John

1:1 ആദിയില്‍ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു. 2 അവന്‍ ആദിയില്‍ ദൈവത്തോടു കൂടെ ആയിരുന്നു. 3 സകലവും അവന്‍ മുഖാന്തരം ഉളവായി; ഉളവായത് ഒന്നും അവനെ കൂടാതെ ഉളവായതല്ല. 4 അവനില്‍ ജീവന്‍ ഉണ്ടായിരുന്നു; ജീവന്‍ മനുഷ്യരുടെ വെളിച്ചമായിരുന്നു. 5 വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു; ഇരുളോ അതിനെ പിടിച്ചടക്കിയില്ല. 6 ദൈവം അയച്ചിട്ടു ഒരു മനുഷ്യന്‍ വന്നു; അവന്നു യോഹന്നാന്‍ എന്നു പേര്‍ . 7 അവന്‍ സാക്ഷ്യത്തിന്നായി താന്‍ മുഖാന്തരം എല്ലാവരും വിശ്വസിക്കേണ്ടതിന്നു വെളിച്ചത്തെക്കുറിച്ചു സാക്‍ഷ്യം പറവാന്‍ തന്നേ വന്നു. 8 അവന്‍ വെളിച്ചം ആയിരുന്നില്ല; വെളിച്ചത്തിന്നു സാക്‍ഷ്യം പറയേണ്ടുന്നവനത്രേ. 9 ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു. 10 അവന്‍ ലോകത്തില്‍ ഉണ്ടായിരുന്നു; ലോകം അവന്‍ മുഖാന്തരം ഉളവായി; ലോകമോ അവനെ അറിഞ്ഞില്ല. 11 അവന്‍ സ്വന്തത്തിലേക്കു വന്നു; സ്വന്തമായവരോ അവനെ കൈക്കൊണ്ടില്ല. 12 അവനെ കൈക്കൊണ്ടു അവന്‍റെ നാമത്തില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ദൈവമക്കള്‍ ആകുവാന്‍ അവന്‍ അധികാരം കൊടുത്തു. 13 അവര്‍ രക്തത്തില്‍ നിന്നല്ല, ജഡത്തിന്‍റെ ഇഷ്ടത്താലല്ല, പുരുഷന്‍റെ ഇഷ്ടത്താലുമല്ല, ദൈവത്തില്‍ നിന്നത്രേ ജനിച്ചതു. 14 വചനം ജഡമായി തീര്‍ന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയില്‍ പാര്‍ത്തു. ഞങ്ങള്‍ അവന്‍റെ തേജസ്സ് പിതാവില്‍ നിന്നു ഏകജാതനായവന്‍റെ തേജസ്സായി കണ്ടു. 15 യോഹന്നാന്‍ അവനെക്കുറിച്ചു സാക്ഷീകരിച്ചു: എന്‍റെ പിന്നാലെ വരുന്നവന്‍ എനിക്കു മുമ്പനായി തീര്‍ന്നു; അവന്‍ എനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നു ഞാന്‍ പറഞ്ഞവന്‍ ഇവന്‍ തന്നേ എന്നു വിളിച്ചു പറഞ്ഞു. 16 അവന്‍റെ നിറവില്‍ നിന്നു നമുക്കു എല്ലാവര്‍ക്കും കൃപമേല്‍ കൃപ ലഭിച്ചിരിക്കുന്നു. 17 ന്യായപ്രമാണം മോശെ മുഖാന്തരം ലഭിച്ചു; കൃപയും സത്യവും യേശുക്രിസ്തു മുഖാന്തരം വന്നു. 18 ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്‍റെ മടിയില്‍ ഇരിക്കുന്ന ഏകജാതനായ പുത്രന്‍ അവനെ വെളിപ്പെടുത്തിയിരിക്കുന്നു. 19 നീ ആര്‍ എന്നു യോഹന്നാനോടു ചോദിക്കേണ്ടതിന്നു യെഹൂദന്മാര്‍ യെരൂശലേമില്‍ നിന്നു പുരോഹിതന്മാരെയും ലേവ്യരെയും അവന്‍റെ അടുക്കല്‍ അയച്ചപ്പോള്‍ അവന്‍റെ സാക്‍ഷ്യം എന്തെന്നാല്‍ : അവന്‍ മറുക്കാതെ ഏറ്റുപറഞ്ഞു; 20 ഞാന്‍ ക്രിസ്തു അല്ല എന്നു ഏറ്റു പറഞ്ഞു. 21 പിന്നെ എന്തു? നീ ഏലീയാവോ എന്നു അവനോടു ചോദിച്ചതിന്നു: അല്ല എന്നു പറഞ്ഞു. നീ ആ പ്രവാചകനോ? എന്നതിന്നു: അല്ല എന്നു അവന്‍ ഉത്തരം പറഞ്ഞു. 22 അവര്‍ അവനോടു: നീ ആരാകുന്നു? ഞങ്ങളെ അയച്ചവരോടു ഉത്തരം പറയേണ്ടതിന്നു നീ നിന്നെക്കുറിച്ചു തന്നേ എന്തു പറയുന്നു എന്നു ചോദിച്ചു. 23 അതിന്നു അവന്‍ : യെശയ്യാപ്രവാചകന്‍ പറഞ്ഞതുപോലെ: കര്‍ത്താവിന്‍റെ വഴി നേരെ ആക്കുവിന്‍ എന്നു മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്‍റെ ശബ്ദം ഞാന്‍ ആകുന്നു എന്നു പറഞ്ഞു. 24 അയക്കപ്പെട്ടവര്‍ പരീശന്മാരുടെ കൂട്ടത്തിലുള്ളവര്‍ ആയിരുന്നു. 25 എന്നാല്‍ നീ ക്രിസ്തുവല്ല, ഏലീയാവല്ല, ആ പ്രവാചകനും അല്ല എന്നു വരികില്‍ നീ സ്നാനം കഴിപ്പിക്കുന്നതു എന്തു എന്നു അവര്‍ ചോദിച്ചു. 26 അതിന്നു യോഹന്നാന്‍ : ഞാന്‍ വെള്ളത്തില്‍ സ്നാനം കഴിപ്പിക്കുന്നു; എന്നാല്‍ നിങ്ങള്‍ അറിയാത്ത ഒരുത്തന്‍ നിങ്ങളുടെ ഇടയില്‍ നിലക്കുന്നുണ്ടു; 27 എന്‍റെ പിന്നാലെ വരുന്നവന്‍ തന്നേ; അവന്‍റെ ചെരിപ്പിന്‍റെ വാറു അഴിപ്പാന്‍ ഞാന്‍ യോഗ്യന്‍ അല്ല എന്നു ഉത്തരം പറഞ്ഞു. 28 ഇതു യോര്‍ദ്ദന്നക്കാരെ യോഹന്നാന്‍ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന ബേഥാന്യയില്‍ സംഭവിച്ചു. 29 പിറ്റെന്നാള്‍ യേശു തന്‍റെ അടുക്കല്‍ വരുന്നതു അവന്‍ കണ്ടിട്ടു: ഇതാ, ലോകത്തിന്‍റെ പാപം ചുമക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാടു; 30 എന്‍റെ പിന്നാലെ ഒരു പുരുഷന്‍ വരുന്നു; അവന്‍ എനിക്കു മുമ്പെഉണ്ടായിരുന്നതുകൊണ്ടു എനിക്കു മുമ്പനായി തീര്‍ന്നു എന്നു ഞാന്‍ പറഞ്ഞവന്‍ ഇവന്‍ തന്നേ. 31 ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും അവന്‍ യിസ്രായേലിന്നു വെളിപ്പെടേണ്ടതിന്നു ഞാന്‍ വെള്ളത്തില്‍ സ്നാനം കഴിപ്പിപ്പാന്‍ വന്നിരിക്കുന്നു എന്നു പറഞ്ഞു. 32 യോഹന്നാന്‍ പിന്നെയും സാക്‍ഷ്യം പറഞ്ഞതു: ആത്മാവു ഒരു പ്രാവുപോലെ സ്വര്‍ഗ്ഗത്തില്‍നിന്നു ഇറങ്ങിവരുന്നതു ഞാന്‍ കണ്ടു; അതു അവന്‍റെ മേല്‍ വസിച്ചു. 33 ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തില്‍ സ്നാനം കഴിപ്പിപ്പാന്‍ എന്നെ അയച്ചവന്‍ എന്നോടു: ആരുടെമേല്‍ ആത്മാവു ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവന്‍ പരിശുദ്ധാത്മാവില്‍ സ്നാനം കഴിപ്പിക്കുന്നവന്‍ ആകുന്നു എന്നു പറഞ്ഞു. 34 അങ്ങനെ ഞാന്‍ കാണുകയും ഇവന്‍ ദൈവപുത്രന്‍ തന്നേ എന്നു സാക്‍ഷ്യം പറകയും ചെയ്തിരിക്കുന്നു. 35 പിറ്റെന്നാള്‍ യോഹന്നാന്‍ പിന്നെയും തന്‍റെ ശിഷ്യന്മാരില്‍ രണ്ടുപേരുമായി അവിടെ നിലക്കുമ്പോള്‍ 36 കടന്നുപോകുന്ന യേശുവിനെ നോക്കീട്ടു: ഇതാ, ദൈവത്തിന്‍റെ കുഞ്ഞാടു എന്നു പറഞ്ഞു. 37 അവന്‍ പറഞ്ഞതു ആ രണ്ടു ശിഷ്യന്മാര്‍ കേട്ടു യേശുവിനെ അനുഗമിച്ചു. 38 യേശു തിരിഞ്ഞു അവര്‍ പിന്നാലെ വരുന്നതു കണ്ടു അവരോടു: നിങ്ങള്‍ എന്തു അന്വേഷിക്കുന്നു എന്നു ചോദിച്ചു. അവര്‍ : റബ്ബീ, എന്നു വെച്ചാല്‍ ഗുരോ, നീ എവിടെ പാര്‍ക്കുംന്നു എന്നു ചോദിച്ചു. 39 അവന്‍ അവരോടു: വന്നു കാണ്മിന്‍ എന്നു പറഞ്ഞു. അങ്ങനെ അവന്‍ വസിക്കുന്ന ഇടം അവര്‍ കണ്ടു അന്നു അവനോടുകൂടെ പാര്‍ത്തു; അപ്പോള്‍ ഏകദേശം പത്താംമണി നേരം ആയിരുന്നു. 40 യോഹന്നാന്‍ പറഞ്ഞതു കേട്ടു അവനെ അനുഗമിച്ച രണ്ടുപേരില്‍ ഒരുത്തന്‍ ശിമോന്‍ പത്രൊസിന്‍റെ സഹോദരനായ അന്ത്രെയാസ് ആയിരുന്നു. 41 അവന്‍ തന്‍റെ സഹോദരനായ ശിമോനെ ആദ്യം കണ്ടു അവനോടു: ഞങ്ങള്‍ മശീഹയെ എന്നുവെച്ചാല്‍ ക്രിസ്തുവെ കണ്ടെത്തിയിരിക്കുന്നു എന്നു പറഞ്ഞു. 42 അവനെ യേശുവിന്‍റെ അടുക്കല്‍ കൊണ്ടുവന്നു; യേശു അവനെ നോക്കി: നീ യോഹന്നാന്‍റെ പുത്രനായ ശിമോന്‍ ആകുന്നു; നിനക്കു കേഫാ എന്നു പേരാകും എന്നു പറഞ്ഞു; അതു പത്രൊസ് എന്നാകുന്നു. 43 പിറ്റെന്നാള്‍ യേശു ഗലീലെക്കു പുറപ്പെടുവാന്‍ ഭാവിച്ചപ്പോള്‍ ഫിലിപ്പോസിനെ കണ്ടു: എന്നെ അനുഗമിക്ക എന്നു അവനോടു പറഞ്ഞു. 44 ഫിലിപ്പോസോ അന്ത്രെയാസിന്‍റെയും പത്രൊസിന്‍റെയും പട്ടണമായ ബേത്ത്സയിദയില്‍നിന്നുള്ളവന്‍ ആയിരുന്നു. 45 ഫിലിപ്പോസ് നഥനയേലിനെ കണ്ടു അവനോടു: ന്യായപ്രമാണത്തില്‍ മോശെയും പ്രവാചകന്മാരും എഴുതിയിരിക്കുന്നവനെ കണ്ടെത്തിയിരിക്കുന്നു; അവന്‍ യോസേഫിന്‍റെ പുത്രനായ യേശു എന്ന നസറെത്തുകാരന്‍ തന്നേ എന്നു പറഞ്ഞു. 46 നഥനയേല്‍ അവനോടു: നസറെത്തില്‍നിന്നു വല്ല നന്മയും വരുമോ എന്നു പറഞ്ഞു. ഫിലിപ്പോസ് അവനോടു: വന്നു കാണ്‍ക എന്നു പറഞ്ഞു. 47 നഥനയേല്‍ തന്‍റെ അടുക്കല്‍ വരുന്നതു യേശു കണ്ടു: ഇതാ, സാക്ഷാല്‍ യിസ്രായേല്യന്‍ ; ഇവനില്‍ കപടം ഇല്ല എന്നു അവനെക്കുറിച്ചു പറഞ്ഞു. 48 നഥനയേല്‍ അവനോടു: എന്നെ എവിടെവെച്ചു അറിയും എന്നു ചോദിച്ചതിന്നു: ഫിലിപ്പോസ് നിന്നെ വിളിക്കുംമുമ്പെ നീ അത്തിയുടെ കീഴില്‍ ഇരിക്കുമ്പോള്‍ ഞാന്‍ നിന്നെ കണ്ടു എന്നു യേശു ഉത്തരം പറഞ്ഞു. 49 നഥനയേല്‍ അവനോടു: റബ്ബീ, നീ ദൈവപുത്രന്‍ , നീ യിസ്രായേലിന്‍റെ രാജാവു എന്നു ഉത്തരം പറഞ്ഞു. 50 യേശു അവനോടു: ഞാന്‍ നിന്നെ അത്തിയുടെ കീഴില്‍ കണ്ടു എന്നു നിന്നോടു പറകകൊണ്ടു നീ വിശ്വസിക്കുന്നുവോ? നീ ഇതിനെക്കാള്‍ വലിയതു കാണും എന്നു ഉത്തരം പറഞ്ഞു. 51 ആമേന്‍ ആമേന്‍ ഞാന്‍ നിങ്ങളോടു പറയുന്നു: സ്വര്‍ഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രന്‍റെ അടുക്കല്‍ ദൈവദൂതന്മാര്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്നതും നിങ്ങള്‍ കാണും എന്നും അവനോടു പറഞ്ഞു.

2:1 മൂന്നാം നാള്‍ ഗലീലയിലെ കാനാവില്‍ ഒരു കല്യാണം ഉണ്ടായി; യേശുവിന്‍റെ അമ്മ അവിടെ ഉണ്ടായിരുന്നു. 2 യേശുവിനെയും ശിഷ്യന്മാരെയും കല്യാണത്തിന്നു ക്ഷണിച്ചിരുന്നു. 3 വീഞ്ഞു പോരാതെവരികയാല്‍ യേശുവിന്‍റെ അമ്മ അവനോടു: അവര്‍ക്കും വീഞ്ഞു ഇല്ല എന്നു പറഞ്ഞു. 4 യേശു അവളോടു: സ്ത്രീയേ, എനിക്കും നിനക്കും തമ്മില്‍ എന്തു? എന്‍റെ നാഴിക ഇതുവരെ വന്നിട്ടില്ല എന്നു പറഞ്ഞു. 5 അവന്‍റെ അമ്മ ശുശ്രൂഷക്കാരോടു: അവന്‍ നിങ്ങളോടു എന്തെങ്കിലും കല്പിച്ചാല്‍ അതു ചെയ്‍വിന്‍ എന്നു പറഞ്ഞു. 6 അവിടെ യെഹൂദന്മാരുടെ ശുദ്ധീകരണനിയമം അനുസരിച്ചു രണ്ടോ മൂന്നോ പറവീതം കൊള്ളുന്ന ആറു കല്പാത്രം ഉണ്ടായിരുന്നു. 7 യേശു അവരോടു ഈ കല്പാത്രങ്ങളില്‍ വെള്ളം നിറെപ്പിന്‍ എന്നു പറഞ്ഞു; അവര്‍ വക്കൊളവും നിറെച്ചു. 8 ഇപ്പോള്‍ കോരിവിരുന്നുവാഴിക്കു കൊണ്ടുപോയി കൊടുപ്പിന്‍ എന്നു അവന്‍ പറഞ്ഞു; അവര്‍ കൊണ്ടുപോയി കൊടുത്തു. 9 അതു എവിടെനിന്നു എന്നു വെള്ളം കോരിയ ശുശ്രൂഷക്കാരല്ലാതെ വിരുന്നുവാഴി അറിഞ്ഞില്ല. വീഞ്ഞായിത്തീര്‍ന്ന വെള്ളം വിരുന്നുവാഴി രുചിനോക്കിയാറെ മണവാളനെ വിളിച്ചു: 10 എല്ലാവരും ആദ്യം നല്ല വീഞ്ഞും ലഹരി പിടിച്ചശേഷം ഇളപ്പമായതും കൊടുക്കുമാറുണ്ടു; നീ നല്ല വീഞ്ഞു ഇതുവരെയും സൂക്ഷിച്ചുവെച്ചുവല്ലോ എന്നു അവനോടു പറഞ്ഞു. 11 യേശു ഇതിനെ അടയാളങ്ങളുടെ ആരംഭമായി ഗലീലയിലെ കാനാവില്‍ വെച്ചു ചെയ്തു തന്‍റെ മഹത്വം വെളിപ്പെടുത്തി; അവന്‍റെ ശിഷ്യന്മാര്‍ അവനില്‍ വിശ്വസിച്ചു. 12 അനന്തരം അവനും അവന്‍റെ അമ്മയും സഹോദരന്മാരും ശിഷ്യന്മാരും കഫര്‍ന്നഹൂമിലേക്കു പോയി; അവിടെ ഏറനാള്‍ പാര്‍ത്തില്ല. 13 യെഹൂദന്മാരുടെ പെസഹ സമീപം ആകകൊണ്ടു യേശു യെരൂശലേമിലേക്കു പോയി. 14 ദൈവാലയത്തില്‍ കാള, ആടു, പ്രാവു, എന്നിവയെ വിലക്കുന്നവരെയും അവിടെ ഇരിക്കുന്ന പൊന്‍ വാണിഭക്കാരെയും കണ്ടിട്ടു 15 കയറുകൊണ്ടു ഒരു ചമ്മട്ടി ഉണ്ടാക്കി ആടുമാടുകളോടും കൂടെ എല്ലാവരെയും ദൈവാലയത്തില്‍ നിന്നു പുറത്താക്കി. പൊന്‍ വാണിഭക്കാരുടെ നാണ്യം തൂകിക്കളഞ്ഞു മേശകളെ മറിച്ചിട്ടു; 16 പ്രാവുകളെ വിലക്കുന്നവരോടു: ഇതു ഇവിടെനിന്നു കൊണ്ടുപോകുവിന്‍ ; എന്‍റെ പിതാവിന്‍റെ ആലയത്തെ വാണിഭശാല ആക്കരുതു എന്നു പറഞ്ഞു. 17 അപ്പോള്‍ അവന്‍റെ ശിഷ്യന്മാര്‍ : നിന്‍റെ ആലയത്തെക്കുറിച്ചുള്ള എരിവു എന്നെ തിന്നുകളയുന്നു എന്നു എഴുതിയിരിക്കുന്നതു ഓ‍ര്‍ത്തു. 18 എന്നാല്‍ യെഹൂദന്മാര്‍ അവനോടു: നിനക്കു ഇങ്ങനെ ചെയ്യാം എന്നതിന്നു നീ എന്തു അടയാളം കാണിച്ചു തരും എന്നു ചോദിച്ചു. 19 യേശു അവരോടു: ഈ മന്ദിരം പൊളിപ്പിന്‍ ; ഞാന്‍ മൂന്നു ദിവസത്തിന്നകം അതിനെ പണിയും എന്നു ഉത്തരം പറഞ്ഞു. 20 യെഹൂദന്മാര്‍ അവനോടു: ഈ മന്ദിരം നാല്പത്താറു സംവത്സരം കൊണ്ടു പണിതിരിക്കുന്നു; നീ മൂന്നു ദിവസത്തിനകം അതിനെ പണിയുമോ എന്നു ചോദിച്ചു. 21 അവനോ തന്‍റെ ശരീരം എന്ന മന്ദിരത്തെക്കുറിച്ചത്രേ പറഞ്ഞതു. 22 അവന്‍ ഇതു പറഞ്ഞു എന്നു അവന്‍ മരിച്ചവരില്‍ നിന്നു ഉയിര്‍ത്തെഴുന്നേറ്റ ശേഷം ശിഷ്യന്മാര്‍ ഓ‍ര്‍ത്തു തിരുവെഴുത്തും യേശു പറഞ്ഞ വചനവും വിശ്വസിച്ചു. 23 പെസഹപെരുന്നാളില്‍ യെരൂശലേമില്‍ ഇരിക്കുമ്പോള്‍ അവന്‍ ചെയ്ത അടയാളങ്ങള്‍ കണ്ടിട്ടു പലരും അവന്‍റെ നാമത്തില്‍ വിശ്വസിച്ചു. 24 യേശുവോ എല്ലാവരെയും അറികകൊണ്ടു തന്നെത്താന്‍ അവരുടെ പക്കല്‍ വിശ്വസിച്ചേല്പിച്ചില്ല. 25 മനുഷ്യനിലുള്ളതു എന്തു എന്നു സ്വതവെ അറിഞ്ഞിരിക്കയാല്‍ തനിക്കു മനുഷ്യനെക്കുറിച്ചു യാതൊരുത്തന്‍റെയും സാക്‍ഷ്യം ആവശ്യമായിരുന്നില്ല.

3:1 പരീശന്മാരുടെ കൂട്ടത്തില്‍ യെഹൂദന്മാരുടെ ഒരു പ്രമാണിയായി നിക്കോദേമൊസ് എന്നു പേരുള്ളോരു മനുഷ്യന്‍ ഉണ്ടായിരുന്നു. 2 അവന്‍ രാത്രിയില്‍ അവന്‍റെ അടുക്കല്‍ വന്നു അവനോടു: റബ്ബീ, നീ ദൈവത്തിന്‍റെ അടുക്കല്‍ നിന്നു ഉപദേഷ്ടാവായി വന്നിരിക്കുന്നു എന്നു ഞങ്ങള്‍ അറിയുന്നു; ദൈവം തന്നോടു കൂടെ ഇല്ലെങ്കില്‍ നീ ചെയ്യുന്ന ഈ അടയാളങ്ങളെ ചെയ്‍വാന്‍ ആര്‍ക്കും കഴികയില്ല എന്നു പറഞ്ഞു. 3 യേശു അവനോടു: ആമേന്‍ , ആമേന്‍ , ഞാന്‍ നിന്നോടു പറയുന്നു; പുതുതായി ജനിച്ചില്ല എങ്കില്‍ ദൈവരാജ്യം കാണ്മാന്‍ ആര്‍ക്കും കഴിയകയില്ല എന്നു ഉത്തരം പറഞ്ഞു. 4 നിക്കോദെമൊസ് അവനോടു: മനുഷ്യന്‍ വൃദ്ധനായശേഷം ജനിക്കുന്നതു എങ്ങനെ? രണ്ടാമതും അമ്മയുടെ ഉദരത്തില്‍ കടന്നു ജനിക്കാമോ എന്നു ചോദിച്ചു. 5 അതിന്നു യേശു: ആമേന്‍ , ആമേന്‍ , ഞാന്‍ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കില്‍ ദൈവരാജ്യത്തില്‍ കടപ്പാന്‍ ആര്‍ക്കും കഴികയില്ല. 6 ജഡത്താല്‍ ജനിച്ചതു ജഡം ആകുന്നു; ആത്മാവിനാല്‍ ജനിച്ചതു ആത്മാവു ആകുന്നു. 7 നിങ്ങള്‍ പുതുതായി ജനിക്കേണം എന്നു ഞാന്‍ നിന്നോടു പറകയാല്‍ ആശ്ചര്യപ്പെടരുതു. 8 കാറ്റു ഇഷ്ടമുള്ളേടത്തു ഊതുന്നു; അതിന്‍റെ ശബ്ദം നീ കേള്‍ക്കുന്നു; എങ്കിലും അതു എവിടെനിന്നു വരുന്നു എന്നും എവിടേക്കു പോകുന്നു എന്നും അറിയുന്നില്ല; ആത്മാവിനാല്‍ ജനിച്ചവന്‍ എല്ലാം അതുപോലെ ആകുന്നു എന്നു ഉത്തരം പറഞ്ഞു. 9 നിക്കോദേമൊസ് അവനോടു: ഇതു എങ്ങനെ സംഭവിക്കും എന്നു ചോദിച്ചു. 10 യേശു അവനോടു ഉത്തരം പറഞ്ഞതു: നീ യിസ്രായേലിന്‍റെ ഉപദേഷ്ടാവായിരുന്നിട്ടും ഇതു അറിയുന്നില്ലയോ? 11 ആമേന്‍ , ആമേന്‍ , ഞാന്‍ നിന്നോടു പറയുന്നു: ഞങ്ങള്‍ അറിയുന്നതു പ്രസ്താവിക്കയും കണ്ടതു സാക്ഷീകരിക്കയും ചെയ്യുന്നു: ഞങ്ങളുടെ സാക്‍ഷ്യം നിങ്ങള്‍ കൈക്കൊള്ളുന്നില്ലതാനും. 12 ഭൂമിയിലുള്ളതു നിങ്ങളോടു പറഞ്ഞിട്ടു നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ സ്വര്‍ഗ്ഗത്തിലുള്ളതു നിങ്ങളോടു പറഞ്ഞാല്‍ എങ്ങനെ വിശ്വസിക്കും? 13 സ്വര്‍ഗ്ഗത്തില്‍ നിന്നു ഇറങ്ങിവന്ന [വനായി സ്വര്‍ഗ്ഗത്തില്‍ ഇരിക്കുന്നവനായ] മനുഷ്യപുത്രന്‍ അല്ലാതെ ആരും സ്വര്‍ഗ്ഗത്തില്‍കയറീട്ടില്ല. 14 മോശെ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ മനുഷ്യപുത്രനെയും ഉയര്‍ത്തേണ്ടതാകുന്നു. 15 അവനില്‍ വിശ്വസിക്കുന്ന ഏവനും നിത്യജീവന്‍ പ്രാപിക്കേണ്ടതിന്നു തന്നേ. 16 തന്‍റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നലകുവാന്‍ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. 17 ദൈവം തന്‍റെ പുത്രനെ ലോകത്തില്‍ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാല്‍ രക്ഷിക്കപ്പെടുവാനത്രേ. 18 അവനില്‍ വിശ്വസിക്കുന്നവന്നു ന്യായവിധി ഇല്ല; വിശ്വസിക്കാത്തവന്നു ദൈവത്തിന്‍റെ ഏകജതാനായ പുത്രന്‍റെ നാമത്തില്‍ വിശ്വസിക്കായ്കയാല്‍ ന്യായവിധി വന്നുകഴിഞ്ഞു. 19 ന്യായവിധി എന്നതോ, വെളിച്ചം ലോകത്തില്‍ വന്നിട്ടും മനുഷ്യരുടെ പ്രവൃത്തി ദോഷമുള്ളതു ആകയാല്‍ അവര്‍ വെളിച്ചത്തെക്കാള്‍ ഇരുളിനെ സ്നേഹിച്ചതു തന്നേ. 20 തിന്മ പ്രവര്‍ത്തിക്കുന്നവന്‍ എല്ലാം വെളിച്ചത്തെ പകെക്കുന്നു; തന്‍റെ പ്രവൃത്തിക്കു ആക്ഷേപം വരാതിരിപ്പാന്‍ വെളിച്ചത്തിങ്കലേക്കു വരുന്നതുമില്ല. 21 സത്യം പ്രവര്‍ത്തിക്കുന്നവനോ, തന്‍റെ പ്രവൃത്തി ദൈവത്തില്‍ ചെയ്തിരിക്കയാല്‍ അതു വെളിപ്പെടേണ്ടതിന്നു വെളിച്ചത്തിങ്കലേക്കു വരുന്നു. 22 അതിന്‍റെ ശേഷം യേശു ശിഷ്യന്മാരുമായി യെഹൂദ്യദേശത്തു വന്നു അവരോടുകൂടെ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്നു. 23 യോഹന്നാനും ശലേമിന്നു അരികത്തു ഐനോനില്‍ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്നു; അവിടെ വളരെ വെള്ളം ഉണ്ടായിരുന്നു; ആളുകള്‍ വന്നു സ്നാനം ഏറ്റു. 24 അന്നു യോഹന്നാനെ തടവില്‍ ആക്കിയിരുന്നില്ല. 25 യോഹന്നാന്‍റെ ശിഷ്യന്മാരില്‍ ചിലര്‍ക്കും ഒരു യെഹൂദനുമായി ശുദ്ധീകരണത്തെക്കുറിച്ചു ഒരു വാദം ഉണ്ടായി; 26 അവര്‍ യോഹന്നാന്‍റെ അടുക്കല്‍വന്നു അവനോടു: റബ്ബീ, യോര്‍ദ്ദാന്നക്കരെ നിന്നോടുകൂടെ ഇരുന്നവന്‍ , നീ സാക്ഷീകരിച്ചുട്ടുള്ളവന്‍ തന്നേ, ഇതാ, സ്നാനം കഴിപ്പിക്കുന്നു; എല്ലാവരും അവന്‍റെ അടുക്കല്‍ ചെല്ലുന്നു എന്നു പറഞ്ഞു. 27 അതിന്നു യോഹന്നാന്‍ : സ്വര്‍ഗ്ഗത്തില്‍ നിന്നു കൊടുത്തിട്ടല്ലാതെ മനുഷ്യന്നു ഒന്നും ലഭിപ്പാന്‍ കഴികയില്ല. 28 ഞാന്‍ ക്രിസ്തു അല്ല, അവന്നു മുമ്പായി അയക്കപ്പെട്ടവനത്രേ എന്നു ഞാന്‍ പറഞ്ഞതിന്നു നിങ്ങള്‍ തന്നേ എനിക്കു സാക്ഷികള്‍ ആകുന്നു; 29 മണവാട്ടി ഉള്ളവന്‍ മണവാളന്‍ ആകുന്നു; മണവാളന്‍റെ സ്നേഹിതനോ നിന്നു മണവാളന്‍റെ സ്വരം കേട്ടിട്ടു അത്യന്തം സന്തോഷിക്കുന്നു; ഈ എന്‍റെ സന്തോഷം പൂര്‍ത്തിയായിരിക്കുന്നു. 30 അവന്‍ വളരേണം, ഞാനോ കുറയേണം എന്നു ഉത്തരം പറഞ്ഞു. 31 മേലില്‍ നിന്നു വരുന്നവന്‍ എല്ലാവര്‍ക്കും മീതെയുള്ളവന്‍ ; ഭൂമിയില്‍ നിന്നുള്ളവന്‍ ഭൌമികന്‍ ആകുന്നു; ഭൌമികമായതു സംസാരിക്കുന്നു; സ്വര്‍ഗ്ഗത്തില്‍നിന്നു വരുന്നവന്‍ എല്ലാവര്‍ക്കും മീതെയുള്ളവനായി താന്‍ കാണ്‍കെയും കേള്‍ക്കയും ചെയ്തതു സാക്ഷീകരിക്കുന്നു; 32 അവന്‍റെ സാക്‍ഷ്യം ആരും കൈക്കൊള്ളുന്നില്ല. 33 അവന്‍റെ സാക്‍ഷ്യം കൈക്കൊള്ളുന്നവന്‍ ദൈവം സത്യവാന്‍ എന്നുള്ളതിന്നു മുദ്രയിടുന്നു. 34 ദൈവം അയച്ചവന്‍ ദൈവത്തിന്‍റെ വചനം പ്രസ്താവിക്കുന്നു; അവന്‍ ആത്മാവിനെ അളവുകൂടാതെയല്ലോ കൊടുക്കുന്നതു. 35 പിതാവു പുത്രനെ സ്നേഹിക്കുന്നു; സകലവും അവന്‍റെ കയ്യില്‍ കൊടുത്തുമിരിക്കുന്നു. 36 പുത്രനില്‍ വിശ്വസിക്കുന്നവന്നു നിത്യജീവന്‍ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്‍റെമേല്‍ വസിക്കുന്നതേയുള്ള.

4:1 യേശു യോഹന്നാനെക്കാള്‍ അധികം ശിഷ്യന്മാരെ ചേര്‍ത്തു സ്നാനം കഴിപ്പിക്കുന്നു എന്നു പരീശന്മാര്‍ കേട്ടു എന്നു കര്‍ത്താവു അറിഞ്ഞപ്പോള്‍ — 2 ശിഷ്യന്മാര്‍ അല്ലാതെ, യേശു തന്നേ സ്നാനം കഴിപ്പിച്ചില്ലതാനും — 3 അവന്‍ യെഹൂദ്യദേശം വിട്ടു പിന്നെയും ഗലീലെക്കു യാത്രയായി. 4 അവന്‍ ശമര്യയില്‍കൂടി കടന്നുപോകേണ്ടിവന്നു. 5 അങ്ങനെ അവന്‍ സുഖാര്‍ എന്നൊരു ശമര്യപട്ടണത്തില്‍ യാക്കോബ് തന്‍റെ പുത്രനായയോസേഫിന്നു കൊടുത്ത നിലത്തിന്നരികെ എത്തി. 6 അവിടെ യാക്കോബിന്‍റെ ഉറവുണ്ടായിരുന്നു. യേശു വഴി നടന്നു ക്ഷീണിച്ചിട്ടു ഉറവിന്നരികെ ഇരുന്നു; അപ്പോള്‍ ഏകദേശം ആറാം മണിനേരം ആയിരുന്നു. 7 ഒരു ശമര്യസ്ത്രീ വെള്ളം കോരുവാന്‍ വന്നു; യേശു അവളോടു: എനിക്കു കുടിപ്പാന്‍ തരുമോ എന്നു ചോദിച്ചു. 8 അവന്‍റെ ശിഷ്യന്മാര്‍ ഭക്ഷണസാധനങ്ങളെ കൊള്ളുവാന്‍ പട്ടണത്തില്‍ പോയിരുന്നു. 9 ശമര്യസ്ത്രീ അവനോടു: നീ യെഹൂദന്‍ ആയിരിക്കെ ശമര്യക്കാരത്തിയായ എന്നോടു കുടിപ്പാന്‍ ചോദിക്കുന്നതു എങ്ങനെ എന്നു പറഞ്ഞു. യെഹൂദന്മാര്‍ക്കും ശമര്യര്‍ക്കും തമ്മില്‍ സമ്പര്‍ക്കമില്ല — 10 അതിന്നു യേശു: നീ ദൈവത്തിന്‍റെ ദാനവും നിന്നോടു കുടിപ്പാന്‍ ചോദിക്കുന്നവന്‍ ആരെന്നും അറിഞ്ഞു എങ്കില്‍ നീ അവനോടു ചോദിക്കയും അവന്‍ ജീവനുള്ള വെള്ളം നിനക്കു തരികയും ചെയ്യുമായിരുന്നു എന്നു ഉത്തരം പറഞ്ഞു. 11 സ്ത്രീ അവനോടു: യജമാനനേ, നിനക്കു കോരുവാന്‍ പാത്രം ഇല്ലല്ലോ; കിണറു ആഴമുള്ളതാകുന്നു; പിന്നെ ജീവനുള്ള വെള്ളം നിനക്കു എവിടെ നിന്നു? 12 നമ്മുടെ പിതാവായ യാക്കോബിനെക്കാള്‍ നീ വലിയവനോ? അവന്‍ ആകുന്നു ഈ കിണറു ഞങ്ങള്‍ക്കു തന്നതു; അവനും അവന്‍റെ മക്കളും മൃഗങ്ങളും ഇതിലെ വെള്ളം കുടിച്ചു പോന്നു എന്നു പറഞ്ഞു. 13 യേശു അവളോടു: ഈ വെള്ളം കുടിക്കുന്നവന്നു എല്ലാം പിന്നെയും ദാഹിക്കും. 14 ഞാന്‍ കൊടുക്കുന്ന വെള്ളം കുടിക്കുന്നവന്നോ ഒരുനാളും ദാഹിക്കയില്ല; ഞാന്‍ കൊടുക്കുന്ന വെള്ളം അവനില്‍ നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറവായിത്തീരും എന്നു ഉത്തരം പറഞ്ഞു. 15 സ്ത്രീ അവനാടു: യജമാനനേ, എനിക്കു ദാഹിക്കാതെയും ഞാന്‍ കോരുവാന്‍ ഇവിടത്തോളം വരാതെയുമിരിക്കേണ്ടതിന്നു ആ വെള്ളം എനിക്കു തരേണം എന്നു പറഞ്ഞു. 16 യേശു അവളോടു: പോയി ഭര്‍ത്താവിനെ വിളിച്ചുകൊണ്ടുവരിക എന്നു പറഞ്ഞു. 17 എനിക്കു ഭര്‍ത്താവു ഇല്ല എന്നുസ്ത്രീ അവനോടു ഉത്തരം പറഞ്ഞതിന്നു: എനിക്കു ഭര്‍ത്താവു ഇല്ല എന്നു നീ പറഞ്ഞതു ശരി. 18 അഞ്ചു ഭര്‍ത്താക്കന്മാര്‍ നിനക്കു ഉണ്ടായിരുന്നു; ഇപ്പോള്‍ ഉള്ളവനോ ഭര്‍ത്താവല്ല; നീ പറഞ്ഞതു സത്യം തന്നേ എന്നു യേശു പറഞ്ഞു. 19 സ്ത്രീ അവനോടു: യജമാനനേ, നീ പ്രവാചകന്‍ എന്നു ഞാന്‍ കാണുന്നു. 20 ഞങ്ങളുടെ പിതാക്കന്മാര്‍ ഈ മലയില്‍ നമസ്കരിച്ചുവന്നു; നമസ്കരിക്കേണ്ടുന്ന സ്ഥലം യെരൂശലേമില്‍ ആകുന്നു എന്നു നിങ്ങള്‍ പറയുന്നു എന്നു പറഞ്ഞു. 21 യേശു അവളോടു പറഞ്ഞതു: സ്ത്രീയേ, എന്‍റെ വാക്കു വിശ്വസിക്ക; നിങ്ങള്‍ പിതാവിനെ നമസ്കരിക്കുന്നതു ഈ മലയിലും അല്ല യെരൂശലേമിലും അല്ല എന്നുള്ള നാഴിക വരുന്നു. 22 നിങ്ങള്‍ അറിയാത്തതിനെ നമസ്കരിക്കുന്നു. ഞങ്ങളോ അറിയുന്നതിനെ നമസ്കരിക്കുന്നു; രക്ഷ യെഹൂദന്മാരുടെ ഇടയില്‍ നിന്നല്ലോ വരുന്നതു. 23 സത്യനമസ്കാരികള്‍ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന നാഴിക വരുന്നു; ഇപ്പോള്‍ വന്നുമിരിക്കുന്നു. തന്നേ നമസ്കരിക്കുന്നവര്‍ ഇങ്ങനെയുള്ളവര്‍ ആയിരിക്കേണം എന്നു പിതാവു ഇച്ഛിക്കുന്നു. 24 ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവര്‍ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം. 25 സ്ത്രീ അവനോടു: മശീഹ — എന്നുവെച്ചാല്‍ ക്രിസ്തു — വരുന്നു എന്നു ഞാന്‍ അറിയുന്നു; അവന്‍ വരുമ്പോള്‍ സകലവും അറിയിച്ചുതരും എന്നു പറഞ്ഞു. 26 യേശു അവളോടു: നിന്നോടു സംസാരിക്കുന്ന ഞാന്‍ തന്നേ മശീഹ എന്നു പറഞ്ഞു. 27 ഇതിന്നിടയില്‍ അവന്‍റെ ശിഷ്യന്മാര്‍ വന്നു അവന്‍ സ്ത്രീയോടു സംസാരിക്കയാല്‍ ആശ്ചര്യപ്പെട്ടു എങ്കിലും: നീ എന്തു ചോദിക്കുന്നു? അവളോടു എന്തു സംസാരിക്കുന്നു എന്നു ആരും ചോദിച്ചില്ല. 28 അനന്തരം സ്ത്രീ പാത്രം വെച്ചിട്ടു പട്ടണത്തില്‍ ചെന്നു ജനങ്ങളോടു: 29 ഞാന്‍ ചെയ്തതു ഒക്കെയും എന്നോടു പറഞ്ഞ ഒരു മനുഷ്യനെ വന്നുകാണ്മിന്‍ ; അവന്‍ പക്ഷേ ക്രിസ്തു ആയിരിക്കുമോ എന്നു പറഞ്ഞു. 30 അവര്‍ പട്ടണത്തില്‍ നിന്നു പുറപ്പെട്ടു അവന്‍റെ അടുക്കല്‍ വന്നു. 31 അതിന്നിടയില്‍ ശിഷ്യന്മാര്‍ അവനോടു: റബ്ബീ, ഭക്ഷിച്ചാലും എന്നു അപേക്ഷിച്ചു. 32 അതിന്നു അവന്‍ : നിങ്ങള്‍ അറിയാത്ത ആഹാരം ഭക്ഷിപ്പാന്‍ എനിക്കു ഉണ്ടു എന്നു അവരോടു പറഞ്ഞു. 33 ആകയാല്‍ വല്ലവനും അവന്നു ഭക്ഷിപ്പാന്‍ കൊണ്ടുവന്നുവോ എന്നു ശിഷ്യന്മാര്‍ തമ്മില്‍ പറഞ്ഞു. 34 യേശു അവരോടു പറഞ്ഞതു: എന്നെ അയച്ചവന്‍റെ ഇഷ്ടം ചെയ്തു അവന്‍റെ പ്രവൃത്തി തികെക്കുന്നതു തന്നെ എന്‍റെ ആഹാരം. 35 ഇനി നാലു മാസം കഴിഞ്ഞിട്ടു കൊയ്ത്തു വരുന്നു എന്നു നിങ്ങള്‍ പറയുന്നില്ലയോ? നിങ്ങള്‍ തല പൊക്കി നോക്കിയാല്‍ നിലങ്ങള്‍ ഇപ്പോള്‍ തന്നേ കൊയ്ത്തിന്നു വെളുത്തിരിക്കുന്നതു കാണും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. 36 വിതെക്കുന്നവനും കൊയ്യുന്നവനം ഒരുമിച്ചു സന്തോഷിപ്പാന്‍ തക്കവണ്ണം കൊയ്യുന്നവന്‍ കൂലി വാങ്ങി നിത്യജീവങ്കലേക്കു വിളവു കൂട്ടിവെക്കുന്നു. 37 വിതെക്കുന്നതു ഒരുത്തന്‍ , കൊയ്യുന്നതു മറ്റൊരുത്തന്‍ എന്നുള്ള പഴഞ്ചൊല്‍ ഇതില്‍ ഒത്തിരിക്കുന്നു. 38 നിങ്ങള്‍ അദ്ധ്വാനിച്ചിട്ടില്ലാത്തതു കൊയ്‍വാന്‍ ഞാന്‍ നിങ്ങളെ അയച്ചിരിക്കുന്നു; മറ്റുള്ളവര്‍ അദ്ധ്വാനിച്ചു; അവരുടെ അദ്ധ്വാനഫലത്തിലേക്കു നിങ്ങള്‍ പ്രവേശിച്ചിരിക്കുന്നു. 39 ഞാന്‍ ചെയ്തതു ഒക്കെയും അവന്‍ എന്നോടു പറഞ്ഞു എന്നു സ്ത്രീ സാക്‍ഷ്യം പറഞ്ഞ വാക്കു നിമിത്തം ആ പട്ടണത്തിലെ പല ശമര്യരും അവനില്‍ വിശ്വസിച്ചു. 40 അങ്ങനെ ശമര്യര്‍ അവന്‍റെ അടുക്കല്‍ വന്നു തങ്ങളോടു കൂടെ പാര്‍ക്കേണം എന്നു അവനോടു അപേക്ഷിച്ചു; അവന്‍ രണ്ടുനാള്‍ അവിടെ പാര്‍ത്തു. 41 ഏറ്റവും അധികംപേര്‍ അവന്‍റെ വചനം കേട്ടു വിശ്വസിച്ചു: 42 ഇനി നിന്‍റെ വാക്കുകൊണ്ടല്ല ഞങ്ങള്‍ വിശ്വസിക്കുന്നതു; ഞങ്ങള്‍ തന്നേ കേള്‍ക്കയും അവന്‍ സാക്ഷാല്‍ ലോകരക്ഷിതാവു എന്നു അറികയും ചെയ്തിരിക്കുന്നു എന്നു സ്ത്രീയോടു പറഞ്ഞു. 43 രണ്ടു ദിവസം കഴിഞ്ഞിട്ടു അവന്‍ അവിടം വിട്ടു ഗലീലെക്കു പോയി. 44 പ്രവാചകന്നു തന്‍റെ പിതൃദേശത്തു ബഹുമാനം ഇല്ല എന്നു യേശു തന്നേ സാക്‍ഷ്യം പറഞ്ഞിരുന്നു. 45 അവന്‍ ഗലീലയില്‍ എത്തിയപ്പോള്‍ ഗലീലക്കാര്‍ തങ്ങളും പെരുന്നാളിന്നു പോയി അവന്‍ യെരൂശലേമില്‍വെച്ചു പെരുനാളില്‍ ചെയ്തതു ഒക്കെയും കണ്ടതുകൊണ്ടു അവനെ അംഗീകരിച്ചു. 46 അവന്‍ പിന്നെയും താന്‍ വെള്ളം വീഞ്ഞാക്കിയ ഗലീലയിലെ കാനാവില്‍ വന്നു. അന്നു മകന്‍ രോഗിയായിരുന്നോരു രാജഭൃത്യന്‍ കഫര്‍ന്നഹൂമില്‍ ഉണ്ടായിരുന്നു. 47 യേശു യെഹൂദ്യദേശത്തുനിന്നു ഗലീലയില്‍ വന്നു എന്നു അവന്‍ കേട്ടു അവന്‍റെ അടുക്കല്‍ ചെന്നു, തന്‍റെ മകന്‍ മരിപ്പാറായിരിക്കകൊണ്ടു അവന്‍ വന്നു അവനെ സൌഖ്യമാക്കേണം എന്നു അപേക്ഷിച്ചു. 48 യേശു അവനോടു: നിങ്ങള്‍ അടയാളങ്ങളും അത്ഭുതങ്ങളും കണ്ടിട്ടല്ലാതെ വിശ്വസിക്കയില്ല എന്നു പറഞ്ഞു. 49 രാജഭൃത്യന്‍ അവനോടു: കര്‍ത്താവേ, പൈതല്‍ മരിക്കുംമുമ്പേ വരേണമേ എന്നു പറഞ്ഞു. 50 യേശു അവനോടു: പൊയ്ക്കൊള്‍ക; നിന്‍റെ മകന്‍ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞു. യേശു പറഞ്ഞ വാക്കു വിശ്വസിച്ചു ആ മനുഷ്യന്‍ പോയി. 51 അവന്‍ പോകയില്‍ അവന്‍റെ ദാസന്മാര്‍ അവനെ എതിരേറ്റു മകന്‍ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞു. 52 അവന്നു ഭേദം വന്ന നാഴിക അവരോടു ചോദിച്ചതിന്നു അവര്‍ അവനോടു: ഇന്നലെ ഏഴുമണിക്കു പനി വിട്ടുമാറി എന്നു പറഞ്ഞു. 53 ആകയാല്‍ നിന്‍റെ മകന്‍ ജീവിച്ചിരിക്കുന്നു എന്നു യേശു പറഞ്ഞ നാഴികയില്‍ തന്നേ എന്നു അപ്പന്‍ ഗ്രഹിച്ചു താനും കുടുംബം ഒക്കെയും വിശ്വസിച്ചു. 54 യേശു യെഹൂദ്യയില്‍ നിന്നു ഗലീലയില്‍ വന്നപ്പോള്‍ ഇതു രണ്ടാമത്തെ അടയാളമായിട്ടു ചെയ്തു.

5:1 അതിന്‍റെ ശേഷം യെഹൂദന്മാരുടെ ഒരു ഉത്സവം ഉണ്ടായിട്ടു യേശു യെരൂശലേമിലേക്കുപോയി. 2 യെരൂശലേമില്‍ ആട്ടുവാതില്‍ക്കല്‍ ബേഥെസ്ദാ എന്നു എബ്രായപേരുള്ള ഒരു കുളം ഉണ്ടു; അതിന്നു അഞ്ചു മണ്ഡപം ഉണ്ടു. 3 അവയില്‍ വ്യാധിക്കാര്‍ , കുരുടര്‍ , മുടന്തര്‍ , ക്ഷയരോഗികള്‍ ഇങ്ങനെ വലിയോരു കൂട്ടം (വെള്ളത്തിന്‍റെ ഇളക്കം കാത്തുകൊണ്ടു) കിടന്നിരുന്നു. 4 [അതതു സമയത്തു ഒരു ദൂതന്‍ കുളത്തില്‍ ഇറങ്ങി വെള്ളം കലക്കും; വെള്ളം കലങ്ങിയ ശേഷം ആദ്യം ഇറങ്ങുന്നവന്‍ ഏതു വ്യാധിപിടിച്ചവനായിരുന്നാലും അവന്നു സൌഖ്യം വരും] 5 എന്നാല്‍ മുപ്പത്തെട്ടു ആണ്ടു രോഗം പിടിച്ചു കിടന്നോരു മനുഷ്യന്‍ അവിടെ ഉണ്ടായിരുന്നു. 6 അവന്‍ കിടക്കുന്നതു യേശു കണ്ടു, ഇങ്ങനെ ഏറിയ കാലമായിരിക്കുന്നു എന്നറിഞ്ഞു: നിനക്കു സൌഖ്യമാകുവാന്‍ മനസ്സുണ്ടോ എന്നു അവനോടു ചോദിച്ചു. 7 രോഗി അവനോടു: യജമാനനേ, വെള്ളം കലങ്ങുമ്പോള്‍ എന്നെ കുളത്തില്‍ ആക്കുവാന്‍ എനിക്കു ആരും ഇല്ല; ഞാന്‍ തന്നേ ചെല്ലുമ്പോള്‍ മറ്റൊരുത്തന്‍ എനിക്കു മുമ്പായി ഇറങ്ങുന്നു എന്നു ഉത്തരം പറഞ്ഞു. 8 യേശു അവനോടു: എഴുന്നേറ്റു നിന്‍റെ കിടക്ക എടുത്തു നടക്ക എന്നു പറഞ്ഞു. 9 ഉടനെ ആ മനുഷ്യന്‍ സൌഖ്യമായി കിടക്ക എടുത്തു നടന്നു. 10 എന്നാല്‍ അന്നു ശബ്ബത്ത് ആയിരുന്നു. ആകയാല്‍ യെഹൂദന്മാര്‍ സൌഖ്യം പ്രാപിച്ചവനോടു: ഇന്നുശബ്ബത്ത് ആകുന്നു; കിടക്ക എടുക്കുന്നതു വിഹിതമല്ല എന്നു പറഞ്ഞു. 11 അവന്‍ അവരോടു: എന്നെ സൌഖ്യമാക്കിയവന്‍ : കിടക്ക എടുത്ത നടക്ക എന്നു എന്നോടു പറഞ്ഞു എന്നു ഉത്തരം പറഞ്ഞു. 12 അവര്‍ അവനോടു: കിടക്ക എടുത്തു നടക്ക എന്നു നിന്നോടു പറഞ്ഞ മനുഷ്യന്‍ ആര്‍ എന്നു ചോദിച്ചു. 13 എന്നാല്‍ അവിടെ പുരുഷാരം ഉണ്ടായിരിക്കയാല്‍ യേശു മാറിക്കളഞ്ഞതുകൊണ്ടു അവന്‍ ആരെന്നു സൌഖ്യം പ്രാപിച്ചവന്‍ അറിഞ്ഞില്ല. 14 അനന്തരം യേശു അവനെ ദൈവാലയത്തില്‍വെച്ചു കണ്ടു അവനോടു: നോകൂ, നിനക്കു സൌഖ്യമായല്ലോ; അധികം തിന്മയായതു ഭവിക്കാതിരിപ്പാന്‍ ഇനി പാപം ചെയ്യരുതു എന്നു പറഞ്ഞു. 15 ആ മനുഷ്യന്‍ പോയി തന്നെ സൌഖ്യമാക്കിയതു യേശു എന്നു യെഹൂദന്മാരോടു അറിയിച്ചു. 16 യേശു ശബ്ബത്തില്‍ അതു ചെയ്കകൊണ്ടു യെഹൂദന്മാര്‍ അവനെ ഉപദ്രവിച്ചു. 17 യേശു അവരോടു: എന്‍റെ പിതാവു ഇന്നുവരെയും പ്രവര്‍ത്തിക്കുന്നു; ഞാനും പ്രവര്‍ത്തിക്കുന്നു എന്നു ഉത്തരം പറഞ്ഞു. 18 അങ്ങനെ അവന്‍ ശബ്ബത്തിനെ ലംഘിച്ചതുകൊണ്ടു മാത്രമല്ല, ദൈവം സ്വന്തപിതാവു എന്നു പറഞ്ഞു തന്നെത്താന്‍ ദൈവത്തോടു സമമാക്കിയതുകൊണ്ടും യെഹൂദന്മാര്‍ അവനെ കൊല്ലുവാന്‍ അധികമായി ശ്രമിച്ചു പോന്നു. 19 ആകയാല്‍ യേശു അവരോടു ഉത്തരം പറഞ്ഞതു: ആമേന്‍ , ആമേന്‍ , ഞാന്‍ നിങ്ങളോടു പറയുന്നു: പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാന്‍ കഴികയില്ല; അവന്‍ ചെയ്യുന്നതു എല്ലാം പുത്രനും അവ്വണ്ണം തന്നേ ചെയ്യുന്നു. 20 പിതാവു പുത്രനെ സ്നേഹിക്കയും താന്‍ ചെയ്യുന്നതു ഒക്കെയും അവന്നു കാണിച്ചുകൊടുക്കയും ചെയ്യുന്നു; നിങ്ങള്‍ ആശ്ചര്യപ്പെടുമാറു ഇവയില്‍ വലിയ പ്രവൃത്തികളും അവന്നു കാണിച്ചുകൊടുക്കും. 21 പിതാവു മരിച്ചവരെ ഉണര്‍ത്തി ജീവിപ്പിക്കുന്നതുപോലെ പുത്രനും താന്‍ ഇച്ഛിക്കുന്നവരെ ജീവിപ്പിക്കുന്നു. 22 എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതുപോലെ പുത്രനെയും ബഹുമാനിക്കേണ്ടതിന്നു പിതാവു ആരെയും ന്യായം വിധിക്കാതെ ന്യായവിധി എല്ലാം പുത്രന്നുകൊടുത്തിരിക്കുന്നു. 23 പുത്രനെ ബഹുമാനിക്കാത്തവന്‍ അവനെ അയച്ച പിതാവിനെയും ബഹുമാനിക്കുന്നില്ല. 24 ആമേന്‍ , ആമേന്‍ , ഞാന്‍ നിങ്ങളോടു പറയുന്നു: എന്‍റെ വചനം കേട്ടു എന്നെ അയച്ചവനെ വിശ്വസിക്കുന്നവന്നു നിത്യജീവന്‍ ഉണ്ടു; അവന്‍ ന്യായവിധിയില്‍ ആകാതെ മരണത്തില്‍ നിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു. 25 ആമേന്‍ , ആമേന്‍ , ഞാന്‍ നിങ്ങളോടു പറയുന്നു: മരിച്ചവര്‍ ദൈവപുത്രന്‍റെ ശബ്ദം കേള്‍ക്കയും കേള്‍ക്കുന്നവര്‍ ജീവിക്കയും ചെയ്യുന്ന നാഴികവരുന്നു; ഇപ്പോള്‍ വന്നുമിരിക്കുന്നു. 26 പിതാവിന്നു തന്നില്‍തന്നേ ജീവനുള്ളതുപോലെ അവന്‍ പുത്രന്നും തന്നില്‍തന്നേ ജീവനുള്ളവന്‍ ആകുമാറു വരം നല്കിയിരിക്കുന്നു. 27 അവന്‍ മനുഷ്യപുത്രന്‍ ആകയാല്‍ ന്യായവിധിനടത്തുവാന്‍ അവന്നു അധികാരവും നല്കിയിരിക്കുന്നു. 28 ഇതിങ്കല്‍ ആശ്ചര്യപ്പെടരുതു; കല്ലറകളില്‍ ഉള്ളവര്‍ എല്ലാവരും അവന്‍റെ ശബ്ദം കേട്ടു, 29 നന്മ ചെയ്തവര്‍ ജീവന്നായും തിന്മ ചെയ്തവര്‍ ന്യായവിധിക്കായും പുനരുത്ഥാനം ചെയ്‍വാനുള്ള നാഴിക വരുന്നു. 30 എനിക്കു സ്വതേ ഒന്നും ചെയ്‍വാന്‍ കഴിയുന്നതല്ല; ഞാന്‍ കേള്‍ക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാന്‍ എന്‍റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്‍റെ ഇഷ്ടമത്രേ ചെയ്‍വാന്‍ ഇച്ഛിക്കുന്നതുകൊണ്ടു എന്‍റെ വിധി നീതിയുള്ളതു ആകുന്നു. 31 ഞാന്‍ എന്നെക്കുറിച്ചു തന്നേ സാക്‍ഷ്യം പറഞ്ഞാല്‍ എന്‍റെ സാക്‍ഷ്യം സത്യമല്ല. 32 എന്നെക്കുറിച്ചു സാക്‍ഷ്യം പറയുന്നതു മറ്റൊരുത്തന്‍ ആകുന്നു; അവന്‍ എന്നെക്കുറിച്ചു പറയുന്ന സാക്‍ഷ്യം സത്യം എന്നു ഞാന്‍ അറിയുന്നു. 33 നിങ്ങള്‍ യോഹാന്നാന്‍റെ അടുക്കല്‍ ആളയച്ചു; അവന്‍ സത്യത്തിന്നു സാക്‍ഷ്യം പറഞ്ഞിരിക്കുന്നു. 34 എനിക്കോ മനുഷ്യന്‍റെ സാക്‍ഷ്യംകൊണ്ടു ആവശ്യമില്ല; നിങ്ങള്‍ രക്ഷിക്കപ്പെടുവാനത്രേ ഇതു പറയുന്നതു. 35 അവന്‍ ജ്വലിച്ചു പ്രകാശിക്കുന്ന വിളകൂ ആയിരുന്നു; നിങ്ങള്‍ അല്പസമയത്തേക്കു അവന്‍റെ വെളിച്ചത്തില്‍ ഉല്ലസിപ്പാന്‍ ഇച്ഛിച്ചു. 36 എനിക്കോ യോഹന്നാന്‍റെ സാക്ഷ്യത്തിലും വലിയ സാക്‍ഷ്യം ഉണ്ടു; പിതാവു എനിക്കു അനുഷ്ഠിപ്പാന്‍ തന്നിരിക്കുന്ന പ്രവൃത്തികള്‍ . ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ തന്നേ, പിതാവു എന്നെ അയച്ചു എന്നു എന്നെക്കുറിച്ചു സാക്ഷീകരിക്കുന്നു. 37 എന്നെ അയച്ച പിതാവുതാനും എന്നെക്കുറിച്ചു സാക്‍ഷ്യം പറഞ്ഞിരിക്കുന്നു; നിങ്ങള്‍ അവന്‍റെ ശബ്ദം ഒരുനാളും കേട്ടിട്ടില്ല, അവന്‍റെ രൂപം കണ്ടിട്ടില്ല; 38 അവന്‍റെ വചനം നിങ്ങളുടെ ഉള്ളില്‍ വസിക്കുന്നതുമില്ല അവന്‍ അയച്ചവനെ നിങ്ങള്‍ വിശ്വസിക്കുന്നില്ലല്ലോ. 39 നിങ്ങള്‍ തിരുവെഴുത്തുകളെ ശോധനചെയ്യുന്നു; അവയില്‍ നിങ്ങള്‍ക്കു നിത്യജീവന്‍ ഉണ്ടു എന്നു നിങ്ങള്‍ നിരൂപിക്കുന്നുവല്ലോ; അവ എനിക്കു സാക്‍ഷ്യം പറയുന്നു. 40 എങ്കിലും ജീവന്‍ പ്രാപിക്കേണ്ടതിന്നു എന്‍റെ അടുക്കല്‍ വരുവാന്‍ നിങ്ങള്‍ക്കു മനസ്സില്ല. 41 ഞാന്‍ മനുഷ്യരോടു ബഹുമാനം വാങ്ങുന്നില്ല. 42 എന്നാല്‍ നിങ്ങള്‍ക്കു ഉള്ളില്‍ ദൈവസ്നേഹം ഇല്ല എന്നു ഞാന്‍ അറിഞ്ഞിരിക്കുന്നു. 43 ഞാന്‍ എന്‍റെ പിതാവിന്‍റെ നാമത്തില്‍ വന്നിരിക്കുന്നു; എന്നെ നിങ്ങള്‍ കൈക്കൊള്ളുന്നില്ല; മറ്റൊരുത്തന്‍ സ്വന്തനാമത്തില്‍ വന്നാല്‍ അവനെ നിങ്ങള്‍ കൈക്കൊള്ളും. 44 തമ്മില്‍ തമ്മില്‍ ബഹുമാനം വാങ്ങിക്കൊണ്ടു ഏകദൈവത്തിന്‍റെ പക്കല്‍ നിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങള്‍ക്കു എങ്ങനെ വിശ്വസിപ്പാന്‍ കഴിയും? 45 ഞാന്‍ പിതാവിന്‍റെ മുമ്പില്‍ നിങ്ങളെ കുറ്റം ചുമത്തും എന്നു നിങ്ങള്‍ക്കു തോന്നരുതു. നിങ്ങളെ കുറ്റം ചുമത്തുന്നവന്‍ ഉണ്ടു; നിങ്ങള്‍ പ്രത്യാശ വെച്ചിരിക്കുന്ന മോശെ തന്നേ. 46 നിങ്ങള്‍ മോശെയെ വിശ്വസിച്ചു എങ്കില്‍ എന്നെയും വിശ്വസിക്കുമായിരുന്നു; അവന്‍ എന്നെക്കുറിച്ചു എഴുതിയിരിക്കുന്നു. 47 എന്നാല്‍ അവന്‍റെ എഴുത്തു നിങ്ങള്‍ വിശ്വസിക്കുന്നില്ല എങ്കില്‍ എന്‍റെ വാക്കു എങ്ങനെ വിശ്വസിക്കും

6:1 അനന്തരം യേശു തിബെര്‍യ്യാസ് എന്ന ഗലീലക്കടലിന്‍റെ അക്കരെക്കു പോയി. 2 അവന്‍ രോഗികളില്‍ ചെയ്യുന്ന അടയാളങ്ങളെ കണ്ടിട്ടു ഒരു വലിയ പുരുഷാരം അവന്‍റെ പിന്നാലെ ചെന്നു. 3 യേശു മലയില്‍ കയറി ശിഷ്യന്മാരോടുകൂടെ അവിടെ ഇരുന്നു. 4 യെഹൂദന്മാരുടെ പെസഹ പെരുന്നാള്‍ അടുത്തിരുന്നു. 5 യേശു വലിയൊരു പുരുഷാരം തന്‍റെ അടുക്കല്‍ വരുന്നതു കണ്ടിട്ടു ഫിലിപ്പൊസിനോടു: ഇവര്‍ക്കും തിന്നുവാന്‍ നാം എവിടെ നിന്നു അപ്പം വാങ്ങും എന്നു ചോദിച്ചു. 6 ഇതു അവനെ പരീക്ഷിപ്പാനത്രേ ചോദിച്ചതു; താന്‍ എന്തു ചെയ്‍വാന്‍ പോകുന്നു എന്നു താന്‍ അറിഞ്ഞിരുന്നു. 7 ഫിലിപ്പൊസ് അവനോടു: ഓരോരുത്തന്നു അല്പമല്പം ലഭിക്കേണ്ടതിന്നു ഇരുനൂറു പണത്തിന്നു അപ്പം മതിയാകയില്ല എന്നു ഉത്തരം പറഞ്ഞു. 8 ശിഷ്യന്മാരില്‍ ഒരുത്തനായി ശിമോന്‍ പത്രൊസിന്‍റെ സഹോദരനായ അന്ത്രെയാസ് അവനോടു: 9 ഇവിടെ ഒരു ബാലകന്‍ ഉണ്ടു; അവന്‍റെ പക്കല്‍ അഞ്ചു യവത്തപ്പവും രണ്ടു മീനും ഉണ്ടു; എങ്കിലും ഇത്രപേര്‍ക്കും അതു എന്തുള്ളു എന്നു പറഞ്ഞു. 10 ആളുകളെ ഇരുത്തുവിന്‍ എന്നു യേശു പറഞ്ഞു. ആ സ്ഥലത്തു വളരെ പുല്ലുണ്ടായിരുന്നു; അയ്യായിരത്തോളം പുരുഷന്മാര്‍ ഇരുന്നു. 11 പിന്നെ യേശു അപ്പം എടുത്തു വാഴ്ത്തി, ഇരുന്നവര്‍ക്കും പങ്കിട്ടുകൊടുത്തു; അങ്ങനെ തന്നേ മീനും വേണ്ടുന്നേടത്തോളം കൊടുത്തു. 12 അവര്‍ക്കും തൃപ്തിയായശേഷം അവന്‍ ശിഷ്യന്മാരോടു: ശേഷിച്ച കഷണം ഒന്നും നഷ്ടമാക്കാതെ ശേഖരിപ്പിന്‍ എന്നു പറഞ്ഞു. 13 അഞ്ചു യവത്തപ്പത്തില്‍ തിന്നു ശേഷിച്ച കഷണം അവര്‍ ശേഖരിച്ചു പന്ത്രണ്ടു കൊട്ട നിറച്ചെടുത്തു. 14 അവന്‍ ചെയ്ത അടയാളം ആളുകള്‍ കണ്ടിട്ടു: ലോകത്തിലേക്കു വരുവാനുള്ള പ്രവാചകന്‍ ഇവന്‍ ആകുന്നു സത്യം എന്നു പറഞ്ഞു. 15 അവര്‍ വന്നു തന്നെ പിടിച്ചു രാജാവാക്കുവാന്‍ ഭാവിക്കുന്നു എന്നു യേശു അറിഞ്ഞിട്ടു പിന്നെയും തനിച്ചു മലയിലേക്കു വാങ്ങിപ്പോയി. 16 സന്ധ്യയായപ്പോള്‍ ശിഷ്യന്മാര്‍ കടല്പുറത്തേക്കു ഇറങ്ങി 17 പടകുകയറി കടലക്കരെ കഫര്‍ന്നഹൂമിലേക്കു യാത്രയായി; ഇരുട്ടായശേഷവും യേശു അവരുടെ അടുക്കല്‍ വന്നിരുന്നില്ല. 18 കൊടുങ്കാറ്റു അടിക്കയാല്‍ കടല്‍ കോപിച്ചു. 19 അവര്‍ നാലു അഞ്ചു നാഴിക ദൂരത്തോളം വലിച്ചശേഷം യേശു കടലിന്മേല്‍ നടന്നു പടകിനോടു സമീപിക്കുന്നതു കണ്ടു പേടിച്ചു. 20 അവന്‍ അവരോടു: ഞാന്‍ ആകുന്നു; പേടിക്കേണ്ടാ എന്നു പറഞ്ഞു. 21 അവര്‍ അവനെ പടകില്‍ കയറ്റുവാന്‍ ഇച്ഛിച്ചു; ഉടനെ പടകു അവര്‍ പോകുന്ന ദേശത്തു എത്തിപ്പോയി. 22 പിറ്റെന്നാള്‍ കടല്‍ക്കരെ നിന്ന പുരുഷാരം ഒരു പടകല്ലാതെ അവിടെ വേറെ ഇല്ലായിരുന്നു എന്നും, യേശു ശിഷ്യന്മാരോടുകൂടെ പടകില്‍ കയറാതെ ശിഷ്യന്മാര്‍ മാത്രം പോയിരുന്നു എന്നും ഗ്രഹിച്ചു. 23 എന്നാല്‍ കര്‍ത്താവു വാഴ്ത്തീട്ടു അവര്‍ അപ്പം തിന്ന സ്ഥലത്തിന്നരികെ തിബെര്‍യ്യാസില്‍നിന്നു ചെറുപടകുകള്‍ എത്തിയിരുന്നു. 24 യേശു അവിടെ ഇല്ല ശിഷ്യന്മാരും ഇല്ല എന്നു പുരുഷാരം കണ്ടപ്പോള്‍ തങ്ങളും പടകു കയറി യേശുവിനെ തിരഞ്ഞു കഫര്‍ന്നഹൂമില്‍ എത്തി. 25 കടലക്കരെ അവനെ കണ്ടെത്തിയപ്പോള്‍ : റബ്ബീ, നീ എപ്പോള്‍ ഇവിടെ വന്നു എന്നു ചോദിച്ചു. അതിന്നുയേശു: 26 ആമേന്‍ , ആമേന്‍ , ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ അടയാളം കണ്ടതുകൊണ്ടല്ല, അപ്പം തിന്നു തൃപ്തരായതുകൊണ്ടത്രേ എന്നെ അന്വേഷിക്കുന്നതു. 27 നശിച്ചുപോകുന്ന ആഹാരത്തിന്നായിട്ടല്ല, നിത്യജീവങ്കലേക്കു നിലനിലക്കുന്ന ആഹാരത്തിന്നായിട്ടു തന്നേ പ്രവര്‍ത്തിപ്പിന്‍ ; അതു മനുഷ്യ പുത്രന്‍ നിങ്ങള്‍ക്കു തരും. അവനെ പിതാവായ ദൈവം മുദ്രയിട്ടിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു. 28 അവര്‍ അവനോടു ദൈവത്തിന്നു പ്രസാദമുള്ള പ്രവൃത്തികളെ പ്രവര്‍ത്തിക്കേണ്ടതിന്നു ഞങ്ങള്‍ എന്തു ചെയ്യേണം എന്നു ചോദിച്ചു. 29 യേശു അവരോടു: ദൈവത്തിന്നു പ്രസാദമുള്ള പ്രവൃത്തി അവന്‍ അയച്ചവനില്‍ നിങ്ങള്‍ വിശ്വസിക്കുന്നതത്രേ എന്നു ഉത്തരം പറഞ്ഞു. 30 അവര്‍ അവനോടു: ഞങ്ങള്‍ കണ്ടു നിന്നെ വിശ്വസിക്കേണ്ടതിന്നു നീ എന്തു അടയാളം ചെയ്യുന്നു? എന്തു പ്രവര്‍ത്തിക്കുന്നു? 31 നമ്മുടെ പിതാക്കന്മാര്‍ മരുഭൂമിയില്‍ മന്നാ തിന്നു; അവര്‍ക്കും തിന്നുവാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നു അപ്പം കൊടുത്തു എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു. 32 യേശു അവരോടു: ആമേന്‍ , ആമേന്‍ , ഞാന്‍ നിങ്ങളോടു പറയുന്നു: സ്വര്‍ഗ്ഗത്തില്‍നിന്നുള്ള അപ്പം മോശെയല്ല നിങ്ങള്‍ക്കു തന്നതു, എന്‍റെ പിതാവത്രേ സ്വര്‍ഗ്ഗത്തില്‍നിന്നുള്ള സാക്ഷാല്‍ അപ്പം നിങ്ങള്‍ക്കു തരുന്നതു. 33 ദൈവത്തിന്‍റെ അപ്പമോ സ്വര്‍ഗ്ഗത്തില്‍നിന്നു ഇറങ്ങിവന്നു ലോകത്തിന്നു ജീവനെ കൊടുക്കുന്നതു ആകുന്നു എന്നു പറഞ്ഞു. 34 അവര്‍ അവനോടു: കര്‍ത്താവേ, ഈ അപ്പം എപ്പോഴും ഞങ്ങള്‍ക്കു തരേണമേ എന്നു പറഞ്ഞു. 35 യേശു അവരോടുപറഞ്ഞതു: ഞാന്‍ ജീവന്‍റെ അപ്പം ആകുന്നു; എന്‍റെ അടുക്കല്‍ വരുന്നവന്നു വിശക്കയില്ല; എന്നില്‍ വിശ്വസിക്കുന്നവന്നു ഒരു നാളും ദാഹിക്കയുമില്ല. 36 എന്നാല്‍ നിങ്ങള്‍ എന്നെ കണ്ടിട്ടും വിശ്വസിക്കുന്നില്ല എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞുവല്ലോ. 37 പിതാവു എനിക്കു തരുന്നതു ഒക്കെയും എന്‍റെ അടുക്കല്‍ വരും; എന്‍റെ അടുക്കല്‍ വരുന്നവനെ ഞാന്‍ ഒരുനാളും തള്ളിക്കളകയില്ല. 38 ഞാന്‍ എന്‍റെ ഇഷ്ടമല്ല, എന്നെ അയച്ചവന്‍റെ ഇഷ്ടമത്രേ ചെയ്‍വാന്‍ സ്വര്‍ഗ്ഗത്തില്‍നിന്നു ഇറങ്ങിവന്നിരിക്കുന്നതു. 39 അവന്‍ എനിക്കു തന്നതില്‍ ഒന്നും ഞാന്‍ കളയാതെ എല്ലാം ഒടുക്കത്തെ നാളില്‍ ഉയിര്‍ത്തെഴുന്നേല്പിക്കേണം എന്നാകുന്നു എന്നെ അയച്ചവന്‍റെ ഇഷ്ടം. 40 പുത്രനെ നോക്കിക്കൊണ്ടു അവനില്‍ വിശ്വസിക്കുന്ന ഏവന്നും നിത്യജീവന്‍ ഉണ്ടാകേണമെന്നാകുന്നു എന്‍റെ പിതാവിന്‍റെ ഇഷ്ടം; ഞാന്‍ അവനെ ഒടുക്കത്തെ നാളില്‍ ഉയിര്‍ത്തെഴുന്നേല്പിക്കും. 41 ഞാന്‍ സ്വര്‍ഗ്ഗത്തില്‍നിന്നു ഇറങ്ങിവന്ന അപ്പം എന്നു അവന്‍ പറഞ്ഞതിനാല്‍ യെഹൂദന്മാര്‍ അവനെക്കുറിച്ചു പിറുപിറുത്തു: 42 ഇവന്‍ യോസേഫിന്‍റെ പുത്രനായ യേശു അല്ലയോ? അവന്‍റെ അപ്പനെയും അമ്മയെയും നാം അറിയുന്നുവല്ലോ; പിന്നെ ഞാന്‍ സ്വര്‍ഗ്ഗത്തില്‍നിന്നു ഇറങ്ങിവന്നു എന്നു അവന്‍ പറയുന്നതു എങ്ങനെ എന്നു അവര്‍ പറഞ്ഞു. 43 യേശു അവരോടു ഉത്തരം പറഞ്ഞതു: നിങ്ങള്‍ തമ്മില്‍ പിറുപിറുക്കേണ്ടാ; 44 എന്നെ അയച്ച പിതാവു ആകര്‍ഷിച്ചിട്ടില്ലാതെ ആര്‍ക്കും എന്‍റെ അടുക്കല്‍ വരുവാന്‍ കഴികയില്ല; ഞാന്‍ ഒടുക്കത്തെ നാളില്‍ അവനെ ഉയിര്‍ത്തെഴുന്നേല്പിക്കും. 45 എല്ലാവരും ദൈവത്താല്‍ ഉപദേശിക്കപ്പെട്ടവര്‍ ആകും എന്നു പ്രവാചകപുസ്തകങ്ങളില്‍ എഴുതിയിരിക്കുന്നു. പിതാവിനോടു കേട്ടുപഠിച്ചവന്‍ എല്ലാം എന്‍റെ അടുക്കല്‍ വരും. 46 പിതാവിനെ ആരെങ്കിലും കണ്ടിട്ടുണ്ടു എന്നല്ല, ദൈവത്തിന്‍റെ അടുക്കല്‍ നിന്നു വന്നവന്‍ മാത്രമേ പിതാവിനെ കണ്ടിട്ടുള്ളു. 47 ആമേന്‍ , ആമേന്‍ , ഞാന്‍ നിങ്ങളൊടു പറയുന്നു: വിശ്വസിക്കുന്നവന്നു നിത്യജീവന്‍ ഉണ്ടു. 48 ഞാന്‍ ജീവന്‍റെ അപ്പം ആകുന്നു. 49 നിങ്ങളുടെ പിതാക്കന്മാര്‍ മരുഭൂമിയില്‍ മന്നാ തിന്നിട്ടും മരിച്ചുവല്ലോ. 50 ഇതോ തിന്നുന്നവന്‍ മരിക്കാതിരിക്കേണ്ടതിന്നു സ്വര്‍ഗ്ഗത്തില്‍നിന്നു ഇറങ്ങുന്ന അപ്പം ആകുന്നു. 51 സ്വര്‍ഗ്ഗത്തില്‍നിന്നു ഇറങ്ങിയ ജീവനുള്ള അപ്പം ഞാന്‍ ആകുന്നു; ഈ അപ്പം തിന്നുന്നവന്‍ എല്ലാം എന്നേക്കും ജീവിക്കും; ഞാന്‍ കൊടുപ്പാനിരിക്കുന്ന അപ്പമോ ലോകത്തിന്‍റെ ജീവന്നു വേണ്ടി ഞാന്‍ കൊടുക്കുന്ന എന്‍റെ മാംസം ആകുന്നു. 52 ആകയാല്‍ യെഹൂദന്മാര്‍ : നമുക്കു തന്‍റെ മാംസം തിന്നേണ്ടതിന്നു തരുവാന്‍ ഇവന്നു എങ്ങനെ കഴിയും എന്നു പറഞ്ഞു തമ്മില്‍ വാദിച്ചു. 53 യേശു അവരോടു പറഞ്ഞതു: ആമേന്‍ , ആമേന്‍ , ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ മനുഷ്യപുത്രന്‍റെ മാംസം തിന്നാതെയും അവന്‍റെ രക്തം കുടിക്കാതെയും ഇരുന്നാല്‍ നിങ്ങള്‍ക്കു ഉള്ളില്‍ ജീവന്‍ ഇല്ല. 54 എന്‍റെ മാംസം തിന്നുകയും എന്‍റെ രക്തം കുടിക്കയും ചെയ്യുന്നവന്നു നിത്യജീവന്‍ ഉണ്ടു; ഞാന്‍ ഒടുക്കത്തെ നാളില്‍ അവനെ ഉയിര്‍ത്തെഴുന്നേല്പിക്കും. 55 എന്‍റെ മാംസം സാക്ഷാല്‍ ഭക്ഷണവും എന്‍റെ രക്തം സാക്ഷാല്‍ പാനീയവും ആകുന്നു. 56 എന്‍റെ മാംസം തിന്നുകയും എന്‍റെ രക്തം കുടിക്കയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു. 57 ജീവനുള്ള പിതാവു എന്നെ അയച്ചിട്ടു ഞാന്‍ പിതാവിന്‍ മൂലം ജീവിക്കുന്നതുപോലെ എന്നെ തിന്നുന്നവന്‍ എന്‍ മൂലം ജീവിക്കും. 58 സ്വര്‍ഗ്ഗത്തില്‍ നിന്നു ഇറങ്ങിവന്ന അപ്പം ഇതു ആകുന്നു; പിതാക്കന്മാര്‍ തിന്നുകയും മരിക്കയും ചെയ്തതുപോലെ അല്ല; ഈ അപ്പം തിന്നുന്നവന്‍ എന്നേക്കും ജീവിക്കും. 59 അവന്‍ കഫര്‍ന്നഹൂമില്‍ ഉപദേശിക്കുമ്പോള്‍ പള്ളിയില്‍വെച്ചു ഇതു പറഞ്ഞു. 60 അവന്‍റെ ശിഷ്യന്മാര്‍ പലരും അതു കേട്ടിട്ടു: ഇതു കഠിനവാക്കു, ഇതു ആര്‍ക്കു കേള്‍പ്പാന്‍ കഴിയും എന്നു പറഞ്ഞു. 61 ശിഷ്യന്മാര്‍ അതിനെച്ചൊല്ലി പിറുപിറുക്കുന്നതു യേശു തന്നില്‍തന്നേ അറിഞ്ഞു അവരോടു: ഇതു നിങ്ങള്‍ക്കു ഇടര്‍ച്ച ആകുന്നുവോ? 62 മനുഷ്യ പുത്രന്‍ മുമ്പെ ഇരുന്നേടത്തേക്കു കയറിപ്പോകുന്നതു നിങ്ങള്‍ കണ്ടാലോ? 63 ജീവിപ്പിക്കുന്നതു ആത്മാവു ആകുന്നു; മാംസം ഒന്നിന്നും ഉപകരിക്കുന്നില്ല; ഞാന്‍ നിങ്ങളോടു സംസാരിച്ച വചനങ്ങള്‍ ആത്മാവും ജീവനും ആകുന്നു. 64 എങ്കിലും വിശ്വസിക്കാത്തവര്‍ നിങ്ങളുടെ ഇടയില്‍ ഉണ്ടു എന്നു പറഞ്ഞു — വിശ്വസിക്കാത്തവര്‍ ഇന്നവര്‍ എന്നും തന്നെ കാണിച്ചു കൊടുക്കുന്നവന്‍ ഇന്നവന്‍ എന്നും യേശു ആദിമുതല്‍ അറിഞ്ഞിരുന്നു — 65 ഇതു ഹേതുവായിട്ടത്രേ ഞാന്‍ നിങ്ങളോടു: പിതാവു കൃപ നല്കീട്ടല്ലാതെ ആര്‍ക്കും എന്‍റെ അടുക്കല്‍ വരുവാന്‍ കഴികയില്ല എന്നു പറഞ്ഞതു എന്നും അവന്‍ പറഞ്ഞു. 66 അന്നുമുതല്‍ അവന്‍റെ ശിഷ്യന്മാരില്‍ പലരും പിന്‍ വാങ്ങിപ്പോയി, പിന്നെ അവനോടു കൂടെ സഞ്ചരിച്ചില്ല. 67 ആകയാല്‍ യേശു പന്തിരുവരോടു: നിങ്ങള്‍ക്കും പൊയ്ക്കൊള്‍വാന്‍ മനസ്സുണ്ടോ എന്നു ചോദിച്ചു. 68 ശിമോന്‍ പത്രൊസ് അവനോടു: കര്‍ത്താവേ, ഞങ്ങള്‍ ആരുടെ അടുക്കല്‍ പോകും? നിത്യജീവന്‍റെ വചനങ്ങള്‍ നിന്‍റെ പക്കല്‍ ഉണ്ടു. 69 നീ ദൈവത്തിന്‍റെ പരിശുദ്ധന്‍ എന്നു ഞങ്ങള്‍ വിശ്വസിച്ചും അറിഞ്ഞും ഇരിക്കുന്നു എന്നു ഉത്തരം പറഞ്ഞു. 70 യേശു അവരോടു: നിങ്ങളെ പന്ത്രണ്ടു പേരെ ഞാന്‍ തിരഞ്ഞെടുത്തില്ലയോ? എങ്കിലും നിങ്ങളില്‍ ഒരുത്തന്‍ ഒരു പിശാചു ആകുന്നു എന്നു ഉത്തരം പറഞ്ഞു. ഇതു അവന്‍ ശിമോന്‍ ഈസ്കയ്യോര്‍ത്താവിന്‍റെ മകനായ യൂദയെക്കുറിച്ചു പറഞ്ഞു. 71 ഇവന്‍ പന്തിരുവരില്‍ ഒരുത്തന്‍ എങ്കിലും അവനെ കാണിച്ചുകൊടുപ്പാനുള്ളവന്‍ ആയിരുന്നു.

7:1 അതിന്‍റെ ശേഷം യേശു ഗലീലയില്‍ സഞ്ചരിച്ചു; യെഹൂദന്മാര്‍ അവനെ കൊല്ലുവാന്‍ അന്വേഷിച്ചതു കൊണ്ടു യെഹൂദ്യയില്‍ സഞ്ചരിപ്പാന്‍ അവന്നു മനസ്സില്ലായിരുന്നു. 2 എന്നാല്‍ യെഹൂദന്മാരുടെ കൂടാരപ്പെരുനാള്‍ അടുത്തിരുന്നു. 3 അവന്‍റെ സഹോദരന്മാര്‍ അവനോടു: നീ ചെയ്യുന്ന പ്രവൃത്തികളെ നിന്‍റെ ശിഷ്യന്മാരും കാണേണ്ടതിന്നു ഇവിടം വിട്ടു യെഹൂദ്യയിലേക്കു പോക. 4 പ്രസിദ്ധന്‍ ആകുവാന്‍ ആഗ്രഹിക്കുന്നവന്‍ ആരും രഹസ്യത്തില്‍ ഒന്നും ചെയ്യുന്നില്ലല്ലോ; നീ ഇതു ചെയ്യുന്നു എങ്കില്‍ ലോകത്തിന്നു നിന്നെത്തന്നേ വെളിപ്പെടുത്തുക എന്നു പറഞ്ഞു. 5 അവന്‍റെ സഹോദരന്മാരും അവനില്‍ വിശ്വസിച്ചില്ല. 6 യേശു അവരോടു: എന്‍റെ സമയം ഇതുവരെ വന്നിട്ടില്ല; നിങ്ങള്‍ക്കോ എല്ലയ്പോഴും സമയം തന്നേ. 7 നിങ്ങളെ പകെപ്പാന്‍ ലോകത്തിന്നു കഴിയുന്നതല്ല; എന്നാല്‍ അതിന്‍റെ പ്രവൃത്തികള്‍ ദോഷമുള്ളവ എന്നു ഞാന്‍ അതിനെക്കുറിച്ചു സാക്‍ഷ്യം പറയുന്നതു കൊണ്ടു അതു എന്നെ പകെക്കുന്നു. 8 നിങ്ങള്‍ പെരുനാളിന്നു പോകുവിന്‍ ; എന്‍റെ സമയം ഇതുവരെ വന്നിട്ടില്ലായ്കകൊണ്ടു ഞാന്‍ ഈ പെരുനാളിന്നു ഇപ്പോള്‍ പോകുന്നില്ല. 9 ഇങ്ങനെ അവരോടു പറഞ്ഞിട്ടു ഗലീലയില്‍ തന്നേ പാര്‍ത്തു. 10 അവന്‍റെ സഹോദരന്മാര്‍ പെരുനാളിന്നു പോയശേഷം അവനും പരസ്യമായിട്ടല്ല രഹസ്യത്തില്‍ എന്നപോലെ പോയി. 11 എന്നാല്‍ യെഹൂദന്മാര്‍ പെരുനാളില്‍: അവന്‍ എവിടെ എന്നു ചോദിച്ചു അവനെ അന്വേഷിച്ചു. 12 പുരുഷാരത്തില്‍ അവനെക്കുറിച്ചു വളരെ കുശുകുശുപ്പു ഉണ്ടായി; അവന്‍ നല്ലവന്‍ എന്നു ചിലരും അല്ല, അവന്‍ പുരുഷാരത്തെ വഞ്ചിക്കുന്നു എന്നു മറ്റു ചിലരും പറഞ്ഞു. 13 എങ്കിലും യെഹൂദന്മാരെ പേടിച്ചിട്ടു ആരും പ്രസിദ്ധമായി അവനെക്കുറിച്ചു സംസാരിച്ചില്ല 14 പെരുനാള്‍ പാതി കഴിഞ്ഞശേഷം യേശു ദൈവാലയത്തില്‍ ചെന്നു ഉപദേശിച്ചു. 15 വിദ്യാഭ്യാസം ചെയ്യാത്ത ഇവന്‍ ശാസ്ത്രം അറിയുന്നതു എങ്ങനെ എന്നു യെഹൂദന്മാര്‍ പറഞ്ഞു ആശ്ചര്യപ്പെട്ടു. 16 യേശു അവരോടു ഉത്തരം പറഞ്ഞതു: എന്‍റെ ഉപദേശം എന്റേതല്ല, എന്നെ അയച്ചവന്റേതത്രേ. 17 അവന്‍റെ ഇഷ്ടം ചെയ്‍വാന്‍ ഇച്ഛിക്കുന്നവന്‍ ഈ ഉപദേശം ദൈവത്തില്‍ നിന്നുള്ളതോ ഞാന്‍ സ്വയമായി പ്രസ്താവിക്കുന്നതോ എന്നു അറിയും. 18 സ്വയമായി പ്രസ്താവിക്കുന്നവന്‍ സ്വന്തമഹത്വം അന്വേഷിക്കുന്നു; തന്നെ അയച്ചവന്‍റെ മഹത്വം അന്വേഷിക്കുന്നവ൯ സത്യവാന്‍ ആകുന്നു; നീതികേടു അവനില്‍ ഇല്ല. 19 മോശെ നിങ്ങള്‍ക്കു ന്യായപ്രമാണം തന്നിട്ടില്ലയോ? എങ്കിലും നിങ്ങളില്‍ ആരും ന്യായപ്രമാണം ആചരിക്കുന്നില്ല. നിങ്ങള്‍ എന്നെ കൊല്ലുവാന്‍ അന്വേഷിക്കുന്നതു എന്തു? 20 അതിന്നു പുരുഷാരം: നിനക്കു ഒരു ഭൂതം ഉണ്ടു; ആര്‍ നിന്നെ കൊല്ലുവാന്‍ അന്വേഷിക്കുന്നു എന്നു ഉത്തരം പറഞ്ഞു. 21 യേശു അവരോടു ഉത്തരം പറഞ്ഞതു: ഞാന്‍ ഒരു പ്രവൃത്തി ചെയ്തു; അതിങ്കല്‍ നിങ്ങള്‍ എല്ലാവരും ആശ്ചര്യപ്പെടുന്നു. 22 മോശെ നിങ്ങള്‍ക്കു പരിച്ഛേദന നിയമിച്ചിരിക്കയാല്‍ ---അതു മോശെയുടെ കാലത്തല്ല പിതാക്കന്മാരുടെ കാലത്തത്രെ തുടങ്ങിയതു--നിങ്ങള്‍ ശബ്ബത്തില്‍ മനുഷ്യനെ പരിച്ഛേദന കഴിക്കുന്നു. 23 മോശെയുടെ ന്യായപ്രമാണത്തിന്നു നീക്കം വരാതിരിപ്പാന്‍ ശബ്ബത്തിലും മനുഷ്യന്‍ പരിച്ഛേദന ഏല്ക്കുന്നു എങ്കില്‍ ഞാന്‍ ശബ്ബത്തില്‍ ഒരു മനുഷ്യനെ മുഴുവനും സൌഖ്യമാക്കിയതിനാല്‍ എന്നോടു ഈര്‍ഷ്യപ്പെടുന്നുവോ? 24 കാഴ്ചപ്രകാരം വിധിക്കരുതു; നീതിയുള്ള വിധി വിധിപ്പിന്‍ . 25 യെരൂശലേമ്യരില്‍ ചിലര്‍ : അവര്‍ കൊല്ലുവാന്‍ അന്വേഷിക്കുന്നവന്‍ ഇവന്‍ അല്ലയോ? 26 അവന്‍ ധൈര്യത്തോടെ സംസാരിക്കുന്നുവല്ലോ; അവര്‍ അവനോടു ഒന്നും പറയുന്നില്ല; ഇവന്‍ ക്രിസ്തു ആകുന്നു എന്നു പ്രമാണികള്‍ യഥാര്‍ത്ഥമായി ഗ്രഹിച്ചുവോ? 27 എങ്കിലും ഇവന്‍ എവിടെനിന്നു എന്നു നാം അറിയുന്നു; ക്രിസ്തു വരുമ്പോഴോ അവന്‍ എവിടെനിന്നു എന്നു ആരും അറികയില്ല എന്നു പറഞ്ഞു. 28 ആകയാല്‍ യേശു ദൈവാലയത്തില്‍ ഉപദേശിക്കുമ്പോള്‍ : നിങ്ങള്‍ എന്നെ അറിയുന്നു; ഞാന്‍ എവിടെനിന്നെന്നും അറിയുന്നു. ഞാന്‍ സ്വയമായിട്ടു വന്നവനല്ല, എന്നെ അയച്ചവന്‍ സത്യവാന്‍ ആകുന്നു; അവനെ നിങ്ങള്‍ അറിയുന്നില്ല. 29 ഞാന്‍ അവന്‍റെ അടുക്കല്‍ നിന്നു വന്നതുകൊണ്ടും അവന്‍ എന്നെ അയച്ചതുകൊണ്ടും ഞാന്‍ അവനെ അറിയുന്നു എന്നു വിളിച്ചുപറഞ്ഞു. 30 ആകയാല്‍ അവര്‍ അവനെ പിടിപ്പാന്‍ അന്വേഷിച്ചു എങ്കിലും അവന്‍റെ നാഴിക വന്നിട്ടില്ലായ്കയാല്‍ ആരും അവന്‍റെ മേല്‍ കൈ വെച്ചില്ല. 31 പുരുഷാരത്തില്‍ പലരും: ക്രിസ്തു വരുമ്പോള്‍ ഇവന്‍ ചെയ്തതില്‍ അധികം അടയാളം ചെയ്യുമോ എന്നു പറഞ്ഞു അവനില്‍ വിശ്വസിച്ചു. 32 പുരുഷാരം അവനെക്കുറിച്ചു ഇങ്ങനെ കുശുകുശുക്കുന്നു എന്നു പരീശന്മാര്‍ കേട്ടാറെ അവനെ പിടിക്കേണ്ടതിന്നു മഹാപുരോഹിതന്മാരും പരീശന്മാരും ചേവകരെ അയച്ചു. 33 യേശുവോ: ഞാന്‍ ഇനി കുറെനേരം നിങ്ങളോടുകൂടെ ഇരിക്കുന്നു; പിന്നെ എന്നെ അയച്ചവന്‍റെ അടുക്കല്‍ പോകുന്നു. 34 നിങ്ങള്‍ എന്നെ അന്വേഷിക്കും കണ്ടെത്തുകയില്ലതാനും; ഞാന്‍ ഇരിക്കുന്നേടത്തു നിങ്ങള്‍ക്കു വരുവാന്‍ കഴികയുമില്ല എന്നു പറഞ്ഞു. 35 അതു കേട്ടിട്ടു യെഹൂദന്മാര്‍ : നാം കണ്ടെത്താതവണ്ണം ഇവന്‍ എവിടേക്കു പോകുവാന്‍ ഭാവിക്കുന്നു? യവനന്മാരുടെ ഇടയില്‍ ചിതറിപ്പാര്‍ക്കുന്നവരുടെ അടുക്കല്‍ പോയി യവനരെ ഉപദേശിപ്പാന്‍ ഭാവമോ? 36 നിങ്ങള്‍ എന്നെ അന്വേഷിക്കും, എന്നെ കണ്ടെത്തുകയില്ലതാനും; ഞാന്‍ ഇരിക്കുന്നേടത്തു നിങ്ങള്‍ക്കു വരുവാന്‍ കഴികയുമില്ല എന്നു ഈ പറഞ്ഞ വാക്കു എന്തു എന്നു തമ്മില്‍ തമ്മില്‍ പറഞ്ഞു. 37 ഉത്സവത്തിന്‍റെ മഹാദിനമായ ഒടുക്കത്തെ നാളില്‍ യേശുനിന്നുകൊണ്ടു ദാഹിക്കുന്നവന്‍ എല്ലാം എന്‍റെ അടുക്കല്‍ വന്നു കുടിക്കട്ടെ. 38 എന്നില്‍ വിശ്വസിക്കുന്നവന്‍റെ ഉള്ളില്‍ നിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്‍റെ നദികള്‍ ഒഴുകും എന്നു വിളിച്ചു പറഞ്ഞു. 39 അവന്‍ ഇതു തന്നില്‍ വിശ്വസിക്കുന്നവര്‍ക്കും ലഭിപ്പാനുള്ള ആത്മാവിനെക്കുറിച്ചു ആകുന്നു പറഞ്ഞതു; യേശു അന്നു തേജസ്കരിക്കപ്പെട്ടിട്ടില്ലായ്കയാല്‍ ആത്മാവു വന്നിട്ടില്ലായിരുന്നു. 40 പുരുഷാരത്തില്‍ പലരും ആ വാക്കു കേട്ടിട്ടു: ഇവന്‍ സാക്ഷാല്‍ ആ പ്രവാചകന്‍ ആകുന്നു എന്നു പറഞ്ഞു. 41 വേറെ ചിലര്‍ : ഇവന്‍ ക്രിസ്തു തന്നേ എന്നും മറ്റു ചിലര്‍ : ഗലീലയില്‍ നിന്നോ ക്രിസ്തു വരുന്നതു? 42 ദാവീദിന്‍റെ സന്തതിയില്‍ നിന്നും ദാവീദ് പാര്‍ത്ത ഗ്രാമമായ ബേത്ത്ളേഹെമില്‍നിന്നും ക്രിസ്തു വരുന്നു എന്നു തിരുവെഴുത്തു പറയുന്നില്ലയോ എന്നും പറഞ്ഞു. 43 അങ്ങനെ പുരുഷാരത്തില്‍ അവനെച്ചൊല്ലി ഭിന്നത ഉണ്ടായി. 44 അവരില്‍ ചിലര്‍ അവനെ പിടിപ്പാന്‍ ഭാവിച്ചു എങ്കിലും ആരും അവന്‍റെ മേല്‍ കൈവെച്ചില്ല. 45 ചേവകര്‍ മഹാപുരോഹിതന്മാരുടെയും പരീശന്മാരുടെയും അടുക്കല്‍ മടങ്ങിവന്നപ്പോള്‍ അവര്‍ അവരോടു: നിങ്ങള്‍ അവനെ കൊണ്ടുവരാഞ്ഞതു എന്തു എന്നു ചോദിച്ചതിന്നു: 46 ഈ മനുഷ്യന്‍ സംസാരിക്കുന്നതുപോലെ ആരും ഒരുനാളും സംസാരിച്ചിട്ടില്ല എന്നു ചേവകര്‍ ഉത്തരം പറഞ്ഞു. 47 പരീശന്മാര്‍ അവരോടു: നിങ്ങളും തെറ്റിപ്പോയോ? 48 പ്രമാണികളില്‍ ആകട്ടെ പരീശന്മാരില്‍ ആകട്ടെ ആരെങ്കിലും അവനില്‍ വിശ്വസിച്ചിട്ടുണ്ടോ? 49 ന്യായപ്രമാണം അറിയാത്ത പുരുഷാരമോ ശപിക്കപ്പെട്ടവരാകുന്നു എന്നു ഉത്തരം പറഞ്ഞു. 50 അവരില്‍ ഒരുത്തനായി, മുമ്പെ അവന്‍റെ അടുക്കല്‍ വന്നിരുന്ന നിക്കൊദേമൊസ് അവരോടു: 51 ഒരു മനുഷ്യന്‍റെ വാമൊഴി ആദ്യം കേട്ടു, അവന്‍ ചെയ്യുന്നതു ഇന്നതു എന്നു അറിഞ്ഞിട്ടല്ലാതെ നമ്മുടെ ന്യായ പ്രമാണം അവനെ വിധിക്കുന്നുവോ എന്നു പറഞ്ഞു. 52 അവര്‍ അവനോടു: നീയും ഗലീലക്കാരനോ? പരിശോധിച്ചുനോക്കുക; ഗലീലയില്‍ നിന്നു പ്രവാചകന്‍ എഴുന്നേലക്കുന്നില്ലല്ലോ എന്നു ഉത്തരം പറഞ്ഞു. 53 അങ്ങനെ ഔരോരുത്തന്‍ താന്താന്‍റെ വീട്ടില്‍ പോയി.

8:1 യേശുവോ ഒലീവ് മലയിലേക്കു പോയി. 2 അതികാലത്തു അവന്‍ പിന്നെയും ദൈവാലയത്തില്‍ ചെന്നു; ജനം ഒക്കെയും അവന്‍റെ അടുക്കല്‍ വന്നു; അവന്‍ ഇരുന്നു അവരെ ഉപദേശിച്ചുകൊണ്ടിരിക്കുമ്പോള്‍ 3 ശാസ്ത്രിമാരും പരീശന്മാരും വ്യഭിചാരത്തില്‍ പിടിച്ചിരുന്ന ഒരു സ്ത്രീയെ കൊണ്ടുവന്നു നടുവില്‍ നിറുത്തി അവനോടു: 4 ഗുരോ, ഈ സ്ത്രീയെ വ്യഭിചാരകര്‍മ്മത്തില്‍ തന്നേ പിടിച്ചിരിക്കുന്നു. 5 ഇങ്ങനെയുള്ളവരെ കല്ലെറിയേണം എന്നു മോശെ ന്യായപ്രമാണത്തില്‍ ഞങ്ങളോടു കല്പിച്ചിരിക്കുന്നു; നീ ഇവളെക്കുറിച്ചു എന്തു പറയുന്നു എന്നു ചോദിച്ചു. 6 ഇതു അവനെ കുറ്റം ചുമത്തുവാന്‍ സംഗതി കിട്ടേണ്ടതിന്നു അവനെ പരീക്ഷിച്ചു ചോദിച്ചതായിരുന്നു. യേശുവോ കുനിഞ്ഞു വിരല്‍കൊണ്ടു നിലത്തു എഴുതിക്കൊണ്ടിരുന്നു. 7 അവര്‍ അവനോടു ചോദിച്ചുകൊണ്ടിരിക്കുമ്പോള്‍ അവന്‍ നിവിര്‍ന്നു: നിങ്ങളില്‍ പാപമില്ലാത്തവന്‍ അവളെ ഒന്നാമതു കല്ലു എറിയട്ടെ എന്നു അവരോടു പറഞ്ഞു. 8 പിന്നെയും കുനിഞ്ഞു വിരല്‍കൊണ്ടു നിലത്തു എഴുതിക്കാണ്ടിരുന്നു. 9 അവര്‍ അതു കേട്ടിട്ടു മനസ്സാക്ഷിയുടെ ആക്ഷേപം ഹേതുവായി മൂത്തവരും ഇളയവരും ഓരോരുത്തനായി വിട്ടുപോയി; യേശു മാത്രവും നടുവില്‍ നിലക്കുന്ന സ്ത്രീയും ശേഷിച്ചു. 10 യേശു നിവിര്‍ന്നു അവളോടു: സ്ത്രീയേ, അവര്‍ എവിടെ? നിനക്കു ആരും ശിക്ഷവിധിച്ചില്ലയോ എന്നു ചോദിച്ചതിന്നു: 11 ഇല്ല കര്‍ത്താവേ, എന്നു അവള്‍ പറഞ്ഞു. ഞാനും നിനക്കു ശിക്ഷ വിധിക്കുന്നില്ല: പോക, ഇനി പാപം ചെയ്യരുതു എന്നു യേശു പറഞ്ഞു.) 12 യേശു പിന്നെയും അവരോടു സംസാരിച്ചു: ഞാന്‍ ലോകത്തിന്‍റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവന്‍ ഇരുളില്‍ നടക്കാതെ ജീവന്‍റെ വെളിച്ചമുള്ളവന്‍ ആകും എന്നു പറഞ്ഞു. 13 പരീശന്മാര്‍ അവനോടു: നീ നിന്നെക്കുറിച്ചു തന്നേ സാക്‍ഷ്യം പറയുന്നു; നിന്‍റെ സാക്‍ഷ്യം സത്യമല്ല എന്നു പറഞ്ഞു. 14 യേശു അവരോടു ഉത്തരം പറഞ്ഞതു: ഞാന്‍ എന്നെക്കുറിച്ചു തന്നേ സാക്‍ഷ്യം പറഞ്ഞാലും എന്‍റെ സാക്‍ഷ്യം സത്യം ആകുന്നു; ഞാന്‍ എവിടെ നിന്നു വന്നു എന്നും എവിടേക്കു പോകുന്നു എന്നും ഞാന്‍ അറിയുന്നു; നിങ്ങളോ, ഞാന്‍ എവിടെ നിന്നു വന്നു എന്നും എവിടേക്കു പോകുന്നു എന്നും അറിയുന്നില്ല. 15 നിങ്ങള്‍ ജഡപ്രകാരം വിധിക്കുന്നു; ഞാന്‍ ആരെയും വിധിക്കുന്നില്ല. 16 ഞാന്‍ വിധിച്ചാലും ഞാന്‍ ഏകനല്ല, ഞാനും എന്നെ അയച്ച പിതാവും കൂടെയാകയാല്‍ എന്‍റെ വിധി സത്യമാകുന്നു. 17 രണ്ടു മനുഷ്യരുടെ സാക്‍ഷ്യം സത്യം എന്നു നിങ്ങളുടെ ന്യായപ്രമാണത്തിലും എഴുതിയിരിക്കുന്നുവല്ലോ. 18 ഞാന്‍ എന്നെക്കുറിച്ചു തന്നേ സാക്‍ഷ്യം പറയുന്നു; എന്നെ അയച്ച പിതാവും എന്നെക്കുറിച്ചു സാക്‍ഷ്യം പറയുന്നു. 19 അവര്‍ അവനോടു: നിന്‍റെ പിതാവു എവിടെ എന്നു ചോദിച്ചതിന്നു യേശു: നിങ്ങള്‍ എന്നെ ആകട്ടെ എന്‍റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കില്‍ എന്‍റെ പിതാവിനെയും അറിയുമായിരുന്നു എന്നു ഉത്തരം പറഞ്ഞു. 20 അവന്‍ ദൈവാലയത്തില്‍ ഉപദേശിക്കുമ്പോള്‍ ഭണ്ഡാരസ്ഥലത്തുവെച്ചു ഈ വചനം പറഞ്ഞു; അവന്‍റെ നാഴിക അതുവരെയും വന്നിട്ടില്ലായ്കകൊണ്ടു ആരും അവനെ പിടിച്ചില്ല. 21 അവന്‍ പിന്നെയും അവരോടു: ഞാന്‍ പോകുന്നു; നിങ്ങള്‍ എന്നെ അന്വേഷിക്കും; നിങ്ങളുടെ പാപത്തില്‍ നിങ്ങള്‍ മരിക്കും; ഞാന്‍ പോകുന്ന ഇടത്തേക്കു നിങ്ങള്‍ക്കു വരുവാന്‍ കഴികയില്ല എന്നു പറഞ്ഞു. 22 ഞാന്‍ പോകുന്ന ഇടത്തേക്കു നിങ്ങള്‍ക്കു വരുവാന്‍ കഴികയില്ല എന്നു അവന്‍ പറഞ്ഞതുകൊണ്ടു പക്ഷേ തന്നെത്താന്‍ കൊല്ലുമോ എന്നു യെഹൂദന്മാര്‍ പറഞ്ഞു. 23 അവന്‍ അവരോടു: നിങ്ങള്‍ കീഴില്‍നിന്നുള്ളവര്‍ . ഞാന്‍ മേലില്‍ നിന്നുള്ളവന്‍ ; നിങ്ങള്‍ ഈ ലോകത്തില്‍ നിന്നുള്ളവര്‍ . ഞാന്‍ ഈ ലോകത്തില്‍ നിന്നുള്ളവനല്ല. 24 ആകയാല്‍ നിങ്ങളുടെ പാപങ്ങളില്‍ നിങ്ങള്‍ മരിക്കും എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞു; ഞാന്‍ അങ്ങനെയുള്ളവന്‍ എന്നു വിശ്വസിക്കാഞ്ഞാല്‍ നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും എന്നു പറഞ്ഞു. 25 അവര്‍ അവനോടു: നീ ആര്‍ ആകുന്നു എന്നു ചോദിച്ചതിന്നു യേശു: ആദിമുതല്‍ ഞാന്‍ നിങ്ങളോടു സംസാരിച്ചുപോരുന്നതു തന്നേ. 26 നിങ്ങളെക്കുറിച്ചു വളരെ സംസാരിപ്പാനും വിധിപ്പാനും എനിക്കു ഉണ്ടു; എങ്കിലും എന്നെ അയച്ചവന്‍ സത്യവാന്‍ ആകുന്നു; അവനോടു കേട്ടതു തന്നേ ഞാന്‍ ലോകത്തോടു സംസാരിക്കുന്നു എന്നു പറഞ്ഞു. 27 പിതാവിനെക്കുറിച്ചു ആകുന്നു അവന്‍ തങ്ങളോടു പറഞ്ഞതു എന്നു അവര്‍ ഗ്രഹിച്ചില്ല. 28 ആകയാല്‍ യേശു: നിങ്ങള്‍ മനുഷ്യപുത്രനെ ഉയര്‍ത്തിയശേഷം ഞാന്‍ തന്നേ അവന്‍ എന്നും ഞാന്‍ സ്വയമായിട്ടു ഒന്നും ചെയ്യാതെ പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു എന്നും അറിയും. 29 എന്നെ അയച്ചവന്‍ എന്നോടുകൂടെ ഉണ്ടു; ഞാന്‍ എല്ലായ്പോഴും അവന്നു പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ടു അവന്‍ എന്നെ ഏകനായി വിട്ടിട്ടില്ല എന്നു പറഞ്ഞു. 30 അവന്‍ ഇങ്ങനെ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ പലരും അവനില്‍ വിശ്വസിച്ചു. 31 തന്നില്‍ വിശ്വസിച്ച യെഹൂദന്മാരോടു യേശു: എന്‍റെ വചനത്തില്‍ നിലനിലക്കുന്നു എങ്കില്‍ നിങ്ങള്‍ വാസ്തവമായി എന്‍റെ ശിഷ്യന്മാരായി, 32 സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും എന്നു പറഞ്ഞു. 33 അവര്‍ അവനോടു: ഞങ്ങള്‍ അബ്രാഹാമിന്‍റെ സന്തതി; ആര്‍ക്കും ഒരുനാളും ദാസന്മാരായിരുന്നിട്ടില്ല; നിങ്ങള്‍ സ്വതന്ത്രന്മാര്‍ ആകും എന്നു നീ പറയുന്നതു എങ്ങനെ എന്നു ഉത്തരം പറഞ്ഞു. 34 അതിന്നു യേശു: ആമേന്‍ , ആമേന്‍ , ഞാന്‍ നിങ്ങളോടു പറയുന്നു: പാപം ചെയ്യുന്നവന്‍ എല്ലാം പാപത്തിന്‍റെ ദാസന്‍ ആകുന്നു. 35 ദാസന്‍ എന്നേക്കും വീട്ടില്‍ വസിക്കുന്നില്ല; പുത്രനോ എന്നേക്കും വസിക്കുന്നു. 36 പുത്രന്‍ നിങ്ങള്‍ക്കു സ്വാതന്ത്ര്യം വരുത്തിയാല്‍ നിങ്ങള്‍ സാക്ഷാല്‍ സ്വതന്ത്രര്‍ ആകും. 37 നിങ്ങള്‍ അബ്രാഹാമിന്‍റെ സന്തതി എന്നു ഞാന്‍ അറിയുന്നു; എങ്കിലും എന്‍റെ വചനത്തിന്നു നിങ്ങളില്‍ ഇടം ഇല്ലായ്കകൊണ്ടു നിങ്ങള്‍ എന്നെ കൊല്ലുവാന്‍ നോക്കുന്നു. 38 പിതാവിന്‍റെ അടുക്കല്‍ കണ്ടിട്ടുള്ളതു ഞാന്‍ സംസാരിക്കുന്നു; നിങ്ങളുടെ പിതാവിനോടു കേട്ടിട്ടുള്ളതു നിങ്ങള്‍ ചെയ്യുന്നു എന്നു ഉത്തരം പറഞ്ഞു. 39 അവര്‍ അവനോടു: അബ്രാഹാം ആകുന്നു ഞങ്ങളുടെ പിതാവു എന്നു ഉത്തരം പറഞ്ഞതിന്നു യേശു അവരോടു: നിങ്ങള്‍ അബ്രാഹാമിന്‍റെ മക്കള്‍ എങ്കില്‍ അബ്രാഹാമിന്‍റെ പ്രവൃത്തികളെ ചെയ്യുമായിരുന്നു. 40 എന്നാല്‍ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങള്‍ കൊല്ലുവാന്‍ നോക്കുന്നു; അങ്ങനെ അബ്രാഹാം ചെയ്തില്ലല്ലോ. 41 നിങ്ങളുടെ പിതാവിന്‍റെ പ്രവൃത്തികളെ നിങ്ങള്‍ ചെയ്യുന്നു എന്നു പറഞ്ഞു. അവര്‍ അവനോടു: ഞങ്ങള്‍ പരസംഗത്താല്‍ ജനിച്ചവരല്ല; ഞങ്ങള്‍ക്കു ഒരു പിതാവേയുള്ളു; ദൈവം തന്നേ എന്നു പറഞ്ഞു. 42 യേശു അവരോടു പറഞ്ഞതു: ദൈവം നിങ്ങളുടെ പിതാവു എങ്കില്‍ നിങ്ങള്‍ എന്നെ സ്നേഹിക്കുമായിരുന്നു ഞാന്‍ ദൈവത്തിന്‍റെ അടുക്കല്‍നിന്നു വന്നിരിക്കുന്നു; ഞാന്‍ സ്വയമായി വന്നതല്ല, അവന്‍ എന്നെ അയച്ചതാകുന്നു. 43 എന്‍റെ ഭാഷണം നിങ്ങള്‍ ഗ്രഹിക്കാത്തതു എന്തു? എന്‍റെ വചനം കേള്‍പ്പാന്‍ നിങ്ങള്‍ക്കു മനസ്സില്ലായ്കകൊണ്ടത്രേ. 44 നിങ്ങള്‍ പിശാചെന്ന പിതാവിന്‍റെ മക്കള്‍ : നിങ്ങളുടെ പിതാവിന്‍റെ മോഹങ്ങളെ ചെയ്‍വാനും ഇച്ഛിക്കുന്നു. അവന്‍ ആദിമുതല്‍ കുലപാതകന്‍ ആയിരുന്നു; അവനില്‍ സത്യം ഇല്ലായ്കകൊണ്ടു സത്യത്തില്‍ നിലക്കുന്നതുമില്ല. അവന്‍ ഭോഷകു പറയുമ്പോള്‍ സ്വന്തത്തില്‍ നിന്നു എടുത്തു പറയുന്നു; അവന്‍ ഭോഷ്ക പറയുന്നവനും അതിന്‍റെ അപ്പനും ആകുന്നു. 45 ഞാനോ സത്യം പറയുന്നതുകൊണ്ടു നിങ്ങള്‍ എന്നെ വിശ്വസിക്കുന്നില്ല. 46 നിങ്ങളില്‍ ആര്‍ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു? ഞാന്‍ സത്യം പറയുന്നു എങ്കില്‍ നിങ്ങള്‍ എന്നെ വിശ്വസിക്കാത്തതു എന്തു? 47 ദൈവസന്തതിയായവന്‍ ദൈവവചനം കേള്‍ക്കുന്നു; നിങ്ങള്‍ ദൈവസന്തതിയല്ലായ്കകൊണ്ടു കേള്‍ക്കുന്നില്ല. 48 യെഹൂദന്മാര്‍ അവനോടു: നീ ഒരു ശമര്യന്‍ ; നിനക്കു ഭൂതം ഉണ്ടു എന്നു ഞങ്ങള്‍ പറയുന്നതു ശരിയല്ലയോ എന്നു പറഞ്ഞു. 49 അതിന്നു യേശു: എനിക്കു ഭൂതമില്ല; ഞാന്‍ എന്‍റെ പിതാവിനെ ബഹുമാനിക്ക അത്രേ ചെയ്യുന്നതു; നിങ്ങളോ എന്നെ അപമാനിക്കുന്നു. 50 ഞാന്‍ എന്‍റെ മഹത്വം അന്വേഷിക്കുന്നില്ല; അന്വേഷിക്കയും വിധിക്കയും ചെയ്യുന്നവന്‍ ഒരുവന്‍ ഉണ്ടു. 51 ആമേന്‍ , ആമേന്‍ ഞാന്‍ നിങ്ങളോടു പറയുന്നു: എന്‍റെ വചനം പ്രമാണിക്കുന്നവന്‍ ഒരുനാളും മരണം കാണ്‍കയില്ല എന്നു ഉത്തരം പറഞ്ഞു. 52 യെഹൂദന്മാര്‍ അവനോടു: നിനക്കു ഭൂതം ഉണ്ടു എന്നു ഇപ്പോള്‍ ഞങ്ങള്‍ക്കു മനസ്സിലായി; അബ്രാഹാമും പ്രവാചകന്മാരും മരിച്ചു; നീയോ എന്‍റെ വചനം പ്രമാണിക്കുന്നവന്‍ ഒരുനാളും മരണം ആസ്വദിക്കയില്ല എന്നു പറയുന്നു. 53 ഞങ്ങളുടെ പിതാവായ അബ്രാഹാമിനെക്കാള്‍ നീ വലിയവനോ? അവന്‍ മരിച്ചു, പ്രവാചകന്മാരും മരിച്ചു; നിന്നെത്തന്നെ നീ ആര്‍ ആക്കുന്നു എന്നു ചോദിച്ചതിന്നു യേശു: 54 ഞാന്‍ എന്നെത്തന്നെ: മഹത്വപ്പെടുത്തിയാല്‍ എന്‍റെ മഹത്വം ഏതുമില്ല; എന്നെ മഹത്വപ്പെടുത്തുന്നതു എന്‍റെ പിതാവു ആകുന്നു; അവനെ നിങ്ങളുടെ ദൈവം എന്നു നിങ്ങള്‍ പറയുന്നു. 55 എങ്കിലും നിങ്ങള്‍ അവനെ അറിയുന്നില്ല; ഞാനോ അവനെ അറിയുന്നു; അവനെ അറിയുന്നില്ല എന്നു ഞാന്‍ പറഞ്ഞാല്‍ നിങ്ങളെപ്പോലെ ഭോഷകുപറയുന്നവന്‍ ആകും; എന്നാല്‍ ഞാന്‍ അവനെ അറിയുന്നു; അവന്‍റെ വചനം പ്രമാണിക്കയും ചെയ്യുന്നു. 56 നിങ്ങളുടെ പിതാവായ അബ്രാഹാം എന്‍റെ ദിവസം കാണും എന്നുള്ളതുകൊണ്ടു ഉല്ലസിച്ചു; അവന്‍ കണ്ടു സന്തോഷിച്ചുമിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു. 57 യെഹൂദന്മാര്‍ അവനോടു: നിനക്കു അമ്പതു വയസ്സു ആയിട്ടില്ല; നീ അബ്രാഹാമിനെ കണ്ടിട്ടുണ്ടോ എന്നു ചോദിച്ചു. 58 യേശു അവരോടു: ആമേന്‍ , ആമേന്‍ , ഞാന്‍ നിങ്ങളോടു പറയുന്നു: അബ്രാഹാം ജനിച്ചതിന്നു മുമ്പേ ഞാന്‍ ഉണ്ടു എന്നു പറഞ്ഞു. 59 അപ്പോള്‍ അവര്‍ അവനെ എറിവാന്‍ കല്ലു എടുത്തു; യേശുവോ മറഞ്ഞു ദൈവാലയം വിട്ടു പോയി.

9:1 അവന്‍ കടന്നുപോകുമ്പോള്‍ പിറവിയിലെ കുരുടനായോരു മനുഷ്യനെ കണ്ടു. 2 അവന്‍റെ ശിഷ്യന്മാര്‍ അവനോടു: റബ്ബീ, ഇവന്‍ കുരുടനായി പിറക്കത്തക്കവണ്ണം ആര്‍ പാപം ചെയ്തു? ഇവനോ ഇവന്‍റെ അമ്മയപ്പന്മാരോ എന്നു ചോദിച്ചു. 3 അതിന്നു യേശു: അവന്‍ എങ്കിലും അവന്‍റെ അമ്മയപ്പന്മാരെങ്കിലും പാപം ചെയ്തിട്ടല്ല, ദൈവപ്രവൃത്തി അവങ്കല്‍ വെളിവാകേണ്ടതിന്നത്രേ. 4 എന്നെ അയച്ചവന്‍റെ പ്രവൃത്തി പകല്‍ ഉള്ളേടത്തോളം നാം ചെയ്യേണ്ടതാകുന്നു; ആര്‍ക്കും പ്രവര്‍ത്തിച്ചുകൂടാത്ത രാത്രി വരുന്നു; 5 ഞാന്‍ ലോകത്തില്‍ ഇരിക്കുമ്പോള്‍ ലോകത്തിന്‍റെ വെളിച്ചം ആകുന്നു എന്നു ഉത്തരം പറഞ്ഞു. 6 ഇങ്ങനെ പറഞ്ഞിട്ടു അവന്‍ നിലത്തു തുപ്പി തുപ്പല്‍കൊണ്ടു ചേറുണ്ടാക്കി ചേറു അവന്‍റെ കണ്ണിന്മേല്‍ പൂശി 7 നീ ചെന്നു ശിലോഹാംകുളത്തില്‍ കഴുകുക എന്നു അവനോടു പറഞ്ഞു; ശിലോഹാം എന്നതിന്നു അയക്കപ്പെട്ടവന്‍ എന്നര്‍ത്ഥം. അവന്‍ പോയി കഴുകി, കണ്ണു കാണുന്നവനായി മടങ്ങിവന്നു. 8 അയല്‍ക്കാരും അവനെ മുമ്പെ ഇരക്കുന്നവനായി കണ്ടവരും: ഇവനല്ലയോ അവിടെ ഇരുന്നു ഭിക്ഷ യാചിച്ചവന്‍ എന്നു പറഞ്ഞു. 9 അവന്‍ തന്നേഎന്നു ചിലരും അല്ല, അവനെപ്പോലെയുള്ളവന്‍ എന്നു മറ്റുചിലരും പറഞ്ഞു; ഞാന്‍ തന്നേ എന്നു അവന്‍ പറഞ്ഞു. 10 അവര്‍ അവനോടു: നിന്‍റെ കണ്ണു തുറന്നതു എങ്ങനെ എന്നു ചോദിച്ചതിന്നു അവന്‍ :11 യേശു എന്നു പേരുള്ള മനുഷ്യന്‍ ചേറുണ്ടാക്കി എന്‍റെ കണ്ണിന്മേല്‍ പൂശി: ശിലോഹാംകുളത്തില്‍ ചെന്നു കഴുകുക എന്നു എന്നോടു പറഞ്ഞു; ഞാന്‍ പോയി കഴുകി കാഴ്ച പ്രാപിച്ചു എന്നു ഉത്തരം പറഞ്ഞു. 12 അവന്‍ എവിടെ എന്നു അവര്‍ അവനോടു ചോദിച്ചതിന്നു: ഞാന്‍ അറിയുന്നില്ല എന്നു അവന്‍ പറഞ്ഞു. 13 കുരുടനായിരുന്നവനെ അവര്‍ പരീശന്മാരുടെ അടുക്കല്‍ കൊണ്ടുപോയി. 14 യേശു ചേറുണ്ടാക്കി അവന്‍റെ കണ്ണു തുറന്നതു ശബ്ബത്ത് നാളില്‍ ആയിരുന്നു. 15 അവന്‍ കാഴ്ച പ്രാപിച്ചതു എങ്ങനെ എന്നു പരീശന്മാരും അവനോടു ചോദിച്ചു. അവന്‍ അവരോടു: അവന്‍ എന്‍റെ കണ്ണിന്മേല്‍ ചേറു തേച്ചു ഞാന്‍ കഴുകി; കാഴ്ച പ്രാപിച്ചിരിക്കുന്നു എന്നു പറഞ്ഞു. 16 പരീശന്മാരില്‍ ചിലര്‍ : ഈ മനുഷ്യന്‍ ശബ്ബത്ത് പ്രമാണിക്കായ്കകൊണ്ടു ദൈവത്തിന്‍റെ അടുക്കല്‍നിന്നു വന്നവനല്ല എന്നു പറഞ്ഞു. മറ്റു ചിലര്‍ : പാപിയായോരു മനുഷ്യന്നു ഇങ്ങനെയുള്ള അടയാളങ്ങള്‍ ചെയ്‍വാന്‍ എങ്ങനെ കഴിയും എന്നു പറഞ്ഞു; അങ്ങനെ അവരുടെ ഇടയില്‍ ഒരു ഭിന്നത ഉണ്ടായി. 17 അവര്‍ പിന്നെയും കുരുടനോടു: നിന്‍റെ കണ്ണു തുറന്നതുകൊണ്ടു നീ അവനെക്കുറിച്ചു എന്തു പറയുന്നു എന്നു ചോദിച്ചതിന്നു: അവന്‍ ഒരു പ്രവാചകന്‍ എന്നു അവന്‍ പറഞ്ഞു. 18 കാഴ്ചപ്രാപിച്ചവന്‍റെ അമ്മയപ്പന്മാരെ വിളിച്ചു ചോദിക്കുവോളം അവന്‍ കുരുടനായിരുന്നു എന്നും കാഴ്ച പ്രാപിച്ചു എന്നും യെഹൂദന്മാര്‍ വിശ്വസിച്ചില്ല. 19 കുരുടനായി ജനിച്ചു എന്നു നിങ്ങള്‍ പറയുന്ന നിങ്ങളുടെ മകന്‍ ഇവന്‍ തന്നെയോ? എന്നാല്‍ അവന്നു ഇപ്പോള്‍ കണ്ണു കാണുന്നതു എങ്ങനെ എന്നു അവര്‍ അവരോടു ചോദിച്ചു. 20 അവന്‍റെ അമ്മയപ്പന്മാര്‍ : ഇവന്‍ ഞങ്ങളുടെ മകന്‍ എന്നും കുരുടനായി ജനിച്ചവന്‍ എന്നും ഞങ്ങള്‍ അറിയുന്നു. 21 എന്നാല്‍ കണ്ണു കാണുന്നതു എങ്ങനെ എന്നു അറിയുന്നില്ല; അവന്‍റെ കണ്ണു ആര്‍ തുറന്നു എന്നും അറിയുന്നില്ല; അവനോടു ചോദിപ്പിന്‍ ; അവന്നു പ്രായം ഉണ്ടല്ലോ അവന്‍ തന്നേ പറയും എന്നു ഉത്തരം പറഞ്ഞു. 22 യെഹൂദന്മാരെ ഭയപ്പെടുകകൊണ്ടത്രേ അവന്‍റെ അമ്മയപ്പന്മാര്‍ ഇങ്ങനെ പറഞ്ഞതു; അവനെ ക്രിസ്തു എന്നു ഏറ്റുപറയുന്നവന്‍ പള്ളിഭ്രഷ്ടനാകേണം എന്നു യെഹൂദന്മാര്‍ തമ്മില്‍ പറഞ്ഞൊത്തിരുന്നു 23 അതുകൊണ്ടത്രേ അവന്‍റെ അമ്മയപ്പന്മാര്‍ : അവന്നു പ്രായം ഉണ്ടല്ലോ; അവനോടു ചോദിപ്പിന്‍ എന്നു പറഞ്ഞതു. 24 കുരുടനായിരുന്ന മനുഷ്യനെ അവര്‍ രണ്ടാമതും വിളിച്ചു: ദൈവത്തിന്നു മഹത്വം കൊടുക്ക; ആ മനുഷ്യന്‍ പാപി എന്നു ഞങ്ങള്‍ അറിയുന്നു എന്നു പറഞ്ഞു. 25 അതിന്നു അവന്‍ : അവന്‍ പാപിയോ അല്ലയോ എന്നു ഞാന്‍ അറിയുന്നില്ല; ഒന്നു അറിയുന്നു; ഞാന്‍ കുരുടനായിരുന്നു, ഇപ്പോള്‍ കണ്ണു കാണുന്നു എന്നു ഉത്തരം പറഞ്ഞു. 26 അവര്‍ അവനോടു: അവന്‍ നിനക്കു എന്തു ചെയ്തു? നിന്‍റെ കണ്ണു എങ്ങനെ തുറന്നു എന്നു ചോദിച്ചു. 27 അതിന്നു അവന്‍ : ഞാന്‍ നിങ്ങളോടു പറഞ്ഞുവല്ലോ; നിങ്ങള്‍ ശ്രദ്ധിച്ചില്ല; വീണ്ടും കേള്‍പ്പാന്‍ ഇച്ഛിക്കുന്നതു എന്തു? നിങ്ങള്‍ക്കും അവന്‍റെ ശിഷ്യന്മാര്‍ ആകുവാന്‍ മനസ്സുണ്ടോ എന്നു ഉത്തരം പറഞ്ഞു. 28 അപ്പോള്‍ അവര്‍ അവനെ ശകാരിച്ചു: നീ അവന്‍റെ ശിഷ്യന്‍ ; ഞങ്ങള്‍ മോശെയുടെ ശിഷ്യന്മാര്‍ : 29 മോശെയോടു ദൈവം സംസാരിച്ചു എന്നു ഞങ്ങള്‍ അറിയുന്നു; ഇവനോ എവിടെനിന്നു എന്നു അറിയുന്നില്ല എന്നു പറഞ്ഞു. 30 ആ മനുഷ്യന്‍ അവരോടു: എന്‍റെ കണ്ണു തുറന്നിട്ടും അവന്‍ എവിടെനിന്നു എന്നു നിങ്ങള്‍ അറിയാത്തതു ആശ്ചയ്യം. 31 പാപികളുടെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കുന്നില്ല എന്നും ദൈവഭക്തനായിരുന്നു അവന്‍റെ ഇഷ്ടം ചെയ്യുന്നവന്‍റെ പ്രാര്‍ത്ഥന കേള്‍ക്കുന്നു എന്നും നാം അറിയുന്നു. 32 കുരുടനായി പിറന്നവന്‍റെ കണ്ണു ആരെങ്കിലും തുറന്നപ്രകാരം ലോകം ഉണ്ടായതുമുതല്‍ കേട്ടിട്ടില്ല. 33 ദൈവത്തിന്‍റെ അടുക്കല്‍നിന്നു വന്നവന്‍ അല്ലെങ്കില്‍ അവന്നു ഒന്നും ചെയ്‍വാന്‍ കഴികയില്ല എന്നു ഉത്തരം പറഞ്ഞു. 34 അവര്‍ അവനോടു: നീ മുഴുവനും പാപത്തില്‍ പിറന്നവന്‍ ; നീ ഞങ്ങളെ ഉപദേശിക്കുന്നുവോ എന്നു പറഞ്ഞു അവനെ പുറത്താക്കിക്കളഞ്ഞു. 35 അവനെ പുറത്താക്കി എന്നു യേശു കേട്ടു; അവനെ കണ്ടപ്പോള്‍ : നീ ദൈവപുത്രനില്‍ വിശ്വസിക്കുന്നുവോ എന്നു ചോദിച്ചു. 36 അതിന്നു അവന്‍ : യജമാനനേ, അവന്‍ ആര്‍ ആകുന്നു? ഞാന്‍ അവനില്‍ വിശ്വസിക്കാം എന്നു ഉത്തരം പറഞ്ഞു. 37 യേശു അവനോടു: നീ അവനെ കണ്ടിട്ടുണ്ടു; നിന്നോടു സംസാരിക്കുന്നവന്‍ അവന്‍ തന്നേ എന്നു പറഞ്ഞു. 38 ഉടനെ അവന്‍ : കര്‍ത്താവേ, ഞാന്‍ വിശ്വസിക്കുന്നു എന്നു പറഞ്ഞു അവനെ നമസ്കരിച്ചു. 39 കാണാത്തവര്‍ കാണ്മാനും കാണുന്നവര്‍ കുരുടര്‍ ആവാനും ഇങ്ങനെ ന്യായവിധിക്കായി ഞാന്‍ ഇഹലോകത്തില്‍ വന്നു എന്നു യേശു പറഞ്ഞു. 40 അവനോടുകൂടെയുള്ള ചില പരീശന്മാര്‍ ഇതു കേട്ടിട്ടു ഞങ്ങളും കുരുടരോ എന്നു ചോദിച്ചു. 41 യേശു അവരോടു നിങ്ങള്‍ കുരുടര്‍ ആയിരുന്നു എങ്കില്‍ നിങ്ങള്‍ക്കു പാപം ഇല്ലായിരുന്നു; എന്നാല്‍: ഞങ്ങള്‍ കാണുന്നു എന്നു നിങ്ങള്‍ പറയുന്നതുകൊണ്ടു നിങ്ങളുടെ പാപം നിലക്കുന്നു എന്നു പറഞ്ഞു.

10:1 ആമേന്‍ , ആമേന്‍ , ഞാന്‍ നിങ്ങളോടു പറയുന്നു, ആട്ടിന്‍ തൊഴിത്തില്‍ വാതിലൂടെ കടക്കാതെ വേറെ വഴിയായി കയറുന്നവന്‍ കള്ളനും കവര്‍ച്ചക്കാരനും ആകുന്നു. 2 വാതിലൂടെ കടക്കുന്നവനോ ആടുകളുടെ ഇടയന്‍ ആകുന്നു. 3 അവന്നു വാതില്‍ കാവല്‍ക്കാരന്‍ തുറന്നുകൊടുക്കുന്നു; ആടുകള്‍ അവന്‍റെ ശബ്ദം കേള്‍ക്കുന്നു; തന്‍റെ ആടുകളെ അവന്‍ പേര്‍ ചൊല്ലി വിളിച്ചു പുറത്തു കൊണ്ടുപോകുന്നു. 4 തനിക്കുള്ളവയെ ഒക്കെയും പുറത്തുകൊണ്ടു പോയശേഷം അവന്‍ അവെക്കു മുമ്പായി നടക്കുന്നു; ആടുകള്‍ അവന്‍റെ ശബ്ദം അറിഞ്ഞു അവനെ അനുഗമിക്കുന്നു. 5 അന്യന്മാരുടെ ശബ്ദം അറിയായ്കകൊണ്ടു അവ അന്യനെ അനുഗമിക്കാതെ വിട്ടു ഓ‍ടിപ്പോകും. 6 ഈ സാദൃശ്യം യേശു അവരോടു പറഞ്ഞു; എന്നാല്‍ തങ്ങളോടു പറഞ്ഞതു ഇന്നതു എന്നു അവര്‍ ഗ്രഹിച്ചില്ല. 7 യേശു പിന്നെയും അവരോടു പറഞ്ഞതു: ആമേന്‍ , ആമേന്‍ , ഞാന്‍ നിങ്ങളോടു പറയുന്നു: ആടുകളുടെ വാതില്‍ ഞാന്‍ ആകുന്നു. 8 എനിക്കു മുമ്പെ വന്നവര്‍ ഒക്കെയും കള്ളന്മാരും കവര്‍ച്ചക്കാരും അത്രേ; ആടുകളോ അവരുടെ വാക്കു കേട്ടില്ല. 9 ഞാന്‍ വാതില്‍ ആകുന്നു; എന്നിലൂടെ കടക്കുന്നവന്‍ രക്ഷപ്പെടും; അവന്‍ അകത്തു വരികയും പുറത്തുപോകയും മേച്ചല്‍ കണ്ടെത്തുകയും ചെയ്യും. 10 മോഷ്ടിപ്പാനും അറുപ്പാനും മുടിപ്പാനും അല്ലാതെ കള്ളന്‍ വരുന്നില്ല; അവര്‍ക്കും ജീവന്‍ ഉണ്ടാകുവാനും സമൃദ്ധിയായിട്ടു ഉണ്ടാകുവാനും അത്രേ ഞാന്‍ വന്നിരിക്കുന്നതു. 11 ഞാന്‍ നല്ല ഇടയന്‍ ആകുന്നു; നല്ല ഇടയന്‍ ആടുകള്‍ക്കു വേണ്ടി തന്‍റെ ജീവനെ കൊടുക്കുന്നു. 12 ഇടയനും ആടുകളുടെ ഉടമസ്ഥനുമല്ലാത്ത കൂലിക്കാരന്‍ ചെന്നായ് വരുന്നതു കണ്ടു ആടുകളെ വിട്ടു ഓ‍ടിക്കളയുന്നു; ചെന്നായ് അവയെ പിടിക്കയും ചിന്നിച്ചുകളകയും ചെയ്യുന്നു. 13 അവന്‍ കൂലിക്കാരനും ആടുകളെക്കുറിച്ചു വിചാരമില്ലാത്തവനുമല്ലോ. 14 ഞാന്‍ നല്ല ഇടയന്‍ ; പിതാവു എന്നെ അറികയും ഞാന്‍ പിതാവിനെ അറികയും ചെയ്യുന്നതുപോലെ ഞാന്‍ എനിക്കുള്ളവയെ അറികയും എനിക്കുള്ളവ എന്നെ അറികയും ചെയ്യുന്നു. 15 ആടുകള്‍ക്കു വേണ്ടി ഞാന്‍ എന്‍റെ ജീവനെ കൊടുക്കുന്നു. 16 ഈ തൊഴുത്തില്‍ ഉള്‍പ്പെടാത്ത വേറെ ആടുകള്‍ എനിക്കു ഉണ്ടു; അവയെയും ഞാന്‍ നടത്തേണ്ടതാകുന്നു; അവ എന്‍റെ ശബ്ദം കേള്‍ക്കും; ഒരാട്ടിന്‍ കൂട്ടവും ഒരിടയനും ആകും. 17 എന്‍റെ ജീവനെ വീണ്ടും പ്രാപിക്കേണ്ടതിന്നു ഞാന്‍ അതിനെ കൊടുക്കുന്നതുകൊണ്ടു പിതാവു എന്നെ സ്നേഹിക്കുന്നു. 18 ആരും അതിനെ എന്നോടു എടുത്തുകളയുന്നില്ല; ഞാന്‍ തന്നേ അതിനെ കൊടുക്കുന്നു; അതിനെ കൊടുപ്പാന്‍ എനിക്കു അധികാരം ഉണ്ടു; വീണ്ടും പ്രാപിപ്പാനും അധികാരം ഉണ്ടു; ഈ കല്പന എന്‍റെ പിതാവിങ്കല്‍ നിന്നു എനിക്കു ലഭിച്ചിരിക്കുന്നു. 19 ഈ വചനം നിമിത്തം യെഹൂദന്മാരുടെ ഇടയില്‍ പിന്നെയും ഭിന്നത ഉണ്ടായി. 20 അവരില്‍ പലരും; അവന്നു ഭൂതം ഉണ്ടു; അവന്‍ ഭ്രാന്തന്‍ ആകുന്നു; അവന്‍റെ വാക്കു കേള്‍ക്കുന്നതു എന്തിന്നു എന്നു പറഞ്ഞു. 21 മറ്റു ചിലര്‍ : ഇതു ഭൂതഗ്രസ്തന്‍റെ വാക്കല്ല; ഭൂതത്തിന്നു കുരുടന്മാരുടെ കണ്ണു തുറപ്പാന്‍ കഴിയുമോ എന്നു പറഞ്ഞു. 22 അനന്തരം യെരൂശലേമില്‍ പ്രതിഷ്ഠോത്സവം ആചരിച്ചു; അന്നു ശീതകാലമായിരുന്നു. 23 യേശു ദൈവലായത്തില്‍ ശലോമോന്‍റെ മണ്ഡപത്തില്‍ നടന്നുകൊണ്ടിരുന്നു. 24 യെഹൂദന്മാര്‍ അവനെ വളഞ്ഞു: നീ എത്രത്തോളം ഞങ്ങളെ ആശിപ്പിക്കുന്നു? നീ ക്രിസ്തു എങ്കില്‍ സ്പഷ്ടമായി പറക എന്നു അവനോടു പറഞ്ഞു. 25 യേശു അവരോടു ഉത്തരം പറഞ്ഞതു: ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുണ്ടു; എങ്കിലും നിങ്ങള്‍ വിശ്വസിക്കുന്നില്ല; എന്‍റെ പിതാവിന്‍റെ നാമത്തില്‍ ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ എനിക്കു സാക്‍ഷ്യം ആകുന്നു. 26 നിങ്ങളോ എന്‍റെ ആടുകളുടെ കൂട്ടത്തിലുള്ളവരല്ലായ്കയാല്‍ വിശ്വസിക്കുന്നില്ല. എന്‍റെ ആടുകള്‍ എന്‍റെ ശബ്ദം കേള്‍ക്കുന്നു; 27 ഞാന്‍ അവയെ അറികയും അവ എന്നെ അനുഗമിക്കയും ചെയ്യുന്നു. 28 ഞാന്‍ അവവെക്കു നിത്യജീവന്‍ കൊടുക്കുന്നു; അവ ഒരുനാളും നശിച്ചു പോകയില്ല; ആരും അവയെ എന്‍റെ കയ്യില്‍ നിന്നു പിടിച്ചുപറിക്കയും ഇല്ല. 29 അവയെ തന്നിരിക്കുന്ന എന്‍റെ പിതാവു എല്ലാവരിലും വലിയവന്‍ ; പിതാവിന്‍റെ കയ്യില്‍ നിന്നു പിടിച്ചുപറിപ്പാന്‍ ആര്‍ക്കും കഴികയില്ല 30 ഞാനും പിതാവും ഒന്നാകുന്നു.” 31 യെഹൂദന്മാര്‍ അവനെ എറിവാന്‍ പിന്നെയും കല്ലു എടുത്തു. 32 യേശു അവരോടു: “പിതാവിന്‍റെ കല്പനയാല്‍ ഞാന്‍ പല നല്ല പ്രവൃത്തികള്‍ നിങ്ങളെ കാണിച്ചിരിക്കുന്നു; അവയില്‍ ഏതു പ്രവൃത്തിനിമിത്തം നിങ്ങള്‍ എന്നെ കല്ലെറിയുന്നു?” എന്നു ചോദിച്ചു. 33 യെഹൂദന്മാര്‍ അവനോടു: നല്ല പ്രവൃത്തി നിമിത്തമല്ല, ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങള്‍ നിന്നെ കല്ലെറിയുന്നതു എന്നു ഉത്തരം പറഞ്ഞു. 34 യേശു അവരോടു: നിങ്ങള്‍ ദേവന്മാര്‍ ആകുന്നു എന്നു ഞാന്‍ പറഞ്ഞു എന്നു നിങ്ങളുടെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നില്ലയോ? 35 ദൈവത്തിന്‍റെ അരുളപ്പാടു ഉണ്ടായിട്ടുള്ളവരെ ദേവന്മാര്‍ എന്നു പറഞ്ഞു എങ്കില്‍ തിരുവെഴുത്തിന്നു നീക്കം വന്നുകൂടായല്ലോ - 36 ഞാന്‍ ദൈവത്തിന്‍റെ പുത്രന്‍ എന്നു പറഞ്ഞതുകൊണ്ടു: നീ ദൈവദൂഷണം പറയുന്നു എന്നു പിതാവു വിശുദ്ധീകരിച്ചു ലോകത്തില്‍ അയച്ചവനോടു നിങ്ങള്‍ പറയുന്നുവോ? 37 ഞാന്‍ എന്‍റെ പിതാവിന്‍റെ പ്രവൃത്തി ചെയ്യുന്നില്ലെങ്കില്‍ എന്നെ വിശ്വസിക്കേണ്ടാ; 38 ചെയ്യുന്നു എങ്കിലോ എന്നെ വിശ്വസിക്കാതിരുന്നാലും പിതാവു എന്നിലും ഞാന്‍ പിതാവിലും എന്നു നിങ്ങള്‍ ഗ്രഹിച്ചു അറിയേണ്ടതിന്നു പ്രവൃത്തിയെ വിശ്വസിപ്പിന്‍ . 39 അവര്‍ അവനെ പിന്നെയും പിടിപ്പാന്‍ നോക്കി; അവനോ അവരുടെ കയ്യില്‍ നിന്നു ഒഴിഞ്ഞുപോയി. 40 അവന്‍ യോര്‍ദ്ദാന്നക്കരെ യോഹന്നാന്‍ ആദിയില്‍ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന സ്ഥലത്തു പിന്നെയും ചെന്നു അവിടെ പാര്‍ത്തു. 41 പലരും അവന്‍റെ അടുക്കല്‍ വന്നു: യോഹന്നാന്‍ അടയാളം ഒന്നും ചെയ്തിട്ടില്ല; എന്നാല്‍ ഇവനെക്കുറിച്ചു യോഹന്നാന്‍ പറഞ്ഞതു ഒക്കെയും സത്യമായിരുന്നു എന്നു പറഞ്ഞു. 42 അവിടെ പലരും അവനില്‍ വിശ്വസിച്ചു.

11:1 മറിയയുടെയും അവളുടെ സഹോദരി മാര്‍ത്തയുടെയും ഗ്രാമമായ ബേഥാന്യയിലെ ലാസര്‍ എന്ന ഒരുത്തന്‍ ദീനമായ്ക്കിടന്നു. 2 ഈ മറിയ ആയിരുന്നു കര്‍ത്താവിനെ പരിമള തൈലം പൂശി തന്‍റെ തലമുടികൊണ്ടു അവന്‍റെ കാല്‍ തുടച്ചതു. അവളുടെ സഹോദരനായ ലാസര്‍ ആയിരുന്നു ദീനമായ്ക്കിടന്നതു. 3 ആ സഹോദരിമാര്‍ അവന്‍റെ അടുക്കല്‍ ആളയച്ചു: കര്‍ത്താവേ, നിനക്കു പ്രിയനായവന്‍ ദീനമായ്ക്കിടക്കുന്നു എന്നു പറയിച്ചു. 4 യേശു അതു കേട്ടിട്ടു: ഈ ദീനം മരണത്തിന്നായിട്ടല്ല, ദൈവപുത്രന്‍ മഹത്വപ്പെടേണ്ടതിന്നു ദൈവത്തിന്‍റെ മഹത്വത്തിന്നായിട്ടത്രേ എന്നു പറഞ്ഞു. 5 യേശു മാര്‍ത്തയെയും അവളുടെ സഹോദരിയെയും ലാസരിനെയും സ്നേഹിച്ചു. 6 എന്നിട്ടും അവന്‍ ദീനമായ്ക്കിടക്കുന്നു എന്നു കേട്ടാറെ താന്‍ അന്നു ഇരുന്ന സ്ഥലത്തു രണ്ടു ദിവസം പാര്‍ത്തു. 7 അതിന്‍റെ ശേഷം അവന്‍ ശിഷ്യന്മാരോടു: നാം വീണ്ടും യെഹൂദ്യയിലേക്കു പോക എന്നു പറഞ്ഞു. 8 ശിഷ്യന്മാര്‍ അവനോടു: റബ്ബീ, യെഹൂദന്മാര്‍ ഇപ്പോള്‍തന്നേ നിന്നെ കല്ലെറിവാന്‍ ഭാവിച്ചുവല്ലോ; നീ പിന്നെയും അവിടെ പോകുന്നുവോ എന്നു ചോദിച്ചു. 9 അതിന്നു യേശു: പകലിന്നു പന്ത്രണ്ടു മണിനേരം ഇല്ലയോ? പകല്‍ സമയത്തു നടക്കുന്നവന്‍ ഈ ലോകത്തിന്‍റെ വെളിച്ചം കാണുന്നതുകൊണ്ടു ഇടറുന്നില്ല. 10 രാത്രിയില്‍ നടക്കുന്നവനോ അവന്നു വെളിച്ചം ഇല്ലായ്കകൊണ്ടു ഇടറുന്നു എന്നു ഉത്തരം പറഞ്ഞു. 11 ഇതു പറഞ്ഞിട്ടു അവന്‍ : നമ്മുടെ സ്നേഹിതനായ ലാസര്‍ നിദ്രകൊള്ളുന്നു; എങ്കിലും ഞാന്‍ അവനെ ഉണര്‍ത്തുവാന്‍ പോകുന്നു എന്നു അവരോടു പറഞ്ഞു. 12 ശിഷ്യന്മാര്‍ അവനോടു: കര്‍ത്താവേ, അവന്‍ നിദ്രകൊള്ളുന്നു എങ്കില്‍ അവന്നു സൌഖ്യം വരും എന്നു പറഞ്ഞു. 13 യേശുവോ അവന്‍റെ മരണത്തെക്കുറിച്ചു ആയിരുന്നു പറഞ്ഞതു; ഉറക്കം എന്ന നിദ്രയെക്കുറിച്ചു പറഞ്ഞു എന്നു അവര്‍ക്കും തോന്നിപ്പോയി. 14 അപ്പോള്‍ യേശു സ്പഷ്ടമായി അവരോടു: ലാസര്‍ മരിച്ചുപോയി; 15 ഞാന്‍ അവിടെ ഇല്ലാഞ്ഞതുകൊണ്ടു നിങ്ങളെ വിചാരിച്ചു സന്തോഷിക്കുന്നു; നിങ്ങള്‍ വിശ്വസിപ്പാന്‍ ഇടയാകുമല്ലോ; എന്നാല്‍ നാം അവന്‍റെ അടുക്കല്‍ പോക എന്നു പറഞ്ഞു. 16 ദിദിമൊസ് എന്നു പേരുള്ള തോമസ് സഹശിഷ്യന്മാരോടു: അവനോടു കൂടെ മരിക്കേണ്ടതിന്നു നാമും പോക എന്നു പറഞ്ഞു. 17 യേശു അവിടെ എത്തിയപ്പോള്‍ അവനെ കല്ലറയില്‍ വെച്ചിട്ടു നാലുദിവസമായി എന്നു അറിഞ്ഞു. 18 ബേഥാന്യ യെരൂശലേമിന്നരികെ ഏകദേശം രണ്ടു നാഴിക ദൂരത്തായിരുന്നു. 19 മാര്‍ത്തയെയും മറിയയെയും സഹോദരനെക്കുറിച്ചു ആശ്വസിപ്പിക്കേണ്ടതിന്നു പല യെഹൂദന്മാരും അവരുടെ അടുക്കല്‍ വന്നിരുന്നു. 20 യേശു വരുന്നു എന്നു കേട്ടിട്ടു മാര്‍ത്ത അവനെ എതിരേല്പാന്‍ ചെന്നു; മറിയയോ വീട്ടില്‍ ഇരുന്നു. 21 മാര്‍ത്ത യേശുവിനോടു: കര്‍ത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കില്‍ എന്‍റെ സഹോദരന്‍ മരിക്കയില്ലായിരുന്നു. 22 ഇപ്പോഴും നീ ദൈവത്തോടു എന്തു അപേക്ഷിച്ചാലും ദൈവം നിനക്കു തരും എന്നു ഞാന്‍ അറിയുന്നു എന്നു പറഞ്ഞു. 23 യേശു അവളോടു: നിന്‍റെ സഹോദരന്‍ ഉയിര്‍ത്തെഴുന്നേലക്കും എന്നു പറഞ്ഞു. 24 മാര്‍ത്ത അവനോടു: ഒടുക്കത്തെ നാളിലെ പുനരുത്ഥാനത്തില്‍ അവന്‍ ഉയിര്‍ത്തെഴുന്നേലക്കും എന്നു ഞാന്‍ അറിയുന്നു എന്നു പറഞ്ഞു. 25 യേശു അവളോടു: ഞാന്‍ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും. 26 ജീവിച്ചിരുന്നു എന്നില്‍ വിശ്വസിക്കുന്നവന്‍ ആരും ഒരു നാളും മരിക്കയില്ല; ഇതു നീ വിശ്വസിക്കുന്നുവോ എന്നു പറഞ്ഞു. 27 അവള്‍ അവനോടു: ഉവ്വു, കര്‍ത്താവേ, ലോകത്തില്‍ വരുവാനുള്ള ദൈവപുത്രനായ ക്രിസ്തു നീ തന്നേ എന്നു ഞാന്‍ വിശ്വസിച്ചിരിക്കുന്നു എന്നു പറഞ്ഞിട്ടു 28 പോയി തന്‍റെ സഹോദരിയായ മറിയയെ സ്വകാര്യമായി വിളിച്ചു: ഗുരു വന്നിട്ടുണ്ടു നിന്നെ വിളിക്കുന്നു എന്നു പറഞ്ഞു. 29 അവള്‍ കേട്ട ഉടനെ എഴുന്നേറ്റു അവന്‍റെ അടുക്കല്‍ വന്നു. 30 യേശു അതുവരെ ഗ്രാമത്തില്‍ കടക്കാതെ മാര്‍ത്ത അവനെ എതിരേറ്റ സ്ഥലത്തു തന്നേ ആയിരുന്നു. 31 വീട്ടില്‍ അവളോടുകൂടെ ഇരുന്നു അവളെ ആശ്വസിപ്പിക്കുന്ന യെഹൂദന്മാര്‍, മറിയ വേഗം എഴുന്നേറ്റു പോകുന്നതു കണ്ടിട്ടു അവള്‍ കല്ലറെക്കല്‍ കരവാന്‍ പോകുന്നു എന്നു വിചാരിച്ചു പിന്‍ ചെന്നു. 32 യേശു ഇരിക്കുന്നേടത്തു മറിയ എത്തി അവനെ കണ്ടിട്ടു അവന്‍റെ കാല്‍ക്കല്‍ വീണു: കര്‍ത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കില്‍ എന്‍റെ സഹോദരന്‍ മരിക്കയില്ലായിരുന്നു എന്നു പറഞ്ഞു. 33 അവള്‍ കരയുന്നതും അവളോടുകൂടെ വന്ന യെഹൂദന്മാര്‍ കരയുന്നതും യേശു കണ്ടിട്ടു ഉള്ളം നൊന്തു കലങ്ങി: 34 അവനെ വെച്ചതു എവിടെ എന്നു ചോദിച്ചു. കര്‍ത്താവേ, വന്നു കാണ്‍ക എന്നു അവര്‍ അവനോടു പറഞ്ഞു. 35 യേശു കണ്ണുനീര്‍ വാര്‍ത്തു. 36 ആകയാല്‍ യെഹൂദന്മാര്‍ : കണ്ടോ അവനോടു എത്ര പ്രിയം ഉണ്ടായിരുന്നു എന്നു പറഞ്ഞു. 37 ചിലരോ: കുരുടന്‍റെ കണ്ണു തുറന്ന ഇവന്നു ഇവനെയും മരിക്കാതാക്കുവാന്‍ കഴിഞ്ഞില്ലയോ എന്നു പറഞ്ഞു. 38 യേശു പിന്നെയും ഉള്ളംനൊന്തു കല്ലറെക്കല്‍ എത്തി; അതു ഒരു ഗുഹ ആയിരുന്നു; ഒരു കല്ലും അതിന്മേല്‍ വെച്ചിരുന്നു. 39 കല്ലു നീക്കുവിന്‍ എന്നു യേശു പറഞ്ഞു മരിച്ചവന്‍റെ സഹോദരിയായ മാര്‍ത്ത: കര്‍ത്താവേ, നാറ്റം വെച്ചുതുടങ്ങി; നാലുദിവസമായല്ലോ എന്നു പറഞ്ഞു. 40 യേശു അവളോടു: വിശ്വസിച്ചാല്‍ നീ ദൈവത്തിന്‍റെ മഹത്വം കാണും എന്നു ഞാന്‍ നിന്നോടു പറഞ്ഞില്ലയോ എന്നു പറഞ്ഞു. 41 അവര്‍ കല്ലു നീക്കി. യേശു മേലോട്ടു നോക്കി: പിതാവേ, നീ എന്‍റെ അപേക്ഷ കേട്ടതിനാല്‍ ഞാന്‍ നിന്നെ വാഴ്ത്തുന്നു. 42 നീ എപ്പോഴും എന്‍റെ അപേക്ഷ കേള്‍ക്കുന്നു എന്നു ഞാന്‍ അറിഞ്ഞിരിക്കുന്നു; എങ്കിലും നീ എന്നെ അയച്ചു എന്നു ചുറ്റും നിലക്കുന്ന പുരുഷാരം വിശ്വസിക്കേണ്ടതിന്നു അവരുടെ നിമിത്തം ഞാന്‍ പറയുന്നു എന്നു പറഞ്ഞു. 43 ഇങ്ങനെ പറഞ്ഞിട്ടു അവന്‍ : ലാസരേ, പുറത്തുവരിക എന്നു ഉറക്കെ വിളിച്ചു. 44 മരിച്ചവന്‍ പുറത്തുവന്നു; അവന്‍റെ കാലും കയ്യും ശീലകൊണ്ടു കെട്ടിയും മുഖം റൂമാല്‍കൊണ്ടു മൂടിയുമിരുന്നു. അവന്‍റെ കെട്ടു അഴിപ്പിന്‍ ; അവന്‍ പോകട്ടെ എന്നു യേശു അവരോടു പറഞ്ഞു. 45 മറിയയുടെ അടുക്കല്‍ വന്ന യെഹൂദന്മാരില്‍ പലരും അവന്‍ ചെയ്തതു കണ്ടിട്ടു അവനില്‍ വിശ്വസിച്ചു. 46 എന്നാല്‍ ചിലര്‍ പരീശന്മാരുടെ അടുക്കല്‍ പോയി യേശു ചെയ്തതു അവരോടു അറിയിച്ചു. 47 മഹാപുരോഹിതന്മാരും പരീശന്മാരും സംഘം കൂടി: നാം എന്തു ചെയ്യേണ്ടു? ഈ മനുഷ്യന്‍ വളരെ അടയാളങ്ങള്‍ ചെയ്യുന്നുവല്ലോ. 48 അവനെ ഇങ്ങനെ വിട്ടേച്ചാല്‍ എല്ലാവരും അവനില്‍ വിശ്വസിക്കും; റോമക്കാരും വന്നു നമ്മുടെ സ്ഥലത്തെയും ജനത്തെയും എടുത്തുകളയും എന്നു പറഞ്ഞു. 49 അവരില്‍ ഒരുത്തന്‍ , ആ സംവത്സരത്തെ മഹാപുരോഹിതനായ കയ്യഫാവു തന്നേ, അവരോടു: നിങ്ങള്‍ ഒന്നും അറിയുന്നില്ല; 50 ജനം മുഴുവനും നശിച്ചുപോകാതവണ്ണം ഒരു മനുഷ്യന്‍ ജാതിക്കു വേണ്ടി മരിക്കുന്നതു നന്നു എന്നു ഓ‍ര്‍ക്കുന്നതുമില്ല എന്നു പറഞ്ഞു. 51 അവന്‍ ഇതു സ്വയമായി പറഞ്ഞതല്ല, താന്‍ ആ സംവത്സരത്തെ മഹാപുരോഹിതന്‍ ആകയാല്‍ ജനത്തിന്നു വേണ്ടി യേശു മരിപ്പാന്‍ ഇരിക്കുന്നു എന്നു പ്രവചിച്ചതത്രേ. 52 ജനത്തിന്നു വേണ്ടി മാത്രമല്ല ചിതറിയിരിക്കുന്ന ദൈവമക്കളെ ഒന്നായിട്ടു ചേര്‍ക്കേണ്ടതിന്നും തന്നേ. 53 അന്നു മുതല്‍ അവര്‍ അവനെ കൊല്ലുവാന്‍ ആലോചിച്ചു. 54 അതുകൊണ്ടു യേശു യെഹൂദന്മാരുടെ ഇടയില്‍ പിന്നെ പരസ്യമായി നടക്കാതെ അവിടം വിട്ടു മരുഭൂമിക്കരികെ എഫ്രയീം എന്ന പട്ടണത്തിലേക്കു വാങ്ങി ശിഷ്യന്മാരുമായി അവിടെ പാര്‍ത്തു. 55 യെഹൂദന്മാരുടെ പെസഹ അടുത്തിരിക്കയാല്‍ പലരും തങ്ങള്‍ക്കു ശുദ്ധിവരുത്തുവാന്‍ പെസഹെക്കു മുമ്പെ നാട്ടില്‍ നിന്നു യെരൂശലേമിലേക്കു പോയി. 56 അവര്‍ യേശുവിനെ അന്വേഷിച്ചു ദൈവാലയത്തില്‍ നിന്നുകൊണ്ടു: എന്തു തോന്നുന്നു? അവന്‍ പെരുനാള്‍ക്കു വരികയില്ലയോ എന്നു തമ്മില്‍ പറഞ്ഞു. 57 എന്നാല്‍ മഹാപുരോഹിതന്മാരും പരീശന്മാരും അവനെ പിടിക്കേണം എന്നു വെച്ചു അവന്‍ ഇരിക്കുന്ന ഇടം ആരെങ്കിലും അറിഞ്ഞാല്‍ അറിവു തരേണമെന്നു കല്പന കൊടുത്തിരുന്നു.

12:1 യേശു മരിച്ചവരില്‍ നിന്നു ഉയിര്‍പ്പിച്ച ലാസര്‍ പാര്‍ത്ത ബേഥാന്യയിലേക്കു യേശു പെസഹെക്കു ആറുദിവസം മുമ്പെ വന്നു. 2 അവിടെ അവര്‍ അവന്നു ഒരു അത്താഴം ഒരുക്കി; മാര്‍ത്ത ശുശ്രൂഷ ചെയ്തു, ലാസരോ അവനോടുകൂടെ പന്തിയില്‍ ഇരുന്നവരില്‍ ഒരുവന്‍ ആയിരുന്നു. 3 അപ്പോള്‍ മറിയ വിലയേറിയ സ്വച്ഛജടാമാംസിതൈലം ഒരു റാത്തല്‍ എടുത്തു യേശുവിന്‍റെ കാലില്‍ പൂശി തന്‍റെ തലമുടികൊണ്ടു കാല്‍ തുവര്‍ത്തി; തൈലത്തിന്‍റെ സൌരഭ്യം കൊണ്ടു വീടു നിറഞ്ഞു. 4 എന്നാല്‍ അവന്‍റെ ശിഷ്യന്മാരില്‍ ഒരുത്തനായി അവനെ കാണിച്ചുകൊടുപ്പാനുള്ള യൂദാ ഈസ്കര്‍യ്യോത്താവു: 5 ഈ തൈലം മുന്നൂറു വെള്ളിക്കാശിന്നു വിറ്റു ദരിദ്രന്മാര്‍ക്കും കൊടുക്കാഞ്ഞതു എന്തു എന്നു പറഞ്ഞു. 6 ഇതു ദരിദ്രന്മാരെക്കുറിച്ചു വിചാരം ഉണ്ടായിട്ടല്ല, അവന്‍ കള്ളന്‍ ആകകൊണ്ടും പണസ്സഞ്ചി തന്‍റെ പക്കല്‍ ആകയാല്‍ അതില്‍ ഇട്ടതു എടുത്തുവന്നതുകൊണ്ടും അത്രേ പറഞ്ഞതു. 7 യേശുവോ: അവളെ വിടുക; എന്‍റെ ശവസംസ്കാരദിവസത്തിന്നായി അവള്‍ ഇതു സൂക്ഷിച്ചു എന്നിരിക്കട്ടെ. 8 ദരിദ്രന്മാര്‍ നിങ്ങള്‍ക്കു എല്ലായ്പോഴും അടുക്കെ ഉണ്ടല്ലോ; ഞാന്‍ എല്ലായ്പോഴും അടുക്കെ ഇല്ലതാനും എന്നു പറഞ്ഞു. 9 അവന്‍ അവിടെ ഉണ്ടെന്നു അറിഞ്ഞിട്ടു യെഹൂദന്മാരുടെ ഒരു വലിയ പുരുഷാരം യേശുവിന്‍റെ നിമിത്തം മാത്രമല്ല, അവന്‍ മരിച്ചവരില്‍ നിന്നു ഉയിര്‍പ്പിച്ച ലാസരെ കാണ്മാനായിട്ടുംകൂടെ വന്നു. 10 അവന്‍ ഹേതുവായി അനേകം യെഹൂദന്മാര്‍ ചെന്നു 11 യേശുവില്‍ വിശ്വസിക്കയാല്‍ ലാസരെയും കൊല്ലേണം എന്നു മഹാപുരോഹിതന്മാര്‍ ആലോചിച്ചു. 12 പിറ്റേന്നു പെരുന്നാള്‍ക്കു വന്നോരു വലിയ പുരുഷാരം യേശു യെരൂശലേമിലേക്കു വരുന്നു എന്നു കേട്ടിട്ടു 13 ഈത്തപ്പനയുടെ കുരുത്തോല എടുത്തുംകൊണ്ടു അവനെ എതിരേല്പാന്‍ ചെന്നു: ഹോശന്നാ, യിസ്രായേലിന്‍റെ രാജാവായി കര്‍ത്താവിന്‍റെ നാമത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവന്‍ എന്നു ആര്‍ത്തു. 14 യേശു ഒരു ചെറിയ കഴുതയെ കണ്ടിട്ടു അതിന്മേല്‍ കയറി. 15 “സീയോന്‍ പുത്രി, ഭയപ്പെടേണ്ടാ; ഇതാ നിന്‍റെ രാജാവു കഴുതകൂട്ടിപ്പുറത്തു കയറിവരുന്നു” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നേ. 16 ഇതു അവന്‍റെ ശിഷ്യന്മാര്‍ ആദിയില്‍ ഗ്രഹിച്ചില്ല; യേശുവിന്നു തേജസ്കരണം വന്നശേഷം അവനെക്കുറിച്ചു ഇങ്ങനെ എഴുതിയിരിക്കുന്നു എന്നും തങ്ങള്‍ അവന്നു ഇങ്ങനെ ചെയ്തു എന്നും അവര്‍ക്കും ഓ‍ര്‍മ്മ വന്നു. 17 അവന്‍ ലാസരെ കല്ലറയില്‍ നിന്നു വിളിച്ചു മരിച്ചവരില്‍ നിന്നു എഴുന്നേല്പിച്ചപ്പോള്‍ അവനോടുകൂടെ ഉണ്ടായിരുന്ന പുരുഷാരം സാക്‍ഷ്യം പറഞ്ഞു. 18 അവന്‍ ഈ അടയാളം ചെയ്തപ്രകാരം പുരുഷാരം കേട്ടിട്ടു അവനെ എതിരേറ്റുചെന്നു. 19 ആകയാല്‍ പരീശന്മാര്‍ തമ്മില്‍ തമ്മില്‍ : നമുക്കു ഒന്നും സാധിക്കുന്നില്ലല്ലോ; ലോകം അവന്‍റെ പിന്നാലെ ആയിപ്പോയി എന്നു പറഞ്ഞു. 20 പെരുനാളില്‍ നമസ്കരിപ്പാന്‍ വന്നവരില്‍ ചില യവനന്മാര്‍ ഉണ്ടായിരുന്നു. 21 ഇവര്‍ ഗലീലയിലെ ബേത്ത് സയിദക്കാരനായ ഫിലിപ്പൊസിന്‍റെ അടുക്കല്‍ ചെന്നു അവനോടു: യജമാനനേ, ഞങ്ങള്‍ക്കു യേശുവിനെ കാണ്മാന്‍ താല്പര്യമുണ്ടു എന്നു അപേക്ഷിച്ചു. 22 ഫിലിപ്പൊസ് ചെന്നു അന്ത്രെയാസിനോടു പറഞ്ഞു. അന്ത്രെയാസും ഫിലിപ്പൊസും കൂടെ ചെന്നു യേശുവിനോടു പറഞ്ഞു. 23 യേശു അവരോടു ഉത്തരം പറഞ്ഞതു: മനുഷ്യപുത്രന്‍ തേജസ്കരിക്കപ്പെടുവാനുള്ള നാഴിക വന്നിരിക്കുന്നു. 24 ആമേന്‍ , ആമേന്‍ , ഞാന്‍ നിങ്ങളോടു പറയുന്നു: കോതമ്പുമണി നിലത്തു വീണു ചാകുന്നില്ല എങ്കില്‍ അതു തനിയേ ഇരിക്കും; ചത്തു എങ്കിലോ വളരെ വിളവുണ്ടാകും. 25 തന്‍റെ ജീവനെ സ്നേഹിക്കുന്നവന്‍ അതിനെ കളയും; ഇഹലോകത്തില്‍ തന്‍റെ ജീവനെ പകെക്കുന്നവന്‍ അതിനെ നിത്യജീവന്നായി സൂക്ഷിക്കും. 26 എനിക്കു ശുശ്രൂഷ ചെയ്യുന്നവന്‍ എന്നെ അനുഗമിക്കട്ടെ; ഞാന്‍ ഇരിക്കുന്നേടത്തു എന്‍റെ ശുശ്രൂഷക്കാരനും ഇരിക്കും; എനിക്കു ശുശ്രൂഷചെയ്യുന്നവനെ പിതാവു മാനിക്കും. 27 ഇപ്പോള്‍ എന്‍റെ ഉള്ളം കലങ്ങിയിരിക്കുന്നു; ഞാന്‍ എന്തു പറയേണ്ടു? പിതാവേ, ഈ നാഴികയില്‍നിന്നു എന്നെ രക്ഷിക്കേണമേ; എങ്കിലും ഇതു നിമിത്തം ഞാന്‍ ഈ നാഴികയിലേക്കു വന്നിരിക്കുന്നു. 28 പിതാവേ, നിന്‍റെ നാമത്തെ മഹത്വപ്പെടുത്തേണമേ. അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍നിന്നു; ഞാന്‍ മഹത്വപ്പെടുത്തിയിരിക്കുന്നു; ഇനിയും മഹത്വപ്പെടുത്തും എന്നൊരു ശബ്ദം ഉണ്ടായി: 29 അതുകേട്ടിട്ടു അരികെ നില്ക്കുന്ന പുരുഷാരം: ഇടി ഉണ്ടായി എന്നു പറഞ്ഞു; മറ്റു ചിലര്‍ ഒരു ദൈവദൂതന്‍ അവനോടു സംസാരിച്ചു എന്നു പറഞ്ഞു. 30 അതിന്നു യേശു: ഈ ശബ്ദം എന്‍റെ നിമിത്തമല്ല, നിങ്ങളുടെ നിമിത്തം അത്രേ ഉണ്ടായതു. 31 ഇപ്പോള്‍ ഈ ലോകത്തിന്‍റെ ന്യായവിധി ആകുന്നു; ഇപ്പോള്‍ ഈ ലോകത്തിന്‍റെ പ്രഭുവിനെ പുറത്തു തള്ളിക്കളയും. 32 ഞാനോ ഭൂമിയില്‍ നിന്നു ഉയര്‍ത്തപ്പെട്ടാല്‍ എല്ലാവരെയും എങ്കലേക്കു ആകര്‍ഷിക്കും എന്നു ഉത്തരം പറഞ്ഞു. 33 ഇതു താന്‍ മരിപ്പാനുള്ള മരണവിധം സൂചിപ്പിച്ചു പറഞ്ഞതത്രേ. 34 പുരുഷാരം അവനോടു: ക്രിസ്തു എന്നേക്കും ഇരിക്കും എന്നു ഞങ്ങള്‍ ന്യായപ്രമാണത്തില്‍ വായിച്ചുകേട്ടിരിക്കുന്നു; പിന്നെ മനുഷ്യപുത്രന്‍ ഉയര്‍ത്തപ്പെടേണ്ടതെന്നു നീ പറയുന്നതു എങ്ങനെ? ഈ മനുഷ്യപുത്രന്‍ ആര്‍ എന്നു ചോദിച്ചു. 35 അതിന്നു യേശു അവരോടു: ഇനി കുറെകാലം മാത്രം വെളിച്ചം നിങ്ങളുടെ ഇടയില്‍ ഇരിക്കും; ഇരുള്‍ നിങ്ങളെ പിടിക്കാതിരിപ്പാന്‍ നിങ്ങള്‍ക്കു വെളിച്ചം ഉള്ളേടത്തോളം നടന്നുകൊള്‍വിന്‍ . ഇരുളില്‍ നടക്കുന്നവന്‍ താന്‍ എവിടെ പോകുന്നു എന്നു അറിയുന്നില്ലല്ലോ. 36 നിങ്ങള്‍ വെളിച്ചത്തിന്‍റെ മക്കള്‍ ആകേണ്ടതിന്നു വെളിച്ചം ഉള്ളടത്തോളം വെളിച്ചത്തില്‍ വിശ്വസിപ്പിന്‍ എന്നു പറഞ്ഞു. 37 ഇതു സംസാരിച്ചിട്ടു യേശു വാങ്ങിപ്പോയി അവരെ വിട്ടു മറഞ്ഞു. അവര്‍ കാണ്‍കെ അവന്‍ ഇത്ര വളരെ അടയാളങ്ങളെ ചെയ്തിട്ടും അവര്‍ അവനില്‍ വിശ്വസിച്ചില്ല. 38 “കര്‍ത്താവേ, ഞങ്ങള്‍ കേള്‍പ്പിച്ചതു ആര്‍ വിശ്വസിച്ചിരിക്കുന്നു? കര്‍ത്താവിന്‍റെ ഭുജം ആര്‍ക്കും വെളിപ്പെട്ടിരിക്കുന്നു?” എന്നു യെശയ്യാപ്രവാചകന്‍ പറഞ്ഞ വചനം നിവൃത്തിയാവാന്‍ ഇടവന്നു. 39 അവര്‍ക്കും വിശ്വസിപ്പാന്‍ കഴിഞ്ഞില്ല; അതിന്‍റെ കാരണം യെശയ്യാവു വേറെ ഒരേടത്തു പറയുന്നതു: 40 അവര്‍ കണ്ണുകൊണ്ടു കാണുകയോ ഹൃദയംകൊണ്ടു ഗ്രഹിക്കയോ മനം തിരികയോ താന്‍ അവരെ സൌഖ്യമാക്കുകയോ ചെയ്യാതിരിക്കേണ്ടതിന്നു അവരുടെ കണ്ണു അവന്‍ കുരുടാക്കി ഹൃദയം തടിപ്പിച്ചിരിക്കുന്നു” 41 യെശയ്യാവു അവന്‍റെ തേജസ്സു കണ്ടു അവനെക്കുറിച്ചു സംസാരിച്ചതു കൊണ്ടാകുന്നു ഇതു പറഞ്ഞതു. 42 എന്നിട്ടുംപ്രമാണികളില്‍ തന്നെയും അനേകര്‍ അവനില്‍ വിശ്വസിച്ചു:പള്ളിഭ്രഷ്ടര്‍ ആകാതിരിപ്പാന്‍ പരീശന്മാര്‍ നിമിത്തംഏറ്റുപറഞ്ഞീല്ലതാനും 43 അവര്‍ ദൈവത്താലുള്ള മാനത്തെക്കാള്‍ മനുഷ്യരാലുള്ള മാനത്തെ അ അധികം സ്നേഹിച്ചു. അധികം സ്നേഹിച്ചു. 44 യേശു വിളിച്ചു പറഞ്ഞതു: എന്നില്‍ വിശ്വസിക്കുന്നവന്‍ എന്നിലല്ല എന്നെ അയച്ചവനില്‍ തന്നേ വിശ്വസിക്കുന്നു. 45 എന്നെ കാണുന്നവന്‍ എന്നെ അയച്ചവനെ കാണുന്നു. 46 എന്നില്‍ വിശ്വസിക്കുന്നവന്‍ ആരും ഇരുളില്‍ വസിക്കാതിരിപ്പാന്‍ ഞാന്‍ വെളിച്ചമായി ലോകത്തില്‍ വന്നിരിക്കുന്നു. 47 എന്‍റെ വചനം കേട്ടു പ്രമാണിക്കാത്തവനെ ഞാന്‍ വിധിക്കുന്നില്ല; ലോകത്തെ വിധിപ്പാനല്ല, ലോകത്തെ രക്ഷിപ്പാനത്രേ ഞാന്‍ വന്നിരിക്കുന്നതു. 48 എന്‍റെ വചനം കൈക്കൊള്ളാതെ എന്നെ തള്ളിക്കളയുന്നവനെ ന്യായം വിധിക്കുന്നവന്‍ ഉണ്ടു; ഞാന്‍ സംസാരിച്ച വചനം തന്നേ ഒടുക്കത്തെ നാളില്‍ അവനെ ന്യായം വിധിക്കും. 49 ഞാന്‍ സ്വയമായി സംസാരിച്ചിട്ടില്ല; എന്നെ അയച്ച പിതാവു തന്നേ ഞാന്‍ ഇന്നതു പറയേണം എന്നും ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു. 50 അവന്‍റെ കല്പന നിത്യജീവന്‍ എന്നു ഞാന്‍ അറിയുന്നു; ആകയാല്‍ ഞാന്‍ സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു.

13:1 പെസഹപെരുനാളിന്നു മുമ്പെ താന്‍ ഈ ലോകം വിട്ടു പിതാവിന്‍റെ അടുക്കല്‍ പോകുവാനുള്ള നാഴിക വന്നു എന്നു യേശു അറിഞ്ഞിട്ടു, ലോകത്തില്‍ തനിക്കുള്ളവരെ സ്നേഹിച്ചതുപോലെ അവസാനത്തോളം അവരെ സ്നേഹിച്ചു. 2 അത്താഴം ആയപ്പോള്‍ പിശാചു, ശിമോന്‍റെ മകനായ യൂദാ ഇസ്കര്‍യ്യോത്താവിന്‍റെ ഹൃദയത്തില്‍ അവനെ കാണിച്ചുകൊടുപ്പാന്‍ തോന്നിച്ചിരുന്നു; 3 പിതാവു സകലവും തന്‍റെ കയ്യില്‍ തന്നിരിക്കുന്നു എന്നും താന്‍ ദൈവത്തിന്‍റെ അടുക്കല്‍നിന്നു വന്നു ദൈവത്തിന്‍റെ അടുക്കല്‍ പോകുന്നു എന്നും യേശു അറിഞ്ഞിരിക്കെ 4 അത്താഴത്തില്‍ നിന്നു എഴുന്നേറ്റു വസ്ത്രം ഊരിവെച്ചു ഒരു തുവര്‍ത്തു എടുത്തു അരയില്‍ ചുറ്റി 5 ഒരു പാത്രത്തില്‍ വെള്ളം പകര്‍ന്നു ശിഷ്യന്മാരുടെ കാല്‍ കഴുകുവാനും അരയില്‍ ചുറ്റിയിരുന്ന തുണികൊണ്ടു തുവര്‍ത്തുവാനും തുടങ്ങി. 6 അവന്‍ ശിമോന്‍ പത്രൊസിന്‍റെ അടുക്കല്‍ വന്നപ്പോള്‍ അവന്‍ അവനോടു: കര്‍ത്താവേ, നീ എന്‍റെ കാല്‍ കഴുകുന്നുവോ, എന്നു പറഞ്ഞു. 7 യേശു അവനോടു: ഞാന്‍ ചെയ്യുന്നതു നീ ഇപ്പോള്‍ അറിയുന്നില്ല; പിന്നെ അറിയും എന്നു ഉത്തരം പറഞ്ഞു. 8 നീ ഒരുനാളും എന്‍റെ കാല്‍ കഴുകുകയില്ല എന്നു പത്രൊസ് പറഞ്ഞു. അതിന്നു യേശു: ഞാന്‍ നിന്നെ കഴുകാഞ്ഞാല്‍ നിനക്കു എന്നോടുകൂടെ പങ്കില്ല എന്നു ഉത്തരം പറഞ്ഞു. അപ്പോള്‍ ശിമോന്‍ പത്രൊസ്: 9 കര്‍ത്താവേ, എന്‍റെ കാല്‍ മാത്രമല്ല കയ്യും തലയും കൂടെ കഴുകേണമേ എന്നു പറഞ്ഞു. 10 യേശു അവനോടു: കുളിച്ചിരിക്കുന്നവന്നു കാല്‍ അല്ലാതെ കഴുകുവാന്‍ ആവശ്യം ഇല്ല; അവന്‍ മുഴുവനും ശുദ്ധിയുള്ളവന്‍ ; നിങ്ങള്‍ ശുദ്ധിയുള്ളവര്‍ ആകുന്നു; എല്ലാവരും അല്ലതാനും എന്നു പറഞ്ഞു. 11 തന്നെ കാണിച്ചുകൊടുക്കുന്നവനെ അറിഞ്ഞിരിക്കകൊണ്ടത്രേ എല്ലാവരും ശുദ്ധിയുള്ളവരല്ല എന്നു പറഞ്ഞതു. 12 അവന്‍ അവരുടെ കാല്‍ കഴുകീട്ടു വസ്ത്രം ധരിച്ചു വീണ്ടും ഇരുന്നു അവരോടു പറഞ്ഞതു: ഞാന്‍ നിങ്ങള്‍ക്കു ചെയ്തതു ഇന്നതു എന്നു അറിയുന്നുവോ? 13 നിങ്ങള്‍ എന്നെ ഗുരുവെന്നും കര്‍ത്താവെന്നും വിളിക്കുന്നു; ഞാന്‍ അങ്ങനെ ആകകൊണ്ടു നിങ്ങള്‍ പറയുന്നതു ശരി. 14 കര്‍ത്താവും ഗുരുവുമായ ഞാന്‍ നിങ്ങളുടെ കാല്‍ കഴുകി എങ്കില്‍ നിങ്ങളും തമ്മില്‍ തമ്മില്‍ കാല്‍ കഴുകേണ്ടതാകുന്നു. 15 ഞാന്‍ നിങ്ങള്‍ക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന്നു ഞാന്‍ നിങ്ങള്‍ക്കു ദൃഷ്ടാന്തം തന്നിരിക്കുന്നു. 16 ആമേന്‍ , ആമേന്‍ , ഞാന്‍ നിങ്ങളോടു പറയുന്നു: ദാസന്‍ യജമാനനെക്കാള്‍ വലിയവന്‍ അല്ല; ദൂതന്‍ തന്നെ അയച്ചവനെക്കാള്‍ വലിയവനുമല്ല. 17 ഇതു നിങ്ങള്‍ അറിയുന്നു എങ്കില്‍ ചെയ്താല്‍ ഭാഗ്യവാന്മാര്‍: 18 നിങ്ങളെ എല്ലാവരെയും കുറിച്ചു പറയുന്നില്ല; ഞാന്‍ തിരഞ്ഞെടുത്തവരെ ഞാന്‍ അറിയുന്നു; എന്നാല്‍ “എന്‍റെ അപ്പം തിന്നുന്നവന്‍ എന്‍റെ നേരെ കുതികാല്‍ ഉയര്‍ത്തിയിരിക്കുന്നു” എന്നുള്ള തിരുവെഴുത്തിന്നു നിവൃത്തി വരേണ്ടതാകുന്നു. 19 അതു സംഭവിക്കുമ്പോള്‍ ഞാന്‍ തന്നേ മശീഹ എന്നു നിങ്ങള്‍ വിശ്വസിക്കേണ്ടതിന്നു ഞാന്‍ ഇപ്പോള്‍ അതു സംഭവിക്കുംമുമ്പെ നിങ്ങളോടു പറയുന്നു. 20 ആമേന്‍ , ആമേന്‍ , ഞാന്‍ നിങ്ങളോടു പറയുന്നു: ഞാന്‍ അയക്കുന്നവനെ കൈക്കൊള്ളുന്നവന്‍ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവന്‍ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു. 21 ഇതു പറഞ്ഞിട്ടു യേശു ഉള്ളം കലങ്ങി: ആമേന്‍ , ആമേന്‍ , ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങളില്‍ ഒരുത്തന്‍ എന്നെ കാണിച്ചുകൊടുക്കും എന്നു സാക്ഷീകരിച്ചു പറഞ്ഞു. 22 ഇതു ആരെക്കുറിച്ചു പറയുന്നു എന്നു ശിഷ്യന്മാര്‍ സംശയിച്ചു തമ്മില്‍ തമ്മില്‍ നോക്കി. 23 ശിഷ്യന്മാരില്‍ വെച്ചു യേശു സ്നേഹിച്ച ഒരുത്തന്‍ യേശുവിന്‍റെ മാര്‍വ്വിടത്തു ചാരിക്കൊണ്ടിരുന്നു. 24 ശിമോന്‍ പത്രൊസ് അവനോടു ആംഗ്യം കാട്ടി, അവന്‍ പറഞ്ഞതു ആരെക്കൊണ്ടു എന്നു ചോദിപ്പാന്‍ പറഞ്ഞു. 25 അവന്‍ യേശുവിന്‍റെ നെഞ്ചോടു ചാഞ്ഞു: കര്‍ത്താവേ, അതു ആര്‍ എന്നു ചോദിച്ചു. 26 ഞാന്‍ അപ്പഖണ്ഡംമുക്കി കൊടുക്കുന്നവന്‍ തന്നേ എന്നു യേശു ഉത്തരം പറഞ്ഞു; ഖണ്ഡം മുക്കി ശിമോന്‍ ഈസ്കര്‍യ്യോത്താവിന്‍റെ മകനായ യൂദെക്കു കൊടുത്തു. 27 ഖണ്ഡം വാങ്ങിയ ഉടനെ സാത്താന്‍ അവനില്‍ കടന്നു; യേശു അവനോടു: നീ ചെയ്യുന്നതു വേഗത്തില്‍ ചെയ്ക എന്നു പറഞ്ഞു. 28 എന്നാല്‍ ഇതു ഇന്നതിനെക്കുറിച്ചു പറഞ്ഞുവെന്നു പന്തിയില്‍ ഇരുന്നവരില്‍ ആരും അറിഞ്ഞില്ല. 29 പണസ്സഞ്ചി യൂദയുടെ പക്കല്‍ ആകയാല്‍ പെരുനാളിന്നു വേണ്ടുന്നതു മേടിപ്പാനോ ദരിദ്രര്‍ക്കും വല്ലതും കൊടുപ്പാനോ യേശു അവനോടു കല്പിക്കുന്നു എന്നു ചിലര്‍ക്കും തോന്നി. 30 ഖണ്ഡം വാങ്ങിയ ഉടനെ അവന്‍ എഴുന്നേറ്റുപോയി, അപ്പോള്‍ രാത്രി ആയിരുന്നു. 31 അവന്‍ പോയശേഷം യേശു പറഞ്ഞതു: ഇപ്പോള്‍ മനുഷ്യപുത്രന്‍ മഹത്വപ്പെട്ടിരിക്കുന്നു; ദൈവവും അവനില്‍ മഹത്വപ്പെട്ടിരിക്കുന്നു; 32 ദൈവം അവനില്‍ മഹത്വപ്പെട്ടിരിക്കുന്നു എങ്കില്‍ ദൈവം അവനെ തന്നില്‍ തന്നേ മഹത്വപ്പെടുത്തും; ക്ഷണത്തില്‍ അവനെ മഹത്വപ്പെടുത്തും. 33 കുഞ്ഞുങ്ങളേ, ഞാന്‍ ഇനി കുറഞ്ഞോന്നു മാത്രം നിങ്ങളോടുകൂടെ ഇരിക്കും; നിങ്ങള്‍ എന്നെ അന്വേഷിക്കും; ഞാന്‍ പോകുന്ന ഇടത്തു നിങ്ങള്‍ക്കു വരുവാന്‍ കഴികയില്ല എന്നു ഞാന്‍ യെഹൂദന്മാരോടു പറഞ്ഞതുപോലെ ഇന്നു നിങ്ങളോടും പറയുന്നു. 34 നിങ്ങള്‍ തമ്മില്‍ തമ്മില്‍ സ്നേഹിക്കേണം എന്നു പുതിയോരു കല്പന ഞാന്‍ നിങ്ങള്‍ക്കു തരുന്നു; ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മില്‍ തമ്മില്‍ സ്നേഹിക്കേണം എന്നു തന്നേ. 35 നിങ്ങള്‍ക്കു തമ്മില്‍ തമ്മില്‍ സ്നേഹം ഉണ്ടെങ്കില്‍ നിങ്ങള്‍ എന്‍റെ ശീഷ്യന്മാര്‍ എന്നു എല്ലാവരും അറിയും. 36 ശിമോന്‍ പത്രൊസ് അവനോടു: കര്‍ത്താവേ, നീ എവിടെ പോകന്നു എന്നു ചോദിച്ചതിന്നു: ഞാന്‍ പോകുന്ന ഇടത്തേക്കു നിനക്കു ഇപ്പോള്‍ എന്നെ അനുഗമിപ്പാന്‍ കഴികയില്ല; പിന്നെത്തേതില്‍ നീ എന്നെ അനുഗമിക്കും എന്നു യേശു അവനോടു ഉത്തരം പറഞ്ഞു. 37 പത്രൊസ് അവനോടു: കര്‍ത്താവേ, ഇപ്പോള്‍ എനിക്കു നിന്നെ അനുഗമിപ്പാന്‍ കഴിയാത്തതു എന്തു? ഞാന്‍ എന്‍റെ ജീവനെ നിനക്കു വേണ്ടി വെച്ചുകളയും എന്നു പറഞ്ഞു. 38 അതിന്നു യേശു: നിന്‍റെ ജീവനെ എനിക്കുവേണ്ടി വെച്ചുകളയുമോ? ആമേന്‍ , ആമേന്‍ , ഞാന്‍ നിന്നോടു പറയുന്നു: നീ മൂന്നു പ്രവശ്യം എന്നെ തള്ളിപ്പറയുവോളം കോഴി ക്കുകുകയില്ല എന്നു ഉത്തരം പറഞ്ഞു.

14:1 നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തില്‍ വിശ്വസിപ്പിന്‍ , എന്നിലും വിശ്വസിപ്പിന്‍ . 2 എന്‍റെ പിതാവിന്‍റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങള്‍ ഉണ്ടു; ഇല്ലെങ്കില്‍ ഞാന്‍ നിങ്ങളോടു പറയുമായിരുന്നു. ഞാന്‍ നിങ്ങള്‍ക്കു സ്ഥലം ഒരുക്കുവാന്‍ പോകുന്നു. 3 ഞാന്‍ പോയി നിങ്ങള്‍ക്കു സ്ഥലം ഒരുക്കിയാല്‍ . ഞാന്‍ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്‍റെ അടുക്കല്‍ ചേര്‍ത്തുകൊള്ളും 4 ഞാന്‍ പോകുന്ന ഇടത്തേക്കുള്ള വഴി നിങ്ങള്‍ അറിയുന്നു. 5 തോമാസ് അവനോടു: കര്‍ത്താവേ, നീ എവിടെ പോകുന്നു എന്നു ഞങ്ങള്‍ അറിയുന്നില്ല; പിന്നെ വഴി എങ്ങനെ അറിയും എന്നു പറഞ്ഞു. യേശു അവനോടു: 6 ഞാന്‍ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാന്‍ മുഖാന്തരമല്ലാതെ ആരും പിതാവിന്‍റെ അടുക്കല്‍ എത്തുന്നില്ല. 7 നിങ്ങള്‍ എന്നെ അറിഞ്ഞു എങ്കില്‍ എന്‍റെ പിതാവിനെയും അറിയുമായിരുന്നു; ഇന്നുമുതല്‍ നിങ്ങള്‍ അവനെ അറിയുന്നു; അവനെ കണ്ടുമിരിക്കുന്നു എന്നു പറഞ്ഞു. 8 ഫിലിപ്പോസ് അവനോടു: കര്‍ത്താവേ, പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചു തരേണം; എന്നാല്‍ ഞങ്ങള്‍ക്കു മതി എന്നു പറഞ്ഞു. 9 യേശു അവനോടു പറഞ്ഞതു: ഞാന്‍ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവന്‍ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ? 10 ഞാന്‍ പിതാവിലും പിതാവു എന്നിലും ആകുന്നു എന്നു നീ വിശ്വസിക്കുന്നില്ലയോ? ഞാന്‍ നിങ്ങളോടു പറയുന്ന വചനം സ്വയമായിട്ടല്ല സംസാരിക്കുന്നതു; പിതാവു എന്നില്‍ വസിച്ചുകൊണ്ടു തന്‍റെ പ്രവൃത്തി ചെയ്യുന്നു. 11 ഞാന്‍ പിതാവിലും പിതാവു എന്നിലും എന്നു എന്നെ വിശ്വസിപ്പിന്‍ ; അല്ലെങ്കില്‍ പ്രവൃത്തി നിമിത്തം എന്നെ വിശ്വസിപ്പിന്‍ . 12 ആമേന്‍ , ആമേന്‍ , ഞാന്‍ നിങ്ങളോടു പറയുന്നു; ഞാന്‍ ചെയ്യുന്ന പ്രവൃത്തി എന്നില്‍ വിശ്വസിക്കുന്നവനും ചെയ്യും; ഞാന്‍ പിതാവിന്‍റെ അടുക്കല്‍ പോകുന്നതുകൊണ്ടു അതില്‍ വലിയതും അവന്‍ ചെയ്യും. 13 നിങ്ങള്‍ എന്‍റെ നാമത്തില്‍ അപേക്ഷിക്കുന്നതു ഒക്കെയും പിതാവു പുത്രനില്‍ മഹത്വപ്പെടേണ്ടതിന്നു ഞാന്‍ ചെയ്തുതരും. 14 നിങ്ങള്‍ എന്‍റെ നാമത്തില്‍ എന്നോടു അപേക്ഷിക്കുന്നതു ഒക്കെയും ഞാന്‍ ചെയ്തുതരും. 15 നിങ്ങള്‍ എന്നെ സ്നേഹിക്കുന്നു എങ്കില്‍ എന്‍റെ കല്പനകളെ കാത്തുകൊള്ളും. 16 എന്നാല്‍ ഞാന്‍ പിതാവിനോടു ചോദിക്കും; അവന്‍ സത്യത്തിന്‍റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങള്‍ക്കു തരും. 17 ലോകം അവനെ കാണുകയോ അറികയോ ചെയ്യായ്കയാല്‍ അതിന്നു അവനെ ലഭിപ്പാന്‍ കഴികയില്ല; നിങ്ങളോ അവന്‍ നിങ്ങളോടു കൂടെ വസിക്കയും നിങ്ങളില്‍ ഇരിക്കയും ചെയ്യുന്നതുകൊണ്ടു അവനെ അറിയുന്നു. 18 ഞാന്‍ നിങ്ങളെ അനാഥരായി വിടുകയില്ല; ഞാന്‍ നിങ്ങളുടെ അടുക്കല്‍ വരും. 19 കുറഞ്ഞോന്നു കഴിഞ്ഞാല്‍ ലോകം എന്നെ കാണുകയില്ല; നിങ്ങളോ എന്നെ കാണും; ഞാന്‍ ജീവിക്കുന്നതുകൊണ്ടു നിങ്ങളും ജീവിക്കും. 20 ഞാന്‍ എന്‍റെ പിതാവിലും നിങ്ങള്‍ എന്നിലും ഞാന്‍ നിങ്ങളിലും എന്നു നിങ്ങള്‍ അന്നു അറിയും. 21 എന്‍റെ കല്പനകള്‍ ലഭിച്ചു പ്രമാണിക്കുന്നവന്‍ എന്നെ സ്നേഹിക്കുന്നവന്‍ ആകുന്നു; എന്നെ സ്നേഹിക്കുന്നവനെ എന്‍റെ പിതാവു സ്നേഹിക്കുന്നു; ഞാനും അവനെ സ്നേഹിച്ചു അവന്നു എന്നെത്തന്നേ വെളിപ്പെടുത്തും. 22 ഈസ്കര്‍യ്യോത്താവല്ലാത്ത യൂദാ അവനോടു: കര്‍ത്താവേ, എന്തു സംഭവിച്ചിട്ടാകുന്നു നീ ലോകത്തിന്നല്ല ഞങ്ങള്‍ക്കത്രേ നിന്നെ വെളിപ്പെടുത്തുവാന്‍ പോകുന്നതു എന്നു ചോദിച്ചു. 23 യേശു അവനോടു എന്നെ സ്നേഹിക്കുന്നവന്‍ എന്‍റെ വചനം പ്രമാണിക്കും; എന്‍റെ പിതാവു അവനെ സ്നേഹിക്കും; ഞങ്ങള്‍ അവന്‍റെ അടുക്കല്‍ വന്നു അവനോടുകൂടെ വാസം ചെയ്യും. 24 എന്നെ സ്നേഹിക്കാത്തവന്‍ എന്‍റെ വചനം പ്രമാണിക്കുന്നില്ല; നിങ്ങള്‍ കേള്‍ക്കുന്ന വചനം എന്റേതല്ല എന്നെ അയച്ച പിതാവിന്‍റെതത്രേ എന്നു ഉത്തരം പറഞ്ഞു. 25 ഞാന്‍ നിങ്ങളോടുകൂടെ വസിക്കുമ്പോള്‍ ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു. 26 എങ്കിലും പിതാവു എന്‍റെ നാമത്തില്‍ അയപ്പാനുള്ള പരിശുദ്ധാത്മാവു എന്ന കാര്യസ്ഥന്‍ നിങ്ങള്‍ക്കു സകലവും ഉപദേശിച്ചുതരികയും ഞാന്‍ നിങ്ങളോടു പറഞ്ഞതു ഒക്കെയും നിങ്ങളെ ഓ‍ര്‍മ്മപ്പെടുത്തുകയും ചെയ്യും. 27 സമാധാനം ഞാന്‍ നിങ്ങള്‍ക്കു തന്നേച്ചുപോകുന്നു; എന്‍റെ സമാധാനം ഞാന്‍ നിങ്ങള്‍ക്കു തരുന്നു; ലോകം തരുന്നതുപോലെ അല്ല ഞാന്‍ നിങ്ങള്‍ക്കു തരുന്നതു. നിങ്ങളുടെ ഹൃദയം കലങ്ങരുതു, ഭ്രമിക്കയും അരുതു. 28 ഞാന്‍ പോകയും നിങ്ങളുടെ അടുക്കല്‍ മടങ്ങിവരിയും ചെയ്യും എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞതു കേട്ടുവല്ലോ; നിങ്ങള്‍ എന്നെ സ്നേഹിക്കുന്നു എങ്കില്‍ ഞാന്‍ പിതാവിന്‍റെ അടുക്കല്‍ പോകുന്നതിനാല്‍ നിങ്ങള്‍ സന്തോഷിക്കുമായിരുന്നു; പിതാവു എന്നെക്കാള്‍ വലിയവനല്ലോ. 29 അതു സംഭവിക്കുമ്പോള്‍ നിങ്ങള്‍ വിശ്വസിക്കേണ്ടതിന്നു ഞാന്‍ ഇപ്പോള്‍ അതു സംഭവിക്കുംമുമ്പെ നിങ്ങളോടു പറഞ്ഞിരിക്കുന്നു. 30 ഞാന്‍ ഇനി നിങ്ങളോടു വളരെ സംസാരിക്കയില്ല; ലോകത്തിന്‍റെ പ്രഭു വരുന്നു; അവന്നു എന്നോടു ഒരു കാര്യവുമില്ല. 31 എങ്കിലും ഞാന്‍ പിതാവിനെ സ്നേഹിക്കുന്നു എന്നും പിതാവു എന്നോടു കല്പിച്ചതുപോലെ ഞാന്‍ ചെയ്യുന്നു എന്നും ലോകം അറിയട്ടെ. എഴുന്നേല്പിന്‍ ; നാം പോക.

15:1 ഞാന്‍ സാക്ഷാല്‍ മുന്തിരിവള്ളിയും എന്‍റെ പിതാവു തോട്ടക്കാരനും ആകുന്നു. 2 എന്നില്‍ കായ്ക്കാത്ത കൊമ്പു ഒക്കെയും അവന്‍ നീക്കിക്കളയുന്നു; കായ്ക്കുന്നതു ഒക്കെയും അധികം ഫലം കായ്ക്കേണ്ടതിന്നു ചെത്തി വെടിപ്പാക്കുന്നു. 3 ഞാന്‍ നിങ്ങളോടു സംസാരിച്ച വചനം നിമിത്തം നിങ്ങള്‍ ഇപ്പോള്‍ ശുദ്ധിയുള്ളവരാകുന്നു. 4 എന്നില്‍ വസിപ്പിന്‍ ; ഞാന്‍ നിങ്ങളിലും വസിക്കും; കൊമ്പിന്നു മുന്തിരിവള്ളിയില്‍ വസിച്ചിട്ടല്ലാതെ സ്വയമായി കായ്പാന്‍ കഴിയാത്തതുപോലെ എന്നില്‍ വസിച്ചിട്ടല്ലാതെ നിങ്ങള്‍ക്കു കഴികയില്ല. 5 ഞാന്‍ മുന്തിരിവള്ളിയും നിങ്ങള്‍ കൊമ്പുകളും ആകുന്നു; ഒരുത്തന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു എങ്കില്‍ അവന്‍ വളരെ ഫലം കായ്ക്കും; എന്നെ പിരിഞ്ഞു നിങ്ങള്‍ക്കു ഒന്നും ചെയ്‍വാന്‍ കഴികയില്ല. 6 എന്നില്‍ വസിക്കാത്തവനെ ഒരു കൊമ്പുപോലെ പുറത്തു കളഞ്ഞിട്ടു അവന്‍ ഉണങ്ങിപ്പോകുന്നു; ആ വക ചേര്‍ത്തു തീയില്‍ ഇടുന്നു; 7 അതു വെന്തുപോകും. നിങ്ങള്‍ എന്നിലും എന്‍റെ വചനം നിങ്ങളിലും വസിച്ചാല്‍ നിങ്ങള്‍ ഇച്ഛിക്കുന്നതു എന്തെങ്കിലും അപേക്ഷിപ്പിന്‍ ; അതു നിങ്ങള്‍ക്കു കിട്ടും. 8 നിങ്ങള്‍ വളരെ ഫലം കായ്ക്കുന്നതിനാല്‍ എന്‍റെ പിതാവു മഹത്വപ്പെടുന്നു; അങ്ങനെ നിങ്ങള്‍ എന്‍റെ ശിഷ്യന്മാര്‍ ആകും. 9 പിതാവു എന്നെ സ്നേഹിക്കുന്നതുപോലെ ഞാനും നിങ്ങളെ സ്നേഹിക്കുന്നു; എന്‍റെ സ്നേഹത്തില്‍ വസിപ്പിന്‍. 10 ഞാന്‍ എന്‍റെ പിതാവിന്‍റെ കല്പനകള്‍ പ്രമാണിച്ചു അവന്‍റെ സ്നേഹത്തില്‍ വസിക്കുന്നതുപോലെ നിങ്ങള്‍ എന്‍റെ കല്പനകള്‍ പ്രമാണിച്ചാല്‍ എന്‍റെ സ്നേഹത്തില്‍ വസിക്കും. 11 എന്‍റെ സന്തോഷം നിങ്ങളില്‍ ഇരിപ്പാനും നിങ്ങളുടെ സന്തോഷം പൂര്‍ണ്ണമാകുവാനും ഞാന്‍ ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു. 12 ഞാന്‍ നിങ്ങളെ സ്നേഹിച്ചിരിക്കുന്നതുപോലെ നിങ്ങളും തമ്മില്‍ തമ്മില്‍ സ്നേഹിക്കേണം എന്നാകുന്നു 13 ​എന്‍റെ കല്പന. സേഹിതന്മാര്‍ക്കുംവേണ്ടി 14 ​ജിവനെ കൊടുക്കുന്നതിലും അധികമുള്ള സ്നേഹം ആര്‍ക്കും ഇല്ല. ഞാ൯ നിങ്ങളോടു കല്പിക്കുന്നതു ചെയ്താല്‍ നി‘ങ്ങല്‍ എന്‍റെ സ്നേഹിതന്മാര്‍ തന്നേ 15 യജമാനന്‍ ചെയ്യുന്നതു ദാസന്‍ അറിയായ്കകൊണ്ടു ഞാന്‍ നിങ്ങളെ ദാസന്മാര്‍ എന്നു ഇനി പറയുന്നില്ല; ഞാന്‍ എന്‍റെ പിതാവിനോടു കേട്ടതു എല്ലാം നിങ്ങളോടു അറിയിച്ചതു കൊണ്ടു നിങ്ങളെ സ്നേഹിതന്മാര്‍ എന്നു പറഞ്ഞിരിക്കുന്നു. 16 നിങ്ങള്‍ എന്നെ തിരഞ്ഞെടുത്തു എന്നല്ല, ഞാന്‍ നിങ്ങളെ തിരഞ്ഞെടുത്തു, നിങ്ങള്‍ പോയി ഫലം കായ്ക്കേണ്ടതിന്നു നിങ്ങളുടെ ഫലം നിലനില്‍ക്കേണ്ടതിന്നും നിങ്ങളേ ആക്കിവെച്ചുമിരിക്കുന്നു; നിങ്ങള്‍ എന്‍റെ നാമത്തില്‍ പിതാവിനോടു അപേക്ഷിക്കുന്നതൊക്കെയും അവന്‍ നിങ്ങള്‍ക്കു തരുവാനായിട്ടു തന്നേ. 17 നിങ്ങള്‍ തമ്മില്‍ തമ്മില്‍ സ്നേഹിക്കേണ്ടതിന്നു ഞാന്‍ ഇതു നിങ്ങളോടു കല്പിക്കുന്നു. 18 ലോകം നിങ്ങളെ പകെക്കുന്നു എങ്കില്‍ അതു നിങ്ങള്‍ക്കു മുമ്പെ എന്നെ പകെച്ചിരിക്കുന്നു എന്നു അറിവിന്‍ . 19 നിങ്ങള്‍ ലോകക്കാര്‍ ആയിരുന്നു എങ്കില്‍ ലോകം തനിക്കു സ്വന്തമായതിനെ സ്നേഹിക്കുമായിരുന്നു; എന്നാല്‍ നിങ്ങള്‍ ലോകക്കാരായിരിക്കാതെ ഞാന്‍ നിങ്ങളെ ലോകത്തില്‍ നിന്നു തിരഞ്ഞെടുത്തതുകൊണ്ടു ലോകം നിങ്ങളെ പകെക്കുന്നു. 20 ദാസന്‍ യജമാനനെക്കാള്‍ വലിയവനല്ല എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞ വാക്കു ഓ‍ര്‍പ്പിന്‍ . അവര്‍ എന്നെ ഉപദ്രവിച്ചു എങ്കില്‍ നിങ്ങളെയും ഉപദ്രവിക്കും; എന്‍റെ വചനം പ്രമാണിച്ചു എങ്കില്‍ നിങ്ങളുടേതും പ്രമാണിക്കും. 21 എങ്കിലും എന്നെ അയച്ചവനെ അവര്‍ അറിയായ്കകൊണ്ടു എന്‍റെ നാമം നിമിത്തം ഇതു ഒക്കെയും നിങ്ങളോടു ചെയ്യും. 22 ഞാന്‍ വന്നു അവരോടു സംസാരിക്കാതിരുന്നെങ്കില്‍ അവര്‍ക്കും പാപം ഇല്ലായിരുന്നു; ഇപ്പോഴോ അവരുടെ പാപത്തിന്നു ഒഴികഴിവില്ല. 23 എന്നെ പകെക്കുന്നവന്‍ എന്‍റെ പിതാവിനെയും പകെക്കുന്നു. 24 മറ്റാരും ചെയ്തിട്ടില്ലാത്ത പ്രവൃത്തികളെ ഞാന്‍ അവരുടെ ഇടയില്‍ ചെയ്തിരുന്നില്ല എങ്കില്‍ അവര്‍ക്കും പാപം ഇല്ലായിരുന്നു; ഇപ്പോഴോ അവര്‍ എന്നെയും എന്‍റെ പിതാവിനെയും കാണ്‍കയും പകെക്കുകയും ചെയ്തിരിക്കുന്നു. 25 “അവര്‍ വെറുതെ എന്നെ പകെച്ചു” എന്നു അവരുടെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്ന വചനം നിവൃത്തിയാകേണ്ടതിന്നു തന്നേ. 26 ഞാന്‍ പിതാവിന്‍റെ അടുക്കല്‍നിന്നു നിങ്ങള്‍ക്കു അയപ്പാനുള്ള കാര്യസ്ഥനായി പിതാവിന്‍റെ അടുക്കല്‍ നിന്നു പുറപ്പെടുന്ന സത്യാത്മാവു വരുമ്പോള്‍ അവന്‍ എന്നെക്കുറിച്ചു സാക്‍ഷ്യം പറയും. 27 നിങ്ങളും ആദിമുതല്‍ എന്നോടുകൂടെ ഇരിക്കകൊണ്ടു സാക്‍ഷ്യം പറവിന്‍ .

16:1 നിങ്ങള്‍ ഇടറിപ്പോകാതിരിപ്പാന്‍ ഞാന്‍ ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു. 2 അവര്‍ നിങ്ങളെ പള്ളിഭ്രഷ്ടര്‍ ആക്കും; അത്രയുമല്ല നിങ്ങളെ കൊല്ലുന്നവന്‍ എല്ലാം ദൈവത്തിന്നു വഴിപാടു കഴിക്കുന്നു എന്നു വിചാരിക്കുന്ന നാഴിക വരുന്നു. 3 അവര്‍ പിതാവിനെയും എന്നെയും അറിയായ്കകൊണ്ടു ഇങ്ങനെ ചെയ്യും. 4 അതിന്‍റെ നാഴിക വരുമ്പോള്‍ ഞാന്‍ അതു നിങ്ങളോടു പറഞ്ഞിട്ടുണ്ടെന്നു നിങ്ങള്‍ ഓ‍ര്‍ക്കേണ്ടതിന്നു ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു; ആദിയില്‍ ഇതു നിങ്ങളോടു പറയാഞ്ഞതു ഞാന്‍ നിങ്ങളോടുകൂടെ ഇരിക്കകൊണ്ടത്രേ. 5 ഇപ്പോഴോ ഞാന്‍ എന്നെ അയച്ചവന്‍റെ അടുക്കല്‍ പോകുന്നു: നീ എവിടെ പോകുന്നു എന്നു നിങ്ങള്‍ ആരും എന്നോടു ചോദിക്കുന്നില്ല. 6 എങ്കിലും ഇതു നിങ്ങളോടു സംസാരിക്കകൊണ്ടു നിങ്ങളുടെ ഹൃദയത്തില്‍ ദുഃഖം നിറഞ്ഞിരിക്കുന്നു. 7 എന്നാല്‍ ഞാന്‍ നിങ്ങളോടു സത്യം പറയുന്നു; ഞാന്‍ പോകുന്നതു നിങ്ങള്‍ക്കു പ്രയോജനം; ഞാന്‍ പോകാഞ്ഞാല്‍ കാര്യസ്ഥന്‍ നിങ്ങളുടെ അടുക്കല്‍ വരികയില്ല; ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ അടുക്കല്‍ അയക്കും. 8 അവന്‍ വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിന്നു ബോധം വരുത്തും. 9 അവര്‍ എന്നില്‍ വിശ്വസിക്കായ്കകൊണ്ടു പാപത്തെക്കുറിച്ചും 10 ഞാന്‍ പിതാവിന്‍റെ അടുക്കല്‍ പോകയും നിങ്ങള്‍ ഇനി എന്നെ കാണാതിരിക്കയും ചെയ്യുന്നതുകൊണ്ടു 11 നീതിയെക്കുറിച്ചും ഈ ലോകത്തിന്‍റെ പ്രഭു വിധിക്കപ്പെട്ടിരിക്കകൊണ്ടു ന്യായ വിധിയെക്കുറിച്ചും തന്നേ. 12 ഇനിയും വളരെ നിങ്ങളോടു പറവാന്‍ ഉണ്ടു; എന്നാല്‍ നിങ്ങള്‍ക്കു ഇപ്പോള്‍ വഹിപ്പാന്‍ കഴിവില്ല. 13 സത്യത്തിന്‍റെ ആത്മാവു വരുമ്പോഴോ അവന്‍ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും; അവന്‍ സ്വയമായി സംസാരിക്കാതെ താന്‍ കേള്‍ക്കുന്നതു സംസാരിക്കയും വരുവാനുള്ളതു നിങ്ങള്‍ക്കു അറിയിച്ചുതരികയും ചെയ്യും. 14 അവന്‍ എനിക്കുള്ളതില്‍നിന്നു എടുത്തു നിങ്ങള്‍ക്കു അറിയിച്ചുതരുന്നതുകൊണ്ടു എന്നെ മഹത്വപ്പെടുത്തും. 15 പിതാവിന്നുള്ളതു ഒക്കെയും എനിക്കുള്ളതു; അതുകൊണ്ടത്രേ അവന്‍ എനിക്കുള്ളതില്‍ നിന്നു എടുത്തു നിങ്ങള്‍ക്കു അറിയിച്ചുതരും എന്നു ഞാന്‍ പറഞ്ഞതു. 16 കുറഞ്ഞോന്നു കഴിഞ്ഞിട്ടു നിങ്ങള്‍ എന്നെ കാണുകയില്ല; പിന്നെയും കുറഞ്ഞോന്നു കഴിഞ്ഞിട്ടു നിങ്ങള്‍ എന്നെ കാണും. 17 അവന്‍റെ ശിഷ്യന്മാരില്‍ ചിലര്‍ : കുറഞ്ഞോന്നു കഴിഞ്ഞിട്ടു നിങ്ങള്‍ എന്നെ കാണുകയില്ല; പിന്നെയും കുറഞ്ഞോന്നു കഴിഞ്ഞിട്ടു എന്നെ കാണും എന്നും പിതാവിന്‍റെ അടുക്കല്‍ പോകുന്നു എന്നും അവന്‍ നമ്മോടു ഈ പറയുന്നതു എന്തു എന്നു തമ്മില്‍ ചോദിച്ചു. 18 കുറഞ്ഞോന്നു എന്നു ഈ പറയുന്നതു എന്താകുന്നു? അവന്‍ എന്തു സംസാരിക്കുന്നു എന്നു നാം അറിയുന്നില്ല എന്നും അവര്‍ പറഞ്ഞു. 19 അവര്‍ തന്നോടു ചോദിപ്പാന്‍ ആഗ്രഹിക്കുന്നു എന്നു അറിഞ്ഞു യേശു അവരോടു പറഞ്ഞതു: കുറഞ്ഞോന്നു കഴിഞ്ഞിട്ടു എന്നെ കാണുകയില്ല; പിന്നെയും കുറഞ്ഞോന്നു കഴിഞ്ഞിട്ടു എന്നെ കാണും എന്നു ഞാന്‍ പറകയാല്‍ നിങ്ങള്‍ തമ്മില്‍ തമ്മില്‍ ചോദിക്കുന്നുവോ? 20 ആമേന്‍ , ആമേന്‍ , ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ കരഞ്ഞു വിലപിക്കും; ലോകമോ സന്തോഷിക്കും; നിങ്ങള്‍ ദുഃഖിക്കും; എന്നാല്‍ നിങ്ങളുടെ ദുഃഖം സന്തോഷമായിത്തീരും. 21 സ്ത്രീ പ്രസവിക്കുമ്പോള്‍ തന്‍റെ നാഴിക വന്നതു കൊണ്ടു അവള്‍ക്കു ദുഃഖം ഉണ്ടു; കുഞ്ഞിനെ പ്രസവിച്ചശേഷമോ ഒരു മനുഷ്യന്‍ ലോകത്തിലേക്കു പിറന്നിരിക്കുന്ന സന്തോഷം നിമിത്തം അവള്‍ തന്‍റെ കഷ്ടം പിന്നെ ഓര്‍ക്കുന്നില്ല. 22 അങ്ങനെ നിങ്ങള്‍ക്കും ഇപ്പോള്‍ ദുഃഖം ഉണ്ടു എങ്കിലും ഞാന്‍ പിന്നെയും നിങ്ങളെ കാണും; നിങ്ങളുടെ ഹൃദയം സന്തോഷിക്കും; നിങ്ങളുടെ സന്തോഷം ആരും നിങ്ങളില്‍ നിന്നു എടുത്തുകളകയില്ല. 23 അന്നു നിങ്ങള്‍ എന്നോടു ഒന്നും ചോദിക്കയില്ല. ആമേന്‍ , ആമേന്‍ , ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ പിതാവിനോടു അപേക്ഷിക്കുന്നതൊക്കെയും അവന്‍ എന്‍റെ നാമത്തില്‍ നിങ്ങള്‍ക്കു തരും. 24 ഇന്നുവരെ നിങ്ങള്‍ എന്‍റെ നാമത്തില്‍ ഒന്നും അപേക്ഷിച്ചിട്ടില്ല; അപേക്ഷിപ്പിന്‍ ; എന്നാല്‍ നിങ്ങളുടെ സന്തോഷം പൂര്‍ണ്ണമാകുംവണ്ണം നിങ്ങള്‍ക്കു ലഭിക്കും. 25 ഇതു ഞാന്‍ സദൃശമായി നിങ്ങളോടു സംസാരിച്ചിരിക്കുന്നു; എങ്കിലും ഞാന്‍ ഇനി സദൃശമായി നിങ്ങളോടു സംസാരിക്കാതെ പിതാവിനെ സംബന്ധിച്ചു സ്പഷ്ടമായി നിങ്ങളോടു അറിയിക്കുന്ന നാഴിക വരുന്നു. 26 അന്നു നിങ്ങള്‍ എന്‍റെ നാമത്തില്‍ അപേക്ഷിക്കും; ഞാന്‍ നിങ്ങള്‍ക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാന്‍ പറയുന്നില്ല. 27 നിങ്ങള്‍ എന്നെ സ്നേഹിച്ചു, ഞാന്‍ പിതാവിന്‍റെ അടുക്കല്‍നിന്നു വന്നിരിക്കുന്നു എന്നു വിശ്വസിച്ചിരിക്കകൊണ്ടു പിതാവു താനും നിങ്ങളെ സ്നേഹിക്കുന്നു. 28 ഞാന്‍ പിതാവിന്‍റെ അടുക്കല്‍ നിന്നു പുറപ്പെട്ടു ലോകത്തില്‍ വന്നിരിക്കുന്നു; പിന്നെയും ലോകത്തെ വിട്ടു പിതാവിന്‍റെ അടുക്കല്‍ പോകുന്നു. 29 അതിന്നു അവന്‍റെ ശിഷ്യന്മാര്‍ : ഇപ്പോള്‍ നീ സദൃശം ഒന്നും പറയാതെ സ്പഷ്ടമായി സംസാരിക്കുന്നു. 30 നീ സകലവും അറിയുന്നു എന്നും ആരും നിന്നോടു ചോദിപ്പാന്‍ നിനക്കു ആവശ്യം ഇല്ല എന്നും ഞങ്ങള്‍ ഇപ്പോള്‍ അറിയുന്നു; ഇതിനാല്‍ നീ ദൈവത്തിന്‍റെ അടുക്കല്‍നിന്നു വന്നിരിക്കുന്നു എന്നു ഞങ്ങള്‍ വിശ്വസിക്കുന്നു എന്നു പറഞ്ഞു. 31 യേശു അവരോടു: ഇപ്പോള്‍ നിങ്ങള്‍ വിശ്വസിക്കുന്നുവോ? 32 നിങ്ങള്‍ ഓ‍രോരുത്തന്‍ താന്താന്‍റെ സ്വന്തത്തിലേക്കു ചിതറിപ്പോകയും എന്നെ ഏകനായി വിടുകയും ചെയ്യുന്ന നാഴിക വരുന്നു; വന്നുമിരിക്കുന്നു; പിതാവു എന്നോടുകൂടെ ഉള്ളതു കൊണ്ടു ഞാന്‍ ഏകനല്ല താനും. 33 നിങ്ങള്‍ക്കു എന്നില്‍ സമാധാനം ഉണ്ടാകേണ്ടതിന്നു ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു; ലോകത്തില്‍ നിങ്ങള്‍ക്കു കഷ്ടം ഉണ്ടു; എങ്കിലും ധൈര്യപ്പെടുവിന്‍ ; ഞാന്‍ ലോകത്തെ ജയിച്ചിരിക്കുന്നു എന്നു പറഞ്ഞു.

17:1 ഇതു സംസാരിച്ചിട്ടു യേശു സ്വര്‍ഗ്ഗത്തേക്കു നോക്കി പറഞ്ഞതെന്തെന്നാല്‍ : പിതാവേ, നാഴിക വന്നിരിക്കുന്നു; നിന്‍റെ പുത്ര നിന്നെ മഹത്വപ്പെടുത്തേണ്ടതിന്നു പുത്രനെ മഹത്വപ്പെടുത്തേണമേ. 2 നീ അവന്നു നല്കീട്ടുള്ളവര്‍ക്കെല്ലാവര്‍ക്കും അവന്‍ നിത്യജീവനെ കൊടുക്കേണ്ടതിന്നു നീ സകല ജഡത്തിന്മേലും അവന്നു അധികരാം നല്‍ക്കിയിരിക്കുന്നുവല്ലോ. 3 ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവന്‍ ആകുന്നു. 4 ഞാന്‍ ഭൂമിയില്‍ നിന്നെ മഹത്വപ്പെടുത്തി, നീ എനിക്കു ചെയ്‍വാന്‍ തന്ന പ്രവൃത്തി തികെച്ചിരിക്കുന്നു. 5 ഇപ്പോള്‍ പിതാവേ, ലോകം ഉണ്ടാകുംമുമ്പെ എനിക്കു നിന്‍റെ അടുക്കല്‍ ഉണ്ടായിരുന്ന മഹത്വത്തില്‍ എന്നെ നിന്‍റെ അടുക്കല്‍ മഹത്വപ്പെടുത്തേണമേ. 6 നീ ലോകത്തില്‍നിന്നു എനിക്കു തന്നിട്ടുള്ള മനുഷ്യര്‍ക്കും ഞാന്‍ നിന്‍റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു. അവര്‍ നിനക്കുള്ളവര്‍ ആയിരുന്നു; നീ അവരെ എനിക്കു തന്നു; അവര്‍ നിന്‍റെ വചനം പ്രമാണിച്ചുമിരിക്കുന്നു. 7 നീ എനിക്കു തന്നതു എല്ലാം നിന്‍റെ പക്കല്‍ നിന്നു ആകുന്നു എന്നു അവര്‍ ഇപ്പോള്‍ അറിഞ്ഞിരിക്കുന്നു. 8 നീ എനിക്കു തന്ന വചനം ഞാന്‍ അവര്‍ക്കും കൊടുത്തു; അവര്‍ അതു കൈക്കൊണ്ടു ഞാന്‍ നിന്‍റെ അടുക്കല്‍ നിന്നു വന്നിരിക്കുന്നു എന്നു സത്യമായിട്ടു അറിഞ്ഞും നീ എന്നെ അയച്ചു എന്നു വിശ്വസിച്ചുമിരിക്കുന്നു. 9 ഞാന്‍ അവര്‍ക്കും വേണ്ടി അപേക്ഷിക്കുന്നു; ലോകത്തിന്നു വേണ്ടി അല്ല; നീ എനിക്കു തന്നിട്ടുള്ളവര്‍ നിനക്കുള്ളവര്‍ ആകകൊണ്ടു അവര്‍ക്കും വേണ്ടിയത്രേ ഞാന്‍ അപേക്ഷിക്കുന്നതു. 10 എന്റേതു എല്ലാം നിന്റേതും നിന്റേതു എന്റേതും ആകുന്നു; ഞാന്‍ അവരില്‍ മഹത്വപ്പെട്ടുമിരിക്കുന്നു. 11 ഇനി ഞാന്‍ ലോകത്തില്‍ ഇരിക്കുന്നില്ല; ഇവരോ ലോകത്തില്‍ ഇരിക്കുന്നു; ഞാന്‍ നിന്‍റെ അടുക്കല്‍ വരുന്നു. പരിശുദ്ധപിതാവേ, അവര്‍ നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു നീ എനിക്കു തന്നിരിക്കുന്ന നിന്‍റെ നാമത്തില്‍ അവരെ കാത്തുകൊള്ളേണമേ. 12 അവരോടുകൂടെ ഇരുന്നപ്പോള്‍ ഞാന്‍ അവരെ നീ എനിക്കു തന്നിരിക്കുന്ന നിന്‍റെ നാമത്തില്‍ കാത്തുകൊണ്ടിരുന്നു; ഞാന്‍ അവരെ സൂക്ഷിച്ചു; തിരുവെഴുത്തിന്നു നിവൃത്തി വരേണ്ടതിന്നു ആ നാശയോഗ്യനല്ലാതെ അവരില്‍ ആരും നശിച്ചുപോയിട്ടില്ല. 13 ഇപ്പോഴോ ഞാന്‍ നിന്‍റെ അടുക്കല്‍ വരുന്നു; എന്‍റെ സന്തോഷം അവര്‍ക്കും ഉള്ളില്‍ പൂര്‍ണ്ണമാകേണ്ടതിന്നു ഇതു ലോകത്തില്‍വെച്ചു സംസാരിക്കുന്നു. 14 ഞാന്‍ അവര്‍ക്കും നിന്‍റെ വചനം കൊടുത്തിരിക്കുന്നു; ഞാന്‍ ലൌകികനല്ലാത്തതുപോലെ അവരും ലൌകികന്മാരല്ലായ്കകൊണ്ടു ലോകം അവരെ പകെച്ചു. 15 അവരെ ലോകത്തില്‍ നിന്നു എടുക്കേണം എന്നല്ല, ദുഷ്ടന്‍റെ കയ്യില്‍ അകപ്പെടാതവണ്ണം അവരെ കാത്തുകൊള്ളേണം എന്നത്രേ ഞാന്‍ അപേക്ഷിക്കുന്നതു. 16 ഞാന്‍ ലൌകികനല്ലാത്തതുപോലെ അവരും ലൌകികന്മാരല്ല. 17 സത്യത്താല്‍ അവരെ വിശുദ്ധീകരിക്കേണമേ, നിന്‍റെ വചനം സത്യം ആകുന്നു. 18 നീ എന്നെ ലോകത്തിലേക്കു അയച്ചതുപോലെ ഞാന്‍ അവരെയും ലോകത്തിലേക്കു അയച്ചിരിക്കുന്നു. 19 അവരും സാക്ഷാല്‍ വിശുദ്ധീകരിക്കപ്പെട്ടവര്‍ ആകേണ്ടതിന്നു ഞാന്‍ അവര്‍ക്കും വേണ്ടി എന്നെത്തന്നേ വിശുദ്ധീകരിക്കുന്നു. 20 ഇവര്‍ക്കും വേണ്ടിമാത്രമല്ല, ഇവരുടെ വചനത്താല്‍ എന്നില്‍ വിശ്വസിപ്പാനിരിക്കുന്നവര്‍ക്കും വേണ്ടിയും ഞാന്‍ അപേക്ഷിക്കുന്നു. 21 നീ എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിപ്പാന്‍ അവര്‍ എല്ലാവരും ഒന്നാകേണ്ടതിന്നു, പിതാവേ, നീ എന്നിലും ഞാന്‍ നിന്നിലും ആകുന്നതുപോലെ അവരും നമ്മില്‍ ആകേണ്ടതിന്നു തന്നേ. 22 നീ എനിക്കു തന്നിട്ടുള്ള മഹത്വം ഞാന്‍ അവര്‍ക്കും കൊടുത്തിരിക്കുന്നു; 23 നീ എന്നെ അയച്ചിരിക്കുന്നു എന്നും നീ എന്നെ സ്നേഹിക്കുന്നതുപോലെ അവരെയും സ്നേഹിക്കുന്നു എന്നും ലോകം അറിവാന്‍ , നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിന്നു ഞാന്‍ അവരിലും നീ എന്നിലുമായി അവര്‍ ഐക്യത്തില്‍ തികെഞ്ഞവരായിരിക്കേണ്ടതിന്നു തന്നെ. 24 പിതാവേ, നീ ലോകസ്ഥാപനത്തിന്നു മുമ്പെ എന്നെ സ്നേഹിച്ചരിക്കകൊണ്ടു എനിക്കു നല്കിയ മഹത്വം നീ എനിക്കു തന്നിട്ടുള്ളവര്‍ കാണേണ്ടതിന്നു ഞാന്‍ ഇരിക്കുന്ന ഇടത്തു അവരും എന്നോടു കൂടെ ഇരിക്കേണം എന്നു ഞാന്‍ ഇച്ഛിക്കുന്നു. 25 നീതിയുള്ള പിതാവേ, ലോകം നിന്നെ അറിഞ്ഞിട്ടില്ല; ഞാനോ നിന്നെ അറിഞ്ഞിരിക്കുന്നു; നീ എന്നെ അയച്ചിരിക്കുന്നു എന്നു ഇവരും അറിഞ്ഞിരിക്കുന്നു. 26 നീ എന്നെ സ്നേഹിക്കുന്ന സ്നേഹം അവരില്‍ ആകുവാനും ഞാന്‍ അവരില്‍ ആകുവാനും ഞാന്‍ നിന്‍റെ നാമം അവര്‍ക്കും വെളിപ്പെടുത്തിയിരിക്കുന്നു; ഇനിയും വെളിപ്പെടുത്തും.

18:1 ഇതു പറഞ്ഞിട്ടു യേശു ശിഷ്യന്മാരുമായി കെദ്രോന്‍ തോട്ടിന്നു അക്കരെക്കു പോയി. അവിടെ ഒരു തോട്ടം ഉണ്ടായിരുന്നു; അതില്‍ അവനും ശിഷ്യന്മാരും കടന്നു. 2 അവിടെ യേശു പലപ്പോഴും ശിഷ്യന്മാരോടുകൂടെ പോയിരുന്നതുകൊണ്ടു അവനെ കാണിച്ചുകൊടുത്ത യൂദയും ആ സ്ഥലം അറിഞ്ഞിരുന്നു. 3 അങ്ങനെ യൂദാ പട്ടാളത്തെയും മഹാപുരോഹിതന്മാരും പരീശന്മാരും അയച്ച ചേവകരെയും കൂട്ടികൊണ്ടു ദീപട്ടിപന്തങ്ങളും ആയുധങ്ങളുമായി അവിടെ വന്നു. 4 യേശു തനിക്കു നേരിടുവാനുള്ളതു എല്ലാം അറിഞ്ഞു പുറത്തുചെന്നു: നിങ്ങള്‍ ആരെ തിരയുന്നു എന്നു അവരോടു ചോദിച്ചു. 5 നസറായനായ യേശുവിനെ എന്നു അവര്‍ ഉത്തരം പറഞ്ഞപ്പോള്‍ : അതു ഞാന്‍ തന്നേ എന്നു യേശു പറഞ്ഞു; അവനെ കാണിച്ചുകൊടുക്കുന്ന യൂദയും അവരോടുകൂടെ നിന്നിരുന്നു. 6 ഞാന്‍ തന്നേ എന്നു അവരോടു പറഞ്ഞപ്പോള്‍ അവര്‍ പിന്‍ വാങ്ങി നിലത്തുവീണു. 7 നിങ്ങള്‍ ആരെ തിരയുന്നു എന്നു അവന്‍ പിന്നെയും അവരോടു ചോദിച്ചതിന്നു അവര്‍ : നസറായനായ യേശുവിനെ എന്നു പറഞ്ഞു. 8 ഞാന്‍ തന്നേ എന്നു നിങ്ങളോടു പറഞ്ഞുവല്ലോ; എന്നെ ആകുന്നു തിരയുന്നതെങ്കില്‍ ഇവര്‍ പോയ്ക്കൊള്ളട്ടെ എന്നു യേശു ഉത്തരം പറഞ്ഞു. 9 നീ എനിക്കു തന്നവരില്‍ ആരും നഷ്ടമായിപ്പോയിട്ടില്ല എന്നു അവന്‍ പറഞ്ഞ വാക്കിന്നു ഇതിനാല്‍ നിവൃത്തിവന്നു. 10 ശിമോന്‍ പത്രൊസ് തനിക്കുള്ള വാള്‍ ഊരി മഹാപുരോഹിതന്‍റെ ദാസനെ വെട്ടി അവന്‍റെ വലത്തുകാതു അറുത്തു കളഞ്ഞു; ആ ദാസന്നു മല്‍ക്കൊസ് എന്നു പേര്‍ : 11 യേശു പത്രൊസിനോടു: വാള്‍ ഉറയില്‍ ഇടുക; പിതാവു എനിക്കു തന്ന പാനപാത്രം ഞാന്‍ കുടിക്കേണ്ടയോ എന്നു പറഞ്ഞു. 12 പട്ടാളവും സഹസ്രാധിപനും യെഹൂദന്മാരുടെ ചേവകരും യേശുവിനെ പിടിച്ചുകെട്ടി 13 ഒന്നാമതു ഹന്നാവിന്‍റെ അടുക്കല്‍ കൊണ്ടുപോയി; അവന്‍ ആ സംവത്സരത്തെ മഹാപുരോഹിതനായ കയ്യഫാവിന്‍റെ അമ്മായപ്പന്‍ ആയിരുന്നു. 14 കയ്യഫാവോ: ജനത്തിനുവേണ്ടി ഒരു മനുഷ്യന്‍ മരിക്കുന്നതു നന്നു എന്നു യെഹൂദന്മാരോടു ആലോചന പറഞ്ഞവന്‍ തന്നേ. 15 ശിമോന്‍ പത്രൊസും മറ്റൊരു ശിഷ്യനും യേശുവിന്‍റെ പിന്നാലെ ചെന്നു; ആ ശിഷ്യന്‍ മഹാപുരോഹിതന്നു പരിചയമുള്ളവന്‍ ആകയാല്‍ യേശുവിനോടുകൂടെ മഹാപുരോഹിതന്‍റെ നടുമുറ്റത്തു കടന്നു. 16 പത്രൊസ് വാതില്‍ക്കല്‍ പുറത്തു നിലക്കുമ്പോള്‍ , മഹാപുരോഹിതന്നു പരിചയമുള്ള മറ്റെ ശിഷ്യന്‍ പുറത്തുവന്നു വാതില്കാവല്‍ക്കാരത്തിയോടു പറഞ്ഞു പത്രൊസിനെ അകത്തു കയറ്റി. 17 വാതില്‍ കാക്കുന്ന ബാല്യക്കാരത്തി പത്രൊസിനോടു: നീയും ഈ മനുഷ്യന്‍റെ ശിഷ്യന്മാരില്‍ ഒരുവനോ എന്നു ചോദിച്ചു; അല്ല എന്നു അവന്‍ പറഞ്ഞു. 18 അന്നു കുളിര്‍ ആകകൊണ്ടു ദാസന്മാരും ചേവകരും കനല്‍ കൂട്ടി തീ കാഞ്ഞുകൊണ്ടിരുന്നു; പത്രൊസും അവരോടുകൂടെ തീ കാഞ്ഞുകൊണ്ടുനിന്നു. 19 മഹാപുരോഹിതന്‍ യേശുവിനോടു അവന്‍റെ ശിഷ്യന്മാരെയും ഉപദേശത്തെയും കുറിച്ചു ചോദിച്ചു. 20 അതിന്നു യേശു: ഞാന്‍ ലോകത്തോടു പരസ്യമായി സംസാരിച്ചിരിക്കുന്നു; പള്ളിയിലും എല്ലാ യെഹൂദന്മാരും കൂടുന്ന ദൈവാലയത്തിലും ഞാന്‍ എപ്പോഴും ഉപദേശിച്ചു; 21 രഹസ്യമായി ഒന്നും സംസാരിച്ചിട്ടില്ല. നീ എന്നോടു ചോദിക്കുന്നതു എന്തു? ഞാന്‍ സംസാരിച്ചതു എന്തെന്നു കേട്ടവരോടു ചോദിക്ക; ഞാന്‍ പറഞ്ഞതു അവര്‍ അറിയുന്നു എന്നു ഉത്തരം പറഞ്ഞു. 22 അവന്‍ ഇങ്ങനെ പറയുമ്പോള്‍ ചേവകരില്‍ അരികെ നിന്ന ഒരുത്തന്‍ : മഹാപുരോഹിതനോടു ഇങ്ങനെയോ ഉത്തരം പറയുന്നതു എന്നു പറഞ്ഞു യേശുവിന്‍റെ കന്നത്തു ഒന്നടിച്ചു. 23 യേശു അവനോടു: ഞാന്‍ ദോഷമായി സംസാരിച്ചു എങ്കില്‍ തെളിവു കൊടുക്ക; അല്ലെങ്കില്‍ എന്നെ തല്ലുന്നതു എന്തു എന്നു പറഞ്ഞു. 24 ഹന്നാവു അവനെ കെട്ടപ്പെട്ടവനായി മഹാപുരോഹിതനായ കയ്യഫാവിന്‍റെ അടുക്കല്‍ അയച്ചു. 25 ശിമോന്‍ പത്രൊസ് തീ കാഞ്ഞുനിലക്കുമ്പോള്‍ : നീയും അവന്‍റെ ശിഷ്യന്മാരില്‍ ഒരുത്തനല്ലയോ എന്നു ചിലര്‍ അവനോടു ചോദിച്ചു; അല്ല എന്നു അവന്‍ മറുത്തുപറഞ്ഞു. 26 മഹാപുരോഹിതന്‍റെ ദാസന്മാരില്‍ വെച്ച പത്രൊസ് കാതറുത്തവന്‍റെ ചാര്‍ച്ചക്കാരനായ ഒരുത്തന്‍ ഞാന്‍ നിന്നെ അവനോടുകൂടെ തോട്ടത്തില്‍ കണ്ടില്ലയോ എന്നു പറഞ്ഞു. 27 പത്രൊസ് പിന്നെയും മറുത്തുപറഞ്ഞു; ഉടനെ കോഴി ക്കുകി! 28 പുലര്‍ച്ചെക്കു അവര്‍ യേശുവിനെ കയ്യഫാവിന്‍റെ അടുക്കല്‍ നിന്നു ആസ്ഥാനത്തിലേക്കു കൊണ്ടുപോയി; തങ്ങള്‍ അശുദ്ധമാകാതെ പെസഹ കഴിപ്പാന്തക്കവണ്ണം ആസ്ഥാനത്തില്‍ കടന്നില്ല. 29 പീലാത്തൊസ് അവരുടെ അടുക്കല്‍ പുറത്തുവന്നു: ഈ മനുഷ്യന്‍റെ നേരെ എന്തു കുറ്റം ബോധിപ്പിക്കുന്നു എന്നു ചോദിച്ചു. 30 കുറ്റക്കാരന്‍ അല്ലാഞ്ഞു എങ്കില്‍ ഞങ്ങള്‍ അവനെ നിന്‍റെ പക്കല്‍ ഏല്പിക്കയില്ലായിരുന്നു എന്നു അവര്‍ അവനോടു ഉത്തരം പറഞ്ഞു. 31 പീലാത്തൊസ് അവരോടു: നിങ്ങള്‍ അവനെ കൊണ്ടുപോയി നിങ്ങളുടെ ന്യായപ്രമാണപ്രകാരം വിധിപ്പിന്‍ എന്നു പറഞ്ഞതിന്നു യെഹൂദന്മാര്‍ അവനോടു: മരണശിക്ഷെക്കുള്ള അധികാരം ഞങ്ങള്‍ക്കില്ലല്ലോ എന്നു പറഞ്ഞു. 32 യേശു താന്‍ മരിപ്പാനുള്ള മരണവിധം സൂചിപ്പിച്ചവാക്കിന്നു ഇതിനാല്‍ നിവൃത്തിവന്നു. 33 പീലാത്തൊസ് പിന്നെയും ആസ്ഥാനത്തില്‍ ചെന്നു യേശുവിനെ വിളിച്ചു: നീ യെഹൂദന്മാരുടെ രാജാവോ എന്നു ചോദിച്ചു. 34 അതിന്നു ഉത്തരമായി യേശു: ഇതു നീ സ്വയമായി പറയുന്നതോ മറ്റുള്ളവര്‍ എന്നെക്കുറിച്ചു നിന്നോടു പറഞ്ഞിട്ടോ എന്നു ചോദിച്ചു. 35 പീലാത്തൊസ് അതിന്നു ഉത്തരമായി: ഞാന്‍ യെഹൂദനോ? നിന്‍റെ ജനവും മഹാപുരോഗിതന്മാരും നിന്നെ ഏന്‍റെ പക്കല്‍ ഏല്പിച്ചിരിക്കുന്നു; നീ എന്തു ചെയ്തു എന്നു ചോദിച്ചതിന്നു യേശു: 36 എന്‍റെ രാജ്യം ഐഹികമല്ല; എന്നു എന്‍റെ രാജ്യം ഐഹികം ആയിരുന്നു എങ്കില്‍ എന്നെ യഹൂദന്മാരുടെ കയ്യില്‍ ഏല്പിക്കാതവണ്ണം എന്‍റെ ചേവകര്‍ പോരാടുമായിരുന്നു. എന്നാല്‍ എന്‍റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു. 37 പീലാത്തൊസ് അവനോടു: എന്നാല്‍ നീ രാജാവു തന്നേയല്ലോ എന്നു പറഞ്ഞതിന്നു യേശു: നീ പറഞ്ഞതുപോലെ ഞാന്‍ രാജാവുതന്നേ; സത്യത്തിന്നു സാക്ഷിനില്‍ക്കേണ്ടതിന്നു ഞാന്‍ ജനിച്ചു അതിന്നായി ലോകത്തില്‍ വന്നുമിരിക്കുന്നു; സത്യതല്പരനായവന്‍ എല്ലാം എന്‍റെ വാക്കുകേള്‍ക്കുന്നു എന്നു ഉത്തരം പറഞ്ഞു. 38 പീലാത്തൊസ് അവനോടു: സത്യം എന്നാല്‍ എന്തു എന്നു പറഞ്ഞു പിന്നെയും യെഹൂദന്മാരുടെ അടുക്കല്‍ പുറത്തു ചെന്നു അവരോടു: ഞാന്‍ അവനില്‍ ഒരു കുറ്റവും കാണുന്നില്ല. 39 എന്നാല്‍ പെസഹയില്‍ ഞാന്‍ നിങ്ങള്‍ക്കു ഒരുത്തനെ വിട്ടുതരിക പതിവുണ്ടല്ലോ; യെഹൂദന്മാരുടെ രാജാവിനെ വിട്ടുതരുന്നതു സമ്മതമോ എന്നു ചോദിച്ചതിന്നു അവര്‍ പിന്നെയും: 40 ഇവനെ വേണ്ടാ; ബറബ്ബാസിനെ മതി എന്നു നിലവിളിച്ചു പറഞ്ഞു; ബറബ്ബാസോ കവര്‍ച്ചക്കാരന്‍ ആയിരുന്നു.

19:1 അനന്തരം പീലാത്തൊസ് യേശുവിനെ കൊണ്ടുപോയി വാറുകൊണ്ടു അടിപ്പിച്ചു. 2 പടയാളികള്‍ മുള്ളുകൊണ്ടു ഒരു കിരീടം മെടഞ്ഞു അവന്‍റെ തലയില്‍ വെച്ചു ധൂമ്രവസ്ത്രം ധിരിപ്പിച്ചു. 3 അവന്‍റെ അടുക്കല്‍ ചെന്നു: യെഹൂദന്മാരുടെ രാജാവേ, ജയ ജയ എന്നു പറഞ്ഞു അവനെ കന്നത്തടിച്ചു. 4 പീലാത്തൊസ് പിന്നെയും പുറത്തു വന്നു: ഞാന്‍ അവനില്‍ ഒരു കുറ്റവും കാണുന്നില്ല എന്നു നിങ്ങള്‍ അറിയേണ്ടതിന്നു അവനെ നിങ്ങളുടെ അടുക്കല്‍ ഇതാ, പുറത്തു കൊണ്ടുവരുന്നു എന്നു പറഞ്ഞു. 5 അങ്ങനെ യേശു മുള്‍ക്കിരീടവും ധൂമ്രവസ്ത്രവും ധരിച്ചു പുറത്തു വന്നു. പീലാത്തൊസ് അവരോടു: ആ മനുഷ്യന്‍ ഇതാ എന്നു പറഞ്ഞു. 6 മഹാപുരോഹിതന്മാരും ചേവകരും അവനെ കണ്ടപ്പോള്‍ : ക്രൂശിക്ക, ക്രൂശിക്ക, എന്നു ആര്‍ത്തുവിളിച്ചു. പീലാത്തൊസ് അവരോടു: നിങ്ങള്‍ അവനെ കൊണ്ടുപോയി ക്രൂശിപ്പിന്‍ : ഞാനോ അവനില്‍ കുറ്റം കാണുന്നില്ല എന്നു പറഞ്ഞു. 7 യെഹൂദന്മാര്‍ അവനോടു: ഞങ്ങള്‍ക്കു ഒരു ന്യായപ്രമാണം ഉണ്ടു; അവന്‍ തന്നെത്താന്‍ ദൈവപുത്രന്‍ ആക്കിയതുകൊണ്ടു ആ ന്യായപ്രമാണപ്രകാരം അവന്‍ മരിക്കേണ്ടതാകുന്നു എന്നു ഉത്തരം പറഞ്ഞു. 8 ഈ വാക്കു കേട്ടിട്ടു പീലാത്തൊസ് ഏറ്റവും ഭയപ്പെട്ടു, 9 പിന്നെയും ആസ്ഥാനത്തില്‍ ചെന്നു; നീ എവിടെ നിന്നു ആകുന്നു എന്നു യേശുവിനോടു ചോദിച്ചു. 10 യേശു ഉത്തരം പറഞ്ഞില്ല. പീലാത്തൊസ് അവനോടു: നീ എന്നോടു സംസാരിക്കുന്നില്ലയോ? എനിക്കു നിന്നെ ക്രൂശിപ്പാന്‍ അധികാരമുണ്ടെന്നും, നിന്നെ വിട്ടയപ്പാന്‍ അധികാരമുണ്ടെന്നും നീ അറിയുന്നില്ലയോ എന്നു ചോദിച്ചതിന്നു യേശു അവനോടു: 11 മേലില്‍നിന്നു നിനക്കു കിട്ടീട്ടില്ല എങ്കില്‍ എന്‍റെ മേല്‍ നിനക്കു ഒരധികാരവും ഉണ്ടാകയില്ലായിരുന്നു; അതുകൊണ്ടു എന്നെ നിന്‍റെ പക്കല്‍ ഏല്പിച്ചവന്നു അധികം പാപം ഉണ്ടു എന്നു ഉത്തരം പറഞ്ഞു. 12 ഇതു നിമിത്തം പീലാത്തൊസ് അവനെ വിട്ടയപ്പാന്‍ ശ്രമിച്ചു. യഹൂദന്മാരോ: നീ ഇവനെ വിട്ടയച്ചാല്‍ കൈസരുടെ സ്നേഹിതന്‍ അല്ല; തന്നെത്താന്‍ രാജാവാക്കുന്നവന്‍ എല്ലാം കൈസരോടു മത്സരിക്കുന്നുവല്ലോ എന്നു ആര്‍ത്തു പറഞ്ഞു. 13 ഈ വാക്കു കേട്ടിട്ടു പീലാത്തൊസ് യേശുവിനെ പുറത്തു കൊണ്ടുവന്നു, കല്ത്തളമെന്നും എബ്രായ ഭാഷയില്‍ ഗബ്ബഥാ എന്നും പേരുള്ള സ്ഥലത്തു ന്യായാസനത്തില്‍ ഇരുന്നു. 14 അപ്പോള്‍ പെസഹയുടെ ഒരുക്കനാള്‍ ഏകദേശം ആറാം മണിനേരം ആയിരുന്നു. അവന്‍ യെഹൂദന്മാരോടു ഇതാ നിങ്ങളുടെ രാജാവു എന്നു പറഞ്ഞു. 15 അവരോ: കൊന്നുകളക, കൊന്നുകളക; അവനെ ക്രൂശിക്ക എന്നു നിലവിളിച്ചു. നിങ്ങളുടെ രാജാവിനെ ഞാന്‍ ക്രൂശിക്കേണമോ എന്നു പീലാത്തൊസ് അവരോടു ചോദിച്ചു; അതിന്നു മഹാപുരോഹിതന്മാര്‍ : ഞങ്ങള്‍ക്കു കൈസരല്ലാതെ മറ്റൊരു രാജാവില്ല എന്നു ഉത്തരം പറഞ്ഞു. 16 അപ്പോള്‍ അവന്‍ അവനെ ക്രൂശിക്കേണ്ടതിന്നു അവര്‍ക്കും ഏല്പിച്ചുകൊടുത്തു. 17 അവര്‍ യേശുവിനെ കയ്യേറ്റു; അവന്‍ താന്‍ തന്നേ ക്രൂശിനെ ചുമന്നുകൊണ്ടു എബ്രായഭാഷയില്‍ ഗൊല്ഗൊഥാ എന്നു പേരുള്ള തലയോടിടം എന്ന സ്ഥലത്തേക്കു പോയി. 18 അവിടെ അവര്‍ അവനെയും അവനോടു കൂടെ വേറെ രണ്ടു ആളുകളെയും ഒരുത്തനെ അപ്പുറത്തും ഒരുത്തനെ ഇപ്പുറത്തും യേശുവിനെ നടവിലുമായി ക്രൂശിച്ചു. 19 പീലാത്തൊസ് ഒരു മേലെഴുത്തും എഴുതി ക്രൂശിന്മേല്‍ പതിപ്പിച്ചു; അതില്‍ : നസറായനായ യേശു യെഹൂദന്മാരുടെ രാജാവു എന്നു എഴുതിയിരുന്നു. 20 യേശുവിനെ ക്രൂശിച്ച സ്ഥലം നഗരത്തിന്നു സമീപം ആകയാല്‍ അനേകം യെഹൂദന്മാര്‍ ഈ മേലെഴുത്തു വായിച്ചു. അതു എബ്രായറോമ യവന ഭാഷകളില്‍ എഴുതിയിരുന്നു. 21 ആകയാല്‍ യെഹൂദന്മാരുടെ മഹാപുരോഹിതന്മാര്‍ പീലാത്തൊസിനോടു: യെഹൂദന്മാരുടെ രാജാവു എന്നല്ല, ഞാന്‍ യെഹൂദന്മാരുടെ രാജാവു എന്നു അവന്‍ പറഞ്ഞു എന്നത്രേ എഴുതേണ്ടതു എന്നു പറഞ്ഞു. 22 അതിന്നു പീലാത്തൊസ്: ഞാന്‍ എഴുതിയതു എഴുതി എന്നു ഉത്തരം പറഞ്ഞു. 23 പടയാളികള്‍ യേശുവിനെ ക്രൂശിച്ച ശേഷം അവന്‍റെ വസ്ത്രം എടുത്തു ഓ‍രോ പടയാളിക്കു ഓ‍രോ പങ്കായിട്ടു നാലു പങ്കാക്കി; അങ്കിയും എടുത്തു; അങ്കിയോ തുന്നല്‍ ഇല്ലാതെ മേല്‍തൊട്ടു അടിയോളം മുഴുവനും നെയ്തതായിരുന്നു. 24 ഇതു കീറരുതു; ആര്‍ക്കും വരും എന്നു ചീട്ടിടുക എന്നു അവര്‍ തമ്മില്‍ പറഞ്ഞു. എന്‍റെ വസ്ത്രം അവര്‍ പകുത്തെടുത്തു എന്‍റെ അങ്കിക്കായി ചീട്ടിട്ടു എന്നുള്ളതിരുവെഴുത്തിന്നു ഇതിനാല്‍ നിവൃത്തി വന്നു. പടയാളികള്‍ ഇങ്ങനെ ഒക്കെയും ചെയ്തു. 25 യേശുവിന്‍റെ ക്രൂശിന്നരികെ അവന്‍റെ അമ്മയും അമ്മയുടെ സഹോദരിയും ക്ളെയോപ്പാവിന്‍റെ ഭാര്യ മറിയയും മഗ്ദലക്കാരത്തി മറിയയും നിന്നിരുന്നു. 26 യേശു തന്‍റെ അമ്മയും താന്‍ സ്നേഹിച്ച ശിഷ്യനും നിലക്കുന്നതു കണ്ടിട്ടു: സ്ത്രീയേ, ഇതാ നിന്‍റെ മകന്‍ എന്നു അമ്മയോടു പറഞ്ഞു. 27 പിന്നെ ശിഷ്യനോടു: ഇതാ നിന്‍റെ അമ്മ എന്നും പറഞ്ഞു. ആ നാഴികമുതല്‍ ആ ശിഷ്യന്‍ അവളെ തന്‍റെ വീട്ടില്‍ കൈക്കൊണ്ടു. 28 അതിന്‍റെ ശേഷം സകലവും തികഞ്ഞിരിക്കുന്നു എന്നു യേശു അറിഞ്ഞിട്ടു തിരുവെഴുത്തു നിവൃത്തിയാകുംവണ്ണം: എനിക്കു ദാഹിക്കുന്നു എന്നു പറഞ്ഞു. 29 അവിടെ പുളിച്ച വീഞ്ഞു നിറഞ്ഞോരു പാത്രം വെച്ചിട്ടുണ്ടായിരുന്നു; അവര്‍ ഒരു സ്പോങ്ങ് പുളിച്ചവീഞ്ഞു നിറെച്ചു ഈസോപ്പുതണ്ടിന്മേല്‍ ആക്കി അവന്‍റെ വായോടു അടുപ്പിച്ചു. 30 യേശു പുളിച്ചവീഞ്ഞു കുടിച്ചശേഷം: നിവൃത്തിയായി എന്നു പറഞ്ഞു തല ചായ്ചു ആത്മാവിനെ ഏല്പിച്ചുകൊടുത്തു. 31 അന്നു ഒരുക്കനാളും ആ ശബ്ബത്ത് നാള്‍ വലിയതും ആകകൊണ്ടു ശരീരങ്ങള്‍ ശബ്ബത്തില്‍ ക്രൂശിന്മേല്‍ ഇരിക്കരുതു എന്നുവെച്ചു അവരുടെ കാല്‍ ഒടിച്ചു എടുപ്പിക്കേണം എന്നു യെഹൂദന്മാര്‍ പീലാത്തൊസിനോടു അപേക്ഷിച്ചു. 32 ആകയാല്‍ പടയാളികള്‍ വന്നു ഒന്നാമത്തവന്‍റെയും അവനോടുകൂടെ ക്രൂശിക്കപ്പെട്ട മറ്റെവന്‍റെയും കാല്‍ ഒടിച്ചു. 33 അവര്‍ യേശുവിന്‍റെ അടുക്കല്‍ വന്നു, അവന്‍ മരിച്ചുപോയി എന്നു കാണ്‍കയാല്‍ അവന്‍റെ കാല്‍ ഒടിച്ചില്ല. 34 എങ്കിലും പടയാളികളില്‍ ഒരുത്തന്‍ കുന്തംകൊണ്ടു അവന്‍റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു. 35 ഇതു കണ്ടവന്‍ സാക്‍ഷ്യം പറഞ്ഞിരിക്കുന്നു; അവന്‍റെ സാക്‍ഷ്യം സത്യം ആകുന്നു; നിങ്ങളും വിശ്വസിക്കേണ്ടതിന്നു താന്‍ സത്യം പറയുന്നു എന്നു അവന്‍ അറിയുന്നു. 36 “അവന്‍റെ ഒരു അസ്ഥിയും ഒടിഞ്ഞുപോകയില്ല” എന്നുള്ള തിരുവെഴുത്തു നിവൃത്തിയാകേണ്ടതിന്നു ഇതു സംഭവിച്ചു. 37 “അവര്‍ കുത്തിയവങ്കലേക്കു നോക്കും” എന്നു മറ്റൊരു തിരുവെഴുത്തും പറയുന്നു. 38 അനന്തരം, യെഹൂദന്മാരെ പേടിച്ചിട്ടു രഹസ്യത്തില്‍ യേശുവിന്‍റെ ഒരു ശിഷ്യനായിരുന്ന അരിമത്യയിലെ യോസേഫ് യേശുവിന്‍റെ ശരീരം എടുത്തു കൊണ്ടുപോകുവാന്‍ പീലാത്തൊസിനോടു അനുവാദം ചോദിച്ചു. പീലാത്തൊസ് അനുവദിക്കയാല്‍ അവന്‍ വന്നു അവന്‍റെ ശരീരം എടുത്തു. 39 ആദ്യം രാത്രിയില്‍ അവന്‍റെ അടുക്കല്‍ വന്ന നിക്കൊദേമൊസും ഏകദേശം നൂറുറാത്തല്‍ മൂറും അകിലും കൊണ്ടുള്ള ഒരു കൂട്ടു കൊണ്ടുവന്നു. 40 അവര്‍ യേശുവിന്‍റെ ശരീരം എടുത്തു യെഹൂദന്മാര്‍ ശവം അടക്കുന്ന മര്യാദപ്രകാരം അതിനെ സുഗന്ധവര്‍ഗ്ഗത്തോടുകൂടെ ശീലപൊതിഞ്ഞു കെട്ടി. 41 അവനെ ക്രൂശിച്ച സ്ഥലത്തുതന്നേ ഒരു തോട്ടവും ആ തോട്ടത്തില്‍ മുമ്പെ ആരെയും വെച്ചിട്ടില്ലാത്ത പുതിയോരു കല്ലറയും ഉണ്ടായിരുന്നു. 42 ആ കല്ലറ സമീപം ആകകൊണ്ടു അവര്‍ യെഹൂദന്മാരുടെ ഒരുക്കനാള്‍ നിമിത്തം യേശുവിനെ അവിടെ വച്ചു.

20:1 ആഴ്ചവട്ടത്തില്‍ ഒന്നാം നാള്‍ മഗ്ദലക്കാരത്തി മറിയ രാവിലെ ഇരുട്ടുള്ളപ്പോള്‍ തന്നേ കല്ലറെക്കല്‍ ചെന്നു കല്ലറവായ്ക്കല്‍ നിന്നു കല്ലു നീങ്ങിയിരിക്കുന്നതു കണ്ടു. 2 അവള്‍ ഓ‍ടി ശിമോന്‍ പത്രൊസിന്‍റെയും യേശുവിന്നു പ്രിയനായ മറ്റെ ശിഷ്യന്‍റെയും അടുക്കല്‍ ചെന്നു: കര്‍ത്താവിനെ കല്ലറയില്‍ നിന്നു എടുത്തു കൊണ്ടുപോയി; അവനെ എവിടെ വെച്ചു എന്നു ഞങ്ങള്‍ അറിയുന്നില്ല എന്നു അവരോടു പറഞ്ഞു; 3 അതുകൊണ്ടു പത്രൊസും മറ്റെ ശിഷ്യനും പുറപ്പെട്ടു കല്ലറെക്കല്‍ ചെന്നു. 4 ഇരുവരും ഒന്നിച്ചു ഓ‍ടി; മറ്റെ ശിഷ്യന്‍ പത്രൊസിനെക്കാള്‍ വേഗത്തില്‍ ഓ‍ടി ആദ്യം കല്ലെറക്കല്‍ എത്തി; 5 കുനിഞ്ഞുനോക്കി ശീലകള്‍ കിടക്കുന്നതു കണ്ടു; അകത്തു കടന്നില്ലതാനും. 6 അവന്‍റെ പിന്നാലെ ശിമോന്‍ പത്രൊസും വന്നു കല്ലറയില്‍ കടന്നു 7 ശീലകള്‍ കിടക്കുന്നതും അവന്‍റെ തലയില്‍ ചുറ്റിയിരുന്നറൂമാല്‍ ശീലകളോടുകൂടെ കിടക്കാതെ വേറിട്ടു ഒരിടത്തു ചുരുട്ടി വെച്ചിരിക്കുന്നതും കണ്ടു. 8 ആദ്യം കല്ലെറക്കല്‍ എത്തിയ മറ്റെ ശിഷ്യനും അപ്പോള്‍ അകത്തു ചെന്നു കണ്ടു വിശ്വസിച്ചു. 9 അവന്‍ മരിച്ചവരില്‍ നിന്നു ഉയിര്‍ത്തെഴുന്നേല്‍ക്കേണ്ടതാകുന്നു എന്നുള്ള തിരുവെഴുത്തു അവര്‍ അതുവരെ അറിഞ്ഞില്ല. 10 അങ്ങനെ ശിഷ്യന്മാര്‍ വീട്ടിലേക്കു മടങ്ങിപ്പോയി. 11 എന്നാല്‍ മറിയ കല്ലെറക്കല്‍ പുറത്തു കരഞ്ഞുകൊണ്ടു നിന്നു. കരയുന്നിടയില്‍ അവള്‍ കല്ലറയില്‍ കുനിഞ്ഞുനോക്കി. 12 യേശുവിന്‍റെ ശരീരം കിടന്നിരുന്ന ഇടത്തു വെള്ളവസ്ത്രം ധരിച്ച രണ്ടു ദൂതന്മാര്‍ ഒരുത്തന്‍ തലെക്കലും ഒരുത്തന്‍ കാല്‍ക്കലും ഇരിക്കുന്നതു കണ്ടു. 13 അവര്‍ അവളോടു: സ്ത്രീയേ, നീ കരയുന്നതു എന്തു എന്നു ചോദിച്ചു. എന്‍റെ കര്‍ത്താവിനെ എടുത്തു കൊണ്ടുപോയി; അവനെ എവിടെ വെച്ചു എന്നു ഞാന്‍ അറിയുന്നില്ല എന്നു അവള്‍ അവരോടു പറഞ്ഞു. 14 ഇതു പറഞ്ഞിട്ടു അവള്‍ പിന്നോക്കം തിരിഞ്ഞു, യേശു നിലക്കുന്നതു കണ്ടു; യേശു എന്നു അറിഞ്ഞില്ല താനും. 15 യേശു അവളോടു: സ്ത്രീയേ, നീ കരയുന്നതു എന്തു? ആരെ തിരയുന്നു എന്നു ചോദിച്ചു. അവന്‍ തോട്ടക്കാരന്‍ എന്നു നിരൂപിച്ചിട്ടു അവള്‍ : യജമാനനേ, നീ അവനെ എടുത്തുകൊണ്ടു പോയി എങ്കില്‍ അവനെ എവിടെ വെച്ചു എന്നു പറഞ്ഞുതരിക; ഞാന്‍ അവനെ എടുത്തു കൊണ്ടുപൊയ്ക്കൊള്ളാം എന്നു അവനോടു പറഞ്ഞു. 16 യേശു അവളോടു: മറിയയേ, എന്നു പറഞ്ഞു. അവള്‍ തിരിഞ്ഞു എബ്രായഭാഷയില്‍ : റബ്ബൂനി എന്നു പറഞ്ഞു; 17 അതിന്നു ഗുരു എന്നര്‍ത്ഥം. യേശു അവളോടു: എന്നെ തൊടരുതു; ഞാന്‍ ഇതുവരെ പിതാവിന്‍റെ അടുക്കല്‍ കയറിപ്പോയില്ല; എങ്കിലും നീ എന്‍റെ സഹോദരന്മാരുടെ അടുക്കല്‍ ചെന്നു: എന്‍റെ പിതാവും നിങ്ങളുടെ പിതാവും എന്‍റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്‍റെ അടുക്കല്‍ ഞാന്‍ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു. 18 മഗ്ദലക്കാരത്തി മറിയ വന്നു താന്‍ കര്‍ത്താവിനെ കണ്ടു എന്നും അവന്‍ ഇങ്ങനെ തന്നോടു പറഞ്ഞു എന്നും ശിഷ്യന്മാരോടു അറിയിച്ചു. 19 ആഴ്ചവട്ടത്തിന്‍റെ ഒന്നാം നാള്‍ ആയ ആ ദിവസം, നേരംവൈകിയപ്പോള്‍ ശിഷ്യന്മാര്‍ ഇരുന്ന സ്ഥലത്തു യെഹൂദന്മാരെ പേടിച്ചു വാതില്‍ അടെച്ചിരിക്കെ യേശു വന്നു നടുവില്‍ നിന്നുകൊണ്ടു: നിങ്ങള്‍ക്കു സമാധാനം എന്നു അവരോടു പറഞ്ഞു. 20 ഇതു പറഞ്ഞിട്ടു അവന്‍ കയ്യും വിലാപ്പുറവും അവരെ കാണിച്ചു; കര്‍ത്താവിനെ കണ്ടിട്ടു ശിഷ്യന്മാര്‍ സന്തോഷിച്ചു. 21 യേശു പിന്നെയും അവരോടു: നിങ്ങള്‍ക്കു സമാധാനം; പിതാവു എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു എന്നു പറഞ്ഞു. 22 ഇങ്ങനെ പറഞ്ഞശേഷം അവന്‍ അവരുടെമേല്‍ ഊതി അവരോടു: പരിശുദ്ധാത്മാവിനെ കൈക്കൊള്‍വിന്‍ . 23 ആരുടെ പാപങ്ങള്‍ നിങ്ങള്‍ മോചിക്കുന്നവോ അവര്‍ക്കും മോചിക്കപ്പെട്ടിരിക്കുന്നു; ആരുടെ പാപങ്ങള്‍ നിര്‍ത്തുന്നുവോ അവര്‍ക്കും നിര്‍ത്തിയിരിക്കുന്നു എന്നു പറഞ്ഞു. 24 എന്നാല്‍ യേശു വന്നപ്പോള്‍ പന്തിരുവരില്‍ ഒരുവനായ ദിദിമൊസ് എന്ന തോമാസ് അവരോടുകൂടെ ഉണ്ടായിരുന്നില്ല. 25 മറ്റേ ശിഷ്യന്മാര്‍ അവനോടു: ഞങ്ങള്‍ കര്‍ത്താവിനെ കണ്ടു എന്നു പറഞ്ഞാറെ: ഞാന്‍ അവന്‍റെ കൈകളില്‍ ആണിപ്പഴുതു കാണുകയും ആണിപ്പഴുതില്‍ വിരല്‍ ഇടുകയും അവന്‍റെ വിലാപ്പുറത്തു കൈ ഇടുകയും ചെയ്തിട്ടല്ലാതെ വിശ്വസിക്കയില്ല എന്നു അവന്‍ അവരോടു പറഞ്ഞു. 26 എട്ടു ദിവസം കഴിഞ്ഞിട്ടു ശിഷ്യന്മാര്‍ മിന്നെയും അകത്തു കൂടിയിരിക്കുമ്പോള്‍ തോമാസും ഉണ്ടായിരുന്നു. വാതില്‍ അടെച്ചിരിക്കെ യേശു വന്നു നടുവില്‍ നിന്നുകൊണ്ടു: നിങ്ങള്‍ക്കു സമാധാനം എന്നു പറഞ്ഞു. 27 പിന്നെ തോമാസിനോടു: നിന്‍റെ വിരല്‍ ഇങ്ങോട്ടു നീട്ടി എന്‍റെ കൈകളെ കാണ്‍ക; നിന്‍റെ കൈ നീട്ടി എന്‍റെ വിലാപ്പുറത്തു ഇടുക; അവിശ്വാസി ആകാതെ വിശ്വാസിയായിരിക്ക എന്നു പറഞ്ഞു. 28 തോമാസ് അവനോടു: എന്‍റെ കര്‍ത്താവും എന്‍റെ ദൈവവും ആയുള്ളോവേ എന്നു ഉത്തരം പറഞ്ഞു. 29 യേശു അവനോടു: നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു; കാണാതെ വിശ്വസിച്ചവര്‍ ഭാഗ്യവാന്മാര്‍ എന്നു പറഞ്ഞു. 30 ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്നതല്ലാതെ മറ്റു അനേകം അടയാളങ്ങളും യേശു തന്‍റെ ശിഷ്യന്മാര്‍ കാണ്‍കെ ചെയ്തു. 31 എന്നാല്‍ യേശു ദൈവപുത്രനായ ക്രിസ്തുഎന്നു നിങ്ങള്‍ വിശ്വസിക്കേണ്ടതിന്നും വിശ്വസിച്ചിട്ടു അവന്‍റെ നാമത്തില്‍ നിങ്ങള്‍ക്കു ജീവന്‍ ഉണ്ടാകേണ്ടതിന്നും ഇതു എഴുതിയിരിക്കുന്നു.

21:1 അതിന്‍റെ ശേഷം യേശു പിന്നെയും തിബെര്‍യ്യാസ് കടല്‍ക്കരയില്‍ വെച്ചു ശിഷ്യന്മാര്‍ക്കും പ്രത്യക്ഷനായി; പ്രത്യക്ഷനായതു ഈ വിധം ആയിരുന്നു: 2 ശിമോന്‍ പത്രൊസും ദിദിമൊസ് എന്ന തോമാസും ഗലീലയിലുള്ള കാനയിലെ നഥനയേലും സെബെദിമക്കളും അവന്‍റെ ശിഷ്യന്മാരില്‍ വേറെ രണ്ടുപേരും ഒരുമിച്ചു കൂടിയിരുന്നു. 3 ശിമോന്‍ പത്രൊസ് അവരോടു: ഞാന്‍ മീന്‍ പിടിപ്പാന്‍ പോകുന്നു എന്നു പറഞ്ഞു; ഞങ്ങളും പോരുന്നു എന്നു അവര്‍ പറഞ്ഞു. അവര്‍ പുറപ്പെട്ടു പടകു കയറി പോയി; ആ രാത്രിയില്‍ ഒന്നും പിടിച്ചില്ല. 4 പുലര്‍ച്ച ആയപ്പോള്‍ യേശു കരയില്‍ നിന്നിരുന്നു; യേശു ആകുന്നു എന്നു ശിഷ്യന്മാര്‍ അറിഞ്ഞില്ല. 5 യേശു അവരോടു: കുഞ്ഞുങ്ങളേ, കൂട്ടുവാന്‍ വല്ലതും ഉണ്ടോ എന്നു ചോദിച്ചു; ഇല്ല എന്നു അവര്‍ ഉത്തരം പറഞ്ഞു. 6 പടകിന്‍റെ വലത്തുഭാഗത്തു വല വീശുവിന്‍ ; എന്നാല്‍ നിങ്ങള്‍ക്കു കിട്ടും എന്നു അവന്‍ അവരോടു പറഞ്ഞു; അവര്‍ വീശി, മീനിന്‍റെ പെരുപ്പം ഹേതുവായി അതു വലിപ്പാന്‍ കഴിഞ്ഞില്ല. 7 യേശു സ്നേഹിച്ച ശിഷ്യന്‍ പത്രൊസിനോടു: അതു കര്‍ത്താവു ആകുന്നു എന്നു പറഞ്ഞു; കര്‍ത്താവു ആകുന്നു എന്നു ശിമോന്‍ പത്രൊസ് കേട്ടിട്ടു, താന്‍ നഗ്നനാകയാല്‍ അങ്കി അരയില്‍ ചുറ്റി കടലില്‍ ചാടി. 8 ശേഷം ശിഷ്യന്മാര്‍ കരയില്‍ നിന്നു ഏകദേശം ഇരുനൂറു മുഴത്തില്‍ അധികം ദൂരത്തല്ലായ്കയാല്‍ മീന്‍ നിറഞ്ഞ വല ഇഴെച്ചുംകൊണ്ടു ചെറിയ പടകില്‍ വന്നു. 9 കരെക്കു ഇറങ്ങിയപ്പോള്‍ അവര്‍ തീക്കനലും അതിന്മേല്‍ മീന്‍ വെച്ചിരിക്കുന്നതും അപ്പവും കണ്ടു. 10 യേശു അവരോടു: ഇപ്പോള്‍ പിടിച്ച മീന്‍ ചിലതു കൊണ്ടുവരുവിന്‍ എന്നു പറഞ്ഞു. 11 ശിമോന്‍ പത്രൊസ് കയറി നൂറ്റമ്പത്തുമൂന്നു വലിയ മീന്‍ നിറഞ്ഞ വല കരെക്കു വലിച്ചു കയറ്റി; അത്ര വളരെ ഉണ്ടായിരുന്നിട്ടും വല കീറിയില്ല. 12 യേശു അവരോടു: വന്നു പ്രാതല്‍ കഴിച്ചുകൊള്‍വിന്‍ എന്നു പറഞ്ഞു; കര്‍ത്താവാകുന്നു എന്നു അറിഞ്ഞിട്ടു ശിഷ്യന്മാരില്‍ ഒരുത്തനും: നീ ആര്‍ എന്നു അവനോടു ചോദിപ്പാന്‍ തുനിഞ്ഞില്ല. 13 യേശു വന്നു അപ്പം എടുത്തു അവര്‍ക്കും കൊടുത്തു; മീനും അങ്ങനെ തന്നേ 14 യേശു മരിച്ചവരില്‍ നിന്നു ഉയിര്‍ത്തെഴുന്നേറ്റശേഷം ഇങ്ങനെ മൂന്നാംപ്രവാശ്യം ശിഷ്യന്മാര്‍ക്കും പ്രത്യക്ഷനായി. 15 അവര്‍ പ്രാതല്‍ കഴിച്ചശേഷം യേശു ശിമോന്‍ പത്രൊസിനോടു: യോഹന്നാന്‍റെ മകനായ ശിമോനേ, നീ ഇവരില്‍ അധികമായി എന്നെ സ്നേഹിക്കുന്നുവോ എന്നു ചോദിച്ചു. അതിന്നു അവന്‍ : ഉവ്വു, കര്‍ത്താവേ, എനിക്കു നിന്നോടു പ്രിയമുണ്ടു എന്നു നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു. എന്‍റെ കുഞ്ഞാടുകളെ മേയ്ക്ക എന്നു അവന്‍ അവനോടു പറഞ്ഞു. 16 രണ്ടാമതും അവനോടു: യോഹന്നാന്‍റെ മകനായ ശിമോനേ, നീ എന്നെ സ്നേഹിക്കുന്നുവോ എന്നു ചോദിച്ചു. അതിന്നു അവന്‍ ഉവ്വു കര്‍ത്താവേ, എനിക്കു നിന്നോടു പ്രിയമുണ്ടു എന്നു നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു. എന്‍റെ ആടുകളെ പാലിക്ക എന്നു അവന്‍ അവനോടു പറഞ്ഞു. 17 മൂന്നാമതും അവനോടു: യോഹന്നാന്‍റെ മകനായ ശിമോനേ, നിനക്കു എന്നോടു പ്രിയമുണ്ടോ എന്നു ചോദിച്ചു. എന്നോടു പ്രിയമുണ്ടോ എന്നു മൂന്നാമതും ചോദിക്കയാല്‍ പത്രൊസ് ദുഃഖിച്ചു: കര്‍ത്താവേ, നീ സകലവും അറിയുന്നു; എനിക്കു നിന്നോടു പ്രിയമുണ്ടു എന്നും നീ അറിയുന്നു എന്നു അവനോടു പറഞ്ഞു. യേശു അവനോടു: എന്‍റെ ആടുകളെ മേയ്ക്ക. 18 ആമേന്‍ , ആമേന്‍ , ഞാന്‍ നിന്നോടു പറയുന്നു: നീ യൌവനക്കാരന്‍ ആയിരുന്നപ്പോള്‍ നീ തന്നേ അര കെട്ടി ഇഷ്ടമുള്ളേടത്തു നടന്നു; വയസ്സനായശേഷമോ നീ കൈ നീട്ടുകയും മറ്റൊരുത്തന്‍ നിന്‍റെ അര കെട്ടി നിനക്കു ഇഷ്ടമില്ലാത്ത ഇടത്തേക്കു നിന്നെ കൊണ്ടുപോകയും ചെയ്യും എന്നു പറഞ്ഞു. 19 അതിനാല്‍ അവന്‍ ഇന്നവിധം മരണം കൊണ്ടു ദൈവത്തെ മഹത്വപ്പെടുത്തും എന്നു അവന്‍ സൂചിപ്പിച്ചു; ഇതു പറഞ്ഞിട്ടു: എന്നെ അനുഗമിക്ക എന്നു അവനോടു പറഞ്ഞു. 20 പത്രൊസ് തിരിഞ്ഞു യേശു സ്നേഹിച്ച ശിഷ്യന്‍ പിന്‍ ചെല്ലുന്നതു കണ്ടു; അത്താഴത്തില്‍ അവന്‍റെ നെഞ്ചോടു ചാഞ്ഞുകൊണ്ടു: കര്‍ത്താവേ, നിന്നെ കാണിച്ചുകൊടുക്കുന്നവന്‍ ആര്‍ എന്നു ചോദിച്ചതു ഇവന്‍ തന്നേ. 21 അവനെ പത്രൊസ് കണ്ടിട്ടു: കര്‍ത്താവേ, ഇവന്നു എന്തു ഭവിക്കും എന്നു യേശുവിനോടു ചോദിച്ചു. 22 യേശു അവനോടു: ഞാന്‍ വരുവോളം ഇവന്‍ ഇരിക്കേണമെന്നു എനിക്കു ഇഷ്ടം ഉണ്ടെങ്കില്‍ അതു നിനക്കു എന്തു? നീ എന്നെ അനുഗമിക്ക എന്നു പറഞ്ഞു. 23 ആകയാല്‍ ആ ശിഷ്യന്‍ മരിക്കയില്ല എന്നൊരു ശ്രുതി സഹോദരന്മാരുടെ ഇടയില്‍ പരന്നു. യേശുവോ: അവര്‍ മരിക്കയില്ല എന്നല്ല, ഞാന്‍ വരുവോളം ഇവന്‍ ഇരിക്കേണം എന്നു എനിക്കു ഇഷ്ടമുണ്ടെങ്കില്‍ അതു നിനക്കു എന്തു എന്നത്രേ അവനോടു പറഞ്ഞതു. 24 ഈ ശിഷ്യന്‍ ഇതിനെക്കുറിച്ചു സാക്‍ഷ്യം പറയുന്നവനും ഇതു എഴുതിയവനും ആകുന്നു; അവന്‍റെ സാക്‍ഷ്യം സത്യം എന്നു ഞങ്ങള്‍ അറിയുന്നു. 25 യേശു ചെയ്തതു മറ്റു പലതും ഉണ്ടു; അതു ഓ‍രോന്നായി എഴുതിയാല്‍ എഴുതിയ പുസ്തകങ്ങള്‍ ലോകത്തില്‍ തന്നേയും ഒതുങ്ങുകയില്ല എന്നു ഞാന്‍ നിരൂപിക്കുന്നു.