. 6 ഈ സംഗതിയെക്കുറിച്ചു വിചാരിപ്പാന്‍ അപ്പൊസ്തലന്മാരും മൂപ്പന്മാരും വന്നു കൂടി. വളരെ തര്‍ക്കം ഉണ്ടയശേഷം പത്രൊസ് എഴുന്നേറ്റു അവരോടു പറഞ്ഞതു: 7 സഹോദരന്മാരേ, കുറെ നാള്‍ മുമ്പെ ദൈവം നിങ്ങളില്‍ വെച്ചു ഞാന്‍ മുഖാന്തരം ജാതികള്‍ സുവിശേഷവചനം കേട്ടു വിശ്വസിക്കേണം എന്നു നിശ്ചയിച്ചതു നിങ്ങള്‍ അറിയുന്നു വല്ലോ. 8 ഹൃദയങ്ങളെ അറിയുന്ന ദൈവം നമുക്കു തന്നതുപോലെ അവര്‍ക്കും പരിശുദ്ധാത്മാവിനെ കൊടുത്തുകൊണ്ടു സാക്ഷിനിന്നു വിശ്വാസത്താല്‍ 9 അവരുടെ ഹൃദയങ്ങളെ ശുദ്ധീകരിച്ചതിനാല്‍ നമുക്കും അവര്‍ക്കും തമ്മില്‍ ഒരു വ്യത്യാസവും വെച്ചിട്ടില്ല. 10 ആകയാല്‍ നമ്മുടെ പിതാക്കന്മാര്‍ക്കും നമുക്കും ചുമപ്പാന്‍ കിഴിഞ്ഞിട്ടില്ലത്ത നുകം ശിഷ്യന്മാരുടെ കഴുത്തില്‍ വെപ്പാന്‍ നിങ്ങള്‍ ഇപ്പോള്‍ ദൈവത്തെ പരീക്ഷിക്കുന്നതു എന്തു? 11 കര്‍ത്താവയ യേശുവിന്‍റെ കൃപയാല്‍ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതു പോലെ അവരും വിശ്വസിക്കുന്നു 12 ജനസമൂഹം എല്ലാം മിണ്ടാതെ ബര്‍ന്നബാസും പൌലൊസും ദൈവം തങ്ങളെക്കൊണ്ടു ജാതികളുടെ ഇടയില്‍ ചെയ്യിച്ച അടയാളങ്ങളും അത്ഭുതങ്ങളും എല്ലാം വിവരിക്കുന്നതു കേട്ടുകൊണ്ടിരുന്നു. 13 അവര്‍ പറഞ്ഞു നിറുത്തിയശേഷം യാക്കോബ് ഉത്തരം പറഞ്ഞതു: 14 സഹോദരന്മാരേ, എന്‍റെ വാക്കു കേട്ടു കൊള്‍വിന്‍ ; ദൈവം തന്‍റെ നാമത്തിന്നായി ജാതികളില്‍നിന്നു ഒരു ജനത്തെ എടുത്തുകൊള്‍വാന്‍ ആദ്യമായിട്ടു കടാക്ഷിച്ചതു ശിമോന്‍ വിവരിച്ചുവല്ലോ. 15 ഇതിനോടു പ്രവാചകന്മാരുടെ വാക്യങ്ങളും ഒക്കുന്നു. 16 “അനന്തരം ഞാന്‍ ദാവീദിന്‍റെ വീണുപോയ കൂടാരത്തെ വീണ്ടും പണിയും; അതിന്‍റെ ശൂന്യശിഷ്ടങ്ങളെ വീണ്ടും പണിതു അതിനെ നിവിര്‍ത്തും; 17 മനുഷ്യരില്‍ ശേഷിച്ചവരും എന്‍റെ നാമം വിളിച്ചിരിക്കുന്ന തദസകലജാതികളും കര്‍ത്താവിനെ അന്വേഷിക്കും എന്നു . 18 ഇതു പൂര്‍വകാലം മുതല്‍ അറിയിക്കുന്ന കര്‍ത്താവു അരുളിച്ചെയ്യുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ. 19 ആകയാല്‍ ജാതികളില്‍നിന്നു ദൈവത്തിങ്കലേക്കു തിരിയുന്നവരെ നാം അസഹ്യപ്പെടുത്താതെ 20 അവര്‍ വിഗ്രഹമാലിന്യങ്ങള്‍ . പരസംഗം, ശ്വാസംമുട്ടിച്ചത്തതു, രക്തം എന്നിവ വര്‍ജ്ജിച്ചിരിപ്പാന്‍ നാം അവര്‍ക്കുഎഴുതേണം എന്നു ഞാന്‍ അഭിപ്രായപ്പെടുന്നു. 21 മോശെയുടെ ന്യായപ്രമാണം ശബ്ബത്തുതോറും പള്ളികളില്‍ വായിച്ചുവരുന്നതിനാല്‍ പൂര്‍വകാലംമുതല്‍ പട്ടണം തോറും അതു പ്രസംഗിക്കുന്നവര്‍ ഉണ്ടല്ലോ. 22 അപ്പോള്‍ തങ്ങളില്‍ ചില പുരുഷന്മാരെ തിരഞ്ഞെടുത്തു പൌലൊസിനോടും ബര്‍ന്നബാസിനോടും കൂടെ അന്ത്യൊക്ക്യയിലേക്കു അയക്കേണം എന്നു അപ്പൊസ്തലന്മാരും മൂപ്പന്മാരും സര്‍വസഭയും നിര്‍ണ്ണയിച്ചു, സഹോദരന്മാരില്‍ പ്രമാണപ്പെട്ട പുരുഷന്മാരായ ബര്‍ശബാസ് എന്ന യൂദയെയും ശീലാസിനെയും നിയോഗിച്ചു. 23 അവരുടെ കൈവശം എഴുതി അയച്ചതെന്തെന്നാല്‍ : അപ്പൊസ്തലന്മാരും മൂപ്പന്മാരായ സഹോദരന്മാരും അന്ത്യൊക്ക്യയിലും സൂറിയയിലും കിലിക്ക്യയിലും ജാതികളില്‍ നിന്നു ചേര്‍ന്ന സഹോദരന്മാര്‍ക്കും വന്ദനം. 24 ഞങ്ങള്‍ കല്പന കൊടുക്കാതെ ചിലര്‍ ഞങ്ങളുടെ ഇടയില്‍നിന്നു പുറപ്പെട്ടു നിങ്ങളെ വാക്കുകളാല്‍ ഭ്രമിപ്പിച്ചു നിങ്ങളുടെ ഹൃദയങ്ങളെ കലക്കിക്കളഞ്ഞു എന്നു കേള്‍ക്കകൊണ്ടു 25 ഞങ്ങള്‍ ചില പുരുഷന്മാരെ തിരഞ്ഞെടുത്തു നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തിന്നു വേണ്ടി പ്രാണത്യാഗം ചെയ്തവരായ നമ്മുടെ 26 പ്രീയ ബര്‍ന്നബാസോടും പൌലൊസോടും കൂടെ നിങ്ങളുടെ അടുക്കല്‍ അയക്കേണം എന്നു ഞങ്ങള്‍ ഒരുമനപ്പെട്ടു നിശ്ചയിച്ചു. 27 ആകയാല്‍ ഞങ്ങള്‍ യൂദയെയും ശീലാസിനെയും അയച്ചിരിക്കുന്നു; അവര്‍ വാമൊഴിയായും ഇതുതന്നേ അറിയിക്കും. 28 വിഗ്രഹാര്‍പ്പിതം, രക്തം, ശ്വാസംമുട്ടിച്ചത്തതു, പരസംഗം എന്നിവ വര്‍ജ്ജിക്കുന്നതു ആവശ്യം എന്നല്ലാതെ അധികമായ ഭാരം ഒന്നും നിങ്ങളുടെ മേല്‍ ചുമത്തരുതു എന്നു പരിശുദ്ധാത്മാവിന്നും ഞങ്ങള്‍ക്കും തോന്നിയിരിക്കുന്നു. 29 ഇവ വര്‍ജ്ജിച്ചു സൂക്ഷിച്ചുകൊണ്ടാല്‍ നന്നു; ശുഭമായിരിപ്പിന്‍ . 30 അങ്ങനെ അവര്‍ വിടവാങ്ങി അന്ത്യൊക്ക്യയില്‍ ചെന്നു ജനസമൂഹത്തെ കൂട്ടിവരുത്തി ലേഖനം കൊടുത്തു. 31 അവര്‍ ഈ ആശ്വാസവചനം വായിച്ചു സന്തോഷിച്ചു. 32 യൂദയും ശീലാസും പ്രവാചകന്മാര്‍ ആകകൊണ്ടു പല വചനങ്ങളാലും സഹോദരന്മാരെ പ്രബോധിപ്പിച്ചു ഉറപ്പിച്ചു. 33 കുറെനാള്‍ താമസിച്ചശേഷം സഹോദരന്മാര്‍ അവരെ അയച്ചവരുടെ അടുക്കലേക്കു സമാധാനത്തോടെ പറഞ്ഞയച്ചു. 34 എന്നാല്‍ പൌലൊസും ബര്‍ന്നബാസും അന്ത്യൊക്ക്യയില്‍ പാര്‍ത്തു മറ്റു പലരോടും കൂടി കര്‍ത്താവിന്‍റെ വചനം ഉപദേശിച്ചും സുവിശേഷിച്ചുംകൊണ്ടിരുന്നു. 35 കുറെനാള്‍ കഴിഞ്ഞിട്ടു പൌലൊസ് ബര്‍ന്നബാസിനോടു: നാം കര്‍ത്താവിന്‍റെ വചനം അറിയിച്ച പട്ടണംതോറും പിന്നെയും ചെന്നു സഹോദരന്മാര്‍ എങ്ങനെയിരിക്കുന്നു എന്നു നോക്കുക എന്നു പറഞ്ഞു. 36 മര്‍ക്കൊസ് എന്ന യോഹന്നാനെയും കൂട്ടിക്കൊണ്ടു പോകുവാന്‍ ബര്‍ന്നബാസ് ഇച്ഛിച്ചു. 37 പൌലൊസോ പംഫുല്യയില്‍നിന്നു തങ്ങളെ വിട്ടു പ്രവൃത്തിക്കു വരാതെ പോയവനെ കൂട്ടിക്കൊണ്ടു പോകുന്നതു യോഗ്യമല്ല എന്നു നിരൂപിച്ചു. 38 അങ്ങനെ അവര്‍ തമ്മില്‍ ഉഗ്രവാദമുണ്ടായിട്ടു വേര്‍പിരിഞ്ഞു. ബര്‍ന്നബാസ് മര്‍ക്കൊസിനെ കൂട്ടി കപ്പല്‍കയറി കുപ്രൊസ് ദ്വീപിലേക്കു പോയി. 39 പൌലൊസോ ശീലാസിനെ തിരഞ്ഞെടുത്തു സഹോദരന്മാരാല്‍ കര്‍ത്താവിന്‍റെ കൃപയില്‍ ഭരമേല്പിക്കപ്പെട്ടിട്ടു 40 യാത്ര പുറപ്പെട്ടു സുറിയാ കിലിക്യാ ദേശങ്ങളില്‍ കൂടി സഞ്ചരിച്ചു സഭകളെ ഉറപ്പിച്ചു പോന്നു. 41

Acts 16

1 അവന്‍ ദെര്‍ബ്ബെയിലും ലുസ്ത്രയിലും ചെന്നു. അവിടെ വിശ്വാസമുള്ളോരു യെഹൂദ സ്ത്രീയുടെ മകനായി തിമൊഥെയൊസ് എന്നു പേരുള്ള ഒരു ശിഷ്യന്‍ ഉണ്ടായിരുന്നു. അവന്‍റെ അപ്പന്‍ യവനനായിരുന്നു. 2 അവന്‍ ലുസ്ത്രയിലും ഇക്കോന്യയിലുമുള്ള സഹോദരന്മാരാല്‍ നല്ല സാക്‍ഷ്യം കൊണ്ടവന്‍ ആയിരുന്നു. 3 അവന്‍ തന്നോടുകൂടെ പോരേണം എന്നു പൌലൊസ് ഇച്ഛിച്ചു; അവന്‍റെ അപ്പന്‍ യവനന്‍ എന്നു അവിടങ്ങളിലുള്ള യഹൂദന്മാര്‍ എല്ലാവരും അറിഞ്ഞിരുന്നതിനാല്‍ അവരെ വിചാരിച്ചു അവനെ പരിച്ഛേദന കഴിപ്പിച്ചു. 4 അവര്‍ പട്ടണം തോറും ചെന്നു യെരൂശലേമിലെ അപ്പൊസ്തലന്മാരും മൂപ്പന്മാരും വിധിച്ച നിര്‍ണ്ണയങ്ങള്‍ പ്രമാണിക്കേണ്ടതിന്നു അവര്‍ക്കും ഏല്പിച്ചുകൊടുത്തു. 5 അങ്ങനെ സഭകള്‍ വിശ്വാസത്തില്‍ ഉറെക്കയും എണ്ണത്തില്‍ ദിവസേന പെരുകുകയും ചെയ്തു. 6 അവര്‍ ആസ്യയില്‍ വചനം പ്രസംഗിക്കരുതെന്നു പരിശുദ്ധാത്മാവു വിലക്കുകയാല്‍ ഫ്രുഗ്യയിലും ഗലാത്യദേശത്തിലും കൂടി സഞ്ചരിച്ചു, 7 മുസ്യയില്‍ എത്തി ബിഥുന്യെക്കു പോകുവാന്‍ ശ്രമിച്ചു; യേശുവിന്‍റെ ആത്മാവോ അവരെ സമ്മതിച്ചില്ല. 8 അവര്‍ മുസ്യ കടന്നു ത്രോവാസില്‍ എത്തി. 9 അവിടെവെച്ചു പൌലൊസ് രാത്രിയില്‍ മക്കെദോന്യക്കാരനായൊരു പുരുഷന്‍ അരികെ നിന്നു: നീ മക്കെദോന്യെക്കു കടന്നുവന്നു ഞങ്ങളെ സഹായിക്ക എന്നു തന്നോടു അപേക്ഷിക്കുന്നതായി ഒരു ദര്‍ശനം കണ്ടു. 10 ഈ ദര്‍ശനം കണ്ടിട്ടു അവരോടു സുവിശേഷം അറിയിപ്പാന്‍ ദൈവം ഞങ്ങളെ വിളിച്ചിരിക്കുന്നു എന്നു നിശ്ചയിച്ചു, ഞങ്ങള്‍ ഉടനെ മക്കെദോന്യെക്കു പുറപ്പെടുവാന്‍ ശ്രമിച്ചു. 11 അങ്ങനെ ഞങ്ങള്‍ ത്രോവാസില്‍നിന്നു കപ്പല്‍ നീക്കി നേരെ സമൊത്രാക്കെയിലേക്കും പിറ്റെന്നാള്‍ നവപൊലിക്കും അവിടെ നിന്നു ഫിലിപ്പിയിലേക്കും ചെന്നു. 12 ഇതു മക്കെദോന്യയുടെ ആ ഭാഗത്തെ ഒരു പ്രധാന പട്ടണവും റോമക്കാര്‍ കുടിയേറിപ്പാര്‍ത്തതും ആകുന്നു. ആ പട്ടണത്തില്‍ ഞങ്ങള്‍ ചില ദിവസം പാര്‍ത്തു. 13 ശബ്ബത്തുനാളില്‍ ഞങ്ങള്‍ ഗോപുരത്തിന്നു പുറത്തേക്കു പോയി അവിടെ പ്രാര്‍ത്ഥനാസ്ഥലം ഉണ്ടായിരിക്കും എന്നു ഞങ്ങള്‍ വിചാരിച്ചു പുഴവക്കത്തു ഇരുന്നു; അവിടെ കൂടിവന്ന സ്ത്രീകളോടു സംസാരിച്ചു. 14 തുയത്തൈരാപട്ടണക്കാരത്തിയും രക്താംബരം വിലക്കുന്നവളുമായി ലുദിയ എന്നു പേരുള്ള ദൈവ ഭക്തയായോരു സ്ത്രീ കേട്ടുകൊണ്ടിരുന്നു. പൌലൊസ് സംസാരിച്ചതു ശ്രദ്ധിക്കേണ്ടതിന്നു കര്‍ത്താവു അവളുടെ ഹൃദയം തുറന്നു 15 അവളും കുടുംബവും സ്നാനം ഏറ്റ ശേഷം: നിങ്ങള്‍ എന്നെ കര്‍ത്താവില്‍ വിശ്വസ്ത എന്നു എണ്ണിയിരിക്കുന്നുവെങ്കില്‍ എന്‍റെ വീട്ടില്‍ വന്നു പാര്‍പ്പിന്‍ എന്നു അപേക്ഷിച്ചു ഞങ്ങളെ നിര്‍ബ്ബന്ധിച്ചു. 16 ഞങ്ങള്‍ പ്രാര്‍ത്ഥനാസ്ഥലത്തേക്കു ചെല്ലുമ്പോള്‍ വെളിച്ചപ്പാടത്തിയായി ലക്ഷണം പറഞ്ഞു യജമാനന്മാര്‍ക്കും വളരെ ലാഭം വരുത്തുന്ന ഒരു ബാല്യക്കാരത്തി ഞങ്ങളെ എതിരേറ്റു. 17 അവള്‍ പൌലൊസിന്‍റെയും ഞങ്ങളുടെയും പിന്നാലെ വന്നു: ഈ മനുഷ്യര്‍ അത്യുന്നതനായ ദൈവത്തിന്‍റെ ദാസന്മാര്‍ . രക്ഷാമാര്‍ഗ്ഗം നിങ്ങളോടു അറിയിക്കുന്നവര്‍ എന്നു വിളിച്ചുപറഞ്ഞു. 18 ഇങ്ങനെ അവള്‍ പലനാള്‍ ചെയ്തുവന്നു. പൌലൊസ് മുഷിഞ്ഞു തിരിഞ്ഞു നോക്കി അവളിലുള്ള ഭൂതത്തോടു: അവളെ വിട്ടുപോകുവാന്‍ ഞാന്‍ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ നിന്നോടു കല്പിക്കുന്നു എന്നു പറഞ്ഞു. ആ നാഴികയില്‍ തന്നേ അതു അവളെ വിട്ടുപോയി. 19 അവളുടെ യജമാനാന്മാര്‍ തങ്ങളുടെ ലാഭത്തിന്‍റെ ആശ പോയ്പോയതു കണ്ടിട്ടു പൌലൊസിനെയും ശീലാസിനെയും പിടിച്ചു, ചന്തസ്ഥലത്തു പ്രമാണികളുടെ അടുക്കലേക്കു വലിച്ചു കൊണ്ടുപോയി 20 അധിപതികളുടെ മുമ്പില്‍ നിര്‍ത്തി; യെഹൂദന്മാരായ ഈ മനുഷ്യര്‍ നമ്മുടെ പട്ടണത്തെ കലക്കി, 21 റോമാക്കാരായ നമുക്കു അംഗീകരിപ്പാനും അനുസരിപ്പാനും ന്യായമല്ലാത്ത ആചാരങ്ങളെ പ്രസംഗിക്കുന്നു എന്നു പറഞ്ഞു. 22 പുരുഷാരവും അവരുടെ നേരെ ഇളകി; അധിപതികള്‍ അവരുടെ വസ്ത്രം പറിച്ചുരിഞ്ഞു കോല്‍കൊണ്ടു അവരെ അടിപ്പാന്‍ കല്പിച്ചു. 23 അവരെ വളരെ അടിപ്പിച്ചശേഷം തടവില്‍ ആക്കി കാരാഗൃഹപ്രമാണിയോടു അവരെ സൂക്ഷമത്തോടെ കാപ്പാന്‍ കല്പിച്ചു. 24 അവന്‍ ഇങ്ങനെയുള്ള കല്പന കിട്ടുകയാല്‍ അവരെ അകത്തെ തടവില്‍ ആക്കി അവരുടെ കാല്‍ ആമത്തില്‍ ഇട്ടു പൂട്ടി. 25 അര്‍ദ്ധരാത്രിക്കു പൌലൊസും ശീലാസും പ്രാര്‍ത്ഥിച്ചു ദൈവത്തെ പാടി സ്തുതിച്ചു: തടവുകാര്‍ ശ്രദ്ധിച്ചുകൊണ്ടിരുന്നു. 26 പെട്ടെന്നു വലിയോരു ഭൂകമ്പം ഉണ്ടായി, കാരാഗൃഹത്തിന്‍റെ അടിസ്ഥാനം കുലുങ്ങി വാതില്‍ ഒക്കെയും തുറന്നുപോയി, എല്ലാവരുടെയും ചങ്ങല അഴിഞ്ഞുവീണു - 27 കരാഗൃഹ പ്രമാണി ഉറക്കുണര്‍ന്നു കാരാഗൃഹത്തിന്‍റെ വാതിലുകള്‍ തുറന്നിരിക്കുന്നതു കണ്ടിട്ടു ചങ്ങലക്കാര്‍ ഓ‍ടിപ്പോയ്ക്കളഞ്ഞു. എന്നു ഊഹിച്ചു വാളൂരി തന്നെത്താന്‍ കൊല്ലുവാന്‍ ഭാവിച്ചു. 28 അപ്പോള്‍ പൌലൊസ്: നിനക്കു ഒരു ദോഷവും ചെയ്യരുതു; ഞങ്ങള്‍ എല്ലാവരും ഇവിടെ ഉണ്ടല്ലോ എന്നു ഉറക്കെ വിളിച്ചു പറഞ്ഞു. 29 അവന്‍ വെളിച്ചം ചോദിച്ചു അകത്തേക്കു ചാടി വിറെച്ചുകൊണ്ടു പൌലൊസിന്‍റെയും ശീലാസിന്‍റെയും മുമ്പില്‍ വീണു. 30 അവരെ പുറത്തു കൊണ്ടുവന്നു: യജമാനന്മാരേ, രക്ഷ പ്രാപിപ്പാന്‍ ഞാന്‍ എന്തു ചെയ്യേണം എന്നു ചോദിച്ചു. 31 കര്‍ത്താവായ യേശുവില്‍ വിശ്വസിക്ക; എന്നാല്‍ നീയും നിന്‍റെ കുടുംബവും രക്ഷപ്രാപിക്കും എന്നു അവര്‍ പറഞ്ഞു. 32 പിന്നെ അവര്‍ കര്‍ത്താവിന്‍റെ വചനം അവനോടും അവന്‍റെ വീട്ടിലുള്ള എല്ലാവരോടും പ്രസംഗിച്ചു. 33 അവന്‍ രാത്രിയില്‍ . ആ നാഴികയില്‍ തന്നേ, അവരെ കൂട്ടീകൊണ്ടുപോയി അവരുടെ മുറിവുകളെ കഴുകി; താനും തനിക്കുള്ളവരെല്ലാവരും താമസിയാതെ സ്നാനം ഏറ്റു. 34 പിന്നെ അവരെ വീട്ടില്‍ കൈക്കൊണ്ടു അവര്‍ക്കും ഭക്ഷണം കൊടുത്തു, ദൈവത്തില്‍ വിശ്വസിച്ചതില്‍ വീടടക്കം ആനന്ദിച്ചു. 35 നേരം പുലര്‍ന്നപ്പോള്‍ അധിപതികള്‍ കോല്‍ക്കാരെ അയച്ചു: ആ മനുഷ്യരെ വീട്ടയക്കേണം എന്നു പറയിച്ചു. 36 കാരാഗൃഹപ്രമാണി ഈ വാക്കു പൌലൊസിനോടു അറിയിച്ചു: നിങ്ങളെ വിട്ടയപ്പാന്‍ അധിപതികള്‍ ആളയിച്ചിരിക്കുന്നു; ആകയാല്‍ സമാധാനത്തോടെ പോകുവിന്‍ എന്നു പറഞ്ഞു. 37 പൌലൊസ് അവരോടു: റോമപൌരന്മാരായ ഞങ്ങളെ അവര്‍ വിസ്താരം കൂടാതെ പരസ്യമായി അടിപ്പിച്ചു തടവിലാക്കിയല്ലോ; ഇപ്പോള്‍ രഹസ്യമായി ഞങ്ങളെ പുറത്താക്കുന്നുവോ? അങ്ങനെ അല്ല; അവര്‍ തന്നേ വന്നു ഞങ്ങളെ പുറത്തു കൊണ്ടുപോകട്ടെ എന്നു പറഞ്ഞു. 38 കോല്‍ക്കാര്‍ ആ വാക്കു അധിപതികളോടു ബോധിപ്പിച്ചാറെ അവര്‍ റോമ പൌരന്മാര്‍ എന്നു കേട്ടു അവര്‍ ഭയപ്പെട്ടു ചെന്നു അവരോടു നല്ല വാക്കു പറഞ്ഞു. 39 അവരെ പുറത്തു കൊണ്ടുവന്നു പട്ടണം വിട്ടുപോകേണം എന്നു അപേക്ഷിച്ചു. 40 അവര്‍ തടവു വിട്ടു ലുദിയയുടെ വീട്ടില്‍ ചെന്നു സഹോദരന്മാരെ കണ്ടു ആശ്വസിപ്പിച്ചശേഷം പുറപ്പെട്ടു പോയി.

Acts 17

1 അവര്‍ അംഫിപൊലിസിലും അപ്പൊലോന്യയിലും കൂടി കടന്നു നെസ്സലൊനീക്കയില്‍ എത്തി; അവിടെ യെഹൂദന്മാരുടെ ഒരു പള്ളി ഉണ്ടായിരുന്നു. 2 പൌലൊസ് പതിവു പോലെ അവരുടെ അടുക്കല്‍ ചെന്നു മൂന്നു ശബ്ബത്തില്‍ തിരുവെഴുത്തുകളെ ആധാരമാക്കി അവരോടു വാദിച്ചു. 3 ക്രിസ്തു കഷ്ടം അനുഭവിക്കയും മരിച്ചവരില്‍ നിന്നു ഉയിര്‍ത്തെഴുന്നേലക്കുയും ചെയ്യേണ്ടതു എന്നും ഞാന്‍ നിങ്ങളോടു അറിയിക്കുന്ന ഈ യേശുതന്നേ ക്രിസ്തു എന്നു തെളിയിച്ചു വിവരിച്ചുകൊണ്ടിരുന്നു. 4 അവരില്‍ ചിലരും ഭക്തിയുള്ള യവനന്മാരില്‍ ഒരു വലിയ കൂട്ടവും മാന്യസ്ത്രീകളില്‍ അനേകരും വിശ്വസിച്ചു പൌലൊസിനോടും ശീലാസിനോടും ചേര്‍ന്നു. 5 യെഹൂദന്മാരോ അസൂയപൂണ്ടു, മിനക്കെട്ടുനടക്കുന്ന ചില ദുഷ്ടന്മാരെ ചേര്‍ത്തു പുരുഷാരത്തെ ഇളക്കി പട്ടണത്തില്‍ കലഹം ഉണ്ടാക്കി യാസോന്‍റെ വീടു വളഞ്ഞു അവരെ ജനസമൂഹത്തില്‍ കൊണ്ടുവരുവാന്‍ ശ്രമിച്ചു. 6 അവരെ കാണാഞ്ഞിട്ടു യാസോനെയും ചില സഹോദരന്മാരെയും നഗരാധിപന്മാരുടെ അടുക്കലേക്കു ഇഴെച്ചുകൊണ്ടു: ഭൂലോകത്തെ കലഹിപ്പിച്ചവര്‍ ഇവിടെയും എത്തി; 7 യാസോന്‍ അവരെ കൈക്കൊണ്ടും ഇരിക്കുന്നു; അവര്‍ ഒക്കെയും യേശു എന്ന മറ്റൊരുവന്‍ രാജാവു എന്നു പറഞ്ഞുകൊണ്ടു കൈസരുടെ നിയമങ്ങള്‍ക്കു പ്രതിക്കുലമായി പ്രവര്‍ത്തിക്കുന്നു എന്നു നിലവിളിച്ചു. 8 ഇതു കേട്ടിട്ടു പുരുഷാരവും നഗരാധിപന്മാരും ഭ്രമിച്ചു. 9 യാസോന്‍ മുതലായവരോടു ജാമ്യം വാങ്ങി അവരെ വിട്ടയച്ചു. 10 സഹോദരന്മാര്‍ ഉടനെ, രാത്രിയില്‍ തന്നേ, പൌലൊസിനെയും ശീലാസിനെയും ബെരോവേക്കു പറഞ്ഞയച്ചു. അവിടെ എത്തിയാറെ അവര്‍ യെഹൂദന്മാരുടെ പള്ളിയില്‍ പോയി. 11 അവര്‍ തെസ്സലോനീക്കയിലുള്ളവരെക്കാള്‍ ഉത്തമന്മാരായിരുന്നു. അവര്‍ വചനം പൂര്‍ണ്ണജാഗ്രതയോടെ കൈക്കൊണ്ടതല്ലാതെ അതു അങ്ങനെ തന്നെയോ എന്നു ദിനംപ്രതി തിരുവെഴുത്തുകളെ പരിശോധിച്ചു പോന്നു. 12 അവരില്‍ പലരും മാന്യരായ യവനസ്ത്രീകളിലും പുരുഷന്മാരിലും അനേകരും വിശ്വസിച്ചു. 13 പൌലൊസ് ബെരോവയിലും ദൈവവചനം അറിയച്ചതു തെസ്സലൊനീക്കയിലെ യെഹൂദന്മാര്‍ അറിഞ്ഞു അവിടെയും വന്നു പുരുഷാരത്തെ ഇളക്കി ഭ്രമിപ്പിച്ചു. 14 ഉടനെ സഹോദരന്മാര്‍ പൌലൊസിനെ സമുദ്രതീരത്തേക്കു പറഞ്ഞയച്ചു; ശീലാസും തിമൊഥെയോസും അവിടെത്തന്നേ പാര്‍ത്തു. 15 പൌലൊസിനോടുകൂടെ വഴിത്തുണ പോയവര്‍ അവനെ അഥേനയോളം കൊണ്ടുപോയി; ശീലാസും തിമൊഥെയോസും കഴിയുന്ന വേഗത്തില്‍ തന്‍റെ അടുക്കല്‍ വരേണം എന്നുള്ള കല്പന വാങ്ങി മടങ്ങിപ്പോന്നു. 16 അഥേനയില്‍ പൌലൊസ് അവര്‍ക്കായി കാത്തിരിക്കുമ്പോള്‍ നഗരത്തില്‍ ബിംബങ്ങള്‍ നിറഞ്ഞിരിക്കുന്നതു കണ്ടു മനസ്സിന്നു ചൂടുപിടിച്ചു. 17 അവന്‍ പള്ളിയില്‍വെച്ചു യെഹൂദന്മാരോടും ദൈവഭക്തന്മാരോടും ചന്ത സ്ഥലത്തു ദിവസേന കണ്ടവരോടും സംഭാഷിച്ചുപോന്നു. 18 എപ്പിക്കൂര്‍യ്യരും സ്തോയിക്കരും ആയ തത്വജ്ഞാനികളില്‍ ചിലര്‍ അവനോടു വാദിച്ചു: ഈ വിടുവായന്‍ എന്തു പറവാന്‍ പോകുന്നു എന്നു ചിലരും അവന്‍ യേശുവിനെയും പുനരുത്ഥാനത്തെയും പ്രസംഗിക്ക കൊണ്ടു: ഇവന്‍ അന്യദേവതകളെ ഘോഷിക്കുന്നവന്‍ എന്നു തോന്നുന്നു എന്നു മറ്റു ചിലരും പറഞ്ഞു. 19 പിന്നെ അവനെ പിടിച്ചു അരയോപഗക്കുന്നിന്മേല്‍ കൊണ്ടുചെന്നു: നീ പ്രസ്താവിക്കുന്ന ഈ നവീനോപദേശം ഇന്നതു എന്നു ഞങ്ങള്‍ക്കു അറിയാമോ? 20 നീ ചില അപൂര്‍വങ്ങളെ ഞങ്ങളുടെ ചെവിയില്‍ കടത്തുന്നുവല്ലോ; അതു എന്തു എന്നു അറിവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു എന്നു പറഞ്ഞു. 21 എന്നാല്‍ അഥേനര്‍ ഒക്കെയും അവിടെ വന്നു പാര്‍ക്കുംന്ന പരദേശികളും വല്ല പുതുമയും പറകയോ കേള്‍ക്കയോ ചെയ്‍വാനല്ലാതെ മറ്റൊന്നിന്നും അവസരമുള്ളവരല്ല. 22 പൌലൊസ് അരയോപഗമദ്ധ്യേ നിന്നുകൊണ്ടു പറഞ്ഞതു. അഥേനപുരുഷന്മാരേ, നിങ്ങള്‍ എല്ലാറ്റിലും അതിഭക്തന്മാര്‍ എന്നു ഞാന്‍ കാണുന്നു. 23 ഞാന്‍ ചുറ്റിനടന്നു നിങ്ങളുടെ പൂജാസ്ഥാനങ്ങളെ നോക്കുമ്പോള്‍ “അജ്ഞാത ദേവന്നു” എന്നു എഴുത്തുള്ള ഒരു വേദിക്കല്ലു കണ്ടു; എന്നാല്‍ നിങ്ങള്‍ അറിയാതെ പൂജിക്കുന്നതു തന്നേ ഞാന്‍ നിങ്ങളോടു അറിയിക്കുന്നു. 24 ലോകവും അതിലുള്ളതു ഒക്കെയും ഉണ്ടാക്കിയ ദൈവം സ്വര്‍ഗ്ഗത്തിന്നും ഭൂമിക്കും നാഥനാകകൊണ്ടു 25 കൈപ്പണിയായ ക്ഷേത്രങ്ങളില്‍ വാസം ചെയ്യുന്നില്ല. താന്‍ എല്ലാവര്‍ക്കും ജീവനും ശ്വാസവും സകലവും കൊടുക്കുന്നവന്‍ ആകയാല്‍ വല്ലതിന്നും മുട്ടുള്ളവന്‍ എന്നപോലെ മാനുഷ്യകൈകളാല്‍ ശുശ്രൂഷ ആവശ്യപ്പെടുന്നില്ല. 26 ഭൂതലത്തില്‍ എങ്ങു കുടിയിരിപ്പാന്‍ അവന്‍ ഒരുത്തനില്‍നിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി, അവരുടെ നിവാസത്തിന്നു അതിരുകളും കാലങ്ങളും നിശചയിച്ചു. 27 അവര്‍ ദൈവത്തെ തപ്പിനോക്കി കണ്ടെത്തുമോ എന്നു വെച്ചു അവനെ അന്വേഷിക്കേണ്ടതിന്നു തന്നേ. അവന്‍ നമ്മില്‍ ആര്‍ക്കും അകന്നിരിക്കുന്നവനല്ലതാനും. 28 അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു . അങ്ങനെ നിങ്ങളുടെ കവിവരന്മാരിലും ചിലര്‍ “നാം അവന്‍റെ സന്താനമല്ലോ” എന്നു പറഞ്ഞിരിക്കുന്നു. 29 നാം ദൈവത്തിന്‍റെ സന്താനം എന്നു വരികയാല്‍ ദൈവം മനുഷ്യന്‍റെ ശില്പവിദ്യയും സങ്കല്പവുംകൊണ്ടു കൊത്തിത്തീര്‍ക്കുന്ന പൊന്‍ , വെള്ളി, കല്ലു എന്നിവയോടു സദൃശം എന്നു നിരൂപിക്കേണ്ടതല്ല. 30 എന്നാല്‍ അറിയായ്മയുടെ കാലങ്ങളെ ദൈവം ലക്ഷ്യമാക്കാതെ ഇപ്പോള്‍ എല്ലായിടത്തും എല്ലാവരും മാനസാന്തരപ്പെടേണമെന്നു മനുഷ്യരോടു കല്പിക്കുന്നു. 31 താന്‍ നിയമിച്ച പുരുഷന്‍ മുഖാന്തരം ലോകത്തെ നീതിയില്‍ ന്യായം വിധിപ്പാന്‍ അവന്‍ ഒരു ദിവസത്തെ നിശ്ചയിച്ചു അവനെ മരിച്ചവരില്‍നിന്നു ഉയിര്‍ത്തെഴുന്നേല്പിച്ചതിനാല്‍ എല്ലാവര്‍ക്കും അതിന്‍റെ ഉറപ്പു നല്കിയുമിരിക്കുന്നു. 32 മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചു കേട്ടിട്ടു ചിലര്‍ പരിഹസിച്ചു; മറ്റുചിലര്‍ : ഞങ്ങള്‍ ഇതിനെപ്പറ്റി പിന്നെയും നിന്‍റെ പ്രസംഗം കേള്‍ക്കാം എന്നു പറഞ്ഞു. 33 അങ്ങനെ പൌലൊസ് അവരുടെ നടുവില്‍ നിന്നു പോയി 34 ചില പുരുഷന്മാര്‍ അവനോടു ചേര്‍ന്നു വിശ്വസിച്ചു; അവരില്‍ അരയോപഗസ്ഥാനിയായ ദിയൊനുസ്യോസും ദമരീസ് എന്നു പേരുള്ളോരു സ്ത്രീയും മറ്റു ചിലരും ഉണ്ടായിരുന്നു.

Acts 18

1 അനന്തരം അവന്‍ അഥേന വിട്ടു കൊരിന്തില്‍ ചെന്നു. 2 യെഹൂദന്മാര്‍ എല്ലാവരും റോമനഗരം വിട്ടു പോകണം എന്നു ക്ളൌദ്യൊസ് കല്പിച്ചതു കൊണ്ടു ഇത്തല്യയില്‍ നിന്നു ആ ഇടെക്കു വന്നവനായി പൊന്തൊസ്കാരന്‍ അക്വിലാസ് എന്നു പേരുള്ളോരു യെഹൂദനെയും അവന്‍റെ ഭാര്യ പ്രിസ്കില്ലയെയും കണ്ടു അവരുടെ അടുക്കല്‍ ചെന്നു. 3 തൊഴില്‍ ഒന്നാകകൊണ്ടു അവന്‍ അവരോടുകൂടെ പാര്‍ത്തു വേല ചെയ്തുപോന്നു; തൊഴിലോ കൂടാരപ്പണിയായിരുന്നു. 4 എന്നാല്‍ ശബ്ബത്ത് തോറും അവന്‍ പള്ളിയില്‍ സംവാദിച്ചു യെഹൂദന്മാരെയും യവനന്മാരെയും സമ്മതിപ്പിച്ചു. 5 ശീലാസും തിമൊഥെയൊസും മക്കെദോന്യയില്‍ നിന്നു വന്നാറെ പൌലൊസ് വചനഘോഷണത്തില്‍ ശുഷ്കാന്തിപൂണ്ടു യേശു തന്നേ ക്രിസ്തു എന്നു യെഹൂദന്മാര്‍ക്കും സാക്ഷീകരിച്ചു. 6 അവര്‍ എതിര്‍ പറയുകയും ദുഷിക്കയും ചെയ്കയാല്‍ അവന്‍ വസ്ത്രം കുടഞ്ഞു: നിങ്ങളുടെ നാശത്തിന്നു നിങ്ങള്‍ തന്നേ ഉത്തരവാദികള്‍ ; ഞാന്‍ നിര്‍മ്മലന്‍ : ഇനിമേല്‍ ഞാന്‍ ജാതികളുടെ അടുക്കല്‍ പോകും എന്നു അവരോടു പറഞ്ഞു. 7 അവന്‍ അവിടം വിട്ടു തീത്തൊസ് യുസ്കൊസ് എന്ന ഒരു ദൈവഭക്തന്‍റെ വീട്ടില്‍ ചെന്നു; അവന്‍റെ വീടു പള്ളിയോടു തൊട്ടിരുന്നു. 8 പള്ളി പ്രമാണിയായ ക്രിസ്പൊസ് തന്‍റെ സകല കുടുംബത്തോടുംകൂടെ കര്‍ത്താവില്‍ വിശ്വസിച്ചു; കൊരിന്ത്യരില്‍ അനേകര്‍ വചനം കേട്ടു വിശ്വസിച്ചു സ്നാനം ഏറ്റു. 9 ;രാത്രിയില്‍ കര്‍ത്താവു ദര്‍ശനത്തില്‍ പൌലൊസിനോടും നീ ഭയപ്പെടാതെ പ്രസംഗിക്ക; മിണ്ടാതിരിക്കരുതു 10 ഞാ൯ നിന്നോടുക്കുടെ ഉണ്ടു; ആരും നന്നേ കയ്യേറ്റം ചെയ്തു ദോഷപ്പെടുത്തുകയില്ല;ഈ പട്ടണത്തില്‍ എനിക്കു വളരെ ജനം ഉണു എന്നു അരുളിചെയ്തു 11 അങ്ങനെ അവന്‍ ഒരാണ്ടും ആറുമാസവും അവരുടെ ഇടയില്‍ ദൈവവചനം ഉപദേശിച്ചുകൊണ്ടു താമസിച്ചു. 12 ഗല്ലിയോന്‍ അഖായയില്‍ ദേശഅധിപതിയായി വാഴുമ്പോള്‍ യെഹൂദന്മാര്‍ പൌലൊസിന്‍റെ നേരെ ഒരുമനപ്പെട്ടു എഴുന്നേറ്റു, അവനെ ന്യായാസനത്തിന്‍റെ മുമ്പാകെ കൊണ്ടു ചെന്നു: 13 ഇവന്‍ ന്യായപ്രമാണത്തിന്നു വിരോധമായി ദൈവത്തെ ഭജിപ്പാന്‍ മനുഷ്യരെ സമ്മതിപ്പിക്കുന്നു എന്നു പറഞ്ഞു. 14 പൌലൊസ് വായ്തുറപ്പാന്‍ ഭാവിക്കുമ്പോള്‍ ഗല്ലിയോന്‍ യെഹൂദന്മാരോടു: യെഹൂദന്മാരേ, വല്ല അന്യായമോ വല്ലാത്ത പാതകമോ ആയിരുന്നെങ്കില്‍ ഞാന്‍ ക്ഷമയോടെ നിങ്ങളുടെ സങ്കടം കേള്‍ക്കുമായിരുന്നു. 15 വചനത്തെയും നാമങ്ങളെയും നിങ്ങളുടെ ന്യായപ്രമാണത്തെയും സംബന്ധിച്ചുള്ള തര്‍ക്കസംഗതികള്‍ എങ്കിലോ നിങ്ങള്‍ തന്നേ നോക്കിക്കൊള്‍വിന്‍ ; ഈ വകെക്കു ന്യായാധിപതി ആകുവാന്‍ എനിക്കു മനസ്സില്ല എന്നു പറഞ്ഞു 16 അവരെ ന്യായാസനത്തിങ്കല്‍നിന്നു പുറത്താക്കി. 17 എല്ലാവരും പള്ളിപ്രമാണിയായ സോസ്ഥനേസിനെ പിടിച്ചു ന്യായാസനത്തിന്‍റെ മുമ്പില്‍ വെച്ചു അടിച്ചു; ഇതു ഒന്നും ഗല്ലിയോന്‍ കൂട്ടാക്കിയില്ല. 18 പൌലൊസ് പിന്നെയും കുറെനാള്‍ പാര്‍ത്തശേഷം സഹോദരന്മാരോടു യാത്ര പറഞ്ഞിട്ടു, തനിക്കു ഒരു നേര്‍ച്ച ഉണ്ടായിരുന്നതിനാല്‍ കെംക്രയയില്‍ വെച്ചു തല ക്ഷൌരം ചെയ്യിച്ചിട്ടു പ്രിസ്കില്ലയോടും അക്വിലാസിനോടും കൂടെ കപ്പല്‍ കയറി സുറിയയിലേക്കു പുറപ്പെട്ടു 19 എഫെസോസില്‍ എത്തി അവരെ അവിടെ വിട്ടു, അവന്‍ പള്ളിയില്‍ ചെന്നു യെഹൂദന്മാരോടു സംഭാഷിച്ചു. 20 കുറെ കൂടെ താമസിക്കേണം എന്നു അവര്‍ അപേക്ഷിച്ചിട്ടു അവന്‍ സമ്മതിക്കാതെ: 21 ദൈവഹിതമുണ്ടെങ്കില്‍ ഞാന്‍ നിങ്ങളുടെ അടുക്കല്‍ മടങ്ങിവരും എന്നു പറഞ്ഞു വിടവാങ്ങി എഫെസൊസില്‍നിന്നു കപ്പല്‍ നീക്കി, 22 കൈസര്യയില്‍ വന്നിറങ്ങി, യെരൂശലേമിലേക്കു ചെന്നു, സഭയെ വന്ദനം ചെയ്തിട്ടു അന്തൊക്ക്യയിലേക്കു പോയി. 23 അവിടെ കുറെനാള്‍ താമസിച്ച ശേഷം പുറപ്പെട്ടു, ക്രമത്താലെ ഗലാത്യദേശത്തിലും ഫ്രുഗ്യയിലും സഞ്ചരിച്ചു ശിഷ്യന്മാരെ ഒക്കെയും ഉറപ്പിച്ചു. 24 അലക്സാന്ത്രിയക്കാരനായി വാഗ്വൈഭവവും തിരുവെഴുത്തുകളില്‍ സാമര്‍ത്ഥ്യവുമുള്ള അപ്പൊല്ലോസ് എന്നു പേരുള്ളോരു യെഹൂദന്‍ എഫെസോസില്‍ എത്തി. 25 അവന്‍ കര്‍ത്താവിന്‍റെ മാര്‍ഗ്ഗത്തില്‍ ഉപദേശം ലഭിച്ചവന്‍ ആയിരുന്നു; യോഹന്നാന്‍റെ സ്നാനത്തെക്കുറിച്ചു മാത്രം അറിഞ്ഞിരുന്നു എങ്കിലും ആത്മാവില്‍ എരിവുള്ളവനാകയാല്‍ അവന്‍ യേശുവിന്‍റെ വസ്തുത സൂക്ഷമമായി പ്രസ്താവിക്കയും ഉപദേശിക്കയും ചെയ്തു. 26 അവന്‍ പള്ളിയില്‍ പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചുതുടങ്ങി; അക്വിലാസും പ്രിസ്കില്ലയും അവന്‍റെ പ്രസംഗം കേട്ടാറെ അവനെ ചേര്‍ത്തുകൊണ്ടു ദൈവത്തിന്‍റെ മാര്‍ഗ്ഗം അധികം സ്പഷ്ടമായി അവന്നു തെളിയിച്ചുകൊടുത്തു. 27 അവന്‍ അഖായയിലേക്കു പോകുവാന്‍ ഇച്ഛിച്ചപ്പോള്‍ സഹോദരന്മാര്‍ അവനെ ഉത്സാഹിപ്പിക്കയും അവനെ കൈക്കൊള്ളേണ്ടിതിന്നു ശിഷ്യന്മാര്‍ക്കും എഴുതുകയും ചെയ്തു; അവിടെ എത്തിയാറെ അവന്‍ ദൈവകൃപയാല്‍ വിശ്വസിച്ചവര്‍ക്കും വളരെ പ്രയോജനമായിത്തിര്‍ന്നു. 28 യേശു തന്നേ ക്രിസ്തു എന്നു അവന്‍ തിരുവെഴുത്തുകളാല്‍ തെളിയിച്ചു ബലത്തോടെ യെഹൂദന്മാരെ പരസ്യമായി ഖണ്ഡിച്ചുകളഞ്ഞു.

Acts 19

1 അപ്പൊല്ലോസ് കൊരിന്തില്‍ ഇരിക്കുമ്പോള്‍ പൌലോസ് ഉള്‍പ്രദേശങ്ങളില്‍ കൂടി സഞ്ചരിച്ചു എഫെസോസില്‍ എത്തി ചില ശിഷ്യന്മാരെ കണ്ടു: 2 നിങ്ങള്‍ വിശ്വസിച്ചിട്ടു പരിശുദ്ധാത്മാവിനെ പ്രാപിച്ചുവോ എന്നു അവരോടു ചോദിച്ചതിന്നു: പരിശുദ്ധാത്മാവു ഉണ്ടന്നുപോലും ഞങ്ങള്‍ കേട്ടിട്ടില്ല എന്നു അവര്‍ പറഞ്ഞു. 3 എന്നാല്‍ ഏതായിരുന്നു നിങ്ങളുടെ സ്നാനം എന്നു അവന്‍ അവരോടു ചോദിച്ചതിന്നു: യോഹന്നാന്‍റെ സ്നാനം എന്നു അവര്‍ പറഞ്ഞു. 4 അതിനു പൌലൊസ്; യോഹന്നാ൯ മാനസാന്തരസ്നാമത്രേ കഴിപ്പിച്ചു തന്റേ പിന്നാലെ വരുന്നവനായ യേശുവില്‍ വിശ്വസിക്കേണം എന്നു ജനത്തോടു പറഞ്ഞു എന്നു പറഞ്ഞു 5 ഇതു കേട്ടാറെ അവര്‍ കര്‍ത്താവായ യേശുവിന്‍റെ നാമത്തില്‍ സ്നാനം ഏറ്റു. 6 പൌലൊസ് അവരുടെ മേല്‍ കൈവെച്ചപ്പോള്‍ പരിശുദ്ധാത്മാവു അവരുടെമേല്‍ വന്നു അവര്‍ അന്യഭാഷകളില്‍ സംസാരിക്കയും പ്രവചിക്കയും ചെയ്തു. 7 ആ പുരുഷന്മാര്‍ എല്ലാം കൂടി പന്ത്രണ്ടോളം ആയിരുന്നു. 8 പിന്നെ അവന്‍ പള്ളിയില്‍ ചെന്നു ദൈവരാജ്യത്തെക്കുറിച്ചു സംവാദിച്ചും സമ്മതിപ്പിച്ചുംകൊണ്ടു മൂന്നു മാസത്തോളം പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചു. 9 എന്നാല്‍ ചിലര്‍ കഠിനപ്പെട്ടു അനുസരിക്കാതെ പുരുഷാരത്തിന്‍റെ മുമ്പാകെ ഈ മാര്‍ഗ്ഗത്തെ ദുഷിച്ചപ്പോള്‍ അവന്‍ അവരെ വിട്ടു ശിഷ്യന്മാരെ വേര്‍തിരിച്ചു, തുറന്നൊസിന്‍റെ പാഠശാലയില്‍ ദിനംപ്രതി സംവാദിച്ചുപോന്നു. 10 അതു രണ്ടു സംവത്സരത്തോളം നടക്കയാല്‍ ആസ്യയില്‍ പാര്‍ക്കുന്ന യെഹൂദന്മാരും യവനന്മാരും എല്ലാം കര്‍ത്താവിന്‍റെ വചനം കേള്‍പ്പാന്‍ ഇടയായി. 11 ദൈവം പൌലൊസ് മുഖാന്തരം അസാധാരണയായ വീര്യപ്രവൃത്തികളെ ചെയ്യിക്കയാല്‍ 12 അവന്‍റെ മെയ്മേല്‍നിന്നു റൂമാലും ഉത്തരീയവും രോഗികളുടെമേല്‍ കൊണ്ടുവന്നിടുകയും വ്യാധികള്‍ അവരെ വിട്ടുമാറുകയും ദുരാത്മാക്കള്‍ പുപ്പെടുകയും ചെയ്തു. 13 എന്നാല്‍ ദേശാന്തരികളായി നടക്കുന്ന മന്ത്രവാദികളായ ചില യഹൂദന്മാര്‍ : പൌലൊസ് പ്രസംഗിക്കുന്ന യേശുവിന്‍റെ നാമത്തില്‍ ഞാന്‍ നിങ്ങളോടു ആണയിടുന്നു എന്നു പറഞ്ഞു യേശുവിന്‍റെ നാമം ചൊല്ലുവാന്‍ തുനിഞ്ഞു. 14 ഇങ്ങനെ ചെയ്തവര്‍ മഹാപുരോഹിതനായ സ്കേവാ എന്ന ഒരു യേഹൂദന്‍റെ ഏഴു പുത്രന്മാര്‍ ആയിരുന്നു. 15 ദുരാത്മാവു അവരോടു: യേശുവിനെ ഞാന്‍ അറിയുന്നു; പൌലൊസിനെയും പരിചയമുണ്ടു; എന്നാല്‍ നിങ്ങള്‍ ആര്‍ എന്നു ചോദിച്ചു. 16 പിന്നെ ദുരാത്മാവുള്ള മനുഷ്യന്‍ അവരുടെമേല്‍ ചാടി അവരെ ഇരുവരെയും കീഴടക്കി ജയിക്കയാല്‍ അവര്‍ നഗ്നരും മുറിവേറ്റവരുമായി ആ വീട്ടില്‍നിന്നു ഓ‍ടിപ്പോയി. 17 ഇതു എഫേസൊസില്‍ പാര്‍ക്കുന്ന സകല യെഹൂദന്മാരും യവനന്മാരും അറിഞ്ഞു; അവര്‍ക്കും ഒക്കെയും ഭയം തട്ടി, കര്‍ത്താവായ യേശുവിന്‍റെ നാമം മഹിമപ്പെട്ടു 18 വിശ്വസിച്ചവരില്‍ അനേകരും വന്നു തങ്ങളുടെ പ്രവര്‍ത്തികളെ ഏറ്റുപറഞ്ഞു അറിയിച്ചു. 19 ക്ഷുദ്രപ്രയോഗം ചെയ്തിരുന്ന പലരും തങ്ങളുടെ പുസ്തകങ്ങളെ കൊണ്ടുവന്നു എല്ലാവരും കാണ്‍കെ ചുട്ടുകളഞ്ഞു; അവയുടെ വില കണകൂ കൂട്ടിയാറെ അമ്പതിനായിരം വെള്ളിക്കാശു എന്നു കണ്ടു. 20 ഇങ്ങനെ കര്‍ത്താവിന്‍റെ വചനം ശക്തിയോടെ പരന്നു പ്രബലപ്പെട്ടു. 21 ഇതു കഴിഞ്ഞിട്ടു പൌലൊസ് മക്കെദോന്യയിലും അഖായയിലും കൂടി കടന്നു യെരൂശലേമിലേക്കും പോകേണം എന്നു മനസ്സില്‍ നിശ്ചയിച്ചു: ഞാന്‍ അവിടെ ചെന്നശേഷം റോമയും കാണേണം എന്നു പറഞ്ഞു. 22 തനിക്കു ശുശ്രൂഷ ചെയ്യുന്നവരില്‍ തിമൊഥെയൊസ്, എരസ്തൊസ് എന്ന രണ്ടുപേരെ മക്കെദോന്യയിലേക്കു അയച്ചിട്ടു താന്‍ കുറെക്കാലം ആസ്യയില്‍ താമസിച്ചു. 23 ആ കാലത്തു ഈ മാര്‍ഗ്ഗത്തെച്ചൊല്ലി വലിയ കലഹം ഉണ്ടായി. 24 വെള്ളികൊണ്ടു അര്‍ത്തെമിസ് ദേവിയുടെ ക്ഷേത്രരൂപങ്ങളെ തീര്‍ക്കുംന്ന ദെമേത്രിയൊസ് എന്ന തട്ടാന്‍ തൊഴില്‍ക്കാര്‍ക്കും വളരെ ലാഭം വരുത്തി വന്നു. 25 അവന്‍ അവരെയും ആ വകയില്‍ ഉള്‍പ്പെട്ട വേലക്കാരെയും കൂട്ടിവരുത്തി: പുരുഷന്മാരേ, നമ്മുടെ സമ്പാദ്യം ഈ തൊഴില്‍കൊണ്ടു ആകുന്നു എന്നു നിങ്ങള്‍ക്കു ബോദ്ധ്യമല്ലോ. 26 എന്നാല്‍ ഈ പൌലൊസ് എന്നവന്‍ കയ്യാല്‍ തീര്‍ത്തതു ദേവന്മാര്‍ അല്ല എന്നു പറഞ്ഞുകൊണ്ടു എഫെസൊസില്‍ മാത്രമല്ല, മിക്കവാറും ആസ്യയില്‍ ഒക്കെയും വളരെ ജനങ്ങളെ സമ്മതിപ്പിച്ചു മറിച്ചുകളഞ്ഞു എന്നു നിങ്ങള്‍ കണ്ടും കേട്ടും ഇരിക്കുന്നുവല്ലോ. 27 അതിനാല്‍ നമ്മുടെ ഈ കാര്യം ആക്ഷേപത്തില്‍ ആകുവാന്‍ അടുത്തിരിക്കുന്നതുമല്ലാതെ അര്‍ത്തെമിസ് മഹാദേവിുടെ ക്ഷേത്രം ഏതുമില്ല എന്നു വരികയും ആസ്യമുഴുവനും ഭൂതലവും ഭജിച്ചുപോരുന്നവളുടെ മാഹാത്മ്യം ഒടുങ്ങിപ്പോകയും ചെയ്യും എന്നു പറഞ്ഞു. 28 അവര്‍ ഇതു കേട്ടു ക്രോധം നിറഞ്ഞവരായി: എഫെസ്യരുടെ അര്‍ത്തെമിസ് മഹാദേവി എന്നു ആര്‍ത്തു. 29 പട്ടണം മുഴുവനും കലഹം കൊണ്ടു നിറഞ്ഞു, അവര്‍ പൌലൊസിന്‍റെ കൂട്ടുയാത്രക്കാരായ ഗായൊസ് അരിസ്തര്‍ഹോസ് എന്ന മക്കെദോന്യരെ പിടിച്ചുകൊണ്ടു രംഗസ്ഥലത്തേക്കു ഒരുമനപ്പെട്ടു പാഞ്ഞു ചെന്നു. 30 പൌലൊസ് ജനസമൂഹത്തില്‍ ചെല്ലുവാന്‍ ഭാവിച്ചാറെ ശിഷ്യന്മാര്‍ അവനെ വിട്ടില്ല. 31 ആസ്യധിപന്മാരില്‍ ചിലര്‍ അവന്‍റെ സ്നേഹിതന്മാര്‍ ആകയാല്‍ : രംഗസ്ഥലത്തു ചെന്നു പോകരുത് എന്നു അവരും അവന്‍റെ അടുക്കല്‍ ആളയച്ചു അപേക്ഷിച്ചു. 32 ജനസംഘം കലക്കത്തിലായി മിക്കപേരും തങ്ങള്‍ വന്നുകൂടിയ സംഗതി എന്തെന്നു അറിയായ്കയാല്‍ ചിലര്‍ ഇങ്ങനെയും ചിലര്‍ അങ്ങനെയും ആര്‍ത്തു. 33 യെഹൂദന്മാര്‍ മുമ്പോട്ടു ഉന്തിക്കൊണ്ടുവന്ന അലക്സന്തരിനെ പുരുഷാരത്തില്‍ ചിലര്‍ സംസാരിപ്പാന്‍ ഉത്സാഹിപ്പിച്ചു; അലക്സാന്തര്‍ ആംഗ്യം കാട്ടി ജനസമൂഹത്തോടു പ്രതിവാദിപ്പാന്‍ ഭാവിച്ചു. 34 എന്നാല്‍ അവന്‍ യെഹൂദന്‍ എന്നു അറിഞ്ഞപ്പോള്‍ : എഫെസ്യരുടെ അര്‍ത്തെമിസ് മഹാദേവി എന്നു എല്ലാവരും കൂടി രണ്ടു മണിനേരത്തോളം ഏകശബ്ദത്തോടെ ആര്‍ത്തുകൊണ്ടിരുന്നു. 35 പിന്നെ പട്ടണമേനവന്‍ പുരുഷാരത്തെ അമര്‍ത്തി പറഞ്ഞതു: എഫെസ്യപുരുഷന്മാരേ, എഫെസോസ് പട്ടണം അര്‍ത്തെമിസ് മഹാദേവിക്കും ദ്യോവില്‍നിന്നു വീണ ബിംബത്തിന്നും ക്ഷേത്രപലക എന്നു അറിയാത്ത മനുഷ്യന്‍ ആര്‍ ? 36 ഇതു എതിര്‍മൊഴിയില്ലാത്തതാകയാല്‍ നിങ്ങള്‍ തിടുക്കമായി ഒന്നും ചെയ്യാതെ അടങ്ങിപ്പാര്‍ക്കേണ്ടതാകുന്നു. 37 ഈ പുരുഷന്മാരെ നിങ്ങള്‍ കൂട്ടികൊണ്ടുവന്നുവല്ലോ; അവര്‍ ക്ഷേത്രം കവര്‍ച്ച ചെയ്യുന്നവരല്ല, നമ്മുടെ ദേവിയെ ദുഷിക്കുന്നവരുമല്ല. 38 എന്നാല്‍ ദെമേത്രിയൊസിന്നും കൂടെയുള്ള തൊഴില്‍ക്കാര്‍ക്കും വല്ലവന്‍റെയും നേരെ ഒരു സംഗതി ഉണ്ടെങ്കില്‍ വിസ്താരദിവസങ്ങള്‍ വെച്ചിട്ടുണ്ടു, ദേശാധിപതികളും ഉണ്ടു; തമ്മില്‍ വ്യവഹരിക്കട്ടെ. 39 വേറെ കാര്യം ചൊല്ലി ആകുന്നു വാദം എങ്കില്‍ ധര്‍മ്മസഭയില തീര്‍ക്കാമല്ലോ. 40 ഇന്നത്തെ കലഹത്തിന്നു കാരണമില്ലായ്കയാല്‍ അതു നിമിത്തം നമ്മുടെ പേരില്‍ കുറ്റം ചുമത്തുവാന്‍ ഇടയുണ്ടു സ്പഷ്ടം; ഈ ആള്‍ക്കൂട്ടത്തിന്നു ഉത്തരം പറവാന്‍ നമുക്കു വക ഒന്നുമില്ലല്ലോ. 41 ഇങ്ങനെ പറഞ്ഞു അവന്‍ സഭയയെ പിരിച്ചുവിട്ടു.

Acts 20

1 കലഹം ശമിച്ചശേഷം പൌലൊസ് ശിഷ്യന്മാരെ കൂട്ടിവരുത്തി പ്രബോധിപ്പിച്ചിട്ടു യാത്രപറഞ്ഞു മക്കെദോന്യെക്കു പുറപ്പെട്ടു പോയി. 2 ആ പ്രദേശങ്ങളില്‍ കൂടി സഞ്ചരിച്ചു അവരെ ഏറിയോന്നു പ്രബോധിപ്പിച്ചിട്ടു യവനദേശത്തു എത്തി. 3 അവിടെ മൂന്നു മാസം കഴിച്ചിട്ടു സുറിയെക്കു കപ്പല്‍ കയറിപ്പോകുവാന്‍ ഭാവിക്കുമ്പോള്‍ യെഹൂദന്മാര്‍ അവന്‍റെ നേരെ കൂട്ടുകെട്ടു ഉണ്ടാക്കുകയാല്‍ മക്കെദോന്യവഴിയായി മടങ്ങിപ്പോകുവാന്‍ നിശ്ചയിച്ചു. 4 ബെരോവയിലെ പുറൊസിന്‍റെ മകന്‍ സോപത്രൊസും തെസ്സലോനിക്ക്യരായ അരിസ്തര്‍ഹൊസും സെക്കുന്തൊസും ദെര്‍ബ്ബെക്കാരനായ ഗായൊസും തിമൊഥെയൊസും ആസ്യക്കാരായ തുഹിക്കൊസും ത്രൊഫിമൊസും ആസ്യവരെ അവനോടു കൂടെ പോയി. 5 അവര്‍ മുമ്പെ പോയി ത്രോവാസില്‍ ഞങ്ങള്‍ക്കായി കാത്തിരുന്നു. 6 ഞങ്ങളോ പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുനാള്‍ കഴിഞ്ഞിട്ടു ഫിലിപ്പിയില്‍ നിന്നു കപ്പല്‍ കയറി അഞ്ചു ദിവസംകൊണ്ടു ത്രോവാസില്‍ അവരുടെ അടുക്കല്‍ എത്തി, ഏഴു ദിവസം അവിടെ പാര്‍ത്തു. 7 ആഴ്ചവട്ടത്തിന്‍റെ ഒന്നാം ദിവസത്തില്‍ ഞങ്ങള്‍ അപ്പം നുറുക്കുവാന്‍ കൂടിവന്നപ്പോള്‍ പൌലൊസ് പിറ്റെന്നാള്‍ പുറപ്പെടുവാന്‍ ഭാവിച്ചതുകൊണ്ടു അവരോടു സംഭാഷിച്ചു പാതിരവരെയും പ്രസംഗം നീട്ടി. 8 ഞങ്ങള്‍ കൂടിയിരുന്ന മാളികയില്‍ വളരെ വിളകൂ ഉണ്ടായിരുന്നു. അവിടെ യൂത്തിക്കൊസ് എന്ന യൌവനക്കാരന്‍ കിളിവാതില്‍ക്കല്‍ ഇരുന്നു ഗാഢനിദ്ര പിടിച്ചു. 9 പൌലൊസ് വളരെ നേരം സംഭാഷിക്കയാല്‍ നിദ്രാവശനായി മൂന്നാം തട്ടില്‍ നിന്നു താഴെ വീണു; അവനെ മരിച്ചവനായി എടുത്തു കൊണ്ടുവന്നു. 10 പൌലൊസ് ഇറങ്ങിച്ചെന്നു അവന്‍റെമേല്‍ വീണു തഴുകി ഭ്രമിക്കേണ്ടാ; അവന്‍റെ പ്രാണന്‍ അവനില്‍ ഉണ്ടു എന്നു പറഞ്ഞു. 11 പിന്നെ അവന്‍ കയറിച്ചെന്നു അപ്പം നുറുക്കി തിന്നു പുലരുവോളം സംഭാഷിച്ചു പുറപ്പെട്ടു പോയി. 12 അവര്‍ ആ ബാലനെ ജീവനുള്ളവനായി കൊണ്ടുവന്നു അത്യന്തം ആശ്വസിച്ചു. 13 ഞങ്ങള്‍ മുമ്പായി കപ്പല്‍ കയറ്റി പൌലൊസിനെ അസ്സൊസില്‍ വെച്ചു കയറ്റിക്കൊള്‍വാന്‍ വിചാരിച്ചു അവിടേക്കു ഓ‍ടി; അവന്‍ കാല്‍നടയായി വരുവാന്‍ വിചാരിച്ചു ഇങ്ങനെ ചട്ടംകെട്ടിയിരുന്നു. 14 അവന്‍ അസ്സൊസില്‍ ഞങ്ങളോടു ചേര്‍ന്നപ്പോള്‍ അവനെ കയറ്റി മിതുലേനയില്‍ എത്തി; 15 അവിടെ നിന്നു നീക്കി, പിറ്റെന്നാള്‍ ഖിയൊസ് ദ്വീപിന്‍റെ തൂക്കില്‍ എത്തി, മറുനാള്‍ സാമൊസ് ദ്വീപില്‍ അണഞ്ഞു. പിറ്റേന്നു മിലേത്തൊസില്‍ എത്തി. 16 കഴിയും എങ്കില്‍ പെന്തകൊസ്ത നാളേക്കു യെരൂശലേമില്‍ എത്തേണ്ടതിന്നു പൌലൊസ് ബദ്ധപ്പെടുകയാല്‍ ആസ്യയില്‍ കാലതാമസം വരരുതു എന്നുവെച്ചു എഫെസൊസില്‍ അടുക്കാതെ ഓ‍ടേണം എന്നു നിശ്ചയിച്ചിരുന്നു. 17 മിലേത്തൊസില്‍ നിന്നു അവന്‍ എഫെസൊസിലേക്കു ആളയച്ചു സഭയിലെ മൂപ്പന്മാരെ വരുത്തി. 18 അവര്‍ അവന്‍റെ അടുക്കല്‍ വന്നപ്പോള്‍ അവന്‍ അവരോടു പറഞ്ഞതു: 19 ഞാന്‍ ആസ്യയില്‍ വന്ന ഒന്നാം നാള്‍ മുതല്‍ എല്ലായ്പോഴും നിങ്ങളോടുകൂടെ എങ്ങനെയിരുന്നു എന്നും വളരെ താഴ്മയോടും കണ്ണുനീരോടും യെഹൂദന്മാരുടെ കൂട്ടുകെട്ടുകളാല്‍ എനിക്കു ഉണ്ടായ കഷ്ടങ്ങളോടും കൂടെ 20 കര്‍ത്താവിനെ സേവിച്ചു വന്നു എന്നും പ്രായോജനമുള്ളതു ഒന്നും മറെച്ചുവെക്കാതെ പരസ്യമായും വീടുതോറും നിങ്ങളോടു അറിയക്കയും ഉപദേശിക്കയും ചെയ്തു എന്നും 21 ദൈവത്തിങ്കലേക്കുള്ള മാനസാന്തരവും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസവും യെഹൂദന്മാര്‍ക്കും യവനന്മാര്‍ക്കും സാക്ഷീകരിച്ചു എന്നും നിങ്ങള്‍ അറിയുന്നുവല്ലോ. 22 ഇപ്പോള്‍ ഇതാ ഞാന്‍ ആത്മാവിനാല്‍ ബന്ധിക്കപ്പെട്ടവാനയി യേരൂശലേമിലേക്കു പോകുന്നു. 23 ബന്ധനങ്ങളും കഷ്ടങ്ങളും എനിക്കായി കാത്തിരിക്കുന്നു എന്നു പരിശുദ്ധാത്മാവു പട്ടണം തോറും സാക്‍ഷ്യം പറയുന്നതല്ലാതെ അവിടെ എനിക്കു നേരിടുവാനുള്ള ഒന്നും ഞാന്‍ അറിയുന്നില്ല. 24 എങ്കിലും ഞാന്‍ എന്‍റെ പ്രാണനെ വിലയേറിയതായി എണ്ണുന്നില്ല; എന്‍റെ ഓ‍ട്ടവും ദൈവകൃപയുടെ സുവിശേഷത്തിന്നു സാക്‍ഷ്യം പറയേണ്ടതിന്നു കര്‍ത്താവായ യേശുതന്ന ശുശ്രൂഷയും തികെക്കേണം എന്നേ എനിക്കുള്ളു. 25 എന്നാല്‍ നിങ്ങളുടെ ഇടയില്‍ ദൈവരാജ്യം പ്രസംഗിച്ചുകൊണ്ടു നടന്നവനായ എന്‍റെ മുഖം നിങ്ങള്‍ ആരും ഇനി കാണ്‍കയില്ല എന്നു ഞാന്‍ അറിയുന്നു. 26 അതുകൊണ്ടു നിങ്ങളില്‍ ആരെങ്കിലും നശിച്ചുപോയാല്‍ ഞാന്‍ കുറ്റക്കാരനല്ല എന്നു ഞാന്‍ ഇന്നേ ദിവസം നിങ്ങളോടു സാക്‍ഷ്യം പറയുന്നു. 27 ദൈവത്തിന്‍റെ ആലോചന ഒട്ടും മറെച്ചുവെക്കാതെ ഞാന്‍ മുഴുവനും അറിയിച്ചുതന്നിരിക്കുന്നുവല്ലോ. 28 നിങ്ങളെത്തന്നേയും താന്‍ സ്വന്തരക്തത്താല്‍ സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്‍റെ സഭയെ മേയ്പാന്‍ പരിശുദ്ധാത്മാവു നിങ്ങളെ അദ്ധ്യക്ഷരാക്കിവെച്ച ആട്ടിന്‍ കൂട്ടം മുഴുവനെയും സൂക്ഷിച്ചുകൊള്‍വിന്‍ . 29 ഞാന്‍ പോയ ശേഷം ആട്ടിന്‍ കൂട്ടത്തെ ആദരിക്കാത്ത കൊടിയ ചെന്നായ്ക്കള്‍ നിങ്ങളുടെ ഇടയില്‍ കടക്കും എന്നു ഞാന്‍ അറിയുന്നു. 30 ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വലിച്ചുകളവാനായി വിപരീതോപദേശം പ്രസ്താവിക്കുന്ന പുരുഷന്മാര്‍ നിങ്ങളുടെ ഇടയില്‍ നിന്നും എഴുന്നേലക്കും. 31 അതു കൊണ്ടു ഉണര്‍ന്നിരിപ്പിന്‍ ; ഞാന്‍ മൂന്നു സംവത്സരം രാപ്പകല്‍ ഇടവിടാതെ കണ്ണുനീര്‍ വാര്‍ത്തുംകൊണ്ടു ഓ‍രോരുത്തന്നു ബുദ്ധിപറഞ്ഞുതന്നതു ഔര്‍ത്തുകൊള്‍വിന്‍ . 32 നിങ്ങള്‍ക്കു ആത്മികവര്‍ദ്ധന വരുത്തുവാനും സകല വിശുദ്ധന്മാരോടുംകൂടെ അവകാശം തരുവാനും കഴിയുന്ന ദൈവത്തിലും അവന്‍റെ കൃപയുടെ വചനത്തിലും ഞാന്‍ ഇപ്പോള്‍ നിങ്ങളെ ഭരമേല്പിക്കുന്നു. 33 ആരുടെയും വെള്ളിയോ പൊന്നോ വസ്ത്രമോ ഞാന്‍ മോഹിച്ചിട്ടില്ല. 34 എന്‍റെ മുട്ടിനും എന്നോടുകൂടെയുള്ളവര്‍ക്കും വേണ്ടി ഞാന്‍ ഈ കൈകളാല്‍ അദ്ധ്വാനിച്ചു എന്നു നങ്ങള്‍ തന്നേ അറിയുന്നുവല്ലോ. 35 ഇങ്ങനെ പ്രയത്നം ചെയ്തു പ്രാപ്തിയില്ലാത്തവരെ സാഹായിക്കയും, വാങ്ങുന്നതിനെക്കാള്‍ കൊടുക്കുന്നതു ഭാഗ്യം എന്നു കര്‍ത്താവായ യേശുതാന്‍ പറഞ്ഞ വാക്കു ഓ‍ര്‍ത്തുകൊള്‍കയും വേണ്ടതു എന്നു ഞാന്‍ എല്ലാം കൊണ്ടും നിങ്ങള്‍ക്കു ദൃഷ്ടാന്തം കാണിച്ചിരിക്കുന്നു. 36 ഇങ്ങനെ പറഞ്ഞിട്ടു അവന്‍ മുട്ടുകുത്തി അവരെല്ലാവരോടും കൂടെ പ്രാര്‍ത്ഥിച്ചു. 37 എല്ലാവരും വളരെ കരഞ്ഞു. 38 ഇനിമേല്‍ അവന്‍റെ മുഖം കാണുകയില്ല എന്നു പറഞ്ഞ വാക്കിനാല്‍ അവര്‍ ഏറ്റവും ദുഃഖിച്ചു പൌലൊസിന്‍റെ കഴുത്തില്‍ കെട്ടിപ്പിടിച്ചു അവനെ ചുംബിച്ചു കപ്പലോളം അവനോടുകൂടെ വന്നു അവനെ യാത്രയയച്ചു.

Acts 21

1 അവരെ വിട്ടുപിരിഞ്ഞു നീക്കിയശേഷം ഞങ്ങള്‍ നേരെ ഓ‍ടി കോസിലും പിറ്റെന്നാള്‍ രൊദൊസിലും അവിടം വിട്ടു പത്തരയിലും എത്തി. 2 ഫൊയ്നീക്ക്യയിലേക്കു പോകുന്ന ഒരു കപ്പല്‍ കണ്ടിട്ടു ഞങ്ങള്‍ അതില്‍ കയറി ഓ‍ടി. 3 കുപ്രോസ് ദ്വീപു കണ്ടു അതിനെ ഇടത്തുപുറം വിട്ടു സുറിയയിലേക്കു ഓ‍ടി സോരില്‍ വന്നിറങ്ങി; കപ്പല്‍ അവിടെ ചരകൂ ഇറക്കുവാനുള്ളതായിരുന്നു; ഞങ്ങള്‍ ശിഷ്യന്മാരെ കണ്ടെത്തി, ഏഴുനാള്‍ അവിടെ പാര്‍ത്തു. 4 അവര്‍ പൌലൊസിനോടു യെരൂശലേമില്‍ പോകുരുതു എന്നു ആത്മാവിനാല്‍ പറഞ്ഞു. 5 അവിടത്തെ താമസം കഴിഞ്ഞിട്ടു ഞങ്ങള്‍ വിട്ടുപോകുമ്പോള്‍ അവര്‍ എല്ലാവരും സ്ത്രീകളും കുട്ടികളുമായി 6 പട്ടണത്തിന്നു പുറത്തോളം ഞങ്ങളോടുകൂടെ വന്നു കടല്‍ക്കരയില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു തമ്മില്‍ യാത്ര പറഞ്ഞിട്ടു ഞങ്ങള്‍ കപ്പല്‍ കയറി; അവര്‍ വീട്ടിലേക്കു മടങ്ങിപ്പോയി. 7 ഞങ്ങള്‍ സോര്‍ വിട്ടു കപ്പലോട്ടം തികെച്ചു പ്തൊലെമായിസില്‍ എത്തി സഹോദരന്മാരെ വന്ദനം ചെയ്തു ഒരു ദിവസം അവരോടുകൂടെ പാര്‍ത്തു. 8 പിറ്റെന്നാള്‍ ഞങ്ങള്‍ പുറപ്പെട്ടു കൈസര്യയില്‍ എത്തി, ഏഴുവരില്‍ ഒരുവനായ ഫിലപ്പൊസ് എന്ന സുവിശേഷകന്‍റെ വീട്ടില്‍ ചെന്നു അവനോടുകൂടെ പാര്‍ത്തു. 9 അവന്നു കന്യകമാരും പ്രവചിക്കുന്നവരുമായ നാലു പുത്രിമാര്‍ ഉണ്ടായിരുന്നു. 10 ഞങ്ങള്‍ അവിടെ വളരെ ദിവസം പാര്‍ത്തിരിക്കുമ്പോള്‍ അഗബൊസ് എന്ന ഒരു പ്രവാചകന്‍ യെഹൂദ്യയില്‍ നിന്നു വന്നു. 11 അവന്‍ ഞങ്ങളുടെ അടുക്കല്‍ വന്നു പൌലൊസിന്‍റെ അരക്കച്ച എടുത്തു തന്‍റെ കൈകാലുകളെ കെട്ടി: ഈ അരക്കച്ചയുടെ ഉടമസ്ഥനെ യെഹൂദന്മാര്‍ യെരൂശലേമില്‍ ഇങ്ങനെ കെട്ടി ജാതികളുടെ കയ്യില്‍ ഏല്പിക്കും എന്നു പരിശുദ്ധാത്മാവു പറയുന്നു എന്നു പറഞ്ഞു. 12 ഇതു കേട്ടാറെ യെരൂശലേമില്‍ പോകരുതു എന്നു ഞങ്ങളും അവിടത്തുകാരും അവനോടു അപേക്ഷിച്ചു. 13 അതിന്നു പൌലൊസ്: നിങ്ങള്‍ കരഞ്ഞു എന്‍റെ ഹൃദയം ഇങ്ങനെ തകര്‍ക്കുംന്നതു എന്തു? കര്‍ത്താവായ യേശുവിന്‍റെ നാമത്തിന്നു വേണ്ടി ബന്ധിക്കപ്പെടുവാന്‍ മാത്രമല്ല യെരൂശലേമില്‍ മരിപ്പാനും ഞാന്‍ ഒരുങ്ങിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു. 14 അവനെ സമ്മതിപ്പിച്ചുകൂടായ്കയാല്‍ : കര്‍ത്താവിന്‍റെ ഇഷ്ടം നടക്കട്ടെ എന്നു പറഞ്ഞു ഞങ്ങള്‍ മിണ്ടാതിരുന്നു. 15 അവിടത്തെ താമസം കഴിഞ്ഞിട്ടു ഞങ്ങള്‍ യാത്രെക്കു കോപ്പുകൂട്ടി യെരൂശലേമിലേക്കു പോയി. 16 കൈസര്യയിലെ ശിഷ്യന്മാരില്‍ ചിലരും ഞങ്ങളോടുകൂടെ പോന്നു, കുപ്രൊസ്കാരനായ മ്നാസോന്‍ എന്ന ഒരു പഴയശിഷ്യനോടുകൂടെ അതിഥികളായ്പാര്‍ക്കേണ്ടതിന്നു ഞങ്ങളെ അവന്‍റെ അടുക്കല്‍ കൂട്ടിക്കൊണ്ടുപോയി. 17 യെരൂശലേമില്‍ എത്തിപ്പോള്‍ സഹോദരന്മാര്‍ ഞങ്ങളെ സന്തോഷത്തോട കൈക്കൊണ്ടു. 18 പിറ്റെന്നു പൌലെസും ഞങ്ങളും യാക്കോബിന്‍റെ അടുക്കല്‍ പോയി; മൂപ്പന്മാരും എല്ലാം അവിടെ വന്നു കൂടി. 19 അവന്‍ അവരെ വന്ദനം ചെയ്തു തന്‍റെ ശുശ്രൂഷയാല്‍ ദൈവം ജാതികളുടെ ഇടയില്‍ ചെയ്യിച്ചതു ഓ‍രോന്നായി വിവരിച്ചു പറഞ്ഞു. 20 അവര്‍ കേട്ടു ദൈവത്തെ മഹത്വപ്പെടുത്തി. പിന്നെ അവനോടു പറഞ്ഞതു: സഹോദരാ, യെഹൂദന്മാരുടെ ഇടയില്‍ വിശ്വസിച്ചിരിക്കുന്നവര്‍ എത്ര ആയിരം ഉണ്ടു എന്നു നീ കാണുന്നുവല്ലോ; അവര്‍ എല്ലാവരും ന്യായ പ്രമാണതല്പരന്മാര്‍ ആകുന്നു. 21 മക്കളെ പരിച്ഛേദന ചെയ്യരുതു എന്നും നീ മര്യാദ അനുസരിച്ചു നടക്കരുതു എന്നും നീ ജാതികളുടെ ഇടയിലുള്ള സകല യെഹൂദന്മാരോടും പറഞ്ഞു മോശെയെ ഉപേക്ഷിച്ചുകളവാന്‍ ഉപദേശിക്കുന്നു എന്നു അവര്‍ നിന്നെക്കുറിച്ചു ധരിച്ചിരിക്കുന്നു. 22 ആകയാല്‍ എന്താകുന്നു വേണ്ടതു? നീവന്നിട്ടുണ്ടു എന്നു അവര്‍ കേള്‍ക്കും നിശ്ചയം. 23 ഞങ്ങള്‍ നിന്നോടു ഈ പറയുന്നതു ചെയ്ക; നേര്‍ച്ചയുള്ള നാലു പുരുഷന്മാര്‍ ഞങ്ങളുടെ ഇടയില്‍ ഉണ്ടു. 24 അവരെ കൂട്ടിക്കൊണ്ടു അവരോടുകൂടെ നിന്നെ ശുദ്ധിവരുത്തി അവരുടെ തല ക്ഷൌരം ചെയ്യേണ്ടതിന്നു അവര്‍ക്കും വേണ്ടി ചെലവു ചെയ്ക; എന്നാല്‍ നിന്നെക്കൊണ്ടു കേട്ടതു ഉള്ളതല്ല എന്നും നീയും ന്യായപ്രമാണത്തെ ആചരിച്ചു ക്രമമായി നടക്കുന്നവന്‍ എന്നും എല്ലാവരും അറിയും. 25 വിശ്വസിച്ചിരിക്കുന്ന ജാതികളെ സംബന്ധിച്ചോ അവര്‍ വിഗ്രഹാര്‍പ്പിതവും രക്തവും ശ്വാസംമുട്ടിച്ചത്തതും പരസംഗവും മാത്രം ഒഴിഞ്ഞിരിക്കേണം എന്നു വിധിച്ചു എഴുതി അയച്ചിട്ടുണ്ടല്ലോ. 26 അങ്ങനെ പൌലൊസ് ആ പുരുഷന്മാരെ കൂട്ടിക്കൊണ്ടു പിറ്റെന്നാള്‍ അവരോടുകൂടെ തന്നെ ശുദ്ധിവരുത്തി ദൈവാലയത്തില്‍ ചെന്നു; അവരില്‍ ഓ‍രോരുത്തന്നുവേണ്ടി വഴിപാടു കഴിപ്പാനുള്ള ശുദ്ധീകരണകാലം തികഞ്ഞു എന്നു ബോധിപ്പിച്ചു. 27 ആ ഏഴു ദിവസം തീരാറായപ്പോള്‍ ആസ്യയില്‍ നിന്നു വന്ന യെഹൂദന്മാര്‍ അവനെ ദൈവാലയത്തില്‍ കണ്ടിട്ടു പുരുഷാരത്തെ ഒക്കെയും ഇളക്കി അവനെ പിടിച്ചു; 28 യിസ്രായേല്‍പുരുഷന്മാരേ, സഹായിപ്പിന്‍ ഇവന്‍ ആകുന്നു ജനത്തിന്നും ന്യായപ്രമാണത്തിന്നും ഈ സ്ഥലത്തിന്നും വിരോധമായി എല്ലായിടത്തും എല്ലാവരെയും ഉപദേശിക്കുന്നവന്‍ ; അവന്‍ യവനന്മാരെയും ദൈവാലയത്തില്‍ കൂട്ടിക്കൊണ്ടുവന്നു ഈ വിശുദ്ധ സ്ഥലം തീണ്ടിച്ചുകളഞ്ഞു എന്നു വിളിച്ചുക്കുകി. 29 അവര്‍ മുമ്പെ എഫെസ്യനായ ത്രോഫിമോസിനെ അവനോടുകൂടെ നഗരത്തില്‍ കണ്ടതിനാല്‍ പൌലൊസ് അവനെ ദൈവാലത്തില്‍ കൂട്ടിക്കൊണ്ടുവന്നു എന്നു നിരൂപിച്ചു. 30 നഗരം എല്ലാം ഇളകി ജനം ഓ‍ടിക്കൂടി പൌലൊസിനെ പിടിച്ചു ദൈവാലയത്തിന്നു പുറത്തേക്കു ഇഴെച്ചു കൊണ്ടുപോയി; ഉടനെ വാതിലുകള്‍ അടെച്ചുകളഞ്ഞു. 31 അവര്‍ അവനെ കൊല്ലുവാന്‍ ശ്രമിക്കുമ്പോള്‍ യെരൂശലേം ഒക്കെയും കലക്കത്തില്‍ ആയി എന്നു പട്ടാളത്തിന്‍റെ സഹസ്രാധിപന്നു വര്‍ത്തമാനം എത്തി. 32 അവന്‍ ക്ഷണത്തില്‍ പടയാളികളെയും ശതാധിപന്മാരെയും കൂട്ടിക്കൊണ്ടു അവരുടെ നേരെ പാഞ്ഞുവന്നു; അവര്‍ സഹസ്രാധിപനെയും പടയാളികളെയും കണ്ടപ്പോള്‍ പൌലൊസിനെ അടിക്കുന്നതു നിറുത്തി. 33 സഹസ്രാധിപന്‍ അടത്തുവന്നു അവനെ പിടിച്ചു രണ്ടു ചങ്ങലവെപ്പാന്‍ കല്പിച്ചു; ആര്‍ എന്നും എന്തു ചെയ്തു എന്നും ചോദിച്ചു. 34 പുരുഷാരത്തില്‍ ചിലര്‍ ഇങ്ങനെയും ചിലര്‍ അങ്ങനെയും നിലവിളിച്ചുകൊണ്ടിരുന്നു; ആരവാരം ഹേതുവായി നിശ്ചയം ഒന്നും അറിഞ്ഞുകൂടായ്കയാല്‍ അവനെ കോട്ടയിലേക്കു കൊണ്ടുപോകുവാന്‍ കല്പിച്ചു. 35 പടിക്കെട്ടിന്മേല്‍ആയപ്പോള്‍ : അവനെ കൊന്നുകളക എന്നു ആര്‍ത്തുകൊണ്ടു ജന സമൂഹം പിന്‍ ചെല്ലുകയാല്‍ 36 പുരുഷാരത്തിന്‍റെ ബലാല്‍ക്കാരം പേടിച്ചിട്ടു പടയാളികള്‍ അവനെ എടുക്കേണ്ടിവന്നു. 37 കോട്ടയില്‍ കടക്കുമാറായപ്പോള്‍ പൌലൊസ് സഹസ്രാധിപനോടു: എനിക്കു നിന്നോടു ഒരു വാക്കു പറയാമോ എന്നു ചോദിച്ചു. അതിന്നു അവന്‍ : നിനക്കു യവനഭാഷ അറിയാമോ? 38 കുറെ നാള്‍ മുമ്പെ കലഹം ഉണ്ടാക്കി നാലായിരം കട്ടാരക്കാരെ മരുഭൂമിയിലേക്കു കൂട്ടിക്കൊണ്ടുപോയ മിസ്രയീമ്യന്‍ നീ അല്ലയോ എന്നു ചോദിച്ചു. 39 അതിന്നു പൌലൊസ്: ഞാന്‍ കിലിക്യയില്‍ തര്‍സൊസ് എന്ന പ്രസിദ്ധനഗരത്തിലെ പൌരനായോരു യെഹൂദന്‍ ആകുന്നു. ജനത്തോടു സംസാരിപ്പാന്‍ അനുവദിക്കേണം എന്നു അപേക്ഷിക്കുന്നു എന്നു പറഞ്ഞു. 40 അവന്‍ അനുവദിച്ചപ്പോള്‍ പൌലൊസ് പടിക്കെട്ടിന്മേല്‍ നിന്നുകൊണ്ടു ജനത്തോടു ആംഗ്യം കാട്ടി, വളരെ മൌനമായ ശേഷം എബ്രായഭാഷയില്‍ വിളിച്ചുപറഞ്ഞതാവിതു:

Acts 22

1 സഹോദരന്മാരും പിതാക്കന്മാരുമായുള്ളോരേ, എനിക്കു ഇന്നു നിങ്ങളോടുള്ള പ്രതിവാദം കേട്ടുകൊള്‍വിന്‍ . 2 എന്നാല്‍ എബ്രായഭാഷയില്‍ സംസാരിക്കുന്നതു കേട്ടിട്ടു അവര്‍ അധികം മൌനമായി നിന്നു. അവന്‍ പറഞ്ഞതെന്തെന്നാല്‍ : 3 ഞാന്‍ കിലിക്യയവിലെ തര്‍സൊസില്‍ ജനച്ച യെഹൂദനും ഈ നഗരത്തില്‍ വളര്‍ന്നു ഗമാലിയേലിന്‍റെ കാല്‍ക്കല്‍ ഇരുന്നു പിതാക്കനാരുടെ ന്യായപ്രമാണം സൂക്ഷ്മതയോടെ അഭ്യസിച്ചവനുമാകയാല്‍ നിങ്ങള്‍ എല്ലാവരും ഇന്നു ഇരിക്കുന്നതുപോലെ ദൈവസേവയില്‍ എരിവുള്ളവനായിരുന്നു. 4 ഞാന്‍ പുരുഷന്മാരെയും സ്ത്രീകളെയും പിടിച്ചു കെട്ടി തടവില്‍ ഏല്പിച്ചും ഈ മാര്‍ഗ്ഗക്കാരെ കൊല്ലുവാനും മടിക്കതെ ഉപദ്രവിച്ചുംവന്നു. 5 അതിന്നു മഹാപുരോഹിതരും മൂപ്പന്മാരുടെ സംഘം ഒക്കെയും എനിക്കു സാക്ഷികള്‍ : അവരോടു സഹോദരന്മാര്‍ക്കായി എഴുത്തു വാങ്ങിക്കൊണ്ടു ദമസ്കൊസില്‍ പാര്‍ക്കുന്നവരെയും പിടിച്ചുകെട്ടി ദണ്ഡനത്തിന്നായി യെരൂശലേമിലേക്കു കൊണ്ടുവരേണ്ടതിന്നു ങാന്‍ അവിടേക്കു യാത്രയായി. 6 അങ്ങനെ പ്രയാണം ചെയ്തു ദമസ്കൊസിനോടു അടുത്തപ്പോള്‍ ഏകദേശം ഉച്ചെക്കു പെട്ടെന്നു ആകശത്തുനിന്നു വലിയോരു വെളിച്ചം എന്‍റെ ചുറ്റും മിന്നി. 7 ഞാന്‍ നിലത്തു വീണു: ശൌലേ, ശൌലെ, നീ എന്നെ ഉപദ്രവിക്കുന്നതു എന്തു എന്നു എന്നോടു പറയുന്ന ഒരു ശബ്ദം കേട്ടു. 8 കര്‍ത്താവേ; നീ ആര്‍ എന്നു ഞാന്‍ ചോദിച്ചതിന്നു: നീ ഉപദ്രവിക്കുന്ന നസറായനായ യേശു ആകുന്നു ഞാന്‍ എന്നു അവന്‍ എന്നോടു പറഞ്ഞു. 9 എന്നോടു കൂടെയുള്ളവര്‍ വെളിച്ചം കണ്ടു എങ്കിലും എന്നോടു സംസാരിക്കുന്നവന്‍റെ ശബ്ദം കേട്ടില്ല. 10 കര്‍ത്താവേ ഞാന്‍ എന്തു ചെയ്യേണം എന്നു ചോദിച്ചുതിന്നു കര്‍ത്താവു എന്നോടു; എഴുന്നേറ്റു ദമസ്കൊസിലേക്കു പോക; നീ ചെയ്യേണ്ടതിന്നു വിധിച്ചിരിക്കുന്നതെല്ലാം അവിടെ നിന്നോടു പറയും എന്നു കല്പിച്ചു. 11 ആ വെളിച്ചത്തിന്‍റെ തേജസ്സു ഹേതുവായിട്ടു കണ്ണു കാണായ്കയാല്‍ കൂടെയുള്ളവര്‍ എന്നെ കൈക്കു പിടിച്ചു നടത്തി; അങ്ങനെ ഞാന്‍ ദമസ്കൊസില്‍ എത്തി. 12 അവിടെ പാര്‍ക്കുംന്ന സകല യെഹൂദന്മാരാലും നല്ല സാക്‍ഷ്യം കൊണ്ടവനായി ന്യായപ്രമാണപ്രകാരം ഭക്തിയുള്ള പുരുഷനായ അനന്യാസ് എന്നൊരുത്തന്‍ എന്‍റെ അടുക്കല്‍ വന്നുനിന്നു; 13 സഹോദരനായ ശൌലേ: കാഴ്ചപ്രാപിക്ക എന്നു പറഞ്ഞു; ആ നാഴികയില്‍ തന്നേ ഞാന്‍ കാഴ്ച പ്രാപിച്ചു അവനെ കണ്ടു. 14 അപ്പോള്‍ അവന്‍ എന്നോടു: നമ്മുടെ പിതാക്കന്മാരുടെ ദൈവം നിന്നെ തന്‍റെ ഇഷ്ടം അറിവാനും നീതിമാനായവനെ കാണ്മാനും അവന്‍റെ വായില്‍ നിന്നും വചന്‍ കേള്‍പ്പാനും നിയമിച്ചിരിക്കുന്ന. 15 നീ കാണ്കയും കേള്‍ക്കയും ചെയ്തതിന്നു സകലമനുഷ്യര്‍ക്കും നീ അവന്‍റെ സാക്ഷിയായിത്തീരും. 16 ഇനി താമസിക്കുന്നതു എന്തു? എഴുന്നേറ്റു അവന്‍റെ നാം വിളിച്ചു പ്രാര്‍ത്ഥിച്ചു സ്നാനം ഏറ്റു നിന്‍റെ പാപങ്ങളെ കഴുകിക്കളക എന്നു പറഞ്ഞു 17 പിന്നെ ഞാന്‍ യെരൂശലേമില്‍ മടങ്ങിച്ചെന്നു ദൈവാലയത്തില്‍ പ്രാര്‍ത്ഥിക്കുന്നേരം ഒരു വിവശതയില്‍ ആയി അവനെ കണ്ടു: 18 നീ ബധ്ദപ്പെട്ടു വേഗം യെരൂശലേം വിട്ടുപോക; നീ എന്നെക്കുറിച്ചു പറയുന്ന സാക്‍ഷ്യം അവര്‍ കൈക്കൊള്‍കയില്ല എന്നു എന്നോടു കല്പിച്ചു 19 അതിന്നു ഞാന്‍ : കര്‍ത്താവേ, നിന്നില്‍ വിശ്വസിക്കുന്നവരെ ഞാന്‍ നടവില്‍ ആക്കുകയും പള്ളിതോറും അടിപ്പിക്കയും ചെയ്തു എന്നും 20 നിന്‍റെ സാക്ഷിയായ സ്തെഫാനൊസിന്‍റെ രക്തം ചൊരിഞ്ഞപ്പോള്‍ ഞാനും സമ്മതിച്ചു അരികെ നിന്നു അവനെ കൊല്ലുന്നവരുടെ വസ്ത്രം കാത്തുകൊണ്ടിരുന്നു എന്നും അവന്‍ അറിയുന്നുവല്ലോ എന്നു പറഞ്ഞു. 21 അവന്‍ എന്നോടു: നീ പോക; ഞാന്‍ നിന്നെ ദൂരത്തു ജാതികളുടെ അടുക്കലേക്കു അയക്കും എന്നു കല്പിച്ചു. 22 ഈ വാക്കോളം അവര്‍ അവന്നു ചെവികൊടുത്തു; പിന്നെ: ഇങ്ങനെത്തവനെ ഭൂമിയില്‍നിന്നു നീക്കിക്കളക; അവന്‍ ജീവിച്ചിരിക്കുന്നതു യോഗ്യമല്ല എന്നു നിലവിളിച്ചു പറഞ്ഞു. 23 അവര്‍ കൂക്കലിട്ടും വസ്ത്രം കീറിക്കളഞ്ഞും പൂഴി വാരി മേലോട്ടു എറിഞ്ഞും കൊണ്ടിരിക്കുമ്പോള്‍ 24 അവര്‍ ഇങ്ങനെ അവന്‍റെ നേരെ ആര്‍ക്കുംവാന്‍ സംഗതി എന്തു എന്നു അറിയേണ്ടതിന്നു ചമ്മട്ടികൊണ്ടു അവനോടു ചോദ്യം ചെയ്യേണം എന്നു സഹസ്രാധിപന്‍ പറഞ്ഞു അവനെ കോട്ടയിലേക്കു കൊണ്ടുപോകുവാന്‍ കല്പിച്ചു. 25 തന്നെ വാറു കൊണ്ടു കെട്ടുമ്പോള്‍ പൌലൊസ് അരികെ നിലക്കുന്ന ശതാധിപനോടു: റോമപൌരനും വിസ്താരം കഴിയാത്തവനുമായ മനുഷ്യനെ ചമ്മട്ടി കൊണ്ടു അടിക്കുന്നതു വിഹിതമോ എന്നു ചോദിച്ചു. 26 ഇതു കേട്ടിട്ടു ശതാധിപന്‍ ചെന്നു സഹസ്രാധിപനോടു: നീ എന്തു ചെയ്‍വാന്‍ പോകുന്നു? ഈ മനുഷ്യന്‍ റോമപൌരന്‍ ആകുന്നു എന്നു ബോധിപ്പിച്ചു. 27 സഹസ്രാധിപന്‍ വന്നു: നീ റോമപൌരന്‍ തന്നേയോ? എന്നോടു പറക എന്നു ചോദിച്ചതിന്നു: 28 അതെ എന്നു അവന്‍ പറഞ്ഞു. ഞാന്‍ ഏറിയ മുതല്‍ കൊടുത്തു ഈ പൌരത്വം സമ്പാദിച്ചു എന്നു സഹസ്രാധിപന്‍ പറഞ്ഞതിന്നു: ഞാനോ അങ്ങനെ ജനിച്ചിരിക്കുന്നു എന്നു പൌലൊസ് പറഞ്ഞു. 29 ഭേദ്യം ചെയ്‍വാന്‍ ഭാവിച്ചവര്‍ ഉടനെ അവനെ വിട്ടുമാറി; സഹസ്രാധിപനും അവന്‍ റോമപൌരന്‍ എന്നു അറിഞ്ഞപ്പോള്‍ അവനെ ബന്ധിച്ചതുകൊണ്ടു ഭയപ്പെട്ടു. 30 പിറ്റെന്നു യെഹൂദന്മാര്‍ പൌലൊസിന്മേല്‍ ചുമത്തുന്ന കുറ്റത്തിന്‍റെ സൂക്ഷമം അറിവാന്‍ ഇച്ഛിച്ചിട്ടു അവന്‍ മഹാപുരോഹിതന്മാരും ന്യായാധിപ സംഘം ഒക്കെയും കൂടി വരുവാന്‍ കല്പിച്ചു അവനെ കെട്ടഴിച്ചു താഴെ കൊണടുചെന്നു അവരുടെ മുമ്പില്‍ നിറുത്തി.

Acts Acts 23

1 പൌലൊസ് ന്യായാധിപസംഘത്തെ ഉറ്റുനോക്കി: സഹോദരന്മാരേ, ഞാന്‍ ഇന്നേ ദിവസത്തോളവും കേവലം നല്ല മനസ്സാക്ഷിയോടും കൂടെ ദൈവത്തിന്‍റെ മുമ്പാകെ നടന്നിരിക്കുന്നു എന്നു പറഞ്ഞു. 2 അപ്പോള്‍ മഹാപുരോഹിതനായ അനന്യാസ് അരികെ നിലക്കുന്നവരോടു അവന്‍റെ വായിക്കു അടിപ്പാന്‍ കല്പിച്ചു. 3 പൌലൊസ് അവനോടു: ദൈവം നിന്നെ അടിക്കും വെള്ള തേച്ച ചുവരേ; നീ ന്യായപ്രമാണപ്രകാരം എന്നെ വിസ്തരിപ്പാന്‍ ഇരിക്കയും ന്യായപ്രമാണത്തിന്നു വിരോധമായി എന്നെ അടിപ്പാന്‍ കല്പിക്കയും ചെയ്യുന്നുവോ എന്നു പറഞ്ഞു. 4 അരികെ നിലക്കുന്നവര്‍ : നീ ദൈവത്തിന്‍റെ മഹാപുരോഹിതനെ ശകാരിക്കുന്നുവോ എന്നു ചോദിച്ചു. 5 അതിന്നു പെലൊസ്: സഹോദരന്മാരേ, മഹാപുരോഹിതന്‍ എന്നു ഞാന്‍ അറിഞ്ഞില്ല; “നിന്‍റെ ജനത്തിന്‍റെ അധിപതിയെ ദുഷിക്കരുതു എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു. 6 എന്നാല്‍ ന്യായാധിപസംഘത്തില്‍ ഒരു പക്ഷം സദൂക്യരും ഒരുപക്ഷം പരീശന്മാരും ആകുന്നു എന്നു പൌലൊസ് അറിഞ്ഞു: സഹോദരന്മാരേ, ഞാന്‍ ഒരു പരീശനും പരീശന്മാരുടെ മകനും ആകുന്നു; മരിച്ചവരുടെ പ്രത്യാശയെയും പുനരുത്ഥാനത്തെയും കുറിച്ചു ഞാന്‍ വിസ്താരത്തിലായിരിക്കുന്നു എന്നു വിളിച്ചു പറഞ്ഞു. 7 അവന്‍ ഇതു പറഞ്ഞപ്പോള്‍ പരീശന്മാരും സദൂക്യരും തമ്മില്‍ ഇടഞ്ഞു സംഘം ഛിദ്രിച്ചു. 8 പുനരുത്ഥാനം ഇല്ല ദൂതനും ആത്മാവും ഇല്ല എന്നു സദൂക്യര്‍ പറയുന്നു; പരീശന്മാരോ രണ്ടും ഉണ്ടെന്നു പ്രമാണിക്കുന്നു. 9 അങ്ങനെ വലിയോരു നിലവിളി ഉണ്ടായി; പരീശപക്ഷത്തിലെ ശാസ്ത്രിമാരില്‍ ചിലര്‍ എഴുന്നേറ്റു വാദിച്ചു: ഈ മനുഷ്യനില്‍ ഞങ്ങള്‍ ഒരു കുറ്റവും കാണുന്നില്ല; ഒരാത്മാവോ ഒരു ദൂതനോ അവനോടു സംസാരിച്ചു എന്നു വന്നേക്കാം എന്നു പറഞ്ഞു. 10 അങ്ങനെ വലിയ ഇടച്ചല്‍ ആയതുകൊണ്ടു അവര്‍ പൌലൊസിനെ ചീന്തിക്കളയും എന്നു സഹസ്രാധിപന്‍ പേടിച്ചു, പടയാളികള്‍ ഇറങ്ങിവന്നു അവനെ അവരുടെ നടുവില്‍ നിന്നു പിടിച്ചെടുത്തു കോട്ടയില്‍ കൊണ്ടുപോകുവാന്‍ കല്പിച്ചു. 11 രാത്രിയില്‍ കര്‍ത്താവു അവന്‍റെ അടുക്കല്‍ നിന്നു: ധൈര്യമായിരിക്ക; നീ എന്നെക്കുറിച്ചു യെരൂശലേമില്‍ സാക്ഷീകരിച്ചതുപോലെ റോമിലും സാക്ഷീകരിക്കേണ്ടതാകുന്നു എന്നു അരുളിച്ചെയ്തു. 12 നേരം വെളുത്തപ്പോള്‍ ചില യെഹൂദന്മാര്‍ തമ്മില്‍ യോജിച്ചു പൌലൊസിനെ കൊന്നുകളയുവോളം ഒന്നും തിന്നുകയോ കുടിക്കയോ ചെയ്കയില്ല എന്നു ശപഥം ചെയ്തു. 13 ഈ ശപഥം ചെയ്തവര്‍ നാല്പതില്‍ അധികംപേര്‍ ആയിരുന്നു. 14 അവര്‍ മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുക്കല്‍ ചെന്നു: ഞങ്ങള്‍ പൌലൊസിനെ കൊന്നുകളയുവോളം ഒന്നും ആസ്വദിക്കയില്ല എന്നൊരു കഠിനശപഥം ചെയ്തിരിക്കുന്നു. 15 ആകയാല്‍ നിങ്ങള്‍ അവന്‍റെ കാര്യം അധികം സൂക്ഷമത്തോടെ പരിശോധിക്കേണം എന്നുള്ള ഭാവത്തില്‍ അവനെ നിങ്ങളുടെ അടുക്കല്‍ താഴെ കൊണ്ടുവരുവാന്‍ ന്യായാധിപസംഘവുമായി സഹസ്രാധിപനോടു അപേക്ഷിപ്പിന്‍ ; എന്നാല്‍ അവന്‍ സമീപിക്കും മുമ്പെ ഞങ്ങള്‍ അവനെ ഒടുക്കിക്കളവാന്‍ ഒരുങ്ങിയിരിക്കുന്നു എന്നു പറഞ്ഞു. 16 ഈ പതിയിരിപ്പിനെക്കുറിച്ചു പൌലൊസിന്‍റെ പെങ്ങളുടെ മകന്‍ കേട്ടിട്ടു ചെന്നു കോട്ടയില്‍ കടന്നു പൌലൊസിനോടു അറിയിച്ചു. 17 പൌലൊസ് ശതാധിപന്മാരില്‍ ഒരുത്തനെ വിളിച്ചു: ഈ യൌവനക്കാരന്നു സഹസ്രാധിപനോടു ഒരു കാര്യം അറിയിപ്പാനുള്ളതിനാല്‍ അവനെ അങ്ങോട്ടു കൊണ്ടു പോകേണം എന്നു പറഞ്ഞു. 18 അവന്‍ അവനെ കൂട്ടി സഹസ്രാധിപന്‍റെ അടുക്കല്‍ കൊണ്ടുചെന്നു: തടവുകാരനായ പൌലൊസ് എന്നെ വിളിച്ചു, നിന്നോടു ഒരു കാര്യം പറവാനുള്ള ഈ യൌവനക്കാരനെ നിന്‍റെ അടുക്കല്‍ കൊണ്ടുവരുവാന്‍ എന്നോടു അപേക്ഷിച്ചു എന്നു പറഞ്ഞു. 19 സഹസ്രാധിപന്‍ അവനെ കൈക്കു പിടിച്ചു മാറിനിന്നു: എന്നോടു ബോധിപ്പിപ്പാനുള്ളതു എന്തു എന്നു സ്വകാര്യമായി ചോദിച്ചു. 20 അതിന്നു അവന്‍ : യെഹൂദന്മാര്‍ പൌലൊസിനെക്കുറിച്ചു അധികം സൂക്ഷമത്തോടെ വിസ്താരം കഴിക്കേണമെന്നുള്ള ഭാവത്തില്‍ വന്നു നാളെ അവനെ ന്യായാധിപസംഘത്തിലേക്കു കൊണ്ടുവരേണ്ടതിന്നു നിന്നോടു അപേക്ഷിപ്പാന്‍ ഒത്തു കൂടിയിരിക്കുന്നു. 21 നീ അവരെ വിശ്വസിച്ചു പോകരുതു; അവരില്‍ നാല്പതില്‍ അധികം പേര്‍ അവനെ ഒടുക്കിക്കളയുവോളം ഒന്നും തിന്നുകയോ കുടിക്കയോ ചെയ്കയില്ല എന്നു ശപഥംചെയ്തു അവന്നായി പതിയിരിക്കുന്നു; നിന്‍റെ വാഗ്ദത്തം കിട്ടും എന്നു ആശിച്ചു അവര്‍ ഇപ്പോള്‍ ഒരുങ്ങി നിലക്കുന്നു എന്നു പറഞ്ഞു. 22 നീ ഇതു എന്നോടു അറിയിച്ചു എന്നു ആരോടും മിണ്ടരുതു എന്നു സഹസ്രാധിപന്‍ കല്പിച്ചു യൌവനക്കാരനെ പറഞ്ഞയച്ചു. 23 പിന്നെ അവന്‍ ശതാധിപന്മാരില്‍ രണ്ടുപേരെ വരുത്തി: ഈ രാത്രിയില്‍ മൂന്നാം മണിനേരത്തു കൈസര്യക്കു പോകുവാന്‍ ഇരുനൂറു കാലാളെയും എഴുപതു കുതിരച്ചേവകരെയും ഇരുനൂറു കുന്തക്കാരെയും ഒരുക്കുവിന്‍ . 24 പൌലൊസിനെ കയറ്റി ദേശാധിപതിയായ ഫേലിക്സിന്‍റെ അടുക്കല്‍ ക്ഷേമത്തോട എത്തിപ്പാന്‍ മൃഗവാഹനങ്ങളെയും സംഭരിപ്പിന്‍ എന്നു കല്പിച്ചു. 25 താഴെ പറയുന്ന വിധത്തില്‍ ഒരു എഴുത്തു എഴുതി: 26 ക്ളൌദ്യൊസ് ലുസിയാസ് രാജശ്രീ ഫേലിക്സ് ദേശാധിപതിക്കു വന്ദനം. 27 ഈ പുരുഷനെ യെഹൂദന്മാര്‍ പിടിച്ചു കൊല്ലുവാന്‍ ഭാവിച്ചപ്പോള്‍ റോമപൌരന്‍ എന്നു അറിഞ്ഞു ഞാന്‍ പട്ടാളത്തോടും കൂടെ നേരിട്ടു ചെന്നു അവനെ വിടുവിച്ചു. 28 അവന്‍റെമേല്‍ കുറ്റം ചുമത്തുന്ന സംഗതി ഗ്രഹിപ്പാന്‍ ഇച്ഛിച്ചിട്ടു അവരുടെ ന്യായാധിപസംഘത്തിലേക്കു അവനെ കൊണ്ടുചെന്നു. 29 എന്നാല്‍ അവരുടെ ന്യായപ്രമാണം സംബന്ധിച്ചുള്ള തര്‍ക്കങ്ങളെക്കുറിച്ചു കുറ്റം ചുമത്തുന്നതല്ലാതെ മരണത്തിന്നോ ചങ്ങലെക്കോ യോഗ്യമായതു ഒന്നും ഇല്ല എന്നു കണ്ടു. 30 അനന്തരം ഈ പുരുഷന്‍റെ നേരെ അവര്‍ കൂട്ടുകെട്ടു ഉണ്ടാക്കുന്നു എന്നു തുമ്പുകിട്ടിയപ്പോള്‍ ഞാന്‍ തല്‍ക്ഷണം അവനെ നിന്‍റെ അടുക്കലേക്കു അയച്ചിരിക്കുന്നു; അവന്‍റെ നേരെയുള്ള അന്യായം സന്നിധാനത്തില്‍ ബോധിപ്പിപ്പാന്‍ വാദികളോടു കല്പിച്ചുമിരിക്കുന്നു; ശുഭമായിരിക്കട്ടെ. 31 പടയാളികള്‍ കല്പനപ്രകാരം പൌലൊസിനെ കൂട്ടി രാത്രിയില്‍ അന്തിപത്രിസോളം കൊണ്ടുചെന്നു, 32 പിറ്റെന്നാള്‍ കുതിരച്ചേവകരെ അവനോടുകൂടെ അയച്ചു കോട്ടയിലേക്കു മടങ്ങിപോന്നു. 33 മറ്റവര്‍ കൈസര്യയില്‍ എത്തി ദേശാധിപതിക്കു എഴുത്തു കൊടുത്തു പൌലൊസിനെയും അവന്‍റെ മുമ്പില്‍ നിര്‍ത്തി. 34 അവന്‍ എഴുത്തു വായിച്ചിട്ടു ഏതു സംസ്ഥാനക്കാരന്‍ എന്നു ചോദിച്ചു. കിലിക്യക്കാരന്‍ എന്നു കേട്ടാറെ: 35 വാദികളും കൂടെ വന്നു ചേരുമ്പോള്‍ നിന്നെ വിസ്തരിക്കാം എന്നു പറഞ്ഞു ഹെരോദാവിന്‍റെ ആസ്ഥാനത്തില്‍ അവനെ കാത്തു കൊള്‍വാന്‍ കല്പിച്ചു.

Acts 24

1 അഞ്ചുനാള്‍ കഴിഞ്ഞശേഷം മഹാപുരോഹിതനായ അനന്യാസ് മൂപ്പന്മാരോടും തെര്‍ത്തുല്ലൊസ് എന്ന ഒരു വ്യവഹാരജ്ഞനോടും കൂടി വന്നു. പൌലൊസിന്‍റെ നേരെ ദേശാധിപതിയുടെ മുമ്പാകെ അന്യായം ബോധിപ്പിച്ചു. 2 അവനെ വിളിച്ചാറെ തെര്‍ത്തുല്ലൊസ് അന്യായം വിവരിച്ചു പറഞ്ഞതെന്തെന്നാല്‍ : 3 രാജശ്രീ ഫേലിക്സേ, നീമുഖാന്തരം ഞങ്ങള്‍ വളരെ സമാധാനം അനുഭവിക്കുന്നതും നിന്‍റെ പരിപാലനത്താല്‍ ഈ ജാതിക്കു ഏറിയ ഗുണീകരണങ്ങള്‍ സാധിച്ചിരിക്കുന്നതും ഞങ്ങള്‍ എപ്പോഴും എല്ലായിടത്തും പൂര്‍ണ്ണനന്ദിയോടും കൂടെ അംഗീകരിക്കുന്നു. 4 എങ്കിലും നിന്നെ അധികം അസഹ്യപ്പെടുത്തരുതു എന്നുവെച്ചു ക്ഷമയോടെ ചുരുക്കത്തില്‍ ഞങ്ങളുടെ അന്യായം കേള്‍ക്കേണം എന്നു അപേക്ഷിക്കുന്നു. 5 ഈ പുരുഷന്‍ ഒരു ബാധയും ലോകത്തിലുള്ള സകല യെഹൂദന്മാരുടെയും ഇടയില്‍ കലഹമുണ്ടാക്കുന്നവനും നസറായമതത്തിന്നു മുമ്പനും എന്നു ഞങ്ങള്‍ കണ്ടിരിക്കുന്നു. 6 അവന്‍ ദൈവാലയം തീണ്ടിപ്പാനും ശ്രമിച്ചു. അവനെ ഞങ്ങള്‍ പിടിച്ചു (ഞങ്ങളുടെ ന്യായപ്രമാണപ്രകാരം വിസ്തരിപ്പാന്‍ വിചാരിച്ചു. 7 എങ്കിലും സഹസ്രാധിപനായ ലുസിയാസ് വളരെ ബലത്തോടു വന്നു അവനെ ഞങ്ങളുടെ കയ്യില്‍നിന്നു പിടിച്ചുകൊണ്ടുപോയി. 8 അവന്‍റെ വാദികള്‍ നിന്‍റെ മുമ്പാകെ വരുവാന്‍ കല്പിച്ചു) നീ തന്നേ അവനെ വിസ്തരിച്ചാല്‍ ഞങ്ങള്‍ അന്യായം ബോധിപ്പിക്കുന്ന ഈ സകല സംഗതികളും അറിഞ്ഞുകൊള്‍വാന്‍ ഇടയാകും. 9 അതു അങ്ങനെ തന്നേ എന്നു യെഹൂദന്മാരും യോജിച്ചു പറഞ്ഞു. 10 സംസാരിക്കാം എന്നു ദേശാധിപതി ആംഗ്യം കാട്ടിയാറെ പൌലൊസ് ഉത്തരം പറഞ്ഞതു: ഈ ജാതിക്കു നീ അനേകസംവത്സരമായി ന്യായാധിപതി ആയിരിക്കുന്നു എന്നു അറിക കെണ്ടു എന്‍റെ കാര്യത്തില്‍ ഞാന്‍ ധൈര്യത്തോടെ പ്രതിവാദം ചെയ്യുന്നു. 11 ഞാന്‍ യെരൂശലേമില്‍ നമസ്കരിപ്പാന്‍ പോയിട്ടു പന്ത്രണ്ടു നാളില്‍ അധികമായില്ല എന്നു നിനക്കു അറിയാകുന്നതാകുന്നു. 12 ദൈവാലയത്തിലോ പള്ളികളിലോ നഗരങ്ങളിലോവെച്ചു ആരോടും വാദിക്കയെങ്കിലും പുരുഷാരത്തില്‍ കലഹം ഉണ്ടാക്കുകയെങ്കിലും ചെയ്യുന്നാതായി അവര്‍ എന്നെ കണ്ടില്ല. 13 ഇന്നു എന്‍റെ നേരെ ബോധിപ്പിക്കുന്ന അന്യായം നിന്‍റെ മുമ്പാകെ തെളിയിപ്പാന്‍ അവര്‍ക്കും കഴിയുന്നതുമല്ല. 14 എന്നാല്‍ ഒന്നു ഞാന്‍ സമ്മതിക്കുന്നു: മതഭേദം എന്നു ഇവര്‍ പറയുന്ന മാര്‍ഗ്ഗപ്രകാരം ഞാന്‍ പിതാക്കന്മാരുടെ ദൈവത്തെ ആരാധിക്കയും ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും എഴുതിയിരിക്കുന്നതു ഒക്കെയും വിശ്വസിക്കയും ചെയ്യുന്നു. 15 നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും എന്നു ഇവര്‍ കാത്തിരിക്കുന്നതുപോലെ ഞാനും ദൈവത്തിങ്കല്‍ ആശവെച്ചിരിക്കുന്നു. 16 അതു കൊണ്ടു എനിക്കു ദൈവത്തോടും മനുഷ്യരോടും കുറ്റമില്ലാത്ത മനസ്സാക്ഷി എല്ലായ്പോഴും ഉണ്ടായിരിപ്പാന്‍ ഞാന്‍ ശ്രമിക്കുന്നു. 17 പലസംവത്സരം കൂടീട്ടു ഞാന്‍ എന്‍റെ ജാതിക്കാര്‍ക്കും ധര്‍മ്മം കൊണ്ടുവരുവാനും വഴിപാടു കഴിപ്പാനും വന്നു. 18 അതു അനുഷ്ഠിക്കുമ്പോള്‍ അവര്‍ എന്നെ ദൈവാലയത്തില്‍വെച്ചു ശുദ്ധീകരണം കഴിഞ്ഞവനായി കണ്ടു; പുരുഷാരത്തോടു കൂടിയല്ല, കലഹത്തോടുകൂടിയുമല്ല. 19 എന്നാല്‍ ആസ്യക്കാരായ ചില യെഹൂദന്മാര്‍ ഉണ്ടായിരുന്നു; അവര്‍ക്കും എന്‍റെ നേരെ അന്യായം ഉണ്ടെങ്കില്‍ നിന്‍റെ മുമ്പില്‍ വന്നു ബോധിപ്പിക്കേണ്ടതായിരുന്നു. 20 അല്ല, ഞാന്‍ ന്യായാധിപസംഘത്തിന്‍റെ മുമ്പില്‍ നിലക്കുമ്പോള്‍ മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചു ഇന്നു നിങ്ങള്‍ എന്നെ വിസ്തരിക്കുന്നു എന്നു ഞാന്‍ വിളിച്ചു പറഞ്ഞോരു വാക്കല്ലാതെ 21 അവിടെ വെച്ചു എന്‍റെ പക്കല്‍ വല്ല കുറ്റവും കണ്ടിട്ടുണ്ടങ്കില്‍ ഇവര്‍ തന്നേ പറയട്ടെ 22 ഫേലിക്സിന്നു ഈ മാര്‍ഗ്ഗം സംബന്ധിച്ചു സൂക്ഷ്മമായ അറിവു ഉണ്ടായിരുന്നിട്ടും: ലുസിയാസ് സഹസ്രാധിപന്‍ വരുമ്പോള്‍ ഞാന്‍ നിങ്ങളുടെ കാര്യം തീര്‍ച്ചപ്പെടുത്തും എന്നു പറഞ്ഞു അവധിവെച്ചു, 23 ശതാധിപനോടു അവനെ തടവില്‍ തന്നേ സൂക്ഷിച്ചു ദയകാണിപ്പാനും അവന്‍റെ സ്നേഹിതന്മാര്‍ അവന്നു ശുശ്രൂഷ ചെയ്യുന്നതു വിരോധിക്കാതിരിപ്പാനും കല്പിച്ചു. 24 കുറെനാള്‍ കഴിഞ്ഞിട്ടു ഫേലിക്സ് യെഹൂദ സ്ത്രീയായ തന്‍റെ ഭാര്യ ദ്രുസില്ലയുമായി വന്നു, പൌലൊസിനെ വരുത്തി ക്രിസ്തുയേശുവിലുള്ള വിശ്വാസത്തെക്കുറിച്ചു അവന്‍റെ പ്രസംഗം കേട്ടു. 25 എന്നാല്‍ അവന്‍ നീതി, ഇന്ദ്രീയജയം, വരുവാനുള്ള ന്യായവിധി എന്നിവയെക്കുറിച്ചു സംസാരിക്കുമ്പോള്‍ ഫേലിക്സ് ഭയപരവശനായി: തല്‍ക്കാലം പോകാം; അവസരം ഉള്ളപ്പോള്‍ നിന്നെ വിളിപ്പിക്കാം എന്നു പറഞ്ഞു. 26 പൌലൊസ് തനിക്കു ദ്രവ്യം തരും എന്നു ആശിച്ചു പലപ്പോഴും അവനെ വരുത്തി അവനോടു സംഭാഷിച്ചു പോന്നു. 27 രണ്ടാണ്ടു കഴിഞ്ഞിട്ടു ഫേലിക്സിന്നു പിന്‍ വാഴിയായി പൊര്‍ക്ക്യൊസ് ഫെസ്തൊസ് വന്നപ്പോള്‍ ഫേലിക്സ് യെഹൂദന്മാരുടെ പ്രീതി സമ്പാദിക്കേണം എന്നു വെച്ചു പൌലൊസിനെ തടവുകാരനായി വിട്ടേച്ചുപോയി.

Acts 25

1 ഫെസ്തൊസ് സംസ്ഥാനത്തില്‍ വന്നിട്ടു മൂന്നു നാള്‍ കഴിഞ്ഞശേഷം കൈസര്യയില്‍ നിന്നു യെരൂശലേമിലേക്കു പോയി.. 2 അപ്പോള്‍ മഹാപുരോഹിതന്മാരും യെഹൂദന്മാരുടെ പ്രധാനികളും പൌലൊസിന്‍റെ നേരെ അവന്‍റെ സന്നിധിയില്‍ അന്യായം ബോധിപ്പിച്ചു; 3 ദയചെയ്തു അവനെ യെരൂശലേമിലേക്കു വരുത്തേണ്ടതിന്നു അവര്‍ പൌലൊസിന്നു പ്രതിക്കുലമായി അവനോടു അപേക്ഷിച്ചു; 4 വഴിയില്‍വെച്ചു അവനെ ഒടുക്കിക്കളവാന്‍ അവര്‍ ഒരു പതിയിരിപ്പുനിര്‍ത്തി. അതിന്നു ഫെസ്തൊസ്: പൌലൊസിനെ കൈസര്യയില്‍ സൂക്ഷിച്ചിരിക്കുന്നു; ഞാന്‍ വേഗം അവിടേക്കു പോകുന്നുണ്ടു; 5 നിങ്ങളില്‍ പ്രാപ്തിയുള്ളവര്‍ കൂടെ വന്നു ആ മനുഷ്യന്‍റെ നേരെ അന്യായം ഉണ്ടെങ്കില്‍ ബോധിപ്പിക്കട്ടെ എന്നു ഉത്തരം പറഞ്ഞു. 6 അവന്‍ ഏകദേശം എട്ടു പത്തു ദിവസം അവരുടെ ഇടയില്‍ താമസിച്ചശേഷം കൈസര്യാക്കു മടങ്ങിപ്പോയി; പിറ്റെന്നു ന്യായാസനത്തില്‍ ഇരുന്നു പൌലൊസിനെ വരുത്തുവാന്‍ കല്പിച്ചു. 7 അവന്‍ വന്നാറെ യെരൂശലേമില്‍ നിന്നു വന്ന യെഹൂദന്മാര്‍ ചുറ്റും നിന്നു അവന്‍റെ നേരെ കഠിനകുറ്റം പലതും ബോധിപ്പിച്ചു. 8 പൌലൊസോ: യെഹൂദന്മാരുടെ ന്യായപ്രമാണത്തോടാകട്ടെ ദൈവാലയത്തോടാകട്ടെ കൈസരോടാകട്ടെ ഞാന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല എന്നു പ്രതിവാദിച്ചാറെ ആ കുറ്റങ്ങളെ തെളിയിപ്പാന്‍ അവര്‍ക്കും കഴിഞ്ഞില്ല. 9 എന്നാല്‍ ഫെസ്തൊസ് യെഹൂദന്മാരുടെ പ്രീതി സമ്പാദിപ്പാന്‍ ഇച്ഛിച്ചു പൌലൊസിനോടു: യെരൂശലേമിലേക്കു ചെന്നു അവിടെ എന്‍റെ മുമ്പില്‍വെച്ചു ഈ സംഗതികളെക്കുറിച്ചു വിസ്താരംനടപ്പാന്‍ നിനക്കു സമ്മതമുണ്ടോ എന്നു ചോദിച്ചതിന്നു പൌലൊസ് ഞാന്‍ കൈസരുടെ ന്യായാസനത്തിന്നു മുമ്പാകെ നിലക്കുന്നു; 10 അവിടെ എന്നെ വിസ്തരിക്കേണ്ടതാകുന്നു; യെഹൂദന്മാരോടു ഞാന്‍ ഒരു അന്യായവും ചെയ്തിട്ടില്ല; അതു നീയും നല്ലവണ്ണം അറിഞ്ഞിരിക്കുന്നു. 11 ഞാന്‍ അന്യായം ചെയ്തു മരണയോഗ്യമായതു വല്ലതും പ്രവൃത്തിച്ചിട്ടുണ്ടെങ്കില്‍ മരണശിക്ഷ ഏലക്കുന്നതിന്നു എനിക്കു വിരോധമില്ല. ഇവര്‍ എന്‍റെനേരെ ബോധിപ്പിക്കുന്ന അന്യായം നേരല്ല എന്നു വരികിലോ എന്നെ അവര്‍ക്കും ഏല്പിച്ചുകൊടുപ്പാന്‍ ആര്‍ക്കും കഴിയുന്നതല്ല; 12 ഞാന്‍ കൈസരെ അഭയംചൊല്ലുന്നു എന്നു പറഞ്ഞു. അപ്പോള്‍ ഫെസ്തൊസ് തന്‍റെ ആലോചന സഭയോടു സംസാരിച്ചിട്ടു: കൈസരെ നീ അഭയം ചൊല്ലിയിരിക്കുന്നു; കൈസരുടെ അടുക്കലേക്കു നീ പോകും എന്നു ഉത്തരം പറഞ്ഞു. 13 ഒട്ടുനാള്‍ കഴിഞ്ഞശേഷം അഗ്രിപ്പാരാജാവും ബെര്‍ന്നീക്കയും ഫെസ്തോസിനെ വന്ദനം ചെയ്‍വാന്‍ കൈസര്യയില്‍ എത്തി. 14 കുറെ നാള്‍ അവിടെ പാര്‍ക്കുംമ്പോള്‍ ഫെസ്തൊസ് പൌലൊസിന്‍റെ സംഗതി രാജാവിനോടു വിവരിച്ചു പറഞ്ഞതു: ഫേലിക്സ് വിട്ടേച്ചുപോയോരു തടവുകാരന്‍ ഉണ്ടു. 15 ഞാന്‍ യെരൂശലേമില്‍ ചെന്നപ്പോള്‍ യെഹൂദന്മാരുടെ മഹാപുരോഹീതന്മാരും മൂപ്പന്മാരും എന്‍റെ അടുക്കല്‍ വന്നു അവന്‍റെ നേരെ അന്യായം ബോധിപ്പിച്ചു. വിധിക്കു അപേക്ഷിച്ചു. 16 എന്നാല്‍ പ്രതിവാദികളെ അഭിമുഖമായി കണ്ടു അന്യായത്തെക്കുറിച്ചു പ്രതിവാദിപ്പാന്‍ ഇടകിട്ടുംമുമ്പെ യാതൊരു മനുഷ്യനെയും ഏല്പിച്ചു കൊടുക്കുന്നതു റോമക്കാര്‍ക്കും മര്യാദയല്ല എന്നു ഞാന്‍ അവരോടു ഉത്തരം പറഞ്ഞു. 17 ആകയാല്‍ അവര്‍ ഇവിടെ വന്നു കൂടിയാറെ ഞാന്‍ ഒട്ടും താമസിയാതെ പിറ്റെന്നു തന്നേ ന്യായാസനത്തില്‍ ഇരുന്നു ആ പുരുഷനെ കൊണ്ടുവരുവാന്‍ കല്പിച്ചു. 18 വാദികള്‍ അവന്‍റെ ചുറ്റും നിന്നു ഞാന്‍ നിരൂപിച്ചിരുന്ന കുറ്റം 19 ഒന്നും ബോധിപ്പിക്കാതെ സ്വന്തമതത്തെക്കുറിച്ചും ജീവിച്ചിരിക്കുന്നു എന്നു പൌലൊസ് പറയുന്ന മരിച്ചുപോയ യേശു എന്നൊരുവനെക്കുറിച്ചും ചില തര്‍ക്കസംഗതികളെ കൊണ്ടുവന്നതേയുള്ളു. 20 ഇങ്ങനെയുള്ള വിഷയങ്ങളില്‍ വിചാരണ നടത്തേണ്ടതു എങ്ങനെയെന്നു ഞാന്‍ അറിയായ്കയാല്‍ : നിനക്കു യെരൂശലേമിലേക്കു പോയി അവിടെ ഈ സംഗതികളെക്കുറിച്ചു വിസ്താരം നടപ്പാന്‍ സമ്മതമുണ്ടോ എന്നു ചോദിച്ചു. 21 എന്നാല്‍ പൌലൊസ് ചക്രവര്‍ത്തിതിരുമനസ്സിലെ വിധിക്കായി തന്നെ സൂക്ഷിക്കേണം എന്നു അഭയംചൊല്ലുകയാല്‍ കൈസരുടെ അടുക്കല്‍ അയക്കുവോളം അവനെ സൂക്ഷിപ്പാന്‍ കല്പിച്ചു. 22 ആ മനുഷ്യന്‍റെ പ്രസംഗം കേള്‍പ്പാന്‍ എനിക്കും ആഗ്രഹമുണ്ടായിരുന്നു എന്നു അഗ്രിപ്പാവു ഫെസ്തൊസിനോടു പറഞ്ഞതിന്നു: നാളെ കേള്‍ക്കാം എന്നു അവന്‍ പറഞ്ഞു. 23 പിറ്റെന്നു അഗ്രിപ്പാവു ബെര്‍ന്നീക്കയുമായി വളരെ ആഡംബരത്തോടെ വന്നു. സഹസ്രാധിപതികളോടും നഗരത്തിലെ പ്രധാനികളോടും കൂടെ വിചാരണമണ്ഡപത്തില്‍ വന്നാറെ ഫെസ്തൊസിന്‍റെ കല്പനയാല്‍ പൌലൊസിനെ കൊണ്ടുവന്നു. 24 അപ്പോള്‍ ഫെസ്തൊസ് പറഞ്ഞതു: അഗ്രിപ്പാരാജാവേ, ഇവിടെ വന്നു കൂടിയിരിക്കുന്ന സകല പുരുഷന്മാരുമായുള്ളോരേ, യെഹൂദന്മാരുടെ സമൂഹം എല്ലാം യെരൂശലേമിലും ഇവിടെയും വെച്ചു എന്നോടു അപേക്ഷിക്കയും അവനെ ജീവനോടെ വെച്ചേക്കരുതു എന്നു നിലവിളിക്കയും ചെയ്തു ഈ മനുഷ്യനെ നിങ്ങള്‍ കാണുന്നുവല്ലോ. 25 അവന്‍ മരണയോഗ്യമായതു ഒന്നും ചെയ്തിട്ടില്ല എന്നു ഞാന്‍ ഗ്രഹിച്ചു; അവന്‍ തന്നെയും ചക്രവര്‍ത്തിതിരുമനസ്സിലെ അഭയം ചൊല്ലുകയാല്‍ അവനെ അയക്കേണം എന്നു വിധിച്ചിരിക്കുന്നു. 26 അവനെക്കുറിച്ചു തിരുമേനിക്കു എഴുതുവാന്‍ എനിക്കു നിശ്ചയമായതു ഒന്നുമില്ല; അതുകൊണ്ടു വിസ്താരം കഴിഞ്ഞിട്ടു എഴുതുവാന്‍ വല്ലതും ഉണ്ടാകേണ്ടതിന്നു അവനെ നിങ്ങളുടെ മുമ്പിലും വിശേഷാല്‍ അഗ്രിപ്പാരാജാവേ, തിരുമുമ്പിലും വരുത്തിയിരിക്കുന്നു. 27 തടവുകാരനെ അയക്കുമ്പോള്‍ അവന്‍റെ പേരിലുള്ള കുറ്റം കാണിക്കാതിരിക്കുന്നത് യുക്തമല്ല എന്നു തോന്നുന്നു.

Acts 26

1 അഗ്രിപ്പാവു പൌലൊസിനോടു: നീന്‍റെ കാര്യം പറവാന്‍ അനുവാദം ഉണ്ടു എന്നു പറഞ്ഞപ്പോള്‍ പൌലൊസ് കൈനീട്ടി പ്രതിവാദിച്ചതെന്തെന്നാല്‍ : 2 അഗ്രിപ്പാരാജാവേ, യെഹൂദന്മാര്‍ എന്‍റെ മേല്‍ ചുമത്തുന്ന എല്ലാ കുറ്റങ്ങളെയും കുറിച്ചു ഇന്നു തിരുമുമ്പാകെ പ്രതിവാദിപ്പാന്‍ ഇടവന്നതുകൊണ്ടു, 3 വിശേഷാല്‍ നീ യെഹൂദന്മാരുടെ ഇടയിലെ ആചാരങ്ങളും തര്‍ക്കങ്ങളും എല്ലാം അറിയുന്നവന്‍ ആകയാല്‍ ഞാന്‍ ഭാഗ്യവാന്‍ എന്നു നിരൂപിക്കുന്നു; അതുകൊണ്ടു എന്‍റെ പ്രതിവാദം ക്ഷമയോടേ കേള്‍ക്കേണമെന്നു അപേക്ഷിക്കുന്നു. 4 എന്‍റെ ജാതിക്കാരുടെ ഇടയിലും യെരൂശലേമിലും ആദിമുതല്‍ ബാല്യംതുടങ്ങിയുള്ള എന്‍റെ നടപ്പു യെഹൂദന്മാര്‍ എല്ലാവരും അറിയുന്നു. 5 ഞാന്‍ നമ്മുടെ മാര്‍ഗ്ഗത്തില്‍ സൂക്ഷ്മത ഏറിയ മതഭേദപ്രകാരം പരീശനായി ജീവിച്ചു എന്നു അവര്‍ ആദിമുതല്‍ അറിയുന്നു; അവര്‍ക്കും മനസ്സുണ്ടെങ്കില്‍ സാക്‍ഷ്യം പറയാം. 6 ദൈവത്താല്‍ നമ്മുടെ പിതാക്കന്മാര്‍ക്കും ലഭിച്ചതും 7 നമ്മുടെ പന്ത്രണ്ടു ഗോത്രങ്ങളും രാപ്പകല്‍ ശ്രദ്ധയോടെ ആരാധിച്ചുകൊണ്ടു എത്തിപ്പിടിപ്പാന്‍ ആശിക്കുന്നതും ആയ വാഗ്ദത്തത്തിലുള്ള പ്രത്യാശഹേതുവായിട്ടത്രേ ഞാന്‍ ഇപ്പോള്‍ വിസ്താരത്തില്‍ ആയിരിക്കുന്നതു. ആ പ്രത്യാശയെച്ചൊല്ലി ആകുന്നു രാജാവേ, യെഹൂദന്മാര്‍ എന്‍റെമേല്‍ കുറ്റം ചുമത്തുന്നതു. 8 ദൈവം മരിച്ചവരെ ഉയിര്‍പ്പിക്കുന്നതു വിശ്വാസയോഗ്യമല്ല എന്നു നിങ്ങള്‍ക്കു തോന്നുന്നതു എന്തു? 9 നസറായനായ യേശുവിന്‍റെ നാമത്തിന്നു വിരോധമായി പലതും പ്രവര്‍ത്തിക്കേണം എന്നു ഞാനും വിചാരിച്ചു സത്യം. 10 അതു ഞാന്‍ യെരൂശലേമില്‍ ചെയ്തിട്ടുമുണ്ടു; മഹാ പുരോഹിതന്മാരോടു അധികാരപത്രം വാങ്ങി വിശുദ്ധന്മാരില്‍ പലരെയും തടവില്‍ ആക്കി അടെച്ചു; അവരെ നിഗ്രഹിക്കുന്ന സമയം ഞാനും സമ്മതം കൊടുത്തു. 11 ഞാന്‍ എല്ലാ പള്ളികളിലും അവരെ പലപ്പോഴും ദണ്ഡിപ്പിച്ചുംകൊണ്ടു ദൂഷണം പറവാന്‍ നിര്‍ബന്ധിക്കയും അവരുടെ നേരെ അത്യന്തം ഭ്രാന്തുപിടിച്ചു അന്യപട്ടണങ്ങളോളവും ചെന്നു അവരെ ഉപദ്രവിക്കയും ചെയ്തു. 12 ഇങ്ങനെ ചെയ്തുവരികയില്‍ ഞാന്‍ മഹാപുരോഹിതന്മാരുടെ അധികാരത്തോടും ആജ്ഞയോടും കൂടെ ദമസ്കൊസിലേക്കു യാത്രപോകുമ്പോള്‍ : 13 രാജാവേ, നട്ടുച്ചെക്കു ഞാന്‍ വഴിയില്‍വെച്ചു സൂര്യന്‍റെ പ്രകാശത്തെ കവിഞ്ഞൊരു വെളിച്ചം ആകാശത്തില്‍ നിന്നു എന്നെയും എന്നോടു കൂടെ യാത്രചെയ്യുന്നവരെയും ചുറ്റി പ്രകാശിക്കുന്നതു കണ്ടു. 14 ഞങ്ങള്‍ എല്ലാവരും നിലത്തു വീണപ്പോള്‍ : ശൌലെ, ശൌലെ, നീ എന്നെ ഉപദ്രവിക്കുന്നത് എന്തു? മുള്ളിന്‍റെ നേരെ ഉതെക്കുന്നതു നിനക്കു വിഷമം ആകുന്നു എന്നു എബ്രായഭാഷയില്‍ എന്നോടു പറയുന്നൊരു ശബ്ദം ഞാന്‍ കേട്ടു. 15 നീ ആരാകുന്നു കര്‍ത്താവേ, എന്നു ഞാന്‍ ചോദിച്ചതിന്നു കര്‍ത്താവു: നീ ഉപദ്രവിക്കുന്ന യേശു തന്നേ ഞാന്‍ ; 16 എങ്കിലും എഴുന്നേറ്റു നിവിര്‍ന്നു നില്‍ക്ക; നീ എന്നെ കണ്ടതിന്നും ഇനി ഞാന്‍ നിനക്കു പ്രത്യക്ഷന്‍ ആവാനിരിക്കുന്നതിന്നും നിന്നെ ശുശ്രൂഷകനും സാക്ഷിയുമായി നിയമിപ്പാന്‍ ഞാന്‍ നിനക്കു പ്രത്യക്ഷനായി. 17 ജനത്തിന്‍റെയും ജാതികളുടെയും കയ്യില്‍നിന്നു ഞാന്‍ നിന്നെ രക്ഷിക്കും. 18 അവര്‍ക്കും പാപമോചനവും എന്നിലുള്ള വിശ്വാസത്താല്‍ ശുദ്ധീകരിക്കപ്പെട്ടവരുടെ ഇടയില്‍ അവകാശവും ലഭിക്കേണ്ടതിന്നു അവരുടെ കണ്ണു തുറപ്പാനും അവരെ ഇരുളില്‍നിന്നു വെളിച്ചത്തിലേക്കും സാത്താന്‍റെ അധികാരത്തില്‍ നിന്നു ദൈവത്തിങ്കലേക്കും തിരിപ്പാനും ഞാന്‍ ഇപ്പോള്‍ നിന്നെ അവരുടെ അടുക്കല്‍ അയക്കുന്നു എന്നു കല്പിച്ചു. 19 അതുകൊണ്ടു അഗ്രിപ്പാരാജാവേ, ഞാന്‍ സ്വര്‍ഗ്ഗീയദര്‍ശനത്തിന്നു അനുസരണക്കേടു കാണിക്കാതെ 20 ആദ്യം ദമസ്കൊസിലും യെരൂശലേമിലും യെഹൂദ്യദേശത്തെങ്ങും ഉള്ളവരോടും പിന്നെ ജാതികളോടും മാനസാന്തരപ്പെട്ടു ദൈവത്തിങ്കലേക്കു തിരിഞ്ഞു മാനസാന്തരത്തിന്നു യോഗ്യമായ പ്രവൃത്തികള്‍ ചെയ്യേണം എന്നു പ്രസംഗിച്ചു. 21 ഇതു നിമിത്തം യെഹൂദന്മാര്‍ ദൈവാലയത്തില്‍ വെച്ചു എന്നെ പിടിച്ചു കൊല്ലുവാന്‍ ശ്രമിച്ചു. 22 എന്നാല്‍ ദൈവത്തിന്‍റെ സഹായം ലഭിക്കയാല്‍ ഞാന്‍ ഇന്നുവരെ നില്‍ക്കയും ചെറിയവരോടും വലിയവരോടും സാക്‍ഷ്യം പറഞ്ഞു പോരുകയും ചെയ്യുന്നു. 23 ക്രിസ്തു കഷ്ടം അനുഭവിക്കയും മരിച്ചവരുടെ പുനരുത്ഥാനത്തില്‍ ആദ്യനായി ജനത്തോടും ജാതികളോടും വെളിച്ചം അറിയിക്കയും ചെയ്യും എന്നു പ്രവാചകന്മാരും മോശെയും ഭാവികാലത്തെക്കുറിച്ചു പ്രസ്ഥാവിച്ചതൊഴികെ വേറെയൊന്നും ഞാന്‍ പറയുന്നില്ല. 24 ഇങ്ങനെ പ്രതിവാദിക്കയില്‍ ഫെസ്തൊസ്: പൌലൊസേ, നിനക്കു ഭ്രാന്തുണ്ടു; വിദ്യാ ബഹുത്വത്താല്‍ നിനക്കു ഭ്രാന്തു പിടിച്ചിരിക്കുന്നു എന്നു ഉറക്കെ പറഞ്ഞു. 25 അതിന്നു പൌലൊസ്: രാജശ്രീ ഫെസ്തൊസേ, എനിക്കു ഭ്രാന്തില്ല; ഞാന്‍ സത്യവും സുബോധവുമായ വാക്കത്രേ സംസാരിക്കുന്നതു. 26 രാജാവിന്നു ഇതിനെക്കുറിച്ചു അറിവുള്ളതുകൊണ്ടു അവനോടു ഞാന്‍ പ്രാഗത്ഭ്യത്തോടെ സംസാരിക്കുന്നു; അവന്നു ഇതു ഒന്നും മറവായിരിക്കുന്നില്ല എന്നു എനിക്കു നിശ്ചയമുണ്ടു; അതു ഒരു കോണില്‍ നടന്നതല്ല. 27 അഗ്രിപ്പാരാജാവേ, പ്രവാചകന്മാരെ വിശ്വസിക്കുന്നുവോ? വിശ്വസിക്കുന്നു എന്നു ഞാന്‍ അറിയുന്നു എന്നു പറഞ്ഞു. 28 അഗ്രിപ്പാ പൌലൊസിനോടു: ഞാന്‍ ക്രിസ്ത്യാനിയായിത്തിരുവാന്‍ നീ എന്നെ അല്പം കൊണ്ടു സമ്മതിപ്പിക്കുന്നു എന്നു പറഞ്ഞു. - അതിന്നു പൌലൊസ്; 29 നീ മാത്രമല്ല, ഇന്നു എന്‍റെ പ്രസംഗം കേള്‍ക്കുന്നവര്‍ എല്ലാവരും അല്പംകൊണ്ടാകട്ടെ അധികം കൊണ്ടാകട്ടെ ഈ ചങ്ങല ഒഴികെ എന്നെപ്പോലെ ആകേണം എന്നു ഞാന്‍ ദൈവത്തോടു അപേക്ഷിക്കുന്നു എന്നു പറഞ്ഞു. 30 അപ്പോള്‍ രാജാവും ദേശാധിപതിയും ബെര്‍ന്നീക്കയും അവരോടുകൂടെ ഇരുന്നവരും എഴുന്നേറ്റു മാറി നിന്നു: 31 ഈ മനുഷ്യന്‍ മരണത്തിന്നോ ചങ്ങലെക്കോ യോഗ്യമായതു ഒന്നും ചെയ്തിട്ടില്ല എന്നു തമ്മില്‍ പറഞ്ഞു. 32 കൈസരെ അഭയം ചൊല്ലിയിരുന്നില്ലെങ്കില്‍ അവനെ വിട്ടയപ്പാന്‍ കഴിയുമായിരുന്നു എന്നു അഗ്രിപ്പാവു ഫെസ്തൊസിനോടു പറഞ്ഞു.

Acts 27

1 ഞങ്ങള്‍ കപ്പല്‍ കയറി ഇതല്യെക്കു പോകേണം എന്നു കല്പനയായപ്പോള്‍ പൌലൊസിനെയും മറ്റു ചില തടവുകാരെയും ഔഗുസ്ത്യ പട്ടാളത്തിലെ ശതാധിപനായ യൂലിയൊസിനെ ഏല്പിച്ചു. 2 അങ്ങനെ ഞങ്ങള്‍ ആസ്യക്കര പറ്റി ഓ‍ടുവാനുള്ള ഒരു അദ്ര മുത്ത്യകപ്പലില്‍ കയറി നീക്കി; തെസ്സലൊനിക്കയില്‍ നിന്നുള്ള മക്കെദോന്യക്കാരനായ അരിസ്തര്‍ഹൊസും ഞങ്ങളുടെക്കുടെ ഉണ്ടായിരുന്നു. 3 പിറ്റെന്നു ഞങ്ങള്‍ സീദോനില്‍ എത്തി; യൂലിയൊസ് പൌലൊസിനോടു ദയ കാണിച്ചു, സ്നേഹിതന്മാരുടെ അടുക്കല്‍ പോയി സല്‍ക്കാരം കൈക്കൊള്‍വാന്‍ അനുവദിച്ചു. 4 അവിടെ നിന്നു ഞങ്ങള്‍ നീക്കി, കാറ്റു പ്രതിക്കുലമാകയാല്‍ കുപ്രൊസ് ദ്വീപിന്‍റെ മറപറ്റി ഓ‍ടി; 5 കിലിക്യ പംഫുല്യ കടല്‍വഴിയായി ചെന്നു ലുക്കിയയിലെ മുറാപ്പട്ടണത്തില്‍ എത്തി. 6 അവിടെ ശതാധിപന്‍ ഇതല്യെക്കു പോകുന്ന ഒരു അലെക്സന്ത്രിയക്കപ്പല്‍ കണ്ടു ഞങ്ങളെ അതില്‍ കയറ്റി. 7 പിന്നെ ഞങ്ങള്‍ ബഹുദിവസം പതുക്കെ ഓ‍ടി, ക്ലീദൊസ് തൂക്കില്‍ പ്രയാസത്തോടെ എത്തി, കാറ്റു സമ്മതിക്കായ്കയാല്‍ ക്രേത്തദ്വീപിന്‍റെ മറപറ്റി ശല്മോനെക്കു നേരെ ഓ‍ടി, 8 കരപറ്റി പ്രായസത്തോടെ ലസയ്യപട്ടണത്തിന്‍റെ സമീപത്തു ശുഭതുറമുഖം എന്നു പേരുള്ള സ്ഥലത്തു എത്തി. 9 ഇങ്ങനെ വളരെ നാള്‍ ചെന്നശേഷം നോമ്പും കഴിഞ്ഞിരിക്കെ കപ്പലോട്ടം വൈഷമ്യം ആകകൊണ്ടു പൌലൊസ്: 10 പുരുഷന്മാരേ, ഈ യാത്രയില്‍ ചരക്കിന്നും കപ്പലിന്നും മാത്രമല്ല നമ്മുടെ പ്രാണങ്ങള്‍ക്കും ഏറിയ കഷ്ടനഷ്ടങ്ങള്‍ വരും എന്നു ഞാന്‍ കാണുന്നു എന്നു അവരെ പ്രബോധിപ്പിച്ചു. 11 ശതാധിപനോ പൌലൊസ് പറഞ്ഞതിനെക്കാള്‍ മാലുമിയുടെയും കപ്പലുടമസ്ഥന്‍റെയും വാക്കു അധികം വിശ്വസിച്ചു. 12 ആ തുറമുഖം ശീതകാലം കഴിപ്പാന്‍ തക്കതല്ലായ്കയാല്‍ അവിടെ നിന്നു നീക്കി തെക്കുപടിഞ്ഞാറായും വടക്കുപടിഞ്ഞാറായും തുറന്നു കിടക്കുന്ന ഫൊയ്നീക്യ എന്ന ക്രേത്തതുറമുഖത്തു കഴിവുണ്ടെങ്കില്‍ ചെന്നു ശീതകാലം കഴിക്കേണം എന്നു മിക്കപേരും ആലോചന പറഞ്ഞു. 13 തെക്കന്‍ കാറ്റു മന്ദമായി ഊതുകയാല്‍ താല്പര്യം സാധിച്ചു എന്നു തോന്നി, അവര്‍ അവിടെ നിന്നു നങ്കൂരം എടുത്തു ക്രേത്ത ദ്വീപിന്‍റെ മറപറ്റി ഓ‍ടി. 14 കുറെ കഴിഞ്ഞിട്ടു അതിന്നു വിരോധമായി ഈശാനമൂലന്‍ എന്ന കൊടങ്കാറ്റു അടിച്ചു. 15 കപ്പല്‍ കാറ്റിന്‍റെ നേരെ നില്പാന്‍ കഴിയാതവണ്ണം കുടുങ്ങുകയാല്‍ ഞങ്ങള്‍ കൈവിട്ടു അങ്ങനെ പാറിപ്പോയി. 16 ക്ലൊദ എന്ന ചെറിയ ദ്വീപിന്‍റെ മറപറ്റി ഓ‍ടീട്ടു പ്രയാസത്തോടെ തോണി കൈവശമാക്കി. 17 അതു വലിച്ചുകയറ്റീട്ടു അവര്‍ കപ്പല്‍ ചുറ്റിക്കെട്ടിയും മറ്റും ഉറപ്പുവരുത്തി; പിന്നെ മണത്തിട്ടമേല്‍ അകപ്പെടും എന്നു പേടിച്ചു പായി ഇറക്കി അങ്ങനെ പാറിപ്പോയി. 18 ഞങ്ങള്‍ കൊടുങ്കാറ്റിനാല്‍ അത്യന്തം അലയുകകൊണ്ടു പിറ്റെന്നു അവര്‍ ചരക്കു പുറത്തുകളഞ്ഞു. 19 മൂന്നാം നാള്‍ അവര്‍ സ്വന്തകയ്യാല്‍ കപ്പല്‍കോപ്പും കടലില്‍ ഇട്ടുകളഞ്ഞു. 20 വളരെ നാളായിട്ടു സൂര്യനെയോ നക്ഷത്രങ്ങളെയോ കാണാതെയും വല്ലാത്ത കൊടുങ്കാറ്റു അടിച്ചുകൊണ്ടും ഇരിക്കയാല്‍ ഞങ്ങള്‍ രക്ഷപ്പെടും എന്നുള്ള ആശ ഒക്കെയും അറ്റുപോയി. 21 അവര്‍ വളരെ പട്ടിണി കിടന്നശേഷം പൌലോസ് അവരുടെ നടുവില്‍ നിന്നുകൊണ്ടു പറഞ്ഞതു: പുരുഷന്മാരേ, എന്‍റെ വാക്കു അനുസരിച്ചു ക്രേത്തയില്‍നിന്നു നീക്കാതെയും ഈ കഷ്ട നഷ്ടങ്ങള്‍ സമ്പാദിക്കാതെയും ഇരിക്കേണ്ടതായിരുന്നു. 22 എങ്കിലും ഇപ്പോള്‍ ധൈര്യത്തോടിരിപ്പാന്‍ ഞാന്‍ നിങ്ങളോടു അപേക്ഷിക്കുന്നു; കപ്പലിന്നു അല്ലാതെ നിങ്ങളില്‍ ആരുടെയും പ്രാണന്നു ഹാനി വരികയില്ല. 23 എന്‍റെ ഉടയവനും ഞാന്‍ സേവിച്ചുവരുന്നവനുമായ ദൈവത്തിന്‍റെ ദൂതന്‍ ഈ രാത്രിയില്‍ എന്‍റെ അടുക്കല്‍നിന്നു: 24 പൌലൊസേ, ഭയപ്പെടരുതു; നീ കൈസരുടെ മുമ്പില്‍ നില്‍ക്കേണ്ടതാകുന്നു; നിന്നോടുകൂടെ യാത്രചെയ്യുന്നവരെ ഒക്കെയും ദൈവം നിനക്കു ദാനം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. 25 അതുകൊണ്ടു പുരുഷന്മാരേ, ധൈര്യത്തോടിരിപ്പിന്‍ ; എന്നോടു അരുളിച്ചെയ്തതു പോലെ തന്നേ സംഭവിക്കും എന്നു ഞാന്‍ ദൈവത്തെ വിശ്വസിക്കുന്നു. 26 എങ്കിലും നാം ഒരു ദ്വീപിന്മേല്‍ മുട്ടി വീഴേണ്ടതാകുന്നു. 27 പതിന്നാലാം രാത്രിയായപ്പോള്‍ ഞങ്ങള്‍ അദ്രിയക്കടലില്‍ അലയുന്നേരം അര്‍ദ്ധരാത്രിയില്‍ ഒരു കരെക്കു സമീപിക്കുന്നു എന്നു കപ്പല്‍ക്കാര്‍ക്കും തോന്നി. 28 അവര്‍ ഈയം ഇട്ടു ഇരുപതു മാറെന്നു കണ്ടു കുറയ അപ്പുറം പോയിട്ടു വീണ്ടും ഈയം ഇട്ടു പതിനഞ്ചു മറ്റൊന്നു കണ്ടു. 29 പാറ സ്ഥലങ്ങളില്‍ അകപ്പെടും എന്നു പേടിച്ചു അവര്‍ അമരത്തു നിന്നു നാലു നങ്കൂരം ഇട്ടു, നേരം വെളുപ്പാന്‍ ആഗ്രഹിച്ചുകൊണ്ടിരുന്നു. 30 എന്നാല്‍ കപ്പല്‍ക്കാര്‍ കപ്പല്‍ വിട്ടു ഓ‍ടിപ്പോകുവാന്‍ വിചാരിച്ചു അണിയത്തുനിന്നു നങ്കൂരം ഇടുവാന്‍ പോകുന്നു എന്നുള്ള ഭാവത്തില്‍ തോണി കടലില്‍ ഇറക്കി. 31 അപ്പോള്‍ പൌലൊസ് ശതാധിപനോടും പടയാളികളോടും: ഇവര്‍ കപ്പലില്‍ താമസിച്ചല്ലാതെ നിങ്ങള്‍ക്കു രക്ഷപ്പെടുവാന്‍ കഴിയുന്നതല്ല എന്നു പറഞ്ഞു. 32 പടയാളികള്‍ തോണിയുടെ കയറു അറുത്തു അതു വീഴിച്ചുകളഞ്ഞു. 33 നേരം വെളുക്കാറായപ്പോള്‍ പൌലൊസ് എല്ലാവരോടും ഭക്ഷണം കഴിക്കേണ്ടതിന്നു അപേക്ഷിച്ചു: നിങ്ങള്‍ ഒന്നും ഭക്ഷിക്കാതെ കാത്തുകൊണ്ടു പട്ടിണി കിടക്കുന്നതു ഇന്നു പതിന്നാലാം ദിവസം ആകുന്നുവല്ലോ. 34 അതുകൊണ്ടു ആഹാരം കഴിക്കേണം എന്നു ഞാന്‍ നിങ്ങളോടു അപേക്ഷിക്കുന്നു; അതു നിങ്ങളുടെ രക്ഷെക്കുള്ളതല്ലോ; നിങ്ങളില്‍ ഒരുത്തന്‍റെയും തലയിലെ ഒരു രോമംപോലും നഷ്ടമാകയില്ല നിശ്ചയം എന്നു പറഞ്ഞു. 35 ഇങ്ങനെ പറഞ്ഞിട്ടു അപ്പം എടുത്തു എല്ലാവരും കാണ്‍കെ ദൈവത്തെ വാഴ്ത്തിട്ടു നുറുക്കി തിന്നുതുടങ്ങി. 36 അപ്പോള്‍ എല്ലാവരും ധൈര്യപ്പെട്ടു ഭക്ഷണം കഴിച്ചു. 37 കപ്പലില്‍ ഞങ്ങള്‍ ആകപ്പാടെ ഇരുനൂറ്റെഴുപത്താറു ആള്‍ ഉണ്ടായിരുന്നു. 38 അവര്‍ തിന്നു തൃപ്തിവന്നശേഷം ധാന്യം കടലില്‍ കളഞ്ഞു കപ്പലിന്‍റെ ഭാരം കുറെച്ചു. 39 വെളിച്ചമായപ്പോള്‍ ഇന്ന ദേശം എന്നു അവര്‍ അറിഞ്ഞില്ല എങ്കിലും കരയുള്ളോരു തുറ കണ്ടു, കഴിയും എങ്കില്‍ കപ്പല്‍ അതിലേക്കു ഓ‍ടിക്കേണം എന്നു ഭാവിച്ചു. 40 നങ്കൂരം അറുത്തു കടലില്‍ വിട്ടു ചുക്കാന്‍റെ കെട്ടും അഴിച്ചു പെരുമ്പായ് കാറ്റുമുഖമായി കൊടുത്തു കരെക്കു നേരെ ഓ‍ടി. 41 ഇരുകടല്‍ കൂടിയോരു സ്ഥലത്തിന്മേല്‍ ചെന്നു കയറുകയാല്‍ കപ്പല്‍ അടിഞ്ഞു അണിയം ഉറെച്ചു ഇളക്കമില്ലാതെയായി; അമരം തിരയുടെ കേമത്താല്‍ ഉടഞ്ഞുപോയി. 42 തടവുകാരില്‍ ആരും നീന്തി ഓ‍ടിപ്പോകാതിരിപ്പാന്‍ അവരെ കൊല്ലേണം എന്നു പടയാളികള്‍ ആലോചിച്ചു. 43 ശതാധിപനോ പൌലൊസിനെ രക്ഷിപ്പാന്‍ ഇച്ഛിച്ചിട്ടു അവരുടെ താല്പര്യം തടുത്തു, നീന്തുവാന്‍ കഴിയുന്നവര്‍ ആദ്യം ചാടി കരെക്കു പറ്റുവാനും 44 ശേഷമുള്ളവര്‍ പലകമേലും കപ്പലിന്‍റെ ഖണ്ഡങ്ങളുടെ മേലുമായി എത്തുവാനും കല്പിച്ചു; ഇങ്ങനെ എല്ലാവരും കരയില്‍ എത്തി രക്ഷപ്പെടുവാന്‍ സംഗതിവന്നു.

Acts 28

1 രക്ഷപ്പെട്ടശേഷം ദ്വീപിന്‍റെ പേര്‍ മെലിത്ത എന്നു ഞങ്ങള്‍ ഗ്രഹിച്ചു. 2 അവിടത്തെ ബര്‍ബരന്മാര്‍ ഞങ്ങള്‍ക്കു അസാധാരണ ദയ കാണിച്ചു മഴയും ശീതവും നിമിത്തം തീ കൂട്ടി ഞങ്ങളെ ഒക്കെയും കൈക്കൊണ്ടു. 3 പൌലൊസ് കുറെ വിറകു പെറുക്കി തീയില്‍ ഇട്ടപ്പൊള്‍ ഒരു അണലി ചൂടുനിമിത്തം പുറപ്പെട്ടു അവന്‍റെ കൈക്കു പറ്റി. 4 ആ ജന്തു അവന്‍റെ കൈമേല്‍ തൂങ്ങുന്നതു ബര്‍ബരന്മാര്‍ കണ്ടപ്പോള്‍ : ഈ മനുഷ്യന്‍ ഒരു കുലപാതകന്‍ സംശയമില്ല; കടലിലല്‍ നിന്നു രക്ഷപ്പെട്ടിട്ടും നീതിദേവി അവനെ ജീവിച്ചിരിപ്പാന്‍ സമ്മതിക്കുന്നില്ല എന്നു തമ്മില്‍ പറഞ്ഞു. 5 അവനോ ആ ജന്തുവിനെ തീയില്‍ കുടഞ്ഞു കളഞ്ഞു, ദോഷം ഒന്നും പവ്റിയില്ല. 6 അവന്‍ വീര്‍ക്കുംകയോ പെട്ടെന്നു ചത്തു വീഴുകയോ ചെയ്യും എന്നു വെച്ചു അവര്‍ കാത്തുനിന്നു; വളരെ നേരം കാത്തുനിന്നിട്ടും അവന്നു ആപത്തു ഒന്നും ഭവിക്കുന്നില്ല എന്നു കണ്ടു മനസ്സു മാറി അവന്‍ ഒരു ദേവന്‍ എന്നു പറഞ്ഞു. 7 ആ സ്ഥലത്തിന്‍റെ സമീപത്തു പുബ്ലിയൊസ് എന്ന ദ്വീപുപ്രമാണിക്കു ഒരു ജന്മഭൂമി ഉണ്ടായിരുന്നു; അവന്‍ ഞങ്ങളെ ചേര്‍ത്തു മൂന്നു ദിവസം ആദരവോടെ അതിഥിസല്‍ക്കാരം ചെയ്തു. 8 പുബ്ലിയൊസിന്‍റെ അപ്പന്‍ പനിയും അതിസാരവും പിടിച്ചു കിടപ്പായിരുന്നു. പൌലൊസ് അവന്‍റെ അടുക്കല്‍ അകത്തു ചെന്നു പ്രാര്‍ത്ഥിച്ചു അവന്‍റെമേല്‍ കൈവെച്ചു സൌഖ്യം വരുത്തി. 9 ഇതു സംഭവിച്ചശേഷം ദ്വീപിലെ മറ്റു ദീനക്കാരും വന്നു സൌഖ്യം പ്രാപിച്ചു. 10 അവരും ഏറിയ സമ്മാനം തന്നു ഞങ്ങളെ മാനിച്ചു; ഞങ്ങള്‍ കപ്പല്‍ കയറുന്ന സമയം ആവശ്യമുള്ളതു കയറ്റിത്തന്നു. 11 മൂന്നു മാസം കഴിഞ്ഞശേഷം ആ ദ്വീപില്‍ ശീതകാലം കഴിച്ചു കിടന്നിരുന്ന അശ്വനി ചിഹ്നമുള്ളോരു അലെക്സ ന്ത്രിയകപ്പലില്‍ ഞങ്ങള്‍ കയറി പുറപ്പെട്ടു, 12 സുറക്കൂസയില്‍ കരെക്കിറിങ്ങി മൂന്നു നാള്‍ പാര്‍ത്തു; അവിടെ നിന്നു ചുറ്റി ഓ‍ടി രേഗ്യൊനില്‍ എത്തി. 13 ഒരു ദിവസം കഴിഞ്ഞിട്ടു തെക്കങ്കാറ്റു അടിച്ചതിനാല്‍ പിറ്റേന്നു പുത്യൊലിയില്‍ എത്തി. 14 അവിടെ സഹോദരന്മാരെ കണ്ടു തങ്ങളോടു കൂടെ ഏഴു നാള്‍ താമസിക്കേണം എന്നു അവന്‍ അപേക്ഷിച്ചു; പിന്നെ ഞങ്ങള്‍ റോമയില്‍ എത്തി. 15 അവിടത്തെ സഹോദരന്മാര്‍ ഞങ്ങളുടെ വര്‍ത്തമാനം കേട്ടിട്ടു അപ്യപുരവും ത്രിമണ്ഡപവും വരെ ഞങ്ങളെ എതിരേറ്റു വന്നു; അവരെ കണ്ടിട്ടു പൌലൊസ് ദൈവത്തെ വാഴ്ത്തി ധൈര്യം പ്രാപിച്ചു. 16 റോമയില്‍ എത്തിയശേഷം തനിക്കു കാവലായ പടയാളിയോടുകൂടെ വേറിട്ടു പാര്‍പ്പാന്‍ പൌലൊസിന്നു അനുവാദം കിട്ടി. 17 മൂന്നു ദിവസം കഴിഞ്ഞിട്ടു അവന്‍ യെഹൂദന്മാരില്‍ പ്രധാനികളായവരെ വിളിപ്പിച്ചു. അവര്‍ വന്നുകൂടിയപ്പോള്‍ അവരോടു പറഞ്ഞതു: സഹോദരന്മാരേ, ഞാന്‍ ജനത്തിന്നോ പിതാക്കന്മാരുടെ ആചാരങ്ങള്‍ക്കോ വിരോധം ഒന്നും ചെയ്തിട്ടില്ലാതിരിക്കെ എന്നെ യെരൂശലേമില്‍നിന്നു ബദ്ധനായി റോമക്കാരുടെ കയ്യില്‍ ഏല്പിച്ചു. 18 അവര്‍ വിസ്തരിച്ചാറെ മരണയോഗ്യമായതു ഒന്നും എന്നില്‍ കാണായ്കയാല്‍ എന്നെ വിട്ടയപ്പാന്‍ അവര്‍ക്കും മനസുണ്ടായിരുന്നു 19 എന്നാല്‍ യെഹൂദന്മാര്‍ എതിര്‍പറകയാല്‍ ഞാന്‍ കൈസരെ അഭയം ചൊല്ലേണ്ടിവന്നു; എന്‍റെ ജാതിയുടെ നേരെ അന്യായം ബോധിപ്പിപ്പാന്‍ എനിക്കു യാതൊന്നും ഉണ്ടായിട്ടല്ലതാനും. 20 ഇതു ഹേതുവായി നിങ്ങളെ കണ്ടു സംസാരിക്കേണം എന്നുവെച്ചു ഞാന്‍ നിങ്ങളെ വിളിപ്പിച്ചു. യിസ്രായേലിന്‍റെ പ്രത്യാശനിമിത്തം ആകുന്നു ഞാന്‍ ഈ ചങ്ങല ചുമക്കുന്നതു. 21 അവര്‍ അവനോടു; നിന്‍റെ സംഗതിക്കു യെഹൂദ്യയില്‍ നിന്നു ഞങ്ങള്‍ക്കു എഴുത്തു വരികയോ സഹോദരന്മാരില്‍ ആരും വന്നു നിന്നെക്കൊണ്ടു യാതൊരു ദോഷവുംപറകയോ ചെയ്തിട്ടില്ല. 22 എങ്കിലും ഈ മതഭേദത്തിന്നു എല്ലായിടത്തും വിരോധം പറയുന്നു എന്നു ഞങ്ങള്‍ അറിയുന്നതിനാല്‍ നിന്‍റെ മതം ഇന്നതു എന്നു നീ തന്നേ പറഞ്ഞുകേള്‍പ്പാന്‍ ആഗ്രഹിക്കുന്നു എന്നു പറഞ്ഞു. 23 ഒരു ദിവസം നിശ്ചയിച്ചിട്ടു പലരും അവന്‍റെ പാര്‍പ്പിടത്തില്‍ അവന്‍റെ അടുക്കല്‍ വന്നു; അവരോടു അവന്‍ ദൈവരാജ്യത്തിന്നു സാക്‍ഷ്യം പറഞ്ഞു മോശെയുടെ ന്യായപ്രമാണവും പ്രവാചകപുസ്തകങ്ങളും ആധാരമാക്കി യേശുവിനെക്കുറിച്ചു അവര്‍ക്കും ബോധം വരുമാറു രാവിലെ തുടങ്ങി സന്ധ്യവരെ വിവരിച്ചു. 24 അവന്‍ പറഞ്ഞതു ചിലര്‍ സമ്മതിച്ചു; ചിലര്‍ വിശ്വസിച്ചില്ല. 25 അവര്‍ തമ്മില്‍ യോജിക്കാതെ പിരിഞ്ഞുപോകുമ്പോള്‍ പൌലൊസ് അവരോടു ഒരു വാക്കു പറഞ്ഞതെന്തെന്നാല്‍ : 26 “നിങ്ങള്‍ ചെവികൊണ്ടു കേട്ടിട്ടും ഗ്രഹിക്കാതിരിക്കും; കണ്ണുകൊണ്ടു കണ്ടിട്ടും കാണാതിരിക്കും; കണ്ണുകൊണ്ടു കാണാതെയും ചെവികൊണ്ടു കേള്‍ക്കാതെയും ഹൃദയംകൊണ്ടു ഗ്രഹിച്ചു മനന്തിരിയാതെയും . 27 ഞാന്‍ അവരെ സൌഖ്യമാക്കാതെയും ഇരിക്കേണ്ടതിന്നു ഈ ജനത്തിന്‍റെ ഹൃദയം തടിച്ചിരിക്കുന്നു. അവരുടെ ചെവി കേള്‍പ്പാന്‍ മന്ദമായിരിക്കുന്നു; അവരുടെ കണ്ണു അടെച്ചിരിക്കുന്നു എന്നു ഈ ജനത്തിന്‍റെ അടുക്കല്‍ പോയി പറക” എന്നിങ്ങനെ പരിശുദ്ധാത്മാവു യെശയ്യാപ്രവാചകന്‍ മുഖാന്തരം നിങ്ങളുടെ പിതാക്കന്മാരോടു പറഞ്ഞിരിക്കുന്നതു ശരി തന്നേ. 28 ആകയാല്‍ ദൈവം തന്‍റെ ഈ രക്ഷ ജാതികള്‍ക്കു അയച്ചിരിക്കുന്നു; അവര്‍ കേള്‍ക്കും എന്നു നിങ്ങള്‍ അറിഞ്ഞുകൊള്‍വിന്‍ . 29 അവന്‍ കൂലിക്കു വാങ്ങിയ വീട്ടില്‍ രണ്ടു സംവത്സരം മുഴുവന്‍ പാര്‍ത്തു, തന്‍റെ അടുക്കല്‍ വരുന്നവരെ ഒക്കെയും കൈക്കൊണ്ടു 30 പൂര്‍ണ്ണ പ്രാഗത്ഭ്യത്തോടെ വിഘ്നംകൂടാതെ ദൈവരാജ്യം പ്രസംഗിച്ചും കര്‍ത്താവായ യേശുക്രിസ്തുവിനെക്കുറിച്ചു ഉപദേശിച്ചും പോന്നു. 31

Romans

Romans 1

1 ദൈവം തന്‍റെ പുത്രനും നമ്മുടെ കര്‍ത്താവുമായ യേശു ക്രിസ്തുവിനെക്കുറിച്ചു 2 വിശുദ്ധരേഖകളില്‍ തന്‍റെ പ്രവാചകന്മാര്‍ മുഖാന്തരം മുമ്പുകൂട്ടി വാഗ്ദത്തം ചെയ്ത സുവിശേഷത്തിന്നായി വേര്‍തിരിച്ചു വിളിക്കപ്പെട്ട അപ്പൊസ്തലനും യേശുക്രിസ്തുവിന്‍റെ ദാസനുമായ പൌലൊസ് 3 റോമയില്‍ ദൈവത്തിന്നു പ്രിയരും വിളിക്കപ്പെട്ട വിശുദ്ധന്മാരുമായ എല്ലാവര്‍ക്കും എഴുതുന്നതു: 4 നമ്മുടെ പിതാവായ ദൈവത്തിങ്കല്‍ നിന്നും കര്‍ത്താവായ യേശുക്രിസ്തുവിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. 5 ജഡം സംബന്ധിച്ചു ദാവീദിന്‍റെ സന്തതിയില്‍നിന്നു ജനിക്കയും മരിച്ചിട്ടു ഉയിര്‍ത്തെഴുന്നേല്‍ക്കയാല്‍ വിശുദ്ധിയുടെ ആത്മാവു സംബന്ധിച്ചു ദൈവ പുത്രന്‍ എന്നു ശക്തിയോടെ നിര്‍ണ്ണയിക്കപ്പെടുകയും ചെയ്തിരിക്കുന്നവനാലല്ലോ ഞങ്ങള്‍ 6 അവന്‍റെ നാമത്തിന്നായി സകലജാതികളുടെയും ഇടയില്‍ വിശ്വാസത്തിന്നു അനുസരണം വരുത്തേണ്ടതിന്നു കൃപയും അപ്പൊസ്തലത്വവും പ്രാപിച്ചതു. 7 അവരില്‍ യേശുക്രിസ്തുവിന്നായി വിളിക്കപ്പെട്ട നിങ്ങളും ഉള്‍പ്പെട്ടിരിക്കുന്നു. 8 നിങ്ങളുടെ വിശ്വാസം സര്‍വ്വലോകത്തിലും പ്രസിദ്ധമായിരിക്കുന്നതിനാല്‍ ഞാന്‍ ആദ്യം തന്നേ എന്‍റെ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം നിങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടി സ്തോത്രം ചെയ്യുന്നു. 9 ഞാന്‍ ഇടവിടാതെ നിങ്ങളെ ഓ‍ര്‍ത്തുകൊണ്ടു ദൈവേഷ്ടത്താല്‍ എപ്പോള്‍ എങ്കിലും നിങ്ങളുടെ അടുക്കല്‍ വരുവാന്‍ സാധിക്കേണ്ടതിന്നു എന്‍റെ പ്രാര്‍ത്ഥനയില്‍ എപ്പോഴും യാചിക്കുന്നു 10 എന്നുള്ളതിന്നു അവന്‍റെ പുത്രനെക്കുറിച്ചുള്ള സുവിശേഷഘോഷണത്തില്‍ ഞാന്‍ എന്‍റെ ആത്മാവില്‍ ആരാധിക്കുന്ന ദൈവം എനിക്കു സാക്ഷി. 11 നിങ്ങളുടെ സ്ഥിരീകരണത്തിന്നായി ആത്മികവരം വല്ലതും നിങ്ങള്‍ക്കു നല്കേണ്ടതിന്നു, 12 അതായതു നിങ്ങള്‍ക്കും എനിക്കും ഒത്തൊരുമിച്ചുള്ള വിശ്വാസത്താല്‍ നിങ്ങളോടുകൂടെ എനിക്കും ആശ്വാസം ലഭിക്കേണ്ടതിന്നു ഞാന്‍ നിങ്ങളെ കാണ്മാന്‍ വാഞ്ഛിക്കുന്നു. 13 എന്നാല്‍ സഹോദരന്മാരേ, എനിക്കു ശേഷം ജാതികളില്‍ എന്നപോലെ നിങ്ങളിലും വല്ല ഫലവും ഉണ്ടാകേണ്ടതിന്നു നിങ്ങളുടെ അടുക്കല്‍ വരുവാന്‍ പലപ്പോഴും ഭാവിച്ചു എങ്കിലും ഇതുവരെ മുടക്കം വന്നു എന്നു നിങ്ങള്‍ അറിയാതിരിക്കരുതു എന്നു ഞാന്‍ ആഗ്രഹിക്കുന്നു. 14 യവനന്മാര്‍ക്കും ബര്‍ബരന്മാര്‍ക്കും ജ്ഞാനികള്‍ക്കും ബുദ്ധിഹീനര്‍ക്കും ഞാന്‍ കടക്കാരന്‍ ആകുന്നു. 15 അങ്ങനെ റോമയിലുള്ള നിങ്ങളോടും സുവിശേഷം അറിയിപ്പാന്‍ എന്നാല്‍ ആവോളം ഞാന്‍ ഒരുങ്ങിയിരിക്കുന്നു. 16 സുവിശേഷത്തെക്കുറിച്ചു എനിക്കു ലജ്ജയില്ല; വിശ്വസിക്കുന്ന ഏവന്നും ആദ്യം യെഹൂദന്നും പിന്നെ യവനവന്നും അതു രക്ഷെക്കായി ദൈവശക്തിയാകുന്നുവല്ലോ. 17 അതില്‍ ദൈവത്തിന്‍റെ നീതി വിശ്വാസം ഹേതുവായും വിശ്വാസത്തിന്നായിക്കൊണ്ടും വെളിപ്പെടുന്നു. “നീതിമാന്‍ വിശ്വാസത്താല്‍ ജീവിക്കും” എന്നു എഴുതിയിരിക്കുന്നുവല്ലോ. 18 അനീതികൊണ്ടു സത്യത്തെ തടുക്കുന്ന മനുഷ്യരുടെ സകല അഭക്തിക്കും അനീതിക്കും നേരെ ദൈവത്തിന്‍റെ കോപം സ്വര്‍ഗ്ഗത്തില്‍ നിന്നു വെളിപ്പെടുന്നു. 19 ദൈവത്തെക്കുറിച്ചു അറിയാകുന്നതു അവര്‍ക്കും വെളിവായിരിക്കുന്നു; 20 ദൈവം അവര്‍ക്കും വെളിവാക്കിയല്ലോ. അവന്‍റെ നിത്യശക്തിയും ദിവ്യത്വവുമായി അവന്‍റെ അദൃശ്യലക്ഷണങ്ങള്‍ ലോകസൃഷ്ടിമുതല്‍ അവന്‍റെ പ്രവൃത്തികളാല്‍ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടുവരുന്നു; അവര്‍ക്കും പ്രതിവാദമില്ലാതിരിക്കേണ്ടതിന്നു തന്നേ. 21 അവര്‍ ദൈവത്തെ അറിഞ്ഞിട്ടും അവനെ ദൈവമെന്നു ഓ‍ര്‍ത്തു മഹത്വീകരിക്കയോ നന്ദി കാണിക്കയോ ചെയ്യാതെ തങ്ങളുടെ നിരൂപണങ്ങളില്‍ വ്യര്‍ത്ഥരായിത്തീര്‍ന്നു, അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടുപോയി. 22 ജ്ഞാനികള്‍ എന്നു പറഞ്ഞു കൊണ്ടു അവര്‍ മൂഢരായിപ്പോയി; 23 അക്ഷയനായ ദൈവത്തിന്‍റെ തേജസ്സിനെ അവര്‍ ക്ഷയമുള്ള മനുഷ്യന്‍ , പക്ഷി, നാല്‍ക്കാലി, ഇഴജാതി എന്നിവയുടെ രൂപ സാദൃശ്യമായി മാറ്റിക്കളഞ്ഞു. 24 അതുകൊണ്ടു ദൈവം അവരെ തങ്ങളുടെ ഹൃദയങ്ങളിലെ മോഹങ്ങളില്‍ സ്വന്തശരീരങ്ങളെ തമ്മില്‍ തമ്മില്‍ അവമാനിക്കേണ്ടതിന്നു അശുദ്ധിയില്‍ ഏല്പിച്ചു. 25 ദൈവത്തിന്‍റെ സത്യം അവര്‍ വ്യാജമാക്കി മാറ്റിക്കളഞ്ഞു, സൃഷ്ടിച്ചവനെക്കാള്‍ സൃഷ്ടിയെ ഭജിച്ചു ആരാധിച്ചു; അവന്‍ എന്നേക്കും വാഴ്ത്തപ്പെട്ടവന്‍ , ആമേന്‍ . 26 അതുകൊണ്ടു ദൈവം അവരെ അവമാനരാഗങ്ങളില്‍ ഏല്പിച്ചു; അവരുടെ സ്ത്രീകള്‍ സ്വാഭാവികഭോഗത്തെ സ്വഭാവവിരുദ്ധമാക്കിക്കളഞ്ഞു. 27 അവ്വണ്ണം പുരുഷന്മാരും സ്വാഭാവികസ്ത്രീഭോഗം വിട്ടു അന്യോന്യം കാമം ജ്വലിച്ചു ആണോടു ആണ്‍ അവലക്ഷണമായതു പ്രവര്‍ത്തിച്ചു. ഇങ്ങനെ അവര്‍ തങ്ങളുടെ വിഭ്രമത്തിന്നു യോഗ്യമായ പ്രതിഫലം തങ്ങളില്‍ തന്നേ പ്രാപിച്ചു. 28 ദൈവത്തെ പരിജ്ഞാനത്തില്‍ ധരിപ്പാന്‍ ഇഷ്ടമില്ലാഞ്ഞതിന്നു തക്കവണ്ണം ദൈവം അവരെ ഉചിതമല്ലാത്തതു ചെയ്‍വാന്‍ നികൃഷ്ടബുദ്ധിയില്‍ ഏല്പിച്ചു. 29 അവര്‍ സകല അനീതിയും ദുഷ്ടതയും അത്യാഗ്രഹവും ദുര്‍ബ്ബുദ്ധിയും നിറഞ്ഞവര്‍ ; അസൂയ, കുല, പിണക്കം, കപടം, ദുശ്ശീലം എന്നിവ തിങ്ങിയവര്‍ . 30 കുരളക്കാര്‍ , ഏഷണിക്കാര്‍ , ദൈവദ്വേഷികള്‍ , നിഷ്ഠൂരന്മാര്‍ , ഗര്‍വ്വിഷ്ഠന്മാര്‍ , ആത്മപ്രശംസക്കാര്‍ , പുതുദോഷം സങ്കല്പിക്കുന്നവര്‍ , മാതാപിതാക്കന്മാരെ അനുസരിക്കാത്തവര്‍ . 31 ബുദ്ധി ഹീനര്‍ , നിയമലംഘികള്‍ , വാത്സല്യമില്ലാത്തവര്‍ , കനിവറ്റവര്‍ 32 ഈ വക പ്രവൃത്തിക്കുന്നവര്‍ മരണയോഗ്യര്‍ എന്നുള്ള ദൈവന്യായം അവര്‍ അറിഞ്ഞിട്ടും അവയെ പ്രവര്‍ത്തിക്ക മാത്രമല്ല പ്രവര്‍ത്തിക്കുന്നവരില്‍ പ്രസാദിക്കയുംകൂടെ ചെയ്യുന്നു.

Romans 2

1 അതുകൊണ്ടു വിധിക്കുന്ന ഏതു മനുഷ്യനുമായുള്ളോവേ, നിനക്കു പ്രതിവാദം പറവാന്‍ ഇല്ല; അന്യനെ വിധിക്കുന്നതില്‍ നീ നിന്നെത്തന്നെ കുറ്റം വിധിക്കുന്നു; വിധിക്കുന്ന നീ അതു തന്നേ പ്രവര്‍ത്തിക്കുന്നുവല്ലോ. 2 എന്നാല്‍ ആവക പ്രവര്‍ത്തിക്കുന്നവരുടെ നേരെ ദൈവത്തിന്‍റെ വിധി സത്യാനുസരണയായിരിക്കുന്നു എന്നു നാം അറിയുന്നു. 3 ആവക പ്രവര്‍ത്തിക്കുന്നവരെ വിധിക്കയും അതു തന്നേ പ്രവര്‍ത്തിക്കയും ചെയ്യുന്ന മനുഷ്യ, നീ ദൈവത്തിന്‍റെ വിധിയില്‍നിന്നു തെറ്റി ഒഴിയും എന്നു നിനെക്കുന്നുവോ? 4 അല്ല, ദൈവത്തിന്‍റെ ദയ നിന്നെ മാനസാന്തരത്തിലേക്കു നടത്തുന്നു എന്നു അറിയാതെ നീ അവന്‍റെ ദയ, ക്ഷമ, ദീര്‍ഘക്ഷാന്തി എന്നിവയുടെ ഐശ്വര്യം നിരസിക്കുന്നുവോ? 5 എന്നാല്‍ നിന്‍റെ കാഠിന്യത്താലും അനുതാപമില്ലാത്ത ഹൃദയത്താലും നീ ദൈവത്തിന്‍റെ നീതിയുള്ള വിധി വെളിപ്പെടുന്ന കോപദിവസത്തേക്കു നിനക്കു തന്നേ കോപം ചരതിച്ചുവെക്കുന്നു. 6 അവന്‍ ഓ‍രോരുത്തന്നു അവനവന്‍റെ പ്രവൃത്തിക്കു തക്ക പകരം ചെയ്യും. 7 നല്ല പ്രവൃത്തിക്കു വേണ്ടുന്ന സ്ഥിരത പൂണ്ടു തേജസ്സും മാനവും അക്ഷയതയും അന്വേഷിക്കുന്നവര്‍ക്കും 8 നിത്യജീവനും, ശാഠ്യം പൂണ്ടു സത്യം അനുസരിക്കാതെ അനീതി അനുസരിക്കുന്നവര്‍ക്കും കോപവും ക്രോധവും കൊടുക്കും. 9 തിന്മ പ്രവര്‍ത്തിക്കുന്ന ഏതു മനുഷ്യാത്മാവിന്നും കഷ്ടവും സങ്കടവും ആദ്യം യെഹൂദന്നും പിന്നെ യവനന്നും വരും. 10 നന്മ പ്രവര്‍ത്തിക്കുന്ന ഏവന്നു മഹത്വവും മാനവും സമാധാനവും ആദ്യം യെഹൂദന്നും പിന്നെ യവനന്നും ലഭിക്കും. 11 ദൈവത്തിന്‍റെ പക്കല്‍ മുഖപക്ഷം ഇല്ലല്ലോ. 12 ന്യായപ്രമാണം ഇല്ലാതെ പാപം ചെയ്തവര്‍ ഒക്കെയും ന്യായപ്രമാണം കൂടാതെ നശിച്ചുപോകും; ന്യായപ്രമാണം ഉണ്ടായിട്ടു പാപം ചെയ്തവര്‍ ഒക്കെയും ന്യായപ്രമാണത്താല്‍ വിധിക്കപ്പെടും. 13 ന്യായപ്രമാണം കേള്‍ക്കുന്നവരല്ല ദൈവസന്നിധിയില്‍ നീതിമാന്മാര്‍ ; ന്യായപ്രമാണം ആചരിക്കുന്നവരത്രേ നീതികരിക്കപ്പെടുന്നതു. 14 ന്യായപ്രമാണമില്ലാത്ത ജാതികള്‍ ന്യായപ്രമാണത്തിലുള്ളതു സ്വഭാവത്താല്‍ ചെയ്യുമ്പോള്‍ ന്യായപ്രമാണമില്ലാത്ത അവര്‍ തങ്ങള്‍ക്കു തന്നേ ഒരു ന്യായപ്രമാണം ആകുന്നു. 15 അവരുടെ മനസ്സാക്ഷിക്കുടെ സാക്‍ഷ്യം പറഞ്ഞും അവരുടെ വിചാരങ്ങള്‍ തമ്മില്‍ കുറ്റം ചുമത്തുകയോ പ്രതിവാദിക്കയോ ചെയ്തുംകൊണ്ടു അവര്‍ ന്യായപ്രമാണത്തിന്‍റെ പ്രവൃത്തി തങ്ങളുടെ ഹൃദയത്തില്‍ എഴുതിയിരിക്കുന്നതായി കാണിക്കുന്നു; 16 ദൈവം യേശു ക്രിസ്തു മുഖാന്തരം മനുഷ്യരുടെ രഹസ്യങ്ങളെ എന്‍റെ സുവിശേഷപ്രകാരം ന്യായം വിധിക്കുന്ന നാളില്‍ തന്നേ. 17 നീയോ യെഹൂദന്‍ എന്നു പേര്‍ കൊണ്ടും ന്യായപ്രമാണത്തില്‍ ആശ്രയിച്ചും 18 ദൈവത്തില്‍ പ്രശംസിച്ചും ന്യായപ്രമാണത്തില്‍ നിന്നു പഠിക്കയാല്‍ അവന്‍റെ ഇഷ്ടം അറിഞ്ഞും ഭേദാഭേദങ്ങള്‍ വിവേചിച്ചും 19 ജ്ഞാനത്തിന്‍റെയും സത്യത്തിന്‍റെയും സ്വരൂപം ന്യായമ്രമാണത്തില്‍ നിന്നു നിനക്കു ലഭിച്ചതുകൊണ്ടു നീ കുരുടര്‍ക്കും വഴി കാട്ടുന്നവന്‍ , 20 ഇരുട്ടിലുള്ളവര്‍ക്കും വെളിച്ചം, മൂഢരെ പഠിപ്പിക്കുന്നവന്‍ , ശിശുക്കള്‍ക്കു ഉപദേഷ്ടാവു എന്നു ഉറെച്ചുമിരിക്കുന്നെങ്കില്‍ _ 21 ഹേ, അന്യനെ ഉപദേശിക്കുന്നവനേ, നീ നിന്നെത്തന്നെ ഉപദേശിക്കാത്തതു എന്തു? മോഷ്ടിക്കരുതു എന്നു പ്രസംഗിക്കുന്ന നീ മോഷ്ടിക്കുന്നുവോ? 22 വ്യഭിചാരം ചെയ്യരുതു എന്നു പറയുന്ന നീ വ്യഭിചാരം ചെയ്യുന്നുവോ? വിഗ്രഹങ്ങളെ വെറുക്കുന്ന നീ ക്ഷേത്രം കവര്‍ച്ച ചെയ്യുന്നുവോ? 23 ന്യായപ്രമാണത്തില്‍ പ്രശംസിക്കുന്ന നീ ന്യായപ്രമാണലംഘനത്താല്‍ ദൈവത്തെ അപമാനിക്കുന്നുവോ? 24 “നിങ്ങള്‍ നിമിത്തം ദൈവത്തിന്‍റെ നാമം ജാതികളുടെ ഇടയില്‍ ദുഷിക്കപ്പെടുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ. 25 നീ ന്യായപ്രമാണം ആചരിച്ചാല്‍ പരിച്ഛേദന പ്രയോജനമുള്ളതു സത്യം; ന്യായപ്രമാണലംഘിയായാലോ നിന്‍റെ പരിച്ഛേദന അഗ്രചര്‍മ്മമായിത്തീര്‍ന്നു. 26 അഗ്രചര്‍മ്മി ന്യായ പ്രമാണത്തിന്‍റെ നിയമങ്ങളെ പ്രമാണിച്ചാല്‍ അവന്‍റെ അഗ്രചര്‍മ്മം പരിച്ഛേദന എന്നു എണ്ണുകയില്ലയോ? 27 സ്വഭാവത്താല്‍ അഗ്രചര്‍മ്മിയായവന്‍ ന്യായപ്രമാണം അനുഷ്ഠിക്കുന്നു എങ്കില്‍ അക്ഷരവും പരിച്ഛേദനയുമുള്ള ന്യായപ്രമാണലംഘിയായ നിന്നെ അവന്‍ വിധിക്കയില്ലയോ? 28 പുറമെ യെഹൂദനായവന്‍ യെഹൂദനല്ല; പുറമെ ജഡത്തിലുള്ളതു പരിച്ഛേദനയുമല്ല; 29 അകമെ യെഹൂദനായവനത്രേ യെഹൂദന്‍ ; അക്ഷരത്തിലല്ല ആത്മാവിലുള്ള ഹൃദയപരിച്ഛേദനയത്രേ പരിച്ഛേദന; അവന്നു മനുഷ്യരാലല്ല ദൈവത്താല്‍ തന്നേ പുകഴ്ച ലഭിക്കും.

Romans 3

1 എന്നാല്‍ യെഹൂദന്നു എന്തു വിശേഷത? അല്ല, പരിച്ഛേദനയാല്‍ എന്തു പ്രയോജനം? സകലവിധത്തിലും വളരെ ഉണ്ടു; 2 ​ഒന്നാമതു ദൈവത്തിന്‍റെ അരുളപ്പാടുകള്‍ അവരുടെ പക്കല്‍ സമര്‍പ്പിച്ചിരിക്കുന്നതു തന്നേ. 3 ചിലര്‍ വിശ്വസിച്ചില്ല എങ്കില്‍ അവരുടെ അവിശ്വാസത്താല്‍ ദൈവത്തിന്‍റെ വിശ്വസ്തതെക്കു നീക്കം വരുമോ? ഒരുനാളും ഇല്ല. 4 “നിന്‍റെ വാക്കുകളില്‍ നീ നീതീകരിക്കപ്പെടുവാനും, നിന്‍റെ ന്യായവിസ്താരത്തില്‍ ജയിപ്പാനും” എന്നു എഴുതിയിരിക്കുന്നതുപോലെ ദൈവം സത്യവാന്‍ , സകല മനുഷ്യരും ഭോഷകു പറയുന്നവര്‍ എന്നേ വരൂ. 5 എന്നാല്‍ നമ്മുടെ അനീതി ദൈവത്തിന്‍റെ നീതിയെ പ്രസിദ്ധമാക്കുന്നു എങ്കില്‍ നാം എന്തു പറയും? ശിക്ഷ നടത്തുന്ന ദൈവം നീതിയില്ലാത്തവന്‍ എന്നോ? ഞാന്‍ മാനുഷരീതിയില്‍ പറയുന്നു — ഒരുനാളുമല്ല; 6 അല്ലെങ്കില്‍ ദൈവം ലോകത്തെ എങ്ങനെ വിധിക്കും? 7 ദൈവത്തിന്‍റെ സത്യം എന്‍റെ ഭോഷ്കിനാല്‍ അവന്‍റെ മഹത്വത്തിന്നായി അധികം തെളിവായി എങ്കില്‍ എന്നെ പാപി എന്നു വിധിക്കുന്നതു എന്തു? 8 നല്ലതു വരേണ്ടതിന്നു തീയതുചെയ്ക എന്നു പറയരുതോ? ഞങ്ങള്‍ അങ്ങനെ പറയുന്നു എന്നു ചിലര്‍ ഞങ്ങളെ ദുഷിച്ചുപറയുന്നുവല്ലോ. ഇവര്‍ക്കും വരുന്ന ശിക്ഷാവിധി നീതിയുള്ളതു തന്നേ. 9 ആകയാല്‍ എന്തു? നമുക്കു വിശേഷതയുണ്ടോ? അശേഷമില്ല; യെഹൂദന്മാരും യവനന്മാരും ഒരുപോലെ പാപത്തിന്‍ കീഴാകുന്നു എന്നു നാം മുമ്പെ തെളിയിച്ചുവല്ലോ; 10 “നീതിമാന്‍ ആരുമില്ല. ഒരുത്തന്‍ പോലുമില്ല. 11 ഗ്രഹിക്കുന്നവന്‍ ഇല്ല, ദൈവത്തെ അന്വേഷിക്കുന്നവനും ഇല്ല. 12 എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീര്‍ന്നു; നന്മ ചെയ്യുന്നവനില്ല, ഒരുത്തന്‍ പോലും ഇല്ല. 13 അവരുടെ തൊണ്ട തുറന്ന ശവകൂഴി: നാവുകൊണ്ടു അവര്‍ ചതിക്കുന്നു; സര്‍പ്പവിഷം അവരുടെ അധരങ്ങള്‍ക്കു കീഴെ ഉണ്ടു. 14 അവരുടെ വായില്‍ ശാപവും കൈപ്പും നിറഞ്ഞിരിക്കുന്നു. 15 അവരുടെ കാല്‍ രക്തം ചൊരിയുവാന്‍ ബദ്ധപ്പെടുന്നു. 16 നാശവും അരിഷ്ടതയും അവരുടെ വഴികളില്‍ ഉണ്ടു. 17 സമാധാനമാര്‍ഗ്ഗം അവര്‍ അറിഞ്ഞിട്ടില്ല. 18 അവരുടെ ദൃഷ്ടയില്‍ ദൈവഭയം ഇല്ല” എന്നിങ്ങനെ എഴുതിയിരിക്കുന്നുവല്ലോ. 19 ന്യായപ്രമാണം പറയുന്നതു എല്ലാം ന്യായപ്രമാണത്തിന്‍ കീഴുള്ളവരോടു പ്രസ്താവിക്കുന്നു എന്നു നാം അറിയുന്നു. അങ്ങനെ ഏതു വായും അടഞ്ഞു സര്‍വലോകവും ദൈവസന്നിധിയില്‍ ശിക്ഷായോഗ്യമായിത്തീരേണ്ടതത്രേ. 20 അതുകൊണ്ടു ന്യായപ്രമാണത്തിന്‍റെ പ്രവൃത്തികളാല്‍ ഒരു ജഡവും അവന്‍റെ സന്നിധിയില്‍ നീതീകരിക്കപ്പെടുകയില്ല; ന്യായപ്രമാണത്താല്‍ പാപത്തിന്‍റെ പരിജ്ഞാനമത്രേ വരുന്നതു. 21 ഇപ്പോഴോ ദൈവത്തിന്‍റെ നീതി, വിശ്വസിക്കുന്ന എല്ലാവര്‍ക്കും യേശുക്രിസ്തുവിങ്കലെ വിശ്വാസത്താലുള്ള ദൈവനീതി, തന്നേ, ന്യായപ്രമാണം കൂടാതെ വെളിപ്പെട്ടുവന്നിരിക്കുന്നു. 22 അതിന്നു ന്യായപ്രമാണവും പ്രവാചകന്മാരും സാക്‍ഷ്യം പറയുന്നു. 23 ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീര്‍ന്നു, 24 അവന്‍റെ കൃപയാല്‍ ക്രിസ്തുയേശുവിങ്കലെ വീണ്ടെടുപ്പുമൂലം സൌജന്യമായത്രേ നീതീകരിക്കപ്പെടുന്നതു. 25 വിശ്വസിക്കുന്നവര്‍ക്കും അവന്‍ തന്‍റെ രക്തംമൂലം പ്രായശ്ചിത്തമാകുവാന്‍ ദൈവം അവനെ പരസ്യമായി നിറുത്തിയിരിക്കുന്നു. ദൈവം തന്‍റെ പൊറുമയില്‍ മുന്‍ കഴിഞ്ഞപാപങ്ങളെ ശിക്ഷിക്കാതെ വിടുകനിമിത്തം തന്‍റെ നീതിയെ പ്രദര്‍ശിപ്പിപ്പാന്‍ , 26 താന്‍ നീതിമാനും യേശുവില്‍ വിശ്വസിക്കുന്നവനെ നീതീകരിക്കുന്നവനും ആകേണ്ടതിന്നു ഇക്കാലത്തു തന്‍റെ നീതിയെ പ്രദര്‍ശിപ്പിപ്പാന്‍ തന്നേ അങ്ങനെ ചെയ്തതു. 27 ആകയാല്‍ പ്രശംസ എവിടെ? അതുപൊയ്പോയി. ഏതു മാര്‍ഗ്ഗത്താല്‍ ? കര്‍മ്മ മാര്‍ഗ്ഗത്താലോ? അല്ല, വിശ്വാസമാര്‍ഗ്ഗത്താലത്രേ. 28 അങ്ങനെ മനുഷ്യന്‍ ന്യായപ്രമാണത്തിന്‍റെ പ്രവൃത്തിക്കുടാതെ വിശ്വാസത്താല്‍ തന്നേ നീതീകരിക്കപ്പെടുന്നു എന്നു നാം അനുമാനിക്കുന്നു. 29 അല്ല, ദൈവം യെഹൂദന്മാരുടെ ദൈവം മാത്രമോ? ജാതികളുടെയും ദൈവമല്ലയോ? അതേ ജാതികളുടെയും ദൈവം ആകുന്നു. 30 ദൈവം ഏകനല്ലോ; അവന്‍ വിശ്വാസംമൂലം പരിച്ഛേദനക്കാരെയും വിശ്വാസത്താല്‍ അഗ്രചര്‍മ്മികളെയും നീതീകരിക്കുന്നു. 31 ആകയാല്‍ നാം വിശ്വാസത്താല്‍ ന്യായപ്രമാണത്തെ ദുര്‍ബ്ബലമാക്കുന്നുവോ? ഒരു നാളും ഇല്ല; നാം ന്യായപ്രമാണത്തെ ഉറപ്പിക്കയത്രേ ചെയ്യുന്നു.

Romans 4

1 എന്നാല്‍ നമ്മുടെ പൂര്‍വ്വപിതാവായ അബ്രാഹാം ജഡപ്രകാരം എന്തു പ്രാപിച്ചു എന്നു പറയേണ്ടു? 2 അബ്രാഹാം പ്രവൃത്തിയാല്‍ നീതീകരിക്കപ്പെട്ടു എങ്കില്‍ അവന്നു പ്രശംസിപ്പാന്‍ സംഗതി ഉണ്ടു; ദൈവസന്നിധിയില്‍ ഇല്ലതാനും, 3 തിരുവെഴുത്തു എന്തു പറയുന്നു? “അബ്രാഹാം ദൈവത്തെ വിശ്വസിച്ചു; അതു അവന്നു നീതിയായി കണക്കിട്ടു” എന്നു തന്നേ. 4 എന്നാല്‍ പ്രവര്‍ത്തിക്കുന്നവന്നു കൂലി കണക്കിടുന്നതു കൃപയായിട്ടല്ല കടമായിട്ടത്രേ. 5 പ്രവര്‍ത്തിക്കാത്തവന്‍ എങ്കിലും അഭക്തനെ നിതീകരിക്കുന്നവനില്‍ വിശ്വസിക്കുന്നവന്നോ അവന്‍റെ വിശ്വാസം നീതിയായി കണക്കിടുന്നു. 6 ദൈവം പ്രവൃത്തിക്കുടാതെ നീതികണക്കിടുന്ന മനുഷ്യന്‍റെ ഭാഗ്യം ദാവീദും വര്‍ണ്ണിക്കുന്നതു: 7 “അധര്‍മ്മം മോചിച്ചും പാപം മറെച്ചും കിട്ടിയവര്‍ ഭാഗ്യവാന്മാര്‍ . 8 കര്‍ത്താവു പാപം കണക്കിടാത്ത മനുഷ്യന്‍ ഭാഗ്യവാന്‍ .” 9 ഈ ഭാഗ്യവര്‍ണ്ണനം പരിച്ഛേദനെക്കോ? അഗ്രചര്‍മ്മത്തിന്നു കൂടെയോ? അബ്രാഹാമിന്നു വിശ്വാസം നീതിയായി കണക്കിട്ടു എന്നല്ലോ നാം പറയുന്നതു. 10 എങ്ങനെ കണക്കിട്ടതു? പരിച്ഛേദനയിലോ? അഗ്രചര്‍മ്മത്തിലോ? പരിച്ഛേദനയിലല്ല. അഗ്രചര്‍മ്മത്തിലത്രേ. 11 അഗ്രചര്‍മ്മത്തില്‍വെച്ചു ഉണ്ടായിരുന്നു വിശ്വാസനീതിക്കു മുദ്രയായി പരിച്ഛേദന എന്ന അടയാളം അവന്നു ലഭിച്ചതു അഗ്രചര്‍മ്മത്തോട വിശ്വസിക്കുന്നവര്‍ക്കും കൂടെ നീതി കണക്കിടപ്പെടുവാന്തക്കവണ്ണം താന്‍ അവര്‍ക്കും എല്ലാവര്‍ക്കും പിതാവായിരിക്കേണ്ടതിന്നും 12 പരിച്ഛേദന മാത്രമുള്ളവരല്ല നമ്മുടെ പിതാവായ അബ്രാഹാമിന്നു അഗ്രചര്‍മ്മത്തില്‍വെച്ചു ഉണ്ടായിരുന്ന വിശ്വാസത്തെ അനുഗമിക്കുന്നവരുമായ പരിച്ഛേദനക്കാര്‍ക്കും പിതാവായിരിക്കേണ്ടതിന്നും തന്നേ. 13 ലോകാവകാശി ആകും എന്നുള്ള വാഗ്ദത്തം അബ്രാഹാമിന്നോ അവന്‍റെ സന്തതിക്കോ ന്യായപ്രമാണത്താലല്ല വിശ്വാസത്തിന്‍റെ നീതിയാലല്ലോ ലഭിച്ചതു. 14 എന്നാല്‍ ന്യായപ്രമാണമുള്ളവര്‍ അവകാശികള്‍ എങ്കില്‍ വിശ്വാസം വ്യര്‍ത്ഥവും വാഗ്ദത്തം ദുര്‍ബ്ബലവും എന്നു വരും. 15 ന്യായപ്രമാണമോ കോപത്തിന്നു ഹേതുവാകുന്നു; ന്യായപ്രമാണം ഇല്ലാത്തേടത്തു ലംഘനവുമില്ല. 16 അതു കൊണ്ടു കൃപാദാനം എന്നു വരേണ്ടതിന്നു വിശ്വാസത്താലത്രേ അവകാശികള്‍ ആകുന്നതു; വാഗ്ദത്തം സകലസന്തതിക്കും, ന്യായപ്രമാണമുള്ളവര്‍ക്കും മാത്രമല്ല, അബ്രാഹാമിന്‍റെ വിശ്വാസമുള്ളവര്‍ക്കും കൂടെ ഉറപ്പാകേണ്ടതിന്നു തന്നെ. 17 മരിച്ചവരെ ജീവിപ്പിക്കയും ഇല്ലാത്തതിനെ ഉള്ളതിനെപ്പോലെ വിളിക്കയും ചെയ്യുന്നവനായി താന്‍ വിശ്വസിച്ച ദൈവത്തിന്‍റെ ദൃഷ്ടിയില്‍ അവന്‍ നമുക്കെല്ലാവര്‍ക്കും പിതാവാകേണ്ടതിന്നു തന്നേ. “ഞാന്‍ നിന്നെ ബഹുജാതികള്‍ക്കു പിതാവാക്കിവെച്ചു” എന്നു എഴുതിയിരിക്കുന്നുവല്ലോ. 18 “നിന്‍റെ സന്തതി ഇവ്വണ്ണം ആകും എന്നു അരുളിച്ചെയ്തിരിക്കുന്നതുപോലെ താന്‍ ബഹുജാതികള്‍ക്കു പിതാവാകും എന്നു അവന്‍ ആശെക്കു വിരോധമായി ആശയോടെ വിശ്വസിച്ചു. 19 അവന്‍ ഏകദേശം നൂറു വയസ്സുള്ളവനാകയാല്‍ തന്‍റെ ശരീരം നിര്‍ജ്ജീവമായിപ്പോയതും സാറയുടെ ഗര്‍ഭപാത്രത്തിന്‍റെ നിര്‍ജ്ജീവത്വവും ഗ്രഹിച്ചിട്ടും വിശ്വാസത്തില്‍ ക്ഷീണിച്ചില്ല. 20 ദൈവത്തിന്‍റെ വാഗ്ദത്തത്തിങ്കല്‍ അവിശ്വാസത്താല്‍ സംശയിക്കാതെ വിശ്വാസത്തില്‍ ശക്തിപ്പെട്ടു ദൈവത്തിന്നു മഹത്വം കൊടുത്തു, 21 അവന്‍ വാഗ്ദത്തം ചെയ്തതു പ്രവര്‍ത്തിപ്പാനും ശക്തന്‍ എന്നു പൂര്‍ണ്ണമായി ഉറെച്ചു. 22 അതുകൊണ്ടു അതു അവന്നു നീതിയായി കണക്കിട്ടു. 23 അവന്നു കണക്കിട്ടു എന്നു എഴുതിയിരിക്കുന്നതു അവനെ വിചാരിച്ചു മാത്രം അല്ല, 24 നമ്മെ വിചാരിച്ചുംകൂടെ ആകുന്നു. നമ്മുടെ അതിക്രമങ്ങള്‍ നിമിത്തം മരണത്തിന്നു ഏല്പിച്ചും നമ്മുടെ നീതീകരണത്തിന്നായി ഉയിര്‍പ്പിച്ചുമിരിക്കുന്ന 25 നമ്മുടെ കര്‍ത്താവായ യേശുവിനെ മരിച്ചവരില്‍നിന്നു ഉയര്‍പ്പിച്ചവനില്‍ വിശ്വസിക്കുന്ന നമുക്കും കണക്കിടുവാനുള്ളതാകയാല്‍ തന്നേ.

Romans 5

1 വിശ്വാസത്താല്‍ നീതീകരിക്കപ്പെട്ടിട്ടു നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുമൂലം നമുക്കു ദൈവത്തോടു സമാധാനം ഉണ്ടു. 2 നാം നിലക്കുന്ന ഈ കൃപയിലേക്കു നമുക്കു അവന്മൂലം വിശ്വാസത്താല്‍ പ്രവേശനവും ലഭിച്ചിരിക്കുന്നു; നാം ദൈവതേജസ്സിന്‍റെ പ്രത്യാശയില്‍ പ്രശംസിക്കുന്നു. 3 അതു തന്നേ അല്ല, കഷ്ടത സഹിഷ്ണുതയെയും സഹിഷ്ണുത സിദ്ധതയെയും സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു എന്നു അറിഞ്ഞു 4 നാം കഷ്ടങ്ങളിലും പ്രശംസിക്കുന്നു. 5 പ്രത്യാശെക്കോ ഭംഗം വരുന്നില്ല; ദൈവത്തിന്‍റെ സ്നേഹം നമുക്കു നല്കപ്പെട്ട പരിശുദ്ധാത്മാവിനാല്‍ നമ്മുടെ ഹൃദയങ്ങളില്‍ പകര്‍ന്നിരിക്കുന്നുവല്ലോ. 6 നാം ബലഹീനര്‍ ആയിരിക്കുമ്പോള്‍ തന്നേ ക്രിസ്തു തക്ക സമയത്തു അഭക്തര്‍ക്കും വേണ്ടി മരിച്ചു. 7 നീതിമാന്നു വേണ്ടി ആരെങ്കിലും മരിക്കുന്നതു ദുര്‍ല്ലഭം; ഗുണവാന്നുവേണ്ടി പക്ഷേ മരിപ്പാന്‍ തുനിയുമായിരിക്കും. 8 ക്രിസ്തുവോ നാം പാപികള്‍ ആയിരിക്കുമ്പോള്‍ തന്നേ നമുക്കു വേണ്ടി മരിക്കയാല്‍ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദര്‍ശിപ്പിക്കുന്നു. 9 അവന്‍റെ രക്തത്താല്‍ നീതീകരിക്കപ്പെട്ടശേഷമോ നാം അവനാല്‍ എത്ര അധികമായി കോപത്തില്‍ നിന്നു രക്ഷിക്കപ്പെടും. 10 ശത്രുക്കളായിരിക്കുമ്പോള്‍ തന്നേ നമുക്കു അവന്‍റെ പുത്രന്‍റെ മരണത്താല്‍ ദൈവത്തോടു നിരപ്പു വന്നു എങ്കില്‍ നിരന്നശേഷം നാം അവന്‍റെ ജീവനാല്‍ എത്ര അധികമായി രക്ഷിക്കപ്പെടും. 11 അത്രയുമല്ല, നമുക്കു ഇപ്പോള്‍ നിരപ്പു ലഭിച്ചതിന്നു കാരണമായ നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തുമുഖാന്തരം നാം ദൈവത്തില്‍ പ്രശംസിക്കയും ചെയ്യുന്നു. 12 അതുകൊണ്ടു ഏകമനുഷ്യനാല്‍ പാപവും പാപത്താല്‍ മരണവും ലോകത്തില്‍ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാല്‍ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു. 13 പാപമോ ന്യായപ്രമാണംവരെ ലോകത്തില്‍ ഉണ്ടായിരുന്നു; എന്നാല്‍ ന്യായപ്രമാണം ഇല്ലാതിരിക്കുമ്പോള്‍ പാപത്തെ കണക്കിടുന്നില്ല. 14 എങ്കിലും വരുവാനുള്ളവന്‍റെ പ്രതിരൂപമായ ആദാമിന്‍റെ ലംഘനത്തിന്നു തുല്യമായി പാപം ചെയ്യാത്തവരിലും മരണം ആദാം മുതല്‍ മോശെവരെ വാണിരുന്നു. 15 എന്നാല്‍ ലംഘനത്തിന്‍റെ കാര്യവും കൃപാവരത്തിന്‍റെ കാര്യവും ഒരുപോലെയല്ല; ഏകന്‍റെ ലംഘനത്താല്‍ അനേകര്‍ മരിച്ചു എങ്കില്‍ ദൈവകൃപയും ഏകമനഷ്യനായ യേശുക്രിസ്തുവിന്‍റെ കൃപയാലുള്ള ദാനവും അനേകര്‍ക്കും വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു. 16 ഏകന്‍ പാപം ചെയ്തതിന്‍റെ ഫലവും ദാനത്തിന്‍റെ കാര്യവും ഒരുപോലെയല്ല; ഏകന്‍റെ പാപം ശിക്ഷാവിധി കല്പിപ്പാന്‍ ഹേതുവായിത്തീര്‍ന്നു. കൃപാവരമോ അനേക ലംഘനങ്ങളെ മോചിക്കുന്ന നീതീകരണ വിധിക്കു ഹേതുവായിത്തിര്‍ന്നു. 17 ഏകന്‍റെ ലംഘനത്താല്‍ മരണം ആ ഏകന്‍ നിമിത്തം വാണു എങ്കില്‍ കൃപയുടെയും നീതിദാനത്തിന്‍റെയും സമൃദ്ധിലഭിക്കുന്നവര്‍ യേശുക്രിസ്തു എന്ന ഏകന്‍ നിമിത്തം ഏറ്റവും അധികമായി ജീവനില്‍ വാഴും. 18 അങ്ങനെ ഏകലംഘനത്താല്‍ സകലമനുഷ്യര്‍ക്കും ശിക്ഷാവിധിവന്നതുപോലെ ഏകനീതിയാല്‍ സകലമനുഷ്യര്‍ക്കും ജീവകാരണമായ നീതീകരണവും വന്നു. 19 ഏകമനുഷ്യന്‍റെ അനുസരണക്കേടിനാല്‍ അനേകര്‍ പാപികളായിത്തീര്‍ന്നതുപോലെ ഏകന്‍റെ അനുസരണത്താല്‍ അനേകര്‍ നീതിമാന്മാരായിത്തീരും. 20 എന്നാല്‍ ലംഘനം പെരുകേണ്ടതിന്നു ന്യായപ്രമാണവും ഇടയില്‍ ചേര്‍ന്നുവന്നു; എങ്കിലും പാപം പെരുകിയേടത്തു കൃപ അത്യന്തം വര്‍ദ്ധിച്ചു. 21 പാപം മരണത്താല്‍ വാണതുപോല കൃപയും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു മുഖാന്തരം നീതിയാല്‍ നിത്യ ജീവന്നായി വാഴേണ്ടതിന്നു തന്നേ.

Romans 6

1 ആകയാല്‍ നാം എന്തു പറയേണ്ടു? കൃപ പെരുകേണ്ടതിന്നു പാപം ചെയ്തുകൊണ്ടിരിക്ക എന്നോ? ഒരുനാളും അരുതു. 2 പാപസംബന്ധമായി മരിച്ചവരായ നാം ഇനി അതില്‍ ജീവിക്കുന്നതു എങ്ങനെ? 3 അല്ല, യേശു ക്രിസ്തുവിനോടു ചേരുവാന്‍ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്‍റെ മരണത്തില്‍ പങ്കാളികളാകുവാന്‍ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങള്‍ അറിയുന്നില്ലയോ? 4 അങ്ങനെ നാം അവന്‍റെ മരണത്തില്‍ പങ്കാളികളായിത്തീര്‍ന്നു സ്നാനത്താല്‍ അവനോടു കൂടെ കുഴിച്ചിടപ്പെട്ടു; ക്രിസ്തു മരിച്ചിട്ടു പിതാവിന്‍റെ മഹിമയാല്‍ ജീവിച്ചെഴുന്നേറ്റതു പോലെ നാമും ജീവന്‍റെ പുതുക്കത്തില്‍ നടക്കേണ്ടതിന്നു തന്നേ. 5 അവന്‍റെ മരണത്തിന്‍റെ സാദൃശ്യത്തോടു നാം ഏകീഭവിച്ചവരായെങ്കില്‍ പുനരുത്ഥാനത്തിന്‍റെ സാദൃശയത്തോടും ഏകീഭവിക്കും. 6 നാം ഇനി പാപത്തിന്നു അടിമപ്പെടാതവണ്ണം പാപശരീരത്തിന്നു നീക്കം വരേണ്ടതിന്നു നമ്മുടെ പഴയ മനുഷ്യന്‍ അവനോടുകൂടെ ക്രൂശിക്കപ്പെട്ടു എന്നു നാം അറിയുന്നു. 7 അങ്ങനെ മരിച്ചവന്‍ പാപത്തില്‍ നിന്നു മോചനം പ്രാപിച്ചിരിക്കുന്നു. 8 നാം ക്രിസ്തുവിനോടു കൂടെ മരിച്ചു എങ്കില്‍ അവനോടുകൂടെ ജീവിക്കും എന്നു വിശ്വസിക്കുന്നു. 9 ക്രിസ്തു മരിച്ചിട്ടു ഉയിര്‍ത്തെഴുന്നേറ്റിരിക്കയാല്‍ ഇനി മരിക്കയില്ല; മരണത്തിന്നു അവന്‍റെ മേല്‍ ഇനി കര്‍ത്തൃത്വമില്ല എന്നു നാം അറിയുന്നുവല്ലോ. 10 അവന്‍ മരിച്ചതു പാപസംബന്ധമായി ഒരിക്കലായിട്ടു മരിച്ചു; അവന്‍ ജീവിക്കുന്നതോ ദൈവത്തിന്നു ജീവിക്കുന്നു. 11 അവ്വണ്ണം നിങ്ങളും പാപ സംബന്ധമായി മരിച്ചവര്‍ എന്നു ക്രിസ്തുയേശുവില്‍ ദൈവത്തിന്നു ജീവിക്കുന്നവര്‍ എന്നും നിങ്ങളെത്തന്നേ എണ്ണുവിന്‍ . 12 ആകയാല്‍ പാപം നിങ്ങളുടെ മര്‍ത്യശരീരത്തില്‍ അതിന്‍റെ മോഹങ്ങളെ അനുസരിക്കുമാറു ഇനി വാഴരുതു, 13 നിങ്ങളുടെ അവയവങ്ങളെ അനീതിയുടെ ആയുധങ്ങളായി പാപത്തിന്നു സമര്‍പ്പിക്കയും അരുതു. നിങ്ങളെത്തന്നേ മരിച്ചിട്ടു ജീവിക്കുന്നവരായും നിങ്ങളുടെ അവയവങ്ങളെ നീതിയുടെ ആയുധങ്ങളായും ദൈവത്തിന്നു സമര്‍പ്പിച്ചുകൊള്‍വിന്‍ . 14 നിങ്ങള്‍ ന്യായപ്രമാണത്തിന്നല്ല, കൃപെക്കത്രെ അധീനരാകയാല്‍ പാപം നിങ്ങളില്‍ കര്‍ത്തൃത്വം നടത്തുകയില്ലല്ലോ. 15 എന്നാല്‍ എന്തു? ന്യായപ്രമാണത്തിന്നല്ല കൃപെക്കത്രെ അധീനരാകയാല്‍ നാം പാപം ചെയ്ക എന്നോ? ഒരു നാളും അരുതു. 16 നിങ്ങള്‍ ദാസന്മാരായി അനുസരിപ്പാന്‍ നിങ്ങളെത്തന്നേ സമര്‍പ്പിക്കയും നിങ്ങള്‍ അനുസരിച്ചു പോരുകയും ചെയ്യുന്നവന്നു ദാസന്മാര്‍ ആകുന്നു എന്നു അറിയുന്നില്ലയോ? ഒന്നുകില്‍ മരണത്തിന്നായി പാപത്തിന്‍റെ ദാസന്മാര്‍ , അല്ലെങ്കില്‍ നീതിക്കായി അനുസരണത്തിന്‍റെ ദാസന്മാര്‍ തന്നേ. 17 എന്നാല്‍ നിങ്ങള്‍ പാപത്തിന്‍റെ ദാസന്മാര്‍ ആയിരുന്നുവെങ്കിലും നിങ്ങളെ പഠിപ്പിച്ച ഉപദേശരൂപത്തെ ഹൃദയപൂര്‍വ്വം അനുസരിച്ചു 18 പാപത്തില്‍നിന്നു സ്വാതന്ത്ര്യം ലഭിച്ചു നീതിക്കു ദാസന്മാരായിത്തീര്‍ന്നതുകൊണ്ടു ദൈവത്തിന്നു സ്തോത്രം. 19 നിങ്ങളുടെ ജഡത്തിന്‍റെ ബലഹീനതനിമിത്തം ഞാന്‍ മാനുഷരീതിയില്‍ പറയുന്നു. നിങ്ങളുടെ അവയവങ്ങളെ അധര്‍മ്മത്തിന്നായി അശുദ്ധിക്കും അധര്‍മ്മത്തിന്നും അടിമകളാക്കി സമര്‍പ്പിച്ചതുപോലെ ഇപ്പോള്‍ നിങ്ങളുടെ അവയവങ്ങളെ വിശുദ്ധീകരണത്തിന്നായി നീതിക്കു അടിമകളാക്കി സമര്‍പ്പിപ്പിന്‍ . 20 നിങ്ങള്‍ പാപത്തിന്നു ദാസന്മാരായിരുന്നപ്പോള്‍ നീതിയെ സംബന്ധിച്ചു സ്വതന്ത്രരായിരുന്നുവല്ലോ. 21 നിങ്ങള്‍ക്കു അന്നു എന്തൊരു ഫലം ഉണ്ടായിരുന്നു? ഇപ്പോള്‍ നിങ്ങള്‍ക്കു ലജ്ജ തോന്നുന്നതു തന്നേ. അതിന്‍റെ അവസാനം മരണമല്ലോ. 22 എന്നാല്‍ ഇപ്പോള്‍ പാപത്തില്‍നിന്നു സ്വാതന്ത്ര്യം പ്രാപിച്ചു ദൈവത്തിന്നു ദാസന്മാരായിരിക്കയാല്‍ നിങ്ങള്‍ക്കു ലഭിക്കുന്ന ഫലം വിശുദ്ധീകരണവും അതിന്‍റെ അന്തം നിത്യജീവനും ആകുന്നു. 23 പാപത്തിന്‍റെ ശമ്പളം മരണമത്രേ; ദൈവത്തിന്‍റെ കൃപാവരമോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍ നിത്യജീവന്‍ തന്നേ.

Romans 7

1 സഹോദരന്മാരേ, ന്യായപ്രമാണം അറിയുന്നവരോടല്ലോ ഞാന്‍ സംസാരിക്കുന്നതു: മനുഷ്യന്‍ ജീവനോടിരിക്കും കാലത്തൊക്കെയും ന്യായപ്രമാണത്തിന്നു അവന്‍റെമേല്‍ അധികാരമുണ്ടു എന്നു നിങ്ങള്‍ അറിയുന്നില്ലയോ? 2 ഭര്‍ത്താവുള്ള സ്ത്രീ ജീവിച്ചിരിക്കുന്ന ഭര്‍ത്താവിനോടു ന്യായപ്രമാണത്താല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഭര്‍ത്താവു മരിച്ചാല്‍ അവള്‍ ഭര്‍ത്തൃന്യായപ്രമാണത്തില്‍നിന്നു ഒഴിവുള്ളവളായി. 3 ഭര്‍ത്താവു ജീവിച്ചിരിക്കുമ്പോള്‍ അവള്‍ വേറെ പുരുഷന്നു ആയാല്‍ വ്യഭിചാരിണി എന്നു പേര്‍ വരും; ഭര്‍ത്താവു മരിച്ചു എങ്കിലോ അവള്‍ വേറെ പുരുഷന്നു ആയാല്‍ വ്യഭിചാരിണി എന്നു വരാതവണ്ണം ന്യായപ്രമാണത്തില്‍നിന്നു സ്വതന്ത്രയാകുന്നു. 4 അതുകൊണ്ടു സഹോദരന്മാരേ, നാം ദൈവത്തിന്നു ഫലം കായക്കുമാറു മരിച്ചിട്ടു ഉയിര്‍ത്തെഴുന്നേറ്റവനായ വേറോരുവന്നു ആകേണ്ടതിന്നു നിങ്ങളും ക്രിസ്തുവിന്‍റെ ശരീരം മുഖാന്തരം ന്യായപ്രമാണസംബന്ധമായി മരിച്ചിരിക്കുന്നു. 5 നാം ജഡത്തിലായിരുന്നപ്പോള്‍ ന്യായപ്രമാണത്താല്‍ ഉളവായ പാപരാഗങ്ങള്‍ മരണത്തില്‍ ഫലം കായ്ക്കത്തക്കവണ്ണം നമ്മുടെ അവയവങ്ങളില്‍ വ്യാപരിച്ചുപോന്നു. 6 ഇപ്പോഴോ, നമ്മെ പിടിച്ചടക്കിയിരുന്ന ന്യായപ്രമാണം സംബന്ധിച്ചു മരിച്ചിരിക്കകൊണ്ടു അക്ഷരത്തിന്‍റെ പഴക്കത്തിലല്ല ആത്മാവിന്‍റെ പുതുക്കത്തില്‍ തന്നേ സേവിക്കേണ്ടതിന്നു നാം ന്യായപ്രമാണത്തില്‍നിന്നു ഒഴിവുള്ളവരായിരിക്കുന്നു. 7 ആകയാല്‍ നാം എന്തു പറയേണ്ടു? ന്യായപ്രമാണം പാപം എന്നോ? ഒരുനാളും അരുതു. എങ്കിലും ന്യായപ്രമാണത്താല്‍ അല്ലാതെ ഞാന്‍ പാപത്തെ അറിഞ്ഞില്ല; മോഹിക്കരുതു എന്നു ന്യായപ്രമാണം പറയാതിരുന്നെങ്കില്‍ ഞാന്‍ മോഹത്തെ അറികയില്ലായിരുന്നു. 8 പാപമോ അവസരം ലഭിച്ചിട്ടു കല്പനയാല്‍ എന്നില്‍ സകലവിധ മോഹത്തെയും ജനിപ്പിച്ചു; ന്യായപ്രമാണം കൂടാതെ പാപം നിര്‍ജ്ജീവമാകുന്നു. 9 ഞാന്‍ ഒരുകാലത്തു ന്യായപ്രമാണം കൂടാതെ ജീവിച്ചിരുന്നു; എന്നാല്‍ കല്പന വന്നപ്പോള്‍ പാപംവീണ്ടും ജീവിക്കയും ഞാന്‍ മരിക്കയും ചെയ്തു. 10 ഇങ്ങനെ ജീവന്നായി ലഭിച്ചിരുന്ന കല്പന എനിക്കു മരണ ഹേതുവായിത്തീര്‍ന്നു എന്നു ഞാന്‍ കണ്ടു. 11 പാപം അവസരം ലഭിച്ചിട്ടു കല്പനയാല്‍ എന്നെ ചതിക്കയും കൊല്ലുകയും ചെയ്തു. 12 ആകയാല്‍ ന്യായപ്രമാണം വിശുദ്ധം; കല്പന വിശുദ്ധവും ന്യായവും നല്ലതും തന്നേ. 13 എന്നാല്‍ നന്മയായുള്ളതു എനിക്കു മരണകാരണമായിത്തീര്‍ന്നു എന്നോ? ഒരുനാളും അരുതു, പാപമത്രേ മരണമായിത്തീര്‍ന്നതു; അതു നന്മയായുള്ളതിനെക്കൊണ്ടു എനിക്കു മരണം ഉളവാക്കുന്നതിനാല്‍ പാപം എന്നു തെളിയേണ്ടതിന്നു കല്പനയാല്‍ അത്യന്തം പാപമായിത്തീരേണ്ടതിന്നും തന്നേ. 14 ന്യായപ്രമാണം ആത്മികം എന്നു നാം അറിയുന്നുവല്ലോ; ഞാനോ ജഡമയന്‍ , പാപത്തിന്നു ദാസനായി വില്‍ക്കപ്പെട്ടവന്‍ തന്നേ. 15 ഞാന്‍ പ്രവര്‍ത്തിക്കുന്നതു ഞാന്‍ അറിയുന്നില്ല; ഞാന്‍ ഇച്ഛിക്കുന്നതിനെ അല്ല പകെക്കുന്നതിനെ അത്രേ ചെയ്യുന്നതു. 16 ഞാന്‍ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ ന്യായപ്രമാണം നല്ലതു എന്നു ഞാന്‍ സമ്മതിക്കുന്നു. 17 ആകയാല്‍ അതിനെ പ്രവര്‍ത്തിക്കുന്നതു ഞാനല്ല എന്നില്‍ വസിക്കുന്ന പാപമത്രേ. 18 എന്നില്‍ എന്നുവെച്ചാല്‍ എന്‍റെ ജഡത്തില്‍ നന്മ വസിക്കുന്നില്ല എന്നു ഞാന്‍ അറിയുന്നു; നന്മ ചെയ്‍വാനുള്ള താല്പര്യം എനിക്കുണ്ടു; പ്രവര്‍ത്തിക്കുന്നതോ ഇല്ല. 19 ഞാന്‍ ചെയ്‍വാന്‍ ഇച്ഛിക്കുന്ന നന്മ ചെയ്യുന്നില്ലല്ലോ; ഇച്ഛിക്കാത്ത തിന്മയത്രേ പ്രവര്‍ത്തിക്കുന്നതു. 20 ഞാന്‍ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ അതിനെ പ്രവര്‍ത്തിക്കുന്നതു ഞാനല്ല എന്നില്‍ വസിക്കുന്ന പാപമത്രേ. 21 അങ്ങനെ നന്മ ചെയ്‍വാന്‍ ഇച്ഛിക്കുന്ന ഞാന്‍ തിന്മ എന്‍റെ പക്കല്‍ ഉണ്ടു എന്നൊരു പ്രമാണം കാണുന്നു. 22 ഉള്ളംകൊണ്ടു ഞാന്‍ ദൈവത്തിന്‍റെ ന്യായപ്രമാണത്തില്‍ രസിക്കുന്നു. 23 എങ്കിലും എന്‍റെ ബുദ്ധിയുടെ പ്രമാണത്തോടു പോരാടുന്ന വേറൊരു പ്രമാണം ഞാന്‍ എന്‍റെ അവയവങ്ങളില്‍ കാണുന്നു; അതു എന്‍റെ അവയവങ്ങളിലുള്ള പാപപ്രമാണത്തിന്നു എന്നെ ബദ്ധനാക്കിക്കളയുന്നു. 24 അയ്യോ, ഞാന്‍ അരിഷ്ടമനുഷ്യന്‍ ! ഈ മരണത്തിന്നു അധീനമായ ശരീരത്തില്‍നിന്നു എന്നെ ആര്‍ വിടുവിക്കും? 25 നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുമുഖാന്തരം ഞാന്‍ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു. ഇങ്ങനെ ഞാന്‍ തന്നേ ബുദ്ധികൊണ്ടു ദൈവത്തിന്‍റെ പ്രമാണത്തെയും ജഡംകൊണ്ടു പാപത്തിന്‍റെ പ്രമാണത്തെയും സേവിക്കുന്നു.

Romans 8

1 അതുകൊണ്ടു ഇപ്പോള്‍ ക്രിസ്തുയേശുവിലുള്ളവര്‍ക്കും ഒരു ശിക്ഷാവിധിയും ഇല്ല. 2 ജീവന്‍റെ ആത്മാവിന്‍റെ പ്രമാണം എനിക്കു പാപത്തിന്‍റെയും മരണത്തിന്‍റെയും പ്രമാണത്തില്‍നിന്നു ക്രിസ്തുയേശുവില്‍ സ്വാതന്ത്ര്യം വരുത്തിയിരിക്കുന്നു. 3 ജഡത്താലുള്ള ബലഹീനതനിമിത്തം ന്യായപ്രമാണത്തിന്നു കഴിയാഞ്ഞതിനെ (സാധിപ്പാന്‍ ) ദൈവം തന്‍റെ പുത്രനെ പാപജഡത്തിന്‍റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു, പാപത്തിന്നു ജഡത്തില്‍ ശിക്ഷ വിധിച്ചു. 4 ജഡത്തെയല്ല ആത്മാവിനെ അത്രേ അനുസരിച്ചു നടക്കുന്ന നമ്മില്‍ ന്യായ പ്രമാണത്തിന്‍റെ നീതി നിവൃത്തിയാകേണ്ടതിന്നു തന്നേ. 5 ജഡസ്വഭാവമുള്ളവര്‍ ജഡത്തിന്നുള്ളതും ആത്മസ്വഭാവമുള്ളവര്‍ ആത്മാവിന്നുള്ളതും ചിന്തിക്കുന്നു. 6 ജഡത്തിന്‍റെ ചിന്ത മരണം; ആത്മാവിന്‍റെ ചിന്തയോ ജീവനും സമാധാനവും തന്നേ. 7 ജഡത്തിന്‍റെ ചിന്ത ദൈവത്തോടു ശത്രുത്വം ആകുന്നു; അതു ദൈവത്തിന്‍റെ ന്യായപ്രമാണത്തിന്നു കീഴ്പെടുന്നില്ല, കീഴ്പെടുവാന്‍ കഴിയുന്നതുമില്ല. 8 ജഡസ്വഭാവമുള്ളവര്‍ക്കും ദൈവത്തെ പ്രസാദിപ്പിപ്പാന്‍ കഴിവില്ല. 9 നിങ്ങളോ, ദൈവത്തിന്‍റെ ആത്മാവു നിങ്ങളില്‍ വസിക്കുന്നു എന്നു വരികില്‍ ജഡസ്വഭാവമുള്ളവരല്ല ആത്മസ്വഭാവമുള്ളവരത്രേ, ക്രിസ്തുവിന്‍റെ ആത്മാവില്ലാത്തവന്‍ അവന്നുള്ളവനല്ല. 10 ക്രിസ്തു നിങ്ങളില്‍ ഉണ്ടെങ്കിലോ ശരീരം പാപംനിമിത്തം മരിക്കേണ്ടതെങ്കിലും ആത്മാവു നീതിനിമിത്തം ജീവനാകുന്നു . 11 യേശുവിനെ മരിച്ചവരില്‍നിന്നു ഉയിര്‍പ്പിച്ചവന്‍റെ ആത്മാവു നിങ്ങളില്‍ വസിക്കുന്നു എങ്കില്‍ ക്രിസ്തുയേശുവിനെ മരണത്തില്‍നിന്നു ഉയിര്‍പ്പിച്ചവന്‍ നിങ്ങളില്‍ വസിക്കുന്ന തന്‍റെ ആത്മാവിനെക്കൊണ്ടു നിങ്ങളുടെ മര്‍ത്യശരീരങ്ങളെയും ജീവിപ്പിക്കും. 12 ആകയാല്‍ സഹോദരന്മാരേ, നാം ജഡത്തെ അനുസരിച്ചു ജീവിക്കേണ്ടതിന്നു ജഡത്തിന്നല്ല കടക്കാരാകുന്നതു. 13 നിങ്ങള്‍ ജഡത്തെ അനുസരിച്ചു ജീവിക്കുന്നു എങ്കില്‍ മരിക്കും നിശ്ചയം; ആത്മാവിനാല്‍ ശരീരത്തിന്‍റെ പ്രവൃത്തികളെ മരിപ്പിക്കുന്നു എങ്കിലോ നിങ്ങള്‍ ജീവിക്കും. 14 ദൈവാത്മാവു നടത്തുന്നവര്‍ ഏവരും ദൈവത്തിന്‍റെ മക്കള്‍ ആകുന്നു. 15 നിങ്ങള്‍ പിന്നെയും ഭയപ്പെടേണ്ടതിന്നു ദാസ്യത്തിന്‍റെ ആത്മാവിനെ അല്ല; നാം അബ്ബാ പിതാവേ, എന്നു വിളിക്കുന്ന പുത്രത്വത്തിന്‍ ആത്മാവിനെ അത്രേ പ്രാപിച്ചതു. 16 നാം ദൈവത്തിന്‍റെ മക്കള്‍ എന്നു ആത്മാവുതാനും നമ്മുടെ ആത്മാവോടുകൂടെ സാക്‍ഷ്യം പറയുന്നു. 17 നാം മക്കള്‍ എങ്കിലോ അവകാശികളും ആകുന്നു; ദൈവത്തിന്‍റെ അവകാശികളും ക്രിസ്തുവിന്നു കൂട്ടവകാശികളും തന്നേ; നാം അവനോടുകൂടെ തേജസ്കരിക്കപ്പെടേണ്ടതിന്നു അവനോടുകൂടെ കഷ്ടമനുഭവിച്ചാലത്രേ. 18 നമ്മില്‍ വെളിപ്പെടുവാനുള്ള തേജസ്സു വിചാരിച്ചാല്‍ ഈ കാലത്തിലെ കഷ്ടങ്ങള്‍ സാരമില്ല എന്നു ഞാന്‍ എണ്ണുന്നു. 19 സൃഷ്ടി ദൈവപുത്രന്മാരുടെ വെളിപ്പാടിനെ ആകാംക്ഷയോടെ കാത്തിരിക്കുന്നു. 20 സൃഷ്ടി ദ്രവത്വത്തിന്‍റെ ദാസ്യത്തില്‍നിന്നു വിടുതലും ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യവും പ്രാപിക്കും എന്നുള്ള ആശയോടെ മായെക്കു കീഴ്പെട്ടിരിക്കുന്നു; 21 മന:പൂര്‍വ്വമായിട്ടല്ല, അതിനെ കീഴ്പെടുത്തിയവന്‍റെ കല്പനനിമിത്തമത്രേ. 22 സര്‍വ്വസൃഷ്ടിയും ഇന്നുവരെ ഒരുപോലെ ഞരങ്ങി ഈറ്റുനോവോടിരിക്കുന്നു എന്നു നാം അറിയുന്നുവല്ലോ. 23 ആത്മാവെന്ന ആദ്യ ദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിന്‍റെ വീണ്ടെടുപ്പായ പുത്രത്വത്തിന്നു കാത്തുകൊണ്ടു ഉള്ളില്‍ ഞരങ്ങുന്നു. 24 പ്രത്യാശയാലല്ലാ നാം രക്ഷിക്കപ്പെടിരിക്കുന്നതു. കാണുന്ന പ്രത്യാശയോ പ്രത്യാശയല്ല; ഒരുത്തന്‍ കാണുന്നതിന്നായി ഇനി പ്രത്യാശിക്കുന്നതു എന്തിന്നു? 25 നാം കാണാത്തതിന്നായി പ്രത്യാശിക്കുന്നു എങ്കിലോ അതിന്നായി ക്ഷമയോടെ കാത്തിരിക്കുന്നു. 26 അവ്വണ്ണം തന്നേ ആത്മാവു നമ്മുടെ ബലഹീനതെക്കു തുണനിലക്കുന്നു. വേണ്ടുംപോലെ പ്രാര്‍ത്ഥിക്കേണ്ടതു എന്തെന്നു നാം അറിയുന്നില്ലല്ലോ. ആത്മാവു തന്നേ ഉച്ചരിച്ചു കൂടാത്ത ഞരക്കങ്ങളാല്‍ നമുക്കു വേണ്ടി പക്ഷവാദം ചെയ്യുന്നു. 27 എന്നാല്‍ ആത്മാവു വിശുദ്ധര്‍ക്കും വേണ്ടി ദൈവഹിതപ്രകാരം പക്ഷവാദം ചെയ്യുന്നതുകൊണ്ടു ആത്മാവിന്‍റെ ചിന്ത ഇന്നതെന്നു ഹൃദയങ്ങളെ പരിശോധിക്കുന്നവന്‍ അറിയുന്നു. 28 എന്നാല്‍ ദൈവത്തെ സ്നേഹിക്കുന്നവര്‍ക്കും, നിര്‍ണ്ണയപ്രകാരം വിളിക്കപ്പെട്ടവര്‍ക്കും തന്നേ, സകലവും നന്മെക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു. 29 അവന്‍ മുന്നറിഞ്ഞവരെ തന്‍റെ പുത്രന്‍ അനേകം സഹോദരന്മാരില്‍ ആദ്യജാതന്‍ ആകേണ്ടതിന്നു അവന്‍റെ സ്വരൂപത്തോടു അനുരൂപരാകുവാന്‍ മുന്നിയമിച്ചുമിരിക്കുന്നു. 30 മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു. 31 ഇതു സംബന്ധിച്ചു നാം എന്തു പറയേണ്ടു? ദൈവം നമുക്കു അനുകൂലം എങ്കില്‍ നമുക്കു പ്രതിക്കുലം ആര്‍ ? 32 സ്വന്തപുത്രനെ ആദരിക്കാതെ നമുക്കു എല്ലാവര്‍ക്കും വേണ്ടി ഏല്പിച്ചുതന്നവന്‍ അവനോടുകൂടെ സകലവും നമുക്കു നല്കാതിരിക്കുമോ? 33 ദൈവം തിരഞ്ഞെടുത്തവരെ ആര്‍ കുറ്റം ചുമത്തും? നീതീകരിക്കുന്നവന്‍ ദൈവം. 34 ശിക്ഷവിധിക്കുന്നവന്‍ ആര്‍ ? ക്രിസ്തുയേശു മരിച്ചവന്‍ ; മരിച്ചിട്ടു ഉയിര്‍ത്തെഴുന്നേറ്റവന്‍ തന്നേ; അവന്‍ ദൈവത്തിന്‍റെ വലത്തുഭാഗത്തിരിക്കയും നമുക്കുവേണ്ടി പക്ഷവാദം കഴിക്കയും ചെയ്യുന്നു. 35 ക്രിസ്തുവിന്‍റെ സ്നേഹത്തില്‍നിന്നു നമ്മെ വേര്‍പിരിക്കുന്നതാര്‍ ? കഷ്ടതയോ സങ്കടമോ ഉപദ്രവമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ? 36 “നിന്‍റെ നിമിത്തം ഞങ്ങളെ ഇടവിടാതെ കൊല്ലുന്നു; അറുപ്പാനുള്ള ആടുകളെപ്പൊലെ ഞങ്ങളെ എണ്ണുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ. 37 നാമോ നമ്മെ സ്നേഹിച്ചവന്‍ മുഖാന്തരം ഇതില്‍ ഒക്കെയും പൂര്‍ണ്ണജയം പ്രാപിക്കുന്നു. 38 മരണത്തിന്നോ ജീവന്നോ ദൂതന്മാര്‍ക്കോ വാഴ്ചകള്‍ക്കോ അധികാരങ്ങള്‍ക്കോ ഇപ്പോഴുള്ളതിന്നോ വരുവാനുള്ളതിന്നോ ഉയരത്തിന്നോ ആഴത്തിന്നോ മറ്റു യാതൊരു സൃഷ്ടിക്കോ 39 നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തില്‍ നിന്നു നമ്മെ വേറുപിരിപ്പാന്‍ കഴികയില്ല എന്നു ഞാന്‍ ഉറെച്ചിരിക്കുന്നു.

Romans 9

1 ഞാന്‍ ക്രിസ്തുവില്‍ സത്യം പറയുന്നു; ഞാന്‍ പറയുന്നതു ഭോഷ്കല്ല. 2 എനിക്കു വലിയ ദുഃഖവും ഹൃദയത്തില്‍ ഇടവിടാതെ നോവും ഉണ്ടു എന്നു എന്‍റെ മനസ്സാക്ഷി എനിക്കു പരിശുദ്ധാത്മാവില്‍ സാക്ഷിയായിരിക്കുന്നു. 3 ജഡപ്രകാരം എന്‍റെ ചാര്‍ച്ചക്കാരായ എന്‍റെ സഹോദരന്മാര്‍ക്കും വേണ്ടി ഞാന്‍ തന്നേ ക്രിസ്തുവിനോടു വേറുവിട്ടു ശാപഗ്രസ്തനാവാന്‍ ഞാന്‍ ആഗ്രഹിക്കാമായിരുന്നു. 4 അവര്‍ യിസ്രായേല്യര്‍ , പുത്രത്വവും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദത്തങ്ങളും അവര്‍ക്കുംള്ളവ; 5 പിതാക്കന്മാരും അവര്‍ക്കുംള്ളവര്‍ തന്നേ; ജഡപ്രകാരം ക്രിസ്തുവും അവരില്‍നിന്നല്ലോ ഉത്ഭവിച്ചതു; അവന്‍ സര്‍വ്വത്തിന്നും മീതെ ദൈവമായി എന്നെന്നേക്കും വാഴ്ത്തപ്പെട്ടവന്‍ . 6 ആമേന്‍ . ദൈവവചനം വൃഥാവായിപ്പോയി എന്നല്ല; യിസ്രായേലില്‍നിന്നു ഉത്ഭവിച്ചവര്‍ എല്ലാം യിസ്രായേല്യര്‍ എന്നും 7 അബ്രാഹാമിന്‍റെ സന്തതിയാകയാല്‍ എല്ലാവരും മക്കള്‍ എന്നു വരികയില്ല; “യിസ്ഹാക്കില്‍നിന്നു ജനിക്കുന്നവര്‍ നിന്‍റെ സന്തതി എന്നു വിളിക്കപ്പെടും” എന്നേയുള്ളു. 8 അതിന്‍റെ അര്‍ത്ഥമോ: ജഡപ്രകാരം ജനിച്ച മക്കള്‍ അല്ല ദൈവത്തിന്‍റെ മക്കള്‍ ; വാഗ്ദത്തപ്രകാരം ജനിച്ച മക്കളെയത്രേ സന്തതി എന്നു എണ്ണുന്നു. 9 “ഈ സമയത്തേക്കു ഞാന്‍ വരും; അപ്പോള്‍ സാറെക്കു ഒരു മകന്‍ ഉണ്ടാകും” എന്നല്ലോ വാഗ്ദത്തവചനം. 10 അത്രയുമല്ല, റിബെക്കയും നമ്മുടെ പിതാവായ യിസ്ഹാക്ക് എന്ന ഏകനാല്‍ ഗര്‍ഭം ധരിച്ചു, 11 കുട്ടികള ജനിക്കയോ ഗുണമാകട്ടെ ദോഷമാകട്ടെ ഒന്നും പ്രവര്‍ത്തിക്കയോ ചെയ്യുംമുമ്പേ തിരഞ്ഞെടുപ്പിന്‍ പ്രകാരമുള്ള ദൈവനിര്‍ണ്ണയം പ്രവൃത്തികള്‍ നിമിത്തമല്ല വിളിച്ചവന്‍റെ ഇഷ്ടം നിമിത്തം തന്നേ വരേണ്ടതിന്നു: 12 “മൂത്തവന്‍ ഇളയവനെ സേവിക്കും” എന്നു അവളോടു അരുളിച്ചെയ്തു. 13 “ഞാന്‍ യാക്കോബിനെ സ്നേഹിച്ചു ഏശാവിനെ ദ്വേഷിച്ചിരിക്കുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ. 14 ആകയാല്‍ നാം എന്തു പറയേണ്ടു? ദൈവത്തിന്‍റെ പക്കല്‍ അനീതി ഉണ്ടോ? ഒരു നാളും ഇല്ല. 15 “എനിക്കു കരുണ തോന്നേണം എന്നുള്ളവനോടു കരുണ തോന്നുകയും എനിക്കു കനിവു തോന്നേണം എന്നുള്ളവനോടു കനിവു തോന്നുകയും ചെയ്യും” എന്നു അവന്‍ മോശെയോടു അരുളിച്ചെയ്യുന്നു. 16 അതുകൊണ്ടു ഇച്ഛിക്കുന്നവനാലുമല്ല, ഓ‍ടുന്നവനാലുമല്ല, കരുണ തോന്നുന്ന ദൈവത്താലത്രേ സകലവും സാധിക്കുന്നതു. 17 “ഇതിന്നായിട്ടു തന്നേ ഞാന്‍ നിന്നെ നിര്‍ത്തിയിരിക്കുന്നതു; നിന്നില്‍ എന്‍റെ ശക്തി കാണിക്കേണ്ടതിന്നും എന്‍റെ നാമം സര്‍വ്വഭൂമിയിലും പ്രസ്താവിക്കപ്പെടേണ്ടതിന്നും തന്നേ” എന്നു തിരുവെഴുത്തില്‍ ഫറവോനോടു അരുളിച്ചെയ്യുന്നു. 18 അങ്ങനെ തനിക്കു മനസ്സുള്ളവനോടു അവന്നു കരുണ തോന്നുന്നു; തനിക്കു മനസ്സുള്ളവരെ അവന്‍ കഠിനനാക്കുന്നു. 19 ആകയാല്‍ അവന്‍ പിന്നെ കുറ്റം പറയുന്നതു എന്തു? ആര്‍ അവന്‍റെ ഇഷ്ടത്തോടു എതിര്‍ത്തു നില്ക്കുന്നു എന്നു നീ എന്നോടു ചോദിക്കും. 20 അയ്യോ, മനുഷ്യാ, ദൈവത്തൊടു പ്രത്യുത്തരം പറയുന്ന നീ ആര്‍ ? മനഞ്ഞിരിക്കുന്നതു മനഞ്ഞവനോടു: നീ എന്നെ ഇങ്ങനെ ചമെച്ചതു എന്തു എന്നു ചോദിക്കുമോ? 21 അല്ല, കുശവന്നു അതേ പിണ്ഡത്തില്‍നിന്നു ഒരു പാത്രം മാനത്തിന്നും മറ്റൊരു പാത്രം അപമാനത്തിന്നും ഉണ്ടാക്കുവാന്‍ മണ്ണിന്മേല്‍ അധികാരം ഇല്ലയോ? 22 എന്നാല്‍ ദൈവം തന്‍റെ കോപം കാണിപ്പാനും ശക്തി വെളിപ്പെടുത്തുവാനും 23 ​യഹൂദന്മാരില്‍ നിന്നു മാത്രമല്ല ജാതികളില്‍ നിന്നും വിളിചു തേജസ്സിനായി മുന്നൊരുക്കിയ കരുണാപാത്രങ്ങളായ നമ്മില്‍ ജാതികളില്‍ നിന്നും വെളിപ്പെടുത്തുവാനും ജാതികളില്‍ നിന്നും വെളിപ്പെടുത്തുവാനും 24 തന്‍റെ തേജസ്സിന്‍റെ ധനം വെളിപ്പെടുത്തുവാനും ഇച്ഛിച്ചിട്ടു നാശയോഗ്യമായ കോപപാത്രങ്ങളെ വളരെ ദീര്‍ഘക്ഷമയോടെ സഹിച്ചു എങ്കില്‍ എന്തു? 25 “എന്‍റെ ജനമല്ലാത്തവരെ എന്‍റെ ജനം എന്നും പ്രിയയല്ലാത്തവളെ പ്രിയ എന്നും ഞാന്‍ വിളിക്കും.. 26 നിങ്ങള്‍ എന്‍റെ ജനമല്ല എന്നു അവരോടു പറഞ്ഞ ഇടത്തില്‍ അവര്‍ ജീവനുള്ള ദൈവത്തിന്‍റെ മക്കള്‍ എന്നു വിളിക്കപ്പെടും” 27 എന്നു ഹോശേയാപുസ്തകത്തിലും അരുളിച്ചെയ്യുന്നുവല്ലോ. യെശയ്യാവോ യിസ്രായേലിനെക്കുറിച്ചു: 28 “യിസ്രായേല്‍മക്കളുടെ എണ്ണം കടല്‍ക്കരയിലെ മണല്‍പോലെ ആയിരുന്നാലും ശേഷിപ്പത്രേ രക്ഷിക്കപ്പെടൂ. കര്‍ത്താവു ഭൂമിയില്‍ തന്‍റെ വചനം നിവര്‍ത്തിച്ചു ക്ഷണത്തില്‍ തീര്‍ക്കും” എന്നു വിളിച്ചു പറയുന്നു. 29 “സൈന്യങ്ങളുടെ കര്‍ത്താവു നമുക്കു സന്തതിയെ ശേഷിപ്പിച്ചില്ലെങ്കില്‍ നാം സൊദോമെപ്പോലെ ആകുമായിരുന്നു, ഗൊമോറെക്കു സദൃശമാകുമായിരുന്നു” എന്നു യെശയ്യാ മുമ്പുകൂട്ടി പറഞ്ഞിരിക്കുന്നുവല്ലോ. 30 ആകയാല്‍ നാം എന്തു പറയേണ്ടു? നീതിയെ പിന്തുടരാത്ത ജാതികള്‍ നീതിപ്രാപിച്ചു, വിശ്വാസത്താലുള്ള നീതി തന്നേ. 31 നീതിയുടെ പ്രമാണം പിന്‍ തുടര്‍ന്ന യിസ്രായേലോ ആ പ്രമാണത്തിങ്കല്‍ എത്തിയില്ല. 32 അതെന്തുകൊണ്ടു? വിശ്വാസത്താലല്ല, പ്രവൃത്തികളാല്‍ അന്വേഷിച്ചതുകൊണ്ടു തന്നേ അവര്‍ ഇടര്‍ച്ചക്കല്ലിന്മേല്‍ തട്ടി ഇടറി: 33 “ഇതാ, ഞാന്‍ സീയോനില്‍ ഇടര്‍ച്ചക്കല്ലും തടങ്ങല്‍ പാറയും വെക്കുന്നു; അവനില്‍ വിശ്വസിക്കുന്നവന്‍ ലജ്ജിച്ചു പോകയില്ല” എന്നു എഴുതിയിരിക്കുന്നുവല്ലോ.

Romans 10

1 സഹോദരന്മാരേ, അവര്‍ രക്ഷിക്കപ്പെടേണം എന്നു തന്നേ എന്‍റെ ഹൃദയവാഞ്ഛയും അവര്‍ക്കുംവേണ്ടി ദൈവത്തൊടുള്ള യാചനയും ആകുന്നു. 2 അവര്‍ പരിജ്ഞാനപ്രകാരമല്ലെങ്കിലും ദൈവത്തെ സംബന്ധിച്ചു എരിവുള്ളവര്‍ എന്നു ഞാന്‍ അവര്‍ക്കും സാക്‍ഷ്യം പറയുന്നു. 3 അവര്‍ ദൈവത്തിന്‍റെ നീതി അറിയാതെ സ്വന്ത നീതി സ്ഥാപിപ്പാന്‍ അന്വേഷിച്ചുകൊണ്ടു ദൈവത്തിന്‍റെ നീതിക്കു കീഴ്പെട്ടില്ല. 4 വിശ്വസിക്കുന്ന ഏവന്നും നീതി ലഭിപ്പാന്‍ ക്രിസ്തു ന്യായപ്രമാണത്തിന്‍റെ അവസാനം ആകുന്നു. 5 ന്യായപ്രമാണത്താലുള്ള നീതി സംബന്ധിച്ചു: “അതു ചെയ്ത മനുഷ്യന്‍ അതിനാല്‍ ജീവിക്കും” എന്നു മോശെ എഴുതിയിരിക്കുന്നുവല്ലോ. 6 വിശ്വാസത്താലുള്ള നീതിയോ ഇവ്വണ്ണം പറയുന്നു: “ക്രിസ്തുവിനെ ഇറക്കേണം എന്നു വിചാരിച്ചു ആര്‍ സ്വര്‍ഗ്ഗത്തില്‍ കയറും എന്നോ, 7 ക്രിസ്തുവിനെ മരിച്ചവരുടെ ഇടയില്‍ നിന്നു കയറ്റേണം എന്നു വിചാരിച്ചു ആര്‍ പാതാളത്തില്‍ ഇറങ്ങും എന്നോ നിന്‍റെ ഹൃദയത്തില്‍ പറയരുതു.” 8 എന്നാല്‍ അതു എന്തു പറയുന്നു? “വചനം നിനക്കു സമീപമായി നിന്‍റെ വായിലും നിന്‍റെ ഹൃദയത്തിലും ഇരിക്കുന്നു;” അതു ഞങ്ങള്‍ പ്രസംഗിക്കുന്ന വിശ്വാസ വചനം തന്നേ. 9 യേശുവിനെ കര്‍ത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരില്‍ നിന്നു ഉയിര്‍ത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താല്‍ നീ രക്ഷപ്പെടും. 10 ഹൃദയം കൊണ്ടു നീതിക്കായി വിശ്വസിക്കയും വായികൊണ്ടു രക്ഷെക്കായി ഏറ്റുപറകയും ചെയ്യുന്നു. 11 “അവനില്‍ വിശ്വസിക്കുന്നവന്‍ ഒരുത്തനും ലജ്ജിച്ചു പോകയില്ല” എന്നു തിരുവെഴുത്തില്‍ അരുളിച്ചെയ്യുന്നുവല്ലോ. 12 യെഹൂദന്‍ എന്നും യവനന്‍ എന്നും വ്യത്യാസമില്ല; എല്ലാവര്‍ക്കും കര്‍ത്താവു ഒരുവന്‍ തന്നേ; അവന്‍ തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവര്‍ക്കും നല്‍കുവാന്തക്കവണ്ണം സമ്പന്നന്‍ ആകുന്നു. 13 “കര്‍ത്താവിന്‍റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും” എന്നുണ്ടല്ലോ. 14 എന്നാല്‍ അവര്‍ വിശ്വസിക്കാത്തവനെ എങ്ങനെ വിളിച്ചപേക്ഷിക്കും? അവര്‍ കേട്ടിട്ടില്ലാത്തവനില്‍ എങ്ങനെ വിശ്വസിക്കും? പ്രസംഗിക്കുന്നവന്‍ ഇല്ലാതെ എങ്ങനെ കേള്‍ക്കും? 15 ആരും അയക്കാതെ എങ്ങനെ പ്രസംഗിക്കും? “നന്മ സുവിശേഷിക്കുന്നവരുടെ കാല്‍ എത്ര മനോഹരം” എന്നു എഴുതിയിരിക്കുന്നുവല്ലോ. 16 എങ്കിലും എല്ലാവരും സുവിശേഷം അനുസരിച്ചിട്ടില്ല: “കര്‍ത്താവേ, ഞങ്ങള്‍ കേള്‍പ്പിച്ചതു ആര്‍ വിശ്വസിച്ചു” എന്നു യെശയ്യാവു പറയുന്നുവല്ലോ. 17 ആകയാല്‍ വിശ്വാസം കേള്‍വിയാലും കേള്‍വി ക്രിസ്തുവിന്‍റെ വചനത്താലും വരുന്നു. 18 എന്നാല്‍ അവര്‍ കേട്ടില്ലയോ എന്നു ഞാന്‍ ചോദിക്കുന്നു. കേട്ടിരിക്കുന്നു നിശ്ചയം: “അവരുടെ നാദം സര്‍വ്വ ഭൂമിയിലും അവരുടെ വചനം ഭൂതലത്തിന്‍റെ അറ്റത്തോളവും പരന്നു.” 19 എന്നാല്‍ യിസ്രായേല്‍ ഗ്രഹിച്ചില്ലയോ എന്നു ഞാന്‍ ചോദിക്കുന്നു. “ജനമല്ലാത്തവരെക്കൊണ്ടു ഞാന്‍ നിങ്ങള്‍ക്കു എരിവു വരുത്തും; മൂഡജാതിയെക്കൊണ്ടു നിങ്ങള്‍ക്കു കോപം ജനിപ്പിക്കും” എന്നു ഒന്നാമതു മോശെ പറയുന്നു. 20 യെശയ്യാവോ: “എന്നെ അന്വേഷിക്കാത്തവര്‍ എന്നെ കണ്ടെത്തി; എന്നെ ചോദിക്കാത്തവര്‍ക്കും ഞാന്‍ പ്രത്യക്ഷനായി” എന്നു ധൈര്യത്തോടെ പറയുന്നു. 21 യിസ്രായേലിനെക്കുറിച്ചോ: “അനുസരിക്കാത്തതും മറുത്തുപറയുന്നതുമായ ജനത്തിങ്കലേക്കു ഞാന്‍ ഇടവിടാതെ കൈനീട്ടി” എന്നു അവന്‍ പറയുന്നു.

Romans 11

1 എന്നാല്‍ ദൈവം സ്വജനത്തെ തള്ളിക്കളഞ്ഞുവോ എന്നു ഞാന്‍ ചോദിക്കുന്നു. ഒരു നാളും ഇല്ല; ഞാനും യിസ്രായേല്യനല്ലോ; അബ്രാഹാമിന്‍റെ സന്തതിയില്‍ ബെന്യാമീന്‍ ഗോത്രത്തില്‍ ജനിച്ചവന്‍ തന്നേ. 2 ദൈവം മുന്നറിഞ്ഞിട്ടുള്ള തന്‍റെ ജനത്തെ തള്ളിക്കളഞ്ഞിട്ടില്ല. ഏലീയാവിന്‍റെ ചരിത്രത്തില്‍ തിരുവെഴുത്തു പറയുന്നതു അറിയുന്നില്ലയോ? 3 അവന്‍ യിസ്രായേലിന്നു വിരോധമായി: “കര്‍ത്താവേ, അവര്‍ നിന്‍റെ പ്രവാചകന്മാരെ കൊന്നു നിന്‍റെ യാഗപീഠങ്ങളെ ഇടിച്ചു കളഞ്ഞു; ഞാന്‍ ഒരുത്തന്‍ മാത്രം ശേഷിച്ചിരിക്കുന്നു; അവര്‍ എനിക്കും ജീവഹാനി വരുത്തുവാന്‍ നോക്കുന്നു” 4 എന്നു ദൈവത്തോടു വാദിക്കുമ്പോള്‍ അവന്നു അരുളപ്പാടു ഉണ്ടായതു എന്തു? “ബാലിന്നു മുട്ടുകുത്താത്ത ഏഴായിരം പേരെ ഞാന്‍ എനിക്കായി ശേഷിപ്പിച്ചിരിക്കുന്നു” എന്നു തന്നേ. 5 അങ്ങനെ ഈ കാലത്തിലും കൃപയാലുള്ള തിരഞ്ഞെടുപ്പിന്‍ പ്രകാരം ഒരു ശേഷിപ്പുണ്ടു. 6 കൃപയാല്‍ എങ്കില്‍ പ്രവൃത്തിയാലല്ല; അല്ലെങ്കില്‍ കൃപ കൃപയല്ല. 7 ആകയാല്‍ എന്തു? യിസ്രായേല്‍ താന്‍ തിരഞ്ഞതു പ്രാപിച്ചില്ല; തിരഞ്ഞെടുക്കപ്പെട്ടവര്‍ അതു പ്രാപിച്ചു: ശേഷമുള്ളവരോ കഠിനപ്പെട്ടിരിക്കുന്നു. 8 “ദൈവം അവര്‍ക്കും ഇന്നുവരെ ഗാഢ നിദ്രയും കാണാത്ത കണ്ണും കേള്‍ക്കാത്ത ചെവിയും കൊടുത്തു” എന്നു എഴുതിയിരിക്കുന്നുവല്ലോ. 9 “അവരുടെ മേശ അവര്‍ക്കും കാണിക്കയും കുടുക്കും ഇടര്‍ച്ചയും പ്രതികാരവുമായിത്തീരട്ടെ;. 10 അവരുടെ കണ്ണു കാണാതവണ്ണം ഇരുണ്ടുപോകട്ടെ; അവരുടെ മുതുകു എല്ലായ്പോഴും കുനിയിക്കേണമേ” എന്നു ദാവീദും പറയുന്നു. 11 എന്നാല്‍ അവര്‍ വീഴേണ്ടതിന്നോ ഇടറിയതു എന്നു ഞാന്‍ ചോദിക്കുന്നു. ഒരു നാളും അല്ല; അവര്‍ക്കും എരിവു വരുത്തുവാന്‍ അവരുടെ ലംഘനം ഹേതുവായി ജാതികള്‍ക്കു രക്ഷ വന്നു എന്നേയുള്ളു. 12 എന്നാല്‍ അവരുടെ ലംഘനം ലോകത്തിന്നു ധനവും അവരുടെ നഷ്ടം ജാതികള്‍ക്കു സമ്പത്തും വരുവാന്‍ കാരണമായി എങ്കില്‍ അവരുടെ യഥാസ്ഥാനം എത്ര അധികം? 13 എന്നാല്‍ ജാതികളായ നിങ്ങളോടു ഞാന്‍ പറയുന്നതു: ജാതികളുടെ അപ്പൊസ്തലനായിരിക്കയാല്‍ ഞാന്‍ എന്‍റെ 14 സ്വജാതിക്കാര്‍ക്കും വല്ലവിധേനയും സ്പര്‍ദ്ധ ജനിപ്പിച്ചു, അവരില്‍ ചിലരെ രക്ഷിക്കാമെങ്കിലോ എന്നു വെച്ചു തന്നേ ഞാന്‍ എന്‍റെ ശുശ്രൂഷയെ പുകഴ്ത്തുന്നു. 15 അവരുടെ ഭ്രംശം ലോകത്തിന്‍റെ നിരപ്പിന്നു ഹേതുവായി എങ്കില്‍ അവരുടെ അംഗീകരണം മരിച്ചവരുടെ ഉയിര്‍പ്പെന്നല്ലാതെ എന്താകും? 16 ആദ്യഭാഗം വിശുദ്ധം എങ്കില്‍ പിണ്ഡം മുഴുവനും അങ്ങനെ തന്നേ; വേര്‍ വിശുദ്ധം എങ്കില്‍ കൊമ്പുകളും അങ്ങനെ തന്നേ. 17 കൊമ്പുകളില്‍ ചിലതു ഒടിച്ചിട്ടു കാട്ടൊലീവായ നിന്നെ അവയുടെ ഇടയില്‍ ഒട്ടിച്ചു ചേര്‍ത്തു ഒലീവുമരത്തിന്‍റെ ഫലപ്രദമായ വേരിന്നു പങ്കാളിയായിത്തീര്‍ന്നു എങ്കിലോ, 18 കൊമ്പുകളുടെ നേരെ പ്രശംസിക്കരുതു; പ്രശംസിക്കുന്നുവെങ്കില്‍ നീ വേരിനെ അല്ല വേര്‍ നിന്നെയത്രേ ചുമക്കുന്നു എന്നു ഓ‍ര്‍ക്ക. 19 എന്നാല്‍ എന്നെ ഒട്ടിക്കേണ്ടതിന്നു കൊമ്പുകളെ ഒടിച്ചു കളഞ്ഞു എന്നു നീ പറയും. 20 ശരി; അവിശ്വാസത്താല്‍ അവ ഒടിച്ചുപോയി; വിശ്വാസത്താല്‍ നീ നിലക്കുന്നു; ഞെളിയാതെ ഭയപ്പെടുക. 21 സ്വാഭാവികകൊമ്പുകളെ ദൈവം ആദരിക്കാതെ പോയെങ്കില്‍ നിന്നെയും ആദരിക്കാതെ വന്നേക്കും. 22 ആകയാല്‍ ദൈവത്തിന്‍റെ ദയയും ഖണ്ഡിതവും കാണ്‍ക; വീണവരില്‍ ദൈവത്തിന്‍റെ ഖണ്ഡിതവും; നിന്നിലോ നീ ദയയില്‍ നിലനിന്നാല്‍ ദയയും തന്നേ; അല്ലെങ്കില്‍ നീയും ഛേദിക്കപ്പെടും. 23 അവിശ്വാസത്തില്‍ നിലനില്‍ക്കാഞ്ഞാല്‍ അവരെയും കൂടെ ഒട്ടിക്കും; അവരെ വീണ്ടും ഒട്ടിപ്പാന്‍ ദൈവം ശക്തനല്ലോ. 24 സ്വഭാവത്താല്‍ കാട്ടുമരമായതില്‍നിന്നു നിന്നെ മുറിച്ചെടുത്തു സ്വഭാവത്തിന്നു വിരോധമായി നല്ല ഒലിവുമരത്തില്‍ ഒട്ടിച്ചു എങ്കില്‍ , സ്വാഭാവികകൊമ്പുകളായവരെ സ്വന്തമായ ഒലിവുമരത്തില്‍ എത്ര അധികമായി ഒട്ടിക്കും. 25 സഹോദരന്മാരേ, നിങ്ങള്‍ ബുദ്ധിമാന്മാരെന്നു നിങ്ങള്‍ക്കു തന്നേ തോന്നാതിരിപ്പാന്‍ ഈ രഹസ്യം അറിയാതിരിക്കരുതു എന്നു ഞാന്‍ ആഗ്രഹിക്കുന്നു; ജാതികളുടെ പൂര്‍ണ്ണ സംഖ്യ ചേരുവോളം യിസ്രായേലിന്നു അംശമായി കാഠിന്യം ഭവിച്ചിരിക്കുന്നു. 26 ഇങ്ങനെ യിസ്രായേല്‍ മുഴുവനും രക്ഷിക്കപ്പെടും.“വിടുവിക്കുന്നവന്‍ സീയോനില്‍നിന്നു വരും; അവന്‍ യാക്കോബില്‍ നിന്നു അഭക്തിയെ മാറ്റും. 27 ​ഞാന്‍ അവരുടെ പാപങ്ങളെ നീക്കുമ്പോള്‍ ഇതു ഞാന്‍ അവരോടു ചെയ്യുന്ന നിയമം” എന്നു എഴുതിയിരിക്കുന്നുവല്ലോ. 28 സുവിശേഷം സംബന്ധിച്ചു അവര്‍ നിങ്ങള്‍ നിമിത്തം ശത്രുക്കള്‍ ; തിരഞ്ഞെടുപ്പു സംബന്ധിച്ചോ പിതാക്കന്മാര്‍നിമിത്തം പ്രിയന്മാര്‍ . 29 ദൈവം തന്‍റെ കൃപാവരങ്ങളെയും വിളിയെയും കുറിച്ചു അനുതപിക്കുന്നില്ലല്ലോ. 30 നിങ്ങള്‍ മുമ്പെ ദൈവത്തെ അനുസരിക്കാതിരുന്നിട്ടു അവരുടെ അനുസരണക്കേടിനാല്‍ ഇപ്പോള്‍ കരുണ ലഭിച്ചതുപോലെ, 31 നിങ്ങള്‍ക്കു ലഭിച്ച കരുണയാല്‍ അവര്‍ക്കും കരുണ ലഭിക്കേണ്ടതിന്നു അവരും ഇപ്പോള്‍ അനുസരിക്കാതിരിക്കുന്നു. 32 ദൈവം എല്ലാവരോടും കരുണ ചെയ്യേണ്ടതിന്നു എല്ലാവരെയും അനുസരണക്കേടില്‍ അടെച്ചുകളഞ്ഞു. 33 ഹാ, ദൈവത്തിന്‍റെ ധനം, ജ്ഞാനം, അറിവു എന്നിവയുടെ ആഴമേ! അവന്‍റെ ന്യായവിധികള്‍ എത്ര അപ്രമേയവും അവന്‍റെ വഴികള്‍ എത്ര അഗോചരവും ആകുന്നു. 34 കര്‍ത്താവിന്‍റെ മനസ്സു അറിഞ്ഞവന്‍ ആര്‍ ? 35 അവന്നു മന്ത്രിയായിരുന്നവന്‍ ആര്‍ ? അവന്നു വല്ലതും മുമ്പെ കൊടുത്തിട്ടു പ്രതിഫലം വാങ്ങുന്നവന്‍ ആര്‍ ? 36 സകലവും അവനില്‍ നിന്നു അവനാലും അവങ്കലേക്കും ആകുന്നുവല്ലോ; അവന്നു എന്നേക്കും മഹത്വം ആമേന്‍ .

Romans 12

1 സഹോദരന്മാരേ, ഞാന്‍ ദൈവത്തിന്‍റെ മനസ്സലിവു ഓ‍ര്‍പ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നതു: നിങ്ങള്‍ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി സമര്‍പ്പിപ്പിന്‍ . 2 ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂര്‍ണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിന്‍ . 3 ഭാവിക്കേണ്ടതിന്നു മീതെ ഭാവിച്ചുയരാതെ ദൈവം അവനവന്നു വിശ്വാസത്തിന്‍റെ അളവു പങ്കിട്ടതുപോലെ സുബോധമാകുംവണ്ണം ഭാവിക്കേണമെന്നു ഞാന്‍ എനിക്കു ലഭിച്ച കൃപയാല്‍ നിങ്ങളില്‍ ഓ‍രോരുത്തനോടും പറയുന്നു. 4 ഒരു ശരീരത്തില്‍ നമുക്കു പല അവയവങ്ങള്‍ ഉണ്ടല്ലോ; എല്ലാ അവയവങ്ങള്‍ക്കും പ്രവൃത്തി ഒന്നല്ലതാനും; 5 അതുപോലെ പലരായ നാം ക്രിസ്തുവില്‍ ഒരു ശരീരവും എല്ലാവരും തമ്മില്‍ അവയവങ്ങളും ആകുന്നു. 6 ആകയാല്‍ നമുക്കു ലഭിച്ച കൃപെക്കു ഒത്തവണ്ണം വെവ്വേറെ വരം ഉള്ളതുകൊണ്ടു പ്രവചനം എങ്കില്‍ വിശ്വാസത്തിന്നു ഒത്തവണ്ണം, 7 ശുശ്രൂഷ എങ്കില്‍ ശുശ്രൂഷയില്‍ , ഉപദേശിക്കുന്നവന്‍ എങ്കില്‍ ഉപദേശത്തില്‍ , പ്രബോധിപ്പിക്കുന്നവന്‍ എങ്കില്‍ 8 പ്രബോധനത്തില്‍ , ദാനം ചെയ്യുവന്‍ ഏകാഗ്രതയോടെ, ഭരിക്കുന്നവന്‍ ഉത്സാഹത്തോടെ, കരുണചെയ്യുന്നവന്‍ പ്രസന്നതയോടെ ആകട്ടെ. 9 സ്നേഹം നിര്‍വ്യാജം ആയിരിക്കട്ടെ: തീയതിനെ വെറുത്തു നല്ലതിനോടു പറ്റിക്കൊള്‍വിന്‍ . 10 സഹോദരപ്രീതിയില്‍ തമ്മില്‍ സ്ഥായിപൂണ്ടു ബഹുമാനിക്കുന്നതില്‍ അന്യോന്യം മുന്നിട്ടു കൊള്‍വിന്‍ . 11 ഉത്സാഹത്തില്‍ മടുപ്പില്ലാതെ ആത്മാവില്‍ എരിവുള്ളവരായി കര്‍ത്താവിനെ സേവിപ്പിന്‍ . 12 ആശയില്‍ സന്തോഷിപ്പിന്‍ ; 13 കഷ്ടതയില്‍ സഹിഷ്ണുത കാണിപ്പിന്‍ ; പ്രാര്‍ത്ഥനയില്‍ ഉറ്റിരിപ്പിന്‍ ; വിശുദ്ധന്മാരുടെ ആവശ്യങ്ങളില്‍ കൂട്ടായ്മ കാണിക്കയും അതിഥിസല്‍ക്കാരം ആചരിക്കയും ചെയ്‍വിന്‍ . 14 നിങ്ങളെ ഉപദ്രവിക്കുന്നവരെ അനുഗ്രഹിപ്പിന്‍ ; ശപിക്കാതെ അനുഗ്രഹിപ്പിന്‍ . 15 സന്തോഷിക്കുന്നവരോടുകൂടെ സന്തോഷിക്കയും കരയുന്നവരോടുകൂടെ കരകയും ചെയ്‍വിന്‍ . 16 തമ്മില്‍ ഐകമത്യമുള്ളവരായി വലിപ്പം ഭാവിക്കാതെ എളിയവരോടു ചേര്‍ന്നുകൊള്‍വിന്‍ ; നിങ്ങളെത്തന്നേ ബുദ്ധിമാന്മാര്‍ എന്നു വിചാരിക്കരുതു. 17 ആര്‍ക്കും തിന്മെക്കു പകരം തിന്മ ചെയ്യാതെ സകലമനുഷ്യരുടെയും മുമ്പില്‍ യോഗ്യമായതു മുന്‍ കരുതി, 18 കഴിയുമെങ്കില്‍ നിങ്ങളാല്‍ ആവോളം സകലമനുഷ്യരോടും സമാധാനമായിരിപ്പിന്‍ . 19 പ്രിയമുള്ളവരേ, നിങ്ങള്‍ തന്നേ പ്രതികാരം ചെയ്യാതെ ദൈവകോപത്തിന്നു ഇടംകൊടുപ്പിന്‍ ; പ്രതികാരം എനിക്കുള്ളതു; ഞാന്‍ പകരം ചെയ്യും എന്നു കര്‍ത്താവു അരുളിച്ചെയ്യുന്നു, എന്നാല്‍ 20 “നിന്‍റെ ശത്രുവിന്നു വിശക്കുന്നു എങ്കില്‍ അവന്നു തിന്മാന്‍ കൊടുക്ക; ദാഹിക്കുന്നുഎങ്കില്‍ കുടിപ്പാന്‍ കൊടക്ക; അങ്ങനെ ചെയ്താല്‍ നീ അവന്‍റെ തലമേല്‍ തീക്കനല്‍ കുന്നിക്കും” എന്നു എഴുതിയിരിക്കുന്നുവല്ലോ. 21 തിന്മയോടു തോല്‍ക്കാതെ നന്മയാല്‍ തിന്മയെ ജയിക്കുക.

Romans 13

1 ഏതു മനുഷ്യനും ശ്രേഷ്ഠാധികാരങ്ങള്‍ക്കു കീഴടങ്ങട്ടെ. ദൈവത്താലല്ലാതെ ഒരധികാരവുമില്ലല്ലോ; ഉള്ള അധികാരങ്ങളോ ദൈവത്താല്‍ നിയമിക്കപ്പെട്ടിരിക്കുന്നു. 2 ആകയാല്‍ അധികാരത്തോടു മറുക്കുന്നവന്‍ ദൈവ വ്യവസ്ഥയോടു മറുക്കുന്നു. മറുക്കുന്നവരോ ശിക്ഷാവിധി പ്രാപിക്കും. 3 വാഴുന്നവര്‍ സല്‍പ്രവൃത്തിക്കല്ല ദുഷ്പ്രവൃത്തിക്കത്രേ ഭയങ്കരം. അധികാരസ്ഥനെ ഭയപ്പെടാതിരിപ്പാന്‍ ഇച്ഛിക്കുന്നുവോ? നന്മചെയ്ക; എന്നാല്‍ അവനോടു പുകഴ്ച ലഭിക്കും. 4 നിന്‍റെ നന്മെക്കായിട്ടല്ലോ അവന്‍ ദൈവശുശ്രൂഷക്കാരനായിരിക്കുന്നതു; നീ തിന്മ ചെയ്താലോ ഭയപ്പെടുക; വെറുതെ അല്ല അവന്‍ വാള്‍ വഹിക്കുന്നതു; അവന്‍ ദോഷം പ്രവര്‍ത്തിക്കുന്നവന്‍റെ ശിക്ഷെക്കായി പ്രതികാരിയായ ദൈവശുശ്രൂഷക്കാരന്‍ തന്നേ. 5 അതുകൊണ്ടു ശിക്ഷയെ മാത്രമല്ല മനസ്സാക്ഷിയെയും വിചാരിച്ചു കീഴടങ്ങുക ആവശ്യം. 6 അതുകൊണ്ടു നിങ്ങള്‍ നികുതിയും കൊടുക്കുന്നു. അവര്‍ ദൈവശുശ്രൂഷകന്മാരും ആ കാര്യം തന്നേ നോക്കുന്നവരുമാകുന്നു. 7 എല്ലാവര്‍ക്കും കടമായുള്ളതു കൊടുപ്പിന്‍ ; നികുതി കൊടുക്കേണ്ടവന്നു നികുതി; ചുങ്കം കൊടുക്കേണ്ടവന്നു ചുങ്കം; ഭയം കാണിക്കേണ്ടവന്നു ഭയം; മാനം കാണിക്കേണ്ടവന്നു മാനം. 8 അന്യോന്യം സ്നേഹിക്കുന്നതു അല്ലാതെ ആരോടും ഒന്നും കടമ്പെട്ടിരിക്കരുതു; അന്യനെ സ്നേഹിക്കുന്നവന്‍ ന്യായപ്രമാണം നിവര്‍ത്തിച്ചിരിക്കുന്നുവല്ലോ. 9 വ്യഭിചാരം ചെയ്യരുതു, കുല ചെയ്യരുതു, മോഷ്ടിക്കരുതു, മോഹിക്കരുതു, എന്നുള്ളതും മറ്റു ഏതു കല്പനയും കൂട്ടുകാരനെ നിന്നെപ്പോലെ സ്നേഹിക്ക എന്നീ വചനത്തില്‍ സംക്ഷേപിച്ചിരിക്കുന്നു. 10 സ്നേഹം കൂട്ടുകാരന്നു ദോഷം പ്രവര്‍ത്തിക്കുന്നില്ല; ആകയാല്‍ സ്നേഹം ന്യായപ്രമാണത്തിന്‍റെ നിവൃത്തി തന്നേ. 11 ഇതു ചെയ്യേണ്ടതു ഉറക്കത്തില്‍നിന്നു ഉണരുവാന്‍ നാഴിക വന്നിരിക്കുന്നു എന്നിങ്ങനെ നിങ്ങള്‍ സമയത്തെ അറികയാല്‍ തന്നേ; നാം വിശ്വസിച്ച സമയത്തെക്കാള്‍ രക്ഷ ഇപ്പോള്‍ നമുക്കു അധികം അടുത്തിരിക്കുന്നു. 12 രാത്രി കഴിവാറായി പകല്‍ അടുത്തിരിക്കുന്നു അതുകൊണ്ടു നാം ഇരുട്ടിന്‍റെ പ്രവൃത്തികളെ വെച്ചുകളഞ്ഞു വെളിച്ചത്തിന്‍റെ ആയുധവര്‍ഗ്ഗം ധരിച്ചുകൊള്‍ക. 13 പകല്‍സമയത്തു എന്നപോലെ നാം മര്യാദയായി നടക്ക; വെറിക്കൂത്തുകളിലും മദ്യപാനങ്ങളിലുമല്ല, ശയനമോഹങ്ങളിലും ദുഷ്കാമങ്ങളിലുമല്ല, പിണക്കത്തിലും അസൂയയിലുമല്ല. 14 കര്‍ത്താവായ യേശുക്രിസ്തുവിനെത്തന്നേ ധരിച്ചുകൊള്‍വിന്‍ . മോഹങ്ങള്‍ ജനിക്കുമാറു ജഡത്തിന്നായി ചിന്തിക്കരുതു.

Romans 14

1 സംശയവിചാരങ്ങളെ വിധിക്കാതെ വിശ്വാസത്തില്‍ ബലഹീനനായവനെ ചേര്‍ത്തുകൊള്‍വിന്‍ . 2 ഒരുവന്‍ എല്ലാം തിന്നാമെന്നു വിശ്വസിക്കുന്നു; ബലഹീനനോ സസ്യാദികളെ തിന്നുന്നു. 3 തിന്നുന്നവന്‍ തിന്നാത്തവനെ ധിക്കരിക്കരുതു; തിന്നാത്തവന്‍ തിന്നുന്നവനെ വിധിക്കരുതു; ദൈവം അവനെ കൈക്കൊണ്ടിരിക്കുന്നുവല്ലോ. 4 മറ്റൊരുത്തന്‍റെ ദാസനെ വിധിപ്പാന്‍ നീ ആര്‍ ? അവന്‍ നിലക്കുന്നതോ വീഴുന്നതോ സ്വന്തയജമാനന്നത്രേ; അവന്‍ നിലക്കുംതാനും; അവന്‍ നിലക്കുമാറാക്കുവാന്‍ കര്‍ത്താവിന്നു കഴിയുമല്ലോ. 5 ഒരുവന്‍ ഒരു ദിവസത്തെക്കാള്‍ മറ്റൊരു ദിവസത്തെ മാനിക്കുന്നു; വേറൊരുവന്‍ സകലദിവസങ്ങളെയും മാനിക്കുന്നു; ഓ‍രോരുത്തന്‍ താന്താന്‍റെ മനസ്സില്‍ ഉറെച്ചിരിക്കട്ടെ. 6 ദിവസത്തെ ആദരിക്കുന്നവന്‍ കര്‍ത്താവിന്നായി ആദരിക്കുന്നു; തിന്നുന്നവന്‍ കര്‍ത്താവിന്നായി തിന്നുന്നു; അവന്‍ ദൈവത്തെ സ്തുതിക്കുന്നുവല്ലോ; തിന്നാത്തവന്‍ കര്‍ത്താവിന്നായി തിന്നാതിരിക്കുന്നു; അവനും ദൈവത്തെ സ്തുതിക്കുന്നു. 7 നമ്മില്‍ ആരും തനിക്കായി തന്നേ ജീവിക്കുന്നില്ല. ആരും തനിക്കായി തന്നേ മരിക്കുന്നുമില്ല. 8 ജീവിക്കുന്നു എങ്കില്‍ നാം കര്‍ത്താവിന്നായി ജീവിക്കുന്നു; മരിക്കുന്നു എങ്കില്‍ കര്‍ത്താവിന്നായി മരിക്കുന്നു; അതുകൊണ്ടു ജീവിക്കുന്നു എങ്കിലും മരിക്കുന്നു എങ്കിലും നാം കര്‍ത്താവിന്നുള്ളവര്‍ തന്നേ. 9 മരിച്ചവര്‍ക്കും ജീവിച്ചിരിക്കുന്നവര്‍ക്കും കര്‍ത്താവു ആകേണ്ടതിന്നല്ലോ ക്രിസ്തു മരിക്കയും ഉയിക്കയും ചെയ്തതു. 10 എന്നാല്‍ നീ സഹോദരനെ വിധിക്കുന്നതു എന്തു? അല്ല നീ സഹോദരനെ ധിക്കരിക്കുന്നതു എന്തു? നാം എല്ലാവരും ദൈവത്തിന്‍റെ ന്യായാസനത്തിന്നു മുമ്പാകെ നില്‍ക്കേണ്ടിവരും. 11 “എന്നാണ എന്‍റെ മുമ്പില്‍ എല്ലാമുഴങ്കാലും മടങ്ങും, എല്ലാനാവും ദൈവത്തെ സ്തുതിക്കും എന്നു കര്‍ത്താവു അരുളിച്ചെയ്യുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ. 12 ആകയാല്‍ നമ്മില്‍ ഓ‍രോരുത്തന്‍ ദൈവത്തൊടു കണകൂ ബോധിപ്പിക്കേണ്ടിവരും. 13 അതുകൊണ്ടു നാം ഇനി അന്യോന്യം വിധിക്കരുതു; സഹോദരന്നു ഇടര്‍ച്ചയോ തടങ്ങലോ വെക്കാതിരിപ്പാന്‍ മാത്രം ഉറെച്ചുകൊള്‍വിന്‍ 14 യാതൊന്നും സ്വതവെ മലിനമല്ല എന്നു ഞാന്‍ കര്‍ത്താവായ യേശുവില്‍ അറിഞ്ഞും ഉറെച്ചുമിരിക്കുന്നു. വല്ലതും മലിനം എന്നു എണ്ണുന്നവന്നു മാത്രം അതു മലിനം ആകുന്നു. 15 നിന്‍റെ ഭക്ഷണംനിമിത്തം സഹോദരനെ വ്യസനിപ്പിച്ചാല്‍ നീ സ്നേഹപ്രകാരം നടക്കുന്നില്ല. ആര്‍ക്കുംവേണ്ടി ക്രിസ്തു മരിച്ചുവോ അവനെ നിന്‍റെ ഭക്ഷണംകൊണ്ടു നശിപ്പിക്കരുതു. 16 നിങ്ങളുടെ നന്മെക്കു ദൂഷണം വരുത്തരുതു. 17 ദൈവരാജ്യം ഭക്ഷണവും പാനീയവുമല്ല, നീതിയും സമാധാനവും പരിശുദ്ധാത്മാവില്‍ സന്തോഷവും അത്രേ. 18 അതില്‍ ക്രിസ്തുവിനെ സേവിക്കുന്നവന്‍ ദൈവത്തെ പ്രസാദിപ്പിക്കുന്നവനും മനുഷ്യര്‍ക്കും കൊള്ളാകുന്നവനും തന്നേ. 19 ആകയാല്‍ നാം സമാധാനത്തിന്നും അന്യോന്യം ആത്മികവദ്ധനെക്കും ഉള്ളതിന്നു ശ്രമിച്ചുകൊള്‍ക. 20 ഭക്ഷണംനിമിത്തം ദൈവനിര്‍മ്മാണത്തെ അഴിക്കരുതു. എല്ലാം ശുദ്ധം തന്നേ; എങ്കിലും ഇടര്‍ച്ച വരുത്തുമാറു തിന്നുന്ന മനുഷ്യനു അതു ദോഷമത്രേ. 21 മാംസം തിന്നാതെയും വീഞ്ഞു കുടിക്കാതെയും സഹോദരന്നു ഇടര്‍ച്ച വരുത്തുന്ന യാതൊന്നും ചെയ്യാതെയും ഇരിക്കുന്നതു നല്ലതു. 22 നിനക്കുള്ള വിശ്വാസം ദൈവസന്നിധിയില്‍ നിനക്കു തന്നേ ഇരിക്കട്ടെ; താന്‍ സ്വീകരിക്കുന്നതില്‍ തന്നെത്താന്‍ വിധിക്കാത്തവന്‍ ഭാഗ്യവാന്‍ . 23 എന്നാല്‍ സംശയിക്കുന്നവന്‍ തിന്നുന്നു എങ്കില്‍ അതു വിശ്വാസത്തില്‍ നിന്നു ഉത്ഭവിക്കായ്കകൊണ്ടു അവന്‍ കുറ്റക്കാരനായിരിക്കുന്നു. വിശ്വാസത്തില്‍ നിന്നു ഉത്ഭവിക്കാത്തതൊക്കെയും പാപമത്രേ.

Romans 15

1 എന്നാല്‍ ശക്തരായ നാം അശക്തരുടെ ബലഹീനതകളെ ചുമക്കുകയും നമ്മില്‍ തന്നേ പ്രസാദിക്കാതിരിക്കയും വേണം. 2 നമ്മില്‍ ഓ‍രോരുത്തന്‍ കൂട്ടുകാരനെ നന്മെക്കായിട്ടു ആത്മിക വര്‍ദ്ധനെക്കു വേണ്ടി പ്രസാദിപ്പിക്കേണം. 3 “നിന്നെ നിന്ദിക്കുന്നവരുടെ നിന്ദ എന്‍റെ മേല്‍ വീണു” എന്നു എഴുതിയിരിക്കുന്നുതു പോലെ ക്രിസ്തുവും തന്നില്‍ തന്നേ പ്രസാദിച്ചില്ല. 4 എന്നാല്‍ മുന്നെഴുതിയിരിക്കുന്നതു ഒക്കെയും നമ്മുടെ ഉപദേശത്തിന്നായിട്ടു, നമുക്കു തിരുവെഴുത്തുകളാല്‍ ഉളവാകുന്ന സ്ഥിരതയാലും ആശ്വാസത്താലും പ്രത്യാശ ഉണ്ടാകേണ്ടതിന്നു തന്നേ എഴുതിയിരിക്കുന്നു. 5 എന്നാല്‍ നിങ്ങള്‍ ഐകമത്യപെട്ടു, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പിതാവായ ദൈവത്തെ ഏകമനസ്സോടെ ഒരു വായിനാല്‍ മഹത്വീകരിക്കേണ്ടതിന്നു 6 സ്ഥിരതയും ആശ്വാസവും നലകുന്ന ദൈവം നിങ്ങള്‍ക്കു ക്രിസ്തുയേശുവിന്നു അനുരൂപമായി തമ്മില്‍ ഏകചിന്തയോടിരിപ്പാന്‍ കൃപ നലകുമാറാകട്ടെ. 7 അതുകൊണ്ടു ക്രിസ്തു ദൈവത്തിന്‍റെ മഹത്വത്തിന്നായി നിങ്ങളെ കൈക്കൊണ്ടതുപോലെ നിങ്ങളും അന്യോന്യം കൈക്കൊള്‍വിന്‍ . 8 പിതാക്കന്മാര്‍ക്കും ലഭിച്ച വാഗ്ദത്തങ്ങളെ ഉറപ്പിക്കേണ്ടതിന്നു 9 ക്രിസ്തു ദൈവത്തിന്‍റെ സത്യംനിമിത്തം പരിച്ഛേദനെക്കു ശുശ്രൂഷക്കാരനായിത്തീര്‍ന്നു എന്നും ജാതികള്‍ ദൈവത്തെ അവന്‍റെ കരുണനിമിത്തം മഹത്വീകരിക്കേണം എന്നും ഞാന്‍ പറയുന്നു. 10 “അതുകൊണ്ടു ഞാന്‍ ജാതികളുടെ ഇടയില്‍ നിന്നെ വാഴ്ത്തി നിന്‍റെ നാമത്തിന്നു സ്തുതി പാടും” 11 എന്നു എഴുതിയിരിക്കുന്നവല്ലോ. മറ്റൊരേടത്തു: “ജാതികളേ, അവന്‍റെ ജനത്തൊടു ഒന്നിച്ചു ആനന്ദിപ്പി൯” എന്നും പറയുന്നു. “സകല ജാതികളുമായുള്ളോരേ, കര്‍ത്താവിനെ സ്തുതിപ്പിന്‍ , സകല വംശങ്ങളും അവനെ സ്തുതിക്കട്ടെ” എന്നും പറയുന്നു. 12 “യിശ്ശയിയുടെ വേരും ജാതികളെ ഭരിപ്പാന്‍ എഴുന്നേലക്കുന്നവനുമായവന്‍ ഉണ്ടാകും; അവനില്‍ ജാതികള്‍ പ്രത്യാശവേക്കും” 13 എന്നു യെശയ്യാവു പറയുന്നു. എന്നാല്‍ പ്രത്യാശ നലകുന്ന ദൈവം പരിശുദ്ധാത്മാവിന്‍റെ ശക്തിയാല്‍ നിങ്ങള്‍ പ്രത്യാശയില്‍ സമൃദ്ധിയുള്ളവരായി വിശ്വസിക്കുന്നതിലുള്ള സകല സന്തോഷവും സമാധാനവുംകൊണ്ടു നിങ്ങളെ നിറെക്കുമാറാകട്ടെ. 14 സഹോദരന്മാരേ, നിങ്ങള്‍ തന്നേ ദയാപൂര്‍ണ്ണരും സകല ജ്ഞാനവും നിറഞ്ഞവരും അന്യോന്യം പ്രബോധിപ്പിപ്പാന്‍ പ്രാപ്തരും ആകുന്നു എന്നു ഞാന്‍ നിങ്ങളെക്കുറിച്ചു ഉറെച്ചിരിക്കുന്നു. 15 എങ്കിലും ജാതികള്‍ എന്ന വഴിപാടു പരിശുദ്ധാത്മാവിനാല്‍ വിശുദ്ധീകരിക്കപ്പെട്ടു പ്രസാദകരമായിത്തീരുവാന്‍ ഞാന്‍ ദൈവത്തിന്‍റെ സുവിശേഷഘോഷണം പുരോഹിതനായി അനുഷ്ഠിച്ചുകൊണ്ടു ജാതികളില്‍ ക്രിസ്തുയേശുവിന്‍റെ ശുശ്രൂഷകനായിരിക്കേണ്ടതിന്നു 16 ദൈവം എനിക്കു നല്കിയ കൃപ നിമിത്തം നിങ്ങളെ ഓ‍ര്‍മ്മപ്പെടുത്തുംവണ്ണം ഞാന്‍ ചിലേടത്തു അതിധൈര്യമായി നിങ്ങള്‍ക്കു എഴുതിയിരിക്കുന്നു. 17 ക്രിസ്തുയേശുവില്‍ എനിക്കു ദൈവസംബന്ധമായി പ്രശംസ ഉണ്ടു. 18 ക്രിസ്തു ഞാന്‍ മുഖാന്തരം ജാതികളുടെ അനുസരണത്തിന്നായിട്ടു വചനത്താലും പ്രവൃത്തിയാലും അടയാളങ്ങളുടെയും അത്ഭുതങ്ങളുടെയും ശക്തികൊണ്ടും പരിശുദ്ധാത്മാവിന്‍റെ ശക്തികൊണ്ടും പ്രവര്‍ത്തിച്ചതു അല്ലാതെ മറ്റൊന്നും മിണ്ടുവാന്‍ ഞാന്‍ തുനിയുകയില്ല. 19 അങ്ങനെ ഞാന്‍ യെരൂശലേം മുതല്‍ ഇല്ലുര്‍യ്യദേശത്തോളം ചുറ്റിസഞ്ചരിച്ചു ക്രിസ്തുവിന്‍റെ സുവിശേഷഘോഷണം പൂരിപ്പിച്ചിരിക്കുന്നു. 20 ഞാന്‍ മറ്റൊരുവന്‍റെ അടിസ്ഥാനത്തിന്മേല്‍ പണിയാതിരിക്കേണ്ടതിന്നു ക്രിസ്തുവിന്‍റെ നാമം അറിഞ്ഞിട്ടുള്ള ഇടത്തിലല്ല, 21 “അവനെക്കുറിച്ചു അറിവുകിട്ടീട്ടില്ലാത്തവര്‍ കാണും; കേട്ടിട്ടില്ലാത്തവര്‍ ഗ്രഹിക്കും” എന്നു എഴുതിയിരിക്കുന്നുതുപോലെ അത്രേ, സുവിശേഷം അറിയിപ്പാന്‍ അഭിമാനിക്കുന്നതു. 22 അതുകൊണ്ടു തന്നേ ഞാന്‍ നിങ്ങളുടെ അടുക്കല്‍ വരുന്നതിന്നു പലപ്പോഴും മുടക്കം വന്നു. 23 ഇപ്പോഴോ എനിക്കു ഈ ദിക്കുകളില്‍ ഇനി സ്ഥലമില്ലായ്കയാലും അങ്ങോട്ടു വരുവാന്‍ അനേകസംവത്സരമായി വാഞ്ഛ ഉണ്ടാകകൊണ്ടും, 24 ഞാന്‍ സ്പാന്യയിലേക്കു യാത്ര ചെയ്യുമ്പോള്‍ പോകുന്ന വഴിക്കു നിങ്ങളെ കാണ്മാനും ആദ്യം നിങ്ങളെ കണ്ടു സന്തോഷിച്ചശേഷം നിങ്ങളാല്‍ യാത്ര അയക്കപ്പെടുവാനും ആശിക്കുന്നു. 25 ഇപ്പോഴോ ഞാന്‍ വിശുദ്ധന്മാര്‍ക്കും ശുശ്രൂഷ ചെയ്‍വാന്‍ യെരൂശലേമിലേക്കു യാത്രയാകുന്നു. 26 യെരൂശലേമിലെ വിശുദ്ധന്മാരില്‍ ദരിദ്രരായവര്‍ക്കും ഏതാനും ധര്‍മ്മോപകാരം ചെയ്‍വാന്‍ മക്കെദോന്യയിലും അഖായയിലും ഉള്ളവര്‍ക്കും ഇഷ്ടം തോന്നി. 27 അവര്‍ക്കും ഇഷ്ടം തോന്നി എന്നു മാത്രമല്ല, അതു അവര്‍ക്കും കടവും ആകുന്നു; ജാതികള്‍ അവരുടെ ആത്മികനന്മകളില്‍ കൂട്ടാളികള്‍ ആയെങ്കില്‍ ഐഹികനന്മകളില്‍ അവര്‍ക്കും ശുശ്രൂഷ ചെയ്‍വാന്‍ കടമ്പെട്ടിരിക്കുന്നുവല്ലോ. 28 ഞാന്‍ അതു നിവര്‍ത്തിച്ചു ഈ ഫലം അവര്‍ക്കും ഏല്പിച്ചു ബോദ്ധ്യം വരുത്തിയ ശേഷം നിങ്ങളുടെ വഴിയായി സ്പാന്യയിലേക്കു പോകും. 29 ഞാന്‍ നിങ്ങളുടെ അടുക്കല്‍ വരുമ്പോള്‍ ക്രിസ്തുവിന്‍റെ അനുഗ്രഹപൂര്‍ത്തിയോടെ വരും എന്നു ഞാന്‍ അറിയുന്നു. 30 എന്നാല്‍ സഹോദരന്മാരേ, യെഹൂദ്യയിലെ അവിശ്വാസികളുടെ കയ്യില്‍നിന്നു എന്നെ രക്ഷിക്കേണ്ടതിന്നു യെരൂശലേമിലേക്കു ഞാന്‍ കൊണ്ടുപോകുന്ന സഹായം വിശുദ്ധന്മാര്‍ക്കും 31 പ്രസാദമായിത്തീരേണ്ടതിന്നും ഇങ്ങനെ ഞാന്‍ ദൈവവേഷ്ടത്താല്‍ സന്തോഷത്തോടെ നിങ്ങളുടെ അടുക്കല്‍ വന്നു നിങ്ങളോടുകൂടെ മനം തണുക്കേണ്ടതിന്നും നിങ്ങള്‍ എനിക്കു വേണ്ടി ദൈവത്തോടുള്ള പ്രാര്‍ത്ഥനയില്‍ എന്നോടുകൂടെ പോരാടേണം 32 എന്നു നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തുവിനെയും ആത്മാവിന്‍റെ സ്നേഹത്തെയും ഓ‍ര്‍പ്പിച്ചു ഞാന്‍ നിങ്ങളെ പ്രബോധിപ്പിക്കുന്നു. 33 സമാധാനത്തിന്‍റെ ദൈവം നിങ്ങളെല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ. ആമേന്‍ .

Romans 16

1 നമ്മുടെ സഹോദരിയും കെംക്രെയസഭയിലെ ശുശ്രൂഷക്കാരത്തിയുമായ ഫേബയെ 2 നിങ്ങള്‍ വിശുദ്ധന്മാര്‍ക്കും യോഗ്യമാംവണ്ണം കര്‍ത്താവിന്‍റെ നാമത്തില്‍ കൈക്കൊണ്ടു, അവള്‍ക്കു നിങ്ങളുടെ സഹായം വേണ്ടുന്ന ഏതു കാര്യത്തിലും സഹായിക്കേണ്ടതിന്നു ഞാന്‍ നിങ്ങളെ ഭാരമേല്പിക്കുന്നു. അവളും പലര്‍ക്കും വിശേഷാല്‍ എനിക്കും സഹായം ചെയ്തിരിക്കുന്നു. 3 ക്രിസ്തുയേശുവില്‍ എന്‍റെ കൂട്ടുവേലക്കാരായ പ്രിസ്കയെയും അക്വിലാവെയും വന്ദനം ചെയ്‍വിന്‍ . 4 അവര്‍ എന്‍റെ പ്രാണന്നു വേണ്ടി തങ്ങളുടെ കഴുത്തു വെച്ചുകൊടുത്തവരാകുന്നു; അവര്‍ക്കും ഞാന്‍ മാത്രമല്ല, ജാതികളുടെ സകലസഭകളും കൂടെ നന്ദിപറയുന്നു. 5 അവരുടെ വീട്ടിലെ സഭയെയും വന്ദനം ചെയ്‍വിന്‍ ; ആസ്യയില്‍ ക്രിസ്തുവിന്നു ആദ്യഫലമായി എനിക്കു പ്രിയനായ എപ്പൈനത്തൊസിന്നു വന്ദനം ചൊല്ലുവിന്‍ . 6 നിങ്ങള്‍ക്കായി വളരെ അദ്ധ്വാനിച്ചവളായ മറിയെക്കു വന്ദനം ചൊല്ലുവിന്‍ . 7 എന്‍റെ ചാര്‍ച്ചക്കാരും സഹബദ്ധന്മാരായ അന്ത്രൊനിക്കൊസിന്നും യൂനിയാവിന്നും വന്ദനം ചൊല്ലുവിന്‍ ; അവര്‍ അപ്പൊസ്തലന്മാരുടെ ഇടയില്‍ പേര്‍കൊണ്ടവരും എനിക്കു മുമ്പെ ക്രിസ്തുവില്‍ വിശ്വസിച്ചവരും ആകുന്നു. 8 കര്‍ത്താവില്‍ എനിക്കു പ്രിയനായ അംപ്ളിയാത്തൊസിന്നു വന്ദനം ചൊല്ലുവിന്‍ . 9 ക്രിസ്തുവില്‍ ഞങ്ങളുടെ കൂട്ടുവേലക്കാരനായ ഉര്‍ബ്ബാനൊസിന്നും എനിക്കു പ്രിയനായ സ്താക്കുവിന്നും വന്ദനം ചൊല്ലുവിന്‍ . 10 ക്രിസ്തുവില്‍ സമ്മതനായ അപ്പെലേസിന്നു വന്ദനം ചൊല്ലുവിന്‍ . അരിസ്തൊബൂലൊസിന്‍റെ ഭവനക്കാര്‍ക്കും വന്ദനം ചൊല്ലുവിന്‍ . 11 എന്‍റെ ചാര്‍ച്ചക്കാരനായ ഹെരോദിയോന്നു വന്ദനം ചൊല്ലുവിന്‍ ; നര്‍ക്കിസ്സൊസിന്‍റെ ഭവനക്കാരില്‍ കര്‍ത്താവില്‍ വിശ്വസിച്ചവര്‍ക്കും വന്ദനം ചൊല്ലുവിന്‍ . 12 കര്‍ത്താവില്‍ അദ്ധ്വാനിക്കുന്നവരായ ത്രുഫൈനെക്കും ത്രുഫോസെക്കും വന്ദനം ചൊല്ലുവിന്‍ . കര്‍ത്താവില്‍ വളരെ അദ്ധ്വാനിച്ചവളായ പ്രിയ പെര്‍സിസിന്നു വന്ദനം ചൊല്ലുവിന്‍ . 13 കര്‍ത്താവില്‍ പ്രസിദ്ധനായ രൂഫൊസിനെയും എനിക്കും അമ്മയായ അവന്‍റെ അമ്മയെയും വന്ദനം ചെയ്‍വിന്‍ . 14 അസുംക്രിതൊസിന്നും പ്ലെഗോന്നും ഹെര്‍മ്മോസിന്നും പത്രൊബാസിന്നും ഹെര്‍മ്മാസിന്നും കൂടെയുള്ള സഹോദരന്മാര്‍ക്കും വന്ദനം ചൊല്ലുവിന്‍ . 15 ഫിലൊലൊഗൊസിന്നും യൂലിയെക്കും നെരെയുസിന്നും അവന്‍റെ സഹോദരിക്കും ഒലുമ്പാസിന്നും അവരോടുകൂടെയുള്ള സകല വിശുദ്ധന്മാര്‍ക്കും വന്ദനം ചൊല്ലുവിന്‍ . 16 വിശുദ്ധചുംബനംകൊണ്ടു അന്യോന്യം വന്ദനം ചെയ്‍വിന്‍ . ക്രിസ്തുവിന്‍റെ സകലസഭകളും നിങ്ങളെ വന്ദനം ചെയ്യുന്നു. 17 സഹോദരന്മാരേ, നിങ്ങള്‍ പഠിച്ച ഉപദേശത്തിന്നു വിപരീതമായ ദ്വന്ദ്വപക്ഷങ്ങളെയും ഇടര്‍ച്ചകളെയും ഉണ്ടാക്കുന്നവരെ സൂക്ഷിച്ചുകൊള്ളേണമെന്നു ഞാന്‍ നിങ്ങളെ പ്രബോധിപ്പിക്കുന്നു. അവരോടു അകന്നു മാറുവിന്‍ . 18 അങ്ങനെയുള്ളവര്‍ നമ്മുടെ കര്‍ത്താവായ ക്രിസ്തുവിനെ അല്ല തങ്ങളുടെ വയറ്റിനെയത്രേ സേവിക്കയും ചക്കരവാക്കും മുഖസ്തുതിയും പറഞ്ഞു സാധുക്കളുടെ ഹൃദയങ്ങളെ വഞ്ചിച്ചുകളകയും ചെയ്യുന്നു. 19 നിങ്ങളുടെ അനുസരണം പരക്കെ എല്ലാവര്‍ക്കും പ്രസിദ്ധമായിരിക്കുന്നു; അതുകൊണ്ടു ഞാന്‍ നിങ്ങള്‍ നിമിത്തം സന്തോഷിക്കുന്നു; എങ്കിലും നിങ്ങള്‍ നന്മെക്കു ജ്ഞാനികളും തിന്മെക്കു അജ്ഞന്മാരും ആകേണം എന്നു ഞാന്‍ ഇച്ഛിക്കുന്നു. 20 സമാധാനത്തിന്‍റെ ദൈവമോ വേഗത്തില്‍ സാത്താനെ നിങ്ങളുടെ കാല്‍ക്കീഴെ ചതെച്ചുകളയും. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ. 21 എന്‍റെ കൂട്ടുവേലക്കാരനായ തിമൊഥെയൊസും എന്‍റെ ചാര്‍ച്ചക്കാരയ ലൂക്യൊസും യാസോനും സോസിപത്രൊസും നിങ്ങളെ വന്ദനം ചെയ്യുന്നു. 22 ഈ ലേഖനം എഴുതിയ തെര്‍തൊസ് എന്ന ഞാന്‍ നിങ്ങളെ കര്‍ത്താവില്‍ വന്ദനം ചെയ്യുന്നു. 23 എനിക്കും സര്‍വ്വസഭെക്കും അതിഥിസല്‍ക്കാരം ചെയ്യുന്ന ഗായൊസ് നിങ്ങളെ വന്ദനം ചെയ്യുന്നു. പട്ടണത്തിന്‍റെ ഭണ്ഡാരവിചാരകനായ എരസ്തൊസും സഹോദരനായ ക്വര്‍ത്തൊസും നിങ്ങളെ വന്ദനം ചെയ്യുന്നു. 24 പൂര്‍വ്വകാലങ്ങളില്‍ മറഞ്ഞിരുന്നിട്ടു ഇപ്പോള്‍ വെളിപ്പെട്ടുവന്നതും നിത്യദൈവത്തിന്‍റെ നിയോഗപ്രകാരം സകലജാതികള്‍ക്കും വിശ്വാസത്തിന്‍റെ അനുസരണത്തിന്നായി പ്രവാചകന്മാരുടെ എഴുത്തുകളാല്‍ 25 അറിയിച്ചിരിക്കുന്നതുമായ മര്‍മ്മത്തിന്‍റെ വെളിപ്പാടിന്നു അനുസരണമായുള്ള എന്‍റെ സുവിശേഷത്തിന്നും യേശുക്രിസ്തുവിനെക്കുറിച്ചുള്ള പ്രസംഗത്തിന്നും ഒത്തവണ്ണം നിങ്ങളെ സ്ഥിരപ്പെടുത്തുവാന്‍ കഴിയുന്ന 26 ഏകജ്ഞാനിയായ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം എന്നെന്നേക്കും മഹത്വം ഉണ്ടാകുമാറാകട്ടെ. ആമേന്‍ . 27

1 Corinthians

1 Corinthians 1

1 ദൈവേഷ്ടത്താല്‍ യേശുക്രിസ്തുവിന്‍റെ അപ്പൊസ്തലനായി വിളിക്കപ്പെട്ട പൌലൊസും സഹോദരനായ സോസ്തെനേസും കൊരിന്തിലുള്ള ദൈവസഭെക്കു, 2 ക്രിസ്തുയേശുവില്‍ വിശുദ്ധീകരിക്കപ്പെട്ടവരും അവിടെയും ഇവിടെയും എവിടെയും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവരോടുംകൂടെ വിളിക്കപ്പെട്ട വിശുദ്ധന്മാരുമായവര്‍ക്കും തന്നേ, എഴുതുന്നതു; 3 നമ്മുടെ പിതാവായ ദൈവത്തിങ്കല്‍ നിന്നും കര്‍ത്താവായ യേശുക്രിസ്തുവിങ്കല്‍ നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. 4 നിങ്ങള്‍ക്കു ക്രിസ്തുയേശുവില്‍ നല്കപ്പെട്ട ദൈവകൃപനിമിത്തം ഞാന്‍ എന്‍റെ ദൈവത്തിന്നു നിങ്ങളെക്കുറിച്ചു എപ്പോഴും സ്തോത്രം ചെയ്യുന്നു. 5 ക്രിസ്തുവിന്‍റെ സാക്‍ഷ്യം നിങ്ങളില്‍ ഉറപ്പായിരിക്കുന്നതുപോലെ 6 അവനില്‍ നിങ്ങള്‍ സകലത്തിലും വിശേഷാല്‍ സകല വചനത്തിലും സകല പരിജ്ഞാനത്തിലും സമ്പന്നരായിത്തീര്‍ന്നു. 7 ഇങ്ങനെ നിങ്ങള്‍ ഒരു കൃപാവരത്തിലും കുറവില്ലാത്തവരായി നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പ്രത്യക്ഷത കാത്തിരിക്കുന്നു. 8 നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാളില്‍ കുറ്റമില്ലാത്തവരായിരിക്കേണ്ടതിന്നു അവന്‍ നിങ്ങളെ അവസാനത്തോളം ഉറപ്പിക്കും. 9 തന്‍റെ പുത്രനും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കൂട്ടായ്മയിലേക്കു നിങ്ങളെ വിളിച്ചിരിക്കുന്ന ദൈവം വിശ്വസ്തന്‍ . 10 സഹോദരന്മാരേ, നിങ്ങള്‍ എല്ലാവരും ഒന്നു തന്നേ സംസാരിക്കയും നിങ്ങളുടെ ഇടയില്‍ ഭിന്നത ഭവിക്കാതെ ഏകമനസ്സിലും ഏകാഭിപ്രായത്തിലും യോജിച്ചിരിക്കയും വേണം എന്നു ഞാന്‍ നിങ്ങളെ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമം ചൊല്ലി പ്രബോധിപ്പിക്കുന്നു. 11 സഹോദരന്മാരേ, നിങ്ങളുടെ ഇടയില്‍ പിണക്കം ഉണ്ടെന്നു ക്ലോവയുടെ ആളുകളാല്‍ എനിക്കു അറിവു കിട്ടിയിരിക്കുന്നു. 12 നിങ്ങളില്‍ ഓ‍രോരുത്തന്‍ : ഞാന്‍ പൌലൊസിന്‍റെ പക്ഷക്കാരന്‍ , ഞാന്‍ അപ്പൊല്ലോസിന്‍റെ പക്ഷക്കാരന്‍ , ഞാന്‍ കേഫാവിന്‍റെ പക്ഷക്കാരന്‍ , ഞാന്‍ ക്രിസ്തുവിന്‍റെ പക്ഷക്കാരന്‍ എന്നിങ്ങനെ പറയുന്നു പോല്‍ . 13 ക്രിസ്തു വിഭാഗിക്കപ്പെട്ടിരിക്കുന്നുവോ? പൌലൊസ് നിങ്ങള്‍ക്കു വേണ്ടി ക്രൂശിക്കപ്പെട്ടുവോ? അല്ല, പൌലൊസിന്‍റെ നാമത്തില്‍ നിങ്ങള്‍ സ്നാനം ഏറ്റുവോ? 14 എന്‍റെ നാമത്തില്‍ ഞാന്‍ സ്നാനം കഴിപ്പിച്ചു എന്നു ആരും പറയാതവണ്ണം 15 ക്രിസ്പൊസിനെയും ഗായൊസിനെയും ഒഴികെ നിങ്ങളില്‍ ആരെയും ഞാന്‍ സ്നാനം കഴിപ്പിക്കായ്കയാല്‍ ഞാന്‍ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു. 16 സ്തെഫനാസിന്‍റെ ഭവനക്കാരെയും ഞാന്‍ സ്നാനം കഴിപ്പിച്ചു; അതല്ലാതെ മറ്റു വല്ലവരെയും സ്നാനം കഴിപ്പിച്ചുവോ എന്നു ഞാന്‍ ഓ‍ര്‍ക്കുംന്നില്ല. 17 സ്നാനം കഴിപ്പിപ്പാന്‍ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതു; ക്രിസ്തുവിന്‍റെ ക്രൂശു വ്യര്‍ത്ഥമാകാതിരിക്കേണ്ടതിന്നു വാക്ചാതുര്യത്തോടെ അല്ലതാനും. 18 ക്രൂശിന്‍റെ വചനം നശിച്ചുപോകുന്നവര്‍ക്കും ഭോഷത്വവും രക്ഷിക്കപ്പെടുന്ന നമുക്കോ ദൈവശക്തിയും ആകുന്നു. 19 “ജ്ഞാനികളുടെ ജ്ഞാനം ഞാന്‍ നശിപ്പിക്കയും ബുദ്ധിമാന്മാരുടെ ബുദ്ധി ദുര്‍ബ്ബലമാക്കുകയും ചെയ്യും” എന്നു എഴുതിയിരിക്കുന്നുവല്ലോ. 20 ജ്ഞാനി എവിടെ? ശാസ്ത്രി എവിടെ? ഈ ലോകത്തിലെ താര്‍ക്കികന്‍ എവിടെ? ലോകത്തിന്‍റെ ജ്ഞാനം ദൈവം ഭോഷത്വമാക്കിയില്ലയോ? 21 ദൈവത്തിന്‍റെ ജ്ഞാനത്തില്‍ ലോകം ജ്ഞാനത്താല്‍ ദൈവത്തെ അറിയായ്കകൊണ്ടു വിശ്വസിക്കുന്നവരെ പ്രസംഗത്തിന്‍റെ ഭോഷത്വത്താല്‍ രക്ഷിപ്പാന്‍ ദൈവത്തിന്നു പ്രസാദം തോന്നി. 22 യെഹൂദന്മാര്‍ അടയാളം ചോദിക്കയും യവനന്മാര്‍ ജ്ഞാനം അന്വേഷിക്കയും ചെയ്യുന്നു; 23 ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു; യെഹൂദന്മാര്‍ക്കും ഇടര്‍ച്ചയും 24 ജാതികള്‍ക്കു ഭോഷത്വവുമെങ്കിലും യെഹൂദന്മാരാകട്ടെ യവനന്മാരാകട്ടെ വിളിക്കപ്പെട്ട ഏവര്‍ക്കും ദൈവശക്തിയും ദൈവജ്ഞാനവുമായ ക്രിസ്തുവിനെ തന്നേ. 25 ദൈവത്തിന്‍റെ ഭോഷത്വം മനുഷ്യരെക്കാള്‍ ജ്ഞാനമേറിയതും ദൈവത്തിന്‍റെ ബലഹീനത മനുഷ്യരെക്കാള്‍ ബലമേറിയതും ആകുന്നു. 26 സഹോദരന്മാരേ, നിങ്ങളുടെ വിളിയെ നോക്കുവിന്‍ : ലോകാഭിപ്രായപ്രകാരം ജ്ഞാനികള്‍ ഏറെയില്ല, ബലവാന്മാര്‍ ഏറെയില്ല, കുലീനന്മാരും ഏറെയില്ല. 27 ജ്ഞാനികളെ ലജ്ജിപ്പിപ്പാന്‍ ദൈവം ലോകത്തില്‍ ഭോഷത്വമായതു തിരഞ്ഞെടുത്തു; ബലമുള്ളതിനെ ലജ്ജിപ്പിപ്പാന്‍ ദൈവം ലോകത്തില്‍ ബലഹീനമായതു തിരഞ്ഞെടുത്തു. 28 ഉള്ളതിനെ ഇല്ലായ്മയാക്കുവാന്‍ ദൈവം ലോകത്തില്‍ കുലഹീനവും നികൃഷ്ടവുമായതും ഏതുമില്ലാത്തതും തിരഞ്ഞെടുത്തു; 29 ദൈവസന്നിധിയില്‍ ഒരു ജഡവും പ്രശംസിക്കാതിരിക്കേണ്ടതിന്നു തന്നേ. 30 നിങ്ങളോ അവനാല്‍ ക്രിസ്തുയേശുവില്‍ ഇരിക്കുന്നു. അവന്‍ നമുക്കു ദൈവത്തിങ്കല്‍ നിന്നു ജ്ഞാനവും നീതിയും ശുദ്ധീകരണവും വീണ്ടെടുപ്പുമായിത്തീര്‍ന്നു. 31 “പ്രശംസിക്കുന്നവന്‍ കര്‍ത്താവില്‍ പ്രശംസിക്കട്ടെ” എന്നു എഴുതിയിരിക്കുന്നതുപോലെ ആകേണ്ടതിന്നു തന്നേ.

1 Corinthians 2

1 ഞാനും, സഹോദരന്മാരേ, നിങ്ങളുടെ അടുക്കല്‍ വന്നപ്പോള്‍ വചനത്തിന്‍റെയോ ജ്ഞാനത്തിന്‍റെയോ വൈഭവം കൂടാതെയത്രേ ദൈവത്തിന്‍റെ സാക്‍ഷ്യം നിങ്ങളോടു പ്രസ്താവിപ്പാന്‍ വന്നതു. 2 ക്രൂശിക്കപ്പെട്ടവനായ യേശുക്രിസ്തുവിനെ അല്ലാതെ മറ്റൊന്നും അറിയാത്തവനായി നിങ്ങളുടെ ഇടയില്‍ ഇരിക്കേണം എന്നു ഞാന്‍ നിര്‍ണ്ണയിച്ചു. 3 ഞാന്‍ ബലഹീനതയോടും ഭയത്തോടും വളരെ നടുക്കത്തോടുംകൂടെ നിങ്ങളുടെ ഇടയില്‍ ഇരുന്നു. 4 നിങ്ങളുടെ വിശ്വാസത്തിന്നു മനുഷ്യരുടെ ജ്ഞാനമല്ല, ദൈവത്തിന്‍റെ ശക്തി തന്നേ ആധാരമായിരിക്കേണ്ടതിന്നു 5 എന്‍റെ വചനവും എന്‍റെ പ്രസംഗവും ജ്ഞാനത്തിന്‍റെ വശീകരണവാക്കുകളാല്‍ അല്ല, ആത്മാവിന്‍റെയും ശക്തിയുടെയും പ്രദര്‍ശനത്താലത്രേ ആയിരുന്നതു. 6 എന്നാല്‍ തികഞ്ഞവരുടെ ഇടയില്‍ ഞങ്ങള്‍ ജ്ഞാനം സംസാരിക്കുന്നു; ഈ ലോകത്തിന്‍റെ ജ്ഞാനമല്ല നശിച്ചുപോകുന്നവരായ ഈ ലോകത്തിന്‍റെ പ്രഭുക്കന്മാരുടെ ജ്ഞാനവുമല്ല; 7 ദൈവം ലോകസൃഷ്ടിക്കു മുമ്പെ നമ്മുടെ തേജസ്സിന്നായി മുന്നിയമിച്ചതും മറഞ്ഞിരുന്നതുമായ ദൈവത്തിന്‍റെ ജ്ഞാനമത്രേ മര്‍മ്മമായി ഞങ്ങള്‍ പ്രസ്താവിക്കുന്നു. 8 അതു ഈ ലോകത്തിന്‍റെ പ്രഭുക്കന്മാര്‍ ആരും അറിഞ്ഞില്ല; അറിഞ്ഞിരുന്നു എങ്കില്‍ അവര്‍ തേജസ്സിന്‍റെ കര്‍ത്താവിനെ ക്രൂശിക്കയില്ലായിരുന്നു. 9 “ദൈവം തന്നെ സ്നേഹിക്കുന്നവര്‍ക്കും ഒരുക്കീട്ടുള്ളതു കണ്ണു കണ്ടിട്ടില്ല ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യന്‍റെയും ഹൃദയത്തില്‍ തോന്നീട്ടുമില്ല.” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നേ. 10 നമുക്കോ ദൈവം തന്‍റെ ആത്മാവിനാല്‍ വെളിപ്പെടുത്തിയിരിക്കുന്നു; ആത്മാവു സകലത്തെയും ദൈവത്തിന്‍റെ ആഴങ്ങളെയും ആരായുന്നു. 11 മനുഷ്യനിലുള്ളതു അവനിലെ മാനുഷാത്മാവല്ലാതെ മനുഷ്യരില്‍ ആര്‍ അറിയും? അവ്വണ്ണം തന്നേ ദൈവത്തിലുള്ളതു ദൈവാത്മാവല്ലാതെ ആരും ഗ്രഹിച്ചിട്ടില്ല. 12 നാമോ ലോകത്തിന്‍റെ ആത്മാവിനെ അല്ല, ദൈവം നമുക്കു നല്കിയതു അറിവാനായി ദൈവത്തില്‍നിന്നുള്ള ആത്മാവിനെ അത്രേ പ്രാപിച്ചതു. 13 അതു ഞങ്ങള്‍ മാനുഷജ്ഞാനം ഉപദേശിക്കുന്ന വചനങ്ങളാല്‍ അല്ല, ആത്മാവു ഉപദേശിക്കുന്ന വചനങ്ങളാല്‍ തന്നേ പ്രസ്താവിച്ചുകൊണ്ടു ആത്മികന്മാര്‍ക്കും ആത്മികമായതു തെളിയിക്കുന്നു. 14 എന്നാല്‍ പ്രാകൃത മനുഷ്യന്‍ ദൈവാത്മാവിന്‍റെ ഉപദേശം കൈക്കൊള്ളുന്നില്ല; അതു അവന്നു ഭോഷത്വം ആകുന്നു. ആത്മികമായി വിവേചിക്കേണ്ടതാകയാല്‍ അതു അവന്നു ഗ്രഹിപ്പാന്‍ കഴിയുന്നതുമല്ല. 15 ആത്മികനോ സകലത്തെയും വിവേചിക്കുന്നു; താന്‍ ആരാലും വിവേചിക്കപ്പെടുന്നതുമില്ല. 16 കര്‍ത്താവിന്‍റെ മനസ്സു അറിഞ്ഞു അവനെ ഗ്രഹിപ്പിക്കാകുന്നവന്‍ ആര്‍ ? നാമോ ക്രിസ്തുവിന്‍റെ മനസ്സുള്ളവര്‍ ആകുന്നു.

1 Corinthians 3

1 എന്നാല്‍ സഹോദരന്മാരേ, നിങ്ങളോടു എനിക്കു ആത്മികന്മാരോടു എന്നപോലെ അല്ല, ജഡികന്മാരോടു എന്നപോലെ, ക്രിസ്തുവില്‍ ശിശുക്കളായവരോടു എന്നപോലെ അത്രേ സംസാരിപ്പാന്‍ കഴിഞ്ഞുള്ളു. 2 ഭക്ഷണമല്ല, പാല്‍ അത്രേ ഞാന്‍ നിങ്ങള്‍ക്കു തന്നതു; ഭക്ഷിപ്പാന്‍ നിങ്ങള്‍ക്കു കഴിവില്ലായിരുന്നു; ഇപ്പോഴും കഴിവായിട്ടില്ല; ഇന്നും നിങ്ങള്‍ ജഡികന്മാരല്ലോ. 3 നിങ്ങളുടെ ഇടയില്‍ ഈര്‍ഷ്യയും പിണക്കവും ഇരിക്കെ, നിങ്ങള്‍ ജഡികന്മാരും ശേഷം മനുഷ്യരെപ്പോലെ നടക്കുന്നവരുമല്ലയോ? 4 ഒരുത്തന്‍ : ഞാന്‍ പൌലൊസിന്‍റെ പക്ഷക്കാരന്‍ എന്നും മറ്റൊരുത്തന്‍ : ഞാന്‍ അപ്പൊല്ലോസിന്‍റെ പക്ഷക്കാരന്‍ എന്നും പറയുമ്പോള്‍ നിങ്ങള്‍ സാധാരണമനുഷ്യരല്ലയോ? 5 അപ്പൊല്ലോസ് ആര്‍ ? പൌലൊസ് ആര്‍ ? തങ്ങള്‍ക്കു കര്‍ത്താവു നല്കിയതുപോലെ നിങ്ങള്‍ വിശ്വസിപ്പാന്‍ കാരണമായിത്തീര്‍ന്ന ശുശ്രൂഷക്കാരത്രേ. 6 ഞാന്‍ നട്ടു, അപ്പൊല്ലോസ് നനെച്ചു, ദൈവമത്രേ വളരുമാറാക്കിയതു. 7 ആകയാല്‍ വളരുമാറാക്കുന്ന ദൈവമല്ലാതെ നടുന്നവനും നനെക്കുന്നവനും ഏതുമില്ല. 8 നടുന്നവനും നനെക്കുന്നവനും ഒരുപോലെ; ഓ‍രോരുത്തന്നു താന്താന്‍റെ അദ്ധ്വാനത്തിന്നു ഒത്തവണ്ണം കൂലി കിട്ടും. 9 ഞങ്ങള്‍ ദൈവത്തിന്‍റെ കൂട്ടുവേലക്കാര്‍ ; നിങ്ങള്‍ ദൈവത്തിന്‍റെ കൃഷി, ദൈവത്തിന്‍റെ ഗൃഹനിര്‍മ്മാണം. 10 എനിക്കു ലഭിച്ച ദൈവകൃപെക്കു ഒത്തവണ്ണം ഞാന്‍ ജ്ഞാനമുള്ളോരു പ്രധാനശില്പിയായി അടിസ്ഥാനം ഇട്ടിരിക്കുന്നു; മറ്റൊരുത്തന്‍ മീതെ പണിയുന്നു; താന്‍ എങ്ങനെ പണിയുന്നു എന്നു ഓ‍രോരുത്തനും നോക്കിക്കൊള്ളട്ടെ. 11 യേശുക്രിസ്തു എന്ന ഇട്ടിരിക്കുന്ന അടിസ്ഥാനമല്ലാതെ മറ്റൊന്നു ഇടുവാന്‍ ആര്‍ക്കും കഴികയില്ല. 12 ആ അടിസ്ഥാനത്തിന്മേല്‍ ആരെങ്കിലും പൊന്നു, വെള്ളി, വിലയേറിയ കല്ലു, മരം, പുല്ലു, വൈക്കോല്‍ എന്നിവ പണിയുന്നു എങ്കില്‍ അവനവന്‍റെ പ്രവൃത്തി വെളിപ്പെട്ടുവരും; 13 ആ ദിവസം അതിനെ തെളിവാക്കും; അതു തീയോടെ വെളിപ്പെട്ടുവരും; ഓ‍രോരുത്തന്‍റെ പ്രവൃത്തി ഇന്നവിധം എന്നു തീ തന്നേ ശോധന ചെയ്യും. 14 ഒരുത്തന്‍ പണിത പ്രവൃത്തി നിലനിലക്കും എങ്കില്‍ അവന്നു പ്രതിഫലം കിട്ടും. 15 ഒരുത്തന്‍റെ പ്രവൃത്തി വെന്തുപോയെങ്കില്‍ അവന്നു ചേതം വരും; താനോ രക്ഷിക്കപ്പെടും; എന്നാല്‍ തീയില്‍കൂടി എന്നപോലെ അത്രേ. 16 നിങ്ങള്‍ ദൈവത്തിന്‍റെ മന്ദിരം എന്നും ദൈവത്തിന്‍റെ ആത്മാവു നിങ്ങളില്‍ വസിക്കുന്നു എന്നും അറിയുന്നില്ലയോ? 17 ദൈവത്തിന്‍റെ മന്ദിരം നശിപ്പിക്കുന്നവനെ ദൈവം നശിപ്പിക്കും; ദൈവത്തിന്‍റെ മന്ദിരം വിശുദ്ധമല്ലോ; നിങ്ങളും അങ്ങനെ തന്നേ. 18 ആരും തന്നെത്താന്‍ വഞ്ചിക്കരുതു; താന്‍ ഈ ലോകത്തില്‍ ജ്ഞാനി എന്നു നിങ്ങളില്‍ ആര്‍ക്കെങ്കിലും തോന്നിയാല്‍ അവന്‍ ജ്ഞാനിയാകേണ്ടതിന്നു ഭോഷനായിത്തീരട്ടെ. 19 ഈ ലോകത്തിന്‍റെ ജ്ഞാനം ദൈവസന്നിധിയില്‍ ഭോഷത്വമത്രേ. “അവന്‍ ജ്ഞാനികളെ അവരുടെ കൌശലത്തില്‍ പിടിക്കുന്നു” എന്നും 20 “കര്‍ത്താവു ജ്ഞാനികളുടെ വിചാരം വ്യര്‍ത്ഥം എന്നറിയുന്നു” എന്നും എഴുതിയിരിക്കുന്നുവല്ലോ. 21 ആകയാല്‍ ആരും മനുഷ്യരില്‍ പ്രശംസിക്കരുതു; സകലവും നിങ്ങള്‍ക്കുള്ളതല്ലോ. 22 പൌലൊസോ, അപ്പൊല്ലൊസോ, കേഫാവോ, ലോകമോ, ജീവനോ, മരണമോ, ഇപ്പോഴുള്ളതോ, വരുവാനുള്ളതോ സകലവും നിങ്ങള്‍ക്കുള്ളതു. 23 നിങ്ങളോ ക്രിസ്തുവിന്നുള്ളവര്‍ ; ക്രിസ്തു ദൈവത്തിന്നുള്ളവന്‍ .

1 Corinthians 4

1 ഞങ്ങളെ ക്രിസ്തുവിന്‍റെ ശുശ്രൂഷക്കാരും ദൈവമര്‍മ്മങ്ങളുടെ ഗൃഹവിചാരകന്മാരും എന്നിങ്ങനെ ഓ‍രോരുത്തന്‍ എണ്ണിക്കൊള്ളട്ടെ. 2 ഗൃഹവിചാരകന്മാരില്‍ അന്വേഷിക്കുന്നതോ അവര്‍ വിശ്വസ്തരായിരിക്കേണം എന്നത്രേ. 3 നിങ്ങളോ മനുഷ്യര്‍ കഴിക്കുന്ന വല്ല വിസ്താരത്തിലോ എന്നെ വിധിക്കുന്നതു എനിക്കു എത്രയും ലഘുകാര്‍യ്യം; ഞാന്‍ എന്നെത്തന്നേ വിധിക്കുന്നതുമില്ല. 4 എനിക്കു യാതൊരു കുറ്റത്തെക്കുറിച്ചും ബോധമില്ലെങ്കിലും അതിനാല്‍ ഞാന്‍ നീതിമാന്‍ എന്നു വരികയില്ല; എന്നെ വിധിക്കുന്നതു കര്‍ത്താവു ആകുന്നു. 5 ആകയാല്‍ കര്‍ത്താവു വരുവോളം സമയത്തിന്നു മുമ്പെ ഒന്നും വിധിക്കരുതു; അവന്‍ ഇരുട്ടില്‍ മറഞ്ഞിരിക്കുന്നതു വെളിച്ചത്താക്കി ഹൃദയങ്ങളുടെ ആലോചനകളെ വെളിപ്പെടുത്തും; അന്നു ഔരോരുത്തന്നു ദൈവത്തിങ്കല്‍നിന്നു പുകഴ്ച ഉണ്ടാകും. 6 സഹോദരന്മാരേ, ഇതു ഞാന്‍ നിങ്ങള്‍നിമിത്തം എന്നെയും അപ്പൊല്ലോസിനെയും ഉദ്ദേശിച്ചു പറഞ്ഞിരിക്കുന്നതു: എഴുതിയിരിക്കുന്നതിന്നു അപ്പുറം (ഭാവിക്കാതിരിപ്പാന്‍ ) ഞങ്ങളുടെ ദൃഷ്ടാന്തം കണ്ടു പഠിക്കേണ്ടതിന്നും ആരും ഒരുത്തന്നു അനുകൂലമായും മറ്റൊരുവന്നു പ്രതിക്കുലമായും ചീര്‍ത്തുപോകാതിരിക്കേണ്ടതിന്നും തന്നേ. 7 നിന്നെ വിശേഷിപ്പിക്കുന്നതു ആര്‍ ? ലഭിച്ചതല്ലാതെ നിനക്കു എന്തുള്ളു ? ലഭിച്ചതെങ്കിലോ ലഭിച്ചതല്ല എന്നപോലെ പ്രശംസിക്കുന്നതു എന്തു? ഇത്ര ക്ഷണത്തില്‍ നിങ്ങള്‍ തൃപ്തന്മാരായി; 8 ഇത്ര ക്ഷണത്തില്‍ നിങ്ങള്‍ സമ്പന്നന്മാരായി; ഞങ്ങളെ കൂടാതെ വാഴുന്നവരായി; അയ്യോ, നിങ്ങളോടുകൂടെ ഞങ്ങളും വാഴേണ്ടതിന്നു നിങ്ങള്‍ വാണു എങ്കില്‍ കൊള്ളായിരുന്നു. 9 ഞങ്ങള്‍ ലോകത്തിന്നു, ദൂതന്മാര്‍ക്കും മനുഷ്യര്‍ക്കും തന്നേ, കൂത്തുകാഴ്ചയായി തീര്‍ന്നിരിക്കയാല്‍ ദൈവം അപ്പൊസ്തലന്മാരായ ഞങ്ങളെ ഒടുക്കത്തവരായി മരണവിധിയില്‍ ഉള്‍പ്പെട്ടവരെപ്പോലെ നിറുത്തി എന്നു എനിക്കു തോന്നുന്നു. 10 ഞങ്ങള്‍ ക്രിസ്തുനിമിത്തം ഭോഷന്മാര്‍ ; നിങ്ങള്‍ ക്രിസ്തുവില്‍ വിവേകികള്‍ , ഞങ്ങള്‍ ബലഹീനര്‍ , നിങ്ങള്‍ ബലവാന്മാര്‍ ; നിങ്ങള്‍ മഹത്തുക്കള്‍ , ഞങ്ങള്‍ മാനഹീനര്‍ അത്രേ. 11 ഈ നാഴികവരെ ഞങ്ങള്‍ വിശന്നും ദാഹിച്ചും ഉടുപ്പാന്‍ ഇല്ലാതെയും കുത്തുകൊണ്ടും സ്ഥിരവാസം കൂടാതെയും ഇരിക്കുന്നു. 12 സ്വന്തകയ്യാല്‍ വേലചെയ്തു അദ്ധ്വാനിക്കുന്നു; ശകാരം കേട്ടിട്ടു ആശീര്‍വ്വദിക്കുന്നു; ഉപദ്രവം ഏറ്റിട്ടു സഹിക്കുന്നു; ദൂഷണം കേട്ടിട്ടു നല്ലവാക്കു പറയുന്നു. 13 ഞങ്ങള്‍ ലോകത്തിന്‍റെ ചവറുപോലെയും ഇന്നുവരെ സകലത്തിന്‍റെയും അഴുക്കായും തീര്‍ന്നിരിക്കുന്നു. 14 നിങ്ങളെ നാണിപ്പിപ്പാനല്ല, എന്‍റെ പ്രിയ മക്കളോടു എന്നപോലെ ബുദ്ധിപറഞ്ഞുകൊണ്ടു ഇതു എഴുതുന്നു. 15 നിങ്ങള്‍ക്കു ക്രിസ്തുവില്‍ പതിനായിരം ഗുരുക്കന്മാര്‍ ഉണ്ടെങ്കിലും പിതാക്കന്മാര്‍ ഏറെയില്ല; ക്രിസ്തുയേശുവില്‍ ഞാനല്ലോ നിങ്ങളെ സുവിശേഷത്താല്‍ ജനിപ്പിച്ചതു. 16 ആകയാല്‍ എന്‍റെ അനുകാരികള്‍ ആകുവിന്‍ എന്നു ഞാന്‍ നിങ്ങളെ പ്രബോധിപ്പിക്കുന്നു. 17 ഇതുനിമിത്തം കര്‍ത്താവില്‍ വിശ്വസ്തനും എന്‍റെ പ്രിയ മകനുമായ തിമൊഥെയോസിനെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു. ഞാന്‍ എങ്ങും ഏതു സഭയിലും ഉപദേശിക്കുന്നതുപോലെ ക്രിസ്തുവിലുള്ള എന്‍റെ വഴികള്‍ അവന്‍ നിങ്ങളെ ഓ‍ര്‍പ്പിക്കും. 18 എങ്കിലും ഞാന്‍ നിങ്ങളുടെ അടുക്കല്‍ വരികയില്ല എന്നുവെച്ചുചിലര്‍ ചീര്‍ത്തിരിക്കുന്നു. 19 കര്‍ത്താവിന്നു ഇഷ്ടം എങ്കില്‍ ഞാന്‍ വേഗം നിങ്ങളുടെ അടുക്കല്‍ വന്നു, ചീര്‍ത്തിരിക്കുന്നവരുടെ വാക്കല്ല ശക്തി തന്നേ കണ്ടറിയും. 20 ദൈവരാജ്യം വചനത്തിലല്ല ശക്തിയിലത്രേ ആകുന്നു. 21 നിങ്ങള്‍ക്കു ഏതു വേണം? ഞാന്‍ വടിയോടുകൂടെയോ സ്നേഹത്തിലും സൌമ്യാത്മാവിലുമോ നിങ്ങളുടെ അടുക്കല്‍ വരേണ്ടതു?

1 Corinthians 5

1 നിങ്ങളുടെ ഇടയില്‍ ദുര്‍ന്നടപ്പു ഉണ്ടെന്നു കേള്‍ക്കുന്നു. ഒരുത്തന്‍ തന്‍റെ അപ്പന്‍റെ ഭാര്‍യ്യയെ വെച്ചുകൊള്ളുന്നുപോല്‍ ‍; അതു ജാതികളില്‍പോലും ഇല്ലാത്ത ദുര്‍ന്നടപ്പു തന്നേ. 2 എന്നിട്ടും നിങ്ങള്‍ ചീര്‍ത്തിരിക്കുന്നു; ഈ ദുഷ്കര്‍മ്മം ചെയ്തവനെ നിങ്ങളുടെ ഇടയില്‍ നിന്നു നീക്കുവാന്‍ തക്കവണ്ണം നിങ്ങള്‍ ദുഃഖിച്ചിട്ടുമില്ല. 3 ഞാനോ ശരീരംകൊണ്ടു ദൂരസ്ഥന്‍ എങ്കിലും ആത്മാവുകൊണ്ടു കൂടെയുള്ളവനായി, നിങ്ങളുടെ മദ്ധ്യേ ഇരിക്കുന്നവനായി തന്നേ, ഈ ദുഷ്കര്‍മ്മം ചെയ്തവനെക്കുറിച്ചു: 4 നിങ്ങളും എന്‍റെ ആത്മാവും നമ്മുടെ കര്‍ത്താവായ യേശുവിന്‍റെ ശക്തിയോടെ ഒന്നിച്ചു കൂടീട്ടു നമ്മുടെ കര്‍ത്താവായ യേശുവിന്‍റെ നാമത്തില്‍ അവനെ, 5 ആത്മാവു കര്‍ത്താവായ യേശുവിന്‍റെ നാളില്‍ രക്ഷിക്കപ്പെടേണ്ടതിന്നു ജഡസംഹാരത്തിന്നായി സാത്താന്നു ഏല്പിക്കേണം എന്നു വിധിച്ചിരിക്കുന്നു. 6 നിങ്ങളുടെ പ്രശംസ നന്നല്ല; അസാരം പുളിമാവു പിണ്ഡത്തെ മുഴുവനും പുളിപ്പിക്കുന്നു എന്നു അറിയുന്നില്ലയോ? 7 നിങ്ങള്‍ പുളിപ്പില്ലാത്തവരായിരിപ്പാന്‍ തക്കവണ്ണം പുതിയ പിണ്ഡം ആകേണ്ടതിന്നു പഴയ പുളിമാവിനെ നീക്കിക്കളവിന്‍ . നമ്മുടെ പെസഹകൂഞ്ഞാടും അറുക്കപ്പെട്ടിരിക്കുന്നു; ക്രിസ്തു തന്നേ. 8 ആകയാല്‍ നാം പഴയ പുളിമാവുകൊണ്ടല്ല, തിന്മയും ദുഷ്ടതയും ആയ പുളിമാവുകൊണ്ടുമല്ല, സ്വച്ഛതയും സത്യവുമായ പുളിപ്പില്ലായ്മകൊണ്ടുതന്നേ ഉത്സവം ആചരിക്ക. 9 ദുര്‍ന്നടപ്പുകാരോടു സംസര്‍ഗ്ഗം അരുതു എന്നു ഞാന്‍ എന്‍റെ ലേഖനത്തില്‍ നിങ്ങള്‍ക്കു എഴുതീട്ടുണ്ടല്ലോ. 10 അതു ഈ ലോകത്തിലെ ദുര്‍ന്നടപ്പുകാരോടോ അത്യാഗ്രഹികളോടോ പിടിച്ചുപറിക്കാരോടോ വിഗ്രഹാരാധികളോടോ അരുതു എന്നല്ലല്ലോ; അങ്ങനെ എങ്കില്‍ നിങ്ങള്‍ ലോകം വിട്ടു പോകേണ്ടിവരും. 11 എന്നാല്‍ സഹോദരന്‍ എന്നു പേര്‍പെട്ട ഒരുവന്‍ ദുര്‍ന്നടപ്പുകാരനോ അത്യാഗ്രഹിയോ വിഗ്രഹാരാധിയോ വാവിഷ്ഠാണക്കാരനോ മദ്യപനോ പിടിച്ചുപറിക്കാരനോ ആകുന്നു എങ്കില്‍ അവനോടു സംസര്‍ഗ്ഗം അരുതു; അങ്ങനെയുള്ളവനോടുകൂടെ ഭക്ഷണം കഴിക്കപോലും അരുതു എന്നത്രേ ഞാന്‍ നിങ്ങള്‍ക്കു എഴുതിയതു. 12 പുറത്തുള്ളവരെ വിധിപ്പാന്‍ എനിക്കു എന്തു കാര്യം? നിങ്ങള്‍ അകത്തുള്ളവരെ അല്ലയോ വിധിക്കുന്നതു; പുറത്തുള്ളവരെ ദൈവം വിധിക്കുന്നു. 13 ആ ദുഷ്ടനെ നിങ്ങളുടെ ഇടയില്‍നിന്നു നീക്കിക്കളവിന്‍ .

1 Corinthians 6

1 നിങ്ങളില്‍ ഒരുത്തന്നു മറ്റൊരുത്തനോടു ഒരു കാര്യം ഉണ്ടെങ്കില്‍ വിശുദ്ധന്മാരുടെ മുമ്പാകെ അല്ല, അഭക്തന്മാരുടെ മുമ്പില്‍ വ്യവഹാരത്തിന്നു പോകുവാന്‍ തുനിയുന്നുവോ? 2 വിശുദ്ധന്മാര്‍ ലോകത്തെ വിധിക്കും എന്നു അറിയുന്നില്ലയോ? ലോകത്തെ നിങ്ങള്‍ വിധിക്കുമെങ്കില്‍ ഏറ്റവും ചെറിയ സംഗതികളെ വിധിപ്പാന്‍ നിങ്ങള്‍ അയോഗ്യരോ? 3 നാം ദൂതന്മാരെ വിധിക്കും എന്നു നിങ്ങള്‍ അറിയുന്നില്ലയോ? ഐഹികകാര്‍യ്യങ്ങളെ എത്ര അധികം? 4 എന്നാല്‍ നിങ്ങള്‍ക്കു ഐഹികകാര്യങ്ങളെക്കുറിച്ചു വ്യവഹാരം ഉണ്ടെങ്കില്‍ വിധിപ്പാന്‍ സഭ ഗണ്യമാക്കാത്തവരെ ഇരുത്തുന്നുവോ? 5 നിങ്ങള്‍ക്കു ലജ്ജെക്കായി ഞാന്‍ ചോദിക്കുന്നു; ഇങ്ങനെ സഹോദരന്മാര്‍ക്കും മദ്ധ്യേ കാര്‍യ്യം തീര്‍പ്പാന്‍ പ്രാപ്തിയുള്ളോരു ജ്ഞാനിയും നിങ്ങളുടെ ഇടയില്‍ ഇല്ലയോ? 6 അല്ല, സഹോദരന്‍ സഹോദരനോടു വ്യവഹരിക്കുന്നു; അതും അവിശ്വാസികളുടെ മുമ്പില്‍ തന്നേ. 7 നിങ്ങള്‍ക്കു തമ്മില്‍ വ്യവഹാരം ഉണ്ടാകുന്നതു തന്നേ കേവലം പോരായ്മയാകുന്നു; അതിന്നു പകരം നിങ്ങള്‍ അന്യായം സഹിച്ചുകൊള്ളാത്തതു എന്തു? നഷ്ടം ഏറ്റുകൊള്ളാത്തതു എന്തു? 8 അല്ല, നിങ്ങള്‍ അന്യായം ചെയ്കയും നഷ്ടം വരുത്തുകയും ചെയ്യുന്നു; അതും സഹോദരന്മാര്‍ക്കും തന്നേ. 9 അന്യായം ചെയ്യുന്നവര്‍ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു അറിയുന്നില്ലയോ? നിങ്ങളെത്തന്നേ വഞ്ചിക്കാതിരിപ്പിന്‍ ; ദുര്‍ന്നടപ്പുകാര്‍ , വിഗ്രഹാരാധികള്‍ , വ്യഭിചാരികള്‍ , സ്വയഭോഗികള്‍ , പുരുഷകാമികള്‍ , 10 കള്ളന്മാര്‍ , അത്യാഗ്രഹികള്‍ , മദ്യപന്മാര്‍ , വാവിഷ്ഠാണക്കാര്‍ , പിടിച്ചുപറിക്കാര്‍ എന്നിവര്‍ ദൈവരാജ്യം അവകാശമാക്കുകയില്ല. 11 നിങ്ങളും ചിലര്‍ ഈ വകക്കാരായിരുന്നു; എങ്കിലും നിങ്ങള്‍ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തിലും നമ്മുടെ ദൈവത്തിന്‍റെ ആത്മാവിനാലും നിങ്ങളെത്തന്നേ കഴുകി ശുദ്ധീകരണവും നീതീകരണവും പ്രാപിച്ചിരിക്കുന്നു. 12 സകലത്തിന്നും എനിക്കു കര്‍ത്തവ്യം ഉണ്ടു എങ്കിലും സകലവും പ്രയോജനമുള്ളതല്ല; സകലത്തിന്നും എനിക്കു കര്‍ത്തവ്യം ഉണ്ടു എങ്കിലും ഞാന്‍ യാതൊന്നിന്നും അധീനനാകയില്ല. 13 ഭോജ്യങ്ങള്‍ വയറ്റിന്നും വയറു ഭോജ്യങ്ങള്‍ക്കും ഉള്ളതു; എന്നാല്‍ ദൈവം ഇതിനെയും അതിനെയും ഇല്ലായ്മയാക്കും. ശരീരമോ ദുര്‍ന്നടപ്പിന്നല്ല കര്‍ത്താവിന്നത്രേ; കര്‍ത്താവു ശരീരത്തിന്നും. 14 എന്നാല്‍ ദൈവം കര്‍ത്താവിനെ ഉയിര്‍പ്പിച്ചതുപോലെ നമ്മെയും തന്‍റെ ശക്തിയാല്‍ ഉയിര്‍പ്പിക്കും. 15 നിങ്ങളുടെ ശരീരങ്ങള്‍ ക്രിസ്തുവിന്‍റെ അവയവങ്ങള്‍ ആകുന്നു എന്നു അറിയുന്നില്ലയോ? ക്രിസ്തുവിന്‍റെ അവയവങ്ങളെ ഞാന്‍ എടുത്തു വേശ്യയുടെ അവയവങ്ങള്‍ ആക്കാമോ? ഒരുനാളും അരുതു. 16 വേശ്യയോടു പറ്റിച്ചേരുന്നവന്‍ അവളുമായി ഏകശരീരമാകുന്നു എന്നു നിങ്ങള്‍ അറിയുന്നില്ലയോ? ഇരുവരും ഒരു ദേഹമായിത്തീരും എന്നുണ്ടല്ലോ. 17 കര്‍ത്താവിനോടു പറ്റിച്ചേരുന്നവനോ അവനുമായി ഏകാത്മാവു ആകുന്നു. 18 ദുര്‍ന്നടപ്പു വിട്ടു ഓ‍ടുവിന്‍ . മനുഷ്യന്‍ ചെയ്യുന്ന ഏതു പാപവും ശരീരത്തിന്നു പുറത്താകുന്നു. ദുര്‍ന്നടപ്പുകാരനോ സ്വന്തശരീരത്തിന്നു വിരോധമായി പാപം ചെയ്യുന്നു. 19 ദൈവത്തിന്‍റെ ദാനമായി നിങ്ങളില്‍ ഇരിക്കുന്ന പരിശുദ്ധാത്മാവിന്‍റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലെക്കു വാങ്ങിയിരിക്കയാല്‍ നിങ്ങള്‍ താന്താങ്ങള്‍ക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ? 20 അകയാല്‍ നിങ്ങളുടെ ശരീരംകൊണ്ടു ദൈവത്തെ മഹത്വപ്പെടുത്തുവിന്‍ .

1 Corinthians 7

1 നിങ്ങള്‍ എഴുതി അയച്ച സംഗതികളെക്കുറിച്ചു എന്‍റെ അഭിപ്രായം എന്തെന്നാല്‍ ; സ്ത്രീയെ തൊടാതിരിക്കുന്നതു മനുഷ്യന്നു നല്ലതു. 2 എങ്കിലും ദുര്‍ന്നടപ്പുനിമിത്തം ഓ‍രോരുത്തന്നു സ്വന്തഭാര്‍യ്യയും ഓ‍രോരുത്തിക്കു സ്വന്തഭര്‍ത്താവും ഉണ്ടായിരിക്കട്ടെ. 3 ഭര്‍ത്താവു ഭാര്യക്കും ഭാര്യ ഭര്‍ത്താവിന്നും കടംപെട്ടിരിക്കുന്നതു ചെയ്യട്ടെ. 4 ഭാര്യയുടെ ശരീരത്തിന്മേല്‍ അവള്‍ക്കല്ല ഭര്‍ത്താവിന്നത്രേ അധികാരമുള്ളതു; അങ്ങനെ ഭര്‍ത്താവിന്‍റെ ശരീരത്തിന്മേല്‍ അവന്നല്ല ഭാര്യക്കത്രേ അധികാരം. 5 പ്രാര്‍ത്ഥനെക്കു അവസരമുണ്ടാവാന്‍ ഒരു സമയത്തേക്കു പരസ്പരസമ്മതത്തോടെ അല്ലാതെ തമ്മില്‍ വേറുപെട്ടിരിക്കരുതു; നിങ്ങളുടെ അജിതേന്ദ്രിയത്വം നിമിത്തം സാത്താന്‍ നിങ്ങളെ പരീക്ഷിക്കാതിരിക്കേണ്ടതിന്നു വീണ്ടും ചേര്‍ന്നിരിപ്പിന്‍ . 6 ഞാന്‍ ഇതു കല്പനയായിട്ടല്ല അനുവാദമായിട്ടത്രേ പറയുന്നതു. 7 സകല മനുഷ്യരും എന്നെപ്പോലെ ആയിരിക്കേണം എന്നു ഞാന്‍ ഇച്ഛിക്കുന്നു. എങ്കിലും ഒരുവന്നു ഇങ്ങനെയും ഒരുവന്നു അങ്ങനെയും താന്താന്‍റെ കൃപാവരം ദൈവം നല്കിയിരിക്കുന്നു. 8 വിവാഹം കഴിയാത്തവരോടും വിധവമാരോടും: അവര്‍ എന്നെപ്പോലെ പാര്‍ത്തുകൊണ്ടാല്‍ അവര്‍ക്കും കൊള്ളാം എന്നു ഞാന്‍ പറയുന്നു. 9 ജിതേന്ദ്രിയത്വമില്ലെങ്കിലോ അവര്‍ വിവാഹം ചെയ്യട്ടെ; അഴലുന്നതിനെക്കാള്‍ വിവാഹം ചെയ്യുന്നതു നല്ലതു. 10 വിവാഹം കഴിഞ്ഞവരോടോ ഞാനല്ല കര്‍ത്താവു തന്നേ കല്പിക്കുന്നതു: 11 ഭാര്യ ഭര്‍ത്താവിനെ വേറുപിരിയരുതു; പിരിഞ്ഞു എന്നു വരികിലോ വിവാഹംകൂടാതെ പാര്‍ക്കേണം; അല്ലെന്നു വരികില്‍ ഭര്‍ത്താവോടു നിരന്നുകൊള്ളേണം; ഭര്‍ത്താവു ഭാര്യയെ ഉപേക്ഷിക്കയുമരുതു. 12 എന്നാല്‍ ശേഷമുള്ളവരോടു കര്‍ത്താവല്ല ഞാന്‍ തന്നേ പറയുന്നതു: ഒരു സഹോദരന്നു അവിശ്വാസിയായ ഭാര്യ ഉണ്ടായിരിക്കയും അവള്‍ അവനോടുകൂടെ പാര്‍പ്പാന്‍ സമ്മതിക്കയും ചെയ്താല്‍ അവളെ ഉപേക്ഷിക്കരുതു. 13 അവിശ്വസിയായ ഭര്‍ത്താവുള്ള ഒരു സ്ത്രീയും, അവന്‍ അവളോടുകൂടെ പാര്‍പ്പാന്‍ സമ്മതിക്കുന്നു എങ്കില്‍ ; ഭര്‍ത്താവിനെ ഉപേക്ഷിക്കരുതു. 14 അവിശ്വാസിയായ ഭര്‍ത്താവു ഭാര്യ മുഖാന്തരം വിശുദ്ധീകരിക്കപ്പെട്ടും അവിശ്വാസിയായ ഭാര്യ സഹോദരന്‍ മുഖാന്തരം വിശുദ്ധീകരിക്കപ്പെട്ടുമിരിക്കുന്നു; അല്ലെങ്കില്‍ നിങ്ങളുടെ മക്കള്‍ അശുദ്ധര്‍ എന്നു വരും; ഇപ്പോഴോ അവര്‍ വിശുദ്ധര്‍ ആകുന്നു. 15 അവിശ്വാസി വേറുപിരിയുന്നു എങ്കില്‍ പിരിയട്ടെ; ഈ വകയില്‍ സഹോദരനോ സഹോദരിയോ ബദ്ധരായിരിക്കുന്നില്ല; എന്നാല്‍ സമാധാനത്തില്‍ ജീവിപ്പാന്‍ ദൈവം നമ്മെ വിളിച്ചിരിക്കുന്നു. 16 സ്ത്രീയേ, നീ ഭര്‍ത്താവിന്നു രക്ഷവരുത്തും എന്നു നിനക്കു എങ്ങനെ അറിയാം? പുരുഷാ, നീ ഭാര്യക്കു രക്ഷ വരുത്തും എന്നു നിനക്കു എങ്ങനെ അറിയാം? 17 എന്നാല്‍ ഓ‍രോരുത്തന്നു കര്‍ത്താവു വിഭാഗിച്ചുകൊടുത്തതുപോലെയും ഓ‍രോരുത്തനെ ദൈവം വിളിച്ചതുപോലെയും അവനവന്‍ നടക്കട്ടെ; ഇങ്ങനെ ആകുന്നു ഞാന്‍ സകല സഭകളിലും ആജ്ഞാപിക്കുന്നതു. 18 ഒരുത്തന്‍ പരിച്ഛേദനയോടെ വിളിക്കപ്പെട്ടുവോ? അഗ്രചര്‍മ്മം വരുത്തരുതു; ഒരുത്തന്‍ അഗ്രചര്‍മ്മത്തോടെ വിളിക്കപ്പെട്ടുവോ? പരിച്ഛേദന ഏല്‍ക്കരുതു. 19 പരിച്ഛേദന ഒന്നുമില്ല, അഗ്രചര്‍മ്മവും ഒന്നുമില്ല, ദൈവകല്പന പ്രമാണിക്കുന്നതത്രേ കാര്യം. 20 ഓ‍രോരുത്തന്‍ വിളിക്കപ്പെട്ട സ്ഥിതിയില്‍ തന്നേ വസിച്ചുകൊള്ളട്ടെ. 21 നീ ദാസനായി വിളിക്കപ്പെട്ടുവോ? വ്യസനിക്കരുതു. സ്വതന്ത്രന്‍ ആകുവാന്‍ കഴിയുമെങ്കിലും അതില്‍ തന്നേ ഇരുന്നുകൊള്‍ക. 22 ദാസനായി കര്‍ത്താവില്‍ വിളിക്കപ്പെട്ടവന്‍ കര്‍ത്താവിന്‍റെ സ്വതന്ത്രന്‍ ആകുന്നു. അങ്ങനെ തന്നേ സ്വതന്ത്രനായി വിളിക്കപ്പെട്ടവന്‍ ക്രിസ്തുവിന്‍റെ ദാസനാകുന്നു. 23 നിങ്ങളെ വിലെക്കുവാങ്ങിയിരിക്കുന്നു; മനുഷ്യര്‍ക്കും ദാസന്മാരാകരുതു. 24 സഹോദരന്മാരേ, ഓ‍രോരുത്തന്‍ വിളിക്കപ്പെട്ട സ്ഥിതിയില്‍ തന്നേ ദൈവസന്നിധിയില്‍ വസിക്കട്ടെ. 25 കന്യകമാരെക്കുറിച്ചു എനിക്കു കര്‍ത്താവിന്‍റെ കല്പനയില്ല; എങ്കിലും വിശ്വസ്തന്‍ ആകുവാന്തക്കവണ്ണം കര്‍ത്താവിന്‍റെ കരുണ ലഭിച്ചവനായി ഞാന്‍ അഭിപ്രായം പറയുന്നു. 26 ഇപ്പോഴത്തെ കഷ്ടത നിമിത്തം ഞാന്‍ പറഞ്ഞതുപോലെ മനുഷ്യന്‍ അങ്ങനെ തന്നേ ഇരിക്കുന്നതു അവന്നു നന്നു എന്നു എനിക്കു തോന്നുന്നു. 27 നീ ഭാര്യയോടു ബന്ധിക്കപ്പെട്ടിരിക്കുന്നുവോ? വേറുപാടു അന്വേഷിക്കരുതു. നീ ഭാര്യ ഇല്ലാത്തവനോ? ഭാര്യയെ അന്വേഷിക്കരുതു. 28 നീ വിവാഹം ചെയ്താലും ദോഷമില്ല; കന്യകയും വിവാഹം ചെയ്താല്‍ ദോഷമില്ല; എങ്കിലും ഇങ്ങനെയുള്ളവര്‍ക്കും ജഡത്തില്‍ കഷ്ടത ഉണ്ടാകും; അതു നിങ്ങള്‍ക്കു വരരുതു എന്നു എന്‍റെ ആഗ്രഹം. 29 എന്നാല്‍ സഹോദരന്മാരേ, ഇതൊന്നു ഞാന്‍ പറയുന്നു: കാലം ചുരുങ്ങിയിരിക്കുന്നു; 30 ഇനി ഭാര്യമാരുള്ളവര്‍ ഇല്ലാത്തവരെപ്പോലെയും കരയുന്നവര്‍ കരയാത്തവരെപ്പോലെയും സന്തോഷിക്കുന്നവര്‍ സന്തോഷിക്കാത്തവരെപ്പോലെയും വിലെക്കു വാങ്ങുന്നവര്‍ കൈവശമാക്കാത്തവരെപ്പോലെയും 31 ലോകത്തെ അനുഭവിക്കുന്നവര്‍ അതിനെ അനുഭവിക്കാത്തവരെപ്പോലെയും ആയിരിക്കേണം. ഈ ലോകത്തിന്‍റെ രൂപം ഒഴിഞ്ഞുപോകുന്നുവല്ലോ. 32 നിങ്ങള്‍ ചിന്താകുലമില്ലാത്തവരായിരിക്കേണം എന്നു ഞാന്‍ ഇച്ഛിക്കുന്നു. വിവാഹം ചെയ്യാത്തവന്‍ കര്‍ത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവെച്ചു കര്‍ത്താവിന്നുള്ളതു ചിന്തിക്കുന്നു; 33 വിവാഹം ചെയ്തവന്‍ ഭാര്യയെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവെച്ചു ലോകത്തിന്നുള്ളതു ചിന്തിക്കുന്നു. 34 അതുപോലെ ഭാര്യയായവള്‍ക്കും കന്യകെക്കും തമ്മില്‍ വ്യത്യാസം ഉണ്ടു. വിവാഹം കഴിയാത്തവള്‍ ശരീരത്തിലും ആത്മാവിലും വിശുദ്ധയാകേണ്ടതിന്നു കര്‍ത്താവിന്നുള്ളതു ചിന്തിക്കുന്നു; വിവാഹം കഴിഞ്ഞവള്‍ ഭര്‍ത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവെച്ചു ലോകത്തിന്നുള്ളതു ചിന്തിക്കുന്നു. 35 ഞാന്‍ ഇതു നിങ്ങള്‍ക്കു കുടുക്കിടുവാനല്ല, യോഗ്യത വിചാരിച്ചും നിങ്ങള്‍ ചാപല്യം കൂടാതെ കര്‍ത്താവിങ്കല്‍ സ്ഥിരമായ്‍വസിക്കേണ്ടതിന്നും നിങ്ങളുടെ ഉപകാരത്തിന്നായിട്ടത്രേ പറയുന്നതു. 36 എന്നാല്‍ ഒരുത്തന്‍ തന്‍റെ കന്യകെക്കു പ്രായം കടന്നാല്‍ താന്‍ ചെയ്യുന്നതു അയോഗ്യം എന്നു നിരൂപിക്കുന്നു എങ്കില്‍ അങ്ങനെ വേണ്ടിവന്നാല്‍ ഇഷ്ടംപോലെ ചെയ്യട്ടെ; അവന്‍ ദോഷം ചെയ്യുന്നില്ല; അവര്‍ വിവാഹം ചെയ്യട്ടെ. 37 എങ്കിലും നിര്‍ബ്ബന്ധമില്ലാതെ തന്‍റെ ഇഷ്ടം നടത്തുവാന്‍ അധികാരമുള്ളവനും ഹൃദയത്തില്‍ സ്ഥിരതയുള്ളവനുമായ ഒരുവന്‍ തന്‍റെ കന്യകയെ സൂക്ഷിച്ചുകൊള്‍വാന്‍ സ്വന്ത ഹൃദയത്തില്‍ നിര്‍ണ്ണയിച്ചു എങ്കില്‍ അവന്‍ ചെയ്യുന്നതു നന്നു. 38 അങ്ങനെ ഒരുത്തന്‍ തന്‍റെ കന്യകയെ വിവാഹം കഴിപ്പിക്കുന്നതു നന്നു; വിവാഹം കഴിപ്പിക്കാതിരിക്കുന്നതു ഏറെ നന്നു. 39 ഭര്‍ത്താവു ജീവിച്ചിരിക്കുന്ന കാലത്തോളം സ്ത്രീ ബന്ധിക്കപ്പെട്ടിരിക്കുന്നു; ഭര്‍ത്താവു മരിച്ചുപോയാല്‍ തനിക്കു മനസ്സുള്ളവനുമായി വിവാഹം കഴിവാന്‍ സ്വാതന്ത്ര്യം ഉണ്ടു; കര്‍ത്താവില്‍ വിശ്വസിക്കുന്നവനുമായി മാത്രമേ ആകാവു. 40 എന്നാല്‍ അവള്‍ അങ്ങനെതന്നേ പാര്‍ത്തുകൊണ്ടാല്‍ ഭാഗ്യമേറിയവള്‍ എന്നു എന്‍റെ അഭിപ്രായം; ദൈവാത്മാവു എനിക്കും ഉണ്ടു എന്നു തോന്നുന്നു.

1 Corinthians 8

1 വിഗ്രഹാര്‍പ്പിതങ്ങളുടെ കാര്യം പറഞ്ഞാലോ നമുക്കെല്ലാവര്‍ക്കും അറിവു ഉണ്ടു എന്നു നമുക്കു അറിയാം. അറിവു ചീര്‍പ്പിക്കുന്നു; സ്നേഹമോ ആത്മികവര്‍ദ്ധന വരുത്തുന്നു. 2 താന്‍ വല്ലതും അറിയുന്നു എന്നു ഒരുത്തന്നു തോന്നുന്നു എങ്കില്‍ അറിയേണ്ടതുപോലെ അവന്‍ ഇന്നുവരെ ഒന്നും അറിഞ്ഞിട്ടില്ല. 3 ഒരുത്തന്‍ ദൈവത്തെ സ്നേഹിക്കുന്നു എങ്കിലോ അവനെ ദൈവം അറിഞ്ഞിരിക്കുന്നു. 4 വിഗ്രഹാര്‍പ്പിതങ്ങളെ തിന്നുന്നതിനെക്കുറിച്ചോ, ലോകത്തില്‍ വിഗ്രഹം ഏതുമില്ല എന്നും ഏകദൈവമല്ലാതെ ദൈവമില്ല എന്നും നാം അറിയുന്നു. പല ദേവന്മാരും പല കര്‍ത്താക്കന്മാരും ഉണ്ടു എന്നു പറയുന്നുവല്ലോ. 5 എന്നാല്‍ ആകാശത്തിലോ ഭൂമിയിലോ ദേവന്മാര്‍ എന്നു പേരുള്ളവര്‍ ഉണ്ടെന്നുവരികിലും 6 പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവന്‍ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കര്‍ത്താവും നമുക്കു ഉണ്ടു; അവന്‍ മുഖാന്തരം സകലവും അവന്‍ മുഖാന്തരം നാമും ആകുന്നു. 7 എന്നാല്‍ എല്ലാവരിലും ഈ അറിവില്ല. ചിലര്‍ ഇന്നുവരെ വിഗ്രഹപരിചയം ഹേതുവായി വിഗ്രഹാര്‍പ്പിതം എന്നുവെച്ചു തിന്നുന്നു; 8 അവരുടെ മനസ്സാക്ഷി ബലഹീനമാകയാല്‍ മലിനമായിത്തീരുന്നു. എന്നാല്‍ ആഹാരം നമ്മെ ദൈവത്തോടു അടുപ്പിക്കുന്നില്ല; തിന്നാഞ്ഞാല്‍ നമുക്കു നഷ്ടമില്ല; തിന്നാല്‍ ആദായവുമില്ല. 9 എന്നാല്‍ നിങ്ങളുടെ ഈ സ്വതന്ത്ര്യം ബലഹീനന്മാര്‍ക്കും യാതൊരു വിധത്തിലും തടങ്ങല്‍ ആയി വരാതിരിപ്പാന്‍ നോക്കുവിന്‍ . 10 അറിവുള്ളവനായ നീ ക്ഷേത്രത്തില്‍ ഭക്ഷണത്തിന്നിരിക്കുന്നതു ഒരുത്തന്‍ കണ്ടാല്‍, ബലഹീനനെങ്കില്‍ അവന്‍റെ മനസ്സാക്ഷി വിഗ്രഹാര്‍പ്പിതങ്ങളെ തിന്നുവാന്‍ തക്കവണ്ണം ഉറെക്കയില്ലയോ? 11 ആര്‍ക്കുംവേണ്ടി ക്രിസ്തു മരിച്ചുവോ, ആ ബലഹീനസഹോദരന്‍ ഇങ്ങനെ നിന്‍റെ അറിവിനാല്‍ നശിച്ചു പോകുന്നു. 12 ഇങ്ങനെ സഹോദരന്മാരുടെ നേരെ പാപം ചെയ്തു, അവരുടെ ബലഹീന മനസ്സാക്ഷിയെ ദണ്ഡിപ്പിക്കുമ്പോള്‍ നിങ്ങള്‍ ക്രിസ്തുവിനോടു പാപം ചെയ്യുന്നു. 13 ആകയാല്‍ ആഹാരം എന്‍റെ സഹോദരന്നു ഇടര്‍ച്ചയായിത്തീരും എങ്കില്‍ എന്‍റെ സഹോദരന്നു ഇടര്‍ച്ച വരുത്താതിരിക്കേണ്ടതിന്നു ഞാന്‍ ഒരുനാളും മാംസം തിന്നുകയില്ല.

1 Corinthians 9

1 ഞാന്‍ സ്വതന്ത്രന്‍ അല്ലയോ? ഞാന്‍ അപ്പൊസ്തലന്‍ അല്ലയോ? നമ്മുടെ കര്‍ത്താവായ യേശുവിനെ ഞാന്‍ കണ്ടിട്ടില്ലയോ? കര്‍ത്താവില്‍ ഞാന്‍ ചെയ്ത പ്രവൃത്തിയുടെ ഫലം നിങ്ങള്‍ അല്ലയോ? 2 മറ്റുള്ളവര്‍ക്കും ഞാന്‍ അപ്പൊസ്തലന്‍ അല്ലെന്നുവരികില്‍ എങ്ങനെയെങ്കിലും നിങ്ങള്‍ക്കു ആകുന്നു; കര്‍ത്താവില്‍ എന്‍റെ അപ്പൊസ്തലത്വത്തിന്‍റെ മുദ്ര നിങ്ങളല്ലോ. 3 എന്നെ വിധിക്കുന്നവരോടു ഞാന്‍ പറയുന്ന പ്രതിവാദം ഇതാകുന്നു. 4 തിന്നുവാനും കുടിപ്പാനും ഞങ്ങള്‍ക്കു അധികാരമില്ലയോ? 5 ശേഷം അപ്പൊസ്തലന്മാരും കര്‍ത്താവിന്‍റെ സഹോദരന്മാരും കേഫാവും ചെയ്യുന്നതുപോലെ ഭാര്‍യ്യയായോരു സഹോദരിയുമായി സഞ്ചരിപ്പാന്‍ ഞങ്ങള്‍ക്കു അധികാരമില്ലയൊ? 6 അല്ല, വേല ചെയ്യാതിരിപ്പാന്‍ എനിക്കും ബര്‍ന്നബാസിന്നും മാത്രം അധികാരമില്ല എന്നുണ്ടോ? 7 സ്വന്ത ചെലവിന്മേല്‍ യുദ്ധസേവ ചെയ്യുന്നവന്‍ ആര്‍ ? മുന്തിരിത്തോട്ടം ഉണ്ടാക്കി അതിന്‍റെ ഫലം തിന്നാതിരിക്കുന്നവന്‍ ആര്‍ ? ആട്ടിന്‍ കൂട്ടത്തെ മേയിച്ചു കൂട്ടത്തിന്‍റെ പാല്‍കൊണ്ടു ഉപജീവിക്കാതിരിക്കുന്നവന്‍ ആര്‍ ? 8 ഞാന്‍ ഇതു മനുഷ്യരുടെ മര്യദപ്രകാരമോ പറയുന്നതു? ന്യായപ്രമാണവും ഇങ്ങനെ പറയുന്നില്ലയോ? 9 “മെതിക്കുന്ന കാളെക്കു മുഖക്കൊട്ട കെട്ടരുതു” എന്നു മോശെയുടെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നുവല്ലോ; ദൈവം കാളെക്കു വേണ്ടിയോ ചിന്തിക്കുന്നതു? 10 അല്ല, കേവലം നമുക്കു വേണ്ടി പറയുന്നതോ? അതേ, ഉഴുന്നവന്‍ ആശയോടെ ഉഴുകയും മെതിക്കുന്നവന്‍ പതം കിട്ടും എന്നുള്ള ആശയോടെ മെതിക്കയും വേണ്ടതാകയാല്‍ നമുക്കു വേണ്ടി എഴുതിയിരിക്കുന്നതത്രെ. 11 ഞങ്ങള്‍ ആത്മീകമായതു നിങ്ങള്‍ക്കു വിതെച്ചിട്ടു നിങ്ങളുടെ ഐഹികമായതു കൊയ്താല്‍ വലിയ കാര്യമോ? 12 മറ്റുള്ളവര്‍ക്കും നിങ്ങളുടെ മേല്‍ ഈ അധികാരം ഉണ്ടെങ്കില്‍ ഞങ്ങള്‍ക്കു എത്ര അധികം? എങ്കിലും ഞങ്ങള്‍ ഈ അധികാരം പ്രയോഗിച്ചിട്ടില്ല; ക്രിസ്തുവിന്‍റെ സുവിശേഷത്തിന്നു യാതൊരു വിഘ്നവും വരുത്താതിരിപ്പാന്‍ സകലവും പൊറുക്കുന്നു. 13 ദൈവാലയകര്‍മ്മങ്ങള്‍ നടത്തുന്നവര്‍ ദൈവാലയംകൊണ്ടു ഉപജീവിക്കുന്നു എന്നും യാഗപീഠത്തിങ്കല്‍ ശുശ്രൂഷചെയ്യുന്നവര്‍ യാഗപീഠത്തിലെ വഴിപാടുകളില്‍ ഓ‍ഹരിക്കാര്‍ ആകുന്നു എന്നും നിങ്ങള്‍ അറിയുന്നില്ലയോ? 14 അതുപോലെ കര്‍ത്താവും സുവിശേഷം അറിയിക്കുന്നവര്‍ സുവിശേഷത്താല്‍ ഉപജീവിക്കേണം എന്നു കല്പിച്ചിരിക്കുന്നു. 15 എങ്കിലും ഇതു ഒന്നും ഞാന്‍ പ്രയോഗിച്ചിട്ടില്ല; ഇങ്ങനെ എനിക്കു കിട്ടേണം എന്നുവെച്ചു ഞാന്‍ ഇതു എഴുതുന്നതും അല്ല; ആരെങ്കിലും എന്‍റെ പ്രശംസ വൃഥാവാക്കുന്നതിനെക്കാള്‍ മരിക്ക തന്നേ എനിക്കു നല്ലതു. 16 ഞാന്‍ സുവിശേഷം അറിയിക്കുന്നു എങ്കില്‍ എനിക്കു പ്രശംസിപ്മാന്‍ ഒന്നുമില്ല. നിര്‍ബ്ബന്ധം എന്‍റെ മേല്‍ കിടക്കുന്നു. ഞാന്‍ സുവിശേഷം അറിയിക്കുന്നില്ല എങ്കില്‍ എനിക്കു അയ്യോ കഷ്ടം! 17 ഞാന്‍ അതു മനഃപൂര്‍വ്വം നടത്തുന്നു എങ്കില്‍ എനിക്കു പ്രതിഫലം ഉണ്ടു; മനഃപൂര്‍വ്വമല്ലെങ്കിലും കാര്‍യ്യം എങ്കല്‍ ഭരമേല്പിച്ചിരിക്കുന്നു. 18 എന്നാല്‍ എന്‍റെ പ്രതിഫലം എന്തു? സുവിശേഷം അറിയിക്കുമ്പോള്‍ സുവിശേഷഘോഷണത്തിലുള്ള അധികാരം മുഴുവനും ഉപയോഗിക്കാതെ ഞാന്‍ സുവിശേഷഘോഷണം ചെലവുകൂടാതെ നടത്തുന്നതു തന്നേ. 19 ഇങ്ങനെ ഞാന്‍ കേവലം സ്വതന്ത്രന്‍ എങ്കിലും അധികംപേരെ നേടേണ്ടതിന്നു ഞാന്‍ എന്നെത്തന്നേ എല്ലാവര്‍ക്കും ദാസനാക്കി. 20 യെഹൂദന്മാരെ നേടേണ്ടതിന്നു ഞാന്‍ യെഹൂദന്മാര്‍ക്കും യെഹൂദനെപ്പോലെ ആയി; ന്യായപ്രമാണത്തിന്‍ കീഴുള്ളവരെ നേടേണ്ടതിന്നു ഞാന്‍ ന്യായപ്രമാണത്തിന്‍ കീഴുള്ളവന്‍ അല്ല എങ്കിലും ന്യായപ്രമാണത്തിന്‍ കീഴുള്ളവര്‍ക്കും ന്യാപ്രമാണത്തിന്‍ കീഴുള്ളവനെപ്പോലെ ആയി. 21 ദൈവത്തിന്നു ന്യായപ്രമാണമില്ലാത്തവന്‍ ആകാതെ ക്രിസ്തുവിന്നു ന്യായപ്രമാണമുള്ളവനായിരിക്കെ, ന്യയപ്രമാണമില്ലാത്തവരെ നേടേണ്ടതിന്നു ഞാന്‍ ന്യായപ്രമാണമില്ലാത്തവര്‍ക്കും ന്യായപ്രമാണമില്ലാത്തവനെപ്പോലെ ആയി. 22 ബലഹീനന്മാരെ നേടേണ്ടതിന്നു ഞാന്‍ ബലഹീനര്‍ക്കും ബലഹീനനായി; ഏതുവിധത്തിലും ചിലരെ രക്ഷിക്കേണ്ടതിന്നു ഞാന്‍ എല്ലാവര്‍ക്കും എല്ലാമായിത്തീര്‍ന്നു. 23 സുവിശേഷത്തില്‍ ഒരു പങ്കാളിയാകേണ്ടതിന്നു ഞാന്‍ സകലവും സുവിശേഷം നിമിത്തം ചെയ്യുന്നു. 24 ഓ‍ട്ടക്കളത്തില്‍ ഓ‍ടുന്നവര്‍ എല്ലാവരും ഓ‍ടുന്നു എങ്കിലും ഒരുവനേ വിരുതു പ്രാപിക്കുന്നുള്ളു എന്നു അറിയുന്നില്ലയോ? നിങ്ങളും പ്രാപിപ്പാന്തക്കവണ്ണം ഓ‍ടുവിന്‍ . 25 അങ്കം പൊരുന്നവന്‍ ഒക്കെയും സകലത്തിലും വര്‍ജ്ജനം ആചരിക്കുന്നു. അതോ, അവര്‍ വാടുന്ന കിരീടവും നാമോ വാടാത്തതും പ്രാപിക്കേണ്ടതിന്നു തന്നേ. 26 ആകയാല്‍ ഞാന്‍ നിശ്ചയമില്ലാത്തവണ്ണമല്ല ഓ‍ടുന്നതു; ആകാശത്തെ കുത്തുന്നതു പോലെയല്ല ഞാന്‍ മുഷ്ടിയുദ്ധം ചെയ്യുന്നതു. 27 മറ്റുള്ളവരോടു പ്രസംഗിച്ചശേഷം ഞാന്‍ തന്നേ കൊള്ളരുതാത്തവനായി പോകാതിരിക്കേണ്ടതിന്നു എന്‍റെ ശരീരത്തെ ദണ്ഡിപ്പിച്ചു അടിമയാക്കുകയത്രേ ചെയ്യുന്നതു.

1 Corinthians 10

1 സഹോദരന്മാരേ, നമ്മുടെ പിതാക്കന്മാര്‍ എല്ലാവരും മേഘത്തിന്‍ കീഴില്‍ ആയിരുന്നു; 2 എല്ലാവരും സമുദ്രത്തൂടെ കടന്നു എല്ലാവരും മേഘത്തിലും സമുദ്രത്തിലും സ്നാനം ഏറ്റു 3 മോശെയോടു ചേര്‍ന്നു എല്ലാവരും 4 ഒരേ ആത്മികാഹാരം തിന്നു എല്ലാവരും ഒരേ ആത്മീകപാനീയം കുടിച്ചു--അവരെ അനുഗമിച്ച ആത്മീകപാറയില്‍നിന്നല്ലോ അവര്‍ കുടിച്ചതു; ആ പാറ ക്രിസ്തു ആയിരുന്നു — 5 എങ്കിലും അവരില്‍ മിക്കപേരിലും ദൈവം പ്രസാദിച്ചില്ല, അവരെ മരുഭൂമിയില്‍ തള്ളിയിട്ടുകളഞ്ഞു എന്നു നിങ്ങള്‍ അറിയാതിരിക്കരുതു എന്നു ഞാന്‍ ആഗ്രഹിക്കുന്നു. 6 ഇതു നമുക്കു ദൃഷ്ടാന്തമായി സംഭവിച്ചു; അവര്‍ മോഹിച്ചതുപോലെ നാമും ദുര്‍മ്മോഹികള്‍ ആകാതിരിക്കേണ്ടതിന്നു തന്നേ. 7 “ജനം തിന്നുവാനും കുടിപ്പാനും ഇരുന്നു, കളിപ്പാന്‍ എഴുന്നേറ്റു” എന്നു എഴുതിയിരിക്കുന്നപ്രകാരം അവരില്‍ ചിലരെപ്പോലെ നിങ്ങള്‍ വിഗ്രഹാരാധികള്‍ ആകരുതു. 8 അവരില്‍ ചിലര്‍ പരസംഗം ചെയ്തു ഒരു ദിവസത്തില്‍ ഇരുപത്തുമൂവായിരംപേര്‍ വീണുപോയതുപോലെ നാം പരസംഗം ചെയ്യരുതു. 9 അവരില്‍ ചിലര്‍ പരീക്ഷിച്ചു സര്‍പ്പങ്ങളാല്‍ നശിച്ചുപോയതുപോലെ നാം കര്‍ത്താവിനെ പരീക്ഷിക്കരുതു. 10 അവരില്‍ ചിലര്‍ പിറുപിറുത്തു സംഹാരിയാല്‍ നശിച്ചുപോയതുപോലെ നിങ്ങള്‍ പിറുപിറുക്കയുമരുതു. 11 ഇതു ദൃഷ്ടാന്തമായിട്ടു അവര്‍ക്കും സംഭവിച്ചു, ലോകാവസാനം വന്നെത്തിയിരിക്കുന്ന നമുക്കു ബുദ്ധ്യുപദേശത്തിന്നായി എഴുതിയുമിരിക്കുന്നു. 12 ആകയാല്‍ താന്‍ നിലക്കുന്നു എന്നു തോന്നുന്നവന്‍ വീഴാതിരിപ്പാന്‍ നോക്കിക്കൊള്ളട്ടെ. 13 മനുഷ്യര്‍ക്കും നടപ്പല്ലാത്ത പരീക്ഷ നിങ്ങള്‍ക്കു നേരിട്ടിട്ടില്ല; ദൈവം വിശ്വസ്തന്‍ ; നിങ്ങള്‍ക്കു കഴിയുന്നതിന്നു മീതെ പരീക്ഷ നേരിടുവാന്‍ സമ്മതിക്കാതെ നിങ്ങള്‍ക്കു സഹിപ്പാന്‍ കഴിയേണ്ടതിന്നു പരീക്ഷയോടുകൂടെ അവന്‍ പോക്കുവഴിയും ഉണ്ടാക്കും. 14 അതുകൊണ്ടു പ്രിയന്മാരേ, വിഗ്രഹാരാധന വിട്ടോടുവിന്‍ . 15 നിങ്ങള്‍ വിവേകികള്‍ എന്നുവെച്ചു ഞാന്‍ പറയുന്നു; ഞാന്‍ പറയുന്നതു വിവേചിപ്പിന്‍ . 16 നാം അനുഗ്രഹിക്കുന്ന അനുഗ്രഹപാത്രം ക്രിസ്തുവിന്‍റെ രക്തത്തിന്‍റെ കൂട്ടായ്മ അല്ലയോ? നാം നുറുക്കുന്ന അപ്പം ക്രിസ്തുവിന്‍റെ ശരീരത്തിന്‍റെ കൂട്ടായ്മ അല്ലയോ? 17 അപ്പം ഒന്നു ആകകൊണ്ടു പലരായ നാം ഒരു ശരീരം ആകുന്നു; നാം എല്ലാവരും ആ ഒരേ അപ്പത്തില്‍ അംശികള്‍ ആകുന്നുവല്ലോ. 18 ജഡപ്രകാരമുള്ള യിസ്രായേലിനെ നോക്കുവിന്‍ ; യാഗങ്ങള്‍ ഭുജിക്കുന്നവര്‍ യാഗപീഠത്തിന്‍റെ കൂട്ടാളികള്‍ അല്ലയോ? 19 ഞാന്‍ പറയുന്നതു എന്തു? വിഗ്രഹാര്‍പ്പിതം വല്ലതും ആകുന്നു എന്നോ? വിഗ്രഹം വല്ലതും ആകുന്നു എന്നോ? 20 അല്ല, ജാതികള്‍ ബലികഴിക്കുന്നതു ദൈവത്തിന്നല്ല ഭൂതങ്ങള്‍ക്കു കഴിക്കുന്നു എന്നത്രേ; എന്നാല്‍ നിങ്ങള്‍ ഭൂതങ്ങളുടെ കൂട്ടാളികള്‍ ആകുവാന്‍ എനിക്കു മനസ്സില്ല. 21 നിങ്ങള്‍ക്കു കര്‍ത്താവിന്‍റെ പാനപാത്രവും ഭൂതങ്ങളുടെ പാനപാത്രവും കുടിപ്പാന്‍ പാടില്ല; നിങ്ങള്‍ക്കു കര്‍ത്താവിന്‍റെ മേശയിലും ഭൂതങ്ങളുടെ മേശയിലും അംശികള്‍ ആകുവാനും പാടില്ല. 22 അല്ല, നാം കര്‍ത്താവിന്നു ക്രോധം ജ്വലിപ്പിക്കുന്നുവോ? അവനെക്കാള്‍ നാം ബലവാന്മാരോ? 23 സകലത്തിന്നും എനിക്കു കര്‍ത്തവ്യം ഉണ്ടു; എങ്കിലും സകലവും പ്രയോജനമുള്ളതല്ല. സകലത്തിന്നും എനിക്കു കര്‍ത്തവ്യം ഉണ്ടു; എങ്കിലും സകലവും ആത്മികവര്‍ദ്ധന വരുത്തുന്നില്ല. 24 ഓ‍രോരുത്തന്‍ സ്വന്ത ഗുണമല്ല, മറ്റുള്ളവന്‍റെ ഗുണം അന്വേഷിക്കട്ടെ. 25 അങ്ങാടിയില്‍ വിലക്കുന്നതു എന്തെങ്കിലും മനസ്സാക്ഷി നിമിത്തം ഒന്നും അന്വേഷണം കഴിക്കാതെ തിന്നുവിന്‍ . 26 ഭൂമിയും അതിന്‍റെ പൂര്‍ണ്ണതയും കര്‍ത്താവിന്നുള്ളതല്ലോ. 27 അവിശ്വാസികളില്‍ ഒരുവന്‍ നിങ്ങളെ ക്ഷണിച്ചാല്‍ നിങ്ങള്‍ക്കു പോകുവാന്‍ മനസ്സുണ്ടെങ്കില്‍ നിങ്ങളുടെ മുമ്പില്‍ വിളമ്പുന്നതു എന്തായാലും മനസ്സാക്ഷിനിമിത്തം ഒന്നും അന്വേഷിക്കാതെ തിന്നുവിന്‍ . 28 എങ്കിലും ഒരുവന്‍ : ഇതു വിഗ്രഹാര്‍പ്പിതം എന്നു നിങ്ങളോടു പറഞ്ഞാല്‍ ആ അറിയിച്ചവന്‍ നിമിത്തവും മനസ്സാക്ഷിനിമിത്തവും തിന്നരുതു. 29 മനസ്സാക്ഷി എന്നു ഞാന്‍ പറയുന്നതു തന്റേതല്ല മറ്റേവന്റേതത്രെ. എന്‍റെ സ്വാതന്ത്ര്യം അന്യമനസ്സാക്ഷിയാല്‍ വിധിക്കപ്പെടുന്നതു എന്തിന്നു? 30 നന്ദിയോടെ അനുഭവിച്ചു സ്തോത്രം ചെയ്ത സാധനംനിമിത്തം ഞാന്‍ ദുഷിക്കപ്പെടുന്നതു എന്തിന്നു? 31 ആകയാല്‍ നിങ്ങള്‍ തിന്നാലും കുടിച്ചാലും എന്തുചെയ്താലും എല്ലാം ദൈവത്തിന്‍റെ മഹത്വത്തിന്നായി ചെയ്‍വിന്‍ . 32 യെഹൂദന്മാര്‍ക്കും യവനന്മാര്‍ക്കും ദൈവസഭെക്കും ഇടര്‍ച്ചയല്ലാത്തവരാകുവിന്‍ . 33 ഞാനും എന്‍റെ ഗുണമല്ല, പലര്‍ രക്ഷിക്കപ്പെടേണ്ടതിന്നു അവരുടെ ഗുണം തന്നേ അന്വേഷിച്ചുകൊണ്ടു എല്ലാവരെയും എല്ലാംകൊണ്ടും പ്രസാദിപ്പിക്കുന്നുവല്ലോ.

1 Corinthians 11

1 ഞാന്‍ ക്രിസ്തുവിന്‍റെ അനുകാരിയായിരിക്കുന്നതുപോലെ നിങ്ങളും എന്‍റെ അനുകാരികള്‍ ആകുവിന്‍ . 2 നിങ്ങള്‍ സകലത്തിലും എന്നെ ഓ‍ര്‍ക്കുംകയും ഞാന്‍ നിങ്ങളെ ഏല്പിച്ച കല്പനകളെ പ്രമാണിക്കയും ചെയ്കയാല്‍ നിങ്ങളെ പുകഴ്ത്തുന്നു. 3 എന്നാല്‍ ഏതു പുരുഷന്‍റെയും തല ക്രിസ്തു, സ്ത്രീയുടെ തല പുരുഷന്‍ , ക്രിസ്തുവിന്‍റെ തല ദൈവം എന്നു നിങ്ങള്‍ അറിയേണം എന്നു ഞാന്‍ ആഗ്രഹിക്കുന്നു. 4 മൂടുപടം ഇട്ടു പ്രാര്‍ത്ഥിക്കയോ പ്രവചിക്കയോ ചെയ്യുന്ന ഏതു പുരുഷനും തന്‍റെ തലയെ അപമാനിക്കുന്നു. 5 മൂടുപടമില്ലാതെ പ്രാര്‍ത്ഥിക്കയോ പ്രവചിക്കയോ ചെയ്യുന്ന ഏതു സ്ത്രീയും തന്‍റെ തലയെ അപമാനിക്കുന്നു; അതു അവള്‍ ക്ഷൌരം ചെയ്യിച്ചതുപോലെയല്ലോ. 6 സ്ത്രീ മൂടുപടമിടുന്നില്ലെങ്കില്‍ മുടി കത്രിച്ചുകളയട്ടെ. കത്രിക്കുന്നതോ ക്ഷൌരം ചെയ്യിക്കുന്നതോ സ്ത്രീക്കു ലജ്ജയെങ്കില്‍ മൂടുപടം ഇട്ടുകൊള്ളട്ടെ. 7 പുരുഷന്‍ ദൈവത്തിന്‍റെ പ്രതിമയും തേജസ്സും ആകയാല്‍ മൂടുപടം ഇടേണ്ടതല്ല. സ്ത്രീയോ പുരുഷന്‍റെ തേജസ്സ് ആകുന്നു. 8 പുരുഷന്‍ സ്ത്രീയില്‍നിന്നല്ലല്ലോ സ്ത്രീ പുരുഷനില്‍നിന്നത്രേ ഉണ്ടായതു. 9 പുരുഷന്‍ സ്ത്രീക്കായിട്ടല്ല സ്ത്രീ പുരുഷന്നായിട്ടല്ലോ സൃഷ്ടിക്കപ്പെട്ടതു. 10 ആകയാല്‍ സ്ത്രീക്കു ദൂതന്മാര്‍ നിമിത്തം തലമേല്‍ അധീനതാലക്ഷ്യം ഉണ്ടായിരിക്കേണം. 11 എന്നാല്‍ കര്‍ത്താവില്‍ പുരുഷനെ കൂടാതെ സ്ത്രീയുമില്ല സ്ത്രീയെ കൂടാതെ പുരുഷനുമില്ല. 12 സ്ത്രീ പുരുഷനില്‍നിന്നു ഉണ്ടായതുപോലെ പുരുഷനും സ്ത്രീ മുഖാന്തരം ഉളവാകുന്നു; എന്നാല്‍ സകലത്തിന്നും ദൈവം കാരണഭൂതന്‍ . 13 നിങ്ങള്‍ തന്നേ വിധിപ്പിന്‍ ; സ്ത്രീ മൂടുപടം ഇടാതെ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നതു യോഗ്യമോ? 14 പുരുഷന്‍ മുടി നീട്ടിയാല്‍ അതു അവന്നു അപമാനം എന്നും 15 സ്ത്രീ മുടി നീട്ടിയാലോ അതു മൂടുപടത്തിന്നു പകരം നല്കിയിരിക്കകൊണ്ടു അവള്‍ക്കു മാനം ആകുന്നു എന്നും പ്രകൃതി തന്നേ നിങ്ങളെ പഠിപ്പിക്കുന്നില്ലയോ? 16 ഒരുത്തന്‍ തര്‍ക്കിപ്പാന്‍ ഭാവിച്ചാല്‍ അങ്ങനെയുള്ള മര്യാദ ഞങ്ങള്‍ക്കില്ല ദൈവസഭകള്‍ക്കുമില്ല എന്നു ഓ‍ര്‍ക്കട്ടെ. 17 ഇനി ആജ്ഞാപിപ്പാന്‍ പോകുന്നതില്‍ ഞാന്‍ നിങ്ങളെ പുകഴ്ത്തുന്നില്ല; നിങ്ങള്‍ കൂടിവരുന്നതിനാല്‍ നന്മെക്കല്ല തിന്മെക്കത്രെ ഇടയാകുന്നതു. 18 ഒന്നാമതു നിങ്ങള്‍ സഭകൂടുമ്പോള്‍ നിങ്ങളുടെ ഇടയില്‍ ഭിന്നത ഉണ്ടെന്നു ഞാന്‍ കേള്‍ക്കുന്നു; ഏതാനും വിശ്വസിക്കയും ചെയ്യുന്നു. 19 നിങ്ങളില്‍ കൊള്ളാകുന്നവര്‍ വെളിവാകേണ്ടതിന്നു നിങ്ങളുടെ ഇടയില്‍ ഭിന്നപക്ഷങ്ങളും ഉണ്ടാകേണ്ടതു. 20 നിങ്ങള്‍ കൂടിവരുമ്പോള്‍ കര്‍ത്താവിന്‍റെ അത്താഴമല്ല കഴിക്കുന്നതു. 21 ഭക്ഷണം കഴിക്കയില്‍ ഓ‍രോരുത്തന്‍ താന്താന്‍റെ അത്താഴം മുമ്പെ കഴിക്കുന്നു. അങ്ങനെ ഒരുവന്‍ വിശന്നും മറ്റൊരുവന്‍ ലഹരിപിടിച്ചും ഇരിക്കുന്നു. 22 തിന്നുവാനും കുടിപ്പാനും നിങ്ങള്‍ക്കു വീടുകള്‍ ഇല്ലയോ? അല്ല, ദൈവത്തിന്‍റെ സഭയെ നിങ്ങള്‍ തുച്ഛീകരിച്ചു, ഇല്ലാത്തവരെ ലജ്ജിപ്പിക്കുന്നുവോ? നിങ്ങളോടു എന്തു പറയേണ്ടു? നിങ്ങളെ പുകഴ്ത്തുകയോ? ഇതില്‍ ഞാന്‍ നിങ്ങളെ പുകഴ്ത്തുന്നില്ല. 23 ഞാന്‍ കര്‍ത്താവിങ്കല്‍ നിന്നു പ്രാപിക്കയും നിങ്ങള്‍ക്കു ഏല്പിക്കയും ചെയ്തതു എന്തെന്നാല്‍ : കര്‍ത്താവായ യേശുവിനെ കാണിച്ചുകൊടുത്ത രാത്രിയില്‍ അവന്‍ അപ്പം എടുത്തു സ്തോത്രം ചൊല്ലി നുറുക്കി: 24 ഇതു നിങ്ങള്‍ക്കു വേണ്ടിയുള്ള എന്‍റെ ശരീരം; എന്‍റെ ഓ‍ര്‍മ്മെക്കായി ഇതു ചെയ്‍വിന്‍ എന്നു പറഞ്ഞു. 25 അവ്വണ്ണം തന്നേ അത്താഴം കഴിഞ്ഞശേഷം അവന്‍ പാനപാത്രവും എടുത്തു; ഈ പാനപാത്രം എന്‍റെ രക്തത്തില്‍ പുതിയനിയമം ആകുന്നു; ഇതു കുടിക്കുമ്പോഴൊക്കെയും എന്‍റെ ഓ‍ര്‍മ്മെക്കായി ചെയ്‍വിന്‍ എന്നു പറഞ്ഞു. 26 അങ്ങനെ നിങ്ങള്‍ ഈ അപ്പം തിന്നുകയും പാനപാത്രം കുടിക്കയും ചെയ്യുമ്പോഴൊക്കെയും കര്‍ത്താവു വരുവോളം അവന്‍റെ മരണത്തെ പ്രസ്താവിക്കുന്നു. 27 അതുകൊണ്ടു അയോഗ്യമായി അപ്പം തിന്നുകയോ കര്‍ത്താവിന്‍റെ പാനപാത്രം കുടിക്കയോ ചെയ്യുന്നവന്‍ എല്ലാം കര്‍ത്താവിന്‍റെ ശരീരവും രക്തവും സംബന്ധിച്ചു കുറ്റക്കാരന്‍ ആകും. 28 മനുഷ്യന്‍ തന്നെത്താന്‍ ശോധന ചെയ്തിട്ടുവേണം ഈ അപ്പം തിന്നുകയും പാനപാത്രത്തില്‍നിന്നു കുടിക്കയും ചെയ്‍വാന്‍ . 29 തിന്നുകയും കുടിക്കയും ചെയ്യുന്നവന്‍ ശരീരത്തെ വിവേചിക്കാഞ്ഞാല്‍ തനിക്കു ശിക്ഷാവിധി തിന്നുകയും കുടിക്കയും ചെയ്യുന്നു. 30 ഇതുഹേതുവായി നിങ്ങളില്‍ പലരും ബലഹീനരും രോഗികളും ആകുന്നു; അനേകരും നിദ്രകൊള്ളുന്നു. 31 നാം നമ്മെത്തന്നേ വിധിച്ചാല്‍ വിധിക്കപ്പെടുകയില്ല. 32 വിധിക്കപ്പെടുന്നു എങ്കിലോ നാം ലോകത്തോടുകൂടെ ശിക്ഷാവിധിയില്‍ അകപ്പെടാതിരിക്കേണ്ടതിന്നു കര്‍ത്താവു നമ്മെ ബാലശിക്ഷ കഴിക്കയാകുന്നു. 33 ആകയാല്‍ സഹോദരന്മാരേ, നിങ്ങള്‍ ഭക്ഷണം കഴിപ്പാന്‍ കൂടുമ്പോള്‍ അന്യോന്യം കാത്തിരിപ്പിന്‍ . 34 വല്ലവന്നും വിശക്കുന്നു എങ്കില്‍ നിങ്ങള്‍ ഒരുമിച്ചു കൂടുന്നതു ന്യായവിധിക്കു ഹേതുവാകാതിരിക്കേണ്ടതിന്നു അവന്‍ വീട്ടില്‍വെച്ചു ഭക്ഷണം കഴിക്കട്ടെ. ശേഷം കാര്‍യ്യങ്ങളെ ഞാന്‍ വന്നിട്ടു ക്രമപ്പെടുത്തും.

1 Corinthians 12

1 സഹോദരന്മാരേ, ആത്മികവരങ്ങളെക്കുറിച്ചു നിങ്ങള്‍ക്കു അറിവില്ലാതിരിക്കരുതു എന്നു ഞാന്‍ ആഗ്രഹിക്കുന്നു. 2 നിങ്ങള്‍ ജാതികള്‍ ആയിരുന്നപ്പോള്‍ നിങ്ങളെ നടത്തിയതുപോലെ ഊമവിഗ്രഹങ്ങളുടെ അടുക്കല്‍ പോക പതിവായിരുന്നു എന്നു നിങ്ങള്‍ അറിയുന്നുവല്ലോ. 3 ആകയാല്‍ ദൈവാത്മാവില്‍ സംസാരിക്കുന്നവന്‍ ആരും യേശു ശപിക്കപ്പെട്ടവന്‍ എന്നു പറകയില്ല; പരിശുദ്ധാത്മാവില്‍ അല്ലാതെ യേശു കര്‍ത്താവു എന്നു പറവാന്‍ ആര്‍ക്കും കഴികയുമില്ല എന്നു ഞാന്‍ നിങ്ങളെ ഗ്രഹിപ്പിക്കുന്നു. 4 എന്നാല്‍ കൃപാവരങ്ങളില്‍ വ്യത്യാസം ഉണ്ടു; ആത്മാവു ഒന്നത്രേ. 5 ശുശ്രൂഷകളില്‍ വ്യത്യാസം ഉണ്ടു; കര്‍ത്താവു ഒരുവന്‍ . 6 വീര്യയപ്രവൃത്തികളില്‍ വ്യത്യാസം ഉണ്ടു; എങ്കിലും എല്ലാവരിലും എല്ലാം പ്രവര്‍ത്തിക്കുന്ന ദൈവം ഒരുവന്‍ തന്നേ. 7 എന്നാല്‍ ഓ‍രോരുത്തന്നു ആത്മാവിന്‍റെ പ്രകാശനം പൊതുപ്രയോജനത്തിന്നായി നല്കപ്പെടുന്നു. 8 ഒരുത്തന്നു ആത്മാവിനാല്‍ ജ്ഞാനത്തിന്‍റെ വചനവും മറ്റൊരുത്തന്നു അതേ ആത്മാവിനാല്‍ പരിജ്ഞാനത്തിന്‍റെ വചനവും നല്കപ്പെടുന്നു; 9 വേറൊരുത്തന്നു അതേ ആത്മാവിനാല്‍ വിശ്വാസം, മറ്റൊരുവന്നു അതേ ആത്മാവിനാല്‍ രോഗശാന്തികളുടെ വരം; 10 മറ്റൊരുവന്നു വീര്യയപ്രവൃത്തികള്‍ ; മറ്റൊരുവന്നു പ്രവചനം; മറ്റൊരുവന്നു ആത്മാക്കളുടെ വിവേചനം; വേറൊരുവന്നു പലവിധ ഭാഷകള്‍ ; മറ്റൊരുവന്നു ഭാഷകളുടെ വ്യാഖ്യാനം. 11 എന്നാല്‍ ഇതു എല്ലാം പ്രവര്‍ത്തിക്കുന്നതു താന്‍ ഇച്ഛിക്കുംപോലെ അവനവന്നു അതതു വരം പകുത്തുകൊടുക്കുന്ന ഒരേ ആത്മാവു തന്നേ. 12 ശരീരം ഒന്നും, അതിന്നു അവയവം പലതും ശരീരത്തിന്‍റെ അവയവം പലതായിരിക്കെ എല്ലാം ഒരു ശരീരവും ആയിരിക്കുന്നതുപോലെ ആകുന്നു ക്രിസ്തുവും. 13 യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറു ഒരേ ആത്മാവില്‍ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനംചെയ്തുമിരിക്കുന്നു. 14 ശരീരം ഒരു അവയവമല്ല പലതത്രേ. 15 ഞാന്‍ കൈ അല്ലായ്കകൊണ്ടു ശരീരത്തിലുള്ളതല്ല എന്നു കാല്‍ പറയുന്നു എങ്കില്‍ അതിനാല്‍ അതു ശരീരത്തിലുള്ളതല്ല എന്നു വരികയില്ല. 16 ഞാന്‍ കണ്ണു അല്ലായ്കകൊണ്ടു ശരീരത്തിലുള്ളതല്ല എന്നു ചെവി പറയുന്നു എങ്കില്‍ അതിനാല്‍ അതു ശരീരത്തിലുള്ളതല്ല എന്നും വരികയില്ല. 17 ശരീരം മുഴുവന്‍ കണ്ണായാല്‍ ശ്രവണം എവിടെ? മുഴുവന്‍ ശ്രവണം ആയാല്‍ ഘ്രാണം എവിടെ? 18 ദൈവമോ തന്‍റെ ഇഷ്ടപ്രകാരം അവയവങ്ങളെ ശരീരത്തില്‍ വെവ്വേറായി വെച്ചിരിക്കുന്നു. 19 സകലവും ഒരു അവയവം എങ്കില്‍ ശരീരം എവിടെ? 20 എന്നാല്‍ അവയവങ്ങള്‍ പലതെങ്കിലും ശരീരം ഒന്നു തന്നേ. 21 കണ്ണിന്നു കയ്യോടു: നിന്നെക്കൊണ്ടു എനിക്കു ആവശ്യമില്ല എന്നും, തലെക്കു കാലുകളോടു: നിങ്ങളെക്കൊണ്ടു എനിക്കു ആവശ്യമില്ല എന്നുംപറഞ്ഞുകൂടാ. 22 ശരീരത്തില്‍ ബലം കുറഞ്ഞവ എന്നു തോന്നുന്ന അവയവങ്ങള്‍ തന്നേ ആവശ്യമുള്ളവയാകുന്നു. 23 ശരീരത്തില്‍ മാനം കുറഞ്ഞവ എന്നു തോന്നുന്നവേക്കു നാം അധികം മാനം അണിയിക്കുന്നു; നമ്മില്‍ അഴകു കുറഞ്ഞവേക്കു അധികം അഴകു വരുത്തുന്നു; 24 നമ്മില്‍ അഴകുള്ള അവയവങ്ങള്‍ക്കു അതു ആവശ്യമില്ലല്ലോ. 25 ശരീരത്തില്‍ ഭിന്നത വരാതെ അവയവങ്ങള്‍ അന്യോന്യം ഒരുപോലെ കരുതേണ്ടതിന്നായി ദൈവം കുറവുള്ളതിന്നു അധികം മാനം കൊടുത്തുകൊണ്ടു ശരീരത്തെ കൂട്ടിച്ചേര്‍ത്തിരിക്കുന്നു. 26 അതിനാല്‍ ഒരുഅവയവം കഷ്ടം അനുഭവിക്കുന്നു എങ്കില്‍ അവയവങ്ങള്‍ ഒക്കെയും കൂടെ കഷ്ടം അനുഭവിക്കുന്നു; ഒരു അവയവത്തിന്നു മാനം വന്നാല്‍ അവയവങ്ങള്‍ ഒക്കെയുംകൂടെ സന്തോഷിക്കുന്നു. 27 എന്നാല്‍ നിങ്ങള്‍ ക്രിസ്തുവിന്‍റെ ശരീരവും ഓ‍രോരുത്തന്‍ വെവ്വേറായി അവയവങ്ങളും ആകുന്നു. 28 ദൈവം സഭയില്‍ ഒന്നാമതു അപ്പൊസ്തലന്മാര്‍ , രണ്ടാമതു പ്രവാചകന്മാര്‍ മൂന്നാമതു ഉപദേഷ്ടാക്കന്മാര്‍ ഇങ്ങനെ ഓ‍രോരുത്തരെ നിയമിക്കയും പിന്നെ വീര്യയപ്രവൃത്തികള്‍ , രോഗശാന്തികളുടെ വരം, സഹായം ചെയ്‍വാനുള്ള വരം, പരിപാലനവരം, വിവിധഭാഷാവരം എന്നിവ നലകുകയും ചെയ്തു. 29 എല്ലാവരും അപ്പൊസ്തലന്മാരോ? എല്ലാവരും പ്രവാചകന്മാരോ? എല്ലാവരും ഉപദേഷ്ടാക്കന്മാരോ? എല്ലാവരും വീര്യയപ്രവൃത്തികള്‍ ചെയ്യുന്നവരോ? 30 എല്ലാവര്‍ക്കും രോഗശാന്തിക്കുള്ള വരംഉണ്ടോ? എല്ലാവരും അന്യഭാഷകളില്‍ സംസാരിക്കുന്നുവോ? 31 എല്ലാവരും വ്യാഖ്യാനിക്കുന്നുവോ? ശ്രേഷ്ഠവരങ്ങളെ വാഞ്ഛിപ്പിന്‍ ; ഇനി അതിശ്രേഷ്ഠമായോരു മാര്‍ഗ്ഗം ഞാന്‍ നിങ്ങള്‍ക്കു കാണിച്ചുതരാം.

1 Corinthians 13

1 ഞാന്‍ മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷകളില്‍ സംസാരിച്ചാലും എനിക്കു സ്നേഹമില്ല എങ്കില്‍ ഞാന്‍ മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്ന കൈത്താളമോ അത്രേ. 2 എനിക്കു പ്രവചനവരം ഉണ്ടായിട്ടു സകല മര്‍മ്മങ്ങളും സകല ജ്ഞാനവും ഗ്രഹിച്ചാലും മലകളെ നീക്കുവാന്‍ തക്ക വിശ്വാസം ഉണ്ടായാലും സ്നേഹമില്ല എങ്കില്‍ ഞാന്‍ ഏതുമില്ല. 3 എനിക്കുള്ളതെല്ലാം അന്നദാനം ചെയ്താലും എന്‍റെ ശരീരം ചുടുവാന്‍ ഏല്പിച്ചാലും, സ്നേഹം ഇല്ല എങ്കില്‍ എനിക്കു ഒരു പ്രയോജനവും ഇല്ല. 4 സ്നേഹം ദീര്‍ഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു; സ്നേഹം സ്പര്‍ദ്ധിക്കുന്നില്ല. 5 സ്നേഹം നിഗളിക്കുന്നില്ല. ചീര്‍ക്കുംന്നില്ല; അയോഗ്യമായി നടക്കുന്നില്ല സ്വാര്‍ത്ഥം അന്വേഷിക്കുന്നില്ല, ദ്വേഷ്യപ്പെടുന്നില്ല, ദോഷം കണക്കിടുന്നില്ല; 6 അനീതിയില്‍ സന്തോഷിക്കാതെ സത്യത്തില്‍ സന്തോഷിക്കുന്നു: 7 എല്ലാം പൊറുക്കുന്നു, എല്ലാം വിശ്വസിക്കുന്നു, എല്ലാം പ്രത്യാശിക്കുന്നു, എല്ലാം സഹിക്കുന്നു. 8 സ്നേഹം ഒരുനാളും ഉതിര്‍ന്നുപോകയില്ല. പ്രവചനവരമോ, അതു നീങ്ങിപ്പോകും; ഭാഷാവരമോ, അതു നിന്നുപോകും; ജ്ഞാനമോ, അതു നീങ്ങിപ്പോകും. 9 അംശമായി മാത്രം നാം അറിയുന്നു; അംശമായി മാത്രം പ്രവചിക്കുന്നു; 10 പൂര്‍ണ്ണമായതു വരുമ്പോഴോ അംശമായതു നീങ്ങിപ്പോകും. 11 ഞാന്‍ ശിശുവായിരുന്നപ്പോള്‍ ശിശുവിനെപ്പോലെ സംസാരിച്ചു, ശിശുവിനെപ്പോലെ ചിന്തിച്ചു, ശിശുവിനെപ്പോലെ നിരൂപിച്ചു; പുരുഷനായ ശേഷമോ ഞാന്‍ ശിശുവിന്നുള്ളതു ത്യജിച്ചുകളഞ്ഞു. 12 ഇപ്പോള്‍ നാം കണ്ണാടിയില്‍ കടമൊഴിയായി കാണുന്നു; അപ്പോള്‍ മുഖാമുഖമായി കാണും; ഇപ്പോള്‍ ഞാന്‍ അംശമായി അറിയുന്നു; അപ്പോഴോ ഞാന്‍ അറിയപ്പെട്ടതുപോലെ തന്നേ അറിയും, 13 ആകയാല്‍ വിശ്വാസം, പ്രത്യാശ, സ്നേഹം ഈ മൂന്നും നിലനിലക്കുന്നു; ഇവയില്‍ വലിയതോ സ്നേഹം തന്നേ.

1 Corinthians 14

1 സ്നേഹം ആചരിപ്പാന്‍ ഉത്സാഹിപ്പിന്‍ ! ആത്മികവരങ്ങളും വിശേഷാല്‍ പ്രവചനവരവും വാഞ്ഛിപ്പിന്‍ . 2 അന്യഭാഷയില്‍ സംസാരിക്കുന്നവന്‍ മനുഷ്യരോടല്ല ദൈവത്തോടത്രേ സംസാരിക്കുന്നു; ആരും തിരിച്ചറിയുന്നില്ലല്ലോ; എങ്കിലും അവന്‍ ആത്മാവില്‍ മര്‍മ്മങ്ങളെ സംസാരിക്കുന്നു. 3 പ്രവചിക്കുന്നവനോ ആത്മികവര്‍ദ്ധനെക്കും പ്രബോധനത്തിന്നും ആശ്വാസത്തിന്നുമായി മനുഷ്യരോടു സംസാരിക്കുന്നു. 4 അന്യഭാഷയില്‍ സംസാരിക്കുന്നവന്‍ തനിക്കുതാന്‍ ആത്മികവര്‍ദ്ധന വരുത്തുന്നു; പ്രവചിക്കുന്നവന്‍ സഭെക്കു ആത്മികവര്‍ദ്ധന വരുത്തുന്നു. 5 നിങ്ങള്‍ എല്ലാവരും അന്യഭാഷകളില്‍ സംസാരിക്കേണം എന്നും വിശേഷാല്‍ പ്രവചിക്കേണം എന്നും ഞാന്‍ ഇച്ഛിക്കുന്നു. അന്യഭാഷകളില്‍ സംസാരിക്കുന്നവന്‍ സഭെക്കു ആത്മികവര്‍ദ്ധന ലഭിക്കേണ്ടതിന്നു വ്യാഖ്യാനിക്കുന്നില്ലെങ്കില്‍ പ്രവചിക്കുന്നവന്‍ അവനെക്കാള്‍ വലിയവന്‍ . 6 സഹോദരന്മാരേ, ഞാന്‍ വെളിപ്പാടായിട്ടോ ജ്ഞാനമായിട്ടോ പ്രവചനമായിട്ടോ ഉപദേശമായിട്ടോ നിങ്ങളോടു സംസാരിക്കാതെ അന്യഭാഷകളില്‍ സംസാരിച്ചുകൊണ്ടു നിങ്ങളുടെ അടുക്കല്‍ വന്നാല്‍ നിങ്ങള്‍ക്കു എന്തു പ്രയോജനം വരും? 7 കുഴല്‍ , വീണ എന്നിങ്ങനെ നാദം കൊടുക്കുന്ന നിര്‍ജ്ജീവസാധനങ്ങള്‍ തന്നേയും നാദഭേദം കാണിക്കാഞ്ഞാല്‍ ഊതിയതോ മീട്ടിയതോ എന്തെന്നു എങ്ങനെ അറിയും? 8 കാഹളം തെളിവില്ലാത്ത നാദം കൊടുത്താല്‍ പടെക്കു ആര്‍ ഒരുങ്ങും? 9 അതുപോലെ നിങ്ങളും നാവുകൊണ്ടു തെളിവായ വാക്കു ഉച്ചരിക്കാഞ്ഞാല്‍ സംസാരിക്കുന്നതു എന്തെന്നു എങ്ങനെ അറിയും? നിങ്ങള്‍ കാറ്റിനോടു സംസാരിക്കുന്നവര്‍ ആകുമല്ലോ. 10 ലോകത്തില്‍ വിവിധ ഭാഷകള്‍ അനവധി ഉണ്ടു; അവയില്‍ ഒന്നും തെളിവില്ലാത്തതല്ല. 11 ഞാന്‍ ഭാഷ അറിയാഞ്ഞാല്‍ സംസാരിക്കുന്നവന്നു ഞാന്‍ ബര്‍ബ്ബരന്‍ ആയിരിക്കും; സംസാരിക്കുന്നവന്‍ എനിക്കും ബര്‍ബ്ബരന്‍ ആയിരിക്കും. 12 അവ്വണ്ണം നിങ്ങളും ആത്മവരങ്ങളെക്കുറിച്ചു വാഞ്ഛയുള്ളവരാകയാല്‍ സഭയുടെ ആത്മിക വര്‍ദ്ധനെക്കായി സഫലന്മാര്‍ ആകുവാന്‍ ശ്രമിപ്പിന്‍ . 13 അതുകൊണ്ടു അന്യഭാഷയില്‍ സംസാരിക്കുന്നവന്‍ വ്യാഖ്യാനവരത്തിന്നായി പ്രാര്‍ത്ഥിക്കട്ടെ. 14 ഞാന്‍ അന്യഭാഷയില്‍ പ്രാര്‍ത്ഥിക്കുന്നു എങ്കില്‍ എന്‍റെ ആത്മാവു പ്രാര്‍ത്ഥിക്കുന്നു; എന്‍റെ ബുദ്ധിയോ അഫലമായിരിക്കുന്നു. 15 ആകയാല്‍ എന്തു? ഞാന്‍ ആത്മാവുകൊണ്ടു പ്രാര്‍ത്ഥിക്കും; ബുദ്ധികൊണ്ടും പ്രാര്‍ത്ഥിക്കും; ആത്മാവുകൊണ്ടു പാടും; ബുദ്ധികൊണ്ടും പാടും. 16 അല്ല, നീ ആത്മാവുകൊണ്ടു സ്തോത്രം ചൊല്ലിയാല്‍ ആത്മവരമില്ലാത്തവന്‍ നീ പറയുന്നതു തിരിയാതിരിക്കെ നിന്‍റെ സ്തോത്രത്തിന്നു എങ്ങനെ ആമേന്‍ പറയും? 17 നീ നന്നായി സ്തോത്രം ചൊല്ലുന്നു സത്യം; മറ്റവന്നു ആത്മികവര്‍ദ്ധന വരുന്നില്ലതാനും. 18 നിങ്ങളെല്ലാവരിലും അധികം ഞാന്‍ അന്യഭാഷകളില്‍ സംസാരിക്കുന്നതുകൊണ്ടു ഞാന്‍ ദൈവത്തെ സ്തുതിക്കുന്നു. 19 എങ്കിലും സഭയില്‍ പതിനായിരം വാക്കു അന്യഭാഷയില്‍ സംസാരിക്കുന്നതിനെക്കാള്‍ അധികം മറ്റുള്ളവരെയും പഠിപ്പിക്കേണ്ടതിന്നു ബുദ്ധികൊണ്ടു അഞ്ചുവാക്കു പറവാന്‍ ഞാന്‍ ഇച്ഛിക്കുന്നു. 20 സഹോദരന്മാരേ, ബുദ്ധിയില്‍ കുഞ്ഞുങ്ങള്‍ ആകരുതു; തിന്മെക്കു ശിശുക്കള്‍ ആയിരിപ്പിന്‍ ; ബുദ്ധിയിലോ മുതിര്‍ന്നവരാകുവിന്‍ . 21 “അന്യഭാഷകളാലും അന്യന്മാരുടെ അധരങ്ങളാലും ഞാന്‍ ഈ ജനത്തോടു സംസാരിക്കും എങ്കിലും അവര്‍ എന്‍റെ വാക്കു കേള്‍ക്കയില്ല എന്നു കര്‍ത്താവു അരുളിച്ചെയ്യുന്നു” എന്നു ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നു. 22 അതുകൊണ്ടു അന്യഭാഷകള്‍ അടയാളമായിരിക്കുന്നതു വിശ്വാസികള്‍ക്കല്ല, അവിശ്വാസികള്‍ക്കത്രേ; പ്രവചനമോ അവിശ്വാസികള്‍ക്കല്ല, വിശ്വാസികള്‍ക്കു തന്നേ. 23 സഭ ഒക്കെയും ഒരുമിച്ചുകൂടി എല്ലാവരും അന്യഭാഷകളില്‍ സംസാരിക്കുന്നു എങ്കില്‍ ആത്മവരമില്ലാത്തവരോ അവിശ്വാസികളോ അകത്തു വന്നാല്‍ നിങ്ങള്‍ക്കു ഭ്രാന്തുണ്ടു എന്നു പറകയില്ലയോ? 24 എല്ലാവരും പ്രവചിക്കുന്നു എങ്കിലോ അവിശ്വാസിയോ ആത്മവരമില്ലാത്തവനോ അകത്തു വന്നാല്‍ എല്ലാവരുടെ വാക്കിനാലും അവന്നു പാപബോധം വരും; അവന്‍ എല്ലാവരാലും വിവേചിക്കപ്പെടും. 25 അവന്‍റെ ഹൃദയരഹസ്യങ്ങളും വെളിപ്പെട്ടുവരും; അങ്ങനെ അവന്‍ കവിണ്ണുവീണു, ദൈവം വാസ്തവമായി നിങ്ങളുടെ ഇടയില്‍ ഉണ്ടു എന്നു ഏറ്റുപറഞ്ഞു ദൈവത്തെ നമസ്കരിക്കും. 26 ആകയാല്‍ എന്തു? സഹോദരന്മാരേ, നിങ്ങള്‍ കൂടിവരുമ്പോള്‍ ഓ‍രോരുത്തന്നു സങ്കീര്‍ത്തനം ഉണ്ടു, ഉപദേശം ഉണ്ടു, വെളിപ്പാടു ഉണ്ടു, അന്യഭാഷ ഉണ്ടു, വ്യഖ്യാനം ഉണ്ടു, സകലവും ആത്മികവര്‍ദ്ധനെക്കായി ഉതകട്ടെ. 27 അന്യഭാഷയില്‍ സംസാരിക്കുന്നു എങ്കില്‍ രണ്ടു പേരോ ഏറിയാല്‍ മൂന്നുപേരോ ആകട്ടെ; അവര്‍ ഓ‍രോരുത്തനായി സംസാരിക്കയും ഒരുവന്‍ വ്യാഖ്യാനിക്കയും ചെയ്യട്ടെ. 28 വ്യാഖ്യാനി ഇല്ലാഞ്ഞാല്‍ അന്യഭാഷക്കാരന്‍ സഭയില്‍ മിണ്ടാതെ തന്നോടും ദൈവത്തോടും സംസാരിക്കട്ടെ. 29 പ്രവാചകന്മാര്‍ രണ്ടു മൂന്നു പേര്‍ സംസാരിക്കയും മറ്റുള്ളവര്‍ വിവേചിക്കയും ചെയ്യട്ടെ. 30 ഇരിക്കുന്നവനായ മറ്റൊരുവന്നു വെളിപ്പാടുണ്ടായാലോ ഒന്നാമത്തവന്‍ മിണ്ടാതിരിക്കട്ടെ. 31 എല്ലാവരും പഠിപ്പാനും എല്ലാവര്‍ക്കും പ്രബോധനം ലഭിപ്പാനുമായി നിങ്ങള്‍ക്കു എല്ലാവര്‍ക്കും ഓ‍രോരുത്തനായി പ്രവചിക്കാമല്ലോ. 32 പ്രവാചകന്മാരുടെ ആത്മാക്കള്‍ പ്രവാചകന്മാര്‍ക്കും കീഴടങ്ങിയിരിക്കുന്നു. 33 ദൈവം കലക്കത്തിന്‍റെ ദൈവമല്ല സമാധാനത്തിന്‍റെ ദൈവമത്രേ. 34 വിശുദ്ധന്മാരുടെ സര്‍വ്വസഭകളിലും എന്നപോലെ സ്ത്രീകള്‍ സഭായോഗങ്ങളില്‍ മിണ്ടാതിരിക്കട്ടെ; ന്യായപ്രമാണവും പറയുന്നതുപോലെ കീഴടങ്ങിയിരിപ്പാനല്ലാതെ സംസാരിപ്പാന്‍ അവര്‍ക്കും അനുവാദമില്ല. 35 അവര്‍ വല്ലതും പഠിപ്പാന്‍ ഇച്ഛിക്കുന്നു എങ്കില്‍ വീട്ടില്‍വെച്ചു ഭര്‍ത്താക്കന്മാരോടു ചോദിച്ചുകൊള്ളട്ടേ; സ്ത്രീ സഭയില്‍ സംസാരിക്കുന്നതു അനുചിതമല്ലോ. 36 ദൈവവചനം നിങ്ങളുടെ ഇടയില്‍നിന്നോ പുറപ്പെട്ടതു? അല്ല, നിങ്ങള്‍ക്കു മാത്രമോ വന്നതു? 37 താന്‍ പ്രവാചകന്‍ എന്നോ ആത്മികന്‍ എന്നോ ഒരുത്തന്നു തോന്നുന്നു എങ്കില്‍ , ഞാന്‍ നിങ്ങള്‍ക്കു എഴുതുന്നതു കര്‍ത്താവിന്‍റെ കല്പന ആകുന്നു എന്നു അവന്‍ അറിഞ്ഞുകൊള്ളട്ടെ. 38 ഒരുവന്‍ അറിയുന്നില്ലെങ്കില്‍ അവന്‍ അറിയാതിരിക്കട്ടെ. 39 അതുകൊണ്ടു സഹോദരന്മാരേ, പ്രവചനവരം വാഞ്ഛിപ്പിന്‍ ; അന്യഭാഷകളില്‍ സംസാരിക്കുന്നതു വിലക്കുകയുമരുതു. 40 സകലവും ഉചിതമായും ക്രമമായും നടക്കട്ടെ.

1 Corinthians 15

1 എന്നാല്‍ സഹോദരന്മാരേ, ഞാന്‍ നിങ്ങളോടു സുവിശേഷിച്ചതും നിങ്ങള്‍ക്കു ലഭിച്ചതും 2 നിങ്ങള്‍ നിലക്കുന്നതും നിങ്ങള്‍ വിശ്വസിച്ചതും വൃഥാവല്ലെന്നു വരികില്‍ നിങ്ങള്‍ രക്ഷിക്കപ്പെടുന്നതുമായ സുവിശേഷം നിങ്ങള്‍ പിടിച്ചുകൊണ്ടാല്‍ ഞാന്‍ ഇന്നവിധം നിങ്ങളോടു സുവിശേഷിച്ചിരിക്കുന്നു എന്നു നിങ്ങളെ ഓ‍ര്‍പ്പിക്കുന്നു. 3 ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കു വേണ്ടി തിരുവെഴുത്തുകളിന്‍ പ്രകാരം മരിച്ചു അടക്കപ്പെട്ടു 4 തിരുവെഴുത്തുകളിന്‍ പ്രകാരം മൂന്നാംനാള്‍ ഉയിര്‍ത്തെഴുന്നേറ്റു കേഫാവിന്നും 5 പിന്നെ പന്തിരുവര്‍ക്കും പ്രത്യക്ഷനായി എന്നിങ്ങനെ ഞാന്‍ ഗ്രഹിച്ചതു തന്നേ നിങ്ങള്‍ക്കു ആദ്യമായി ഏല്പിച്ചുതന്നുവല്ലോ. 6 അനന്തരം അവന്‍ അഞ്ഞൂറ്റില്‍ അധികം സഹോദരന്മാര്‍ക്കും ഒരുമിച്ചു പ്രത്യക്ഷനായി; അവര്‍ മിക്കപേരും ഇന്നുവരെ ജീവനോടിരിക്കുന്നു; ചിലരോ നിദ്രപ്രാപിച്ചിരിക്കുന്നു. 7 അനന്തരം അവന്‍ യാക്കോബിന്നും പിന്നെ അപ്പൊസ്തലന്മാര്‍ക്കും എല്ലാവര്‍ക്കും പ്രത്യക്ഷനായി. 8 എല്ലാവര്‍ക്കും ഒടുവില്‍ അകാലപ്രജപോലെയുള്ള എനിക്കും പ്രത്യക്ഷനായി; 9 ഞാന്‍ അപ്പൊസ്തലന്മാരില്‍ ഏറ്റവും ചെറിയവനല്ലോ; ദൈവസഭയെ ഉപദ്രവിച്ചതിനാല്‍ അപ്പൊസ്തലന്‍ എന്ന പേരിന്നു യോഗ്യനുമല്ല. 10 എങ്കിലും ഞാന്‍ ആകുന്നതു ദൈവകൃപയാല്‍ ആകുന്നു; എന്നോടുള്ള അവന്‍റെ കൃപ വ്യര്‍ത്ഥമായതുമില്ല; അവരെല്ലാവരെക്കാളും ഞാന്‍ അത്യന്തം അദ്ധ്വാനിച്ചിരിക്കുന്നു; എന്നാല്‍ ഞാനല്ല എന്നോടുകൂടെയുള്ള ദൈവകൃപയത്രേ. 11 ഞാനാകട്ടെ അവരാകട്ടെ ഇവ്വണ്ണം ഞങ്ങള്‍ പ്രസംഗിക്കുന്നു; ഇവ്വണ്ണം നിങ്ങള്‍ വിശ്വസിച്ചുമിരിക്കുന്നു. 12 ക്രിസ്തു മരിച്ചിട്ടു ഉയിര്‍ത്തെഴുന്നേറ്റു എന്നു പ്രസംഗിച്ചുവരുന്ന അവസ്ഥെക്കു മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എന്നു നിങ്ങളില്‍ ചിലര്‍ പറയുന്നതു എങ്ങനെ? 13 മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എങ്കില്‍ ക്രിസ്തുവും ഉയിര്‍ത്തെഴുന്നേറ്റിട്ടില്ല 14 ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റിട്ടില്ലെങ്കില്‍ ഞങ്ങളുടെ പ്രസംഗം വ്യര്‍ത്ഥം; നിങ്ങളുടെ വിശ്വാസവും വ്യര്‍ത്ഥം. 15 മരിച്ചവര്‍ ഉയിര്‍ക്കുംന്നില്ല എന്നു വരികില്‍ ദൈവം ഉയിര്‍പ്പിച്ചിട്ടില്ലാത്ത ക്രിസ്തുവിനെ അവന്‍ ഉയിര്‍പ്പിച്ചു എന്നു ദൈവത്തിന്നു വിരോധമായി സാക്‍ഷ്യം പറകയാല്‍ ഞങ്ങള്‍ ദൈവത്തിന്നു കള്ളസ്സാക്ഷികള്‍ എന്നു വരും. 16 മരിച്ചവര്‍ ഉയിര്‍ക്കുംന്നില്ല എങ്കില്‍ ക്രിസ്തുവും ഉയിര്‍ത്തിട്ടില്ല. 17 ക്രിസ്തു ഉയിര്‍ത്തിട്ടില്ല എങ്കില്‍ നിങ്ങളുടെ വിശ്വാസം വ്യര്‍ത്ഥമത്രേ; നിങ്ങള്‍ ഇന്നും നിങ്ങളുടെ പാപങ്ങളില്‍ ഇരിക്കുന്നു. 18 ക്രിസ്തുവില്‍ നിദ്രകൊണ്ടവരും നശിച്ചുപോയി. 19 നാം ഈ ആയുസ്സില്‍ മാത്രം ക്രിസ്തുവില്‍ പ്രത്യാശ വെച്ചിരിക്കുന്നു എങ്കില്‍ സകല മനുഷ്യരിലും അരിഷ്ടന്മാരത്രേ. 20 എന്നാല്‍ ക്രിസ്തു നിദ്രകൊണ്ടവരില്‍ ആദ്യഫലമായി മരിച്ചവരുടെ ഇടയില്‍നിന്നു ഉയിര്‍ത്തിരിക്കുന്നു. 21 മനുഷ്യന്‍ മൂലം മരണം ഉണ്ടാകയാല്‍ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യന്‍ മൂലം ഉണ്ടായി. 22 ആദാമില്‍ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവില്‍ എല്ലാവരും ജീവിക്കപ്പെടും. 23 ഓ‍രോരുത്തനും താന്താന്‍റെ നിരയിലത്രേ; ആദ്യഫലം ക്രിസ്തു; പിന്നെ ക്രിസ്തുവിന്നുള്ളവര്‍ അവന്‍റെ വരവിങ്കല്‍ ; 24 പിന്നെ അവസാനം; അന്നു അവന്‍ എല്ലാവാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും നീക്കം വരുത്തീട്ടു രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കും. 25 അവന്‍ സകലശത്രുക്കളെയും കാല്‍ക്കീഴാക്കുവോളം വാഴേണ്ടതാകുന്നു. 26 ഒടുക്കത്തെ ശത്രുവായിട്ടു മരണം നീങ്ങിപ്പോകും. 27 സകലത്തെയും അവന്‍റെ കാല്‍ക്കീഴാക്കിയിരിക്കുന്നു എന്നുണ്ടല്ലോ; സകലവും അവന്നു കീഴ്പെട്ടിരിക്കുന്നു എന്നു പറഞ്ഞാല്‍ സകലത്തെയും കീഴാക്കിക്കൊടുത്തവന്‍ ഒഴികെയത്രേ എന്നു സ്പഷ്ടം. 28 എന്നാല്‍ അവന്നു സകലവും കീഴ്പെട്ടുവന്നശേഷം ദൈവം സകലത്തിലും സകലവും ആകേണ്ടതിന്നു പുത്രന്‍ താനും സകലവും തനിക്കു കീഴാക്കിക്കൊടുത്തവന്നു കീഴ്പെട്ടിരിക്കും. 29 അല്ല, മരിച്ചവര്‍ക്കും വേണ്ടി സ്നാനം ഏലക്കുന്നവര്‍ എന്തു ചെയ്യും? മരിച്ചവര്‍ കേവലം ഉയിര്‍ക്കുംന്നില്ലെങ്കില്‍ അവര്‍ക്കുംവേണ്ടി സ്നാനം ഏലക്കുന്നതു എന്തിന്നു? 30 ഞങ്ങളും നാഴികതോറും പ്രാണഭയത്തില്‍ ആകുന്നതു എന്തിന്നു? 31 സഹോദരന്മാരേ, നമ്മുടെ കര്‍ത്താവായ ക്രിസ്തുയേശുവിങ്കല്‍ എനിക്കു നിങ്ങളിലുള്ള പ്രശംസയാണ ഞാന്‍ ദിവസേന മരിക്കുന്നു. 32 ഞാന്‍ എഫെസൊസില്‍വെച്ചു മൃഗയുദ്ധം ചെയ്തതു വെറും മാനുഷം എന്നുവരികില്‍ എനിക്കു എന്തു മ്രയോജനം? മരിച്ചവര്‍ ഉയിര്‍ക്കുംന്നില്ലെങ്കില്‍ നാം തിന്നുക, കുടിക്ക, നാളെ ചാകുമല്ലോ. 33 വഞ്ചിക്കപ്പെടരുതു, “ദുര്‍ഭാഷണത്താല്‍ സദാചാരം കെട്ടുപോകുന്നു.” 34 നീതിക്കു നിര്‍മ്മദരായി ഉണരുവിന്‍ ; പാപം ചെയ്യാതിരിപ്പിന്‍ ; ചിലര്‍ക്കും ദൈവത്തെക്കുറിച്ചു പരിജ്ഞാനമില്ല; ഞാന്‍ നിങ്ങള്‍ക്കു ലജ്ജെക്കായി പറയുന്നു. 35 പക്ഷേ ഒരുവന്‍ ; മരിച്ചവര്‍ എങ്ങനെ ഉയിര്‍ക്കുംന്നു എന്നും ഏതുവിധം ശരീരത്തോടെ വരുന്നു എന്നും ചോദിക്കും. 36 മൂഢാ, നീ വിതെക്കുന്നതു ചത്തില്ല എങ്കില്‍ ജീവിക്കുന്നില്ല. 37 നീ വിതെക്കുന്നതോ ഉണ്ടാകുവാനുള്ള ശരീരമല്ല, കോതമ്പിന്‍റെയോ മറ്റു വല്ലതിന്‍റെയോ വെറും മണിയത്രേ വിതെക്കുന്നതു; 38 ദൈവമോ തന്‍റെ ഇഷ്ടംപോലെ അതിന്നു ഒരു ശരീരവും ഓ‍രോ വിത്തിന്നു അതതിന്‍റെ ശരീരവും കൊടുക്കുന്നു. 39 സകല മാംസവും ഒരുപോലെയുള്ള മാംസമല്ല; മനുഷ്യരുടെ മാംസം വേറെ, കന്നുകാലികളുടെ മാംസം വേറെ, പക്ഷികളുടെ മാംസം വേറെ, മത്സ്യങ്ങളുടെ മാംസവും വേറെ. 40 സ്വര്‍ഗ്ഗീയ ശരീരങ്ങളും ഭൌമശരീരങ്ങളും ഉണ്ടു; സ്വര്‍ഗ്ഗീയശരീരങ്ങളുടെ തേജസ്സു വേറെ, ഭൌമ ശരീരങ്ങളുടെ തേജസ്സു വേറെ. 41 സൂര്‍യ്യന്‍റെ തേജസ്സു വേറെ, ചന്ദ്രന്‍റെ തേജസ്സു വേറെ, നക്ഷത്രങ്ങളുടെ തേജസ്സു വേറെ; നക്ഷത്രവും നക്ഷത്രവും തമ്മില്‍ തേജസ്സുകൊണ്ടു ഭേദം ഉണ്ടല്ലോ. 42 മരിച്ചവരുടെ പുനരുത്ഥാനവും അവ്വണ്ണം തന്നേ. ദ്രവത്വത്തില്‍ വിതെക്കപ്പെടുന്നു, 43 അദ്രവത്വത്തില്‍ ഉയിര്‍ക്കുംന്നു; അപമാനത്തില്‍ വിതെക്കപ്പെടുന്നു, തേജസ്സില്‍ ഉയിര്‍ക്കുംന്നു; ബലഹീനതയില്‍ വിതെക്കപ്പെടുന്നു, ശക്തിയില്‍ ഉയിര്‍ക്കുംന്നു; 44 പ്രാകൃതശരീരം വിതെക്കപ്പെടുന്നു, ആത്മികശരീരം ഉയിര്‍ക്കുംന്നു; പ്രാകൃതശരീരം ഉണ്ടെങ്കില്‍ ആത്മിക ശരീരവും ഉണ്ടു. 45 ഒന്നാം മനുഷ്യനായ ആദാം ജീവനുള്ള ദേഹിയായിത്തീര്‍ന്നു എന്നു എഴുതിയുമിരിക്കുന്നുവല്ലോ, ഒടുക്കത്തെ ആദാം ജീവിപ്പിക്കുന്ന ആത്മാവായി. 46 എന്നാല്‍ ആത്മികമല്ല പ്രാകൃതമത്രേ ഒന്നാമത്തേതു; ആത്മികം പിന്നത്തേതില്‍ വരുന്നു. 47 ഒന്നാം മനുഷ്യന്‍ ഭൂമിയില്‍നിന്നു മണ്ണുകൊണ്ടുള്ളവന്‍ ; രണ്ടാം മനുഷ്യന്‍ സ്വര്‍ഗ്ഗത്തില്‍നിന്നുള്ളവന്‍ . 48 മണ്ണുകൊണ്ടുള്ളവനെപ്പോലെ മണ്ണുകൊണ്ടുള്ളവരും സ്വര്‍ഗ്ഗീയനെപ്പോലെ സ്വര്‍ഗ്ഗീയന്മാരും ആകുന്നു; 49 നാം മണ്ണുകൊണ്ടുള്ളവന്‍റെ പ്രതിമ ധരിച്ചതുപോലെ സ്വര്‍ഗ്ഗീയന്‍റെ പ്രതിമയും ധരിക്കും. 50 സഹോദരന്മാരേ, മാംസരക്തങ്ങള്‍ക്കു ദൈവരാജ്യത്തെ അവകാശമാക്കുവാന്‍ കഴികയില്ല, ദ്രവത്വം അദ്രവത്വത്തെ അവകാശമാക്കുകയുമില്ല എന്നു ഞാന്‍ പറയുന്നു. 51 ഞാന്‍ ഒരു മര്‍മ്മം നിങ്ങളോടു പറയാം: 52 നാം എല്ലാവരും നിദ്രകൊള്ളുകയില്ല; എന്നാല്‍ അന്ത്യകാഹളനാദത്തിങ്കല്‍ പെട്ടെന്നു കണ്ണിമെക്കുന്നിടയില്‍ നാം എല്ലാവരും രൂപാന്തരപ്പെടും. കാഹളം ധ്വനിക്കും, മരിച്ചവര്‍ അക്ഷയരായി ഉയിര്‍ക്കുംകയും നാം രൂപാന്തരപ്പെടുകയും ചെയ്യും. 53 ഈ ദ്രവത്വമുള്ളതു അദ്രവത്വത്തെയും ഈ മര്‍ത്യമായതു അമര്‍ത്യത്വത്തെയും ധരിക്കേണം. 54 ഈ ദ്രവത്വമുള്ളതു അദ്രവത്വത്തെയും ഈ മര്‍ത്യമായതു അമര്‍ത്യത്വത്തെയും ധരിക്കുമ്പോള്‍ “മരണം നീങ്ങി ജയം വന്നിരിക്കുന്നു” എന്നു എഴുതിയ വചനം നിവൃത്തിയാകും. 55 ഹേ മരണമേ, നിന്‍റെ ജയം എവിടെ? ഹേ മരണമേ, നിന്‍റെ വിഷമുള്ളു എവിടെ? 56 മരണത്തിന്‍റെ വിഷമുള്ളു പാപം; പാപത്തിന്‍റെ ശക്തിയോ ന്യായപ്രമാണം. 57 നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്കു ജയം നലകുന്ന ദൈവത്തിന്നു സ്തോത്രം. 58 ആകയാല്‍ എന്‍റെ പ്രിയ സഹോദരന്മാരേ, നിങ്ങള്‍ ഉറപ്പുള്ളവരും കുലുങ്ങാത്തവരും നിങ്ങളുടെ പ്രയത്നം കര്‍ത്താവില്‍ വ്യര്‍ത്ഥമല്ല എന്നു അറിഞ്ഞിരിക്കയാല്‍ കര്‍ത്താവിന്‍റെ വേലയില്‍ എപ്പോഴും വര്‍ദ്ധിച്ചുവരുന്നവരും ആകുവിന്‍ .

1 Corinthians 16

1 വിശുദ്ധന്മാര്‍ക്കും വേണ്ടിയുള്ള ധര്‍മ്മശേഖരത്തിന്‍റെ കാര്യത്തിലോ ഞാന്‍ ഗലാത്യസഭകളോടു ആജ്ഞാപിച്ചതുപോലെ നിങ്ങളും ചെയ്‍വിന്‍ . 2 ഞാന്‍ വന്നശേഷം മാത്രം ശേഖരം ഉണ്ടാകാതിരിക്കേണ്ടതിന്നു ആഴ്ചവട്ടത്തില്‍ ഒന്നാം നാള്‍തോറും നിങ്ങളില്‍ ഓ‍രോരുത്തന്‍ തനിക്കു കഴിവുള്ളതു ചരതിച്ചു തന്‍റെ പക്കല്‍ വെച്ചുകൊള്ളേണം. 3 ഞാന്‍ എത്തിയശേഷം നിങ്ങളുടെ ധര്‍മ്മം യെരൂശലേമിലേക്കു കൊണ്ടുപോകുവാന്‍ നിങ്ങള്‍ക്കു സമ്മതമുള്ളവരെ ഞാന്‍ എഴുത്തോടുകൂടെ അയക്കും. 4 ഞാനും പോകുവാന്‍ തക്കവണ്ണം അതു യോഗ്യമായിരുന്നാല്‍ അവര്‍ക്കും എന്നോടു കൂടി പോരാം. 5 ഞാന്‍ മക്കെദോന്യയില്‍കൂടി കടന്ന ശേഷം നിങ്ങളുടെ അടുക്കല്‍ വരും; മക്കെദോന്യയില്‍കൂടി ആകുന്നു ഞാന്‍ വരുന്നതു. 6 ഞാന്‍ പോകുന്നേടത്തേക്കു നിങ്ങള്‍ എന്നെ യാത്ര അയപ്പാന്‍ തക്കവണ്ണം പക്ഷേ നിങ്ങളോടുകൂടെ പാര്‍ക്കും; ഹിമകാലംകൂടെ കഴിക്കുമായിരിക്കും. 7 കര്‍ത്താവു അനുവദിച്ചാല്‍ കുറേക്കാലം നിങ്ങളോടുകൂടെ പാര്‍പ്പാന്‍ ആശിക്കുന്നതുകൊണ്ടു ഞാന്‍ ഈ പ്രാവശ്യം കടന്നുപോകുംവഴിയില്‍ അല്ല നിങ്ങളെ കാണ്മാന്‍ ഇച്ഛിക്കുന്നതു. 8 എഫെസൊസില്‍ ഞാന്‍ പെന്തെക്കൊസ്ത്വരെ പാര്‍ക്കും. 9 എനിക്കു വലിയതും സഫലവുമായോരു വാതില്‍ തുറന്നിരിക്കുന്നു; എതിരാളികളും പലര്‍ ഉണ്ടു. 10 തിമൊഥെയൊസ് വന്നാല്‍ അവന്‍ നിങ്ങളുടെ ഇടയില്‍ നിര്‍ഭയനായിരിപ്പാന്‍ നോക്കുവിന്‍ ; എന്നെപ്പോലെ തന്നേ അവന്‍ കര്‍ത്താവിന്‍റെ വേല ചെയ്യുന്നുവല്ലോ. 11 ആരും അവനെ അലക്ഷ്യമാക്കരുതു; ഞാന്‍ സഹോദരന്മാരുമായി അവനെ കാത്തിരിക്കകൊണ്ടു എന്‍റെ അടുക്കല്‍ വരുവാന്‍ അവനെ സമാധാനത്തോടെ യാത്ര അയപ്പിന്‍ . 12 സഹോദരനായ അപ്പൊല്ലോസിന്‍റെ കാര്യമോ, അവന്‍ സഹോദരന്മാരോടുകൂടെ നിങ്ങളുടെ അടുക്കല്‍ വരേണം എന്നു ഞാന്‍ അവനോടു വളരെ അപേക്ഷിച്ചു എങ്കിലും ഇപ്പോള്‍ വരുവാന്‍ അവന്നു ഒട്ടും മനസ്സായില്ല; അവസരം കിട്ടിയാല്‍ അവന്‍ വരും. 13 ഉണര്‍ന്നിരിപ്പിന്‍ ; വിശ്വാസത്തില്‍ നിലനില്പിന്‍ ; പുരുഷത്വം കാണിപ്പിന്‍ ; ശക്തിപ്പെടുവിന്‍ . 14 നിങ്ങള്‍ ചെയ്യുന്നതെല്ലാം സ്നേഹത്തില്‍ ചെയ്‍വിന്‍ . 15 സഹോദരന്മാരേ, സ്തെഫനാസിന്‍റെ കുടുംബം അഖായയിലെ ആദ്യഫലം എന്നും അവര്‍ വിശുദ്ധന്മാരുടെ ശുശ്രൂഷെക്കു തങ്ങളെത്തന്നേ ഏല്പിച്ചിരിക്കുന്നു എന്നും നിങ്ങള്‍ അറിയുന്നുവല്ലോ. 16 ഇങ്ങനെയുള്ളവര്‍ക്കും അവരോടുകൂടെ പ്രവര്‍ത്തിക്കയും അദ്ധ്വാനിക്കയും ചെയ്യുന്ന ഏവന്നും നിങ്ങളും കീഴ്പെട്ടിരിക്കേണം എന്നു ഞാന്‍ നിങ്ങളെ പ്രബോധിപ്പിക്കുന്നു. 17 സ്തെഫനാസും ഫൊര്‍ത്തുനാതൊസും അഖായിക്കൊസും വന്നതു എനിക്കു സന്തോഷമായി. നിങ്ങളുടെ ഭാഗത്തു കുറവായിരുന്നതു അവര്‍ നികത്തിയിരിക്കുന്നു. 18 അവര്‍ എന്‍റെ മനസ്സും നിങ്ങളുടെ മനസ്സും തണുപ്പിച്ചുവല്ലോ; ഇങ്ങനെയുള്ളവരെ മാനിച്ചുകൊള്‍വിന്‍ . 19 ആസ്യയിലെ സഭകള്‍ നിങ്ങളെ വന്ദനം ചെയ്യുന്നു; അക്വിലാവും പ്രിസ്കയും അവരുടെ ഭവനത്തിലെ സഭയോടുകൂടെ കര്‍ത്താവില്‍ നിങ്ങളെ വളരെ വന്ദനം ചെയ്യുന്നു. 20 സകല സഹോദരന്മാരും നിങ്ങളെ വന്ദനം ചെയ്യുന്നു; വിശുദ്ധചുംബനത്താല്‍ അന്യോന്യം വന്ദനം ചെയ്‍വിന്‍ . 21 പൌലൊസായ എന്‍റെ കയ്യാല്‍ വന്ദനം. 22 കര്‍ത്താവിനെ സ്നേഹിക്കാത്തവന്‍ ഏവനും ശപിക്കപ്പെട്ടവന്‍ ! നമ്മുടെ കര്‍ത്താവു വരുന്നു. 23 കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ. 24 നിങ്ങള്‍ക്കു എല്ലാവര്‍ക്കും ക്രിസ്തുയേശുവില്‍ എന്‍റെ സ്നേഹം. ആമേന്‍ .

2 Corinthians

2 Corinthians 1

1 ദൈവേഷ്ടത്താല്‍ ക്രിസ്തുയേശുവിന്‍റെ അപ്പൊസ്തലനായ പൌലൊസും സഹോദരനായ തിമൊഥെയൊസും കൊരിന്തിലെ ദൈവസഭെക്കും അഖായയില്‍ എല്ലാടത്തുമുള്ള സകലവിശുദ്ധന്മാര്‍ക്കും കൂടെ എഴുതുന്നതു: 2 നമ്മുടെ പിതാവായ ദൈവത്തിങ്കല്‍നിന്നും കര്‍ത്താവായ യേശുക്രിസ്തുവിങ്കല്‍ നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. 3 മനസ്സലിവുള്ള പിതാവും സര്‍വ്വാശ്വാസവും നലകുന്ന ദൈവവുമായി നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പിതാവായ ദൈവം വാഴ്ത്തപ്പെട്ടവന്‍ . 4 ദൈവം ഞങ്ങളെ ആശ്വസിപ്പിക്കുന്ന ആശ്വാസംകൊണ്ടു ഞങ്ങള്‍ യാതൊരു കഷ്ടത്തിലുമുള്ളവരെ ആശ്വസിപ്പിപ്പാന്‍ ശക്തരാകേണ്ടതിന്നു ഞങ്ങള്‍ക്കുള്ള കഷ്ടത്തില്‍ ഒക്കെയും അവന്‍ ഞങ്ങളെ ആശ്വസിപ്പിക്കുന്നു. 5 ക്രിസ്തുവിന്‍റെ കഷ്ടങ്ങള്‍ ഞങ്ങളില്‍ പെരുകുന്നതുപോലെ തന്നേ ക്രിസ്തുവിനാല്‍ ഞങ്ങളുടെ ആശ്വാസവും പെരുകുന്നു. 6 ഞങ്ങള്‍ കഷ്ടം അനുഭവിക്കുന്നു എങ്കില്‍ അതു നിങ്ങളുടെ ആശ്വാസത്തിന്നും രക്ഷെക്കും ആകുന്നു; ഞങ്ങള്‍ക്കു ആശ്വാസം വരുന്നു എങ്കില്‍ അതു ഞങ്ങള്‍ സഹിക്കുന്ന കഷ്ടങ്ങള്‍ തന്നേ നിങ്ങളും സഹിക്കുന്നതില്‍ നിങ്ങളുടെ ആശ്വാസത്തിന്നായി ഫലിക്കുന്നു. 7 നിങ്ങള്‍ കഷ്ടങ്ങള്‍ക്കു കൂട്ടാളികള്‍ ആകുന്നതു പോലെ ആശ്വാസത്തിന്നും കൂട്ടാളികള്‍ എന്നറികയാല്‍ നിങ്ങള്‍ക്കു വേണ്ടി ഞങ്ങളുടെ പ്രത്യാശ ഉറപ്പുള്ളതു തന്നേ. 8 സഹോദരന്മാരേ, ആസ്യയില്‍ ഞങ്ങള്‍ക്കു ഉണ്ടായ കഷ്ടം നിങ്ങള്‍ അറിയാതിരിപ്പാന്‍ ഞങ്ങള്‍ക്കു മനസ്സില്ല; ജീവനോടിരിക്കുമോ എന്നു നിരാശ തോന്നുമാറു ഞങ്ങള്‍ ശക്തിക്കു മീതെ അത്യന്തം ഭാരപ്പെട്ടു. 9 അതേ, ഞങ്ങളില്‍ അല്ല, മരിച്ചവരെ ഉയിര്‍പ്പിക്കുന്ന ദൈവത്തില്‍ തന്നേ ആശ്രയിപ്പാന്‍ തക്കവണ്ണം ഞങ്ങള്‍ മരിക്കും എന്നു ഉള്ളില്‍ നിര്‍ണ്ണയിക്കേണ്ടിവന്നു. 10 ഇത്ര ഭയങ്കരമരണത്തില്‍നിന്നു ദൈവം ഞങ്ങളെ വിടുവിച്ചു, വിടുവിക്കയും ചെയ്യും; അവന്‍ മേലാലും വിടുവിക്കും എന്നു ഞങ്ങള്‍ അവനില്‍ ആശ വെച്ചുമിരിക്കുന്നു. 11 അതിന്നു നിങ്ങളും ഞങ്ങള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയാല്‍ തുണെക്കുന്നുണ്ടല്ലോ; അങ്ങനെ പലര്‍ മുഖാന്തരം ഞങ്ങള്‍ക്കു കിട്ടിയ കൃപെക്കു വേണ്ടി പലരാലും ഞങ്ങള്‍നിമിത്തം സ്തോത്രം ഉണ്ടാകുവാന്‍ ഇടവരും. 12 ഞങ്ങള്‍ ലോകത്തില്‍ , വിശേഷാല്‍ നിങ്ങളോടു, ജഡജ്ഞാനത്തില്‍ അല്ല, ദൈവകൃപയിലത്രേ, ദൈവം നലകുന്ന വിശുദ്ധിയിലും നിര്‍മ്മലതയിലും പെരുമാറിയിരിക്കുന്നു എന്നു ഞങ്ങളുടെ മനസ്സാക്ഷിയുടെ സാക്‍ഷ്യം തന്നേ ഞങ്ങളുടെ പ്രശംസ. 13 നിങ്ങള്‍ വായിക്കുന്നതും ഗ്രഹിക്കുന്നതും അല്ലാതെ മറ്റൊന്നും ഞങ്ങള്‍ നിങ്ങള്‍ക്കു എഴുതുന്നില്ല; 14 നമ്മുടെ കര്‍ത്താവായ യേശുവിന്‍റെ നാളില്‍ നിങ്ങള്‍ ഞങ്ങള്‍ക്കു എന്നപോലെ ഞങ്ങള്‍ നിങ്ങള്‍ക്കും പ്രശംസ ആകുന്നു എന്നു നിങ്ങള്‍ ഞങ്ങളെ ഏറക്കുറെ ഗ്രഹിച്ചതുപോലെ അവസാനത്തോളം ഗ്രഹിക്കും എന്നു ഞാന്‍ ആശിക്കുന്നു. 15 ഇങ്ങനെ ഉറെച്ചിട്ടു നിങ്ങള്‍ക്കു രണ്ടാമതു ഒരു അനുഗ്രഹം ഉണ്ടാകേണം എന്നുവെച്ചു 16 മുമ്പെ നിങ്ങളുടെ അടുക്കല്‍ വരുവാനും ആ വഴിയായി മക്കെദോന്യെക്കു പോയി പിന്നെയും മക്കെദോന്യയില്‍നിന്നു നിങ്ങളുടെ അടുക്കല്‍ വരുവാനും നിങ്ങളാല്‍ യെഹൂദ്യയിലേക്കു യാത്ര അയക്കപ്പെടുവാനും ഞാന്‍ വിചാരിച്ചിരുന്നു. 17 ഇങ്ങനെ വിചാരിച്ചതില്‍ ഞാന്‍ ചാപല്യം കാണിച്ചുവോ? അല്ലെങ്കില്‍ എന്‍റെ വാക്കു ഉവ്വു, ഉവ്വു; ഇല്ല, ഇല്ല എന്നു ആകുവാന്തക്കവണ്ണം എന്‍റെ നിരൂപണം ജഡികനിരൂപണമോ? 18 നിങ്ങളോടുള്ള ഞങ്ങളുടെ വചനം ഒരിക്കല്‍ ഉവ്വു എന്നും മറ്റൊരിക്കല്‍ ഇല്ല എന്നും ആയിരുന്നില്ല എന്നതിന്നു വിശ്വസ്തനായ ദൈവം സാക്ഷി. 19 ഞാനും സില്വാനൊസും തിമൊഥെയോസും നിങ്ങളുടെ ഇടയില്‍ പ്രസംഗിച്ച ദൈവപുത്രനായ യേശുക്രിസ്തു ഒരിക്കല്‍ ഉവ്വു എന്നും മറ്റൊരിക്കല്‍ ഇല്ല എന്നും ആയിരുന്നില്ല; അവനില്‍ ഉവ്വു എന്നത്രേയുള്ളു. 20 ദൈവത്തിന്‍റെ വാഗ്ദത്തങ്ങള്‍ എത്ര ഉണ്ടെങ്കിലും അവനില്‍ ഉവ്വു എന്നത്രേ; അതുകൊണ്ടു ഞങ്ങളാല്‍ ദൈവത്തിന്നു മഹത്വം ഉണ്ടാകുമാറു അവനില്‍ ആമേന്‍ എന്നും തന്നേ. 21 ഞങ്ങളെ നിങ്ങളോടുകൂടെ ക്രിസ്തുവില്‍ ഉറപ്പിക്കുന്നതും നമ്മെ അഭിഷേകം ചെയ്തതും ദൈവമല്ലോ. 22 അവന്‍ നമ്മെ മുദ്രയിട്ടും ആത്മാവു എന്ന അച്ചാരം നമ്മുടെ ഹൃദയങ്ങളില്‍ തന്നുമിരിക്കുന്നു. 23 എന്നാണ, നിങ്ങളെ ആദരിച്ചിട്ടത്രേ ഞാന്‍ ഇതുവരെ കൊരിന്തില്‍ വരാഞ്ഞതു; അതിന്നു ദൈവം സാക്ഷി. 24 നിങ്ങളുടെ വിശ്വാസത്തിന്മേല്‍ ഞങ്ങള്‍ കര്‍ത്തൃത്വം ഉള്ളവര്‍ എന്നല്ല, നിങ്ങളുടെ സന്തോഷത്തിന്നു ഞങ്ങള്‍ സഹായികള്‍ അത്രേ; വിശ്വാസസംബന്ധമായി നിങ്ങള്‍ ഉറെച്ചു നിലക്കുന്നുവല്ലോ.

2 Corinthians 2

1 എന്നാല്‍ ഞാന്‍ വീണ്ടും നിങ്ങളുടെ അടുക്കല്‍ വരുന്നതു ദുഃഖത്തോടെ ആകരുതു എന്നു ഞാന്‍ നിര്‍ണ്ണയിച്ചു. 2 ഞാന്‍ നിങ്ങളെ ദുഃഖിപ്പിച്ചാല്‍ എന്നാല്‍ ദുഃഖിതനായവന്‍ അല്ലാതെ എന്നെ സന്തോഷിപ്പിക്കുന്നതു ആര്‍ ? 3 ഞാന്‍ ഇതു തന്നേ എഴുതിയതു ഞാന്‍ വന്നാല്‍ എന്നെ സന്തോഷിപ്പിക്കേണ്ടിയവരാല്‍ ദുഃഖം ഉണ്ടാകരുതു എന്നുവെച്ചും എന്‍റെ സന്തോഷം നിങ്ങള്‍ക്കു എല്ലാവര്‍ക്കും സന്തോഷം ആയിരിക്കും എന്നു നിങ്ങളെ എല്ലാവരെയും കുറിച്ചു വിശ്വസിച്ചിരിക്കകൊണ്ടും ആകുന്നു. 4 വളരെ കഷ്ടവും മനോവ്യസനവും ഉണ്ടായിട്ടു വളരെ കണ്ണുനീരോടുകൂടെ ഞാന്‍ നിങ്ങള്‍ക്കു എഴുതിയതു നിങ്ങള്‍ ദുഃഖിക്കേണ്ടതിന്നല്ല; എനിക്കു നിങ്ങളോടുള്ള വലിയ സ്നേഹം നിങ്ങള്‍ അറിയേണ്ടതിന്നത്രേ. 5 ഒരുവന്‍ എന്നെ ദുഃഖിപ്പിച്ചു എങ്കില്‍ അവന്‍ എന്നെയല്ല ഒരുവിധത്തില്‍ — ഞാന്‍ കണക്കില്‍ ഏറെ പറയരുതല്ലോ — നിങ്ങളെ എല്ലാവരെയും ദുഃഖിപ്പിച്ചിരിക്കുന്നു. 6 അവന്നു ഭൂരിപക്ഷത്താല്‍ ഉണ്ടായ ഈ ശിക്ഷ മതി. 7 അവന്‍ അതിദുഃഖത്തില്‍ മുങ്ങിപ്പോകാതിരിക്കേണ്ടതിന്നു നിങ്ങള്‍ അവനോടു ക്ഷമിക്കയും അവനെ ആശ്വസിപ്പിക്കയും തന്നേ വേണ്ടതു. 8 അതുകൊണ്ടു നിങ്ങളുടെ സ്നേഹം അവന്നു ഉറപ്പിച്ചുകൊടുപ്പാന്‍ ഞാന്‍ നിങ്ങളോടു അപേക്ഷിക്കുന്നു. 9 നിങ്ങള്‍ സകലത്തിലും അനുസരണമുള്ളവരോ എന്നു പരീക്ഷിച്ചറിയേണ്ടതിനുമായിരുന്നു ഞാന്‍ എഴുതിയതു. 10 നിങ്ങള്‍ വല്ലതും ക്ഷമിക്കുന്നവനോടു ഞാനും ക്ഷമിക്കുന്നു; എന്നാല്‍ ഞാന്‍ വല്ലതും ക്ഷമിച്ചിരിക്കുന്നു എങ്കില്‍ നിങ്ങള്‍ നിമിത്തം ക്രിസ്തുവിന്‍റെ സന്നിധാനത്തില്‍ ക്ഷമിച്ചിരിക്കുന്നു. 11 സാത്താന്‍ നമ്മെ തോല്പിക്കരുതു; അവന്‍റെ തന്ത്രങ്ങളെ നാം അറിയാത്തവരല്ലല്ലോ. 12 എന്നാല്‍ ഞാന്‍ ക്രിസ്തുവിന്‍റെ സുവിശേഷം അറിയിപ്പാന്‍ ത്രോവാസില്‍ വന്നാറെ കര്‍ത്താവിന്‍റെ പ്രവൃത്തിക്കായി എനിക്കു ഒരു വാതില്‍ തുറന്നുകിട്ടിയപ്പോള്‍ 13 എന്‍റെ സഹോദരനായ തീതൊസിനെ കാണാഞ്ഞിട്ടു മനസ്സില്‍ സ്വസ്ഥതയില്ലായ്കയാല്‍ ഞാന്‍ അവരോടു യാത്രപറഞ്ഞു മക്കെദോന്യെക്കു പുറപ്പെട്ടു. 14 ക്രിസ്തുവില്‍ ഞങ്ങളെ എപ്പോഴും ജയോത്സവമായി നടത്തുകയും എല്ലാടത്തും ഞങ്ങളെക്കൊണ്ടു തന്‍റെ പരിജ്ഞാനത്തിന്‍റെ വാസന വെളിപ്പെടുത്തുകയും ചെയ്യുന്ന ദൈവത്തിന്നു സ്തോത്രം . 15 രക്ഷിക്കപ്പെടുന്നവരുടെ ഇടയിലും നശിക്കുന്നവരുടെ ഇടയിലും ഞങ്ങള്‍ ദൈവത്തിന്നു ക്രിസ്തുവിന്‍റെ സൌരഭ്യവാസന ആകുന്നു; 16 ഇവര്‍ക്കും മരണത്തില്‍നിന്നു മരണത്തിലേക്കുള്ള വാസന, അവര്‍ക്കോ ജീവനില്‍നിന്നു ജീവങ്കലേക്കുള്ള വാസന തന്നേ. എന്നാല്‍ ഇതിന്നു ആര്‍ പ്രാപ്തന്‍ ? 17 ഞങ്ങള്‍ ദൈവവചനത്തില്‍ കൂട്ടുചേര്‍ക്കുംന്ന അനേകരെപ്പോലെ അല്ല, നിര്‍മ്മലതയോടും ദൈവത്തിന്‍റെ കല്പനയാലും ദൈവസന്നിധിയില്‍ ക്രിസ്തുവില്‍ സംസാരിക്കുന്നു.

2 Corinthians 3

1 ഞങ്ങള്‍ പിന്നെയും ഞങ്ങളെത്തന്നേ ശ്ലാഘിപ്പാന്‍ തുടങ്ങുന്നുവോ? അല്ല ചിലര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ക്കു ശ്ലാഘ്യപത്രം കാണിപ്പാനാകട്ടെ നിങ്ങളോടു വാങ്ങുവാനാകട്ടെ ഞങ്ങള്‍ക്കു ആവശ്യമോ? 2 ഞങ്ങളുടെ ഹൃദയങ്ങളില്‍ എഴുതിയതായി സകലമനുഷ്യരും അറിയുന്നതും വായിക്കുന്നതുമായ ഞങ്ങളുടെ പത്രം നിങ്ങള്‍ തന്നേ. 3 ഞങ്ങളുടെ ശുശ്രൂഷയാല്‍ ഉണ്ടായ ക്രിസ്തുവിന്‍ പത്രമായി നിങ്ങള്‍ വെളിപ്പെടുന്നുവല്ലോ. അതു മഷികൊണ്ടല്ല, ജീവനുള്ള ദൈവത്തിന്‍റെ ആത്മാവിനാല്‍ അത്രേ. കല്പലകയില്‍ അല്ല, ഹൃദയമെന്ന മാംസപ്പലകയില്‍ തന്നേ എഴുതിയിരിക്കുന്നതു. 4 ഈ വിധം ഉറപ്പു ഞങ്ങള്‍ക്കു ദൈവത്തോടു ക്രിസ്തുവിനാല്‍ ഉണ്ടു. 5 ഞങ്ങളില്‍നിന്നു തന്നേ വരുമ്പോലെ സ്വയമായി വല്ലതും സങ്കല്പിപ്പാന്‍ ഞങ്ങള്‍ പ്രാപ്തര്‍ എന്നല്ല; ഞങ്ങളുടെ പ്രാപ്തി ദൈവത്തിന്‍റെ ദാനമത്രേ. 6 അവന്‍ ഞങ്ങളെ പുതുനിയമത്തിന്‍റെ ശുശ്രൂഷകന്മാര്‍ ആകുവാന്‍ പ്രാപ്തരാക്കി; അക്ഷരത്തിന്‍റെ ശുശ്രൂഷകന്മാരല്ല, ആത്മാവിന്‍റെ ശുശ്രൂഷകന്മാരത്രേ; അക്ഷരം കൊല്ലുന്നു, ആത്മാവോ ജീവിപ്പിക്കുന്നു. 7 എന്നാല്‍ കല്ലില്‍ അക്ഷരമായി കൊത്തിയിരുന്ന മരണശുശ്രൂഷ, നീക്കം വരുന്നതായ മോശെയുടെ മുഖതേജസ്സുനിമിത്തം യിസ്രായേല്‍മക്കള്‍ക്കു അവന്‍റെ മുഖത്തു നോക്കിക്കൂടാതവണ്ണം 8 തേജസ്സുള്ളതായെങ്കില്‍ ആത്മാവിന്‍റെ ശുശ്രൂഷ അധികം തേജസ്സുള്ളതാകയില്ലയോ? 9 ശിക്ഷാവിധിയുടെ ശുശ്രൂഷ തേജസ്സാകുന്നു എങ്കില്‍ നീതിയുടെ ശുശ്രൂഷ തേജസ്സേറിയതായിരിക്കും. 10 അതേ, തേജസ്സോടുകൂടിയതു ഈ കാര്‍യ്യത്തില്‍ ഈ അതിമഹത്തായ തേജസ്സുനിമിത്തം ഒട്ടും തേജസ്സില്ലാത്തതായി. 11 നീക്കം വരുന്നതു തേജസ്സുള്ളതായിരുന്നെങ്കില്‍ നിലനിലക്കുന്നതു എത്ര അധികം തേജസ്സുള്ളതായിരിക്കും! 12 ഈ വിധം പ്രത്യാശയുള്ളവരായി ഞങ്ങള്‍ വളരെ പ്രാഗത്ഭ്യത്തോടെ സംസാരിക്കുന്നു. 13 നീങ്ങിപ്പോകുന്നതിന്‍റെ അന്തം യിസ്രായേല്‍ മക്കള്‍ കാണാതവണ്ണം മോശെ തന്‍റെ മുഖത്തു മൂടുപടം ഇട്ടതുപോലെ അല്ല. 14 എന്നാല്‍ അവരുടെ മനസ്സു കഠിനപ്പെട്ടുപോയി. പഴയനിയമം വായിക്കുമ്പോഴൊക്കെയും ആ മൂടുപടം നീങ്ങാതെ ഇന്നുവരെ ഇരിക്കുന്നുവല്ലോ; അതു ക്രിസ്തുവില്‍ നീങ്ങിപ്പോകുന്നു. 15 മോശെയുടെ പുസ്തകം വായിക്കുമ്പോള്‍ മൂടുപടം ഇന്നേയോളം അവരുടെ ഹൃദയത്തിന്മേല്‍ കിടക്കുന്നു. 16 കര്‍ത്താവിങ്കലേക്കു തിരിയുമ്പോള്‍ മൂടുപടം നീങ്ങിപ്പോകും. 17 കര്‍ത്താവു ആത്മാവാകുന്നു; കര്‍ത്താവിന്‍റെ ആത്മാവുള്ളേടത്തു സ്വാതന്ത്ര്യം ഉണ്ടു. 18 എന്നാല്‍ മൂടുപടം നീങ്ങിയ മുഖത്തു കര്‍ത്താവിന്‍റെ തേജസ്സിനെ കണ്ണാടിപോലെ പ്രതിബിംബിക്കുന്നവരായി നാം എല്ലാവരും ആത്മാവാകുന്ന കര്‍ത്താവിന്‍റെ ദാനമായി തേജസ്സിന്മേല്‍ തേജസ്സു പ്രാപിച്ചു അതേ പ്രതിമയായി രൂപാന്തരപ്പെടുന്നു.

2 Corinthians 4

1 അതുകൊണ്ടു ഞങ്ങള്‍ക്കു കരുണ ലഭിച്ചിട്ടു ഈ ശുശ്രൂഷ ഉണ്ടാകയാല്‍ ഞങ്ങള്‍ അധൈര്‍യ്യപ്പെടാതെ 2 ലജ്ജാകരമായ രഹസ്യങ്ങളെ ത്യജിച്ചു ഉപായം പ്രയോഗിക്കാതെയും ദൈവവചനത്തില്‍ കൂട്ടു ചേര്‍ക്കാതെയും സത്യം വെളിപ്പെടുത്തുന്നതിനാല്‍ ദൈവസന്നിധിയില്‍ സകലമനുഷ്യരുടെയും മനസ്സാക്ഷിക്കു ഞങ്ങളെത്തന്നേ ബോദ്ധ്യമാക്കുന്നു. 3 എന്നാല്‍ ഞങ്ങളുടെ സുവിശേഷം മറഞ്ഞിരിക്കുന്നു എങ്കില്‍ നശിച്ചുപോകുന്നവര്‍ക്കത്രേ മറഞ്ഞിരിക്കുന്നു. 4 ദൈവപ്രതിമയായ ക്രിസ്തുവിന്‍റെ തേജസ്സുള്ള സുവിശേഷത്തിന്‍റെ പ്രകാശനം ശോഭിക്കാതിരിപ്പാന്‍ ഈ ലോകത്തിന്‍റെ ദൈവം അവിശ്വാസികളുടെ മനസ്സു കുരുടാക്കി. 5 ഞങ്ങളെത്തന്നേ അല്ല, ക്രിസ്തുയേശുവിനെ കര്‍ത്താവു എന്നും ഞങ്ങളേയോ യേശു നിമിത്തം നിങ്ങളുടെ ദാസന്മാര്‍ എന്നും അത്രേ ഞങ്ങള്‍ പ്രസംഗിക്കുന്നതു. 6 ഇരുട്ടില്‍ നിന്നു വെളിച്ചം പ്രകാശിക്കേണം എന്നു അരുളിച്ചെയ്ത ദൈവം യേശുക്രിസ്തുവിന്‍റെ മുഖത്തിലുള്ള ദൈവതേജസ്സിന്‍റെ പരിജ്ഞാനം വിളങ്ങിക്കേണ്ടതിന്നു ഞങ്ങളുടെ ഹൃദയങ്ങളില്‍ പ്രകാശിച്ചിരിക്കുന്നു. 7 എങ്കിലും ഈ അത്യന്തശക്തി ഞങ്ങളുടെ സ്വന്തം എന്നല്ല, ദൈവത്തിന്‍റെ ദാനമത്രേ എന്നു വരേണ്ടതിന്നു ഈ നിക്ഷേപം ഞങ്ങള്‍ക്കു മണ്‍പാത്രങ്ങളില്‍ ആകുന്നു ഉള്ളതു. 8 ഞങ്ങള്‍ സകലവിധത്തിലും കഷ്ടം സഹിക്കുന്നവര്‍ എങ്കിലും ഇടുങ്ങിയിരിക്കുന്നില്ല; ബുദ്ധിമുട്ടുന്നവര്‍ എങ്കിലും നിരാശപ്പെടുന്നില്ല; 9 ഉപദ്രവം അനുഭവിക്കുന്നവര്‍ എങ്കിലും ഉപേക്ഷിക്കപ്പെടുന്നില്ല; വീണുകിടക്കുന്നവര്‍ എങ്കിലും നശിച്ചുപോകുന്നില്ല; 10 യേശുവിന്‍റെ ജീവന്‍ ഞങ്ങളുടെ ശരീരത്തില്‍ വെളിപ്പെടേണ്ടതിന്നു യേശുവിന്‍റെ മരണം ശരീരത്തില്‍ എപ്പോഴും വഹിക്കുന്നു. 11 ഞങ്ങളുടെ മര്‍ത്യശരീരത്തില്‍ യേശുവിന്‍റെ ജീവന്‍ വെളിപ്പെടേണ്ടതിന്നു ജീവിച്ചിരിക്കുന്ന ഞങ്ങള്‍ എല്ലായ്പോഴും യേശുനിമിത്തം മരണത്തില്‍ ഏല്പിക്കപ്പെടുന്നു. 12 അങ്ങനെ ഞങ്ങളില്‍ മരണവും നിങ്ങളില്‍ ജീവനും വ്യാപരിക്കുന്നു. 13 “ഞാന്‍ വിശ്വസിച്ചു, അതുകൊണ്ടു ഞാന്‍ സംസാരിച്ചു” എന്നു എഴുതിയിരിക്കുന്നതു പോലെ വിശ്വാസത്തിന്‍റെ അതേ ആത്മാവു ഞങ്ങള്‍ക്കുള്ളതിനാല്‍ ഞങ്ങളും വിശ്വസിക്കുന്നു അതുകൊണ്ടു സംസാരിക്കുന്നു. 14 കര്‍ത്താവായ യേശുവിനെ ഉയിര്‍പ്പിച്ചവന്‍ ഞങ്ങളെയും യേശുവോടു കൂടെ ഉയിര്‍പ്പിച്ചു നിങ്ങളോടുകൂടെ തിരുസന്നിധിയില്‍ നിറുത്തും എന്നു ഞങ്ങള്‍ അറിയുന്നു. 15 കൃപ പലരിലും പെരുകി ദൈവത്തിന്‍റെ മഹിമെക്കായി സ്തോത്രം വര്‍ദ്ധിപ്പിക്കേണ്ടതിന്നു സകലവും നിങ്ങള്‍നിമിത്തമല്ലോ ആകുന്നു. 16 അതുകൊണ്ടു ഞങ്ങള്‍ അധൈര്യപ്പെടാതെ ഞങ്ങളുടെ പുറമെയുള്ള മനുഷ്യന്‍ ക്ഷയിച്ചുപോകുന്നു എങ്കിലും ഞങ്ങളുടെ അകമേയുള്ളവന്‍ നാള്‍ക്കുനാള്‍ പുതുക്കം പ്രാപിക്കുന്നു. 17 നൊടിനേരത്തേക്കുള്ള ഞങ്ങളുടെ ലഘുവായ കഷ്ടം അത്യന്തം അനവധിയായി തേജസ്സിന്‍റെ നിത്യഘനം ഞങ്ങള്‍ക്കു കിട്ടുവാന്‍ ഹേതുവാകുന്നു. 18 കാണുന്നതിനെ അല്ല, കാണാത്തതിനെ അത്രേ ഞങ്ങള്‍ നോക്കിക്കൊണ്ടിരിക്കുന്നു; കാണുന്നതു താല്‍ക്കാലികം, കാണാത്തതോ നിത്യം.

2 Corinthians 5

1 കൂടാരമായ ഞങ്ങളുടെ ഭൌമഭവനം അഴിഞ്ഞുപോയാല്‍ കൈപ്പണിയല്ലാത്ത നിത്യഭവനമായി ദൈവത്തിന്‍റെ ദാനമായോരു കെട്ടിടം ഞങ്ങള്‍ക്കു സ്വര്‍ഗ്ഗത്തില്‍ ഉണ്ടെന്നു അറിയുന്നു. 2 ഈ കൂടാരത്തില്‍ ഞരങ്ങിക്കൊണ്ടു ഞങ്ങള്‍ നഗ്നരായിട്ടല്ല ഉടുപ്പുള്ളവരായിരിക്കുന്നു എങ്കില്‍ 3 സ്വര്‍ഗ്ഗീയമായ ഞങ്ങളുടെ പാര്‍പ്പിടം അതിന്നു മീതെ ധരിപ്പാന്‍ വാഞ്ഛിക്കുന്നു. 4 ഉരിവാനല്ല മര്‍ത്യമായതു ജീവനാല്‍ നീങ്ങിപ്പോകേണ്ടതിന്നു മീതെ ഉടുപ്പാന്‍ ഇച്ഛിക്കയാല്‍ ഞങ്ങള്‍ ഈ കൂടാരത്തില്‍ ഇരിക്കുന്നേടത്തോളം ഭാരപ്പെട്ടു ഞരങ്ങുന്നു. 5 അതിന്നായി ഞങ്ങളെ ഒരുക്കിയതു ആത്മാവിനെ അച്ചാരമായി തന്നിരിക്കുന്ന ദൈവം തന്നേ. 6 ആകയാല്‍ ഞങ്ങള്‍ എല്ലായ്പോഴും ധൈര്‍യ്യപ്പെട്ടും ശരീരത്തില്‍ വസിക്കുമ്പോള്‍ ഒക്കെയും കര്‍ത്താവിനോടു അകന്നു പരദേശികള്‍ ആയിരിക്കുന്നു എന്നു അറിയുന്നു. 7 കാഴ്ചയാല്‍ അല്ല വിശ്വാസത്താലത്രേ ഞങ്ങള്‍ നടക്കുന്നതു. 8 ഇങ്ങനെ ഞങ്ങള്‍ ധൈര്‍യ്യപ്പെട്ടു ശരീരം വിട്ടു കര്‍ത്താവിനോടുകൂടെ വസിപ്പാന്‍ അധികം ഇഷ്ടപ്പെടുന്നു. 9 അതുകൊണ്ടു ശരീരത്തില്‍ വസിച്ചാലും ശരീരം വിട്ടാലും ഞങ്ങള്‍ അവനെ പ്രസാദിപ്പിക്കുന്നവര്‍ ആകുവാന്‍ അഭിമാനിക്കുന്നു. 10 അവനവന്‍ ശരീരത്തില്‍ ഇരിക്കുമ്പോള്‍ ചെയ്തതു നല്ലതാകിലും തീയതാകിലും അതിന്നു തക്കവണ്ണം പ്രാപിക്കേണ്ടതിന്നു നാം എല്ലാവരും ക്രിസ്തുവിന്‍റെ ന്യായാസനത്തിന്‍റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു. 11 ആകയാല്‍ കര്‍ത്താവിനെ ഭയപ്പെടേണം എന്നു അറിഞ്ഞിട്ടു ഞങ്ങള്‍ മനുഷ്യരെ സമ്മതിപ്പിക്കുന്നു; എന്നാല്‍ ദൈവത്തിന്നു ഞങ്ങള്‍ വെളിപ്പെട്ടിരിക്കുന്നു; നിങ്ങളുടെ മനസ്സാക്ഷികളിലും വെളിപ്പെട്ടിരിക്കുന്നു എന്നു ഞാന്‍ ആശിക്കുന്നു. 12 ഞങ്ങള്‍ പിന്നെയും ഞങ്ങളെത്തന്നേ നിങ്ങളോടു ശ്ളാഘിക്കയല്ല, ഹൃദയം നോക്കീട്ടല്ല, മുഖം നോക്കീട്ടു പ്രശംസിക്കുന്നവരോടു ഉത്തരം പറവാന്‍ നിങ്ങള്‍ക്കു വക ഉണ്ടാകേണ്ടതിന്നു ഞങ്ങളെക്കുറിച്ചു പ്രശംസിപ്പാന്‍ നിങ്ങള്‍ക്കു കാരണം തരികയത്രേ ചെയ്യുന്നതു. 13 ഞങ്ങള്‍ വിവശന്മാര്‍ എന്നുവരികില്‍ ദൈവത്തിന്നും സുബോധമുള്ളവര്‍ എന്നു വരികില്‍ നിങ്ങള്‍ക്കും ആകുന്നു. 14 ക്രിസ്തുവിന്‍റെ സ്നേഹം ഞങ്ങളെ നിര്‍ബന്ധിക്കുന്നു; എല്ലാവര്‍ക്കും വേണ്ടി ഒരുവന്‍ മരിച്ചിരിക്കെ എല്ലാവരും മരിച്ചു എന്നും 15 ജീവിക്കുന്നവര്‍ ഇനി തങ്ങള്‍ക്കായിട്ടല്ല തങ്ങള്‍ക്കു വേണ്ടി മരിച്ചു ഉയിര്‍ത്തവന്നായിട്ടു തന്നേ ജീവിക്കേണ്ടതിന്നു അവന്‍ എല്ലാവര്‍ക്കും വേണ്ടി മരിച്ചു എന്നും ഞങ്ങള്‍ നിര്‍ണ്ണയിച്ചിരിക്കുന്നു. 16 ആകയാല്‍ ഞങ്ങള്‍ ഇന്നുമുതല്‍ ആരെയും ജഡപ്രകാരം അറിയുന്നില്ല; ക്രിസ്തുവിനെ ജഡപ്രകാരം അറിഞ്ഞു എങ്കിലും ഇനിമേല്‍ അങ്ങനെ അറിയുന്നില്ല. 17 ഒരുത്തന്‍ ക്രിസ്തുവിലായാല്‍ അവന്‍ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീര്‍ന്നിരിക്കുന്നു. 18 അതിന്നൊക്കെയും ദൈവം തന്നേ കാരണഭൂതന്‍ ; അവന്‍ നമ്മെ ക്രിസ്തുമൂലം തന്നോടു നിരപ്പിച്ചു, നിരപ്പിന്‍റെ ശുശ്രൂഷ ഞങ്ങള്‍ക്കു തന്നിരിക്കുന്നു. 19 ദൈവം ലോകത്തിന്നു ലംഘനങ്ങളെ കണക്കിടാതെ ലോകത്തെ ക്രിസ്തുവില്‍ തന്നോടു നിരപ്പിച്ചു പോന്നു. ഈ നിരപ്പിന്‍റെ വചനം ഞങ്ങളുടെ പക്കല്‍ ഭരമേല്പിച്ചുമിരിക്കുന്നു. 20 ആകയാല്‍ ഞങ്ങള്‍ ക്രിസ്തുവിന്നു വേണ്ടി സ്ഥാനാപതികളായി ദൈവത്തോടു നിരന്നു കൊള്‍വിന്‍ എന്നു ക്രിസ്തുവിന്നു പകരം അപേക്ഷിക്കുന്നു; അതു ദൈവം ഞങ്ങള്‍ മുഖാന്തരം പ്രബോധിപ്പിക്കുന്നതുപോലെ ആകുന്നു. 21 പാപം അറിയാത്തവനെ, നാം അവനില്‍ ദൈവത്തിന്‍റെ നീതി ആകേണ്ടതിന്നു, അവന്‍ നമുക്കു വേണ്ടി പാപം ആക്കി.

2 Corinthians 6

1 നിങ്ങള്‍ക്കു ദൈവത്തിന്‍റെ കൃപ ലഭിച്ചതു വ്യര്‍ത്ഥമായിത്തീരരുതു എന്നു ഞങ്ങള്‍ സഹപ്രവൃത്തിക്കാരായി നിങ്ങളെ പ്രബോധിപ്പിക്കുന്നു. 2 “പ്രസാദകാലത്തു ഞാന്‍ നിനക്കു ഉത്തരം അരുളി; രക്ഷാദിവസത്തില്‍ ഞാന്‍ നിന്നെ സഹായിച്ചു” എന്നു അവന്‍ അരുളിച്ചെയ്യുന്നുവല്ലോ. ഇപ്പോള്‍ ആകുന്നു സുപ്രസാദകാലം; ഇപ്പോള്‍ ആകുന്നു രക്ഷാദിവസം . 3 ശുശ്രൂഷെക്കു ആക്ഷേപം വരാതിരിക്കേണ്ടതിന്നു ഞങ്ങള്‍ ഒന്നിലും ഇടര്‍ച്ചെക്കു ഹേതു കൊടുക്കാതെ സകലത്തിലും ഞങ്ങളെത്തന്നേ 4 ദൈവത്തിന്‍റെ ശുശ്രൂഷകന്മാരായി കാണിക്കുന്നു; ബഹുസഹിഷ്ണുത, കഷ്ടം, ബുദ്ധിമുട്ടു, സങ്കടം , തല്ലു, 5 തടവു, കലഹം, അദ്ധ്വാനം, ഉറക്കിളെപ്പു, പട്ടിണി, നിര്‍മ്മലത, പരിജ്ഞാനം, 6 ദീര്‍ഘക്ഷമ, ദയ, പരിശുദ്ധാത്മാവു, നിര്‍വ്യാജസ്നേഹം, സത്യവചനം , ദൈവശക്തി 7 എന്നിവയിലും ഇടത്തും വലത്തും നീതിയുടെ ആയുധങ്ങള്‍ ധരിച്ചുകൊണ്ടു 8 മാനാപമാനങ്ങളും ദുഷ്കീര്‍ത്തിസല്‍ക്കീര്‍ത്തികളും അനുഭവിച്ചും ചതിയന്മാരെന്നിട്ടും സത്യവാന്മാര്‍ 9 ആരും അറിയാത്തവരെന്നിട്ടും എല്ലാവരും നല്ലവണ്ണം അറിയുന്നവര്‍ , മരിക്കുന്നവരെന്നിട്ടും ഇതാ, ഞങ്ങള്‍ ജീവിക്കുന്നു; ശിക്ഷിക്കപ്പെടുന്നവരെന്നിട്ടും കൊല്ലപ്പെടാത്തവര്‍ , 10 ദുഃഖിതരെങ്കിലും എപ്പോഴും സന്തോഷിക്കുന്നവര്‍ ; ദരിദ്രരെങ്കിലും പലരെയും സമ്പന്നര്‍ ആക്കുന്നവര്‍ ; ഒന്നും ഇല്ലാത്തവര്‍ എങ്കിലും എല്ലാം കൈവശമുള്ളവരായിത്തന്നേ. 11 അല്ലയോ കൊരിന്ത്യരേ, ഞങ്ങളുടെ വായി നിങ്ങളോടു തുറന്നിരിക്കുന്നു; ഞങ്ങളുടെ ഹൃദയം വിശാലമായിരിക്കുന്നു. 12 ഞങ്ങളുടെ ഉള്ളില്‍ നിങ്ങള്‍ക്കു ഇടുക്കമില്ല, നിങ്ങളുടെ ഹൃദയങ്ങളില്‍ അത്രേ ഇടുക്കമുള്ളതു. 13 ഇതിന്നു പ്രതിഫലമായി നിങ്ങളും വിശാലതയുള്ളവരായിരിപ്പിന്‍ എന്നു ഞാന്‍ മക്കളോടു എന്നപോലെ നിങ്ങളോടു പറയുന്നു. 14 നിങ്ങള്‍ അവിശ്വാസികളോടു ഇണയല്ലാപ്പിണ കൂടരുതു; നീതിക്കും അധര്‍മ്മത്തിന്നും തമ്മില്‍ എന്തോരു ചേര്‍ച്ച? വെളിച്ചത്തിന്നു ഇരുളോടു എന്തോരു കൂട്ടായ്മ? 15 ക്രിസ്തുവിന്നും ബെലീയാലിന്നും തമ്മില്‍ എന്തു പൊരുത്തം? അല്ല, വിശ്വാസിക്കു അവിശ്വാസിയുമായി എന്തു ഓ‍ഹരി? 16 ദൈവാലയത്തിന്നു വിഗ്രഹങ്ങളോടു എന്തു യോജ്യത? നാം ജീവനുള്ള ദൈവത്തിന്‍റെ ആലയമല്ലോ. “ഞാന്‍ അവരില്‍ വസിക്കയും അവരുടെ ഇടയില്‍ നടക്കയും ചെയ്യും; ഞാന്‍ അവര്‍ക്കും ദൈവവും അവര്‍ എനിക്കു ജനവും ആകും” എന്നു ദൈവം അരുളിച്ചെയ്തിരിക്കുന്നുവല്ലോ. 17 അതുകൊണ്ടു “അവരുടെനടുവില്‍ നിന്നു പുറപ്പെട്ടു വേര്‍പ്പെട്ടിരിപ്പിന്‍ എന്നു കര്‍ത്താവു അരുളിച്ചെയ്യുന്നു; അശുദ്ധമായതു ഒന്നും തൊടരുതു; എന്നാല്‍ ഞാന്‍ നിങ്ങളെ കൈക്കൊണ്ടു 18 നിങ്ങള്‍ക്കു പിതാവും നിങ്ങള്‍ എനിക്കു പുത്രന്മാരും പുത്രിമാരും ആയിരിക്കും” എന്നു സര്‍വ്വശക്തനായ കര്‍ത്താവു അരുളിച്ചെയ്യുന്നു.

2 Corinthians 7

1 പ്രിയമുള്ളവരേ, ഈ വാഗ്ദത്തങ്ങള്‍ നമുക്കു ഉള്ളതുകൊണ്ടു നാം ജഡത്തിലെയും ആത്മാവിലെയും സകല കന്മഷവും നീക്കി നമ്മെത്തന്നേ വെടിപ്പാക്കി ദൈവഭയത്തില്‍ വിശുദ്ധിയെ തികെച്ചുകൊള്‍ക. 2 നിങ്ങളുടെ ഉള്ളില്‍ ഞങ്ങള്‍ക്കു ഇടം തരുവിന്‍ ; ഞങ്ങള്‍ ആരോടും അന്യായം ചെയ്തിട്ടില്ല, ആരെയും കെടുത്തീട്ടില്ല; ആരോടും ഒന്നും വഞ്ചിച്ചെടുത്തിട്ടുമില്ല. 3 കുറ്റം വിധിപ്പാനല്ല ഞാന്‍ ഇതു പറയുന്നതു; ഒരുമിച്ചു മരിപ്പാനും ഒരുമിച്ചു ജീവിപ്പാനും നിങ്ങള്‍ ഞങ്ങളുടെ ഹൃദയങ്ങളില്‍ ഇരിക്കുന്നു എന്നു ഞാന്‍ മുമ്പുതന്നെ പറഞ്ഞിട്ടുണ്ടല്ലോ. 4 നിങ്ങളോടു എനിക്കുള്ള പ്രാഗത്ഭ്യം വലിയതു; നിങ്ങളെക്കുറിച്ചുള്ള എന്‍റെ പ്രശംസ വലിയതു; ഞാന്‍ ആശ്വാസംകൊണ്ടു നിറഞ്ഞിരിക്കുന്നു; ഞങ്ങളുടെ സകല കഷ്ടതയിലും സന്തോഷം എനിക്കു കവിഞ്ഞിരിക്കുന്നു. 5 ഞങ്ങള്‍ മക്കെദോന്യയില്‍ എത്തിയ ശേഷവും ഞങ്ങളുടെ ജഡത്തിന്നു ഒട്ടും സുഖമല്ല എല്ലാവിധത്തിലും കഷ്ടമത്രേ ഉണ്ടായതു; പുറത്തു യുദ്ധം, അകത്തു ഭയം. 6 എങ്കിലും എളിയവരെ ആശ്വസിപ്പിക്കുന്ന ദൈവം തീതൊസിന്‍റെ വരവിനാല്‍ ഞങ്ങളെ ആശ്വസിപ്പിച്ചു. 7 അവന്‍റെ വരവിനാല്‍ മാത്രമല്ല, അവന്നു നിങ്ങളെക്കൊണ്ടു ലഭിച്ച ആശ്വാസത്താലുംകൂടെ; നിങ്ങളുടെ വാഞ്ഛയും നിങ്ങളുടെ വിലാപവും എനിക്കായുള്ള നിങ്ങളുടെ എരിവും ഞങ്ങളോടു അറിയിച്ചതിനാല്‍ തന്നേ. അതുകൊണ്ടു ഞാന്‍ അധികമായി സന്തോഷിച്ചു. 8 ഞാന്‍ ലേഖനത്താല്‍ നിങ്ങളെ ദുഃഖിപ്പിച്ചു എന്നു വരികിലും ഞാന്‍ അനുതപിക്കുന്നില്ല; ആ ലേഖനം നിങ്ങളെ കുറയനേരത്തേക്കെങ്കിലും ദുഃഖിപ്പിച്ചു എന്നു കാണുന്നതുകൊണ്ടു മുമ്പെ അനുതപിച്ചു എങ്കിലും ഇപ്പോള്‍ ഞാന്‍ സന്തോഷിക്കുന്നു; 9 നിങ്ങള്‍ ദുഃഖിച്ചതിനാലല്ല, മാനസാന്തരത്തിന്നായി ദുഃഖിച്ചതിനാല്‍ അത്രേ. നിങ്ങള്‍ക്കു ഞങ്ങളാല്‍ ഒന്നിലും ചേതം വരാതവണ്ണം ദൈവഹിതപ്രകാരമല്ലോ നിങ്ങള്‍ ദുഃഖിച്ചതു. 10 ദൈവഹിതപ്രകാരമുള്ള ദുഃഖം അനുതാപം വരാത്ത മാനസാന്തരത്തെ രക്ഷെക്കായി ഉളവാക്കുന്നു; ലോകത്തിന്‍റെ ദുഃഖമോ മരണത്തെ ഉളവാക്കുന്നു. 11 ദൈവഹിതപ്രകാരം നിങ്ങള്‍ക്കുണ്ടായ ഈ ദുഃഖം എത്ര ഉത്സാഹം, എത്ര പ്രതിവാദം, എത്ര നീരസം, എത്ര ഭയം, എത്ര വാഞ്ഛ, എത്ര എരിവു, എത്ര പ്രതികാരം നിങ്ങളില്‍ ജനിപ്പിച്ചു; ഈ കാര്‍യ്യത്തില്‍ നിങ്ങള്‍ നിര്‍മ്മലന്മാര്‍ എന്നു എല്ലാവിധത്തിലും കാണിച്ചിരിക്കുന്നു. 12 ഞാന്‍ നിങ്ങള്‍ക്കു എഴുതിയതു അന്യായം ചെയ്തവന്‍ നിമിത്തം അല്ല, അന്യായം അനുഭവിച്ചവന്‍ നിമിത്തവുമല്ല, ഞങ്ങള്‍ക്കു വേണ്ടിയുള്ള നിങ്ങളുടെ ഉത്സാഹം ദൈവത്തിന്‍ മുമ്പാകെ നിങ്ങളുടെ ഇടയില്‍ വെളിപ്പെടേണ്ടതിന്നു തന്നേ. 13 അതുകൊണ്ടു ഞങ്ങള്‍ക്കു ആശ്വാസം വന്നിരിക്കുന്നു; ഞങ്ങളുടെ ആശ്വാസമൊഴികെ തീതൊസിന്‍റെ മനസ്സിന്നു നിങ്ങളെല്ലാവരാലും തണുപ്പു വന്നതുകൊണ്ടു അവന്നുണ്ടായ സന്തോഷംനിമിത്തം ഞങ്ങള്‍ എത്രയും അധികം സന്തോഷിച്ചു. 14 അവനോടു നിങ്ങളെക്കുറിച്ചു വല്ലതും പ്രശംസിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ ലജ്ജിച്ചു പോയിട്ടില്ല; ഞങ്ങള്‍ നിങ്ങളോടു സകലവും സത്യമായി പറഞ്ഞതുപോലെ തീതൊസിനോടു ഞങ്ങള്‍ പ്രശംസിച്ചതും സത്യമായി വന്നു. 15 അവനെ ഭയത്തോടും വിറയലോടും കൈക്കൊണ്ടതില്‍ നിങ്ങളെല്ലാവരും കാണിച്ച അനുസരണം അവന്‍ ഓ‍ര്‍ക്കുമ്പോള്‍ നിങ്ങളോടുള്ള അവന്‍റെ അനുരാഗം അത്യന്തം വര്‍ദ്ധിക്കുന്നു. 16 നിങ്ങളെ സംബന്ധിച്ചു എല്ലാ കാര്യത്തിലും ധൈര്യപ്പെടുവാന്‍ ഇടയുള്ളതിനാല്‍ ഞാന്‍ സന്തോഷിക്കുന്നു.

2 Corinthians 8

1 സഹോദരന്മാരേ, മക്കെദോന്യസഭകള്‍ക്കു ലഭിച്ച ദൈവകൃപ ഞങ്ങള്‍ നിങ്ങളോടു അറിയിക്കുന്നു. 2 കഷ്ടത എന്ന കഠിന ശോധനയില്‍ ആയിരുന്നിട്ടും അവരുടെ സന്തോഷസമൃദ്ധിയും മഹാദാരിദ്ര്യവും ധാരാളം ഔദാര്യം കാണിപ്പാന്‍ കാരണമായിത്തീര്‍ന്നു. 3 വിശുദ്ധന്മാരുടെ സഹായത്തിന്നുള്ള ധര്‍മ്മവും കൂട്ടായ്മയും സംബന്ധിച്ചു അവര്‍ വളരെ താല്പര്‍യ്യത്തോടെ ഞങ്ങളോടു അപേക്ഷിച്ചു 4 പ്രാപ്തി പോലെയും പ്രാപ്തിക്കു മീതെയും സ്വമേധയായി കൊടുത്തു എന്നതിന്നു ഞാന്‍ സാക്ഷി. 5 അതും ഞങ്ങള്‍ വിചാരിച്ചിരുന്നതുപോലെയല്ല; അവര്‍ മുമ്പെ തങ്ങളെത്തന്നേ കര്‍ത്താവിന്നും പിന്നെ ദൈവേഷ്ടത്തിന്നൊത്തവണ്ണം ഞങ്ങള്‍ക്കും ഏല്പിച്ചു. 6 അങ്ങനെ തീതൊസ് ആരംഭിച്ചതുപോലെ നിങ്ങളുടെ ഇടയില്‍ ഈ ധര്‍മ്മശേഖരം നിവര്‍ത്തിക്കേണം എന്നു ഞങ്ങള്‍ അവനോടു അപേക്ഷിച്ചു. 7 എന്നാല്‍ വിശ്വാസം, വചനം, പരിജ്ഞാനം, പൂര്‍ണ്ണജാഗ്രത, ഞങ്ങളോടുള്ള സ്നേഹം ഇങ്ങനെ എല്ലാറ്റിലും നിങ്ങള്‍ മുന്തിയിരിക്കുന്നതുപോലെ ഈ ധര്‍മ്മകാര്യത്തിലും മുന്തിവരുവിന്‍ . 8 ഞാന്‍ കല്പനയായിട്ടല്ല, മറ്റുള്ളവരുടെ ജാഗ്രതകൊണ്ടു നിങ്ങളുടെ സ്നേഹത്തിന്‍റെ പരമാര്‍ത്ഥതയും ശോധന ചെയ്യേണ്ടതിന്നത്രേ പറയുന്നതു. 9 നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു സമ്പന്നന്‍ ആയിരുന്നിട്ടും അവന്‍റെ ദാരിദ്ര്യത്താല്‍ നിങ്ങള്‍ സമ്പന്നര്‍ ആകേണ്ടതിന്നു നിങ്ങള്‍ നിമിത്തം ദരിദ്രനായിത്തീര്‍ന്ന കൃപ നിങ്ങള്‍ അറിയുന്നുവല്ലോ. 10 ഞാന്‍ ഇതില്‍ എന്‍റെ അഭിപ്രായം പറഞ്ഞുതരുന്നു; ചെയ്‍വാന്‍ മാത്രമല്ല, താല്പര്യപ്പെടുവാനുംകൂടെ ഒരു ആണ്ടു മുമ്പെ ആദ്യമായി ആരംഭിച്ച നിങ്ങള്‍ക്കു ഇതു യോഗ്യം. 11 എന്നാല്‍ താല്പര്യപ്പെടുവാന്‍ മനസ്സൊരുക്കം ഉണ്ടായതുപോലെ നിങ്ങളുടെ പ്രാപ്തിക്കു ഒത്തവണ്ണം നിവൃത്തി ഉണ്ടാകേണ്ടതിന്നു ഇപ്പോള്‍ പ്രവൃത്തിയും അനുഷ്ഠിപ്പിന്‍ . 12 ഒരുത്തന്നു മനസ്സൊരുക്കം ഉണ്ടെങ്കില്‍ പ്രാപ്തിയില്ലാത്തതുപോലെയല്ല പ്രാപ്തിയുള്ളതു പോലെ കൊടുത്താല്‍ അവന്നു ദൈവപ്രസാദം ലഭിക്കും. 13 മറ്റുള്ളവര്‍ക്കും സുഭിക്ഷവും നിങ്ങള്‍ക്കു ദുര്‍ഭിക്ഷവും വരേണം എന്നല്ല സമത്വം വേണം എന്നത്രേ. 14 സമത്വം ഉണ്ടാവാന്‍ തക്കവണ്ണം അവരുടെ സുഭിക്ഷം നിങ്ങളുടെ ദുര്‍ഭിക്ഷത്തിന്നു ഉതകേണ്ടതിന്നു ഇക്കാലം നിങ്ങള്‍ക്കുള്ള സുഭിക്ഷം അവരുടെ ദുര്‍ഭിക്ഷത്തിന്നു ഉതകട്ടെ. 15 “ഏറെ പെറുക്കിയവന്നു ഏറെയും കുറെ പെറുക്കിയവന്നു കുറവും കണ്ടില്ല” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നേ. 16 നിങ്ങള്‍ക്കു വേണ്ടി തീതൊസിന്‍റെ ഹൃദയത്തിലും ഈ ജാഗ്രത നല്കിയ ദൈവത്തിന്നു സ്തോത്രം. 17 അവന്‍ അപേക്ഷ കൈക്കൊണ്ടു എന്നു മാത്രമല്ല, അത്യുത്സാഹിയാകയാല്‍ സ്വമേധയായി നിങ്ങളുടെ അടുക്കലേക്കു പുറപ്പെട്ടു. 18 ഞങ്ങള്‍ അവനോടുകൂടെ ഒരു സഹോദരനെയും അയച്ചിരിക്കുന്നു; സുവിശേഷസംബന്ധമായുള്ള അവന്‍റെ പുകഴ്ച സകലസഭകളിലും പരന്നിരിക്കുന്നു. 19 അത്രയുമല്ല, കര്‍ത്താവിന്‍റെ മഹത്വത്തിന്നായും നമ്മുടെ മനസ്സൊരുക്കം കാണിപ്പാനായും ഞങ്ങളുടെ ശുശ്രൂഷയാല്‍ നടക്കുന്ന ഈ ധര്‍മ്മകാര്യത്തില്‍ അവന്‍ ഞങ്ങള്‍ക്കു കൂട്ടുയാത്രക്കാരനായി സഭകളാല്‍ തിരഞ്ഞെടുക്കപ്പെട്ടവനും ആകുന്നു. 20 ഞങ്ങള്‍ നടത്തിവരുന്ന ഈ ധര്‍മ്മശേഖരകാര്‍യ്യത്തില്‍ ആരും ഞങ്ങളെ അപവാദം പറയാതിരിപ്പാന്‍ സൂക്ഷിച്ചുകൊണ്ടു 21 ഞങ്ങള്‍ കര്‍ത്താവിന്‍റെ മുമ്പാകെ മാത്രമല്ല മനുഷ്യരുടെ മുമ്പാകെയും യോഗ്യമായതു മുന്‍ കരുതുന്നു. 22 ഞങ്ങള്‍ പലതിലും പലപ്പോഴും ശോധനചെയ്തു ഉത്സാഹിയായി കണ്ടും ഇപ്പോഴോ തനിക്കു നിങ്ങളെക്കുറിച്ചു ധൈര്യം പെരുകുകയാല്‍ അത്യുത്സാഹിയായുമിരിക്കുന്ന നമ്മുടെ സഹോദരനെയും അവരോടുകൂടെ അയച്ചിരിക്കുന്നു. 23 തീതൊസ് എനിക്കു കൂട്ടാളിയും നിങ്ങള്‍ക്കായിട്ടു കൂട്ടുവേലക്കാരനും ആകുന്നു; നമ്മുടെ സഹോദരന്മാര്‍ സഭകളുടെ ദൂതന്മാരും ക്രിസ്തുവിന്നു മഹത്വവും തന്നേ. 24 ആകയാല്‍ നിങ്ങളുടെ സ്നേഹത്തിന്നും നിങ്ങളെച്ചൊല്ലി ഞങ്ങള്‍ പറയുന്ന പ്രശംസെക്കും ഒത്ത ദൃഷ്ടാന്തം സഭകള്‍ കാണ്‍കെ അവര്‍ക്കും കാണിച്ചുകൊടുപ്പിന്‍ .

2 Corinthians 9

1 വിശുദ്ധന്മാര്‍ക്കും വേണ്ടി നടത്തുന്ന ദ്രവ്യശേഖരത്തെക്കുറിച്ചു നിങ്ങള്‍ക്കു എഴുതുവാന്‍ ആവശ്യമില്ലല്ലോ. 2 അഖായ കിഴാണ്ടുമുതല്‍ ഒരുങ്ങിയിരിക്കുന്നു എന്നു ഞാന്‍ നിങ്ങളെക്കുറിച്ചു മക്കെദോന്യരോടു പ്രശംസിച്ചുവരുന്ന നിങ്ങളുടെ മനസ്സൊരുക്കം ഞാന്‍ അറിയുന്നു; നിങ്ങളുടെ എരിവു മിക്കപേര്‍ക്കും ഉത്സാഹകാരണമായിത്തീര്‍ന്നിരിക്കുന്നു. 3 നിങ്ങളെക്കുറിച്ചു ഞങ്ങള്‍ പറയുന്ന പ്രശംസ ഈ കാര്യത്തില്‍ വ്യര്‍ത്ഥമാകാതെ ഞാന്‍ പറഞ്ഞതുപോലെ നിങ്ങള്‍ ഒരുങ്ങിയിരിക്കേണ്ടതിന്നു തന്നേ ഞാന്‍ സഹോദരന്മാരേ അയച്ചതു. 4 അല്ലെങ്കില്‍ പക്ഷെ മക്കെദോന്യര്‍ എന്നോടുകൂടെ വരികയും നിങ്ങളെ ഒരുങ്ങാത്തവരായി കാണുകയും ചെയ്താല്‍ നിങ്ങള്‍ എന്നല്ല ഞങ്ങള്‍ തന്നേ ഈ അതിധൈര്‍യ്യം നിമിത്തം ലജ്ജിച്ചുപോകുമല്ലോ. 5 ആകയാല്‍ സഹോദരന്മാര്‍ ഞങ്ങള്‍ക്കു മുമ്പായി അങ്ങോട്ടു വരികയും നിങ്ങള്‍ മുമ്പെ വാഗ്ദത്തം ചെയ്ത അനുഗ്രഹം പിശുക്കായിട്ടല്ല അനുഗ്രഹമായിട്ടു ഒരുങ്ങിയിരിപ്പാന്‍ തക്കവണ്ണം മുമ്പുകൂട്ടി ഒരുക്കിവെക്കയും ചെയ്യേണ്ടതിന്നു അവരോടു അപേക്ഷിപ്പാന്‍ ആവശ്യം എന്നു ഞങ്ങള്‍ക്കു തോന്നി. 6 എന്നാല്‍ ലോഭമായി വിതെക്കുന്നവന്‍ ലോഭമായി കൊയ്യും; ധാരാളമായി വിതെക്കുന്നവന്‍ ധാരളമായി കൊയ്യും എന്നു ഓ‍ര്‍ത്തുകൊള്‍വിന്‍ . 7 അവനവന്‍ ഹൃദയത്തില്‍ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ. സങ്കടത്തോടെ അരുതു; നിര്‍ബ്ബന്ധത്താലുമരുതു; സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു. 8 നിങ്ങള്‍ സകലത്തിലും എപ്പോഴും പൂര്‍ണ്ണതൃപ്തിയുള്ളവരായി സകല സല്‍പ്രവൃത്തിയിലും പെരുകി വരുമാറു നിങ്ങളില്‍ സകലകൃപയും പെരുക്കുവാന്‍ ദൈവം ശക്തന്‍ ആകുന്നു. 9 “അവന്‍ വാരിവിതറി ദരിദ്രന്മാര്‍ക്കും കൊടുക്കുന്നു; അവന്‍റെ നീതി എന്നേക്കും നിലനിലക്കുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ. 10 എന്നാല്‍ വിതെക്കുന്നവന്നു വിത്തും ഭക്ഷിപ്പാന്‍ ആഹാരവും നലകുന്നവന്‍ നിങ്ങളുടെ വിതയും നല്കി പൊലിപ്പിക്കയും നിങ്ങളുടെ നീതിയുടെ വിളവു വര്‍ദ്ധിപ്പിക്കയും ചെയ്യും. 11 ഇങ്ങനെ ദൈവത്തിന്നു ഞങ്ങളാല്‍ സ്തോത്രം വരുവാന്‍ കാരണമായിരിക്കുന്ന ഔദാര്‍യ്യം ഒക്കെയും കാണിക്കേണ്ടതിന്നു നിങ്ങള്‍ സകലത്തിലും സമ്പന്നന്മാര്‍ ആകും. 12 ഈ നടത്തുന്ന ധര്‍മ്മശേഖരം വിശുദ്ധന്മാരുടെ ബദ്ധിമുട്ടു തീര്‍ക്കുന്നതുമല്ലാതെ ദൈവത്തിന്നു അനവധി സ്തോത്രം വരുവാന്‍ കാരണവും ആകുന്നു. 13 ഈ സഹായത്താല്‍ തെളിയുന്ന സിദ്ധത ഹേതുവായി ക്രിസ്തുവിന്‍റെ സുവിശേഷം നിങ്ങള്‍ സ്വീകരിച്ച അനുസരണംനിമിത്തവും അവരോടും എല്ലാവരോടും നിങ്ങള്‍ കാണിക്കുന്ന കൂട്ടായ്മയുടെ ഔദാര്യം നിമിത്തവും അവര്‍ ദൈവത്തെ മഹത്വപ്പെടുത്തും. 14 നിങ്ങള്‍ക്കു ലഭിച്ച അതിമഹത്തായ ദൈവകൃപനിമിത്തം അവര്‍ നിങ്ങളെ കാണ്മാന്‍ വാഞ്ഛിച്ചു നിങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കും. 15 പറഞ്ഞുതീരാത്ത ദാനം നിമിത്തം ദൈവത്തിന്നു സ്തോത്രം.

2 Corinthians 10

1 നിങ്ങളുടെ സമക്ഷത്തു താഴ്മയുള്ളവന്‍ എന്നും അകലത്തിരിക്കെ നിങ്ങളോടു ധൈര്യപ്പെടുന്നവന്‍ എന്നുമുള്ള പൌലൊസായ ഞാന്‍ ക്രിസ്തുവിന്‍റെ സൌമ്യതയും ശാന്തതയും ഓ‍ര്‍പ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നു. 2 ഞങ്ങള്‍ ജഡത്തെ അനുസരിച്ചു നടക്കുന്നു എന്നു നിരൂപിക്കുന്ന ചിലരോടു ധീരത കാണിപ്പാന്‍ ഞാന്‍ ഭാവിക്കുന്നു; ഞാന്‍ നിങ്ങളുടെ അടുക്കല്‍ വരുമ്പോള്‍ അങ്ങനെ ഖണ്ഡിതമായ ധൈര്യം കാണിപ്പാന്‍ ഇടവരരുതു എന്നു അപേക്ഷിക്കുന്നു. 3 ഞങ്ങള്‍ ജഡത്തില്‍ സഞ്ചരിക്കുന്നവര്‍ എങ്കിലും ജഡപ്രകാരം പോരാടുന്നില്ല. 4 ഞങ്ങളുടെ പോരിന്‍റെ ആയുധങ്ങളോ ജഡികങ്ങള്‍ അല്ല, കോട്ടകളെ ഇടിപ്പാന്‍ ദൈവസന്നിധിയില്‍ ശക്തിയുള്ളവ തന്നേ. 5 അവയാല്‍ ഞങ്ങള്‍ സങ്കല്പങ്ങളും ദൈവത്തിന്‍റെ പരിജ്ഞാനത്തിന്നു വിരോധമായി പൊങ്ങുന്ന എല്ലാ ഉയര്‍ച്ചയും ഇടിച്ചുകളഞ്ഞു, ഏതു വിചാരത്തെയും ക്രിസ്തുവിനോടുള്ള അനുസരണത്തിന്നായിട്ടു പിടിച്ചടക്കി, 6 നിങ്ങളുടെ അനുസരണം തികഞ്ഞു വരുമ്പോള്‍ എല്ലാ അനുസരണക്കേടിന്നും പ്രതികാരം ചെയ്‍വാന്‍ ഒരുങ്ങിയുമിരിക്കുന്നു. നിങ്ങള്‍ പുറമെയുള്ളതു നോക്കുന്നു. 7 താന്‍ ക്രിസ്തുവിന്നുള്ളവന്‍ എന്നു ഒരുത്തന്‍ ഉറച്ചിരിക്കുന്നു എങ്കില്‍ അവന്‍ ക്രിസ്തുവിന്നുള്ളവന്‍ എന്നപോലെ ഞങ്ങളും ക്രിസ്തുവിനുള്ളവര്‍ എന്നു അവന്‍ പിന്നെയും നിരൂപിക്കട്ടെ. 8 നിങ്ങളെ ഇടിച്ചുകളവാനല്ല പണിവാനത്രേ കര്‍ത്താവു ഞങ്ങള്‍ക്കു തന്ന അധികാരത്തെക്കുറിച്ചു ഒന്നു അധികം പ്രശംസിച്ചാലും ഞാന്‍ ലജ്ജിച്ചുപോകയില്ല. 9 ഞാന്‍ ലേഖനങ്ങളെക്കൊണ്ടു നിങ്ങളെ പേടിപ്പിക്കുന്നു എന്നു തോന്നരുതു. 10 അവന്‍റെ ലേഖനങ്ങള്‍ ഘനവും ഊറ്റവും ഉള്ളവ തന്നേ; ശരീരസന്നിധിയോ ബലഹീനവും വാക്കു നിന്ദ്യവുമത്രേ എന്നു ചിലര്‍ പറയുന്നുവല്ലോ. 11 അകലെയിരിക്കുമ്പോള്‍ ഞങ്ങള്‍ ലേഖനങ്ങളാല്‍ വാക്കില്‍ എങ്ങനെയുള്ളവരോ അരികത്തിരിക്കുമ്പോള്‍ പ്രവൃത്തിയിലും അങ്ങനെയുള്ളവര്‍ തന്നേ എന്നു അങ്ങനത്തവന്‍ നിരൂപിക്കട്ടെ. 12 തങ്ങളെത്തന്നേ ശ്ലാഘിക്കുന്ന ചിലരോടു ഞങ്ങളെത്തന്നേ ചേര്‍ത്തൊരുമിപ്പാനോ ഉപമിപ്പാനോ തുനിയുന്നില്ല; അവര്‍ തങ്ങളാല്‍ തന്നേ തങ്ങളെ അളക്കുകയും തങ്ങളോടു തന്നേ തങ്ങളെ ഉപമിക്കയും ചെയ്യുന്നതുകൊണ്ടു തിരിച്ചറിവുള്ളവരല്ല. 13 ഞങ്ങളോ അളവില്ലാത്തവണ്ണമല്ല, നിങ്ങളുടെ അടുക്കലോളം എത്തുമാറു ദൈവം ഞങ്ങള്‍ക്കു അളന്നുതന്ന അതിരിന്‍റെ അളവിന്നു ഒത്തവണ്ണമത്രേ പ്രശംസിക്കുന്നതു. 14 ഞങ്ങള്‍ നിങ്ങളുടെ അടുക്കലോളം എത്താതെ അതിര്‍ കടന്നു പോകുന്നു എന്നല്ല; ക്രിസ്തുവിന്‍റെ സുവിശേഷം പ്രസംഗിച്ചുകൊണ്ടു ഞങ്ങള്‍ നിങ്ങളുടെ അടുക്കലോളം വന്നിട്ടുണ്ടല്ലോ. 15 ഞങ്ങള്‍ മറ്റുള്ളവരുടെ പ്രയത്നഫലം കൈവശമാക്കി അളവില്ലാതെ പ്രശംസിക്കുന്നു എന്നുമില്ല. നിങ്ങളുടെ വിശ്വാസം വര്‍ദ്ധിച്ചാല്‍ ഞങ്ങളുടെ അതിരിന്നകത്തു നിങ്ങളുടെ ഇടയില്‍ അത്യന്തം വലുതായ ഫലം പ്രാപിപ്പാനും 16 മറ്റൊരുത്തന്‍റെ അതിരിന്നകത്തു സാധിച്ചതില്‍ പ്രശംസിക്കാതെ നിങ്ങള്‍ക്കു അപ്പുറത്തുള്ള ദിക്കുകളോളം സുവിശേഷം പ്രസംഗിപ്പാനും ആശിക്കയത്രേ ചെയ്യുന്നു. 17 പ്രശംസിക്കുന്നവന്‍ കര്‍ത്താവില്‍ പ്രശംസിക്കട്ടെ. 18 തന്നെത്താന്‍ പുകഴ്ത്തുന്നവനല്ല കര്‍ത്താവു പുകഴ്ത്തുന്നവനത്രേ കൊള്ളാകുന്നവന്‍ .

2 Corinthians 11

1 നിങ്ങള്‍ എന്‍റെ പക്കല്‍ അസാരം ബുദ്ധിഹീനത പൊറുത്തുകൊണ്ടാല്‍ കൊള്ളായിരുന്നു; അതേ, നിങ്ങള്‍ എന്നെ പൊറുത്തുകൊള്ളുന്നുവല്ലോ. 2 ഞാന്‍ നിങ്ങളെക്കുറിച്ചു ദൈവത്തിന്‍റെ എരിവോടെ എരിയുന്നു; ഞാന്‍ ക്രിസ്തു എന്ന ഏകപുരുഷന്നു നിങ്ങളെ നിര്‍മ്മലകന്യകയായി ഏല്പിപ്പാന്‍ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു. 3 എന്നാല്‍ സര്‍പ്പം ഹവ്വയെ ഉപായത്താല്‍ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സു ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിര്‍മ്മലതയും വിട്ടു വഷളായിപ്പോകുമോ എന്നു ഞാന്‍ ഭയപ്പെടുന്നു. 4 ഒരുത്തന്‍ വന്നു ഞങ്ങള്‍ പ്രസംഗിക്കാത്ത മറ്റൊരു യേശുവിനെ പ്രസംഗിക്കയോ നിങ്ങള്‍ക്കു ലഭിക്കാത്ത വേറൊരു ആത്മാവെങ്കിലും നിങ്ങള്‍ കൈക്കൊള്ളാത്ത വേറൊരു സുവിശേഷമെങ്കിലും ലഭിക്കയോ ചെയ്യുമ്പോള്‍ നിങ്ങള്‍ പൊറുക്കുന്നതു ആശ്ചര്യം. 5 ഞാന്‍ അതിശ്രേഷ്ഠതയുള്ള അപ്പൊസ്തലന്മാരെക്കാള്‍ ഒട്ടും കുറഞ്ഞവനല്ല എന്നു നിരൂപിക്കുന്നു. 6 ഞാന്‍ വാക്സാമര്‍ത്ഥ്യമില്ലാത്തവന്‍ എങ്കിലും പരിജ്ഞാനമില്ലാത്തവനല്ല; ഞങ്ങള്‍ അതു നിങ്ങള്‍ക്കു എല്ലായ്പോഴും എല്ലാവിധത്തിലും വെളിപ്പെടുത്തിയിരിക്കുന്നുവല്ലോ. 7 അല്ലെങ്കില്‍ ഞാന്‍ ദൈവത്തിന്‍റെ സുവിശേഷം നിങ്ങള്‍ക്കു സൌജന്യമായി പ്രസംഗിച്ചുകൊണ്ടു നിങ്ങള്‍ ഉയരേണ്ടതിന്നു എന്നെത്തന്നേ താഴ്ത്തുകയാല്‍ പാപം ചെയ്തുവോ? 8 നിങ്ങളുടെ ഇടയില്‍ ശുശ്രൂഷ ചെയ്‍വാന്‍ ഞാന്‍ മറ്റു സഭകളെ കവര്‍ന്നു അവരോടു ചെലവിന്നു വാങ്ങി. 9 നിങ്ങളുടെ ഇടയില്‍ ഇരുന്നപ്പോള്‍ മുട്ടുണ്ടായാറെ ഞാന്‍ ഒരുത്തനെയും ഭാരപ്പെടുത്തിയില്ല. മക്കെദോന്യയില്‍നിന്നു വന്ന സഹോദരന്മാര്‍ അത്രേ എന്‍റെ മുട്ടു തീര്‍ത്തതു. ഞാന്‍ ഒരുവിധേനയും നിങ്ങള്‍ക്കു ഭാരമായിത്തീരാതവണ്ണം സൂക്ഷിച്ചു, മേലാലും സൂക്ഷിക്കും. 10 എന്നിലുള്ള ക്രിസ്തുവിന്‍റെ സത്യത്താണ അഖായപ്രദേശങ്ങളില്‍ ഈ പ്രശംസ എനിക്കു ആരും ഇല്ലാതാക്കുകയില്ല. 11 അതു എന്തുകൊണ്ടു? ഞാന്‍ നിങ്ങളെ സ്നേഹിക്കായ്കകൊണ്ടോ? ദൈവം അറിയുന്നു. 12 എന്നെ നിന്ദിപ്പാന്‍ കാരണം അന്വേഷിക്കുന്നവര്‍ക്കും കാരണം അറുത്തുകളയേണ്ടതിന്നു ഞാന്‍ ചെയ്യുന്നതു മേലാലും ചെയ്യും; അവര്‍ പ്രശംസിക്കുന്ന കാര്യത്തില്‍ ഞങ്ങളെപ്പോലെ അവരെ കാണട്ടെ. 13 ഇങ്ങനെയുള്ളവര്‍ കള്ളയപ്പൊസ്തലന്മാര്‍ , കപടവേലക്കാര്‍ , ക്രിസ്തുവിന്‍റെ അപ്പൊസ്തലന്മാരുടെ വേഷം ധരിക്കുന്നവരത്രേ; അതു ആശ്ചര്യവുമല്ല; 14 സാത്താന്‍ താനും വെളിച്ചദൂതന്‍റെ വേഷം ധരിക്കുന്നുവല്ലോ. 15 ആകയാല്‍ അവന്‍റെ ശുശ്രൂഷക്കാര്‍ നീതിയുടെ ശുശ്രൂഷക്കാരുടെ വേഷം ധരിച്ചാല്‍ അതിശയമല്ല; അവരുടെ അവസാനം അവരുടെ പ്രവൃത്തികള്‍ക്കു ഒത്തതായിരിക്കും. 16 ആരും എന്നെ ബുദ്ധിഹീനന്‍ എന്നു വിചാരിക്കരുതു എന്നു ഞാന്‍ പിന്നെയും പറയുന്നു; വിചാരിച്ചാലോ ഞാനും അല്പം പ്രശംസിക്കേണ്ടതിന്നു ബുദ്ധിഹീനനെപ്പോലെയെങ്കിലും എന്നെ കൈക്കൊള്‍വിന്‍ . 17 ഞാന്‍ ഈ സംസാരിക്കുന്നതു കര്‍ത്താവിന്‍റെ ഹിതപ്രകാരമല്ല, പ്രശംസിക്കുന്ന ഈ അതിധൈര്യത്തോടെ ബുദ്ധിഹീനനെപ്പോലെ അത്രേ സംസാരിക്കുന്നതു. 18 പലരും ജഡപ്രകാരം പ്രശംസിക്കയാല്‍ ഞാനും പ്രശംസിക്കും. 19 നിങ്ങള്‍ ബുദ്ധിമാന്മാര്‍ ആകയാല്‍ ബുദ്ധിഹീനരെ സന്തോഷത്തോടെ പൊറുക്കുന്നുവല്ലോ. 20 നിങ്ങളെ ഒരുവന്‍ അടിമപ്പെടുത്തിയാലും ഒരുവന്‍ തിന്നുകളഞ്ഞാലും ഒരുവന്‍ പിടിച്ചുകൊണ്ടുപോയാലും ഒരുവന്‍ അഹംകരിച്ചാലും ഒരുവന്‍ നിങ്ങളെ മുഖത്തു അടിച്ചാലും നിങ്ങള്‍ പൊറുക്കുന്നുവല്ലോ. 21 അതില്‍ ഞങ്ങള്‍ ബലഹീനരായിരുന്നു എന്നു ഞാന്‍ മാനംകെട്ടു പറയുന്നു. എന്നാല്‍ ആരെങ്കിലും ധൈര്യപ്പെടുന്ന കാര്യത്തില്‍ - -ഞാന്‍ ബുദ്ധിഹീനനായി പറയുന്നു--ഞാനും ധൈര്യപ്പെടുന്നു. 22 അവര്‍ എബ്രായരോ? ഞാനും അതേ; അവര്‍ യിസ്രായേല്യരോ? ഞാനും അതേ; അവര്‍ അബ്രാഹാമിന്‍റെ സന്തതിയോ? ഞാനും അതേ; 23 ക്രിസ്തുവിന്‍റെ ശുശ്രൂഷക്കാരോ?--ഞാന്‍ ബുദ്ധിഭ്രമമായി സംസാരിക്കുന്നു--ഞാന്‍ അധികം; ഞാന്‍ ഏറ്റവും അധികം അദ്ധ്വാനിച്ചു, അധികം പ്രാവശ്യം തടവിലായി, അനവധി അടി കൊണ്ടു, പലപ്പോഴും പ്രാണഭയത്തിലായി; 24 യെഹൂദരാല്‍ ഞാന്‍ ഒന്നു കുറയ നാല്പതു അടി അഞ്ചുവട്ടം കൊണ്ടു; 25 മൂന്നുവട്ടം കോലിനാല്‍ അടികൊണ്ടു; ഒരിക്കല്‍ കല്ലേറുകൊണ്ടു, മൂന്നുവട്ടം കപ്പല്‍ച്ചേതത്തില്‍ അകപ്പെട്ടു, ഒരു രാപ്പകല്‍ വെള്ളത്തില്‍ കഴിച്ചു. 26 ഞാന്‍ പലപ്പോഴും യാത്ര ചെയ്തു; നദികളിലെ ആപത്തു, കള്ളന്മാരാലുള്ള ആപത്തു, സ്വജനത്താലുള്ള ആപത്തു, ജതികളാലുള്ള ആപത്തു, പട്ടണത്തിലെ ആപത്തു, കാട്ടിലെ ആപത്തു, കടലിലെ ആപത്തു, കള്ളസ്സഹോദരന്മാരാലുള്ള ആപത്തു; 27 അദ്ധ്വാനം, പ്രയാസം, പലവട്ടം ഉറക്കിളപ്പു, പൈദാഹം, പലവട്ടം പട്ടിണി, ശീതം, നഗ്നത 28 എന്നീ അസാധാരണസംഗതികള്‍ ഭവിച്ചതു കൂടാതെ എനിക്കു ദിവസേന സര്‍വ്വസഭകളെയും കുറിച്ചുള്ള ചിന്താഭാരം എന്ന തിരക്കും ഉണ്ടു. 29 ആര്‍ ബലഹീനനായിട്ടു ഞാന്‍ ബലഹീനനാകാതെ ഇരിക്കുന്നു? ആര്‍ ഇടറിപ്പോയിട്ടു ഞാന്‍ അഴലാതിരിക്കുന്നു? 30 പ്രശംസിക്കേണമെങ്കില്‍ എന്‍റെ ബലഹീനതസംബന്ധിച്ചു ഞാന്‍ പ്രശംസിക്കും. 31 നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവന്‍ ഞാന്‍ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു. 32 ദമസ്കൊസിലെ അരേതാരാജാവിന്‍റെ നാടുവാഴി എന്നെ പിടിപ്പാന്‍ ഇച്ഛിച്ചു, ദമസ്കപട്ടണത്തെ കാവല്‍ വെച്ചു കാത്തു. 33 എന്നാല്‍ അവര്‍ എന്നെ മതിലിലുള്ള ഒരു കിളിവാതില്‍വഴിയായി ഒരു കൊട്ടയില്‍ ഇറക്കിവിട്ടു, അങ്ങനെ ഞാന്‍ അവന്‍റെ കയ്യില്‍നിന്നു തെറ്റി ഓ‍ടിപ്പോയി.

2 Corinthians 12

1 പ്രശംസിക്കുന്നതിനാല്‍ പ്രയോജനമില്ല എങ്കിലും അതു ആവശ്യമായിരിക്കുന്നു. ഞാന്‍ കര്‍ത്താവിന്‍റെ ദര്‍ശനങ്ങളെയും വെളിപ്പാടുകളെയും കുറിച്ചു പറവാന്‍ പോകുന്നു. 2 ക്രിസ്തുവിലുള്ള ഒരു മനുഷ്യനെ ഞാന്‍ അറിയുന്നു: അവന്‍ പതിന്നാലു സംവത്സരം മുമ്പെ മൂന്നാം സ്വര്‍ഗ്ഗത്തോളം എടുക്കപ്പെട്ടു; ശരീരത്തോടെയോ എന്നു ഞാന്‍ അറിയുന്നില്ല, ശരീരം കൂടാതെയോ എന്നുമറിയുന്നില്ല; ദൈവം അറിയുന്നു. 3 ആ മനുഷ്യന്‍ പരദീസയോളം എടുക്കപ്പെട്ടു; ശരീരത്തോടെയോ ശരീരം കൂടാതെയോ എന്നു ഞാന്‍ അറിയുന്നില്ല; ദൈവം അറിയുന്നു. 4 മനുഷ്യന്നു ഉച്ചരിപ്പാന്‍ പാടില്ലാത്തതും പറഞ്ഞുകൂടാത്തതുമായ വാക്കുകളെ അവന്‍ കേട്ടു എന്നു ഞാന്‍ അറിയുന്നു. 5 അവനെക്കുറിച്ചു ഞാന്‍ പ്രശംസിക്കും; എന്നെക്കുറിച്ചോ എന്‍റെ ബലഹീനതകളില്‍ അല്ലാതെ ഞാന്‍ പ്രശംസിക്കയില്ല. 6 ഞാന്‍ പ്രശംസിപ്പാന്‍ വിചാരിച്ചാലും മൂഢനാകയില്ല; സത്യമല്ലോ പറയുന്നതു; എങ്കിലും എന്നെ കാണുന്നതിനും എന്‍റെ വായില്‍നിന്നു കേള്‍ക്കുന്നതിനും മീതെ ആരും എന്നെക്കുറിച്ചു നിരൂപിക്കരുതു എന്നുവെച്ചു ഞാന്‍ അടങ്ങുന്നു. 7 വെളിപ്പാടുകളുടെ ആധിക്യത്താല്‍ ഞാന്‍ അതിയായി നിഗളിച്ചുപോകാതിരിപ്പാന്‍ എനിക്കു ജഡത്തില്‍ ഒരു ശൂലം തന്നിരിക്കുന്നു; ഞാന്‍ നിഗളിച്ചുപോകാതിരിക്കേണ്ടതിന്നു എന്നെ കുത്തുവാന്‍ സാത്താന്‍റെ ദൂതനെ തന്നേ. 8 അതു എന്നെ വിട്ടു നീങ്ങേണ്ടതിന്നു ഞാന്‍ മൂന്നു വട്ടം കര്‍ത്താവിനോടു അപേക്ഷിച്ചു. 9 അവന്‍ എന്നോടു: എന്‍റെ കൃപ നിനക്കുമതി; എന്‍റെ ശക്തി ബലഹീനതയില്‍ തികഞ്ഞുവരുന്നു എന്നു പറഞ്ഞു. ആകയാല്‍ ക്രിസ്തുവിന്‍റെ ശക്തി എന്‍റെമേല്‍ ആവസിക്കേണ്ടതിന്നു ഞാന്‍ അതിസന്തോഷത്തോടെ എന്‍റെ ബലഹീനതകളില്‍ പ്രശംസിക്കും. 10 അതുകൊണ്ടു ഞാന്‍ ക്രിസ്തുവിന്നു വേണ്ടി ബലഹീനത, കയ്യേറ്റം, ബുദ്ധിമുട്ടു, ഉപദ്രവം, ഞെരുക്കം എന്നിവ സഹിപ്പാന്‍ ഇഷ്ടപ്പെടുന്നു; ബലഹീനനായിരിക്കുമ്പോള്‍ തന്നേ ഞാന്‍ ശക്തനാകുന്നു. 11 ഞാന്‍ മൂഢനായിപ്പോയി; നിങ്ങള്‍ എന്നെ നിര്‍ബ്ബന്ധിച്ചു; നിങ്ങള്‍ എന്നെ ശ്ലാഘിക്കേണ്ടതായിരുന്നു; ഞാന്‍ ഏതുമില്ല എങ്കിലും അതിശ്രേഷ്ഠതയുള്ള അപ്പൊസ്തലന്മാരില്‍ ഒട്ടും കുറഞ്ഞവനല്ല. 12 അപ്പൊസ്തലന്‍റെ ലക്ഷണങ്ങള്‍ പൂര്‍ണ്ണ സഹിഷ്ണുതയിലും അടയാളങ്ങളാലും അത്ഭുതങ്ങളാലും വീര്യപ്രവൃത്തികളാലും നിങ്ങളുടെ ഇടയില്‍ വെളിപ്പെട്ടുവന്നുവല്ലോ. 13 ഞാന്‍ നിങ്ങള്‍ക്കു ഭാരമായിത്തീര്‍ന്നില്ല എന്നുള്ളതല്ലാതെ ശേഷം സഭകളെക്കാള്‍ നിങ്ങള്‍ക്കു ഏതൊന്നില്‍ കുറവു വന്നു? ഈ അന്യായം ക്ഷമിച്ചുകൊള്‍വിന്‍ . 14 ഈ മൂന്നാം പ്രാവശ്യം നിങ്ങളുടെ അടുക്കല്‍ വരുവാന്‍ ഞാന്‍ ഒരുങ്ങിയിരിക്കുന്നു; നിങ്ങള്‍ക്കു ഭാരമായിത്തീരുകയുമില്ല; നിങ്ങള്‍ക്കുള്ളതിനെയല്ല നിങ്ങളെത്തന്നേ ഞാന്‍ അന്വേഷിക്കുന്നു; മക്കള്‍ അമ്മയപ്പന്മാര്‍ക്കല്ല അമ്മയപ്പന്മാര്‍ മക്കള്‍ക്കായിട്ടല്ലോ ചരതിക്കേണ്ടതു. 15 ഞാന്‍ അതിസന്തോഷത്തോടെ നിങ്ങളുടെ ജീവന്നു വേണ്ടി ചെലവിടുകയും ചെലവായ്പോകയും ചെയ്യും. ഞാന്‍ നിങ്ങളെ അധികമായി സ്നേഹിച്ചാല്‍ നിങ്ങള്‍ എന്നെ അല്പമായി സ്നേഹിക്കുന്നുവോ? 16 ഞാന്‍ നിങ്ങള്‍ക്കു ഭാരമായിത്തീര്‍ന്നില്ല എങ്കിലും ഉപായിയാകയാല്‍ കൌശലംകൊണ്ടു നിങ്ങളെ കൈവശമാക്കി എന്നു നിങ്ങള്‍ പറയുമായിരിക്കും. 17 ഞാന്‍ നിങ്ങളുടെ അടുക്കല്‍ അയച്ചവരില്‍ വല്ലവനെക്കൊണ്ടും നിങ്ങളോടു വല്ലതും വഞ്ചിച്ചെടുത്തുവോ? 18 ഞാന്‍ തീതൊസിനെ പ്രബോധിപ്പിച്ചു, ആ സഹോദരനെയും കൂടെ അയച്ചിരുന്നു; തീതൊസ് നിങ്ങളോടു വല്ലതും വഞ്ചിച്ചെടുത്തുവോ? ഞങ്ങള്‍ നടന്നതു അതേ ആത്മാവില്‍ അല്ലയോ? അതേ കാല്‍ചുവടുകളില്‍ അല്ലയോ? 19 ഇത്രനേരം ഞങ്ങള്‍ നിങ്ങളോടു പ്രതിവാദിക്കുന്നു എന്നു നിങ്ങള്‍ക്കു തോന്നുന്നുവോ? ദൈവത്തിന്‍ മുമ്പാകെ ക്രിസ്തുവില്‍ ആകുന്നു ഞങ്ങള്‍ സംസാരിക്കുന്നതു; പ്രിയമുള്ളവരേ, സകലവും നിങ്ങളുടെ ആത്മീകവര്‍ദ്ധനെക്കായിട്ടത്രേ. 20 ഞാന്‍ വരുമ്പോള്‍ ഞാന്‍ ഇച്ഛിക്കാത്തവിധത്തില്‍ നിങ്ങളെ കാണുകയും നിങ്ങള്‍ ഇച്ഛിക്കാത്ത വിധത്തില്‍ എന്നെ കാണുകയും ചെയ്യുമോ എന്നും പിണക്കം, ഈര്‍ഷ്യ, ക്രോധം, ശാഠ്യം, ഏഷണി, കുശുകുശുപ്പു, നിഗളം, കലഹം എന്നിവ ഉണ്ടാകുമോ എന്നും 21 ഞാന്‍ വീണ്ടും വരുമ്പോള്‍ എന്‍റെ ദൈവം എന്നെ നിങ്ങളുടെ ഇടയില്‍ താഴ്ത്തുവാനും പാപംചെയ്തിട്ടു തങ്ങള്‍ പ്രവര്‍ത്തിച്ച അശുദ്ധി, ദുര്‍ന്നടപ്പു, ദുഷ്കാമം എന്നിവയെക്കുറിച്ചു മാനസാന്തരപ്പെടാത്ത പലരെയും ചൊല്ലി ഖേദിപ്പാനും സംഗതിവരുമോ എന്നും ഞാന്‍ ഭയപ്പെടുന്നു.

2 Corinthians 13

1 ഈ മൂന്നാം പ്രാവശ്യം ഞാന്‍ നിങ്ങളുടെ അടുക്കല്‍ വരുന്നുണ്ടു. “രണ്ടു മൂന്നു സാക്ഷികളുടെ വാമൊഴിയാല്‍ ഏതുകാര്യവും ഉറപ്പാകും” 2 ഞാന്‍ രണ്ടാം പ്രവാശ്യം നിങ്ങളുടെ ഇടയില്‍ ഇരുന്നപ്പോള്‍ ; ഞാന്‍ വീണ്ടും വന്നാല്‍ ക്ഷമിക്കയില്ല എന്നു പറഞ്ഞതുപോലെ ഞാന്‍ ഇപ്പോള്‍ ദൂരത്തിരുന്നുകൊണ്ടു ആ പാപം ചെയ്തവരോടും മറ്റെല്ലാവരോടും മുന്‍ കൂട്ടി പറയുന്നു. 3 ക്രിസ്തു എന്നില്‍ സംസാരിക്കുന്നു എന്നതിന്നു നിങ്ങള്‍ തുമ്പു അന്വേഷിക്കുന്നുവല്ലോ അവന്‍ നിങ്ങളെ സംബന്ധിച്ചു ബലഹീനനല്ല, നിങ്ങളില്‍ ശക്തന്‍ തന്നേ. 4 ബലഹീനതയാല്‍ അവന്‍ ക്രൂശിക്കപ്പെട്ടിട്ടും ദൈവശക്തിയാല്‍ ജീവിക്കുന്നു; ഞങ്ങളും അവനില്‍ ബലഹീനര്‍ എങ്കിലും അവനോടു കൂടെ ദൈവശക്തിയാല്‍ നിങ്ങള്‍ക്കു വേണ്ടി ജീവിക്കുന്നു. 5 നിങ്ങള്‍ വിശ്വാസത്തില്‍ ഇരിക്കുന്നുവോ എന്നു നിങ്ങളെത്തന്നേ പരീക്ഷിപ്പിന്‍ ; നിങ്ങളെത്തന്നേ ശോധനചെയ്‍വിന്‍ . നിങ്ങള്‍ കൊള്ളരുതാത്തവര്‍ അല്ല എന്നുവരികില്‍ , യേശുക്രിസ്തു നിങ്ങളില്‍ ഉണ്ടു എന്നു നിങ്ങളെത്തന്നേ അറിയുന്നില്ലയോ? 6 ഞങ്ങള്‍ കൊള്ളരുതാത്തവര്‍ അല്ല എന്നു നിങ്ങള്‍ അറിയും എന്നു ഞാന്‍ ആശിക്കുന്നു. 7 നിങ്ങള്‍ ഒരു ദോഷവും ചെയ്യാതിരിക്കേണ്ടതിന്നു ഞങ്ങള്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നു; ഞങ്ങള്‍ കൊള്ളാകുന്നവരായി തോന്നേണ്ടതിന്നല്ല, ഞങ്ങള്‍ കൊള്ളരുതാത്തവര്‍ എന്ന പോലെ ഇരുന്നാലും നിങ്ങള്‍ നന്മ ചെയ്യേണ്ടതിന്നത്രേ. 8 സത്യത്തിന്നു അനുകൂലമല്ലാതെ സത്യത്തിന്നു പ്രതിക്കുലമായി ഞങ്ങള്‍ക്കു ഒന്നും കഴിവില്ലല്ലോ. 9 ഞങ്ങള്‍ ബലഹീനരും നിങ്ങള്‍ ശക്തരും ആയിരിക്കുമ്പോള്‍ ഞങ്ങള്‍ സന്തോഷിക്കുന്നു; നിങ്ങളുടെ യഥാസ്ഥാനത്വത്തിന്നായി തന്നേ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. 10 അതുനിമിത്തം ഞാന്‍ വന്നെത്തിയാല്‍ ഇടിച്ചുകളവാനല്ല പണിവാനത്രേ കര്‍ത്താവു തന്ന അധികാരത്തിന്നു തക്കവണ്ണം ഖണ്ഡിതം പ്രയോഗിക്കാതിരിക്കേണ്ടതിന്നു ദൂരത്തുനിന്നു ഇതു എഴുതുന്നു. 11 തീര്‍ച്ചെക്കു, സഹോദരന്മാരേ, സന്തോഷിപ്പിന്‍ ; യഥാസ്ഥാനപ്പെടുവിന്‍ ; ആശ്വസിച്ചുകൊള്‍വിന്‍ ; ഏകമനസ്സുള്ളവരാകുവിന്‍ ; സമാധാനത്തോടെ ഇരിപ്പിന്‍ ; എന്നാല്‍ സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും ദൈവം നിങ്ങളോടുകൂടെ ഇരിക്കും. 12 വിശുദ്ധചുംബനംകൊണ്ടു അന്യോന്യം വന്ദനം ചെയ്‍വിന്‍ . 13 വിശുദ്ധന്മാര്‍ എല്ലാവരും നിങ്ങള്‍ക്കു വന്ദനം ചൊല്ലുന്നു. 14 കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കൃപയും ദൈവത്തിന്‍റെ സ്നേഹവും പരിശുദ്ധാത്മാവിന്‍റെ കൂട്ടായ്മയും നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ.

Galatians

Galatians 1

1 മനുഷ്യരില്‍ നിന്നല്ല മനുഷ്യനാലുമല്ല യേശുക്രിസ്തുവിനാലും അവനെ മരിച്ചവരുടെ ഇടയില്‍നിന്നു ഉയിര്‍പ്പിച്ച പിതാവായ ദൈവത്താലുമത്രേ അപ്പൊസ്തലനായ പൌലൊസും 2 കൂടെയുള്ള സകല സഹോദരന്മാരും ഗലാത്യസഭകള്‍ക്കു എഴുതുന്നതു: 3 പിതാവായ ദൈവത്തിങ്കല്‍നിന്നും നമ്മുടെ ദൈവവും പിതാവുമായവന്‍റെ ഇഷ്ടപ്രകാരം ഇപ്പോഴത്തെ ദുഷ്ടലോകത്തില്‍നിന്നു നമ്മെ വിടുവിക്കേണ്ടതിന്നു നമ്മുടെ പാപങ്ങള്‍നിമിത്തം തന്നെത്താന്‍ ഏല്പിച്ചുകൊടുത്തവനായി നമ്മുടെ 4 കര്‍ത്താവായ യേശുക്രിസ്തുവിങ്കല്‍ നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. 5 അവന്നു എന്നെന്നേക്കും മഹത്വം. ആമേന്‍ . 6 ക്രിസ്തുവിന്‍റെ കൃപയാല്‍ നിങ്ങളെ വിളിച്ചവനെ വിട്ടു നിങ്ങള്‍ ഇത്രവേഗത്തില്‍ വേറൊരു സുവിശേഷത്തിലേക്കു മറയുന്നതു കൊണ്ടു ഞാന്‍ ആശ്ചര്യപ്പെടുന്നു. 7 അതു വേറൊരു സുവിശേഷം എന്നല്ല, ചിലര്‍ നിങ്ങളെ കലക്കി ക്രിസ്തുവിന്‍റെ സുവിശേഷം മറിച്ചുകളവാന്‍ ഇച്ഛിക്കുന്നു എന്നത്രേ. 8 എന്നാല്‍ ഞങ്ങള്‍ നിങ്ങളോടു അറിയിച്ചിതിന്നു വിപരീതമായി ഞങ്ങള്‍ ആകട്ടെ സ്വര്‍ഗ്ഗത്തില്‍നിന്നു ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവന്‍ . 9 ഞങ്ങള്‍ മുമ്പറഞ്ഞതു പോലെ ഞാന്‍ ഇപ്പോള്‍ പിന്നെയും പറയുന്നു: നിങ്ങള്‍ കൈകൊണ്ട സുവിശേഷത്തിന്നു വിപരീതമായി ആരെങ്കിലും നിങ്ങളോടു സുവിശേഷം അറിയിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവന്‍ . 10 ഇപ്പോള്‍ ഞാന്‍ മനുഷ്യരെയോ ദൈവത്തെയോ സന്തോഷിപ്പിക്കുന്നതു? അല്ല, ഞാന്‍ മനുഷ്യരെ പ്രസാദിപ്പിപ്പാന്‍ നോക്കുന്നുവോ? ഇന്നും ഞാന്‍ മനുഷ്യരെ പ്രസാദിപ്പിക്കുന്നു എങ്കില്‍ ക്രിസ്തുവിന്‍റെ ദാസനായിരിക്കയില്ല. 11 സഹോദരന്മാരേ, ഞാന്‍ അറിയിച്ച സുവിശേഷം മാനുഷമല്ല എന്നു നിങ്ങളെ ഓ‍ര്‍പ്പിക്കുന്നു. 12 അതു ഞാന്‍ മനുഷ്യരോടു പ്രാപിച്ചിട്ടില്ല പഠിച്ചിട്ടുമില്ല, യേശുക്രിസ്തുവിന്‍റെ വെളിപ്പാടിനാല്‍ അത്രേ പ്രാപിച്ചതു. 13 യെഹൂദമതത്തിലെ എന്‍റെ മുമ്പേത്ത നടപ്പു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഞാന്‍ ദൈവത്തിന്‍റെ സഭയെ അത്യന്തം ഉപദ്രവിച്ചു മുടിക്കയും 14 എന്‍റെ പിതൃപാരമ്പര്യത്തെക്കുറിച്ചു അത്യന്തം എരിവേറി, എന്‍റെ സ്വജനത്തില്‍ സമപ്രായക്കാരായ പലരെക്കാളും യെഹൂദമതത്തില്‍ അധികം മുതിരുകയും ചെയ്തുപോന്നു. 15 എങ്കിലും എന്‍റെ ജനനം മുതല്‍ എന്നെ വേര്‍തിരിച്ചുതന്‍റെ കൃപയാല്‍ വിളിച്ചിരിക്കുന്ന ദൈവം 16 തന്‍റെ പുത്രനെക്കുറിച്ചുള്ള സുവിശേഷം ഞാന്‍ ജാതികളുടെ ഇടയില്‍ അറിയിക്കേണ്ടതിന്നു അവനെ എന്നില്‍ വെളിപ്പെടുത്തുവാന്‍ പ്രസാദിച്ചപ്പോള്‍ ഞാന്‍ മാംസരക്തങ്ങളോടു ആലോചിക്കയോ 17 എനിക്കു മുമ്പെ അപ്പൊസ്തലന്മാരായവരുടെ അടുക്കല്‍ യെരൂശലേമിലേക്കു പോകയോ ചെയ്യാതെ നേരെ അറബിയിലേക്കു പോകയും ദമസ്കൊസിലേക്കു മടങ്ങിപ്പോരുകയും ചെയ്തു. 18 മൂവാണ്ടു കഴിഞ്ഞിട്ടു കേഫാവുമായി മുഖപരിചയമാകേണ്ടതിന്നു യെരൂശലേമിലേക്കു പോയി പതിനഞ്ചുദിവസം അവനോടുകടെ പാര്‍ത്തു. 19 എന്നാല്‍ കര്‍ത്താവിന്‍റെ സഹോദരനായ യാക്കോബിനെ അല്ലാതെ അപ്പൊസ്തലന്മാരില്‍ വേറൊരുത്തനെയും കണ്ടില്ല. 20 ഞാന്‍ നിങ്ങള്‍ക്കു എഴുതുന്നതു ഭോഷ്കല്ല എന്നതിന്നു ദൈവം സാക്ഷി. 21 പിന്നെ ഞാന്‍ സുറിയ കിലിക്യ ദിക്കുകളിലേക്കു പോയി. 22 യെഹൂദ്യയിലെ ക്രിസ്തുസഭകള്‍ക്കോ ഞാന്‍ മുഖപരിചയം ഇല്ലാത്തവന്‍ ആയിരുന്നു; 23 മുമ്പെ നമ്മെ ഉപദ്രവിച്ചവന്‍ താന്‍ മുമ്പെ മുടിച്ച വിശ്വാസത്തെ ഇപ്പോള്‍ പ്രസംഗിക്കുന്നു എന്നു മാത്രം 24 അവര്‍ കേട്ടു എന്നെച്ചൊല്ലി ദൈവത്തെ മഹത്വപ്പെടുത്തി.

Galatians 2

1 പതിന്നാലു ആണ്ടു കഴിഞ്ഞിട്ടു ഞാന്‍ ബര്‍ന്നബാസുമായി തീതൊസിനെയും കൂട്ടിക്കൊണ്ടു വീണ്ടും യെരൂശലേമിലേക്കു പോയി. 2 ഞാന്‍ ഒരു വെളിപ്പാടു അനുസരിച്ചത്രേ പോയതു; ഞാന്‍ ഓ‍ടുന്നതോ ഓ‍ടിയതോ വെറുതേ എന്നു വരാതിരിപ്പാന്‍ ഞാന്‍ ജാതികളുടെ ഇടയില്‍ പ്രസംഗിക്കുന്ന സുവിശേഷം അവരോടു, വിശേഷാല്‍ പ്രമാണികളോടു വിവരിച്ചു. 3 എന്‍റെ കൂടെയുള്ള തീതൊസ് യവനന്‍ എങ്കിലും പരിച്ഛേദന ഏല്പാന്‍ അവനെ ആരും നിര്‍ബ്ബന്ധിച്ചില്ല. 4 അതോ, നുഴഞ്ഞുവന്ന കള്ളസ്സഹോദരന്മാര്‍ നിമിത്തമായിരുന്നു; അവര്‍ നമ്മെ അടിമപ്പെടുത്തേണ്ടതിന്നു ക്രിസ്തുയേശുവില്‍ നമുക്കുള്ള സ്വാതന്ത്ര്യം ഒറ്റുനോക്കുവാന്‍ നുഴഞ്ഞുവന്നിരുന്നു. 5 സുവിശേഷത്തിന്‍റെ സത്യം നിങ്ങളോടുകൂടെ നിലനില്‍ക്കേണ്ടതിന്നു ഞങ്ങള്‍ അവര്‍ക്കും ഒരു നാഴികപോലും വഴങ്ങിക്കൊടുത്തില്ല. 6 പ്രമാണികളായവരോ അവര്‍ പണ്ടു എങ്ങനെയുള്ളവര്‍ ആയിരുന്നാലും എനിക്കു ഏതുമില്ല; ദൈവം മനുഷ്യന്‍റെ മുഖം നോക്കുന്നില്ല; പ്രമാണികള്‍ എനിക്കു ഒന്നും ഗ്രഹിപ്പിച്ചുതന്നിട്ടില്ല. 7 നേരെ മറിച്ചു പരിച്ഛേദനയുടെ അപ്പൊസ്തലത്വത്തിന്നായി പത്രൊസിനോടുകൂടെ വ്യാപരിച്ചതുകൊണ്ടു 8 പത്രൊസിന്നു പരിച്ഛേദനക്കാരുടെ ഇടയിലെ സുവിശേഷഘോഷണം എന്നപോലെ എനിക്കു അഗ്രചര്‍മ്മക്കാരുടെ ഇടയിലെ സുവിശേഷഘോഷണം ഭരമേല്പിച്ചിരിക്കുന്നു എന്നു കണ്ടും 9 എനിക്കു ലഭിച്ച കൃപ അറിഞ്ഞുംകൊണ്ടു തൂണുകളായി എണ്ണപ്പെട്ടിരുന്ന യാക്കോബും കേഫാവും യോഹന്നാനും ഞങ്ങള്‍ ജാതികളുടെ ഇടയിലും അവര്‍ പരിച്ഛേദനക്കാരുടെ ഇടയിലും സുവിശേഷം അറിയിപ്പാന്തക്കവണ്ണം എനിക്കും ബര്‍ന്നബാസിന്നും കൂട്ടായ്മയുടെ വലങ്കൈ തന്നു. 10 ദരിദ്രരെ ഞങ്ങള്‍ ഓ‍ര്‍ത്തുകൊള്ളേണം എന്നു മാത്രം അവര്‍ പറഞ്ഞു; അങ്ങനെ ചെയ്‍വാന്‍ ഞാന്‍ ഉത്സാഹിച്ചുമിരിക്കുന്നു. 11 എന്നാല്‍ കേഫാവു അന്ത്യൊക്ക്യയില്‍ വന്നാറെ അവനില്‍ കുറ്റം കാണുകയാല്‍ ഞാന്‍ അഭിമുഖമായി അവനോടു എതിര്‍ത്തുനിന്നു. 12 യാക്കോബിന്‍റെ അടുക്കല്‍ നിന്നു ചിലര്‍ വരും മുമ്പെ അവന്‍ ജാതികളോടുകൂടെ തിന്നു പോന്നു; അവര്‍ വന്നപ്പോഴോ അവന്‍ പരിച്ഛേദനക്കാരെ ഭയപ്പെട്ടു പിന്‍ വാങ്ങി പിരിഞ്ഞു നിന്നു. 13 ശേഷം യെഹൂദന്മാരും അവനോടു കൂടെ കപടം കാണിച്ചതുകൊണ്ടു ബര്‍ന്നബാസും അവരുടെ കപടത്താല്‍ തെറ്റിപ്പോവാന്‍ ഇടവന്നു. 14 അവര്‍ സുവിശേഷത്തിന്‍റെ സത്യം അനുസരിച്ചു ചൊവ്വായി നടക്കുന്നില്ല എന്നു കണ്ടിട്ടു ഞാന്‍ എല്ലാവരും കേള്‍ക്കെ കേഫാവിനോടു പറഞ്ഞതു: യെഹൂദനായ നീ യെഹൂദമര്യാദപ്രകാരമല്ല ജാതികളുടെ മര്യാദപ്രകാരം ജീവിക്കുന്നു എങ്കില്‍ നീ ജാതികളെ യെഹൂദമര്യാദ അനുസരിപ്പാന്‍ നിര്‍ബന്ധിക്കുന്നതു എന്തു? 15 നാം സ്വഭാവത്താല്‍ ജാതികളില്‍നിന്നുള്ള പാപികളല്ല, 16 യെഹൂദന്മാരത്രെ; എന്നാല്‍ യേശു ക്രിസ്തുവിലുള്ള വിശ്വാസത്താലല്ലാതെ ന്യായ പ്രമാണത്തിന്‍റെ പ്രവൃത്തികളാല്‍ മനുഷ്യന്‍ നീതികരിക്കപ്പെടുന്നില്ല എന്നു അറിഞ്ഞിരിക്കകൊണ്ടു നാമും ന്യായപ്രമാണത്തിന്‍റെ പ്രവൃത്തികളാലല്ല ക്രിസ്തുവിലുള്ളതു വിശ്വാസത്താല്‍ തന്നേ നീതീകരിക്കപ്പെടേണ്ടതിന്നു ക്രിസ്തു യേശുവില്‍ വിശ്വസിച്ചു; ന്യായപ്രമാണത്തിന്‍റെ പ്രവൃത്തികളാല്‍ ഒരു ജഡവും നീതീകരിക്കപ്പെടുകയില്ലല്ലോ. 17 എന്നാല്‍ ക്രിസ്തുവില്‍ നീതീകരണം അന്വേഷിക്കയില്‍ നാമും പാപികള്‍ എന്നു വരുന്നു എങ്കില്‍ ക്രിസ്തു പാപത്തിന്‍റെ ശുശ്രൂഷക്കാരന്‍ എന്നോ? ഒരുനാളം അല്ല. 18 ഞാന്‍ പൊളിച്ചതു വീണ്ടും പണിതാല്‍ ഞാന്‍ ലംഘനക്കാരന്‍ എന്നു എന്നെത്തന്നേ തെളിയിക്കുന്നു. 19 ഞാന്‍ ദൈവത്തിന്നായി ജീവിക്കേണ്ടതിന്നു ന്യായപ്രമാണത്താല്‍ ന്യായപ്രമാണസംബന്ധമായി മരിച്ചു. 20 ഞാന്‍ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു; ഇനി ജീവിക്കുന്നതു ഞാനല്ല ക്രിസ്തുവത്രേ എന്നില്‍ ജീവിക്കുന്നു; ഇപ്പോള്‍ ഞാന്‍ ജഡത്തില്‍ ജീവിക്കുന്നതോ എന്നെ സ്നേഹിച്ചു എനിക്കു വേണ്ടി തന്നെത്താന്‍ ഏല്പിച്ചുകൊടുത്ത ദൈവപുത്രങ്കലുള്ള വിശ്വാസത്താലത്രേ ജീവിക്കുന്നതു 21 ഞാന്‍ ദൈവത്തിന്‍റെ കൃപ വൃഥാവാക്കുന്നില്ല ന്യായപ്രമാണത്താല്‍ നീതിവരുന്നു എങ്കില്‍ ക്രിസ്തു മരിച്ചതു വെറുതെയല്ലോ.

Galatians 3

1 ഹാ ബുദ്ധിയില്ലാത്ത ഗലാത്യരേ, യേശു ക്രിസ്തു ക്രൂശിക്കപ്പെട്ടവനായി നിങ്ങളുടെ കണ്ണിന്നു മുമ്പില്‍ വരെച്ചുകിട്ടിയിരിക്കെ നിങ്ങളെ ക്ഷുദ്രംചെയ്തു മയക്കിയതു ആര്‍ ? 2 ഞാന്‍ ഇതൊന്നു മാത്രം നിങ്ങളോടു ഗ്രഹിപ്പാന്‍ ഇച്ഛിക്കുന്നു; നിങ്ങള്‍ക്കു ആത്മാവു ലഭിച്ചതു ന്യായപ്രമാണത്തിന്‍റെ പ്രവൃത്തിയാലോ വിശ്വാസത്തിന്‍റെ പ്രസംഗം കേട്ടതിനാലോ? 3 നിങ്ങള്‍ ഇത്ര ബുദ്ധികെട്ടവരോ? ആത്മാവുകൊണ്ടു ആരംഭിച്ചിട്ടു ഇപ്പോള്‍ ജഡംകൊണ്ടോ സമാപിക്കുന്നതു? ഇത്ര എല്ലാം വെറുതെ അനുഭവിച്ചുവോ? 4 വെറുതെ അത്രേ എന്നു വരികില്‍ , 5 എന്നാല്‍ നിങ്ങള്‍ക്കു ആത്മാവിനെ നല്കി നിങ്ങളുടെ ഇടയില്‍ വീര്യപ്രവൃത്തികളെ ചെയ്യുന്നവന്‍ ന്യായപ്രമാണത്തിന്‍റെ പ്രവൃത്തിയാലോ വിശ്വാസത്തിന്‍റെ പ്രസംഗത്താലോ അങ്ങനെ ചെയ്യുന്നതു? 6 അബ്രാഹാം ദൈവത്തില്‍ വിശ്വസിച്ചു; അതു അവന്നു നീതിയായി കണക്കിട്ടു എന്നുണ്ടല്ലോ. 7 അതുകൊണ്ടു വിശ്വാസികള്‍ അത്രേ അബ്രാഹാമിന്‍റെ മക്കള്‍ എന്നു അറിവിന്‍ . 8 എന്നാല്‍ ദൈവം വിശ്വാസംമൂലം ജാതികളെ നീതീകരിക്കുന്നു എന്നു തിരുവെഴുത്തു മുന്‍ കണ്ടിട്ടു: “നിന്നാല്‍ സകലജാതികളും അനുഗ്രഹിക്കപ്പെടും” എന്നുള്ള സുവിശേഷം അബ്രാഹാമിനോടു മുമ്പുകൂട്ടി അറിയിച്ചു. 9 അങ്ങനെ വിശ്വാസികള്‍ വിശ്വാസിയായ അബ്രാഹാമിനോടുകൂടെ അനുഗ്രഹിക്കപ്പെടുന്നു. 10 എന്നാല്‍ ന്യായപ്രമാണത്തിന്‍റെ പ്രവൃത്തിയില്‍ ആശ്രയിക്കുന്ന ഏവരും ശാപത്തിന്‍ കീഴാകുന്നു; ന്യായപ്രമാണപുസ്തകത്തില്‍ എഴുതിയിരിക്കുന്നതു ഒക്കെയും ചെയ്‍വാന്‍ തക്കവണ്ണം അതില്‍ നിലനില്‍ക്കാത്തവന്‍ എല്ലാം ശപിക്കപ്പെട്ടവന്‍ എന്നു എഴുതിയിരിക്കുന്നുവല്ലോ. 11 എന്നാല്‍ ന്യായപ്രമാണത്താല്‍ ആരും ദൈവസന്നിധിയില്‍ നീതീകരിക്കപ്പെടുന്നില്ല എന്നതു സ്പഷ്ടം; “നീതിമാന്‍ വിശ്വാസത്താല്‍ ജീവിക്കും” എന്നല്ലോ ഉള്ളതു. 12 ന്യായപ്രമാണത്തിന്നോ വിശ്വാസമല്ല ആധാരമായിരിക്കുന്നതു; “അതു ചെയ്യുന്നവന്‍ അതിനാല്‍ ജീവിക്കും” എന്നുണ്ടല്ലോ. 13 “മരത്തിന്മേല്‍ തൂങ്ങുന്നവന്‍ എല്ലാം ശപിക്കപ്പെട്ടവന്‍ ”എന്നു എഴുതിയിരിക്കുന്നതുപോലെ ക്രിസ്തു നമുക്കുവേണ്ടി ശാപമായിത്തീര്‍ന്നു. ന്യായപ്രമാണത്തിന്‍റെ ശാപത്തില്‍നിന്നു നമ്മെ വിലെക്കു വാങ്ങി. 14 അബ്രാഹാമിന്‍റെ അനുഗ്രഹം ക്രിസ്തുയേശുവില്‍ ജാതികള്‍ക്കു വരേണ്ടതിന്നു നാം ആത്മാവെന്ന വാഗ്ദത്തവിഷയം വിശ്വാസത്താല്‍ പ്രാപിപ്പാന്‍ തന്നേ. 15 സഹോദരന്മാരേ, ഞാന്‍ മനുഷ്യരുടെ ഇടയില്‍ നടപ്പുള്ള ഒരു ദൃഷ്ടാന്തം പറയാം: ഒരു മനുഷ്യന്‍റെ നിയമം ആയാലും, അതിന്നു ഉറപ്പു വന്നശേഷം ആരും ദുര്‍ബ്ബലമാക്കുകയോ അതിനോടു വല്ലതും കൂട്ടിക്കല്പിക്കയോ ചെയ്യുന്നില്ല. 16 എന്നാല്‍ അബ്രാഹാമിന്നും അവന്‍റെ സന്തതിക്കും വാഗ്ദത്തങ്ങള്‍ ലഭിച്ചു; സന്തതികള്‍ക്കും എന്നു അനേകരെക്കുറിച്ചല്ല, നിന്‍റെ സന്തതിക്കും എന്നു ഏകനെക്കുറിച്ചത്രേ പറയുന്നതു; അതു ക്രിസ്തു തന്നേ. 17 ഞാന്‍ പറയുന്നതിന്‍റെ താല്പര്യമോ: നാനൂറ്റിമുപ്പതു ആണ്ടു കഴിഞ്ഞിട്ടു ഉണ്ടായ ന്യായപ്രമാണം വാഗ്ദത്തത്തെ നീക്കുവാന്‍ തക്കവണ്ണം അതു ദൈവം മുമ്പു ഉറപ്പാക്കിയ നിയമത്തെ ദുര്‍ബ്ബലമാക്കുന്നില്ല. 18 അവകാശം ന്യായപ്രമാണത്താല്‍ എങ്കില്‍ വാഗ്ദത്തത്താലല്ല വരുന്നതു; അബ്രാഹാമിന്നോ ദൈവം അതിനെ വാഗ്ദത്തം മൂലം നല്കി. 19 എന്നാല്‍ ന്യായപ്രമാണം എന്തിന്നു? വാഗ്ദത്തം ലഭിച്ച സന്തതിവരുവോളം അതു ലംഘനങ്ങള്‍ നിമിത്തം കൂട്ടിച്ചേര്‍ത്തതും ദൂതന്മാര്‍ മുഖാന്തരം മദ്ധ്യസ്ഥന്‍റെ കയ്യില്‍ ഏല്പിച്ചതുമത്രേ. 20 ഒരുത്തന്‍ മാത്രം എങ്കില്‍ മദ്ധ്യസ്ഥന്‍ വേണ്ടിവരികയില്ല; ദൈവമോ ഒരുത്തന്‍ മാത്രം. 21 എന്നാല്‍ ന്യായപ്രമാണം ദൈവവാഗ്ദത്തങ്ങള്‍ക്കു വിരോധമോ? ഒരുനാളും അല്ല; ജീവിപ്പിപ്പാന്‍ കഴിയുന്നോരു ന്യായപ്രമാണം നല്കിയിരുന്നു എങ്കില്‍ ന്യായപ്രമാണം വാസ്തവമായി നീതിക്കു ആധാരമാകുമായിരുന്നു. 22 എങ്കിലും വിശ്വസിക്കുന്നവര്‍ക്കും വാഗ്ദത്തം യേശുക്രിസ്തുവിലെ വിശ്വാസത്താല്‍ ലഭിക്കേണ്ടതിന്നു തിരുവെഴുത്തു എല്ലാവറ്റെയും പാപത്തിന്‍ കീഴടെച്ചുകളഞ്ഞു. 23 വിശ്വാസം വരുംമുമ്പെ നമ്മെ വെളിപ്പെടുവാനിരുന്ന വിശ്വാസത്തിന്നായിക്കൊണ്ടു ന്യായപ്രമാണത്തിങ്കീഴ് അടെച്ചു സൂക്ഷിച്ചിരുന്നു. 24 അങ്ങനെ നാം വിശ്വാസത്താല്‍ നീതീകരിക്കപ്പെടേണ്ടതിന്നു ന്യായപ്രമാണം ക്രിസ്തുവിന്‍റെ അടുക്കലേക്കു നടത്തുവാന്‍ നമുക്കു ശിശുപാലകനായി ഭവിച്ചു. 25 വിശ്വാസം വന്ന ശേഷമോ നാം ഇനി ശിശുപാലകന്‍റെ കീഴില്‍ അല്ല. 26 ക്രിസ്തുയേശുവിലെ വിശ്വാസത്താല്‍ നിങ്ങള്‍ എല്ലാവരും ദൈവത്തിന്‍റെ മക്കള്‍ ആകുന്നു. 27 ക്രിസ്തുവിനോടു ചേരുവാന്‍ സ്നാനം ഏറ്റിരിക്കുന്ന എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു. 28 അതില്‍ യെഹൂദനും യവനനും എന്നില്ല; ദാസനും സ്വതന്ത്രനും എന്നില്ല, ആണും പെണ്ണും എന്നുമില്ല; നിങ്ങള്‍ എല്ലാവരും ക്രിസ്തു യേശുവില്‍ ഒന്നത്രേ. 29 ക്രിസ്തുവിന്നുള്ളവര്‍ എങ്കിലോ നിങ്ങള്‍ അബ്രാഹാമിന്‍റെ സന്തതിയും വാഗ്ദത്തപ്രകാരം അവകാശികളും ആകുന്നു.

Galatians 4

1 അവകാശി സര്‍വ്വത്തിന്നും യജമാനന്‍ എങ്കിലും ശിശുവായിരിക്കുന്നേടത്തോളം ദാസനെക്കാള്‍ ഒട്ടും വിശേഷതയുള്ളവനല്ല, 2 പിതാവു നിശ്ചയിച്ച അവധിയോളം രക്ഷകന്മാര്‍ക്കും ഗൃഹവിചാരകന്മാര്‍ക്കും കീഴ്പെട്ടവനത്രേ എന്നു ഞാന്‍ പറയുന്നു. 3 അതുപോലെ നാമും ശിശുക്കള്‍ ആയിരുന്നപ്പോള്‍ ലോകത്തിന്‍റെ ആദി പാഠങ്ങളിന്‍ കീഴ് അടിമപ്പെട്ടിരുന്നു. 4 എന്നാല്‍ കാലസമ്പൂര്‍ണ്ണതവന്നപ്പോള്‍ ദൈവം തന്‍റെ പുത്രനെ സ്ത്രീയില്‍നിന്നു ജനിച്ചവനായി ന്യായപ്രമാണത്തിന്‍ കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചതു 5 അവന്‍ ന്യായപ്രമാണത്തിന്‍ കീഴുള്ളവരെ വിലെക്കു വാങ്ങിട്ടു നാം പുത്രത്വം പ്രാപിക്കേണ്ടതിന്നു തന്നേ. 6 നിങ്ങള്‍ മക്കള്‍ ആകകൊണ്ടു അബ്ബാ പിതാവേ എന്നു വിളിക്കുന്ന സ്വപുത്രന്‍റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയങ്ങളില്‍ അയച്ചു. 7 അങ്ങനെ നീ ഇനി ദാസനല്ല പുത്രനത്രെ; പുത്രനെങ്കിലോ ദൈവഹിതത്താല്‍ അവകാശിയും ആകുന്നു. 8 എന്നാല്‍ അന്നു നിങ്ങള്‍ ദൈവത്തെ അറിയാതെ സ്വഭാവത്താല്‍ ദൈവങ്ങളല്ലാത്തവര്‍ക്കും അടിമപ്പെട്ടിരുന്നു. 9 ഇപ്പോഴോ ദൈവത്തെ അറിഞ്ഞും വിശേഷാല്‍ ദൈവം നിങ്ങളെ അറിഞ്ഞുമിരിക്കെ നിങ്ങള്‍ പിന്നെയും ബലഹീനവും ദരിദ്രവുമായ ആദിപാഠങ്ങളിലേക്കു തിരിഞ്ഞു അവേക്കു പുതുതായി അടിമപ്പെടുവാന്‍ ഇച്ഛിക്കുന്നതു എങ്ങനെ? 10 നിങ്ങള്‍ ദിവസങ്ങളും മാസങ്ങളും കാലങ്ങളും ആണ്ടുകളും പ്രമാണിക്കുന്നു. 11 ഞാന്‍ നിങ്ങള്‍ക്കു വേണ്ടി അദ്ധ്വാനിച്ചതു വെറുതെയായി എന്നു ഞാന്‍ ഭയപ്പെടുന്നു. 12 സഹോദരന്മാരേ, ഞാന്‍ നിങ്ങളേപ്പോലെ ആകയാല്‍ നിങ്ങളും എന്നെപ്പോലെ ആകുവാന്‍ ഞാന്‍ നിങ്ങളോടു അപേക്ഷിക്കുന്നു. നിങ്ങള്‍ എന്നോടു ഒരു അന്യായവും ചെയ്തിട്ടില്ല. 13 ഞാന്‍ ശരീരത്തിലെ ബലഹീനതനിമിത്തം ഒന്നാമതു നിങ്ങളോടു സുവിശേഷം അറിയിപ്പാന്‍ സംഗതിവന്നു എന്നു നിങ്ങള്‍ അറിയുന്നുവല്ലോ. 14 എന്‍റെ ശരീരസംബന്ധമായി നിങ്ങള്‍ക്കുണ്ടായ പരീക്ഷനിമിത്തം നിങ്ങള്‍ നിന്ദയോ വെറുപ്പോ കാണിക്കാതെ ദൈവദൂതനെപ്പോലെ , ക്രിസ്തുയേശുവിനെപ്പോലെ എന്നെ കൈക്കൊള്‍കയത്രേ ചെയ്തതു. 15 നിങ്ങളുടെ ഭാഗ്യപ്രശംസ എവിടെ? കഴിയും എങ്കില്‍ നിങ്ങളുടെ കണ്ണു ചൂന്നെടുത്തു എനിക്കു തരുമായിരുന്നു എന്നതിന്നു ഞാന്‍ സാക്ഷി. 16 അങ്ങനെയിരിക്കെ നിങ്ങളോടു സത്യം പറകകൊണ്ടു ഞാന്‍ നിങ്ങള്‍ക്കു ശത്രുവായിപ്പോയോ? 17 അവര്‍ നിങ്ങളെക്കറിച്ചു എരിവു കാണിക്കുന്നതു ഗുണത്തിന്നായിട്ടല്ല; നിങ്ങളും അവരെക്കുറിച്ചു എരിവു കാണിക്കേണ്ടതിന്നു അവര്‍ നിങ്ങളെ പുറത്തിട്ടു അടെച്ചുകളവാന്‍ ഇച്ഛിക്കയത്രെ ചെയ്യുന്നതു. 18 ഞാന്‍ നിങ്ങളോടുകൂടെ ഇരിക്കുമ്പോള്‍ മാത്രമല്ല എല്ലായ്പോഴും നല്ല കാര്യത്തില്‍ എരിവു കാണിക്കുന്നതു നന്നു. 19 ക്രിസ്തു നിങ്ങളില്‍ ഉരുവാകുവോളം ഞാന്‍ പിന്നെയും പ്രസവവേദനപ്പെടുന്നവരായ എന്‍റെ കുഞ്ഞുങ്ങളേ, 20 ഇന്നു നിങ്ങളുടെ അടുക്കല്‍ ഇരുന്നു എന്‍റെ ശബ്ദം മാറ്റുവന്‍ കഴിഞ്ഞിരുന്നു എങ്കില്‍ കൊള്ളായിരുന്നു; ഞാന്‍ നിങ്ങളെക്കുറിച്ചു വിഷമിക്കുന്നു. 21 ന്യായപ്രമാണത്തിന്‍ കീഴിരിപ്പാന്‍ ഇച്ഛിക്കുന്നവരേ, നിങ്ങള്‍ ന്യായപ്രമാണം കേള്‍ക്കുന്നില്ലയോ? 22 എന്നോടു പറവിന്‍ . അബ്രാഹാമിന്നു രണ്ടു പുത്രന്മാര്‍ ഉണ്ടായിരുന്നു; ഒരുവന്‍ ദാസി പ്രസവിച്ചവന്‍ , ഒരുവന്‍ സ്വതന്ത്ര പ്രസവിച്ചവന്‍ എന്നു എഴുതിയിരിക്കുന്നുവല്ലോ. 23 ദാസിയുടെ മകന്‍ ജഡപ്രകാരവും സ്വതന്ത്രയുടെ മകനോ വാഗ്ദത്തത്താലും ജനിച്ചിരുന്നു. 24 ഇതു സാദൃശ്യമാകുന്നു. ഈ സ്ത്രീകള്‍ രണ്ടു നിയമങ്ങള്‍ അത്രേ; ഒന്നു സീനായ്മലയില്‍നിന്നു ഉണ്ടായി അടിമകളെ പ്രസവിക്കുന്നു; അതു ഹാഗര്‍ . 25 ഹാഗര്‍ എന്നുതു അറബിദേശത്തു സീനായ്മലയെക്കുറിക്കുന്നു. അതു ഇപ്പോഴത്തെ യെരൂശലേമിനോടു ഒക്കുന്നു; അതു തന്‍റെ മക്കളോടുകൂടെ അടിമയിലല്ലോ ഇരിക്കുന്നതു. 26 മീതെയുള്ള യെരൂശലേമോ സ്വതന്ത്രയാകുന്നു. അവള്‍ തന്നേ നമ്മുടെ അമ്മ. 27 “പ്രസവിക്കാത്ത മച്ചിയേ, ആനന്ദിക്ക; നോവുകിട്ടാത്തവളേ, പൊട്ടി ആര്‍ക്കുക; ഏകാകിനിയുടെ മക്കള്‍ ഭര്‍ത്താവുള്ളവളുടെ മക്കളെക്കാള്‍ അധികം” എന്നു എഴുതിയിരിക്കുന്നുവല്ലോ. 28 നാമോ സഹോദരന്മാരേ, യിസ്ഹാക്കിനെപ്പോലെ വാഗ്ദത്തത്താല്‍ ജനിച്ച മക്കള്‍ ആകുന്നു. 29 എന്നാല്‍ അന്നു ജഡപ്രകാരം ജനിച്ചവന്‍ ആത്മപ്രകാരം ജനിച്ചവനെ ഉപദ്രവിച്ചതുപോലെ ഇന്നു കാണുന്നു. 30 തിരുവെഴുത്തോ എന്തുപറയുന്നു ദാസിയെയും മകനെയും പുറത്താക്കിക്കളക; ദാസിയുടെ മകന്‍ സ്വതന്ത്രയുടെ മകനോടുകൂടെ അവകാശി ആകയില്ല. 31 അങ്ങനെ സഹോദരന്മാരേ, നാം ദാസിയുടെ മക്കളല്ല സ്വതന്ത്രയുടെ മക്കളത്രേ.

Galatians 5

1 സ്വാതന്ത്ര്യത്തിന്നായിട്ടു ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി; ആകയാല്‍ അതില്‍ ഉറെച്ചുനില്പിന്‍ ; അടിമനുകത്തില്‍ പിന്നെയും കുടുങ്ങിപ്പോകരുതു. 2 നിങ്ങള്‍ പരിച്ഛേദന ഏറ്റാല്‍ ക്രിസ്തുവിനെക്കൊണ്ടു നിങ്ങള്‍ക്കു ഒരു പ്രയോജനവുമില്ല എന്നു പൌലൊസായ ഞാന്‍ നിങ്ങളോടു പറയുന്നു. 3 പരിച്ഛേദന ഏലക്കുന്ന ഏതു മനുഷ്യനോടും: അവന്‍ ന്യായപ്രമാണം മുഴുവനും നിവര്‍ത്തിപ്പാന്‍ കടമ്പെട്ടിരിക്കുന്നു എന്നു ഞാന്‍ പിന്നെയും സാക്ഷീകരിക്കുന്നു. 4 ന്യായപ്രമാണത്താല്‍ നീതീകരിക്കപ്പെടുവാന്‍ ഇച്ഛിക്കുന്ന നിങ്ങള്‍ ക്രിസ്തുവിനോടു വേറുപെട്ടുപോയി; നിങ്ങള്‍ കൃപയില്‍നിന്നു വീണുപോയി. 5 ഞങ്ങളോ വിശ്വാസത്താല്‍ നീതി ലഭിക്കും എന്നുള്ള പ്രത്യാശാനിവൃത്തിയെ ആത്മാവിനാല്‍ കാത്തിരിക്കുന്നു. 6 ക്രിസ്തുയേശുവില്‍ പരിച്ഛേദനയല്ല അഗ്രചര്‍മ്മവുമല്ല സ്നേഹത്താല്‍ വ്യാപരിക്കുന്ന വിശ്വാസമത്രേ കാര്യം. 7 നിങ്ങള്‍ നന്നായി ഓ‍ടിയിരുന്നു; സത്യം അനുസരിക്കാതിരിപ്പാന്‍ നിങ്ങളെ ആര്‍ തടുത്തു കളഞ്ഞു? 8 ഇങ്ങനെ നിങ്ങളെ അനുസരിപ്പിച്ചതു നിങ്ങളെ വിളിച്ചവന്‍റെ പ്രവൃത്തിയല്ല. 9 അസാരം പുളിമാവു പിണ്ഡത്തെ മുഴുവനും പുളിപ്പിക്കുന്നു. 10 നിങ്ങള്‍ക്കു ഭിന്നാഭിപ്രായമുണ്ടാകയില്ല എന്നു ഞാന്‍ കര്‍ത്താവില്‍ ഉറെച്ചിരിക്കുന്നു; എന്നാല്‍ നിങ്ങളെ കലക്കുന്നവന്‍ ആരായാലും ശിക്ഷാവിധി ചുമക്കും. 11 ഞാനോ, സഹോദരന്മാരേ, ഇപ്പോഴും പരിച്ഛേദന പ്രസംഗിക്കുന്നു എന്നു വരികില്‍ ഇനിയും ഉപദ്രവം സഹിക്കുന്നതു എന്തു? അങ്ങനെ എങ്കില്‍ ക്രൂശിന്‍റെ ഇടര്‍ച്ച നീങ്ങിപ്പോയല്ലോ. 12 നിങ്ങളെ കലഹിപ്പിക്കുന്നവര്‍ അംഗച്ഛേദം ചെയ്തുകൊണ്ടാല്‍ കൊള്ളായിരുന്നു. 13 സഹോദരന്മാരേ, നിങ്ങള്‍ സ്വാതന്ത്ര്യത്തിന്നായി വിളിക്കപ്പെട്ടിരിക്കുന്നു; ഈ സ്വാതന്ത്ര്യം ജഡത്തിന്നു അവസരമാക്കുക മാത്രം ചെയ്യാതെ സ്നേഹത്താല്‍ അന്യോന്യം സേവിപ്പിന്‍ . 14 കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം. എന്നുള്ള ഏകവാക്യത്തില്‍ ന്യായപ്രമാണം മുഴുവനും അടങ്ങിയിരിക്കുന്നു. 15 നിങ്ങള്‍ അന്യോന്യം കടിക്കയും തിന്നുകളയും ചെയ്താലോ ഒരുവനാല്‍ ഒരുവന്‍ ഒടുങ്ങിപ്പോകാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍വിന്‍ . 16 ആത്മാവിനെ അനുസരിച്ചുനടപ്പിന്‍ ; എന്നാല്‍ നിങ്ങള്‍ ജഡത്തിന്‍റെ മോഹം നിവര്‍ത്തിക്കയില്ല എന്നു ഞാന്‍ പറയുന്നു. 17 ജഡാഭിലാഷം ആത്മാവിന്നും ആത്മാഭിലാഷം ജഡത്തിന്നും വിരോധമായിരിക്കുന്നു. നിങ്ങള്‍ ഇച്ഛിക്കുന്നതു ചെയ്യാതവണ്ണം അവ തമ്മില്‍ പ്രതിക്കുലമല്ലോ. 18 ആത്മാവിനെ അനുസരിച്ചുനടക്കുന്നു എങ്കില്‍ നിങ്ങള്‍ ന്യായപ്രമാണത്തിന്‍ കീഴുള്ളവരല്ല. 19 ജഡത്തിന്‍റെ പ്രവൃത്തികളോ ദുര്‍ന്നടപ്പു, അശുദ്ധി, ദുഷ്കാമം, വിഗ്രഹാരാധന, 20 ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം, 21 ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്തു മുതലായവ എന്നു വെളിവാകുന്നു; ഈ വക പ്രവര്‍ത്തിക്കുന്നവന്‍ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാന്‍ മുമ്പെ പറഞ്ഞതുപോലെ ഇപ്പോഴും നിങ്ങളോടു മുന്‍ കൂട്ടി പറയുന്നു. 22 ആത്മാവിന്‍റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീര്‍ഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത, 23 ഇന്ദ്രിയജയം; ഈ വകെക്കു വിരോധമായി ഒരു ന്യായപ്രമാണവുമില്ല. 24 ക്രിസ്തുയേശുവിന്നുള്ളവര്‍ ജഡത്തെ അതിന്‍റെ രാഗമോഹങ്ങളോടും കൂടെ ക്രൂശിച്ചിരിക്കുന്നു. 25 ആത്മാവിനാല്‍ നാം ജീവിക്കുന്നു എങ്കില്‍ ആത്മാവിനെ അനുസരിച്ചു നടക്കുകയും ചെയ്ക. 26 നാം അന്യോന്യം പോരിന്നു വിളിച്ചും അന്യോന്യം അസൂയപ്പെട്ടുംകൊണ്ടു വൃഥാഭിമാനികള്‍ ആകരുതു.

Galatians 6

1 സഹോദരന്മാരേ, ഒരു മനുഷ്യന്‍ വല്ലതെറ്റിലും അകപെട്ടുപോയെങ്കില്‍ ആത്മികരായ നിങ്ങള്‍ അങ്ങനെയുള്ളവനെ സൌമ്യതയുടെ ആത്മാവില്‍ യഥാസ്ഥാനപ്പെടുത്തുവിന്‍ ; നീയും പരീക്ഷയില്‍ അകപ്പെടാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍ക. 2 തമ്മില്‍ തമ്മില്‍ ഭാരങ്ങളെ ചുമപ്പിന്‍ ; ഇങ്ങനെ ക്രിസ്തുവിന്‍റെ ന്യായപ്രമാണം നിവര്‍ത്തിപ്പിന്‍ . 3 താന്‍ അല്പനായിരിക്കെ മഹാന്‍ ആകുന്നു എന്നു ഒരുത്തന്‍ നിരൂപിച്ചാല്‍ തന്നെത്താന്‍ വഞ്ചിക്കുന്നു. 4 ഓ‍രോരുത്തന്‍ താന്താന്‍റെ പ്രവൃത്തി ശോധന ചെയ്യട്ടെ; എന്നാല്‍ അവന്‍ തന്‍റെ പ്രശംസ മറ്റൊരുത്തനെ കാണിക്കാതെ തന്നില്‍ തന്നേ അടക്കി വേക്കും. 5 ഓ‍രോരുത്തന്‍ താന്താന്‍റെ ചുമടു ചുമക്കുമല്ലോ. 6 വചനം പഠിക്കുന്നവന്‍ പഠിപ്പിക്കുന്നവന്നു എല്ലാനന്മയിലും ഔഹരി കൊടുക്കേണം. 7 വഞ്ചനപ്പെടാതിരിപ്പിന്‍ ; ദൈവത്തെ പരിഹസിച്ചുകൂടാ; മനുഷ്യന്‍ വിതെക്കുന്നതു തന്നേ കൊയ്യും. 8 ജഡത്തില്‍ വിതെക്കുന്നവന്‍ ജഡത്തില്‍നിന്നു നാശം കൊയ്യും; ആത്മാവില്‍ വിതെക്കുന്നവന്‍ ആത്മാവില്‍ നിന്നു നിത്യജീവനെ കൊയ്യും. 9 നന്മ ചെയ്കയില്‍ നാം മടുത്തുപോകരുതു; തളര്‍ന്നുപോകാഞ്ഞാല്‍ തക്കസമയത്തു നാം കൊയ്യും. 10 ആകയാല്‍ അവസരം കിട്ടുംപോലെ നാം എല്ലാവര്‍ക്കും, വിശേഷാല്‍ സഹവിശ്വാസികള്‍ക്കും നന്മ ചെയ്ക 11 നോക്കുവിന്‍ : എത്ര വലിയ അക്ഷരമായി ഞാന്‍ നിങ്ങള്‍ക്കു സ്വന്തകൈകൊണ്ടു തന്നേ എഴുതിയിരിക്കുന്നു. 12 ജഡത്തില്‍ സുമുഖം കാണിപ്പാന്‍ ഇച്ഛിക്കുന്നവര്‍ ഒക്കെയും ക്രിസ്തുവിന്‍റെ ക്രൂശുനിമിത്തം ഉപദ്രവം സഹിക്കാതിരിക്കേണ്ടതിന്നു മാത്രം നിങ്ങളെ പരിച്ഛേദന ഏല്പാന്‍ നിര്‍ബ്ബന്ധിക്കുന്നു. 13 പരിച്ഛേദനക്കാര്‍ തന്നേയും ന്യായപ്രമാണം ആചരിക്കുന്നില്ലല്ലോ; നിങ്ങളുടെ ജഡത്തില്‍ പ്രശംസിക്കേണം എന്നുവെച്ചു നിങ്ങള്‍ പരിച്ഛേദന ഏല്പാന്‍ അവര്‍ ഇച്ഛിക്കുന്നതേയുള്ള. 14 എനിക്കോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ക്രൂശില്‍ അല്ലാതെ പ്രശംസിപ്പാന്‍ ഇടവരരുതു; അവനാല്‍ ലോകം എനിക്കും ഞാന്‍ ലോകത്തിന്നും ക്രൂശിക്കപ്പെട്ടിരിക്കുന്നു. 15 പരിച്ഛേദനയല്ല അഗ്രചര്‍മ്മവുമല്ല പുതിയ സൃഷ്ടിയത്രേ കാര്യം. 16 ഈ പ്രമാണം അനുസരിച്ചുനടക്കുന്ന ഏവര്‍ക്കും ദൈവത്തിന്‍റെ യിസ്രായേലിന്നും സമാധാനവും കരുണയും ഉണ്ടാകട്ടെ. 17 ഇനി ആരും എനിക്കു പ്രയാസം വരുത്തരുതു; ഞാന്‍ യേശുവിന്‍റെ ചൂടടയാളം എന്‍റെ ശരീരത്തില്‍ വഹിക്കുന്നു. 18 സഹോദരന്മാരേ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കൃപ നിങ്ങളുടെ ആത്മാവിനോടു ഇരിക്കുമാറാകട്ടെ. ആമേന്‍ .

Ephesians

Ephesians 1

1 ദൈവേഷ്ടത്താല്‍ ക്രിസ്തുയേശുവിന്‍റെ അപ്പൊസ്തലനായ പൌലൊസ് (എഫെസൊസില്‍ ഉള്ള) വിശുദ്ധന്മാരും ക്രിസ്തുയേശുവില്‍ വിശ്വാസികളുമായവര്‍ക്കും എഴുതുന്നതു 2 നമ്മുടെ പിതാവായ ദൈവത്തിങ്കല്‍ നിന്നും കര്‍ത്താവായ യേശുക്രിസ്തുവിങ്കല്‍ നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. 3 സ്വര്‍ഗ്ഗത്തിലെ സകല ആത്മികാനുഗ്രഹത്താലും നമ്മെ ക്രിസ്തുവില്‍ അനുഗ്രഹിച്ചിരിക്കുന്ന നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ദൈവവും പിതാവുമായവന്‍ വാഴ്ത്തപ്പെട്ടവന്‍ . 4 നാം തന്‍റെ സന്നിധിയില്‍ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു അവന്‍ ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ അവനില്‍ തിരഞ്ഞെടുക്കയും 5 തിരുഹിതത്തിന്‍റെ പ്രസാദപ്രകാരം യേശുക്രിസ്തുമുഖാന്തരം നമ്മെ ദത്തെടുക്കേണ്ടതിന്നു 6 അവന്‍ പ്രിയനായവനില്‍ നമുക്കു സൌജന്യമായി നല്കിയ തന്‍റെ കൃപാമഹത്വത്തിന്‍റെ പുകഴ്ചെക്കായി സ്നേഹത്തില്‍ നമ്മെ മുന്നിയമിക്കയും ചെയ്തുവല്ലോ. 7 അവനില്‍ നമുക്കു അവന്‍റെ രക്തത്താല്‍ അതിക്രമങ്ങളുടെ മോചനമെന്ന വീണ്ടെടുപ്പു ഉണ്ടു. 8 അതു അവന്‍ നമുക്കു താന്‍ ധാരാളമായി കാണിച്ച കൃപാധനപ്രകാരം സകലജ്ഞാനവും വിവേകവുമായി നല്കിയിരിക്കുന്നു. 9 അവനില്‍ താന്‍ മുന്നിര്‍ണ്ണയിച്ച തന്‍റെ പ്രസാദത്തിന്നു തക്കവണ്ണം തന്‍റെ ഹിതത്തിന്‍റെ മര്‍മ്മം അവന്‍ നമ്മോടു അറിയിച്ചു. 10 അതു സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ളതു എല്ലാം പിന്നെയും ക്രിസ്തുവില്‍ ഒന്നായിച്ചേര്‍ക്ക എന്നിങ്ങനെ കാലസമ്പൂര്‍ണ്ണതയിലെ വ്യവസ്ഥെക്കായിക്കൊണ്ടു തന്നേ. 11 അവനില്‍ നാം അവകാശവും പ്രാപിച്ചു, തന്‍റെ ഹിതത്തിന്‍റെ ആലോചനപോലെ സകലവും പ്രവര്‍ത്തിക്കുന്നവന്‍റെ നിര്‍ണ്ണയപ്രകാരം മുന്നിയമിക്കപ്പെട്ടതു 12 മുമ്പില്‍കൂട്ടി ക്രിസ്തുവില്‍ ആശവെച്ചവരായ ഞങ്ങള്‍ അവന്‍റെ മഹത്വത്തിന്‍റെ പൂകഴ്ചെക്കാകേണ്ടതിന്നു തന്നേ. 13 അവനില്‍ നിങ്ങള്‍ക്കും നിങ്ങളുടെ രക്ഷയെക്കുറിച്ചുള്ള സുവിശേഷം എന്ന സത്യവചനം നിങ്ങള്‍ കേള്‍ക്കയും അവനില്‍ വിശ്വസിക്കയും ചെയ്തിട്ടു, 14 തന്‍റെ സ്വന്തജനത്തിന്‍റെ വീണ്ടെടുപ്പിന്നു വേണ്ടി തന്‍റെ മഹത്വത്തിന്‍റെ പുകഴ്ചെക്കായിട്ടു നമ്മുടെ അവകാശത്തിന്‍റെ അച്ചാരമായ വാഗ്ദത്തത്തില്‍ പരിശുദ്ധാത്മാവിനാല്‍ മുദ്രയിട്ടിരിക്കുന്നു. 15 അതുനിമിത്തം ഞാനും നിങ്ങള്‍ക്കു കര്‍ത്താവായ യേശുവിലുള്ള വിശ്വാസത്തെയും സകല വിശുദ്ധന്മാരോടുമുള്ള സ്നേഹത്തെയും കുറിച്ചു കേട്ടിട്ടു, 16 നിങ്ങള്‍ക്കു വേണ്ടി ഇടവിടാതെ സ്തോത്രംചെയ്തു എന്‍റെ പ്രാര്‍ത്ഥനയില്‍ 17 നിങ്ങളെ ഓ‍ര്‍ത്തുംകൊണ്ടു നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ദൈവവും മഹത്വമുള്ള പിതാവുമായവന്‍ നിങ്ങള്‍ക്കു തന്നെക്കുറിച്ചുള്ള പരിജ്ഞാനത്തില്‍ ജ്ഞാനത്തിന്‍റെയും വെളിപ്പാടിന്‍റെയും ആത്മാവിനെ തരേണ്ടതിന്നും നിങ്ങളുടെ ഹൃദയദൃഷ്ടി പ്രകാശിപ്പിച്ചിട്ടു 18 അവന്‍റെ വിളിയാലുള്ള ആശ ഇന്നതെന്നും വിശുദ്ധന്മാരല്‍ അവന്‍റെ അവകാശത്തിന്‍റെ മഹിമാധനം ഇന്നതെന്നും അവന്‍റെ ബലത്തിന്‍ വല്ലഭത്വത്തിന്‍റെ വ്യാപാരത്താല്‍ വിശ്വസിക്കുന്ന 19 നമുക്കുവേണ്ടി വ്യാപരിക്കുന്ന അവന്‍റെ ശക്തിയുടെ അളവറ്റ വലിപ്പം ഇന്നതെന്നും നിങ്ങള്‍ അറിയേണ്ടതിന്നും പ്രാര്‍ത്ഥിക്കുന്നു. 20 അങ്ങനെ അവന്‍ ക്രിസ്തുവിലും വ്യാപരിച്ചു അവനെ മരിച്ചവരുടെ ഇടയില്‍നിന്നു ഉയിര്‍പ്പിക്കയും 21 സ്വര്‍ഗ്ഗത്തില്‍ തന്‍റെ വലത്തുഭാഗത്തു എല്ലാ വാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും കര്‍ത്തൃത്വത്തിന്നും ഈ ലോകത്തില്‍ മാത്രമല്ല വരുവാനുള്ളതിലും വിളിക്കപ്പെടുന്ന സകല നാമത്തിന്നും അത്യന്തം മീതെ ഇരുത്തുകയും 22 സര്‍വ്വവും അവന്‍റെ കാല്‍ക്കീഴാക്കിവെച്ചു അവനെ സര്‍വ്വത്തിന്നും മീതെ തലയാക്കി 23 എല്ലാറ്റിലും എല്ലാം നിറെക്കുന്നവന്‍റെ നിറവായിരിക്കുന്ന അവന്‍റെ ശരീരമായ സഭെക്കു കൊടുക്കയും ചെയ്തിരിക്കുന്നു.

Ephesians 2

1 അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരായിരുന്ന നിങ്ങളെയും അവന്‍ ഉയിര്‍പ്പിച്ചു. 2 അവയില്‍ നിങ്ങള്‍ മുമ്പെ ഈ ലോകത്തിന്‍റെ കാലഗതിയെയും ആകാശത്തിലെ അധികാരത്തിന്നും അനുസരണക്കേടിന്‍റെ മക്കളില്‍ ഇപ്പോള്‍ വ്യാപരിക്കുന്ന ആത്മാവിന്നും അധിപതിയായവനെയും അനുസരിച്ചു നടന്നു. 3 അവരുടെ ഇടയില്‍ നാം എല്ലാവരും മുമ്പെ നമ്മുടെ ജഡമോഹങ്ങളില്‍ നടന്നു ജഡത്തിന്നും മനോവികാരങ്ങള്‍ക്കും ഇഷ്ടമായതു ചെയ്തുംകൊണ്ടു മറ്റുള്ളവരെപ്പോലെ പ്രകൃതിയാല്‍ കോപത്തിന്‍റെ മക്കള്‍ ആയിരുന്നു. 4 കരുണാസമ്പന്നനായ ദൈവമോ നമ്മെ സ്നേഹിച്ച മഹാ സ്നേഹംനിമിത്തം 5 അതിക്രമങ്ങളാല്‍ മരിച്ചവരായിരുന്ന നമ്മെ ക്രിസ്തുവിനോടു കൂടെ ജീവിപ്പിക്കയും — കൃപയാലത്രേ നിങ്ങള്‍ രക്ഷിക്കപ്പെട്ടിരിക്കുന്നു — 6 ക്രിസ്തുയേശുവില്‍ നമ്മെക്കുറിച്ചുള്ള വാത്സല്യത്തില്‍ തന്‍റെ കൃപയുടെ അത്യന്തധനത്തെ വരുംകാലങ്ങളില്‍ കാണിക്കേണ്ടതിന്നു 7 ക്രിസ്തുയേശുവില്‍ അവനോടുകൂടെ ഉയിര്‍ത്തെഴുന്നേല്പിച്ചു സ്വര്‍ഗ്ഗത്തില്‍ ഇരുത്തുകയും ചെയ്തു. 8 കൃപയാലല്ലോ നിങ്ങള്‍ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങള്‍ കാരണമല്ല; ദൈവത്തിന്‍റെ ദാനമത്രേയാകുന്നു. 9 ആരും പ്രശംസിക്കാതിരിപ്പാന്‍ പ്രവൃത്തികളും കാരണമല്ല. 10 നാം അവന്‍റെ കൈപ്പണിയായി സല്‍പ്രവര്‍ത്തികള്‍ക്കായിട്ടു ക്രിസ്തുയേശുവില്‍ സൃഷ്ടിക്കപ്പെട്ടവരാകുന്നു; നാം ചെയ്തുപോരേണ്ടതിന്നു ദൈവം അവ മുന്നൊരുക്കിയിരിക്കുന്നു. 11 ആകയാല്‍ നിങ്ങള്‍ മുമ്പെ പ്രകൃതിയാല്‍ ജാതികളായിരുന്നു; ജഡത്തില്‍ കയ്യാലുള്ള പരിച്ഛേദന ഏറ്റു പരിച്ഛേദനക്കാര്‍ എന്നു പേരുള്ളവരാല്‍ അഗ്രചര്‍മ്മക്കാര്‍ എന്നു വിളിക്കപ്പെട്ടിരുന്നു; 12 അക്കാലത്തു നിങ്ങള്‍ ക്രിസ്തുവിനെ കൂടാതെയുള്ളവരും യിസ്രായേല്‍പൌരതയോടു സംബന്ധമില്ലാത്തവരും വാഗ്ദത്തത്തിന്‍റെ നിയമങ്ങള്‍ക്കു അന്യരും പ്രത്യാശയില്ലാത്തവരും ലോകത്തില്‍ ദൈവമില്ലാത്തവരും ആയിരുന്നു എന്നു ഓ‍ര്‍ത്തുകൊള്‍വിന്‍ . 13 മുമ്പെ ദൂരസ്ഥരായിരുന്ന നിങ്ങള്‍ ഇപ്പോള്‍ ക്രിസ്തുയേശുവില്‍ ക്രിസ്തുവിന്‍റെ രക്തത്താല്‍ സമീപസ്ഥരായിത്തീര്‍ന്നു. 14 അവന്‍ നമ്മുടെ സമാധാനം; അവന്‍ ഇരുപക്ഷത്തെയും ഒന്നാക്കി, ചട്ടങ്ങളും കല്പനകളുമായ ന്യായപ്രമാണം എന്ന ശത്രുത്വം തന്‍റെ ജഡത്താല്‍ നീക്കി വേര്‍പ്പാടിന്‍റെ നടുച്ചുവര്‍ ഇടിച്ചുകളഞ്ഞതു സമാധാനം ഉണ്ടാക്കിക്കൊണ്ടു 15 ഇരുപക്ഷത്തെയും തന്നില്‍ ഒരേ പുതുമനുഷ്യനാക്കി സൃഷ്ടിപ്പാനും 16 ക്രൂശിന്മേല്‍വെച്ചു ശത്രുത്വം ഇല്ലാതാക്കി അതിനാല്‍ ഇരുപക്ഷത്തെയും ഏകശരീരത്തില്‍ ദൈവത്തോടു നിരപ്പിപ്പാനും തന്നേ. 17 അവന്‍ വന്നു ദൂരത്തായിരുന്ന നിങ്ങള്‍ക്കു സമാധാനവും സമീപത്തുള്ളവര്‍ക്കും സമാധാനവും സുവിശേഷിച്ചു. 18 അവന്‍ മുഖാന്തരം നമുക്കു ഇരുപക്ഷക്കാര്‍ക്കും ഏകാത്മാവിനാല്‍ പിതാവിങ്കലേക്കു പ്രവേശനം ഉണ്ടു. 19 ആകയാല്‍ നിങ്ങള്‍ ഇനി അന്യന്മാരും പരദേശികളുമല്ല വിശുദ്ധന്മാരുടെ സഹപൌരന്മാരും ദൈവത്തിന്‍റെ ഭവനക്കാരുമത്രേ. 20 ക്രിസ്തുയേശു തന്നേ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേല്‍ പണിതിരിക്കുന്നു. 21 അവനില്‍ കെട്ടിടം മുഴുവനും യുക്തമായി ചേര്‍ന്നു കര്‍ത്താവില്‍ വിശുദ്ധമന്ദിരമായി വളരുന്നു. 22 അവനില്‍ നിങ്ങളെയും ദൈവത്തിന്‍റെ നിവാസമാകേണ്ടതിന്നു ആത്മാവിനാല്‍ ഒന്നിച്ചു പണിതുവരുന്നു.

Ephesians 3

1 അതുനിമിത്തം പൌലൊസ് എന്ന ഞാന്‍ ജാതികളായ നിങ്ങള്‍ക്കു വേണ്ടി ക്രിസ്തുയേശുവിന്‍റെ ബദ്ധനായിരിക്കുന്നു. 2 നിങ്ങള്‍ക്കായി എനിക്കു ലഭിച്ച ദൈവകൃപയുടെ വ്യവസ്ഥയെക്കുറിച്ചു 3 ഞാന്‍ മീതെ ചുരുക്കത്തില്‍ എഴുതിയതുപോലെ വെളിപ്പാടിനാല്‍ എനിക്കു ഒരു ധര്‍മ്മം അറിയായ്‍വന്നു എന്നു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. 4 നിങ്ങള്‍ അതുവായിച്ചാല്‍ ക്രിസ്തുവിനെ സംബന്ധിച്ചുള്ള മര്‍മ്മത്തില്‍ എനിക്കുള്ള ബോധം നിങ്ങള്‍ക്കു ഗ്രഹിക്കാം. 5 ആ മര്‍മ്മം ഇപ്പോള്‍ അവന്‍റെ വിശുദ്ധ അപ്പൊസ്തലന്മാര്‍ക്കും പ്രവാചകന്മാര്‍ക്കും ആത്മാവിനാല്‍ വെളിപ്പെട്ടതുപോലെ പൂര്‍വ്വകാലങ്ങളില്‍ മനുഷ്യര്‍ക്കും അറിയായ്‍വന്നിരുന്നില്ല. 6 അതോ ജാതികള്‍ സുവിശേഷത്താല്‍ ക്രിസ്തുയേശുവില്‍ കൂട്ടവകാശികളും ഏകശരീരസ്ഥരും വാഗ്ദത്തത്തില്‍ പങ്കാളികളും ആകേണം എന്നുള്ളതു തന്നേ. 7 ആ സുവിശേഷത്തിന്നു ഞാന്‍ അവന്‍റെ ശക്തിയുടെ വ്യാപാരപ്രകാരം എനിക്കു ലഭിച്ച ദൈവത്തിന്‍റെ കൃപാദാനത്താല്‍ ശുശ്രൂഷക്കാരനായിത്തീര്‍ന്നു. 8 സകല വിശുദ്ധന്മാരിലും ഏറ്റവും ചെറിയവനായ എനിക്കു ജാതികളോടു ക്രിസ്തുവിന്‍റെ അപ്രമേയധനത്തെക്കുറിച്ചു 9 പ്രസംഗിപ്പാനും സകലവും സൃഷ്ടിച്ച ദൈവത്തില്‍ അനാദികാലം മുതല്‍ മറഞ്ഞുകിടന്ന മര്‍മ്മത്തിന്‍റെ വ്യവസ്ഥ ഇന്നതെന്നു എല്ലാവര്‍ക്കും പ്രകാശിപ്പിപ്പാനുമായി ഈ കൃപ നല്കിയിരിക്കുന്നു. 10 അങ്ങനെ ഇപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ വാഴ്ചകള്‍ക്കും അധികാരങ്ങള്‍ക്കും ദൈവത്തിന്‍റെ ബഹുവിധമായ ജ്ഞാനം, 11 അവന്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍ നിവര്‍ത്തിച്ച അനാദിനിര്‍ണ്ണയ പ്രകാരം സഭമുഖാന്തരം അറിയായ്‍വരുന്നു. 12 അവനില്‍ ആശ്രയിച്ചിട്ടു അവങ്കലുള്ള വിശ്വാസത്താല്‍ നമുക്കു ധൈര്യവും പ്രവേശനവും ഉണ്ടു. 13 അതുകൊണ്ടു ഞാന്‍ നിങ്ങള്‍ക്കുവേണ്ടി സഹിക്കുന്ന കഷ്ടങ്ങള്‍ നിങ്ങളുടെ മഹത്വമാകയാല്‍ അവനിമിത്തം അധൈര്യപ്പെട്ടുപോകരുതു എന്നു ഞാന്‍ അപേക്ഷിക്കുന്നു. 14 അതുനിമിത്തം ഞാന്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള സകല കുടുംബത്തിന്നും 15 പേര്‍ വരുവാന്‍ കാരണമായ പിതാവിന്‍റെ സന്നിധിയില്‍ മുട്ടുകുത്തുന്നു. 16 അവന്‍ തന്‍റെ മഹത്വത്തിന്‍റെ ധനത്തിന്നു ഒത്തവണ്ണം അവന്‍റെ ആത്മാവിനാല്‍ നിങ്ങള്‍ അകത്തെ മനുഷ്യനെ സംബന്ധിച്ചു ശക്തിയോടെ ബലപ്പെടേണ്ടതിന്നും 17 ക്രിസ്തു വിശ്വാസത്താല്‍ നിങ്ങളുടെ ഹൃദയങ്ങളില്‍ വസിക്കേണ്ടതിന്നും വരം നല്കേണം എന്നും നിങ്ങള്‍ സ്നേഹത്തില്‍ വേരൂന്നി അടിസ്ഥാനപ്പെട്ടവരായി 18 വീതിയും നീളവും ഉയരവും ആഴവും എന്തു എന്നു സകല വിശുദ്ധന്മാരോടുംകൂടെ ഗ്രഹിപ്പാനും 19 പരിജ്ഞാനത്തെ കവിയുന്ന ക്രിസ്തുവിന്‍ സ്നേഹത്തെ അറിവാനും പ്രാപ്തരാകയും ദൈവത്തിന്‍റെ എല്ലാ നിറവിനോളം നിറഞ്ഞുവരികയും വേണം എന്നും പ്രാര്‍ത്ഥിക്കുന്നു. 20 എന്നാല്‍ നാം ചോദിക്കുന്നതിലും നിനെക്കുന്നതിലും അത്യന്തം പരമായി ചെയ്‍വാന്‍ നമ്മില്‍ വ്യാപരിക്കുന്ന ശക്തിയാല്‍ കഴിയുന്നവന്നു 21 സഭയിലും ക്രിസ്തുയേശുവിലും എന്നേക്കും തലമുറതലമുറയായും മഹത്വം ഉണ്ടാകട്ടെ ആമേന്‍ .

Ephesians 4

1 കര്‍ത്തൃസേവനിമിത്തം ബദ്ധനായിരിക്കുന്ന ഞാന്‍ പ്രബോധിപ്പിക്കുന്നതു: നിങ്ങളെ വിളിച്ചിരിക്കുന്ന വിളിക്കു യോഗ്യമാംവണ്ണം 2 പൂര്‍ണ്ണവിനയത്തോടും സൌമ്യതയോടും ദീര്‍ഘക്ഷമയോടുംകൂടെ നടക്കയും സ്നേഹത്തില്‍ അന്യോന്യം പൊറുക്കയും 3 ആത്മാവിന്‍റെ ഐക്യത സമാധാനബന്ധത്തില്‍ കാപ്പാന്‍ ശ്രമിക്കയും ചെയ്‍വിന്‍ . 4 നിങ്ങളെ വിളിച്ചപ്പോള്‍ ഏകപ്രത്യാശെക്കായി നിങ്ങളെ വിളിച്ചതുപോലെ ശരീരം ഒന്നു, ആത്മാവു ഒന്നു, 5 കര്‍ത്താവു ഒരുവന്‍ , വിശ്വാസം ഒന്നു, സ്നാനം ഒന്നു, എല്ലാവര്‍ക്കും മീതെയുള്ളവനും 6 എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവര്‍ക്കും ദൈവവും പിതാവുമായവന്‍ ഒരുവന്‍ . 7 എന്നാല്‍ നമ്മില്‍ ‍ഓ‍രോരുത്തന്നു ക്രിസ്തുവിന്‍റെ ദാനത്തിന്‍റെ അളവിന്നു ഒത്തവണ്ണം കൃപ ലഭിച്ചിരിക്കുന്നു. 8 അതുകൊണ്ടു: “അവന്‍ ബദ്ധന്മാരെ പിടിച്ചുകൊണ്ടു പോയി ഉയരത്തില്‍ കയറി മനുഷ്യര്‍ക്കും ദാനങ്ങളെ കൊടുത്തു” എന്നു പറയുന്നു. 9 കയറി എന്നതിനാല്‍ അവന്‍ ഭൂമിയുടെ അധോഭാഗങ്ങളിലേക്കു ഇറങ്ങി എന്നു വരുന്നില്ലയോ? 10 ഇറങ്ങിയവന്‍ സകലത്തെയും നിറെക്കേണ്ടതിന്നു സ്വര്‍ഗ്ഗാധിസ്വര്‍ഗ്ഗത്തിന്നു മീതെ കയറിയവനും ആകുന്നു. 11 അവന്‍ ചിലരെ അപ്പൊസ്തലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരായും ഉപദേഷ്ടാക്കന്മാരായും നിയമിച്ചിരിക്കുന്നു; 12 അതു നാം എല്ലാവരും വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലുമുള്ള ഐക്യതയും തികഞ്ഞ പുരുഷത്വവും ക്രിസ്തുവിന്‍റെ സമ്പൂര്‍ണ്ണതയായ പ്രായത്തിന്‍റെ അളവും പ്രാപിക്കുവോളം 13 വിശുദ്ധന്മാരുടെ യഥാസ്ഥാനത്തിന്നായുള്ള ശുശ്രൂഷയുടെ വേലെക്കും ക്രിസ്തുവിന്‍റെ ശരീരത്തിന്‍റെ ആത്മികവര്‍ദ്ധനെക്കും ആകുന്നു. 14 അങ്ങനെ നാം ഇനി മനുഷ്യരുടെ ചതിയാലും ഉപായത്താലും തെറ്റിച്ചുകളയുന്ന തന്ത്രങ്ങളില്‍ കുടുങ്ങിപ്പോകുവാന്‍ തക്കവണ്ണം ഉപദേശത്തിന്‍റെ ഓ‍രോ കാറ്റിനാല്‍ അലഞ്ഞുഴലുന്ന ശിശുക്കള്‍ ആയിരിക്കാതെ 15 സ്നേഹത്തില്‍ സത്യം സംസാരിച്ചുകൊണ്ടു ക്രിസ്തു എന്ന തലയോളം സകലത്തിലും വളരുവാന്‍ ഇടയാകും. 16 ശരീരം മുഴുവനും യുക്തമായി ചേര്‍ന്നും ഏകീഭവിച്ചും ഔരോ അംഗത്തിന്‍റെ അതതു വ്യാപാരത്തിന്നു ഒത്തവണ്ണം ഉതവി ലഭിപ്പാനുള്ള ഏതു സന്ധിയാലും സ്നേഹത്തിലുള്ള വര്‍ദ്ധനെക്കായി അവനില്‍ നിന്നു വളര്‍ച്ച പ്രാപിക്കുന്നു. 17 ആകയാല്‍ ഞാന്‍ കര്‍ത്താവില്‍ സാക്ഷീകരിച്ചു പറയുന്നതു എന്തെന്നാല്‍ : ജാതികള്‍ തങ്ങളുടെ വ്യര്‍ത്ഥബുദ്ധി അനുസരിച്ചു നടക്കുന്നതുപോലെ നിങ്ങള്‍ ഇനി നടക്കരുതു. 18 അവര്‍ അന്ധബുദ്ധികളായി അജ്ഞാനം നിമിത്തം, ഹൃദയകാഠിന്യം നിമിത്തം തന്നേ, 19 ദൈവത്തിന്‍റെ ജീവനില്‍ നിന്നു അകന്നു മനം തഴമ്പിച്ചു പോയവര്‍ ആകയാല്‍ അത്യാഗ്രഹത്തോടെ സകല അശുദ്ധിയും പ്രവര്‍ത്തിപ്പാന്‍ ദുഷ്കാമത്തിന്നു തങ്ങളെത്തന്നേ ഏല്പിച്ചിരിക്കുന്നു. 20 നിങ്ങളോ യേശുവില്‍ സത്യം ഉള്ളതുപോലെ അവനെക്കുറിച്ചു കേട്ടു അവനില്‍ ഉപദേശം ലഭിച്ചു എങ്കില്‍ 21 ക്രിസ്തുവിനെക്കുറിച്ചു ഇങ്ങനെയല്ല പഠിച്ചതു. 22 മുമ്പിലത്തെ നടപ്പു സംബന്ധിച്ചു ചതിമോഹങ്ങളാല്‍ വഷളായിപ്പോകുന്ന പഴയ മനുഷ്യനെ ഉപേക്ഷിച്ചു 23 നിങ്ങളുടെ ഉള്ളിലെ ആത്മാവു സംബന്ധമായി പുതുക്കം പ്രാപിച്ചു 24 സത്യത്തിന്‍റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊള്‍വിന്‍ . 25 ആകയാല്‍ ഭോഷകു ഉപേക്ഷിച്ചു ഓ‍രോരുത്തന്‍ താന്താന്‍റെ കൂട്ടുകാരനോടു സത്യം സംസാരിപ്പിന്‍ ; നാം തമ്മില്‍ അവയവങ്ങളല്ലോ. 26 കോപിച്ചാല്‍ പാപം ചെയ്യാതിരിപ്പിന്‍ . സൂര്യന്‍ അസ്തമിക്കുവോളം നിങ്ങള്‍ കോപം വെച്ചുകൊണ്ടിരിക്കരുതു. 27 പിശാചിന്നു ഇടം കൊടുക്കരുതു. 28 കള്ളന്‍ ഇനി കക്കാതെ മുട്ടുള്ളവന്നു ദാനം ചെയ്‍വാന്‍ ഉണ്ടാകേണ്ടതിന്നു കൈകൊണ്ടു നല്ലതു പ്രവര്‍ത്തിച്ചു അദ്ധ്വാനിക്കയത്രേ വേണ്ടതു. 29 കേള്‍ക്കുന്നവര്‍ക്കും കൃപ ലഭിക്കേണ്ടതിന്നു ആവശ്യംപോലെ ആത്മികവര്‍ദ്ധനെക്കായി നല്ല വാക്കല്ലാതെ ആകാത്തതു ഒന്നും നിങ്ങളുടെ വായില്‍ നിന്നു പുറപ്പെടരുതു. 30 ദൈവത്തിന്‍റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുതു; അവനാലല്ലോ നിങ്ങള്‍ക്കു വീണ്ടെടുപ്പുനാളിന്നായി മുദ്രയിട്ടിരിക്കുന്നതു. 31 എല്ലാ കൈപ്പും കോപവും ക്രോധവും കൂറ്റാരവും ദൂഷണവും സകലദുര്‍ഗ്ഗുണവുമായി നിങ്ങളെ വിട്ടു ഒഴിഞ്ഞുപോകട്ടെ. 32 നിങ്ങള്‍ തമ്മില്‍ ദയയും മനസ്സലിവുമുള്ളവരായി ദൈവം ക്രിസ്തുവില്‍ നിങ്ങളോടു ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിപ്പിന്‍ .

Ephesians 5

1 ആകയാല്‍ പ്രിയമക്കള്‍ എന്നപോലെ ദൈവത്തെ അനുകരിപ്പിന്‍ . 2 ക്രിസ്തുവും നിങ്ങളെ സ്നേഹിച്ചു നമുക്കു വേണ്ടി തന്നെത്താന്‍ ദൈവത്തിന്നു സൌരഭ്യവാസനയായ വഴിപാടും യാഗവുമായി അര്‍പ്പിച്ചതു പോലെ സ്നേഹത്തില്‍ നടപ്പിന്‍ 3 ദുര്‍ന്നടപ്പും യാതൊരു അശുദ്ധിയും അത്യാഗ്രഹവും നിങ്ങളുടെ ഇടയില്‍ പേര്‍ പറകപോലും അരുതു; 4 അങ്ങനെ ആകുന്നു വിശുദ്ധന്മാര്‍ക്കും ഉചിതം. ചീത്തത്തരം, പൊട്ടച്ചൊല്‍ . കളിവാക്കു ഇങ്ങനെ ചേര്‍ച്ചയല്ലാത്തവ ഒന്നും അരുതു; സ്തോത്രമത്രേ വേണ്ടതു. 5 ദുര്‍ന്നടപ്പുകാരന്‍ , അശുദ്ധന്‍ , വിഗ്രഹാരാധിയായ ദ്രവ്യാഗ്രഹി ഇവര്‍ക്കും ആര്‍ക്കും ക്രിസ്തുവിന്‍റെയും ദൈവത്തിന്‍റെയും രാജ്യത്തില്‍ അവകാശമില്ല എന്നു നിങ്ങള്‍ അറിയുന്നുവല്ലോ. 6 വ്യര്‍ത്ഥവാക്കുകളാല്‍ ആരും നിങ്ങളെ ചതിക്കരുതു; ഈ വക നിമിത്തമല്ലോ ദൈവകോപം അനുസരണം കെട്ടവരുടെ മേല്‍ വരുന്നു. 7 നിങ്ങള്‍ അവരുടെ കൂട്ടാളികള്‍ ആകരുതു. 8 മുമ്പെ നിങ്ങള്‍ ഇരുളായിരുന്നു; ഇപ്പോഴോ കര്‍ത്താവില്‍ വെളിച്ചം ആകുന്നു. 9 കര്‍ത്താവിന്നു പ്രസാദമായതു എന്തെന്നു പരിശോധിച്ചുകൊണ്ടു വെളിച്ചത്തിലുള്ളവരായി നടന്നുകൊള്‍വിന്‍ . 10 സകല സല്ഗുണവും നീതിയും സത്യവുമല്ലോ വെളിച്ചത്തിന്‍റെ ഫലം. 11 ഇരുട്ടിന്‍റെ നിഷ്ഫലപ്രവൃത്തികളില്‍ കൂട്ടാളികള്‍ ആകരുതു; അവയെ ശാസിക്ക അത്രേ വേണ്ടതു. 12 അവര്‍ ഗൂഢമായി ചെയ്യുന്നതു പറവാന്‍ പോലും ലജ്ജയാകുന്നു. 13 അവയെ ശാസിക്കുമ്പോഴോ സകലത്തെയും കുറിച്ചു വെളിച്ചത്താല്‍ ബോധം വരും; ബോധം വരുന്നതെല്ലാം വെളിച്ചം പോലെ തെളിവല്ലോ. 14 അതുകൊണ്ടു: “ഉറങ്ങുന്നവനേ, ഉണര്‍ന്നു മരിച്ചവരുടെ ഇടയില്‍ നിന്നു എഴുന്നേല്‍ക്ക; എന്നാല്‍ ക്രിസ്തു നിന്‍റെ മേല്‍ പ്രകാശിക്കും” എന്നു ചൊല്ലുന്നു. 15 ആകയാല്‍ സൂക്ഷമത്തോടെ, അജ്ഞാനികളായിട്ടല്ല ജ്ഞാനികളായിട്ടത്രേ നടപ്പാന്‍ നോക്കുവിന്‍ . 16 ഇതു ദുഷ്കാലമാകയാല്‍ സമയം തക്കത്തില്‍ ഉപയോഗിച്ചുകൊള്‍വിന്‍ . 17 ബുദ്ധിഹീനരാകാതെ കര്‍ത്താവിന്‍റെ ഇഷ്ടം ഇന്നതെന്നു ഗ്രഹിച്ചുകൊള്‍വിന്‍ . 18 വീഞ്ഞു കുടിച്ചു മത്തരാകാരുതു; അതിനാല്‍ ദുര്‍ന്നടപ്പു ഉണ്ടാകുമല്ലോ. ആത്മാവു നിറഞ്ഞവരായി സങ്കീര്‍ത്തനങ്ങളാലും 19 സ്തുതികളാലും ആത്മിക ഗീതങ്ങളാലും തമ്മില്‍ സംസാരിച്ചും നിങ്ങളുടെ ഹൃദയത്തില്‍ കര്‍ത്താവിന്നു പാടിയും കീര്‍ത്തനം ചെയ്തും 20 നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തുവിന്‍റെ നാമത്തില്‍ ദൈവവും പിതാവുമായവന്നു എല്ലായ്പോഴും എല്ലാറ്റിന്നു വേണ്ടിയും സ്തോത്രം ചെയ്തുകൊള്‍വിന്‍ . 21 ക്രിസ്തുവിന്‍റെ ഭയത്തില്‍ അന്യോന്യം കീഴ്പെട്ടിരിപ്പിന്‍ . 22 ഭാര്യമാരേ, കര്‍ത്താവിന്നു എന്നപോലെ സ്വന്ത ഭര്‍ത്താക്കന്മാര്‍ക്കും കീഴടങ്ങുവിന്‍ . 23 ക്രിസ്തു ശരീരത്തിന്‍റെ രക്ഷിതാവായി സഭെക്കു തലയാകുന്നതുപോലെ ഭര്‍ത്താവു ഭാര്യകൂ തലയാകുന്നു. 24 എന്നാല്‍ സഭ ക്രിസ്തുവിന്നു കീഴടങ്ങിയിരിക്കുന്നതു പോലെ ഭാര്യമാരും ഭര്‍ത്താക്കന്മാര്‍ക്കും സകലത്തിലും കീഴടങ്ങിയിരിക്കേണം. 25 ഭര്‍ത്താക്കന്മാരേ, ക്രിസ്തുവും സഭയെ സ്നേഹിച്ചതുപോലെ നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിന്‍ . 26 അവന്‍ അവളെ വചനത്തോടുകൂടിയ ജലസ്നാനത്താല്‍ വെടിപ്പാക്കി വിശുദ്ധീകരിക്കേണ്ടതിന്നും 27 കറ, ചുളുക്കം മുതലായതു ഒന്നും ഇല്ലാതെ സഭയെ ശുദ്ധയും നിഷ്കളങ്കയുമായി തനിക്കു തന്നേ തേജസ്സോടെ മുന്നിറുത്തേണ്ടതിന്നും തന്നെത്താന്‍ അവള്‍ക്കു വേണ്ടി ഏല്പിച്ചുകൊടുത്തു. 28 അവ്വണ്ണം ഭര്‍ത്താക്കന്മാരും തങ്ങളുടെ ഭാര്യമാരെ സ്വന്ത ശരീരങ്ങളെപ്പോലെ സ്നേഹിക്കേണ്ടതാകുന്നു. ഭാര്യയെ സ്നേഹിക്കുന്നവന്‍ തന്നെത്താന്‍ സ്നേഹിക്കുന്നു. 29 ആരും തന്‍റെ ജഡത്തെ ഒരുനാളും പകെച്ചിട്ടില്ലല്ലോ; ക്രിസ്തുവും സഭയെ ചെയ്യുന്നതു പോലെ അതിനെ പോറ്റി പുലര്‍ത്തുകയത്രേ ചെയ്യുന്നതു. 30 നാം അവന്‍റെ ശരീരത്തിന്‍റെ അവയവങ്ങളല്ലോ. 31 അതു നിമിത്തം ഒരു മനുഷ്യന്‍ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായിത്തീരും . 32 ഈ മര്‍മ്മം വലിയതു; ഞാന്‍ ക്രിസ്തുവിനെയും സഭയെയും ഉദ്ദേശിച്ചത്രേ പറയുന്നതു. 33 എന്നാല്‍ നിങ്ങളും അങ്ങനെ തന്നേ ഓ‍രോരുത്തന്‍ താന്താന്‍റെ ഭാര്യയെ തന്നെപ്പോലെ തന്നേ സ്നേഹിക്കേണം. ഭാര്യയോ ഭര്‍ത്താവിനെ ഭയപ്പെടേണ്ടതാകുന്നു.

Ephesians 6

1 മക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരെ കര്‍ത്താവില്‍ അനുസരിപ്പിന്‍ ; അതു ന്യായമല്ലോ. 2 “നിനക്കു നന്മ ഉണ്ടാകുവാനും നീ ഭൂമിയില്‍ ദീര്‍ഘായുസ്സോടിരിപ്പാനും 3 നിന്‍റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക” എന്നതു വാഗ്ദത്തത്തോടുകൂടിയ ആദ്യകല്പന ആകുന്നു. 4 പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ കര്‍ത്താവിന്‍റെ ബാലശിക്ഷയിലും പാത്ഥ്യോപദേശത്തിലും പോറ്റി വളര്‍ത്തുവിന്‍ . 5 ദാസന്മാരേ, ജഡപ്രകാരം യജമാനന്മാരായവരെ ക്രിസ്തുവിനെപ്പോലെ തന്നേ ഹൃദയത്തിന്‍റെ ഏകാഗ്രതയില്‍ ഭയത്തോടും വിറയലോടും കൂടെ അനുസരിപ്പിന്‍ . 6 ദൃഷ്ടിസേവയാല്‍ അല്ല, ക്രിസ്തുവിന്‍റെ ദാസന്മാരെപ്പോലെ ദൈവേഷ്ടം മനസ്സോടെ ചെയ്തും 7 മനുഷ്യരെയല്ല കര്‍ത്താവിനെ തന്നേ പ്രീതിയോടെ സേവിച്ചുംകൊണ്ടു അനുസരിപ്പിന്‍ . 8 ദാസനോ സ്വതന്ത്രനോ ഓ‍രോരുത്തന്‍ ചെയ്യുന്ന നന്മെക്കു കര്‍ത്താവില്‍ നിന്നു പ്രതിഫലം പ്രാപിക്കും എന്നു നിങ്ങള്‍ അറിയുന്നുവല്ലോ. 9 യജമാനന്മാരേ, അവരുടെയും നിങ്ങളുടെയും യജമാനന്‍ സ്വര്‍ഗ്ഗത്തില്‍ ഉണ്ടെന്നും അവന്‍റെ പക്കല്‍ മുഖപക്ഷം ഇല്ലെന്നും അറിഞ്ഞുകൊണ്ടു അങ്ങനെ തന്നേ അവരോടു പെരുമാറുകയും ഭീഷണിവാക്കു ഒഴിക്കയും ചെയ്‍വിന്‍ . 10 ഒടുവില്‍ കര്‍ത്താവിലും അവന്‍റെ അമിത ബലത്തിലും ശക്തിപ്പെടുവിന്‍ . 11 പിശാചിന്‍റെ തന്ത്രങ്ങളോടു എതിര്‍ത്തുനില്പാന്‍ കഴിയേണ്ടതിന്നു ദൈവത്തിന്‍റെ സര്‍വ്വായുധവര്‍ഗ്ഗം ധരിച്ചുകൊള്‍വിന്‍ . 12 നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്‍റെ ലോകാധിപതികളോടും സ്വര്‍ല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ. 13 അതുകൊണ്ടു നിങ്ങള്‍ ദുര്‍ദ്ദിവസത്തില്‍ എതിര്‍പ്പാനും സകലവും സമാപിച്ചിട്ടു ഉറെച്ചു നില്പാനും കഴിയേണ്ടതിന്നു ദൈവത്തിന്‍റെ സര്‍വ്വായുധവര്‍ഗ്ഗം എടുത്തുകൊള്‍വിന്‍ . 14 നിങ്ങളുടെ അരെക്കു സത്യം കെട്ടിയും നീതി എന്ന കവചം ധരിച്ചും 15 സമാധാനസുവിശേഷത്തിന്നായുള്ള ഒരുക്കം 16 കാലിന്നു ചെരിപ്പാക്കിയും എല്ലാറ്റിന്നും മീതെ ദുഷ്ടന്‍റെ തീയമ്പുകളെ ഒക്കെയും കെടുക്കുവാന്തക്കതായ വിശ്വാസം എന്ന പരിച എടുത്തുകൊണ്ടും നില്പിന്‍ . 17 രക്ഷ എന്ന ശിരസ്ത്രവും ദൈവവചനം എന്ന ആത്മാവിന്‍റെ വാളും കൈക്കൊള്‍വിന്‍ . 18 സകലപ്രാര്‍ത്ഥനയാലും യാചനയാലും ഏതു നേരത്തും ആത്മാവില്‍ പ്രാര്‍ത്ഥിച്ചും അതിന്നായി ജാഗരിച്ചും കൊണ്ടു സകലവിശുദ്ധന്മാര്‍ക്കും എനിക്കും വേണ്ടി പ്രാര്‍ത്ഥനയില്‍ പൂര്‍ണ്ണസ്ഥിരത കാണിപ്പിന്‍ . 19 ഞാന്‍ ചങ്ങല ധരിച്ചു സ്ഥാനാപതിയായി സേവിക്കുന്ന സുവിശേഷത്തിന്‍റെ മര്‍മ്മം പ്രാഗത്ഭ്യത്തോടെ അറിയിപ്പാന്‍ എന്‍റെ വായി തുറക്കുമ്പോള്‍ എനിക്കു വചനം നല്കപ്പെടേണ്ടതിന്നും 20 ഞാന്‍ സംസാരിക്കേണ്ടുംവണ്ണം അതില്‍ പ്രാഗത്ഭ്യത്തോടെ സംസാരിക്കേണ്ടതിന്നും പ്രാര്‍ത്ഥിപ്പിന്‍ . 21 ഞാന്‍ എങ്ങനെ ഇരിക്കുന്നു എന്നു എന്‍റെ അവസ്ഥ നിങ്ങളും അറിയേണ്ടതിന്നു പ്രിയ സഹോദരനും കര്‍ത്താവില്‍ വിശ്വസ്ത ശുശ്രൂഷകനുമായ തിഹിക്കോസ് നിങ്ങളോടു സകലവും അറിയിക്കും. 22 നിങ്ങള്‍ ഞങ്ങളുടെ വസ്തുത അറിവാനും അവന്‍ നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിപ്പാനുമായി ഞാന്‍ അവനെ നിങ്ങളുടെ അടുക്കലേക്കു അയച്ചിരിക്കുന്നു. 23 പിതാവായ ദൈവത്തിങ്കല്‍നിന്നും കര്‍ത്താവായ യേശു ക്രിസ്തുവിങ്കല്‍ നിന്നും സഹോദരന്മാര്‍ക്കും സമാധാനവും വിശ്വാസത്തോടുകൂടിയ സ്നേഹവും ഉണ്ടാകട്ടെ. 24 നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിനെ അക്ഷയമായി സ്നേഹിക്കുന്ന എല്ലാവരോടും കൂടെ കൃപ ഇരിക്കുമാറാകട്ടെ.

Philippians

Philippians 1

1 ക്രിസ്തുയേശുവിന്‍റെ ദാസന്മാരായ പൌലോസും തിമൊഥെയോസും ഫിലിപ്പിയില്‍ ക്രിസ്തുയേശുവിലുള്ള സകല വിശുദ്ധന്മാര്‍ക്കും അദ്ധ്യക്ഷന്മാര്‍ക്കും ശുശ്രൂഷന്മാര്‍ക്കും കൂടെ എഴുതുന്നതു: 2 നമ്മുടെ പിതാവായ ദൈവത്തിങ്കല്‍ നിന്നും കര്‍ത്താവായ ക്രിസ്തുയേശുവിങ്കല്‍ നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. 3 ഞാന്‍ നിങ്ങള്‍ക്കു എല്ലാവര്‍ക്കും വേണ്ടി കഴിക്കുന്ന സകലപ്രാര്‍ത്ഥനയിലും എപ്പോഴും സന്തോഷത്തോടെ പ്രാര്‍ത്ഥിച്ചും 4 നിങ്ങളില്‍ നല്ല പ്രവൃത്തിയെ ആരംഭിച്ചവന്‍ യേശുക്രിസ്തുവിന്‍റെ നാളോളം അതിനെ തികെക്കും എന്നു ഉറപ്പായി വിശ്വസിച്ചുമിരിക്കുന്നു. 5 ഒന്നാംനാള്‍ മുതല്‍ ഇതുവരെയും സുവിശേഷഘോഷണത്തില്‍ നിങ്ങള്‍ക്കുള്ള കൂട്ടായ്മ നിമിത്തം 6 ഞാന്‍ നിങ്ങളെ ഓ‍ര്‍ക്കുമ്പോള്‍ ഒക്കെയും എന്‍റെ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു. 7 കൃപയില്‍ എനിക്കു കൂട്ടാളികളായ നിങ്ങളെ ഒക്കെയും എന്‍റെ ബന്ധനങ്ങളിലും സുവിശേഷത്തിന്‍റെ പ്രതിവാദത്തിലും സ്ഥിരീകരണത്തിലും ഞാന്‍ എന്‍റെ ഹൃദയത്തില്‍ വഹിച്ചിരിക്കകൊണ്ടു അങ്ങനെ നിങ്ങളെ എല്ലാവരെയും കുറിച്ചു വിചാരിക്കുന്നതു എനിക്കു ന്യായമല്ലോ. 8 ക്രിസ്തുയേശുവിന്‍റെ ആര്‍ദ്രതയോടെ ഞാന്‍ നിങ്ങളെ എല്ലാവരെയും കാണ്മാന്‍ എത്ര വാഞ്ഛിക്കുന്നു എന്നതിന്നു ദൈവം സാക്ഷി. 9 നിങ്ങളുടെ സ്നേഹം മേലക്കുമേല്‍ പരിജ്ഞാനത്തിലും സകല വിവേകത്തിലും വര്‍ദ്ധിച്ചു വന്നിട്ടു 10 നിങ്ങള്‍ ഭേദാഭേദങ്ങളെ വിവേചിപ്പാറാകേണം എന്നും ക്രിസ്തുവിന്‍റെ നാളിലേക്കു നിര്‍മ്മലന്മാരും ഇടര്‍ച്ചയില്ലാത്തവരും 11 ദൈവത്തിന്‍റെ മഹത്വത്തിന്നും പുകഴ്ചെക്കുമായിട്ടു യേശുക്രിസ്തുവിനാല്‍ നീതി ഫലം നിറഞ്ഞവരുമായി തീരേണം എന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. 12 സഹോദരന്മാരേ, എനിക്കു ഭവിച്ചതു സുവിശേഷത്തിന്‍റെ അഭിവൃദ്ധിക്കു കാരണമായിത്തീര്‍ന്നു എന്നു നിങ്ങള്‍ അറിവാന്‍ ഞാന്‍ ഇച്ഛിക്കുന്നു. 13 എന്‍റെ ബന്ധനങ്ങള്‍ ക്രിസ്തുനിമിത്തമാകുന്നു എന്നു അകമ്പടിപട്ടാളത്തില്‍ ഒക്കെയും ശേഷം എല്ലാവര്‍ക്കും തെളിവായിവരികയും 14 സഹോദരന്മാര്‍ മിക്കപേരും എന്‍റെ ബന്ധനങ്ങളാല്‍ കര്‍ത്താവില്‍ ധൈര്യം പൂണ്ടു ദൈവത്തിന്‍റെ വചനം ഭയംകൂടാതെ പ്രസ്താവിപ്പാന്‍ അധികം തുനിയുകയും ചെയ്തിരിക്കുന്നു. 15 ചിലര്‍ ക്രിസ്തുവിനെ അസൂയയും പിണക്കവും നിമിത്തം പ്രസംഗിക്കുന്നു; 16 ചിലരോ നല്ല മനസ്സോടെ തന്നേ. അവര്‍ സുവിശേഷത്തിന്‍റെ പ്രതിവാദത്തിന്നായിട്ടു ഞാന്‍ ഇവിടെ കിടക്കുന്നു എന്നു അറിഞ്ഞിട്ടു അതു സ്നേഹത്താല്‍ ചെയ്യുന്നു. 17 മറ്റവരോ എന്‍റെ ബന്ധനങ്ങളില്‍ എനിക്കു ക്ലേശം വരുത്തുവാന്‍ ഭാവിച്ചുകൊണ്ടു നിര്‍മ്മലതയോടെയല്ല ശാഠ്യത്താല്‍ അത്രേ ക്രിസ്തുവിനെ പ്രസംഗിക്കുന്നതു. 18 പിന്നെ എന്തു? നാട്യമായിട്ടോ പരമാര്‍ത്ഥമായിട്ടോ ഏതുവിധമായാലും ക്രിസ്തുവിനെ അല്ലോ പ്രസംഗിക്കുന്നതു. ഇതില്‍ ഞാന്‍ സന്തോഷിക്കുന്നു; ഇനിയും സന്തോഷിക്കും. 19 നിങ്ങളുടെ പ്രാര്‍ത്ഥനയാലും യേശുക്രിസ്തുവിന്‍റെ ആത്മാവിന്‍റെ സഹായത്താലും അതു എനിക്കു രക്ഷാകാരണമായിത്തീരും എന്നു ഞാന്‍ അറിയുന്നു. 20 അങ്ങനെ ഞാന്‍ ഒന്നിലും ലജ്ജിച്ചുപോകാതെ പൂര്‍ണ്ണധൈര്യം പൂണ്ടു ക്രിസ്തു എന്‍റെ ശരീരത്തിങ്കല്‍ ജീവനാല്‍ ആകട്ടെ മരണത്താല്‍ ആകട്ടെ എപ്പോഴും എന്നപോലെ ഇപ്പോഴും മഹിമപ്പെടുകേയുള്ളു എന്നു പ്രതീക്ഷിക്കയും പ്രത്യശിക്കയും ചെയ്യുന്നു. 21 എനിക്കു ജീവിക്കുന്നതു ക്രിസ്തുവും മരിക്കുന്നതു ലാഭവും ആകുന്നു. 22 എന്നാല്‍ ജഡത്തില്‍ ജീവിക്കുന്നതിനാല്‍ എന്‍റെ വേലെക്കു ഫലം വരുമെങ്കില്‍ ഏതുതിരഞ്ഞെടുക്കേണ്ടു എന്നു ഞാന്‍ അറിയുന്നില്ല. 23 ഇവ രണ്ടിനാലും ഞാന്‍ ഞെരുങ്ങുന്നു; വിട്ടു പിരിഞ്ഞു ക്രിസ്തുവിനോടുകൂടെ ഇരിപ്പാന്‍ എനിക്കു കാംക്ഷയുണ്ടു; അതു അത്യുത്തമമല്ലോ. 24 എന്നാല്‍ ഞാന്‍ ജഡത്തില്‍ ഇരിക്കുന്നതു നിങ്ങള്‍ നിമിത്തം ഏറെ ആവശ്യം. 25 ഇങ്ങനെ ഉറെച്ചുകൊണ്ടു നിങ്ങളുടെ വിശ്വാസത്തിന്‍റെ അഭിവൃദ്ധിക്കും സന്തോഷത്തിന്നുമായി തന്നേ ഞാന്‍ ജീവനോടിരിക്കും എന്നും നിങ്ങളോടു എല്ലാവരോടും കൂടെ ഇരിക്കും എന്നും അറിയുന്നു. 26 അങ്ങനെ ഞാന്‍ നിങ്ങളുടെ അടുക്കല്‍ മടങ്ങി വരുന്നതിനാല്‍ എന്നെക്കുറിച്ചു നിങ്ങള്‍ക്കുള്ള പ്രശംസ ക്രിസ്തുയേശുവില്‍ വര്‍ദ്ധിപ്പാന്‍ ഇടയാകും. 27 ഞാന്‍ നിങ്ങളെ വന്നു കണ്ടിട്ടോ ദൂരത്തിരുന്നു നിങ്ങളുടെ അവസ്ഥ കേട്ടിട്ടോ നിങ്ങള്‍ ഏകാത്മാവില്‍ നിലനിന്നു എതിരാളികളാല്‍ ഒന്നിലും കുലുങ്ങിപ്പോകാതെ ഏകമനസ്സോടെ സുവിശേഷത്തിന്‍റെ വിശ്വാസത്തിന്നായി പോരാട്ടം കഴിക്കുന്നു എന്നു ഗ്രഹിക്കേണ്ടതിന്നു ക്രിസ്തുവിന്‍റെ സുവിശേഷത്തിന്നു യോഗ്യമാംവണ്ണം മാത്രം നടപ്പിന്‍ . 28 ഇതു അവരുടെ നാശത്തിന്നും നിങ്ങളുടെ രക്ഷെക്കും ഒരു അടയാളമാകുന്നു; 29 അതു ദൈവം തന്നേ വെച്ചതാകുന്നു. ക്രിസ്തുവില്‍ വിശ്വസിപ്പാന്‍ മാത്രമല്ല അവന്നു വേണ്ടി കഷ്ടം അനുഭവിപ്പാനും കൂടെ നിങ്ങള്‍ക്കു വരം നല്കിയിരിക്കുന്നു. 30 നിങ്ങള്‍ എങ്കല്‍ കണ്ടതും ഇപ്പോള്‍ എന്നെക്കുറിച്ചു കേള്‍ക്കുന്നതുമായ അതേ പോരാട്ടം നിങ്ങള്‍ക്കും ഉണ്ടല്ലോ.

Philippians 2

1 ക്രിസ്തുവില്‍ വല്ല പ്രബോധനവും ഉണ്ടെങ്കില്‍, സ്നേഹത്തിന്‍റെ വല്ല ആശ്വാസവും ഉണ്ടെങ്കില്‍, ആത്മാവിന്‍റെ വല്ല കൂട്ടായ്മയും ഉണ്ടെങ്കില്‍, വല്ല ആര്‍ദ്രതയും മനസ്സലിവും ഉണ്ടെങ്കില്‍ . 2 നിങ്ങള്‍ ഏകമനസ്സുള്ളവരായി ഏകസ്നേഹം പൂണ്ടു ഐകമത്യപ്പെട്ടു ഏകഭാവമുള്ളവരായി ഇങ്ങനെ എന്‍റെ സന്തോഷം പൂര്‍ണ്ണമാക്കുവിന്‍ . 3 ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്മയോടെ ഓ‍രോരുത്തന്‍ മറ്റുള്ളവനെ തന്നെക്കാള്‍ ശ്രേഷ്ഠന്‍ എന്നു എണ്ണിക്കൊള്‍വിന്‍ . 4 ഓ‍രോരുത്തന്‍ സ്വന്തഗുണമല്ല മറ്റുള്ളവന്‍റെ ഗുണവും കൂടെ നോക്കേണം. 5 ക്രിസ്തുയേശുവിലുള്ള ഭാവം തന്നേ നിങ്ങളിലും ഉണ്ടായിരിക്കട്ടെ. 6 അവന്‍ ദൈവരൂപത്തില്‍ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു 7 വിചാരിക്കാതെ ദാസരൂപം എടുത്തു 8 മനുഷ്യസാദൃശ്യത്തിലായി തന്നെത്താല്‍ ഒഴിച്ചു വേഷത്തില്‍ മനുഷ്യനായി വിളങ്ങി തന്നെത്താന്‍ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീര്‍ന്നു. 9 അതുകൊണ്ടു ദൈവവും അവനെ ഏറ്റവും ഉയര്‍ത്തി സകലനാമത്തിന്നും മേലായ നാമം നല്കി; 10 അങ്ങനെ യേശുവിന്‍റെ നാമത്തില്‍ സ്വര്‍ല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാല്‍ ഒക്കെയും മടങ്ങുകയും 11 എല്ലാ നാവും “യേശുക്രിസ്തു കര്‍ത്താവു”എന്നു പിതാവായ ദൈവത്തിന്‍റെ മഹത്വത്തിന്നായി ഏറ്റുപറകയും ചെയ്യേണ്ടിവരും. 12 അതുകൊണ്ടു, പ്രിയമുള്ളവരേ, നിങ്ങള്‍ എല്ലായ്പോഴും അനുസരിച്ചതുപോലെ ഞാന്‍ അരികത്തിരിക്കുമ്പോള്‍ മാത്രമല്ല ഇന്നു ദൂരത്തിരിക്കുമ്പോള്‍ ഏറ്റവും അധികമായി ഭയത്തോടും വിറയലോടും കൂടെ നിങ്ങളുടെ രക്ഷെക്കായി പ്രവര്‍ത്തിപ്പിന്‍ . 13 ഇച്ഛിക്ക എന്നതും പ്രവര്‍ത്തിക്ക എന്നതും നിങ്ങളില്‍ ദൈവമല്ലോ തിരുവുള്ളം ഉണ്ടായിട്ടു പ്രവര്‍ത്തിക്കുന്നതു. 14 വക്രതയും കോട്ടവുമുള്ള തലമുറയുടെ നടുവില്‍ നിങ്ങള്‍ അനിന്ദ്യരും പരമാര്‍ത്ഥികളും ദൈവത്തിന്‍റെ നിഷ്കളങ്കമക്കളും ആകേണ്ടതിന്നു എല്ലാം പിറുപിറുപ്പും വാദവും കൂടാതെ ചെയ്‍വിന്‍ . 15 അവരുടെ ഇടയില്‍ നിങ്ങള്‍ ജീവന്‍റെ വചനം പ്രമാണിച്ചുകൊണ്ടു ലോകത്തില്‍ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്നു. 16 അങ്ങനെ ഞാന്‍ ഓ‍ടിയതും അദ്ധ്വാനിച്ചതും വെറുതെയായില്ല എന്നു ക്രിസ്തുവിന്‍റെ നാളില്‍ എനിക്കു പ്രശംസ ഉണ്ടാകും. 17 എന്നാല്‍ നിങ്ങളുടെ വിശ്വാസം എന്ന യാഗം അര്‍പ്പിക്കുന്ന ശുശ്രൂഷയില്‍ എന്‍റെ രക്തം ഒഴിക്കേണ്ടിവന്നാലും ഞാന്‍ സന്തോഷിക്കും; നിങ്ങളോടു എല്ലാവരോടുംകൂടെ സന്തോഷിക്കും. 18 അങ്ങനെ തന്നേ നിങ്ങളും സന്തോഷിപ്പിന്‍ ; എന്നോടുകൂടെ സന്തോഷിപ്പിന്‍ ; 19 എന്നാല്‍ നിങ്ങളുടെ വസ്തുത അറിഞ്ഞിട്ടു എനിക്കും മനം തണുക്കേണ്ടതിന്നു തിമൊഥെയോസിനെ വേഗത്തില്‍ അങ്ങോട്ടു അയക്കാം എന്നു കര്‍ത്താവായ യേശുവില്‍ ഞാന്‍ ആശിക്കുന്നു. 20 നിങ്ങളെ സംബന്ധിച്ചു പരമാര്‍ത്ഥമായി കരുതുവാന്‍ തുല്യചിത്തനായി എനിക്കു മറ്റാരുമില്ല. 21 യേശുക്രിസ്തുവിന്‍റെ കാര്യമല്ല സ്വന്ത കാര്യമത്രേ എല്ലാവരും നോക്കുന്നു. 22 അവനോ മകന്‍ അപ്പന്നു ചെയ്യുന്നതുപോലെ എന്നോടുകൂടെ സുവിശേഷഘോഷണത്തില്‍ സേവചെയ്തു എന്നുള്ള അവന്‍റെ സിദ്ധത നിങ്ങള്‍ അറിയുന്നുവല്ലോ. 23 ആകയാല്‍ എന്‍റെ കാര്യം എങ്ങനെ ആകും എന്നു അറിഞ്ഞ ഉടനെ ഞാന്‍ അവനെ അയപ്പാന്‍ ആശിക്കുന്നു. 24 ഞാനും വേഗം വരും എന്നു കര്‍ത്താവില്‍ അശ്രയിച്ചിരിക്കുന്നു. 25 എന്നാല്‍ എന്‍റെ സഹോദരനും കൂട്ടുവേലക്കാരനും സഹഭടനും നിങ്ങളുടെ ദൂതനും എന്‍റെ ബുദ്ധിമുട്ടിന്നു ശുശ്രൂഷിച്ചവനുമായ എപ്പഫ്രൊദിത്തൊസിനെ നിങ്ങളുടെ അടുക്കല്‍ അയക്കുന്നതു ആവശ്യം എന്നു എനിക്കു തോന്നി. 26 അവന്‍ നിങ്ങളെ എല്ലാവരെയും കാണ്മാന്‍ വാഞ്ഛിച്ചും താന്‍ ദീനമായി കിടന്നു എന്നു നിങ്ങള്‍ കേട്ടതുകൊണ്ടു വ്യസനിച്ചുമിരുന്നു. 27 അവന്‍ ദീനം പിടിച്ചു മരിപ്പാറായിരുന്നു സത്യം; എങ്കിലും ദൈവം അവനോടു കരുണചെയ്തു; അവനോടു മാത്രമല്ല, എനിക്കു ദുഃഖത്തിന്മേല്‍ ദുഃഖം വരാതിരിപ്പാന്‍ എന്നോടും കരുണ ചെയ്തു. 28 ആകയാല്‍ നിങ്ങള്‍ അവനെ വീണ്ടും കണ്ടു സന്തോഷിപ്പാനും എനിക്കു ദുഃഖം കുറവാനും ഞാന്‍ അവനെ അധികം ജാഗ്രതയോടെ അയച്ചിരിക്കുന്നു. 29 അവനെ കര്‍ത്താവില്‍ പൂര്‍ണ്ണസന്തോഷത്തോടെ കൈക്കൊള്‍വിന്‍ ; ഇങ്ങനെയുള്ളവരെ ബഹുമാനിപ്പിന്‍ . 30 എനിക്കു വേണ്ടിയുള്ള നിങ്ങളുടെ ശുശ്രൂഷയുടെ കുറവു തീര്‍പ്പാനല്ലോ അവന്‍ തന്‍റെ പ്രാണനെപ്പോലും കരുതാതെ ക്രിസ്തുവിന്‍റെ വേലനിമിത്തം മരണത്തോളം ആയ്പോയതു.

Philippians 3

1 ഒടുവില്‍ എന്‍റെ സഹോദരന്മാരേ, കര്‍ത്താവില്‍ സന്തോഷിപ്പിന്‍ . അതേ കാര്യം നിങ്ങള്‍ക്കു പിന്നെയും എഴുതുന്നതില്‍ എനിക്കു മടുപ്പില്ല; നിങ്ങള്‍ക്കു അതു ഉറപ്പുമാകുന്നു 2 നായ്ക്കളെ സൂക്ഷിപ്പിന്‍ ; ആകാത്ത വേലക്കരെ സൂക്ഷിപ്പിന്‍ ; വിച്ഛേദനക്കാരെ സൂക്ഷിപ്പിന്‍ . 3 നാമല്ലോ പരിച്ഛേദനക്കാര്‍ ; ദൈവത്തിന്‍റെ ആത്മാവുകൊണ്ടു ആരാധിക്കയും ക്രിസ്തുയേശുവില്‍ പ്രശംസിക്കയും ജഡത്തില്‍ ആശ്രയിക്കാതിരിക്കയും ചെയ്യുന്ന നാം തന്നേ. 4 പക്ഷേ എനിക്കു ജഡത്തിലും ആശ്രയിപ്പാന്‍ വകയുണ്ടു; മറ്റാര്‍ക്കാനും ജഡത്തില്‍ ആശ്രയിക്കാം എന്നു തോന്നിയാല്‍ എനിക്കു അധികം; 5 എട്ടാം നാളില്‍ പരിച്ഛേദന ഏറ്റവന്‍ ; യിസ്രായേല്‍ജാതിക്കാരന്‍ ; ബെന്യമീന്‍ ഗോത്രക്കാരന്‍ ; എബ്രായരില്‍നിന്നു ജനിച്ച എബ്രായരില്‍ നിന്നു ജനിച്ച എബ്രായന്‍ ; ന്യായപ്രമാണം സംബന്ധിച്ചു പരീശന്‍ ; 6 ശുഷ്കാന്തി സംബന്ധിച്ചു സഭയെ ഉപദ്രവിച്ചവന്‍ ; ന്യായപ്രമാണത്തിലെ നീതിസംബന്ധിച്ചു അനിന്ദ്യന്‍ . 7 എങ്കിലും എനിക്കു ലാഭമായിരുന്നതു ഒക്കെയും ഞാന്‍ ക്രിസ്തു നിമിത്തം ചേതം എന്നു എണ്ണിയിരിക്കുന്നു. 8 അത്രയുമല്ല, എന്‍റെ കര്‍ത്താവായ ക്രിസ്തു യേശുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്‍റെ ശേഷ്ര്ഠതനിമിത്തം ഞാന്‍ ഇപ്പോഴും എല്ലാം ചേതം എന്നു എണ്ണുന്നു. 9 ഞാന്‍ ക്രിസ്തുവിനെ നേടേണ്ടതിന്നും ന്യായപ്രമാണത്തില്‍നിന്നുള്ള എന്‍റെ സ്വന്ത നീതിയല്ല, ക്രിസ്തുവിങ്കലുള്ള വിശ്വാസംമൂലം ദൈവം വിശ്വസിക്കുന്നവര്‍ക്കും നലകുന്ന നീതി തന്നേ ലഭിച്ചു 10 അവനില്‍ ഇരിക്കേണ്ടതിന്നും അവന്‍റെ മരണത്തോടു അനുരൂപപ്പെട്ടിട്ടു അവനെയും അവന്‍റെ പുനരുത്ഥാനത്തിന്‍റെ ശക്തിയെയും 11 അവന്‍റെ കഷ്ടാനുഭവങ്ങളുടെ കൂട്ടായ്മയെയും അനുഭവിച്ചറിയേണ്ടതിന്നും ഇങ്ങനെ വല്ലവിധേനയും മരിച്ചവരുടെ ഇടയില്‍ നിന്നുള്ള പുനരുത്ഥാനം പ്രാപിക്കേണം എന്നു വെച്ചും ഞാന്‍ അവന്‍റെ നിമിത്തം എല്ലാം ഉപേക്ഷിച്ചു ചവറു എന്നു എണ്ണുന്നു. 12 ലഭിച്ചു കഴിഞ്ഞു എന്നോ, തികഞ്ഞവനായി എന്നോ അല്ല, ഞാന്‍ ക്രിസ്തുയേശുവിനാല്‍ പിടിക്കപ്പെട്ടിരിക്കുന്നതുകൊണ്ടു എനിക്കും അതു പിടിക്കാമോ എന്നുവെച്ചു പിന്തുടരുന്നതേയുള്ള. 13 സഹോദരന്മാരേ, ഞാന്‍ പിടിച്ചിരിക്കുന്നു എന്നു നിരൂപിക്കുന്നില്ല. 14 ഒന്നു ഞാന്‍ ചെയ്യുന്നു: പിമ്പിലുള്ളതു മറന്നും മുമ്പിലുള്ളതിന്നു ആഞ്ഞും കൊണ്ടു ക്രിസ്തുയേശുവില്‍ ദൈവത്തിന്‍റെ പരമവിളിയുടെ വിരുതിന്നായി ലാക്കിലേക്കു ഓ‍ടുന്നു. 15 നമ്മില്‍ തികഞ്ഞവര്‍ ഒക്കെയും ഇങ്ങനെ തന്നേ ചിന്തിച്ചുകൊള്‍ക; വല്ലതിലും നിങ്ങള്‍ വേറെവിധമായി ചിന്തിച്ചാല്‍ ദൈവം അതുവും നിങ്ങള്‍ക്കു വെളിപ്പെടുത്തിത്തരും. 16 എന്നാല്‍ നാം പ്രാപിച്ചിരിക്കുന്ന പരിജ്ഞാനം തന്നേ അനുസരിച്ചു നടക്കുക. 17 സഹോദരന്മാരേ, നിങ്ങള്‍ എല്ലാവരും എന്നെ അനുകരിപ്പിന്‍ ; ഞങ്ങള്‍ നിങ്ങള്‍ക്കു കാണിച്ച മാതൃകപ്രകാരം നടക്കുന്നവരെയും കുറിക്കൊള്‍വിന്‍ . 18 ഞാന്‍ പലപ്പോഴും നിങ്ങളോടു പറഞ്ഞതുപോലെ അനേകര്‍ ക്രിസ്തുവിന്‍റെ ക്രൂശിന്നു ശത്രുക്കളായി നടക്കുന്നു എന്നു ഇപ്പോള്‍ കരഞ്ഞുംകൊണ്ടു പറയുന്നു. 19 അവരുടെ അവസാനം നാശം; അവരുടെ ദൈവം വയറു; ലജ്ജയായതില്‍ അവര്‍ക്കും മാനം തോന്നുന്നു; അവര്‍ ഭൂമിയിലുള്ളതു ചിന്തിക്കുന്നു. 20 നമ്മുടെ പൌരത്വമോ സ്വര്‍ഗ്ഗത്തില്‍ ആകുന്നു; അവിടെ നിന്നു കര്‍ത്താവായ യേശുക്രിസ്തു രക്ഷിതാവായി വരും എന്നു നാം കാത്തിരിക്കുന്നു. 21 അവന്‍ സകലവും തനിക്കു കീഴ്പെടുത്തുവാന്‍ കഴിയുന്ന തന്‍റെ വ്യാപാരശക്തികൊണ്ടു നമ്മുടെ താഴ്ചയുള്ള ശരീരത്തെ തന്‍റെ മഹത്വമുള്ള ശരീരത്തോടു അനുരൂപമായി രൂപാന്തരപ്പെടുത്തും.

Philippians 4

1 അതുകൊണ്ടു എന്‍റെ പ്രിയരും വാഞ്ഛിതരുമായ സഹോദരന്മാരേ, എന്‍റെ സന്തോഷവും കിരീടവുമായുള്ളോരേ, ഇങ്ങനെ കര്‍ത്താവില്‍ നിലനില്പിന്‍ , പ്രിയമുള്ളവരേ. 2 കര്‍ത്താവില്‍ ഏകചിന്തയോടിരിപ്പാന്‍ ഞാന്‍ യുവൊദ്യയെയും സുന്തുകയെയും പ്രബോധിപ്പിക്കുന്നു. 3 സാക്ഷാല്‍ ഇണയാളിയായുള്ളോവേ, അവര്‍ക്കും തുണനില്‍ക്കേണം എന്നു ഞാന്‍ നിന്നോടും അപേക്ഷിക്കുന്നു; ജീവപുസ്തകത്തില്‍ പേരുള്ള ക്ലേമന്ത് മുതലായ എന്‍റെ കൂട്ടുവേലക്കാരുമായി ആ സ്ത്രീകള്‍ എന്നോടുകൂടെ സുവിശേഷഘോഷണത്തില്‍ പോരാടിയിരിക്കുന്നു. 4 കര്‍ത്താവില്‍ എപ്പോഴും സന്തോഷിപ്പിന്‍ ; സന്തോഷിപ്പിന്‍ എന്നു ഞാന്‍ പിന്നെയും പറയുന്നു. 5 നിങ്ങളുടെ സൌമ്യത സകല മനുഷ്യരും അറിയട്ടെ; കര്‍ത്താവു വരുവാന്‍ അടുത്തിരിക്കുന്നു. 6 ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാറ്റിലും പ്രാര്‍ത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങള്‍ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു. 7 എന്നാല്‍ സകലബുദ്ധിയേയും കവിയുന്ന ദൈവ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കല്‍ കാക്കും. 8 ഒടുവില്‍ സഹോദരന്മാരേ, സത്യമായതു ഒക്കെയും ഘനമായതു ഒക്കെയും നീതിയായതു ഒക്കെയും നിര്‍മ്മലമായതു ഒക്കെയും രമ്യമായതു ഒക്കെയും സല്കീര്‍ത്തിയായതു ഒക്കെയും സല്‍ഗുണമോ പുകഴ്ചയോ അതു ഒക്കെയും ചിന്തിച്ചുകൊള്‍വിന്‍ . 9 എന്നോടു പഠിച്ചും ഗ്രഹിച്ചും കേട്ടും കണ്ടുമുള്ളതു പ്രവര്‍ത്തിപ്പിന്‍ ; എന്നാല്‍ സമാധാനത്തിന്‍റെ ദൈവം നിങ്ങളോടുകൂടെ ഇരിക്കും. 10 നിങ്ങള്‍ പിന്നെയും എനിക്കു വേണ്ടി വിചാരിപ്പാന്‍ തുടങ്ങിയതിനാല്‍ ഞാന്‍ കര്‍ത്താവില്‍ വളരെ സന്തോഷിച്ചു; മുമ്പെ തന്നേ നിങ്ങള്‍ക്കു വിചാരമുണ്ടായിരുന്നു. എങ്കിലും അവസരം കിട്ടിയില്ല. 11 ബുദ്ധിമുട്ടു നിമിത്തമല്ല ഞാന്‍ പറയുന്നതു; ഉള്ള അവസ്ഥയില്‍ അലംഭാവത്തോടിരിപ്പാന്‍ ഞാന്‍ പഠിച്ചിട്ടുണ്ടു. 12 താഴ്ചയില്‍ ഇരിപ്പാനും സമൃദ്ധിയില്‍ ഇരിപ്പാനും ബുദ്ധിമുട്ടു അനുഭവിപ്പാനും എല്ലാം ഞാന്‍ ശീലിച്ചിരിക്കുന്നു. 13 എന്നെ ശക്തനാക്കുന്നവന്‍ മുഖാന്തരം ഞാന്‍ സകലത്തിന്നും മതിയാകുന്നു. 14 എങ്കിലും എന്‍റെ കഷ്ടതയില്‍ നിങ്ങള്‍ കൂട്ടായ്മ കാണിച്ചതു നന്നായി. 15 ഫിലിപ്പിയരേ, സുവിശേഷഘോഷണത്തിന്‍റെ ആരംഭത്തില്‍ ഞാന്‍ മക്കദോന്യയില്‍നിന്നു പുറപ്പെട്ടാറെ നിങ്ങള്‍ മാത്രമല്ലാതെ ഒരു സഭയും വരവുചിലവുകാര്യത്തില്‍ എന്നോടു കൂട്ടായ്മ കാണിച്ചില്ല എന്നു നിങ്ങളും അറിയുന്നു. 16 തെസ്സലൊനീക്യയിലും എന്‍റെ ബുദ്ധിമുട്ടു തീര്‍പ്പാന്‍ നിങ്ങള്‍ ഒന്നുരണ്ടുവട്ടം അയച്ചു തന്നുവല്ലോ. 17 ഞാന്‍ ദാനം ആഗ്രഹിക്കുന്നു എന്നല്ല, നിങ്ങളുടെ കണക്കിലേക്കു ഏറുന്ന ഫലം അത്രേ ആഗ്രഹിക്കുന്നതു. 18 ഇപ്പോള്‍ എനിക്കു വേണ്ടുന്നതു എല്ലാം ഉണ്ടു; സമൃദ്ധിയായുമിരിക്കുന്നു; നിങ്ങള്‍ അയച്ചുതന്നതു സൌരഭ്യവാസനയായി ദൈവത്തിന്നു പ്രസാദവും സുഗ്രാഹ്യവുമായ യാഗമായി എപ്പഫ്രൊദിത്തോസിന്‍റെ കയ്യാല്‍ ഞാന്‍ പ്രതിഗ്രഹിച്ചു തൃപ്തനായിരിക്കുന്നു. 19 എന്‍റെ ദൈവമോ നിങ്ങളുടെ ബുദ്ധിമുട്ടു ഒക്കെയും മഹത്വത്തോടെ തന്‍റെ ധനത്തിന്നൊത്തവണ്ണം ക്രിസ്തുയേശുവില്‍ പൂര്‍ണ്ണമായി തീര്‍ത്തുതരും. 20 നമ്മുടെ ദൈവവും പിതാവുമായവന്നു എന്നെന്നേക്കും മഹത്വം. ആമേന്‍ . 21 ക്രിസ്തുയേശുവില്‍ ഓ‍രോ വിശുദ്ധനെയും വന്ദനം ചെയ്‍വിന്‍ . എന്നോടുകൂടെയുള്ള സഹോദരന്മാര്‍ നിങ്ങളെ വന്ദനം ചെയ്യുന്നു. 22 വിശുദ്ധന്മാര്‍ എല്ലാവരും വിശേഷാല്‍ കൈസരുടെ അരമനയിലുള്ളവരും നിങ്ങളെ വന്ദനം ചെയ്യുന്നു. 23 കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കൃപ നിങ്ങളുടെ ആത്മാവിനോടുകൂടെ ഇരിക്കുമാറാകട്ടെ.

Colossians

Colossians 1

1 ദൈവേഷ്ടത്താല്‍ ക്രിസ്തുയേശുവിന്‍റെ അപ്പൊസ്തലനായ പൌലോസും സഹോദരനായ തിമൊഥെയോസും കൊലൊസ്സ്യയിലുള്ള വിശുദ്ധന്മാരും ക്രിസ്തുവില്‍ വിശ്വസ്ത സഹോദരന്മാരുമായവര്‍ക്കും എഴുതുന്നതു: 2 നമ്മുടെ പിതാവായ ദൈവത്തിങ്കല്‍ നിന്നു നിങ്ങള്‍ക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. 3 സുവിശേഷത്തിന്‍റെ സത്യവചനത്തില്‍ നിങ്ങള്‍ മുമ്പു കേട്ടതായി സ്വര്‍ഗ്ഗത്തില്‍ നിങ്ങള്‍ക്കു സംഗ്രഹിച്ചിരിക്കുന്ന പ്രത്യാശനിമിത്തം, 4 ക്രിസ്തുയേശുവില്‍ നിങ്ങളുടെ വിശ്വാസത്തെയും സകലവിശുദ്ധന്മാരോടും നിങ്ങള്‍ക്കുള്ള സ്നേഹത്തെയും കുറിച്ചു ഞങ്ങള്‍ കേട്ടിട്ടു നിങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കയില്‍ എപ്പോഴും 5 നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പിതാവായ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു. 6 ആ സുവിശേഷം സര്‍വലോകത്തിലും എന്നപോലെ നിങ്ങുടെ അടുക്കലും എത്തി; നിങ്ങള്‍ ദൈവകൃപയെ യഥാര്‍ത്ഥമായി കേട്ടറിഞ്ഞ നാള്‍മുതല്‍ നിങ്ങളുടെ ഇടയില്‍ എന്നപോലെ സര്‍വ്വലോകത്തിലും ഫലം കായിച്ചും വര്‍ദ്ധിച്ചും വരുന്നു. 7 ഇങ്ങനെ നിങ്ങള്‍ ഞങ്ങളുടെ പ്രിയ സഹഭൃത്യനായ എപ്പഫ്രാസിനോടു പഠിച്ചിട്ടുണ്ടല്ലോ; അവന്‍ നിങ്ങള്‍ക്കു വേണ്ടി ക്രിസ്തുവിന്‍റെ വിശ്വസ്ത ശുശ്രൂഷകനും 8 നിങ്ങള്‍ക്കു ആത്മാവിനാലുള്ള സ്നേഹം ഞങ്ങളോടു അറിയിച്ചവനും ആകുന്നു. 9 അതുകൊണ്ടു ഞങ്ങള്‍ അതു കേട്ട നാള്‍ മുതല്‍ നിങ്ങള്‍ക്കു വേണ്ടി ഇടവിടാതെ പ്രാര്‍ത്ഥിക്കുന്നു. 10 നിങ്ങള്‍ പൂര്‍ണ്ണപ്രസാദത്തിന്നായി കര്‍ത്താവിന്നു യോഗ്യമാകുംവണ്ണം നടന്നു, ആത്മികമായ സകല ജ്ഞാനത്തിലും വിവേകത്തിലും അവന്‍റെ ഇഷ്ടത്തിന്‍റെ പരിജ്ഞാനംകൊണ്ടു നിറഞ്ഞുവരേണം എന്നും സകല സല്‍പ്രവൃത്തിയിലും ഫലം കായിച്ചു ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തില്‍ വളരേണമെന്നും 11 സകല സഹിഷ്ണുതെക്കും ദീര്‍ഘക്ഷമെക്കുമായി അവന്‍റെ മഹത്വത്തിന്‍റെ വല്ലഭത്വത്തിന്നു ഒത്തവണ്ണം പൂര്‍ണ്ണശക്തിയോടെ ബലപ്പെടേണമെന്നും 12 വിശുദ്ധന്മാര്‍ക്കും വെളിച്ചത്തിലുള്ള അവകാശത്തിന്നായി നമ്മെ പ്രാപ്തന്മാരാക്കുകയും 13 നമ്മെ ഇരുട്ടിന്‍റെ അധികാരത്തില്‍ നിന്നു വിടുവിച്ചു തന്‍റെ സ്നേഹസ്വരൂപനായ പുത്രന്‍റെ രാജ്യത്തിലാക്കിവെക്കുകയും ചെയ്ത പിതാവിന്നു സന്തോഷത്തോടെ സ്തോത്രം ചെയ്യുന്നവരാകേണം എന്നും അപേക്ഷിക്കുന്നു. 14 അവനില്‍ നമുക്കു പാപമോചനമെന്ന വീണ്ടെടുപ്പു ഉണ്ടു. 15 അവന്‍ അദൃശ്യനായ ദൈവത്തിന്‍റെ പ്രതിമയും സര്‍വ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു. 16 സ്വര്‍ഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങള്‍ ആകട്ടെ കര്‍ത്തൃത്വങ്ങള്‍ ആകട്ടെ വാഴ്ചകള്‍ ആകട്ടെ അധികാരങ്ങള്‍ആകട്ടെ സകലവും അവന്‍ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവന്‍ മുഖന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. 17 അവന്‍ സര്‍വ്വത്തിന്നും മുമ്പെയുള്ളവന്‍ ; അവന്‍ സകലത്തിന്നും ആധാരമായിരിക്കുന്നു. 18 അവന്‍ സഭ എന്ന ശരീരത്തിന്‍റെ തലയും ആകുന്നു; സകലത്തിലും താന്‍ മുമ്പനാകേണ്ടതിന്നു അവന്‍ ആരംഭവും മരിച്ചവരുടെ ഇടയില്‍ നിന്നു ആദ്യനായി എഴുന്നേറ്റവനും ആകുന്നു. 19 അവനില്‍ സര്‍വ്വസമ്പൂര്‍ണ്ണതയും വസിപ്പാനും 20 അവന്‍ ക്രൂശില്‍ ചൊരിഞ്ഞ രക്തം കൊണ്ടു അവന്‍ മുഖാന്തരം സമാധാനം ഉണ്ടാക്കി, ഭൂമിയിലുള്ളതോ സ്വര്‍ഗ്ഗത്തിലുള്ളതോ സകലത്തെയും അവനെക്കൊണ്ടു തന്നോടു നിരപ്പിപ്പാനും പിതാവിന്നു പ്രസാദം തോന്നി. 21 മുമ്പെ ദുഷ്പ്രവൃത്തികളാല്‍ മനസ്സുകൊണ്ടു അകന്നവരും ശത്രുക്കളുമായിരുന്ന നിങ്ങളെ 22 അവന്‍റെ മുമ്പില്‍ വിശുദ്ധരും നിഷ്കളങ്കരും കുറ്റമില്ലാത്തവരുമായി നിറുത്തേണ്ടതിന്നു അവന്‍ ഇപ്പോള്‍ തന്‍റെ ജഡശരീരത്തില്‍ തന്‍റെ മരണത്താല്‍ നിരപ്പിച്ചു. 23 ആകാശത്തിന്‍ കീഴെ സകല സൃഷ്ടികളുടെയും ഇടയില്‍ ഘോഷിച്ചും പൌലോസ് എന്ന ഞാന്‍ ശുശ്രൂഷകനായിത്തീര്‍ന്നും നിങ്ങള്‍ കേട്ടുമിരിക്കുന്ന സുവിശേഷത്തിന്‍റെ പ്രത്യാശയില്‍നിന്നു നിങ്ങള്‍ ഇളകാതെ അടിസ്ഥാനപ്പെട്ടവരും സ്ഥിരതയുള്ളവരുമായി വിശ്വാസത്തില്‍ നിലനിന്നുകൊണ്ടാല്‍ അങ്ങനെ അവന്‍റെ മുമ്പില്‍ നിലക്കും. 24 ഇപ്പോള്‍ ഞാന്‍ നിങ്ങള്‍ക്കു വേണ്ടിയുള്ള കഷ്ടാനുഭവങ്ങളില്‍ സന്തോഷിച്ചു ക്രിസ്തുവിന്‍റെ കഷ്ടങ്ങളില്‍ കുറവായുള്ളതു എന്‍റെ ജഡത്തില്‍ സഭയായ അവന്‍റെ ശരീരത്തിന്നുവേണ്ടി പൂരിപ്പിക്കുന്നു. 25 നിങ്ങള്‍ക്കു വേണ്ടി ദൈവം എനിക്കു നല്കിയിരിക്കുന്ന ഉദ്യോഗപ്രകാരം ദൈവവചനഘോഷണം നിവര്‍ത്തിക്കേണ്ടതിന്നു ഞാന്‍ സഭയുടെ ശുശ്രൂഷകനായിരിക്കുന്നു. 26 അതു പൂര്‍വ്വകാലങ്ങള്‍ക്കും തലമുറകള്‍ക്കും മറഞ്ഞുകിടന്ന മര്‍മ്മം എങ്കിലും ഇപ്പോള്‍ അവന്‍റെ വിശുദ്ധന്മാര്‍ക്കും വെളിപ്പെട്ടിരിക്കുന്നു. 27 അവരോടു ജാതികളുടെ ഇടയില്‍ ഈ മര്‍മ്മത്തിന്‍റെ മഹിമാധനം എന്തെന്നു അറിയിപ്പാന്‍ ദൈവത്തിന്നു ഇഷ്ടമായി; ആ മര്‍മ്മം മഹത്വത്തിന്‍റെ പ്രത്യാശയായ ക്രിസ്തു നിങ്ങളില്‍ ഇരിക്കുന്നു എന്നുള്ളതു തന്നേ. 28 അവനെ ഞങ്ങള്‍ അറിയിക്കുന്നതില്‍ ഏതു മനുഷ്യനെയും ക്രിസ്തുവില്‍ തികഞ്ഞവനായി നിറുത്തേണ്ടതിന്നു ഏതു മനുഷ്യനെയും പ്രബോധിപ്പിക്കയും ഏതു മനുഷ്യനോടും സകല ജ്ഞാനത്തോടും കൂടെ ഉപദേശിക്കയും ചെയ്യുന്നു. 29 അതിന്നായി ഞാന്‍ എന്നില്‍ ബലത്തോടെ വ്യാപരിക്കുന്ന അവന്‍റെ വ്യാപാരശക്തിക്കു ഒത്തവണ്ണം പോരാടിക്കൊണ്ടു അദ്ധ്വാനിക്കുന്നു.

Colossians 2

1 നിങ്ങള്‍ക്കും ലവുദിക്യയിലുള്ളവര്‍ക്കും ജഡത്തില്‍ എന്‍റെ മുഖം കണ്ടിട്ടില്ലാത്ത എല്ലാവര്‍ക്കും വേണ്ടി, 2 അവര്‍ ക്രിസ്തുവെന്ന ദൈവ മര്‍മ്മത്തിന്‍റെ പരിജ്ഞാനവും വിവേകപൂര്‍ണ്ണതയുടെ സമ്പത്തും പ്രാപിപ്പാന്തക്കവണ്ണം സ്നേഹത്തില്‍ ഏകീഭവിച്ചിട്ടു ഹൃദയങ്ങള്‍ക്കു ആശ്വാസം ലഭിക്കേണം എന്നുവെച്ചു ഞാന്‍ എത്ര വലിയ പോരാട്ടം കഴിക്കുന്നു എന്നു നിങ്ങള്‍ അറിവാന്‍ ഞാന്‍ ഇച്ഛിക്കുന്നു. 3 അവനില്‍ ജ്ഞാനത്തിന്‍റെയും പരിജ്ഞാനത്തിന്‍റെയും നിക്ഷേപങ്ങള്‍ ഒക്കെയും ഗുപ്തമായിട്ടു ഇരിക്കുന്നു. 4 വശീകരണവാക്കുകൊണ്ടു ആരും നിങ്ങളെ ചതിക്കാതിരിപ്പാന്‍ ഞാന്‍ ഇതു പറയുന്നു. 5 ഞാന്‍ ശരീരംകൊണ്ടു ദൂരസ്ഥനെങ്കിലും ആത്മാവുകൊണ്ടു നിങ്ങളോടു കൂടെയുള്ളവനായി നിങ്ങളുടെ ക്രമവും ക്രസ്തുവില്‍ നിങ്ങള്‍ക്കുള്ള വിശ്വാസത്തിന്‍റെ സ്ഥിരതയും കണ്ടു സന്തോഷിക്കുന്നു. 6 ആകയാല്‍ നിങ്ങള്‍ കര്‍ത്താവായ ക്രിസ്തുയേശുവിനെ കൈക്കൊണ്ടതുപോലെ അവന്‍റെ കൂട്ടായ്മയില്‍ നടപ്പിന്‍ ; 7 അവനില്‍ വേരൂന്നിയും ആത്മികവര്‍ദ്ധന പ്രാപിച്ചും നിങ്ങള്‍ക്കു ഉപദേശിച്ചുതന്നതിന്നു ഒത്തവണ്ണം വിശ്വാസത്താല്‍ ഉറെച്ചും സ്തോത്രത്തില്‍ കവിഞ്ഞും ഇരിപ്പിന്‍ . 8 തത്വജ്ഞാനവും വെറും വഞ്ചനയും കൊണ്ടു ആരും നിങ്ങളെ കവര്‍ന്നുകളായതിരിപ്പാന്‍ സൂക്ഷിപ്പിന്‍ ; അതു മനുഷ്യരുടെ സന്പ്രദായത്തിന്നു ഒത്തവണ്ണം, ലോകത്തിന്‍റെ ആദ്യ പാഠങ്ങള്‍ക്കു ഒത്തവണ്ണം അല്ലാതെ ക്രിസ്തുവിന്നു ഒത്തവണ്ണമുള്ളതല്ല. 9 അവനിലല്ലോ ദൈവത്തിന്‍റെ സര്‍വ്വ സമ്പൂര്‍ണ്ണതയും ദേഹരൂപമായി വസിക്കുന്നതു. 10 എല്ലാവാഴ്ചെക്കും അധികാരത്തിന്നും തലയായ അവനില്‍ നിങ്ങള്‍ പരിപൂര്‍ണ്ണരായിരിക്കുന്നു. 11 അവനില്‍ നിങ്ങള്‍ക്കു ക്രിസ്തുവിന്‍റെ പരിച്ഛേദനയാല്‍ ജഡശരീരം ഉരിഞ്ഞുകളഞ്ഞതിനാല്‍ തന്നേ കൈകൊണ്ടല്ലാത്ത പരിച്ഛേദനയും ലഭിച്ചു. 12 സ്നാനത്തില്‍ നിങ്ങള്‍ അവനോടുകൂടെ അടക്കപ്പെടുകയും അവനെ മരിച്ചവരുടെ ഇടയില്‍നിന്നു ഉയിര്‍ത്തെഴുന്നേല്പിച്ച ദൈവത്തിന്‍റെ വ്യാപാരശക്തിയിലുള്ള വിശ്വാസത്താല്‍ അവനോടുകൂടെ നിങ്ങളും ഉയിര്‍ത്തെഴുന്നേല്‍ക്കയും ചെയ്തു. 13 അതിക്രമങ്ങളിലും നിങ്ങളുടെ ജഡത്തിന്‍റെ അഗ്രചര്‍മ്മത്തിലും മരിച്ചവരായിരുന്ന നിങ്ങളെയും അവന്‍ , അവനോടുകൂടെ ജീവിപ്പിച്ചു; 14 അതിക്രമങ്ങള്‍ ഒക്കെയും നമ്മോടു ക്ഷമിച്ച ചട്ടങ്ങളാല്‍ നമുക്കു വിരോധവും പ്രതിക്കുലവുമായിരുന്ന കയ്യെഴുത്തു മായിച്ചു ക്രൂശില്‍ തറെച്ചു നടുവില്‍നിന്നു നീക്കിക്കളഞ്ഞു; 15 വാഴ്ചകളെയും അധികാരങ്ങളെയും ആയുധവര്‍ഗ്ഗം വെപ്പിച്ചു ക്രൂശില്‍ അവരുടെമേല്‍ ജയോത്സവം കൊണ്ടാടിഅവരെ പരസ്യമായ കാഴ്ചയാക്കി. 16 അതുകൊണ്ടു ഭക്ഷണപാനങ്ങള്‍ സംബന്ധിച്ചോ പെരുനാള്‍ വാവു ശബ്ബത്ത് എന്നീകാര്യത്തിലോ ആരും നിങ്ങളെ വിധിക്കരുതു. 17 ഇവ വരുവാനിരുന്നവയുടെ നിഴലത്രേ; ദേഹം എന്നതോ ക്രിസ്തുവിന്നുള്ളതു. 18 താഴ്മയിലും ദൂതന്മാരെ ആരാധിക്കുന്നതിലും രസിച്ചു സ്വന്തദര്‍ശനങ്ങളില്‍ പ്രവേശിക്കയും തന്‍റെ ജഡമനസ്സിനാല്‍ വെറുതെ ചീര്‍ക്കയും തലയെ മുറുകെ പിടിക്കാതിരിക്കയും ചെയ്യുന്നവന്‍ ആരും നിങ്ങളെ വിരുതു തെറ്റിക്കരുതു. 19 തലയായവനില്‍ നിന്നല്ലോ ശരീരം മുഴുവന്‍ സന്ധികളാലും ഞരമ്പുകളാലും ചൈതന്യം ലഭിച്ചും ഏകീഭവിച്ചും ദൈവികമായ വളര്‍ച്ചപ്രാപിക്കുന്നു. 20 നിങ്ങള്‍ ക്രിസ്തുവിനോടുകൂടെ ലോകത്തിന്‍റെ ആദ്യപാഠങ്ങള്‍ സംബന്ധിച്ചു മരിച്ചു എങ്കില്‍ ലോകത്തില്‍ ജീവിക്കുന്നവരെപ്പോലെ 21 മാനുഷകല്പനകള്‍ക്കും ഉപദേശങ്ങള്‍ക്കും അനുസരണമായി: പിടിക്കരുതു, രുചിക്കരുതു, തൊടരുതു എന്നുള്ള ചട്ടങ്ങള്‍ക്കു കീഴ്പെടുന്നതു എന്തു? 22 ഇതെല്ലാം ഉപയോഗത്താല്‍ നശിച്ചു പോകുന്നതത്രേ. 23 അതു ഒക്കെയും സ്വേച്ഛാരാധനയിലും താഴ്മയിലും ശരീരത്തിന്‍റെ ഉപേക്ഷയിലും രസിക്കുന്നവര്‍ക്കും ജ്ഞാനത്തിന്‍റെ പേരു മാത്രമുള്ളതു; ജഡാഭിലാഷം അടക്കുവാനോ പ്രയോജനമുള്ളതല്ല.

Colossians 3

1 ആകയാല്‍ നിങ്ങള്‍ ക്രിസ്തുവിനോടുകൂടെ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു എങ്കില്‍ ക്രിസ്തുദൈവത്തിന്‍റെ വലത്തുഭാഗത്തു ഇരിക്കുന്നിടമായ ഉയരത്തിലുള്ളതു അന്വേഷിപ്പിന്‍ . 2 ഭൂമിയിലുള്ളതല്ല ഉയരത്തിലുള്ളതു തന്നേ ചിന്തിപ്പിന്‍ . 3 നിങ്ങള്‍ മരിച്ചു നിങ്ങളുടെ ജീവന്‍ ക്രിസ്തുവിനോടുകൂടെ ദൈവത്തില്‍ മറഞ്ഞിരിക്കുന്നു. 4 നമ്മുടെ ജീവനായ ക്രിസ്തു വെളിപ്പെടുമ്പോള്‍ നിങ്ങളും അവനോടുകൂടെ തേജസ്സില്‍ വെളിപ്പെടും. 5 ആകയാല്‍ ദുര്‍ന്നടപ്പു, അശുദ്ധി, അതിരാഗം, ദുര്‍മ്മോഹം, വിഗ്രഹാരാധനയായ അത്യാഗ്രഹം ഇങ്ങനെ ഭൂമിയിലുള്ള നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിന്‍ . 6 ഈ വക നിമിത്തം ദൈവകോപം അനസരണംകെട്ടവരുടെ മേല്‍ വരുന്നു. 7 അവയില്‍ ജീവിച്ചിരുന്ന കാലം നിങ്ങളും മുമ്പെ അവയില്‍ നടന്നുപോന്നു. 8 ഇപ്പോഴോ നിങ്ങളും കോപം, ക്രോധം, ഈര്‍ഷ്യ, വായില്‍നിന്നു വരുന്ന ദൂഷണം, ദുര്‍ഭാഷണം ഇവ ഒക്കെയും വിട്ടുകളവിന്‍ . 9 അന്യോന്യം ഭോഷകു പറയരുതു. നിങ്ങള്‍ പഴയ മനുഷ്യനെ അവന്‍റെ പ്രവൃത്തികളോടുകൂടെ ഉരിഞ്ഞുകളഞ്ഞു, 10 തന്നെ സൃഷ്ടിച്ചവന്‍റെ പ്രതിമപ്രകാരം പരിജ്ഞാനത്തിന്നായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നവല്ലോ. 11 അതില്‍ യവനനും യെഹൂദനും എന്നില്ല, പരിച്ഛേദനയും അഗ്രചര്‍മ്മവും എന്നില്ല, ബര്‍ബ്ബരന്‍ , ശകന്‍ , ദാസന്‍ , സ്വതന്ത്രന്‍ എന്നുമില്ല; ക്രിസ്തുവത്രേ എല്ലാവരിലും എല്ലാം ആകുന്നു. 12 അതുകൊണ്ടു ദൈവത്തിന്‍റെ വൃതന്മാരും വിശുദ്ധന്മാരും പ്രിയരുമായി മനസ്സലിവു, ദയ, താഴ്മ, സൌമ്യത, ദീര്‍ഘക്ഷമ എന്നിവ ധരിച്ചുകൊണ്ടു 13 അന്യോന്യം പൊറുക്കയും ഒരുവനോടു ഒരുവന്നു വഴക്കുണ്ടായാല്‍ തമ്മില്‍ ക്ഷമിക്കയും ചെയ്‍വിന്‍ . 14 എല്ലാറ്റിന്നും മീതെ സമ്പൂര്‍ണ്ണതയുടെ ബന്ധമായ സ്നേഹം ധരിപ്പിന്‍ . 15 ക്രിസ്തുവിന്‍റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളില്‍ വാഴട്ടെ; അതിന്നല്ലോ നിങ്ങള്‍ ഏകശരീരമായി വിളിക്കപ്പെട്ടുമിരിക്കുന്നതു; നന്ദിയുള്ളവരായും ഇരിപ്പിന്‍ . 16 സങ്കീര്‍ത്തനങ്ങളാലും സ്തുതികളാലും ആത്മികഗീതങ്ങളാലും തമ്മില്‍ പഠിപ്പിച്ചും ബുദ്ധിയുപദേശിച്ചും നന്ദിയോടെ നിങ്ങളുടെ ഹൃദയങ്ങളില്‍ ദൈവത്തിന്നു പാടിയും ഇങ്ങനെ ക്രിസ്തുവിന്‍റെ വചനം ഐശ്വര്യമായി സകല ജ്ഞാനത്തോടും കൂടെ നിങ്ങളില്‍ വസിക്കട്ടെ. 17 വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കര്‍ത്താവായ യേശുവിന്‍റെ നാമത്തില്‍ ചെയ്തും അവന്‍ മുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിന്‍ . 18 ഭാര്യമാരേ, നിങ്ങളുടെ ഭര്‍ത്താക്കന്മാര്‍ക്കും കര്‍ത്താവില്‍ ഉചിതമാകും വണ്ണം കീഴടങ്ങുവിന്‍ . 19 ഭര്‍ത്താക്കന്മാരേ, നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിന്‍ ; അവരോടു കൈപ്പായിരിക്കയുമരുതു. 20 മക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരെ സകലത്തിലും അനുസരിപ്പിന്‍ . ഇതു കര്‍ത്താവിന്‍റെ ശിഷ്യന്മാരില്‍ കണ്ടാല്‍ പ്രസാദകരമല്ലോ. 21 പിതാക്കന്മാരേ, നിങ്ങളുടെ മക്കള്‍ അധൈര്യപ്പെടാതിരിക്കേണ്ടതിന്നു അവരെ കോപിപ്പിക്കരുതു. 22 ദാസന്മാരേ, ജഡപ്രകാരമുള്ള യജമാനന്മാരെ സകലത്തിലും അനുസരിപ്പിന്‍ ; മനുഷ്യരെ പ്രസാദിപ്പിക്കുന്നവരെപ്പോലെ ദൃഷ്ടിസേവകളാലല്ല കര്‍ത്താവിനെ ഭയപ്പെട്ടുകൊണ്ടു ഹൃദയത്തിന്‍റെ ഏകാഗ്രതയോടെ അത്രേ അനുസരിക്കേണ്ടതു. 23 നിങ്ങള്‍ ചെയ്യുന്നതു ഒക്കെയും മനുഷ്യര്‍ക്കെന്നല്ല കര്‍ത്താവിന്നു എന്നപോലെ മനസ്സോടെ ചെയ്‍വിന്‍ . 24 അവകാശമെന്ന പ്രതിഫലം കര്‍ത്താവു തരും എന്നറിഞ്ഞു കര്‍ത്താവായ ക്രിസ്തുവിനെ സേവിപ്പിന്‍ . 25 അന്യായം ചെയ്യുന്നവന്‍ താന്‍ ചെയ്ത അന്യായത്തിന്നു ഒത്തതു പ്രാപിക്കും; മുഖപക്ഷം ഇല്ല.

Colossians 4

1 യജമാനന്മാരേ, നിങ്ങള്‍ക്കും സ്വര്‍ഗ്ഗത്തില്‍ യജമാനന്‍ ഉണ്ടു എന്നറിഞ്ഞു ദാസന്മാരോടു നീതിയും ന്യായവും ആചരിപ്പിന്‍ . 2 പ്രാര്‍ത്ഥനയില്‍ ഉറ്റിരിപ്പിന്‍ ; സ്തോത്രത്തോടെ അതില്‍ ജാഗരിപ്പിന്‍ . 3 എനിക്കു ബന്ധനകാരണമായ ക്രിസ്തുവിന്‍റെ മര്‍മ്മം പ്രസ്താവിപ്പാന്‍ തക്കവണ്ണം ദൈവം ഞങ്ങള്‍ക്കു വചനത്തിന്‍റെ വാതില്‍ തുറന്നുതരികയും 4 ഞാന്‍ സംസാരിക്കേണ്ടുംവണ്ണം അതിനെ വെളിപ്പെടുത്തുകയും ചെയ്യേണ്ടതിന്നു ഞങ്ങള്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിപ്പിന്‍ . 5 സമയം തക്കത്തില്‍ ഉപയോഗിച്ചുകൊണ്ടു പുറത്തുള്ളവരോടു ജ്ഞാനത്തോടെ പെരുമാറുവിന്‍ . 6 ഓ‍‍രോരുത്തനോടു നിങ്ങള്‍ എങ്ങനെ ഉത്തരം പറയേണം എന്നു അറിയേണ്ടതിന്നു നിങ്ങളുടെ വാക്കു എപ്പോഴുംകൃപയോടുകൂടിയതും ഉപ്പിനാല്‍ രുചിവരുത്തിയതും ആയിരിക്കട്ടെ. 7 എന്‍റെ അവസ്ഥ ഒക്കെയും കര്‍ത്താവില്‍ പ്രിയസഹോദരനും വിശ്വസ്തശുശ്രൂഷകനും സഹഭൃത്യനുമായ തിഹിക്കൊസ് നിങ്ങളോടു അറിയിക്കും. 8 നിങ്ങള്‍ ഞങ്ങളുടെ അവസ്ഥ അറിവാനും അവന്‍ നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിപ്പാനുമായി 9 ഞാന്‍ അവനെ നിങ്ങളില്‍ ഒരുത്തനായ ഒനേസിമൊസ് എന്ന വിശ്വസ്തനും പ്രിയനുമായ സഹോദരനോടുകൂടെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു; ഇവിടെത്തെ അവസ്ഥ എല്ലാം അവര്‍ നിങ്ങളോടു അറിയിക്കും. 10 എന്‍റെ സഹബദ്ധനായ അരിസ്തര്‍ഹൊസും ബര്‍ന്നബാസിന്‍റെ മച്ചുനനായ മര്‍ക്കൊസും — അവനെക്കുറിച്ചു നിങ്ങള്‍ക്കു കല്പന കിട്ടീട്ടുണ്ടല്ലോ; അവന്‍ നിങ്ങളുടെ അടുക്കല്‍ വന്നാല്‍ അവനെ കൈക്കൊള്‍വിന്‍ — 11 യുസ്തൊസ് എന്നു പറയുന്ന യേശുവും നിങ്ങളെ വന്ദനം ചെയ്യുന്നു; പരിച്ഛേദനക്കാരില്‍ ഇവര്‍ മാത്രം ദൈവരാജ്യത്തിന്നു കൂട്ടുവേലക്കാരായിട്ടു എനിക്കു ആശ്വാസമായിത്തീര്‍ന്നു. 12 നിങ്ങളില്‍ ഒരുത്തനായി ക്രിസ്തുയേശുവിന്‍റെ ദാസനായ എപ്പഫ്രാസ് നിങ്ങളെ വന്ദനം ചെയ്യുന്നു; നിങ്ങള്‍ തികഞ്ഞവരും ദൈവഹിതം സംബന്ധിച്ചൊക്കെയും പൂര്‍ണ്ണനിശ്ചയമുള്ളവരുമായി നില്‍ക്കേണ്ടതിന്നു അവന്‍ പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ക്കു വേണ്ടി എപ്പോഴും പോരാടുന്നു. 13 നിങ്ങള്‍ക്കും ലവുദിക്യക്കാര്‍ക്കും ഹിയരപൊലിക്കാര്‍ക്കും വേണ്ടി അവന്‍ വളരെ പ്രയാസപ്പെടുന്നു എന്നുള്ളതിന്നു ഞാന്‍ സാക്ഷി. 14 വൈദ്യനായ പ്രിയ ലൂക്കൊസും ദേമാസും നിങ്ങളെ വന്ദനം ചെയ്യുന്നു. 15 ലവുദിക്യയിലെ സഹോദരന്മാര്‍ക്കും നുംഫെക്കും അവളുടെ വീട്ടിലെ സഭെക്കും വന്ദനം ചൊല്ലുവിന്‍ . 16 നിങ്ങളുടെ ഇടയില്‍ ഈ ലേഖനം വായിച്ചു തീര്‍ന്നശേഷം ലവുദിക്യസഭയില്‍ കൂടെ വായിപ്പിക്കയും ലവുദിക്യയില്‍നിന്നുള്ളതു നിങ്ങളും വായിക്കയും ചെയ്‍വിന്‍ . 17 അര്‍ഹിപ്പൊസിനോടു കര്‍ത്താവില്‍ ലഭിച്ച ശുശ്രൂഷ നിവര്‍ത്തിപ്പാന്‍ നോക്കേണം എന്നു പറവിന്‍ . 18 പൌലൊസായ എന്‍റെ സ്വന്തകയ്യാലെ വന്ദനം; എന്‍റെ ബന്ധനങ്ങളെ ഓ‍ര്‍ത്തുകൊള്‍വിന്‍ . കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.

1 Thessalonians

1 Thessalonians 1

1 പൌലൊസും സില്വാനൊസും തിമൊഥെയൊസും പിതാവായ ദൈവത്തിലും കര്‍ത്താവായ യേശുക്രിസ്തുവിലും ഉള്ള തെസ്സലൊനീക്യസഭെക്കു എഴുതുന്നതു: നിങ്ങള്‍ക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. 2 ഞങ്ങളുടെ പ്രാര്‍ത്ഥനയില്‍ നിങ്ങളെ സ്മരിച്ചുകൊണ്ടു നിങ്ങളുടെ വിശ്വാസത്തിന്‍റെ വേലയും സ്നേഹപ്രയത്നവും 3 നമ്മുടെ കര്‍ത്താവായ യേശിക്രിസ്തുവിനെക്കുറിച്ചുള്ള പ്രത്യാശയുടെ സ്ഥിരതയും ഇടവിടാതെ നമ്മുടെ ദൈവവും പിതാവുമായവന്‍റെ സന്നിധിയില്‍ ഓ‍ര്‍ത്തു 4 ഞങ്ങള്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടി എപ്പോഴും ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു. ദൈവത്താല്‍ സ്നേഹിക്കപ്പെട്ട സഹോദരന്മാരേ, നിങ്ങളുടെ തിരഞ്ഞെടുപ്പിനെ അറിയുന്നുവല്ലോ. 5 ഞങ്ങളുടെ സുവിശേഷം വചനമായി മാത്രമല്ല, ശക്തിയോടും പരിശുദ്ധാത്മാവോടും ബഹുനിശ്ചയത്തോടും കൂടെ ആയിരുന്നു നിങ്ങളുടെ അടുക്കല്‍ വന്നതു; നിങ്ങളുടെ നിമിത്തം ഞങ്ങള്‍ നിങ്ങളുടെ ഇടയില്‍ എങ്ങനെ പെരുമാറിയിരുന്നു എന്നു അറിയുന്നുവല്ലോ. 6 ബഹുകഷ്ടം സഹിക്കേണ്ടിവന്നിട്ടും നിങ്ങള്‍ പരിശുദ്ധാത്മാവിന്‍റെ സന്തോഷത്തോടെ വചനം കൈക്കൊണ്ടു ഞങ്ങള്‍ക്കും കര്‍ത്താവിന്നും അനുകാരികളായിത്തീര്‍ന്നു. 7 അങ്ങനെ നിങ്ങള്‍ മക്കെദൊന്യയിലും അഖായയിലും വിശ്വസിക്കുന്നവര്‍ക്കും എല്ലാവര്‍ക്കും മാതൃകയായിത്തീര്‍ന്നു. 8 നിങ്ങളുടെ അടുക്കല്‍ നിന്നു കര്‍ത്താവിന്‍റെ വചനം മുഴങ്ങിച്ചെന്നതു മക്കെദൊന്യയിലും അഖായയിലും മാത്രമല്ല; എല്ലാടവും നിങ്ങള്‍ക്കു ദൈവത്തിലുള്ള വിശ്വാസം പ്രസിദ്ധമായിരിക്കുന്നു; അതുകൊണ്ടു ഞങ്ങള്‍ ഒന്നും പറവാന്‍ ആവശ്യമില്ല. 9 ഞങ്ങള്‍ക്കു നിങ്ങളുടെ അടുക്കല്‍ എങ്ങനെയുള്ള പ്രവേശനം സാധിച്ചു എന്നും ജീവനുള്ള സത്യദൈവത്തെ സേവിപ്പാനും അവന്‍ മരിച്ചവരുടെ ഇടയില്‍ നിന്നു ഉയിര്‍പ്പിച്ച തന്‍റെ പുത്രനും വരുവാനുള്ള കോപത്തില്‍നിന്നു നമ്മെ വിടുവിക്കുന്നവനുമായ യേശു സ്വര്‍ഗ്ഗത്തില്‍നിന്നു വരുന്നതു കാത്തിരിപ്പാനും 10 നിങ്ങള്‍ വിഗ്രഹങ്ങളെ വിട്ടു ദൈവത്തിങ്കലേക്കു എങ്ങനെ തിരിഞ്ഞുവന്നു എന്നും അവര്‍ തന്നെ പറയുന്നു.

1 Thessalonians 2

1 സഹോദരന്മാരേ, ഞങ്ങള്‍ നിങ്ങളുടെ അടുക്കല്‍ വന്നതു വ്യര്‍ത്ഥമായില്ല എന്നു നിങ്ങള്‍ തന്നേ അറിയുന്നുവല്ലോ. 2 നിങ്ങള്‍ അറിയുംപോലെ ഞങ്ങള്‍ ഫിലിപ്പിയില്‍വെച്ചു കഷ്ടവും അപമാനവും അനുഭവിച്ചിട്ടും വലിയ പോരാട്ടത്തോടെ ദൈവത്തിന്‍റെ സുവിശേഷം നിങ്ങളോടു പ്രസംഗിപ്പാന്‍ ഞങ്ങളുടെ ദൈവത്തില്‍ ധൈര്യപ്പെട്ടിരുന്നു. 3 ഞങ്ങളുടെ പ്രബോധനം അബദ്ധത്തില്‍നിന്നോ അശുദ്ധിയില്‍നിന്നോ വ്യാജത്തോടയോ വന്നതല്ല. 4 ഞങ്ങളെ സുവിശേഷം ഭരമേല്പിക്കേണ്ടതിന്നു ഞങ്ങള്‍ ദൈവത്തിന്നു കൊള്ളാകുന്നവരായി തെളിഞ്ഞതുപോലെ ഞങ്ങള്‍ മനുഷ്യരെയല്ല ഞങ്ങളുടെ ഹൃദയം ശോധനചെയ്യുന്ന ദൈവത്തെ അത്രേ പ്രസാദിപ്പിച്ചു കൊണ്ടു സംസാരിക്കുന്നതു. 5 നിങ്ങള്‍ അറിയുംപോലെ ഞങ്ങള്‍ ഒരിക്കലും മുഖസ്തുതിയോ ദ്രവ്യാഗ്രഹത്തിന്‍റെ ഉപായമോ പ്രയോഗിച്ചിട്ടില്ല; ദൈവം സാക്ഷി. 6 ക്രിസ്തുവിന്‍റെ അപ്പൊസ്തലന്മാര്‍ എന്ന അവസ്ഥെക്കു ഘനത്തോടെയിരിപ്പാന്‍ കഴിവുണ്ടായിട്ടും ഞങ്ങള്‍ മനുഷ്യരോടു, നിങ്ങളോടാകട്ടെ മറ്റുള്ളവരോടാകട്ടെ മാനം അന്വേഷിച്ചില്ല; 7 ഒരു അമ്മ തന്‍റെ കുഞ്ഞുങ്ങളെ പോറ്റുംപോലെ ഞങ്ങള്‍ നിങ്ങളുടെ ഇടയില്‍ ആര്‍ദ്രതയുള്ളവരായിരുന്നു. 8 ഇങ്ങനെ ഞങ്ങള്‍ നിങ്ങളെ ഓ‍മനിച്ചുകൊണ്ടു നിങ്ങള്‍ക്കു ദൈവത്തിന്‍റെ സുവിശേഷം പ്രസംഗിപ്പാന്‍ മാത്രമല്ല, നിങ്ങള്‍ ഞങ്ങള്‍ക്കു പ്രിയരാകയാല്‍ ഞങ്ങളുടെ പ്രാണനും കൂടെ വെച്ചുതരുവാന്‍ ഒരുക്കമായിരുന്നു. 9 സഹോദരന്മാരേ, ഞങ്ങളുടെ അദ്ധ്വാനവും പ്രയാസവും നിങ്ങള്‍ ഓ‍ര്‍ക്കുംന്നുവല്ലോ; നിങ്ങളില്‍ ആര്‍ക്കും ഭാരമായിത്തീരരുതു എന്നു വെച്ചു ഞങ്ങള്‍ രാവും പകലും വേല ചെയ്തു കൊണ്ടു നിങ്ങളോടു ദൈവത്തിന്‍റെ സുവിശേഷം പ്രസംഗിച്ചു. 10 വിശ്വസിക്കുന്ന നിങ്ങളുടെ ഇടയില്‍ ഞങ്ങള്‍ എത്ര പവിത്രമായും നീതിയായും അനിന്ദ്യമായും നടന്നു എന്നതിന്നു നിങ്ങളും ദൈവവും സാക്ഷി. 11 തന്‍റെ രാജ്യത്തിന്നും മഹത്വത്തിന്നും നിങ്ങളെ വിളിക്കുന്ന ദൈവത്തിന്നു യോഗ്യമായി നടപ്പാന്‍ തക്കവണ്ണം 12 ഞങ്ങള്‍ നിങ്ങളില്‍ ഓ‍രോരുത്തനെ അപ്പന്‍ മക്കളെ എന്നപോലെ പ്രബോധിപ്പിച്ചും ഉത്സാഹിപ്പിച്ചും സാക്‍ഷ്യം പറഞ്ഞും പോന്നു എന്നു നിങ്ങള്‍ക്കു അറിയാമല്ലോ. 13 ഞങ്ങള്‍ പ്രസംഗിച്ച ദൈവവചനം നിങ്ങള്‍ കേട്ടു, മനുഷ്യന്‍റെ വചനമായിട്ടല്ല സാക്ഷാല്‍ ആകുന്നതുപോലെ ദൈവവചനമായിട്ടു തന്നേ കൈക്കൊണ്ടതിനാല്‍ ഞങ്ങള്‍ ദൈവത്തെ ഇടവിടാതെ സ്തുതിക്കുന്നു; വിശ്വസിക്കുന്ന നിങ്ങളില്‍ അതു വ്യാപരിച്ചുകൊണ്ടിരിക്കുന്നു. 14 സഹോദരന്മാരേ, യെഹൂദ്യയില്‍ ക്രിസ്തുയേശുവിലുള്ള ദൈവസഭകള്‍ക്കു നിങ്ങള്‍ അനുകാരികളായിത്തീര്‍ന്നു. അവര്‍ യെഹൂദരാല്‍ അനുഭവിച്ചതു തന്നേ നിങ്ങളും സ്വജാതിക്കാരാല്‍ അനുഭവിച്ചുവല്ലോ. 15 യെഹൂദര്‍ കര്‍ത്താവായ യേശുവിനെയും സ്വന്തപ്രവാചകന്മാരെയും കൊന്നവരും ഞങ്ങളെ ഔടിച്ചുകളഞ്ഞവരും ദൈവത്തെ പ്രസാദിപ്പിക്കാത്തവരും സകലമനുഷ്യര്‍ക്കും വിരോധികളും 16 ജാതികള്‍ രക്ഷിക്കപ്പെടേണ്ടതിന്നായി ഞങ്ങള്‍ അവരോടു പ്രസംഗിക്കുന്നതു വിലക്കുന്നവരും ആകുന്നു; അങ്ങനെ അവര്‍ തങ്ങളുടെ പാപങ്ങളെ എപ്പോഴും പൂരിപ്പിക്കുന്നു എന്നാല്‍ ദൈവക്രോധം അവരുടെമേല്‍ മുഴുത്തുവന്നിരിക്കുന്നു. 17 സഹോദരന്മാരേ, ഞങ്ങള്‍ അല്പനേരത്തേക്കു ഹൃദയംകൊണ്ടല്ല, മുഖംകൊണ്ടു നിങ്ങളെ വിട്ടുപിരിഞ്ഞിട്ടു ബഹു കാംക്ഷയോടെ നിങ്ങളുടെ മുഖം കാണ്മാന്‍ ഏറ്റവും അധികം ശ്രമിച്ചു. 18 അതുകൊണ്ടു നിങ്ങളുടെ അടുക്കല്‍ വരുവാന്‍ ഞങ്ങള്‍ , വിശേഷാല്‍ പൌലൊസായ ഞാന്‍ , ഒന്നു രണ്ടുപ്രാവശ്യം വിചാരിച്ചു; എന്നാല്‍ സാത്താന്‍ ഞങ്ങളെ തടുത്തു. 19 നമ്മുടെ കര്‍ത്താവായ യേശുവിന്‍റെ മുമ്പാകെ അവന്‍റെ പ്രത്യക്ഷതയില്‍ ഞങ്ങളുടെ ആശയോ സന്തോഷമോ പ്രശംസാകിരീടമോ ആര്‍ ആകുന്നു? നിങ്ങളും അല്ലയോ? 20 ഞങ്ങളുടെ മഹത്വവും സന്തോഷവും നിങ്ങള്‍ തന്നേ.

1 Thessalonians 3

1 ആകയാല്‍ സഹിച്ചുകൂടാഞ്ഞിട്ടു ഞങ്ങള്‍ അഥേനയില്‍ തനിച്ചു ഇരിക്കേണ്ടിവന്നാലും വേണ്ടതില്ല എന്നുവെച്ചു ഈ കഷ്ടങ്ങളില്‍ 2 ആരും കുലുങ്ങിപ്പോകാതിരിക്കേണ്ടതിന്നു നിങ്ങളെ സ്ഥിരപ്പെടുത്തുവാനും നിങ്ങളുടെ വിശ്വാസം സംബന്ധിച്ചു നിങ്ങളെ പ്രബോധിപ്പിപ്പാനുമായിട്ടു നമ്മുടെ സഹോദരനും ക്രിസ്തുവിന്‍റെ സുവിശേഷഘോഷണത്തില്‍ ദൈവത്തിന്‍റെ ശുശ്രൂഷകനുമായ തിമൊഥെയൊസിനെ അയച്ചു. 3 കഷ്ടം അനുഭവിപ്പാന്‍ നാം നിയമിക്കപ്പെട്ടിരിക്കുന്നു എന്നു നിങ്ങള്‍ തന്നേ അറിയുന്നുവല്ലോ. 4 നാം കഷ്ടമനുഭവിക്കേണ്ടിവരും എന്നു ഞങ്ങള്‍ നിങ്ങളോടു കൂടെ ഇരുന്നപ്പോള്‍ മുമ്പുകൂട്ടി പറഞ്ഞിട്ടുമുണ്ടു; അവ്വണ്ണം തന്നേ സംഭവിച്ചു എന്നു നിങ്ങള്‍ അറിയുന്നു. 5 ഇതുനിമിത്തം എനിക്കു ഒട്ടും സഹിച്ചുകൂടാഞ്ഞിട്ടു പരീക്ഷകന്‍ നിങ്ങളെ പരീക്ഷിച്ചുവോ ഞങ്ങളുടെ പ്രയത്നം വെറുതെയായിപ്പോയോ എന്നു ഭയപ്പെട്ടു ഞാന്‍ നിങ്ങളുടെ വിശ്വാസത്തിന്‍റെ വസ്തുത അറിയേണ്ടതിന്നു ആളയച്ചു. 6 ഇപ്പോഴോ, തിമൊഥെയൊസ് നിങ്ങളുടെ അടുക്കല്‍നിന്നു വന്നു നിങ്ങളുടെ വിശ്വാസത്തെയും സ്നേഹത്തെയും പറ്റിയും ഞങ്ങള്‍ നിങ്ങളെ കാണ്മാന്‍ വാഞ്ഛിക്കുന്നതുപോലെ നിങ്ങള്‍ ഞങ്ങളെയും കാണ്മാന്‍ വാഞ്ഛിച്ചുകൊണ്ടു ഞങ്ങളെക്കുറിച്ചു നിങ്ങള്‍ക്കു എപ്പോഴും നല്ല ഔര്‍മ്മ ഉണ്ടു എന്നും ഞങ്ങളോടു സദ്വര്‍ത്തമാനം അറിയിച്ച കാരണത്താല്‍, 7 സഹോദരന്മാരേ, ഞങ്ങളുടെ സകല കഷ്ടത്തിലും സങ്കടത്തിലും നിങ്ങളുടെ വിശ്വാസം ഹേതുവായി ഞങ്ങള്‍ നിങ്ങളെക്കുറിച്ചു ആശ്വാസം പ്രാപിച്ചു. 8 നിങ്ങള്‍ കര്‍ത്താവില്‍ നിലനിലക്കുന്നു എന്നു അറിഞ്ഞു ഞങ്ങള്‍ വീണ്ടും ജീവിക്കുന്നു. 9 നമ്മുടെ ദൈവത്തിന്‍റെ സന്നിധിയില്‍ നിങ്ങളെച്ചൊല്ലി ഞങ്ങള്‍ സന്തോഷിക്കുന്ന സകല സന്തോഷത്തിന്നും തക്കതായി ദൈവത്തിന്നു എന്തൊരു സ്തോത്രം ചെയ്‍വാന്‍ ഞങ്ങളാല്‍ കഴിയും? 10 ഇനി നിങ്ങളുടെ മുഖം കാണ്മാനും നിങ്ങളുടെ വിശ്വാസത്തിന്‍റെ കുറവു തീര്‍പ്പാനുമായി ഞങ്ങള്‍ രാവും പകലും വളരെ താല്പര്യത്തോടെ പ്രാര്‍ത്ഥിച്ചുപോരുന്നു. 11 നമ്മുടെ ദൈവവും പിതാവുമായവനും നമ്മുടെ കര്‍ത്താവായ യേശുവും ഞങ്ങള്‍ നിങ്ങളുടെ അടുക്കല്‍ വരുവാന്‍ വഴിനിരത്തിത്തരുമാറാകട്ടെ. 12 എന്നാല്‍ ഞങ്ങള്‍ക്കു നിങ്ങളോടുള്ള സ്നേഹം വര്‍ദ്ധിക്കുന്നതുപോലെ കര്‍ത്താവു നിങ്ങള്‍ക്കു തമ്മിലും എല്ലാവരോടുമുള്ള സ്നേഹം വര്‍ദ്ധിപ്പിച്ചു കവിയുമാറാക്കുകയും 13 ഇങ്ങനെ നമ്മുടെ കര്‍ത്താവായ യേശു തന്‍റെ സകലവിശുദ്ധന്മാരുമായി വരുന്ന പ്രത്യക്ഷതയില്‍ നമ്മുടെ ദൈവവും പിതാവുമായവന്‍റെ മുമ്പാകെ വിശുദ്ധീകരണത്തില്‍ അനിന്ദ്യരായി വെളിപ്പെടുംവണ്ണം നിങ്ങളുടെ ഹൃദയങ്ങളെ സ്ഥിരപ്പെടുത്തുകയും ചെയ്യുമാറാകട്ടെ.

1 Thessalonians 4

1 ഒടുവില്‍ സഹോദരന്മാരേ, ദൈവ പ്രസാദം ലഭിപ്പാന്തക്കവണ്ണം നിങ്ങള്‍ എങ്ങനെ നടക്കേണം എന്നു ഞങ്ങളോടു ഗ്രഹിച്ചതുപോലെ — നിങ്ങള്‍ നടക്കുന്നതുപോലെ തന്നേ — ഇനിയും അധികം വര്‍ദ്ധിച്ചു വരേണ്ടതിന്നു ഞങ്ങള്‍ കര്‍ത്താവായ യേശുവിന്‍റെ നാമത്തില്‍ നിങ്ങളോടു അപേക്ഷിച്ചു പ്രബോധിപ്പിക്കുന്നു. 2 ഞങ്ങള്‍ കര്‍ത്താവായ യേശുവിന്‍റെ ആജ്ഞയാല്‍ ഇന്ന കല്പനകളെ തന്നു എന്നു നിങ്ങള്‍ അറിയുന്നുവല്ലോ. 3 ദൈവത്തിന്‍റെ ഇഷ്ടമോ നിങ്ങളുടെ ശുദ്ധീകരണം തന്നേ. നിങ്ങള്‍ ദുര്‍ന്നടപ്പു വിട്ടൊഴിഞ്ഞു 4 ഓ‍രോരുത്തന്‍ ദൈവത്തെ അറിയാത്ത ജാതികളെപ്പോലെ കാമവികാരത്തിലല്ല, 5 വിശുദ്ധീകരണത്തിലും മാനത്തിലും താന്താന്‍റെ പാത്രത്തെ നേടിക്കൊള്ളട്ടെ. 6 ഈ കാര്യത്തില്‍ ആരും അതിക്രമിക്കയും സഹോദരനെ ചതിക്കയും അരുതു; ഞങ്ങള്‍ നിങ്ങളോടു മുമ്പെ പറഞ്ഞതുപോലെ ഈ വകെക്കു ഒക്കെയും പ്രതികാരം ചെയ്യുന്നവന്‍ കര്‍ത്താവല്ലോ. 7 ദൈവം നമ്മെ അശുദ്ധിക്കല്ല വിശുദ്ധീകരണത്തിന്നത്രേ വിളിച്ചതു. 8 ആകയാല്‍ തുച്ഛീകരിക്കുന്നവന്‍ മനുഷ്യനെ അല്ല, തന്‍റെ പരിശുദ്ധാത്മാവിനെ നിങ്ങള്‍ക്കു തരുന്ന ദൈവത്തെ തന്നേ തുച്ഛീകരിക്കുന്നു. 9 സഹോദരപ്രീതിയെക്കുറിച്ചു നിങ്ങള്‍ക്കു എഴുതുവാന്‍ ആവശ്യമില്ല; അന്യോന്യം സ്നേഹിപ്പാന്‍ നിങ്ങള്‍ ദൈവത്താല്‍ ഉപദേശം പ്രാപിച്ചതല്ലാതെ 10 മക്കെദൊന്യയില്‍ എങ്ങുമുള്ള സഹോദരന്മാരോടു ഒക്കെയും അങ്ങനെ ആചരിച്ചും പോരുന്നുവല്ലോ; എന്നാല്‍ സഹോദരന്മാരേ, അതില്‍ നിങ്ങള്‍ അധികമായി വര്‍ദ്ധിച്ചുവരേണം എന്നും 11 പുറത്തുള്ളവരോടു മര്യാദയായി നടപ്പാനും ഒന്നിന്നും മുട്ടില്ലാതിരിപ്പാനും വേണ്ടി 12 ഞങ്ങള്‍ നിങ്ങളോടു ആജ്ഞാപിച്ചതുപോലെ അടങ്ങിപ്പാര്‍പ്പാനും സ്വന്തകാര്യം നോക്കുവാനും സ്വന്തകൈകൊണ്ടു വേല ചെയ്‍വാനും അഭിമാനം തോന്നേണം എന്നും നിങ്ങളെ പ്രബോധിപ്പിക്കുന്നു. 13 സഹോദരന്മാരേ, നിങ്ങള്‍ പ്രത്യാശയില്ലാത്ത മറ്റുള്ളവരെപ്പോലെ ദുഃഖിക്കാതിരിക്കേണ്ടതിന്നു നിദ്രകൊള്ളുന്നവരെക്കുറിച്ചു അറിവില്ലാതിരിക്കരുതു എന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു. 14 യേശു മരിക്കയും ജീവിച്ചെഴുന്നേല്‍ക്കയും ചെയ്തു എന്നു നാം വിശ്വസിക്കുന്നു എങ്കില്‍ അങ്ങനെ തന്നേ ദൈവം നിദ്രകൊണ്ടവരെയും യേശുമുഖാന്തരം അവനോടുകൂടെ വരുത്തും. 15 കര്‍ത്താവിന്‍റെ പ്രത്യക്ഷതവരെ ജീവനോടെ ശേഷിക്കുന്നവരായ നാം നിദ്രകൊണ്ടവര്‍ക്കും മുമ്പാകയില്ല എന്നു ഞങ്ങള്‍ കര്‍ത്താവിന്‍റെ വചനത്താല്‍ നിങ്ങളോടു പറയുന്നു. 16 കര്‍ത്താവു താന്‍ ഗംഭീരനാദത്തോടും പ്രധാനദൂതന്‍റെ ശബ്ദത്തോടും ദൈവത്തിന്‍റെ കാഹളത്തോടുംകൂടെ സ്വര്‍ഗ്ഗത്തില്‍നിന്നു ഇറങ്ങിവരികയും ക്രിസ്തുവില്‍ മരിച്ചവര്‍ മുമ്പെ ഉയിര്‍ത്തെഴുന്നേല്‍ക്കയും ചെയ്യും. 17 പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടു ഒരുമിച്ചു ആകാശത്തില്‍ കര്‍ത്താവിനെ എതിരേല്പാന്‍ മേഘങ്ങളില്‍ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കര്‍ത്താവിനോടുകൂടെ ഇരിക്കും. 18 ഈ വചനങ്ങളെക്കൊണ്ടു അന്യോന്യം ആശ്വസിപ്പിച്ചുകൊള്‍വിന്‍ .

1 Thessalonians 5

1 സഹോദരന്മാരേ, കാലങ്ങളെയും സമയങ്ങളെയും കുറിച്ചു നിങ്ങളെ എഴുതിയറിയിപ്പാന്‍ ആവശ്യമില്ല. 2 കള്ളന്‍ രാത്രിയില്‍ വരുമ്പോലെ കര്‍ത്താവിന്‍റെ നാള്‍ വരുന്നു എന്നു നിങ്ങള്‍ തന്നേ നന്നായി അറിയുന്നുവല്ലോ. 3 അവര്‍ സമാധാനമെന്നും നിര്‍ഭയമെന്നും പറയുമ്പോള്‍ ഗര്‍ഭിണിക്കു പ്രസവ വേദന വരുമ്പോലെ അവര്‍ക്കും പെട്ടെന്നു നാശം വന്നു ഭവിക്കും; അവര്‍ക്കും തെറ്റിയൊഴിയാവതുമല്ല. 4 എന്നാല്‍ സഹോദരന്മാരേ, ആനാള്‍ കള്ളന്‍ എന്നപോലെ നിങ്ങളെ പിടിപ്പാന്‍ നിങ്ങള്‍ ഇരുട്ടിലുള്ളവരല്ല; 5 നിങ്ങള്‍ എല്ലാവരും വെളിച്ചത്തിന്‍റെ മക്കളും പകലിന്‍റെ മക്കളും ആകുന്നു; നാം രാത്രിക്കും ഇരുളിന്നുമുള്ളവരല്ല. 6 ആകയാല്‍ നാം ശേഷമുള്ളവരെപ്പോലെ ഉറങ്ങാതെ ഉണര്‍ന്നും സുബോധമായുമിരിക്ക. 7 ഉറങ്ങുന്നവര്‍ രാത്രിയില്‍ ഉറങ്ങുന്നു. മദ്യപിക്കുന്നവര്‍ രാത്രിയില്‍ മദ്യപിക്കുന്നു. 8 നാമോ പകലിന്നുള്ളവരാകയാല്‍ വിശ്വാസവും സ്നേഹവും എന്ന കവചവും ശിരസ്ത്രമായി രക്ഷയുടെ പ്രത്യാശയും ധരിച്ചുകൊണ്ടു സുബോധമായിരിക്ക. 9 ദൈവം നമ്മെ കോപത്തിന്നല്ല, 10 നാം ഉണര്‍ന്നിരുന്നാലും ഉറങ്ങിയാലും തന്നോടുകൂടെ ജീവിക്കേണ്ടതിന്നു നമുക്കു വേണ്ടി മരിച്ച നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുമൂലം രക്ഷയെ പ്രാപിപ്പാനത്രേ നിയമിച്ചിരിക്കുന്നതു. 11 ആകയാല്‍ നിങ്ങള്‍ ചെയ്തുവരുന്നതുപോലെ അന്യോന്യം പ്രബോധിപ്പിച്ചും തമ്മില്‍ ആത്മിക വര്‍ദ്ധനവരുത്തിയും പോരുവിന്‍ . 12 സഹോദരന്മാരേ, നിങ്ങളുടെ ഇടയില്‍ അദ്ധ്വാനിക്കയും കര്‍ത്താവില്‍ നിങ്ങളെ ഭരിക്കയും പ്രബോധിപ്പിക്കയും ചെയ്യുന്നവരെ അറിഞ്ഞു അവരുടെ വേലനിമിത്തം 13 ഏറ്റവും സ്നേഹത്തോടെ വിചാരിക്കേണം എന്നു നിങ്ങളോടു അപേക്ഷിക്കുന്നു. തമ്മില്‍ സമാധാനമായിരിപ്പിന്‍ . 14 സഹോദരന്മാരേ, ഞങ്ങള്‍ നിങ്ങളെ പ്രബോധിപ്പിക്കുന്നതു: ക്രമം കെട്ടവരെ ബുദ്ധിയുപദേശിപ്പിന്‍ : ഉള്‍ക്കരുത്തില്ലാത്തവരെ ധൈര്യപ്പെടുത്തുവിന്‍ ; ബലഹീനരെ താങ്ങുവിന്‍ ; എല്ലാവരോടും ദീര്‍ഘക്ഷമ കാണിപ്പിന്‍ . 15 ആരും തിന്മക്കു പകരം തിന്മ ചെയ്യാതിരിപ്പാന്‍ നോക്കുവിന്‍ ; തമ്മിലും എല്ലാവരോടും എപ്പോഴും നന്മ ചെയ്തുകൊണ്ടിരിപ്പിന്‍ ; 16 എപ്പോഴും സന്തോഷിപ്പിന്‍ ; 17 ഇടവിടാതെ പ്രാര്‍ത്ഥിപ്പിന്‍ 18 എല്ലാറ്റിന്നും സ്തോത്രം ചെയ്‍വിന്‍ ; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവില്‍ ദൈവേഷ്ടം. 19 ആത്മാവിനെ കെടുക്കരുതു. 20 പ്രവചനം തുച്ഛീകരിക്കരുതു. 21 സകലവും ശോധന ചെയ്തു നല്ലതു മുറുകെ പിടിപ്പിന്‍ . 22 സകലവിധദോഷവും വിട്ടകലുവിന്‍ . 23 സമാധാനത്തിന്‍റെ ദൈവം തന്നേ നിങ്ങളെ മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ; നിങ്ങളുടെ ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പ്രത്യക്ഷതയില്‍ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ. 24 നിങ്ങളെ വിളിക്കുന്നവന്‍ വിശ്വസ്തന്‍ ആകുന്നു; അവന്‍ അതു നിവര്‍ത്തിക്കും. 25 സഹോദരന്മാരേ, ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിപ്പിന്‍ . 26 സകല സഹോദരന്മാരെയും വിശുദ്ധചുംബനത്താല്‍ വന്ദനം ചെയ്‍വിന്‍ . 27 കര്‍ത്താവാണ, സഹോദരന്മാരെ ഒക്കെയും ഈ ലേഖനം വായിച്ചു കേള്‍പ്പിക്കേണം. 28 നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.

2 Thessalonians

2 Thessalonians 1

1 പൌലൊസും സില്വാനൊസും തിമൊഥെയൊസും പിതാവായ ദൈവത്തിലും കര്‍ത്താവായ യേശുക്രിസ്തുവിലുമുള്ള തെസ്സലൊനീക്യസഭെക്കു എഴുതുന്നതു: 2 പിതാവായ ദൈവത്തിങ്കല്‍ നിന്നും കര്‍ത്താവായ യേശുക്രിസ്തുവിങ്കല്‍നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. 3 സഹോദരന്മാരേ, നിങ്ങളുടെ വിശ്വാസം ഏറ്റവും വര്‍ദ്ധിച്ചും ആളാംപ്രതി നിങ്ങള്‍ക്കു എല്ലാവര്‍ക്കും അന്യോന്യം സ്നേഹം പെരുകിയും വരികയാല്‍ ഞങ്ങള്‍ യോഗ്യമാകുംവണ്ണം ദൈവത്തിന്നു എപ്പോഴും നിങ്ങളെക്കുറിച്ചു സ്തോത്രം ചെയ്‍വാന്‍ കടമ്പെട്ടിരിക്കുന്നു. 4 അതുകൊണ്ടു നിങ്ങള്‍ സഹിക്കുന്ന സകല ഉപദ്രവങ്ങളിലും കഷ്ടങ്ങളിലുമുള്ള നിങ്ങളുടെ സഹിഷ്ണുതയും വിശ്വാസവും നിമിത്തം ഞങ്ങള്‍ ദൈവത്തിന്‍റെ സഭകളില്‍ നിങ്ങളെച്ചൊല്ലി പ്രശംസിക്കുന്നു. 5 അതു നിങ്ങള്‍ കഷ്ടപ്പെടുവാന്‍ ഹേതുവായിരിക്കുന്ന ദൈവരാജ്യത്തിന്നു നിങ്ങളെ യോഗ്യന്മാരായി എണ്ണും എന്നിങ്ങനെ ദൈവത്തിന്‍റെ നീതിയുള്ള വിധിക്കു അടയാളം ആകുന്നു. 6 കര്‍ത്താവായ യേശു തന്‍റെ ശക്തിയുള്ള ദൂതന്മാരുമായി സ്വര്‍ഗ്ഗത്തില്‍ നിന്നു അഗ്നിജ്വാലയില്‍ പ്രത്യക്ഷനായി 7 ദൈവത്തെ അറിയാത്തവര്‍ക്കും നമ്മുടെ കര്‍ത്താവായ യേശുവിന്‍റെ സുവിശേഷം അനുസരിക്കാത്തവര്‍ക്കും പ്രതികാരം കൊടുക്കുമ്പോള്‍ 8 നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കും പീഡയും പീഡ അനുഭവിക്കുന്ന നിങ്ങള്‍ക്കു ഞങ്ങളോടു കൂടെ ആശ്വാസവും പകരം നലക്കുന്നതു ദൈവസന്നിധിയില്‍ നീതിയല്ലോ. 9 ആ നാളില്‍ അവന്‍ തന്‍റെ വിശുദ്ധന്മാരില്‍ മഹത്വപ്പെടേണ്ടതിന്നും ഞങ്ങളുടെ സാക്‍ഷ്യം നിങ്ങള്‍ വിശ്വസിച്ചതുപോലെ വിശ്വസിച്ച എല്ലാവരിലും താന്‍ അതിശയവിഷയം ആകേണ്ടതിന്നും 10 വരുമ്പോള്‍ സുവിശേഷം അനുസരിക്കാത്തവര്‍ കര്‍ത്താവിന്‍റെ സന്നിധാനവും അവന്‍റെ വല്ലഭത്വത്തോടുകൂടിയ മഹത്വവും വിട്ടകുന്നു നിത്യനാശം എന്ന ശിക്ഷാവിധി അനുഭവിക്കും. 11 അതുകൊണ്ടു ഞങ്ങള്‍ നമ്മുടെ ദൈവത്തിന്‍റെയും കര്‍ത്താവായ യേശുക്രിസ്തുവിന്‍റെയും കൃപയാല്‍ നമ്മുടെ കര്‍ത്താവായ യേശുവിന്‍റെ നാമം നിങ്ങളിലും നിങ്ങള്‍ അവനിലും മഹത്വപ്പെടേണ്ടതിന്നു 12 നമ്മുടെ ദൈവം നിങ്ങളെ തന്‍റെ വിളിക്കു യോഗ്യരായി എണ്ണി സല്‍ഗുണത്തിലുള്ള സകലതാല്പര്യവും വിശ്വാസത്തിന്‍റെ പ്രവൃത്തിയും ശക്തിയോടെ പൂര്‍ണ്ണമാക്കിത്തരേണം എന്നു നിങ്ങള്‍ക്കു വേണ്ടി എപ്പോഴും പ്രാര്‍ത്ഥിക്കുന്നു.

2 Thessalonians 2

1 ഇനി സഹോദരന്മാരേ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പ്രത്യക്ഷതയും അവന്‍റെ അടുക്കലുള്ള നമ്മുടെ സമാഗമനവും സംബന്ധിച്ചു ഞങ്ങള്‍ നിങ്ങളോടു അപേക്ഷിക്കുന്നതു: 2 കര്‍ത്താവിന്‍റെ നാള്‍ അടുത്തിരിക്കുന്നു എന്നുവെച്ചു നിങ്ങള്‍ വല്ല ആത്മാവിനോലോ വചനത്താലോ ഞങ്ങള്‍ എഴുതി എന്ന ഭാവത്തിലുള്ള ലേഖനത്താലോ സുബോധംവിട്ടു വേഗത്തില്‍ ഇളകുകയും ഞെട്ടിപ്പോകയുമരുതു. 3 ആരും ഏതുവിധേനയും നിങ്ങളെ ചതിക്കരുതു; ആദ്യമേ വിശ്വാസത്യാഗം സംഭവിക്കയും നാശയോഗ്യനും അധര്‍മ്മമൂര്‍ത്തിയുമായവന്‍ വെളിപ്പെടുകയും വേണം. 4 അവന്‍ ദൈവാലയത്തില്‍ ഇരുന്നുകൊണ്ടു ദൈവം എന്നു നടിച്ചു, ദൈവം എന്നോ പൂജാവിഷയം എന്നോ പേരുള്ള സകലത്തിന്നും മീതെ തന്നെത്താന്‍ ഉയര്‍ത്തുന്ന എതിരാളി അത്രേ. 5 നിങ്ങളോടുകൂടെ ഇരിക്കുമ്പോള്‍ തന്നേ ഞാന്‍ ഇതു നിങ്ങളോടു പറഞ്ഞു എന്നു ഓ‍ര്‍ക്കുംന്നില്ലയോ? 6 അവന്‍ സമയത്തിന്നു മുമ്പെ വെളിപ്പെടാതിരിക്കേണ്ടതിന്നു ഇപ്പോള്‍ നടക്കുന്നതു എന്തു എന്നു നിങ്ങള്‍ അറിയുന്നു. 7 അധര്‍മ്മത്തിന്‍റെ മര്‍മ്മം ഇപ്പോഴേ വ്യാപരിക്കുന്നുണ്ടു; ഇതുവരെ തടുക്കുന്നവന്‍ വഴിയില്‍നിന്നു നീങ്ങിപോക മാത്രം വേണം. 8 അപ്പോള്‍ അധര്‍മ്മമൂര്‍ത്തി വെളിപ്പെട്ടുവരും; അവനെ കര്‍ത്താവായ യേശു തന്‍റെ വായിലെ ശ്വാസത്താല്‍ ഒടുക്കി തന്‍റെ പ്രത്യക്ഷതയുടെ പ്രഭാവത്താല്‍ നശിപ്പിക്കും. 9 അധര്‍മ്മമൂര്‍ത്തിയുടെ പ്രത്യക്ഷത നശിച്ചുപോകുന്നവര്‍ക്കും സാത്താന്‍റെ വ്യാപാരശക്തിക്കു ഒത്തവണ്ണം വ്യാജമായ സകലശക്തിയോടും അടയാളങ്ങളോടും അത്ഭുതങ്ങളോടും അനീതിയുടെ സകല വഞ്ചനയോടും കൂടെ ആയിരിക്കും; 10 അവര്‍ രക്ഷിക്കപ്പെടുവാന്തക്കവണ്ണം സത്യത്തെ സ്നേഹിച്ചു കൈക്കൊള്ളായ്കയാല്‍ തന്നേ അങ്ങനെ ഭവിക്കും. 11 സത്യത്തെ വിശ്വസിക്കാതെ അനീതിയില്‍ രസിക്കുന്ന ഏവര്‍ക്കും ന്യായവിധി വരേണ്ടതിന്നു 12 ദൈവം അവര്‍ക്കും ഭോഷകു വിശ്വസിക്കുമാറു വ്യാജത്തിന്‍റെ വ്യാപാരശക്തി അയക്കുന്നു. 13 ഞങ്ങളോ, കര്‍ത്താവിന്നു പ്രിയരായ സഹോദരന്മാരേ, ദൈവം നിങ്ങളെ ആദിമുതല്‍ ആത്മാവിന്‍റെ വിശുദ്ധീകരണത്തിലും സത്യത്തിന്‍റെ വിശ്വാസത്തിലും രക്ഷെക്കായി തിരഞ്ഞെടുത്തതുകൊണ്ടു നിങ്ങള്‍ നിമിത്തം ദൈവത്തെ എപ്പോഴും സ്തുതിപ്പാന്‍ കടമ്പെട്ടിരിക്കുന്നു. 14 നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തുവിന്‍റെ മഹത്വം പ്രാപിപ്പാനല്ലോ അവന്‍ ഞങ്ങളുടെ സുവിശേഷഘോഷണത്താല്‍ നിങ്ങളെ രക്ഷെക്കു വിളിച്ചതു. 15 ആകയാല്‍ സഹോദരന്മാരേ, നിങ്ങള്‍ ഉറെച്ചുനിന്നു ഞങ്ങള്‍ വാക്കിനാലോ ലേഖനത്താലോ ഉപദേശിച്ചുതന്ന പ്രമാണങ്ങളെ മുറുകെ പിടിച്ചുകൊള്‍വിന്‍ . 16 നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുതാനും നമ്മെ സ്നേഹിച്ചു നിത്യാശ്വാസവും നല്ല പ്രത്യാശയും കൃപയാലെ നല്കിയിരിക്കുന്ന നമ്മുടെ പിതാവായ ദൈവവും 17 നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിച്ചു എല്ലാ നല്ല പ്രവൃത്തിയിലും വാക്കിലും സ്ഥിരപ്പെടുത്തുമാറാകട്ടെ.

2 Thessalonians 3

1 ഒടുവില്‍ സഹോദരന്മാരേ, കര്‍ത്താവിന്‍റെ വചനം നിങ്ങളുടെ അടുക്കല്‍ എത്തിയതുപോലെ വേഗം വ്യാപിച്ചു മഹത്വപ്പെടുവാനും 2 വല്ലാത്തവരും ദുഷ്ടരുമായ മനുഷ്യരുടെ കയ്യില്‍ നിന്നു ഞങ്ങള്‍ വിടുവിക്കപ്പെടാനും ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിപ്പിന്‍ ; വിശ്വാസം എല്ലാവര്‍ക്കും ഇല്ലല്ലോ. 3 കര്‍ത്താവോ വിശ്വസ്തന്‍ ; അവന്‍ നിങ്ങളെ ഉറപ്പിച്ചു ദുഷ്ടന്‍റെ കയ്യില്‍ അകപ്പെടാതവണ്ണം കാത്തുകൊള്ളും. 4 ഞങ്ങള്‍ ആജ്ഞാപിക്കുന്നതു നിങ്ങള്‍ ചെയ്യുന്നു എന്നും മേലാലും ചെയ്യും എന്നും ഞങ്ങള്‍ നിങ്ങളെക്കുറിച്ചു കര്‍ത്താവില്‍ ഉറെച്ചിരിക്കുന്നു. 5 കര്‍ത്താവു താന്‍ നിങ്ങളുടെ ഹൃദയങ്ങളെ ദൈവത്തിന്‍റെ സ്നേഹത്തിലേക്കും ക്രിസ്തുവിന്‍റെ സഹിഷ്ണുതയിലേക്കും തിരിക്കുമാറാകട്ടെ. 6 സഹോദരന്മാരേ, ഞങ്ങളോടു പ്രാപിച്ച പ്രമാണം വിട്ടു ക്രമംകെട്ടു നടക്കുന്ന ഏതു സഹോദരനോടും അകന്നുകൊള്ളേണം എന്നു നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ ഞങ്ങള്‍ നിങ്ങളോടു ആജ്ഞാപിക്കുന്നു. 7 ഞങ്ങള്‍ അനുകരിക്കേണ്ടിയതു എങ്ങനെ എന്നു നിങ്ങള്‍ തന്നേ അറിയുന്നുവല്ലോ. ഞങ്ങള്‍ നിങ്ങളുടെ ഇടയില്‍ ക്രമം കെട്ടു നടന്നിട്ടില്ല, 8 ആരുടെയും ആഹാരം വെറുതെ അനുഭവിച്ചിട്ടുമില്ല; നിങ്ങളില്‍ ആര്‍ക്കും ഭാരമായിത്തീരരുതു എന്നുവെച്ചു ഞങ്ങള്‍ അദ്ധ്വാനത്തോടും പ്രയാസത്തോടും കൂടെ രാപ്പകല്‍ വേലചെയ്തു പോന്നതു 9 അധികാരമില്ലാഞ്ഞിട്ടല്ല, അനുകരിപ്പാന്‍ നിങ്ങള്‍ക്കു ഞങ്ങളെ മാതൃകയാക്കിത്തരേണ്ടതിന്നത്രേ. 10 വേലചെയ്‍വാന്‍ മനസ്സില്ലാത്തവന്‍ തിന്നുകയുമരുതു എന്നു ഞങ്ങള്‍ നിങ്ങളോടുകൂടെ ഇരിക്കുമ്പോള്‍ തന്നേ ആജ്ഞാപിച്ചിട്ടുണ്ടല്ലോ. 11 നിങ്ങളില്‍ ചിലര്‍ ഒട്ടും വേല ചെയ്യാതെ പരകാര്യം നോക്കി ക്രമംകെട്ടു നടക്കുന്നു എന്നു കേള്‍ക്കുന്നു. 12 ഇങ്ങനെയുള്ളവരോടു: സാവധാനത്തോടു വേല ചെയ്തു അഹോവൃത്തി കഴിക്കേണം എന്നു കര്‍ത്താവായ യേശുക്രിസ്തുവില്‍ ഞങ്ങള്‍ ആജ്ഞാപിച്ചു പ്രബോധിപ്പിക്കുന്നു. 13 നിങ്ങളോ, സഹോദരന്മാരേ, നന്മ ചെയ്യുന്നതില്‍ തളര്‍ന്നു പോകരുതു. 14 ഈ ലേഖനത്തിലുള്ള ഞങ്ങളുടെ വാക്കു അനുസരിക്കാത്തവന്‍ നാണിക്കേണ്ടതിന്നു അവനോടുള്ള സംസര്‍ഗ്ഗം വിട്ടു അവനെ വേറുതിരിപ്പിന്‍ . 15 എങ്കിലും ശത്രു എന്നു വിചാരിക്കാതെ സഹോദരന്‍ എന്നുവെച്ചു അവനെ ബുദ്ധിയുപദേശിക്കയത്രേ വേണ്ടതു. 16 സമാധാനത്തിന്‍റെ കര്‍ത്താവായവന്‍ താന്‍ നിങ്ങള്‍ക്കു എല്ലായ്പോഴും സകലവിധത്തിലും സമാധാനം നലകുമാറാകട്ടെ; കര്‍ത്താവു നിങ്ങളെല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ. 17 പൌലൊസായ എന്‍റെ കയ്യാല്‍ വന്ദനം; സകല ലേഖനത്തിലും ഇതുതന്നേ അടയാളം; ഇങ്ങനെ ഞാന്‍ എഴുതുന്നു. 18 നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കൃപ നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ.

1 Timothy

1 Timothy 1

1 നമ്മുടെ രക്ഷിതാവായ ദൈവത്തിന്‍റെയും നമ്മുടെ പ്രത്യാശയായ ക്രിസ്തുയേശുവിന്‍റെയും കല്പനപ്രകാരം ക്രിസ്തുയേശുവിന്‍റെ 2 അപ്പൊസ്തലനായ പൌലൊസ് വിശ്വാസത്തില്‍ നിജപുത്രനായ തിമൊഥെയൊസിന്നു എഴുതുന്നതു: പിതാവായ ദൈവത്തിങ്കല്‍ നിന്നും നമ്മുടെ കര്‍ത്താവായ ക്രിസ്തുയേശുവിങ്കല്‍ നിനക്കു കൃപയും കനിവും സമാധാനവും ഉണ്ടാകട്ടെ 3 അന്യഥാ ഉപദേശിക്കരുതെന്നും വിശ്വാസം എന്ന ദൈവവ്യവസ്ഥെക്കല്ല തര്‍ക്കങ്ങള്‍ക്കു മാത്രം ഉതകുന്ന കെട്ടുകഥകളെയും അന്തമില്ലാത്ത വംശാവലികളെയും ശ്രദ്ധികരുതെന്നും ചിലരോടു ആജ്ഞാപിക്കേണ്ടതിന്നു 4 നീ എഫെസൊസില്‍ താമസിക്കേണം എന്നു ഞാന്‍ മക്കെദൊന്യെക്കു പോകുമ്പോള്‍ അപേക്ഷിച്ചതുപോലെ ഇപ്പോഴും ചെയ്യുന്നു. 5 ആജ്ഞയുടെ ഉദ്ദേശമോ: ശുദ്ധഹൃദയം, നല്ല മനസ്സാക്ഷി, നിര്‍വ്യാജവിശ്വാസം എന്നിവയാല്‍ ഉളവാകുന്ന സ്നേഹം തന്നേ. 6 ചിലര്‍ ഇവ വിട്ടുമാറി വൃഥാവാദത്തിലേക്കു തിരിഞ്ഞു 7 ധര്‍മ്മോപദേഷ്ടക്കന്മാരായിരിപ്പാന്‍ ഇച്ഛിക്കുന്നു; തങ്ങള്‍ പറയുന്നതു ഇന്നതു എന്നും സ്ഥാപിക്കുന്നതു ഇന്നതു എന്നും ഗ്രഹിക്കുന്നില്ലതാനും. 8 ന്യായപ്രമാണമോ നീതിമാന്നല്ല, അധര്‍മ്മികള്‍ , അഭക്തര്‍ , അനുസരണംകെട്ടവര്‍ , പാപികള്‍ , അശുദ്ധര്‍ . ബാഹ്യന്മാര്‍ ,പിതൃഹന്താക്കള്‍ , മാതൃഹന്താക്കള്‍ , കുലപാതകര്‍ , 9 ദുര്‍ന്നടപ്പുക്കാര്‍ , പുരുഷമൈഥുനക്കാര്‍ , നരമോഷ്ടാക്കള്‍ , ഭോഷകുപറയുന്നവര്‍ , കള്ളസത്യം ചെയ്യുന്നവര്‍ എന്നീ വകക്കാര്‍ക്കും പത്ഥ്യോപദേശത്തിന്നു 10 വിപരീതമായ മറ്റു ഏതിന്നും അത്രേ വെച്ചിരിക്കുന്നതു എന്നു ഗ്രഹിച്ചുകൊണ്ടു അതിനെ ന്യായോചിതമായി ഉപയോഗിച്ചാല്‍ ന്യായപ്രമാണം നല്ലതു തന്നേ എന്നു നാം അറിയുന്നു. 11 ഈ പരിജ്ഞാനം, എങ്കല്‍ ഭരമേല്പിച്ചിരിക്കുന്നതായി ധന്യനായ ദൈവത്തിന്‍റെ മഹത്വമുള്ള സുവിശേഷത്തിന്നു അനുസാരമായതു തന്നേ. 12 എനിക്കു ശക്തി നല്കിയ ക്രിസ്തുയേശു എന്ന നമ്മുടെ കര്‍ത്താവു എന്നെ വിശ്വസ്തന്‍ എന്നു എണ്ണി ശുശ്രൂഷെക്കു ആക്കിയതുകൊണ്ടു ഞാന്‍ അവനെ സ്തുതിക്കുന്നു. 13 മുമ്പെ ഞാന്‍ ദൂഷകനും ഉപദ്രവിയും നിഷ്ഠൂരനും ആയിരുന്നു; എങ്കിലും അവിശ്വാസത്തില്‍ അറിയാതെ ചെയ്തതാകകൊണ്ടു എനിക്കു കരുണ ലഭിച്ചു. 14 നമ്മുടെ കര്‍ത്താവിന്‍റെ കൃപ ക്രിസ്തുയേശുവിലുള്ള വിശ്വാസത്തോടും സ്നേഹത്തോടുംകൂടെ അത്യന്തം വര്‍ദ്ധിച്ചുമിരിക്കുന്നു. 15 ക്രിസ്തുയേശു പാപികളെ രക്ഷിപ്പാന്‍ ലോകത്തില്‍ വന്നു എന്നുള്ളതു വിശ്വാസ്യവും എല്ലാവരും അംഗീകരിപ്പാന്‍ യോഗ്യവുമായ വചനം തന്നേ; ആ പാപികളില്‍ ഞാന്‍ ഒന്നാമന്‍ . 16 എന്നിട്ടും യേശുക്രിസ്തു നിത്യ ജീവന്നായിക്കൊണ്ടു തന്നില്‍ വിശ്വസിപ്പാനുള്ളവര്‍ക്കും ദൃഷ്ടാന്തത്തിന്നായി സകല ദീര്‍ഘക്ഷമയും ഒന്നാമനായ എന്നില്‍ കാണിക്കേണ്ടതിന്നു എനിക്കു കരുണ ലഭിച്ചു. 17 നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേന്‍ . 18 മകനേ, തിമൊഥെയൊസേ, നിന്നെക്കുറിച്ചു മുമ്പുണ്ടായ പ്രവചനങ്ങള്‍ക്കു ഒത്തവണ്ണം ഞാന്‍ ഈ ആജ്ഞ നിനക്കു ഏല്പിക്കുന്നു; നീ വിശ്വാസവും നല്ല മനസ്സാക്ഷിയും ഉള്ളവനായി അവയെ അനസരിച്ചു നല്ല യുദ്ധസേവ ചെയ്ക. 19 ചിലര്‍ നല്ല മനസ്സാക്ഷി തള്ളിക്കളഞ്ഞിട്ടു അവരുടെ വിശ്വാസക്കപ്പല്‍ തകര്‍ന്നുപോയി. 20 ഹുമനയൊസും അലെക്സന്തരും ഈ കൂട്ടത്തില്‍ ഉള്ളവര്‍ ആകുന്നു; അവര്‍ ദൂഷണം പറയാതിരിപ്പന്‍ പഠിക്കേണ്ടതിന്നു ഞാന്‍ അവരെ സാത്താനെ ഏല്പിച്ചിരിക്കുന്നു.

1 Timothy 2

1 എന്നാല്‍ സകലമനുഷ്യര്‍ക്കും നാം സര്‍വ്വഭക്തിയോടും ഘനത്തോടും കൂടെ സാവധാനതയും സ്വസ്ഥതയുമുള്ള ജീവനം കഴിക്കേണ്ടതിന്നു 2 വിശേഷാല്‍ രാജാക്കന്മാര്‍ക്കും സകല അധികാരസ്ഥന്മാര്‍ക്കും വേണ്ടി യാചനയും പ്രാര്‍ത്ഥനയും പക്ഷവാദവും സ്തോത്രവും ചെയ്യേണം എന്നു ഞാന്‍ സകലത്തിന്നും മുമ്പെ പ്രബോധിപ്പിക്കുന്നു. 3 അതു നമ്മുടെ രക്ഷിതാവായ ദൈവത്തിന്‍റെ സന്നിധിയില്‍ നല്ലതും പ്രസാദകരവും ആകുന്നു. 4 അവന്‍ സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിന്‍റെ പരിജ്ഞാനത്തില്‍ എത്തുവാനും ഇച്ഛിക്കുന്നു. 5 ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യര്‍ക്കും മദ്ധ്യസ്ഥനും ഒരുവന്‍ : 6 എല്ലാവര്‍ക്കും വേണ്ടി മറുവിലയായി തന്നെത്താന്‍ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ. 7 തക്കസമയത്തു അറിയിക്കേണ്ടിയ ഈ സാക്ഷ്യത്തിന്നായി ഞാന്‍ പ്രസംഗിയും അപ്പൊസ്തലനുമായി — ഭോഷ്കല്ല, പരമാര്‍ത്ഥം തന്നേ പറയുന്നു — ജാതികളെ വിശ്വാസവും സത്യവും ഉപദേശിപ്പാന്‍ നിയമിക്കപ്പെട്ടിരിക്കുന്നു. 8 ആകയാല്‍ പുരുഷന്മാര്‍ എല്ലാടത്തും കോപവും വാഗ്വാദവും വിട്ടകുന്നു വിശുദ്ധകൈകളെ ഉയര്‍ത്തി പ്രാര്‍ത്ഥിക്കേണം എന്നു ഞാന്‍ ആഗ്രഹിക്കുന്നു. 9 അവ്വണ്ണം സ്ത്രീകളും യോഗ്യമായ വസ്ത്രം ധരിച്ചു ലജ്ജാശീലത്തോടും സുബോധത്തോടുംകൂടെ തങ്ങളെ അലങ്കരിക്കേണം. 10 പിന്നിയ തലമുടി, പൊന്നു, മുത്തു, വിലയേറിയ വസ്ത്രം എന്നിവകൊണ്ടല്ല, ദൈവഭക്തിയെ സ്വീകരിക്കുന്ന സ്ത്രീകള്‍ക്കു ഉചിതമാകുംവണ്ണം സല്‍പ്രവൃത്തികളെക്കെണ്ടത്രേ അലങ്കരിക്കേണ്ടതു. 11 സ്ത്രീ മൌനമായിരുന്നു പൂര്‍ണ്ണാനുസരണത്തോടും കൂടെ പഠിക്കട്ടെ. 12 മൌനമായിരിപ്പാന്‍ അല്ലാതെ ഉപദേശിപ്പാനോ പുരുഷന്‍റെമേല്‍ അധികാരം നടത്തുവാനോ ഞാന്‍ സ്ത്രീയെ അനുവദിക്കുന്നില്ല. 13 ആദാം ആദ്യം നിര്‍മ്മിക്കപ്പെട്ടു, പിന്നെ ഹവ്വ; 14 ആദാം അല്ല, സ്ത്രീ അത്രേ വഞ്ചിക്കപ്പെട്ടു ലംഘനത്തില്‍ അകപ്പെടരുതു. 15 എന്നാല്‍ വിശ്വാസത്തിലും സ്നേഹത്തിലും വിശുദ്ധീകരണത്തിലും സുബോധത്തോടെ പാര്‍ക്കുംന്നു എങ്കില്‍ അവള്‍ മക്കളെ പ്രസവിച്ചു രക്ഷ പ്രാപിക്കും

1 Timothy 3

1 ഒരുവന്‍ അദ്ധ്യക്ഷസ്ഥാനം കാംക്ഷിക്കുന്നു എങ്കില്‍ നല്ലവേല ആഗ്രഹിക്കുന്നു. എന്നുള്ളതു വിശ്വാസയോഗ്യം ആകുന്നു. 2 എന്നാല്‍ അദ്ധ്യക്ഷന്‍ നിരപവാദ്യനായി ഏകഭാര്യയുടെ ഭര്‍ത്താവും നിര്‍മ്മദനും ജിതേന്ദ്രിയനും സുശീലനും അതിഥിപ്രിയനും ഉപദേശിപ്പാന്‍ സമര്‍ത്ഥനും ആയിരിക്കേണം. 3 മദ്യപ്രിയനും തല്ലുകാരനും അരുതു; 4 ശാന്തനും കലഹിക്കാത്തവനും ദ്രവ്യാഗ്രഹമില്ലാത്തവനും സ്വന്തകുടുംബത്തെ നന്നായി ഭരിക്കുന്നവനും മക്കളെ പൂര്‍ണ്ണഗൌരവത്തോടെ അനുസരണത്തില്‍ പാലിക്കുന്നവനും ആയിരിക്കേണം. 5 സ്വന്തകുടുംബത്തെ ഭരിപ്പാന്‍ അറിയാത്തവന്‍ ദൈവസഭയെ എങ്ങനെ പരിപാലിക്കും? 6 നിഗളിച്ചിട്ടു പിശാചിന്നു വന്ന ശിക്ഷാവിധിയില്‍ അകപ്പെടാതിരിപ്പാന്‍ പുതിയ ശിഷ്യനും അരുതു. 7 നിന്ദയിലും പിശാചിന്‍റെ കണിയിലും കടുങ്ങാതിരിപ്പാന്‍ പുറമെയുള്ളവരോടു നല്ല സാക്‍ഷ്യം പ്രാപിച്ചവനും ആയിരിക്കേണം. 8 അവ്വണ്ണം ശുശ്രൂഷകന്മാര്‍ ഘനശാലികളായിരിക്കേണം; ഇരുവാക്കുകാരും മദ്യപന്മാരും ദുര്‍ല്ലാഭമോഹികളും അരുതു. 9 അവര്‍ വിശ്വാസത്തിന്‍റെ മര്‍മ്മം ശുദ്ധമനസ്സാക്ഷിയില്‍ വെച്ചുകൊള്ളുന്നവര്‍ ആയിരിക്കേണം. 10 അവരെ ആദ്യം പരീക്ഷിക്കേണം; അനിന്ദ്യരായി കണ്ടാല്‍ അവര്‍ ശുശ്രൂഷ ഏല്കട്ടെ. 11 അവ്വണം സ്ത്രീകളും ഘനശാലികളായി ഏഷണി പറയാതെ നിര്‍മ്മദമാരും എല്ലാറ്റിലും വിശ്വസ്തമാരുമായിരിക്കേണം. 12 ശുശ്രൂഷകന്മാര്‍ ഏകഭാര്യയുള്ള ഭര്‍ത്താക്കന്മാരും മക്കളെയും സ്വന്തകുടുംബങ്ങളെയും നന്നായി ഭരിക്കുന്നവരും ആയിരിക്കേണം. 13 നന്നായി ശുശ്രൂഷ ചെയ്തിട്ടുള്ളവര്‍ തങ്ങള്‍ക്കു നല്ല നിലയും ക്രിസ്തുയേശുവിങ്കലുള്ള വിശ്വാസത്തില്‍ വളരെ പ്രാഗത്ഭ്യവും സമ്പാദിക്കുന്നു. 14 ഞാന്‍ വേഗത്തില്‍ നിന്‍റെ അടുക്കല്‍ വരും എന്നു ആശിക്കുന്നു; 15 താമസിച്ചുപോയാലോ സത്യത്തിന്‍റെ തൂണും അടിസ്ഥാനവുമായി ജീവനുള്ള ദൈവത്തിന്‍റെ സഭയാകുന്ന ദൈവാലയത്തില്‍ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു. 16 അവന്‍ ജഡത്തില്‍ വെളിപ്പെട്ടു; ആത്മാവില്‍ നീതീകരിക്കപ്പെട്ടു; ദൂതന്മാര്‍ക്കും പ്രത്യക്ഷനായി; ജാതികളുടെ ഇടയില്‍ പ്രസംഗിക്കപ്പെട്ടു ലോകത്തില്‍ വിശ്വസിക്കപ്പെട്ടു; തേജസ്സില്‍ എടുക്കപ്പെട്ടു എന്നിങ്ങനെ ദൈവഭക്തിയുടെ മര്‍മ്മം സമ്മതമാംവണ്ണം വലിയതാകുന്നു.

1 Timothy 4

1 എന്നാല്‍ ഭാവികാലത്തു ചിലര്‍ വ്യാജാത്മാക്കളെയും ഭൂതങ്ങളുടെ ഉപദേശങ്ങളെയും ആശ്രയിച്ചു ഭോഷകു പറയുന്നവരുടെ കപടത്താല്‍ വിശ്വാസം ത്യജിക്കും എന്നു ആത്മാവു തെളിവായി പറയുന്നു. 2 അവര്‍ സ്വന്തമനസ്സാക്ഷിയില്‍ ചൂടുവെച്ചവരായി 3 വിവാഹം വിലക്കുകയും സത്യത്തെ ഗ്രഹിച്ചിരിക്കുന്ന വിശ്വാസികള്‍ സ്തോത്രത്തോടെ അനുഭവിപ്പാന്‍ ദൈവം സൃഷ്ടിച്ച ഭോജ്യങ്ങളെ വര്‍ജ്ജിക്കേണം എന്നു കല്പിക്കയും ചെയ്യും. 4 എന്നാല്‍ ദൈവത്തിന്‍റെ സൃഷ്ടി എല്ലാം നല്ലതു; സ്തോത്രത്തോടെ അനുഭവിക്കുന്നു എങ്കില്‍ ഒന്നും വര്‍ജ്ജിക്കേണ്ടതല്ല; 5 ദൈവവചനത്താലും പ്രാര്‍ത്ഥനയാലും വിശുദ്ധീകരിക്കപ്പെടുന്നുവല്ലോ. 6 ഇതു സഹോദരന്മാരേ ഗ്രഹിപ്പിച്ചാല്‍ നീ അനുസരിച്ച വിശ്വാസത്തിന്‍റെയും സദുപദേശത്തിന്‍റെയും വചനത്താല്‍ പോഷണം ലഭിച്ചു ക്രിസ്തുയേശുവിന്നു നല്ല ശുശ്രൂഷകന്‍ ആകും. 7 ഭക്തി വിരുദ്ധമായ കിഴവിക്കഥകളെ ഒഴിച്ചു ദൈവഭക്തിക്കു തക്കവണ്ണം അഭ്യാസം ചെയ്ക. 8 ശരീരാഭ്യാസം അല്പപ്രയോജനമുള്ളതത്രേ; ദൈവഭക്തിയോ ഇപ്പോഴത്തെ ജീവന്‍റെയും വരുവാനിരിക്കുന്നതിന്‍റെയും വാഗ്ദത്തമുള്ളതാകയാല്‍ സകലത്തിന്നും പ്രയോജനകരമാകുന്നു. 9 ഇതു വിശ്വാസ്യവും എല്ലാവരും അംഗീകരിപ്പാന്‍ യോഗ്യവുമായ വചനം. 10 അതിന്നായിട്ടു തന്നേ നാം സകലമനുഷ്യരുടെയും പ്രത്യേകം വിശ്വസികളുടെയും രക്ഷിതാവായ ജീവനുള്ള ദൈവത്തില്‍ ആശവെച്ചു അദ്ധ്വാനിച്ചും പോരാടിയും വരുന്നു. 11 ഇതു നീ ആജ്ഞാപിക്കയും ഉപദേശിക്കയും ചെയ്ക. 12 ആരും നിന്‍റെ യൌവനം തുച്ഛീകരിക്കരുതു; വാക്കിലും നടപ്പിലും സ്നേഹത്തിലും വിശ്വാസത്തിലും നിര്‍മ്മലതയിലും വിശ്വാസികള്‍ക്കു മാതൃകയായിരിക്ക. 13 ഞാന്‍ വരുവോളം വായന, പ്രബോധനം, ഉപദേശം എന്നിവയില്‍ ശ്രദ്ധിച്ചരിക്ക. 14 മൂപ്പന്മാരുടെ കൈവെപ്പോടുകൂടെ പ്രവചനത്താല്‍ നിനക്കു ലഭിച്ചതായി നിന്നിലുള്ള കൃപാവരം ഉപേക്ഷയായി വിചാരിക്കാതെ 15 നിന്‍റെ അഭിവൃദ്ധി എല്ലാവര്‍ക്കും പ്രസിദ്ധമായിത്തീരേണ്ടതിന്നു ഇതു കരുതുക, ഇതില്‍ തന്നെ ഇരുന്നുകൊള്‍ക. 16 നിന്നെത്തന്നേയും ഉപദേശത്തെയും സൂക്ഷിച്ചുകൊള്‍ക; ഇതില്‍ ഉറെച്ചുനില്‍ക്ക; അങ്ങനെ ചെയ്താല്‍ നീ നിന്നെയും നിന്‍റെ പ്രസംഗം കേള്‍ക്കുന്നവരെയും രക്ഷിക്കും.

1 Timothy 5

1 മൂത്തവനെ ഭത്സിക്കാതെ അപ്പനെപ്പോലയും ഇളയവരെ സഹോദരന്മാരെപ്പോലെയും 2 മൂത്ത സ്ത്രീകളെ അമ്മമാരെപ്പോലെയും ഇളയ സ്ത്രീകളെ പൂര്‍ണ്ണനിര്‍മ്മലതയോടെ സഹോദരികളെപ്പോലെയും പ്രബോധിപ്പിക്ക. 3 സാക്ഷാല്‍ വിധവമാരായിരിക്കുന്ന വിധവമാരെ മാനിക്ക. 4 വല്ല വിധവേക്കും പുത്രപൌത്രന്മാര്‍ ഉണ്ടെങ്കില്‍ അവര്‍ മുമ്പെ സ്വന്തകുടുംബത്തില്‍ ഭക്തി കാണിച്ചു അമ്മയപ്പന്മാര്‍ക്കും പ്രത്യുപകാരം ചെയ്‍വാന്‍ പഠിക്കട്ടെ; ഇതു ദൈവസന്നിധിയില്‍ പ്രസാദകരമാകുന്നു. 5 സാക്ഷാല്‍ വിധവയും ഏകാകിയുമായവള്‍ ദൈവത്തില്‍ ആശവെച്ചു രാപ്പകല്‍ യാചനയിലും പ്രാര്‍ത്ഥനയിലും ഉറ്റുപാര്‍ക്കുംന്നു. 6 കാമുകിയായവളോ ജീവിച്ചിരിക്കയില്‍ തന്നേ ചത്തവള്‍ . 7 അവര്‍ നിരപവാദ്യമാരായിരിക്കേണ്ടതിന്നു നീ ഇതു ആജ്ഞാപിക്ക. 8 തനിക്കുള്ളവര്‍ക്കും പ്രത്യേകം സ്വന്ത കുടുംബക്കാര്‍ക്കും വേണ്ടി കരുതാത്തവന്‍ വിശ്വാസം തള്ളിക്കളഞ്ഞു അവിശ്വാസിയെക്കാള്‍ അധമനായിരിക്കുന്നു. 9 സല്‍പ്രവൃത്തികളാല്‍ ശ്രുതിപ്പെട്ടു ഏകഭര്‍ത്താവിന്‍റെ ഭാര്യയായിരുന്നു അറുപതു വയസ്സിന്നു താഴെയല്ലാത്ത വിധവ 10 മക്കളെ വളര്‍ത്തുകയോ അതിഥികളെ കഴുകുകയോ ഞെരുക്കമുള്ളവര്‍ക്കും മുട്ടുതീര്‍ക്കുംകയോ സര്‍വ്വസല്‍പ്രവൃത്തിയും ചെയ്തു പോരുകയോ ചെയ്തു എങ്കില്‍ അവളെ തിരഞ്ഞെടുക്കാം. 11 ഇളയ വിധവമാരെ ഒഴിക്ക; അവര്‍ ക്രിസ്തുവിന്നു വിരോധമായി പുളെച്ചു മദിക്കുമ്പോള്‍ വിവാഹം ചെയ്‍വാന്‍ ഇച്ഛിക്കും. 12 ആദ്യ വിശ്വാസം തള്ളുകയാല്‍ അവര്‍ക്കും ശിക്ഷാവിധി ഉണ്ടു. 13 അത്രയുമല്ല അവര്‍ വീടുതോറും നടന്നു മിനക്കെടുവാനും ശീലിക്കും; മിനക്കെടുക മാത്രമല്ല വായാടികളും പരകാര്യത്തില്‍ ഇടപെടുന്നവരുമായി അരുതാത്തതു സംസാരിക്കും. 14 ആകയാല്‍ ഇളയവര്‍ വിവാഹം ചെയ്കയും പുത്രസമ്പത്തുണ്ടാക്കുകയും ഭവനം രക്ഷിക്കയും വിരോധിക്കു അപവാദത്തിന്നു അവസരം ഒന്നും കൊടുക്കാതിരിക്കയും വേണം എന്നു ഞാന്‍ ഇച്ഛിക്കുന്നു. 15 ഇപ്പോള്‍ തന്നേ ചിലര്‍ സാത്താന്‍റെ പിന്നാലെ പോയല്ലോ. 16 ഒരു വിശ്വാസിനിക്കു വിധവമാര്‍ ഉണ്ടെങ്കില്‍ അവള്‍ തന്നേ അവര്‍ക്കും മുട്ടുതീര്‍ക്കട്ടെ; സഭെക്കു ഭാരം വരരുതു; സാക്ഷാല്‍ വിധവമാരായവര്‍ക്കും മുട്ടുതീര്‍പ്പാനുണ്ടല്ലോ. 17 നന്നായി ഭരിക്കുന്ന മൂപ്പന്മാരെ, പ്രത്യേകം വചനത്തിലും ഉപദേശത്തിലും അദ്ധ്വാനിക്കുന്നവരെ തന്നേ, ഇരട്ടി മാനത്തിന്നു യോഗ്യരായി എണ്ണുക. 18 മെതിക്കുന്ന കാളെക്കു മുഖക്കൊട്ട കെട്ടരുതു എന്നു തിരുവെഴുത്തു പറയുന്നു; വേലക്കാരന്‍ തന്‍റെ കൂലിക്കു യോഗ്യന്‍ എന്നും ഉണ്ടല്ലോ. 19 രണ്ടു മൂന്നു സാക്ഷികള്‍ മുഖേനയല്ലാതെ ഒരു മൂപ്പന്‍റെ നേരെ അന്യായം എടുക്കരുതു. 20 പാപം ചെയ്യുന്നവരെ ശേഷമുള്ളവര്‍ക്കും ഭയത്തിന്നായി എല്ലാവരും കേള്‍ക്കെ ശാസിക്ക. 21 നീ പക്ഷമായി ഒന്നും ചെയ്യാതെകണ്ടു സിദ്ധാന്തം കൂടാതെ ഇവ പ്രമാണിച്ചുകൊള്ളേണം എന്നു ഞാന്‍ ദൈവത്തെയും ക്രിസ്തുയേശുവിനെയും ശ്രേഷ്ഠ ദൂതന്മാരെയും സാക്ഷിയാക്കി നിന്നോടു കല്പിക്കുന്നു. 22 യാതൊരുത്തന്‍റെ മേലും വേഗത്തില്‍ കൈവെക്കരുതു; അന്യന്മാരുടെ പാപങ്ങളില്‍ ഓ‍ഹരിക്കാരനാകയുമരുതു. നിന്നെത്തന്നെ നിര്‍മ്മലനായി കാത്തുകൊള്‍ക. 23 മേലാല്‍ വെള്ളം മാത്രം കുടിക്കാതെ നിന്‍റെ അജീര്‍ണ്ണതയും കൂടെക്കൂടെയുള്ള ക്ഷീണതയും നിമിത്തം അല്പം വീഞ്ഞും സേവിച്ചുകൊള്‍ക. 24 ചില മനുഷ്യരുടെ പാപങ്ങള്‍ വിസ്താരത്തിന്നു മുമ്പെ തന്നേ വെളിവായിരിക്കുന്നു; ചിലരുടെ പാപങ്ങളോ ക്രമേണയത്രേ. 25 സല്‍പ്രവൃത്തികളും അങ്ങനെ തന്നേ വെളിവാകുന്നു; വെളിവാകാത്തവയും മറഞ്ഞിരിക്കയില്ല.

1 Timothy 6

1 നുകത്തിന്‍ കീഴില്‍ ദാസന്മാരായിരിക്കുന്നവര്‍ ഒക്കെയും ദൈവനാമവും ഉപദേശവും ദുഷിക്കപ്പെടാതിരിപ്പാന്‍ തങ്ങളുടെ യജമാനന്മാരെ സകലമാനത്തിന്നും യോഗ്യന്മാര്‍ എന്നു എണ്ണേണ്ടതാകുന്നു. 2 വിശ്വാസികളായ യജമാനന്മാരുള്ളവര്‍ അവരെ സഹോദരന്മാര്‍ എന്നുവെച്ചു അലക്ഷ്യമാക്കരുതു; തങ്ങളെക്കൊണ്ടുള്ള ഉപകാരം അനുഭവിക്കുന്നവര്‍ വിശ്വാസികളും പ്രിയരും ആകകൊണ്ടു അവരെ വിശേഷാല്‍ സേവിക്കയത്രേ വേണ്ടതു; ഇതു നീ ഉപദേശിക്കയും പ്രബോധിപ്പിക്കയും ചെയ്ക. 3 നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പത്ഥ്യവചനവും ഭക്തിക്കൊത്ത ഉപദേശവും അനുസരിക്കാതെ അന്യഥാ ഉപദേശിക്കുന്നവന്‍ 4 ഒന്നും തിരിച്ചറിയാതെ തക്കത്തിന്‍റെയും വാഗ്വാദത്തിന്റേയും ഭ്രാന്തുപിടിച്ചു ചീര്‍ത്തിരിക്കുന്നു; അവയാല്‍ അസൂയ, ശണ്ഠ, ദൂഷണം, ദുസ്സംശയം, 5 ദുര്‍ബ്ബുദ്ധികളും സത്യ ത്യാഗികളുമായ മനുഷ്യരുടെ വ്യര്‍ത്ഥ്യവാദം എന്നിവ ഉളവാകുന്നു; അവര്‍ ദൈവഭക്തി ആദായസൂത്രം എന്നു വിചാരിക്കുന്നു. 6 അലംഭാവത്തോടുകൂടിയ ദൈവഭക്തി വലുതായ ആദയം ആകുന്നുതാനും. 7 ഇഹലോകത്തിലേക്കു നാം ഒന്നും കൊണ്ടുവന്നിട്ടില്ല; ഇവിടെനിന്നു യാതൊന്നും കൊണ്ടുപോകുവാന്‍ കഴിയുന്നതുമല്ല. 8 ഉണ്മാനും ഉടുപ്പാനും ഉണ്ടെങ്കില്‍ മതി എന്നു നാം വിചാരിക്ക. 9 ധനികന്മാരാകുവാന്‍ ആഗ്രഹിക്കുന്നവര്‍ പരീക്ഷയിലും കണിയിലും കടുങ്ങുകയും മനുഷ്യര്‍ സംഹാരനാശങ്ങളില്‍ മുങ്ങിപോകുവാന്‍ ഇടവരുന്ന മൌഢ്യവും ദോഷകരവുമായ പല മോഹങ്ങള്‍ക്കും ഇരയായിത്തീരുകയും ചെയ്യുന്നു. 10 ദ്രവ്യാഗ്രഹം സകലവിധദോഷത്തിന്നും മൂലമല്ലോ. ഇതു ചിലര്‍ കാംക്ഷിച്ചിട്ടു വിശ്വാസം വിട്ടുഴന്നു ബഹു ദുഃഖങ്ങള്‍ക്കു അധീനരായിത്തീര്‍ന്നിരിക്കുന്നു. 11 നീയോ ദൈവത്തിന്‍റെ മനുഷ്യനായുള്ളോവേ, അതു വിട്ടോടി നീതി, ഭക്തി, വിശ്വാസം, സ്നേഹം, ക്ഷമ, സൌമ്യത എന്നിവയെ പിന്തുടരുക. 12 വിശ്വാസത്തിന്‍റെ നല്ല പോര്‍ പൊരുതുക; നിത്യജീവനെ പിടിച്ചുകൊള്‍ക; അതിന്നായി നീ വിളിക്കപ്പെട്ടു അനേകം സാക്ഷികളുടെ മുമ്പാകെ നല്ല സ്വീകാരം കഴിച്ചുവല്ലോ. 13 നീ നിഷ്കളങ്കനും നിരപവാദ്യനുമായി ഈ കല്പന നമ്മുടെ കര്‍ത്താവായ യേശുവിന്‍റെ പ്രത്യക്ഷതവരെ പ്രമാണിച്ചുകൊള്ളേണം 14 എന്നിങ്ങനെ സകലത്തെയും ജീവിപ്പിക്കുന്ന ദൈവത്തെയും പൊന്തിയൊസ് പീലാത്തൊസിന്‍റെ മുമ്പില്‍ നല്ല സ്വീകാരം കഴിച്ച ക്രിസ്തുയേശുവിനെയും സാക്ഷിവെച്ചു ഞാന്‍ നിന്നോടു ആജ്ഞാപിക്കുന്നു. 15 ധന്യനായ ഏകാധിപതിയും രാജാധിരാജാവും കര്‍ത്താധികര്‍ത്താവും 16 താന്‍ മാത്രം അമര്‍ത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തില്‍ വസിക്കുന്നവനും മനുഷ്യര്‍ ആരും കാണാത്തവനും കാണ്മാന്‍ കഴിയാത്തവനുമായവന്‍ തക്കസമയത്തു ആ പ്രത്യക്ഷതവരുത്തും. അവന്നു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേന്‍ . 17 ഈ ലോകത്തിലെ ധനവാന്മാരോടു ഉന്നത ഭാവം കൂടാതെയിരിപ്പാനും നിശ്ചയമില്ലാത്ത ധനത്തിലല്ല, നമുക്കു സകലവും ധാരാളമായി അനുഭവിപ്പാന്‍ തരുന്ന ദൈവത്തില്‍ 18 ആശവെപ്പാനും നന്മ ചെയ്‍വാനും സല്‍പ്രവൃത്തികളില്‍ സമ്പന്നരായി ദാന ശീലരും ഓ‍ദാര്യമുള്ളവരുമായി 19 സാക്ഷാലുള്ള ജീവനെ പിടിച്ചു കൊള്ളേണ്ടതിന്നു വരുംകാലത്തേക്കു നല്ലോരു അടിസ്ഥാനം നിക്ഷേപിച്ചുകൊള്‍വാനും ആജ്ഞാപിക്ക. 20 അല്ലയോ തിമൊഥെയോസേ, നിന്‍റെ പക്കല്‍ ഏല്പിച്ചിരിക്കുന്ന ഉപനിധികാത്തുകൊണ്ടു ജ്ഞാനം എന്നു വ്യാജമായി പേര്‍ പറയുന്നതിന്‍റെ ഭക്തിവിരുദ്ധമായ വൃഥാലാപങ്ങളെയും തര്‍ക്കസൂത്രങ്ങളെയും ഒഴിഞ്ഞു നില്‍ക്ക. 21 ആ ജ്ഞാനം ചിലര്‍ സ്വീകരിച്ചു വിശ്വാസം വിട്ടു തെറ്റിപ്പോയിരിക്കുന്നു. കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.

2 Timothy

2 Timothy 1

1 ക്രിസ്തുയേശുവിലുള്ള ജീവന്‍റെ വാഗ്ദത്ത പ്രകാരം ദൈവേഷ്ടത്താല്‍ ക്രിസ്തുയേശുവിന്‍റെ അപ്പൊസ്തലനായ പൌലൊസ് പ്രിയ മകനായ തിമൊഥെയൊസിന്നു എഴുതുന്നതു: 2 പിതാവായ ദൈവത്തിങ്കല്‍നിന്നും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിങ്കല്‍ നിന്നും നിനക്കു കൃപയും കനിവും സമാധാനവും ഉണ്ടാകട്ടെ. 3 എന്‍റെ പ്രാര്‍ത്ഥനയില്‍ രാവും പകലും ഇടവിടാതെ നിന്നെ സ്മരിച്ചു നിന്‍റെ കണ്ണുനീര്‍ ഓ‍ര്‍ത്തും നിന്നെ കണ്ടു സന്തോഷപൂര്‍ണ്ണനാകുവാന്‍ വാഞ്ഛിച്ചുംകൊണ്ടു 4 ഞാന്‍ പൂര്‍വ്വന്മാരുടെ ദൃഷ്ടാന്തം അനുസരിച്ചു നിര്‍മ്മലമനസ്സാക്ഷിയോടെ ആരാധിക്കുന്ന ദൈവത്തിന്നു നിന്‍റെ നിര്‍വ്യാജവിശ്വാസത്തിന്‍റെ ഓ‍ര്‍മ്മനിമിത്തം സ്തോത്രം ചെയ്യുന്നു. 5 ആ വിശ്വാസം ആദ്യം നിന്‍റെ വലിയമ്മ ലോവീസിലും അമ്മ യൂനീക്കയിലും ഉണ്ടായിരുന്നു; നിന്നിലും ഉണ്ടെന്നു ഞാന്‍ ഉറെച്ചിരിക്കുന്നു. 6 അതുകൊണ്ടു എന്‍റെ കൈവെപ്പിനാല്‍ നിന്നിലുള്ള ദൈവത്തിന്‍റെ കൃപാവരം ജ്വലിപ്പിക്കേണം എന്നു നിന്നെ ഓ‍ര്‍മ്മപ്പെടുത്തുന്നു. 7 ഭീരുത്വത്തിന്‍റെ ആത്മാവിനെ അല്ല, ശക്തിയുടെയും സ്നേഹത്തിന്‍റെയും സുബോധത്തിന്‍റെയും ആത്മാവിനെയത്രേ ദൈവം നമുക്കു തന്നതു. 8 അതുകൊണ്ടു നമ്മുടെ കര്‍ത്താവിന്‍റെ സാക്ഷ്യത്തെയും അവന്‍റെ ബദ്ധനായ എന്നെയും കുറിച്ചു ലജ്ജിക്കാതെ സുവിശേഷത്തിന്നായി ദൈവശക്തിക്കു ഒത്തവണ്ണം നീയും എന്നോടുകൂടെ കഷ്ടം സഹിക്ക. 9 അവന്‍ നമ്മെ രക്ഷിക്കയും വിശുദ്ധവിളികൊണ്ടു വിളിക്കയും ചെയ്തതു നമ്മുടെ പ്രവൃത്തികള്‍ നിമിത്തമല്ല, സകലകാലത്തിന്നും മുമ്പെ ക്രിസ്തുയേശുവില്‍ നമുക്കു നല്കിയിരിക്കുന്നതും ഇപ്പോള്‍ മരണം നീക്കുകയും 10 സുവിശേഷം കൊണ്ടു ജീവനും അക്ഷയതയും വെളിപ്പെടുത്തുകയും ചെയ്ത നമ്മുടെ രക്ഷിതാവായ ക്രിസ്തുയേശുവിന്‍റെ പ്രത്യക്ഷതയാല്‍ വെളിപ്പെട്ടിരിക്കുന്നതുമായ തന്‍റെ സ്വന്ത നിര്‍ണ്ണയത്തിന്നും കൃപെക്കും ഒത്തവണ്ണമത്രേ. 11 ആ സുവിശേഷത്തിന്നു ഞാന്‍ പ്രസംഗിയും അപ്പൊസ്തലനും ഉപദേഷ്ടാവുമായി നിയമിക്കപ്പെട്ടിരിക്കുന്നു. 12 അതു നിമിത്തം തന്നേ ഞാന്‍ ഇതൊക്കെയും സഹിക്കുന്നു; എങ്കിലും ലജ്ജിക്കുന്നില്ല; ഞാന്‍ ആരെ വിശ്വസിച്ചിരിക്കുന്നു എന്നറിയുന്നു; അവന്‍ എന്‍റെ ഉപനിധി ആ ദിവസംവരെ സൂക്ഷിപ്പാന്‍ ശക്തന്‍ എന്നു ഉറച്ചുമിരിക്കുന്നു. 13 എന്നോടു കേട്ട പത്ഥ്യവചനം നീ ക്രിസ്തുയേശുവിലുള്ള വിശ്വാസത്തിലും സ്നേഹത്തിലും മാതൃകയാക്കിക്കൊള്‍ക. 14 ആ നല്ല ഉപനിധി നമ്മില്‍ അധിവസിക്കുന്ന പരിശുദ്ധാത്മാവിനാല്‍ സൂക്ഷിച്ചുകൊള്‍ക. 15 ആസ്യക്കാര്‍ എല്ലാവരും എന്നെ വിട്ടുപൊയക്ക്ളഞ്ഞു എന്നു നീ അറിയുന്നുവല്ലോ; ഫുഗലൊസും ഹെര്‍മ്മെഗനേസും ആ കൂട്ടത്തില്‍ ഉള്ളവര്‍ ആകുന്നു. 16 പലപ്പോഴും എന്നെ തണുപ്പിച്ചവനായ ഒനേസിഫൊരൊസിന്‍റെ കുടുംബത്തിന്നു കര്‍ത്താവു കരുണ നലകുമാറാകട്ടെ. 17 അവന്‍ എന്‍റെ ചങ്ങലയെക്കുറിച്ചു ലജ്ജിക്കാതെ ഞാന്‍ റോമയില്‍ എത്തിയ ഉടനെ താല്പര്യത്തോടെ എന്നെ തിരഞ്ഞു കണ്ടെത്തുകയും ചെയ്തു. 18 ആ ദിവസത്തില്‍ കര്‍ത്താവിന്‍റെ പക്കല്‍ കരുണ കണ്ടെത്തുവാന്‍ കര്‍ത്താവു അവന്നു സംഗതിവരുത്തട്ടെ. എഫെസൊസില്‍വെച്ചു അവന്‍ എനിക്കു എന്തെല്ലാം ശുശ്രൂഷ ചെയ്തു എന്നു നീ നല്ലവണ്ണം അറിയുന്നുവല്ലോ.

2 Timothy 2

1 എന്‍റെ മകനേ, ക്രിസ്തുയേശുവിലുള്ള കൃപയാല്‍ ശക്തിപ്പെടുക. 2 നീ പല സാക്ഷികളുടെ മുമ്പാകെ എന്നോടു കേട്ടതെല്ലാം മറ്റുള്ളവരെ ഉപദേശിപ്പാന്‍ സമര്‍ത്ഥരായ വിശ്വസ്ഥമനുഷ്യരെ ഭരമേല്പിക്ക. 3 ക്രിസ്തുയേശുവിന്‍റെ നല്ല ഭടനായി നീയും എന്നോടുകൂടെ കഷ്ടം സഹിക്ക. 4 പട ചേര്‍ത്തവനെ പ്രസാദിപ്പിക്കേണ്ടതിന്നു യാതൊരു പടയാളിയും ജീവനകാര്യങ്ങളില്‍ ഇടപെടാതിരിക്കുന്നു. 5 ഒരുത്തന്‍ മല്ലുകെട്ടിയാലും ചട്ടപ്രകാരം പൊരായ്കില്‍ കിരീടം പ്രാപിക്കയില്ല. 6 അദ്ധ്വാനിക്കുന്ന കൃഷിക്കാരന്‍ ആകുന്നു ആദ്യം ഫലം അനുഭവിക്കേണ്ടതു. 7 ഞാന്‍ പറയുന്നതു ചിന്തിച്ചുകൊള്‍ക. കര്‍ത്താവു സകലത്തിലും നിനക്കു ബുദ്ധി നലകുമല്ലോ; 8 ദാവീദിന്‍റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓ‍ര്‍ത്തുകൊള്‍ക. 9 അതു ആകുന്നു എന്‍റെ സുവിശേഷം. അതു അറിയിക്കുന്നതില്‍ ഞാന്‍ ദുഷ്പ്രവൃത്തിക്കാരന്‍ എന്നപോലെ ചങ്ങലധരിച്ചു കഷ്ടം സഹിക്കുന്നു; ദൈവവചനത്തിന്നോ ബന്ധനം ഇല്ല. 10 അതുകൊണ്ടു ക്രിസ്തുയേശുവിലുള്ള രക്ഷ നിത്യതേജസ്സോടുകൂടെ വൃതന്മാര്‍ക്കും കിട്ടേണ്ടതിന്നു ഞാന്‍ അവര്‍ക്കായി സകലവും സഹിക്കുന്നു. 11 നാം അവനോടുകൂടെ മരിച്ചു എങ്കില്‍ കൂടെ ജീവിക്കും; സഹിക്കുന്നു എങ്കില്‍ കൂടെ വാഴും; 12 നാം തള്ളിപ്പറയും എങ്കില്‍ അവന്‍ നമ്മെയും തള്ളിപ്പറയും. 13 നാം അവിശ്വസ്തരായിത്തീര്‍ന്നാലും അവന്‍ വിശ്വസ്തനായി പാര്‍ക്കുംന്നു; തന്‍റെ സ്വഭാവം ത്യജിപ്പാന്‍ അവന്നു കഴികയില്ലല്ലോ; ഈ വചനം വിശ്വാസയോഗ്യമാകുന്നു. 14 കേള്‍ക്കുന്നവരെ മറിച്ചുകളയുന്നതിനാല്ലാതെ ഒന്നിന്നും കൊള്ളാത്ത വാഗ്വാദം ചെയ്യാതിരിക്കേണമെന്നു കര്‍ത്താവിനെ സാക്ഷിയാക്കി അവരെ ഓ‍ര്‍മ്മപ്പെടുത്തുക. 15 സത്യവചനത്തെ യഥാര്‍ത്ഥമായി പ്രസംഗിച്ചുകൊണ്ടു ലജ്ജിപ്പാന്‍ സംഗതിയില്ലാത്ത വേലക്കാരനായി ദൈവത്തിന്നു കൊള്ളാകുന്നവനായി നില്പാന്‍ ശ്രമിക്ക. 16 ഭക്തിവിരുദ്ധമായ വൃഥാലാപങ്ങളെ ഒഴിഞ്ഞിരിക്ക; ആ വകക്കാര്‍ക്കും അഭക്തി അധികം മുതിര്‍ന്നുവരും; 17 അവരുടെ വാക്കു അര്‍ബ്ബുദവ്യാധിപോലെ തിന്നുകൊണ്ടിരിക്കും. 18 ഹുമനയോസും ഫിലേത്തൊസും അവരുടെ കൂട്ടത്തില്‍ ഉള്ളവരാകുന്നു; അവര്‍ സത്യം വിട്ടു തെറ്റി: പുനരുത്ഥാനം കഴിഞ്ഞു എന്നു പറഞ്ഞു ചിലരുടെ വിശ്വാസം മറിച്ചു കളയുന്നു. 19 എങ്കിലും ദൈവത്തിന്‍റെ സ്ഥിരമായ അടിസ്ഥാനം നിലനിലക്കുന്നു; കര്‍ത്താവു തനിക്കുള്ളവരെ അറിയുന്നു എന്നും കര്‍ത്താവിന്‍റെ നാമം ഉച്ചരിക്കുന്നവന്‍ എല്ലാം അനീതി വിട്ടകന്നുകൊള്ളട്ടെ എന്നും ആകുന്നു അതിന്‍റെ മുദ്ര. 20 എന്നാല്‍ ഒരു വലിയ വീട്ടില്‍ പൊന്നും വെള്ളിയും കൊണ്ടുള്ള സാമാനങ്ങള്‍ മാത്രമല്ല, മരവും മണ്ണുംകൊണ്ടുള്ളവയും ഉണ്ടു; ചിലതു മാന്യകാര്യത്തിന്നും ചിലതു ഹീനകാര്യത്തിന്നും ഉപയോഗിക്കുന്നു. 21 ഇവയെ വിട്ടകന്നു തന്നെത്താന്‍ വെടിപ്പാക്കുന്നവന്‍ വിശുദ്ധവും ഉടമസ്ഥന്നു ഉപയോഗവുമായി നല്ല വേലെക്കു ഒക്കെയും ഒരുങ്ങിയിരിക്കുന്ന മാന പാത്രം ആയിരിക്കും. 22 യൌവനമോഹങ്ങളെ വിട്ടോടി നീതിയും വിശ്വാസവും സ്നേഹവും ശുദ്ധഹൃദയത്തോടെ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരോടും സമാധാനവും ആചരിക്ക. 23 ബുദ്ധിയില്ലാത്ത മൌഢ്യതര്‍ക്കം ശണ്ഠ ജനിപ്പിക്കുന്നു എന്നറിഞ്ഞു അതു ഒഴിഞ്ഞിരിക്ക. 24 കര്‍ത്താവിന്‍റെ ദാസന്‍ ശണ്ഠ ഇടാതെ എല്ലാവരോടും ശാന്തനും ഉപദേശിപ്പാന്‍ സമര്‍ത്ഥനും ദോഷം സഹിക്കുന്നവനുമായി അത്രേ ഇരിക്കേണ്ടതു. 25 വിരോധികള്‍ക്കു ദൈവം സത്യത്തിന്‍റെ പരിജ്ഞാനത്തിന്നായി മാനസാന്തരം നലകുമോ എന്നും 26 പിശാചിനാല്‍ പിടിപെട്ടു കുടുങ്ങിയവരാകയാല്‍ അവര്‍ സുബോധം പ്രാപിച്ചു അവന്‍റെ കണിയില്‍ നിന്നു ഒഴിഞ്ഞു ദൈവേഷ്ടം ചെയ്യുമോ എന്നും വെച്ചു അവരെ സൌമ്യതയോടെ പഠിപ്പിക്കേണ്ടതും ആകുന്നു.

2 Timothy 3

1 അന്ത്യകാലത്തു ദുര്‍ഘടസമയങ്ങള്‍ വരും എന്നറിക. 2 മനുഷ്യര്‍ സ്വസ്നേഹികളും വമ്പു പറയുന്നവരും അഹങ്കാരികളും ദൂഷകന്മാരും അമ്മയപ്പന്മാരെ അനുസരിക്കാത്തവരും നന്ദികെട്ടവരും അശുദ്ധരും 3 വാത്സല്യമില്ലാത്തവരും ഇണങ്ങാത്തവരും ഏഷണിക്കാരും അജിതേന്ദ്രിയന്മാരും ഉഗ്രന്മാരും 4 സല്‍ഗുണദ്വേഷികളും ദ്രോഹികളും ധാര്‍ഷ്ട്യക്കാരും നിഗളികളുമായി 5 ദൈവപ്രീയമില്ലാതെ ഭോഗപ്രിയരായി ഭക്തിയുടെ വേഷം ധരിച്ചു അതിന്‍റെ ശക്തി ത്യജിക്കുന്നവരുമായിരിക്കും. അങ്ങനെയുള്ളവരെ വിട്ടൊഴിയുക. 6 വീടുകളില്‍ നൂണുകടക്കയും പാപങ്ങളെ ചുമന്നുകൊണ്ടു നാനാ മോഹങ്ങള്‍ക്കും അധീനരായി 7 എപ്പോഴും പഠിച്ചിട്ടും ഒരിക്കലും സത്യത്തിന്‍റെ പരിജ്ഞാനംപ്രാപിപ്പാന്‍ കഴിയാത്ത പെണ്ണുങ്ങളെ സ്വാധീനമാക്കുകയും ചെയ്യുന്നവര്‍ ഈ കൂട്ടത്തിലുള്ളവര്‍ ആകുന്നു; 8 യന്നേസും യംബ്രേസും മോശെയോടു എതിര്‍ത്തുനിന്നതുപോലെ തന്നേ ഇവരും സത്യത്തോടു മറുത്തുനിലക്കുന്നു; ദുര്‍ബ്ബുദ്ധികളും വിശ്വാസം സംബന്ധിച്ചുകൊള്ളരുതാത്തവരുമത്രേ. 9 അവര്‍ അധികം മുഴുക്കയില്ല; മേല്പറഞ്ഞവരുടെ ബുദ്ധികേടു എല്ലാവര്‍ക്കും വെളിപ്പെട്ടതുപോലെ ഇവരുടെ ബുദ്ധികേടും വെളിപ്പെടും. 10 നീയോ എന്‍റെ ഉപദേശം, നടപ്പു, ഉദ്ദേശം, വിശ്വാസം, ദീര്‍ഘക്ഷമ, സ്നേഹം, സഹിഷ്ണുത എന്നിവയും 11 അന്ത്യൊക്യയിലും ഇക്കൊന്യയിലും ലൂസ്ത്രയിലും എനിക്കു സംഭവിച്ച ഉപദ്രവവും കഷ്ടാനുഭവവും കണ്ടറിഞ്ഞരിക്കുന്നു; ഞാന്‍ എന്തെല്ലാം ഉപദ്രവം സഹിച്ചു; അതിലെല്ലാറ്റില്‍ നിന്നും കര്‍ത്താവു എന്നെ വിടുവിച്ചു. 12 എന്നാല്‍ ക്രിസ്തുയേശുവില്‍ ഭക്തിയോടെ ജീവിപ്പാന്‍ മനസ്സുള്ളവര്‍ക്കും എല്ലാം ഉപദ്രവം ഉണ്ടാകും. 13 ദുഷ്ടമനുഷ്യരും മായാവികളും വഞ്ചിച്ചും വഞ്ചിക്കപ്പെട്ടുംകൊണ്ടു മേലക്കുമേല്‍ ദോഷത്തില്‍ മുതിര്‍ന്നു വരും. 14 നീയോ ഇന്നവരോടു പഠിച്ചു എന്നു ഓര്‍ക്കുകയും ക്രിസ്തുയേശുവിങ്കലുള്ള വിശ്വാസത്താല്‍ നിന്നെ രക്ഷെക്കു ജ്ഞാനിയാക്കുവാന്‍ മതിയായ തിരുവെഴുത്തുകളെ ബാല്യംമുതല്‍ അറികയും ചെയ്യുന്നതു കൊണ്ടു 15 നീ പഠിച്ചും നിശ്ചയം പ്രാപിച്ചും ഇരിക്കുന്നതില്‍ നിലനില്‍ക്ക. 16 എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാല്‍ ദൈവത്തിന്‍റെ മനുഷ്യന്‍ സകല സല്‍പ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവന്‍ ആകേണ്ടതിന്നു 17 ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു.

2 Timothy 4

1 ഞാന്‍ ദൈവത്തെയും, ജീവികള്‍ക്കും മരിച്ചവര്‍ക്കും ന്യായവിസ്താരം നടത്തുവാനുള്ള ക്രിസ്തുയേശുവിനെയും സാക്ഷിവെച്ചു അവന്‍റെ പ്രത്യക്ഷതയും രാജ്യവും ചൊല്ലി സത്യം ചെയ്തു കല്പിക്കുന്നതു; 2 വചനം പ്രസംഗിക്ക; സമയത്തിലും അസമയത്തിലും ഒരുങ്ങിനില്‍ക്ക; സകല ദീര്‍ഘക്ഷമയോടും ഉപദേശത്തോടുംകൂടെ ശാസിക്ക; തര്‍ജ്ജനം ചെയ്ക; പ്രബോധിപ്പിക്ക. 3 അവര്‍ പത്ഥ്യോപദേശം പൊറുക്കാതെ കര്‍ണ്ണരസമാകുമാറു സ്വന്ത മോഹങ്ങള്‍ക്കൊത്തവണ്ണം ഉപദേഷ്ടാക്കന്മാരെ പെരുക്കുകയും 4 സത്യത്തിന്നു ചെവികൊടുക്കാതെ കെട്ടുകഥ കേള്‍പ്പാന്‍ തിരികയും ചെയ്യുന്ന കാലം വരും. 5 നീയോ സകലത്തിലും നിര്‍മ്മദന്‍ ആയിരിക്ക; കഷ്ടം സഹിക്ക; സുവിശേഷകന്‍റെ പ്രവൃത്തിചെയ്ക; നിന്‍റെ ശുശ്രൂഷ നിറപടിയായി നിവര്‍ത്തിക്ക. 6 ഞാനോ ഇപ്പോള്‍തന്നേ പാനീയയാഗമായി ഒഴിക്കപ്പെടുന്നു; എന്‍റെ നിര്യാണകാലവും അടുത്തിരിക്കുന്നു. 7 ഞാന്‍ നല്ല പോര്‍ പൊരുതു, ഓ‍ട്ടം തികെച്ചു, വിശ്വാസം കാത്തു. 8 ഇനി നീതിയുടെ കിരീടം എനിക്കായി വെച്ചിരിക്കുന്നു; അതു നീതിയുള്ള ന്യായാധിപതിയായ കര്‍ത്താവു ആ ദിവസത്തില്‍ എനിക്കു നലകും; എനിക്കു മാത്രമല്ല, അവന്‍റെ പ്രത്യക്ഷതയില്‍ പ്രിയംവെച്ച ഏവര്‍ക്കുംകൂടെ. 9 വേഗത്തില്‍ എന്‍റെ അടുക്കല്‍ വരുവാന്‍ ഉത്സാഹിക്ക. 10 ദേമാസ് ഈ ലോകത്തെ സ്നേഹിച്ചിട്ടു എന്നെ വിട്ടു തെസ്സലൊനീക്കയിലേക്കു പോയി. ക്രേസ്കേസ് ഗലാതെക്കും തീതൊസ് ദല്മാത്യെക്കും പോയി; 11 ലൂക്കൊസ് മാത്രമേ എന്നോടുകൂടെ ഉള്ളൂ; മക്കൊസ് എനിക്കു ശുശ്രൂഷെക്കായി ഉപയോഗമുള്ളവന്‍ ആകയാല്‍ അവനെ കൂട്ടിക്കൊണ്ടു വരിക. 12 തിഹിക്കൊസിനെ ഞാന്‍ എഫെസോസിലേക്കു അയച്ചിരിക്കുന്നു. 13 ഞാന്‍ ത്രോവാസില്‍ കര്‍പ്പൊസിന്‍റെ പക്കല്‍ വെച്ചേച്ചു പോന്ന പുതപ്പും പുസ്തകങ്ങളും വിശേഷാല്‍ ചര്‍മ്മലിഖിതങ്ങളും നീ വരുമ്പോള്‍ കൊണ്ടുവരിക. 14 ചെമ്പുപണിക്കാരന്‍ അലെക്സന്തര്‍ എനിക്കു വളരെ ദോഷം ചെയ്തു; അവന്‍റെ പ്രവൃത്തികള്‍ക്കു തക്കവണ്ണം കര്‍ത്താവു അവന്നു പകരം ചെയ്യും. 15 അവന്‍ നമ്മുടെ പ്രസംഗത്തോടു അത്യന്തം എതിര്‍ത്തുനിന്നതുകൊണ്ടു നീയും അവനെ സൂക്ഷിച്ചുകൊള്‍ക. 16 എന്‍റെ ഒന്നാം പ്രതിവാദത്തില്‍ ആരും എനിക്കു തുണ നിന്നില്ല; എല്ലാവരും എന്നെ കൈവിട്ടു; അതു അവര്‍ക്കും കണക്കിടാതിരിക്കട്ടെ. 17 കര്‍ത്താവോ എനിക്കു തുണനിന്നു പ്രസംഗം എന്നെക്കൊണ്ടു നിവര്‍ത്തിപ്പാനും സകല ജാതികളും കേള്‍പ്പാനും എന്നെ ശക്തീകരിച്ചു; അങ്ങനെ ഞാന്‍ സിംഹത്തിന്‍റെ വായില്‍നിന്നു രക്ഷ പ്രാപിച്ചു. 18 കര്‍ത്താവു എന്നെ സകല ദുഷ്പ്രവൃത്തിയില്‍നിന്നും വിടുവിച്ചു തന്‍റെ സ്വര്‍ഗ്ഗീയരാജ്യത്തിന്നായി രക്ഷിക്കും; അവന്നു എന്നെന്നേക്കും മഹത്വം. ആമേന്‍ . 19 പ്രിസ്കെക്കും അക്വിലാവിന്നും ഒനേസിഫൊരൊസിന്‍റെ കുടുബത്തിന്നും വന്ദനം ചൊല്ലുക. 20 എരസ്തൊസ് കൊരിന്തില്‍ താമസിച്ചു ത്രൊഫിമൊസിനെ ഞാന്‍ മിലേത്തില്‍ രോഗിയായി വിട്ടേച്ചുപോന്നു. 21 ശീതകാലത്തിന്നു മുമ്പെ വരുവാന്‍ ശ്രമിക്ക. യൂബൂലൊസും പൂദെസും ലീനൊസും ക്ളൌദിയയും സഹോദരന്മാര്‍ എല്ലാവരും നിനക്കു വന്ദനം ചൊല്ലുന്നു. 22 യേശുക്രിസ്തു നിന്‍റെ ആത്മാവോടുകൂടെ ഇരിക്കട്ടെ. കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.

Titus

Titus 1

1 നമ്മുടെ രക്ഷിതാവായ ദൈവത്തിന്‍റെ കല്പനപ്രകാരം എന്നെ ഭരമേല്പിച്ച പ്രസംഗത്താല്‍ തക്കസമയത്തു തന്‍റെ വചനം വെളിപ്പെടുത്തിയ 2 ഭോഷ്കില്ലാത്ത ദൈവം സകല കാലത്തിന്നും മുമ്പെ വാഗ്ദത്തം ചെയ്ത നിത്യജീവന്‍റെ പ്രത്യാശ ഹേതുവായി 3 തന്‍റെ വൃതന്മാരുടെ വിശ്വാസത്തിന്നും ഭക്തിക്കനുസാരമായ സത്യത്തിന്‍റെ പരിജ്ഞാനത്തിന്നുമായി ദൈവത്തിന്‍റെ ദാസനും യേശുക്രിസ്തുവിന്‍റെ അപ്പൊസ്തലനുമായ പൌലൊസ് 4 പൊതുവിശ്വാസത്തില്‍ നിജപുത്രനായ തീത്തൊസിന്നു എഴുതുന്നതു: പിതാവായ ദൈവത്തിങ്കല്‍ നിന്നും നമ്മുടെ രക്ഷിതാവായ ക്രിസ്തു യേശുവിങ്കല്‍ നിന്നും, നിനക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. 5 ഞാന്‍ ക്രേത്തയില്‍ നിന്നെ വിട്ടേച്ചുപോന്നതു: ശേഷിച്ച കാര്യങ്ങളെ ക്രമത്തിലാക്കേണ്ടതിന്നും ഞാന്‍ നിന്നോടു ആജ്ഞാപിച്ചതു പോലെ പട്ടണംതോറും മൂപ്പന്മാരെ ആക്കി വെക്കേണ്ടതിന്നും തന്നേ. 6 മൂപ്പന്‍ കുറ്റമില്ലാത്തവനും ഏകഭാര്യയുള്ളവനും ദുര്‍ന്നടപ്പിന്‍റെ ശ്രുതിയോ അനുസരണക്കേടോ ഇല്ലാത്ത വിശ്വാസികളായ മക്കളുള്ളവനും ആയിരിക്കേണം. 7 അദ്ധ്യക്ഷന്‍ ദൈവത്തിന്‍റെ ഗൃഹവിചാരകനാകയാല്‍ അനിന്ദ്യനായിരിക്കേണം; തന്നിഷ്ടക്കാരനും കോപിയും മദ്യപ്രിയനും തല്ലുകാരനും ദുര്‍ല്ലാഭമോഹിയും അരുതു. 8 അതിഥിപ്രിയനും സല്‍ഗുണപ്രിയനും സുബോധശീലനും നീതിമാനും നിര്‍മ്മലനും ജിതേന്ദ്രിയനും 9 പത്ഥ്യോപദേശത്താല്‍ പ്രബോധിപ്പിപ്പാനും വിരോധികള്‍ക്കു ബോധം വരുത്തുവാനും ശക്തനാകേണ്ടതിന്നു ഉപദേശപ്രകാരമുള്ള വിശ്വാസ്യവചനം മുറുകെപ്പിടിക്കുന്നവനും ആയിരിക്കേണം. 10 വൃഥാവാചാലന്മാരും മനോവഞ്ചകന്മാരുമായി വഴങ്ങാത്തവരായ പലരും ഉണ്ടല്ലോ; 11 വിശേഷാല്‍ പരിച്ഛേദനക്കാര്‍ തന്നേ. അവരുടെ വായ് അടെക്കേണ്ടതാകുന്നു. അവര്‍ ദുരാദായം വിചാരിച്ചു അരുതാത്തതു ഉപദേശിച്ചുകൊണ്ടു കുടുംബങ്ങളെ മുഴുവനും മറിച്ചുകളയുന്നു. 12 ക്രേത്തര്‍ സര്‍വ്വദാ അസത്യവാദികളും ദുഷ്ടജന്തുക്കളും മടിയന്മാരായ പെരുവയറന്മാരും അത്രേ എന്നു അവരില്‍ ഒരുവന്‍ , അവരുടെ ഒരു വിദ്വാന്‍ തന്നേ, പറഞ്ഞിരിക്കുന്നു. 13 ഈ സാക്‍ഷ്യം നേര്‍ തന്നേ; അതു നിമിത്തം അവര്‍ വിശ്വാസത്തില്‍ ആരോഗ്യമുള്ളവരായിത്തീരേണ്ടതിന്നും 14 യെഹൂദകഥകളെയും സത്യം വിട്ടകലുന്ന മനുഷ്യരുടെ കല്പനകളെയും ശ്രദ്ധിക്കാതിരിക്കേണ്ടതിന്നും അവരെ കഠിനമായി ശാസിക്ക. 15 ശുദ്ധിയുള്ളവര്‍ക്കും എല്ലാം ശുദ്ധം തന്നേ; എന്നാല്‍ മലിനന്മാര്‍ക്കും അവിശ്വാസികള്‍ക്കും ഒന്നും ശുദ്ധമല്ല; അവരുടെ ചിത്തവും മനസ്സാക്ഷിയും മലിനമായി തീര്‍ന്നിരിക്കുന്നു. 16 അവര്‍ ദൈവത്തെ അറിയുന്നു എന്നു പറയുന്നുവെങ്കിലും പ്രവൃത്തികളാല്‍ അവനെ നിഷേധിക്കുന്നു. അവര്‍ അറെക്കത്തക്കവരും അനുസരണം കെട്ടവരും യാതൊരു നല്ല കാര്യത്തിന്നും കൊള്ളരുതാത്തവരുമാകുന്നു.

Titus 2

1 നീയോ പത്ഥ്യോപദേശത്തിന്നു ചേരുന്നതു പ്രസ്താവിക്ക. 2 വൃദ്ധന്മാര്‍ നിര്‍മ്മദവും ഗൌരവവും സുബോധവും ഉള്ളവരും വിശ്വാസത്തിലും സ്നേഹത്തിലും സഹിഷ്ണുതയിലും ആരോഗ്യമുള്ളവരും ആയിരിക്കേണം എന്നും 3 വൃദ്ധന്മാരും അങ്ങനെ തന്നേ നടപ്പില്‍ പവിത്രയോഗ്യമാരും ഏഷണി പറയാത്തവരും വീഞ്ഞിന്നു അടിമപ്പെടാത്തവരുമായിരിക്കേണം എന്നും 4 ദൈവവചനം ദുഷിക്കപ്പെടാതിരിക്കേണ്ടതിന്നു യൌവനക്കാരത്തികളെ ഭര്‍ത്തൃപ്രിയമാരും 5 പുത്രപ്രിയമാരും സുബോധവും പാതിവ്രത്യമുള്ളവരും വീട്ടുകാര്യം നോക്കുന്നവരും ദയയുള്ളവരും ഭര്‍ത്താക്കാന്മാര്‍ക്കും കീഴ്പെടുന്നവരും ആയിരിപ്പിാന്‍ ശീലിപ്പിക്കേണ്ടതിന്നു നന്മ ഉപദേശിക്കുന്നവരായിരിക്കേണം എന്നും പ്രബോധിപ്പിക്ക. 6 അവ്വണ്ണം യൌവനക്കാരെയും സുബോധമുള്ളവരായിരിപ്പാന്‍ പ്രബോധിപ്പിക്ക. 7 വിരോധി നമ്മെക്കൊണ്ടു ഒരു തിന്മയും പറവാന്‍ വകയില്ലാതെ ലജ്ജിക്കേണ്ടതിന്നു സകലത്തിലും നിന്നെത്തന്നേ സല്‍പ്രവൃത്തികള്‍ക്കു മാതൃകയാക്കി കാണിക്ക. 8 ഉപദേശത്തില്‍ നിര്‍മ്മലതയും ഗൌരവവും ആക്ഷേപിച്ചു കൂടാത്ത പതഥ്യവചനവും ഉള്ളവന്‍ ആയിരിക്ക. 9 ദാസന്മാര്‍ നമ്മുടെ രക്ഷിതാവായ ദൈവത്തിന്‍റെ ഉപദേശത്തെ സകലത്തിലും അലങ്കരിക്കേണ്ടതിന്നു യജമാനന്മാര്‍ക്കും കീഴടങ്ങി സകലവിധത്തിലും പ്രസാദം വരുത്തുന്നവരും 10 എതിര്‍പറകയോ വഞ്ചിച്ചെടുക്കയോ ചെയ്യാതെ സകലത്തിലും നല്ല വിശ്വസ്തത കാണിക്കുന്നവരുംമായി ഇരിപ്പാന്‍ (കല്പിക്ക). 11 സകലമനുഷ്യര്‍ക്കും രക്ഷാകരമായ ദൈവകൃപ ഉദിച്ചുവല്ലോ; 12 നാം ഭാഗ്യകരമായ പ്രത്യാശെക്കായിട്ടും മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിന്‍റെ തേജസ്സിന്‍റെ പ്രത്യക്ഷതെക്കായിട്ടും 13 കാത്തുകൊണ്ടു ഭക്തിയോടും പ്രപഞ്ചമോഹങ്ങളും വര്‍ജ്ജിച്ചിട്ടു ഈ ലോകത്തില്‍ സുബോധത്തോടും നീതിയോടും ദൈവഭക്തിയോടുംകൂടെ ജീവിച്ചുപോരേണ്ടതിന്നു അതു നമ്മെ ശിക്ഷിച്ചുവളര്‍ത്തുന്നു. 14 അവന്‍ നമ്മെ സകല അധര്‍മ്മത്തില്‍നിന്നും വീണ്ടെടുത്തു സല്‍പ്രവൃത്തികളില്‍ ശുഷ്കാന്തിയുള്ളോരു സ്വന്തജനമായി തനിക്കു ശുദ്ധീകരിക്കേണ്ടതിന്നു തന്നെത്താന്‍ നമുക്കുവേണ്ടി കൊടുത്തു. 15 ഇതു പൂര്‍ണ്ണഗൌരവത്തോടെ പ്രസംഗിക്കയും പ്രബോധിപ്പിക്കയും ശാസിക്കയും ചെയ്ക. ആരും നിന്നെ തുച്ഛീകരിക്കരുതു.

Titus 3

1 വാഴ്ചകള്‍ക്കും അധികാരങ്ങള്‍ക്കും കീഴടങ്ങി അനുസരിപ്പാനും സകലസല്‍പ്രവൃത്തിക്കും ഒരുങ്ങിയിരിപ്പാനും 2 ആരെക്കൊണ്ടും ദൂഷണം പറയാതെയും കലഹിക്കാതെയും ശാന്തന്മാരായി സകലമനുഷ്യരോടും പൂര്‍ണ്ണസൌമ്യത കാണിപ്പാനും അവരെ ഓ‍ര്‍മ്മപ്പെടുത്തുക. 3 മുമ്പെ നാമും ബുദ്ധികെട്ടവരും അനുസരണമില്ലാത്തവരും വഴിതെറ്റി നടക്കുന്നവരും നാനാമോഹങ്ങള്‍ക്കും ഭോഗങ്ങള്‍ക്കും അധീനരും ഈര്‍ഷ്യയിലും അസൂയയിലും കാലം കഴിക്കുന്നവരും ദ്വേഷിതരും അന്യോന്യം പകെക്കുന്നവരും ആയിരുന്നുവല്ലോ. 4 എന്നാല്‍ നമ്മുടെ രക്ഷിതാവായ ദൈവത്തിന്‍റെ ദയയും മനുഷ്യപ്രീതിയും ഉദിച്ചപ്പോള്‍ 5 അവന്‍ നമ്മെ നാം ചെയ്ത നീതിപ്രവൃത്തികളാലല്ല, തന്‍റെ കരുണപ്രകാരമത്രേ രക്ഷിച്ചതു. 6 നാം അവന്‍റെ കൃപയാല്‍ നീതീകരിക്കപ്പെട്ടിട്ടു പ്രത്യാശപ്രകാരം നിത്യജീവന്‍റെ അവകാശികളായിത്തീരേണ്ടതിന്നു പുനര്‍ജ്ജനനസ്നാനം കൊണ്ടും 7 നമ്മുടെ രക്ഷിതാവായ യേശു ക്രിസ്തുമൂലം നമ്മുടെമേല്‍ ധാരാളമായി പകര്‍ന്ന പരിശുദ്ധാത്മാവിന്‍റെ നവീകരണംകൊണ്ടും തന്നേ. 8 ഈ വചനം വിശ്വാസയോഗ്യം; ദൈവത്തില്‍ വിശ്വസിച്ചവര്‍ സല്‍പ്രവൃത്തികളില്‍ ഉത്സാഹികളായിരിപ്പാന്‍ കരുതേണ്ടതിന്നു നീ ഇതു ഉറപ്പിച്ചു പറയേണം എന്നു ഞാന്‍ ഇച്ഛിക്കുന്നു. ഇതു ശുഭവും മനുഷ്യര്‍ക്കും ഉപകാരവും ആകുന്നു. 9 മൌഢ്യതര്‍ക്കവും വംശാവലികളും കലഹവും ന്യായപ്രമാണത്തെക്കുറിച്ചുള്ള വാദവും ഒഴിഞ്ഞുനില്‍ക്ക. ഇവ നിഷ്പ്രയോജനവും വ്യര്‍ത്ഥവുമല്ലോ. 10 സഭയില്‍ ഭിന്നത വരുത്തുന്ന മനുഷ്യനോടു ഒന്നു രണ്ടു വട്ടം ബുദ്ധി പറഞ്ഞശേഷം അവനെ ഒഴിക്ക; 11 ഇങ്ങനെയുള്ളവന്‍ വക്രബുദ്ധിയായി പാപം ചെയ്തു തന്നെത്താന്‍ കുറ്റം വിധിച്ചിരിക്കുന്നു എന്നു നിനക്കു അറിയാമല്ലോ. 12 ഞാന്‍ അര്‍ത്തെമാസിനെയോ തിഹിക്കൊസിനെയോ അങ്ങോട്ടു അയക്കുമ്പോള്‍ നിക്കൊപ്പൊലിസില്‍ വന്നു എന്നോടു ചേരുവാന്‍ ശ്രമിക്ക. അവിടെ ഞാന്‍ ശീതകാലം കഴിപ്പാന്‍ നിശ്ചയിച്ചിരിക്കുന്നു. 13 ന്യായശാസ്ത്രിയായ സേനാസിന്നു അപ്പൊല്ലോസിന്നും ഒരു മുട്ടും വരാതവണ്ണം ഉത്സാഹിച്ചു വഴിയാത്ര അയക്ക. 14 നമുക്കുള്ളവരും ഫലമില്ലാത്തവര്‍ ആകാതെ അത്യാവശ്യസംഗതികളില്‍ സല്‍പ്രവൃത്തികള്‍ക്കു മുമ്പരായിരിപ്പാന്‍ പഠിക്കട്ടെ. 15 എന്നോടുകൂടെയുള്ളവര്‍ എല്ലാവരും നിനക്കു വന്ദനം ചെല്ലുന്നു. ഞങ്ങളെ വിശ്വാസത്തില്‍ സ്നേഹിക്കുന്നവര്‍ക്കും വന്ദനം ചൊല്ലുക. കൃപ നിങ്ങളോടെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ

Philemon

Philemon 1

1 ക്രിസ്തുയേശുവിന്‍റെ ബദ്ധനായ പൌലോസും സഹോദരനായ തിമൊഥെയൊസും ഞങ്ങളുടെ പ്രിയനും കൂട്ടുവേലക്കാരനുമായ ഫിലേമോന്‍ എന്ന നിനക്കും 2 സഹോദരിയായ അപ്പിയെക്കും ഞങ്ങളുടെ സഹഭടനായ അര്‍ക്കിപ്പൊസിന്നും നിന്‍റെ വീട്ടിലെ സഭെക്കും എഴുതുന്നുതു: 3 നമ്മുടെ പിതാവായ ദൈവത്തിങ്കല്‍ നിന്നും കര്‍ത്താവായ യേശുക്രിസ്തുവിങ്കല്‍നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. 4 കര്‍ത്താവായ യേശുവിനോടും സകലവിശുദ്ധന്മാരോടും നിനക്കുള്ള സ്നേഹത്തെയും വിശ്വാസത്തെയും കുറിച്ചു 5 ഞാന്‍ കേട്ടിട്ടു നമ്മിലുള്ള എല്ലാനന്മയുടെയും പരിജ്ഞാനത്താല്‍ നിന്‍റെ വിശ്വാസത്തിന്‍റെ കൂട്ടായ്മ ക്രിസ്തുവിന്നായി സഫലമാകേണ്ടതിന്നു 6 എന്‍റെ പ്രാര്‍ത്ഥനയില്‍ നിന്നെ ഓ‍ര്‍ത്തു എപ്പോഴും എന്‍റെ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു. 7 സഹോദരാ, വിശുദ്ധന്മാരുടെ ഹൃദയം നീ തണുപ്പിച്ചതുനിമിത്തം നിന്‍റെ സ്നേഹത്തില്‍ എനിക്കു വളരെ സന്തോഷവും ആശ്വാസവും ഉണ്ടായി. 8 ആകയാല്‍ യുക്തമായതു നിന്നോടു കല്പിപ്പാന്‍ ക്രിസ്തുവില്‍ എനിക്കു വളരെ ധൈര്യം ഉണ്ടെങ്കിലും 9 പൌലോസ് എന്ന വയസ്സനും ഇപ്പോള്‍ ക്രിസ്തുയേശുവിന്‍റെ ബദ്ധനുമായിരിക്കുന്ന ഈ ഞാന്‍ സ്നേഹം നിമിത്തം അപേക്ഷിക്കയത്രേ ചെയ്യുന്നതു. 10 തടവില്‍ ഇരിക്കുമ്പോള്‍ ഞാന്‍ ജനിപ്പിച്ച എന്‍റെ മകനായ ഒനേസിമൊസിന്നു വേണ്ടി ആകുന്നു നിന്നോടു അപേക്ഷിക്കുന്നതു. 11 അവന്‍ മുമ്പെ നിനക്കു പ്രയോജനമില്ലാത്തവന്‍ ആയിരുന്നു; ഇപ്പോള്‍ നിനക്കും എനിക്കും നല്ല പ്രയോജനമുള്ളവന്‍ തന്നേ. 12 എനിക്കു പ്രാണപ്രിയനായ അവനെ ഞാന്‍ മടക്കി അയച്ചിരിക്കുന്നു. 13 സുവിശേഷംനിമിത്തമുള്ള തടവില്‍ എന്നെ ശുശ്രൂഷിക്കേണ്ടതിന്നു അവനെ നിനക്കു പകരം എന്‍റെ അടുക്കല്‍ തന്നേ നിര്‍ത്തിക്കൊള്‍വാന്‍ എനിക്കു ആഗ്രഹമുണ്ടായിരുന്നു. 14 എങ്കിലും നിന്‍റെ ഗുണം നിര്‍ബ്ബന്ധത്താല്‍ എന്നപോലെ അല്ല, മനസ്സോടെ ആകേണ്ടതിന്നു നിന്‍റെ സമ്മതം കൂടാതെ ഒന്നും ചെയ്‍വാന്‍ എനിക്കു മനസ്സില്ലായിരുന്നു. 15 അവന്‍ അല്പകാലം വേറുവിട്ടുപോയതു അവനെ സദാകാലത്തേക്കും നിനക്കു ലഭിക്കേണ്ടതിന്നു ആയിരിക്കും; 16 അവന്‍ ഇനി ദാസനല്ല, ദാസന്നു മീതെ പ്രിയസഹോദരന്‍ തന്നേ; അവന്‍ വിശേഷാല്‍ എനിക്കു പ്രിയന്‍ എങ്കില്‍ നിനക്കു ജഡസംബന്ധമായും കര്‍ത്തൃസംബന്ധമായും എത്ര അധികം? 17 ആകയാല്‍ നീ എന്നെ കൂട്ടാളി എന്നു കരുതുന്നു എങ്കില്‍ അവനെ എന്നെപ്പോലെ ചേര്‍ത്തുകൊള്‍ക. 18 അവന്‍ നിന്നോടു വല്ലതും അന്യായം ചെയ്തിട്ടോ കടം പെട്ടിട്ടോ ഉണ്ടെങ്കില്‍ അതു എന്‍റെ പേരില്‍ കണക്കിട്ടുകൊള്‍ക. 19 പൌലോസ് എന്ന ഞാന്‍ സ്വന്തകയ്യാല്‍ എഴുതിയിരിക്കുന്നു; ഞാന്‍ തന്നു തീര്‍ക്കാം. നീ നിന്നെ തന്നേ എനിക്കു തരുവാന്‍ കടംപെട്ടിരിക്കുന്നു എന്നു ഞാന്‍ പറയേണം എന്നില്ലല്ലോ. 20 അതേ സഹോദരാ, നിന്നെക്കൊണ്ടു എനിക്കു കര്‍ത്താവില്‍ ഒരനുഭവം വേണ്ടിയിരിക്കുന്നു; ക്രിസ്തുവില്‍ എന്‍റെ ഹൃദയം തണുപ്പിക്ക. 21 നിന്‍റെ അനുസരണത്തെപ്പറ്റി എനിക്കു നിശ്ചയം ഉണ്ടു; ഞാന്‍ പറയുന്നതിലുമധികം നീ ചെയ്യും എന്നറിഞ്ഞിട്ടാകുന്നു ഞാന്‍ എഴുതുന്നതു. 22 ഇതല്ലാതെ നിങ്ങളുടെ പ്രാര്‍ത്ഥനയാല്‍ ഞാന്‍ നിങ്ങള്‍ക്കു നല്കപ്പെടും എന്നു പ്രത്യാശ ഉണ്ടാകകൊണ്ടു എനിക്കു പാര്‍പ്പിടം ഒരുക്കിക്കൊള്‍ക. 23 ക്രിസ്തുയേശുവില്‍ എന്‍റെ സഹബദ്ധനായ എപ്പഫ്രാസും 24 എന്‍റെ കൂട്ടുവേലക്കാരനായ മര്‍ക്കൊസും അരിസ്തര്‍ക്കൊസും ദേമാസും ലൂക്കൊസും നിനക്കു വന്ദനം ചൊല്ലുന്നു. 25 നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കൃപ നിങ്ങളുടെ ആത്മാവോടുകൂടെ ഇരിക്കുമാറാകട്ടെ. ആമേന്‍ .

Hebrews

Hebrews 1

1 ദൈവം പണ്ടു ഭാഗം ഭാഗമായിട്ടും വിവിധമായിട്ടും പ്രവാചകന്മാര്‍മുഖാന്തരം പിതാക്കന്മാരോടു അരുളിച്ചെയ്തിട്ടു 2 ഈ അന്ത്യകാലത്തു പുത്രന്‍ മുഖാന്തരം നമ്മോടു അരുളിച്ചെയ്തിരിക്കുന്നു. അവനെ താന്‍ സകലത്തിന്നും അവകാശിയാക്കി വെച്ചു; അവന്‍ മുഖാന്തരം ലോകത്തെയും ഉണ്ടാക്കി. 3 അവന്‍ അവന്‍റെ തേജസ്സിന്‍റെ പ്രഭയും തത്വത്തിന്‍റെ മുദ്രയും സകലത്തേയും തന്‍റെ ശക്തിയുള്ള വചനത്താല്‍ വഹിക്കുന്നവനും ആകകൊണ്ടു പാപങ്ങള്‍ക്കു പരിഹാരം ഉണ്ടാക്കിയശേഷം ഉയരത്തില്‍ മഹിമയുടെ വലത്തുഭാഗത്തു ഇരിക്കയും 4 അവന്‍ ദൈവദൂതന്മാരെക്കാള്‍ വിശിഷ്ടമായ നാമത്തിന്നു അവകാശിയായതിന്നു ഒത്തവണ്ണം അവരെക്കാള്‍ ശ്രേഷ്ഠനായിത്തീരുകയും ചെയ്തു. 5 “നീ എന്‍റെ പുത്രന്‍ ; ഞാന്‍ ഇന്നു നിന്നെ ജനിപ്പിച്ചിരിക്കുന്നു” എന്നും “ഞാന്‍ അവന്നു പിതാവും അവന്‍ എനിക്കു പുത്രനും ആയിരിക്കും” എന്നും ദൂതന്മാരില്‍ ആരോടെങ്കിലും വല്ലപ്പോഴും അരുളിച്ചെയ്തിട്ടുണ്ടോ? 6 ആദ്യജാതനെ പിന്നെയും ഭൂതലത്തിലേക്കു പ്രവേശിപ്പിക്കുമ്പോള്‍ : “ദൈവത്തിന്‍റെ സകലദൂതന്മാരും അവനെ നമസ്കരിക്കേണം” എന്നു താന്‍ അരുളിച്ചെയ്യുന്നു. 7 “അവന്‍ കാറ്റുകളെ തന്‍റെ ദൂതന്മാരും അഗ്നിജ്വാലയെ തന്‍റെ ശുശ്രൂഷകന്മാരും ആക്കുന്നു” എന്നു ദൂതന്മാരെക്കുറിച്ചു പറയുന്നു. 8 പുത്രനോടോ: “ദൈവമേ, നിന്‍റെ സിംഹാസനം എന്നും എന്നേക്കുമുള്ളതു; നിന്‍റെ രാജത്വത്തിന്‍റെ ചെങ്കോല്‍ നേരുള്ള ചെങ്കോല്‍ . 9 നീ നീതിയെ ഇഷ്ടപ്പെടുകയും ദുഷ്ടതയെ ദ്വേഷിക്കയും ചെയ്തിരിക്കയാല്‍ ദൈവമേ, നിന്‍റെ ദൈവം നിന്‍റെ കൂട്ടുകാരില്‍ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു” എന്നും 10 “കര്‍ത്താവേ, നീ പൂര്‍വ്വകാലത്തു ഭൂമിക്കു അടിസ്ഥാനം ഇട്ടു, ആകാശവും നിന്‍റെ കൈകളുടെ പ്രവൃത്തി ആകുന്നു. 11 അവ നശിക്കും; നീയോ നിലനിലക്കും; അവ എല്ലാം വസ്ത്രംപോലെ പഴകിപ്പോകും; 12 ഉടുപ്പുപോലെ നീ അവയെ ചുരുട്ടും; വസ്ത്രംപോലെ അവ മാറിപ്പോകും; നീയോ അനന്യന്‍ ; നിന്‍റെ സംവത്സരങ്ങള്‍ അവസാനിക്കയുമില്ല” എന്നും പറയുന്നു. 13 “ഞാന്‍ നിന്‍റെ ശത്രുക്കളെ നിനക്കു പാദപീഠമാക്കുവോളം നീ എന്‍റെ വലത്തുഭാഗത്തിരിക്ക” എന്നു ദൂതന്മാരില്‍ ആരോടെങ്കിലും വല്ലപ്പോഴും അരുളിച്ചെയ്തിട്ടുണ്ടോ? 14 അവര്‍ ഒക്കെയും രക്ഷപ്രാപിപ്പാനുള്ളവരുടെ ശുശ്രൂഷെക്കു അയക്കപ്പെടുന്ന സേവകാത്മാക്കളല്ലയോ?

Hebrews 2

1 അതുകൊണ്ടു നാം വല്ലപ്പോഴും ഒഴുകിപ്പോകാതിരിക്കേണ്ടതിന്നു കേട്ടതു അധികം ശ്രദ്ധയോടെ കരുതിക്കൊള്‍വാന്‍ ആവശ്യമാകുന്നു. 2 ദൂതന്മാര്‍മുഖാന്തരം അരുളിച്ചെയ്ത വചനം സ്ഥിരമായിരിക്കയും ഓ‍രോരോ ലംഘനത്തിന്നും അനുസരണക്കേടിന്നും ന്യായമായ പ്രതിഫലം ലഭിക്കയും ചെയ്തു എങ്കില്‍ 3 കര്‍ത്താവു താന്‍ പറഞ്ഞുതുടങ്ങിയതും ദൈവം അടയാളങ്ങളാലും അത്ഭുതങ്ങളാലും വിവിധവീര്യപ്രവൃത്തികളാലും തന്‍റെ ഇഷ്ടപ്രകാരം പരിശുദ്ധാത്മാവിനെ നല്കിക്കൊണ്ടും സാക്ഷി നിന്നതും കേട്ടവര്‍ 4 നമുക്കു ഉറപ്പിച്ചുതന്നതുമായ ഇത്ര വലിയ രക്ഷ നാം ഗണ്യമാക്കാതെ പോയാല്‍ എങ്ങനെ തെറ്റി ഒഴിയും? 5 നാം പ്രസ്താവിക്കുന്ന ഭാവിലോകത്തെ അവന്‍ ദൂതന്മാര്‍ക്കല്ലല്ലോ കീഴ്പെടുത്തിയതു. 6 എന്നാല്‍ “മനുഷ്യനെ നീ ഓ‍ര്‍ക്കേണ്ടതിന്നു അവന്‍ എന്തു? മനുഷ്യപുത്രനെ സന്ദര്‍ശിക്കേണ്ടതിന്നു അവന്‍ എന്തുമാത്രം? 7 നീ അവനെ ദൂതന്മാരെക്കാള്‍ അല്പം മാത്രം താഴ്ത്തി; തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു; നിന്‍റെ കൈകളുടെ പ്രവൃത്തികള്‍ക്കു നീ അവനെ അധിപതി ആക്കി, 8 സകലവും അവന്‍റെ കാല്‍ക്കീഴാക്കിയിരിക്കുന്നു” എന്നു ഒരുവന്‍ ഒരേടത്തു സാക്‍ഷ്യം പറയുന്നു. സകലവും അവന്നു കീഴാക്കിയതില്‍ ഒന്നിനെയും കീഴ്പെടുത്താതെ വിട്ടിട്ടില്ല; എന്നാല്‍ ഇപ്പോള്‍ സകലവും അവന്നു കീഴ്പെട്ടതായി കാണുന്നില്ല. 9 എങ്കിലും ദൈവകൃപയാല്‍ എല്ലാവര്‍ക്കും വേണ്ടി മരണം ആസ്വദിപ്പാന്‍ ദൂതന്മാരിലും അല്പം ഒരു താഴ്ചവന്നവനായ യേശു മരണം അനുഭവിച്ചതുകൊണ്ടു അവനെ മഹത്വവും ബഹുമാനവും അണിഞ്ഞവനായി നാം കാണുന്നു. 10 സകലത്തിന്നും ലാക്കും സകലത്തിന്നും കാരണഭൂതനുമായവന്‍ അനേകം പുത്രന്മാരെ തേജസ്സിലേക്കു നടത്തുമ്പോള്‍ അവരുടെ രക്ഷാനായകനെ കഷ്ടാനുഭവങ്ങളാല്‍ തികഞ്ഞവനാക്കുന്നതു യുക്തം ആയിരുന്നു. 11 വിശുദ്ധീകരിക്കുന്നവന്നും വിശുദ്ധീകരിക്കപ്പെടുന്നവര്‍ക്കും എല്ലാം ഒരുവനല്ലോ പിതാവു; അതു ഹേതുവായി അവന്‍ അവരെ സഹോദരന്മാര്‍ എന്നു വിളിപ്പാന്‍ ലജ്ജിക്കാതെ: 12 “ഞാന്‍ നിന്‍റെ നാമത്തെ എന്‍റെ സഹോദരന്മാരോടു കീര്‍ത്തിക്കും; സഭാമദ്ധ്യേ ഞാന്‍ നിന്നെ സ്തുതിക്കും” 13 എന്നും “ഞാന്‍ അവനില്‍ ആശ്രയിക്കും” എന്നും ഇതാ, ഞാനും ദൈവം എനിക്കു തന്ന മക്കളും” എന്നും പറയുന്നു. 14 മക്കള്‍ ജഡരക്തങ്ങളോടു കൂടിയവര്‍ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്‍റെ അധികാരിയായ പിശാചിനെ 15 തന്‍റെ മരണത്താല്‍ നീക്കി ജീവപര്യന്തം മരണഭീതിയാല്‍ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു. 16 ദൂതന്മാരെ സംരക്ഷണചെയ്‍വാനല്ല അബ്രാഹാമിന്‍റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ അവന്‍ വന്നതു. 17 അതുകൊണ്ടു ജനത്തിന്‍റെ പാപങ്ങള്‍ക്കു പ്രായശ്ചിത്തം വരുത്തുവാന്‍ അവന്‍ കരുണയുള്ളവനും ദൈവകാര്യത്തില്‍ വിശ്വസ്തമഹാപുരോഹിതനും ആകേണ്ടതിന്നു സകലത്തിലും തന്‍റെ സഹോദരന്‍ മാരോടു സദൃശനായിത്തീരുവാന്‍ ആവശ്യമായിരുന്നു. 18 താന്‍ തന്നേ പരീക്ഷിതനായി കഷ്ടമനുഭവിച്ചിരിക്കയാല്‍ പരീക്ഷിക്കപ്പെടുന്നവര്‍ക്കും സഹായിപ്പാന്‍ കഴിവുള്ളവന്‍ ആകുന്നു.

Hebrews 3

1 അതുകൊണ്ടു വിശുദ്ധ സഹോദരന്മാരേ, സ്വര്‍ഗ്ഗീയവിളിക്കു ഓ‍ഹരിക്കാരായുള്ളോരേ, നാം സ്വീകരിച്ചുപറയുന്ന അപ്പൊസ്തലനും മഹാപുരോഹിതനുമായ യേശുവിനെ ശ്രദ്ധിച്ചുനോക്കുവിന്‍ . 2 മോശെ ദൈവഭവനത്തില്‍ ഒക്കെയും വിശ്വസ്തനായിരുന്നതുപോല യേശുവും തന്നെ നിയമിച്ചാക്കിയവന്നു വിശ്വസ്തന്‍ ആകുന്നു. 3 ഭവനത്തെക്കാളും ഭവനം ചമെച്ചവന്നു അധികം മാനമുള്ളതുപോലെ യേശുവും മോശെയെക്കാള്‍ അധികം മഹത്വത്തിന്നു യോഗ്യന്‍ എന്നു എണ്ണിയിരിക്കുന്നു. 4 ഏതു ഭവനവും ചമെപ്പാന്‍ ഒരാള്‍ വേണം; സര്‍വ്വവും ചമച്ചവന്‍ ദൈവം തന്നേ. 5 അവന്‍റെ ഭവനത്തില്‍ ഒക്കെയും മോശെ വിശ്വസ്തനായിരുന്നതു അരുളിച്ചെയ്‍വാനിരുന്നതിന്നു സാക്‍ഷ്യം പറയുന്ന ഭൃത്യനായിട്ടത്രേ. 6 ക്രിസ്തുവോ അവന്‍റെ ഭവനത്തിന്നു അധികാരിയായ പുത്രനായിട്ടു തന്നേ; പ്രത്യാശയുടെ ധൈര്‍യ്യവും പ്രശംസയും നാം അവസാനത്തോളം മുറുകെപ്പിടിച്ചുകൊണ്ടാല്‍ നാം തന്നേ അവന്‍റെ ഭവനം ആകുന്നു. 7 അതുകൊണ്ടു പരിശുദ്ധാത്മാവു അരുളിച്ചെയ്യുന്നതുപോലെ: 8 “ഇന്നു നിങ്ങള്‍ അവന്‍റെ ശബ്ദം കേള്‍ക്കുന്നുവെങ്കില്‍ മരുഭൂമിയില്‍വെച്ചു പരീക്ഷാദിവസത്തിലെ മത്സരത്തില്‍ എന്നപോലെ നിങ്ങളുടെ ഹൃദയം കഠിനമാക്കരുതു. 9 അവിടെവെച്ചു നിങ്ങളുടെ പിതാക്കന്മാര്‍ എന്നെ പരീക്ഷിച്ചു നാല്പതു ആണ്ടു എന്‍റെ പ്രവൃത്തികളെ കണ്ടിട്ടും എന്നെ ശോധനചെയ്തു. 10 അതുകൊണ്ടു എനിക്കു ആ തലമുറയോടു നീരസം ഉണ്ടായി. അവര്‍ എപ്പോഴും തെറ്റിപ്പോകുന്ന ഹൃദയമുള്ളവര്‍ എന്നും എന്‍റെ വഴികളെ അറിയാത്തവര്‍ എന്നും ഞാന്‍ പറഞ്ഞു; 11 അവര്‍ എന്‍റെ സ്വസ്ഥതയില്‍ പ്രവേശിക്കയില്ല എന്നു ഞാന്‍ എന്‍റെ ക്രോധത്തില്‍ സത്യം ചെയ്തു.” 12 സഹോദരന്മാരേ, ജീവനുള്ള ദൈവത്തെ ത്യജിച്ചുകളയാതിരിക്കേണ്ടതിന്നു അവിശ്വാസമുള്ള ദുഷ്ടഹൃദയം നിങ്ങളില്‍ ആര്‍ക്കും ഉണ്ടാകാതിരിപ്പാന്‍ നോക്കുവിന്‍ . 13 നിങ്ങള്‍ ആരും പാപത്തിന്‍റെ ചതിയാല്‍ കഠിനപ്പെടാതിരിക്കേണ്ടതിന്നു “ഇന്നു” എന്നു പറയുന്നേടത്തോളം നാള്‍തോറും അന്യോന്യം പ്രബോധിപ്പിച്ചുകൊള്‍വിന്‍ . 14 ആദ്യവിശ്വാസം അവസാനത്തോളം മുറുകെപ്പിടിച്ചുകൊണ്ടാല്‍ നാം ക്രിസ്തുവില്‍ പങ്കാളികളായിത്തീര്‍ന്നിരിക്കുന്നുവല്ലോ. 15 “ഇന്നു നിങ്ങള്‍ അവന്‍റെ ശബ്ദം കേള്‍ക്കുന്നുവെങ്കില്‍ മത്സരത്തില്‍ എന്നപോലെ നിങ്ങളുടെ ഹൃദയങ്ങളെ കഠിനമാക്കരുതു” എന്നു പറയുന്നതില്‍ ആരാകുന്നു 16 കേട്ടിട്ടു മത്സരിച്ചവര്‍ ? മിസ്രയീമില്‍നിന്നു മോശെ മുഖാന്തരം പുറപ്പെട്ടുവന്നവര്‍ എല്ലാവരുമല്ലോ. 17 നാല്പതു ആണ്ടു ആരോടു ക്രുദ്ധിച്ചു? പാപം ചെയ്തവരോടല്ലയോ? 18 അവരുടെ ശവങ്ങള്‍ മരുഭൂമിയില്‍ വീണുപോയി. എന്‍റെ സ്വസ്ഥതയില്‍ പ്രവേശിക്കയില്ല എന്നു ആണയിട്ടതു അനുസരണംകെട്ടവരോടല്ലാതെ പിന്നെ ആരോടാകുന്നു? 19 ഇങ്ങനെ അവിശ്വാസം നിമിത്തം അവര്‍ക്കും പ്രവേശിപ്പാന്‍ കഴിഞ്ഞില്ല എന്നു നാം കാണുന്നു.

Hebrews 4

1 അവന്‍റെ സ്വസ്ഥതയില്‍ പ്രവേശിപ്പാനുള്ള വാഗ്ദത്തം ശേഷിച്ചിരിക്കയാല്‍ നിങ്ങളില്‍ ആര്‍ക്കെങ്കിലും അതു ലഭിക്കാതെപോയി എന്നു വരാതിരിപ്പാന്‍ നാം ഭയപ്പെടുക. 2 അവരെപ്പോലെ നാമും ഒരു സദ്വര്‍ത്തമാനം കേട്ടവര്‍ ആകുന്നു; എങ്കിലും കേട്ടവരില്‍ വിശ്വാസമായി പരിണമിക്കായ്കകൊണ്ടു കേട്ട വചനം അവര്‍ക്കും ഉപകാരമായി വന്നില്ല. 3 വിശ്വസിച്ചവരായ നാമല്ലോ സ്വസ്ഥതയില്‍ പ്രവേശിക്കുന്നു; ലോകസ്ഥാപനത്തിങ്കല്‍ പ്രവൃത്തികള്‍ തീര്‍ന്നുപോയശേഷവും: “അവര്‍ എന്‍റെ സ്വസ്ഥതയില്‍ പ്രവേശിക്കയില്ല എന്നു ഞാന്‍ എന്‍റെ കോപത്തില്‍ സത്യം ചെയ്തു” എന്നു അരുളിച്ചെയ്തിരിക്കുന്നുവല്ലോ. 4 ഏഴാം നാളില്‍ ദൈവം തന്‍റെ സകല പ്രവൃത്തികളില്‍നിന്നു നിവൃത്തനായി” എന്നു ഏഴാം നാളിനെക്കുറിച്ചു ഒരേടത്തു പറഞ്ഞിരിക്കുന്നു. 5 “എന്‍റെ സ്വസ്ഥതയില്‍ അവര്‍ പ്രവേശിക്കയില്ല” എന്നു ഇവിടെ പിന്നെയും അരുളിച്ചെയ്യുന്നു. 6 അതുകൊണ്ടു ചിലര്‍ അതില്‍ പ്രവേശിപ്പാന്‍ ഇട ശേഷിച്ചിരിക്കയാലും മുമ്പെ സദ്വര്‍ത്തമാനം കേട്ടവര്‍ അനുസരണക്കേടുനിമിത്തം പ്രവേശിക്കാതെ പോകയാലും 7 ഇത്ര കാലത്തിന്‍റെ ശേഷം ദാവീദ് മുഖാന്തരം: “ഇന്നു അവന്‍റെ ശബ്ദം കേള്‍ക്കുന്നു എങ്കില്‍ നിങ്ങളുടെ ഹൃദയം കഠിനമാക്കരുതു” എന്നു മുമ്പെ പറഞ്ഞതുപോലെ “ഇന്നു” എന്നൊരു ദിവസം പിന്നെയും നിശ്ചയിക്കുന്നു. 8 യോശുവ അവര്‍ക്കും സ്വസ്ഥത വരുത്തി എങ്കില്‍ മറ്റൊരു ദിവസത്തെക്കുറിച്ചു പിന്നത്തേതില്‍ കല്പിക്കയില്ലായിരുന്നു; 9 ആകയാല്‍ ദൈവത്തിന്‍റെ ജനത്തിന്നു ഒരു ശബ്ബത്തനുഭവം ശേഷിച്ചിരിക്കുന്നു. 10 ദൈവം തന്‍റെ പ്രവൃത്തികളില്‍നിന്നു എന്നപോലെ അവന്‍റെ സ്വസ്ഥതയില്‍ പ്രവേശിച്ചവന്‍ താനും തന്‍റെ പ്രവൃത്തികളില്‍നിന്നു നിവൃത്തനായിത്തീര്‍ന്നു. 11 അതുകൊണ്ടു ആരും അനുസരണക്കേടിന്‍റെ സമദൃഷ്ടാന്തത്തിന്നൊത്തവണ്ണം വീഴാതിരിക്കേണ്ടതിന്നു നാം ആ സ്വസ്ഥതയില്‍ പ്രവേശിപ്പാന്‍ ഉത്സാഹിക്ക. 12 ദൈവത്തിന്‍റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂര്‍ച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേറുവിടുവിക്കുംവരെ തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു. 13 അവന്നു മറഞ്ഞിരിക്കുന്ന ഒരു സൃഷ്ടിയുമില്ല; സകലവും അവന്‍റെ കണ്ണിന്നു നഗ്നവും മലര്‍ന്നതുമായി കിടക്കുന്നു; അവനുമായിട്ടാകുന്നു നമുക്കു കാര്‍യ്യമുള്ളതു. 14 ആകയാല്‍ ദൈവപുത്രനായ യേശു ആകാശത്തില്‍കൂടി കടന്നുപോയോരു ശ്രേഷ്ഠമഹാപുരോഹിതനായി നമുക്കു ഉള്ളതുകൊണ്ടു നാം നമ്മുടെ സ്വീകാരം മറുകെപ്പിടിച്ചുകൊള്‍ക. 15 നമുക്കുള്ള മഹാപുരോഹിതന്‍ നമ്മുടെ ബലഹീനതകളില്‍ സഹതാപം കാണിപ്പാന്‍ കഴിയാത്തവനല്ല; പാപം ഒഴികെ സര്‍വ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടവനത്രേ നമുക്കുള്ളതു. 16 അതുകൊണ്ടു കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിന്നുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്‍യ്യത്തോടെ കൃപാസനത്തിന്നു അടുത്തു ചെല്ലുക.

Hebrews 5

1 മനുഷ്യരുടെ ഇടയില്‍നിന്നു എടുക്കുന്ന ഏതു മഹാപുരോഹിതനും പാപങ്ങള്‍ക്കായി വഴിപാടും യാഗവും അര്‍പ്പിപ്പാന്‍ ദൈവകാര്‍യ്യത്തില്‍ മനുഷ്യര്‍ക്കും വേണ്ടി നിയമിക്കപ്പെടുന്നു. 2 താനും ബലഹീനത പൂണ്ടവനാകയാല്‍ അറിവില്ലാത്തവരോടും വഴി തെറ്റിപ്പോകുന്നവരോടും സഹതാപം കാണിപ്പാന്‍ കഴിയുന്നവനും 3 ബലഹീനതനിമിത്തം ജനത്തിന്നു വേണ്ടി എന്നപോലെ തനിക്കു വേണ്ടിയും പാപയാഗം അര്‍പ്പിക്കേണ്ടിയവനും ആകുന്നു. 4 എന്നാല്‍ അഹരോനെപ്പോലെ ദൈവം വിളിക്കുന്നവനല്ലാതെ ആരും ആ സ്ഥാനം സ്വതവെ എടുക്കുന്നില്ല. 5 അവ്വണ്ണം ക്രിസ്തുവും മഹാപുരോഹിതന്‍ ആകുവാനുള്ള മഹത്വം സ്വതവെ എടുത്തിട്ടില്ല; “നീ എന്‍റെ പുത്രന്‍ ; ഇന്നു ഞാന്‍ നിന്നെ ജനിപ്പിച്ചിരിക്കുന്നു”എന്നു അവനോടു അരുളിച്ചെയ്തവന്‍ അവന്നു കൊടുത്തതത്രേ. 6 അങ്ങനെ മറ്റൊരേടത്തും: “നീ മല്‍ക്കീസേദെക്കിന്‍റെ ക്രമപ്രകാരം എന്നേക്കും ഒരു പുരോഹിതന്‍ ” എന്നു പറയുന്നു. 7 ക്രിസ്തു തന്‍റെ ഐഹിക ജീവകാലത്തു തന്നേ മരണത്തില്‍നിന്നു രക്ഷിപ്പാന്‍ കഴിയുന്നവനോടു ഉറെച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കയും ചെയ്തു. 8 പുത്രന്‍ എങ്കിലും താന്‍ അനുഭവിച്ച കഷ്ടങ്ങളാല്‍ അനുസരണം പഠിച്ചു തികഞ്ഞവനായി 9 തന്നെ അനുസരിക്കുന്ന ഏവര്‍ക്കും നിത്യരക്ഷയുടെ കാരണഭൂതനായിത്തീര്‍ന്നു. 10 മല്‍ക്കീസേദെക്കിന്‍റെ ക്രമപ്രകാരം മഹാപുരോഹിതന്‍ എന്നുള്ള നാമം ദൈവത്താല്‍ ലഭിച്ചുമിരിക്കുന്നു. 11 ഇതിനെക്കുറിച്ചു ഞങ്ങള്‍ക്കു വളരെ പറവാനുണ്ടു; എങ്കിലും നിങ്ങള്‍ കേള്‍പ്പാന്‍ മാന്ദ്യമുള്ളവരായി തീര്‍ന്നതുകൊണ്ടു തെളിയിച്ചുതരുവാന്‍ വിഷമം. 12 കാലം നോക്കിയാല്‍ ഇപ്പോള്‍ ഉപദേഷ്ടാക്കന്മാര്‍ ആയിരിക്കേണ്ടുന്ന നിങ്ങള്‍ക്കു ദൈവത്തിന്‍റെ അരുളപ്പാടുകളുടെ ആദ്യപാഠങ്ങളെ തന്നേ വീണ്ടും ഉപദേശിച്ചുതരുവാന്‍ ആവശ്യമായിരിക്കുന്നു; കട്ടിയായുള്ള ആഹാരമല്ല, പാലത്രേ നിങ്ങള്‍ക്കു ആവശ്യമെന്നു വന്നിരിക്കുന്നു. 13 പാല്‍ കുടിക്കുന്നവന്‍ എല്ലാം നീതിയുടെ വചനത്തില്‍ പരിചയമില്ലാത്തവനത്രേ; അവന്‍ ശിശുവല്ലോ. 14 കട്ടിയായുള്ള ആഹാരം നന്മതിന്മകളെ തിരിച്ചറിവാന്‍ തഴക്കത്താല്‍ അഭ്യസിച്ച ഇന്ദ്രിയങ്ങളുള്ളവരായി പ്രായം തികഞ്ഞവര്‍ക്കേ പറ്റുകയുള്ളു.

Hebrews 6

1 അതുകൊണ്ടു നിര്‍ജ്ജീവപ്രവൃത്തികളെക്കുറിച്ചുള്ള മാനസാന്തരം, ദൈവത്തിങ്കലെ വിശ്വാസം, സ്നാനങ്ങളെക്കുറിച്ചുള്ള ഉപദേശം, കൈവെപ്പു, മരിച്ചവരുടെ പുനരുത്ഥാനം, 2 നിത്യശിക്ഷാവിധി എന്നിങ്ങനെയുള്ള അടിസ്ഥാനം പിന്നെയും ഇടാതെ നാം ക്രിസ്തുവിനെക്കുറിച്ചുള്ള ആദ്യവചനം വിട്ടു പരിജ്ഞാനപൂര്‍ത്തി പ്രാപിപ്പാന്‍ ശ്രമിക്കുക. 3 ദൈവം അനുവദിക്കുന്ന പക്ഷം നാം അതു ചെയ്യും. 4 ഒരിക്കല്‍ പ്രകാശനം ലഭിച്ചിട്ടു സ്വര്‍ഗ്ഗീയദാനം ആസ്വദിക്കയും പരിശുദ്ധാത്മാവിനെ പ്രാപിക്കയും 5 ദൈവത്തിന്‍റെ നല്ല വചനവും വരുവാനുള്ള ലോകത്തിന്‍റെ ശക്തിയും ആസ്വദിക്കയും ചെയ്തവര്‍ പിന്മാറിപ്പോയാല്‍ 6 തങ്ങള്‍ക്കു തന്നേ ദൈവപുത്രനെ വീണ്ടും ക്രൂശിക്കുന്നവരും അവന്നു ലോകാപവാദം വരുത്തുന്നവരും ആകകൊണ്ടു അവരെ പിന്നെയും മാനസാന്തരത്തിലേക്കു പുതുക്കുവാന്‍ കഴിവുള്ളതല്ല. 7 പലപ്പോഴും പെയ്ത മഴ കുടിച്ചിട്ടു ഭൂമി കൃഷി ചെയ്യുന്നവര്‍ക്കും ഹിതമായ സസ്യാദികളെ വിളയിക്കുന്നു എങ്കില്‍ ദൈവത്തിന്‍റെ അനുഗ്രഹം പ്രാപിക്കുന്നു. 8 മുള്ളും ഞെരിഞ്ഞിലും മുളെപ്പിച്ചാലോ അതു കൊള്ളരുതാത്തതും ശാപത്തിന്നു അടുത്തതും ആകുന്നു; ചുട്ടുകളക അത്രേ അതിന്‍റെ അവസാനം. 9 എന്നാല്‍ പ്രിയമുള്ളവരേ, ഞങ്ങള്‍ ഇങ്ങനെ സംസാരിക്കുന്നു എങ്കിലും നിങ്ങളെക്കുറിച്ചു ശുഭമേറിയതും രക്ഷെക്കു ഉതകുന്നതും വിശ്വസിക്കുന്നു. 10 ദൈവം നിങ്ങളുടെ പ്രവൃത്തിയും വിശുദ്ധന്മാരെ ശുശ്രൂഷിച്ചതിനാലും ശുശ്രൂഷിക്കുന്നതിനാലും തന്‍റെ നാമത്തോടു കാണിച്ച സ്നേഹവും മറന്നുകളവാന്‍ തക്കവണ്ണം അനീതിയുള്ളവനല്ല. 11 എന്നാല്‍ നിങ്ങള്‍ ഓ‍രോരുത്തന്‍ പ്രത്യാശയുടെ പൂര്‍ണ്ണനിശ്ചയം പ്രാപിപ്പാന്‍ അവസാനത്തോളം ഒരുപോലെ ഉത്സാഹം കാണിക്കേണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു. 12 അങ്ങനെ നിങ്ങള്‍ മന്ദതയുള്ളവരാകാതെ വിശ്വാസത്താലും ദീര്‍ഘക്ഷമയാലും വാഗ്ദത്തങ്ങളെ അവകാശമാക്കുന്നവരുടെ അനുകാരികളായിത്തീരും. 13 ദൈവം അബ്രാഹാമിനോടു വാഗ്ദത്തം ചെയ്യുമ്പോള്‍ തന്നെക്കാള്‍ വലിയവനെക്കൊണ്ടു സത്യം ചെയ്‍വാന്‍ ഇല്ലാഞ്ഞിട്ടു തന്നെക്കൊണ്ടു തന്നേ സത്യ ചെയ്തു: 14 “ഞാന്‍ നിന്നെ അനുഗ്രഹിക്കയും നിന്നെ വര്‍ദ്ധിപ്പിക്കയും ചെയ്യും” എന്നു അരുളിച്ചെയ്തു. 15 അങ്ങനെ അവന്‍ ദീര്‍ഘക്ഷമയൊടിരുന്നു വാഗ്ദത്തവിഷയം പ്രാപിച്ചു. 16 തങ്ങളെക്കാള്‍ വലിയവനെക്കൊണ്ടല്ലോ മനുഷ്യര്‍ സത്യം ചെയ്യുന്നതു; ആണ അവര്‍ക്കും ഉറപ്പിന്നായി സകലവാദത്തിന്‍റെയും തീര്‍ച്ചയാകുന്നു. 17 അതുകൊണ്ടു ദൈവം വാഗ്ദത്തത്തിന്‍റെ അവകാശികള്‍ക്കു തന്‍റെ ആലോചന മാറാത്തതു എന്നു അധികം സ്പഷ്ടമായി കാണിപ്പാന്‍ ഇച്ഛിച്ചു ഒരു ആണയാലും ഉറപ്പുകൊടുത്തു. 18 അങ്ങനെ നമ്മുടെ മുമ്പില്‍ വെച്ചിട്ടുള്ള പ്രത്യാശ പിടിച്ചുകൊള്‍വാന്‍ ശരണത്തിന്നായി ഓ‍ടിവന്ന നാം മാറിപ്പോകാത്തതും ദൈവത്തിന്നു ഭോഷകുപറവാന്‍ കഴിയാത്തതുമായ രണ്ടു കാര്യങ്ങളാല്‍ ശക്തിയുള്ള പ്രബോധനം പ്രാപിപ്പാന്‍ ഇടവരുന്നു. 19 ആ പ്രത്യാശ നമുക്കു ആത്മാവിന്‍റെ ഒരു നങ്കൂരം തന്നേ; അതു നിശ്ചയവും സ്ഥിരവും തിരശ്ശീലെക്കകത്തേക്കു കടക്കുന്നതുമാകുന്നു. 20 അവിടേക്കു യേശു മല്‍ക്കീസേദെക്കിന്‍റെ ക്രമപ്രകാരം എന്നേക്കും മഹാപുരോഹിതനായി മുമ്പുകൂട്ടി നമുക്കുവേണ്ടി പ്രവേശിച്ചിരിക്കുന്നു.

Hebrews 7

1 ശാലേംരാജാവും അത്യുന്നതനായ ദൈവത്തിന്‍റെ പുരോഹിതനുമായ ഈ മല്‍ക്കീസേദെക്ക രാജാക്കന്മാരെ ജയിച്ചു 2 മടങ്ങിവരുന്ന അബ്രാഹാമിനെ എതിരേറ്റു അനുഗ്രഹിച്ചു; അബ്രാഹാം അവന്നു സകലത്തിലും പത്തിലൊന്നു കൊടുത്തു. അവന്‍റെ പേരിന്നു ആദ്യം നീതിയുടെ രാജാവെന്നും പിന്നെ ശാലേംരാജാവു എന്നുവെച്ചാല്‍ സമാധാനത്തിന്‍റെ രാജാവു എന്നും അര്‍ത്ഥം. 3 അവന്നു പിതാവില്ല, മാതാവില്ല, വംശാവലിയില്ല, ജീവാരംഭവും ജീവാവസാനവും ഇല്ല; അവന്‍ ദൈവപുത്രന്നു തുല്യനായി എന്നേക്കും പുരോഹിതനായിരിക്കുന്നു. 4 ഇവന്‍ എത്ര മഹാന്‍ എന്നു നോക്കുവിന്‍ ; ഗോത്രപിതാവായ അബ്രാഹാം കൂടെയും അവന്നു കൊള്ളയുടെ വിശേഷസാധനങ്ങളില്‍ പത്തിലൊന്നു കൊടുത്തുവല്ലോ. 5 ലേവിപുത്രന്മാരില്‍ പൌരോഹിത്യം ഭലിക്കുന്നവര്‍ക്കും ന്യായപ്രാമാണപ്രകാരം ജനത്തോടു ദശാംശം വാങ്ങുവാന്‍ കല്പന ഉണ്ടു; അതു അബ്രാഹാമിന്‍റെ കടിപ്രദേശത്തില്‍നിന്നു ഉത്ഭവിച്ച സഹോദരന്മാരോടു ആകുന്നു വാങ്ങുന്നതു. 6 എന്നാല്‍ അവരുടെ വംശാവലിയില്‍ ഉള്‍പ്പെടാത്തവന്‍ അബ്രാഹാമിനോടു തന്നേ ദശാംശം വാങ്ങിയും വാഗ്ദത്തങ്ങള്‍ പ്രാപിച്ചവനെ അനുഗ്രഹിച്ചുമിരിക്കുന്നു. 7 ഉയര്‍ന്നവന്‍ താണവനെ അനുഗ്രഹിക്കുന്നു എന്നതിന്നു തര്‍ക്കം ഏതുമില്ലല്ലോ. 8 ഇവിടെ മരിക്കുന്ന മനുഷ്യര്‍ ദശാംശം വാങ്ങുന്നു; അവിടെയോ ജീവിക്കുന്നു എന്ന സാക്‍ഷ്യം പ്രാപിച്ചവന്‍ തന്നേ. 9 ദശാംശം വാങ്ങുന്ന ലേവിയും അബ്രാഹാംമുഖാന്തരം ദശാംശം കൊടുത്തിരിക്കുു എന്നു ഒരു വിധത്തില്‍ പറയാം. 10 അവന്‍റെ പിതാവിനെ മല്‍ക്കീസേദെക്‍ എതിരേറ്റപ്പോള്‍ ലേവി അവന്‍റെ കടിപ്രദേശത്തു ഉണ്ടായിരുന്നുവല്ലോ. 11 ലേവ്യപൌരോഹിത്യത്താല്‍ സമ്പൂര്‍ണ്ണത വന്നെങ്കില്‍ — അതിന്‍ കീഴല്ലോ ജനം ന്യായപ്രമാണം പ്രാപിച്ചതു — അഹരോന്‍റെ ക്രമപ്രകാരം എന്നു പറയാതെ മല്‍ക്കീസേദെക്കിന്‍റെ ക്രമപ്രകാരം വേറൊരു പുരോഹിതന്‍ വരുവാന്‍ എന്തൊരാവശ്യം? 12 പൌരോഹിത്യം മാറിപ്പോകുന്ന പക്ഷം ന്യായപ്രമാണത്തിന്നും കൂടെ മാറ്റം വരുവാന്‍ ആവശ്യം. 13 എന്നാല്‍ ഇതു ആരെക്കുറിച്ചു പറഞ്ഞിരിക്കുന്നുവോ അവന്‍ വേറൊരു ഗോത്രത്തിലുള്ളവന്‍ ; ആ ഗോത്രത്തില്‍ ആരും യാഗപീഠത്തിങ്കല്‍ ശുശ്രൂഷ ചെയ്തിട്ടില്ല. 14 യെഹൂദയില്‍നിന്നു നമ്മുടെ കര്‍ത്താവു ഉദിച്ചു എന്നു സ്പഷ്ടമല്ലോ; ആ ഗോത്രത്തൊടു മോശെ പൌരോഹിത്യം സംബന്ധിച്ചു ഒന്നും കല്പിച്ചിട്ടില്ല. 15 ജഡസംബന്ധമായ കല്പനയുടെ പ്രമാണത്താല്‍ അല്ല, അഴിഞ്ഞുപോകാത്ത ജീവന്‍റെ ശക്തിയാല്‍ ഉളവായ വേറെ ഒരു പുരോഹിതന്‍ 16 മല്‍ക്കീസേദെക്കിന്നു സദൃശനായി ഉദിക്കുന്നു എങ്കില്‍ അതു ഏറ്റവും അധികം തെളിയുന്നു. 17 നീ മല്‍ക്കീസേദെക്കിന്‍റെ ക്രമപ്രകാരം എന്നേക്കും പുരോഹിതന്‍ എന്നല്ലോ സാക്ഷീകരിച്ചിരിക്കുന്നതു. 18 മുമ്പിലത്തെ കല്പനെക്കു അതിന്‍റെ ബലഹീനതയും നിഷ്പ്രയോജനവുംനിമിത്തം 19 നീക്കവും — ന്യായപ്രമാണത്താല്‍ ഒന്നും പൂര്‍ത്തിപ്രാപിച്ചിട്ടില്ലല്ലോ — നാം ദൈവത്തോടു അടുക്കുന്നതിനുള്ള ഏറെനല്ല പ്രത്യാശെക്കു സ്ഥാപനവും വന്നിരിക്കുന്നു. 20 അവര്‍ ആണ കൂടാതെ പുരോഹിതന്മാരായിത്തീര്‍ന്നു. 21 ഇവനോ “നീ എന്നേക്കും പുരോഹിതന്‍ എന്നു കര്‍ത്താവു സത്യം ചെയ്തു, അനുതപിക്കയുമില്ല” എന്നു തന്നോടു അരുളിച്ചെയ്തവന്‍ ഇട്ട ആണയോടുകൂടെ തന്നെ 22 ആണ കൂടാതെയല്ല എന്നതിന്നു ഒത്തവണ്ണം വിശേഷമേറിയ നിയമത്തിന്നു യേശു ഉത്തരവാദിയായി തീര്‍ന്നിരിക്കുന്നു. 23 മരണംനിമിത്തം അവര്‍ക്കും നിലനില്പാന്‍ മുടക്കം വരികകൊണ്ടു പുരോഹിതന്മാര്‍ ആയിത്തീര്‍ന്നവര്‍ അനേകര്‍ ആകുന്നു. 24 ഇവനോ, എന്നേക്കും ഇരിക്കുന്നതുകൊണ്ടു മാറാത്ത പൌരോഹിത്യം ആകുന്നു പ്രാപിച്ചിരിക്കുന്നതു. 25 അതുകൊണ്ടു താന്‍ മുഖാന്തരമായി ദൈവത്തോടു അടുക്കുന്നവര്‍ക്കും വേണ്ടി പക്ഷവാദം ചെയ്‍വാന്‍ സാദാ ജീവിക്കുന്നവനാകയാല്‍ അവരെ പൂര്‍ണ്ണമായി രക്ഷിപ്പാന്‍ അവന്‍ പ്രാപ്തനാകുന്നു. 26 ഇങ്ങനെയുള്ള മഹാപുരോഹിതനല്ലോ നമുക്കു വേണ്ടിയതു: പവിത്രന്‍ , നിര്‍ദ്ദോഷന്‍ , നിര്‍മ്മലന്‍ , പാപികളോടു വേറുവിട്ടവന്‍ , സ്വര്‍ഗ്ഗത്തെക്കാള്‍ ഉന്നതനായിത്തീര്‍ന്നവന്‍ ; 27 ആ മഹാപുരോഹിതന്മാരെപ്പോലെ ആദ്യം സ്വന്തപാപങ്ങള്‍ക്കായും പിന്നെ ജനത്തിന്‍റെ പാപങ്ങള്‍ക്കായും ദിനംപ്രതി യാഗം കഴിപ്പാന്‍ ആവശ്യമില്ലാത്തവന്‍ തന്നേ. അതു അവന്‍ തന്നെത്താന്‍ അര്‍പ്പിച്ചുകൊണ്ടു ഒരിക്കലായിട്ടു ചെയ്തുവല്ലോ. 28 ന്യായപ്രമാണം ബലഹിനമനുഷ്യരെ മഹാപുരോഹിതന്മാരാക്കുന്നു; ന്യായപ്രമാണത്തിന്നു പിമ്പുള്ള ആണയുടെ വചനമോ എന്നേക്കും തികെഞ്ഞവനായിത്തീര്‍ന്ന പുത്രനെ പുരോഹിതനാക്കുന്നു.

Hebrews 8

1 നാം ഈ പറയുന്നതിന്‍റെ സാരം എന്തെന്നാല്‍ : സ്വര്‍ഗ്ഗത്തില്‍ മഹിമാസനത്തിന്‍റെ വലത്തുഭാഗത്തു ഇുരുന്നവനായി, 2 വിശുദ്ധസ്ഥലത്തിന്‍റെയും മനുഷ്യനല്ല കര്‍ത്താവു സ്ഥാപിച്ച സത്യകൂടാരത്തിന്‍റെയും ശുശ്രൂഷകനായ മഹാപുരോഹിതന്‍ നമുക്കുണ്ടു. 3 ഏതു മഹാപുരോഹിതനും വഴിപാടും യാഗവും അര്‍പ്പിപ്പാന്‍ നിയമിക്കപ്പെടുന്നു; ആകയാല്‍ അര്‍പിപ്പാന്‍ ഇവന്നും വല്ലതും വേണം. 4 അവന്‍ ഭൂമിയില്‍ ആയിരുന്നെങ്കില്‍ പുരോഹിതന്‍ ആകയില്ലായിരുന്നു; ന്യായപ്രമാണപ്രകാരം വഴിപാടു അര്‍പ്പിക്കുന്നവര്‍ ഉണ്ടല്ലോ. 5 കൂടാരം തീര്‍പ്പാന്‍ മോശെ ആരംഭിച്ചപ്പോള്‍ “പര്‍വ്വതത്തില്‍ നിനക്കു കാണിച്ച മാതൃക പ്രകാരം നീ സകലവും ചെയ്‍വാന്‍ നോക്കുക” എന്നു അവനോടു അരുളിച്ചെയ്തതുപോലെ അവര്‍ സ്വര്‍ഗ്ഗീയത്തിന്‍റെ ദൃഷ്ടാന്തവും നിഴലുമായതില്‍ ശുശ്രൂഷ ചെയ്യുന്നു. 6 അവനോ വിശേഷതയേറിയ വാഗ്ദത്തങ്ങളിന്മേല്‍ സ്ഥാപിക്കപ്പെട്ട നിയമത്തിന്‍റെ മദ്ധ്യസ്ഥനാകയാല്‍ അതിന്‍റെ വിശേഷതെക്കു ഒത്തവണ്ണം വിശേഷതയേറിയ ശുശ്രൂഷയും പ്രാപിച്ചിരിക്കുന്നു. 7 ഒന്നാമത്തെ നിയമം കുറവില്ലാത്തതായിരുന്നു എങ്കില്‍ രണ്ടാമത്തേതിന്നു ഇടം അന്വേഷിക്കയില്ലായിരുന്നു. 8 എന്നാല്‍ അവന്‍ അവരെ ആക്ഷേപിച്ചുകൊണ്ടു അരുളിച്ചെയ്യുന്നതു: “ഞാന്‍ യിസ്രായേല്‍ഗൃഹത്തോടും യഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും എന്നു കര്‍ത്താവിന്‍റെ അരുളപ്പാടു. 9 ഞാന്‍ അവരുടെ പിതാക്കന്മാരെ കൈക്കു പിടിച്ചു മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നാളില്‍ ഞാന്‍ അവരോടു ചെയ്ത നിയമംപോലെ അല്ല; അവര്‍ എന്‍റെ നിയമത്തില്‍ നിലനിന്നില്ല; ഞാന്‍ അവരെ ആദരിച്ചതുമില്ല എന്നു കര്‍ത്താവിന്‍റെ അരുളപ്പാടു. 10 ഈ കാലം കഴിഞ്ഞശേഷം ഞാന്‍ യിസ്രായേല്‍ഗൃഹത്തോടു ചെയ്‍വാനിരിക്കുന്ന നിയമം ഇങ്ങനെ ആകുന്നു: ഞാന്‍ എന്‍റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളില്‍ എഴുതും; ഞാന്‍ അവര്‍ക്കും ദൈവമായും അവര്‍ എനിക്കു ജനമായും ഇരിക്കും. 11 ഇനി അവരില്‍ ആരും തന്‍റെ കൂട്ടുകാരനെയും തന്‍റെ സഹോദരനെയും കര്‍ത്താവിനെ അറിക എന്നു ഉപദേശിക്കയില്ല; അവര്‍ ആബാലവൃദ്ധം എല്ലാവരും എന്നെ അറിയും. 12 ഞാന്‍ അവരുടെ അകൃത്യങ്ങളെക്കുറിച്ചു കരുണയുള്ളവന്‍ ആകും; അവരുടെ പാപങ്ങളെ ഇനി ഓ‍ര്‍ക്കയുമില്ല എന്നു കര്‍ത്താവിന്‍റെ അരുളപ്പാടു.” 13 പുതിയതു എന്നു പറയുന്നതിനാല്‍ ആദ്യത്തേതിനെ പഴയതാക്കിയിരിക്കുന്നു; എന്നാല്‍ പഴയതാകുന്നതും ജീര്‍ണ്ണിക്കുന്നതും എല്ലാം നീങ്ങിപ്പോകുവാന്‍ അടുത്തിരിക്കുന്നു.

Hebrews 9

1 എന്നാല്‍ ആദ്യനിയമത്തിന്നും ആരാധനെക്കുള്ള ചട്ടങ്ങളും ലൌകികമായ വിശുദ്ധമന്ദിരവും ഉണ്ടായിരുന്നു. 2 ഒരു കൂടാരം ചമെച്ചു; അതിന്‍റെ ആദ്യഭാഗത്തു നിലവിളക്കും മേശയും കാഴ്ചയപ്പവും ഉണ്ടായിരുന്നു. അതിന്നു വിശുദ്ധസ്ഥലം എന്നു പേര്‍ . 3 രണ്ടാം തിരശ്ശീലെക്കു പിന്നിലോ അതിവിശുദ്ധം എന്ന കൂടാരം ഉണ്ടായിരുന്നു. 4 അതില്‍ പൊന്നുകൊണ്ടുള്ള ധൂപകലശവും മുഴുവനും പൊന്നു പൊതിഞ്ഞ നിയമപെട്ടകവും അതിന്നകത്തു മന്ന ഇട്ടുവെച്ച പൊന്‍ പാത്രവും അഹരോന്‍റെ തളിര്‍ത്തവടിയും നിയമത്തിന്‍റെ കല്പലകകളും 5 അതിന്നു മിതെ കൃപാസനത്തെ മൂടുന്ന തേജസ്സിന്‍റെ കെരൂബുകളും ഉണ്ടായിരുന്നു. അതു ഇപ്പോള്‍ ഓ‍രോന്നായി വിവരിപ്പാന്‍ കഴിവില്ല. 6 ഇവ ഇങ്ങനെ തീര്‍ന്ന ശേഷം പുരോഹിതന്മാര്‍ നിത്യം മുന്‍ കൂടാരത്തില്‍ ചെന്നു ശുശ്രൂഷ കഴിക്കും. 7 രണ്ടാമത്തേതിലോ ആണ്ടില്‍ ഒരിക്കല്‍ മഹാപുരോഹിതന്‍ മാത്രം ചെല്ലും; രക്തം കൂടാതെ അല്ല; അതു അവന്‍ തന്‍റെയും ജനത്തിന്‍റെയും അബദ്ധങ്ങള്‍ക്കു വേണ്ടി അര്‍പ്പിക്കും. 8 മുങ്കൂടാരം നിലക്കുന്നേടത്തോളം വിശുദ്ധമന്ദിരത്തിലേക്കുള്ള വഴി വെളിപ്പെട്ടില്ല എന്നു പരിശുദ്ധാത്മാവു ഇതിനാല്‍ സൂചിപ്പിക്കുന്നു. 9 ആ കൂടാരം ഈ കാലത്തേക്കു ഒരു സാദൃശ്യമത്രേ. അതിന്നു ഒത്തവണ്ണം ആരാധനക്കാരന്നു മനസ്സാക്ഷിയില്‍ പൂര്‍ണ്ണ സമാധാനം വരുത്തുവാന്‍ കഴിയാത്ത വഴിപാടും യാഗവും അര്‍പ്പിച്ചു പോരുന്നു. 10 അവ ഭക്ഷ്യങ്ങള്‍ , പാനീയങ്ങള്‍ , വിവിധ സ്നാനങ്ങള്‍ എന്നിവയോടു കൂടെ ഗുണീകരണകാലത്തോളം ചുമത്തിയിരുന്ന ജഡികനിയമങ്ങളത്രേ. 11 ക്രിസ്തുവോ വരുവാനുള്ള നന്മകളുടെ മഹാപുരോഹിതനായി വന്നിട്ടു: കൈപ്പണിയല്ലാത്തതായി എന്നുവെച്ചാല്‍ ഈ സൃഷ്ടിയില്‍ ഉള്‍പ്പെടാത്തതായി വലിപ്പവും തികവുമേറിയ 12 ഒരു കൂടാരത്തില്‍കൂടി ആട്ടുകൊറ്റന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല, സ്വന്ത രക്തത്താല്‍ തന്നേ ഒരിക്കലായിട്ടു വിശുദ്ധ മന്ദിരത്തില്‍ പ്രവേശിച്ചു എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു. 13 ആട്ടുകൊറ്റന്മാരുടെയും കാളകളുടെയും രക്തവും മലിനപ്പെട്ടവരുടെ മേല്‍ തളിക്കുന്ന പശുഭസ്മവും 14 ജഡികശുദ്ധി വരുത്തുന്നു എങ്കില്‍ നിത്യാത്മാവിനാല്‍ ദൈവത്തിന്നു തന്നെത്താന്‍ നിഷ്കളങ്കനായി അര്‍പ്പിച്ച ക്രിസ്തുവിന്‍റെ രക്തം ജീവനുള്ള ദൈവത്തെ ആരാധിപ്പാന്‍ നിങ്ങളുടെ മനസ്സാക്ഷിയെ നിര്‍ജ്ജീവപ്രവൃത്തികളെ പോക്കി എത്ര അധികം ശുദ്ധീകരിക്കും? 15 അതുനിമിത്തം ആദ്യനിയമത്തിലെ ലംഘനങ്ങളില്‍നിന്നുള്ള വീണ്ടെടുപ്പിന്നായി ഒരു മരണം ഉണ്ടായിട്ടു നിത്യാവകാശത്തിന്‍റെ വാഗ്ദത്തം വിളിക്കപ്പെട്ടവര്‍ക്കും ലഭിക്കേണ്ടതിന്നു അവന്‍ പുതിയ നിയമത്തിന്‍റെ മദ്ധ്യസ്ഥന്‍ ആകുന്നു. 16 നിയമം ഉള്ളേടത്തു നിയമകര്‍ത്താവിന്‍റെ മരണം തെളിവാന്‍ ആവശ്യം. 17 മരിച്ചശേഷമല്ലോ നിയമം സ്ഥിരമാകുന്നതു; നിയമകര്‍ത്താവിന്‍റെ ജീവകാലത്തോളം അതിന്നു ഉറപ്പില്ല. 18 അതുകൊണ്ടു ആദ്യനിയമവും രക്തം കൂടാതെ പ്രതിഷ്ഠിച്ചതല്ല. 19 മോശെ ന്യായപ്രമാണപ്രകാരം കല്പന ഒക്കെയും സകലജനത്തോടും പ്രസ്താവിച്ച ശേഷം പശുക്കിടാക്കളുടെയും ആട്ടുകൊറ്റന്മാരുടെയും രക്തത്തെ വെള്ളവും ചുവന്ന ആട്ടുരോമവും ഈസോപ്പുമായി എടുത്തു പുസ്തകത്തിന്മേലും സകലജനത്തിന്മേലും തളിച്ചു: 20 “ഇതു ദൈവം നിങ്ങളോടു കല്പിച്ച നിയമത്തിന്‍റെ രക്തം” എന്നു പറഞ്ഞു. 21 അങ്ങനെ തന്നേ അവന്‍ കൂടാരത്തിന്മേലും ആരാധനെക്കുള്ള ഉപകരണങ്ങളിന്മേലും എല്ലാം രക്തം തളിച്ചു. 22 ന്യായപ്രമാണപ്രകാരം ഏകദേശം സകലവും രക്തത്താല്‍ ശുദ്ധീകരിക്കപ്പെടുന്നു; രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല. 23 ആകയാല്‍ സ്വര്‍ഗ്ഗത്തിലുള്ളവയുടെ പ്രതിബിംബങ്ങളെ ഈവകയാല്‍ ശുദ്ധമാക്കുന്നതു ആവശ്യം. സ്വര്‍ഗ്ഗീയമായവെക്കോ ഇവയെക്കാള്‍ നല്ല യാഗങ്ങള്‍ ആവശ്യം. 24 ക്രിസ്തു വാസ്തവമായതിന്‍റെ പ്രതിബിംബമായി കൈപ്പണിയായ വിശുദ്ധ മന്ദിരത്തിലേക്കല്ല, ഇപ്പോള്‍ നമുക്കു വേണ്ടി ദൈവസന്നിധിയില്‍ പ്രത്യക്ഷനാവാന്‍ സ്വര്‍ഗ്ഗത്തിലേക്കത്രേ പ്രവേശിച്ചതു. 25 മഹാപുരോഹിതന്‍ ആണ്ടുതോറും അന്യരക്തത്തോടുകൂടെ വിശുദ്ധമന്ദിരത്തില്‍ പ്രവേശിക്കുന്നതുപോലെ അവന്‍ തന്നെത്താന്‍ കൂടെക്കൂടെ അര്‍പ്പിപ്പാന്‍ ആവശ്യമില്ല. 26 അങ്ങനെയായാല്‍ ലോകസ്ഥാപനം മുതലക്കു അവന്‍ പലപ്പോഴും കഷ്ടമനുഭവിക്കേണ്ടിയിരുന്നു. എന്നാല്‍ അവന്‍ ലോകാവസാനത്തില്‍ സ്വന്ത യാഗംകൊണ്ടു പാപപരിഹാരം വരുത്തുവാന്‍ ഒരിക്കല്‍ പ്രത്യക്ഷനായി. 27 ഒരിക്കല്‍ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യര്‍ക്കും നിയമിച്ചിരിക്കയാല്‍ 28 ക്രിസ്തുവും അങ്ങനെ തന്നേ അനേകരുടെ പാപങ്ങളെ ചുമപ്പാന്‍ ഒരിക്കല്‍ അര്‍പ്പിക്കപ്പെട്ടു തനിക്കായി കാത്തുനിലക്കുന്നവരുടെ രക്ഷെക്കായി അവന്‍ പാപം കൂടാതെ രണ്ടാമതു പ്രത്യക്ഷനാകും.

Hebrews 10

1 ന്യായപ്രമാണം വരുവാനുള്ള നന്മകളുടെ നിഴലല്ലാതെ കാര്യങ്ങളുടെ സാക്ഷാല്‍ സ്വരൂപമല്ലായ്കകൊണ്ടു ആണ്ടുതോറും ഇടവിടാതെ കഴിച്ചുവരുന്ന അതേ യാഗങ്ങളാല്‍ അടുത്തുവരുന്നവര്‍ക്കും സല്‍ഗുണപൂര്‍ത്തി വരുത്തുവാന്‍ ഒരുനാളും കഴിവുള്ളതല്ല. 2 അല്ലെങ്കില്‍ ആരാധനക്കാര്‍ക്കും ഒരിക്കല്‍ ശുദ്ധിവന്നതിന്‍റെ ശേഷം പാപങ്ങളെക്കുറിച്ചുള്ള മനോബോധം പിന്നെ ഇല്ലായ്കകൊണ്ടു യാഗം കഴിക്കുന്നതു നിന്നുപോകയില്ലയോ? 3 ഇപ്പോഴോ ആണ്ടുതോറും അവയാല്‍ പാപങ്ങളുടെ ഓ‍ര്‍മ്മ ഉണ്ടാകുന്നു. 4 കാളകളുടെയും ആട്ടുകൊറ്റന്മാരുടെയും രക്തത്തിന്നു പാപങ്ങളെ നീക്കുവാന്‍ കഴിയുന്നതല്ല. 5 ആകയാല്‍ ലോകത്തില്‍ വരുമ്പോള്‍ : “ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാല്‍ ഒരു ശരീരം നീ എനിക്കു ഒരുക്കിയിരിക്കുന്നു. 6 സര്‍വ്വാംഗ ഹോമങ്ങളിലും പാപയാഗങ്ങളിലും നീ പ്രസാദിച്ചില്ല. 7 അപ്പോള്‍ ഞാന്‍ പറഞ്ഞു: ഇതാ, ഞാന്‍ വരുന്നു; പുസ്തകച്ചുരുളില്‍ എന്നെക്കുറിച്ചു എഴുതിയിരിക്കുന്നു; ദൈവമേ, നിന്‍റെ ഇഷ്ടം ചെയ്‍വാന്‍ ഞാന്‍ വരുന്നു” എന്നു അവന്‍ പറയുന്നു. 8 ന്യായപ്രമാണപ്രകാരം കഴിച്ചുവരുന്ന യാഗങ്ങളും വഴിപാടും സര്‍വ്വാംഗഹോമങ്ങളും പാപയാഗങ്ങളും നീ ഇച്ഛിച്ചില്ല അവയില്‍ പ്രസാദിച്ചതുമില്ല എന്നിങ്ങനെ പറഞ്ഞശേഷം: 9 ഇതാ, ഞാന്‍ നിന്‍റെ ഇഷ്ടം ചെയ്‍വാന്‍ വരുന്നു എന്നു പറഞ്ഞുകൊണ്ടു അവന്‍ രണ്ടാമത്തേതിനെ സ്ഥാപിപ്പാന്‍ ഒന്നാമത്തേതിനെ നീക്കിക്കളയുന്നു. 10 ആ ഇഷ്ടത്തില്‍ നാം യേശു ക്രിസ്തു ഒരിക്കലായി കഴിച്ച ശരീരയാഗത്താല്‍ വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു. 11 ഏതു പുരോഹിതനും ദിവസേന ശുശ്രൂഷിച്ചും പാപങ്ങളെ പരിഹരിപ്പാന്‍ ഒരുനാളും കഴിയാത്ത അതേ യാഗങ്ങളെ കൂടക്കൂടെ കഴിച്ചുംകൊണ്ടു നിലക്കുന്നു. 12 യേശുവോ പാപങ്ങള്‍ക്കു വേണ്ടി ഏകയാഗം കഴിച്ചിട്ടു എന്നേക്കും ദൈവത്തിന്‍റെ വലത്തു ഭാഗത്തു ഇരുന്നുകൊണ്ടു 13 തന്‍റെ ശത്രുക്കള്‍ തന്‍റെ പാദപീഠം ആകുവോളം കാത്തിരിക്കുന്നു. 14 ഏകയാഗത്താല്‍ അവന്‍ വിശുദ്ധീകരിക്കപ്പെടുന്നവര്‍ക്കും സദാകാലത്തേക്കും സല്‍ഗുണപൂര്‍ത്തി വരുത്തിയിരിക്കുന്നു. 15 അതു പരിശുദ്ധാത്മാവും നമുക്കു സാക്ഷീകരിക്കുന്നു. 16 “ഈ കാലം കഴിഞ്ഞശേഷം ഞാന്‍ അവരോടു ചെയ്‍വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: എന്‍റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളില്‍ എഴുതും എന്നു കര്‍ത്താവിന്‍റെ അരുളപ്പാടു” എന്നു അരുളിച്ചെയ്തശേഷം: 17 “അവരുടെ പാപങ്ങളെയും അകൃത്യങ്ങളെയും ഞാന്‍ ഇനി ഓ‍ര്‍ക്കയുമില്ല” എന്നു അരുളിച്ചെയ്യുന്നു. 18 എന്നാല്‍ ഇവയുടെ മോചനം ഉള്ളേടത്തു ഇനിമേല്‍ പാപങ്ങള്‍ക്കു വേണ്ടി ഒരു യാഗവും ആവശ്യമില്ല. 19 അതുകൊണ്ടു സഹോദരന്മാരേ, യേശു തന്‍റെ ദേഹം എന്ന തിരശ്ശീലയില്‍കൂടി നമുക്കു പ്രതിഷ്ഠിച്ച ജീവനുള്ള പുതുവഴിയായി, 20 തന്‍റെ രക്തത്താല്‍ വിശുദ്ധമന്ദിരത്തിലേക്കുള്ള പ്രവേശനത്തിന്നു 21 ധൈര്‍യ്യവും ദൈവാലയത്തിന്മേല്‍ ഒരു മഹാപുരോഹിതനും നമുക്കുള്ളതുകൊണ്ടു 22 നാം ദുര്‍മ്മനസ്സാക്ഷി നീങ്ങുമാറു ഹൃദയങ്ങളില്‍ തളിക്കപ്പെട്ടവരും ശുദ്ധവെള്ളത്താല്‍ ശരീരം കഴുകപ്പെട്ടവരുമായി വിശ്വാസത്തിന്‍റെ പൂര്‍ണ്ണനിശ്ചയം പൂണ്ടു പരമാര്‍ത്ഥഹൃദയത്തോടെ അടുത്തു ചെല്ലുക. 23 പ്രത്യാശയുടെ സ്വീകാരം നാം മുറുകെ പിടിച്ചുകൊള്‍ക; വാഗ്ദത്തം ചെയ്തവന്‍ വിശ്വസ്തനല്ലോ. 24 ചിലര്‍ ചെയ്യുന്നതുപോലെ നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മില്‍ പ്രബോധിപ്പിച്ചുകൊണ്ടു സ്നേഹത്തിന്നും സല്‍പ്രവൃത്തികള്‍ക്കും 25 ഉത്സാഹം വര്‍ദ്ധിപ്പിപ്പാന്‍ അന്യോന്യം സൂക്ഷിച്ചുകൊള്‍ക. നാള്‍ സമീപിക്കുന്നു എന്നു കാണുംതോറും അതു അധികമധികമായി ചെയ്യേണ്ടതാകുന്നു. 26 സത്യത്തിന്‍റെ പരിജ്ഞാനം ലഭിച്ചശേഷം നാം മന:പൂര്‍വ്വം പാപം ചെയ്താല്‍ പാപങ്ങള്‍ക്കുവേണ്ടി ഇനി ഒരു യാഗവും ശേഷിക്കാതെ 27 ന്യായവിധിക്കായി ഭയങ്കരമായോരു പ്രതീക്ഷയും എതിരികളെ ദഹിപ്പിപ്പാനുള്ള ക്രോധാഗ്നിയുമേയുള്ളു. 28 മോശെയുടെ ന്യായപ്രമാണം അനുസരിക്കാത്തവന്നു കരുണ കൂടാതെ രണ്ടു മൂന്നു സാക്ഷികളുടെ വാമൊഴികേട്ടു മരണശിക്ഷ കല്പിക്കുന്നുവല്ലോ. 29 ദൈവപുത്രനെ ചവിട്ടികളകയും തന്നെ വിശുദ്ധീകരിച്ച നിയമരക്തത്തെ മലിനം എന്നു നിരൂപിക്കയും കൃപയുടെ ആത്മാവിനെ നിന്ദിക്കയും ചെയ്തവന്‍ എത്ര കഠിനമേറിയ ശിക്ഷെക്കു പാത്രമാകും എന്നു വിചാരിപ്പിന്‍ . 30 “പ്രതികാരം എനിക്കുള്ളതു, ഞാന്‍ പകരം വീട്ടും” എന്നും “കര്‍ത്താവു തന്‍റെ ജനത്തെ ന്യായം വിധിക്കും” എന്നും അരുളിച്ചെയ്തവനെ നാം അറിയുന്നുവല്ലോ. 31 ജീവനുള്ള ദൈവത്തിന്‍റെ കയ്യില്‍ വീഴുന്നതു ഭയങ്കരം. 32 എന്നാല്‍ നിങ്ങള്‍ പ്രകാശനം ലഭിച്ചശേഷം നിന്ദകളാലും പീഡകളാലും കൂത്തുകാഴ്ചയായി ഭവിച്ചും 33 ആ വക അനുഭവിക്കുന്നവര്‍ക്കും കൂട്ടാളികളായിത്തീര്‍ന്നും ഇങ്ങനെ കഷ്ടങ്ങളാല്‍ വളരെ പോരാട്ടം കഴിച്ച പൂര്‍വ്വകാലം ഓ‍ര്‍ത്തുകൊള്‍വിന്‍ . 34 തടവുകാരോടു നിങ്ങള്‍ സഹതാപം കാണിച്ചതല്ലാതെ സ്വര്‍ഗ്ഗത്തില്‍ നിലനിലക്കുന്ന ഉത്തമസമ്പത്തു നിങ്ങള്‍ക്കു ഉണ്ടു എന്നറിഞ്ഞു സമ്പത്തുകളുടെ അപഹാരവും സന്തോഷത്തോടെ സഹിച്ചുവല്ലോ. 35 അതുകൊണ്ടു മഹാ പ്രതിഫലമുള്ള നിങ്ങളുടെ ധൈര്യം തള്ളിക്കളയരുതു. 36 ദൈവേഷ്ടം ചെയ്തു വാഗ്ദത്തം പ്രാപിപ്പാന്‍ സഹിഷ്ണുത നിങ്ങള്‍ക്കു ആവശ്യം. 37 “ഇനി എത്രയും അല്പകാലം കഴിഞ്ഞിട്ടു വരുവാനുള്ളവന്‍ വരും താമസിക്കയുമില്ല;” 38 എന്നാല്‍ “എന്‍റെ നീതിമാന്‍ വിശ്വാസത്താല്‍ ജീവിക്കും; പിന്‍ മാറുന്നു എങ്കില്‍ എന്‍റെ ഉള്ളത്തിന്നു അവനില്‍ പ്രസാദമില്ല”. 39 നാമോ നാശത്തിലേക്കു പിന്മാറുന്നവരുടെ കൂട്ടത്തിലല്ല, വിശ്വസിച്ചു ജീവരക്ഷ പ്രാപിക്കുന്നവരുടെ കൂട്ടത്തിലത്രേ ആകുന്നു.

Hebrews 11

1 വിശ്വാസം എന്നതോ, ആശിക്കുന്നതിന്‍റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു. 2 അതിനാലല്ലോ പൂര്‍വ്വന്മാര്‍ക്കും സാക്‍ഷ്യം ലഭിച്ചതു. 3 ഈ കാണുന്ന ലോകത്തിന്നു ദൃശ്യമായതല്ല കാരണം എന്നു വരുമാറു ലോകം ദൈവത്തിന്‍റെ വചനത്താല്‍ നിര്‍മ്മിക്കപ്പെട്ടു എന്നു നാം വിശ്വാസത്താല്‍ അറിയുന്നു. 4 വിശ്വാസത്താല്‍ ഹാബേല്‍ ദൈവത്തിന്നു കയീന്റേതിലും ഉത്തമമായ യാഗം കഴിച്ചു; അതിനാല്‍ അവന്നു നീതിമാന്‍ എന്ന സാക്‍ഷ്യം ലഭിച്ചു; ദൈവം അവന്‍റെ വഴിപാടിന്നു സാക്‍ഷ്യം കല്പിച്ചു. മരിച്ചശേഷവും അവന്‍ വിശ്വാസത്താല്‍ സംസാരിച്ചുകൊണ്ടിരിക്കുന്നു. 5 വിശ്വാസത്താല്‍ ഹനോക്‍ മരണം കാണാതെ എടുക്കപ്പെട്ടു; ദൈവം അവനെ എടുത്തുകൊണ്ടതിനാല്‍ കാണാതെയായി. അവന്‍ ദൈവത്തെ പ്രസാദിപ്പിച്ചു എന്നു അവന്‍ എടുക്കപ്പെട്ടതിന്നു മുമ്പെ സാക്‍ഷ്യം പ്രാപിച്ചു. 6 എന്നാല്‍ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാന്‍ കഴിയുന്നതല്ല; ദൈവത്തിന്‍റെ അടുക്കല്‍ വരുന്നവന്‍ ദൈവം ഉണ്ടു എന്നും തന്നെ അന്വേഷിക്കുന്നവര്‍ക്കും പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ. 7 വിശ്വാസത്താല്‍ നോഹ അതുവരെ കാണാത്തവയെക്കുറിച്ചു അരുളപ്പാടുണ്ടായിട്ടു ഭയഭക്തി പൂണ്ടു തന്‍റെ കുടുംബത്തിന്‍റെ രക്ഷക്കായിട്ടു ഒരു പെട്ടകം തീര്‍ത്തു; അതിനാല്‍ അവന്‍ ലോകത്തെ കുറ്റം വിധിച്ചു വിശ്വാസത്താലുള്ള നീതിക്കു അവകാശിയായിത്തീര്‍ന്നു. 8 വിശ്വാസത്താല്‍ അബ്രഹാം തനിക്കു അവകാശമായി കിട്ടുവാനിരുന്ന ദേശത്തേക്കു യാത്രയാവാന്‍ വിളിക്കപ്പെട്ടാറെ അനുസരിച്ചു എവിടേക്കു പോകുന്നു എന്നറിയാതെ പുറപ്പെട്ടു. 9 വിശ്വാസത്താല്‍ അവന്‍ വാഗ്ദത്തദേശത്തു ഒരു അന്യദേശത്തു എന്നപോലെ ചെന്നു വാഗ്ദത്തത്തിന്നു കൂട്ടവകാശികളായ യിസ്ഹാക്കിനോടും യാക്കോബിനോടുംകൂടെ കൂടാരങ്ങളില്‍ പാര്‍ത്തുകൊണ്ടു 10 ദൈവം ശില്പിയായി നിര്‍മ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ നഗരത്തിന്നായി കാത്തിരുന്നു. 11 വിശ്വാസത്താല്‍ സാറയും വാഗ്ദത്തം ചെയ്തവനെ വിശ്വസ്തന്‍ എന്നു എണ്ണുകയാല്‍ പ്രായം കഴിഞ്ഞിട്ടും പുത്രോല്പാദനത്തിന്നു ശക്തി പ്രാപിച്ചു. 12 അതുകൊണ്ടു ഒരുവന്നു, മൃതപ്രായനായവന്നു തന്നേ, പെരുപ്പത്തില്‍ ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെയും കടല്പുറത്തെ എണ്ണിക്കൂടാത്ത മണല്‍പോലെയും സന്തതി ജനിച്ചു. 13 ഇവര്‍ എല്ലാവരും വാഗ്ദത്തനിവൃത്തി പ്രാപിക്കാതെ ദൂരത്തുനിന്നു അതു കണ്ടു അഭിവന്ദിച്ചും ഭൂമിയില്‍ തങ്ങള്‍ അന്യരും പരദേശികളും എന്നു ഏറ്റുപറഞ്ഞുംകൊണ്ടു വിശ്വാസത്തില്‍ മരിച്ചു. 14 ഇങ്ങനെ പറയുന്നവര്‍ ഒരു പിതൃദേശം അന്വേഷിക്കുന്നു എന്നു കാണിക്കുന്നു. 15 അവര്‍ വിട്ടുപോന്നതിനെ ഓ‍ര്‍ത്തു എങ്കില്‍ മടങ്ങിപ്പോകുവാന്‍ ഇട ഉണ്ടായിരുന്നുവല്ലോ. 16 അവരോ അധികം നല്ലതിനെ, സ്വര്‍ഗ്ഗീയമായതിനെ തന്നേ, കാംക്ഷിച്ചിരുന്നു; ആകയാല്‍ ദൈവം അവരുടെ ദൈവം എന്നു വിളിക്കപ്പെടുവാന്‍ ലജ്ജിക്കുന്നില്ല; അവന്‍ അവര്‍ക്കായി ഒരു നഗരം ഒരുക്കിയിരിക്കുന്നുവല്ലോ. 17 വിശ്വാസത്താല്‍ അബ്രാഹാം താന്‍ പരീക്ഷിക്കപ്പെട്ടപ്പോള്‍ യിസ്ഹാക്കിനെ യാഗം അര്‍പ്പിച്ചു. 18 യിസ്ഹാക്കില്‍നിന്നു ജനിക്കുന്നവര്‍ നിന്‍റെ സന്തതി എന്നു വിളിക്കപ്പെടും എന്നു അരുളപ്പാടു ലഭിച്ചു വാഗ്ദത്തങ്ങളെ കൈക്കൊണ്ടവന്‍ തന്‍റെ ഏകജാതനെ അര്‍പ്പിച്ചു; 19 മരിച്ചവരുടെ ഇടയില്‍നിന്നു ഉയിര്‍പ്പിപ്പാന്‍ ദൈവം ശക്തന്‍ എന്നു എണ്ണുകയും അവരുടെ ഇടയില്‍നിന്നു എഴുന്നേറ്റവനെപ്പോലെ അവനെ തിരികെ പ്രാപിക്കയും ചെയ്തു. 20 വിശ്വാസത്താല്‍ യിസ്ഹാക്‍ യാക്കോബിനെയും ഏശാവിനെയും ഭാവികാലം സംബന്ധിച്ചു അനുഗ്രഹിച്ചു. 21 വിശ്വാസത്താല്‍ യാക്കോബ് മരണകാലത്തിങ്കല്‍ യോസേഫിന്‍റെ മക്കളെ ഇരുവരെയും അനുഗ്രഹിക്കയും തന്‍റെ വടിയുടെ അറ്റത്തു ചാരിക്കൊണ്ടു നമസ്കരിക്കയും ചെയ്തു. 22 വിശ്വാസത്താല്‍ യോസേഫ് താന്‍ മരിപ്പാറായപ്പോള്‍ യിസ്രായേല്‍മക്കളുടെ പുറപ്പാടിന്‍റെ കാര്യം ഔര്‍പ്പിച്ചു, തന്‍റെ അസ്ഥികളെക്കുറിച്ചു കല്പനകൊടുത്തു. 23 വിശ്വാസത്താല്‍ മോശെയുടെ ജനനത്തിങ്കല്‍ ശിശു സുന്ദരന്‍ എന്നു അമ്മയപ്പന്മാര്‍ കണ്ടു: രാജാവിന്‍റെ കല്പന ഭയപ്പെടാതെ അവനെ മൂന്നു മാസം ഒളിപ്പിച്ചുവെച്ചു. 24 വിശ്വാസത്താല്‍ മോശെ താന്‍ വളര്‍ന്നപ്പോള്‍ പാപത്തിന്‍റെ തല്‍ക്കാലഭോഗത്തെക്കാളും ദൈവജനത്തോടു കൂടെ കഷ്ടമനുഭവിക്കുന്നതു തിരഞ്ഞെടുത്തു. 25 പ്രതിഫലം നോക്കിയതുകൊണ്ടു ഫറവോന്‍റെ പുത്രിയുടെ മകന്‍ എന്നു വിളിക്കപ്പെടുന്നതു നിരസിക്കയും 26 മിസ്രയീമിലെ നിക്ഷേപങ്ങളെക്കാള്‍ ക്രിസ്തുവിന്‍റെ നിന്ദ വലിയ ധനം എന്നു എണ്ണുകയും ചെയ്തു. 27 വിശ്വാസത്താല്‍ അവന്‍ അദൃശ്യദൈവത്തെ കണ്ടതുപോലെ ഉറെച്ചുനില്‍ക്കയാല്‍ രാജാവിന്‍റെ കോപം ഭയപ്പെടാതെ മിസ്രയീം വിട്ടുപോന്നു. 28 വിശ്വാസത്താല്‍ അവന്‍ കടിഞ്ഞൂലുകളുടെ സംഹാരകന്‍ അവരെ തൊടാതിരിപ്പാന്‍ പെസഹയും ചോരത്തളിയും ആചരിച്ചു. 29 വിശ്വാസത്താല്‍ അവര്‍ കരയില്‍ എന്നപോലെ ചെങ്കടലില്‍ കൂടി കടന്നു; അതു മിസ്രയീമ്യര്‍ ചെയ്‍വാന്‍ നോക്കീട്ടു മുങ്ങിപ്പോയി. 30 വിശ്വാസത്താല്‍ അവര്‍ ഏഴു ദിവസം ചുറ്റിനടന്നപ്പോള്‍ യെരീഹോമതില്‍ ഇടിഞ്ഞുവീണു. 31 വിശ്വാസത്താല്‍ റാഹാബ് എന്ന വേശ്യ ഒറ്റുകാരെ സമാധാനത്തോടെ കൈക്കൊണ്ടു അവിശ്വാസികളോടുകൂടെ നശിക്കാതിരുന്നു. 32 ഇനി എന്തുപറയേണ്ടു? ഗിദ്യോന്‍ , ബാരാക്ക്, ശിംശോന്‍ , യിപ്താഹ്, ദാവീദ് എന്നവരെയും ശമൂവേല്‍ മുതലായ പ്രവാചകന്മാരെയും കുറിച്ചു വിവരിപ്പാന്‍ സമയം പോരാ. 33 വിശ്വാസത്താല്‍ അവര്‍ രാജ്യങ്ങളെ അടക്കി, നീതി നടത്തി, വാഗ്ദത്തം പ്രാപിച്ചു, സിംഹങ്ങളുടെ വായ് അടെച്ചു 34 തീയുടെ ബലം കെടുത്തു, വാളിന്‍റെ വായക്കു തെറ്റി, ബലഹീനതയില്‍ ശക്തി പ്രാപിച്ചു, യുദ്ധത്തില്‍ വീരന്മാരായിതീര്‍ന്നു, അന്യന്മാരുടെ സൈന്യങ്ങളെ ഓ‍ടിച്ചു. 35 സ്ത്രീകള്‍ക്കു തങ്ങളുടെ മരിച്ചവരെ ഉയിര്‍ത്തെഴുന്നേല്പിനാല്‍ തിരികെ കിട്ടി; മറ്റു ചിലര്‍ ഏറ്റവും നല്ലൊരു ഉയിര്‍ത്തെഴുന്നേല്പു ലഭിക്കേണ്ടതിന്നു ഉദ്ധാരണം കൈക്കൊള്ളാതെ ഭേദ്യം ഏറ്റു. 36 വേറെ ചിലര്‍ പരിഹാസം, ചമ്മട്ടി, ചങ്ങല, തടവു ഇവയാലുള്ള പരീക്ഷ അനുഭവിച്ചു. 37 കല്ലേറു ഏറ്റു, ഈര്‍ച്ചവാളാല്‍ അറുക്കപ്പെട്ടു, പരീക്ഷിക്കപ്പെട്ടു, വാളാല്‍ കൊല്ലപ്പെട്ടു, ജടയാടുകളുടെയും കോലാടുകളുടേയും തോല്‍ ധരിച്ചു, ബുദ്ധിമുട്ടും ഉപദ്രവവും കഷ്ടവും സഹിച്ചു, 38 കാടുകളിലും മലകളിലും ഗുഹകളിലും ഭൂമിയുടെ പിളര്‍പ്പുകളിലും ഉഴന്നു വലഞ്ഞു; ലോകം അവര്‍ക്കും യോഗ്യമായിരുന്നില്ല. 39 അവര്‍ എല്ലാവരും വിശ്വാസത്താല്‍ സാക്‍ഷ്യം ലഭിച്ചിട്ടും വാഗ്ദത്തനിവൃത്തി പ്രാപിച്ചില്ല. 40 അവര്‍ നമ്മെ കൂടാതെ രക്ഷാപൂര്‍ത്തി പ്രാപിക്കാതിരിക്കേണ്ടതിന്നു ദൈവം നമുക്കു വേണ്ടി ഏറ്റവും നല്ലതൊന്നു മുന്‍ കരുതിയിരുന്നു.

Hebrews 12

1 ആകയാല്‍ നാമും സാക്ഷികളുടെ ഇത്ര വലിയോരു സമൂഹം നമുക്കു ചുറ്റും നിലക്കുന്നതുകൊണ്ടു സകല ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ടു നമുക്കു മുമ്പില്‍ വെച്ചിരിക്കുന്ന ഓ‍ട്ടം സ്ഥിരതയോടെ ഓ‍ടുക. 2 വിശ്വാസത്തിന്‍റെ നായകനും പൂര്‍ത്തിവരുത്തുന്നവനുമായ യേശുവിനെ നോക്കുക; തന്‍റെ മുമ്പില്‍ വെച്ചിരുന്ന സന്തോഷം ഔര്‍ത്തു അവന്‍ അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിക്കയും ദൈവസിംഹാസനത്തിന്‍റെ വലത്തുഭാഗത്തു ഇരിക്കയും ചെയ്തു. 3 നിങ്ങളുടെ ഉള്ളില്‍ ക്ഷീണിച്ചു മടുക്കാതിരിപ്പാന്‍ പാപികളാല്‍ തനിക്കു നേരിട്ട ഇങ്ങനെയുള്ള വിരോധം സഹിച്ചവനെ ധ്യാനിച്ചുകൊള്‍വിന്‍ . 4 പാപത്തോടു പോരാടുന്നതില്‍ നിങ്ങള്‍ ഇതുവരെ പ്രാണത്യാഗത്തോളം എതിര്‍ത്തു നിന്നിട്ടില്ല. 5 “മകനേ, കര്‍ത്താവിന്‍റെ ശിക്ഷ നിരസിക്കരുതു; അവന്‍ ശാസിക്കുമ്പോള്‍ മുഷികയുമരുതു. 6 കര്‍ത്താവു താന്‍ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു; താന്‍ കൈക്കൊള്ളുന്ന ഏതു മകനെയും തല്ലുന്നു” എന്നിങ്ങനെ മക്കളോടു എന്നപോലെ നിങ്ങളോടു സംവാദിക്കുന്ന പ്രബോധനം നിങ്ങള്‍ മറന്നുകളഞ്ഞുവോ? 7 നിങ്ങള്‍ ബാലശിക്ഷ സഹിച്ചാല്‍ ദൈവം മക്കളോടു എന്നപോലെ നിങ്ങളോടു പെരുമാറുന്നു; അപ്പന്‍ ശിക്ഷിക്കാത്ത മകന്‍ എവിടെയുള്ളു? 8 എല്ലാവരും പ്രാപിക്കുന്ന ബാലശിക്ഷ കൂടാതിരിക്കുന്നു എങ്കില്‍ നിങ്ങള്‍ മക്കളല്ല കൌലടേയന്മാരത്രേ. 9 നമ്മുടെ ജഡസംബന്ധമായ പിതാക്കന്മാര്‍ നമ്മെ ശിക്ഷിച്ചപ്പോള്‍ നാം അവരെ വണങ്ങിപ്പോന്നുവല്ലോ; ആത്മാക്കളുടെ പിതാവിന്നു ഏറ്റവും അധികമായി കീഴടങ്ങി ജീവിക്കേണ്ടതല്ലയോ? 10 അവര്‍ ശിക്ഷിച്ചതു കുറെക്കാലവും തങ്ങള്‍ക്കു ബോധിച്ചപ്രകാരവുമത്രേ; അവനോ, നാം അവന്‍റെ വിശുദ്ധി പ്രാപിക്കേണ്ടതിന്നു നമ്മുടെ ഗുണത്തിന്നായി തന്നേ ശിക്ഷിക്കുന്നതു. 11 ഏതു ശിക്ഷയും തല്‍ക്കാലം സന്തോഷകരമല്ല ദുഃഖകരമത്രേ എന്നു തോന്നും; പിന്നത്തേതിലോ അതിനാല്‍ അഭ്യാസം വന്നവര്‍ക്കും നീതി എന്ന സമാധാന ഫലം ലഭിക്കും. 12 ആകയാല്‍ തളര്‍ന്ന കയ്യും കുഴഞ്ഞ മുഴങ്കാലും നിവിര്‍ത്തുവിന്‍ . 13 മുടന്തുള്ളതു ഉളുക്കിപ്പോകാതെ ഭേദമാകേണ്ടതിന്നു നിങ്ങളുടെ കാലിന്നു പാത നിരത്തുവിന്‍ . 14 എല്ലാവരോടും സമാധാനം ആചരിച്ചു ശുദ്ധീകരണം പ്രാപിപ്പാന്‍ ഉത്സാഹിപ്പിന്‍ . ശുദ്ധീകരണം കൂടാതെ ആരും കര്‍ത്താവിനെ കാണുകയില്ല. 15 ആരും ദൈവകൃപ വിട്ടുപിന്‍ മാറുകയും വല്ല കൈപ്പുള്ള വേരും മുളെച്ചു കലക്കമുണ്ടാക്കി അനേകര്‍ അതിനാല്‍ മലിനപ്പെടുകയും 16 ആരും ദുര്‍ന്നടപ്പുകാരനോ, ഒരു ഊണിന്നു ജ്യേഷ്ഠാവകാശം വിറ്റുകളഞ്ഞ ഏശാവിനെപ്പോലെ അഭക്തനോ ആയിത്തീരുകയും ചെയ്യാതിരിപ്പാന്‍ കരുതിക്കൊള്‍വിന്‍ . 17 അവന്‍ പിന്നത്തേതില്‍ അനുഗ്രഹം ലഭിപ്പാന്‍ ആഗ്രഹിച്ചു കണ്ണുനീരോടുകൂടെ അപേക്ഷിച്ചിട്ടും തള്ളപ്പെട്ടു മാനസാന്തരത്തിന്നു ഇട കണ്ടില്ല എന്നു നിങ്ങള്‍ അറിയുന്നുവല്ലോ. 18 സ്ഥൂലമായതും തീ കത്തുന്നതുമായ പര്‍വ്വതത്തിന്നും മേഘതമസ്സ്, കൂരിരുട്ടു, കൊടുങ്കാറ്റു, കാഹളനാദം, വാക്കുകളുടെ ശബ്ദം എന്നിവേക്കും അടുക്കല്‍ അല്ലല്ലോ നിങ്ങള്‍ വന്നിരിക്കുന്നതു. 19 ആ ശബ്ദം കേട്ടവര്‍ ഇനി ഒരു വചനവും തങ്ങളോടു പറയരുതേ എന്നു അപേക്ഷിച്ചു. 20 ഒരു മൃഗം എങ്കിലും പര്‍വ്വതം തൊട്ടാല്‍ അതിനെ കല്ലെറിഞ്ഞു കൊല്ലേണം എന്നുള്ള കല്പന അവര്‍ക്കും സഹിച്ചുകൂടാഞ്ഞു. 21 ഞാന്‍ അത്യന്തം പേടിച്ചു വിറെക്കുന്നു എന്നു മോശെയും പറയത്തക്കവണ്ണം ആ കാഴ്ച ഭയങ്കരമായിരുന്നു. 22 പിന്നെയോ സീയോന്‍ പര്‍വ്വതത്തിന്നും ജീവനുള്ള ദൈവത്തിന്‍റെ നഗരമായ സ്വര്‍ഗ്ഗീയയെരൂശലേമിന്നും അനേകായിരം ദൂതന്മാരുടെ സര്‍വ്വസംഘത്തിന്നും സ്വര്‍ഗ്ഗത്തില്‍ പേരെഴുതിയിരിക്കുന്ന 23 ആദ്യജാതന്മാരുടെ സഭെക്കും എല്ലാവരുടെയും ദൈവമായ ന്യായാധിപതിക്കും സിദ്ധന്മാരായ നീതിമാന്മാരുടെ ആത്മാക്കള്‍ക്കും 24 പുതുനിയമത്തിന്‍റെ മദ്ധ്യസ്ഥനായ യേശുവിന്നും ഹാബെലിന്‍റെ രക്തത്തെക്കാള്‍ ഗുണകരമായി സംസാരിക്കുന്ന പുണ്യാഹരക്തത്തിന്നും അടുക്കലത്രേ നിങ്ങള്‍ വന്നിരിക്കുന്നതു. 25 അരുളിച്ചെയ്യുന്നവനെ നിരസിക്കാതിരിപ്പാന്‍ നോക്കുവിന്‍ . ഭൂമിയില്‍ അരുളിച്ചെയ്തവനെ നിരസിച്ചവര്‍ തെറ്റി ഒഴിയാതിരുന്നു എങ്കില്‍ സ്വര്‍ഗ്ഗത്തില്‍നിന്നു അരുളിച്ചെയ്യുന്നവനെ നാം വിട്ടുമാറിയാല്‍ എത്ര അധികം. 26 അവന്‍റെ ശബ്ദം അന്നു ഭൂമിയെ ഇളക്കി; ഇപ്പോഴോ “ഞാന്‍ ഇനി ഒരിക്കല്‍ ഭൂമിയെ മാത്രമല്ല, ആകാശത്തെയും ഇളക്കും” എന്നു അവന്‍ വാഗ്ദത്തം ചെയ്തു. 27 “ഇനി ഒരിക്കല്‍ " എന്നതു, ഇളക്കമില്ലാത്തതു നിലനില്‍ക്കേണ്ടതിന്നു നിര്‍മ്മിതമായ ഇളക്കമുള്ളതിന്നു മാറ്റം വരും എന്നു സൂചിപ്പിക്കുന്നു. 28 ആകയാല്‍ ഇളകാത്ത രാജ്യം പ്രാപിക്കുന്നതുകൊണ്ടു നാം നന്ദിയുള്ളവരായി ദൈവത്തിന്നു പ്രസാദംവരുമാറു ഭക്തിയോടും ഭയത്തോടുകൂടെ സേവ ചെയ്ക. 29 നമ്മുടെ ദൈവം ദഹിപ്പിക്കുന്ന അഗ്നിയല്ലോ.

Hebrews 13

1 സഹോദരപ്രീതി നിലനില്‍ക്കട്ടെ, അതിഥിസല്‍ക്കാരം മറക്കരുതു. 2 അതിനാല്‍ ചിലര്‍ അറിയാതെ ദൈവദൂതന്മാരെ സല്കരിച്ചിട്ടുണ്ടല്ലോ. 3 നിങ്ങളും തടവുകാര്‍ എന്നപോലെ തടവുകാരെയും നിങ്ങളും ശരീരത്തില്‍ ഇരിക്കുന്നവരാകയാല്‍ കഷ്ടമനുഭവിക്കുന്നവരെയും ഓ‍ര്‍ത്തുകൊള്‍വിന്‍ . 4 വിവാഹം എല്ലാവര്‍ക്കും മാന്യവും കിടക്ക നിര്‍മ്മലവും ആയിരിക്കട്ടെ; എന്നാല്‍ ദുര്‍ന്നടപ്പുകാരെയും വ്യഭിചാരികളെയും ദൈവം വിധിക്കും. 5 നിങ്ങളുടെ നടപ്പു ദ്രവ്യാഗ്രഹമില്ലാത്തതായിരിക്കട്ടെ; ഉള്ളതുകൊണ്ടു തൃപ്തിപ്പെടുവിന്‍ ; “ഞാന്‍ നിന്നെ ഒരുനാളും കൈ വിടുകയില്ല, ഉപേക്ഷിക്കയുമില്ല” എന്നു അവന്‍ തന്നെ അരുളിച്ചെയ്തിരിക്കുന്നുവല്ലോ. 6 ആകയാല്‍ “കര്‍ത്താവു എനിക്കു തുണ; ഞാന്‍ പേടിക്കയില്ല; മനുഷ്യന്‍ എന്നോടു എന്തു ചെയ്യും” എന്നു നമുക്കു ധൈര്‍യ്യത്തോടെ പറയാം. 7 നിങ്ങളോടു ദൈവവചനം പ്രസംഗിച്ചു നിങ്ങളെ നടത്തിയവരെ ഔര്‍ത്തുകൊള്‍വിന്‍ ; അവരുടെ ജീവാവസാനം ഔര്‍ത്തു അവരുടെ വിശ്വാസം അനുകരിപ്പിന്‍ . 8 യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യന്‍ തന്നേ. 9 വിവിധവും അന്യവുമായ ഉപദേശങ്ങളാല്‍ ആരും നിങ്ങളെ വലിച്ചുകൊണ്ടുപോകരുതു; ആചരിച്ചുപോന്നവര്‍ക്കും പ്രയോജനമില്ലാത്ത ഭോജനനിയമങ്ങളാലല്ല, കൃപയാല്‍ തന്നേ ഹൃദയം ഉറപ്പിക്കുന്നതു നല്ലതു. 10 കൂടാരത്തില്‍ ശുശ്രൂഷിക്കുന്നവര്‍ക്കും അഹോവൃത്തി കഴിപ്പാന്‍ അവകാശമില്ലാത്ത ഒരു യാഗപീഠം നമുക്കുണ്ടു. 11 മഹാപുരോഹിതന്‍ പാപപരിഹാരമായി രക്തം വിശുദ്ധമന്ദിരത്തിലേക്കു കൊണ്ടുപോകുന്ന മൃഗങ്ങളുടെ ഉടല്‍ പാളയത്തിന്നു പുറത്തുവെച്ചു ചുട്ടുകളയുന്നു. 12 അങ്ങനെ യേശുവും സ്വന്തരക്തത്താല്‍ ജനത്തെ വിശുദ്ധീകരിക്കേണ്ടതിന്നു നഗരവാതിലിന്നു പുറത്തുവെച്ചു കഷ്ടം അനുഭവിച്ചു. 13 ആകയാല്‍ നാം അവന്‍റെ നിന്ദ ചുമന്നുകൊണ്ടു പാളയത്തിന്നു പുറത്തു അവന്‍റെ അടുക്കല്‍ ചെല്ലുക. 14 ഇവിടെ നമുക്കു നിലനിലക്കുന്ന നഗരമില്ലല്ലോ, വരുവാനുള്ളതു അത്രേ നാം അന്വേഷിക്കുന്നതു. 15 അതുകൊണ്ടു അവന്‍ മുഖാന്തരം നാം ദൈവത്തിന്നു അവന്‍റെ നാമത്തെ ഏറ്റു പറയുന്ന അധരഫലം എന്ന സ്തോത്രയാഗം ഇടവിടാതെ അര്‍പ്പിക്കുക. 16 നന്മചെയ്‍വാനും കൂട്ടായ്മ കാണിപ്പാനും മറക്കരുതു. ഈവക യാഗത്തിലല്ലോ ദൈവം പ്രസാദിക്കുന്നതു. 17 നിങ്ങളെ നടത്തുന്നവരെ അനുസരിച്ചു കീഴടങ്ങിയിരിപ്പിന്‍ ; അവര്‍ കണകൂ ബോധിപ്പിക്കേണ്ടുന്നവരാകയാല്‍ നിങ്ങളുടെ ആത്മാക്കള്‍ക്കുവേണ്ടി ജാഗരിച്ചിരിക്കുന്നു; ഇതു അവര്‍ ഞരങ്ങിക്കൊണ്ടല്ല സന്തോഷത്തോടെ ചെയ്‍വാന്‍ ഇടവരുത്തുവിന്‍ ; അല്ലാഞ്ഞാല്‍ നിങ്ങള്‍ക്കു നന്നല്ല. 18 ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിപ്പിന്‍ . സകലത്തിലും നല്ലവരായി നടപ്പാന്‍ ഇച്ഛിക്കകൊണ്ടു ഞങ്ങള്‍ക്കു നല്ല മനസ്സാക്ഷി ഉണ്ടെന്നു ഞങ്ങള്‍ ഉറച്ചിരിക്കുന്നു. 19 എന്നെ നിങ്ങള്‍ക്കു വേഗത്തില്‍ വണ്ടും കിട്ടേണ്ടതിന്നു നിങ്ങള്‍ പ്രാര്‍ത്ഥിക്കേണം എന്നു ഞാന്‍ വിശേഷാല്‍ അപേക്ഷിക്കുന്നു. 20 നിത്യനിയമത്തിന്‍റെ രക്തത്താല്‍ ആടുകളുടെ വലിയ ഇടയനായ നമ്മുടെ കര്‍ത്താവായ യേശുവിനെ മരിച്ചവരുടെ ഇടയില്‍നിന്നു മടക്കിവരുത്തിയ സമാധാനത്തിന്‍റെ ദൈവം 21 നിങ്ങളെ അവന്‍റെ ഇഷ്ടം ചെയ്‍വാന്‍ തക്കവണ്ണം എല്ലാനന്മയിലും യഥാസ്ഥാനപ്പെടുത്തി തനിക്കു പ്രസാദമുള്ളതു യേശുക്രിസ്തുമുഖാന്തരം നമ്മില്‍ നിവര്‍ത്തിക്കുമാറാകട്ടെ; അവന്നു എന്നേക്കും മഹത്വം. ആമേന്‍ . 22 സഹോദരന്മാരേ, ഈ പ്രബോധനവാക്യം പൊറുത്തുകൊള്‍വിന്‍ എന്നു അപേക്ഷിക്കുന്നു; ചുരുക്കമായിട്ടല്ലോ ഞാന്‍ എഴുതിയിരിക്കുന്നതു. 23 സഹോദരനായ തിമോഥെയോസ് തടവില്‍നിന്നു ഇറങ്ങി എന്നു അറിവിന്‍ . അവന്‍ വേഗത്തില്‍ വന്നാല്‍ ഞാന്‍ അവനുമായി നിങ്ങളെ വന്നുകാണും. 24 നിങ്ങളെ നടത്തുന്നവര്‍ക്കും എല്ലാവര്‍ക്കും സകലവിശുദ്ധന്മാര്‍ക്കും വന്ദനം ചൊല്ലുവിന്‍ . ഇതല്യക്കാര്‍ നിങ്ങള്‍ക്കു വന്ദനം ചൊല്ലുന്നു. 25 കൃപ നിങ്ങളോടെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ. ആമേന്‍ .

James

James 1

1 ദൈവത്തിന്‍റെയും കര്‍ത്താവായ യേശു ക്രിസ്തുവിന്‍റെയും ദാസനായ യാക്കോബ് എഴുതുന്നതു: ചിതറിപ്പാര്‍ക്കുംന്ന പന്ത്രണ്ടു ഗോത്രങ്ങള്‍ക്കും വന്ദനം. 2 എന്‍റെ സഹോദരന്മാരേ, നിങ്ങള്‍ വിവിധപരീക്ഷകളില്‍ അകപ്പെടുമ്പോള്‍ 3 നിങ്ങളുടെ വിശ്വാസത്തിന്‍റെ പരിശോധന സ്ഥിരത ഉളവാക്കുന്നു എന്നു അറിഞ്ഞു അതു അശേഷം സന്തോഷം എന്നു എണ്ണുവിന്‍ . 4 എന്നാല്‍ നിങ്ങള്‍ ഒന്നിലും കുറവില്ലാതെ തികഞ്ഞവരും സമ്പൂര്‍ണ്ണരും ആകേണ്ടതിന്നു സ്ഥിരതെക്കു തികഞ്ഞ പ്രവൃത്തി ഉണ്ടാകട്ടെ. 5 നിങ്ങളില്‍ ഒരുത്തന്നു ജ്ഞാനം കുറവാകുന്നു എങ്കില്‍ ഭര്‍ത്സിക്കാതെ എല്ലാവര്‍ക്കും ഔദാര്യമായി കൊടുക്കുന്നവനായ ദൈവത്തോടു യാചിക്കട്ടെ; അപ്പോള്‍ അവന്നു ലഭിക്കും. 6 എന്നാല്‍ അവന്‍ ഒന്നും സംശയിക്കാതെ വിശ്വാസത്തോടെ യാചിക്കേണം: സംശയിക്കുന്നവന്‍ കാറ്റടിച്ചു അലയുന്ന കടല്‍ത്തിരെക്കു സമന്‍ . 7 ഇങ്ങനെയുള്ള മനുഷ്യന്‍ കര്‍ത്താവിങ്കല്‍നിന്നു വല്ലതും ലഭിക്കും എന്നു നിരൂപിക്കരുതു. 8 ഇരുമനസ്സുള്ള മനുഷ്യന്‍ തന്‍റെ വഴികളില്‍ ഒക്കെയും അസ്ഥിരന്‍ ആകുന്നു. 9 എന്നാല്‍ എളിയ സഹോദരന്‍ തന്‍റെ ഉയര്‍ച്ചയിലും 10 ധനവനോ പുല്ലിന്‍റെ പൂപോലെ ഒഴിഞ്ഞുപോകുന്നവനാകയാല്‍ തന്‍റെ എളിമയിലും പ്രശംസിക്കട്ടെ. 11 സൂര്യന്‍ ഉഷ്ണക്കാറ്റോടെ ഉദിച്ചിട്ടു പുല്ലു ഉണങ്ങി പൂവു തീര്‍ന്നു അതിന്‍റെ രൂപഭംഗി കെട്ടുപോകുന്നു. അതുപോലെ ധനവാനും തന്‍റെ പ്രയത്നങ്ങളില്‍ വാടിപോകും. 12 പരീക്ഷ സഹിക്കുന്ന മനുഷ്യന്‍ ഭാഗ്യവാന്‍ ; അവന്‍ കൊള്ളാകുന്നവനായി തെളിഞ്ഞ ശേഷം കര്‍ത്താവു തന്നെ സ്നേഹിക്കുന്നവര്‍ക്കും വാഗ്ദത്തം ചെയ്ത ജീവകിരീടം പ്രാപിക്കും. 13 പരീക്ഷിക്കപ്പെടുമ്പോള്‍ ഞാന്‍ ദൈവത്താല്‍ പരീക്ഷിക്കപ്പെടുന്നു എന്നു ആരും പറയരുതു. ദൈവം ദോഷങ്ങളാല്‍ പരീക്ഷിക്കപ്പെടാത്തവന്‍ ആകുന്നു; താന്‍ ആരെയും പരീക്ഷിക്കുന്നതുമില്ല. 14 ഓ‍രോരുത്തന്‍ പരീക്ഷിക്കപ്പെടുന്നതു സ്വന്തമോഹത്താല്‍ ആകര്‍ഷിച്ചു വശീകരിക്കപ്പെടുകയാല്‍ ആകുന്നു. 15 മോഹം ഗര്‍ഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു; പാപം മുഴുത്തിട്ടു മരണത്തെ പെറുന്നു. 16 എന്‍റെ പ്രിയസഹോദരന്മാരേ, വഞ്ചിക്കപ്പെടരുതു. 17 എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും ഉയരത്തില്‍നിന്നു വെളിച്ചങ്ങളുടെ പിതാവിങ്കല്‍ നിന്നു ഇറങ്ങിവരുന്നു. അവന്നു വികാരമോ ഗതിഭേദത്താലുള്ള ആഛാദനമോ ഇല്ല. 18 നാം അവന്‍റെ സൃഷ്ടികളില്‍ ഒരുവിധം ആദ്യഫലമാകേണ്ടതിന്നു അവന്‍ തന്‍റെ ഇഷ്ടം ഹേതുവായി സത്യത്തിന്‍റെ വചനത്താല്‍ നമ്മെ ജനിപ്പിച്ചിരിക്കുന്നു. 19 പ്രിയസഹോദരന്മാരേ, നിങ്ങള്‍ അതു അറിയുന്നുവല്ലോ. എന്നാല്‍ ഏതു മനുഷ്യനും കേള്‍പ്പാന്‍ വേഗതയും പറവാന്‍ താമസവും കോപത്തിന്നു താമസവുമുള്ളവന്‍ ആയിരിക്കട്ടെ. 20 മനുഷ്യന്‍റെ കോപം ദൈവത്തിന്‍റെ നീതിയെ പ്രവര്‍ത്തിക്കുന്നില്ല. 21 ആകയാല്‍ എല്ലാ അഴുക്കും ദുഷ്ടതയുടെ ആധിക്യവും വിട്ടു നിങ്ങളുടെ ആത്മാക്കളെ രക്ഷിപ്പാന്‍ ശക്തിയുള്ളതും ഉള്‍നട്ടതുമായ വചനം സൌമ്യതയോടെ കൈക്കൊള്‍വിന്‍ . 22 എങ്കിലും വചനം കേള്‍ക്ക മാത്രം ചെയ്തുകൊണ്ടു തങ്ങളെ തന്നേ ചതിക്കാതെ അതിനെ ചെയ്യുന്നവരായും ഇരിപ്പിന്‍ . 23 ഒരുത്തന്‍ വചനം കേള്‍ക്കുന്നവന്‍ എങ്കിലും ചെയ്യാത്തവനായിരുന്നാല്‍ അവന്‍ തന്‍റെ സ്വാഭാവിക മുഖം കണ്ണാടിയില്‍ നോക്കുന്ന ആളോടു ഒക്കുന്നു. 24 അവന്‍ തന്നെത്താന്‍ കണ്ടു പുറപ്പെട്ടു താന്‍ ഇന്ന രൂപം ആയിരുന്നു എന്നു ഉടനെ മറന്നുപോകുന്നു. 25 സ്വാതന്ത്ര്യത്തിന്‍റെ തികഞ്ഞ ന്യായപ്രമാണം ഉറ്റുനോക്കി അതില്‍ നിലനിലക്കുന്നവനോ കേട്ടു മറക്കുന്നവനല്ല, പ്രവൃത്തി ചെയ്യുന്നവനായി താന്‍ ചെയ്യുന്നതില്‍ ഭാഗ്യവാന്‍ ആകും. 26 നിങ്ങളില്‍ ഒരുവന്‍ തന്‍റെ നാവിന്നു കടിഞ്ഞാണിടാതെ തന്‍റെ ഹൃദയത്തെ വഞ്ചിച്ചുകൊണ്ടു താന്‍ ഭക്തന്‍ എന്നു നിരൂപിച്ചാല്‍ അവന്‍റെ ഭക്തി വ്യര്‍ത്ഥം അത്രേ. 27 പിതാവായ ദൈവത്തിന്‍റെ മുമ്പാകെ ശുദ്ധവും നിര്‍മ്മലവുമായുള്ള ഭക്തിയോ: അനാഥരെയും വിധവമാരെയും അവരുടെ സങ്കടത്തില്‍ ചെന്നു കാണുന്നതും ലോകത്താലുള്ള കളങ്കം പറ്റാതവണ്ണം തന്നെത്താന്‍ കാത്തുകൊള്ളുന്നതും ആകുന്നു.

James 2

1 സഹോദരന്മാരേ, തേജസ്സുള്ളവനായി നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍ വിശ്വസിക്കുന്ന നിങ്ങള്‍ മുഖപക്ഷം കാണിക്കരുതു. 2 നിങ്ങളുടെ പള്ളിയില്‍ മോടിയുള്ള വസ്ത്രം ധരിച്ചും പൊന്മോതിരം ഇട്ടുംകൊണ്ടു ഒരുത്തനും മുഷിഞ്ഞ വസ്ത്രം ധരിച്ചോരു ദരിദ്രനും വന്നാല്‍ 3 നിങ്ങള്‍ മോടിയുള്ള വസ്ത്രം ധരിച്ചവനെ നോക്കി: ഇവിടെ സുഖേന ഇരുന്നാലും എന്നും ദരിദ്രനോടു: നീ അവിടെ നില്‍ക്ക; അല്ലെങ്കില്‍ എന്‍റെ പാദപീഠത്തിങ്കല്‍ ഇരിക്ക എന്നും പറയുന്നു എങ്കില്‍ 4 നിങ്ങള്‍ ഉള്ളില്‍ പ്രാമാണമില്ലാതെ ന്യായരഹിതമായി വിധിക്കുന്നവരായില്ലയോ? 5 പ്രിയ സഹോദരന്മാരേ, കേള്‍പ്പിന്‍ : ദൈവം ലോകത്തില്‍ ദരിദ്രരായവരെ വിശ്വാസത്തില്‍ സമ്പന്നരും തന്നേ സ്നേഹിക്കുന്നവര്‍ക്കും വാഗ്ദത്തം ചെയ്ത രാജ്യത്തിന്‍റെ അവകാശികളുമാകേണ്ടതിന്നു തിരഞ്ഞെടുത്തില്ലയോ? നിങ്ങളോ ദരിദ്രനെ അപമാനിച്ചിരിക്കുന്നു. 6 ധനവാന്മാര്‍ അല്ലയോ നിങ്ങളെ പീഡിപ്പിക്കുന്നതു? അവര്‍ അല്ലയോ നിങ്ങളെ ന്യായസ്ഥാനങ്ങളിലേക്കു ഇഴെച്ചു കൊണ്ടുപോകുന്നതു? 7 നിങ്ങളുടെമേല്‍ വിളിച്ചിരിക്കുന്ന നല്ല നാമത്തെ അവര്‍ അല്ലയോ ദുഷിക്കുന്നതു? 8 എന്നാല്‍ “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം” എന്ന തിരുവെഴുത്തിന്നു ഒത്തവണ്ണം രാജകീയന്യായപ്രമാണം നിങ്ങള്‍ നിവര്‍ത്തിക്കുന്നു എങ്കില്‍ നന്നു. 9 മുഖപക്ഷം കാണിച്ചാലോ പാപം ചെയ്യുന്നു; നിങ്ങള്‍ ലംഘനക്കാര്‍ എന്നു ന്യായപ്രമാണത്താല്‍ തെളിയുന്നു. 10 ഒരുത്തന്‍ ന്യായപ്രമാണം മുഴുവനും അനുസരിച്ചു നടന്നിട്ടും ഒന്നില്‍ തെറ്റിയാല്‍ അവന്‍ സകലത്തിന്നും കുറ്റക്കാരനായിത്തീര്‍ന്നു. 11 വ്യഭിചാരം ചെയ്യരുതു എന്നു കല്പിച്ചവന്‍ കുല ചെയ്യരുതു എന്നും കല്പിച്ചിരിക്കുന്നു. നീ വ്യഭിചാരം ചെയ്യുന്നില്ലെങ്കിലും കുല ചെയ്യുന്നു എങ്കില്‍ ന്യായപ്രമാണം ലംഘിക്കുന്നവനായിത്തീര്‍ന്നു. 12 സ്വാതന്ത്ര്യത്തിന്‍റെ ന്യായപ്രമാണത്താല്‍ വിധിക്കപ്പെടുവാനുള്ളവരെപ്പോലെ സംസാരിക്കയും പ്രവര്‍ത്തിക്കയും ചെയ്‍വിന്‍ . 13 കരുണ കാണിക്കാത്തവന്നു കരുണയില്ലാത്ത ന്യായവിധി ഉണ്ടാകും; കരുണ ന്യായവിധിയെ ജയിച്ചു പ്രശംസിക്കുന്നു. 14 സഹോദരന്മാരേ, ഒരുത്തന്‍ തനിക്കു വിശ്വാസം ഉണ്ടു എന്നു പറകയും പ്രവൃത്തികള്‍ ഇല്ലാതിരിക്കയും ചെയ്താല്‍ ഉപകാരം എന്തു? ആ വിശ്വാസത്താല്‍ അവന്‍ രക്ഷ പ്രാപിക്കുമോ? 15 ഒരു സഹോദരനോ, സഹോദരിയോ നഗ്നരും അഹോവൃത്തിക്കു വക ഇല്ലാത്ത വരുമായിരിക്കെ നിങ്ങളില്‍ ഒരുത്തന്‍ അവരോടു: 16 സമാധാനത്തോടെ പോയി തീ കായുകയും വിശപ്പടക്കുകയും ചെയ്‍വിന്‍ എന്നു പറയുന്നതല്ലാതെ ദേഹരക്ഷെക്കു ആവശ്യമുള്ളതു അവര്‍ക്കും കൊടുക്കാതിരുന്നാല്‍ ഉപകാരം എന്തു? 17 അങ്ങനെ വിശ്വാസവും പ്രവൃത്തികളില്ലാത്തതായാല്‍ സ്വതവെ നിര്‍ജ്ജീവമാകുന്നു. 18 എന്നാല്‍ ഒരുത്തന്‍ : നിനക്കു വിശ്വാസം ഉണ്ടു; എനിക്കു പ്രവൃത്തികള്‍ ഉണ്ടു എന്നു പറയുമായിരിക്കും. നിന്‍റെ വിശ്വാസം പ്രവൃത്തികള്‍ കൂടാതെ കാണിച്ചുതരിക; ഞാനും എന്‍റെ വിശ്വാസം പ്രവൃത്തികളാല്‍ കാണിച്ചു തരാം. 19 ദൈവം ഏകന്‍ എന്നു നീ വിശ്വസിക്കുന്നുവോ; കൊള്ളാം; പിശാചുകളും അങ്ങനെ വിശ്വസിക്കയും വിറെക്കയും ചെയ്യുന്നു. 20 വ്യര്‍ത്ഥമനുഷ്യാ, പ്രവൃത്തിയില്ലാത്ത വിശ്വാസം നിഷ്ഫലമെന്നു ഗ്രഹിപ്പാന്‍ നിനക്കു മനസ്സുണ്ടോ? 21 നമ്മുടെ പിതാവായ അബ്രാഹാം തന്‍റെ മകനായ യിസ്ഹാക്കിനെ യാഗപീഠത്തിന്മേല്‍ അര്‍പ്പിച്ചിട്ടു പ്രവൃത്തിയാല്‍ അല്ലയോ നീതീകരിക്കപ്പെട്ടതു? 22 അവന്‍റെ പ്രവൃത്തിയോടുകൂടെ വിശ്വാസം വ്യാപരിച്ചു എന്നും പ്രവൃത്തിയാല്‍ വിശ്വാസം പൂര്‍ണ്ണമായി എന്നും നീ കാണുന്നുവല്ലോ. 23 അബ്രാഹാം ദൈവത്തെ വിശ്വസിക്കയും അതു അവന്നു നീതിയായി കണക്കിടുകയും ചെയ്തു എന്നുള്ള തിരുവെഴുത്തു നിവൃത്തിയായി അവന്‍ ദൈവത്തിന്‍റെ സ്നേഹിതന്‍ എന്നു പേര്‍ പ്രാപിച്ചു. 24 അങ്ങനെ മനുഷ്യന്‍ വെറും വിശ്വാസത്താലല്ല പ്രവൃത്തികളാല്‍ തന്നേ നീതീകരിക്കപ്പെടുന്നു എന്നു നിങ്ങള്‍ കാണുന്നു. 25 അവ്വണ്ണം രാഹാബ് എന്ന വേശ്യയും ദൂതരെ കൈക്കൊള്‍കയും വേറൊരു വഴിയായി പറഞ്ഞയക്കയും ചെയ്തതില്‍ പ്രവൃത്തികളാല്‍ അല്ലയോ നീതീകരിക്കപ്പെട്ടതു? 26 ഇങ്ങനെ ആത്മാവില്ലത്ത ശരീരം നിര്‍ജ്ജീവമായിരിക്കുന്നതുപോലെ പ്രവൃത്തിയില്ലാത്ത വിശ്വാസവും നിര്‍ജ്ജീവമാകുന്നു.

James 3

1 സഹോദരന്മാരേ, അധികം ശിക്ഷാവിധിവരും എന്നു അറിഞ്ഞു നിങ്ങളില്‍ അനേകര്‍ ഉപദേഷ്ടാക്കന്മാര്‍ ആകരുതു. 2 നാം എല്ലാവരും പലതിലും തെറ്റിപോകുന്നു; ഒരുത്തന്‍ വാക്കില്‍ തെറ്റാതിരുന്നാല്‍ അവന്‍ ശരീരത്തെ മുഴുവനും കടിഞ്ഞാണിട്ടു നടത്തുവാന്‍ ശക്തനായി സല്‍ഗുണപൂര്‍ത്തിയുള്ള പുരുഷന്‍ ആകുന്നു. 3 കുതിരയെ അധീനമാക്കുവാന്‍ വായില്‍ കടിഞ്ഞാണ്‍ ഇട്ടു അതിന്‍റെ ശരീരം മുഴുവനും തിരിക്കുന്നുവല്ലോ. 4 കപ്പലും എത്ര വലിയതു ആയാലും കൊടുങ്കാറ്റടിച്ചു ഓ‍ടുന്നതായാലും അമരക്കാരന്‍ ഏറ്റവും ചെറിയ ചുക്കാന്‍ കൊണ്ടു തനിക്കു ബോധിച്ച ദിക്കിലേക്കു തിരിക്കുന്നു. 5 അങ്ങനെ തന്നേ നാവും ചെറിയ അവയവം എങ്കിലും വളരെ വമ്പു പറയുന്നു. കുറഞ്ഞ തീ എത്ര വലിയ കാടു കത്തിക്കുന്നു; 6 നാവും ഒരു തീ തന്നേ; അതു നമ്മുടെ അംഗങ്ങളുടെ കൂട്ടത്തില്‍ അനീതിലോകമായി ദേഹത്തെ മുഴുവന്‍ മലിനമാക്കി ജീവചക്രത്തിന്നു തീ കൊളുത്തുകയും നരകത്താല്‍ അതിന്നു തീ പിടിക്കയും ചെയ്യുന്നു. 7 മൃഗം, പക്ഷി, ഇഴജാതി, ജലജന്തു ഈവക എല്ലാം മനുഷ്യജാതിയോടു മരുങ്ങുന്നു, മരുങ്ങിയുമിരിക്കുന്നു. 8 നാവിനെയോ മനുഷ്യക്കാര്‍ക്കും മരുക്കാവതല്ല; അതു അടങ്ങാത്ത ദോഷം; മരണകരമായ വിഷം നിറഞ്ഞതു. 9 അതിനാല്‍ നാം കര്‍ത്താവും പിതാവുമായവനെ സ്തുതിക്കുന്നു; ദൈവത്തിന്‍റെ സാദൃശ്യത്തില്‍ ഉണ്ടായ മനുഷ്യരെ അതിനാല്‍ ശപിക്കുന്നു. 10 ഒരു വായില്‍നിന്നു തന്നേ സ്തോത്രവും ശാപവും പുറപ്പെടുന്നു. സഹോദരന്മാരേ, ഇങ്ങനെ ആയിരിക്കുന്നതു യോഗ്യമല്ല. 11 ഉറവിന്‍റെ ഒരേ ദ്വാരത്തില്‍നിന്നു മധുരവും കൈപ്പുമുള്ള വെള്ളം പുറപ്പെട്ടു വരുമോ? 12 സഹോദരന്മാരേ, അത്തിവൃക്ഷം ഒലിവുപഴവും മുന്തിരിവള്ളി അത്തിപ്പഴവും കായിക്കുമോ? ഉപ്പുറവില്‍നിന്നു മധുരമുള്ള വെള്ളം പുറപ്പെടുകയുമില്ല. 13 നിങ്ങളില്‍ ജ്ഞാനിയും വിവേകിയുമായവന്‍ ആര്‍ ? അവന്‍ ജ്ഞാനലക്ഷണമായ സൌമ്യതയോടെ നല്ലനടപ്പില്‍ തന്‍റെ പ്രവൃത്തികളെ കാണിക്കട്ടെ. 14 എന്നാല്‍ നിങ്ങള്‍ക്കു ഹൃദയത്തില്‍ കൈപ്പുള്ള ഈര്‍ഷ്യയും ശാഠ്യവും ഉണ്ടെങ്കില്‍ സത്യത്തിന്നു വിരോധമായി പ്രശംസിക്കയും ഭോഷകു പറകയുമരുതു. 15 ഇതു ഉയരത്തില്‍നിന്നു വരുന്ന ജ്ഞാനമല്ല, ഭൌമികവും പ്രാകൃതവും പൈശാചികവും ആയതത്രേ. 16 ഈര്‍ഷ്യയും ശാഠ്യവും ഉള്ളേടത്തു കലക്കവും സകല ദുഷ്പ്രവൃത്തിയും ഉണ്ടു. 17 ഉയരത്തില്‍നിന്നുള്ള ജ്ഞാനമോ ഒന്നാമതു നിര്‍മ്മലവും പിന്നെ സമാധാനവും ശാന്തതയും അനുസരണവുമുള്ളതും കരുണയും സല്‍ഫലവും നിറഞ്ഞതും പക്ഷപാതവും കപടവും ഇല്ലാത്തതുമാകുന്നു. 18 എന്നാല്‍ സമാധാനം ഉണ്ടാക്കുന്നവര്‍ സമാധാനത്തില്‍ വിതെച്ചു നീതി എന്ന ഫലം കൊയ്യും.

James 4

1 നിങ്ങളില്‍ ശണ്ഠയും കലഹവും എവിടെ നിന്നു? നിങ്ങളുടെ അവയവങ്ങളില്‍ പോരാടുന്ന ഭോഗേച്ഛകളില്‍ നിന്നല്ലയോ? 2 നിങ്ങള്‍ മോഹിച്ചിട്ടും പ്രാപിക്കുന്നില്ല; നിങ്ങള്‍ കൊല്ലുകയും അസൂയപ്പെടുകയും ചെയ്തിട്ടും ഒന്നും സാധിക്കുന്നില്ല; നിങ്ങള്‍ കലഹിക്കയും ശണ്ഠയിടുകയും ചെയ്തിട്ടും യാചിക്കായ്കകൊണ്ടു കിട്ടുന്നില്ല. 3 നിങ്ങള്‍ യാചിക്കുന്നു എങ്കിലും നിങ്ങളുടെ ഭോഗങ്ങളില്‍ ചെലവിടേണ്ടതിന്നു വല്ലാതെ യാചിക്കകൊണ്ടു ഒന്നും ലഭിക്കുന്നില്ല. 4 വ്യഭിചാരിണികളായുള്ളോരേ, ലോകസ്നേഹം ദൈവത്തോടു ശത്രുത്വം ആകുന്നു എന്നു നിങ്ങള്‍ അറിയുന്നില്ലയോ? ആകയാല്‍ ലോകത്തിന്‍റെ സ്നേഹിതന്‍ ആകുവാന്‍ ഇച്ഛിക്കുന്നവനെല്ലാം ദൈവത്തിന്‍റെ ശത്രുവായിത്തീരുന്നു. 5 അല്ലെങ്കില്‍ തിരുവെഴുത്തു വെറുതെ സംസാരിക്കുന്നു എന്നു തോന്നുന്നുവോ? അവന്‍ നമ്മില്‍ വസിക്കുമാറാക്കിയ ആത്മാവു അസൂയെക്കായി കാംക്ഷിക്കുന്നുവോ? 6 എന്നാല്‍ അവന്‍ അധികം കൃപ നലകുന്നു; അതുകൊണ്ടു “ദൈവം നിഗളികളോടു എതിര്‍ത്തുനില്‍ക്കയും താഴ്മയുള്ളവര്‍ക്കും കൃപ നലകുകയും ചെയ്യുന്നു” എന്നു പറഞ്ഞിരിക്കുന്നു. 7 ആകയാല്‍ നിങ്ങള്‍ ദൈവത്തിന്നു കീഴടങ്ങുവിന്‍ ; പിശാചിനോടു എതിര്‍ത്തുനില്പിന്‍ ; എന്നാല്‍ അവന്‍ നിങ്ങളെ വിട്ടു ഓ‍ടിപ്പോകും. 8 ദൈവത്തോടു അടുത്തു ചെല്ലുവിന്‍ ; എന്നാല്‍ അവന്‍ നിങ്ങളോടു അടുത്തുവരും. പാപികളേ, കൈകളെ വെടിപ്പാക്കുവിന്‍ ; ഇരുമനസ്സുള്ളോരേ, ഹൃദയങ്ങളെ ശുദ്ധീകരിപ്പിന്‍ ; 9 സങ്കടപ്പെട്ടു ദുഃഖിച്ചു കരവിന്‍ ; നിങ്ങളുടെ ചിരി ദുഃഖമായും സന്തോഷം വിഷാദമായും തീരട്ടെ. 10 കര്‍ത്താവിന്‍റെ സന്നിധിയില്‍ താഴുവിന്‍ ; എന്നാല്‍ അവന്‍ നിങ്ങളെ ഉയര്‍ത്തും. 11 സഹോദരന്മാരേ, അന്യോന്യം ദുഷിക്കരുതു; തന്‍റെ സഹോദരനെ ദുഷിക്കയും വിധിക്കയും ചെയ്യുന്നവന്‍ ന്യായപ്രമാണത്തെ ദുഷിക്കയും ന്യായപ്രമാണത്തെ വിധിക്കയും ചെയ്യുന്നു. ന്യായപ്രമാണത്തെ വിധിക്കുന്നു എങ്കില്‍ നീ ന്യായപ്രമാണത്തെ അനുഷ്ഠിക്കുന്നവനല്ല, വിധിക്കുന്നവനത്രേ. 12 ന്യായപ്രമാണകര്‍ത്താവും ന്യായാധിപതിയും ഒരുവനേയുള്ളു: രക്ഷിപ്പാനും നശിപ്പിപ്പാനും ശക്തനായവന്‍ തന്നേ; കൂട്ടുകാരനെ വിധിപ്പാന്‍ നീ ആര്‍ 13 ഇന്നോ നാളെയോ ഞങ്ങള്‍ ഇന്ന പട്ടണത്തില്‍ പോയി അവിടെ ഒരാണ്ടു കഴിച്ചു വ്യാപാരം ചെയ്തു ലാഭം ഉണ്ടാക്കും എന്നു പറയുന്നവരേ, കേള്‍പ്പിന്‍ : 14 നാളെത്തേതു നിങ്ങള്‍ അറിയുന്നില്ലല്ലോ; നിങ്ങളുടെ ജീവന്‍ എങ്ങനെയുള്ളതു? അല്പനേരത്തേക്കു കാണുന്നതും പിന്നെ മറഞ്ഞുപോകുന്നതുമായ ആവിയല്ലോ. 15 കര്‍ത്താവിന്നു ഇഷ്ടമുണ്ടെങ്കില്‍ ഞങ്ങള്‍ ജീവിച്ചിരുന്നു ഇന്നിന്നതു ചെയ്യും എന്നല്ലയോ പറയേണ്ടതു. 16 നിങ്ങളോ വമ്പു പറഞ്ഞു പ്രശംസിക്കുന്നു; ഈവക പ്രശംസ എല്ലാം ദോഷം ആകുന്നു. 17 നന്മ ചെയ്‍വാനറിഞ്ഞിട്ടും ചെയ്യാത്തവന്നു അതു പാപം തന്നേ.

James 5

1 അല്ലയോ ധനവാന്മാരേ, നിങ്ങളുടെമേല്‍ വരുന്ന ദുരിതങ്ങള്‍ നിമിത്തം കരഞ്ഞു മുറയിടുവിന്‍ . 2 നിങ്ങളുടെ ധനം ദ്രവിച്ചും ഉടുപ്പു പുഴുവരിച്ചും പോയി. 3 നിങ്ങളുടെ പൊന്നും വെള്ളിയും കറപിടിച്ചു; ആ കറ നിങ്ങളുടെ നേരെ സാക്ഷിയാകും; അതു തീപോലെ നിങ്ങളുടെ ജഡത്തെ തിന്നുകളയും. അന്ത്യകാലത്തു നിങ്ങള്‍ നിക്ഷേപങ്ങളെ ശേഖരിച്ചിരിക്കുന്നു. 4 നിങ്ങളുടെ നിലങ്ങളെ കൊയ്ത വേലക്കാരുടെ കൂലി നിങ്ങള്‍ പിടിച്ചുവല്ലോ; അതു നിങ്ങളുടെ അടുക്കല്‍നിന്നു നിലവിളിക്കുന്നു. കൊയ്തവരുടെ മുറവിളി സൈന്യങ്ങളുടെ കര്‍ത്താവിന്‍റെ ചെവിയില്‍ എത്തിയിരിക്കുന്നു. 5 നിങ്ങള്‍ ഭൂമിയില്‍ ആഡംബരത്തോടെ സുഖിച്ചു പുളെച്ചു കുലദിവസത്തില്‍ എന്നപോലെ നിങ്ങളുടെ ഹൃദയത്തെ പോഷിപ്പിച്ചിരിക്കുന്നു. 6 നിങ്ങള്‍ നീതിമാനെ കുറ്റംവിധിച്ചു കൊന്നു; അവന്‍ നിങ്ങളോടു മറുത്തുനിലക്കുന്നതുമില്ല. 7 എന്നാല്‍ സഹോദരന്മാരേ, കര്‍ത്താവിന്‍റെ പ്രത്യക്ഷതവരെ ദീര്‍ഘക്ഷമയോടിരിപ്പിന്‍ ; കൃഷിക്കാരന്‍ ഭൂമിയുടെ വിലയേറിയ ഫലത്തിന്നു കാത്തുകൊണ്ടു മുന്മഴയും പിന്മഴയും അതിന്നു കിട്ടുവോളം ദീര്‍ഘക്ഷമയോടിരിക്കുന്നുവല്ലോ. 8 നിങ്ങളും ദീര്‍ഘക്ഷമയോടിരിപ്പിന്‍ ; നിങ്ങളുടെ ഹൃദയം സ്ഥിരമാക്കുവിന്‍ ; കര്‍ത്താവിന്‍റെ പ്രത്യക്ഷത സമീപിച്ചിരിക്കുന്നു. 9 സഹോദരന്മാരേ, വിധിക്കപ്പെടാതിരിപ്പാന്‍ ഒരുവന്‍റെ നേരെ ഒരുവന്‍ ഞരങ്ങിപ്പോകരുതു; ഇതാ, ന്യായാധിപതി വാതില്‍ക്കല്‍ നിലക്കുന്നു. 10 സഹോദരന്മാരേ, കര്‍ത്താവിന്‍റെ നാമത്തില്‍ സംസാരിച്ച പ്രവാചകന്മാരെ കഷ്ടാനുഭവത്തിന്നും ദീര്‍ഘക്ഷമെക്കും ദൃഷ്ടാന്തമായി വിചാരിച്ചുകൊള്‍വിന്‍ . 11 സഹിഷ്ണുത കാണിച്ചവരെ നാം ഭാഗ്യവാന്മാര്‍ എന്നു പുകഴ്ത്തുന്നു. യോബിന്‍റെ സഹിഷ്ണുത നിങ്ങള്‍ കേട്ടും കര്‍ത്താവു വരുത്തിയ അവസാനം കണ്ടുമിരിക്കുന്നു; കര്‍ത്താവു മഹാ കരുണയും മനസ്സലിവുമുള്ളവനല്ലോ. 12 വിശേഷാല്‍ സഹോദരന്മാരേ, സ്വര്‍ഗ്ഗത്തെയോ ഭൂമിയെയോ മറ്റു യാതൊന്നിനെയുമോ ചൊല്ലി സത്യം ചെയ്യരുതു; ശിക്ഷാവിധിയില്‍ അകപ്പെടാതിരിപ്പാന്‍ നിങ്ങള്‍ ഉവ്വു എന്നു പറഞ്ഞാല്‍ ഉവ്വു എന്നും ഇല്ല എന്നു പറഞ്ഞാല്‍ ഇല്ല എന്നും ഇരിക്കട്ടെ. 13 നിങ്ങളില്‍ കഷ്ടമനുഭവിക്കുന്നവന്‍ പ്രാര്‍ത്ഥിക്കട്ടെ; സുഖം അനുഭവിക്കുന്നവന്‍ പാട്ടു പാടട്ടെ. 14 നിങ്ങളില്‍ ദീനമായി കിടക്കുന്നവന്‍ സഭയിലെ മൂപ്പന്മാരെ വരുത്തട്ടെ. അവര്‍ കര്‍ത്താവിന്‍റെ നാമത്തില്‍ അവനെ എണ്ണ പൂശി അവന്നു വേണ്ടി പ്രാര്‍ത്ഥിക്കട്ടെ. 15 എന്നാല്‍ വിശ്വാസത്തോടുകൂടിയ പ്രാര്‍ത്ഥന ദീനക്കാരനെ രക്ഷിക്കും; കര്‍ത്താവു അവനെ എഴുന്നേല്പിക്കും; അവന്‍ പാപം ചെയ്തിട്ടുണ്ടെങ്കില്‍ അവനോടു ക്ഷമിക്കും. 16 എന്നാല്‍ നിങ്ങള്‍ക്കു രോഗശാന്തി വരേണ്ടതിന്നു തമ്മില്‍ പാപങ്ങളെ ഏറ്റുപറഞ്ഞു ഒരുവന്നു വേണ്ടി ഒരുവന്‍ പ്രാര്‍ത്ഥിപ്പിന്‍ . നീതിമാന്‍റെ ശ്രദ്ധയോടുകൂടിയ പ്രാര്‍ത്ഥന വളരെ ഫലിക്കുന്നു. 17 ഏലീയാവു നമുക്കു സമസ്വഭാവമുള്ള മനുഷ്യന്‍ ആയിരുന്നു; മഴ പെയ്യാതിരിക്കേണ്ടതിന്നു അവന്‍ പ്രാര്‍ത്ഥനയില്‍ അപേക്ഷിച്ചു; മൂന്നു സംവത്സരവും ആറു മാസവും ദേശത്തു മഴ പെയ്തില്ല. 18 അവന്‍ വീണ്ടും പ്രാര്‍ത്ഥിച്ചപ്പോള്‍ ആകാശത്തുനിന്നു മഴ പെയ്തു, ഭൂമിയില്‍ ധാന്യം വിളഞ്ഞു. 19 സഹോദരന്മാരേ, നിങ്ങളില്‍ ഒരുവന്‍ സത്യംവിട്ടു തെറ്റിപ്പോകയും അവനെ ഒരുവന്‍ തിരിച്ചുവരുത്തുകയും ചെയ്താല്‍ 20 പാപിയെ നേര്‍വ്വഴിക്കു ആക്കുന്നവന്‍ അവന്‍റെ പ്രാണനെ മരണത്തില്‍നിന്നു രക്ഷിക്കയും പാപങ്ങളുടെ ബഹുത്വം മറെക്കയും ചെയ്യും എന്നു അവന്‍ അറിഞ്ഞുകൊള്ളട്ടെ.

1 Peter

1 Peter 1

1 യേശുക്രിസ്തുവിന്‍റെ അപ്പൊസ്തലനായ പത്രൊസ് പൊന്തൊസിലും ഗലാത്യയിലും കപ്പദൊക്യയിലും ആസ്യയിലും ബിഥുന്യയിലും ചിതറിപ്പാര്‍ക്കുംന്ന പരദേശികളും 2 പിതാവായ ദൈവത്തിന്‍റെ മുന്നറിവിന്നു ഒത്തവണ്ണം ആത്മാവിന്‍റെ വിശുദ്ധീകരണം പ്രാപിച്ചു അനുസരണം കാണിപ്പാനും യേശുക്രിസ്തുവിന്‍റെ രക്തത്താല്‍ തളിക്കപ്പെടുവാനുമായി വൃതന്മാരുമായവര്‍ക്കും എഴുതുന്നതു: നിങ്ങള്‍ക്കു കൃപയും സമാധാനവും വര്‍ദ്ധിക്കുമാറാകട്ടെ. 3 നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പിതാവായ ദൈവത്തിന്നു സ്തോത്രം. അവന്‍ മരിച്ചവരുടെ ഇടയില്‍നിന്നുള്ള യേശുക്രിസ്തുവിന്‍റെ പുനരുത്ഥാനത്താല്‍ തന്‍റെ കരുണാധിക്യപ്രകാരം നമ്മെ ജീവനുള്ള പ്രത്യാശെക്കായി, 4 അന്ത്യകാലത്തില്‍ വെളിപ്പെടുവാന്‍ ഒരുങ്ങിയിരിക്കുന്ന രക്ഷെക്കു വിശ്വാസത്താല്‍ ദൈവശക്തിയില്‍ കാക്കപ്പെടുന്ന നിങ്ങള്‍ക്കു വേണ്ടി സ്വര്‍ഗ്ഗത്തില്‍ സൂക്ഷിച്ചിരിക്കുന്നതും 5 ക്ഷയം, മാലിന്യം, വാട്ടം, എന്നിവ ഇല്ലാത്തതുമായ അവകാശത്തിന്നായി തന്നേ വീണ്ടും ജനിപ്പിച്ചിരിക്കുന്നു. 6 അതില്‍ നിങ്ങള്‍ ഇപ്പോള്‍ അല്പനേരത്തേക്കു നാനാപരീക്ഷകളാല്‍ ദുഃഖിച്ചിരിക്കേണ്ടിവന്നാലും ആനന്ദിക്കുന്നു. 7 അഴിഞ്ഞുപോകുന്നതും തീയില്‍ ശോധന കഴിക്കുന്നതുമായ പൊന്നിനെക്കാള്‍ നിങ്ങളുടെ വിശ്വാസത്തിന്‍റെ പരിശോധന വിലയേറിയതു എന്നു യേശുക്രിസ്തുവിന്‍റെ പ്രത്യക്ഷതയില്‍ പുകഴ്ചെക്കും തേജസ്സിന്നും മാനത്തിന്നുമായി കാണ്മാന്‍ അങ്ങനെ ഇടവരും. 8 അവനെ നിങ്ങള്‍ കണ്ടിട്ടില്ലെങ്കിലും സ്നേഹിക്കുന്നു; ഇപ്പോള്‍ കാണാതെ വിശ്വസിച്ചുംകൊണ്ടു 9 നിങ്ങളുടെ വിശ്വാസത്തിന്‍റെ അന്തമായ ആത്മരക്ഷ പ്രാപിക്കയും പറഞ്ഞുതീരാത്തതും മഹിമയുള്ളതുമായ സന്തോഷത്തോടെ ആനന്ദിക്കയും ചെയ്യുന്നു. 10 നിങ്ങള്‍ക്കു വരുവാനിരിക്കുന്ന കൃപയെക്കുറിച്ചു പ്രവചിച്ച പ്രവാചകന്മാര്‍ ഈ രക്ഷയെ ആരാഞ്ഞു അന്വേഷിച്ചിരുന്നു. 11 അവരിലുള്ള ക്രിസ്തുവിന്‍ ആത്മാവു ക്രിസ്തുവിന്നു വരേണ്ടിയ കഷ്ടങ്ങളെയും പിന്‍ വരുന്ന മഹിമയെയും മുമ്പില്‍കൂട്ടി സാക്ഷീകരിച്ചപ്പോള്‍ സൂചിപ്പിച്ച സമയം ഏതോ എങ്ങിനെയുള്ളതോ എന്നു പ്രവാചകന്മാര്‍ ആരാഞ്ഞുനോക്കി, 12 തങ്ങള്‍ക്കായിട്ടല്ല നിങ്ങള്‍ക്കായിട്ടത്രേ തങ്ങള്‍ ആ ശുശ്രൂഷ ചെയ്യുന്നു എന്നു അവര്‍ക്കും വെളിപ്പെട്ടു; സ്വര്‍ഗ്ഗത്തില്‍ നിന്നു അയച്ച പരിശുദ്ധാത്മാവിനാല്‍ നിങ്ങളോടു സുവിശേഷം അറിയിച്ചവര്‍ അതു ഇപ്പോള്‍ നിങ്ങളെ ഗ്രഹിപ്പിച്ചിരിക്കുന്നു. അതിലേക്കു ദൈവദൂതന്മാരും കുനിഞ്ഞുനോക്കുവാന്‍ ആഗ്രഹിക്കുന്നു. 13 ആകയാല്‍ നിങ്ങളുടെ മനസ്സു ഉറപ്പിച്ചു നിര്‍മ്മദരായി യേശുക്രിസ്തുവിന്‍റെ പ്രത്യക്ഷതയിങ്കല്‍ നിങ്ങള്‍ക്കു വരുവാനുള്ള കൃപയില്‍ പൂര്‍ണ്ണ പ്രത്യാശ വെച്ചുകൊള്‍വിന്‍ . 14 പണ്ടു നിങ്ങളുടെ അജ്ഞാനകാലത്തു ഉണ്ടായിരുന്ന മോഹങ്ങളെ 15 മാതൃകയാക്കാതെ നിങ്ങളെ വിളിച്ച വിശുദ്ധന്നു ഒത്തവണ്ണം അനുസരണമുള്ള മക്കളായി എല്ലാനടപ്പിലും വിശുദ്ധരാകുവിന്‍ . 16 “ഞാന്‍ വിശുദ്ധന്‍ ആകയാല്‍ നിങ്ങളും വിശുദ്ധരായിരിപ്പിന്‍ ” എന്നു എഴുതിയിരിക്കുന്നുവല്ലോ. 17 മുഖപക്ഷം കൂടാതെ ഓ‍രോരുത്തന്‍റെ പ്രവൃത്തിക്കു തക്കവണ്ണം ന്യായം വിധിക്കുന്നവനെ നിങ്ങള്‍ പിതാവു എന്നു വിളിക്കുന്നു എങ്കില്‍ നിങ്ങളുടെ പ്രവാസകാലം ഭയത്തോടെ കഴിപ്പിന്‍ . 18 വ്യര്‍ത്ഥവും പിതൃപാരമ്പര്യവുമായുള്ള നിങ്ങളുടെ നടപ്പില്‍നിന്നു നിങ്ങളെ വീണ്ടെടുത്തിരിക്കുന്നതു പൊന്നു, വെള്ളി മുതലായ അഴിഞ്ഞുപോകുന്ന വസ്തുക്കളെക്കൊണ്ടല്ല, 19 ക്രിസ്തു എന്ന നിര്‍ദ്ദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിന്‍റെ വിലയേറിയ രക്തംകൊണ്ടത്രേ എന്നു നിങ്ങള്‍ അറിയുന്നുവല്ലോ. 20 അവന്‍ ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവന്‍ മുഖാന്തരം ദൈവത്തില്‍ വിശ്വസിക്കുന്ന നിങ്ങള്‍ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു. 21 നിങ്ങളുടെ വിശ്വാസവും പ്രത്യാശയും ദൈവത്തില്‍ വെച്ചുകൊള്ളേണ്ടതിന്നു ദൈവം അവനെ മരിച്ചവരുടെ ഇടയില്‍നിന്നു എഴുന്നേല്പിച്ചു, അവന്നു തേജസ്സു കൊടുത്തുമിരിക്കുന്നു. 22 എന്നാല്‍ സത്യം അനുസരിക്കയാല്‍ നിങ്ങളുടെ ആത്മാക്കളെ നിര്‍വ്യാജമായ സഹോദരപ്രീതിക്കായി നിര്‍മ്മലീകരിച്ചിരിക്കകൊണ്ടു ഹൃദയപൂര്‍വ്വം അന്യോന്യം ഉറ്റുസ്നേഹിപ്പിന്‍ . 23 കെടുന്ന ബീജത്താലല്ല കെടാത്തതിനാല്‍ , ജീവനുള്ളതും നിലനിലക്കുന്നതുമായ ദൈവവചനത്താല്‍ തന്നേ, നിങ്ങള്‍ വീണ്ടും ജനിച്ചിരിക്കുന്നു. 24 “സകലജഡവും പുല്ലുപോലെയും അതിന്‍റെ ഭംഗി എല്ലാം പുല്ലിന്‍റെ പൂപോലെയും ആകുന്നു; പുല്ലു വാടി പൂവുതിര്‍ന്നുപോയി; 25 കര്‍ത്താവിന്‍റെ വചനമോ എന്നേക്കും നിലനിലക്കുന്നു.” അതു ആകുന്നു നിങ്ങളോടു പ്രസംഗിച്ച വചനം.

1 Peter 2

1 ആകയാല്‍ സകലദുഷ്ടതയും എല്ലാ ചതിവും വ്യാജഭാവവും അസൂയയും എല്ലാനുണയും നീക്കിക്കളഞ്ഞു 2 ഇപ്പോള്‍ ജനിച്ച ശിശുക്കളെപ്പോലെ രക്ഷെക്കായി വളരുവാന്‍ വചനം എന്ന മായമില്ലാത്ത പാല്‍ കുടിപ്പാന്‍ 3 വാഞ്ഛിപ്പിന്‍ . കര്‍ത്താവു ദയാലു എന്നു നിങ്ങള്‍ ആസ്വദിച്ചിട്ടുണ്ടല്ലോ. 4 മനുഷ്യര്‍ തള്ളിയതെങ്കിലും ദൈവസന്നിധിയില്‍ ശ്രേഷ്ഠവും മാന്യവുമായ ജീവനുള്ള കല്ലായ അവന്‍റെ അടുക്കല്‍ വന്നിട്ടു 5 നിങ്ങളും ജീവനുള്ള കല്ലുകള്‍ എന്നപോലെ ആത്മികഗൃഹമായി യേശുക്രിസ്തുമുഖാന്തരം ദൈവത്തിന്നു പ്രസാദമുള്ള ആത്മികയാഗം കഴിപ്പാന്തക്ക വിശുദ്ധപുരോഹിതവര്‍ഗ്ഗമാകേണ്ടതിന്നു പണിയപ്പെടുന്നു. 6 “ഞാന്‍ ശ്രേഷ്ഠവും മാന്യവുമായോരു മൂലക്കല്ലു സീയോനില്‍ ഇടുന്നു; അവനില്‍ വിശ്വസിക്കുന്നവന്‍ ലജ്ജിച്ചുപോകയില്ല” എന്നു തിരുവെഴുത്തില്‍ കാണുന്നുവല്ലോ. 7 വിശ്വസിക്കുന്ന നിങ്ങള്‍ക്കു ആ മാന്യതയുണ്ടു; വിശ്വസിക്കാത്തവര്‍ക്കോ “വീടു പണിയുന്നവര്‍ തള്ളിക്കളഞ്ഞ കല്ലു തന്നേ മൂലക്കല്ലും ഇടര്‍ച്ചക്കല്ലും തടങ്ങല്‍ പാറയുമായിത്തീര്‍ന്നു.” 8 അവര്‍ വചനം അനുസരിക്കായ്കയാല്‍ ഇടറിപ്പോകുന്നു; അതിന്നു അവരെ വെച്ചുമിരിക്കുന്നു. 9 നിങ്ങളോ അന്ധകാരത്തില്‍നിന്നു തന്‍റെ അത്ഭുത പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്‍റെ സല്‍ഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവര്‍ഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു. 10 മുമ്പെ നിങ്ങള്‍ ജനമല്ലാത്തവര്‍ ; ഇപ്പോഴോ ദൈവത്തിന്‍റെ ജനം; കരുണ ലഭിക്കാത്തവര്‍ ; ഇപ്പോഴോ കരുണ ലഭിച്ചവര്‍ തന്നേ. 11 പ്രിയമുള്ളവരേ, പ്രവാസികളും പരദേശികളുമായ നിങ്ങളെ ആത്മാവിനോടു പോരാടുന്ന ജഡമോഹങ്ങളെ വിട്ടകന്നു ജാതികള്‍ നിങ്ങളെ ദുഷ്പ്രവൃത്തിക്കാര്‍ എന്നു ദുഷിക്കുന്തോറും 12 നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടറിഞ്ഞിട്ടു സന്ദര്‍ശനദിവസത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിന്നു അവരുടെ ഇടയില്‍ നിങ്ങളുടെ നടപ്പു നന്നായിരിക്കേണം എന്നു ഞാന്‍ പ്രബോധിപ്പിക്കുന്നു. 13 സകല മാനുഷനിയമത്തിന്നും കര്‍ത്താവിന്‍ നിമിത്തം കീഴടങ്ങുവിന്‍ . 14 ശ്രേഷ്ഠാധികാരി എന്നുവെച്ചു രാജാവിന്നും ദുഷ്പ്രവൃത്തിക്കാരുടെ ദണ്ഡനത്തിന്നും സല്‍പ്രവൃത്തിക്കാരുടെ മാനത്തിന്നുമായി അവനാല്‍ അയക്കപ്പെട്ടവര്‍ എന്നുവെച്ചു നാടുവാഴികള്‍ക്കും കീഴടങ്ങുവിന്‍ . 15 നിങ്ങള്‍ നന്മ ചെയ്തുകൊണ്ടു ബുദ്ധിയില്ലാത്ത മനുഷ്യരുടെ ഭോഷത്വം മിണ്ടാതാക്കേണം എന്നുള്ളതു ദൈവേഷ്ടം ആകുന്നു. 16 സ്വതന്ത്രരായും സ്വാതന്ത്ര്യം ദുഷ്ടതെക്കു മറയാക്കാതെ ദൈവത്തിന്‍റെ ദാസന്മാരായും നടപ്പിന്‍ . 17 എല്ലാവരെയും ബഹുമാനിപ്പിന്‍ ; സഹോദരവര്‍ഗ്ഗത്തെ സ്നേഹിപ്പിന്‍ ; ദൈവത്തെ ഭയപ്പെടുവിന്‍ ; രാജാവിനെ ബഹുമാനിപ്പിന്‍ . 18 വേലക്കാരേ, പൂര്‍ണ്ണഭയത്തോടെ യജമാനന്മാര്‍ക്കും, നല്ലവര്‍ക്കും ശാന്തന്മാര്‍ക്കും മാത്രമല്ല, മൂര്‍ഖന്മാര്‍ക്കും കൂടെ കീഴടങ്ങിയിരിപ്പിന്‍ . 19 ഒരുത്തന്‍ ദൈവത്തെക്കുറിച്ചുള്ള മനോബോധം നിമിത്തം അന്യായമായി കഷ്ടവും ദുഃഖവും സഹിച്ചാല്‍ അതു പ്രസാദം ആകുന്നു. 20 നിങ്ങള്‍ കുറ്റം ചെയ്തിട്ടു അടികൊള്ളുന്നതു സഹിച്ചാല്‍ എന്തു യശസ്സുള്ളു? അല്ല, നന്മ ചെയ്തിട്ടു കഷ്ടം സഹിച്ചാല്‍ അതു ദൈവത്തിന്നു പ്രസാദം. 21 അതിന്നായിട്ടല്ലോ നിങ്ങളെ വിളിച്ചിരിക്കുന്നതു. ക്രിസ്തുവും നിങ്ങള്‍ക്കു വേണ്ടി കഷ്ടം അനുഭവിച്ചു, നിങ്ങള്‍ അവന്‍റെ കാല്‍ച്ചുവടു പിന്‍ തുടരുവാന്‍ ഒരു മാതൃക വെച്ചേച്ചു പോയിരിക്കുന്നു. 22 അവന്‍ പാപം ചെയ്തിട്ടില്ല; അവന്‍റെ വായില്‍ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല. 23 തന്നെ ശകാരിച്ചിട്ടു പകരം ശകാരിക്കാതെയും കഷ്ടം അനുഭവിച്ചിട്ടു ഭീഷണം പറയാതെയും ന്യായമായി വിധിക്കുന്നവങ്കല്‍ കാര്‍യ്യം ഭരമേല്പിക്കയത്രേ ചെയ്തതു. 24 നാം പാപം സംബന്ധിച്ചു മരിച്ചു നീതിക്കു ജീവിക്കേണ്ടതിന്നു അവന്‍ തന്‍റെ ശരീരത്തില്‍ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേല്‍ കയറി; അവന്‍റെ അടിപ്പിണരാല്‍ നിങ്ങള്‍ക്കു സൌഖ്യം വന്നിരിക്കുന്നു. 25 നിങ്ങള്‍ തെറ്റി ഉഴലുന്ന ആടുകളെപ്പോലെ ആയിരുന്നു; ഇപ്പോഴോ നിങ്ങളുടെ ആത്മാക്കളുടെ ഇടയനും അദ്ധ്യക്ഷനുമായവങ്കലേക്കു മടങ്ങിവന്നിരിക്കുന്നു.

1 Peter 3

1 ഭാര്‍യ്യമാരേ, നിങ്ങളുടെ ഭര്‍ത്താക്കന്മാര്‍ക്കും കീഴടങ്ങിയിരിപ്പിന്‍ ; അവരില്‍ വല്ലവരും വചനം അനുസരിക്കാത്തപക്ഷം ഭയത്തോടുകൂടിയ നിങ്ങളുടെ നിര്‍മ്മലമായ നടപ്പു കണ്ടറിഞ്ഞു 2 വചനം കൂടാതെ ഭാര്യമാരുടെ നടപ്പിനാല്‍ ചേര്‍ന്നുവരുവാന്‍ ഇടയാകും. 3 നിങ്ങളുടെ അലങ്കാരം തലമുടി പിന്നുന്നതും പൊന്നണിയുന്നതും വസ്ത്രം ധരിക്കുന്നതും ഇങ്ങനെ പുറമേയുള്ളതല്ല, 4 സൌമ്യതയും സാവധാനതയുമുള്ള മനസ്സു എന്ന അക്ഷയഭൂഷണമായ ഹൃദയത്തിന്‍റെ ഗൂഢമനുഷ്യന്‍ തന്നേ ആയിരിക്കേണം; അതു ദൈവസന്നിധിയില്‍ വിലയേറിയതാകുന്നു. 5 ഇങ്ങനെയല്ലോ പണ്ടു ദൈവത്തില്‍ പ്രത്യാശവെച്ചിരുന്ന വിശുദ്ധസ്ത്രീകള്‍ തങ്ങളെത്തന്നേ അലങ്കരിച്ചു ഭര്‍ത്താക്കന്മാര്‍ക്കും കീഴടങ്ങിയിരിരുന്നതു. 6 അങ്ങനെ സാറാ അബ്രാഹാമിനെ യജമാനന്‍ എന്നു വിളിച്ചു അനുസരിച്ചിരുന്നു; നന്മ ചെയ്തു യാതൊരു ഭീഷണിയും പേടിക്കാതിരുന്നാല്‍ നിങ്ങള്‍ അവളുടെ മക്കള്‍ ആയിത്തീര്‍ന്നു. 7 അങ്ങനെ തന്നേ ഭര്‍ത്താക്കന്മാരേ, നിങ്ങളുടെ പ്രാര്‍ത്ഥനെക്കു മുടക്കം വരാതിരിക്കേണ്ടതിന്നു വിവേകത്തോടെ ഭാര്യമാരോടുകൂടെ വസിച്ചു, സ്ത്രീജനം ബലഹീനപാത്രം എന്നും അവര്‍ ജീവന്‍റെ കൃപെക്കു കൂട്ടവകാശികള്‍ എന്നും ഔര്‍ത്തു അവര്‍ക്കും ബഹുമാനം കൊടുപ്പിന്‍ . 8 തീര്‍ച്ചെക്കു എല്ലാവരും ഐകമത്യവും സഹതാപവും സഹോദരപ്രീതിയും മനസ്സലിവും വിനയബുദ്ധിയുമുള്ളവരായിരിപ്പിന്‍ . 9 ദോഷത്തിന്നു ദോഷവും ശകാരത്തിന്നു ശകാരവും പകരം ചെയ്യാതെ നിങ്ങള്‍ അനുഗ്രഹം അനുഭവിക്കേണ്ടതിന്നു വിളിക്കപ്പെട്ടതുകൊണ്ടു അനുഗ്രഹിക്കുന്നവരായിരിപ്പിന്‍ . 10 “ജീവനെ ആഗ്രഹിക്കയും ശുഭകാലം കാണ്മാന്‍ ഇച്ഛിക്കയും ചെയ്യുന്നവന്‍ ദോഷം ചെയ്യാതെ തന്‍റെ നാവിനെയും വ്യാജം പറയാതെ അധരത്തെയും അടക്കിക്കൊള്ളട്ടെ. 11 അവന്‍ ദോഷം വിട്ടകന്നു ഗുണം ചെയ്കയും സമാധാനം അന്വേഷിച്ചു പിന്തുടരുകയും ചെയ്യട്ടെ. 12 കര്‍ത്താവിന്‍റെ കണ്ണു നീതിമാന്മാരുടെ മേലും അവന്‍റെ ചെവി അവരുടെ പ്രാര്‍ത്ഥനെക്കും തുറന്നിരിക്കുന്നു; എന്നാല്‍ കര്‍ത്താവിന്‍റെ മുഖം ദുഷ്പ്രവൃത്തിക്കാര്‍ക്കും പ്രതിക്കുലമായിരിക്കുന്നു.” 13 നിങ്ങള്‍ നന്മ ചെയ്യുന്നതില്‍ ശൂഷ്കാന്തിയുള്ളവര്‍ ആകുന്നു എങ്കില്‍ നിങ്ങള്‍ക്കു ദോഷം ചെയ്യുന്നവന്‍ ആര്‍ ? 14 നീതിനിമിത്തം കഷ്ടം സഹിക്കേണ്ടി വന്നാലും നിങ്ങള്‍ ഭാഗ്യവാന്മാര്‍ . അവരുടെ ഭീഷണത്തിങ്കല്‍ ഭയപ്പെടുകയും കലങ്ങുകയുമരുതു; എന്നാല്‍ ക്രിസ്തുവിനെ നിങ്ങളുടെ ഹൃദയങ്ങളില്‍ കര്‍ത്താവായി വിശുദ്ധീകരിപ്പിന്‍ . 15 നിങ്ങളിലുള്ള പ്രത്യാശയെക്കുറിച്ചു ന്യായം ചോദിക്കുന്ന ഏവനോടും സൌമ്യതയും ഭയഭക്തിയും പൂണ്ടു പ്രതിവാദം പറവാന്‍ എപ്പോഴും ഒരുങ്ങിയിരിപ്പിന്‍ . 16 ക്രിസ്തുവില്‍ നിങ്ങള്‍ക്കുള്ള നല്ല നടപ്പിനെ ദുഷിക്കുന്നവര്‍ നിങ്ങളെ പഴിച്ചു പറയുന്നതില്‍ ലജ്ജിക്കേണ്ടതിന്നു നല്ലമനസ്സാക്ഷിയുള്ളവരായിരിപ്പിന്‍ . 17 നിങ്ങള്‍ കഷ്ടം സഹിക്കേണം എന്നു ദൈവഹിതമെങ്കില്‍ തിന്മ ചെയ്തിട്ടല്ല, നന്മ ചെയ്തിട്ടു സഹിക്കുന്നതു ഏറ്റവും നന്നു. 18 ക്രിസ്തുവും നമ്മെ ദൈവത്തോടു അടുപ്പിക്കേണ്ടതിന്നു നീതിമാനായി നീതികെട്ടവര്‍ക്കും വേണ്ടി പാപംനിമിത്തം ഒരിക്കല്‍ കഷ്ടം അനുഭവിച്ചു, ജഡത്തില്‍ മരണശിക്ഷ ഏല്‍ക്കയും ആത്മാവില്‍ ജീവിപ്പിക്കപ്പെടുകയും ചെയ്തു. 19 ആത്മാവില്‍ അവന്‍ ചെന്നു, പണ്ടു നോഹയുടെ കാലത്തു പെട്ടകം ഒരുക്കുന്ന സമയം ദൈവം ദീര്‍ഘക്ഷമയോടെ കാത്തിരിക്കുമ്പോള്‍ അനുസരിക്കാത്തവരായി തടവിലുള്ള ആത്മാക്കളോടു പ്രസംഗിച്ചു. 20 ആ പെട്ടകത്തില്‍ അല്പജനം, എന്നുവെച്ചാല്‍ എട്ടുപേര്‍ , വെള്ളത്തില്‍കൂടി രക്ഷ പ്രാപിച്ചു. 21 അതു സ്നാനത്തിന്നു ഒരു മുന്‍ കുറി. സ്നാനമോ ഇപ്പോള്‍ ജഡത്തിന്‍റെ അഴുകൂ കളയുന്നതായിട്ടല്ല, ദൈവത്തോടു നല്ല മനസ്സാക്ഷിക്കായുള്ള അപേക്ഷയായിട്ടത്രേ യേശുക്രിസ്തുവിന്‍റെ പുനരുത്ഥാനത്താല്‍ നമ്മെയും രക്ഷിക്കുന്നു. 22 അവന്‍ സ്വര്‍ഗ്ഗത്തിലേക്കു പോയി ദൈവത്തിന്‍റെ വലത്തുഭാഗത്തു ഇരിക്കുന്നു. ദൂതന്മാരും അധികാരങ്ങളും ശക്തികളും അവന്നു കീഴ്പെട്ടുമിരിക്കുന്നു.

1 Peter 4

1 ക്രിസ്തു ജഡത്തില്‍ കഷ്ടമനുഭവിച്ചതുകൊണ്ടു നിങ്ങളും ആ ഭാവം തന്നേ ആയുധമായി ധരിപ്പിന്‍ . 2 ജഡത്തില്‍ കഷ്ടമനുഭവിച്ചവന്‍ ജഡത്തില്‍ ശേഷിച്ചിരിക്കുംകാലം ഇനി മനുഷ്യരുടെ മോഹങ്ങള്‍ക്കല്ല, ദൈവത്തിന്‍റെ ഇഷ്ടത്തിന്നത്രേ ജീവിക്കേണ്ടതിന്നു പാപം വിട്ടൊഴിഞ്ഞിരിക്കുന്നു. 3 കാമാര്‍ത്തികളിലും മോഹങ്ങളിലും വീഞ്ഞുകുടിയിലും വെറിക്കൂത്തുകളിലും മദ്യപാനത്തിലും ധര്‍മ്മവിരുദ്ധമായ വിഗ്രഹാരാധനയിലും നടന്നു ജാതികളുടെ ഇഷ്ടം പ്രവര്‍ത്തിച്ചുകൊണ്ടു കാലം പോക്കിയതു മതി. 4 ദുര്‍ന്നടപ്പിന്‍റെ അതേ കവിച്ചലില്‍ നിങ്ങള്‍ അവരോടു ചേര്‍ന്നു നടക്കാതിരിക്കുന്നതു അപൂര്‍വ്വം എന്നുവെച്ചു അവര്‍ ദുഷിക്കുന്നു. 5 ജീവികളെയും മരിച്ചവരെയും ന്യായം വിധിപ്പാന്‍ ഒരുങ്ങിയിരിക്കുന്നവന്നു അവര്‍ കണക്കു ബോധിപ്പിക്കേണ്ടിവരും. 6 ഇതിന്നായിട്ടല്ലോ മരിച്ചവരോടും സുവിശേഷം അറിയിച്ചതു. അവര്‍ ജഡസംബന്ധമായി മനുഷ്യരെപ്പോലെ വിധിക്കപ്പെടുകയും ആത്മാവുസംബന്ധമായി ദൈവത്തിന്നൊത്തവണ്ണം ജീവിക്കയും ചെയ്യേണ്ടതിന്നു തന്നേ. 7 എന്നാല്‍ എല്ലാറ്റിന്‍റെയും അവസാനം സമീപിച്ചിരിക്കുന്നു; ആകയാല്‍ പ്രാര്‍ത്ഥനെക്കു സുബോധമുള്ളവരും നിര്‍മ്മദരുമായിരിപ്പിന്‍ . 8 സകലത്തിന്നും മുമ്പെ തമ്മില്‍ ഉറ്റ സ്നേഹം ഉള്ളവരായിരിപ്പിന്‍ . സ്നേഹം പാപങ്ങളുടെ ബഹുത്വത്തെ മറെക്കുന്നു. 9 പിറുപിറുപ്പു കൂടാതെ തമ്മില്‍ അതിഥിസല്‍ക്കാരം ആചരിപ്പിന്‍ . 10 ഓ‍രോരുത്തന്നു വരം ലഭിച്ചതുപോലെ വിവിധമായുള്ള ദൈവകൃപയുടെ നല്ല ഗൃഹവിചാരകന്മാരായി അതിനെക്കൊണ്ടു അന്യോന്യം ശുശ്രൂഷിപ്പിന്‍ . 11 ഒരുത്തന്‍ പ്രസംഗിക്കുന്നു എങ്കില്‍ ദൈവത്തിന്‍റെ അരുളപ്പാടു പ്രസ്താവിക്കുന്നു എന്നപോലെയും ഒരുത്തന്‍ ശുശ്രൂഷിക്കുന്നു എങ്കില്‍ ദൈവം നലകുന്ന പ്രാപ്തിക്കു ഒത്തവണ്ണവും ആകട്ടെ. എല്ലാറ്റിലും ദൈവം യേശുക്രിസ്തുമൂലം മഹത്വപ്പെടുവാന്‍ ഇടവരട്ടെ. മഹത്വവും ബലവും എന്നെന്നേക്കും അവന്നുള്ളതു. ആമേന്‍ . 12 പ്രിയമുള്ളവരേ, നിങ്ങള്‍ക്കു പരീക്ഷക്കായി സംഭവിച്ചിരിക്കുന്ന അഗ്നിശോധനയിങ്കല്‍ ഒരു അപൂര്‍വ്വകാര്‍യ്യം നിങ്ങള്‍ക്കു വന്നുകൂടി എന്നു വച്ചു അതിശയിച്ചുപോകരുതു. 13 ക്രിസ്തുവിന്‍റെ കഷ്ടങ്ങള്‍ക്കു പങ്കുള്ളവരാകുന്തോറും സന്തോഷിച്ചുകൊള്‍വിന്‍ . അങ്ങനെ നിങ്ങള്‍ അവന്‍റെ തേജസ്സിന്‍റെ പ്രത്യക്ഷതയില്‍ ഉല്ലസിച്ചാനന്ദിപ്പാന്‍ ഇടവരും. 14 ക്രിസ്തുവിന്‍റെ നാമം ഹേതുവായി നിന്ദ സഹിക്കേണ്ടിവന്നാല്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍ ; മഹത്വത്തിന്‍റെ ആത്മാവായ ദൈവാത്മാവു നിങ്ങളുടെമേല്‍ ആവസിക്കുന്നുവല്ലോ. 15 നിങ്ങളില്‍ ആരും കുലപാതകനോ കള്ളനോ ദുഷ്പ്രവൃത്തിക്കാരനോ ആയിട്ടല്ല കഷ്ടം സഹിക്കേണ്ടതു; പരകാര്യത്തില്‍ ഇടപെടുന്നവനായിട്ടുമല്ല; 16 ക്രിസ്ത്യാനിയായിട്ടു കഷ്ടം സഹക്കേണ്ടിവന്നാലോ ലജ്ജിക്കരുതു; ഈ നാമം ധരിച്ചിട്ടു ദൈവത്തെ മഹത്വപ്പെടുത്തുകയത്രേ വേണ്ടതു. 17 ന്യായവിധി ദൈവഗൃഹത്തില്‍ ആരംഭിപ്പാന്‍ സമയമായല്ലോ. അതു നമ്മില്‍ തുടങ്ങിയാല്‍ ദൈവത്തിന്‍റെ സുവിശേഷം അനുസരിക്കാത്തവരുടെ അവസാനം എന്താകും? 18 നീതിമാന്‍ പ്രയാസേന രക്ഷപ്രാപിക്കുന്നു എങ്കില്‍ അഭക്തന്‍റെയും പാപിയുടെയും ഗതി എന്താകും? 19 അതുകൊണ്ടു ദൈവേഷ്ടപ്രകാരം കഷ്ടം സഹിക്കുന്നവര്‍ നന്മ ചെയ്തുകൊണ്ടു തങ്ങളുടെ പ്രാണനെ വിശ്വസ്തനായ സ്രഷ്ടാവിങ്കല്‍ ഭരമേല്പിക്കട്ടെ.

1 Peter 5

1 നിങ്ങളിലുള്ള മൂപ്പന്മാരെ ഒരു കൂട്ടുമൂപ്പനും ക്രിസ്തുവിന്‍റെ കഷ്ടാനുഭവത്തിന്നു സാക്ഷിയും വെളിപ്പെടുവാനുള്ള തേജസ്സിന്നു കൂട്ടാളിയുമായ ഞാന്‍ പ്രബോധിപ്പിക്കുന്നതു: 2 നിങ്ങളുടെ വിചാരണയിലുള്ള ദൈവത്തിന്‍റെ ആട്ടിന്‍ കൂട്ടത്തെ മേയിച്ചുകൊള്‍വിന്‍ . നിര്‍ബ്ബന്ധത്താലല്ല, ദൈവത്തിന്നു ഹിതമാംവണ്ണം മന:പൂര്‍വ്വമായും ദുരാഗ്രഹത്തോടെയല്ല, 3 ഉന്മേഷത്തോടെയും ഇടവകകളുടെമേല്‍ കര്‍ത്തൃത്വം നടത്തുന്നവരായിട്ടല്ല. ആട്ടിന്‍ കൂട്ടത്തിന്നു മാതൃകകളായിത്തീര്‍ന്നുകൊണ്ടും അദ്ധ്യക്ഷത ചെയ്‍വിന്‍ . 4 എന്നാല്‍ ഇടയശ്രേഷ്ഠന്‍ പ്രത്യക്ഷനാകുമ്പോള്‍ നിങ്ങള്‍ തേജസ്സിന്‍റെ വാടാത്ത കിരീടം പ്രാപിക്കും. 5 അവ്വണ്ണം ഇളയവരേ, മൂപ്പന്മാര്‍ക്കും കീഴടങ്ങുവിന്‍ . എല്ലാവരും തമ്മില്‍ തമ്മില്‍ കീഴടങ്ങി താഴ്മ ധരിച്ചുകൊള്‍വിന്‍ ദൈവം നിഗളികളോടു എതിര്‍ത്തുനിലക്കുന്നു; താഴ്മയുള്ളവര്‍ക്കോ കൃപ നലകുന്നു; 6 അതുകൊണ്ടു അവന്‍ തക്കസമയത്തു നിങ്ങളെ ഉയര്‍ത്തുവാന്‍ ദൈവത്തിന്‍റെ ബലമുള്ള കൈക്കീഴു താണിരിപ്പിന്‍ . 7 അവന്‍ നിങ്ങള്‍ക്കായി കരുതുന്നതാകയാല്‍ നിങ്ങളുടെ സകല ചിന്താകുലവും അവന്‍റെ മേല്‍ ഇട്ടുകൊള്‍വിന്‍ . 8 നിര്‍മ്മദരായിരിപ്പിന്‍ ; ഉണര്‍ന്നിരിപ്പിന്‍ ; നിങ്ങളുടെ പ്രതിയോഗിയായ പിശാചു അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരിഞ്ഞു ചുറ്റിനടക്കുന്നു. 9 ലോകത്തില്‍ നിങ്ങള്‍ക്കുള്ള സഹോദരവര്‍ഗ്ഗത്തിന്നു ആവക കഷ്ടപ്പാടുകള്‍ തന്നേ പൂര്‍ത്തിയായി വരുന്നു എന്നറിഞ്ഞു വിശ്വാസത്തില്‍ സ്ഥിരമുള്ളവരായി അവനോടു എതിര്‍ത്തു നില്പിന്‍ . 10 എന്നാല്‍ അല്പകാലത്തേക്കു കഷ്ടം സഹിക്കുന്ന നിങ്ങളെ ക്രിസ്തുവില്‍ തന്‍റെ നിത്യതേജസ്സിന്നായി വിളിച്ചിരിക്കുന്ന സര്‍വ്വകൃപാലുവായ ദൈവം തന്നേ യഥാസ്ഥാനപ്പെടുത്തി ഉറപ്പിച്ചു ശക്തീകരിക്കും. 11 ബലം എന്നെന്നേക്കും അവന്നുള്ളതു. ആമേന്‍ . 12 നിങ്ങളെ പ്രബോധിപ്പിച്ചും നിങ്ങള്‍ ഈ നിലക്കുന്നതു ദൈവത്തിന്‍റെ സത്യകൃപയില്‍ ആകുന്നു എന്നു സാക്ഷീകരിച്ചുംകൊണ്ടു ഞാന്‍ നിങ്ങള്‍ക്കു വിശ്വസ്തസഹോദരന്‍ എന്നു നിരൂപിക്കുന്ന സില്വാനൊസ് മുഖാന്തരം ചുരുക്കത്തില്‍ എഴുതിയിരിക്കുന്നു. 13 നിങ്ങളുടെ സഹവൃതയായ ബാബിലോനിലെ സഭയും എനിക്കു മകനായ മര്‍ക്കൊസും നിങ്ങള്‍ക്കു വന്ദനം ചൊല്ലുന്നു. 14 സ്നേഹചുബനത്താല്‍ തമ്മില്‍ വന്ദനം ചെയ്‍വിന്‍ . ക്രിസ്തുവിലുള്ള നിങ്ങള്‍ക്കു എല്ലാവര്‍ക്കും സമാധാനം ഉണ്ടാകട്ടെ.

2 Peter

2 Peter 1

1 യേശുക്രിസ്തുവിന്‍റെ ദാസനും അപ്പൊസ്തലനുമായ ശിമോന്‍ പത്രൊസ്, നമ്മുടെ ദൈവത്തിന്‍റെയും രക്ഷിതാവായ യേശുക്രിസ്തുവിന്‍റെയും നീതിയാല്‍ ഞങ്ങള്‍ക്കു ലഭിച്ചതുപോലെ അതേ വിലയേറിയ വിശ്വാസം ലഭിച്ചവര്‍ക്കും എഴുതുന്നതു: 2 ദൈവത്തിന്‍റെയും നമ്മുടെ കര്‍ത്താവായ യേശുവിന്‍റെയും പരിജ്ഞാനത്തില്‍ നിങ്ങള്‍ക്കു കൃപയും സമാധാനവും വര്‍ദ്ധിക്കുമാറാകട്ടെ. 3 തന്‍റെ മഹത്വത്താലും വീര്യത്താലും നമ്മെ വിളിച്ചവന്‍റെ പരിജ്ഞാനത്താല്‍ അവന്‍റെ ദിവ്യശക്തി ജീവന്നും ഭക്തിക്കും വേണ്ടിയതു ഒക്കെയും നമുക്കു ദാനം ചെയ്തിരിക്കുന്നുവല്ലോ. 4 അവയാല്‍ അവന്‍ നമുക്കു വിലയേറിയതും അതിമഹത്തുമായ വാഗ്ദത്തങ്ങളും നല്കിയിരിക്കുന്നു. ഇവയാല്‍ നിങ്ങള്‍ ലോകത്തില്‍ മോഹത്താലുള്ള നാശം വിട്ടൊഴിഞ്ഞിട്ടു ദിവ്യസ്വഭാവത്തിന്നു കൂട്ടാളികളായിത്തീരുവാന്‍ ഇടവരുന്നു. 5 അതുനിമിത്തം തന്നേ നിങ്ങള്‍ സകലഉത്സാഹവും കഴിച്ചു, നിങ്ങളുടെ വിശ്വാസത്തോടു വീര്യവും വീര്യത്തോടു പരിജ്ഞാനവും 6 പരിജ്ഞാനത്തോടു ഇന്ദ്രീയജയവും ഇന്ദ്രീയജയത്തോടു സ്ഥിരതയും സ്ഥിരതയോടു ഭക്തിയും 7 ഭക്തിയോടു സഹോദരപ്രീതിയും സഹോദരപ്രീതിയോടു സ്നേഹവും കൂട്ടിക്കൊള്‍വിന്‍ . 8 ഇവ നിങ്ങള്‍ക്കുണ്ടായി വര്‍ദ്ധിക്കുന്നു എങ്കില്‍ നിങ്ങള്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പരിജ്ഞാനം സംബന്ധിച്ചു ഉത്സാഹമില്ലാത്തവരും നിഷ്ഫലന്മാരും ആയിരിക്കയില്ല. 9 അവയില്ലാത്തവനോ കുരുടന്‍ അത്രേ; അവന്‍ ഹ്രസ്വദൃഷ്ടിയുള്ളവനും തന്‍റെ മുമ്പിലത്തെ പാപങ്ങളുടെ ശുദ്ധീകരണം മറന്നവനും തന്നേ. 10 അതുകൊണ്ടു സഹോദരന്മാരേ, നിങ്ങളുടെ വിളിയും തിരഞ്ഞെടുപ്പും ഉറപ്പാക്കുവാന്‍ അധികം ശ്രമിപ്പിന്‍ . 11 ഇങ്ങനെ ചെയ്താല്‍ നിങ്ങള്‍ ഒരുനാളും ഇടറിപ്പോകാതെ നമ്മുടെ കര്‍ത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്‍റെ നിത്യരാജ്യത്തിലേക്കുള്ള പ്രവേശനം ധാരാളമായി പ്രാപിക്കും. 12 അതുകൊണ്ടു നിങ്ങള്‍ അറിഞ്ഞവരും ലഭിച്ച സത്യത്തില്‍ ഉറെച്ചു നിലക്കുന്നവരും എന്നു വരികിലും ഇതു നിങ്ങളെ എപ്പോഴും ഓ‍ര്‍പ്പിപ്പാന്‍ ഞാന്‍ ഒരുങ്ങിയിരിക്കും. 13 നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു എനിക്കു അറിവു തന്നതുപോലെ എന്‍റെ കൂടാരം പൊളിഞ്ഞുപോകുവാന്‍ അടുത്തിരിക്കുന്നു എന്നു അറിഞ്ഞിരിക്കയാല്‍ 14 ഞാന്‍ ഈ കൂടാരത്തില്‍ ഇരിക്കുന്നേടത്തോളം നിങ്ങളെ ഓ‍ര്‍പ്പിച്ചുണര്‍ത്തുക യുക്തം എന്നു വിചാരിക്കുന്നു. 15 നിങ്ങള്‍ അതു എന്‍റെ നിര്‍യ്യാണത്തിന്‍റെശേഷം എപ്പോഴും ഓ‍ര്‍ത്തു കൊള്‍വാന്തക്കവണ്ണം ഞാന്‍ ഉത്സാഹിക്കും. 16 ഞങ്ങള്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ശക്തിയും പ്രത്യക്ഷതയും നിങ്ങളോടു അറിയിച്ചതു നിര്‍മ്മിതകഥകളെ പ്രമാണിച്ചിട്ടല്ല, അവന്‍റെ മഹിമ കണ്ട സാക്ഷികളായിത്തീര്‍ന്നിട്ടത്രേ. 17 “ഇവന്‍ എന്‍റെ പ്രിയപുത്രന്‍ ; ഇവങ്കല്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു” എന്നുള്ള ശബ്ദം അതി ശ്രേഷ്ഠതേജസ്സിങ്കല്‍ നിന്നു വന്നപ്പോള്‍ പിതാവായ ദൈവത്താല്‍ അവന്നു മാനവും തേജസ്സും ലഭിച്ചു. 18 ഞങ്ങള്‍ അവനോടുകൂടെ വിശുദ്ധപര്‍വ്വതത്തില്‍ ഇരിക്കുമ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും ഈ ശബ്ദം ഉണ്ടായതു കേട്ടു. 19 പ്രവാചകവാക്യവും അധികം സ്ഥിരമായിട്ടു നമുക്കുണ്ടു. നേരം വെളുക്കുകയും നിങ്ങളുടെ ഹൃദയങ്ങളില്‍ ഉദയനക്ഷത്രം ഉദിക്കയും ചെയ്‍വോളം ഇരുണ്ടു സ്ഥലത്തു പ്രകാശിക്കുന്ന വിളകൂപോലെ അതിനെ കരുതിക്കൊണ്ടാല്‍ നന്നു. 20 തിരുവെഴുത്തിലെ പ്രവചനം ഒന്നും സ്വയമായ വ്യാഖ്യാനത്താല്‍ ഉളവാകുന്നതല്ല എന്നു ആദ്യം തന്നേ അറിഞ്ഞു കൊള്ളേണം. 21 പ്രവചനം ഒരിക്കലും മനുഷ്യന്‍റെ ഇഷ്ടത്താല്‍ വന്നതല്ല, ദൈവകല്പനയാല്‍ മനുഷ്യര്‍ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ടു സംസാരിച്ചതത്രേ.

2 Peter 2

1 എന്നാല്‍ കള്ളപ്രവാചകന്മാരും ജനത്തിന്‍റെ ഇടയില്‍ ഉണ്ടായിരുന്നു. അങ്ങനെ നിങ്ങളുടെ ഇടയിലും ദുരുപദേഷ്ടാക്കന്മാര്‍ ഉണ്ടാകും; അവര്‍ നാശകരമായ മതഭേദങ്ങളെ നുഴയിച്ചു തങ്ങളെ വിലെക്കു വാങ്ങിയ നാഥനെ തള്ളിപ്പറഞ്ഞു തങ്ങള്‍ക്കു തന്നേ ശീഘ്രനാശം വരുത്തും. 2 അവരുടെ ദുഷ്കാമപ്രവൃത്തികളെ പലരും അനുകരിക്കും; അവര്‍ നിമിത്തം സത്യമാര്‍ഗ്ഗം ദുഷിക്കപ്പെടും. 3 അവര്‍ ദ്രവ്യാഗ്രഹത്തില്‍ കൌശലവാക്കു പറഞ്ഞു നിങ്ങളെ വാണിഭം ആക്കും. അവര്‍ക്കും പൂര്‍വ്വകാലംമുതല്‍ ന്യായവിധി താമസിയാതെ വരുന്നു; അവരുടെ നാശം ഉറങ്ങുന്നതുമില്ല. 4 പാപം ചെയ്ത ദൂതന്മാരെ ദൈവം ആദരിക്കാതെ അന്ധതമസ്സിന്‍റെ ചങ്ങലയിട്ടു നരകത്തിലാക്കി ന്യായവിധിക്കായി കാപ്പാന്‍ ഏല്പിക്കയും 5 പുരാതനലോകത്തെയും ആദരിക്കാതെ ഭക്തികെട്ടവരുടെ ലോകത്തില്‍ ജലപ്രളയം വരുത്തിയപ്പോള്‍ നീതിപ്രസംഗിയായ നോഹയെ ഏഴു പേരോടുകൂടെ പാലിക്കയും 6 സൊദോം ഗൊമോറ എന്ന പട്ടണങ്ങളെ ഭസ്മീകരിച്ചു ഉന്മൂലനാശത്താല്‍ ന്യായം വിധിച്ചു മേലാല്‍ ഭക്തികെട്ടു നടക്കുന്നവര്‍ക്കും 7 ദൃഷ്ടാന്തമാക്കിവെക്കയും അധര്‍മ്മികളുടെ ഇടയില്‍ വസിച്ചിരിക്കുമ്പോള്‍ നാള്‍തോറും അധര്‍മ്മപ്രവൃത്തി കണ്ടും കേട്ടും 8 തന്‍റെ നീതിയുള്ള മനസ്സില്‍ നൊന്തു അവരുടെ ദുഷ്കാമപ്രവൃത്തിയാല്‍ വലഞ്ഞുപോയ നീതിമാനായ ലോത്തിനെ വിടുവിക്കയും ചെയ്തു. 9 കര്‍ത്താവു ഭക്തന്മാരെ പരീക്ഷയില്‍നിന്നു വിടുവിപ്പാനും നീതികെട്ടവരെ, വിശേഷാല്‍ മലിന മോഹംകൊണ്ടു ജഡത്തെ അനുസരിച്ചു നടക്കയും കര്‍ത്തൃത്വത്തെ നിന്ദിക്കയും ചെയ്യുന്നവരെ തന്നേ, 10 ന്യായവിധിദിവസത്തിലെ ദണ്ഡനത്തിന്നായി കാപ്പാനും അറിയുന്നുവല്ലോ. 11 ബലവും ശക്തിയും ഏറിയ ദൂതന്മാര്‍ കര്‍ത്താവിന്‍റെ സന്നിധിയില്‍ അവരുടെ നേരെ ദൂഷണവിധി ഉച്ചരിക്കാതിരിക്കെ, ആ ധാര്‍ഷ്ട്യമുള്ള തന്നിഷ്ടക്കാര്‍ മഹിമകളെ ദുഷിപ്പാന്‍ ശങ്കിക്കുന്നില്ല. 12 ജാത്യാപിടിപെട്ടു നശിപ്പാന്‍ പിറന്ന ബുദ്ധിയില്ലാത്ത ജന്തുക്കളെപ്പോലെ അവര്‍ അറിയാത്തതിനെ ദുഷിക്കയാല്‍ അനീതിയുടെ കൂലി അനുഭവിച്ചുകൊണ്ടു സ്വന്ത വഷളത്വത്താല്‍ നശിച്ചുപോകും. 13 അവര്‍ താല്‍ക്കാലിക ഭോഗതൃപ്തി സുഖം എന്നുവെച്ചു നിങ്ങളുടെ സ്നേഹസദ്യകളില്‍ നിങ്ങളോടുകൂടെ വിരുന്നുകഴിഞ്ഞു പുളെക്കുന്ന കറകളും കളങ്കങ്ങളും ആകുന്നു. 14 അവര്‍ വ്യഭിചാരിണിയെ കണ്ടു രസിക്കയും പാപം കണ്ടു തൃപ്തിപ്പെടാതിരിക്കയും ചെയ്യുന്ന കണ്ണുള്ളവരും സ്ഥിരമില്ലാത്ത ദേഹികളെ വശീകരിക്കുന്നവരും ദ്രവ്യാഗ്രഹത്തില്‍ അഭ്യാസം തികഞ്ഞ ഹൃദയമുള്ളവരുമായ ശാപയോഗ്യന്മാര്‍ . 15 അവര്‍ നേര്‍വഴി വിട്ടു തെറ്റി ബെയോരിന്‍റെ മകനായ ബിലെയാമിന്‍റെ വഴിയില്‍ നടന്നു. 16 അവന്‍ അനീതിയുടെ കൂലി കൊതിച്ചു എങ്കിലും തന്‍റെ അകൃത്യത്തിന്നു ശാസന കിട്ടി; ഉരിയാടാക്കഴുത മനുഷ്യവാക്കായി ഉരിയാടി പ്രവാചകന്‍റെ ബുദ്ധിഭ്രമത്തെ തടുത്തുവല്ലോ. 17 അവര്‍ വെള്ളമില്ലാത്ത കിണറുകളും കൊടുങ്കാറ്റുകൊണ്ടു ഓ‍ടുന്ന മഞ്ഞു മേഘങ്ങളും ആകുന്നു; അവര്‍ക്കും കൂരിരുട്ടു സംഗ്രഹിച്ചിരിക്കുന്നു. 18 വഴിതെറ്റി നടക്കുന്നവരോടു ഇപ്പോള്‍ അകന്നുവന്നവരെ ഇവര്‍ വെറും വമ്പുപറഞ്ഞു ദുഷ്കാമവൃത്തികളാല്‍ കാമഭോഗങ്ങളില്‍ കുടുക്കുന്നു. 19 തങ്ങള്‍ തന്നേ നാശത്തിന്‍റെ അടിമകളായിരിക്കെ മറ്റവര്‍ക്കും സ്വാതന്ത്ര്യത്തെ വാഗ്ദത്തം ചെയ്യുന്നു. ഒരുത്തന്‍ ഏതിനോടു തോലക്കുന്നുവോ അതിന്നു അടിമപ്പെട്ടിരിക്കുന്നു. 20 കര്‍ത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്‍റെ പരിജ്ഞാനത്താല്‍ ലോകത്തിന്‍റെ മാലിന്യം വിട്ടോടിയവര്‍ അതില്‍ വീണ്ടും കുടുങ്ങി തോറ്റുപോയാല്‍ അവരുടെ ഒടുവിലത്തെ സ്ഥിതി ആദ്യത്തേതിനെക്കാള്‍ അധികം വഷളായിപ്പോയി. 21 തങ്ങള്‍ക്കു ഏല്പിച്ചുകിട്ടിയ വിശുദ്ധകല്പനയെ നീതിയുടെ വഴി അറിഞ്ഞശേഷം വിട്ടുകളയുന്നതിനെക്കാള്‍ അതു അറിയാതിരിക്കുന്നതു അവര്‍ക്കും നന്നായിരുന്നു. 22 എന്നാല്‍ സ്വന്ത ഛര്‍ദ്ദിക്കു തിരിഞ്ഞ നായെന്നും കുളിച്ചിട്ടു ചളിയില്‍ ഉരളുവാന്‍ തിരിഞ്ഞ പന്നിയെന്നും ഉള്ള സത്യമായ പഴഞ്ചൊല്ലുപോലെ അവര്‍ക്കും സംഭവിച്ചു.

2 Peter 3

1 പ്രിയമുള്ളവരേ, ഞാന്‍ ഇപ്പോള്‍ നിങ്ങള്‍ക്കു എഴുതുന്നതു രണ്ടാം ലേഖനമല്ലോ. 2 വിശുദ്ധ പ്രവാചകന്മാര്‍ മുന്‍ പറഞ്ഞ വചനങ്ങളും നിങ്ങളുടെ അപ്പൊസ്തലന്മാര്‍ മുഖാന്തരം കര്‍ത്താവും രക്ഷിതാവുമായവന്‍ തന്ന കല്പനയും ഔര്‍ത്തുകൊള്ളേണമെന്നു ഈ ലേഖനം രണ്ടിനാലും ഞാന്‍ നിങ്ങളെ ഓ‍ര്‍മ്മപ്പെടുത്തി നിങ്ങളുടെ പരമാര്‍ത്ഥമനസ്സു ഉണര്‍ത്തുന്നു. 3 അവന്‍റെ പ്രത്യക്ഷതയുടെ വാഗ്ദത്തം എവിടെ? 4 പിതാക്കന്മാര്‍ നിദ്രകൊണ്ടശേഷം സകലവും സൃഷ്ടിയുടെ ആരംഭത്തില്‍ ഇരുന്നതുപോലെ തന്നേ ഇരിക്കുന്നു എന്നു പറഞ്ഞു സ്വന്തമോഹങ്ങളെ അനുസരിച്ചുനടക്കുന്ന പരിഹാസികള്‍ പരിഹാസത്തോടെ അന്ത്യകാലത്തു വരുമെന്നു വിശേഷാല്‍ അറിഞ്ഞുകൊള്‍വിന്‍ . 5 ആകാശവും വെള്ളത്തില്‍നിന്നും വെള്ളത്താലും ഉളവായ ഭൂമിയും പണ്ടു ദൈവത്തിന്‍റെ വചനത്താല്‍ ഉണ്ടായി എന്നും 6 അതിനാല്‍ അന്നുള്ള ലോകം ജലപ്രളയത്തില്‍ മുങ്ങി നശിച്ചു എന്നും 7 ഇപ്പോഴത്തെ ആകാശവും ഭൂമിയും അതേ വചനത്താല്‍ തീക്കായി സൂക്ഷിച്ചും ന്യായവിധിയും ഭക്തികെട്ട മനുഷ്യരുടെ നാശവും സംഭവിപ്പാനുള്ള ദിവസത്തേക്കു കാത്തുമിരിക്കുന്നു എന്നും അവര്‍ മനസ്സോടെ മറന്നുകളയുന്നു. 8 എന്നാല്‍ പ്രിയമുള്ളവരേ, കര്‍ത്താവിന്നു ഒരു ദിവസം ആയിരം സംവത്സരംപോലെയും ആയിരം സംവത്സരം ഒരു ദിവസംപോലെയും ഇരിക്കുന്നു എന്നീ കാര്‍യ്യം നിങ്ങള്‍ മറക്കരുതു. 9 ചിലര്‍ താമസം എന്നു വിചാരിക്കുന്നതുപോലെ കര്‍ത്താവു തന്‍റെ വാഗ്ദത്തം നിവര്‍ത്തിപ്പാന്‍ താമസിക്കുന്നില്ല. ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാന്‍ അവന്‍ ഇച്ഛിച്ചു നിങ്ങളോടു ദീര്‍ഘക്ഷമ കാണിക്കുന്നതേയുള്ളു. 10 കര്‍ത്താവിന്‍റെ ദിവസമോ കള്ളനെപ്പോലെ വരും. അന്നു ആകാശം കൊടുമ്മുഴക്കത്തോടെ ഒഴിഞ്ഞു പോകും; മൂലപദാര്‍ത്ഥങ്ങള്‍ കത്തിയഴികയും ഭൂമിയും അതിലുള്ള പണികളും വെന്തുപോകയും ചെയ്യും. 11 ഇങ്ങനെ ഇവ ഒക്കെയും അഴിവാനുള്ളതായിരിക്കയാല്‍ ആകാശം ചുട്ടഴിവാനും മൂലപദാര്‍ത്ഥങ്ങള്‍ വെന്തുരുകുവാനും ഉള്ള ദൈവദിവസത്തിന്‍റെ വരവു കാത്തിരുന്നും ബദ്ധപ്പെടുത്തിയുംകൊണ്ടു 12 നിങ്ങള്‍ എത്ര വിശുദ്ധജീവനവും ഭക്തിയും ഉള്ളവര്‍ ആയിരിക്കേണം. 13 എന്നാല്‍ നാം അവന്‍റെ വാഗ്ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിന്നും പുതിയ ഭൂമിക്കുമായിട്ടു കാത്തിരിക്കുന്നു. 14 അതുകൊണ്ടു പ്രിയമുള്ളവരേ, നിങ്ങള്‍ ഇവെക്കായി കാത്തിരിക്കയാല്‍ അവന്‍ നിങ്ങളെ കറയും കളങ്കവും ഇല്ലാത്തവരായി സമാധാനത്തോടെ കാണ്മാന്‍ ഉത്സാഹിച്ചുകൊണ്ടു നമ്മുടെ കര്‍ത്താവിന്‍റെ ദീര്‍ഘക്ഷമയെ രക്ഷ എന്നു വിചാരിപ്പിന്‍ . 15 അങ്ങനെ തന്നേ നമ്മുടെ പ്രിയ സഹോദരനായ പൌലൊസും തനിക്കു ലഭിച്ച ജ്ഞാനത്തിന്നു തക്കവണ്ണം നിങ്ങള്‍ക്കും ഇതിനെക്കുറിച്ചു സംസാരിക്കുന്ന സകല ലേഖനങ്ങളിലും എഴുതീട്ടുണ്ടല്ലോ. 16 അവയില്‍ ഗ്രഹിപ്പാന്‍ പ്രയാസമുള്ളതു ചിലതുണ്ടു. അറിവില്ലാത്തവരും അസ്ഥിരന്മാരുമായവര്‍ ശേഷം തിരുവെഴുത്തുകളെപ്പോലെ അതും തങ്ങളുടെ നാശത്തിന്നായി കോട്ടിക്കളയുന്നു. 17 എന്നാല്‍ പ്രിയമുള്ളവരേ, നിങ്ങള്‍ മുമ്പുകൂട്ടി അറിഞ്ഞിരിക്കകൊണ്ടു അധര്‍മ്മികളുടെ വഞ്ചനയില്‍ കുടുങ്ങി സ്വന്ത സ്ഥിരതവിട്ടു വീണു പോകാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍വിന്‍ , 18 കൃപയിലും നമ്മുടെ കര്‍ത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്‍റെ പരിജ്ഞാനത്തിലും വളരുവിന്‍ . അവന്നു ഇപ്പോഴും എന്നെന്നേക്കും മഹത്വം. ആമേന്‍ .

1 John

1 John 1

1 ആദിമുതലുള്ളതും ഞങ്ങള്‍ കേട്ടതും സ്വന്ത കണ്ണുകൊണ്ടു കണ്ടതും ഞങ്ങള്‍ നോക്കിയതും 2 ഞങ്ങളുടെ കൈ തൊട്ടതും ആയ ജീവന്‍റെ വചനം സംബന്ധിച്ചു — ജീവന്‍ പ്രത്യക്ഷമായി, ഞങ്ങള്‍ കണ്ടു സാക്ഷീകരിക്കയും പിതാവിനോടുകൂടെയിരുന്നു ഞങ്ങള്‍ക്കു പ്രത്യക്ഷമായ നിത്യജീവനെ നിങ്ങളോടു അറിയിക്കയും ചെയ്യുന്നു — 3 ഞങ്ങള്‍ കണ്ടും കേട്ടുമുള്ളതു നിങ്ങള്‍ക്കു ഞങ്ങളോടു കൂട്ടായ്മ ഉണ്ടാകേണ്ടതിന്നു നിങ്ങളോടും അറിയിക്കുന്നു. ഞങ്ങളുടെ കൂട്ടായ്മയോ പിതാവിനോടും അവന്‍റെ പുത്രനായ യേശുക്രിസ്തുവിനോടും ആകുന്നു. 4 നമ്മുടെ സന്തോഷം പൂര്‍ണ്ണമാകുവാന്‍ ഞങ്ങള്‍ ഇതു നിങ്ങള്‍ക്കു എഴുതുന്നു. 5 ദൈവം വെളിച്ചം ആകുന്നു; അവനില്‍ ഇരുട്ടു ഒട്ടും ഇല്ല എന്നുള്ളതു ഞങ്ങള്‍ അവനോടു കേട്ടു നിങ്ങളോടു അറിയിക്കുന്ന ദൂതാകുന്നു. 6 അവനോടു കൂട്ടായ്മ ഉണ്ടു എന്നു പറകയും ഇരുട്ടില്‍ നടക്കയും ചെയ്താല്‍ നാം ഭോഷകു പറയുന്നു; സത്യം പ്രവര്‍ത്തിക്കുന്നതുമില്ല. 7 അവന്‍ വെളിച്ചത്തില്‍ ഇരിക്കുന്നതു പോലെ നാം വെളിച്ചത്തില്‍ നടക്കുന്നുവെങ്കില്‍ നമുക്കു തമ്മില്‍ കൂട്ടായ്മ ഉണ്ടു; അവന്‍റെ പുത്രനായ യേശുവിന്‍റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു. 8 നമുക്കു പാപം ഇല്ല എന്നു നാം പറയുന്നു എങ്കില്‍ നമ്മെത്തന്നേ വഞ്ചിക്കുന്നു; സത്യം നമ്മില്‍ ഇല്ലാതെയായി. 9 നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കില്‍ അവന്‍ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാന്‍ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു. 10 നാം പാപം ചെയ്തിട്ടില്ല എന്നു പറയുന്നുവെങ്കില്‍ അവനെ അസത്യവാദിയാക്കുന്നു; അവന്‍റെ വചനം നമ്മില്‍ ഇല്ലാതെയായി.

1 John 2

1 എന്‍റെ കുഞ്ഞുങ്ങളേ, നിങ്ങള്‍ പാപം ചെയ്യാതിരിപ്പാന്‍ ഞാന്‍ ഇതു നിങ്ങള്‍ക്കു എഴുതുന്നു. ഒരുത്തന്‍ പാപം ചെയ്തു എങ്കിലോ, നീതിമാനായ യേശുക്രിസ്തു എന്ന കാര്‍യ്യസ്ഥന്‍ നമുക്കു പിതാവിന്‍റെ അടുക്കല്‍ ഉണ്ടു. 2 അവന്‍ നമ്മുടെ പാപങ്ങള്‍ക്കു പ്രായശ്ചിത്തം ആകുന്നു; നമ്മുടേതിന്നു മാത്രം അല്ല, സര്‍വ്വലോകത്തിന്‍റെ പാപത്തിന്നും തന്നേ. 3 അവന്‍റെ കല്പനകളെ പ്രമാണിക്കുന്നു എങ്കില്‍ നാം അവനെ അറിഞ്ഞിരിക്കുന്നു എന്നു അതിനാല്‍ അറിയുന്നു. 4 അവനെ അറിഞ്ഞിരിക്കുന്നു എന്നു പറകയും അവന്‍റെ കല്പനകളെ പ്രമാണിക്കാതിരിക്കയും ചെയ്യുന്നവന്‍ കള്ളന്‍ ആകുന്നു; സത്യം അവനില്‍ ഇല്ല. 5 എന്നാല്‍ ആരെങ്കിലും അവന്‍റെ വചനം പ്രമാണിക്കുന്നു എങ്കില്‍ അവനില്‍ ദൈവസ്നേഹം വാസ്തവമായി തികഞ്ഞിരിക്കുന്നു. നാം അവനില്‍ ഇരിക്കുന്നു എന്നു ഇതിനാല്‍ നമുക്കു അറിയാം. 6 അവനില്‍ വസിക്കുന്നു എന്നു പറയുന്നവന്‍ അവന്‍ നടന്നതുപോലെ നടക്കേണ്ടതാകുന്നു. 7 പ്രിയമുള്ളവരേ, പുതിയോരു കല്പനയല്ല ആദിമുതല്‍ നിങ്ങള്‍ക്കുള്ള പഴയ കല്പനയത്രേ ഞാന്‍ നിങ്ങള്‍ക്കു എഴുതുന്നതു. ആ പഴയ കല്പന നിങ്ങള്‍ കേട്ട വചനം തന്നേ. 8 പുതിയോരു കല്പന ഞാന്‍ നിങ്ങള്‍ക്കു എഴുതുന്നു എന്നും പറയാം. അതു അവനിലും നിങ്ങളിലും സത്യമായിരിക്കുന്നു; ഇരുട്ടു നീങ്ങിപോകുന്നു; സത്യവെളിച്ചം ഇതാ പ്രകാശിക്കുന്നു. 9 വെളിച്ചത്തില്‍ ഇരിക്കുന്നു എന്നു പറകയും സഹോദരനെ പകെക്കയും ചെയ്യുന്നവന്‍ ഇന്നെയോളം ഇരുട്ടില്‍ ഇരിക്കുന്നു. 10 സഹോദരനെ സ്നേഹിക്കുന്നവന്‍ വെളിച്ചത്തില്‍ വസിക്കുന്നു; ഇടര്‍ച്ചെക്കു അവനില്‍ കാരണമില്ല. 11 സഹോദരനെ പകെക്കുന്നവനോ ഇരുട്ടില്‍ ഇരിക്കുന്നു; ഇരുട്ടില്‍ നടക്കയും ചെയ്യുന്നു. ഇരുട്ടു അവന്‍റെ കണ്ണു കുരുടാക്കുകയാല്‍ എവിടേക്കു പോകുന്നു എന്നു അവന്‍ അറിയുന്നില്ല. 12 കുഞ്ഞുങ്ങളേ, നിങ്ങള്‍ക്കു അവന്‍റെ നാമം നിമിത്തം പാപങ്ങള്‍ മോചിച്ചിരിക്കയാല്‍ ഞാന്‍ നിങ്ങള്‍ക്കു എഴുതുന്നു. 13 പിതാക്കന്മാരേ, ആദിമുതലുള്ളവനെ നിങ്ങള്‍ അറിഞ്ഞിരിക്കയാല്‍ നിങ്ങള്‍ക്കു എഴുതുന്നു. ബാല്യക്കാരേ, നിങ്ങള്‍ ദുഷ്ടനെ ജയിച്ചിരിക്കയാല്‍ നിങ്ങള്‍ക്കു എഴുതുന്നു. കുഞ്ഞുങ്ങളേ, നിങ്ങള്‍ പിതാവിനെ അറിഞ്ഞിരിക്കയാല്‍ ഞാന്‍ നിങ്ങള്‍ക്കു എഴുതിയിരിക്കുന്നു. 14 പിതാക്കന്മാരേ, ആദിമുതലുള്ളവനെ നിങ്ങള്‍ അറിഞ്ഞിരിക്കയാല്‍ ഞാന്‍ നിങ്ങള്‍ക്കു എഴുതിയിരിക്കുന്നു. ബാല്യക്കാരേ, നിങ്ങള്‍ ശക്തരാകയാലും ദൈവവചനം നിങ്ങളില്‍ വസിക്കയാലും നിങ്ങള്‍ ദുഷ്ടനെ ജയിച്ചിരിക്കയാലും ഞാന്‍ നിങ്ങള്‍ക്കു എഴുതിയിരിക്കുന്നു. 15 ലോകത്തെയും ലോകത്തിലുള്ളതിനെയും സ്നേഹിക്കരുതു. ഒരുവന്‍ ലോകത്തെ സ്നേഹിക്കുന്നുവെങ്കില്‍ അവനില്‍ പിതാവിന്‍റെ സ്നേഹം ഇല്ല. 16 ജഡമോഹം, കണ്മോഹം, ജീവനത്തിന്‍റെ പ്രതാപം ഇങ്ങനെ ലോകത്തിലുള്ളതു എല്ലാം പിതാവില്‍നിന്നല്ല, ലോകത്തില്‍നിന്നത്രേ ആകുന്നു. 17 ലോകവും അതിന്‍റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു. 18 കുഞ്ഞുങ്ങളേ, ഇതു അന്ത്യനാഴിക ആകുന്നു; എതിര്‍ക്രിസ്തു വരുന്നു എന്നു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഇപ്പോള്‍ അനേകം എതിര്‍ക്രിസ്തുക്കള്‍ എഴുന്നേറ്റിരിക്കയാല്‍ അന്ത്യനാഴിക ആകുന്നു എന്നു നമുക്കു അറിയാം. 19 അവര്‍ നമ്മുടെ ഇടയില്‍നിന്നു പുറപ്പെട്ടു എങ്കിലും നമുക്കുള്ളവര്‍ ആയിരുന്നില്ല; അവര്‍ നമുക്കുള്ളവര്‍ ആയിരുന്നു എങ്കില്‍ നമ്മോടുകൂടെ പാര്‍ക്കുംമായിരുന്നു; എന്നാല്‍ എല്ലാവരും നമുക്കുള്ളവരല്ല എന്നു പ്രസിദ്ധമാകേണ്ടതല്ലോ. 20 നിങ്ങളോ പരിശുദ്ധനാല്‍ അഭിഷേകം പ്രാപിച്ചു സകലവും അറിയുന്നു. 21 നിങ്ങള്‍ സത്യം അറിയായ്കകൊണ്ടല്ല, നിങ്ങള്‍ അതു അറികയാലും ഭോഷകു ഒന്നും സത്യത്തില്‍നിന്നു വരായ്കയാലുമത്രേ ഞാന്‍ നിങ്ങള്‍ക്കു എഴുതിയിരിക്കുന്നതു. 22 യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവന്‍ അല്ലാതെ കള്ളന്‍ ആര്‍ ആകുന്നു? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവന്‍ തന്നേ എതിര്‍ക്രിസ്തു ആകുന്നു. 23 പുത്രനെ നിഷേധിക്കുന്നവന്നു പിതാവുമില്ല; പുത്രനെ സ്വീകരിക്കുന്നവനു പിതാവും ഉണ്ടു. 24 നിങ്ങള്‍ ആദിമുതല്‍ കേട്ടതു നിങ്ങളില്‍ വസിക്കട്ടെ. ആദിമുതല്‍ കേട്ടതു നിങ്ങളില്‍ വസിക്കുന്നു എങ്കില്‍ നിങ്ങള്‍ പുത്രനിലും പിതാവിലും വസിക്കും. 25 ഇതാകുന്നു അവന്‍ നമുക്കു തന്ന വാഗ്ദത്തം: നിത്യജീവന്‍ തന്നേ. 26 നിങ്ങളെ തെറ്റിക്കുന്നവരെ ഓ‍ര്‍ത്തു ഞാന്‍ ഇതു നിങ്ങള്‍ക്കു എഴുതിയിരിക്കുന്നു. 27 അവനാല്‍ പ്രാപിച്ച അഭിഷേകം നിങ്ങളില്‍ വസിക്കുന്നു; ആരും നിങ്ങളെ ഉപദേശിപ്പാന്‍ ആവശ്യമില്ല; അവന്‍റെ അഭിഷേകം തന്നേ നിങ്ങള്‍ക്കു സകലവും ഉപദേശിച്ചുതരികയാലും അതു ഭോഷ്കല്ല സത്യം തന്നേ ആയിരിക്കയാലും അതു നിങ്ങളെ ഉപദേശിച്ചതുപോലെ നിങ്ങള്‍ അവനില്‍ വസിപ്പിന്‍ . 28 ഇനിയും കുഞ്ഞുങ്ങളേ, അവന്‍ പ്രത്യക്ഷനാകുമ്പോള്‍ നാം അവന്‍റെ സന്നിധിയില്‍ ലജ്ജിച്ചുപോകാതെ അവന്‍റെ പ്രത്യക്ഷതയില്‍ നമുക്കു ധൈര്‍യ്യം ഉണ്ടാകേണ്ടതിന്നു അവനില്‍ വസിപ്പിന്‍ . 29 അവന്‍ നീതിമാന്‍ എന്നു നിങ്ങള്‍ ഗ്രഹിച്ചിരിക്കുന്നു എങ്കില്‍ നീതി ചെയ്യുന്നവന്‍ ഒക്കെയും അവനില്‍നിന്നു ജനിച്ചിരിക്കുന്നു എന്നു നിങ്ങള്‍ അറിയുന്നു.

1 John 3

1 കാണ്മിന്‍ , നാം ദൈവമക്കള്‍ എന്നു വിളിക്കപ്പെടുവാന്‍ പിതാവു നമുക്കു എത്ര വലിയ സ്നേഹം നല്കിയിരിക്കുന്നു; അങ്ങനെ തന്നേ നാം ആകുന്നു. ലോകം അവനെ അറിഞ്ഞിട്ടില്ലായ്കകൊണ്ടു നമ്മെയും അറിയുന്നില്ല. 2 പ്രിയമുള്ളവരേ, നാം ഇപ്പോള്‍ ദൈവമക്കള്‍ ആകുന്നു. നാം ഇന്നതു ആകും എന്നു ഇതുവരെ പ്രത്യക്ഷമായില്ല. അവന്‍ പ്രത്യക്ഷനാകുമ്പോള്‍ നാം അവനെ താന്‍ ഇരിക്കും പോലെ തന്നേ കാണുന്നതാകകൊണ്ടു അവനോടു സദൃശന്മാര്‍ ആകും എന്നു നാം അറിയുന്നു. 3 അവനില്‍ ഈ പ്രത്യാശയുള്ളവന്‍ എല്ലാം അവന്‍ നിര്‍മ്മലനായിരിക്കുന്നതുപോലെ തന്നെത്തന്നേ നിര്‍മ്മലീകരിക്കുന്നു. 4 പാപം ചെയ്യുന്നവന്‍ എല്ലാം അധര്‍മ്മവും ചെയ്യുന്നു; പാപം അധര്‍മ്മം തന്നേ. 5 പാപങ്ങളെ നീക്കുവാന്‍ അവന്‍ പ്രത്യക്ഷനായി എന്നു നിങ്ങള്‍ അറിയുന്നു; അവനില്‍ പാപം ഇല്ല. 6 അവനില്‍ വസിക്കുന്നവന്‍ ആരും പാപം ചെയ്യുന്നില്ല. പാപം ചെയ്യുന്നവന്‍ ആരും അവനെ കണ്ടിട്ടില്ല, അറിഞ്ഞിട്ടുമില്ല. 7 കുഞ്ഞുങ്ങളേ, ആരും നിങ്ങളെ തെറ്റിക്കരുതു; അവന്‍ നീതിമാനായിരിക്കുന്നതുപോലെ നീതി ചെയ്യുന്നവന്‍ നീതിമാന്‍ ആകുന്നു. 8 പാപം ചെയ്യുന്നവന്‍ പിശാചിന്‍റെ മകന്‍ ആകുന്നു. പിശാചു ആദിമുതല്‍ പാപം ചെയ്യുന്നുവല്ലോ. പിശാചിന്‍റെ പ്രവൃത്തികളെ അഴിപ്പാന്‍ തന്നേ ദൈവപുത്രന്‍ പ്രത്യക്ഷനായി. 9 ദൈവത്തില്‍നിന്നു ജനിച്ചവന്‍ ആരും പാപം ചെയ്യുന്നില്ല; അവന്‍റെ വിത്തു അവനില്‍ വസിക്കുന്നു; ദൈവത്തില്‍നിന്നു ജനിച്ചതിനാല്‍ അവന്നു പാപം ചെയ്‍വാന്‍ കഴികയുമില്ല. 10 ദൈവത്തിന്‍റെ മക്കള്‍ ആരെന്നും പിശാചിന്‍റെ മക്കള്‍ ആരെന്നും ഇതിനാല്‍ തെളിയുന്നു; നീതി പ്രവര്‍ത്തിക്കാത്തവന്‍ ആരും സഹോദരനെ സ്നേഹിക്കാത്തവനും ദൈവത്തില്‍നിന്നുള്ളവനല്ല. 11 നിങ്ങള്‍ ആദിമുതല്‍ കേട്ട ദൂതു: നാം അന്യോന്യം സ്നേഹിക്കേണം എന്നല്ലോ ആകുന്നു. 12 കയീന്‍ ദുഷ്ടനില്‍നിന്നുള്ളവനായി സഹോദരനെ കൊന്നതുപോലെ അല്ല; അവനെ കൊല്ലുവാന്‍ സംഗതി എന്തു? തന്‍റെ പ്രവൃത്തി ദോഷവും സഹോദരന്റേതു നീതിയുമുള്ളതാകകൊണ്ടത്രേ. 13 സഹോദരന്മാരേ, ലോകം നിങ്ങളെ പകെക്കുന്നു എങ്കില്‍ ആശ്ചര്‍യ്യപ്പെടരുതു. 14 നാം മരണം വിട്ടു ജീവനില്‍ കടന്നിരിക്കുന്നു എന്നു സഹോദരന്മാരെ സ്നേഹിക്കുന്നതിനാല്‍ നമുക്കു അറിയാം. സ്നേഹിക്കാത്തവന്‍ മരണത്തില്‍ വസിക്കുന്നു. 15 സഹോദരനെ പകെക്കുന്നവന്‍ എല്ലാം കുലപാതകന്‍ ആകുന്നു. യാതൊരു കുലപാതകന്നും നിത്യജീവന്‍ ഉള്ളില്‍ വസിച്ചിരിപ്പില്ല എന്നു നിങ്ങള്‍ അറിയുന്നു. 16 അവന്‍ നമുക്കു വേണ്ടി തന്‍റെ പ്രാണനെ വെച്ചുകൊടുത്തതിനാല്‍ നാം സ്നേഹം എന്തു എന്നു അറിഞ്ഞിരിക്കുന്നു; നാമും സഹോദരന്മാര്‍ക്കും വേണ്ടി പ്രാണനെ വെച്ചുകൊടുക്കേണ്ടതാകുന്നു. 17 എന്നാല്‍ ഈ ലോകത്തിലെ വസ്തുവകയുള്ളവന്‍ ആരെങ്കിലും തന്‍റെ സഹോദരന്നു മുട്ടുള്ളതു കണ്ടിട്ടു അവനോടു മനസ്സലിവു കാണിക്കാഞ്ഞാല്‍ ദൈവത്തിന്‍റെ സ്നേഹം അവനില്‍ എങ്ങനെ വസിക്കും? 18 കുഞ്ഞുങ്ങളേ, നാം വാക്കിനാലും നാവിനാലും അല്ല, പ്രവൃത്തിയിലും സത്യത്തിലും തന്നേ സ്നേഹിക്കുക. 19 നാം സത്യത്തിന്‍റെ പക്ഷത്തു നിലക്കുന്നവര്‍ എന്നു ഇതിനാല്‍ അറിയും; 20 ഹൃദയം നമ്മെ കുറ്റം വിധിക്കുന്നു എങ്കില്‍ ദൈവം നമ്മുടെ ഹൃദയത്തെക്കാള്‍ വലിയവനും എല്ലാം അറിയുന്നവനുംഎന്നു നമ്മുടെ ഹൃദയത്തെ അവന്‍റെ സന്നിധിയില്‍ ഉറപ്പിക്കാം 21 പ്രിയമുള്ളവരേ, ഹൃദയം നമ്മെ കുററം വിധിക്കുന്നില്ലെങ്കില്‍ നമുക്കു ദൈവത്തോടു പ്രാഗത്ഭ്യം ഉണ്ടു. 22 അവന്‍റെ കല്പനകളെ നാം പ്രമാണിച്ചു അവന്നു പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ടു എന്തു യാചിച്ചാലും അവങ്കല്‍നിന്നു ലഭിക്കും. 23 അവന്‍റെ കല്പനയോ, അവന്‍റെ പുത്രനായ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ നാം വിശ്വസിക്കയും അവന്‍ നമുക്കു കല്പന തന്നതുപോലെ അന്യോന്യം സ്നേഹിക്കയും വേണം എന്നുള്ളതു തന്നേ. 24 അവന്‍റെ കല്പനകളെ പ്രമാണിക്കുന്നവന്‍ അവനിലും അവന്‍ ഇവനിലും വസിക്കുന്നു. അവന്‍ നമ്മില്‍ വസിക്കുന്നു എന്നു അവന്‍ നമുക്കു തന്ന ആത്മാവിനാല്‍ നാം അറിയുന്നു.

1 John 4

1 പ്രിയമുള്ളവരേ, കള്ളപ്രവാചകന്മാര്‍ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കയാല്‍ ഏതു ആത്മാവിനെയും വിശ്വസിക്കാതെ ആത്മാക്കള്‍ ദൈവത്തില്‍നിന്നുള്ളവയോ എന്നു ശോധന ചെയ്‍വിന്‍ . 2 ദൈവാത്മാവിനെ ഇതിനാല്‍ അറിയാം; യേശുക്രിസ്തു ജഡത്തില്‍ വന്നു എന്നു സ്വീകരിക്കുന്ന ആത്മാവൊക്കെയും ദൈവത്തില്‍നിന്നുള്ളതു. 3 യേശുവിനെ സ്വീകരിക്കാത്ത യാതൊരു ആത്മാവും ദൈവത്തില്‍നിന്നുള്ളതല്ല. അതു എതിര്‍ക്രിസ്തുവിന്‍റെ ആത്മാവു തന്നേ; അതു വരും എന്നു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ; അതു ഇപ്പോള്‍ തന്നേ ലോകത്തില്‍ ഉണ്ടു. 4 കുഞ്ഞുങ്ങളേ, നിങ്ങള്‍ ദൈവത്തില്‍നിന്നുള്ളവര്‍ ആകുന്നു; അവരെ ജയിച്ചുമിരിക്കുന്നു. നിങ്ങളിലുള്ളവന്‍ ലോകത്തില്‍ ഉള്ളവനെക്കാള്‍ വലിയവനല്ലോ. 5 അവര്‍ ലൌകികന്മാര്‍ ആകയാല്‍ ലൌകികമായതു സംസാരിക്കുന്നു; ലോകം അവരുടെ വാക്കു കേള്‍ക്കുന്നു. 6 ഞങ്ങള്‍ ദൈവത്തില്‍നിന്നുള്ളവരാകുന്നു; ദൈവത്തെ അറിയുന്നവന്‍ ഞങ്ങളുടെ വാക്കു കേള്‍ക്കുന്നു. ദൈവത്തില്‍നിന്നല്ലാത്തവന്‍ ഞങ്ങളുടെ വാക്കു കേള്‍ക്കുന്നില്ല. സത്യത്തിന്‍റെ ആത്മാവു ഏതു എന്നും വഞ്ചനയുടെ ആത്മാവു ഏതു എന്നും നമുക്കു ഇതിനാല്‍ അറിയാം. 7 പ്രയമുള്ളവരേ, നാം അന്യോന്യം സ്നേഹിക്ക; സ്നേഹം ദൈവത്തില്‍നിന്നു വരുന്നു. സ്നേഹിക്കുന്നവനെല്ലാം ദൈവത്തില്‍നിന്നു ജനിച്ചിരിക്കുന്നു, ദൈവത്തെ അറികയും ചെയ്യുന്നു. 8 സ്നേഹിക്കാത്തവന്‍ ദൈവത്തെ അറിഞ്ഞിട്ടില്ല; ദൈവം സ്നേഹം തന്നേ. 9 ദൈവം തന്‍റെ ഏകജാതനായ പുത്രനെ നാം അവനാല്‍ ജീവിക്കേണ്ടതിന്നു ലോകത്തിലേക്കു അയച്ചു എന്നുള്ളതിനാല്‍ ദൈവത്തിന്നു നമ്മോടുള്ള സ്നേഹം പ്രത്യക്ഷമായി. 10 നാം ദൈവത്തെ സ്നേഹിച്ചതല്ല, അവന്‍ നമ്മെ സ്നേഹിച്ചു തന്‍റെ പുത്രനെ നമ്മുടെ പാപങ്ങള്‍ക്കു പ്രായശ്ചിത്തം ആകുവാന്‍ അയച്ചതു തന്നേ സാക്ഷാല്‍ സ്നേഹം ആകുന്നു. 11 പ്രിയമുള്ളവരേ, ദൈവം നമ്മെ ഇങ്ങനെ സ്നേഹിച്ചു എങ്കില്‍ നാമും അന്യോന്യം സ്നേഹിക്കേണ്ടതാകുന്നു. 12 ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല. നാം അന്യേന്യം സ്നേഹിക്കുന്നുവെങ്കില്‍ ദൈവം നമ്മില്‍ വസിക്കുന്നു; അവന്‍റെ സ്നേഹം നമ്മില്‍ തികഞ്ഞുമിരിക്കുന്നു. 13 നാം അവനിലും അവന്‍ നമ്മിലും വസിക്കുന്നു എന്നു അവന്‍ തന്‍റെ ആത്മാവിനെ തന്നതിനാല്‍ നാം അറിയുന്നു. 14 പിതാവു പുത്രനെ ലോകരക്ഷിതാവായിട്ടു അയച്ചിരിക്കുന്നു എന്നു ഞങ്ങള്‍ കണ്ടു സാക്‍ഷ്യം പറയുന്നു. 15 യേശു ദൈവപുത്രന്‍ എന്നു സ്വീകരിക്കുന്നവനില്‍ ദൈവവും അവന്‍ ദൈവത്തിലും വസിക്കുന്നു. 16 ഇങ്ങനെ ദൈവത്തിന്നു നമ്മോടുള്ള സ്നേഹത്തെ നാം അറിഞ്ഞും വിശ്വസിച്ചുമിരിക്കുന്നു. ദൈവം സ്നേഹം തന്നേ; സ്നേഹത്തില്‍ വസിക്കുന്നവന്‍ ദൈവത്തില്‍ വസിക്കുന്നു; ദൈവം അവനിലും വസിക്കുന്നു. 17 ന്യായവിധിദിവസത്തില്‍ നമുക്കു ധൈര്യം ഉണ്ടാവാന്‍ തക്കവണ്ണം ഇതിനാല്‍ സ്നേഹം നമ്മോടു തികഞ്ഞിരിക്കുന്നു. അവന്‍ ഇരിക്കുന്നതുപോലെ ഈ ലോകത്തില്‍ നാമും ഇരിക്കുന്നു. 18 സ്നേഹത്തില്‍ ഭയമില്ല; ഭയത്തിന്നു ദണ്ഡനം ഉള്ളതിനാല്‍ തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കിക്കളയുന്നു; ഭയപ്പെടുന്നവന്‍ സ്നേഹത്തില്‍ തികഞ്ഞവനല്ല. 19 അവന്‍ ആദ്യം നമ്മെ സ്നേഹിച്ചതുകൊണ്ടു നാം സ്നേഹിക്കുന്നു. 20 ഞാന്‍ ദൈവത്തെ സ്നേഹിക്കുന്നു എന്നു പറകയും തന്‍റെ സഹോദരനെ പകെക്കയും ചെയ്യുന്നവന്‍ കള്ളനാകുന്നു. താന്‍ കണ്ടിട്ടുള്ള സഹോദരനെ സ്നേഹിക്കാത്തവന്നു കണ്ടിട്ടില്ലാത്ത ദൈവത്തെ സ്നേഹിപ്പാന്‍ കഴിയുന്നതല്ല. 21 ദൈവത്തെ സ്നേഹിക്കുന്നവന്‍ സഹോദരനെയും സ്നേഹിക്കേണം എന്നീ കല്പന നമുക്കു അവങ്കല്‍നിന്നു ലഭിച്ചിരിക്കുന്നു.

1 John 5

1 യേശുവിനെ ക്രിസ്തു എന്നു വിശ്വസിക്കുന്നവന്‍ എല്ലാം ദൈവത്തില്‍നിന്നു ജനിച്ചിരിക്കുന്നു. ജനിപ്പിച്ചവനെ സ്നേഹിക്കുന്നവന്‍ എല്ലാം അവനില്‍നിന്നു ജനിച്ചവനെയും സ്നേഹിക്കുന്നു. 2 നാം ദൈവത്തെ സ്നേഹിച്ചു അവന്‍റെ കല്പനകളെ അനുസരിച്ചു നടക്കുമ്പോള്‍ ദൈവമക്കളെ സ്നേഹിക്കുന്നു എന്നു അതിനാല്‍ അറിയാം. 3 അവന്‍റെ കല്പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്നേഹം; അവന്‍റെ കല്പനകള്‍ ഭാരമുള്ളവയല്ല. 4 ദൈവത്തില്‍നിന്നു ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു; ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നേ. 5 യേശു ദൈവപുത്രന്‍ എന്നു വിശ്വസിക്കുന്നവന്‍ അല്ലാതെ ആരാകുന്നു ലോകത്തെ ജയിക്കുന്നവന്‍ ? 6 ജലത്താലും രക്തത്താലും വന്നവന്‍ ഇവന്‍ ആകുന്നു: യേശുക്രിസ്തു തന്നേ; ജലത്താല്‍ മാത്രമല്ല, ജലത്താലും രക്തത്താലും തന്നേ. 7 ആത്മാവും സാക്‍ഷ്യം പറയുന്നു; ആത്മാവു സത്യമല്ലോ. 8 സാക്‍ഷ്യം പറയുന്നവര്‍ മൂവര്‍ ഉണ്ടു: ആത്മാവു, ജലം, രക്തം; ഈ മൂന്നിന്‍റെയും സാക്‍ഷ്യം ഒന്നുതന്നേ. 9 നാം മനുഷ്യരുടെ സാക്‍ഷ്യം കൈക്കൊള്ളുന്നു എങ്കില്‍ ദൈവത്തിന്‍റെ സാക്‍ഷ്യം അതിലും വലുതാകുന്നു. ദൈവത്തിന്‍റെ സാക്ഷ്യമോ അവന്‍ തന്‍റെ പുത്രനെക്കുറിച്ചു സാക്ഷീകരിച്ചിരിക്കുന്നതു തന്നേ. 10 ദൈവപുത്രനില്‍ വിശ്വസിക്കുന്നവന്നു ഉള്ളില്‍ ആ സാക്‍ഷ്യം ഉണ്ടു. ദൈവത്തെ വിശ്വസിക്കാത്തവന്‍ ദൈവം തന്‍റെ പുത്രനെക്കുറിച്ചു പറഞ്ഞ സാക്‍ഷ്യം വിശ്വസിക്കായ്കയാല്‍ അവനെ അസത്യവാദിയാക്കുന്നു. 11 ആ സാക്‍ഷ്യമോ ദൈവം നമുക്കു നിത്യജീവന്‍ തന്നു; ആ ജീവന്‍ അവന്‍റെ പുത്രനില്‍ ഉണ്ടു എന്നുള്ളതു തന്നേ. 12 പുത്രനുള്ളവന്നു ജീവന്‍ ഉണ്ടു; ദൈവപുത്രനില്ലാത്തവന്നു ജീവന്‍ ഇല്ല. 13 ദൈവപുത്രന്‍റെ നാമത്തില്‍ വിശ്വസിക്കുന്ന നിങ്ങള്‍ക്കു ഞാന്‍ ഇതു എഴുതിയിരിക്കുന്നതു നിങ്ങള്‍ക്കു നിത്യജീവന്‍ ഉണ്ടെന്നു നിങ്ങള്‍ അറിയേണ്ടതിന്നു തന്നേ. 14 അവന്‍റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും അപേക്ഷിച്ചാല്‍ അവന്‍ നമ്മുടെ അപേക്ഷ കേള്‍ക്കുന്നു എന്നുള്ളതു നമുക്കു അവനോടുള്ള ധൈര്‍യ്യം ആകുന്നു. 15 നാം എന്തു അപേക്ഷിച്ചാലും അവന്‍ നമ്മുടെ അപേക്ഷ കേള്‍ക്കുന്നു എന്നറിയുന്നുവെങ്കില്‍ അവനോടു കഴിച്ച അപേക്ഷ നമുക്കു ലഭിച്ചു എന്നും അറിയുന്നു. 16 സഹോദരന്‍ മരണത്തിന്നല്ലാത്ത പാപം ചെയ്യുന്നതു ആരെങ്കിലും കണ്ടാല്‍ അപേക്ഷിക്കാം; ദൈവം അവന്നു ജീവനെ കൊടുക്കും; മരണത്തിന്നല്ലാത്ത പാപം ചെയ്യുന്നവകൂ തന്നേ; മരണത്തിന്നുള്ള പാപം ഉണ്ടു; അതിനെക്കുറിച്ചു അപേക്ഷിക്കേണം എന്നു ഞാന്‍ പറയുന്നില്ല. 17 ഏതു അനീതിയും പാപം ആകുന്നു; മരണത്തിന്നല്ലാത്ത പാപം ഉണ്ടു താനും. 18 ദൈവത്തില്‍നിന്നു ജനിച്ചിരിക്കുന്നവന്‍ ആരും പാപം ചെയ്യുന്നില്ല എന്നും നാം അറിയുന്നു; ദൈവത്തില്‍നിന്നു ജനിച്ചവന്‍ തന്നെത്താന്‍ സൂക്ഷിക്കുന്നു; ദുഷ്ടന്‍ അവനെ തൊടുന്നതുമില്ല. 19 നാം ദൈവത്തില്‍നിന്നുള്ളവര്‍ എന്നു നാം അറിയുന്നു. സര്‍വ്വലോകവും ദുഷ്ടന്‍റെ അധീനതയില്‍ കിടക്കുന്നു. 20 ദൈവപുത്രന്‍ വന്നു എന്നും സത്യദൈവത്തെ അറിവാന്‍ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യദൈവത്തില്‍ അവന്‍റെ പുത്രനായ യേശുക്രിസ്തുവില്‍ തന്നേ ആകുന്നു. അവന്‍ സത്യദൈവവും നിത്യജീവനും ആകുന്നു. 21 കുഞ്ഞുങ്ങളേ, വിഗ്രഹങ്ങളോടു അകന്നു സൂക്ഷിച്ചുകൊള്‍വിന്‍ .

2 John

2 John 1

1 നമ്മില്‍ വസിക്കുന്നതും നമ്മോടുകൂടെ എന്നേക്കും ഇരിക്കുന്നതുമായ സത്യംനിമിത്തം ഞാന്‍ മാത്രമല്ല, 2 സത്യത്തെ അറിഞ്ഞിരിക്കുന്നവര്‍ എല്ലാവരും സത്യത്തില്‍ സ്നേഹിക്കുന്ന മാന്യനായകിയാര്‍ക്കും മക്കള്‍ക്കും മൂപ്പനായ ഞാന്‍ എഴുതുന്നതു: 3 പിതാവായ ദൈവത്തിങ്കല്‍നിന്നും പിതാവിന്‍റെ പുത്രനായ യേശുക്രിസ്തുവിങ്കല്‍നിന്നും സ്നേഹത്തിലും സത്യത്തിലും കൃപയും കനിവും സമാധാനവും നമ്മോടു കൂടെ ഇരിക്കുമാറാകട്ടെ. 4 നമുക്കു പിതാവിങ്കല്‍നിന്നു കല്പന ലഭിച്ചതുപോലെ അവിടത്തെ മക്കളില്‍ ചിലര്‍ സത്യത്തില്‍ നടക്കുന്നതു ഞാന്‍ കണ്ടു അത്യന്തം സന്തോഷിച്ചു. 5 ഇനി നായകിയാരേ, നാം അന്യോന്യം സ്നേഹിക്കേണം എന്നു പുതിയ കല്പനയായിട്ടല്ല, ആദിമുതല്‍ നമുക്കു ഉള്ളതായിട്ടു തന്നേ ഞാന്‍ അവിടത്തേക്കു എഴുതി അപേക്ഷിക്കുന്നു. 6 നാം അവന്‍റെ കല്പനകളെ അനുസരിച്ചുനടക്കുന്നതു തന്നേ സ്നേഹം ആകുന്നു. നിങ്ങള്‍ ആദിമുതല്‍ കേട്ടതുപോലെ അനുസരിച്ചുനടപ്പാനുള്ള കല്പന ഇതത്രേ. 7 യേശുക്രിസ്തുവിനെ ജഡത്തില്‍ വന്നവന്‍ എന്നു സ്വീകരിക്കാത്ത വഞ്ചകന്മാര്‍ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കുന്നുവല്ലോ. വഞ്ചകനും എതിര്‍ക്രിസ്തുവും ഇങ്ങനെയുള്ളവന്‍ ആകുന്നു. 8 ഞങ്ങളുടെ പ്രയത്നഫലം കളയാതെ പൂര്‍ണ്ണപ്രതിഫലം പ്രാപിക്കേണ്ടതിന്നു സൂക്ഷിച്ചുകൊള്‍വിന്‍ . 9 ക്രിസ്തുവിന്‍റെ ഉപദേശത്തില്‍ നിലനില്‍ക്കാതെ അതിര്‍ കടന്നുപോകുന്ന ഒരുത്തന്നും ദൈവം ഇല്ല; ഉപദേശത്തില്‍ നിലനിലക്കുന്നവന്നോ പിതാവും പുത്രനും ഉണ്ടു. 10 ഒരുത്തന്‍ ഈ ഉപദേശവുംകൊണ്ടു അല്ലാതെ നിങ്ങളുടെ അടുക്കല്‍ വന്നുവെങ്കില്‍ അവനെ വീട്ടില്‍ കൈക്കൊള്ളരുതു; അവന്നു കുശലം പറകയും അരുതു. 11 അവന്നു കുശലം പറയുന്നവന്‍ അവന്‍റെ ദുഷ്പ്രവൃത്തികള്‍ക്കു കൂട്ടാളിയല്ലോ. 12 നിങ്ങള്‍ക്കു എഴുതുവാന്‍ പലതും ഉണ്ടു: എങ്കിലും കടലാസ്സിലും മഷികൊണ്ടും എഴുതുവാന്‍ എനിക്കു മനസ്സില്ല. നിങ്ങളുടെ സന്തോഷം പൂര്‍ണ്ണമാകേണ്ടതിന്നു നിങ്ങളുടെ അടുക്കല്‍ വന്നു മുഖാമുഖമായി സംസാരിപ്പാന്‍ ആശിക്കുന്നു. 13 അവിടത്തെ മാന്യസഹോദരിയുടെ മക്കള്‍ വന്ദനം ചൊല്ലുന്നു.

3 John

3 John 1

1 മൂപ്പനായ ഞാന്‍ സത്യത്തില്‍ സ്നേഹിക്കുന്ന പ്രിയ ഗായൊസിന്നു എഴുതുന്നതു: 2 പ്രിയനേ, നിന്‍റെ ആത്മാവു ശുഭമായിരിക്കുന്നതുപോലെ നീ സകലത്തിലും ശുഭമായും സുഖമായും ഇരിക്കേണം എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. 3 സഹോദരന്മാര്‍ വന്നു, നീ സത്യത്തില്‍ നടക്കുന്നു എന്നു നിന്‍റെ സത്യത്തിന്നു സാക്‍ഷ്യം പറകയാല്‍ ഞാന്‍ അത്യന്തം സന്തോഷിച്ചു. 4 എന്‍റെ മക്കള്‍ സത്യത്തില്‍ നടക്കുന്നു എന്നു കേള്‍ക്കുന്നതിനെക്കാള്‍ വലിയ സന്തോഷം എനിക്കില്ല. 5 പ്രിയനേ, നീ സഹോദരന്മാര്‍ക്കും വിശേഷാല്‍ അതിഥികള്‍ക്കും വേണ്ടി അദ്ധ്വാനിക്കുന്നതില്‍ ഒക്കെയും വിശ്വസ്തത കാണിക്കുന്നു. 6 അവര്‍ സഭയുടെ മുമ്പാകെ നിന്‍റെ സ്നേഹത്തിന്നു സാക്‍ഷ്യം പറഞ്ഞിരിക്കുന്നു; നീ അവരെ ദൈവത്തിന്നു യോഗ്യമാകുംവണ്ണം യാത്ര അയച്ചാല്‍ നന്നായിരിക്കും. 7 തിരുനാമം നിമിത്തമല്ലോ അവര്‍ ജാതികളോടു ഒന്നും വാങ്ങാതെ പുറപ്പെട്ടതു. 8 ആകയാല്‍ നാം സത്യത്തിന്നു കൂട്ടുവേലക്കാര്‍ ആകേണ്ടതിന്നു ഇങ്ങനെയുള്ളവരെ സല്കരിക്കേണ്ടതാകുന്നു. 9 സഭെക്കു ഞാന്‍ ഒന്നെഴുതിയിരുന്നു: എങ്കിലും അവരില്‍ പ്രധാനിയാകുവാന്‍ ആഗ്രഹിക്കുന്ന ദിയൊത്രെഫേസ് ഞങ്ങളെ കൂട്ടാക്കുന്നില്ല. 10 അതുകൊണ്ടു ഞാന്‍ വന്നാല്‍ അവന്‍ ഞങ്ങളെ ദുര്‍വ്വാക്കു പറഞ്ഞു ശകാരിച്ചുകൊണ്ടു ചെയ്യുന്ന പ്രവൃത്തി അവന്നു ഓ‍ര്‍മ്മ വരുത്തും. അവന്‍ അങ്ങിനെ ചെയ്യുന്നതു പോരാ എന്നുവെച്ചു താന്‍ സഹോദരന്മാരെ കൈക്കൊള്ളാതിരിക്കുന്നതു മാത്രമല്ല, അതിന്നു മനസ്സുള്ളവരെ വിരോധിക്കയും സഭയില്‍നിന്നു പുറത്താക്കുകയും ചെയ്യുന്നു. 11 പ്രിയനേ, നന്മയല്ലാതെ തിന്മ അനുകരിക്കരുതു; നന്മ ചെയ്യുന്നവന്‍ ദൈവത്തില്‍നിന്നുള്ളവന്‍ ആകുന്നു; തിന്മ ചെയ്യുന്നവന്‍ ദൈവത്തെ കണ്ടിട്ടില്ല. 12 ദെമേത്രിയൊസിന്നു എല്ലാവരാലും സത്യത്താല്‍ തന്നേയും സാക്‍ഷ്യം ലഭിച്ചിട്ടുണ്ടു; ഞങ്ങളും സാക്‍ഷ്യം പറയുന്നു; ഞങ്ങളുടെ സാക്‍ഷ്യം സത്യം എന്നു നീ അറിയുന്നു. 13 എഴുതി അയപ്പാന്‍ പലതും ഉണ്ടായിരുന്നു എങ്കിലും മഷിയും തൂവലുംകൊണ്ടു എഴുതുവാന്‍ എനിക്കു മനസ്സില്ല. 14 വേഗത്തില്‍ നിന്നെ കാണ്മാന്‍ ആശിക്കുന്നു. അപ്പോള്‍ നമുക്കു മുഖാമുഖമായി സംസാരിക്കാം നിനക്കു സമാധാനം. സ്നേഹിതന്മാര്‍ നിനക്കു വന്ദനം ചൊല്ലുന്നു. സ്നേഹിതന്മാര്‍ക്കും പേരുപേരായി വന്ദനം ചൊല്ലുക.

Jude

Jude 1

1 യേശുക്രിസ്തുവിന്‍റെ ദാസനും യാക്കോബിന്‍റെ സഹോദരനുമായ യൂദാ, പിതാവായ ദൈവത്തില്‍ സ്നേഹിക്കപ്പെട്ടും യേശുക്രിസ്തുവിന്നായി സൂക്ഷിക്കപ്പെട്ടും ഇരിക്കുന്നവരായ വിളിക്കപ്പെട്ടവര്‍ക്കും എഴുതുന്നതു: 2 നിങ്ങള്‍ക്കു കരുണയും സമാധാനവും സ്നേഹവും വര്‍ദ്ധിക്കുമാറാകട്ടെ. 3 പ്രിയരേ, നമുക്കു പൊതുവിലുള്ള രക്ഷയെക്കുറിച്ചു നിങ്ങള്‍ക്കു എഴുതുവാന്‍ സകലപ്രയത്നവും ചെയ്കയില്‍ വിശുദ്ധന്മാര്‍ക്കും ഒരിക്കലായിട്ടു ഭരമേല്പിച്ചിരിക്കുന്ന വിശ്വാസത്തിന്നു വേണ്ടി പോരാടേണ്ടതിന്നു പ്രബോധിപ്പിച്ചെഴുതുവാന്‍ ആവശ്യം എന്നു എനിക്കു തോന്നി. 4 നമ്മുടെ ദൈവത്തിന്‍റെ കൃപയെ ദുഷ്കാമവൃത്തിക്കു ഹേതുവാക്കി ഏകനാഥനും നമ്മുടെ കര്‍ത്താവുമായ യേശുക്രിസ്തുവിനെ നിഷേധിക്കുന്ന അഭക്തരായ ചില മനുഷ്യര്‍ നുഴഞ്ഞു വന്നിരിക്കുന്നു; അവരുടെ ഈ ശിക്ഷാവിധി പണ്ടു തന്നേ എഴുതിയിരിക്കുന്നു. 5 നിങ്ങളോ സകലവും ഒരിക്കല്‍ അറിഞ്ഞുവെങ്കിലും നിങ്ങളെ ഓ‍ര്‍പ്പിപ്പാന്‍ ഞാന്‍ ഇച്ഛിക്കുന്നതെന്തെന്നാല്‍ ‍: കര്‍ത്താവു ജനത്തെ മിസ്രയീമില്‍നിന്നു രക്ഷിച്ചിട്ടും വിശ്വസിക്കാത്തവരെ പിന്നത്തേതില്‍ നശിപ്പിച്ചു. 6 തങ്ങളുടെ വാഴ്ച കാത്തുകൊള്ളാതെ സ്വന്ത വാസസ്ഥലം വിട്ടുപോയ ദൂതന്മാരെ മഹാദിവസത്തിന്‍റെ വിധിക്കായി എന്നേക്കുമുള്ള ചങ്ങലയിട്ടു അന്ധകാരത്തിന്‍ കീഴില്‍ സൂക്ഷിച്ചിരിക്കുന്നു. 7 അതുപോലെ സൊദോമും ഗൊമോരയും ചുറ്റുമുള്ള പട്ടണങ്ങളും അവര്‍ക്കും സമമായി ദുര്‍ന്നടപ്പു ആചരിച്ചു അന്യജഡം മോഹിച്ചു നടന്നതിനാല്‍ നിത്യാഗ്നിയുടെ ശിക്ഷാവിധി സഹിച്ചുകൊണ്ടു ദൃഷ്ടാന്തമായി കിടക്കുന്നു. 8 അങ്ങനെ തന്നേ ഇവരും സ്വപ്നാവസ്ഥയിലായി ജഡത്തെ മലിനമാക്കുകയും കര്‍ത്തൃത്വത്തെ തുച്ഛീകരിക്കുകയും മഹിമകളെ ദുഷിക്കയും ചെയ്യുന്നു. 9 എന്നാല്‍ പ്രധാനദൂതനായ മിഖായേല്‍ മോശെയുടെ ശരീരത്തെക്കുറിച്ചു പിശാചിനോടു തര്‍ക്കിച്ചു വാദിക്കുമ്പോള്‍ ഒരു ദൂഷണവിധി ഉച്ചരിപ്പാന്‍ തുനിയാതെ: കര്‍ത്താവു നിന്നെ ഭര്‍ത്സിക്കട്ടെ എന്നു പറഞ്ഞതേ ഉള്ളൂ. 10 ഇവരോ തങ്ങള്‍ അറിയാത്തതു എല്ലാം ദുഷിക്കുന്നു; ബുദ്ധിയില്ലാത്ത മൃഗങ്ങളെപ്പോലെ സ്വാഭാവികമായി ഗ്രഹിക്കുന്നവയാല്‍ ഒക്കെയും തങ്ങളെത്തന്നേ വഷളാക്കുന്നു. 11 അവര്‍ക്കും അയ്യോ കഷ്ടം! അവര്‍ കയീന്‍റെ വഴിയില്‍ നടക്കയും കൂലി കൊതിച്ചു ബിലെയാമിന്‍റെ വഞ്ചനയില്‍ തങ്ങളേത്തന്നേ ഏല്പിക്കയും കോരഹിന്‍റെ മത്സരത്തില്‍ നശിച്ചുപോകയും ചെയ്യുന്നു. 12 ഇവര്‍ നിങ്ങളുടെ സ്നേഹസദ്യകളില്‍ മറഞ്ഞുകിടക്കുന്ന പാറകള്‍ ; നിങ്ങളോടുകൂടെ വിരുന്നുകഴിഞ്ഞു ഭയംകൂടാതെ നിങ്ങളെത്തന്നേ തീറ്റുന്നവര്‍ ; കാറ്റുകൊണ്ടു ഓ‍ടുന്ന വെള്ളമില്ലാത്ത മേഘങ്ങള്‍ ; ഇലകൊഴിഞ്ഞും ഫലമില്ലാതെയും രണ്ടുരു ചത്തും വേരറ്റും പോയ വൃക്ഷങ്ങള്‍ ; 13 തങ്ങളുടെ നാണക്കേടു നുരെച്ചു തള്ളുന്ന കൊടിയ കടല്‍ത്തിഴകള്‍ ; സദാകാലത്തേക്കും അന്ധതമസ്സു സൂക്ഷിച്ചുവെച്ചിരിക്കുന്ന വക്ര ഗതിയുള്ള നക്ഷത്രങ്ങള്‍ തന്നേ. 14 ആദാംമുതല്‍ ഏഴാമനായ ഹനോക്കും ഇവരെക്കുറിച്ചു: 15 “ഇതാ കര്‍ത്താവു എല്ലാവരെയും വിധിപ്പാനും അവര്‍ അഭക്തിയോടെ ചെയ്ത ഭക്തിവിരുദ്ധമായ സകല പ്രവൃത്തികളുംനിമിത്തം ഭക്തികെട്ട പാപികള്‍ തന്‍റെ നേരെ പറഞ്ഞ സകലനിഷ്ഠൂരങ്ങളും നിമിത്തവും ഭക്തികെട്ടവരെ ഒക്കെയും ബോധംവരുത്തുവാനും ആയിരമായിരം വിശുദ്ധന്മാരോടു കൂടെ വന്നിരിക്കുന്നു” എന്നു പ്രവചിച്ചു. 16 അവര്‍ പിറുപിറുപ്പുകാരും തങ്ങളുടെ ഗതിയെക്കുറിച്ചു ആവലാധി പറയുന്നവരുമായി സ്വന്തമോഹങ്ങളെ അനുസരിച്ചു നടക്കുന്നു. അവരുടെ വായ് വമ്പുപറയുന്നു; കാര്‍യ്യസാദ്ധ്യത്തിന്നായി അവര്‍ മുഖസ്തുതി പ്രയോഗിക്കുന്നു. 17 നിങ്ങളോ, പ്രിയരേ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ അപ്പൊസ്തലന്മാര്‍ മുന്‍ പറഞ്ഞ വാക്കുകളെ ഓ‍ര്‍പ്പിന്‍ . 18 അന്ത്യകാലത്തു ഭക്തികെട്ട മോഹങ്ങളെ അനുസരിച്ചു നടക്കുന്ന പരിഹാസികള്‍ ഉണ്ടാകും എന്നു അവര്‍ നിങ്ങളോടു പറഞ്ഞുവല്ലോ. 19 അവര്‍ ഭിന്നത ഉണ്ടാക്കുന്നവര്‍ , പ്രാകൃതന്മാര്‍ , ആത്മാവില്ലാത്തവര്‍ . 20 നിങ്ങളോ, പ്രിയമുള്ളവരേ, നിങ്ങളുടെ അതിവിശുദ്ധ വിശ്വാസത്തെ ആധാരമാക്കി നിങ്ങള്‍ക്കു തന്നേ ആത്മികവര്‍ദ്ധന വരുത്തിയും പരിശുദ്ധാത്മാവില്‍ പ്രാര്‍ത്ഥിച്ചും നിത്യജീവന്നായിട്ടു 21 നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കരുണെക്കായി കാത്തിരുന്നുംകൊണ്ടു ദൈവസ്നേഹത്തില്‍ നിങ്ങളെത്തന്നേ സൂക്ഷിച്ചുകൊള്‍വിന്‍ . 22 സംശയിക്കുന്നവരായ ചിലരോടു കരുണ ചെയ്‍വിന്‍ ; 23 ചിലരെ തീയില്‍നിന്നു വലിച്ചെടുത്തു രക്ഷിപ്പിന്‍ ; ജഡത്താല്‍ കറപിടിച്ച അങ്കിപോലും പകെച്ചുകൊണ്ടു ചിലര്‍ക്കും ഭയത്തോടെ കരുണ കാണിപ്പിന്‍ . 24 വീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ചു, തന്‍റെ മഹിമാസന്നിധിയില്‍ കളങ്കമില്ലാത്തവരായി 25 ആനന്ദത്തോടെ നിറുത്തുവാന്‍ ശക്തിയുള്ളവന്നു, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സര്‍വ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേന്‍ .

Revelation

Revelation 1

1 യേശുക്രിസ്തുവിന്‍റെ വെളിപ്പാടു: വേഗത്തില്‍ സംഭവിപ്പാനുള്ളതു തന്‍റെ ദാസന്മാരെ കാണിക്കേണ്ടതിന്നു ദൈവം അതു അവന്നു കൊടുത്തു. അവന്‍ അതു തന്‍റെ ദൂതന്‍ മുഖാന്തരം അയച്ചു തന്‍റെ ദാസനായ യോഹന്നാന്നു പ്രദര്‍ശിപ്പിച്ചു. 2 അവന്‍ ദൈവത്തിന്‍റെ വചനവും യേശുക്രിസ്തുവിന്‍റെ സാക്‍ഷ്യവുമായി താന്‍ കണ്ടതു ഒക്കെയും സാക്ഷീകരിച്ചു. 3 ഈ പ്രവചനത്തിന്‍റെ വാക്കുകളെ വായിച്ചു കേള്‍പ്പിക്കുന്നവനും കേള്‍ക്കുന്നവരും അതില്‍ എഴുതിയിരിക്കുന്നതു പ്രമാണിക്കുന്നവരും ഭാഗ്യവാന്മാര്‍ ; സമയം അടുത്തിരിക്കുന്നു. 4 യോഹന്നാന്‍ ആസ്യയിലെ ഏഴു സഭകള്‍ക്കും എഴുതുന്നതു: ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായവങ്കല്‍ നിന്നും അവന്‍റെ സിംഹാസനത്തിന്മുമ്പിലുള്ള ഏഴു ആത്മാക്കളുടെ പക്കല്‍നിന്നും 5 വിശ്വസ്തസാക്ഷിയും മരിച്ചവരില്‍ ആദ്യജാതനും ഭൂരാജാക്കന്മാര്‍ക്കും അധിപതിയും ആയ യേശുക്രിസ്തുവിങ്കല്‍ നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. 6 നമ്മെ സ്നേഹിക്കുന്നവനും നമ്മുടെ പാപം പോക്കി നമ്മെ തന്‍റെ രക്തത്താല്‍ വിടുവിച്ചു തന്‍റെ പിതാവായ ദൈവത്തിന്നു നമ്മെ രാജ്യവും പുരോഹിതന്മാരും ആക്കിത്തീര്‍ത്തവനുമായവന്നു എന്നെന്നേക്കും മഹത്വവും ബലവും; ആമേന്‍ . 7 ഇതാ, അവന്‍ മേഘാരൂഢനായി വരുന്നു; ഏതു കണ്ണും, അവനെ കുത്തിത്തുളെച്ചവരും അവനെ കാണും; ഭൂമിയിലെ ഗോത്രങ്ങള്‍ ഒക്കെയും അവനെച്ചൊല്ലി വിലപിക്കും. ഉവ്വു, ആമേന്‍ . 8 ഞാന്‍ അല്ഫയും ഒമേഗയും ആകുന്നു എന്നു ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സര്‍വ്വശക്തിയുള്ള ദൈവമായ കര്‍ത്താവു അരുളിച്ചെയ്യുന്നു. 9 നിങ്ങളുടെ സഹോദരനും യേശുവിന്‍റെ കഷ്ടതയിലും രാജ്യത്തിലും സഹിഷ്ണുതയിലും കൂട്ടാളിയുമായ യോഹന്നാന്‍ എന്ന ഞാന്‍ ദൈവവചനവും യേശുവിന്‍റെ സാക്‍ഷ്യവും നിമിത്തം പത്മൊസ് എന്ന ദ്വീപില്‍ ആയിരുന്നു. 10 കര്‍ത്തൃദിവസത്തില്‍ ഞാന്‍ ആത്മവിവശനായി: 11 നീ കാണുന്നതു ഒരു പുസ്തകത്തില്‍ എഴുതി എഫെസൊസ്, സ്മുര്‍ന്നാ; പെര്‍ഗ്ഗമൊസ്, തുയഥൈര, സര്‍ദ്ദീസ്, ഫിലദെല്‍ഫ്യ, ലവൊദിക്ക്യാ എന്ന ഏഴു സഭകള്‍ക്കും അയക്കുക എന്നിങ്ങനെ കാഹളത്തിന്നൊത്ത ഒരു മഹാനാദം എന്‍റെ പുറകില്‍ കേട്ടു. 12 എന്നോടു സംസാരിച്ച നാദം എന്തു എന്നു കാണ്മാന്‍ ഞാന്‍ തിരിഞ്ഞു. 13 തിരിഞ്ഞപ്പോള്‍ ഏഴു പൊന്‍ നിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവില്‍ നിലയങ്കി ധരിച്ചു മാറത്തു പൊന്‍ കച്ച കെട്ടിയവനായി മനുഷ്യപുത്രനോടു സദൃശനായവനെയും കണ്ടു. 14 അവന്‍റെ തലയും തലമുടിയും വെളുത്ത പഞ്ഞിപോലെ ഹിമത്തോളം വെള്ളയും കണ്ണു അഗ്നിജ്വാലെക്കു ഒത്തതും 15 കാല്‍ ഉലയില്‍ ചുട്ടു പഴുപ്പിച്ച വെള്ളോട്ടിന്നു സദൃശവും അവന്‍റെ ശബ്ദം പെരുവെള്ളത്തിന്‍റെ ഇരെച്ചല്‍പോലെയും ആയിരുന്നു. അവന്‍റെ വലങ്കയ്യില്‍ ഏഴു നക്ഷത്രം ഉണ്ടു; 16 അവന്‍റെ വായില്‍ നിന്നു മൂര്‍ച്ചയേറിയ ഇരുവായ്ത്തലയുള്ള വാള്‍ പുറപ്പെടുന്നു; അവന്‍റെ മുഖം സൂര്യന്‍ ശക്തിയോടെ പ്രകാശിക്കുന്നതു പോലെ ആയിരുന്നു. 17 അവനെ കണ്ടിട്ടു ഞാന്‍ മരിച്ചവനെപ്പോലെ അവന്‍റെ കാല്‍ക്കല്‍ വീണു. അവന്‍ വലങ്കൈ എന്‍റെ മേല്‍ വെച്ചു: ഭയപ്പെടേണ്ടാ, ഞാന്‍ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു. 18 ഞാന്‍ മരിച്ചവനായിരുന്നു; എന്നാല്‍ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു; മരണത്തിന്‍റെയും പാതാളത്തിന്‍റെയും താക്കോല്‍ എന്‍റെ കൈവശമുണ്ടു. 19 നീ കണ്ടതും ഇപ്പോള്‍ ഉള്ളതും ഇനി സംഭവിപ്പാനിരിക്കുന്നതും 20 എന്‍റെ വലങ്കയ്യില്‍ കണ്ട ഏഴു നക്ഷത്രത്തിന്‍റെ മര്‍മ്മവും ഏഴു പൊന്‍ നിലവിളക്കിന്‍റെ വിവരവും എഴുതുക. ഏഴു നക്ഷത്രം ഏഴു സഭകളുടെ ദൂതന്മാരാകുന്നു; ഏഴു നിലവിളക്കു ഏഴു സഭകള്‍ ആകുന്നു എന്നു കല്പിച്ചു.

Revelation 2

1 എഫെസൊസിലെ സഭയുടെ ദൂതന്നു എഴുതുക: ഏഴു നക്ഷത്രം വലങ്കയ്യില്‍ പിടിച്ചും കൊണ്ടു ഏഴു പൊന്‍ നിലവിളക്കുകളുടെ നടുവില്‍ നടക്കുന്നവന്‍ അരുളിച്ചെയ്യുന്നതു: 2 ഞാന്‍ നിന്‍റെ പ്രവൃത്തിയും പ്രയത്നവും സഹിഷ്ണുതയും കൊള്ളരുതാത്തവരെ നിനക്കു സഹിച്ചുകൂടാത്തതും അപ്പൊസ്തലന്മാരല്ലാതിരിക്കെ തങ്ങള്‍ അപ്പൊസ്തലന്മാര്‍ എന്നു പറയുന്നവരെ നീ പരീക്ഷിച്ചു കള്ളന്മാര്‍ എന്നു കണ്ടതും, 3 നിനക്കു സഹിഷ്ണുതയുള്ളതും എന്‍റെ നാമംനിമിത്തം നീ സഹിച്ചതും തളന്നുപോകാഞ്ഞതും ഞാന്‍ അറിയുന്നു. 4 എങ്കിലും നിന്‍റെ ആദ്യസ്നേഹം വിട്ടുകളഞ്ഞു എന്നു ഒരു കുറ്റം നിന്നെക്കുറിച്ചു പറവാനുണ്ടു. 5 നീ ഏതില്‍നിന്നു വീണിരിക്കുന്നു എന്നു ഓ‍ര്‍ത്തു മാനസാന്തരപ്പെട്ടു ആദ്യത്തെ പ്രവൃത്തി ചെയ്ക; അല്ലാഞ്ഞാല്‍ ഞാന്‍ വരികയും നീ മാനസാന്തരപ്പെടാഞ്ഞാല്‍ നിന്‍റെ നിലവിളക്കു അതിന്‍റെ നിലയില്‍നിന്നു നീക്കുകയും ചെയ്യും. 6 എങ്കിലും നിക്കൊലാവ്യരുടെ നടപ്പു നീ പകെക്കുന്നു എന്നൊരു നന്മ നിനക്കുണ്ടു. 7 അതു ഞാനും പകെക്കുന്നു. ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. ജയിക്കുന്നവന്നു ഞാന്‍ ദൈവത്തിന്‍റെ പരദീസയില്‍ ഉള്ള ജീവവൃക്ഷത്തിന്‍റെ ഫലം തിന്മാന്‍ കൊടുക്കും. 8 സ്മൂര്‍ന്നയിലെ സഭയുടെ ദൂതന്നു എഴുതുക: മരിച്ചവനായിരുന്നു വീണ്ടും ജീവിക്കയും ചെയ്ത ആദ്യനും അന്ത്യനുമായവന്‍ അരുളിച്ചെയ്യുന്നതു: 9 ഞാന്‍ നിന്‍റെ കഷ്ടതയും ദാരിദ്ര്യവും — നീ ധനവാനാകുന്നു താനും — തങ്ങള്‍ യെഹൂദര്‍ എന്നു പറയുന്നുവെങ്കിലും യെഹൂദരല്ല, സാത്താന്‍റെ പള്ളിക്കാരായവരുടെ ദൂഷണവും അറിയുന്നു. 10 പേടിക്കേണ്ടാ; നിങ്ങളെ പരീക്ഷിക്കേണ്ടതിന്നു പിശാചു നിങ്ങളില്‍ ചിലരെ തടവില്‍ ആക്കുവാന്‍ പോകുന്നു; പത്തു ദിവസം നിങ്ങള്‍ക്കു ഉപദ്രവം ഉണ്ടാകും; മരണ പര്യന്തം വിശ്വസ്തനായിരിക്ക; എന്നാല്‍ ഞാന്‍ ജീവ കിരീടം നിനക്കു തരും. 11 ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. ജയിക്കുന്നവന്നു രണ്ടാം മരണത്താല്‍ ദോഷം വരികയില്ല. 12 പെര്‍ഗ്ഗമൊസിലെ സഭയുടെ ദൂതന്നു എഴുതുക: മൂര്‍ച്ചയേറിയ ഇരുവായ്ത്തലവാള്‍ ഉള്ളവന്‍ അരുളിച്ചെയ്യുന്നതു: 13 നീ എവിടെ പാര്‍ക്കുന്നു എന്നും അതു സാത്താന്‍റെ സിംഹാസനം ഉള്ളേടം എന്നും ഞാന്‍ അറിയുന്നു; നീ എന്‍റെ നാമം മുറുകെ പിടിച്ചിരിക്കുന്നു; നിങ്ങളുടെ ഇടയില്‍ , സാത്താന്‍ പാര്‍ക്കുന്നേടത്തു തന്നേ, എന്‍റെ സാക്ഷിയും വിശ്വസ്തനുമായ അന്തിപ്പാസിനെ കൊന്ന കാലത്തുപോലും നീ എങ്കലുള്ള വിശ്വാസം നിഷേധിച്ചിട്ടില്ല. 14 എങ്കിലും നിന്നെക്കുറിച്ചു കുറഞ്ഞോരു കുറ്റം പറവാന്‍ ഉണ്ടു; യിസ്രായേല്‍മക്കള്‍ വിഗ്രഹാര്‍പ്പിതം തിന്നേണ്ടതിന്നും ദുര്‍ന്നടപ്പു ആചരിക്കേണ്ടതിന്നും അവരുടെ മുമ്പില്‍ ഇടര്‍ച്ചവെപ്പാന്‍ ബാലാക്കിന്നു ഉപദേശിച്ചുകൊടുത്ത ബിലെയാമിന്‍റെ ഉപദേശം പിടിച്ചിരിക്കുന്നവര്‍ അവിടെ നിനക്കുണ്ടു. 15 അവ്വണ്ണം നിക്കൊലാവ്യരുടെ ഉപദേശം കൈക്കൊള്ളുന്നവര്‍ നിനക്കും ഉണ്ടു. 16 ആകയാല്‍ മാനസാന്തരപ്പെടുക; അല്ലാഞ്ഞാല്‍ ഞാന്‍ വേഗത്തില്‍ വന്നു എന്‍റെ വായിലെ വാളുകൊണ്ടു അവരോടു പോരാടും. 17 ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. ജയിക്കുന്നവന്നു ഞാന്‍ മറഞ്ഞിരിക്കുന്ന മന്ന കൊടുക്കും; ഞാന്‍ അവന്നു വെള്ളക്കല്ലും, ലഭിക്കുന്നവനല്ലാതെ ആരും അറിയാത്തതും ആ കല്ലിന്മേല്‍ എഴുതിയിരിക്കുന്നതുമായ പുതിയ പേരും കൊടുക്കും. 18 തുയഥൈരയിലെ സഭയുടെ ദൂതന്നു എഴുതുക: അഗ്നിജ്വാലെക്കു ഒത്ത കണ്ണും വെള്ളോട്ടിന്നു സദൃശമായ കാലും ഉള്ള ദൈവപുത്രന്‍ അരുളിച്ചെയ്യുന്നതു: 19 ഞാന്‍ നിന്‍റെ പ്രവൃത്തിയും നിന്‍റെ സ്നേഹം, വിശ്വാസം, ശുശ്രൂഷ, സഹിഷ്ണുത എന്നിവയും നിന്‍റെ ഒടുവിലത്തെ പ്രവൃത്തി ആദ്യത്തേതിലും ഏറെയെന്നും അറിയുന്നു. 20 എങ്കിലും താന്‍ പ്രവാചകി എന്നു പറഞ്ഞു ദുര്‍ന്നടപ്പു ആചരിപ്പാനും വിഗ്രഹാര്‍പ്പിതം തിന്മാനും എന്‍റെ ദാസന്മാരെ ഉപദേശിക്കയും തെറ്റിച്ചുകളകയും ചെയ്യുന്ന ഈസബേല്‍ എന്ന സ്ത്രീയെ നീ അനുവദിക്കുന്നു എന്നൊരു കുറ്റം നിന്നെക്കുറിച്ചു പറവാന്‍ ഉണ്ടു. 21 ഞാന്‍ അവള്‍ക്കു മാനസാന്തരപ്പെടുവാന്‍ സമയം കൊടുത്തിട്ടും ദുര്‍ന്നടപ്പുവിട്ടു മാനസാന്തരപ്പെടുവാന്‍ അവള്‍ക്കു മനസ്സില്ല. 22 ഞാന്‍ അവളെ കിടപ്പിലും അവളുമായി വ്യഭിചരിക്കുന്നവരെ അവളുടെ നടപ്പു വിട്ടു മാനസാന്തരപ്പെടാതിരുന്നാല്‍ വലിയ കഷ്ടതയിലും ആക്കിക്കളയും. 23 അവളുടെ മക്കളെയും ഞാന്‍ കൊന്നുകളയും; ഞാന്‍ ഉള്‍പൂവുകളെയും ഹൃദയങ്ങളെയും ആരായുന്നവന്‍ എന്നു സകലസഭകളും അറിയും; നിങ്ങളുടെ പ്രവൃത്തിക്കു തക്കവണ്ണം ഞാന്‍ നിങ്ങള്‍ക്കു ഏവര്‍ക്കും പകരം ചെയ്യും. 24 എന്നാല്‍ ഈ ഉപദേശം കൈക്കൊള്ളാതെയും അവര്‍ പറയുംപോലെ സാത്താന്‍റെ ആഴങ്ങള്‍ അറിഞ്ഞിട്ടില്ലാതെയും തുയഥൈരയിലെ ശേഷം പേരോടു: വേറൊരു ഭാരം ഞാന്‍ നിങ്ങളുടെ മേല്‍ ചുമത്തുന്നില്ല. 25 എങ്കിലും നിങ്ങള്‍ക്കുള്ളതു ഞാന്‍ വരുംവരെ പിടിച്ചുകൊള്‍വിന്‍ എന്നു ഞാന്‍ കല്പിക്കുന്നു. 26 ജയിക്കയും ഞാന്‍ കല്പിച്ച പ്രവൃത്തികളെ അവസാനത്തോളം അനുഷ്ഠിക്കയും ചെയ്യുന്നവന്നു എന്‍റെ പിതാവു എനിക്കു തന്നതുപോലെ ഞാന്‍ ജാതികളുടെ മേല്‍ അധികാരം കൊടുക്കും. 27 അവന്‍ ഇരിമ്പുകോല്‍കൊണ്ടു അവരെ മേയിക്കും; അവര്‍ കുശവന്‍റെ പാത്രങ്ങള്‍പോലെ നുറുങ്ങിപ്പോകും. 28 ഞാന്‍ അവന്നു ഉദയനക്ഷത്രവും കൊടുക്കും. 29 ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.

Revelation 3

1 സര്‍ദ്ദിസിലെ സഭയുടെ ദൂതന്നു എഴുതുക. ദൈവത്തിന്‍റെ ഏഴാത്മാവും ഏഴു നക്ഷത്രവും ഉള്ളവന്‍ അരുളിച്ചെയുന്നതു: ഞാന്‍ നിന്‍റെ പ്രവൃത്തി അറിയുന്നു. ജീവനുള്ളവന്‍ എന്നു നിനക്കു പേര്‍ ഉണ്ടു എങ്കിലും നീ മരിച്ചവനാകുന്നു. 2 ഉണര്‍ന്നുകൊള്‍ക; ചാവാറായ ശേഷിപ്പുകളെ ശക്തീകരിക്ക; ഞാന്‍ നിന്‍റെ പ്രവൃത്തി എന്‍റെ ദൈവത്തിന്‍റെ സന്നിധിയില്‍ പൂര്‍ണ്ണതയുള്ളതായി കണ്ടില്ല. 3 ആകയാല്‍ നീ പ്രാപിക്കയും കേള്‍ക്കയും ചെയ്തതു എങ്ങനെ എന്നു ഓ‍ര്‍ത്തു അതു കാത്തുകൊള്‍കയും മാനസാന്തരപ്പെടുകയും ചെയ്ക. നീ ഉണരാതിരുന്നാല്‍ ഞാന്‍ കള്ളനെപ്പോലെ വരും; ഏതു നാഴികെക്കു നിന്‍റെമേല്‍ വരും എന്നു നീ അറികയും ഇല്ല. 4 എങ്കിലും ഉടുപ്പു മലിനമാകാത്ത കുറേ പേര്‍ സര്‍ദ്ദിസില്‍ നിനക്കുണ്ടു. 5 അവര്‍ യോഗ്യന്മാരാകയാല്‍ വെള്ളധരിച്ചുംകൊണ്ടു എന്നോടുകൂടെ നടക്കും. ജയിക്കുന്നവന്‍ വെള്ളയുടുപ്പു ധരിക്കും; അവന്‍റെ പേര്‍ ഞാന്‍ ജീവപുസ്തകത്തില്‍നിന്നു മാച്ചുകളയാതെ എന്‍റെ പിതാവിന്‍റെ സന്നിധിയിലും അവന്‍റെ ദൂതന്മാരുടെ മുമ്പിലും അവന്‍റെ പേര്‍ ഏറ്റുപറയും. 6 ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. 7 ഫിലദെല്‍ഫ്യയിലെ സഭയുടെ ദൂതന്നു എഴുതുക: വിശുദ്ധനും സത്യവാനും ദാവീദിന്‍റെ താക്കോലുള്ളവനും ആയി ആരും അടെക്കാതവണ്ണം തുറക്കുകയും ആരും തുറക്കാതവണ്ണം അടെക്കുകയും ചെയ്യുന്നവന്‍ അരുളിച്ചെയ്യുന്നതു: 8 ഞാന്‍ നിന്‍റെ പ്രവൃത്തി അറിയുന്നു. ഇതാ ഞാന്‍ നിന്‍റെ മുമ്പില്‍ ഒരു വാതില്‍ തുറന്നുവെച്ചിരിക്കുന്നു; അതു ആര്‍ക്കും അടെച്ചുകൂടാ. നിനക്കു അല്പമേ ശക്തിയുള്ളു എങ്കിലും നീ എന്‍റെ വചനം കാത്തു, എന്‍റെ നാമം നിഷേധിച്ചിട്ടില്ല. 9 യെഹൂദരല്ലാതിരിക്കെ യെഹൂദരെന്നു കളവായി പറയുന്ന ചിലരെ ഞാന്‍ സാത്താന്‍റെ പള്ളിയില്‍ നിന്നു വരുത്തും; അവര്‍ നിന്‍റെ കാല്‍ക്കല്‍ വന്നു നമസ്കരിപ്പാനും ഞാന്‍ നിന്നെ സ്നേഹിച്ചു എന്നു അറിവാനും സംഗതി വരുത്തും. 10 സഹിഷ്ണുതയെക്കുറിച്ചുള്ള എന്‍റെ വചനം നീ കാത്തുകൊണ്ടതിനാല്‍ ഭൂമിയില്‍ വസിക്കുന്നവരെ പരീക്ഷിക്കേണ്ടതിന്നു ഭൂതലത്തില്‍ എങ്ങും വരുവാനുള്ള പരീക്ഷാകാലത്തു ഞാനും നിന്നെ കാക്കും. 11 ഞാന്‍ വേഗം വരുന്നു; നിന്‍റെ കിരീടം ആരും എടുക്കാതിരിപ്പാന്തക്കവണ്ണം നിനക്കുള്ളതു പിടിച്ചുകൊള്‍ക. 12 ജയിക്കുന്നവനെ ഞാന്‍ എന്‍റെ ദൈവത്തിന്‍റെ ആലയത്തില്‍ ഒരു തൂണാക്കും; അവന്‍ ഒരിക്കലും അവിടെനിന്നു പോകയില്ല; എന്‍റെ ദൈവത്തിന്‍റെ നാമവും എന്‍റെ ദൈവത്തിന്‍റെ പക്കല്‍നിന്നു, സ്വര്‍ഗ്ഗത്തില്‍നിന്നു തന്നേ, ഇറങ്ങുന്ന പുതിയ യെരൂശലേം എന്ന എന്‍റെ ദൈവത്തിന്‍ നഗരത്തിന്‍റെ നാമവും എന്‍റെ പുതിയ നാമവും ഞാന്‍ അവന്‍റെ മേല്‍ എഴുതും. 13 ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. 14 ലവൊദിക്ക്യയിലെ സഭയുടെ ദൂതന്നു എഴുതുക: വിശ്വസ്തനും സത്യവാനുമായ സാക്ഷിയായി ദൈവസൃഷ്ടിയുടെ ആരംഭമായ ആമേന്‍ എന്നുള്ളവന്‍ അരുളിച്ചെയുന്നതു: 15 ഞാന്‍ നിന്‍റെ പ്രവൃത്തി അറിയുന്നു; നീ ഉഷ്ണവാനുമല്ല; ശീതവാനുമല്ല; ശീതവാനോ ഉഷ്ണവാനോ ആയിരുന്നു എങ്കില്‍ കൊള്ളായിരുന്നു. 16 ഇങ്ങനെ ശീതവാനുമല്ല ഉഷ്ണവാനുമല്ല, ശിതോഷ്ണവാനാകയാല്‍ നിന്നെ എന്‍റെ വായില്‍ നിന്നു ഉമിണ്ണുകളയും. 17 ഞാന്‍ ധനവാന്‍ ; സമ്പന്നനായിരിക്കുന്നു; എനിക്കു ഒന്നിനും മുട്ടില്ല എന്നു പറഞ്ഞുകൊണ്ടു നീ നിര്‍ഭാഗ്യനും അരിഷ്ടനും ദരിദ്രനും കുരുടനും നഗ്നനും എന്നു അറിയാതിരിക്കയാല്‍ 18 നീ സമ്പന്നന്‍ ആകേണ്ടതിന്നു തീയില്‍ ഊതിക്കഴിച്ച പൊന്നും നിന്‍റെ നഗ്നതയുടെ ലജ്ജ വെളിവാകാതവണ്ണം ധരിക്കേണ്ടതിന്നു വെള്ളയുടുപ്പും നിനക്കു കാഴ്ച ലഭിക്കേണ്ടതിന്നു കണ്ണില്‍ എഴുതുവാന്‍ ലേപവും എന്നോടു വിലെക്കുവാങ്ങുവാന്‍ ഞാന്‍ നിന്നോടു ബുദ്ധിപറയുന്നു. 19 എനിക്കു പ്രിയമുള്ളവരെ ഒക്കെയും ഞാന്‍ ശാസിക്കയും ശിക്ഷിക്കയും ചെയ്യുന്നു; ആകയാല്‍ നീ ജാഗ്രതയുള്ളവനായിരിക്ക; മാനസാന്തരപ്പെടുക. 20 ഞാന്‍ വാതില്‍ക്കല്‍ നിന്നു മുട്ടുന്നു; ആരെങ്കിലും എന്‍റെ ശബ്ദം കേട്ടു വാതില്‍ തുറന്നാല്‍ ഞാന്‍ അവന്‍റെ അടുക്കല്‍ ചെന്നു അവനോടും അവന്‍ എന്നോടും കൂടെ അത്താഴം കഴിക്കും. 21 ജയിക്കുന്നവന്നു ഞാന്‍ എന്നോടുകൂടെ എന്‍റെ സിംഹാസനത്തില്‍ ഇരിപ്പാന്‍ വരം നലകും; ഞാനും ജയിച്ചു എന്‍റെ പിതാവിനോടുകൂടെ അവന്‍റെ സിംഹാസനത്തില്‍ ഇരുന്നതുപോലെ തന്നേ. 22 ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.

Revelation 4

1 അനന്തരം സ്വര്‍ഗ്ഗത്തില്‍ ഒരു വാതില്‍ തുറന്നിരിക്കുന്നതു ഞാന്‍ കണ്ടു; കാഹളനാദംപോലെ എന്നോടു സംസാരിച്ചു കേട്ട ആദ്യത്തെ ശബ്ദം എന്നോടു: ഇവിടെ കയറിവരിക; മേലാല്‍ സംഭവിപ്പാനുള്ളതു ഞാന്‍ നിനക്കു കാണിച്ചുതരാം എന്നു കല്പിച്ചു. 2 ഉടനെ ഞാന്‍ ആത്മവിവശനായി സ്വര്‍ഗ്ഗത്തില്‍ ഒരു സിംഹാസനം വെച്ചിരിക്കുന്നതും സിംഹാസനത്തില്‍ ഒരുവന്‍ ഇരിക്കുന്നതും കണ്ടു. 3 ഇരിക്കുന്നവന്‍ കാഴ്ചെക്കു സൂര്യകാന്തത്തോടും പത്മരാഗത്തോടും സദൃശന്‍ ; സിംഹാസനത്തിന്‍റെ ചുറ്റും കാഴ്ചെക്കു മരതകത്തോടു സദൃശമായോരു പച്ചവില്ലു; 4 സിംഹാസനത്തിന്‍റെ ചുറ്റിലും ഇരുപത്തുനാലു സിംഹാസനം; വെള്ളയുടുപ്പു ധരിച്ചുംകൊണ്ടു സിംഹാസനങ്ങളില്‍ ഇരിക്കുന്ന ഇരുപത്തുനാലു മൂപ്പന്മാര്‍ ; അവരുടെ തലയില്‍ പൊന്‍ കിരീടം; 5 സിംഹാസനത്തില്‍നിന്നു മിന്നലും നാദവും ഇടിമുഴക്കവും പുറപ്പെടുന്നു; ദൈവത്തിന്‍റെ ഏഴു ആത്മാക്കളായ ഏഴുദീപങ്ങള്‍ സിംഹാസനത്തിന്‍റെ മുമ്പില്‍ ജ്വലിച്ചുകൊണ്ടിരിക്കുന്നു; 6 സിംഹാസനത്തിന്‍റെ മുമ്പില്‍ പളുങ്കിന്നൊത്ത കണ്ണാടിക്കടല്‍ ; സിംഹാസനത്തിന്‍റെ നടുവിലും സിംഹാസനത്തിന്‍റെ ചുറ്റിലും നാലു ജീവികള്‍ ; അവേക്കു മുമ്പുറവും പിമ്പുറവും കണ്ണു നിറഞ്ഞിരിക്കുന്നു. 7 ഒന്നാം ജീവി സിംഹത്തിന്നു സദൃശം; രണ്ടാം ജീവി കാളെക്കു സദൃശം മൂന്നാംജീവി മനുഷ്യനെപ്പോലെ മുഖമുള്ളതും; നാലാം ജീവി പറക്കുന്ന കഴുകിന്നു സദൃശം. 8 നാലു ജീവികളും ഒരോന്നിന്നു ആറാറു ചിറകുള്ളതായി ചുറ്റിലും അകത്തും കണ്ണു നിറഞ്ഞിരിക്കുന്നു. ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സര്‍വ്വശക്തിയുള്ള കര്‍ത്താവായ ദൈവം പരിശുദ്ധന്‍ , പരിശുദ്ധന്‍ , പരിശുദ്ധന്‍ എന്നു അവര്‍ രാപ്പകല്‍ വിശ്രമം കൂടാതെ പറഞ്ഞുകൊണ്ടിരിക്കുന്നു. 9 എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനായി സിംഹാസനത്തില്‍ ഇരിക്കുന്നവന്നു ആ ജീവികള്‍ മഹത്വവും ബഹുമാനവും സ്തോത്രവും കൊടുക്കുമ്പോഴൊക്കെയും 10 ഇരുപത്തുനാലു മൂപ്പന്മാരും സിംഹാസനത്തില്‍ ഇരിക്കുന്നവന്‍റെ മുമ്പില്‍ വീണു, എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനെ നമസ്കരിച്ചു: 11 കര്‍ത്താവേ, നീ സര്‍വ്വവും സൃഷ്ടിച്ചവനും എല്ലാം നിന്‍റെ ഇഷ്ടംഹേതുവാല്‍ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാല്‍ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊള്‍വാന്‍ യോഗ്യന്‍ എന്നു പറഞ്ഞുംകൊണ്ടു തങ്ങളുടെ കിരീടങ്ങളെ സിംഹാസനത്തിന്‍ മുമ്പില്‍ ഇടും.

Revelation 5

1 ഞാന്‍ സിംഹാസനത്തില്‍ ഇരിക്കുന്നവന്‍റെ വലങ്കയ്യില്‍ അകത്തും പുറത്തും എഴുത്തുള്ളതായി ഏഴു മുദ്രയാല്‍ മുദ്രയിട്ടൊരു പുസ്തകം കണ്ടു. 2 ആ പുസ്തകം തുറപ്പാനും അതിന്‍റെ മുദ്ര പൊട്ടിപ്പാനും യോഗ്യന്‍ ആരുള്ളു എന്നു അത്യുച്ചത്തില്‍ ഘോഷിക്കുന്ന ശക്തനായോരു ദൂതനെയും കണ്ടു. 3 പുസ്തകം തുറപ്പാനോ നോക്കുവാനോ സ്വര്‍ഗ്ഗത്തിലും ഭൂമിയിലും ഭൂമിക്കു കീഴിലും ആര്‍ക്കും കഴിഞ്ഞില്ല. 4 പുസ്തകം തുറന്നു വായിപ്പാനെങ്കിലും അതു നോക്കുവാനെങ്കിലും യോഗ്യനായി ആരെയും കാണായ്കകൊണ്ടു ഞാന്‍ ഏറ്റവും കരഞ്ഞു. 5 അപ്പോള്‍ മൂപ്പന്മാരില്‍ ഒരുത്തന്‍ എന്നോടു: കരയേണ്ട; യെഹൂദാഗോത്രത്തിലെ സിംഹവും ദാവീദിന്‍റെ വേരുമായവന്‍ പുസ്തകവും അതിന്‍റെ ഏഴുമുദ്രയും തുറപ്പാന്‍ തക്കവണ്ണം ജയം പ്രാപിച്ചിരിക്കുന്നു എന്നു പറഞ്ഞു. 6 ഞാന്‍ സിംഹസനത്തിന്‍റെയും നാലു ജീവികളുടെയും നടുവിലും മൂപ്പന്മാരുടെ മദ്ധ്യത്തിലും ഒരു കുഞ്ഞാടു അറുക്കപ്പെട്ടതുപോലെ നിലക്കുന്നതു കണ്ടു: അതിന്നു ഏഴു കൊമ്പും സര്‍വ്വഭൂമിയിലേക്കും അയച്ചിരിക്കുന്ന ഏഴു ദൈവാത്മാക്കള്‍ ആയ ഏഴു കണ്ണും ഉണ്ടു. 7 അവന്‍ വന്നു സിംഹാസനത്തില്‍ ഇരിക്കുന്നവന്‍റെ വലങ്കയ്യില്‍ നിന്നു പുസ്തകം വാങ്ങി. 8 വാങ്ങിയപ്പോള്‍ നാലുജീവികളും ഇരുപത്തുനാലു മൂപ്പന്മാരും ഓ‍രോരുത്തന്‍ വീണയും വിശുദ്ധന്മാരുടെ പ്രാര്‍ത്ഥന എന്ന ധൂപവര്‍ഗ്ഗം നിറഞ്ഞ പൊന്‍ കലശവും പിടിച്ചുകൊണ്ടു കുഞ്ഞാടിന്‍റെ മുമ്പാകെ വീണു. 9 പുസ്തകം വാങ്ങുവാനും അതിന്‍റെ മുദ്ര പൊട്ടിപ്പാനും നീ യോഗ്യന്‍ ; നീ അറുക്കപ്പെട്ടു നിന്‍റെ രക്തം കൊണ്ടു സര്‍വ്വഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും നിന്നുള്ളവരെ ദൈവത്തിന്നായി വിലെക്കു വാങ്ങി; 10 ഞങ്ങളുടെ ദൈവത്തിന്നു അവരെ രാജ്യവും പുരോഹിതന്മാരും ആക്കിവെച്ചു; അവര്‍ ഭൂമിയില്‍ വാഴുന്നു എന്നൊരു പുതിയ പാട്ടു അവര്‍ പാടുന്നു. 11 പിന്നെ ഞാന്‍ ദര്‍ശനത്തില്‍ സിംഹാസനത്തിന്‍റെയും ജീവികളുടെയും മൂപ്പന്മാരുടെയും ചുറ്റിലും ഏറിയ ദൂതന്മാരുടെ ശബ്ദം കേട്ടു; അവരുടെ എണ്ണം പതിനായിരം പതിനായിരവും ആയിരം ആയിരവും ആയിരുന്നു. 12 അവര്‍ അത്യുച്ചത്തില്‍ ; അറുക്കപ്പെട്ട കുഞ്ഞാടു ശക്തിയും ധനവും ജ്ഞാനവും ബലവും ബഹുമാനവും മഹത്വവും സ്തോത്രവും ലഭിപ്പാന്‍ യോഗ്യന്‍ എന്നു പറഞ്ഞു. 13 സ്വര്‍ഗ്ഗത്തിലും ഭൂമിയിലും ഭൂമിക്കു കീഴിലും സമുദ്രത്തിലും ഉള്ള സകല സൃഷ്ടിയും അവയിലുള്ളതു ഒക്കെയും: സിംഹാസനത്തില്‍ ഇരിക്കുന്നവന്നു കുഞ്ഞാടിനും സ്തോത്രവും ബഹുമാനവും മഹത്വവും ബലവും എന്നെന്നേക്കും ഉണ്ടാകട്ടെ എന്നു പറയുന്നതു ഞാന്‍ കേട്ടു. 14 നാലു ജീവികളും: ആമേന്‍ എന്നു പറഞ്ഞു; മൂപ്പന്മാര്‍ വീണു നമസ്കരിച്ചു.

Revelation 6

1 കുഞ്ഞാടു മുദ്രകളില്‍ ഒന്നു പൊട്ടിച്ചപ്പോള്‍ : നീ വരിക എന്നു നാലു ജീവികളില്‍ ഒന്നു ഇടി മുഴക്കം പോലെ പറയുന്നതു ഞാന്‍ കേട്ടു. 2 അപ്പോള്‍ ഞാന്‍ ഒരു വെള്ളകൂതിരയെ കണ്ടു; അതിന്മേല്‍ ഇരിക്കുന്നവന്‍റെ കയ്യില്‍ ഒരു വില്ലുണ്ടു; അവന്നു ഒരു കിരീടവും ലഭിച്ചു; അവന്‍ ജയിക്കുന്നവനായും ജയിപ്പാനായും പുറപ്പെട്ടു. 3 അവന്‍ രണ്ടാം മുദ്ര പൊട്ടിച്ചപ്പോള്‍ : വരിക എന്നു രണ്ടാം ജീവി പറയുന്നതു ഞാന്‍ കേട്ടു. 4 അപ്പോള്‍ ചുവന്നതായ മറ്റൊരു കുതിര പുറപ്പെട്ടു; അതിന്‍റെ പുറത്തു ഇരിക്കുന്നവന്നു മനുഷ്യര്‍ അന്യോന്യം കൊല്ലുവാന്‍ തക്കവണ്ണം ഭൂമിയില്‍ നിന്നു സമാധാനം എടുത്തുകളയേണ്ടതിന്നു അധികാരം ലഭിച്ചു; ഒരു വലിയ വാളും അവന്നു കിട്ടി. 5 മൂന്നാം മുദ്രപൊട്ടിച്ചപ്പോള്‍ : വരിക എന്നു മൂന്നാം ജീവി പറയുന്നതു ഞാന്‍ കേട്ടു. അപ്പോള്‍ ഞാന്‍ ഒരു കറുത്ത കുതിരയെ കണ്ടു; അതിന്മേല്‍ ഇരിക്കുന്നവന്‍ ഒരു തുലാസു കയ്യില്‍ പിടിച്ചിരുന്നു. 6 ഒരു പണത്തിന്നു ഒരിടങ്ങഴി കോതമ്പു; ഒരു പണത്തിന്നു മൂന്നിടങ്ങഴി യവം; എന്നാല്‍ എണ്ണെക്കും വീഞ്ഞിന്നും കേടു വരുത്തരുതു എന്നു നാലു ജീവികളുടെയും നടുവില്‍ നിന്നു ഒരു ശബ്ദം ഞാന്‍ കേട്ടു. 7 നാലാം മുദ്ര പൊട്ടിച്ചപ്പോള്‍ : വരിക എന്നു നാലാം ജീവി പറയുന്നതു ഞാന്‍ കേട്ടു. 8 അപ്പോള്‍ ഞാന്‍ മഞ്ഞനിറമുള്ളോരു കുതിരയെ കണ്ടു; അതിന്മേല്‍ ഇരിക്കുന്നവന്നു മരണം എന്നു പേര്‍ ; പാതാളം അവനെ പിന്തുടര്‍ന്നു; അവര്‍ക്കും വാളുകൊണ്ടും ക്ഷാമംകൊണ്ടും മഹാവ്യാധികൊണ്ടും ഭൂമിയിലെ കാട്ടുമൃഗങ്ങളെക്കൊണ്ടും കൊന്നുകളവാന്‍ ഭൂമിയുടെ കാലംശത്തിന്മേല്‍ അധികാരം ലഭിച്ചു. 9 അവന്‍ അഞ്ചാം മുദ്ര പൊട്ടിച്ചപ്പോള്‍ : ദൈവവചനം നിമിത്തവും തങ്ങള്‍ പറഞ്ഞ സാക്‍ഷ്യം ഹേതുവായും അറുക്കപ്പെട്ടവരുടെ ആത്മാക്കളെ ഞാന്‍ യാഗപീഠത്തിങ്കീഴില്‍ കണ്ടു; 10 വിശുദ്ധനും സത്യവാനും ആയ നാഥാ, ഭൂമിയില്‍ വസിക്കുന്നവരോടു ഞങ്ങളുടെ രക്തത്തെക്കുറിച്ചു നീ എത്രത്തോളം ന്യായവിധിയും പ്രതികാരവും നടത്താതെയിരിക്കും എന്നു അവര്‍ ഉറക്കെ നിലവിളിച്ചു. 11 അപ്പോള്‍ അവരില്‍ ഓ‍രോരുത്തന്നും വെള്ളനിലയങ്കി കൊടുത്തു; അവരെപ്പോലെ കൊല്ലപ്പെടുവാനിരിക്കുന്ന സഹഭൃത്യന്മാരും സഹോദരന്മാരും വന്നുതികയുവോളം അല്പകാലം കൂടെ സ്വസ്ഥമായി പാര്‍ക്കേണം എന്നു അവര്‍ക്കും അരുളപ്പാടുണ്ടായി. 12 ആറാം മുദ്ര പൊട്ടിച്ചപ്പോള്‍ വലിയോരു ഭൂകമ്പം ഉണ്ടായി; സൂര്യന്‍ കരിമ്പടംപോലെ കറുത്തു; ചന്ദ്രന്‍ മുഴുവനും രക്തതുല്യമായിത്തീര്‍ന്നു. 13 അത്തിവൃക്ഷം പെരുങ്കാറ്റുകൊണ്ടു കുലുങ്ങീട്ടു കായി ഉതിര്‍ക്കുംമ്പോലെ ആകാശത്തിലെ നക്ഷത്രങ്ങള്‍ ഭൂമിയില്‍ വീണു. 14 പുസ്തകച്ചുരുള്‍ ചുരുട്ടുംപോലെ ആകാശം മാറിപ്പോയി; എല്ലാമലയും ദ്വീപും സ്വസ്ഥാനത്തുനിന്നു ഇളകിപ്പോയി. 15 ഭൂമിയിലെ രാജാക്കന്മാരും മഹത്തുക്കളും സഹസ്രാധീപന്മാരും ധനവാന്മാരും ബലവാന്മാരും സകലദാസനും സ്വതന്ത്രനും ഗുഹകളിലും മലപ്പാറകളിലും ഒളിച്ചുകൊണ്ടു മലകളോടും പാറകളോടും; 16 ഞങ്ങളുടെ മേല്‍ വീഴുവിന്‍ ; സിംഹാസനത്തില്‍ ഇരിക്കുന്നവന്‍റെ മുഖം കാണാതവണ്ണവും കുഞ്ഞാട്ടിന്‍റെ കോപം തട്ടാതവണ്ണവും ഞങ്ങളെ മറെപ്പിന്‍ . 17 അവരുടെ മഹാകോപദിവസം വന്നു; ആര്‍ക്കും നില്പാന്‍ കഴിയും എന്നു പറഞ്ഞു.

Revelation 7

1 അതിന്‍റെശേഷം ഭൂമിമേലും കടലിന്മേലും യാതൊരു വൃക്ഷത്തിന്മേലും കാറ്റു ഊതാതിരിക്കേണ്ടതിന്നു നാലു ദൂതന്മാര്‍ ഭൂമിയിലെ നാലു കാറ്റും പിടിച്ചുകൊണ്ടു ഭൂമിയുടെ നാലു കോണിലും നിലക്കുന്നതു ഞാന്‍ കണ്ടു. 2 മറ്റൊരു ദൂതന്‍ ജീവനുള്ള ദൈവത്തിന്‍റെ മുദ്രയുമായി കിഴക്കുനിന്നു കയറുന്നതും കണ്ടു. അവന്‍ ഭൂമിക്കും സമുദ്രത്തിന്നും കേടുവരുത്തുവാന്‍ അധികാരം ലഭിച്ച നാലു ദൂതന്മാരോടു: 3 നമ്മുടെ ദൈവത്തിന്‍റെ ദാസന്മാരുടെ നെറ്റിയില്‍ ഞങ്ങള്‍ മുദ്രയിട്ടു കഴിയുവോളം ഭൂമിക്കും സമൂദ്രത്തിന്നും വൃക്ഷങ്ങള്‍ക്കും കേടുവരുത്തരുതു എന്നു ഉറക്കെ വിളിച്ചുപറഞ്ഞു. 4 മുദ്രയേറ്റവരുടെ എണ്ണവും ഞാന്‍ കേട്ടു; യിസ്രായേല്‍മക്കളുടെ സകല ഗോത്രത്തിലും നിന്നു മുദ്രയേറ്റവര്‍ നൂറ്റിനാല്പത്തിനാലായിരം പേര്‍ . 5 യെഹൂദാഗോത്രത്തില്‍ മുദ്രയേറ്റവര്‍ പന്തീരായിരം; രൂബേന്‍ ഗോത്രത്തില്‍ പന്തീരായിരം; ഗാദ് ഗോത്രത്തില്‍ പന്തീരായിരം; 6 ആശേര്‍ഗോത്രത്തില്‍ പന്തീരായിരം; നപ്താലിഗോത്രത്തില്‍ പന്തീരായിരം; മനശ്ശെഗോത്രത്തില്‍ പന്തീരായിരം; 7 ശിമെയോന്‍ ഗോത്രത്തില്‍ പന്തീരായിരം; യിസ്സാഖാര്‍ഗോത്രത്തില്‍ പന്തീരായിരം; 8 സെബൂലോന്‍ ഗോത്രത്തില്‍ പന്തീരായിരം; യോസേഫ് ഗോത്രത്തില്‍ പന്തീരായിരം; ബെന്യാമീന്‍ ഗോത്രത്തില്‍ മുദ്രയേറ്റവര്‍ പന്തിരായിരം പേര്‍ . 9 ഇതിന്‍റെ ശേഷം സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്നു ഉള്ളതായി ആര്‍ക്കും എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാരം വെള്ളനിലയങ്കി ധരിച്ചു കയ്യില്‍ കുരുത്തോലയുമായി സിംഹാസനത്തിന്നും കുഞ്ഞാടിന്നും മുമ്പാകെ നിലക്കുന്നതു ഞാന്‍ കണ്ടു. 10 രക്ഷ എന്നുള്ളതു സിംഹാസനത്തില്‍ ഇരിക്കുന്നവനായ നമ്മുടെ ദൈവത്തിന്‍റെയും കുഞ്ഞാടിന്‍റെയും ദാനം എന്നു അവര്‍ അത്യുച്ചത്തില്‍ ആര്‍ത്തുകൊണ്ടിരുന്നു. 11 സകലദൂതന്മാരും സിംഹാസനത്തിന്‍റെയും മൂപ്പന്മാരുടെയും നാലു ജീവികളുടെയും ചുറ്റും നിന്നു സിംഹാസനത്തിന്‍റെ മുമ്പില്‍ കവിണ്ണു വീണു; ആമേന്‍ ; 12 നമ്മുടെ ദൈവത്തിന്നു എന്നെന്നേക്കും സ്തുതിയും മഹത്വവും ജ്ഞാനവും സ്തോത്രവും ബഹുമാനവും ശക്തിയും ബലവും; ആമേന്‍ എന്നു പറഞ്ഞു ദൈവത്തെ നമസ്കരിച്ചു. 13 മൂപ്പന്മാരില്‍ ഒരുത്തന്‍ എന്നോടു: വെള്ളനിലയങ്കി ധരിച്ചിരിക്കുന്ന ഇവര്‍ ആര്‍ ? എവിടെ നിന്നു വന്നു എന്നു ചോദിച്ചു. 14 യജമാനന്‍ അറിയുമല്ലോ എന്നു ഞാന്‍ പറഞ്ഞതിന്നു അവന്‍ എന്നോടു പറഞ്ഞതു: ഇവര്‍ മഹാകഷ്ടത്തില്‍നിന്നു വന്നവര്‍ ; കുഞ്ഞാടിന്‍റെ രക്തത്തില്‍ തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്നു. 15 അതുകൊണ്ടു അവര്‍ ദൈവത്തിന്‍റെ സിംഹാസനത്തിന്‍ മുമ്പില്‍ ഇരുന്നു അവന്‍റെ ആലയത്തില്‍ രാപ്പകല്‍ അവനെ ആരാധിക്കുന്നു; സിംഹാസനത്തില്‍ ഇരിക്കുന്നവന്‍ അവര്‍ക്കും കൂടാരം ആയിരിക്കും. 16 ഇനി അവര്‍ക്കും വിശക്കയില്ല ദാഹിക്കയും ഇല്ല; വെയിലും യാതൊരു ചൂടും അവരുടെ മേല്‍ തട്ടുകയുമില്ല. 17 സിംഹാസനത്തിന്‍റെ മദ്ധ്യേ ഉള്ള കുഞ്ഞാടു അവരെ മേച്ചു ജീവജലത്തിന്‍റെ ഉറവുകളിലേക്കു നടത്തുകയും ദൈവം താന്‍ അവരുടെ കണ്ണില്‍നിന്നു കണ്ണുനീര്‍ എല്ലാം തുടെച്ചുകളകയും ചെയ്യും.

Revelation 8

1 അവന്‍ ഏഴാം മുദ്രപൊട്ടിച്ചപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ ഏകദേശം അര മണിക്ക്കുറോളം മൌനത ഉണ്ടായി. 2 അപ്പോള്‍ ദൈവസന്നിധിയില്‍ ഏഴു ദൂതന്മാര്‍ നിലക്കുന്നതു ഞാന്‍ കണ്ടു; അവര്‍ക്കും ഏഴു കാഹളം ലഭിച്ചു. 3 മറ്റൊരു ദൂതന്‍ ഒരു സ്വര്‍ണ്ണധൂപകലശവുമായി വന്നു യാഗപീഠത്തിന്നരികെ നിന്നു. സീംഹാസനത്തിന്‍ മുമ്പിലുള്ള സ്വര്‍ണ്ണപീഠത്തിന്‍ മേല്‍ സകലവിശുദ്ധന്മാരുടെയും പ്രാര്‍ത്ഥനയോടു ചേര്‍ക്കേണ്ടതിന്നു വളരെ ധൂപവര്‍ഗ്ഗം അവന്നു കൊടുത്തു. 4 ധൂപവര്‍ഗ്ഗത്തിന്‍റെ പുക വിശുദ്ധന്മാരുടെ പ്രാര്‍ത്ഥനയോടുകൂടെ ദൂതന്‍റെ കയ്യില്‍നിന്നു ദൈവസന്നിധിയിലേക്കു കയറി. 5 ദൂതന്‍ ധൂപകലശം എടുത്തു യാഗപീഠത്തിലെ കനല്‍ നിറെച്ചു ഭൂമിയിലേക്കു എറിഞ്ഞു; ഉടനെ ഇടിമുഴക്കവും നാദവും മിന്നലും ഭൂകമ്പവും ഉണ്ടായി. 6 ഏഴു കാഹളമുള്ള ദൂതന്മാര്‍ ഏഴുവരും കാഹളം ഊതുവാന്‍ ഒരുങ്ങിനിന്നു. 7 ഒന്നാമത്തവന്‍ ഊതി; അപ്പോള്‍ രക്തം കലര്‍ന്ന കല്മഴയും തീയും ഭൂമിമേല്‍ ചൊരിഞ്ഞിട്ടു ഭൂമിയില്‍ മൂന്നിലൊന്നു വെന്തുപോയി; വൃക്ഷങ്ങളില്‍ മൂന്നിലൊന്നു വെന്തുപോയി; എല്ലാ പച്ചപ്പുല്ലും വെന്തുപോയി. 8 രണ്ടാമത്തെ ദൂതന്‍ ഊതി; അപ്പോള്‍ തീ കത്തുന്ന വന്‍ മലപോലെയൊന്നു സമുദ്രത്തിലേക്കു എറിഞ്ഞിട്ടു കടലില്‍ മൂന്നിലൊന്നു രക്തമായിത്തീര്‍ന്നു. 9 സമുദ്രത്തില്‍ പ്രാണനുള്ള സൃഷ്ടികളില്‍ മൂന്നിലൊന്നു ചത്തുപോയി; കപ്പലുകളിലും മൂന്നിലൊന്നു ചേതം വന്നു. 10 മൂന്നാമത്തെ ദൂതന്‍ ഊതി; അപ്പോള്‍ ദീപം പോലെ ജ്വലിക്കുന്ന ഒരു മഹാ നക്ഷത്രം ആകാശത്തുനിന്നു വീണു; നദികളില്‍ മൂന്നിലൊന്നിന്മേലും നീരുറവുകളിന്മേലും ആയിരുന്നു വീണതു. 11 ആ നക്ഷത്രത്തിന്നു കാഞ്ഞിരം എന്നു പേര്‍ ; വെള്ളത്തില്‍ മൂന്നിലൊന്നു കാഞ്ഞിരംപോലെ ആയി; വെള്ളം കൈപ്പായതിനാല്‍ മനുഷ്യരില്‍ പലരും മരിച്ചുപോയി. 12 നാലാമത്തെ ദൂതന്‍ ഊതി; അപ്പോള്‍ സൂര്യനില്‍ മൂന്നിലൊന്നിനും ചന്ദ്രനില്‍ മൂന്നിലൊന്നിന്നും നക്ഷത്രങ്ങളില്‍ മൂന്നിലൊന്നിന്നും ബാധ തട്ടി; അവയില്‍ മൂന്നിലൊന്നു ഇരുണ്ടുപോയി രാവും പകലും മൂന്നിലൊന്നു വെളിച്ചമില്ലാതെയായി. 13 അനന്തരം ഒരു കഴുകു: ഇനി കാഹളം ഊതുവാനുള്ള മൂന്നു ദൂതന്മാരുടെ കാഹളനാദം ഹേതുവായി ഭൂവാസികള്‍ക്കു കഷ്ടം, കഷ്ടം, കഷ്ടം എന്നു ഉറക്കെ പറഞ്ഞുകൊണ്ടു ആകാശമദ്ധ്യേ പറക്കുന്നതു ഞാന്‍ കാണ്‍കയും കേള്‍ക്കയും ചെയ്തു.

Revelation 9

1 അഞ്ചാമത്തെ ദൂതന്‍ ഊതി; അപ്പോള്‍ ഒരു നക്ഷത്രം ആകാശത്തുനിന്നു ഭൂമിയില്‍ വീണുകിടക്കുന്നതു ഞാന്‍ കണ്ടു; അവന്നു അഗാധകൂപത്തിന്‍റെ താക്കോല്‍ ലഭിച്ചു. 2 അവന്‍ അഗാധകൂപം തുറന്നു; ഉടനെ പെരുഞ്ചൂളയിലെ പുകപോലെ കൂപത്തില്‍നിന്നു പുകപൊങ്ങി; കൂപത്തിന്‍റെ പുകയാല്‍ സൂര്യനും ആകാശവും ഇരുണ്ടുപോയി. 3 പുകയില്‍നിന്നു വെട്ടുക്കിളി ഭൂമിയില്‍ പുറപ്പെട്ടു അതിന്നു ഭൂമിയിലെ തേളിന്നുള്ള ശക്തി ലഭിച്ചു. 4 നെറ്റിയില്‍ ദൈവത്തിന്‍റെ മുദ്രയില്ലാത്ത മനുഷ്യര്‍ക്കല്ലാതെ ഭൂമിയിലെ പുല്ലിന്നും പച്ചയായതൊന്നിന്നും യാതൊരു വൃക്ഷത്തിന്നും കേടുവരുത്തരുതു എന്നു അതിന്നു കല്പന ഉണ്ടായി. 5 അവരെ കൊല്ലുവാനല്ല, അഞ്ചുമാസം ദണ്ഡിപ്പിപ്പാനത്രേ അതിന്നു അധികാരം ലഭിച്ചതു; അവരുടെ വേദന, തേള്‍ മനുഷ്യനെ കുത്തുമ്പോള്‍ ഉള്ള വേദനപോലെ തന്നേ. 6 ആ കാലത്തു മനുഷ്യര്‍ മരണം അന്വേഷിക്കും; കാണ്‍കയില്ലതാനും; മരിപ്പാന്‍ കൊതിക്കും; മരണം അവരെ വിട്ടു ഓ‍ടിപ്പോകും. 7 വെട്ടുക്കിളിയുടെ രൂപം യുദ്ധത്തിന്നു ചമയിച്ച കുതിരെക്കു സമം; തലയില്‍ പൊന്‍ കിരീടം ഉള്ളതുപോലെയും മുഖം മാനുഷമുഖംപോലെയും ആയിരുന്നു. 8 സ്ത്രീകളുടെ മുടിപോലെ അതിന്നു മുടി ഉണ്ടു; പല്ലു സിംഹത്തിന്‍റെ പല്ലുപോലെ ആയിരുന്നു. 9 ഇരിമ്പുകവചംപോലെ കവചം ഉണ്ടു; ചിറകിന്‍റെ ഒച്ച പടെക്കു ഓ‍ടുന്ന അനേകം കുതിരത്തേരുകളുടെ ഒച്ചപോലെ ആയിരുന്നു. 10 തേളിന്നുള്ളതുപോലെ വാലും വിഷമുള്ളും ഉണ്ടു; മനുഷ്യരെ അഞ്ചുമാസം ഉപദ്രവിപ്പാന്‍ അതിന്നുള്ള ശക്തി വാലില്‍ ആയിരുന്നു. 11 അഗാധദൂതന്‍ അതിന്നു രാജാവായിരുന്നു; അവന്നു എബ്രായഭാഷയില്‍ അബദ്ദോന്‍ എന്നും യവനഭാഷയില്‍ അപ്പൊല്ലുവോന്‍ എന്നും പേര്‍ . 12 കഷ്ടം ഒന്നു കഴിഞ്ഞു; ഇനി രണ്ടു കഷ്ടം പിന്നാലെ വരുന്നു. 13 ആറാമത്തെ ദൂതന്‍ ഊതി; അപ്പോള്‍ ദൈവസന്നിധിയിലെ സ്വര്‍ണ്ണ പീഠത്തിന്‍റെ കൊമ്പുകളില്‍നിന്നു ഒരു ശബ്ദം കാഹളമുള്ള ആറാം ദൂതനോടു: 14 യുഫ്രാത്തേസ് എന്ന മഹാനദീതീരത്തു ബന്ധിച്ചിരിക്കുന്ന നാലു ദൂതന്മാരെയും അഴിച്ചുവിടുക എന്നു പറയുന്നതു ഞാന്‍ കേട്ടു. 15 ഉടനെ മനുഷ്യരില്‍ മൂന്നിലൊന്നിനെ കൊല്ലുവാന്‍ ഇന്ന ആണ്ടു, മാസം, ദിവസം, നാഴികെക്കു ഒരുങ്ങിയിരുന്ന നാലു ദൂതന്മാരെയും അഴിച്ചുവിട്ടു. 16 കുതിരപ്പടയുടെ സംഖ്യപതിനായിരം മടങ്ങു ഇരുപതിനായിരം എന്നു ഞാന്‍ കേട്ടു. 17 ഞാന്‍ കുതിരകളെയും കുതിരപ്പുറത്തു ഇരിക്കുന്നവരെയും ദര്‍ശനത്തില്‍ കണ്ടതു എങ്ങനെ എന്നാല്‍ അവര്‍ക്കും തീനിറവും രക്തനീലവും ഗന്ധകവര്‍ണ്ണവുമായ കവചം ഉണ്ടായിരുന്നു; കുതിരകളുടെ തല സിംഹങ്ങളുടെ തലപോലെ ആയിരുന്നു; വായില്‍ നിന്നു തീയും പുകയും ഗന്ധകവും പുറപ്പെട്ടു. 18 വായില്‍ നിന്നു പറപ്പെടുന്ന തീ, പുക, ഗന്ധകം എന്നീ മൂന്നു ബാധയാല്‍ മനുഷ്യരില്‍ മൂന്നിലൊന്നു മരിച്ചുപോയി. 19 കുതിരകളുടെ ശക്തി വായിലും വാലിലും ആയിരുന്നു; വാലോ സര്‍പ്പത്തെപ്പോലെയും തലയുള്ളതും ആയിരുന്നു; 20 ഇവയാലത്രേ കേടു വരുത്തുന്നതു. ഈ ബാധകളാല്‍ മരിച്ചുപോകാത്ത ശേഷം മനുഷ്യരോ ദുര്‍ഭൂതങ്ങളെയും, കാണ്മാനും കേള്‍പ്പാനും നടപ്പാനും വഹിയാത്ത പൊന്നു, വെള്ളി, ചെമ്പു, കല്ലു, മരം ഇവകൊണ്ടുള്ള ബിംബങ്ങളെയും നമസ്കരിക്കാതവണ്ണം തങ്ങളുടെ കൈപ്പണി വിട്ടു മാനസാന്തരപ്പെട്ടില്ല. 21 തങ്ങളുടെ കുലപാതകം, ക്ഷുദ്രം, ദുര്‍ന്നടപ്പു, മോഷണം എന്നിവ വിട്ടു മാനസാന്തരപ്പെട്ടതുമില്ല.

Revelation 10

1 ബലവാനായ മറ്റൊരു ദൂതന്‍ സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങുന്നതു ഞാന്‍ കണ്ടു. അവന്‍ മേഘം ഉടുത്തും തലയില്‍ ആകാശവില്ലുധരിച്ചും മുഖം സൂര്യനെപ്പോലെയും കാല്‍ തീത്തൂണുപോലെയും ഉള്ളവന്‍ . 2 അവന്‍റെ കയ്യില്‍ തുറന്നോരു ചെറുപുസ്തകം ഉണ്ടായിരുന്നു. അവന്‍ വലങ്കാല്‍ സമുദ്രത്തിന്മേലും 3 ഇടങ്കാല്‍ ഭൂമിമേലും വെച്ചു, സിംഹം അലറുംപോലെ അത്യുച്ചത്തില്‍ ആര്‍ത്തു; ആര്‍ത്തപ്പോള്‍ ഏഴു ഇടിയും നാദം മുഴക്കി. 4 ഏഴു ഇടി നാദം മുഴക്കിയപ്പോള്‍ ഞാന്‍ എഴുതുവാന്‍ ഭാവിച്ചു; എന്നാല്‍ ഏഴു ഇടി മുഴക്കിയതു എഴുതാതെ മുദ്രയിട്ടേക്ക എന്നു സ്വര്‍ഗ്ഗത്തില്‍നിന്നു ഒരുശബ്ദം കേട്ടു. 5 സമുദ്രത്തിന്മേലും ഭൂമിമേലും നിലക്കുന്നവനായി ഞാന്‍ കണ്ട ദൂതന്‍ വലങ്കൈ ആകാശത്തെക്കു ഉയര്‍ത്തി: 6 ഇനി കാലം ഉണ്ടാകയില്ല; ഏഴാമത്തെ ദൂതന്‍ കാഹളം ഊതുവാനിരിക്കുന്ന നാദത്തിന്‍റെ കാലത്തു ദൈവത്തിന്‍റെ മര്‍മ്മം അവന്‍ തന്‍റെ ദാസന്മാരായ പ്രവാചകന്മാര്‍ക്കും അറിയിച്ചു കൊടുത്തതുപോലെ നിവൃത്തിയാകുമെന്നു ആകാശവും അതിലുള്ളതും 7 ഭൂമിയും അതിലുള്ളതും സമുദ്രവും അതിലുള്ളതും സൃഷ്ടിച്ചവനായി എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനെച്ചൊല്ലി സത്യം ചെയ്തു. 8 ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നു കേട്ട ശബ്ദം പിന്നെയും എന്നോടു സംസാരിച്ചു: നീ ചെന്നു സമുദ്രത്തിന്മേലും ഭൂമിമേലും നിലക്കുന്ന ദൂതന്‍റെ കയ്യില്‍ തുറന്നിരിക്കുന്ന പുസ്തകം വാങ്ങുക എന്നു കല്പിച്ചു. 9 ഞാന്‍ ദൂതന്‍റെ അടുക്കല്‍ ചെന്നു ആ ചെറുപുസ്തകം തരുവാന്‍ പറഞ്ഞു. അവന്‍ എന്നോടു: നീ ഇതു വാങ്ങി തിന്നുക; അതു നിന്‍റെ വയറ്റിനെ കൈപ്പിക്കും എങ്കിലും വായില്‍ തേന്‍ പോലെ മധുരിക്കും എന്നു പറഞ്ഞു. 10 ഞാന്‍ ദൂതന്‍റെ കയ്യില്‍ നിന്നു ചെറുപുസ്തകം വാങ്ങിതിന്നു; അതു എന്‍റെ വായില്‍ തേന്‍ പോലെ മധുരമായിരുന്നു; തിന്നു കഴിഞ്ഞപ്പോള്‍ എന്‍റെ വയറു കൈച്ചുപോയി. 11 അവന്‍ എന്നോടു: നീ ഇനിയും അനേകം വംശങ്ങളെയും ജാതികളെയും ഭാഷകളെയും രാജാക്കന്മാരെയും കുറിച്ചു പ്രവചിക്കേണ്ടിവരും എന്നു പറഞ്ഞു.

Revelation 11

1 പിന്നെ ദണ്ഡുപോലെയുള്ള ഒരു കോല്‍ എന്‍റെ കയ്യില്‍ കിട്ടി കല്പന ലഭിച്ചതു: നീ എഴുന്നേറ്റു ദൈവത്തിന്‍റെ ആലയത്തെയും യാഗപീഠത്തെയും അതില്‍ നമസ്കരിക്കുന്നവരെയും അളക്കുക. 2 ആലയത്തിന്നു പുറത്തുള്ള പ്രാകാരം അളക്കാതെ വിട്ടേക്ക; അതു ജാതികള്‍ക്കു കൊടുത്തിരിക്കുന്നു; അവര്‍ വിശുദ്ധനഗരത്തെ നാല്പത്തുരണ്ടു മാസം ചവിട്ടും. 3 അന്നു ഞാന്‍ എന്‍റെ രണ്ടു സാക്ഷികള്‍ക്കും വരം നലകും; അവര്‍ തട്ടു ഉടുത്തുംകൊണ്ടു ആയിരത്തിരുനൂറ്ററുപതു ദിവസം പ്രവചിക്കും. 4 അവര്‍ ഭൂമിയുടെ കര്‍ത്താവിന്‍റെ സന്നിധിയില്‍ നിലക്കുന്ന രണ്ടു ഒലീവ് വൃക്ഷവും രണ്ടു നിലവിളക്കും ആകുന്നു. 5 ആരെങ്കിലും അവര്‍ക്കും ദോഷം ചെയ്‍വാന്‍ ഇച്ഛിച്ചാല്‍ അവരുടെ വായില്‍ നിന്നു തീ പുറപ്പെട്ടു അവരുടെ ശത്രുക്കളെ ദഹിപ്പിച്ചുകളയും; അവര്‍ക്കും ദോഷം വരുത്തുവാന്‍ ഇച്ഛിക്കുന്നവന്‍ ഇങ്ങനെ മരിക്കേണ്ടിവരും. 6 അവരുടെ പ്രവചനകാലത്തു മഴപെയ്യാതവണ്ണം ആകാശം അടെച്ചുകളവാന്‍ അവര്‍ക്കും അധികാരം ഉണ്ടു. വെള്ളത്തെ രക്തമാക്കുവാനും ഇച്ഛിക്കുമ്പോഴൊക്കെയും സകലബാധകൊണ്ടും ഭൂമിയെ ദണ്ഡിപ്പിപ്പാനും അധികാരം ഉണ്ടു. 7 അവര്‍ തങ്ങളുടെ സാക്‍ഷ്യം തികെച്ചശേഷം ആഴത്തില്‍ നിന്നു കയറി വരുന്ന മൃഗം അവരോടു പടവെട്ടി അവരെ ജയിച്ചു കൊന്നുകളയും. 8 അവരുടെ കര്‍ത്താവു ക്രൂശിക്കപ്പെട്ടതും ആത്മികമായി സൊദോം എന്നും മിസ്രയീം എന്നും പേരുള്ളതുമായ മഹാനഗരത്തിന്‍റെ വീഥിയില്‍ അവരുടെ ശവം കിടക്കും. 9 സകലവംശക്കാരും ഗോത്രക്കാരും ഭാഷക്കാരും ജാതിക്കാരും അവരുടെ ശവം മൂന്നരദിവസം കാണും; അവരുടെ ശവം കല്ലറയില്‍ വെപ്പാന്‍ സമ്മതിക്കയില്ല. 10 ഈ പ്രവാചകന്മാര്‍ ഇരുവരും ഭൂമിയില്‍ വസിക്കുന്നവരെ ദണ്ഡിപ്പിച്ചതുകൊണ്ടു ഭൂവാസികള്‍ അവര്‍ നിമിത്തം സന്തോഷിച്ചു ആനന്ദിക്കയും അന്യോന്യം സമ്മാനം കൊടുത്തയക്കയും ചെയ്യും. 11 മൂന്നര ദിവസം കഴിഞ്ഞശേഷം ദൈവത്തില്‍നിന്നു ജീവശ്വാസം അവരില്‍ വന്നു അവര്‍ കാല്‍ ഊന്നിനിന്നു — അവരെ കണ്ടവര്‍ ഭയപരവശരായിത്തീര്‍ന്നു — 12 ഇവിടെ കയറിവരുവിന്‍ എന്നു സ്വര്‍ഗ്ഗത്തില്‍നിന്നു ഒരു മഹാശബ്ദം പറയുന്നതു കേട്ടു, അവര്‍ മേഘത്തില്‍ സ്വര്‍ഗ്ഗത്തിലേക്കു കയറി; അവരുടെ ശത്രുക്കള്‍ അവരെ നോക്കിക്കൊണ്ടിരുന്നു. 13 ആ നാഴികയില്‍ വലിയോരു ഭൂകമ്പം ഉണ്ടായി; നഗരത്തില്‍ പത്തിലൊന്നു ഇടിഞ്ഞുവീണു; ഭൂകമ്പത്തില്‍ ഏഴായിരം പേര്‍ മരിച്ചുപോയി; ശേഷിച്ചവര്‍ ഭയപരവശരായി സ്വര്‍ഗ്ഗത്തിലെ ദൈവത്തിന്നു മഹത്വം കൊടുത്തു. 14 രണ്ടാമത്തെ കഷ്ടം കഴിഞ്ഞു; മൂന്നാമത്തെ കഷ്ടം വേഗം വരുന്നു. 15 ഏഴാമത്തെ ദൂതന്‍ ഊതിയപ്പോള്‍ : ലോകരാജത്വം നമ്മുടെ കര്‍ത്താവിന്നും അവന്‍റെ ക്രിസ്തുവിന്നും ആയിത്തീര്‍ന്നിരിക്കുന്നു; അവന്‍ എന്നെന്നേക്കും വാഴും എന്നു സ്വര്‍ഗ്ഗത്തില്‍ ഒരു മഹാഘോഷം ഉണ്ടായി. 16 ദൈവസന്നിധിയില്‍ സിംഹാസനങ്ങളില്‍ ഇരിക്കുന്ന ഇരുപത്തുനാലു മൂപ്പന്മാരും കവിണ്ണുവീണു ദൈവത്തെ നമസ്കരിച്ചു പറഞ്ഞതു. 17 സര്‍വ്വശക്തിയുള്ള കര്‍ത്താവായ ദൈവമേ, ഇരിക്കുന്നവനും ഇരുന്നവനുമായുള്ളോവേ, നീ മഹാശക്തി ധരിച്ചു വാഴുകയാല്‍ ഞങ്ങള്‍ നിന്നെ സ്തുതിക്കുന്നു. 18 ജാതികള്‍ കോപിച്ചു: നിന്‍റെ കോപവും വന്നു: മരിച്ചവരെ ന്യായം വിധിപ്പാനും നിന്‍റെ ദാസന്മാരായ പ്രവാചകന്മാര്‍ക്കും വിശുദ്ധന്മാര്‍ക്കും ചെറിയവരും വലിയവരുമായി നിന്‍റെ ഭക്തന്മാര്‍ക്കും പ്രതിഫലം കൊടുപ്പാനും ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിപ്പാനും ഉള്ള കാലവും വന്നു. 19 അപ്പോള്‍ സ്വര്‍ഗ്ഗത്തിലെ ദൈവാലയം തുറന്നു, അവന്‍റെ നിയമപ്പെട്ടകം അവന്‍റെ ആലയത്തില്‍ പ്രത്യക്ഷമായി; മിന്നലും നാദവും ഇടിമുഴക്കവും ഭൂകമ്പവും വലിയ കന്മഴയും ഉണ്ടായി.

Revelation 12

1 സ്വര്‍ഗ്ഗത്തില്‍ വലിയൊരു അടയാളം കാണായി: സൂര്യനെ അണിഞ്ഞോരു സ്ത്രീ; അവളുടെ കാല്‍ക്കീഴ് ചന്ദ്രനും അവളുടെ തലയില്‍ പന്ത്രണ്ടു നക്ഷത്രംകൊണ്ടുള്ള കിരീടവും ഉണ്ടായിരുന്നു. 2 അവള്‍ ഗര്‍ഭിണിയായി നോവുകിട്ടി വേദനപ്പെട്ടു നിലവിളിച്ചു. 3 സ്വര്‍ഗ്ഗത്തില്‍ മറ്റൊരു അടയാളം കാണായി: ഏഴു തലയും പത്തു കൊമ്പും തലയില്‍ ഏഴു രാജമുടിയുമായി തീനിറമുള്ളോരു മഹാസര്‍പ്പം. 4 അതിന്‍റെ വാല്‍ ആകാശത്തിലെ നക്ഷത്രങ്ങളില്‍ മൂന്നിലൊന്നിനെ വലിച്ചുകൂട്ടി ഭൂമിയിലേക്കു എറിഞ്ഞുകളഞ്ഞു. പ്രസവിപ്പാറായ സ്ത്രീ പ്രസവിച്ച ഉടനെ കുട്ടിയെ തിന്നുകളവാന്‍ മഹാസര്‍പ്പം അവളുടെ മുമ്പില്‍ നിന്നു. 5 അവള്‍ സകലജാതികളെയും ഇരിമ്പുകോല്‍ കൊണ്ടു മേയ്പാനുള്ളോരു ആണ്‍കുട്ടിയെ പ്രസവിച്ചു; കുട്ടി ദൈവത്തിന്‍റെ അടുക്കലേക്കും അവന്‍റെ സിംഹാസനത്തിലേക്കും പെട്ടെന്നു എടുക്കപ്പെട്ടു. 6 സ്ത്രീ മരുഭൂമിയിലേക്കു ഓ‍ടിപ്പോയി; അവിടെ അവളെ ആയിരത്തിരുനൂറ്ററുപതു ദിവസം പോറ്റേണ്ടതിന്നു ദൈവം ഒരുക്കിയോരു സ്ഥലം അവള്‍ക്കുണ്ടു. 7 പിന്നെ സ്വര്‍ഗ്ഗത്തില്‍ യുദ്ധം ഉണ്ടായി; മീഖായേലും അവന്‍റെ ദൂതന്മാരും മഹാസര്‍പ്പത്തോടു പടവെട്ടി; തന്‍റെ ദൂതന്മാരുമായി മഹാസര്‍പ്പവും പടവെട്ടി ജയിച്ചില്ലതാനും. 8 സ്വര്‍ഗ്ഗത്തില്‍ അവരുടെ സ്ഥലം പിന്നെ കണ്ടതുമില്ല. 9 ഭൂതലത്തെ മുഴുവന്‍ തെറ്റിച്ചുകളയുന്ന പിശാചും സാത്താനും എന്ന മഹാസര്‍പ്പമായ പഴയ പാമ്പിനെ ഭൂമിയിലേക്കു തള്ളിക്കളഞ്ഞു; അവന്‍റെ ദൂതന്മാരെയും അവനോടു കൂടെ തള്ളിക്കളഞ്ഞു. 10 അപ്പോള്‍ ഞാന്‍ സ്വര്‍ഗ്ഗത്തില്‍ ഒരു മഹാശബ്ദം പറഞ്ഞുകേട്ടതു: ഇപ്പോള്‍ നമ്മുടെ ദൈവത്തിന്‍റെ രക്ഷയും ശക്തിയും രാജ്യവും അവന്‍റെ ക്രിസ്തുവിന്‍റെ ആധിപത്യവും തുടങ്ങിയിരിക്കുന്നു; നമ്മുടെ സഹോദരന്മാരെ രാപ്പകല്‍ ദൈവ സന്നിധിയില്‍ കുറ്റം ചുമത്തുന്ന അപവാദിയെ തള്ളിയിട്ടുകളഞ്ഞുവല്ലോ. 11 അവര്‍ അവനെ കുഞ്ഞാടിന്‍റെ രക്തം ഹേതുവായിട്ടു ജയിച്ചു; മരണപര്യന്തം തങ്ങളുടെ പ്രാണനെ സ്നേഹിച്ചതുമില്ല. 12 ആകയാല്‍ സ്വര്‍ഗ്ഗവും അതില്‍ വസിക്കുന്നവരുമായുള്ളോരേ, ആനന്ദിപ്പിന്‍ ; ഭൂമിക്കും സമുദ്രത്തിനും അയ്യോ കഷ്ടം; പിശാചു തനിക്കു അല്പകാലമേയുള്ളു എന്നു അറിഞ്ഞു മഹാക്രോധത്തോടെ നിങ്ങളുടെ അടുക്കല്‍ ഇറങ്ങിവന്നിരിക്കുന്നു. 13 തന്നെ ഭൂമിയിലേക്കു തള്ളിക്കളഞ്ഞു എന്നു മഹാസര്‍പ്പം കണ്ടിട്ടു ആണ്‍കുട്ടിയെ പ്രസവിച്ചസ്ത്രീയെ ഉപദ്രവിച്ചുതുടങ്ങി. 14 അപ്പോള്‍ സ്ത്രീക്കു മരുഭൂമിയില്‍ തന്‍റെ സ്ഥലത്തെക്കു പറന്നുപോകേണ്ടതിന്നു വലിയ കഴുകിന്‍റെ രണ്ടു ചിറകുലഭിച്ചു; അവിടെ അവളെ സര്‍പ്പത്തോടു അകലെ ഒരുകാലവും ഇരുകാലവും അരക്കാലവും പോറ്റി രക്ഷിച്ചു. 15 സര്‍പ്പം സ്ത്രീയെ ഒഴുക്കിക്കളയേണ്ടതിന്നു അവളുടെ പിന്നാലെ തന്‍റെ വായില്‍ നിന്നു നദിപോലെ വെള്ളം ചാടിച്ചു. 16 എന്നാല്‍ ഭൂമി സ്ത്രീക്കു തുണനിന്നു; മഹാസര്‍പ്പം വായില്‍നിന്നു ചാടിച്ച നദിയെ ഭൂമി വായ്തുറന്നു വിഴുങ്ങിക്കളഞ്ഞു. 17 മഹാസര്‍പ്പം സ്ത്രീയോടു കോപിച്ചു, ദൈവകല്പന പ്രമാണിക്കുന്നവരും യേശുവിന്‍റെ സാക്‍ഷ്യം ഉള്ളവരുമായി അവളുടെ സന്തതിയില്‍ ശേഷിപ്പുള്ളവരോടു യുദ്ധം ചെയ്‍വാന്‍ പുറപ്പെട്ടു; അവന്‍ കടല്പുറത്തെ മണലിന്മേല്‍ നിന്നു.

Revelation 13

1 അപ്പോള്‍ പത്തുകൊമ്പും ഏഴു തലയും കൊമ്പുകളില്‍ പത്തു രാജമുടിയും തലയില്‍ നിന്നു കയറുന്നതു ഞാന്‍ കണ്ടു. 2 ഞാന്‍ കണ്ട മൃഗം പുള്ളിപ്പുലിക്കു സദൃശവും അതിന്‍റെ കാല്‍ കരടിയുടെ കാല്‍പോലെയും വായ് സിംഹത്തിന്‍റെ വായ് പോലെയും ആയിരുന്നു. അതിന്നു മഹാസര്‍പ്പം തന്‍റെ ശക്തിയും സിംഹാസനവും വലിയ അധികാരവും കൊടുത്തു. 3 അതിന്‍റെ തലകളില്‍ ഒന്നു മരണകരമായ മുറിവേറ്റതുപോലെ ഞാന്‍ കണ്ടു; അതിന്‍റെ മരണകരമായ മുറിവു പൊറുത്തുപോയി; സര്‍വ്വഭൂമിയും മൃഗത്തെ കണ്ടു വിസ്മയിച്ചു. 4 മൃഗത്തിന്നു അധികാരം കൊടുത്തതു കൊണ്ടു അവര്‍ മഹാസര്‍പ്പത്തെ നമസ്ക്കുരിച്ചു: മൃഗത്തോടു തുല്യന്‍ ആര്‍ ? അതിനോടു പൊരുവാന്‍ ആര്‍ക്കും കഴിയും എന്നു പറഞ്ഞു മൃഗത്തെയും നമസ്കരിച്ചു. 5 വമ്പും ദൂഷണവും സംസാരിക്കുന്ന വായ് അതിന്നു ലഭിച്ചു; നാല്പത്തിരണ്ടു മാസം പ്രവര്‍ത്തിപ്പാന്‍ അധികാരവും ലഭിച്ചു. 6 അതു ദൈവത്തിന്‍റെ നാമത്തെയും അവന്‍റെ കൂടാരത്തെയും സ്വര്‍ഗ്ഗത്തില്‍ വസിക്കുന്നവരെയും ദുഷിപ്പാന്‍ ദൈവദൂഷണത്തിന്നായി വായ്തുറന്നു. 7 വിശുദ്ധന്മാരോടു യുദ്ധം ചെയ്തു അവരെ ജയിപ്പാനും അതിന്നു അധികാരം ലഭിച്ചു; സകല ഗോത്രത്തിന്മേലും വംശത്തിന്മേലും ഭാഷമേലും ജാതിമേലും അധികാരവും ലഭിച്ചു. 8 ലോകസ്ഥാപനം മുതല്‍ അറുക്കപ്പെട്ട കുഞ്ഞാടിന്‍റെ ജീവപുസ്തകത്തില്‍ പേര്‍ എഴുതീട്ടില്ലാത്ത ഭൂവാസികള്‍ ഒക്കെയും അതിനെ നമസ്കരിക്കും. 9 ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. 10 അടിമയാക്കി കൊണ്ടുപോകുന്നവന്‍ അടിമയായിപ്പോകും; വാള്‍കൊണ്ടു കൊല്ലുന്നവന്‍ വാളാല്‍ മരിക്കേണ്ടിവരും; ഇവിടെ വിശുദ്ധന്മാരുടെ സഹിഷ്ണുതയും വിശ്വാസവും കൊണ്ടു ആവശ്യം. 11 മറ്റൊരു മൃഗം ഭൂമിയില്‍ നിന്നു കയറുന്നതു ഞാന്‍ കണ്ടു; അതിന്നു കുഞ്ഞാടിന്നുള്ളതുപോലെ രണ്ടു കൊമ്പുണ്ടായിരുന്നു; അതു മഹാ സര്‍പ്പം എന്നപോലെ സംസാരിച്ചു. 12 അതു ഒന്നാമത്തെ മൃഗത്തിന്‍റെ മുമ്പാകെ അതിന്‍റെ അധികാരം എല്ലാം നടത്തി ഭൂമിയെയും അതില്‍ വസിക്കുന്നവരെയും മരണകരമായ മുറിവു പൊറുത്തുപോയ ഒന്നാം മൃഗത്തെ നമസ്കരിക്കുമാറാക്കുന്നു. 13 അതു മനുഷ്യര്‍ കാണ്‍കെ ആകാശത്തുനിന്നു ഭൂമിയിലേക്കു തീ ഇറങ്ങുമാറു വലിയ അടയാളങ്ങള്‍ പ്രവൃത്തിക്കയും 14 മൃഗത്തിന്‍റെ മുമ്പില്‍ പ്രവൃത്തിപ്പാന്‍ തനിക്കു ബലം കിട്ടിയ അടയാളങ്ങളെക്കൊണ്ടു ഭൂവാസികളെ തെറ്റിക്കുകയും വാളാല്‍ മുറിവേറ്റിട്ടും ജീവിച്ച മൃഗത്തിന്നു പ്രതിമ ഉണ്ടാക്കുവാന്‍ ഭൂവാസികളോടു പറകയും ചെയ്യുന്നു. 15 മൃഗത്തിന്‍റെ പ്രതിമ സംസാരിക്കേണ്ടതിന്നും മൃഗത്തിന്‍റെ പ്രതിമയെ നമസ്കരിക്കാത്തവരെ ഒക്കെയും കൊല്ലിക്കേണ്ടതിന്നു മൃഗത്തിന്‍റെ പ്രതിമെക്കു ആത്മാവിനെ കൊടുപ്പാന്‍ അതിന്നു ബലം ലഭിച്ചു. 16 അതു ചെറിയവരും വലിയവരും സമ്പന്നന്മാരും ദരിദ്രന്മാരും സ്വതന്ത്രന്മാരും ദാസന്മാരുമായ എല്ലാവര്‍ക്കും വലങ്കൈമേലോ നെറ്റിയിലോ മുദ്ര കിട്ടു മാറും 17 മൃഗത്തിന്‍റെ പേരോ പേരിന്‍റെ സംഖ്യയോ ആയ മുദ്രയുള്ളവനല്ലാതെ വാങ്ങുകയോ വിലക്കുകയോ ചെയ്‍വാന്‍ വഹിയാതെയും ആക്കുന്നു. 18 ഇവിടെ ജ്ഞാനംകൊണ്ടു ആവശ്യം. ബുദ്ധിയുള്ളവന്‍ മൃഗത്തിന്‍റെ സംഖ്യ ഗണിക്കട്ടെ: അതു ഒരു മനുഷ്യന്‍റെ സംഖ്യയത്രെ. അതിന്‍റെ സംഖ്യ അറുനൂറ്ററുപത്താറു.

Revelation 14

1 പിന്നെ ഞാന്‍ സീയോന്‍ മലയില്‍ കുഞ്ഞാടും അവനോടുകൂടെ നെറ്റിയില്‍ അവന്‍റെ നാമവും പിതാവിന്‍റെ നാമവും എഴുതിയിരിക്കുന്ന നൂറ്റിനാല്പത്തിനാലായിരം പേരും നിലക്കുന്നതു കണ്ടു. 2 പെരുവെള്ളത്തിന്‍റെ ഇരെച്ചല്‍പോലെയും വലിയോരു ഇടിമുഴക്കംപോലെയും സ്വര്‍ഗ്ഗത്തില്‍നിന്നു ഒരു ഘോഷം കേട്ടു; ഞാന്‍ കേട്ട ഘോഷം വൈണികന്മാര്‍ വീണമീട്ടുന്നതുപോലെ ആയിരുന്നു. 3 അവര്‍ സിംഹാസനത്തിന്നും നാലു ജീവികള്‍ക്കും മൂപ്പന്മാര്‍ക്കും മുമ്പാകെ ഒരു പുതിയ പാട്ടുപാടി; ഭൂമിയില്‍ നിന്നു വിലെക്കു വാങ്ങിയിരുന്ന നൂറ്റിനാല്പത്തിനാലായിരം പേര്‍ക്കല്ലാതെ ആര്‍ക്കും ആ പാട്ടു പഠിപ്പാന്‍ കഴിഞ്ഞില്ല. 4 അവര്‍ കന്യകമാരാകയാല്‍ സ്ത്രീകളോടുകൂടെ മാലിന്യപ്പെടാത്തവര്‍ . കുഞ്ഞാടുപോകുന്നേടത്തൊക്കെയും അവര്‍ അവനെ അനുഗമിക്കുന്നു; അവരെ ദൈവത്തിന്നും കുഞ്ഞാടിന്നും ആദ്യഫലമായി മനുഷ്യരുടെ ഇടയില്‍നിന്നു വീണ്ടെടുത്തിരിക്കുന്നു. 5 ഭോഷകു അവരുടെ വായില്‍ ഉണ്ടായിരുന്നില്ല; അവര്‍ കളങ്കമില്ലാത്തവര്‍ തന്നേ. 6 വേറൊരു ദൂതന്‍ ആകാശമദ്ധ്യേ പറക്കുന്നതു ഞാന്‍ കണ്ടു; ഭൂവാസികളായ സകലജാതിയും ഗോത്രവും ഭാഷയും വംശവും ആയവരോടു അറിയിപ്പാന്‍ അവന്‍റെ പക്കല്‍ ഒരു നിത്യസുവിശേഷം ഉണ്ടായിരുന്നു. 7 ദൈവത്തെ ഭയപ്പെട്ടു അവന്നു മഹത്വം കൊടുപ്പിന്‍ ; അവന്‍റെ ന്യായവിധിയുടെ നാഴിക വന്നിരിക്കുന്നു. ആകാശവും ഭൂമിയും സമുദ്രവും നീരുറവകളും ഉണ്ടാക്കിയവനെ നമസ്കരിപ്പിന്‍ എന്നു അവന്‍ അത്യുച്ചത്തില്‍ പറഞ്ഞുകൊണ്ടിരുന്നു. 8 രണ്ടാമതു വേറൊരു ദൂതന്‍ പിന്‍ ചെന്നു: വീണുപോയി; തന്‍റെ ദുര്‍ന്നടപ്പിന്‍റെ ക്രോധമദ്യം സകലജാതികളെയും കുടിപ്പിച്ച മഹതിയാം ബാബിലോന്‍ വീണുപോയി എന്നു പറഞ്ഞു. 9 മൂന്നാമതു വേറൊരു ദൂതന്‍ അവരുടെ പിന്നാലെ വന്നു അത്യുച്ചത്തില്‍ പറഞ്ഞതു: മൃഗത്തെയും അതിന്‍റെ പ്രതിമയെയും നമസ്കരിച്ചു നെറ്റിയിലോ കൈമേലോ മുദ്ര ഏലക്കുന്നവന്‍ 10 ദൈവകോപത്തിന്‍റെ പാത്രത്തില്‍ കലര്‍പ്പില്ലാതെ പകര്‍ന്നിരിക്കുന്ന ദൈവക്രോധമദ്യം കുടിക്കേണ്ടിവരും; വിശുദ്ധദൂതന്മാര്‍ക്കും കുഞ്ഞാടിന്നു മുമ്പാകെ അഗ്നിഗന്ധകങ്ങളില്‍ ദണ്ഡനം അനുഭവിക്കും. 11 അവരുടെ ദണ്ഡനത്തിന്‍റെ പുക എന്നെന്നേക്കും പൊങ്ങും; മൃഗത്തെയും അതിന്‍റെ പ്രതിമയെയും നമസ്കരിക്കുന്നവര്‍ക്കും അതിന്‍റെ പേരിന്‍റെ മുദ്ര ഏലക്കുന്ന ഏവന്നും രാവും പകലും ഒരു സ്വസ്ഥതയും ഉണ്ടാകയില്ല. 12 ദൈവകല്പനയും യേശുവിങ്കലുള്ള വിശ്വാസവും കാത്തുകൊള്ളുന്ന വിശുദ്ധന്മാരുടെ സഹിഷ്ണുതകൊണ്ടു ഇവിടെ ആവശ്യം. 13 ഞാന്‍ സ്വര്‍ഗ്ഗത്തില്‍നിന്നു ഒരു ശബ്ദംകേട്ടു; അതു പറഞ്ഞതു: എഴുതുക: ഇന്നുമുതല്‍ കര്‍ത്താവില്‍ മരിക്കുന്ന മൃതന്മാര്‍ ഭാഗ്യവാന്മാര്‍ ; അതേ, അവര്‍ തങ്ങളുടെ പ്രയത്നങ്ങളില്‍ നിന്നു വിശ്രമിക്കേണ്ടതാകുന്നു; അവരുടെ പ്രവൃത്തി അവരെ പിന്തുടരുന്നു എന്നു ആത്മാവു പറയുന്നു. 14 പിന്നെ ഞാന്‍ വെളുത്തോരു മേഘവും മേഘത്തിന്മേല്‍ മനുഷ്യപുത്രന്നു സദൃശനായ ഒരുത്തന്‍ തലയില്‍ പൊന്‍ കിരീടവും കയ്യില്‍ മൂര്‍ച്ചയുള്ള അരിവാളുമായി ഇരിക്കുന്നതും കണ്ടു. 15 മറ്റൊരു ദൂതന്‍ ദൈവാലത്തില്‍ നിന്നു പുറപ്പെട്ടു, മേഘത്തിന്മേല്‍ ഇരിക്കുന്നവനോടു: കൊയ്ത്തിന്നു സമയം വന്നതുകൊണ്ടു നിന്‍റെ അരിവാള്‍ അയച്ചു കൊയ്ക; ഭൂമിയിലെ വിളവു വിളഞ്ഞുണങ്ങിയിരിക്കുന്നു എന്നു ഉറക്കെ വിളിച്ചു പറഞ്ഞു. 16 മേഘത്തിന്മേല്‍ ഇരിക്കുന്നവന്‍ അരിവാള്‍ ഭൂമിയിലേക്കു എറിഞ്ഞു ഭൂമിയില്‍ കൊയ്ത്തു നടന്നു. 17 മറ്റൊരു ദൂതന്‍ സ്വര്‍ഗ്ഗത്തിലെ ആയലത്തില്‍നിന്നു പുറപ്പെട്ടു; അവന്‍ മൂര്‍ച്ചയുള്ളോരു കോങ്കത്തി പിടിച്ചിരുന്നു. 18 തീയുടെമേല്‍ അധികാരമുള്ള വേറൊരു ദൂതന്‍ യാഗപീഠത്തിങ്കല്‍ നിന്നു പുറപ്പെട്ടു, മൂര്‍ച്ചയുള്ള കോങ്കത്തി പിടിച്ചിരുന്നവനോടു: ഭൂമിയിലെ മുന്തിരിങ്ങ പഴുത്തിരിക്കയാല്‍ നിന്‍റെ മൂര്‍ച്ചയുള്ള കോങ്കത്തി അയച്ചു മുന്തിരിവള്ളിയുടെ കുല അറുക്കുക എന്നു ഉറക്കെ വിളിച്ചു പറഞ്ഞു. 19 ദൂതന്‍ കോങ്കത്തി ഭൂമിയിലേക്കു എറിഞ്ഞു, ഭൂമിയിലെ മുന്തിരിക്കുല അറുത്തു, ദൈവകോപത്തിന്‍റെ വലിയ ചക്കില്‍ ഇട്ടു. 20 ചക്കു നഗരത്തിന്നു പുറത്തുവെച്ചു മെതിച്ചു; ചക്കില്‍നിന്നു രക്തം കുതിരകളുടെ കടിവാളങ്ങളോളംപൊങ്ങി ഇരുനൂറു നാഴിക ദൂരത്തോളം ഒഴുകി.

Revelation 15

1 ഞാന്‍ വലുതും അത്ഭുതവുമായ മറ്റൊരു അടയാളം സ്വര്‍ഗ്ഗത്തില്‍ കണ്ടു; ഒടുക്കത്തെ ഏഴു ബാധയുമുള്ള ഏഴു ദൂതന്മാരെ തന്നേ; അതോടുകൂടെ ദൈവക്രോധം തീര്‍ന്നു. 2 തീ കലര്‍ന്ന പളുങ്കുകടല്‍ പോലെ ഒന്നു മൃഗത്തോടും അതിന്‍റെ പ്രതിമയോടും പേരിന്‍റെ സംഖ്യയോടും ജയിച്ചവര്‍ ദൈവത്തിന്‍റെ വീണകള്‍ പിടിച്ചുംകൊണ്ടു പളുങ്കുകടലിന്നരികെ നിലക്കുന്നതും ഞാന്‍ കണ്ടു. 3 അവര്‍ ദൈവത്തിന്‍റെ ദാസനായ മോശെയുടെ പാട്ടും കുഞ്ഞാടിന്‍റെ പാട്ടും പാടി ചൊല്ലിയതു: സര്‍വ്വശക്തിയുള്ള ദൈവമായ കര്‍ത്താവേ, നിന്‍റെ പ്രവൃത്തികള്‍ വലുതും അത്ഭുതവുമായവ; സര്‍വ്വജാതികളുടെയും രാജാവേ, നിന്‍റെ വഴികള്‍ നീതിയും സത്യവുമുള്ളവ: 4 കര്‍ത്താവേ, ആര്‍ നിന്‍റെ നാമത്തെ ഭയപ്പെടാതെയും മഹത്വപ്പെടുത്താതെയും ഇരിക്കും? നീയല്ലോ ഏകപരിശുദ്ധന്‍ ; നിന്‍റെ ന്യായവിധികള്‍ വിളങ്ങിവന്നതിനാല്‍ സകല ജാതികളും വന്നു തിരുസന്നിധിയില്‍ നമസ്കരിക്കും. 5 ഇതിന്‍റെ ശേഷം സ്വര്‍ഗ്ഗത്തിലെ സാക്ഷ്യകൂടാരമായ ദൈവാലയം തുറന്നതു ഞാന്‍ കണ്ടു. 6 ഏഴു ബാധയുള്ള ഏഴു ദൂതന്മാരും ശുദ്ധവും ശുഭ്രവുമായുള്ള ശണവസ്ത്രം ധരിച്ചു മാറത്തു പൊന്‍ കച്ച കെട്ടിയും കൊണ്ടു ദൈവാലയത്തില്‍ നിന്നു പുറപ്പെട്ടുവന്നു. 7 അപ്പോള്‍ നാലു ജീവികളില്‍ ഒന്നു എന്നെന്നേക്കും ജീവിച്ചിരിക്കുന്ന ദൈവത്തിന്‍റെ ക്രോധം നിറഞ്ഞ ഏഴു പൊന്‍ കലശം ആ ഏഴു ദൂതന്മാര്‍ക്കും കൊടുത്തു. 8 ദൈവത്തിന്‍റെ തേജസ്സും ശക്തിയും ഹേതുവായിട്ടു ദൈവാലയം പുകകൊണ്ടു നിറഞ്ഞു; ഏഴു ദൂതന്മാരുടെ ബാധ ഏഴും കഴിയുവോളം ദൈവാലയത്തില്‍ കടപ്പാന്‍ ആര്‍ക്കും കഴിഞ്ഞില്ല.

Revelation 16

1 നിങ്ങള്‍ പോയി ക്രോധകലശം ഏഴും ഭൂമിയില്‍ ഒഴിച്ചുകളവിന്‍ എന്നു ഒരു മഹാ ശബ്ദം ദൈവാലയത്തില്‍നിന്നു ഏഴു ദൂതന്മാരോടും പറയുന്നതു ഞാന്‍ കേട്ടു. 2 ഒന്നാമത്തവന്‍ പോയി തന്‍റെ കലശം ഭൂമിയില്‍ ഒഴിച്ചു; അപ്പോള്‍ മൃഗത്തിന്‍റെ മുദ്രയുള്ളവരും അതിന്‍റെ പ്രതിമയെ നമസ്കരിക്കുന്നവരുമായ മനുഷ്യര്‍ക്കും വല്ലാത്ത ദുര്‍വ്രണം ഉണ്ടായി. 3 രണ്ടാമത്തവന്‍ തന്‍റെ കലശം സമുദ്രത്തില്‍ ഒഴിച്ചു; അപ്പോള്‍ അതു മരിച്ചവന്‍റെ രക്തംപോലെ ആയിത്തിര്‍ന്നു; സമുദ്രത്തിലെ ജീവജന്തു ഒക്കെയും ചത്തുപോയി. 4 മൂന്നാമത്തെ ദൂതന്‍ തന്‍റെ കലശം നദികളിലും നീരുറവുകളിലും ഒഴിച്ചു; അവ രക്തമായിത്തീര്‍ന്നു. 5 അപ്പോള്‍ ജലാധിപതിയായ ദൂതന്‍ ഇവ്വണ്ണം പറയുന്നതു ഞാന്‍ കേട്ടു: ഇരിക്കുന്നവനും ഇരുന്നവനുമായി പരിശുദ്ധനായുള്ളോവേ, നീ ഇങ്ങനെ ന്യായം വിധിച്ചതു കൊണ്ടു നീതിമാന്‍ ആകുന്നു. 6 വിശുദ്ധന്മാരുടെയും പ്രവാചകന്മാരുവടെയും രക്തം അവര്‍ ചിന്നിച്ചതുകൊണ്ടു നീ അവര്‍ക്കും രക്തം കുടിപ്പാന്‍ കൊടുത്തു; അതിന്നു അവര്‍ യോഗ്യര്‍ തന്നേ. 7 അവ്വണം യാഗപീഠവും: അതേ, സര്‍വ്വശക്തിയുള്ള ദൈവമായ കര്‍ത്താവേ, നിന്‍റെ ന്യായവിധികള്‍ സത്യവും നീതിയുമുള്ളവ എന്നു പറയുന്നതു ഞാന്‍ കേട്ടു. 8 നാലാമത്തവന്‍ തന്‍റെ കലശം സൂര്യനില്‍ ഒഴിച്ചു; അപ്പൊള്‍ തീകൊണ്ടു മനുഷ്യരെ ചുടുവാന്‍ തക്കവണ്ണം അതിന്നു അധികാരം ലഭിച്ചു. 9 മനുഷ്യര്‍ അത്യുഷ്ണത്താല്‍ വെന്തുപോയി; ഈ ബാധകളുടെമേല്‍ അധികാരമുള്ള ദൈവത്തിന്‍റെ നാമത്തെ ദുഷിച്ചതല്ലാതെ അവന്നു മഹത്വം കൊടുപ്പാന്‍ തക്കവണ്ണം മാനസാന്തരപ്പെട്ടില്ല. 10 അഞ്ചാമത്തവന്‍ തന്‍റെ കലശം മൃഗത്തിന്‍റെ സിംഹാസനത്തിന്മേല്‍ ഒഴിച്ചു; അപ്പോള്‍ അതിന്‍റെ രാജ്യം ഇരുണ്ടുപോയി. 11 അവര്‍ കഷ്ടതനിമിത്തം നാവു കടിച്ചുംകൊണ്ടു കഷ്ടങ്ങളും വ്രണങ്ങളും ഹേതുവാല്‍ സ്വര്‍ഗ്ഗത്തിലെ ദൈവത്തെ ദുഷിച്ചതല്ലാതെ തങ്ങളുടെ പ്രവൃത്തികളെ വിട്ടു മാനസാന്തരപ്പെട്ടില്ല. 12 ആറാമത്തവന്‍ തന്‍റെ കലശം യൂഫ്രാത്തോസ് എന്ന മഹാനദിയില്‍ ഒഴിച്ചു; കിഴക്കു നിന്നു വരുന്ന രാജാക്കന്മാര്‍ക്കും വഴി ഒരുങ്ങേണ്ടതിന്നു അതിലെ വെള്ളം വറ്റിപ്പോയി. 13 മഹാസര്‍പ്പത്തിന്‍റെ വായില്‍ നിന്നും മൃഗത്തിന്‍റെ വായില്‍ നിന്നും കള്ളപ്രവാചകന്‍റെ വായില്‍നിന്നും തവളയെപ്പോലെ മൂന്നു അശുദ്ധാത്മാക്കള്‍ പുറപ്പെടുന്നതു ഞാന്‍ കണ്ടു. 14 ഇവ സര്‍വ്വഭൂതത്തിലും ഉള്ള രാജാക്കന്മാരെ സര്‍വ്വശക്തനായ ദൈവത്തിന്‍റെ മഹാദിവസത്തിലെ യുദ്ധത്തിന്നു കൂട്ടിച്ചേര്‍പ്പാന്‍ അത്ഭുതങ്ങള്‍ ചെയ്തുകൊണ്ടു അവരുടെ അടുക്കലേക്കു പറുപ്പെടുന്ന ഭൂതാത്മാക്കള്‍ തന്നേ. — 15 ഞാന്‍ കള്ളനെപ്പോലെ വരും; തന്‍റെ ലജ്ജകാണുമാറു നഗ്നനായി നടക്കാതിരിപ്പാന്‍ തന്‍റെ ഉടുപ്പു സൂക്ഷിച്ചും ജാഗരിച്ചും കൊള്ളുന്നവന്‍ ഭാഗ്യവാന്‍ . — 16 അവ അവരെ എബ്രായഭാഷയില്‍ ഹര്‍മ്മഗെദ്ദോന്‍ എന്നു പേരുള്ള സ്ഥലത്തില്‍ കൂട്ടിച്ചേര്‍ത്തു. 17 ഏഴാമത്തവന്‍ തന്‍റെ കലശം ആകശത്തില്‍ ഒഴിച്ചു; അപ്പോള്‍ സംഭവിച്ചുതീര്‍ന്നു എന്നു ഒരു മഹാശബ്ദം ദൈവലായത്തിലെ സിംഹാസനത്തില്‍ നിന്നു വന്നു. 18 മിന്നലും നാദവും ഇടിമുഴക്കവും വലിയ ഭൂകമ്പവും ഉണ്ടായി; ഭൂമിയില്‍ മനുഷ്യര്‍ ഉണ്ടായതുമുതല്‍ അതുപോലെ അത്ര വലുതായോരു ഭൂകമ്പം ഉണ്ടായിട്ടില്ല. 19 മഹാനഗരം മൂന്നംശമായി പിരിഞ്ഞു; ജാതികളുടെ പട്ടണങ്ങളും വീണു പോയി; ദൈവകോപത്തിന്‍റെ ക്രോധമദ്യമുള്ള പാത്രം മഹാബാബിലോന്നു കൊടുക്കേണ്ടതിന്നു അവളെ ദൈവസന്നിധിയില്‍ ഓ‍ര്‍ത്തു. 20 സകലദ്വീപും ഓ‍ടിപ്പോയി; മലകള്‍ കാണ്മാനില്ലാതെയായി. 21 താലന്തോളം ഘനമുള്ള കല്ലായി വലിയ കന്മഴയുടെ ബാധ ഏറ്റവും വലുതാകകൊണ്ടു മനുഷ്യന്‍ ആ ബാധനിമിത്തം ദൈവത്തെ ദുഷിച്ചു.

Revelation 17

1 പിന്നെ ഏഴു കലശമുള്ള ഏഴു ദൂതന്മാരില്‍ ഒരുവന്‍ വന്നു എന്നോടു സംസാരിച്ചു: വരിക, ഭൂമിയിലെ രാജാക്കന്മാരോടു വേശ്യാവൃത്തി ചെയ്തു തന്‍റെ വേശ്യാവൃത്തിയുടെ മദ്യത്താല്‍ 2 ഭൂവാസികളെ മത്തരാക്കിയവളായി പെരുവെള്ളത്തിന്മീതെ ഇരിക്കുന്ന മഹാവേശ്യയുടെ ന്യായവിധി ഞാന്‍ കാണിച്ചുതരാം എന്നു പറഞ്ഞു. 3 അവന്‍ എന്നെ ആത്മാവില്‍ മരുഭൂമിയിലേക്കു കൊണ്ടുപോയി. അപ്പോള്‍ ഏഴു തലയും പത്തു കൊമ്പും ഉള്ളതായി ദൂഷണനാമങ്ങള്‍ നിറഞ്ഞു കടുഞ്ചുവപ്പുള്ളോരു മൃഗത്തിന്മേല്‍ ഒരു സ്ത്രീ ഇരിക്കുന്നതു ഞാന്‍ കണ്ടു. 4 ആ സ്ത്രീ ധൂമ്രവര്‍ണ്ണവും കടുഞ്ചുവപ്പു നിറവും ഉള്ള വസ്ത്രം ധരിച്ചു പൊന്നും രത്നവും മുത്തും അണിഞ്ഞവളായി തന്‍റെ വേശ്യവൃത്തിയുടെ മ്ളേച്ഛതയും അശുദ്ധിയും നിറഞ്ഞ സ്വര്‍ണ്ണപാനപാത്രം കയ്യില്‍ പിടിച്ചിരുന്നു. 5 മര്‍മ്മം: മഹതിയാം ബാബിലോന്‍ ; വേശ്യമാരുടെയും മ്ളേച്ഛതകളുടെയും മാതാവു എന്നൊരു പേര്‍ അവളുടെ നെറ്റിയില്‍ എഴുതീട്ടുണ്ടു. 6 വിശുദ്ധന്മാരുടെ രക്തവും യേശുവിന്‍റെ സാക്ഷികളുടെ രക്തവും കുടിച്ചു സ്ത്രീ മത്തയായിരിക്കുന്നതു ഞാന്‍ കണ്ടു; അവളെ കണ്ടിട്ടു അത്യന്തം ആശ്ചര്യപ്പെട്ടു. 7 ദൂതന്‍ എന്നോടു പറഞ്ഞതു: നീ ആശ്ചര്യപ്പെടുന്നതു എന്തു? ഈ സ്ത്രീയുടെയും ഏഴു തലയും പത്തു കൊമ്പും ഉള്ളതായി അവളെ ചുമക്കുന്ന മൃഗത്തിന്‍റെയും മര്‍മ്മം ഞാന്‍ പറഞ്ഞുതരാം. 8 നീ കണ്ട മൃഗമോ ഉണ്ടായിരുന്നതും ഇപ്പോള്‍ ഇല്ലാത്തതും ഇനി അഗാധത്തില്‍നിന്നു കയറി നാശത്തിലേക്കു പോകുവാന്‍ ഇരിക്കുന്നതും ആകുന്നു; ഉണ്ടായിരുന്നതും ഇല്ലാത്തതും വരുവാനുള്ളതുമായ മൃഗത്തെ ലോകസ്ഥാപനം മുതല്‍ ജീവപുസ്തകത്തില്‍ പേര്‍ എഴുതാതിരിക്കുന്ന ഭൂവാസികള്‍ കണ്ടു അതിശയിക്കും. 9 ഇവിടെ ജ്ഞാന ബുദ്ധി ഉണ്ടു; തല ഏഴും സ്ത്രീ ഇരിക്കുന്ന ഏഴു മലയാകുന്നു. 10 അവ ഏഴു രാജാക്കന്മാരും ആകുന്നു; അഞ്ചുപേര്‍ വീണുപോയി; ഒരുത്തന്‍ ഉണ്ടു; മറ്റവന്‍ ഇതുവരെ വന്നിട്ടില്ല; വന്നാല്‍ പിന്നെ അവന്‍ കുറഞ്ഞോന്നു ഇരിക്കേണ്ടതാകുന്നു. 11 ഉണ്ടായിരുന്നതും ഇല്ലാത്തതുമായ മൃഗം എട്ടാമത്തവനും എഴുവരില്‍ ഉള്‍പ്പെട്ടവനും തന്നേ; അവന്‍ നാശത്തിലേക്കു പോകുന്നു. 12 നീ കണ്ട പത്തു കൊമ്പു പത്തു രാജാക്കന്മാര്‍ ; അവര്‍ ഇതുവരെ രാജത്വം പ്രാപിച്ചിട്ടില്ല; മൃഗത്തോടു ഒന്നിച്ചു ഒരു നാഴിക നേരത്തേക്കു രാജാക്കന്മാരേപ്പോലെ അധികാരം പ്രാപിക്കും താനും. 13 ഇവര്‍ ഒരേ അഭിപ്രായമുള്ളവര്‍ ; തങ്ങളുടെ ശക്തിയും അധികാരവും മൃഗത്തിന്നു ഏല്പിച്ചുകൊടുക്കുന്നു. 14 അവര്‍ കുഞ്ഞാടിനോടു പോരാടും; താന്‍ കര്‍ത്താധികര്‍ത്താവും രാജാധിരാജാവും ആകകൊണ്ടു കുഞ്ഞാടു തന്നോടുകൂടെയുള്ള വിളിക്കപ്പെട്ടവരും തിരഞ്ഞെടുക്കപ്പെട്ടവരും വിശ്വസ്തരുമായി അവരെ ജയിക്കും. 15 പിന്നെ അവന്‍ എന്നോടു പറഞ്ഞതു: നീ കണ്ടതും വേശ്യ ഇരിക്കുന്നതുമായ വെള്ളം വംശങ്ങളും പുരുഷാരങ്ങളും ജാതികളും ഭാഷകളും അത്രേ. 16 നീ കണ്ട പത്തു കൊമ്പും മൃഗവും വേശ്യയെ ദ്വേഷിച്ചു ശൂന്യവും നഗ്നവുമാക്കി അവളുടെ മാംസം തിന്നുകളയും; അവളെ തീകൊണ്ടു ദഹിപ്പിക്കയും ചെയ്യും. 17 ദൈവത്തിന്‍റെ വചനം നിവൃത്തിയാകുവോളം തന്‍റെ ഹിതം ചെയ്‍വാനും ഒരേ അഭിപ്രായം നടത്തുവാനും തങ്ങടെ രാജത്വം മൃഗത്തിന്നു കൊടുപ്പാനും ദൈവം അവരുടെ ഹൃദയത്തില്‍ തോന്നിച്ചു. 18 നീ കണ്ട സ്ത്രീയോ ഭൂരാജാക്കന്മാരുടെ മേല്‍ രാജത്വമുള്ള മഹാനഗരം തന്നേ.

Revelation 18

1 അനന്തരം ഞാന്‍ വലിയ അധികാരമുള്ള മറ്റൊരു ദൂതന്‍ സ്വര്‍ഗ്ഗത്തില്‍നിന്നു ഇറങ്ങുന്നതു കണ്ടു; അവന്‍റെ തേജസ്സിനാല്‍ ഭൂമി പ്രകാശിച്ചു. 2 അവന്‍ ഉറക്കെ വിളിച്ചുപറഞ്ഞതു: വീണുപോയി: മഹതിയാം ബാബിലോന്‍ വീണുപോയി; ദുര്‍ഭൂതങ്ങളുടെ പാര്‍പ്പിടവും സകല അശുദ്ധാത്മാക്കളുടെയും തടവും അശുദ്ധിയും അറെപ്പുമുള്ള സകലപക്ഷികളുടെയും തടവുമായിത്തിര്‍ന്നു. 3 അവളുടെ വേശ്യാവൃത്തിയുടെ ക്രോധമദ്യം സകലജാതികളും കുടിച്ചു; ഭൂമിയിലെ രാജാക്കന്മാര്‍ അവളോടു വേശ്യാസംഗം ചെയ്കയും ഭൂമിയിലെ വ്യാപാരികള്‍ അവളുടെ പുളെപ്പിന്‍റെ ആധിക്യത്താല്‍ സമ്പന്നരാകയും ചെയ്തു. 4 വേറോരു ശബ്ദം സ്വര്‍ഗ്ഗത്തില്‍ നിന്നു പറയുന്നതായി ഞാന്‍ കേട്ടതു. എന്‍റെ ജനമായുള്ളോരേ, അവളുടെ പാപങ്ങളില്‍ കൂട്ടാളികളാകാതെയും അവളുടെ ബാധകളില്‍ ഓ‍ഹരിക്കാരാകാതെയുമിരിപ്പാന്‍ അവളെ വിട്ടു പോരുവിന്‍ . 5 അവളുടെ പാപം ആകാശത്തോളം കുന്നിച്ചിരിക്കുന്നു; അവളുടെ അകൃത്യം ദൈവം ഓ‍ര്‍ത്തിട്ടുമുണ്ടു. 6 അവള്‍ നിങ്ങള്‍ക്കു ചെയ്തതുപോലെ നിങ്ങള്‍ അവള്‍ക്കു പകരം ചെയ്‍വിന്‍ ; അവളുടെ പ്രവൃത്തികള്‍ക്കു തക്കവണ്ണം അവള്‍ക്കു ഇരട്ടിച്ചു കൊടുപ്പിന്‍ ; അവള്‍ കലക്കിത്തന്ന പാനപാത്രത്തില്‍ അവള്‍ക്കു ഇരട്ടി കലക്കിക്കൊടുപ്പിന്‍ ; 7 അവള്‍ തന്നെത്താല്‍ മഹത്വപ്പെടുത്തി പുളെച്ചേടത്തോളം അവള്‍ക്കു പീഡയും ദുഃഖവും കൊടുപ്പിന്‍ . രാജ്ഞിയായിട്ടു ഞാന്‍ ഇരിക്കുന്നു; ഞാന്‍ വിധവയല്ല; ദുഃഖം കാണ്‍കയുമില്ല എന്നു അവള്‍ ഹൃദയംകൊണ്ടു പറയുന്നു. 8 അതുനിമിത്തം മരണം ദുഃഖം, ക്ഷാമം എന്നിങ്ങനെ അവളുടെ ബാധകള്‍ ഒരു ദിവസത്തില്‍ തന്നേ വരും; അവളെ തീയില്‍ ഇട്ടു ചുട്ടുകളയും; അവളെ ന്യായം വിധിച്ച ദൈവമായ കര്‍ത്താവു ശക്തനല്ലോ. 9 അവളോടു കൂടെ വേശ്യാസംഗം ചെയ്തു പുളെച്ചിരിക്കുന്ന ഭൂരാജാക്കന്മാര്‍ അവളുടെ പീഡനിമിത്തം ഭയപ്പെട്ടു ദൂരത്തു നിന്നുകൊണ്ടു അവളുടെ ദഹനത്തിന്‍റെ പുക കാണുമ്പോള്‍ അവളെച്ചൊല്ലി കരഞ്ഞും മാറത്തടിച്ചുംകൊണ്ടു: 10 അയ്യോ, അയ്യോ, മഹാനഗരമായ ബാബിലോനേ, ബലമേറിയ പട്ടണമേ, ഒരു മണിക്ക്കുറുകൊണ്ടു നിന്‍റെ ന്യായവിധി വന്നല്ലോ എന്നു പറയും 11 ഭൂമിയിലെ വ്യാപാരികള്‍ പൊന്നു, വെള്ളി, രത്നം, മുത്തു, നേരിയ തുണി, ധൂമ്ര വസ്ത്രം, പട്ടു, കടുഞ്ചുവപ്പു, ചന്ദനത്തരങ്ങള്‍, 12 ആനക്കൊമ്പുകൊണ്ടുള്ള സകലവിധ സാമാനങ്ങള്‍ , വിലയേറിയ മരവും പിച്ചളയും ഇരിമ്പും മര്‍മ്മരക്കല്ലുംകൊണ്ടുള്ള ഓ‍രോ സാമാനം, 13 ലവംഗം, ഏലം, ധൂപവര്‍ഗ്ഗം, മൂറു, കുന്തുരുക്കം, വീഞ്ഞു, എണ്ണ, നേരിയ മാവു, കോതമ്പു, കന്നുകാലി, ആടു, കുതിര, രഥം, മാനുഷദേഹം, മാനുഷപ്രാണന്‍ എന്നീ ചരക്കു ഇനി ആരും വാങ്ങായ്കയാല്‍ അവളെച്ചൊല്ലി കരഞ്ഞു ദുഃഖിക്കുന്നു. 14 നീ കൊതിച്ച കായ്കനിയും നിന്നെ വിട്ടുപോയി; സ്വാദും ശോഭയും ഉള്ളതെല്ലാം നിനക്കു ഇല്ലാതെയായി; നീ ഇനി അവയെ ഒരിക്കലും കാണുകയില്ല. 15 ഈ വകകൊണ്ടു വ്യാപാരം ചെയ്തു അവളാല്‍ സമ്പന്നരായവര്‍ അവള്‍ക്കുള്ള പീഡ ഭയപ്പെട്ടു ദൂരത്തുനിന്നു: 16 അയ്യോ, അയ്യോ, മഹാനഗരമേ, നേരിയ തുണിയും ധൂമ്രവര്‍ണ്ണവും കടുഞ്ചുവപ്പും ധരിച്ചു പൊന്നും രത്നവും മുത്തും അണിഞ്ഞവളേ, ഇത്രവലിയ സമ്പത്തു ഒരു മണിക്ക്കുറുകൊണ്ടു നശിച്ചുപോയല്ലോ എന്നു പറഞ്ഞു കരഞ്ഞു ദുഃഖിക്കും. 17 ഏതു മാലുമിയും ഓ‍രോ ദിക്കിലേക്കു കപ്പലേറി പോകുന്ന ഏവനും കപ്പല്‍ക്കാരും കടലില്‍ തൊഴില്‍ ചെയ്യുന്നവരൊക്കയും 18 ദൂരത്തുനിന്നു അവളുടെ ദഹനത്തിന്‍റെ പുക കണ്ടു: മഹാനഗരത്തോടു തുല്യമായ നഗരം ഏതു എന്നു നിലവിളിച്ചുപറഞ്ഞു. 19 അവര്‍ തലയില്‍ പൂഴി വാരിയിട്ടുംകൊണ്ടു: അയ്യോ, അയ്യോ, കടലില്‍ കപ്പലുള്ളവര്‍ക്കും എല്ലാം തന്‍റെ ഐശ്വര്യത്താല്‍ സമ്പത്തു വര്‍ദ്ധിപ്പിച്ച മഹാനഗരം ഒരു മണിക്ക്കുറുകൊണ്ടു നശിച്ചു പോയല്ലോ എന്നു പറഞ്ഞു കരഞ്ഞും ദുഃഖിച്ചുംകൊണ്ടു നിലവിളിച്ചു. 20 സ്വര്‍ഗ്ഗമേ, വിശുദ്ധന്മാരും അപ്പൊസ്തലന്മാരും പ്രവാചകന്മാരുമായുള്ളോരേ, ദൈവം അവളോടു നിങ്ങള്‍ക്കുവേണ്ടി പ്രതികാരം നടത്തിയതുകൊണ്ടു അവളെച്ചൊല്ലി ആനന്ദിപ്പിന്‍ . 21 പിന്നെ ശക്തനായോരു ദൂതന്‍ തിരികല്ലോളം വലുതായോരു കല്ലു എടുത്തു സമുദ്രത്തില്‍ എറിഞ്ഞു പറഞ്ഞതു: ഇങ്ങിനെ ബാബിലോന്‍ മഹാനഗരത്തെ ഹേമത്തോടെ എറിഞ്ഞുകളയും; ഇനി അതിനെ കാണുകയില്ല. 22 വൈണികന്മാര്‍ , വാദ്യക്കാര്‍ , കുഴലൂത്തുകാര്‍ , കാഹളക്കാര്‍ എന്നിവരുടെ സ്വരം നിന്നില്‍ ഇനി കേള്‍ക്കയില്ല; യാതൊരു കൌശലപ്പണിയും ചെയ്യുന്ന ഒരു ശില്പിയെയും നിന്നില്‍ ഇനി കാണുകയില്ല; തിരിക്കല്ലിന്‍റെ ഒച്ച ഇനി നിന്നില്‍ കേള്‍ക്കയില്ല. 23 വിളക്കിന്‍റെ വെളിച്ചം ഇനി നിന്നില്‍ പ്രകാശിക്കയില്ല; മണവാളന്‍റെയും മണവാട്ടിയുടെയും സ്വരം ഇനി നിന്നില്‍ കേള്‍ക്കയില്ല; നിന്‍റെ വ്യാപാരികള്‍ ഭൂമിയിലെ മഹത്തുക്കള്‍ ആയിരുന്നു; നിന്‍റെ ക്ഷുദ്രത്താല്‍ സകലജാതികളും വശീകരിക്കപ്പെട്ടിരുന്നു. 24 പ്രവാചകന്മാരുടെയും വിശുദ്ധന്മാരുടെയും ഭൂമിയില്‍വെച്ചു കൊന്നുകളഞ്ഞ എല്ലാവരുടെയും രക്തം അവളില്‍ അല്ലോ കണ്ടതു.

Revelation 19

1 അനന്തരം ഞാന്‍ സ്വര്‍ഗ്ഗത്തില്‍ വലിയോരു പുരുഷാരത്തിന്‍റെ മഹാഘോഷം പോലെ കേട്ടതു: ഹല്ലെലൂയ്യാ! രക്ഷയും മഹത്വവും ശക്തിയും നമ്മുടെ ദൈവത്തിന്നുള്ളതു. 2 വേശ്യാവൃത്തികൊണ്ടു ഭൂമിയെ വഷളാക്കിയ മഹാവേശ്യകൂ അവന്‍ ശിക്ഷ വിധിച്ചു തന്‍റെ ദാസന്മാരുടെ രക്തം അവളുടെ കയ്യില്‍നിന്നു ചോദിച്ചു പ്രതികാരം ചെയ്ക കൊണ്ടു അവന്‍റെ ന്യായവിധികള്‍ സത്യവും നീതിയുമുള്ളവ. 3 അവര്‍ പിന്നെയും: ഹല്ലെലൂയ്യാ! അവളുടെ പുക എന്നെന്നേക്കും പൊങ്ങുന്നു എന്നു പറഞ്ഞു. 4 ഇരുപത്തുനാലു മൂപ്പന്മാരും നാലു ജീവികളും: ആമേന്‍ , ഹല്ലെലൂയ്യാ! എന്നു പറഞ്ഞു സിംഹാസനത്തില്‍ ഇരിക്കുന്ന ദൈവത്തെ വീണു നമസ്കരിച്ചു. 5 നമ്മുടെ ദൈവത്തിന്‍റെ സകലദാസന്മാരും ഭക്തന്മാരുമായി ചെറിയവരും വലിയവരും ആയുള്ളോരേ, അവനെ വാഴ്ത്തുവിന്‍ എന്നു പറയുന്നോരു ശബ്ദം സിംഹാസനത്തില്‍ നിന്നു പുറപ്പെട്ടു. 6 അപ്പോള്‍ വലിയ പുരുഷാരത്തിന്‍റെ ഘോഷംപോലെയും പെരു വെള്ളത്തിന്‍റെ ഇരെച്ചല്‍പോലെയും തകര്‍ത്ത ഇടിമുഴക്കംപോലെയും ഞാന്‍ കേട്ടതു; ഹല്ലെലൂയ്യാ! സര്‍വ്വശക്തിയുള്ള നമ്മുടെ ദൈവമായ കര്‍ത്താവു രാജത്വം ഏറ്റിരിക്കുന്നു. 7 നാം സന്തോഷിച്ചു ഉല്ലസിച്ചു അവന്നു മഹത്വം കൊടുക്കുക; കുഞ്ഞാടിന്‍റെ കല്യാണം വന്നുവല്ലോ; അവന്‍റെ കാന്തയും തന്നെത്താന്‍ ഒരുക്കിയിരിക്കുന്നു. 8 അവള്‍ക്കു ശുദ്ധവും ശുഭ്രവുമായ വിശേഷവസ്ത്രം ധരിപ്പാന്‍ കൃപ ലഭിച്ചിരിക്കുന്നു; ആ വിശേഷവസ്ത്രം വിശുദ്ധന്മാരുടെ നീതിപ്രവൃത്തികള്‍ തന്നേ. 9 പിന്നെ അവന്‍ എന്നോടു: കുഞ്ഞാടിന്‍റെ കല്യാണസദ്യെക്കു ക്ഷണിക്കപ്പെട്ടവര്‍ ഭാഗ്യവാന്മാര്‍ എന്നു എഴുതുക എന്നു പറഞ്ഞു. ഇതു ദൈവത്തിന്‍റെ സത്യവചനം എന്നും എന്നോടു പറഞ്ഞു. 10 ഞാന്‍ അവനെ നമസ്കരിക്കേണ്ടതിന്നു അവന്‍റെ കാല്‍ക്കല്‍ വീണു; അപ്പോള്‍ അവന്‍ എന്നോടു: അതരുതു: ഞാന്‍ നിനക്കും യേശുവിന്‍റെ സാക്‍ഷ്യം ഉള്ള നിന്‍റെ സഹോദരന്മാര്‍ക്കും സഹഭൃത്യനത്രേ; ദൈവത്തെ നമസ്കരിക്ക; യേശുവിന്‍റെ സാക്ഷ്യമോ പ്രവചനത്തിന്‍റെ ആത്മാവു തന്നേ എന്നു പറഞ്ഞു. 11 അനന്തരം സ്വര്‍ഗ്ഗം തുറന്നിരിക്കുന്നതു ഞാന്‍ കണ്ടു; ഒരു വെള്ളക്കുതിര പ്രത്യക്ഷമായി; അതിന്മേല്‍ ഇരിക്കുന്നവന്നു വിശ്വസ്തനും സത്യവാനും എന്നും പേര്‍ . അവന്‍ നീതിയോടെ വിധിക്കയും പോരാടുകയും ചെയ്യുന്നു. 12 അവന്‍റെ കണ്ണു അഗ്നിജ്വാല, തലയില്‍ അനേകം രാജമുടികള്‍ ; എഴുതീട്ടുള്ള ഒരു നാമവും അവന്നുണ്ടു; അതു അവന്നല്ലാതെ ആര്‍ക്കും അറിഞ്ഞുകൂടാ. 13 അവന്‍ രക്തം തളിച്ച ഉടുപ്പു ധരിച്ചിരിക്കുന്നു; അവന്നു ദൈവവചനം എന്നു പേര്‍ പറയുന്നു. 14 സ്വര്‍ഗ്ഗത്തിലെ സൈന്യം നിര്‍മ്മലവും ശുഭ്രവുമായ വിശേഷ വസ്ത്രം ധരിച്ചു വെള്ളക്കുതിരപ്പുറത്തു കയറി അവനെ അനുഗമിച്ചു. 15 ജാതികളെ വെട്ടുവാന്‍ അവന്‍റെ വായില്‍ നിന്നു മൂര്‍ച്ചയുള്ളവാള്‍ പുറപ്പെടുന്നു; അവന്‍ ഇരിമ്പുകോല്‍ കൊണ്ടു അവരെ മേയക്കും; സര്‍വ്വശക്തിയുള്ള ദൈവത്തിന്‍റെ കോപവും ക്രോധവുമായ മദ്യത്തിന്‍റെ ചക്കു അവന്‍ മെതിക്കുന്നു. 16 രാജാധിരാജാവും കര്‍ത്താധികര്‍ത്താവും എന്ന നാമം അവന്‍റെ ഉടുപ്പിന്മേലും തുടമേലും എഴുതിയിരിക്കുന്നു. 17 ഒരു ദൂതന്‍ സൂര്യനില്‍ നിലക്കുന്നതു ഞാന്‍ കണ്ടു; അവന്‍ ആകാശമദ്ധ്യേ പറക്കുന്ന സകല പക്ഷികളോടും: 18 രാജാക്കന്മാരുടെ മാംസവും സഹസ്രാധിപന്മാരുടെ മാംസവും വീരന്മാരുടെ മാംസവും കുതിരകളുടെയും കുതിരപ്പുറത്തിരിക്കുന്നവരുടെയും മാംസവും സ്വതന്ത്രന്മാരും ദാസന്മാരും ചെറിയവരും വലിയവരുമായ എല്ലാവരുടെയും മാംസവും തിന്മാന്‍ മഹാദൈവത്തിന്‍റെ അത്താഴത്തിന്നു വന്നു കൂടുവിന്‍ എന്നു ഉറക്കെ വിളിച്ചുപറഞ്ഞു. 19 കുതിരപ്പുറത്തിരിക്കുന്നവനോടും അവന്‍റെ സൈന്യത്തോടും യുദ്ധം ചെയ്‍വാന്‍ മൃഗവും ഭൂരാജാക്കന്മാരും അവരുടെ സൈന്യങ്ങളും ഒന്നിച്ചു വന്നു കൂടിയതു ഞാന്‍ കണ്ടു. 20 മൃഗത്തെയും അതിന്‍റെ മുമ്പാകെ താന്‍ ചെയ്ത അടയാളങ്ങളാല്‍ മനുഷ്യരെ ചതിച്ചു മൃഗത്തിന്‍റെ മുദ്ര ഏല്പിക്കയും അതിന്‍റെ പ്രതിമയെ നമസ്കരിപ്പിക്കയും ചെയ്ത കള്ളപ്രവാചകനെയും പിടിച്ചു കെട്ടി ഇരുവരെയും ഗന്ധകം കത്തുന്ന തീപ്പൊയ്കയില്‍ ജീവനോടെ തള്ളിക്കളഞ്ഞു. 21 ശേഷിച്ചവരെ കുതിരപ്പുറത്തിരിക്കുന്നവന്‍റെ വായില്‍ നിന്നു പുറപ്പെടുന്ന വാള്‍കൊണ്ടു കൊന്നു അവരുടെ മാംസം തിന്നു സകല പക്ഷികള്‍ക്കും തൃപ്തിവന്നു.

Revelation 20

1 അനന്തരം ഒരു ദൂതന്‍ അഗാധത്തിന്‍റെ താക്കോലും ഒരു വലിയ ചങ്ങലയും കയ്യില്‍ പിടിച്ചുകൊണ്ടു സ്വര്‍ഗ്ഗത്തില്‍ നിന്നു ഇറങ്ങുന്നതു ഞാന്‍ കണ്ടു. 2 അവന്‍ പിശാചും സാത്താനും എന്നുള്ള പഴയ പാമ്പായ മഹാസര്‍പ്പത്തെ പിടിച്ചു ആയിരം ആണ്ടേക്കു ചങ്ങലയിട്ടു. 3 ആയിരം ആണ്ടു കഴിയുവോളം ജാതികളെ വഞ്ചിക്കാതിരിപ്പാന്‍ അവനെ അഗാധത്തില്‍ തള്ളിയിട്ടു അടെച്ചുപൂട്ടുകയും മീതെ മുദ്രയിടുകയും ചെയ്തു. അതിന്‍റെ ശേഷം അവനെ അല്പകാലത്തേക്കു അഴിച്ചു വിടേണ്ടതാകുന്നു. 4 ഞാന്‍ ന്യായാസനങ്ങളെ കണ്ടു; അവയില്‍ ഇരിക്കുന്നവര്‍ക്കും ന്യായവിധിയുടെ അധികാരം കൊടുത്തു; യേശുവിന്‍റെ സാക്‍ഷ്യവും ദൈവ വചനവും നിമിത്തം തല ഛേദിക്കപ്പെട്ടവരും മൃഗത്തെയോ അതിന്‍റെ പ്രതിമയെയോ നമസ്കരിക്കാതിരുന്നവരും നെറ്റിയിലും കൈമേലും അതിന്‍റെ മുദ്ര കൈക്കൊള്ളാതിരുന്നവരുമായവരുടെ ആത്മാക്കളെയും ഞാന്‍ കണ്ടു. അവര്‍ ജീവിച്ചു ആയിരമാണ്ടു ക്രിസ്തുവിനോടുകൂടി വാണു. 5 മരിച്ചവരില്‍ ശേഷമുള്ളവര്‍ ആയിരം ആണ്ടു കഴിയുവോളം ജീവിച്ചില്ല. 6 ഇതു ഒന്നാമത്തെ പുനരുത്ഥാനം. ഒന്നാമത്തെ പുനരുത്ഥാനത്തില്‍ പങ്കുള്ളവന്‍ ഭാഗ്യവാനും വിശുദ്ധനും ആകുന്നു; അവരുടെ മേല്‍ രണ്ടാം മരണത്തിന്നു അധികാരം ഇല്ല; അവര്‍ ദൈവത്തിന്നും ക്രിസ്തുവിന്നും പുരോഹിതന്മാരായി ക്രിസ്തുവിനോടുകൂടെ ആയിരം ആണ്ടു വാഴും. 7 ആയിരം ആണ്ടു കഴിയുമ്പോഴോ സാത്താനെ തടവില്‍ നിന്നു അഴിച്ചുവിടും. 8 അവന്‍ ഭൂമിയുടെ നാലു ദിക്കിലുമുള്ള ജാതികളായി സംഖ്യയില്‍ കടല്പുറത്തെ മണല്‍പോലെയുള്ള ഗോഗ്, മാഗോഗ് എന്നവരെ യുദ്ധത്തിന്നായി കൂട്ടിച്ചേര്‍ക്കേണ്ടതിന്നു വശീകരിപ്പാന്‍ പുറപ്പെടും. 9 അവര്‍ ഭൂമിയില്‍ പരക്കെ ചെന്നു വിശുദ്ധന്മാരുടെ പാളയത്തെയും പ്രിയനഗരത്തെയും വളയും; എന്നാല്‍ ആകാശത്തു നിന്നു തീ ഇറങ്ങി അവരെ ദഹിപ്പിച്ചുകളയും. 10 അവരെ വഞ്ചിച്ച പിശാചിനെ മൃഗവും കള്ളപ്രവാചകനും കിടക്കുന്ന ഗന്ധകത്തീപ്പൊയ്കയിലേക്കു തള്ളിയിടും; അവര്‍ എന്നെന്നേക്കും രാപ്പകല്‍ ദണ്ഡനം സഹിക്കേണ്ടിവരും. 11 ഞാന്‍ വലിയോരു വെള്ളസിംഹാസനവും അതില്‍ ഒരുത്തന്‍ ഇരിക്കുന്നതും കണ്ടു; അവന്‍റെ സന്നിധിയില്‍നിന്നു ഭൂമിയും ആകാശവും ഓ‍ടിപ്പോയി; അവയെ പിന്നെ കണ്ടില്ല. 12 മരിച്ചവര്‍ ആബാലവൃദ്ധം സിംഹാസനത്തിന്‍ മുമ്പില്‍ നിലക്കുന്നതും കണ്ടു; പുസ്തകങ്ങള്‍ തുറന്നു; ജീവന്‍റെ പുസ്തകം എന്ന മറ്റൊരു പുസ്തകവും തുറന്നു; പുസ്തകങ്ങളില്‍ എഴുതിയിരുന്നതിന്നു ഒത്തവണ്ണം മരിച്ചവര്‍ക്കും അവരുടെ പ്രവൃത്തികള്‍ക്കടുത്ത ന്യായവിധി ഉണ്ടായി. 13 സമുദ്രം തന്നിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; മരണവും പാതാളവും തങ്ങളിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; ഓ‍രോരുത്തന്നു അവനവന്‍റെ പ്രവൃത്തികള്‍ക്കടുത്ത വിധി ഉണ്ടായി. 14 മരണത്തെയും പാതാളത്തെയും തീപ്പൊയ്കയില്‍ തള്ളിയിട്ടു; ഈ തീപ്പൊയ്ക രണ്ടാമത്തെ മരണം. 15 ജീവപുസ്തകത്തില്‍ പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയില്‍ തള്ളിയിടും.

Revelation 21

1 ഞാന്‍ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു; ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഒഴിഞ്ഞുപോയി; സമുദ്രവും ഇനി ഇല്ല. 2 പുതിയ യെരൂശലേം എന്ന വിശുദ്ധനഗരം ഭര്‍ത്താവിന്നായി അലങ്കരിച്ചിട്ടുള്ള മണവാട്ടിയെപ്പോലെ ഒരുങ്ങി സ്വര്‍ഗ്ഗത്തില്‍നിന്നു, ദൈവസന്നിധിയില്‍നിന്നു തന്നേ, ഇറങ്ങുന്നതും ഞാന്‍ കണ്ടു. 3 സിംഹാസനത്തില്‍നിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാന്‍ കേട്ടതു: ഇതാ, മനുഷ്യരോടു കൂടെ ദൈവത്തിന്‍റെ കൂടാരം; അവന്‍ അവരോടുകൂടെ വസിക്കും; അവര്‍ അവന്‍റെ ജനമായിരിക്കും; ദൈവം താന്‍ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും. 4 അവന്‍ അവരുടെ കണ്ണില്‍ നിന്നു കണ്ണുനീര്‍ എല്ലാം തുടെച്ചുകളയും. 5 ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി; സിംഹാസനത്തില്‍ ഇരിക്കുന്നവന്‍ : ഇതാ, ഞാന്‍ സകലവും പുതുതാക്കുന്നു എന്നു അരുളിച്ചെയ്തു. എഴുതുക, ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു എന്നും അവന്‍ കല്പിച്ചു. 6 പിന്നെയും അവന്‍ എന്നോടു അരുളിച്ചെയ്തതു: സംഭവിച്ചുതീര്‍ന്നു; ഞാന്‍ അല്ഫയും ഓ‍മേഗയും ആദിയും അന്തവും ആകുന്നു; ദാഹിക്കുന്നവന്നു ഞാന്‍ ജിവനീരുറവില്‍ നിന്നു സൌജന്യമായി കൊടുക്കും. 7 ജയിക്കുന്നവന്നു ഇതു അവകാശമായി ലഭിക്കും; ഞാന്‍ അവന്നു ദൈവവും അവന്‍ എനിക്കു മകനുമായിരിക്കും. 8 എന്നാല്‍ ഭീരുക്കള്‍ , അവിശ്വാസികള്‍ അറെക്കപ്പെട്ടവര്‍ കുലപാതകന്മാര്‍ , ദുര്‍ന്നടപ്പുകാര്‍ , ക്ഷുദ്രക്കാര്‍ , ബിംബാരാധികള്‍ എന്നിവര്‍ക്കും ഭോഷകുപറയുന്ന ഏവര്‍ക്കും ഉള്ള ഓ‍ഹരി തീയും ഗന്ധകവും കത്തുന്ന പൊയ്കയിലത്രേ: അതു രണ്ടാമത്തെ മരണം. 9 അന്ത്യബാധ ഏഴും നിറഞ്ഞ ഏഴു കലശം ഉണ്ടായിരുന്ന ഏഴു ദൂതന്മാരില്‍ ഒരുത്തന്‍ വന്നു എന്നോടു: വരിക, കുഞ്ഞാടിന്‍റെ കാന്തയായ മണവാട്ടിയെ കാണിച്ചുതരാം എന്നു പറഞ്ഞു. 10 അവന്‍ എന്നെ ആത്മവിവശതയില്‍ ഉയര്‍ന്നോരു വന്മലയില്‍ കൊണ്ടുപോയി, യെരൂശലേമെന്ന വിശുദ്ധനഗരം സ്വര്‍ഗ്ഗത്തില്‍നിന്നു, ദൈവസന്നിധിയില്‍നിന്നു തന്നേ, ദൈവതേജസ്സുള്ളതായി ഇറങ്ങുന്നതു കാണിച്ചുതന്നു. 11 അതിന്‍റെ ജ്യോതിസ്സു ഏറ്റവും വിലയേറിയ രത്നത്തിന്നു തുല്യമായി സ്ഫടികസ്വച്ഛതയുള്ള സൂര്യകാന്തം പോലെ ആയിരുന്നു. 12 അതിന്നു പൊക്കമുള്ള വന്മതിലും പന്ത്രണ്ടു ഗോപുരവും ഗോപുരങ്ങളില്‍ പന്ത്രണ്ടു ദൂതന്മാരും ഉണ്ടു; യിസ്രായേല്‍മക്കളുടെ പന്ത്രണ്ടു ഗോത്രങ്ങളുടെയും പേര്‍ കൊത്തീട്ടും ഉണ്ടു. 13 കിഴക്കു മൂന്നു ഗോപുരം, വടക്കുമൂന്നു ഗോപുരം, തെക്കു മൂന്നു ഗോപുരം, പടിഞ്ഞാറു മൂന്നു ഗോപുരം. 14 നഗരത്തിന്‍റെ മതിലിന്നു പന്ത്രണ്ടു അടിസ്ഥാനവും അതില്‍ കുഞ്ഞാടിന്‍റെ പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പന്ത്രണ്ടു പേരും ഉണ്ടു. 15 എന്നോടു സംസാരിച്ചവന്നു നഗരത്തെയും അതിന്‍റെ ഗോപുരങ്ങളെയും മതിലിനെയും അളക്കേണ്ടതിന്നു പൊന്നുകൊണ്ടുള്ള ഒരു അളവുകോല്‍ ഉണ്ടായിരുന്നു. 16 നഗരം സമചതുരമായി കിടക്കുന്നു; അതിന്‍റെ വീതിയും നീളവും സമം. അളവുകോല്‍കൊണ്ടു അവന്‍ നഗരത്തെ അളന്നു, ആയിരത്തിരുനൂറു നാഴിക കണ്ടു; അതിന്‍റെ നീളവും വീതിയും ഉയരവും സമം തന്നേ. 17 അതിന്‍റെ മതില്‍ അളന്നു; മനുഷ്യന്‍റെ അളവിന്നു എന്നുവെച്ചാല്‍ ദൂതന്‍റെ അളവിന്നു തന്നേ, നൂറ്റിനാല്പത്തിനാലു മുഴം ഉണ്ടായിരുന്നു. 18 മതിലിന്‍റെ പണി സൂര്യകാന്തവും നഗരം സ്വച്ഛസ്ഫടികത്തിന്നൊത്ത തങ്കവും ആയിരുന്നു. 19 നഗരമതിലിന്‍റെ അടിസ്ഥാനങ്ങള്‍ സകല രത്നവുംകൊണ്ടു അലങ്കരിച്ചിരിക്കുന്നു; ഒന്നാം അടിസ്ഥാനം സൂര്യകാന്തം രണ്ടാമത്തേതു നീലരത്നം, മൂന്നാമത്തേതു മാണിക്യം, നാലാമത്തേതു മരതകം, 20 അഞ്ചാമത്തേതു നഖവര്‍ണ്ണി, ആറാമത്തേതു ചുവപ്പുകല്ലു, ഏഴാമത്തേതു പീതരത്നം, എട്ടാമത്തേതു ഗോമേദകം, ഒമ്പതാമത്തേതു പുഷ്യരാഗം, പത്താമത്തേതു വൈഡൂര്യം, പതിനൊന്നാമത്തേതു പത്മരാഗം, പന്ത്രണ്ടാമത്തേതു സുഗന്ധീ രത്നം. 21 പന്ത്രണ്ടു ഗോപുരവും പന്ത്രണ്ടു മുത്തു; ഓ‍രോ ഗോപുരം ഓ‍രോ മുത്തുകൊണ്ടുള്ളതും നഗരത്തിന്‍റെ വീഥി സ്വച്ഛസ്ഫടികത്തിന്നു തുല്യമായ തങ്കവും ആയിരുന്നു. 22 മന്ദിരം അതില്‍ കണ്ടില്ല; സര്‍വ്വശക്തിയുള്ള ദൈവമായ കര്‍ത്താവും കുഞ്ഞാടും അതിന്‍റെ മന്ദിരം ആകുന്നു. 23 നഗരത്തില്‍ പ്രകാശിപ്പാന്‍ സൂര്യനും ചന്ദ്രനും ആവശ്യമില്ല; ദൈവതേജസ്സു അതിനെ പ്രകാശിപ്പിച്ചു; കുഞ്ഞാടു അതിന്‍റെ വിളക്കു ആകുന്നു. 24 ജാതികള്‍ അതിന്‍റെ വെളിച്ചത്തില്‍ നടക്കും; ഭൂമിയുടെ രാജാക്കന്മാര്‍ തങ്ങളുടെ മഹത്വം അതിലേക്കു കൊണ്ടുവരും. 25 അതിന്‍റെ ഗോപുരങ്ങള്‍ പകല്‍ക്കാലത്തു അടെക്കുകയില്ല; രാത്രി അവിടെ ഇല്ലല്ലോ. 26 ജാതികളുടെ മഹത്വവും ബഹുമാനവും അതിലേക്കു കൊണ്ടുവരും. 27 കുഞ്ഞാടിന്‍റെ ജീവ പുസ്തകത്തില്‍എഴുതിയിരിക്കുന്നവരല്ലാതെ അശുദ്ധമായതു യാതൊന്നും മ്ളേച്ഛതയും ഭോഷകും പ്രവര്‍ത്തിക്കുന്നവന്‍ ആരും അതില്‍ കടക്കയില്ല.

Revelation 22

1 വീഥിയുടെ നടുവില്‍ ദൈവത്തിന്‍റെയും കുഞ്ഞാടിന്‍റെയും സിംഹാസനത്തില്‍ നിന്നു പുറപ്പെടുന്നതായി പളുങ്കുപോലെ ശുഭ്രമായ ജീവജലനദിയും അവന്‍ എന്നെ കാണിച്ചു. 2 നദിക്കു ഇക്കരെയും അക്കരെയും ജീവവൃക്ഷം ഉണ്ടു; അതു പന്ത്രണ്ടുവിധം ഫലം കായിച്ചു മാസംതോറും അതതു ഫലം കൊടുക്കുന്നു; വൃക്ഷത്തിന്‍റെ ഇല ജാതികളുടെ രോഗശാന്തിക്കു ഉതകുന്നു. 3 യാതൊരു ശാപവും ഇനി ഉണ്ടാകയില്ല; ദൈവത്തിന്‍റെയും കുഞ്ഞാടിന്‍റെയും സിംഹാസനം അതില്‍ ഇരിക്കും; അവന്‍റെ ദാസന്മാര്‍ അവനെ ആരാധിക്കും. 4 അവര്‍ അവന്‍റെ മുഖംകാണും; അവന്‍റെ നാമം അവരുടെ നെറ്റിയില്‍ ഇരിക്കും. 5 ഇനി രാത്രി ഉണ്ടാകയില്ല; ദൈവമായ കര്‍ത്താവു അവരുടെ മേല്‍ പ്രകാശിക്കുന്നതുകൊണ്ടു വിളക്കിന്‍റെ വെളിച്ചമോ സൂര്യന്‍റെ വെളിച്ചമോ അവര്‍ക്കും ആവശ്യമില്ല. അവര്‍ എന്നെന്നേക്കും രാജാക്കന്മാരായിരിക്കും. 6 പിന്നെ അവന്‍ എന്നോടു: ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു; പ്രവാചകന്മാരുടെ ആത്മാക്കളുടെ ദൈവമായ കര്‍ത്താവു വേഗത്തില്‍ സംഭവിക്കേണ്ടുന്നതു തന്‍റെ ദാസന്മാര്‍ക്കും കാണിച്ചുകൊടുപ്പാന്‍ തന്‍റെ ദൂതനെ അയച്ചു 7 ഇതാ, ഞാന്‍ വേഗത്തില്‍ വരുന്നു; ഈ പുസ്തകത്തിലെ പ്രവചനം പ്രമാണിക്കുന്നവന്‍ ഭാഗ്യവാന്‍ എന്നു പറഞ്ഞു. 8 ഇതു കേള്‍ക്കയും കാണുകയും ചെയ്തതു യോഹന്നാന്‍ എന്ന ഞാന്‍ തന്നേ. കേള്‍ക്കയും കാണ്‍കയും ചെയ്തശേഷം അതു എനിക്കു കാണിച്ചുതന്ന ദൂതന്‍റെ കാല്‍ക്കല്‍ ഞാന്‍ വീണു നമസ്കരിച്ചു. 9 എന്നാല്‍ അവന്‍ എന്നോടു: അതരുതു: ഞാന്‍ നിന്‍റെയും നിന്‍റെ സഹോദരന്മാരായ പ്രവാചകന്മാരുടെയും ഈ പുസ്തകത്തിലെ വചനം പ്രമാണിക്കുന്നവരുടെയും സഹഭൃത്യനത്രേ; ദൈവത്തെ നമസ്കരിക്ക എന്നു പറഞ്ഞു. 10 അവന്‍ പിന്നെയും എന്നോടു പറഞ്ഞതു: സമയം അടുത്തിരിക്കയാല്‍ ഈ പുസ്തകത്തിലെ പ്രവചനം മുദ്രയിടരുതു. 11 അനീതിചെയ്യുന്നവന്‍ ഇനിയും അനീതി ചെയ്യട്ടെ; അഴുകൂള്ളവന്‍ ഇനിയും അഴുക്കാടട്ടെ; നീതിമാന്‍ ഇനിയും നീതിചെയ്യട്ടെ; വിശുദ്ധന്‍ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ.